ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തുന്നവർക്ക് കർശന നിർദേശങ്ങളുമായി യു കെ. ശവപ്പെട്ടിയുമായി സെൽഫിയെടുക്കാൻ ആരെയും അനുവദിക്കില്ല എന്നതുൾപ്പടെ കർശന നിർദേശങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. പൂക്കൾ, പതാക, ബാഗ് എന്നിവയ്ക്ക് പ്രവേശന അനുമതിയില്ല. നിയന്ത്രണങ്ങളെല്ലാം പാലിക്കാൻ ആളുകൾ സഹകരിക്കണമെന്നും നിർദേശത്തിൽ ഗവൺമെന്റെ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കെല്ലാം കൈത്തണ്ടയിൽ കെട്ടാൻ പ്രത്യേക ബാൻഡ് നൽകും. ഒരാൾക്ക് ഒന്നിലേറെ ബാൻഡ് അനുവദിക്കില്ല. ഇതു ധരിക്കുന്നവർക്കു മാത്രമേ ചടങ്ങിലേക്കു പ്രവേശനമുണ്ടാകൂ. വരിനിൽക്കുന്നവരെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷത്തിലായിരിക്കും. വരിതെറ്റിക്കുന്നവരെയും മദ്യപരെയും ഉടൻ തന്നെ പുറത്താക്കുമെന്നും നിർദേശത്തിൽ പറയുന്നു.
ചടങ്ങിലേക്കു കുട്ടികൾക്കു പ്രവേശനമുണ്ടാകും. മൃതദേഹം കാണാൻ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടിവരുമെന്നതു കൂടി പരിഗണിച്ചുവേണം കുട്ടികളെ കൊണ്ടുവരാനെന്നാണു നിർദേശത്തിൽ പറയുന്നത്. വീൽ ചെയറിലുള്ളവർക്കും പ്രവേശനം അനുവദിക്കും. ഭക്ഷണവും കുടിവെള്ളവും ചടങ്ങു നടക്കുന്ന കെട്ടിടത്തിനുള്ളിലേക്കു കൊണ്ടുപോകാൻ അനുവാദമില്ല. വരി നിൽക്കാൻ മറ്റൊരാളെ ചുമതലപ്പെടുത്താനും അനുവാദമില്ലെന്ന് അറിയിപ്പിലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഉക്രൈൻ :- ഖാർഖിവിൽ ഉക്രൈൻ സൈന്യത്തിനു മുമ്പിൽ റഷ്യൻ സൈന്യം കീഴടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഉക്രൈൻ തലസ്ഥാനമായ കൈവിലെ മിലിറ്ററി ഇന്റലിജൻസാണ് നിരവധി മോസ്കോ സൈനികർ തങ്ങളുടെ ആയുധങ്ങൾ വച്ച് കീഴടങ്ങിയതായി റിപ്പോർട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തിൽ തങ്ങളുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയാണ് ഇത്തരമൊരു തീരുമാനം എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതോടൊപ്പം തന്നെ നിരവധി റഷ്യൻ സൈനികരെ ഉക്രൈൻ സൈന്യം പിടികൂടിയതായും ഇവരെ പാർപ്പിക്കാനുള്ള സ്ഥലസൗകര്യങ്ങൾ തികയാതെ വരികയാണെന്നും ഉക്രൈൻ പ്രസിഡന്റിന്റെ പ്രമുഖ ഉപദേശകനായിരിക്കുന്ന ഒലെക്സി അറസ്റ്റോവിച്ച് വ്യക്തമാക്കി. ഇതിൽ തന്നെ നിരവധി പേർ റഷ്യൻ സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് മിലിറ്ററി ഇന്റലിജൻസ് വക്താവ് ആൻഡ്രേ യുസോവും വ്യക്തമാക്കി. ഇതോടൊപ്പം തന്നെ തെക്കൻ ഖേർസോൻ പ്രവിശ്യയിൽ ഉക്രൈൻ സൈന്യത്തോട് പൊരുതിനിന്നിരുന്ന റഷ്യൻ സൈന്യവും ആയുധങ്ങളും മറ്റും തീർന്നതിനെ തുടർന്ന് കീഴടങ്ങാനുള്ള തയ്യാറെടുപ്പിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിലും തെക്കൻ ഭാഗങ്ങളിലും എല്ലാം തന്നെ ഉക്രൈൻ സൈന്യം ആധിപത്യം സ്ഥാപിച്ചതായി പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യൻ സൈന്യം പിടിച്ചെടുത്ത വോവ്ചാൻസ്ക് നഗരത്തിൽ കഴിഞ്ഞദിവസം സൈന്യം ഉക്രൈൻ പതാക ഉയർത്തിയതും വാർത്തയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ റഷ്യൻ അധീനതയിലുള്ള കൂടുതൽ സ്ഥലങ്ങൾ ഉക്രൈൻ സൈന്യം പിടിച്ചെടുത്തതായും അതിനാൽ തന്നെ കൂടുതൽ ആയുധങ്ങൾ നൽകി പടിഞ്ഞാറൻ രാജ്യങ്ങൾ സഹായിക്കണമെന്നും ഉക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ ഭീകരത അവസാനിപ്പിക്കുവാൻ പടിഞ്ഞാറൻ രാജ്യങ്ങളും ഉക്രൈനും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. യുദ്ധപ്രവിശ്യകളിൽ കേൾക്കുന്ന പരാജയത്തിന് പകരമായി സാധാരണ ജനങ്ങൾക്ക് മേൽ റഷ്യ നടത്തുന്ന ആക്രമണത്തെ ചെറുത്തുനിൽക്കുവാൻ ആവശ്യമായ സഹായങ്ങൾ പടിഞ്ഞാറൻ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എലിസബത്ത് രാജ്ഞി ലോകം മുഴുവൻ ബഹുമാനിക്കപ്പെടുന്ന ലോക നേതാവായിരുന്നു. ഒട്ടുമിക്ക ലോക നേതാക്കളുമായി രാഞ്ജി ഉറ്റ സൗഹൃദം പുലർത്തിയിരുന്നു. വിവിധ ലോകരാജ്യങ്ങൾ സന്ദർശിക്കുന്ന സമയത്തും ബ്രിട്ടനിൽ എത്തുന്ന ലോക നേതാക്കളുമായി കൂടികാഴ്ച് നടത്തിയും രാഷ്ട്രത്തലവന്മാരുമായിട്ടുള്ള തൻറെ സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിൽ അവർ അഗ്രഗണ്യയായിരുന്നു.
അതുകൊണ്ടുതന്നെ എലിസബത്ത് രാജ്ഞിയുടെ മൃതസംസ്കാര ചടങ്ങിൽ ഒട്ടുമിക്ക ലോക നേതാക്കളുടെയും സാന്നിധ്യം ഉണ്ടാവും. ഏകദേശം 500ല്‍ പരം രാഷ്ട്രതലവന്മാരും നേതാക്കളും രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബ്രിട്ടനിൽ എത്തും എന്നാണ് കരുതപ്പെടുന്നത്. യുഎസ് പ്രസിഡന്റായ ജോ ബൈഡൻ പ്രഥമ വനിതയായ ജില്‍ ബൈയ്ഡിനൊപ്പം എത്തിച്ചേരും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമോ എന്ന സ്ഥിരീകരണം ലഭിച്ചിട്ടില്ല. കോമൺവെൽത്ത് രാജ്യങ്ങളിലെ നേതാക്കൾ എല്ലാവരും തന്നെ എത്തിച്ചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ ഒട്ടുമിക്ക രാഷ്ട്രത്തലവന്മാരും ബ്രിട്ടനിൽ പത്തൊമ്പതാം തീയതി എത്തിച്ചേരും. യൂറോപ്പിലെ രാജകുടുംബാംഗങ്ങളിൽ ഒട്ടേറെ പേർക്ക് ശവസംസ്കാര ചടങ്ങുകൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇവരിൽ പലരും രാജ്ഞിയുമായി രക്തം ബുദ്ധമുള്ളവരാണ്.
ക്ഷണം ലഭിക്കാത്ത പ്രമുഖൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനാണ്. റഷ്യ, ബലാറസ്, മ്യാൻമർ എന്നിവിടങ്ങളിലുള്ള ഒരു പ്രതിനിധിയെയും ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ആണവ പരിപാടികളുടെ പേരിൽ അന്താരാഷ്ട്രതലത്തിൽ ദീർഘകാലമായി ഉപരോധത്തിന് വിധേയമായ ഇറാന്റെ അംബാസിഡറിന് മാത്രമേ ക്ഷണമുള്ളൂ.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്ന സെപ്റ്റംബർ 19 തിങ്കളാഴ്ച ജോൺ ലൂയിസ്, വെയ്ട്രോസ്, ആൽഡി, ലിഡൽ തുടങ്ങിയ സൂപ്പർമാർക്കറ്റ് ശൃംഖലകൾ എല്ലാം തന്നെ തങ്ങളുടെ സ്റ്റോറുകൾ അടച്ചിടുമെന്ന് അറിയിച്ചിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായാണ് ശവസംസ്കാര ദിനത്തിൽ തങ്ങൾ കടകൾ അടയ്ക്കുന്നതെന്ന് അവർ അറിയിച്ചു. തന്റെ മാതാവിന്റെ ശവസംസ്കാര ചടങ്ങുകൾ നടക്കുന്ന ദിവസം യുകെയിൽ ഉടനീളം ബാങ്ക് അവധിയ്ക്കും ചാൾസ് മൂന്നാമൻ രാജാവ് അംഗീകാരം നൽകിയിട്ടുണ്ട്. ലക്ഷ്വറി ഡിപ്പാർട്ട്മെന്റ് സ്റ്റോറായ ഹരോഡ് സും അടയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഹോംബേസ്, ഡബ്ലിയു എച്ച് സ്മിത്ത്, ബി & ക്യു, പ്രിമാർക്ക്, ടെസ്കോ, സെയിൻസ്ബറീസ്, അർഗോസ്, ഐകിയ, ബ്ലൂ ഡയമണ്ട് ഗാർഡൻ എന്നിവരും തങ്ങളുടെ സ്റ്റോറുകൾ അതേദിവസം അടയ്ക്കുമെന്ന് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. എല്ലാ ജോൺ ലൂയിസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റോറുകളും, വെയ്‌ട്രോസ് ഷോപ്പുകളും ശവസംസ്‌കാര ദിവസം അടച്ചിടും. എന്നിരുന്നാലും ശവസംസ്കാരയാത്ര നടക്കുന്ന വഴിയിലുള്ള ചെറിയ എണ്ണം വെയ്‌ട്രോസ് സ്റ്റോറുകൾ തുറന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൂപ്പർമാർക്കറ്റ് ശൃംഖലയായ അസ് ഡയും തിങ്കളാഴ്ച സ്റ്റോറുകൾ അടച്ചിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിരവധി നോൺ റീട്ടെയിൽ ബിസിനസുകൾ തിങ്കളാഴ്ച തുറന്നു പ്രവർത്തിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളം 400 ഓളം പബ്ബുകൾ ഉള്ള ഫുള്ളേഴ്‌സ് ഗ്രൂപ്പ് തിങ്കളാഴ്ച തങ്ങളുടെ പബ്ബുകൾ തുറന്നു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. എന്നിരുന്നാൽ തന്നെയും രാജ്യത്തുടനീളം കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്ഞിയുടെ മരണത്തിൽ ദുഃഖം ആചരിക്കുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : രാജ്ഞിയെ ഒരു നോക്ക് കാണുവാൻ നീണ്ട നിരയാണ് വെസ്റ്റ്മിൻസ്റ്റർ ഹാളിന് മുൻപിൽ. ശവശരീരം ബുധനാഴ്ച വൈകിട്ട് എത്തിക്കാനാണ് തീരുമാനമെങ്കിലും ഇപ്പോൾ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആദ്യത്തെയാൾ ഹാളിനുമുൻപിൽ എത്തി. വരും ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടേക്കാം എന്ന് കരുതി ഇത് ഒഴിവാക്കാനാണ് ആളുകൾ നേരത്തെ എത്തുന്നത്.
തിരക്കുകൾ കാരണം പലയാളുകളും കുഴഞ്ഞു വീഴുന്ന സാഹചര്യം വരെ നിലവിലുണ്ട്. തിരക്ക് നിയന്ത്രണ വിധേയമാകാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്നും, പ്രവേശന കവാടം സ്ഥാപിക്കണമെന്നും ഹാരോയിൽ നിന്നുള്ള വനേസ നാഥകുമാരൻ പറഞ്ഞു. ഇവരാണ് ആദ്യം എത്തിയത്.
താൻ 10 വയസുള്ളപ്പോൾ മുതൽ രാജകുടുംബത്തെ ആരാധിക്കാൻ തുടങ്ങിയതാണെന്നും എല്ലാകാലവും അവരോട് ബഹുമാനമുണ്ടെന്നും പറഞ്ഞു. രാജ്ഞിയുടെ വേർപ്പാട് ആകസ്മികമാണെന്നും അതിൽ ദുഃഖമുണ്ടെന്നും, യു കെ യിൽ പഠിക്കാൻ എത്തുന്നതിനു മുൻപേയുള്ള സ്നേഹബന്ധമാണിതെന്നും ശ്രീലങ്കൻ സ്വദേശിയായ അവർ കൂട്ടിച്ചേർത്തു. ആളുകൾക്കു ക്യൂ നിന്ന് കാണാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ശവസംസ്കാര ദിവസം രാവിലെ 6.30 വരെ വെസ്റ്റ്മിൻസ്റ്റർ ഹാൾ 24 മണിക്കൂറും തുറന്നിരിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- വില്യമും ഹാരിയും തമ്മിലുള്ള അകൽച്ച നീങ്ങുവാൻ ഇരുവരുടെ മനോഭാവങ്ങളിൽ ശക്തമായ മാറ്റം വേണമെന്ന് മുന്നറിയിപ്പുകൾ വിദഗ്ധർ നൽകി കഴിഞ്ഞിരിക്കുകയാണ്. രാജ്ഞിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ഇരുവരും തമ്മിൽ നിലവിലുള്ള താൽക്കാലിക സന്ധി ഉണ്ടാവുകയില്ല എന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ശനിയാഴ്ച വിൻഡ്സർ കാസ്റ്റിലിൽ വെച്ച് ജനക്കൂട്ടത്തെ കാണാൻ എത്തിയപ്പോൾ ഇരുവരും തങ്ങളുടെ ഭാര്യമാരോടൊപ്പം ഒരുമിച്ചായിരുന്നു എത്തിയത്. തുടർന്നുള്ള മരണാനന്തര ചടങ്ങുകളിലും ഇരുവരും ഒരുമിച്ചു പങ്കെടുക്കുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് മാത്രം ഉണ്ടായ ഒരു ബന്ധമാണ് ഇരുവരും തമ്മിൽ ഉള്ളതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഹാരിയുടെ ഭാര്യ മേഗൻ തന്റെ സ്പോട്ടിഫൈ പോഡ്കാസ്റ്റുമായും, ഹാരി തന്റെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു സമാധാന സന്ധി ഇരുവരും രാജകുടുംബവുമായി ഉണ്ടാക്കുവാൻ സാധ്യത കുറവാണ്. സെപ്റ്റംബർ 19ന് നടക്കുന്ന രാജ്ഞിയുടെ ശവസംസ്കാര ഘോഷയാത്രയിൽ ഇരുവരും മൃതദേഹത്തിന് അരികിലൂടെ ഒരുമിച്ച് നടക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞി കഴിഞ്ഞ വ്യാഴാഴ്ച സ്കോട്ട്ലൻഡിലെ ബാൽമോറലിലുള്ള തന്റെ വേനൽക്കാല വസതിയിൽ വെച്ച് തൊണ്ണൂറ്റിയാറാം വയസ്സിലാണ് മരണപ്പെട്ടത്.
എന്നാൽ നിലവിലെ സമാധാന സന്ധി തുടർന്ന് ഉണ്ടാവുകയില്ല എന്ന മുന്നറിയിപ്പുകളാണ് വിദഗ്ധരെല്ലാം തന്നെ നൽകുന്നത്. ഇരുവരും ഒരുമിച്ച് ചടങ്ങുകളിൽ പങ്കെടുക്കുന്ന വാർത്ത പ്രമുഖ മാധ്യമങ്ങളിലെല്ലാം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. അമ്മ ഡയാന രാജകുമാരിയോടുള്ള ആദരസൂചകമായി സ്‌മാരകം തുറക്കുന്ന ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഇതാദ്യമായാണ് വില്യമും ഹാരിയും ഒരുമിച്ച് പൊതുവേദികളിൽ പങ്കെടുക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഹൈഡ്രജൻ ഇന്ധനം ഉത്പാദിപ്പിക്കുന്ന പുതിയ മാർഗം വികസിപ്പിച്ചതിന് പിന്നാലെ അന്തരീക്ഷത്തിലെ വായുവിൽ പ്രവർത്തിക്കുന്ന കാർ വൈകാതെ വിപണിയിൽ ലഭ്യമായേക്കും. വൈദ്യുതിയും വെള്ളവും ഉപയോഗിച്ച് ഇലക്ട്രോലൈസർ ഉല്പാദിപ്പിക്കുന്ന ഗ്രീൻ ഹൈഡ്രജൻ ആയിരിക്കും ഇന്ധനമായി ഉപയോഗിക്കുക. എന്നാൽ നിലവിൽ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ചില അപൂർവ്വ ലോഹങ്ങളും, ശുദ്ധജലവും ആവശ്യമാണ്. ശുദ്ധജലത്തിന് ക്ഷാമമുള്ള സാഹചര്യത്തിൽ ഇത് ഒരു വെല്ലുവിളിയാണ്. എന്നാൽ ശാസ്ത്രജ്ഞർ തയ്യാറാക്കിയ പുതിയ പ്രോട്ടോടൈപ്പ് ദ്രാവകജലത്തിന് പകരം ഈർപ്പമുള്ള വായുവിൽ ആവും പ്രവർത്തിക്കുക. ഇതുവഴി ശേഖരിച്ച ജലത്തെ ഹൈഡ്രജനും ഓക്‌സിജനും ആയി വിഭജിക്കും. ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ഹൈഡ്രജൻ വിജയകരമായി പ്രവർത്തിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി.
പുതിയ കണ്ടെത്തൽ വൻ വിജയമാണെന്ന് മെൽബൺ യൂണിവേഴ്‌സിറ്റിയിലെ കെമിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സീനിയർ ലക്ചറർ ഗാങ് കെവിൻ ലി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയ്ക്ക് വായുവിൽ നിന്നും സ്വയം ഈർപ്പം വേർതിരിച്ചെടുക്കാനുള്ള ശേഷിയുണ്ട്. ഇലക്ട്രോലൈസിസ് സാധാരണ ദ്രാവക ജലത്തിൽ നിന്ന് ഹൈഡ്രജനും ഓക്സിജനും ശേഖരിക്കാനാണ് ഉപയോഗിക്കുന്നത്.രണ്ട് ഇലക്‌ട്രോഡുകൾ വെള്ളത്തിൽ സ്ഥാപിച്ച് അതിലൂടെ വൈദ്യുത പ്രവാഹം കടത്തിവിട്ടാണ് ഇത് പ്രവർത്തിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തൻറെ അമ്മ എലിസബത്ത് രാജ്ഞിയുടേത് പോലെ തന്നെ നിസ്വാർത്ഥ സേവനം താനും നടത്തുമെന്ന് ഹൗസ് ഓഫ് പാർലമെൻറിലെ ആദ്യ പ്രസംഗത്തിൽ ചാൾസ് മൂന്നാമൻ രാജാവ്. ജനാധിപത്യത്തെ എന്നും ജീവനുള്ളതാക്കുന്നത് പാർലമെൻറ് ആണെന്നും അദ്ദേഹം പറഞ്ഞു. ഹൗസ് ഓഫ് കോമൺസ് ആൻഡ് ലോർഡ്‌സിലെ സ്പീക്കർമാരുടെ അനുശോചനത്തിനെ തുടർന്നാണ് അദ്ദേഹം പാർലമെന്റിനെ അഭിസംബോധന ചെയ്തത്. വളരെ ചെറുപ്പത്തിൽ തന്നെ തന്റെ രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ തുടങ്ങിയ ആളാണ് എലിസബത്ത് രാജ്ഞി എന്നും രാജ്യത്തിൻറെ സുസ്ഥിര നടത്തിപ്പിന് വേണ്ടി ഭരണഘടന നിലനിർത്താൻ അവർ എന്നും ജാഗ്രത പുലർത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
1097ൽ പണികഴിപ്പിച്ച വെസ്റ്റ്മിൻസ്റ്റർ ഹാൾ ബ്രിട്ടീഷ് ചരിത്രത്തിലെ പല സുപ്രധാന ചടങ്ങുകൾക്കും പങ്കുവഹിച്ചിട്ടുണ്ട്. തിങ്കളാഴ്ച നടന്ന വെസ്റ്റ്മിൻസ്റ്റർ സന്ദർശനത്തിൽ സഭകളിലെ അംഗങ്ങൾ പുതിയ രാജാവിനോടുള്ള തങ്ങളുടെ വിശ്വസ്തത പ്രതിജ്ഞ ചെയ്യുകയും ചെയ്തു. എലിസബത്ത് രാജ്ഞിയുടെ പ്രതിബദ്ധത, ദയ, നർമ്മം, ധൈര്യം, വിശ്വാസം എന്നിവ താൻ എന്നും ഓർക്കുമെന്നും രാജ്ഞിയുടെ ജീവിതം തനിക്കെന്നും വഴികാട്ടി ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാൾസ് മൂന്നാമനെ രാജാവായി സ്വാഗതം ചെയ്യുന്നതിലുള്ള സന്തോഷം ഹാളിൽ ഉണ്ടായിരുന്നവർ പ്രകടിപ്പിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : എലിസബത്ത് രാജ്ഞിയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനൊഴുകിയെത്തുന്നത് പതിനായിരങ്ങളാണ്. പൂച്ചെണ്ടുമായി രാജ്ഞിയെ ഒരു നോക്ക് കാണുവാനാണ് ഏറെ പേരും എത്തുന്നത്. നിറകണ്ണുകളോടെ യാത്രയയപ്പ് നൽകുന്നു. എന്നാൽ നിലവിൽ പൂച്ചെണ്ടുകൾ കുമിഞ്ഞുകൂടി അത് നീക്കം ചെയ്യാൻ പ്രയാസപ്പെടുകയാണ് ജോലിക്കാർ. കളിപ്പാട്ടങ്ങൾ, മെഴുകുതിരികൾ, കാർഡുകൾ എന്നിങ്ങനെ പലവിധ വസ്തുക്കൾ രാഞ്ജിയെ കാണാൻ എത്തുന്നവരുടെ കൈവശമുണ്ട്.
എന്നാൽ ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുവാൻ ജോലിക്കാരെ സഹായിക്കുവാൻ ജനങ്ങൾ രംഗത്തു വന്നിരിക്കുകയാണ്. ഇതേ തുടർന്ന് സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണവർ.
രാജ്ഞിയുടെ വേർപാടിനെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണ ദിനത്തിൽ മൃതദേഹം വഹിച്ചുകൊണ്ടുള്ള പെട്ടി 175 മൈൽ താണ്ടി ആറ് മണിക്കൂർ യാത്ര ചെയ്ത് എഡിൻബർഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. മകൾ ആനി, രാജകുമാരി റോയൽ എന്നിവരും യാത്രയെ അനുഗമിക്കുന്നുണ്ട്. ഇന്നലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ എത്തിയ ചാൾസ് മൂന്നാമൻ രാജാവിനെ ആയിരക്കണക്കിന് പേർ സ്വാഗതം ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബാൽമോറലിൽ നിന്ന് മടങ്ങിയെത്തിയ ചാൾസ് രാജാവിനെ കണ്ടുമുട്ടിയപ്പോൾ പ്രധാനമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചതായി ആക്ഷേപം. കൊട്ടാരത്തിലെ പുതിയ രാജാവുമായുള്ള ആദ്യ സദസ്സിലാണ് പ്രോട്ടോക്കോൾ ലംഘിച്ചുകൊണ്ടുള്ള ലിസ് ട്രസിന്റെ ഇടപെടൽ. എന്നാൽ ഇത് പിന്നീട് പ്രശംസയ്ക്ക് കാരണമായി. സംസാരിക്കുമ്പോൾ രാജാവിന്റെ ഇടതു കൈ മുറുകെ പിടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. റോയൽ പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രി രാജാവിന്റെ കയ്യിൽ ഇപ്രകാരം പിടിക്കരുതെന്നാണ്. എന്നാൽ അമ്മയുടെ വിയോഗത്തിൽ ദുഃഖിച്ചിരിക്കുന്ന രാജാവിനോട് അനുകമ്പാപൂർണ്ണമായ സമീപനമാണ് ട്രസ് നടത്തിയത്.
രാജകുടുംബമാണ് ബന്ധം ആരംഭിക്കേണ്ടത്. നിങ്ങൾ ഒന്നും ചെയ്യരുതെന്ന് പ്രോട്ടോകോളിൽ പറയുന്നു. രാജാവിനെ കണ്ട് ലിസ് അനുശോചനം രേഖപ്പടുത്തി. തന്റെ അമ്മയുടെ മരണമാണ് ഏറ്റവും ഭയപ്പെട്ടിരുന്ന നിമിഷം എന്ന് രാജാവ് തുറന്നുപറഞ്ഞു. അതേസമയം പ്രധാനമന്ത്രി തന്റെ കൈയിൽ സ്പർശിച്ച് പ്രോട്ടോക്കോൾ ലംഘിച്ചപ്പോൾ, രാജാവ് കാര്യമാക്കിയില്ലെന്ന് ചരിത്രകാരൻ ഹ്യൂഗോ വിക്കേഴ്‌സ് പറഞ്ഞു.
ട്രസിന്റെ ദയാപൂർവമായ ആംഗ്യം രാജാവിനെ വിഷമിപ്പിക്കില്ലായിരുന്നുവെന്ന് ഉറപ്പായിരുന്നു. “ഇത് വളരെ മാനുഷിക നിമിഷമായിരുന്നു – അമ്മയെ നഷ്ടപ്പെട്ട ഒരു മകനോട് തന്റെ അഗാധമായ അനുശോചനം പ്രകടിപ്പിക്കാൻ ലിസ് ആഗ്രഹിച്ചു.” എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്.