ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പണപ്പെരുപ്പം ഒരു വർഷത്തിനിടെ ആദ്യമായി 9 ശതമാനത്തിൽ താഴെ വന്നതിന്റെ ആശ്വാസത്തിലാണ് യുകെ മലയാളികൾ . കൺസ്യൂമർ പ്രൈസ് ഇൻഡക്സും പണപ്പെരുപ്പവും മാർച്ചിലെ 10.1 ശതമാനത്തിൽ നിന്ന് ഏപ്രിലിൽ 8.7 ശതമാനം ആയി കുറഞ്ഞതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. പല സാമ്പത്തിക വിദഗ്ധന്മാരും 8.5 ശതമാനത്തിൽ താഴെ പണപ്പെരുപ്പ നിരക്ക് എത്തുമെന്നാണ് പ്രവചിച്ചിരുന്നത്. ഏപ്രിലിലെ കൂടിയ പണപ്പെരുപ്പത്തിൽ നിന്ന് 2 ശതമാനം എങ്കിലും കുറയ്ക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വച്ചിരുന്നത്.

പണപ്പെരുപ്പം നിലവിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞു എന്നതിന്റെ അർത്ഥം ഉപഭോക്ത സാധനങ്ങളുടെ വിലയിൽ കുറവുണ്ടായി എന്നതിന്റെ സൂചനയാണ്. കഴിഞ്ഞ രണ്ടു വർഷമായി ശരാശരി ഒരു കുടുംബത്തിന് 5,455 പൗണ്ട് ഉയർന്ന പണപ്പെരുപ്പം മൂലം നഷ്ടമായതായാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. എന്നാൽ പണപ്പെരുപ്പം കുറഞ്ഞെങ്കിലും യുകെയിലെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ അതിൻറെ പ്രതിഫലനം ശരിയായ രീതിയിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെ അസോസിയേറ്റ് ഇക്കണോമിസ്റ്റായ പോള ബെജാറാനോ കാർബോ പറഞ്ഞു.

രാജ്യത്തെ പണപ്പെരുപ്പവും ജീവിത ചിലവ് വർദ്ധനവും മൂലം കടുത്ത ദുരിതത്തിലാണ് യുകെ മലയാളികളുടെ ജീവിതം . പണപെരുപ്പത്തിന് അനുപാതികമായ ശമ്പള വർദ്ധനവിനായി ഒട്ടേറെ സമരപരമ്പരകളാണ് രാജ്യത്ത് അരങ്ങേറി കൊണ്ടിരിക്കുന്നത്. ബ്രെക്സിറ്റും, റഷ്യ ഉക്രൈൻ യുദ്ധവുമെല്ലാവുമാണ് ബ്രിട്ടന്റെ പണപെരുപ്പ നിരക്ക് ഉയർന്നതിന്റെ മൂല കാരണങ്ങളായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2030-ഓടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് പ്രായമായവരെ പരിപാലിക്കുന്നത് തുടങ്ങി സിനിമകൾ നിർമ്മിക്കാൻ വരെ കഴിയുമെന്ന് ശാസ്ത്രജ്ഞർ. അടുത്ത ദശാബ്ദത്തിനുള്ളിൽ സാങ്കേതികവിദ്യ നമ്മുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന് യുഎസിൽ നിന്നും യുകെയിൽ നിന്നുമുള്ള എട്ട് AI വിദഗ്ധരുടെ പ്രവചനങ്ങൾ പുറത്ത്. AI-യുടെ വികസനം നിർത്തിവയ്ക്കണമെന്ന വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾക്ക് പിന്നലെയാണ് ഇത്. നിലവിൽ നിർമ്മിത ബുദ്ധി തൊഴിൽ നഷ്ടത്തിനും മറ്റും കാരണമാകുമെന്ന ആശങ്ക ഉയർന്ന് നിൽക്കെയാണ് ഈ പ്രവചനം.

AI സാങ്കേതികവിദ്യ വളരെ വേഗതത്തിലാണെന്നും. ഭാവിയിൽ ഒരു ദിവസം കൊണ്ട് ഒരു സിനിമ മുഴുവൻ സൃഷ്‌ടിക്കാൻ വരെ സാധിക്കുമെന്ന് ആപ്പിൾ ടിവി സയൻസ് ഫിക്ഷൻ സീരീസിന്റെ ന്യൂയോർക്ക് ആസ്ഥാനമായുള്ള എഴുത്തുകാരൻ മിസ്റ്റർ ഹോവി പറയുന്നു. വിദ്യാഭ്യാസ മേഖലയെ പരിവർത്തനം ചെയ്യാനും പാഠ പദ്ധതികൾ അടിസ്ഥാനമാക്കി കുട്ടികളെ പഠിപ്പിക്കാനും AI-ക്ക് കഴിയും. ലണ്ടനിലെ റാവൻസ്‌ബോൺ യൂണിവേഴ്‌സിറ്റിയിലെ ബിസിനസ് ആൻഡ് കംപ്യൂട്ടിംഗ് മേധാവി ഡോ.അജാസ് അലിയാണ് ഈ പ്രവചനം നടത്തിയത്. കുട്ടികൾ ബുദ്ധിമുട്ടുന്ന മേഖലകൾക്കനുസൃതമായി പാഠങ്ങൾ നൽകുന്ന വ്യക്തിഗത AI ട്യൂട്ടറെ ഉടൻ തന്നെ കുട്ടികൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

AI നമ്മുടെ ജീവിതങ്ങളെ മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും 2030-ഓടെ ഇത് മനുഷ്യരാശിയ്ക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 2030 ജനുവരി 1-ഓടെ മനുഷ്യവംശം പൂർണമായി തുടച്ചുനീക്കപ്പെടുമെന്ന് അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ എലീസർ യുഡ്‌കോവ്‌സ്‌കി പറഞ്ഞു. കാലിഫോർണിയയിലെ ബെർക്ക്‌ലിയിലെ മെഷീൻ ഇന്റലിജൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശസ്ത ഗവേഷകനായ ഇദ്ദേഹം AI-യെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ വിദഗ്ധരിൽ ഒരാളാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പഠനാവശ്യത്തിനായി മാഞ്ചസ്റ്ററിൽ എത്തിയ തൃശൂര്‍ മാളാ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരനായ ഹരി കൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.സി സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരുന്നു ഹരി. ഹരി കൃഷ്ണന്റെ മൃതദേഹം കിടപ്പു മുറിയിലാണ് കണ്ടെത്തിയത്. ഹരികൃഷ്ണന്‍ യുകെയിലെത്തിയിട്ട് എട്ടു മാസം മാത്രം ആയിട്ടുള്ളു.
പഠനാവശ്യത്തിനായി യുകെയിലെത്തിയ ഹരികൃഷ്ണന്‍ മലയാളി ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഹരിയെ മരിച്ച നിലയിൽ കിടപ്പു മുറിയില്‍ സുഹൃത്തുക്കൾ കണ്ടെത്തിയതിന് പിന്നാലെയാണ് മരണ വാർത്ത പുറം ലോകമറിയുന്നത്. ഇതിന് പിന്നാലെ സുഹൃത്തുക്കൾ വീട്ടുടമസ്ഥനേയും തുടര്‍ന്ന് പൊലീസിനെയും അറിയിക്കുകയായിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്തിൻറെ വിയോഗത്തിലുള്ള ഞെട്ടൽ മാറാതെ ഇരിക്കുകയാണ് ഹരികൃഷ്ണൻെറ സുഹൃത്തുക്കൾ.
പഠനത്തിൽ മികവ് കാട്ടിയിരുന്ന ഹരികൃഷ്ണന്‍ 97 ശതമാനം മാര്‍ക്കോടെയാണ് അവസാന പരീക്ഷ വരെയും പാസായത്. ഏക സഹോദരിയുടെ വിവാഹം ജൂലായ് ഒന്‍പതിന് നടക്കാനിരിക്കെയാണ് ഹരിയുടെ വേർപാട്.
ഹരി കൃഷ്ണന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ആദ്യമായി നടന്ന റോബോട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കി. ഇനിമുതൽ നിരവധി രോഗികൾക്ക് ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കും. പ്രധാനമായും യൂറോളജി, വൻകുടൽ ക്യാൻസർ രോഗികളെ ചികിത്സിക്കാൻ റോബോർട്ട് അസിസ്റ്റഡ് സർജിക്കൽ സിസ്റ്റം സഹായകരമാകും .
കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് യൂറോളജിയ സർജൻ ഡോ. അസ്ഹർ ഖാന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘത്തിൽ മലയാളി നേഴ്സ് മിനിജാ ജോസഫ് ഉൾപ്പെട്ടത് ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാർക്ക് അഭിമാനമായി. ഒക്ടോബർ 8-ാം തീയതി യോർക്ക് ഷെയറിൽ വച്ച് നടത്തപ്പെട്ട മലയാളം യുകെ അവാർഡ് നൈറ്റിൽ നേഴ്സിംഗ് രംഗത്തെ മികവിനുള്ള 2022 -ലെ അവാർഡ് മിനിജാ ജോസഫിനാണ് ലഭിച്ചത് . നിലവിൽ കിംഗ്‌സ് കോളേജ് ആശുപത്രിയിൽ ലീഡ് നേഴ്‌സായി സേവനം ചെയ്യുന്ന മിനിജാ ഉരുളികുന്നം സ്വദേശിനിയാണ്. കോവിഡ് മഹാമാരിയുടെ സമയത്ത് ലോകമെങ്ങുമുള്ള നേഴ്സുമാർ വൻ പ്രതിസന്ധിയെ നേരിട്ടപ്പോൾ പി പി ഇ കിറ്റ് ഉപയോഗിക്കുന്നത് മുതലുള്ള കാര്യങ്ങളെ കുറിച്ച് മിനിജാ ജോസഫ് ചെയ്ത വീഡിയോകൾ വളരെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള വിവിധ ആശുപത്രികളിലെ ജോലി പരിചയവുമായി 2000 – ത്തിലാണ് മിനിജാ യുകെയിലെത്തിയത് . 2008ലും 2015ലും ബെസ്റ്റ് തീയേറ്റർ നേഴ്സ് ഓഫ് ദി ഇയർ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ഇതിനോടകം മിനിജാ ജോസഫിനെ തേടിയെത്തിയത്. 2017 – ൽ ബക്കിംഗ്ഹാം പാലസിലെ ഗാർഡൻ പാർട്ടിയിൽ രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്. മലയാളം യുകെയുടെ അവാർഡ് മിനിജാ ജോസഫിനെ തേടിയെത്തുമ്പോൾ ലോകമെങ്ങുമുള്ള മലയാളി നേഴ്സുമാരുടെ സമർപ്പണമാണ് അംഗീകരിക്കപ്പെടുന്നത്.

ക്യാൻസർ രോഗ ചികിത്സയിൽ റോബോട്ടിക് അസിസ്റ്റഡ് സർജറി വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ആണ് യുകെയിൽ ആദ്യമായി ആർ എ എസ് സംവിധാനം ഉപയോഗിച്ചുള്ള ചികിത്സ നടപ്പിലാക്കിയത് . ഒരു സർജന്റെ കൈചലനങ്ങളെ അനുകരിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന റോബോർട്ടിനെ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. റോബോട്ടിക് സർജറി വളരെ അത്യാധുനികമാണെന്നും അത് ക്യാൻസർ രോഗികൾക്ക് മികച്ച ചികിത്സ പ്രദാനം ചെയ്യുമെന്നും ഡോ. അസ്ഹർ ഖാൻ പറഞ്ഞു. ആശുപത്രികളിൽ ചിലവഴിക്കുന്ന സമയം കുറയ്ക്കാം, വേഗത്തിൽ സുഖം പ്രാപിക്കാം എന്നിവയാണ് ആർ എഎസിന്റെ പ്രധാന നേട്ടങ്ങൾ .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വോൾവർഹാംപ്ടണിലെ 16 വയസുകാരന്റെ കൊലപാതകത്തിൽ 2 പേർ പിടിയിൽ. ലെയ്ൻസ് ഫീൽഡിലെ മൗണ്ട് റോഡിൽ പിന്നിൽ നിന്ന് രണ്ട് തവണ റൊണാൻ കാണ്ട എന്ന പതിനാറുകാരന് കുത്തേൽക്കുക ആയിരുന്നു. ഇതായിരുന്നു മരണകാരണമെന്നാണ് കോടതി പറയുന്നത്. മിടുക്കനും വളരെ നല്ല സ്വഭാവമുള്ള റൊണാൻ കഴിഞ്ഞ വർഷം ജൂൺ 29 ന് വൈകുന്നേരം മാരകമായി ആക്രമിക്കപ്പെട്ടപ്പോൾ പ്ലേസ്റ്റേഷൻ കൺട്രോളർ വാങ്ങി സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്.

വോൾവർഹാംപ്ടൺ ക്രൗൺ കോടതിയിൽ നടന്ന അഞ്ചാഴ്ചത്തെ വിചാരണയ്‌ക്കൊടുവിൽ 17 വയസ്സുള്ള രണ്ട് പേർ കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തി. അവരിൽ ഒരാൾ മാത്രമാണ് റോണനെ കുത്തിയത്. എന്നാൽ 16 വയസ്സുള്ള മറ്റൊരാൾ കൊലപാതകത്തിന്റെ ആലോചന കേന്ദ്രമായി പ്രവർത്തിച്ചതായും കണ്ടെത്തി. ഇവരോടൊപ്പം ജോസിയ ഫ്രാൻസിസ് (20), ജോസഫ് വിറ്റേക്കർ (18) എന്നിവരും വിചാരണ നേരിട്ടെങ്കിലും എല്ലാ കുറ്റങ്ങളിൽ നിന്നും കോടതി ഇവരെ വിമുക്തരാക്കി. കൊലപാതകത്തിനായി ഓൺലൈൻ മുഖേന വാൾ വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് പതിനാറുകാരനെ അരിഞ്ഞുവീഴ്ത്തിയത്.
റൊണാന്റെ ഒരു സുഹൃത്തിനോട് അയാൾ അനിഷ്ടം പ്രകടിപ്പിക്കുകയും ഇരുവരും മുമ്പ് ഒരിക്കൽ വഴക്കിടുകയും ചെയ്തിരുന്നു. അതേ ദിവസം തന്നെ, 16 വയസ്സുകാരൻ മൂന്ന് കൂട്ടാളികളുമായി ഗൂഢാലോചന നടത്തി. പണമിടപാട് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം. ജോസിയ ഫ്രാൻസിസ് ഓടിച്ച ചുവന്ന കോർസയിൽ നാലുപേരും ലെൻസ് ഫീൽഡിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിൽ ജൂനിയർ ഡോക്ടർമാർ 72 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. ജൂൺ 14 ബുധനാഴ്ച 7 മണിക്ക് ആരംഭിക്കുന്ന സമരം ശനിയാഴ്ച 7 മണിക്കാണ് അവസാനിക്കുന്നത്. ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർഥികളെയും പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത് . നേരത്തെ സർക്കാർ വാഗ്ദാനം ചെയ്ത 5% ശമ്പള വർദ്ധനവ് സ്വീകാര്യമല്ലന്നാണ് ബി എം എയുടെ നിലപാട്.

എന്നാൽ സമരം പിൻവലിച്ചാൽ മാത്രമെ ഇനി ചർച്ചയുള്ളൂ എന്ന നിലപാടിലാണ് സർക്കാർ . ന്യായമായ ശമ്പള വർദ്ധനവ് ആണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമരം പ്രഖ്യാപിച്ചത് അനുചിതമാണെന്നുമാണ് ബി എം എയുടെ സമര പ്രഖ്യാപനത്തോട് സർക്കാർ വക്താവ് പ്രതികരിച്ചത്. ശമ്പള തർക്കം ആരംഭിച്ചതിനുശേഷം ജൂനിയർ ഡോക്ടർമാർ നടത്തുന്ന മൂന്നാമത്തെ സമരമാണിത് . ചർച്ചകൾ തുടരാൻ തയ്യാറാണെന്നും സർക്കാരിൽ നിന്ന് മെച്ചപ്പെട്ട ശമ്പള വർദ്ധനവ് പ്രതീക്ഷിക്കുന്നതായും ബി എം എ അറിയിച്ചിട്ടുണ്ട്.

മാന്യമായ ശമ്പള വർദ്ധനവ് സർക്കാർ പരിഗണിച്ചില്ലെങ്കിൽ ഈ വേനൽക്കാലം മുഴുവൻ പണിമുടക്കുമായി മുന്നോട്ടു പോകാനാണ് ബി എം എ പദ്ധതിയിടുന്നത്. രാജ്യത്തെ പണപ്പെരുപ്പത്തിന് ആനുപാതികമായുള്ള 35% ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാരുടെ സംഘടന മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഇംഗ്ലണ്ടിലെ ഹോസ്പിറ്റലുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ പകുതിയും ജിപി സർജറികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ നാലിലൊന്ന് പേരും ജൂനിയർ ഡോക്ടർമാരാണ്. യുകെയിലാകെ ഏകദേശം 46,000 ജൂനിയർ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ബി എം എ . ഡോക്ടർമാർ പണിമുടക്കുമായി മുന്നോട്ടു പോകുകയാണെങ്കിൽ അത് എൻഎച്ച് എസിന്റെ താളം തെറ്റിക്കുമെന്ന് എൻഎച്ച് എസ് പ്രൊവിഡേഴ്സ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് സാഫ്രോൺ കോർഡറി പറഞ്ഞു
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിൽ പഠിക്കാനായി വിദ്യാർത്ഥി വിസയിൽ എത്തുന്നവർക്ക് ഇനിമുതൽ ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാനാവില്ല. മലയാളികൾ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്ക് പുതിയ നിയമം കടുത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ തന്നെ ബിരുദ വിദ്യാർത്ഥികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് സാധിക്കുമായിരുന്നില്ല. മിക്ക മലയാളി വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് യുകെയിൽ എത്തുന്നതിന്റെ പ്രധാന ഉദ്ദേശം ഭാര്യയെയോ ഭർത്താവിനെയോ ആശ്രിത വിസയിൽ കൊണ്ടുവരുക എന്നതായിരുന്നു.

ഈ വർഷം തന്നെ യുകെയിലേയ്ക്കുള്ള കുടിയേറ്റം 700, 000 കടന്നതായുള്ള കണക്കുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞവർഷം മാത്രം 135,788 പേരാണ് ആശ്രിത വിസയിൽ യുകെയിലെത്തിയത്. ഇത് 2019 -ലെ കണക്കുകളുടെ ഒമ്പത് ഇരട്ടിയാണ്. കുടിയേറ്റം കുറയ്ക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി റിഷി സുനക് പ്രഖ്യാപിച്ചിരുന്നു .

പുതിയ കുടിയേറ്റം നിയമമനുസരിച്ച് ബിരുദാനന്തര ബിരുദം കഴിഞ്ഞ് ഗവേഷണത്തിനായി യുകെയിലെത്തുന്നവർക്ക് മാത്രമാണ് ആശ്രിതവിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കുന്നത്. ഗവേഷണത്തിനായി യുകെയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം വളരെ കുറവാണ്.
യുകെയിൽ പഠിക്കുമ്പോഴോ അതിനുശേഷമോ ഒരു ജോലി സമ്പാദിക്കുകയും അതുവഴിയായി പെർമനന്റ് വിസ സംഘടിപ്പിക്കുകയുമാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രണ്ട് കൗമാരക്കാരായ കുട്ടികൾ മരിച്ചതിനെ തുടർന്ന് കാർഡിഫിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. തിങ്കളാഴ്ച എലിയിൽ 150 ആളുകൾ സംഭവ സ്ഥലത്ത് തടിച്ചുകൂടി ഒട്ടേറെ കാറുകൾ കത്തിക്കുകയും പോലീസിനു നേരെ സ്ഫോടന വസ്തുക്കൾ എറിയുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കലാപം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ നിരവധി പോലീസുകാർക്ക് പരിക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ . രണ്ടു കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ പങ്കുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ അഭ്യൂഹങ്ങൾ പരന്നത് പോലീസ് നിഷേധിച്ചിട്ടുണ്ട്.

പോലീസിന്റെ വേട്ടയാടലിനെ കുറിച്ചുള്ള കിംവദന്തികൾ പ്രചരിച്ചെങ്കിലും അത് ശരിയല്ലെന്ന് സൗത്ത് വെയിൽസ് പോലീസ് കമ്മീഷൻ അലൻ മൈക്കിൾ പറഞ്ഞു. നിരവധി വാഹനങ്ങൾ കത്തിച്ചതായും സംഭവങ്ങളെ തുടർന്ന് ഒട്ടേറെ അറസ്റ്റുകൾ നടന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. രണ്ട് കൗമാരക്കാർ മരിച്ച സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പ്രസ്തുത സംഭവത്തെക്കുറിച്ച് സ്വന്തമായി അന്വേഷിക്കുകയാണെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു .കലാപത്തെ തുടർന്ന് രണ്ടു പോലീസ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും ബ്രിട്ടനിലേയ്ക്കുള്ള കുടിയേറ്റം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഐടി പ്രൊഫഷണലുകൾ, നേഴ്സുമാർ, അക്കൗണ്ടന്റുമാർ എന്നിവരെ കൊണ്ടുവരാൻ ബിസിനസ്സുകൾ പുതിയ പോസ്റ്റ്-ബ്രെക്‌സിറ്റ് മൈഗ്രേഷൻ സംവിധാനം നിലവിൽ ഉപയോഗപ്പെടുത്തുകയാണ്. 2021 ജനുവരി മുതൽ, പുതിയ സംവിധാനം യൂറോപ്പിന് പുറത്തുള്ള തൊഴിലാളികൾക്ക് യുകെയിൽ പ്രവേശിക്കുന്നത് എളുപ്പമാക്കുന്നു. ഇതോടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.

സമീപ വർഷങ്ങളിൽ യൂറോപ്യൻ കുടിയേറ്റക്കാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായി. ഈ ആഴ്‌ച പ്രസിദ്ധീകരിച്ച ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത് നെറ്റ് മൈഗ്രേഷൻ ഒരു ദശലക്ഷത്തിനടുത്താണ് എന്നാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഘാന എന്നീ രാജ്യങ്ങളാണ് പുതിയ സ്കിൽഡ് വിസയിൽ എത്തുന്നവർ. ഘാനയിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് 2019 നും 2022 നും ഇടയിൽ 5,133 വിസകൾ അനുവദിച്ചതായി എവർഷെഡ്‌സ് സതർലാൻഡ് എന്ന നിയമ സ്ഥാപനത്തിന് ലഭിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്ന് വിസ നേടുന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരുടെ എണ്ണം 6,784 ആയി ഉയർന്നു. എന്നാൽ 116,301 ഇന്ത്യക്കാരാണ് സ്കിൽഡ് വിസയിൽ ആധിപത്യം പുലർത്തുന്നത്.

ആരോഗ്യമേഖല ഈ സ്കീമിനെ വളരെയധികം ഉപയോഗപ്പെടുത്തുന്നു എന്നുള്ളതാണ് യാഥാർഥ്യം. എന്നാൽ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാർക്കും സമ്പദ്‌വ്യവസ്ഥയിലുടനീളം ഉയർന്ന ഡിമാൻഡാണ്. 35,000 ത്തിലധികം ഐടി പ്രൊഫഷണലുകൾ പുതിയ സംവിധാനത്തിന് കീഴിൽ യുകെയിൽ എത്തിയിട്ടുണ്ട്. 2021 ജനുവരി മുതൽ പാചകവിദഗ്ധർക്ക് 5,368 വിദഗ്ധ വിസകൾ അനുവദിച്ചിട്ടുണ്ട്. ചാർട്ടേഡ്, സർട്ടിഫൈഡ് അക്കൗണ്ടന്റുമാരുടെ എണ്ണം 9,147 ആയിരുന്നു. എന്നിരുന്നാലും, നഴ്‌സുമാരും കെയർ മേഖലയിലെ തൊഴിലാളികളും യഥാക്രമം 53,820, 35,494 വിസകൾ അനുവദിച്ചുകൊണ്ട് പദ്ധതിയിൽ ആധിപത്യം പുലർത്തി. വൈദികർക്കും ബാൻഡ് 9 നേഴ്‌സുമാർക്കും ആദ്യ വൈദഗ്ധ്യമുള്ള വിസകൾ അനുവദിച്ചു. കഴിഞ്ഞ വർഷം അവസാന മൂന്ന് മാസങ്ങളിൽ 274 വൈദികരും സ്ത്രീകളുമാണ് ബ്രിട്ടനിലെത്തിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഋഷി സുനക് മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സുല്ല ബ്രാവർമാന് വിവാദങ്ങൾ കൂടെപ്പിറപ്പാണ്. 47 ദിവസം മാത്രം പ്രായമുള്ള ലിസ് ട്രസ് മന്ത്രിസഭയിൽ നിന്ന് അവർക്ക് രാജിവയ് ക്കേണ്ടതായി വന്നിരുന്നു . ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചതിനെ തുടർന്നുള്ള വിവാദമാണ് അവരുടെ രാജിയിൽ അവസാനിച്ചത് . പക്ഷേ ലിസ് ട്രസ് മന്ത്രിസഭയുടെ പതനത്തെ തുടർന്ന് പ്രധാനമന്ത്രിയായ റിഷി സുനകും ഹോം സെക്രട്ടറിയാക്കിയത് സുല്ല ബ്രാവർമാനെയാണ്.

2022 ലാണ് ഹോം സെക്രട്ടറിക്കെതിരെ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന വിവാദങ്ങളുടെ തുടക്കം. അമിത വേഗത്തിൽ കാറോടിച്ചതിന് പോലീസ് സുവല്ലയെ പിടികൂടിയിരുന്നു. ലൈസൻസിന്റെ മൂന്ന് പോയിൻ്റും പിഴയും അടയ്ക്കുന്ന കുറ്റത്തിൽ നിന്ന് തലയൂരാൻ സുവല്ല വളഞ്ഞ വഴി സ്വീകരിച്ചു എന്നാണ് ആരോപണം ഉയർന്നു വന്നിരിക്കുന്നത്. ലൈസൻസിന്റെ പോയിന്റുകൾ നഷ്ടപ്പെടാതിരിക്കാനുള്ള ട്രാഫിക് അവയർനസ് കോഴ്സിൽ പങ്കെടുക്കാൻ തീരുമാനിച്ച സുവല്ല തനിക്ക് മാത്രമായി കോഴ്സ് നടത്താനുള്ള പദ്ധതികൾ ആലോചിച്ചതാണ് വിവാദമായത്. സുരക്ഷാ ഭീഷണിയാണ് ഇതിന് കാരണമായി അവർ പറഞ്ഞത്. ഔദ്യോഗികതലത്തിൽ വഴിവിട്ട സഹായങ്ങൾ ലഭിക്കാതായതോടെ അവർക്ക് പിഴ അടയ്ക്കേണ്ടതായി വന്നു. കൂടാതെ ലൈസൻസിലെ പോയിന്റുകളും നഷ്ടമായി.

എല്ലാവർക്കും രാജ്യത്തെ നിയമ സംവിധാനങ്ങൾ തുല്യമാണെന്നാണ് വിമർശകർ പ്രധാനമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിയമത്തെ മറികടക്കാൻ രാജ്യത്തെ ഹോം സെക്രട്ടറി കുറുക്കുവഴി തേടിയെന്ന ആരോപണം തെളിഞ്ഞാൽ അവർക്ക് മന്ത്രിസഭയിൽ നിന്ന് പുറത്തു പോകേണ്ടതായി വന്നേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. സുവല്ലയ്ക്കെതിരെയുള്ള വിവാദങ്ങളെ അതിശയത്തോടെയാണ് യുകെയിലെ മലയാളി സമൂഹം കാണുന്നത്. ഭരിക്കുന്നവർക്കും ഉദ്യോഗസ്ഥ മേലധികാരികൾക്കും പുതിയ AI ക്യാമറ ബാധകമല്ലാത്ത, മന്ത്രിമാർക്ക് സ്പീഡ് ലിമിറ്റ് ഇല്ലാത്ത കേരളത്തിൽ നിന്ന് വന്നിട്ടുള്ള പുതുതലമുറ വിദ്യാർഥികൾക്കും കുടിയേറ്റക്കാർക്കും ആഭ്യന്തരമന്ത്രിക്കെതിരായ ആരോപണം അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്.