ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിൽ 18 മാസത്തിനുള്ളിൽ പന്ത്രണ്ടാം തവണയും പലിശ നിരക്ക് വർദ്ധനവ് ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പണപെരുപ്പത്തിനെ പിടിച്ചുനിർത്താൻ നിലവിലെ 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി പലിശ നിരക്ക് ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഇത് നടപ്പിലായാൽ 1989 – ന് ശേഷമുള്ള ഏറ്റവും വലിയ പലിശ നിരക്കിലെ വർദ്ധനവ് ആയിരിക്കും ഇത്. ഈ രീതിയിൽ പണപ്പെരുപ്പം മുന്നോട്ട് പോയാൽ അടുത്ത ഡിസംബർ മാസത്തോടെ പലിശ നിരക്ക് 5 ശതമാനം വരെ വർദ്ധിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

പലിശ നിരക്കിലെ വർദ്ധനവ് വീടുകളുടെ വിലയിൽ വൻ കുതിച്ചു കയറ്റത്തിന് കാരണമായേക്കും. പുതിയതായി വീടുകൾ സ്വന്തമാക്കാൻ സ്വപ്നം കാണുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. നിലവിൽ വായ്പയെടുത്ത് വീടുകൾ സ്വന്തമാക്കിയവരും കടുത്ത ആശങ്കയിലാണ്. പലിശ നിരക്ക് വർധിക്കുന്നതിനനുസരിച്ച് തിരിച്ചടവ് തുക കൂടുന്നത് പലരെയും വൻ പ്രതിസന്ധിയിലേയ്ക്ക് നയിക്കാനാണ് സാധ്യത.

പണപ്പെരുപ്പം തടയാൻ ശ്രമിക്കുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ വ്യാഴാഴ്ച പലിശ നിരക്കുകൾ 4.25 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയർത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . യുകെയിലെ ഉയർന്ന പണപെരുപ്പ തോതായ 10.1 ശതമാനം അതേ നിലയിൽ തുടരുകയാണെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളേണ്ടതായി വരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഫെഡറൽ ബാങ്ക് കഴിഞ്ഞ ആഴ്ച പലിശ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചിരുന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കും ( ഇസിബി ) അടുത്തയിടെ പലിശ നിരക്ക് 0.25 ശതമാനം ഉയർത്തി. ഇതോടെ ഇസിബിയുടെ പലിശ നിരക്ക് 3.25 ശതമാനമാണ്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ തങ്ങളുടെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ഇന്ത്യൻ കമ്പനിയായ ടാറ്റ സ്റ്റീൽ അറിയിച്ചു. വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം സർക്കാരിൽ നിന്നുള്ള സഹായങ്ങളുടെ അഭാവവുമാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം അവസാനത്തോടെ കമ്പനിയുടെ വ്യാപാരം ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റ സ്റ്റീൽ യുകെ പറഞ്ഞു. ഇന്ത്യൻ കമ്പനിയായ ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള ബ്രാഞ്ചുകളിൽ ഏകദേശം 8,000 പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കമ്പനിക്ക് ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് മാർച്ച് 31 വരെ ലഭിച്ച വരുമാനം 60 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. ഈ പ്രതികൂല സാഹചര്യങ്ങൾക്ക് പിന്നാലെ കമ്പനി അടച്ച് പൂട്ടുകയാണെങ്കിൽ മായാളികൾ ഉൾപ്പെടെയുള്ള നിരവധി ബ്രിട്ടീഷുകാർക്ക് ജോലി നഷ്ടമാവും. ഉയർന്ന പണപ്പെരുപ്പവും പലിശനിരക്കും പോലുള്ള ഘടകങ്ങൾ കണക്കിലെടുത്ത് യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകൾ വിലയിരുത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ ഉടൻ തന്നെ യുകെയിലെ ബിസിനസിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് ടാറ്റ സ്റ്റീൽ പറഞ്ഞു.

ടാറ്റ സ്റ്റീൽ യുകെയിൽ നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് മുന്നോട്ട് പോകാൻ സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കാർബൺ എമിഷൻ കുറയ്ക്കുന്ന സ്റ്റീൽ നിർമാണ രീതികൾക്കായി കമ്പനി വലിയൊരു തുക നിക്ഷേപം നടത്തേണ്ടതായുണ്ട്. ഉരുക്ക് നിർമ്മാണ പ്രക്രിയകളിൽ നിന്ന് കുറഞ്ഞ കാർബൺ പുറന്തള്ളുന്ന നിർമ്മാണ പ്രക്രിയയ്ക്ക് സാമ്പത്തിക പിന്തുണയ്ക്കായി കമ്പനി നിലവിൽ യുകെ സർക്കാരുമായി ചർച്ച നടത്തി വരുകയാണ്. നിലവിൽ പ്രകൃതിവാതകവും ഉരുക്ക് നിർമ്മാണ പ്രക്രിയയുടെ ഭാഗമായി ഇരുമ്പ് നിർമ്മിക്കാൻ കാർബണും ആണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് പകരം വൈദ്യുതി ഉപയോഗിക്കുന്നത് കാർബൺ എമിഷൻ ഗണ്യമായി കുറയ്ക്കും. പക്ഷെ ഇതിനായി അടിസ്ഥാന മൂലധനം വലിയ തോതിൽ വേണ്ടി വരുന്നതും കമ്പനി നേരിടുന്ന പ്രതിസന്ധിക്ക് കാരണമാണ്.
ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺസെർവേറ്റീവ് പാർട്ടിക്ക് കനത്ത പരാജയം നേരിട്ടതിനെ തുടർന്ന് സ്വയം വിമർശനുമായി നേതാക്കൾ രംഗത്ത് വന്നു . സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു എന്ന് സാംസ്കാരിക സെക്രട്ടറി ലൂസി ഫ്രേസർ പറഞ്ഞു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ പാർട്ടിക്ക് 1000 ത്തിൽ അധികം കൗൺസിലർമാരെ നഷ്ടപ്പെട്ട സാഹചര്യത്തിൽ നിരവധി കോൺസെർവേറ്റീവുകൾ പ്രധാന മന്ത്രി ഋഷി സുനകിനെ കുറ്റപ്പെടുത്തി.

മെഡ്‌വേ, സ്വിണ്ടൻ, പ്ലൈമൗത്ത്, സ്റ്റോക്ക്-ഓൺ-ട്രെന്റ്, ഈസ്റ്റ് സ്റ്റാഫോർഡ്ഷയർ തുടങ്ങിയ 22 കൗൺസിലുകളുടെ നിയന്ത്രണം ഈ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടി. ഈ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ചെറിയ പാർട്ടികൾക്ക് വോട്ട് ചെയ്ത ആളുകൾ 2024 ൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബറിലേക്ക് മാറുമെന്ന് മിസ്റ്റർ സ്ട്രീറ്റിംഗ് പറഞ്ഞു.

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയത്തിലേക്കുള്ള പാതയിലാണെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു. 2002 -ന് ശേഷം ആദ്യമായാണ് ലേബർ പാർട്ടി ഇത്ര ശക്തമായ മുന്നേറ്റം നടത്തുന്നത്. ഇംഗ്ലണ്ടിലെ 230 കൗൺസുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി റിഷി സുന കിന്റെ ജനപ്രീതിയുടെ അളവുകോൽ ആയിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ പറഞ്ഞിരുന്നു . പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രതിപക്ഷത്തിനും സ്വന്തം പാർട്ടിയിലെ വിമർശകർക്കും പ്രധാനമന്ത്രിയുടെ നയങ്ങളെ വിമർശിക്കാൻ കൂടുതൽ ശക്തി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 35 % വോട്ട് വിഹിതമായാണ് ലഭിച്ചിരിക്കുന്നത്. ടോറികൾക്ക് 26 ശതമാനവും ലിബ് ഡെംസിന് 20 ശതമാനം വോട്ടു വിഹിതം ലഭിച്ചു. 2010 -ൽ ലേബർ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷമുള്ള ഏറ്റവും ശക്തമായ തിരിച്ചു വരവാണ് അവർ നടത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രൗഢഗംഭീരമായ ചടങ്ങിൽ ബ്രിട്ടനെ സാക്ഷിയാക്കി കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്. വെസ്റ്റ്മിൻസറ്റർ ആബെയിൽ നടന്ന ചടങ്ങിൽ കാന്‍റർബറി ആർച്ച് ബിഷപ്പാണ് ചാൾസ് മൂന്നാമനെ കിരീടം ധരിപ്പിച്ചത്. അമ്മ എലിബസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ പുതിയ രാജാവായി സ്ഥാനമേറ്റത്.

സ്ഥാനമേറ്റതിനു ശേഷം അനന്തരാവകാശിയും മകനുമായ വില്യം രാജാവിന് കൂറു പ്രഖ്യാപിച്ചു. ഏതാണ്ട് ആയിരം വർഷത്തോളം പഴക്കമുള്ള ചടങ്ങുകളാണ് രണ്ടു മണിക്കൂർ നീണ്ട കിരീടധാരണച്ചടങ്ങിൽ അരങ്ങേറിയത്. ചാൾസിന്‍റെ പത്നി കാമിലയെ രാജ്ഞിയായും വാഴിച്ചു. 1911ജൂണിൽ മേരി രാജ്ഞി കിരീടധാരണത്തിനായി നിർമ്മിച്ച മൂന്നു വലിയ രത്നങ്ങൾ പതിച്ച കിരീടമാണ് കാമില അണിഞ്ഞത്. ഇതാദ്യമായാണ് രാജാവിന്‍റെയും രാജ്ഞിയുടെയും സ്ഥാനാരോഹണം ഒരേ ദിവസം നടക്കുന്നത്.

ഇന്ത്യയിൽ നിന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ‌് ധൻകർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് തുടങ്ങിയ പ്രമുഖർ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്തു.
കിരീടധാരണത്തിനു ശേഷം രാജാവും രാജ്ഞിയും കൊട്ടാരത്തിലേക്കു മടങ്ങി. ആയിരക്കണക്കിനു പേരാണ് രാജാവിനെയും രാജ്ഞിയെയും ഒരു നോക്കു കാണാനായി ലണ്ടൻ തെരുവിൽ തടിച്ചു കൂടിയിരുന്നത്. അതേ സമയം രാജഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിഷേധ പ്രകടനങ്ങളും തെരുവിൽ അരങ്ങേറി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തദ്ദേശ തിരഞ്ഞെടുപ്പിൽ ടോറി മേയർ സ്ഥാനാർത്ഥിയെ ലിങ്കൺഷെയറിലെ ബോസ്റ്റൺ ബോറോ കൗൺസിലിലെ ട്രിനിറ്റി വാർഡിൽ നിന്ന് മത്സരിച്ച എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ഒരു മലയാളി കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഒരു വോട്ടിനു പരാജയപ്പെടുത്തി. ബോസ്റ്റൺ ഇൻഡിപെൻഡന്റ് പാർട്ടിക്ക് വേണ്ടി മത്സരിച്ച ഡോ.ജ്യോതി അരയമ്പത്ത് കൺസർവേറ്റീവ് പാർട്ടിയുടെ മേയർ സ്ഥാനാർത്ഥിയായിരുന്ന ജെന്നിഫർ ഇവോൺ സ്റ്റീവൻസിനെയാണ് പരാജയപ്പെടുത്തിയത്.
കണ്ണൂർ സ്വദേശിനിയാണ് ഡോ.ജ്യോതി. പയ്യന്നൂരിലെ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസവും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മെഡിസിനും പഠിച്ചു. പിന്നീട് ലീഡ്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് തുടർ വിദ്യാഭ്യാസം നേടി. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ്-യുകെയുടെ സ്ഥാപകയും മാനേജിംഗ് ട്രസ്റ്റിയുമാണ് ജ്യോതി. ലിങ്കൺഷെയറിലെ ബോസ്റ്റണിലാണ് നിലവിൽ താമസിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ്, അധികാരത്തിലുള്ള മൊത്തം കൗൺസിലർമാരുടെ പകുതിയോളം കൺസർവേറ്റീവുകൾ ആയിരുന്നു. എന്നാൽ ഇപ്പോൾ അഞ്ച് പേർ മാത്രമേയുള്ളൂ. അതേസമയം, പുതിയ ബോസ്റ്റൺ ഇൻഡിപെൻഡന്റ് ഗ്രൂപ്പ് രണ്ടാം സ്ഥാനത്താണ്. 24 പേർ മത്സരിച്ചതിൽ 18 പേരും തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മണിപ്പൂരിലെ കലാപത്തിന്റെ വാർത്തകളും ദൃശ്യങ്ങളും ബിബിസി ഉൾപ്പെടെയുള്ള രാജ്യാന്തരമാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തു. കലാപത്തിൽ 30 പേർ കൊല്ലപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. സംഘർഷത്തിന്റെ ഭാഗമായി പള്ളികൾ, ക്ഷേത്രങ്ങൾ, വീടുകൾ, വാഹനങ്ങൾ എന്നിവ ആക്രമിക്കപ്പെട്ടു. മരണസംഖ്യ 54 ആണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ പ്രധാന വംശീയ വിഭാഗത്തിന് സംവരണാനുകൂല്യങ്ങൾ നൽകാനുള്ള നീക്കത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തെ തുടർന്ന് ഏകദേശം 10,000 പേരെ മാറ്റി പാർപ്പിച്ചതായാണ് റിപ്പോർട്ടുകൾ . ക്രമസമാധാന പാലനത്തിനായി ആയിരക്കണക്കിന് സൈനികരെയാണ് നിലവിൽ സംസ്ഥാനത്ത് നിയോഗിച്ചിരിക്കുന്നത്. പല ജില്ലകളിലും കർഫ്യൂ നിലവിലുണ്ട്. ഇതുകൂടാതെ കലാപം തടയുന്നതിന്റെ ഭാഗമായി ഇൻറർനെറ്റ് സംവിധാനവും വിച്ഛേദിച്ചിട്ടുണ്ട്.

അയൽ രാജ്യമായ മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമാണ് മണിപ്പൂർ . മലയാളികൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ സംഘർഷങ്ങളെ തുടർന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് സൈന്യം പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യയുടെ 50 ശതമാനം വരുന്ന മെയ് തേയ് സമുദായത്തിലെ അംഗങ്ങൾ വർഷങ്ങളായി തങ്ങളെ സംവരണാനുകൂല്യങ്ങൾ ലഭിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു വരികയായിരുന്നു. മെയ് തേയ് വിഭാഗത്തിന് സംവരണാനുകൂല്യങ്ങൾ നൽകാനുള്ള തീരുമാനത്തെ തുടർന്നാണ് മണിപ്പൂരിൽ കലാപം ഉടലെടുത്തത്.
സ്വന്തം ലേഖകൻ
ബാൻബറി : ജീവിത പ്രാരാബ്‌ധങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ 2020 ൽ യുകെയിലെത്തിയ ബാൻബറിക്കാരിയായ മലയാളിയായ നേഴ്‌സിന് തന്റെ നേഴ്‌സിങ്ഹോം മാനേജരായ ഇംഗ്ളീഷുകാരിയിൽ നിന്ന് നേരിട്ടത് സമാനതകളില്ലാത്ത വംശീയ അധിക്ഷേപങ്ങളും , പീഡനങ്ങളും . തന്റെ ജോലി നഷ്‌ടപ്പെടാതിരിക്കാൻ എല്ലാവരെയും പോലെ സഹിച്ചും പൊറുത്തും മുന്നോട്ട് പോയ ഈ ബാൻബറിക്കാരിയായ മലയാളി നേഴ്‌സിന് ഇതേ മാനേജർ കാരണം അവസാനം സ്വന്തം ജോലിയും പോയി , തന്റെ പിൻ നമ്പർ നഷ്‌ടപ്പെടുന്ന സാഹചര്യവും ഉണ്ടായി , അതോടൊപ്പം മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ പറ്റാത്ത ഗതികേടിലുമായി . ജീവിതം വഴി മുട്ടി നിന്ന സാഹചര്യത്തിൽ സധൈര്യം നിയമ പോരാട്ടത്തിലേയ്ക്ക് നീങ്ങിയ ഈ മലയാളി നേഴ്‌സിന് താങ്ങായത് യുകെയിലെ പ്രമുഖ വക്കീലായ അഡ്വ ബൈജു തിട്ടാലയാണ്.
ഏഷ്യൻ വംശജരുടെ നിറത്തോട് തോന്നിയ വെറുപ്പായിരുന്നു തുടക്കമെങ്കിൽ തുടർന്ന് എല്ലാ ജോലി കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്ന രീതിയിലേയ്ക്ക് സാഹചര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു ഈ ഇംഗ്ളീഷുകാരിയായ മാനേജർ. തനിക്ക് ട്രെയിനിംഗ് നൽകണം എന്ന് പലതവണ ആവശ്യപ്പെട്ട ഈ നേഴ്സിനോട് ഞങ്ങൾ പറയുന്നതുപോലെ ജോലി ചെയ്തില്ലെങ്കിൽ നിന്റെ വർക് പെർമിറ്റ് റദ്ദാക്കി നാട്ടിലേയ്ക്ക് കയറ്റി വിടുമെന്ന് പലതവണ ഈ മാനേജർ ഭീക്ഷിണിപ്പെടുത്തിയിരുന്നു. ശരിയായ ട്രെയിനിംഗ് പോലും നൽകാതെ കടുത്ത പിരിമുറക്കത്തിൽ ജോലി ചെയ്ത മലയാളി നേഴ്സിന് ജോലി സമയത്ത് സംഭവിച്ച ചെറിയ പിഴവിനെ പർവ്വതീകരിച്ച് എൻ എം സിക്ക് റിപ്പോർട്ട് ചെയ്ത മാനേജർ ഈ മലയാളി നേഴ്‌സിനെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഈ കാര്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞുകൊണ്ട് പുതിയ സ്ഥലത്ത് ജോലിക്ക് ശ്രമിച്ച ഈ നേഴ്‌സിനെ ജോലിക്ക് എടുക്കരുതെന്നും , ഞങ്ങൾ പിരിച്ച് വിട്ടതാണെന്നും അറിയിച്ച് പുതിയ ഹോമിൽ ജോലി ലഭിക്കാതിരിക്കാനുള്ള ഹീന ശ്രമവും ഈ ഇംഗ്ളീഷുകാരി നടത്തി.
തനിക്ക് ഈ രാജ്യത്ത് നില നിൽക്കുവാനുള്ള എല്ലാ വഴികളും അടഞ്ഞ ഈ നേഴ്സ് അവസാനം യുകെയിലെ പ്രമുഖ ക്രിമിനൽ വക്കീലായ അഡ്വ ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. എന്നാൽ താൻ ക്രിമിനൽ കേസ്സുകൾ മാത്രമേ പരിഗണിക്കുകയുളളൂ എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് തുടക്കത്തിൽ അഡ്വ ബൈജു തിട്ടാല ഈ കേസ്സ് എടുക്കാൻ തയ്യാറായില്ല . പക്ഷേ തനിക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കിയതിനുശേഷം തീരുമാനമെടുത്തുകൊള്ളൂ എന്ന് ആവശ്യപ്പെട്ട മലയാളി നേഴ്സിന്റെ ദയനീയ സാഹചര്യം തിരിച്ചറിഞ്ഞ അഡ്വ ബൈജു തിട്ടാല ഈ നേഴ്‌സിനായി എൻ എം സിയിൽ ഹാജരാകുകയായിരുന്നു . എൻ എം സിയുടെ ഏഴ് ദിവസം നീണ്ടു നടന്ന വിചാരണ വേളയിൽ തെളിവെടുപ്പിനായി ഹാജരാകാൻ വിസമ്മതിച്ച ഇംഗ്ളീഷുകാരി മാനേജരെ ഹൈകോർട്ട് സമൻസിന്റെ സഹായത്തോടയാണ് അഡ്വ ബൈജു തിട്ടാല എൻ എം സിയിൽ എത്തിച്ചത്.
തുടർന്ന് എൻ എം സിയുമായി നടത്തിയ ഏഴ് ദിവസത്തെ വാദത്തിനൊടുവിൽ നിരപരാധിയെന്ന് കണ്ടെത്തിയ മലയാളി നേഴ്‌സിനെ കുറ്റവിമുക്തയാക്കുകയും , ഈ നേഴ്‌സിനെതിരെ പരാതി നൽകിയ ഇംഗ്ളീഷുകാരി മനേജർക്കെതിരെ എൻ എം സി നിയമ നടപടി ആരംഭിക്കുകയും ചെയ്തു . തന്റെ ജോലിസ്ഥലത്ത് വംശീയ വെറി കാട്ടി എന്ന കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട ഇംഗ്ളീഷുകാരി മാനേജർക്ക് അവരുടെ ജോലിയും പോയി , അവസാനം മലയാളി നേഴ്‌സിനെ കുടുക്കാൻ പോയ അവർ പ്രതിയായ അവസ്ഥയിലുമാണ് ഇപ്പോൾ.
ഇംഗ്ളീഷുകാരി മാനേജർക്കെതിരെ എൻ എം സി സ്വമേധയാൽ എടുത്ത കേസിൽ ഈ മലയാളി നേഴ്സ് സാക്ഷിയായതിനാലും , ഒരുപക്ഷേ ഹൈക്കോടതി ഇടപെടാൻ സാധ്യത ഉള്ളതിനാലും അവർ ആവശ്യപ്പെട്ടതുകൊണ്ടാണ് ഞങ്ങൾ ഈ മലയാളി നേഴ്‌സിന്റെ പേര് വിവരങ്ങൾ നിങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താത്തത് .
ഇപ്പോൾ ഈ നേഴ്സ് സീനിയർ നേഴ്സായി ജോലി ചെയ്യുന്ന ബാൻബറിയിലെ ഗ്ലിബ് ഫീൽഡ് നേഴ്‌സിംഗ് ഹോമിന്റെ മാനേജരായ നിഷാ ഷാജി എന്ന മലയാളി മാനേജർ നൽകിയ പിന്തുണ ഈ കേസിന്റെ വിജയത്തിൽ വളരെയധികം നിർണ്ണായകമായി. ഈ കേസ്സിന്റെ വിജയം യുകെയിൽ മാനേജർമാരായി ജോലി ചെയ്യുന്ന ഓരോ മലയാളി മാനേജർമാർക്കും ഒരു പാഠവും , അതോടൊപ്പം മറ്റ് മലയാളി നേഴ്‌സുമാർക്ക് പ്രചോദനവുമാകട്ടെ..
ഈ വാർത്തയുമായി ബന്ധപ്പെട്ട് മലയാളംയുകെ ന്യൂസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ ഹൈക്കോടതിയിൽ ഇപ്പോൾ നിലവിലുള്ള കേസ്സിന്റെ പുരോഗതിക്ക് അനുസരിച്ച് പ്രസിദ്ധീകരിക്കുന്നതായിരിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി മലയാളി പെൺകുട്ടി. മലയാളിയായ മുൻ മേയർ ടോം ആദിത്യയുടെ മകൾ അലീനയാണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കൺസർവേറ്റീവുകൾ തകർന്നടിഞ്ഞ തിരഞ്ഞെടുപ്പിൽ അലീനയുടെ വിജയം ശ്രദ്ധേയമാണ്. 18 വയസ്സ് പൂർത്തിയായ അലീന, ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോൾ ബ്രാഡ്ലി വാർഡിലാണ് അലീനയുടെ ജയം. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ എന്ന പദവി ഇനി അലീനയ്ക്ക് സ്വന്തം. മുതിർന്ന മുൻ മേയർമാരായ രണ്ട് പേരുമായിട്ടാണ് അലീന മത്സരിച്ചത്. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്തതും വിധിയെഴുതിയതും അലീനയ്ക്ക് അനുകൂലമായാണ്. അലീനയുടെ സ്ഥാനാർഥിത്വം ചില ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണെന്നും, കൺസർവേറ്റീവുകൾ കനത്ത തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ ഈ വിജയത്തിന് മധുരം ഏറെയാണെന്നും അലീനയുടെ പിതാവ് ടോം ആദിത്യ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പഠനം പൂർത്തിയാക്കി യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനൊരുങ്ങുന്ന മകളെ ഒരു കൗൺസിലിൻെറ പ്രതിനിധിയായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാന്നി സ്വദേശിയാണ് അലീനയുടെ പിതാവ് ടോം ആദിത്യ . ഭരണരംഗത്ത് പലവിധ പദവികൾ വഹിച്ച അദ്ദേഹം, നിരവധി ചുമതലകൾ ഇതിനോടകം തന്നെ വഹിച്ചിട്ടുണ്ട്. മുമ്പ് മേയർ, ഡെപ്യൂട്ടി മേയർ, പ്ലാനിംഗ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2002-ൽ ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കിൽ സ്ഥിരതാമസമാക്കിയ ടോം സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്. ഭാര്യ ലിനി. അഭിഷേക്, ആൽബർട്ട്, അഡോണ, അൽഫോൺസ് എന്നിവരാണ് മറ്റ് മക്കൾ.

തഴക്കവും പഴക്കവും വന്ന പല മുതിർന്ന രാഷ്ട്രീയക്കാരുമായിട്ടാണ് അലീന ഏറ്റുമുട്ടിയത്. ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും മൊത്തത്തിൽ വൻ വിജയം ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ശ്രദ്ധ ആകർഷിച്ചത് അലീനയുടെ സ്ഥാനാർഥിത്വം ആയിരുന്നു. പലരും തോറ്റുപോകുമെന്ന് പറഞ്ഞു വിധിയെഴുതി തള്ളിയ വാർഡാണ് അലീനയെ വിജയത്തിലേക്ക് എത്തിച്ചത്. കൺസർവേറ്റീവ് ക്യാമ്പുകൾക്ക് കടുത്ത നിരാശ സമ്മാനിച്ച തിരഞ്ഞെടുപ്പിൽ അലീനയുടെ വിജയം പ്രതീക്ഷയുടെ പുലരിയാണ് സമ്മാനിക്കുന്നതെന്നാണ് പാർട്ടി പ്രതിനിധികൾ പറയുന്നത്. പതിനെട്ടു വയസുള്ള അലീന നിലവിൽ, പ്ലസ് ടു പഠനം പൂർത്തികരിച്ച് കാർഡിഫ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ച്ചർ പഠനത്തിനായി പോകുവാൻ ഒരുങ്ങുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ ( 74 ) കിരീടധാരണം ഇന്ന്. 39 ഇംഗ്ലീഷ്, ബ്രിട്ടീഷ് ഭരണാധികാരികളുടെ കിരീടധാരണത്തിന് വേദിയായ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ചടങ്ങുകൾ ആരംഭിക്കും. 5.30ന് അവസാനിക്കും. ചാൾസിനൊപ്പം രാജ്ഞിയായി കാമിലയുടെ കിരീടധാരണവും നടക്കും. കാന്റർബറി ആർച്ച്ബിഷപ്പിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ. നീണ്ട 70 വർഷത്തിന് ശേഷം അരങ്ങേറുന്ന കിരീടധാരണമായതിനാൽ ഗംഭീര ആഘോഷമാണ് ബ്രിട്ടണിലെമ്പാടും സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ സെപ്തംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് മൂത്തമകനായ ചാൾസ് രാജസിംഹാസനത്തിന്റെ ഉടമയായത്.
രാജ്ഞിയുടെ മരണത്തിന് പിന്നാലെ കിരീടാവകാശിയായ ചാൾസ് സ്വാഭാവികമായി രാജാവായി മാറിയിരുന്നു. സെപ്തംബർ 10ന് ലണ്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ച് ചാൾസ് മൂന്നാമൻ ഔദ്യോഗികമായി അധികാരമേറ്റിരുന്നു. രാജ്ഞിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലും ഒരുക്കങ്ങൾക്ക് കൂടുതൽ സമയം വേണമെന്നതിനാലുമാണ് കിരീടധാരണ ചടങ്ങ് മെയ് മാസം നടത്താൻ നിശ്ചയിച്ചത്. 1952 ഫെബ്രുവരി 6 -ന് പിതാവ് ജോർജ് ആറാമൻ മരിച്ചതോടെ രാജ്ഞിയായ എലിസബത്തിന്റെ കിരീടധാരണം 1953 ജൂൺ 2 -നായിരുന്നു. രാജകുടുംബവുമായി അകന്ന് കഴിയുന്ന ചാൾസിന്റെ ഇളയ മകൻ ഹാരി ചടങ്ങിൽ പങ്കെടുക്കുമെങ്കിലും ഭാര്യ മേഗനും മക്കളും കാലിഫോർണിയയിൽ തുടരും. മൂത്ത മകൻ വില്യം, ഭാര്യ കേറ്റ് മിഡിൽടൺ, ചാൾസിന്റെ സഹോദരങ്ങളായ ആൻ, ആൻഡ്രൂ, എഡ്വേഡ് തുടങ്ങിയ രാജകുടുംബാംഗങ്ങളെല്ലാം ചടങ്ങിന്റെ ഭാഗമാകും.

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പോളിഷ് പ്രസിഡന്റ് ആൻഡ്രെ ഡ്യൂഡ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, സ്പെയിനിലെ ഫിലിപ്പ് രാജാവ്, ജപ്പാനിലെ കിരീടാവകാശി അകിഷിൻസോ, വിവിധ സെലിബ്രിറ്റികൾ തുടങ്ങിയവർ പങ്കെടുക്കും. യു.എസ് പ്രസിഡന്റ് ജോ ബൈഡന് പകരം പത്നി ജിൽ ബൈഡൻ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കും. 2,200 അതിഥികളെയാണ് കിരീടധാരണത്തിന് ക്ഷണിച്ചിട്ടുള്ളത്.

360 വർഷം പഴക്കമുള്ള സെന്റ് എഡ്വേഡ് കിരീടമാണ് ചാൾസിനെ അണിയ്ക്കുക. ഒരടി നീളവും രണ്ട് കിലോയോളം ഭാരവുമുണ്ട് കിരീടത്തിന്. മേരി രാജ്ഞിയുടെ കിരീടമാണ് കാമില അണിയുക. അതേ സമയം, യു കെ സർക്കാരാണ് കിരീടധാരണ ചടങ്ങുകൾക്ക് പണം ചെലവഴിക്കുന്നത്. ഇത് എത്രയാണെന്ന് വ്യക്തമല്ല. എന്നാൽ വൈകാതെ ഡേറ്റകൾ പുറത്തുവിടുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് ഇന്നത്തെ 46 ദശലക്ഷം പൗണ്ട് ( 4,73 കോടി രൂപ ) ആണ് ചെലവായത്. ചാൾസിന് ഇതിന്റെ ഇരട്ടിയിലേറെ വരും. ജീവിതച്ചെലവും വിലക്കയറ്റവും ഉയരുന്ന യുകെയിൽ കിരീടധാരണ ചെലവുകൾ ജനരോഷത്തിനിടയാക്കിയേക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ടോറികൾക്ക് 48 കൗൺസിലുകളും 1000 -ത്തിലധികം കൗൺസിലർമാരെയും നഷ്ടമായത് ഭരണമുന്നണിയിൽ കടുത്ത അങ്കലാപ്പ് ആണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയത്തിലേക്കുള്ള പാതയിലാണെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു.

2002 -ന് ശേഷം ആദ്യമായാണ് ലേബർ പാർട്ടി ഇത്ര ശക്തമായ മുന്നേറ്റം നടത്തുന്നത്. ഇംഗ്ലണ്ടിലെ 230 കൗൺസുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി റിഷി സുന കിന്റെ ജനപ്രീതിയുടെ അളവുകോൽ ആയിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ വിലയിരുത്തിയിരുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രതിപക്ഷത്തിനും സ്വന്തം പാർട്ടിയിലെ വിമർശകർക്കും പ്രധാനമന്ത്രിയുടെ നയങ്ങളെ വിമർശിക്കാൻ കൂടുതൽ ശക്തി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 35 % വോട്ട് വിഹിതമായാണ് ലഭിച്ചിരിക്കുന്നത്. ടോറികൾക്ക് 26 ശതമാനവും ലിബ് ഡെംസിന് 20 ശതമാനം വോട്ടു വിഹിതം ലഭിച്ചു. 2010 -ൽ ലേബർ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷമുള്ള ഏറ്റവും ശക്തമായ തിരിച്ചു വരവാണ് അവർ നടത്തിയിരിക്കുന്നത്.

രാജ്യത്തെ ജീവിത ചിലവ് വർദ്ധനവും ഉയർന്ന പണപെരുപ്പവും തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിച്ചതായാണ് പൊതുവേയുള്ള വിലയിരുത്തൽ . എൻഎച്ച്എസ് ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിലെ ജീവനക്കാരുടെ സമരങ്ങളും ജനജീവിതം ദുഷ്കരമാക്കിയിരുന്നു. ഇതിനെല്ലാമെതിരെയുള്ള പ്രതിഷേധങ്ങൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. നോർ ഫോർക് കൗണ്ടിയിലെ ബ്രോഡ്‌ലാൻഡ് ജില്ലാ കൗൺസിലിലേയ്ക്ക് മത്സരിച്ച മലയാളിയായ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ബിബിൻ ബേബി തെരഞ്ഞെടുപ്പിൽ ജയിച്ചത് യു കെ മലയാളികൾക്ക് അഭിമാനമായി. വിവിധ സ്ഥലങ്ങളിലായി 18 മലയാളികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്