ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യൂണിവേഴ്‌സിറ്റി ബിരുദം ആവശ്യമില്ലാത്ത ശരാശരി യുകെ വാർഷിക ശമ്പളമായ £33,000-നേക്കാൾ കൂടുതൽ ശമ്പളം നൽകുന്ന 20 ഓളം ജോലികളുടെ വിവരങ്ങൾ പങ്കുവച്ച് പ്രമുഖ തൊഴിൽ സൈറ്റായ അഡ്‌സുന. ലിസ്റ്റിൽ ബിരുദമില്ലാതെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന തൊഴിൽ കാസിനോ ഗെയിമിംഗ് മാനേജറുടേതാണ്. ഒരു കാസിനോ ഗെയിമിംഗ് മാനേജരുടെ പ്രതിവർഷ ശമ്പളം ഏകദേശം 90,000 പൗണ്ട് ആണ്. മിക്ക തൊഴിലിനും കേവലം വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ പ്രാധാന്യം അറിവും കഴിവും ആണെന്ന് അഡ്‌സുനയുടെ സഹസ്ഥാപകനായ ആൻഡ്രൂ ഹണ്ടർ പറഞ്ഞു.

യൂണിവേഴ്സിറ്റി ബിരുദം മാത്രമല്ല ഉയർന്ന ശമ്പളം ലഭിക്കുന്നതിനായുള്ള മാർഗം എന്നും നിലവിൽ കൂടുതൽ വ്യവസായങ്ങൾ അപേക്ഷകരുടെ കഴിവ് വികസിപ്പിക്കാനുള്ള തൊഴിൽ പരിശീലനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ആൻഡ്രൂ പറഞ്ഞു. ഇതിന് ഉത്തമ ഉദാഹരണമാണ് ഐടി മേഖല. കമ്പ്യൂട്ടർ സയൻസ് യോഗ്യതയില്ലാത്ത തൊഴിലന്വേഷകർക്കായി സ്‌ക്രം മാസ്റ്റർ, എത്തിക്കൽ ഹാക്കർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ തുടങ്ങിയവ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, സ്‌ക്രം മാസ്റ്റർമാർക്ക് പ്രതിവർഷം 62,000 പൗണ്ടിനു മുകളിലാണ് ശമ്പളം. ഇവർ ഐടി, ടെക് ടെവലപ്മെന്റിനായുള്ള പ്രോജക്റ്റ് മാനേജരായാണ് പ്രവർത്തിക്കുന്നത്.
ലിസ്റ്റിൽ കൊമേർഷ്യൽ പൈലറ്റ് , എത്തിക്കൽ ഹാക്കർ, എയർ ട്രാഫിക് കൺട്രോളർ തുടങ്ങി പ്രതിവർഷം 60,000 പൗണ്ട് നൽകുന്ന ജോലികളും ഉൾപ്പെടുന്നു. ഇവയ്ക്ക് ബിരുദം ആവശ്യമില്ലെങ്കിലും ചില നിബന്ധനകൾ ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു കൊമേർഷ്യൽ പൈലറ്റാകാൻ നിങ്ങൾക്ക് യൂണിവേഴ്സിറ്റി ബിരുദത്തിൻെറ ആവശ്യം ഇല്ല. എന്നാൽ ഇംഗ്ലീഷ്, സയൻസ്, ഗണിതം ഉൾപ്പെടെ അഞ്ച് ജിസിഎസ്ഇകൾ ആവശ്യമാണ്. യുകെയിൽ ഒരു ശരാശരി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം £57,000 വരെ വരുമ്പോൾ വിദ്യാർത്ഥികളുടെ വായ്പാ കടങ്ങളും പഠനച്ചെലവുകളും ഒഴിവാക്കുന്ന ഉയർന്ന ശമ്പളമുള്ള കരിയറുകളിൽ ഒന്ന് പിന്തുടരാൻ ശ്രമിക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമരങ്ങളിൽ ഒന്നിനാണ് യുകെ കഴിഞ്ഞ ദിവസങ്ങിൽ സാക്ഷ്യം വഹിച്ചത്. റോയൽ കോളേജ് ഓഫ് നേഴ്സിംഗും സർക്കാരും തമ്മിലുള്ള നീണ്ട ചർച്ചകൾക്കൊടുവിലാണ് ജീവനക്കാരുടെ ശമ്പള വർദ്ധനവിന് സർക്കാർ അംഗീകാരം ലഭിച്ചത്. ഇതിന് പിന്നാലെ സമരത്തിന്റ് യഥാർത്ഥ പിന്നാമ്പുറ കഥകൾ പുറത്ത് വിട്ടിരിക്കുകയാണ് ബിബിസി. സർക്കാരിൽ നിന്ന് അനുകൂലമായ തീരുമാനങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ പ്രതിഷേധത്തിനിറങ്ങിയ നേഴ്‌സുമാരുടെ വാക്ക് ഔട്ടുകൾ രോഗികളെ വലയ്ക്കുന്നെന്ന് മന്ത്രിമാർ വിമർശിച്ചിരുന്നു. എന്നാലിതിന് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണെന്ന് ബിബിസി റിപ്പോർട്ടിൽ പറയുന്നു.
നേഴ്‌സുമാരുടെ സമരത്തിൻെറ തീരശീലയ്ക്ക് പിന്നിലെ കാര്യങ്ങൾ വെളുപ്പെടുത്തുന്നതായിരുന്നു ബിബിസിയുടെ റിപ്പോർട്ട്. നേഴ്‌സിംഗ് യൂണിയനും മന്ത്രിമാരും തമ്മിൽ ഇടപാടുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജനുവരി ആദ്യം മുതൽ ശമ്പള വർധനവിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് നേഴ്‌സുമാരുടെ യൂണിയനായ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന് (ആർസിഎൻ) ഒരു അനൗദ്യോഗിക സ്രോതസിൽ നിന്ന് വിവരങ്ങൾ ലഭിച്ചിരുന്നു.

എന്നാൽ ഈ അനൗദ്യോഗിക സ്രോതസിനെ എത്രമാത്രം വിശ്വസിക്കാം എന്നതിൽ റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന് സംശയം ഉണ്ടായിരുന്നു. ഫെബ്രുവരി 21 ന് ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിലേക്കുള്ള കോളിൽ ഈ സംശയങ്ങൾ എല്ലാം മാറി. നേഴ്‌സുമാരുടെ പ്രധാന ആവശ്യങ്ങൾ ഉൾപ്പെടെയുള്ളവ സ്വാഗതം ചെയ്തുകൊണ്ടുള്ള ചർച്ചകൾക്കുള്ള ക്ഷണനം ആയിരുന്നു അത്. ഇത് പ്രധാന മന്ത്രിയുടെ നിലപാട് മാറ്റത്തിൻെറ സൂചന കൂടിയായിരുന്നു. ചർച്ചയ്ക്കുള്ള ക്ഷണത്തിന് പിന്നാലെ പണിമുടക്കുകൾ പിൻവലിക്കാൻ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് നിർബന്ധിതരായി. ഇതിനു പിന്നാലെ നടന്ന ചർച്ചകൾക്കൊടുവിലാണ് നേഴ്‌സുമാർ, പാരാമെഡിക്കുകൾ, മിഡ്‌വൈഫ്‌മാർ, മറ്റ് ആരോഗ്യ ജീവനക്കാർ എന്നിവർക്ക് കഴിഞ്ഞ വ്യാഴാഴ്ച പുതിയ ശമ്പള ഓഫറുകൾ ലഭിച്ചത്.

ഈ ചർച്ചകളിൽ ഒക്കെ തന്നെ റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് മാത്രമാണ് ക്ഷണിക്കപ്പെട്ടത്. ഇത് മറ്റ് ആരോഗ്യ യൂണിയനുകളിൽ അസ്വാരസ്യം സൃഷ്‌ടിച്ചിരുന്നു. ജനപിന്തുണ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നേഴ്‌സുമാരുടെ സംഘടനയ്ക്ക് ബോധപൂർവം ശ്രദ്ധ നൽകിയതെന്ന ആക്ഷേപവും ഉയർന്ന് വരുന്നുണ്ട്. റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ ജനറൽ സെക്രട്ടറി പാറ്റ് കുള്ളനും മിക്ക മാധ്യമങ്ങളിലും ഉയർന്ന പ്രൊഫൈൽ ലഭിച്ചിരുന്നു. മന്ത്രിമാരുമായുള്ള റോയൽ കോളേജ് ഓഫ് നഴ്‌സിംഗിൻെറ ചർച്ചകൾ രഹസ്യമായി തന്നെയാണ് തുടരുന്നത്. മാധ്യമങ്ങളെ ഒഴിവാക്കാനായി ചർച്ച നടത്തിയ സ്ഥലം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പുതിയൊരു പബ്ലിക് വാണിംഗ് സിസ്റ്റം പരീക്ഷിക്കുന്നതിൻെറ ഭാഗമായി യുകെയിലുള്ള മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് സൈറൺ പോലുള്ള അലേർട്ട് അയയ്ക്കും. വെള്ളപ്പൊക്കം, കാട്ടുതീ പോലുള്ള അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ സർക്കാരിനെയും അത്യാഹിത വിഭാഗങ്ങളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ഡെവലപ്പ് ചെയ്‌തിരിക്കുന്നത്. ഏപ്രിൽ 23 ഞായറാഴ്ച വൈകുന്നേരത്തോടെയായിരിക്കും പരീക്ഷണം നടക്കുക. ഉപയോക്താകൾ അലേർട്ടിനോട് പ്രതികരിച്ചാൽ മാത്രമായിരിക്കും മൊബൈൽ ഫോണിലെ മറ്റ് ഫീച്ചറുകൾ അവർക്ക് ഉപയോഗിക്കാൻ കഴിയുക.

ടെസ്റ്റിംഗ് സമയം ആളുകളുടെ മൊബൈൽ ഫോണുകളുടെ ഹോം സ്‌ക്രീനുകളിൽ ഒരു സന്ദേശം ദൃശ്യമാകും. നിങ്ങളുടെ ഫോണുകൾ സൈലന്റിൽ ആണെങ്കിലും വൈബ്രേഷനും ഉച്ചത്തിലുള്ള മുന്നറിയിപ്പ് ശബ്ദവും ഏകദേശം 10 സെക്കൻഡ് വരെ റിംഗ് ചെയ്യും. യുഎസ്, കാനഡ, ജപ്പാൻ, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന സമാന പദ്ധതികളുടെ മാതൃകയിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള സന്ദേശങ്ങൾ ഗവൺമെന്റിൽ നിന്നോ എമർജൻസി സർവീസുകളിൽ നിന്നോ മാത്രമേ വരൂ. ആദ്യ കാലങ്ങളിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ സംഭവങ്ങൾക്കായിരിക്കും അലേർട്ട് സന്ദേശങ്ങൾ വരുക. മുന്നറിയിപ്പ് ലഭിക്കുന്ന പ്രദേശത്തുള്ള 90% മൊബൈൽ ഉപയോക്താക്കൾക്കും സന്ദേശം ലഭിക്കുന്ന രീതിയിൽ ആണ് സംവിധാനം രൂപകൽപന ചെയ്തിരിക്കുന്നത്.

ഈ സംവിധാനം തികച്ചും സുരക്ഷിതമാണെന്നും ഒരു വ്യക്തിയുടെ ടെലിഫോൺ നമ്പർ, ഐഡന്റിറ്റി അല്ലെങ്കിൽ ലൊക്കേഷൻ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും ക്യാബിനറ്റ് ഓഫീസ് പറഞ്ഞു. ഇതിനായി സെൽ ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ സന്ദേശങ്ങൾ ഒരാളുടെ നിലവിലെ ലൊക്കേഷനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഒരു അലേർട്ട് പ്രവർത്തനക്ഷമമാകുമ്പോൾ, ബാധിത പ്രദേശത്തെ എല്ലാ സെൽ ടവറുകളും അത് പ്രക്ഷേപണം ചെയ്യും. അതിനാൽ തന്നെ അലേർട്ടുകൾ ലഭിക്കുന്നതിന് ലൊക്കേഷൻ സേവനങ്ങൾ ഓണാക്കേണ്ടതില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാനേജ്മെന്റും യൂണിയൻ പ്രതിനിധികളുമായി ചർച്ചചെയ്ത് സ്വീകരിച്ച ശമ്പള വർദ്ധനവ് അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. നാഷണൽ എക്സ്പ്രസ് കമ്പനിയും ബസ് ഡ്രൈവർമാരുടെ തൊഴിലാളി യൂണിയനും തമ്മിലുണ്ടാക്കിയ കരാറാണ് യൂണിയൻ അംഗങ്ങൾ വോട്ടെടുപ്പിലൂടെ തള്ളിക്കളഞ്ഞത്. ഇതിനെത്തുടർന്ന് 3200 ലധികം ഡ്രൈവർമാരും 200 -ലധികം എൻജിനീയർമാരും നാളെ മുതൽ പണിമുടക്കുമായി മുന്നോട്ടു പോകും. ബസ് ജീവനക്കാരുടെ പണിമുടക്ക് വെസ്‌റ്റ് മിഡ്ലാൻഡിലുടനീളമുള്ള ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കും.

നാഷണൽ എക്സ്പ്രസ് കമ്പനിയും യൂണിയൻ നേതാക്കളും തമ്മിലുള്ള ചർച്ചയിൽ 14.3 ശതമാനം ശമ്പള വർദ്ധനവ് നൽകാനാണ് തീരുമാനം ആയിരുന്നത്. എന്നാൽ ഈ ശമ്പള വർദ്ധനവിനായുള്ള നിർദ്ദേശം യൂണിയൻറെ 71 ശതമാനം അംഗങ്ങളും നിരസിച്ചതായാണ് അറിയുന്നത്. തങ്ങളുടെ അംഗങ്ങൾക്ക് കൂടി സ്വീകാര്യമായ ഒരു മെച്ചപ്പെട്ട നിർദേശവുമായി നാഷണൽ എക്സ്പ്രസ് കമ്പനി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുണൈറ്റഡ് ജനറൽ സെക്രട്ടറിയായ ഷാരോൺ ഗ്രഹാം പറഞ്ഞു. തങ്ങളുടെ അംഗങ്ങളുടെ ജോലി, ശമ്പളം, മറ്റ് സേവന വേതന വ്യവസ്ഥകൾ എന്നിവ സംരക്ഷിക്കുന്നതിനാണ് യൂണിയൻ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളും തമ്മിൽ ചർച്ച ചെയ്തെടുത്ത തീരുമാനത്തിന് എതിരായി വീണ്ടും സമരമുഖത്തിറങ്ങുന്ന ജീവനക്കാരുടെ സമരത്തിനൊപ്പം നിൽക്കണമെന്ന അവസ്ഥയിലാണ് യൂണിയൻ നേതാക്കൾ .

ബ്രിട്ടനിൽ ഇപ്പോൾ സമരങ്ങളുടെ കാലമാണ്. വ്യാഴാഴ്ച ദീർഘകാലമായി നേഴ്സുമാർ നടത്തിയ സമരത്തിന് ആ മേഖലയിലെ യൂണിയൻ പ്രതിനിധികളും സർക്കാരുമായി നടത്തിയ ചർച്ചയിൽ സമവായം ആയിരുന്നു. എന്നാൽ ഈ നിർദ്ദേശത്തിനു അതാത് യൂണിയൻ അംഗങ്ങളുടെ ഇടയിൽ നടക്കുന്ന വോട്ടെടുപ്പിന് അംഗങ്ങളുടെ അനുമതി ലഭിക്കേണ്ടതായിട്ടുണ്ട്. തിങ്കളാഴ്ച മുതൽ മൂന്നുദിവസം എൻഎച്ച്സിലെ 60,000 ത്തിലധികം വരുന്ന ഡോക്ടർമാർ ശമ്പള വർദ്ധനവിനായി സമരമുഖത്തായിരുന്നു. മാർച്ച് 15 ,16 തീയതികളിൽ നടന്ന അധ്യാപക സമരം മൂലം സ്കൂളുകളുടെ പ്രവർത്തനം മാത്രമല്ല തടസ്സപ്പെട്ടത്. യു കെ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ സ്കൂളുകളിൽ പോകാതിരുന്നത് കാരണം അവധി എടുക്കേണ്ടതായി വന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോട്ടയം: കത്തോലിക്കാ സഭയുടെ മുതിർന്ന ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 93 വയസായിരുന്നു. വാർദ്ധക്യ സഹജമായ പ്രയാസങ്ങളാൽ ചെത്തിപ്പുഴ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയിലെ സീനിയർ ആർച്ച് ബിഷപ്പ് ആയിരുന്നു. കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റത്തിനു പിന്നിൽ പ്രവർത്തിച്ചത് പൗവത്തിൽ പിതാവാണ്. എസ് ബി സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് അധ്യാപകനായും ബിഷപ്പായും ചങ്ങനാശ്ശേരിയിൽ ദീർഘകാലം ഉണ്ടായിരുന്നു. രാഷ്ട്രീയ, സമുദായിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പിതാവിന്റെ വേർപാട് വലിയൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ചങ്ങനാശ്ശേരിയിൽ ജനിച്ച് ചങ്ങനാശ്ശേരിയുടെ മെത്രാപ്പോലീത്തായായി മാറി
1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം പാപ്പച്ചൻ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് 1962 ഒക്ടോബർ 3 -ന് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു, അതിനുശേഷം 1972 ഫെബ്രവരി 13 -ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി അഭിഷിക്തനായി. 1986 ജനുവരി 17 -ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായി. 2007 വരെ ആ സ്ഥാനത്ത് തുടർന്നു.
ഈ മെത്രാപ്പോലിത്ത കാലയളവിൽ ബിഷപ്പ് വഹിച്ച സ്ഥാനങ്ങൾ നിരവധിയാണ്. ദേശീയ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആയി രണ്ട് തവണ ശുശ്രൂഷ ചെയ്തു.വിദ്യാഭ്യാസം, യുവജനക്ഷേമം, ലിറ്റർജി, എക്യുമെനിസം തുടങ്ങിയ കമ്മീഷനുകളുടെ ചെയർമാനായി പലതവണ നിയമിതനായി. ഇൻറർ ചർച്ച് കൗൺസിലിന്റെ ചെയർമാനായി ദീർഘകാലവും ശുശ്രൂഷ ചെയ്യുകയുണ്ടായി.കെ.സി.ബി.സി ചെയർമാൻ, ഏഷ്യൻ സ്പെഷ്യൽ സിനഡിലേയ്ക്ക് മെമ്പറായും, മെത്രാൻമാരുടെ സിനഡിലേയ്ക്ക് മാർപ്പാപ്പ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇൻറർനാഷണൽ കമ്മീഷൻ ഫോർ ഡയലോഗ് വിത്ത് ഓർത്തഡോക്സ് സിറിയൻ ചർച്ചസിൽ അംഗമായിരുന്നു. സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനായും ശുശ്രൂഷ ചെയ്ത പിതാവ് നിരവധി സാമുഹൃ സേവന പ്രസ്ഥാനങ്ങളുടെ നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.

എസ് ബി മുതൽ എസ് ബി വരെ
കേരളത്തിലെ മുൻ നിരയിലുള്ള ചങ്ങനാശേരി എസ് ബി കോളേജിലെ അദ്ധ്യാപകനായി ജീവിതം തുടങ്ങിയ പിതാവ് സഭയ്ക്കും സമൂഹത്തിനും വേണ്ടി നല്ല അധ്യാപകനായി കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലധികമായി പ്രവർത്തിച്ചു. ശക്തനായ ആത്മിയ ആചാര്യൻ, വീട്ടുവിഴ്ചയില്ലാത്ത സഭാ ശുശ്രൂഷകൻ, ആദർശങ്ങളെ മുറുകെ പിടിക്കുകയും പാരമ്പര്യത്തെ മറക്കാതിരിക്കുകയും ചെയ്യുന്ന, സർവ്വോപരീ ലാളിത്യത്തിന്റെ പൂർണത വിളങ്ങുന്ന മഹനീയ ജീവിതത്തിന്റെ ഉടമ. സൗഹൃദങ്ങളുടെ കാവലാൾ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഒരു താപസൻ.
അക്ഷരങ്ങളെ സ്നേഹിക്കുകയും സ്നേഹത്തെ അക്ഷരങ്ങളാക്കുകയും ചെയ്യുന്ന പുണ്യജന്മം. വരികൾക്ക് ഇടയിൽ മറഞ്ഞിരിക്കുന്നതെല്ലാം ആദ്യ വായനയിൽ തന്നെ മനസിലാക്കാനുള്ള പിതാവിന്റെ അനുഗ്രഹീത സിദ്ധി എത്രയെന്ന് മനസിലാക്കിയിട്ടുള്ളവരാണ് കേരളത്തിലെ മിക്ക ഭരണാധികാരികളും നേതാക്കളും. വരാനിരിക്കുന്നതിനെ മുൻകൂട്ടി കാണാനുള്ള കഴിവ് അതിശയിപ്പിക്കുന്നത് തന്നെ എന്ന് അത്ഭുതം കൂറിയിട്ടുള്ളവർ ധാരാളമാണ്. നേർ പെരുമാറ്റം, വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമില്ലാത്ത, പുറം പൂച്ചിന്റെ നയതന്ത്രങ്ങളില്ലാത്ത ശുദ്ധനായ മനുഷ്യൻ.സ്ഥായിയായി നിലനില്ക്കുന്ന മൂല്യങ്ങൾ എല്ലാ മാറ്റങ്ങൾക്കും അപ്പുറമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ മടിയില്ലാത്തതിനാൽ കപട വിപ്ലവക്കാരും, അവസരവാദികളും, കപട മതേതരക്കാരും എന്നും എതിർ ചേരിയിലാവുന്നു.

വായനയെ നെഞ്ചോട് ചേർത്ത് വെച്ച പിതാവ് വിടപറയുമ്പോൾ..
വായിക്കാനും, പഠിക്കാനും, എഴുതാനും തിരക്കുകൾക്ക് ഇടയിൽ സമയം കണ്ടെത്തിയിരുന്ന പിതാവ് ദിനപത്രങ്ങളിൽ നിരവധി ലേഖനങ്ങളാണ് ഓരോ വർഷവും എഴുതിയിരുന്നത്. സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു ലേഖനങ്ങൾ എല്ലാം തന്നെ ഒരു അദ്ധ്യാപകനായിരുന്നതിനാലാവണം പിതാവിന്റെ എഴുത്തുകളിൽ പലപ്പോഴും വിദ്യാഭ്യാസത്തിന് പ്രമുഖ സ്ഥാനം ഉണ്ടായത്.ഇക്കാലയളവിനുള്ളിൽ നിരവധി പുസ്തകങ്ങളാണ് പിതാവ് രചിച്ചിട്ടുള്ളത്. സഭാപ്രബോധനങ്ങളോടൊപ്പം സാമൂഹ്യ വിദ്യാഭ്യാസ പൊതുമണ്ഡല സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ വായിച്ച് അവയ്ക്ക് അവതാരിക എഴുതിയിട്ടുള്ള പിതാവ് ഈ 91 ലും വായനയിലും അല്പം എഴുത്തിലുമായി മുന്നോട്ടാണ്. പൗരോഹിത്യത്തിന്റേയും മെത്രാഭിഷേകത്തിന്റെയും പല പല നാഴികക്കല്ലുകളും, ജൂബിലികളും പൊതു സമൂഹവും, വിശ്വാസ സമൂഹവും ആഘോഷിച്ച് കടന്നു പോകുമ്പോഴും പതിഞ്ഞ സ്വരത്തിൽ തന്റെ ഉറച്ച ചിന്തകളും പഠനങ്ങളും വിശ്വാസങ്ങളും പിതാവ് പൊതുസമൂഹത്തിനായി സമർപ്പിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാർച്ച് 15 ,16 തീയതികളിൽ നടന്ന അധ്യാപക സമരം മൂലം ഇംഗ്ലണ്ടിലെ പകുതിയിലേറെ സ്കൂളുകളുടെയും പ്രവർത്തനം താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ അംഗങ്ങളായുള്ള അധ്യാപകരാണ് പണിമുടക്കിൽ പങ്കെടുത്തത്. മാർച്ച് 15-ാം തീയതി അധ്യാപകരെ കൂടാതെ ജൂനിയർ ഡോക്ടർമാർ , ലണ്ടൻ ഭൂഗർഭ റെയിൽവേയിലെ ട്രെയിൻ ഡ്രൈവർമാർ എന്നീ വിഭാഗത്തിൽ പെട്ട ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്.
കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ 47 ശതമാനം സ്കൂളുകളും തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും അധ്യാപകരുടെ ഹാജർ നില വളരെ കുറവായിരുന്നു. 6 ശതമാനത്തോളം സ്കൂളുകൾ സമരം നടന്ന രണ്ട് ദിവസങ്ങളിലും പൂർണമായി അടഞ്ഞുകിടക്കുകയായിരുന്നു. സെക്കൻഡറി സ്കൂളുകളുടെ പ്രവർത്തനങ്ങളെയും സമരം കാര്യമായി ബാധിച്ചു. സമരത്തിൻറെ തുടക്ക ദിവസമായ 15-ാം തീയതി 79 ശതമാനം അധ്യാപകരാണ് ഈ വിഭാഗത്തിൽ പണിമുടക്കിയത്. 5 ശതമാനം സ്കൂളുകളുടെ പ്രവർത്തനം പൂർണമായും താറുമാറായതായാണ് റിപ്പോർട്ടുകൾ . എന്നാൽ രണ്ടാമത്തെ ദിവസം കൂടുതൽ പേർ സമരത്തിൽ പങ്കെടുത്തു. 80 ശതമാനം അധ്യാപകരാണ് മാർച്ച് പതിനാറാം തീയതി സമരത്തിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ 6 ശതമാനം സ്കൂളുകളാണ് പൂർണമായി അടച്ചിടേണ്ടതായി വന്നത്.
പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി കണക്കാക്കുമ്പോൾ അധ്യാപകരുടെ ശമ്പളം 2010 – 2022 കാലഘട്ടത്തിൽ 11 ശതമാനം കുറഞ്ഞതായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസിന്റെ കണക്കുകൾ . എന്നാൽ 23 ശതമാനം കുറഞ്ഞതായാണ് യൂണിയനുകൾ അവകാശപ്പെടുന്നത്. സ്കൂളുകളുടെ ബഡ്ജറ്റിന് ആനുപാതികമായല്ലാതുള്ള ഗവൺമെൻറ് ധനസഹായത്തോടെയുള്ള ശമ്പള വർദ്ധനവാണ് അധ്യാപക യൂണിയനുകൾ ആവശ്യപ്പെടുന്നത്.
രണ്ടുദിവസത്തെ അധ്യാപക സമരം മൂലം സ്കൂളുകളുടെ പ്രവർത്തനം മാത്രമല്ല തടസ്സപ്പെട്ടത്. യു കെ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ സ്കൂളുകളിൽ പോകാതിരുന്നത് കാരണം അവധി എടുക്കേണ്ടതായി വന്നു. ഫലത്തിൽ അധ്യാപകരുടെ സമരം മറ്റ് മേഖലകളുടെ പ്രവർത്തനത്തെയും ബാധിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഋഷി സുനക് മന്ത്രിസഭയുടെ ബജറ്റ് ഇതിനോടകം തന്നെ വലിയ ചർച്ചകൾക്കാണ് തിരി തെളിയിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട തൊഴിൽ രഹിതരായ ആളുകളെ തിരികെ ജോലിയിൽ പ്രവേശിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്ലാൻ ബജറ്റിൽ നന്നേ കുറവാണെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന വാദം. ഈ മാറ്റങ്ങൾ 110,000 പേരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, കഴിഞ്ഞ രണ്ട് വർഷമായി ജോലി ഉപേക്ഷിച്ചവരുടെ എണ്ണം വളരെ വലുതാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് പറഞ്ഞു. പെൻഷനുകളുടെ നികുതി ഇളവുകളും വിപുലീകരിച്ച സൗജന്യ ശിശു സംരക്ഷണവും വഴി തൊഴിൽ വിതരണം വർദ്ധിപ്പിക്കുന്നതിന് സർക്കാർ കോടികൾ ചെലവഴിക്കാനാണ് പദ്ധതി.

സാമ്പത്തിക വളർച്ചയ്ക്കും ജീവിതനിലവാരം ഉയർത്താനും പദ്ധതികൾ സഹായിക്കുമെന്നും അതിനായുള്ള പരിശ്രമങ്ങളാണ് ഇതെല്ലാമെന്നും അധികൃതർ പറഞ്ഞു. തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് പ്രതിവർഷം 7 ബില്യൺ പൗണ്ട് ചെലവ് വരുമെന്നും 110,000 തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും ഗവൺമെന്റിന്റെ പ്രതിനിധികൾ കണക്കാക്കിയതായി ഐഎഫ്‌എസ് ഡയറക്ടർ പോൾ ജോൺസൺ പറഞ്ഞു. ‘അതായത് ഒരു ജോലിക്ക് ഏകദേശം 70,000 പൗണ്ട് എന്ന നിലയിലാണ് കണക്ക് കൂട്ടിയിരിക്കുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് തൊഴിൽ ചെയ്യാൻ പ്രായമായ ആളുകളിൽ നാലിലൊന്ന് പേർക്ക് തൊഴിൽ ഇല്ല എന്നുള്ളതാണ് സത്യം’- പോൾ ജോൺസൻ കൂട്ടിച്ചേർത്തു.

അതേസമയം, കൂടുതൽ കാലം ജോലി ചെയ്യാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത് സാമ്പത്തികമായ വളർച്ച വർദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണെന്നും ചാൻസലർ ജെറമി ഹണ്ടിന്റെ ബുധനാഴ്ചത്തെ പ്രഖ്യാപനത്തെ ബാക്ക് ടു വർക്ക് ബജറ്റ് എന്നാണ് വിളിക്കുന്നതെന്നും സാമ്പത്തിക നിരീക്ഷകർ പറയുന്നു. ‘രാജ്യത്തുള്ള എല്ലാവർക്കും തൊഴിൽ, സാമ്പത്തികമായ സ്ഥിരത, ഉയർന്ന ജീവിത നിലവാരം എന്നിവയാണ് ഈ ബജറ്റിലൂടെ മുൻപോട്ട് വച്ചിരിക്കുന്നത്. ഒമ്പത് മാസം മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ള രക്ഷിതാക്കൾക്ക് 30 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം നീട്ടി നൽകുന്നത് തന്നെ രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയെ മുന്നിൽ കണ്ടാണെന്ന്’- ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജയിൽ തടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 18 വനിതാ ജീവനക്കാർക്കെതിരെ കൂട്ട നടപടി. ഇവരെ നടപടിയുടെ ഭാഗമായി ജോലിയിൽ നിന്ന് പുറത്താക്കി. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെർവിനിലാണ് സംഭവം. ഇതിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതോടെ 2019 മുതൽ ഇതുവരെ ബ്രിട്ടനിൽ 31 വനിതാ ജീവനക്കാരെയാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കിയിട്ടുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ജോൺ മക്ഗീ എന്ന തടവുകാരനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് എമിലി വാട്സൻ എന്ന ജീവനക്കാരിയെ ജയിലിലടച്ചത്. ഇത് സത്യമാണെന്ന് വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ലഹരികേസുകൾ ഉൾപ്പെടെ നിരവധി കുറ്റ കൃത്യങ്ങളിൽ പ്രതിയായ ഇയാൾ, കൊലപാതകത്തെ തുടർന്നാണ് ജയിലിൽ എത്തിയത്. തടവറയിലെ കാമുകനായി മൊബൈൽ ഫോൺ ഒളിച്ചുകടത്തിയതാണ് ജെന്നിഫർ ഗാവൻ എന്ന ജീവനക്കാരിക്ക് വിനയായത്. ഈ ഫോണിലൂടെ ഇവർ സദാസമയവും കാമുകനായ അലക്സ് കോക്സണുമായി സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. മാത്രമല്ല, ഇവർ തന്റെ സ്വകാര്യ ചിത്രങ്ങൾ തടവറയിലെ കാമുകന് അയച്ചു നൽകിയതായും തെളിഞ്ഞു. ഇതിനു പുറമെ ഇരുവരും തടവറയിൽവച്ച് ചുംബിച്ചതായും വ്യക്തമായിട്ടുണ്ട്.

അയ്ഷിയ ഗൺ എന്ന ജീവനക്കാരി അപകടകാരനായ തടവുകാരൻ ഖുറം റസാഖുമായി ബന്ധം പുലർത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി എടുത്തത്. നിരന്തരം ഫോണിൽ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കാമുകനുവേണ്ടി മൊബൈൽ ഫോൺ ജയിലിനുള്ളിൽ എത്തിച്ചത്. ഇവർ കാമുകനെ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം തീർത്തും മോശം പശ്ചാത്തലമുള്ള സ്ത്രീകളെ ജോലിക്കെടുക്കുന്നതിനാലാണ് ഇത്തരം കുറ്റങ്ങൾ ആവർത്തിക്കപ്പെടുന്നതെന്ന്, പ്രിസൺ ഓഫിസേഴ്സ് അസോസിയേഷന്റെ അധ്യക്ഷൻ മാർക്ക് ഫെയർഹേസ്റ്റ് പറയുന്നത്. അത്യാധുനിക സംവിധാനങ്ങൾ അടങ്ങിയ ജയിൽ തുടർച്ചയായി വിവാദങ്ങളിൽ ഇടംപിടിച്ച സാഹചര്യത്തിലാണെന്നാണ് പരാമർശം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികൾ ഉൾപ്പെടെ ബ്രിട്ടീഷുകാരുടെ വേനൽകാല യാത്രകളെ വെള്ളത്തിലാക്കി യുകെയിലുടനീളമുള്ള പാസ്‌പോർട്ട് ഓഫീസ് ജീവനക്കാർ അഞ്ച് ആഴ്‌ച പണിമുടക്കാൻ ഒരുങ്ങുന്നു. ശമ്പളവും തൊഴിൽ സാഹചര്യവും സംബന്ധിച്ച തർക്കത്തിൽ പരിഹാരം കാണാത്ത സാഹചര്യത്തിൽ ദിവസേന നിരവധി ജീവനക്കാരാണ്സമരത്തിൻെറ ഭാഗമാകുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ പാസ്‌പോർട്ട് ഓഫീസുകളിൽ ജോലിചെയ്യുന്ന പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയനിലെ ആയിരത്തിലധികം ജീവനക്കാർ ഏപ്രിൽ 3 മുതൽ മെയ് 5 വരെ പണിമുടക്കും. വേനലവധി അടുത്തതോടെ പാസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക് എല്ലാ യുകെ മലയാളികളുടെയും വേനൽക്കാല പദ്ധതികളെ താറുമാറാക്കും.

മറ്റ് മേഖലകളിലെ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി രണ്ട് പണിമുടക്കുകൾ ഉണ്ടായിട്ടും തൊഴലാളികളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തതിന് പിന്നാലെയാണ് ജീവനക്കാർ അഞ്ച് ആഴ്‌ച പണിമുടക്കാൻ ഒരുങ്ങുന്നത്. മെച്ചപ്പെട്ട ശമ്പളം എന്ന ആവശ്യം ആറ് മാസം മുൻപ് മുന്നോട്ട് വച്ചെങ്കിലും സർക്കാരിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് പിസിഎസ് ജനറൽ സെക്രട്ടറി മാർക്ക് സെർവോത്ക പറഞ്ഞു. തങ്ങൾക്കു കൂടി സ്വീകാര്യമായ ശമ്പള വർദ്ധനവ് ഉണ്ടായില്ലെങ്കിൽ സമരം ഇനിയും മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.

വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷം ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എൻ എച്ച് എസ് ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഏപ്രിൽ ഒന്നുമുതലാണ് നിലവിൽ വരുന്നത്. എൻ എച്ച് എസ് ജീവനക്കാരുടെ സമരം സർക്കാർ ഒത്തുതീർത്തതോടെ സമരത്തിലുള്ള മറ്റു ജീവനക്കാരും പ്രതീക്ഷയിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2022 ൽ യുകെയിലെത്തിയ സഫാന -അമീർ യുവദമ്പതികളുടെ രണ്ട് വയസുള്ള മകന് വിധിയുടെ ക്രൂരമായ വിളയാട്ടം. 2022 മെയിലാണ് സഫാന ലണ്ടൻ ബറോ ഓഫ് വാൻഡ്‌സ്‌വർത്തിൽ സ്ഥിതി ചെയ്യുന്ന റോഹാംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ പഠനത്തിനായി എത്തിയത്. സഫാനയുടെ ഭർത്താവ് അമീറും രണ്ട് വയസ്സുള്ള മകൻ ഇനായത്തും യുകെയിൽ വരാൻ തയ്യാറെടുക്കുമ്പോഴാണ് കുട്ടിക്ക് രക്താർബുദം ബാധിച്ചതായി കണ്ടെത്തിയത്. എന്നാൽ യുകെയിൽ എത്തിയ ഉടൻ കുട്ടിയ്ക്ക് ചികിത്സ നൽകി ആരോഗ്യം മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ഇനായത്ത് ഇപ്പോൾ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയ്ക്ക് ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. 2022 ഒക്ടോബർ ആരംഭത്തിൽ പനിയും ശരീര വീർക്കലിനെയും തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്താർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. നിലവിൽ ട്യൂബിലൂടെയാണ് കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കുന്നത്.
ഇനായത്തിൻെറ ചികിത്സ 2.5 വർഷം വരെ നീണ്ടുനിൽക്കുമെന്ന് ഡോക്ടർമാർ പറയുന്നത്. പ്രാഥമിക ചികിത്സയിൽ കീമോതെറാപ്പിയും സ്റ്റിറോയിഡുകളുമാണ് ഉള്ളത്. പതിവ് ചികിത്സകൾ ആ കുഞ്ഞ് ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. പല രാത്രികളിലും വേദന കാരണം കുട്ടിയ്ക്ക് ഉറങ്ങാൻ സാധിക്കാറില്ല. തങ്ങളുടെ മകന് അനുയോജ്യമായ ഒരു താമസ സ്ഥലം തനിക്ക് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സഫാന പറഞ്ഞു. കുട്ടിയ്ക്ക് പ്രതിരോധ ശേഷി കുറവായതിനാൽ മറ്റുള്ളവരോടൊപ്പം കുളിമുറിയും അടുക്കളയും ഉപയോഗിക്കുകയാണെങ്കിൽ, അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ട്. ഒരു സാധാരണയുള്ള ബാത്റൂം അറ്റാച്ച്ഡ് റൂമിന് £1,000-ൽ കൂടുതൽ നൽകണം അത് ഇപ്പോൾ തങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ ആണെന്ന് അവർ പറഞ്ഞു. സഫാന പഠനാവശ്യത്തിനായി പോകുന്ന സമയം അമീർ ഒറ്റയ്ക്കാണ് കുട്ടിയെ പരിപാലിക്കുന്നത്.
കുഞ്ഞിൻെറ ഉയർന്നു വരുന്ന ഹോസ്പിറ്റൽ ചിലവുകൾക്കും പുതിയ താമസ സ്ഥലത്തിനും വേണ്ടിയുള്ള പണം സ്വരൂപിക്കുക എന്നുള്ളത് നിലവിൽ ഇവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഇനായത്തിൻെറ ചികിത്സയ്ക്ക് സഹായിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.
https://www.gofundme.com/f/help-our-son-inayath-suffering-from-leukemia