ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിലെ 14 ട്രെയിൻ ഓപ്പറേറ്റിങ് കമ്പനികളിലെ ജീവനക്കാർക്കായി മുന്നോട്ടുവയ്ക്കപ്പെട്ട സേവന വേതന വ്യവസ്ഥകൾ ജീവനക്കാർ നിരസിച്ചു. 90 ശതമാനം അംഗങ്ങളും സമരത്തിൽ തുടരുന്നതിന് അനുകൂലമായി വോട്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ. ഇതോടെ രാജ്യത്ത് വീണ്ടും ട്രെയിൻ ഗതാഗതം മുടങ്ങും. കഴിഞ്ഞവർഷം മെയ് മുതൽ തുടർച്ചയായി മൂന്നാം തവണയാണ് റെയിൽവേ ജീവനക്കാർ സമരത്തിന് അനുകൂലമായി രംഗത്ത് വരുന്നത്.

ഏകദേശം 20,000 തൊഴിലാളികൾക്ക് വോട്ടിങ്ങിൽ പങ്കെടുക്കാനുള്ള അവകാശമുണ്ട്. ഇതിൽ 70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മേയ് 13-ാം തീയതി ശനിയാഴ്ച ആർഎംറ്റി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലിവർപൂളിൽ യൂറോവിഷൻ ഫൈനൽ നടക്കുന്ന ദിവസത്തെ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

ശമ്പള കരാർ നിരസിച്ച് പണിമുടക്കിനായുള്ള ആർഎംറ്റി യുടെ തീരുമാനം നിരാശജനകമാണെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. റെയിൽവേ യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എഫ് ഐ ഫൈനൽ നടക്കുന്ന മെയ് 12, 31 തീയതികളിലും ജൂൺ 3-ാം തീയതിയും തങ്ങളുടെ അംഗങ്ങൾ പണിമുടക്കുമെന്ന് ട്രെയിൻ ഡ്രൈവർമാരുടെ യൂണിയൻ അസ്ലെഫ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗ്ലാസ്‌ഗോ ആസ്ഥാനമായുള്ള ചൈനീസ് ക്രൈം ലക്ഷപ്രഭുവിന് വേണ്ടി ഏകദേശം 85,000 പൗണ്ട് വെളുപ്പിച്ച വിദ്യാർത്ഥിനിക്ക് 18 മാസം തടവ്. 28 കാരിയായ സിയാവോടോംഗ് ഹുവാങ്ങാണ് സംഭവത്തിൽ പിടിയിലായത്. വായ് മാ എന്ന വ്യക്തിയിൽ നിന്നുള്ള പണം വിദ്യാർത്ഥികളുടെ ഫീസ് അടയ്‌ക്കാനും ഏകദേശം രണ്ട് വർഷത്തേക്ക് അനധികൃതമായി ഉപയോഗിക്കുകയായിരുന്നു. കൂടാതെ കാറിൽ സ്‌കോട്ട്‌ലൻഡിൽ കൂട്ടുകാർക്ക് പണമടങ്ങിയ ബാഗുകളും കൈമാറിയിരുന്നു. ഹുവാങ് കുറ്റം നിഷേധിച്ചെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ശിക്ഷ വിധിച്ചു.

2019 ജൂണിനും 2021 ഏപ്രിലിനും ഇടയിൽ സാന്റാൻഡർ, മോൺസോ, സ്റ്റാർലിംഗ് ബാങ്കുകളിൽ 160,400 പൗണ്ടിലധികം രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് വ്യക്തമാക്കുന്നു. ഏകദേശം 56,000 പൗണ്ട് പണമായി നിക്ഷേപിച്ചു. അക്കാലത്ത് അവൾ സ്റ്റിർലിംഗ് സർവകലാശാലയിൽ പബ്ലിഷിംഗിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു.32,000 പൗണ്ടിലധികം വിദേശത്തേക്ക് മാറ്റുകയും ട്യൂഷൻ ഫീസിനും താമസത്തിനുമായി 31,000 പൗണ്ട് യൂണിവേഴ്സിറ്റിയിൽ അടയ്ക്കുകയും ചെയ്തു. ഗുച്ചി, ഹാരോഡ്‌സ്, ലൂയി വിറ്റൺ എന്നിവരുൾപ്പെടെ ഡിസൈനർമാരിൽ നിന്നും റീട്ടെയിലർമാരിൽ നിന്നും വിലകൂടിയ സാധനങ്ങൾ വാങ്ങാൻ £37,000-ത്തിലധികം രൂപയും ഉപയോഗിച്ചു. ഒറ്റ ദിവസം കൊണ്ട് വാങ്ങിയ 7,000 പൗണ്ടിന്റെ വിലകൂടിയ വൈനും ചൈനയിലേക്ക് അയച്ചു.

അതേസമയം, ജർമ്മനിയിൽ താമസിച്ചിരുന്ന ചൈനീസ് പ്രതിശ്രുതവരനിൽ നിന്നാണ് തനിക്ക് പണം ലഭിച്ചതെന്ന് ഹുവാങ് അവകാശപ്പെട്ടു. എന്നാൽ നിർഭാഗ്യവശാൽ അയാൾ മരണപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു. മാതാവ് ഒളിവിൽ പോയതായി കോടതിയെ അറിയിച്ചു. ഓപ്പറേഷൻ സ്കിപ്പർ എന്ന രഹസ്യനാമമുള്ള കള്ളപ്പണം വെളുപ്പിക്കൽ റാക്കറ്റിനെക്കുറിച്ചുള്ള പോലീസ് അന്വേഷണത്തിലാണ് ഹുവാങ് കുടുങ്ങിയത്. ഏറെ നാളുകളായി പോലീസ് ഇവരെ വീക്ഷിച്ചു വരികയായിരുന്നു. സംശയാസ്പദമായ പല സാഹചര്യങ്ങളിലും കണ്ടെങ്കിലും രഹസ്യമായി അന്വേഷണം തുടർന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ചാൾസ് രാജാവിൻെറ കിരീടധാരണം നാളെ. എഴുപതു വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീട ധാരണ ചടങ്ങാണ് ഇത്. 1953-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനിൽ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.

ചാൾസിൻെറ കിരീട ധാരണത്തോടെ കൺസോർട്ട് പദവിയിൽ നിന്ന് രാജ്ഞി പദവിയിലേയ്ക്ക് കാമില മാറും. ചടങ്ങിലെ ഏറ്റവും പ്രധാനഭാഗം രാജാവിന്റെ കിരീടധാരണവും ഓക്ക് തടിയിൽ തീർത്ത സിംഹാസനത്തിലെ ആരോഹണവുമാണ്. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സ്വർണ്ണം കൊണ്ട് നിർമ്മിച്ച സെന്റ് എഡ്വേർഡിൻെറ കിരീടമാണ് കിരീടധാരണത്തിന് ഉപയോഗിക്കുക . കത്തോലിക്കാ കർദിനാൾ വിൻസന്റ് നിക്കോൾസ് ഉൾപ്പെടെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളിൽനിന്നുള്ള പുരോഹിതരും മുസ്‌ലിം, ഹിന്ദു, ജൂത, സിഖ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. കിരീടധാരണച്ചടങ്ങിനു വേണ്ട രാജകീയ ആഭരണങ്ങളും മേലങ്കിയും കയ്യുറയും ഈ പ്രതിനിധികളാണ് സമ്മാനിക്കുക.

കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ മുഖ്യകാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. കിരീടധാരണ ചടങ്ങിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ റിഷി സുനകാണ് ബൈബിൾ ഭാഗം വായിക്കുക. കിരീടധാരണച്ചടങ്ങു പ്രമാണിച്ച് ഇന്ന് കാന്റര്‍ബെറിയിൽ ആഘോഷങ്ങളുണ്ട്. ഞായറാഴ്ച്ച കാന്റര്‍ബെറി കത്തീഡ്രലിൻെറ വളപ്പ് തുറന്ന് കൊടുക്കും. കിരീടധാരണത്തിനായി പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ കൂടെ ഒരു മലയാളി കുടുംബവും ഇടംപിടിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കഴിഞ്ഞ മാസം അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു ബ്രിട്ടീഷ്-ഇസ്രായേൽ വംശജരായ അമ്മയും രണ്ട് പെൺമക്കളും കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പാലസ്തീൻ തീവ്രവാദികളെ വധിച്ചതായി ഇസ്രായേൽ സുരക്ഷാ സേന അറിയിച്ചു. കലാഷ് നിക്കോവ് മോഡൽ ആയുധം ഉപയോഗിച്ച് അക്രമികൾ നിറയൊഴിച്ചപ്പോൾ പരുക്കേറ്റ റിന (15), മായ (20) എന്നിവർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ അമ്മയായ 48 വയസ്സുകാരി ലൂസിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും അവർ പിന്നീട് മരണമടഞ്ഞു.

ഏപ്രിൽ 7 -ന് നടന്ന ജോർദാൻ വാലിയിലെ ഈ അക്രമത്തിന് കാരണം ഇസ്രയേലീ-പാലസ്തീനി ഡ്രൈവർമാർ തമ്മിലുള്ള സംഘർഷമാണെന്നായിരുന്നു ഇസ്രയേലീ പട്ടാളം ആദ്യം അറിയിച്ചത്. പിന്നീട് ഇസ്രയേലീ വാഹനങ്ങളിൽ മാത്രം ബുള്ളറ്റിൻ്റെ ദ്വാരങ്ങൾ കണ്ടെത്തിയ സൈന്യം, ഇത് മനഃപൂർവം നടത്തിയ ആക്രമണമാണെന്ന് അറിയിക്കുകയായിരുന്നു. സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പാലസ്തീനികൾക്കും പരിക്കേറ്റു.

വ്യാഴാഴ്ച പുലർച്ചെ നാബ്ലസിൽ നടത്തിയ റെയ്ഡിൽ 200-ൽ അധികം ഇസ്രായേലി സൈനികരാണ് റെയ്ഡ് നടത്തിയത്. സംഭവസ്ഥലത്തെത്തിയ ഇസ്രായേൽ സൈന്യം തങ്ങൾക്ക് നേരെ റബ്ബർ ബുള്ളറ്റുകൾ പ്രയോഗിച്ചെന്ന് പാലസ്തീൻ പാരാമെഡിക്കുകൾ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ മൂന്ന് പാലസ്തീനികൾ മരിച്ചതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനഞ്ചും ഇരുപതും വയസ്സുള്ള ബ്രിട്ടീഷ്-ഇസ്രായേലി പൗരത്വമുള്ള രണ്ടു പെൺകുട്ടികളുടെയും ഇവരുടെ മാതാവിന്റെയും മരണം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ക്നാനായ സഭാ കോട്ടയം ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിനു സംരക്ഷണ വലയമൊരുക്കി യുകെയിലെ ക്നാനായ വിശ്വാസികൾ. മാഞ്ചസ്റ്ററിൽ വച്ച് നടന്ന വാഴ്‌വ് 2023 എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പിതാവിനെ ഒരുകൂട്ടം ആളുകൾ ചേർന്ന് കൂകിവിളിക്കുകയായിരുന്നു. എന്നാൽ തത്സമയം തന്നെ അവിടെ ഉണ്ടായിരുന്ന സഭാ മക്കൾ പിതാവിനെ ചേർത്ത് നിർത്തി, പിന്തുണയും സംരക്ഷണവും നൽകി. യുകെസിസി മുൻ ജോയിന്റ് ട്രെഷറർ ജോസ് പരപ്പനാട്ടിന്റെ നേതൃത്വത്തിലാണ് പിതാവിന് സംരക്ഷണ വലയം ഒരുക്കിയത്. 2500ൽ പരം ആളുകൾ പങ്കെടുത്ത മഹാസംഗമത്തിൽ ദാരുണമായ സംഭവമാണ് ഒരു വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
മൂലക്കാടന്‍ പിതാവേ ഞങ്ങളുടെ സ്വന്തം പിതാവേ എന്ന് ആവേശത്തോടെ ആര്‍പ്പ് വിളിച്ച് പിതാവിനെ സ്വീകരിക്കുന്ന വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഭിവന്ദ്യ പിതാവിന്റെ പദവിപോലും കണക്കിലാക്കാതെ യുവാക്കൾ പോലും പരസ്യമായി അധിക്ഷേപിച്ചു. ഇതിനെതിരെയാണ് ഒരുകൂട്ടം ആളുകൾ ഒരുമിച്ച് കൂടിയത്. പാരമ്പര്യത്തെയും സംസ്കാരത്തെയും ബഹുമാനിക്കാത്ത ആളുകളാണ് പ്രതിഷേധത്തിന് പുറകിൽ എന്നാണ് പുറത്ത് വരുന്ന വിവരം. യുകെസിസി നേതൃത്വത്തിലുള്ള പലരും സഭാവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ ക്നാനായ സമുദായഗംങ്ങൾക്ക് അസംതൃപ്തിയുണ്ട്. കുറേക്കാലമായിട്ട് യു കെ സി സി നേതൃത്വത്തിലുള്ള ചിലരുടെ പ്രവർത്തനങ്ങൾ സഭയ്ക്ക് അതീതമായിരുന്നു എന്ന പരാതിയും ഉണ്ട് . സ്വർണ്ണം കായ്ക്കുന്ന മരമാണെങ്കിലും വീടിനു മുകളിൽ ചാഞ്ഞാൽ വെട്ടി മാറ്റണമെന്നാണ് പഴമക്കാരുടെ ഉപദേശമെന്നാണ് നിലവിലുള്ള യുകെസിസി നേതൃത്വത്തിലുള്ള ചിലരെ കുറിച്ച് സഭാ മക്കളുടെ അഭിപ്രായം.
ഈ സംഭവം ആഗോള ക്രൈസ്തവ സഭയ്ക്ക് നാണക്കേട് ഉണ്ടാക്കി എന്നതിൽ തെല്ലും സംശയമില്ല. പുറത്തു വന്ന ദൃശ്യങ്ങൾ അനുസരിച്ച് മൂലക്കാട്ട് തിരുമേനിയെ സഭ്യമല്ലാത്ത ഭാഷയിൽ ആളുകൾ വിളിച്ചു കൂകുന്നത് കാണാം. സീറോ മലബാർ സഭയുടെ കീഴിൽ പലവിധ ക്രമീകരണങ്ങളുടെ ഭാഗമായി ഒരുമിച്ച് ഒരുമനസോടെ മുന്നോട്ട് പോകുന്നതിനിടയിലാണ് പ്രതിഷേധം. നിലവിൽ ക്നാനായ സഭയ്ക്ക് 15 മിഷനുകളാണ് യുകെയിൽ ഉള്ളത്. പരിമിതികളിൽ നിന്നുകൊണ്ട് അനുഗ്രഹീതമായ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രതിഷേധം. അപ്രതീക്ഷിതമായി ഉയർന്നു വന്ന പ്രതിഷേധത്തിനെതിരെ ജോസ് പരപ്പനാട്ടിന്റെയും സംഘത്തിന്റയും നേതൃത്വത്തിൽ സമയോചിതമായി ഇടപെടുകയായിരുന്നു. സഭയെയും സമൂഹത്തെയും സ്നേഹിക്കുന്ന വിശ്വാസി സമൂഹത്തിന് ഈ പ്രതിഷേധം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് യുകെസിസിയുടെ മുൻ നിര നേതാക്കളായ ബെന്നി മാവേലി, ജോസ് പരപ്പനാട്ട്, ജിൻസ് നന്തികാട്ട്, സക്കറിയ പുത്തൻ കുളം എന്നിവർ ചൂണ്ടിക്കാട്ടി.
ബെന്നി മാവേലി യുകെസിസി പ്രസിഡന്റായിരുന്ന സമയത്താണ് യുകെസിസിയ്ക്ക് സ്വന്തമായിട്ട് ആസ്ഥാനമന്ദിരം ഉണ്ടായത് . ഇതിനായി ബെന്നി മാവേലി 50000 പൗണ്ടോളം സ്വന്തം കൈയ്യിൽ നിന്ന് സംഭവനയായി നൽകിയിരുന്നു. അഭിവന്ദ്യ പിതാവിനെ അവഹേളിച്ചതിൽ കടുത്ത അതൃപ്തിയിലാണ് ക്നാനായ മക്കൾ. ക്നാനായ സംരക്ഷണ സമിതി എന്ന പേരിൽ സംഘടന ഉണ്ടാക്കിയാണ് വിമത വിഭാഗം സഭയ്‌ക്കെതിരെ നീങ്ങുന്നത്. ബെന്നി മാവേലിൽ, സക്കറിയ പുത്തൻകളം എബി നെടുവാമ്പുഴ, അഭിലാഷ് നന്തിക്കാട്ട്, ദിനു, റെമി എന്ന് തുടങ്ങി യുകെസിസിയുടെ മുൻ ഭാരവാഹികൾ എല്ലാം മൂലക്കാട്ട് പിതാവിനൊപ്പം തന്നെ നിലകൊണ്ടു. സഭയെ സ്നേഹിക്കുന്ന മക്കൾക്ക് ഒരിക്കലും ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രതിനിധികൾ കൂട്ടിചേർത്തു. സഭയെയും സമൂഹത്തെയും ഒറ്റുകൊടുത്തു ചരിത്രത്തെ വിസ്മരിച്ചു മുന്നോട്ട് പോകുന്നത് ശരിയല്ല. ഇങ്ങനെ പോയാൽ സഭയ്ക്ക് വേണ്ടി നിലകൊള്ളാൻ പുതിയ അൽമായ നേതൃത്വം ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.
ചിലരൊക്കെ സഭയ്ക്കും പിതാവിനും മുകളിൽ വളർന്നു എന്ന തോന്നലാണ് ഇതിന് പിന്നിലെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. വാളെടുത്തവൻ എല്ലാം വെളിച്ചപ്പാട് എന്ന പോലെയാണ് അവിടുത്തെ കാര്യങ്ങളെന്നും ചിലർ പറയുന്നു. വലിയ മുന്നൊരുക്കങ്ങൾ ഇല്ലാതെ നടത്തിയ വാഴ്‌വ് പരിപാടിയിലെ പങ്കാളിത്തം സംഘാടകരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. യുകെയിലെ ക്നാനായ സമുദായത്തിന് സഭായോടുള്ള സ്നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ വികാരി ജനറൽ ഫാദർ സജിമോൻ വലിയ പുത്തൻപുരയിലിന്റെ അധ്യക്ഷതയിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനം ചെയ്ത വാഴ് വ് 2023 – ലെ പരിപാടിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യപ്രഭാഷണം നൽകി. നാട്ടിൽ നിന്നും ക്നാനായ കത്തോലിക്കാ കോൺഗ്രസിൻറെ സെക്രട്ടറി ബേബി സൈമൺ മുളവേലിപുറത്ത് ചീഫ് ഗസ്റ്റ് ആയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തിരക്കുള്ള ലോകത്ത് രക്ഷിതാക്കളും കുട്ടികളുമൊത്തൊരുമിച്ചുള്ള അവധിക്കാല യാത്രകൾ പലപ്പോഴും വിരളമാണ് . ടൂറിസ്റ്റ് സീസണിൽ യാത്രയ്ക്കായും താമസത്തിനും കൂടുതൽ തുക ചിലവാകുന്നതും പലരെയും കുട്ടികളുടെ അവധിക്കാല യാത്രകളിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഒരു ഘടകമാണ്. സ്കൂളുകൾക്ക് അവധിയില്ലാത്ത സമയത്ത് കുട്ടികളുമായി ക്ലാസുകൾ മുടക്കുന്ന രീതിയിൽ യാത്ര ചെയ്താൽ പലപ്പോഴും കടുത്ത പിഴ ഒടുക്കേണ്ടതായി വരും. ടിക്കറ്റ് നിരക്ക് കുറവുള്ള സമയത്ത് നാട്ടിലേയ്ക്ക് വന്ന് മടങ്ങിപ്പോകുന്ന പല മലയാളികളും പലപ്പോഴും ഇങ്ങനെ കടുത്ത പിഴ ഒടുക്കേണ്ടി വന്നവരാണ് .

നോർത്ത് യോർക്ക്ഷെയറിലെ റെഡ്കാറിൽ നിന്നുള്ള അഞ്ചംഗ കുടുംബത്തിന് ചിലവ് കുറയ്ക്കാൻ സ്കൂൾ ദിനങ്ങളിൽ വിനോദസഞ്ചാരത്തിന് പോയി കടുത്ത പിഴ ഒടുക്കേണ്ടതായി വന്നതിന്റെ ദുരനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. അധ്യാപകനായ പോൾ ബെൻസനും ഭാര്യ ജെസീക്കയും മക്കളായ റൂബി (12 ),ജോർജ് (10), ഒലിവ് ( 2 )എന്നിവർ അടങ്ങിയ അഞ്ചംഗ കുടുംബം ഫ്ലോറിഡയിലെ സിഡ്നി വേൾഡിലേയ്ക്ക് ആണ് ടൂർ പോയത്. രണ്ടാഴ്ചത്തെ താമസത്തിനായി 8000 പൗണ്ട് ലാഭിക്കാമെന്നതായിരുന്നു സ്കൂൾ ഉള്ള സമയം യാത്രയ്ക്കായി തിരഞ്ഞെടുക്കാനുള്ള കാരണം. എന്നാൽ കുട്ടികളുടെ ക്ലാസ് മുടങ്ങിയതിന് 480 പൗണ്ട് ആണ് അദ്ദേഹത്തിന് പിഴ ചുമത്തപ്പെട്ടത്.

തങ്ങളും കുട്ടികളും എന്തോ കടുത്ത അപരാധം ചെയ്തു എന്ന രീതിയിലുള്ള സമീപനമാണ് സ്കൂളുകളുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് 35 വയസ്സുകാരനായ പോൾ ബെൻസൺ തൻെറ അനുഭവത്തെക്കുറിച്ച് പ്രതികരിച്ചത്. പിഴയല്ല തങ്ങളെ വിഷമിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. അതിലുപരി കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനെ ക്രിമിനൽ പ്രവർത്തനമാണെന്ന രീതിയിൽ സ്കൂളുകൾ സമീപിച്ചത് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാണ് അധ്യാപകൻ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടത്. പോൾ ബെൻസണിന്റെ ഭാര്യ ജെസീക്ക എൻഎച്ച്എസിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്കൂളുകൾക്ക് പൊതു അവധി ഉള്ള സമയത്ത് എൻഎച്ച്എസിൽ നിന്ന് ലീവ് ലഭിക്കാത്തതും കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള യാത്ര ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മെയ് 6 -ന് നടക്കുന്ന ചാൾസ് രാജാവിൻെറ കിരീടധാരണത്തിന്റെ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലേയ്ക്ക്. എഴുപതു വർഷങ്ങൾക്ക് ശേഷം നടക്കുന്ന കിരീട ധാരണ ചടങ്ങാണ് ഇത്. 1953-ൽ നടന്ന എലിസബത്ത് രാജ്ഞിയുടെ കിരീടധാരണമാണ് ബ്രിട്ടനിൽ അവസാനമായി നടന്നത്. കിരീടധാരണത്തോടെ ചാള്‍സ് രാജാവ് ഔദ്യോഗിക ചുമതലയേറ്റെടുക്കും ഇത് കൂടാതെ രാജകുടുംബത്തിന്റെ സ്വത്തുവകകളുടെ അധികാരിയായി മാറുകയും ചെയ്യും.

ചാൾസിന്റെ കിരീടധാരണത്തിനു ശേഷം കാമിലയുടെ പദവി രാജപത്നി എന്നതിന് പകരം രാജ്ഞി എന്നാകും. കാമിലയെ രാജ്ഞിയായി കിരീടധാരണം ചെയ്യണം എന്ന ചാൾസിൻെറ ഏറെനാളത്തെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്. ക്ഷണക്കത്തില്‍ തന്നെ പറയുന്നത് ചാള്‍സ് മൂന്നാമന്‍ രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിനു ക്ഷണിക്കുന്നു എന്നാണ്. ഇതുവരെ രാജപത്നി (ക്വീൻ കണ്‍സോര്‍ട്ട്) എന്ന പദവിയായിരുന്നു കാമിലയ്‌ക്ക് ഉണ്ടായിരുന്നത്.

നൂറ്റാണ്ടിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന സ്‌ഥാനാരോഹണ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവരിൽ 100 പേർ രാഷ്ട്രമേധാവികൾ ആണ്. പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെ കൂടെ ഒരു മലയാളി കുടുംബവും ഇടംപിടിച്ചിട്ടുണ്ട്. കാമിലയുടെയും ചാൾസിൻെറയും ഇഷ്ട ഡോക്ടർ ആയി തീർന്ന ഡോ. ഐസക് മത്തായി നൂറനാലിയും ഡോ.സുജ ഐസക്കിനും ആണ് ക്ഷണം ലഭിച്ചത്. ഇവർ നടത്തുന്ന ബംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ഹെൽത്ത് സെന്ററിലെ സ്ഥിര അഥിതിയാണ് കാമില. 2019-ൽ ചാൾസ് ചികിത്സയ്ക്കായി സൗഖ്യയിൽ എത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അഴിമതികൾക്കെതിരെയുള്ള ദേശീയ നടപടിയുടെ ഭാഗമായി സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്ന എല്ലാ കോൾഡ് കോളുകളും യുകെ നിരോധിക്കും. വ്യാജ ഇൻഷുറൻസ് ഉൽപ്പന്നങ്ങളോ ക്രിപ്‌റ്റോകറൻസി സ്കീമുകളോ വിൽക്കുന്നത് തടയുക എന്ന ഉദ്ദേശത്തോടെ ആണ് പുതിയ നിയമം നിലവിൽ വരുന്നത്. ഏതെങ്കിലും ഉൽപ്പന്നം വാഗ്ദാനം ചെയ്തുകൊണ്ടുള്ള കോളുകൾ നിരോധനത്തിന്റെ പരിധിയിൽ വരും. ഇതിനായി 500 ജീവനക്കാർ അടങ്ങുന്ന പുതിയ ഫ്രോഡ് സ്ക്വാഡും രൂപീകരിക്കും. എന്നാൽ സർക്കാരിൻെറ ഈ പുതിയ തീരുമാനം “വളരെ വൈകി”പ്പോയെന്ന് ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റുകളും കുറ്റപ്പെടുത്തി.

നിലവിൽ യുകെയിലെ ഫ്രോഡ് കേസുകളുടെ എണ്ണം ദിനംപ്രതി ഉയർന്നുവരുകയാണ്. കണക്കുകൾ പ്രകാരം ഇത്തരം ചതി കുഴിയിൽ എല്ലാ ദിവസവും 15 പേരിൽ ഒരാൾ ഇരയാകുന്നുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത്, 41 ദശലക്ഷം ആളുകൾക്കാണ് സംശയാസ്പദമായ കോളുകളും സന്ദേശങ്ങളും ലഭിച്ചതെന്ന് മീഡിയ റെഗുലേറ്റർ ഓഫ്‌കോം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. പുതിയ നിയമത്തിൻെറ പരിധിയിൽ എല്ലാ തരത്തിലുള്ള കോൾഡ് കോളുകളും വരുമെന്ന് സർക്കാർ അധികൃതർ അറിയിച്ചു.

പുതിയ നിയമം നടപ്പിലാക്കുമ്പോൾ ക്രിപ്‌റ്റോകറൻസി സ്കീമുകൾ അല്ലെങ്കിൽ ഇൻഷുറൻസ് പോലുള്ള ഉൽപ്പന്നങ്ങൾ വിൽക്കാൻ ശ്രമിക്കുന്ന കോൾ ലഭിക്കുന്ന ഒരാൾക്ക് അതൊരു തട്ടിപ്പാണെന്ന് അറിയാനാവും. സാധാരണക്കാരുടെ ജീവിതം നിമിഷ നേരം കൊണ്ട് തകർക്കുന്ന തട്ടിപ്പുകാർക്കെതിരെ ഉള്ള നീക്കമാണ് പുതിയ നിയമമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻഎച്ച്സിലെ ജീവനക്കാർക്ക് 5 ശതമാനം ശമ്പള വർദ്ധന നടപ്പിലാക്കാനുള്ള ശമ്പള കരാറിന് അന്തിമാനുമതിയായി. ആരോഗ്യ മേഖലയിലെ വിവിധ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന 14 യൂണിയനുകളിൽ മൂന്നെണ്ണം ഒഴിച്ച് എല്ലാവരും പിന്തുണച്ചതിനെ തുടർന്നാണ് ശമ്പള വർദ്ധനവ് നടപ്പിലായത് . എന്നാൽ യുകെയിലെ ഏറ്റവും വലിയ നേഴ്സിംഗ് യൂണിയനുകളിലൊന്നായ ആർസിഎന്നും യുണൈറ്റും ഉൾപ്പെടെയുള്ള 3 യൂണിയനുകൾ ഈ ശമ്പള കരാറിനെ അനുകൂലിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പുതുക്കിയ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി 5 ശതമാനം ശമ്പള വർദ്ധനവിന് പുറമെ ഒറ്റത്തവണ പെയ്മെൻറ് ആയി കുറഞ്ഞത് 1655 പൗണ്ടും ലഭിക്കും. നേഴ്സുമാർ , ആംബുലൻസ് ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള ജീവനക്കാർക്കാണ് ശമ്പള വർദ്ധനവ് ലഭിക്കുക. ഡോക്ടർമാരും ദന്തഡോക്ടർമാരും ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് ജീവനക്കാരെയും പ്രതിനിധീകരിക്കുന്ന യൂണിയൻ നേതാക്കളും സർക്കാരും തമ്മിൽ ഇന്നലെ നടന്ന ചർച്ചയിലാണ് ശമ്പള കരാറിൽ ഒപ്പിട്ടത്. ശമ്പള കരാർ നിലവിൽ വന്നതിനെ തുടർന്ന് സമരങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന് മന്ത്രിമാർ പറഞ്ഞു.

ഒറ്റത്തവണ പെയ്മെന്റും ശമ്പള വർദ്ധനവും ജൂൺമാസം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ചിലാണ് സർക്കാരും യൂണിയൻ പ്രതിനിധികളും തമ്മിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ ഒരു ശമ്പള കരാറിൽ എത്തിച്ചേർന്നത്. തുടർന്ന് വിവിധ യൂണിയനുകൾ പ്രസ്തുത കരാറിനെ തങ്ങളുടെ അംഗങ്ങൾക്കിടയിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തി അംഗീകാരം നേടിയെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആർസിഎൻ ഉൾപ്പെടെയുള്ള 3 യൂണിയനുകളിലെ ഭൂരിപക്ഷം അംഗങ്ങളും കരാറിനെ നിരസിച്ച് വോട്ട് ചെയ്യുകയാണ് ചെയ്തത്. എന്നിരുന്നാലും ഭൂരിപക്ഷം യൂണിയനുകളും പിന്തുണച്ചതിനാൽ സർക്കാരിന് കരാർ നടപ്പിലാക്കാൻ സാധിച്ചത്. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് കരാർ നടപ്പിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. ശമ്പള കരാർ നിരസിച്ച റോയൽ കോളേജ് ഓഫ് നേഴ്സിംഗ് സമരം തുടരുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ലണ്ടൻ: മാഞ്ചസ്റ്റർ എയർ പോർട്ടിൽ നിന്ന് അനധികൃത പാർക്കിംഗ് നടത്തിയ ഡ്രൈവറെ പോലീസ് പിടികൂടി. പാർക്കിംഗ് ഫീ ഒഴിവാക്കാനുള്ള ശ്രമത്തിനിടയിലാണ്
നടപടി എന്നാണ് പുറത്ത് വരുന്ന വിവരം. മെയ് 2 ചൊവ്വാഴ്ച കാറിന്റെ ചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. അതേസമയം, പിഴ ഒഴിവാക്കാൻ ലഭ്യമായ നിയുക്ത പാർക്കിംഗ് ഓപ്ഷനുകൾ ഉപയോഗിക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. എയർപോർട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ടെന്നും അവ കൃത്യമായി പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ചെലവ് ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കയറ്റാനും ഇറക്കാനും സമീപത്തുള്ള എം 56 ന്റെ ഹാർഡ് ഷോൾഡർ ഉപയോഗിക്കുന്നതിനാൽ മുൻപും നിരവധി ഡ്രൈവർമാരെ പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ദിവസം മാത്രം മൂന്നിലധികം ഡ്രൈവർമാർക്കാണ് പിഴ ചുമത്തിയത്. നിലവിൽ എയർപോർട്ടിലേക്ക് ഓട്ടം വരുന്ന ഡ്രൈവർമാർ നിശ്ചിത സ്ഥലത്ത് തന്നെ കാർ പാർക്ക് ചെയ്യാൻ ശ്രദ്ധിചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി .
എല്ലാ യാത്രക്കാർക്കും ജെറ്റ് പാർക്ക്സ് 1-ൽ സ്ഥിതി ചെയ്യുന്ന സൗജന്യ ഡ്രോപ്പ് ഓഫ് ഏരിയ ഉപയോഗിക്കാനാകും.
അല്ലെങ്കിൽ, ആളുകൾക്ക് ടെർമിനലുകൾക്കും ട്രെയിൻ സ്‌റ്റേഷനും പുറത്ത് നേരിട്ട് ഇറക്കിവിടുന്നതിന് അഞ്ച് മിനിറ്റിന് £5 അല്ലെങ്കിൽ പത്ത് മിനിറ്റിന് £6 എന്ന നിരക്കിൽ പണം കൊടുത്ത് ഉപയോഗിക്കാം. പിക്ക് അപ്പ് ചെയ്യുന്നതിനായി , ഓരോ ടെർമിനലുകളിലും കാർ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഡ്രൈവർമാർക്ക് പിക്ക് അപ്പ് സോണിൽ പാർക്ക് ചെയ്യാം. പാർക്കിംഗ് ഫീ ഒഴിവാക്കാനായി മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ അനധികൃത പാർക്കിംഗ് സ്‌ഥലങ്ങൾ ഉപയോഗിക്കാറുണ്ട് . പലർക്കും ഇത് മൂലം പലപ്പോഴും ഭീമമായ തുക പിഴ കിട്ടാറുമുണ്ട് . അതിനാൽ തന്നെ നിയമം അനുസരിച്ച് പാർക്കിംഗ് കേന്ദ്രങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.