ലിവർപൂൾ/ വിരാൾ: യുകെ മലയാളികൾക്ക് ഇത് ദുഃഖത്തിന്റെ നാളുകൾ. ലിവർപൂളിനടുത്തു ബെർക്കൻ ഹെഡ് ,റോക്ക് ഫെറിയിൽ താമസിച്ചിരുന്ന വിദ്യാർത്ഥിയായിരുന്ന വിചിൻ വർഗ്ഗീസ്സ് (23) എന്ന യുവാവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ നിലയിൽ കാണപ്പെട്ടത്.
സംഭവം ഇങ്ങനെ. ഇന്നലെ വൈകീട്ട് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. ഒരു ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു പരേതനായ വിചിൻ വർഗ്ഗീസ്സ് താമസിച്ചിരുന്നത്. ലിവർപൂളിൽ നിന്നും ഏകദേശം അരമണിക്കൂർ യാത്ര ചെയ്തു ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പഠിച്ചിരുന്നത്. ഇതേ സമുച്ചയത്തിലെ മറ്റൊരു ഫ്ലാറ്റിൽ വേറെയും മലയാളികൾ ഉണ്ടായിരുന്നു. ഇവർ ഇന്നലെ വൈകീട്ടോടെ ഷോപ്പിങ്ങിനായി പുറത്തുപോയിരുന്നു.
ആറ് മണിയോടെ ആണ് പുറത്തുപോയ മലയാളികൾ തിരിച്ചുവരുന്നത്. കൂട്ടുകാരൻ എന്തെടുക്കുന്നു എന്നറിയാനായി കതകിൽ തട്ടിയത്. എന്നാൽ കതക് അടച്ചിട്ടില്ലായിരുന്നു. കതകു തുറന്നു നോക്കിയ മലയാളി സുഹൃത്തുക്കൾ കണ്ടത് മരിച്ചു കിടക്കുന്ന വിചിൻ വർഗ്ഗീസ്സിനെയാണ് എന്നാണ് അറിയുന്നത്.
ഉടൻ തന്നെ ആംബുലൻസ് സർവീസ്, പോലീസ് എന്നിവർ എത്തി. ഫ്ലാറ്റ് കോർണർ ചെയ്യുകയും ചെയ്തു. പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയപ്പോൾ മാത്രമാണ് പുറംലോകമറിയുന്നത്.
പുറത്തുവരുന്ന വിവരമനുസരിച്ചു മലയാളി സ്ഥാപനം വഴി കെയറർ ആയായിട്ടാണ് വിചിൻ വർഗ്ഗീസ്സ് ജോലി ചെയ്തിരുന്നത്. ഇതിനിടയിൽ ജോലി ചെയ്തിരുന്ന സ്ഥാപനം സ്ഥിരജോലി വാഗ്‌ദാനം ചെയ്തിരുന്നു എന്നും ആ ജോലി ലഭിക്കുന്നതുമായി ഏജൻസിയുമായി ചില തർക്കങ്ങൾ ഉടലെടുത്തു എന്നും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം. എന്തായാലും റൂമിൽ നിന്നും ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്.
എന്നിരുന്നാലും സംഭവം നാട്ടിൽ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. വിചിൻ കൊല്ലം, കൊട്ടാരക്കര, കിഴക്കേ തെരുവ് സ്വദേശിയാണ്.
വിചിൻ വർഗ്ഗീസ്സിന്റെ അകാല വേർപാടിൽ ദുഃഖിക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും മലയാളം യുകെ യുടെ അനുശോചനം അറിയിക്കുകയും പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബിർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വനിതാ ഫോറത്തിന്റെ വാർഷിക സമ്മേളനത്തിന് ബിർമിംഗ്ഹാമിലെ ബെഥേൽ കൺവെൻഷൻ സെന്ററിൽ തിരി തെളിഞ്ഞു . ബിർമിംഗ് ഹാം അതിരൂപത സഹായ മെത്രാൻ റൈറ്റ് റവ ഡേവിഡ് ഇവാൻസ് ആണ് വനിതാ ഫോറത്തിന്റെ ഉത്‌ഘാടനം നിർവഹിച്ചത് .
എട്ട് റീജിയണുകളിൽ നിന്നായി ഇടവക,മിഷൻ, പ്രോപോസ്ഡ് മിഷൻ എന്നിവിടങ്ങളിൽ നിന്നായി നൂറു കണക്കിന് പ്രതിനിധികൾ ആണ് വനിതാ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വനിതാ ഫോറം രൂപതയുടെ ചരിത്രത്തിൽ പുതുനാഴികക്കല്ലെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .
രാവിലെ എട്ടരമുതൽ വൈകുന്നേരം നാലരവരെയാണ് സമ്മേളനം നടക്കുന്നത് . ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജ് പ്രൊഫസർ മേരി മക്കോയിയാണ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നത്. രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയാണ് ഇപ്പോൾ നടക്കുന്നത് .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ശമ്പളവർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നേഴ്സുമാർ നടത്താനൊരുങ്ങുന്ന സമരത്തിന് കൂടുതൽ ജനപിന്തുണ. 106 വർഷത്തെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ സമരമാവും ഇത്. ആർ സി എന്നിന്റെ സമര ആഹ്വാനത്തെ ജനങ്ങൾ ഒന്നടങ്കം പിന്തുണയ്ക്കുന്നുണ്ടെന്നും ഇതിൽ നിന്ന് വ്യക്തമാണ്.
പല ആശുപത്രികളിലും ജോലി ചെയുന്ന നേഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളം പ്രതിദിന ചിലവുകൾക്ക് പോലും തികയുന്നില്ല. കുടുംബം പോറ്റാൻ കടംമേടിക്കേണ്ട ഗതികേടിലാണ് ആളുകൾ. അഭിനന്ദനങ്ങൾ മാത്രമല്ല ഇവർക്ക് വേണ്ടത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അർഹമായ വേതനം നൽകാൻ അധികാരികൾ തയാറാകണം. അതേസമയം, പൊതുമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അർഹമായ വേതന വർധനവ് നൽകാൻ സർക്കാരിന് പണമുണ്ടെന്നും, അതിൽ നിന്ന് ഒഴിഞ്ഞു മാറാൻ അധികാരികൾക്ക് കഴിയില്ലെന്നും മിററിന്റെ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും പ്രതികരിച്ചു.
എന്നാൽ നേഴ്സുമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ സർക്കാരിന് താങ്ങാനാവാത്തതാണെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. ഇതിനെതിരെ കനത്ത പ്രതിഷേധവും വിമർശനവും പല കോണിൽ നിന്നും ഉയരുന്നുണ്ട്. മിനി ബഡ്ജറ്റിലൂടെ സമ്പദ്‌വ്യവസ്ഥ താറുമാറായപ്പോഴും കോവിഡ് വായ്പ പദ്ധതി മുഖേന പണം വെറുതെ കളഞ്ഞപ്പോഴും ഇല്ലാത്ത പ്രതികരണമാണ് സർക്കാർ നേഴ്സുമാരോട് നടത്തുന്നതെന്ന് യൂണിയൻ ആരോപിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി മുൻ അംഗവും എം പിയുമായ മാറ്റ് ഹാൻകോക്കും, ജീന കൊളാഡൻജെലോയുമായുള്ള രഹസ്യബന്ധം മാധ്യമങ്ങളിൽ വീണ്ടും നിറയുകയാണ്. ഈ ബന്ധത്തെ കുറിച്ച് ഹാൻകോക്ക് നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. അയാം എ സെലിബ്രിറ്റി ഷോയുടെ ഭാഗമായി 18 മാസം കാമുകി ജീനയെ വേർപിരിഞ്ഞത് ഏറെ വേദനാജനകമാണെന്ന് ഹാൻകോക്ക് പറഞ്ഞതാണ് ഇപ്പോൾ ബ്രിട്ടീഷ് മാധ്യമങ്ങൾ കൊണ്ടാടുന്നത്.
യൂകെയിൽ കോവിഡ് -19 വ്യാപന സമയത്ത് ഇരുവരും ഓഫീസിൽ വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ടിവി റിയാലിറ്റി ഷോയ്ക്കു വേണ്ടി വനവാസത്തിനു പോയതിനെ തുടർന്ന് കൺസർവേറ്റീവ് പാർട്ടി അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. ഞങ്ങൾ പരസ്പരം അടുത്തത് കോവിഡ് സമയത്താണെന്ന് ഹാൻകോക്ക് വെളിപ്പെടുത്തിയിരുന്നു. ഒരുമിച്ച് ജീവിക്കണമെന്നാണ് ഇരുവരുടെയും ആഗ്രഹമെന്നും, എന്നാൽ ഈ നിമിഷം വരെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും ഹാൻകോക്ക് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ജീനയുമായുള്ള ബന്ധത്തെ കുറിച്ച് കുടുംബത്തോട് കൂടുതൽ കാര്യങ്ങൾ അദ്ദേഹം വെളിപ്പെടുത്തി എന്നും വാർത്തകൾ പുറത്തുവന്നു. സ്നേഹത്തിനു പിന്നാലെ താൻ പോയപ്പോൾ തന്നെ സ്നേഹിച്ചിരുന്ന ആളുകൾക്ക് വേദനയാണ് നൽകാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തോടുള്ള ഹാൻകോക്കിന്റെ മനസുതുറക്കൽ വികാര നിർഭരമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. അയാം എ സെലിബ്രിറ്റി ഷോയിൽ പങ്കെടുത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആ സമയം വളരെ നല്ലതായിരുന്നു എന്നും, മാന്യമായ ചർച്ചകൾ ഉയർന്നുവന്നത് ഇക്കാലത്താണെന്നുമാണ് ഹാൻകോക്ക് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- സ്‌ട്രെപ്റ്റോകോക്കസ് എ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷൻ ബാധിച്ച് 6 കുട്ടികൾ സെപ്റ്റംബർ മാസം മുതലുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ ഉടനീളം മരിച്ചതായി ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുതിയ റിപ്പോർട്ട് പുറത്തുവിട്ടു. വെയിൽസിൽ നിന്ന് ഒരു പെൺകുട്ടി മരണപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ സ്കോട്ട്ലൻഡിലും നോർത്തേൺ അയർലണ്ടിലും ഇതുവരെ മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്‌ട്രെപ്റ്റോകോക്കസ് എ ബാക്ടീരിയ മൂലമുള്ള അസുഖങ്ങൾ സാധാരണയായി തീവ്രതയില്ലാത്തവയാണെങ്കിലും ചിലരിൽ ഇത് ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകും. കുട്ടികളുടെ ആരോഗ്യ അവസ്ഥയെ സംബന്ധിച്ച് ആശങ്കയുള്ള മാതാപിതാക്കൾ ഉടൻതന്നെ ചികിത്സാസഹായങ്ങൾ തേടണമെന്ന് ആരോഗ്യ ഏജൻസി നിർദ്ദേശം നൽകിയിട്ടുണ്ട്.
മരണപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും 10 വയസ്സിന് താഴെയുള്ളവരാണ്. വെസ്റ്റ് ലണ്ടനിലെ ഈലിങ്ങിൽ നിന്നുള്ള ഒരു കുട്ടിയും സറേയിലെ ആഷ്ഫോർഡിൽ നിന്നുള്ള മറ്റൊരു കുട്ടിയും അണുബാധയെ തുടർന്ന് മരിച്ചവരിൽ ഉൾപ്പെടുന്നു. ബക്കിംഗ്ഹാംഷെയറിലെ ഹൈ വൈകോംബ് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം അലി എന്ന നാല് വയസ്സുകാരനും കഴിഞ്ഞ മാസം രോഗം ബാധിച്ച് മരണമടഞ്ഞിരുന്നു. ഗ്ലാമോർഗനിലെ പെനാർത്തിൽ നിന്നുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി ഹന്ന റോപ്പും അണുബാധയെ തുടർന്നാണ് മരിച്ചതെന്ന് ആരോഗ്യ ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഗ്രൂപ്പ് എ സ്ട്രെപ്പ് ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധകൾ സാധാരണയായി കടുത്ത തീവ്രത ഇല്ലാത്തതും, തൊണ്ടവേദന, ചർമ്മത്തിലെ അണുബാധ പോലുള്ള ലക്ഷണങ്ങളോട് കൂടിയതുമാണ്. എന്നാൽ ചിലരിൽ ഇത് ഗുരുതരമായ സ്കാർലെറ്റ് ഫീവർ എന്ന രോഗത്തിന് കാരണമാകുന്നുണ്ട്. എന്നാൽ ഈ രോഗവും ഭൂരിഭാഗം സാഹചര്യങ്ങളിലും ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
എന്നാൽ വളരെ കുറച്ച് ആളുകളിൽ, ഗ്രൂപ്പ് എ സ്ട്രെപ്പ് അണുബാധ ശരീരത്തിൽ ആഴത്തിൽ ബാധിക്കും. ചിലപ്പോൾ ശ്വാസകോശത്തിലേക്കും രക്തസ്ട്രീമിലേക്കും ബാധിക്കുന്ന ഈ ബാക്ടീരിയ ഇൻവേസിവ് ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കസ് എന്ന അസുഖത്തിന് കാരണമാകുന്നു. ഈ രോഗം ചികിത്സിച്ചു ഭേദമാക്കുവാൻ വളരെയധികം പ്രയാസമാണ്. കടുത്ത പനി, വിശപ്പില്ലായ്മ, ഡീഹൈഡ്രേഷൻ, സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അമിതമായ ഉറക്കം തൂങ്ങുന്ന അവസ്ഥ എന്നിവയൊക്കെ അണുബാധയുടെ ലക്ഷണങ്ങൾ ആകാമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ഡയറക്ടർ ഡോക്ടർ കോളിൻ ബ്രൗൺ വ്യക്തമാക്കി. ഇത്തരം ലക്ഷണങ്ങളിൽ ഏതെങ്കിലും തങ്ങളുടെ കുട്ടികൾക്ക് ഉണ്ടെങ്കിൽ ഉടൻ തന്നെ മാതാപിതാക്കൾ അവരെ ആശുപത്രിയിൽ എത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബോറിസ് ജോൺസണും ലിസ് ട്രസും പ്രധാനമന്ത്രി പദവി രാജിവച്ചതിന് ശേഷം ആദ്യമായി നടന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വിജയം. സാമന്ത ഡിക്സൺ 17,309 വോട്ടുകൾ നേടി 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൺസർവേറ്റീവ് പാർട്ടിക്കെതിരെ വിജയം കൈവരിച്ചത്. നിലവിലെ സർക്കാർ നയങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ പാർട്ടി ബ്രിട്ടനിലെ ജനതയ്ക്ക് നല്ലൊരു ഭാവി വാഗ്ദാനം ചെയ്യുന്ന പദ്ധതികളുമായി മുന്നോട്ടു വരുമെന്ന് ലേബർ പാർട്ടിയുടെ നേതാവ് സർ കെയർ സ്റ്റാർമർ പറഞ്ഞു.പൊതു തെരഞ്ഞെടുപ്പിലെ ഫലം പ്രധാനമന്ത്രി ഋഷി സുനകിനുള്ള വ്യക്തമായ സന്ദേശമാണെന്നും തിരഞ്ഞെടുപ്പിലെ ഫലം ജനങ്ങൾ എത്രമാത്രം മാറ്റത്തെ ആഗ്രഹിക്കുന്നുവെന്നുള്ളതിൻെറ വ്യക്തമായ തെളിവായി താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് നേരത്തെ പ്രവചനം ഉണ്ടായിരുന്നെങ്കിലും 2019ലെ 664 വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ വളരെ ഉയർന്ന ഭൂരിപക്ഷമാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിജയം ടോറി ഗവൺമെന്റിൽ നിന്ന് ലേബർ പാർട്ടിയിലേക്കുള്ള ചായ്‌വിനെയാണ് സൂചിപ്പിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. 1832നു ശേഷം ചെസ്റ്ററിലെ കൺസർവേറ്റീവ് പാർട്ടി നേരിടുന്ന ഏറ്റവും മോശം ഫലമാണ് ഈ തെരഞ്ഞെടുപ്പിൽ നേരിട്ടത്. കൺസർവേറ്റീവ് പാർട്ടിയെ പ്രതിനിധീകരിച്ച ലിസ് വാർഡ്‌ലോയ്ക്ക് 6,335 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അതേസമയം തൻറെ വിജയപ്രഖ്യാപനത്തിനു ശേഷമുള്ള പ്രസംഗത്തിൽ ആളുകൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും ചെസ്റ്ററിലെ ഈ വിജയം അതിനെയാണ് സൂചിപ്പിക്കുന്നതെന്നും രാജ്യത്തുടനീളമുള്ള ജനങ്ങൾ ശരിക്കും ആശങ്കാകുലരാണെന്നും അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഹാരി രാജകുമാരന്റെയും മേഗന്റെയും നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങി. എന്തുകൊണ്ടാണ് അവർ രാജകീയ ചുമതലകളിൽ നിന്ന് പിന്മാറിയതെന്ന് ദമ്പതികൾ ഈ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തുന്നു. ‘ഹാരി & മേഗൻ’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് പുറത്തിറങ്ങിയത്. കൂടുതലും ഇരുവരുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചിരിക്കുന്നത്. “അടച്ച വാതിലുകൾക്ക് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് ആരും കാണുന്നില്ല.” ഹാരി രാജകുമാരന്റെ ഈ സംഭാഷണത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്.
“എന്റെ കുടുംബത്തെ സംരക്ഷിക്കാനായി എനിക്ക് ആവുന്നതെല്ലാം ചെയ്യേണ്ടിവന്നു.” ആറ് ഭാഗങ്ങളുള്ള പരമ്പരയുടെ ടീസർ സ്‌ക്രിപ്റ്റിൽ ഹാരി രാജകുമാരൻ പറയുന്നു. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളുടെ ഫാസ്റ്റ് ഫോർവേഡ് സെറ്റ് ഉപയോഗിച്ചാണ് ട്രെയിലർ രംഗം ഒരുക്കിയത്. ഇരുവരുടെയും ഊഷ്മളമായ ബന്ധം മുതൽ മേഗന്റെ പിരിമുറുക്കവും കണ്ണീരും നിറഞ്ഞ ചിത്രങ്ങൾ വരെ അതിൽ ഉൾപ്പെടുന്നു.
ഹാരി-മേഗൻ നെറ്റ്ഫ്ലിക്സ് സീരീസ് അവരുടെ ആദ്യകാല പ്രണയ ദിവസങ്ങളും ഉൾപ്പെടുമെന്ന് സൂചനയുണ്ട്. ഹാരി രാജകുമാരന്റെയും മേഗന്റെയും മാധ്യമങ്ങളുമായുള്ള ബന്ധവും വെളിപ്പെട്ടേക്കാം. അടുത്തയാഴ്ച പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നെറ്റ്ഫ്ലിക്സ് റിലീസ് തീയതി സ്ഥിരീകരിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന വിവാദപരമായ സംഭവങ്ങളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് പ്രതികരിച്ചിരിക്കുകയാണ്. വംശീയപരമായി ഒരാളെ അധിക്ഷേപിക്കുന്നത് ഏത് സാഹചര്യത്തിൽ ആയാലും തടയപ്പെടേണ്ട ഒന്നാണെന്ന് റിഷി സുനക് പറഞ്ഞു. മരണമടഞ്ഞ എലിസബത്ത് രാജ്ഞിയുടെ അടുത്ത സുഹൃത്തും വില്യം രാജകുമാരന്റെ ഗോഡ് മദറുമായ ലേഡി സൂസൻ ഹസ്സി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നടന്ന ഒരു റിസപ്ഷൻ ചടങ്ങിനിടെ വംശീയ പരാമർശം നടത്തിയതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ശക്തമായി കൊണ്ടിരിക്കെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.
ബക്കിംഗ്ഹാം കൊട്ടാരത്തിലെ ഒരു അംഗം ബ്രിട്ടീഷ് ബ്ലാക്ക് ചാരിറ്റി മേധാവിയായ വനിതയോട് യഥാർത്ഥത്തിൽ എവിടെ നിന്നാണ് എന്ന് ആവർത്തിച്ച് ചോദിച്ചതിന് മാപ്പ് പറയുകയും രാജിവെക്കുകയും ചെയ്തുവെന്ന് ബക്കിംഗ്ഹാം കൊട്ടാരം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമർശങ്ങൾ എല്ലാം തന്നെ അംഗീകരിക്കാനാവുന്നതല്ലെന്നും ഖേദകരമാണെന്നും അധികൃതർ പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടിയിലേക്ക് സിസ്റ്റാ സ്‌പേസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ എൻഗോസി ഫുലാനിയെ ക്ഷണിച്ചിരുന്നു. എന്നാൽ ലേഡി ഹസി തന്നോട് ‘നിങ്ങൾ എവിടെ നിന്നാണ് വരുന്നത്?’ എന്ന ചോദ്യം ആവർത്തിച്ചു ചോദിച്ചതായി ഫുലാനി പിന്നീട് വ്യക്തമാക്കി.
തനിക്കെതിരെ ഉണ്ടായ ആരോപണത്തെത്തുടർന്ന് ലേഡി സൂസൻ ഹസി രാജിവച്ചു. കൊട്ടാരത്തെ പരസ്യമായി വിമർശിക്കുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രമിച്ചില്ലെങ്കിലും, വംശീയത തടയുന്നതിൽ എല്ലാവിധ പ്രയത്നങ്ങളും ഇനിയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. വംശീയതയെ നേരിടാനുള്ള പ്രയത്നം ഒരിക്കലും അവസാനിക്കില്ലെന്നും സുനക് വ്യക്തമാക്കി
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുവന്നത് ജീവിതചിലവുകളിൽ വൻവർദ്ധനവിന് കാരണമായതായുള്ള കണക്കുകൾ പുറത്തുവന്നു. 2021 അവസാനം വരെയുള്ള രണ്ടു വർഷങ്ങളിൽ ബ്രെക്സിറ്റ് ശരാശരി ഗാർഹിക ഭക്ഷണ ബില്ലുകളിൽ 210 പൗണ്ട് കൂട്ടുന്നതിന് കാരണമായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ. രാജ്യത്തിൻറെ അതിർത്തിക്ക് പുറത്തുനിന്ന് വരുന്ന ഭക്ഷണ സാധനങ്ങളുടെ വിലയിൽ ബ്രെക്സിറ്റിന് ശേഷം 6 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇത് മൊത്തത്തിൽ 5.84 ബില്യൺ പൗണ്ടിന്റെ അധികഭാരം വരുത്തി വച്ചതായാണ് കണ്ടെത്തൽ .
താരതമ്യേന വരുമാനം കുറഞ്ഞവരെയാണ് ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം കാര്യമായി ബാധിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോഴുണ്ടാകുന്ന കസ്റ്റംസ് പരിശോധനകളും മറ്റ് നടപടിക്രമങ്ങളുമാണ് ഇറക്കമതി ചെയ്യുന്ന സാധനങ്ങളുടെ വർദ്ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . അതോടൊപ്പം ചുവപ്പുനാടയും ഭക്ഷ്യവിലയിലെ വർദ്ധനവിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. 2021 വരെ ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങൾക്ക് അധിക പരിശോധനകൾ നിലവിൽ വന്നിരുന്നില്ലെങ്കിലും കമ്പനികൾ ബ്രെക്സിറ്റ് മുന്നിൽ കണ്ട് ഏർപ്പെടുത്തിയ മാറ്റങ്ങളും സാധനങ്ങളുടെ വിലയിലെ കുതിച്ചു കയറ്റത്തിന് കാരണമായി.
ബ്രെക്സിറ്റ് വഴിയായി യുകെ ആസ്ഥാനമായിട്ടുള്ള കമ്പനികൾക്ക് കൂടുതൽ നേട്ടമുണ്ടാക്കാനായതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് . യൂറോപ്പിൽ യൂണിയൻ രാജ്യങ്ങളുമായുള്ള മത്സരം ഒഴിവാക്കാനായതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കടുത്ത പണപ്പെരുപ്പവും ജീവിത ചിലവുകളിലെ വർദ്ധനവും മൂലം രാജ്യത്ത് സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂർണമായിരിക്കുകയാണ്. പഠനത്തോടൊപ്പം ജോലിചെയ്ത് ജീവിതം കരുപിടിപ്പിക്കാമെന്ന സ്വപ്നം കണ്ട് യുകെയിലെത്തിയ മലയാളി വിദ്യാർഥികളിൽ ഭൂരിഭാഗവും ജീവിത ചിലവിലെ വർദ്ധനവിന്റെ ദുരിത ഫലം അനുഭവിക്കുന്നവരാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നവംബർ മാസത്തിൽ യുകെയിലെ വീടുകൾക്ക് വില ഇടിഞ്ഞതായി റിപ്പോർട്ട്. രണ്ടു വർഷത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ മാസത്തെക്കാളും 1.4% ആണ് വില ഇടിഞ്ഞത്. 2020 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. വിലയിടിവ് സാരമായി തന്നെ വിപണിയിൽ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
നിലവിലെ പ്രതിസന്ധി വരും മാസങ്ങളോളം തുടരാൻ സാധ്യതയുണ്ടെന്ന അഭിപ്രായം ശക്തമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ വീടുകളുടെ വില 9% കുറയുമെന്ന് ഗവൺമെന്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സെപ്റ്റംബറിലെ മിനിബജറ്റാണ് പ്രോപ്പർട്ടി മാർക്കറ്റിൻെറ ഇടിവിന് ആക്കം കൂട്ടിയതെന്ന അഭിപ്രായം വിദഗ്‌ദ്ധർക്കുണ്ട് . ഇത് മോർട്ട്ഗേജ് നിരക്ക് വർദ്ധനവിനും കാരണമായിട്ടുണ്ട്. വീണ്ടും പണപ്പെരുപ്പം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും, പലിശനിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർധിപ്പിച്ചേക്കാമെന്നും സാമ്പത്തികവിദഗ്ധൻ റോബർട്ട് ഗാർഡ്‌നർ ബിബിസിയോട് പറഞ്ഞു . ഇതിന്റെ ഭാഗമായി കുറച്ച് കാലത്തേക്ക് വിപണി സമ്മർദ്ദത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രോപ്പർട്ടി മാർക്കറ്റ് നേരിടുന്ന വിലയിടവ് രണ്ടു വർഷത്തേക്ക് വരെ നീണ്ടു നിൽക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മുൻപെങ്ങും ഇല്ലാത്ത വിധം വില ഉയർന്നു നിന്ന കാലത്ത് നിന്നാണ് ഇങ്ങനെയൊരു പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നത്. പുതുതായി വീട് വാങ്ങുന്നവർക്ക് വീടിന്റെ വില കുറയുന്നത് ആശ്വാസകരമാണ് . പക്ഷെ ഈ മേഖലയിൽ വൻ നിക്ഷേപങ്ങൾ നടത്തിയവർക്ക് വിലയിലെ ഇടിവ് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.