ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

പണപെരുപ്പവും ജീവിത ചിലവ് വർദ്ധനവും ദിനംപ്രതി ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിസ്ഥാന ഭക്ഷ്യവിലകൾക്ക് പരുധി നിശ്ചയിക്കാനുള്ള നടപടികളെക്കുറിച്ച് സർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പരുധി നിശ്ചയിക്കുന്നതിനായുള്ള പദ്ധതിയ്ക്ക് സൂപ്പർമാർക്കറ്റുകളുമായി സർക്കാർ തല കൂടിയാലോചനകൾ ആരംഭിച്ചു.

റൊട്ടിയും പാലും പോലുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിന് പ്രധാന ചില്ലറ വ്യാപാരികളായ സൂപ്പർമാർക്കറ്റുകളുമായി കരാറിലേർപ്പെടുന്നതിന്റെ സാധ്യതകളെ കുറിച്ചാണ് സർക്കാർ തലത്തിൽ പദ്ധതി തയ്യാറാക്കുന്നത്. ഏപ്രിൽ വരെ ഭക്ഷ്യവില 19.1% ആണ് വർദ്ധിച്ചത്. 45 വർഷത്തെ കണക്കെടുക്കുമ്പോൾ ഇത് ഏറ്റവും കൂടിയ വർദ്ധനവാണ് . ഏതൊക്കെ ഭക്ഷ്യവസ്തുക്കൾക്കാണ് പരുധി നിശ്ചയിക്കപ്പെടുക എന്നത് സൂപ്പർമാർക്കറ്റുകൾക്കു കൂടി സ്വീകാര്യമായ സമീപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ .

വില കുറയ്ക്കുന്നതിന് എങ്ങനെ ഒന്നിച്ച് പ്രവർത്തിക്കാൻ പറ്റും എന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ പറഞ്ഞു. അടിച്ചേൽപ്പിക്കുക എന്നത് സർക്കാരിന്റെ നയമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വില നിയന്ത്രണം ഏർപ്പെടുത്തുന്നതിനു പകരം ചുവപ്പ് നാട ഒഴിവാക്കുന്നതിന് സർക്കാർ മുൻകൈ എടുക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ആവശ്യപ്പെട്ടു .