Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസ് യൂണിയൻ നേതാക്കളും സർക്കാരും തമ്മിൽ ധാരണയായ ശമ്പളപരിഷ്കരണത്തിന് ഭൂരിപക്ഷം യൂണിയനുകളും അംഗീകാരം നൽകി. എന്നാൽ എൻഎച്ച്എസ് ജീവനക്കാരിലെ നേഴ്സുമാരെ പ്രതിനിധീകരിക്കുന്ന റോയൽ കോളേജ് ഓഫ് നേഴ്സിങ്ങും യുണൈറ്റും പുതിയ ശമ്പള കരാറിന് തങ്ങളുടെ അംഗങ്ങൾ അനുകൂലമല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ രണ്ടു യൂണിയനുകളിലെയും ഭൂരിപക്ഷം അംഗങ്ങളും ശമ്പള കരാറിനെ എതിർത്ത് വോട്ട് ചെയ്തതോടെ കൂടുതൽ മെച്ചപ്പെട്ട ശമ്പള കരാറിനായി വീണ്ടും സമരം ചെയ്യുമെന്ന് ആർസി എന്നിന്റെയും യുണൈറ്റിന്റെയും നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭൂരിപക്ഷം യൂണിയനുകളും പിന്തുണച്ചതിനാൽ പുതുക്കിയ ശമ്പള കരാറുമായി മുന്നോട്ടു പോകാൻ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഏറ്റവും പുതിയതായി ആംബുലൻസ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പ്രതിനിധീകരിക്കുന്ന ജി എം ബി യൂണിയൻ തങ്ങളുടെ ഭൂരിപക്ഷ അംഗങ്ങളും കരാറിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ 14 എൻഎച്ച്എസ് യൂണിയനുകളിലെ ഭൂരിഭാഗം യൂണിയൻ നേതാക്കളും അടുത്ത ആഴ്ച മന്ത്രിമാരെ കണ്ട് കരാറിന് പിന്തുണ നൽകാനാണ് സാധ്യത. ഇതോടെ 2022 – 23 വർഷത്തേയുക്ക് 5 ശതമാനം ശമ്പള വർദ്ധനവും ഒറ്റത്തവണയായി 1655 പൗണ്ടും അനുവദിക്കുന്ന പുതിയ ശമ്പള കരാർ നടപ്പിലാക്കാൻ സർക്കാരിന് സാധിക്കും. പുതുക്കിയ ശമ്പള കരാറിൽ ജൂനിയർ ഡോക്ടർമാർ ഉൾപ്പെടുന്നില്ല. 35 ശതമാനം ശമ്പള വർദ്ധനവിനായി ജൂനിയർ ഡോക്ടർമാർ നടത്തിയ 4 ദിവസത്തെ പണിമുടക്ക് ആരോഗ്യ മേഖലയെ സ്തംഭിപ്പിച്ചിരുന്നു.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പുതുക്കിയ ശമ്പള കരാറിനെ കുറിച്ചുള്ള സജീവമായ ചർച്ചകളാണ് മലയാളി സമൂഹത്തിൽ നടക്കുന്നത്. നിർദിഷ്ട ശമ്പള പരിഷ്കരണത്തിൽ എൻഎച്ച്എസ്സിൽ ജോലി ചെയ്യുന്ന ഒട്ടുമിക്ക മലയാളികളും തൃപ്തരല്ല എന്ന വാർത്ത മലയാളം യുകെ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സമരകാലത്തെ കുറിച്ച് അത്ര സുഖകരമായ ഓർമ്മകളല്ല എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് ഉള്ളത്. അതിൻറെ പ്രധാനകാരണം സമരകാലത്ത് അനുഭവിക്കേണ്ടതായി വന്ന അമിത ജോലിഭാരമാണ്. തദ്ദേശീയരായ ജീവനക്കാർ സമരമുഖത്തിറങ്ങിയപ്പോൾ അവശ്യ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ സേവന തത്പരരെന്ന് പേരെടുത്ത മലയാളി നേഴ്സുമാർക്ക് ഊണും ഉറക്കവും ഉപേക്ഷിച്ച് ജോലി എടുക്കേണ്ടതായി വന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഗ്രീക്ക് ആസ്ഥാനമായുള്ള ഏജിയൻ എയർലൈൻസ് ബർമിംഗ്ഹാം വിമാനത്താവളത്തിൽ സേവനങ്ങൾ പുനരാരംഭിച്ചു .   വീണ്ടും സേവനങ്ങൾ ലഭ്യമാകുമെന്ന അറിയിച്ച അധികൃതർ ഏഥൻസിലേക്ക് ആഴ്ചയിൽ രണ്ടുതവണ ഫ്ലൈറ്റുകൾ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കി. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വിമാനങ്ങൾ പുറപ്പെടും.ബി എച്ച് എക്സ് മേധാവികളാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്. ബിഎച്ച്‌എക്‌സിൽ നിന്ന് പിസയിലേക്ക് പുതിയ റൂട്ട് സർവീസ് നടത്തുമെന്ന് ബജറ്റ് എയർലൈൻ റയാൻ എയർ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ചെരിഞ്ഞ ഗോപുരത്തിന് പേരുകേട്ട ഇറ്റാലിയൻ നഗരത്തിലേക്കുള്ള പുതിയ റൂട്ട് ഈ വേനൽക്കാലത്ത് ആരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. യുകെയിലെ ആളുകൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ വേനൽക്കാലം സന്തോഷകരമാക്കാനാണ് വിവിധ പാക്കേജുകളിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് റിയാനെയറിന്റെ കമ്മ്യൂണിക്കേഷൻസ് മേധാവി ദാരാ ബ്രാഡി പറയുന്നു. യുകെയിലെ ആളുകളെ ഞങ്ങൾ അത്രയും പ്രിയപ്പെട്ടവരായിട്ടാണ് കാണുന്നതെന്ന് പറഞ്ഞുവെച്ച അദ്ദേഹം വരും കാലങ്ങളിൽ കൂടുതൽ പാക്കേജുകൾ ഉണ്ടാകുമെന്നും അറിയിച്ചു. ബിർമിംഗ്ഹാമിലെയും ഗ്ലാസ്‌ഗോയിലെയും ആളുകൾക്കായി ഏറ്റവും കുറഞ്ഞ നിരക്കിൽ വേനലവധി പാക്കേജുകൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരും മുൻ പ്രധാനമന്ത്രി ലിസ് ട്രസ്സും തമ്മിലുള്ള തർക്കം വൻ ജനശ്രദ്ധ നേടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ലിസ് ട്രസ് ഗ്രെയ്‌സ് ആന്റ് ഫെവർ കൺട്രി ഹോമിൽ താമസിച്ച കാലയളവിൽ അവിടെ നിന്ന് ബാത്ത്‌റോബുകളും സ്ലിപ്പറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കാണാതായതായി എന്ന് ചൂണ്ടിക്കാട്ടി 12,000 പൗണ്ടിലധികം തുക നൽകണമെന്ന്ക്യാബിനറ്റ് ഓഫീസ് ആവശ്യപ്പെട്ടത്. ലിസ് ട്രസ് വളരെ കുറച്ച് നാളുകൾ മാത്രമാണ് പ്രധാന മന്ത്രി സ്‌ഥാനം ഏറ്റെടുത്തിരുന്നത്. ഈ കാലയളവിൽ ചെവനിംഗ് എസ്റ്റേറ്റ് ഉപയോഗിക്കുമ്പോഴുള്ള ബില്ലുകളാണ് കാബിനറ്റ് ഓഫീസ് അയച്ചത്.

പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ലിസ് ട്രസ് ഇവിടെ ചിലവഴിച്ച സമയം കാണാതായ സാധനങ്ങൾക്കും ഇവരും സഹായികളും കഴിച്ച ഭക്ഷണത്തിനും വീഞ്ഞിനും പണം നൽകണമെന്നാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഈ വസതി സർക്കാർ ആവശ്യങ്ങൾക്കല്ല മറിച്ച് രാഷ്ട്രീയ കാര്യങ്ങൾക്കായാണ് ഉപയോഗിച്ചത് എന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെ ലിസ് ട്രസ് കൃത്യമായ ഇൻവോയ്‌സ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവരുടെ വക്താവ് മാധ്യമങ്ങളോട് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഗ്രെയ്‌സ് ആന്റ് ഫെവർ കൺട്രി ഹോമിൽ സഹായികളോടൊപ്പം ഒത്തുകൂടിയപ്പോഴും മിസ് ട്രസ് വിദേശകാര്യ സെക്രട്ടറിയായിരുന്നു. ഋഷി സുനകിനെതിരെയുള്ള തൻെറ ജയം ഉറപ്പിച്ചതിന് പിന്നാലെയായിരുന്നു ഈ ഒത്തുകൂടൽ. കെന്റിലെ സെവെനോക്‌സിനടുത്ത് 3,500 ഏക്കറിൽ 115 റൂമുകളാണ് ഈ വീടിനുള്ളത്. 1981 മുതൽ ഇത് വിദേശകാര്യ മന്ത്രിയുടെ വസതിയായി കരുതിവരുന്നു.

സെപ്തംബറിലെ ടോറി ലീഡർഷിപ്പ് മത്സരത്തിൽ വിജയിച്ചതിന് ശേഷം ലിസ് ട്രസ് വെറും 45 ദിവസം മാത്രമാണ് ഓഫീസിൽ തുടർന്നത്. ഇതിന് മുൻപ് പലപ്പോഴും പ്രധാന മന്ത്രിയുടെ വസതിയായ നമ്പർ 10 എന്നപോലെ തന്നെ ഈ കെട്ടിടം ഉപയോഗിച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്ത് വന്നു. ഈ കാലയളവിൽ ടവ്വലിംഗ് വസ്ത്രങ്ങളും ചെരിപ്പുകളും പോലും അപ്രത്യക്ഷമായതായി വീട്ടിലെ ജീവനക്കാർ കാബിനറ്റ് ഓഫീസിനെ അറിയിച്ചതിന് പിന്നാലെയാണ് നടപടി. ഏകദേശം 12,000 പൗണ്ടിലധികം തുകയാണ് നിലവിൽ ലിസ് ട്രസ്സിന് അടയ്ക്കാനുള്ളത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

“ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാൻ” വേണ്ടി മയക്കുമരുന്ന് സംഘം സോളീഹൾ ഹോസ്പിറ്റലിന് മുൻപിൽ ആഡംബര കാറുകൾ പാർക്ക് ചെയ്തു. ഇവിടെ ഉണ്ടായിരുന്ന അഞ്ചു കാറുകളും വലിയ കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവയാണ്. മൂന്ന് ആഴ്ച്ചയായി ഈ പ്രശ്‌നം സോളീഹൾ ആശുപത്രി അധികൃതരെ കുഴക്കുകയാണ്. ഒരു ജാഗ്വാർ എക്സ് എഫ് , ബി എം ഡബ്ല്യൂ 3 സീരീസ്, ഔഡി ക്യു 7, ലെക്സസ് സി റ്റി 200 & ഗോൾഫ് ജി റ്റി ഐ എന്നിവയാണ് കാറുകൾ. പോലീസിനെ വിവരം ധരിപ്പിച്ചിരുന്നു, തുടർന്ന് ഈ വാഹനങ്ങളെല്ലാം മയക്കുമരുന്ന് വ്യവഹാരം ഉൾപ്പെടെയുള്ള ഉന്നത തല കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്ന് വെസ്റ്റ് മിഡ്‌ലാൻഡ് സേനയുടെ സെയിന്റ് ആൽഫിജ് നൈബർഹുഡ് ടീം കണ്ടെത്തി.

ഇവിടെ നിന്നും മാറ്റിയ ഈ കാറുകളിൽ ഇപ്പോൾ വിശദമായ ഫോറൻസിക് പരിശോധന നടത്തി വരികയാണ്. ഇവയ്ക്ക് അടുത്തായി രാത്രി ഏറെ വൈകി സംശയാസ്പദമായ തരത്തിൽ ആളുകളെ കണ്ടിരുന്നതായി ഹോസ്‌പിറ്റൽ സ്റ്റാഫ്‌ മൊഴി നൽകി. ഈ കാറുകളെല്ലാം കുറ്റകൃത്യങ്ങളിൽ പങ്കുള്ളവയാണ് എന്ന് വാഹങ്ങളെക്കുറിച്ച് പഠിച്ച ഉദ്യോഗസ്ഥർക്ക് അറിയാൻ സാധിച്ചു.

ഹോസ്പിറ്റലിലെ സെക്യൂരിറ്റി ജീവനക്കാർ, മറ്റ് ജോലിക്കാർ എന്നിവർ നൽകുന്ന വിവരങ്ങളും ശേഖരിച്ചു വരുന്നു. ഹോസ്പിറ്റൽ അധികൃതർ കാറുകളിൽ പെനാൽട്ടി നോട്ടീസ് പതിപ്പിച്ചിരുന്നു; ഇതിൽ ഒരു കാർ £30,000 വിലമതിക്കുന്നതാണ്. പൊതുജനങ്ങൾ നൽകുന്ന വിവരങ്ങളും കുറ്റവാളികളെ പിടികൂടുന്നതിൽ നിർണായകമായേക്കാം . അതിനാൽ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.

ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാരുടെ അഭിമാനം വാനോളം ഉയർത്തി ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നേഴ്സിംഗ് അവാർഡിൻറെ അവസാന റൗണ്ടിൽ ഒരു മലയാളി നേഴ്സ് എത്തി. മലയാളിയായ ജിൻസി ജെറിയാണ് മത്സരത്തിൽ അയർലണ്ടിനെ പ്രതിനിധീകരിച്ച് അവസാന റൗണ്ടിലെ പത്ത് മത്സരാർത്ഥികളിൽ ഒരാളായത്. ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കിൽ രണ്ടു കോടിയോളം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ 227,800 യൂറോ ആണ് ഈ മലയാളി നേഴ്സിന് ലഭിക്കുന്നത്. നിലവിൽ മാറ്റർ ഹോസ്പിറ്റലിൽ നേഴ്സിംഗ് ഫോർ പ്രിവൻഷൻ സെൻററിൽ അസോസിയേറ്റീവ് ഡയറക്ടർ ഓഫ് നേഴ്സ് ആയി ജോലി നോക്കുകയാണ് ജിൻസി .

1861ൽ സിസ്റ്റേഴ്സ് ഓഫ് മേഴ്സി സ്ഥാപിച്ച അയർലണ്ടിലെ ഡബ്ലിനിലെ പ്രശസ്തമായ മാറ്റർ ഹോസ്പിറ്റലിൽ മൂന്നുവർഷം മുമ്പാണ് ജിൻസി ജോലിയിൽ പ്രവേശിച്ചത് . 600 ലധികം കിടക്കകളും 2000 ജീവനക്കാരുമുള്ള രാജ്യത്തെ തന്നെ ഒന്നാനിര ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ച് വൈകാതെ തന്നെ ലോകം കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു. എന്നാൽ തൻറെ ടീമിൽ മുഴുവൻ ജീവനക്കാരെയും നിയമിക്കുകയും മഹാമാരിയെ നേരിടാൻ ആശുപത്രിയെ സുസജ്ജമാക്കുകയും ചെയ്ത ജിൻസിക്ക് അർഹതയ്ക്കുള്ള അംഗീകാരമാണ് അവാർഡിലേക്കുള്ള നോമിനേഷൻ . നിലവിൽ 100 രോഗികൾക്ക് ഒരു ഇൻഫെക്ഷൻ കൺട്രോൾ നേഴ്സ് എന്ന നിലയിൽ അന്താരാഷ്ട്ര നിലവാരത്തിലാണ് മാറ്റർ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത്. ഒന്നാം സമ്മാനം ലഭിക്കുകയാണെങ്കിൽ ആ തുക ഉപയോഗിച്ച് മാറ്റർ ഹോസ്പിറ്റലിൽ ലോകോത്തര മാതൃകയിലുള്ള ഒരു ഇൻഫെക്ഷൻ സെൻട്രൽ ആപ്ലിക്കേഷൻ നിർമ്മിക്കലാണ് ജിൻസിയുടെ സ്വപ്ന പദ്ധതി.

ജിൻസിയുടെ ഭർത്താവ് ഐടി എൻജിനീയറായാണ് ജോലി ചെയ്യുന്നത്. 4, 12, 20 വയസ്സ് പ്രായമുള്ള മൂന്നു കുട്ടികളാണ് ഈ ദമ്പതികൾക്ക് . ജോലി തിരക്കുകൾക്കിടയിൽ പലപ്പോഴും തനിക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നില്ലെങ്കിലും ഒരു നേഴ്സായ തന്റെ നേട്ടങ്ങളെക്കുറിച്ച് മക്കൾക്ക് എപ്പോഴും അഭിമാനമാണ് ഉള്ളതെന്ന് ജിൻസി പറഞ്ഞു .

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജിൻസിക്ക് വോട്ട് ചെയ്യാം

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ അമ്മ സുധ മൂർത്തിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നു. തന്റെ മകൾ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി മാറ്റി എന്നാണ് വീഡിയോയിൽ പറയുന്നത്. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ പത്നിയാണ് സുധാ മൂർത്തി.

‘‘എങ്ങനെ ഒരു ഭർത്താവിനെ മാറ്റിയെടുക്കാൻ ഭാര്യയ്ക്കാകുമെന്ന് നോക്കൂ…പക്ഷേ എനിക്ക് എന്റെ ഭർത്താവിനെ മാറ്റിയെടുക്കാനായില്ല. എന്നാൽ അദ്ദേഹത്തെ ഒരു ബിസിനസുകാരനാക്കി മാറ്റി. എന്റെ മകൾ അവളുടെ ഭർത്താവിനെ പ്രധാനമന്ത്രിയാക്കി. എല്ലാം ഭാര്യയുടെ മഹത്വമാണ്. പൂർവികരുടെ കാലം മുതൽ മരുമകന്റെ കുടുംബം ഇംഗ്ലണ്ടിലാണ് താമസം. എന്നാലും അവർ വലിയ മതവിശ്വാസികളാണ്. എന്തുകൊണ്ടാണ് എല്ലാ കാര്യങ്ങളും വ്യാഴാഴ്ച തുടങ്ങുന്നതെന്ന് മരുമകൻ വിവാഹശേഷം എന്നോട് ചോദിച്ചിരുന്നു. രാഘവേന്ദ്ര സ്വാമി വ്യാഴാഴ്ച വ്രതമെടുക്കുന്നതിനാൽ അത് നല്ല ദിവസമാണെന്ന് പറഞ്ഞു. ഇൻഫോസിസ് തുടങ്ങിയത് വ്യാഴാഴ്ചയാണ്.’– സുധ വിഡിയോയിൽ പറയുന്നു.

2009ലാണ് അക്ഷതയും ഋഷി സുനക്കും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നതെങ്കിലും, പിന്നീട് പ്രണയത്തിൽ ആകുകയായിരുന്നു. കൃഷ്ണയും അനൗഷ്കയുമാണ് മക്കൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഈദ് ആഘോഷത്തിനായി സുഡാനിൽ പോയ യുകെ ഡോക്ടർ തിരികെ കൊണ്ടുവരാൻ സർക്കാരിനോട് അഭ്യർത്ഥന നടത്തി. സുഡാനീസ് വംശജനായ ഡോ. അബ്ദുൾറഹ്മാൻ ബാബിക്കറാണ് കുടുംബത്തെ കണ്ട് മടങ്ങുന്നതിനിടയിൽ കുടുങ്ങി പോയത്. വിമാന സർവീസുകളിൽ കയറി യുകെയിൽ എത്താൻ ശ്രമം നടത്തിയെങ്കിലും വഞ്ചിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ഇയാളെ തിരികെ എത്തിക്കാൻ കഴിയുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. യുകെ വർക്ക് പെർമിറ്റ് ഉണ്ടെങ്കിലും, യുകെ പാസ്‌പോർട്ട് ഉടമകളെ മാത്രമേ അവർ സ്വീകരിക്കുകയുള്ളൂ എന്നതിനാൽ ഒഴിപ്പിക്കൽ വിമാനത്തിൽ കയറാൻ ഇയാൾക്ക് കഴിയില്ല.

അടിയന്തിര രക്ഷാപ്രവർത്തനത്തിൽ ബ്രിട്ടീഷ് പൗരന്മാർക്കാണ് മുൻഗണനയെന്ന് വിദേശകാര്യ ഓഫീസ് അറിയിച്ചിട്ടുണ്ട്. ഡോ. ബാബിക്കറിന്റെ അവസ്ഥയിലുള്ള ആളുകൾക്ക് യുകെയിൽ പ്രവേശിക്കാൻ അനുവാദമുണ്ടെന്നും എന്നാൽ അവിടെ നിന്നും എത്തിച്ചേരാനുള്ള മാർഗം സ്വയം കണ്ടെത്തണമെന്നും അധികൃതർ പറയുന്നു. ‘അയൽ രാജ്യങ്ങളുടെ അതിർത്തികൾ തലസ്ഥാനത്ത് നിന്ന് നൂറുകണക്കിന് മൈലുകൾ അകലെയാണ്. യുദ്ധത്തെത്തുടർന്ന് രണ്ടാഴ്ചയോളം ഖർത്തൂം അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്’- അവർ കൂട്ടിച്ചേർത്തു. നാല് വർഷത്തിലേറെയായി മാഞ്ചസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്തിട്ടുള്ള ഡോ. ബാബിക്കർ സർക്കാർ നടപടിയിൽ നിരാശനാണ്.

അയൽവാസിയായ ഒംദുർമാനിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നിന്ന് സംസാരിക്കുമ്പോൾ, ഇതിനകം നൂറുകണക്കിന് ജീവൻ അപഹരിച്ച സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്നുള്ള പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. സുഡാൻ കടന്നു പോകുന്നത് ഇരുണ്ട നാളുകളിലൂടെയാണെന്നും, പ്രിയപ്പെട്ട ആളുകൾ ഉൾപ്പെടെ വെടികൊണ്ട് വീഴുകയായിരുന്നെന്നും, ജീവിതം എങ്ങനെയാകുമെന്ന് അറിയാതെ നോക്കി നിൽക്കുന്ന ഒരുപറ്റം മനുഷ്യരുടെ ഇടയിൽ നിന്നാണ് താൻ വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോട്ടയം : കാളയുടെ കുത്തേറ്റ് യുകെ മലയാളി യുവതിയുടെ പിതാവ് മരിച്ചു. കോട്ടയം വാഴൂർ ചാമംപതാൽ കന്നുകുഴിയിലാണ് സംഭവം. ചേർപ്പത്തുകവല കന്നുകുഴി ആലുംമൂട്ടിൽ റെജി ജോർജാണ് മരിച്ചത്. യുകെയിൽ ജോലി ചെയ്യുന്ന ജാസ്മിന്റെ പിതാവാണ്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 11.30 ഓടെയാണ് സംഭവമുണ്ടായത്. പുരയിടത്തിന് സമീപത്തെ തോട്ടത്തിൽ കെട്ടിയിരുന്ന വളർത്തുകാളയെ മാറ്റി കെട്ടുന്നതിനിടെയാണ് റെജിക്ക് നേരെ ആക്രമണമുണ്ടായത്. റെജിയുടെ വയറിലും നെഞ്ചിലും കാള കുത്തുകയായിരുന്നു.

റെജിയുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ് ആക്രമിച്ച കാള. നിലത്ത് വീണ റെജിയുടെ നിലവിളി കേട്ടെത്തിയ ഭാര്യ ഡാർലിയെയും കാള ആക്രമിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ റെജിയെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഡാർലിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡാർലിയുടെ കാലിലാണ് കുത്തേറ്റിരിക്കുന്നത്. ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. സംഭവ സമയം വീട്ടിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്. മകൾ: ജാസ്മിൻ, മരുമകൻ: സിജോ

അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെയും ബന്ധുമിത്രാദികളെയും മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് പുറത്തു കടക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ സമയമാണിതെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി അറിയിച്ചു. വെടിനിർത്തൽ നിർത്തിയിട്ടും ശക്തമായ പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയുടെ മുന്നറിയിപ്പ്. അടുത്തതായി സുഡാനിൽ എന്ത് സംഭവിക്കുമെന്ന് യുകെ സർക്കാരിന് അറിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം വിട്ടു പോകാൻ താല്പര്യപ്പെടുന്ന ഒട്ടുമിക്ക ബ്രിട്ടീഷ് പൗരന്മാർക്കും തലസ്ഥാനമായ കാർട്ടൂമിന് വടക്കുള്ള എയർ ഫീൽഡിൽ എത്തിച്ചേരാൻ സാധിച്ചതായാണ് വിവരം. യുകെ ഇതുവരെ 8 വിമാനങ്ങളിലായി 897 പേരെ സുഡാനിൽ നിന്ന് സൈപ്രസിലേയ്ക്ക് ഒഴിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. 4000 -ത്തോളം ബ്രിട്ടീഷ് പൗരന്മാർ സുഡാനിലുണ്ടെന്നാണ് ഏകദേശ കണക്കുകൾ. നിലവിൽ എത്ര ബ്രിട്ടീഷ് പൗരന്മാർ സുഡാനിലുണ്ടെന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ലെന്നാണ് മിനിസ്റ്റർ മാധ്യമങ്ങളെ അറിയിച്ചത്. വെടി നിർത്തൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ അവസാനിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സുഡാനിലെ അയൽ രാജ്യങ്ങൾക്ക് ഒപ്പം യുകെയുടെയും യുഎസിന്റെയും നയതന്ത്ര ഇടപെടലുകളെയും തുടർന്ന് വെടി നിർത്തലിന്റെ സമയം നീട്ടുകയായിരുന്നു.

ഏപ്രിൽ 15 നാണ് സുഡാനിലെ റാപ്പിഡ് സപ്പോർട്ടഡ് ഫോഴ്സും മിലിട്ടറിയും തമ്മിൽ യുദ്ധം ആരംഭിക്കുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുറഞ്ഞത് 512 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് സുഡാനിലെ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. സുഡാനിൽ നിന്നുള്ള ബ്രിട്ടീഷ് പൗരന്മാരുടെ ഒഴിപ്പിക്കലിന് വേഗത പോരെന്ന വിമർശനം ശക്തമായിരുന്നു. ബ്രിട്ടീഷ് പൗരന്മാർ രാജ്യത്തിൻറെ പല ഭാഗത്ത് ആയതുകൊണ്ട് യുകെയുടെ ഒഴിപ്പിക്കലിനെ മറ്റു രാജ്യങ്ങളുടെ രക്ഷാപ്രവർത്തനവുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നാണ് വിദേശകാര്യ സെക്രട്ടറി അഭിപ്രായപ്പെട്ടത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വോൾട്ടൺ ഹാൾ ആശുപത്രിയിലെ രോഗികളോട് മോശമായി പെരുമാറിയതിന് നാല് കെയറർമാർ കുറ്റക്കാരാണെന്ന് കോടതി. കൗണ്ടി ഡർഹാമിലെ ബർണാർഡ് കാസിലിനടുത്തുള്ള വോൾട്ടൺ ഹാളിലെ ഒമ്പത് മുൻ ജീവനക്കാർക്കെതിരെ ആകെ 27 കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ വിചാരണത്തടവുകാരിൽ അഞ്ചുപേരെ വെറുതെവിട്ടു. ദുർബലരായ രോഗികളെ പരിഹസിക്കുകയും അവജ്ഞയോട് കൂടി പെരുമാറുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ അതേസമയം, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ തങ്ങളുടെ കക്ഷികൾ പരമാവധി സഹായങ്ങൾ ചെയ്യുന്നുണ്ടെന്ന് പ്രതികൾക്കുവേണ്ടിയുള്ള അഭിഭാഷകർ വാദിച്ചു.

ജൂലൈയിൽ ടീസൈഡ് ക്രൗൺ കോടതിയിൽ അന്തിമ ശിക്ഷ വിധിക്കും. 24 മണിക്കൂറും പരിചരണം ആവശ്യമുള്ള സങ്കീർണ്ണമായ രോഗമുള്ള ആളുകൾക്കുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രി എൻ എച്ച് എസിനു കീഴിലാണ് പ്രവർത്തിക്കുന്നത്. സംഭവത്തിൽ ആദ്യം ദിനങ്ങളിൽ തന്നെ 10 കെയർമാരെ അറസ്റ്റ് ചെയ്തു. അതിന്റെ തെളിവുകളായ ദൃശ്യങ്ങളും, ഫോട്ടോകളും പുറത്ത് വന്നതോടെ കൂടിയാണ് കേസിൽ നടപടി ആയത്. കുറ്റക്കാർക്കെതിരെ തക്കതായ നടപടി ഉണ്ടാകുമെന്ന് അന്നേ അധികൃതർ വ്യക്തമാക്കിയിരുന്നു.


ടീസൈഡ് ക്രൗൺ കോടതിയിൽ, രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷം ജൂറിമാർ സമ്മിശ്ര വിധി പുറപ്പെടുവിച്ചു. ടീസ്‌സൈഡിലെ ബില്ലിംഗ്‌ഹാമിലെ റെഡ്‌വർത്ത് ക്ലോസിലുള്ള പീറ്റർ ബെന്നറ്റ് (53) രണ്ട് ആരോപണങ്ങളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. എന്നാൽ ഒന്നിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടു. ഡർഹാം കൗണ്ടിയിലെ ന്യൂട്ടൺ അയ്‌ക്ലിഫിലെ ഫോക്ക്‌നർ റോഡിലെ മാത്യു ബാനർ (43) അഞ്ച് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ഒന്നിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടു. ബർണാർഡ് കാസിലിലെ ഡീർബോൾട്ട് ബാങ്കിലെ റയാൻ ഫുള്ളർ (27) രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടർ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അധികൃതർ പറയുന്നു

RECENT POSTS
Copyright © . All rights reserved