ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മാർച്ച് 15 ,16 തീയതികളിൽ നടന്ന അധ്യാപക സമരം മൂലം ഇംഗ്ലണ്ടിലെ പകുതിയിലേറെ സ്കൂളുകളുടെയും പ്രവർത്തനം താളം തെറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . നാഷണൽ എഡ്യൂക്കേഷൻ യൂണിയനിലെ അംഗങ്ങളായുള്ള അധ്യാപകരാണ് പണിമുടക്കിൽ പങ്കെടുത്തത്. മാർച്ച് 15-ാം തീയതി അധ്യാപകരെ കൂടാതെ ജൂനിയർ ഡോക്ടർമാർ , ലണ്ടൻ ഭൂഗർഭ റെയിൽവേയിലെ ട്രെയിൻ ഡ്രൈവർമാർ എന്നീ വിഭാഗത്തിൽ പെട്ട ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്.
കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലെ 47 ശതമാനം സ്കൂളുകളും തുറന്നു പ്രവർത്തിച്ചിരുന്നെങ്കിലും അധ്യാപകരുടെ ഹാജർ നില വളരെ കുറവായിരുന്നു. 6 ശതമാനത്തോളം സ്കൂളുകൾ സമരം നടന്ന രണ്ട് ദിവസങ്ങളിലും പൂർണമായി അടഞ്ഞുകിടക്കുകയായിരുന്നു. സെക്കൻഡറി സ്കൂളുകളുടെ പ്രവർത്തനങ്ങളെയും സമരം കാര്യമായി ബാധിച്ചു. സമരത്തിൻറെ തുടക്ക ദിവസമായ 15-ാം തീയതി 79 ശതമാനം അധ്യാപകരാണ് ഈ വിഭാഗത്തിൽ പണിമുടക്കിയത്. 5 ശതമാനം സ്കൂളുകളുടെ പ്രവർത്തനം പൂർണമായും താറുമാറായതായാണ് റിപ്പോർട്ടുകൾ . എന്നാൽ രണ്ടാമത്തെ ദിവസം കൂടുതൽ പേർ സമരത്തിൽ പങ്കെടുത്തു. 80 ശതമാനം അധ്യാപകരാണ് മാർച്ച് പതിനാറാം തീയതി സമരത്തിൽ പങ്കെടുത്തത്. അതുകൊണ്ട് തന്നെ 6 ശതമാനം സ്കൂളുകളാണ് പൂർണമായി അടച്ചിടേണ്ടതായി വന്നത്.
പണപ്പെരുപ്പത്തിനും ജീവിത ചിലവ് വർദ്ധനവിനും ആനുപാതികമായി കണക്കാക്കുമ്പോൾ അധ്യാപകരുടെ ശമ്പളം 2010 – 2022 കാലഘട്ടത്തിൽ 11 ശതമാനം കുറഞ്ഞതായാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്കൽ സ്റ്റഡീസിന്റെ കണക്കുകൾ . എന്നാൽ 23 ശതമാനം കുറഞ്ഞതായാണ് യൂണിയനുകൾ അവകാശപ്പെടുന്നത്. സ്കൂളുകളുടെ ബഡ്ജറ്റിന് ആനുപാതികമായല്ലാതുള്ള ഗവൺമെൻറ് ധനസഹായത്തോടെയുള്ള ശമ്പള വർദ്ധനവാണ് അധ്യാപക യൂണിയനുകൾ ആവശ്യപ്പെടുന്നത്.
രണ്ടുദിവസത്തെ അധ്യാപക സമരം മൂലം സ്കൂളുകളുടെ പ്രവർത്തനം മാത്രമല്ല തടസ്സപ്പെട്ടത്. യു കെ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികൾ സ്കൂളുകളിൽ പോകാതിരുന്നത് കാരണം അവധി എടുക്കേണ്ടതായി വന്നു. ഫലത്തിൽ അധ്യാപകരുടെ സമരം മറ്റ് മേഖലകളുടെ പ്രവർത്തനത്തെയും ബാധിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഋഷി സുനക് മന്ത്രിസഭയുടെ ബജറ്റ് ഇതിനോടകം തന്നെ വലിയ ചർച്ചകൾക്കാണ് തിരി തെളിയിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട തൊഴിൽ രഹിതരായ ആളുകളെ തിരികെ ജോലിയിൽ പ്രവേശിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്ലാൻ ബജറ്റിൽ നന്നേ കുറവാണെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന വാദം. ഈ മാറ്റങ്ങൾ 110,000 പേരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, കഴിഞ്ഞ രണ്ട് വർഷമായി ജോലി ഉപേക്ഷിച്ചവരുടെ എണ്ണം വളരെ വലുതാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് പറഞ്ഞു. പെൻഷനുകളുടെ നികുതി ഇളവുകളും വിപുലീകരിച്ച സൗജന്യ ശിശു സംരക്ഷണവും വഴി തൊഴിൽ വിതരണം വർദ്ധിപ്പിക്കുന്നതിന് സർക്കാർ കോടികൾ ചെലവഴിക്കാനാണ് പദ്ധതി.

സാമ്പത്തിക വളർച്ചയ്ക്കും ജീവിതനിലവാരം ഉയർത്താനും പദ്ധതികൾ സഹായിക്കുമെന്നും അതിനായുള്ള പരിശ്രമങ്ങളാണ് ഇതെല്ലാമെന്നും അധികൃതർ പറഞ്ഞു. തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് പ്രതിവർഷം 7 ബില്യൺ പൗണ്ട് ചെലവ് വരുമെന്നും 110,000 തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും ഗവൺമെന്റിന്റെ പ്രതിനിധികൾ കണക്കാക്കിയതായി ഐഎഫ്‌എസ് ഡയറക്ടർ പോൾ ജോൺസൺ പറഞ്ഞു. ‘അതായത് ഒരു ജോലിക്ക് ഏകദേശം 70,000 പൗണ്ട് എന്ന നിലയിലാണ് കണക്ക് കൂട്ടിയിരിക്കുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് തൊഴിൽ ചെയ്യാൻ പ്രായമായ ആളുകളിൽ നാലിലൊന്ന് പേർക്ക് തൊഴിൽ ഇല്ല എന്നുള്ളതാണ് സത്യം’- പോൾ ജോൺസൻ കൂട്ടിച്ചേർത്തു.

അതേസമയം, കൂടുതൽ കാലം ജോലി ചെയ്യാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത് സാമ്പത്തികമായ വളർച്ച വർദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണെന്നും ചാൻസലർ ജെറമി ഹണ്ടിന്റെ ബുധനാഴ്ചത്തെ പ്രഖ്യാപനത്തെ ബാക്ക് ടു വർക്ക് ബജറ്റ് എന്നാണ് വിളിക്കുന്നതെന്നും സാമ്പത്തിക നിരീക്ഷകർ പറയുന്നു. ‘രാജ്യത്തുള്ള എല്ലാവർക്കും തൊഴിൽ, സാമ്പത്തികമായ സ്ഥിരത, ഉയർന്ന ജീവിത നിലവാരം എന്നിവയാണ് ഈ ബജറ്റിലൂടെ മുൻപോട്ട് വച്ചിരിക്കുന്നത്. ഒമ്പത് മാസം മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ള രക്ഷിതാക്കൾക്ക് 30 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം നീട്ടി നൽകുന്നത് തന്നെ രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയെ മുന്നിൽ കണ്ടാണെന്ന്’- ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജയിൽ തടവുകാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 18 വനിതാ ജീവനക്കാർക്കെതിരെ കൂട്ട നടപടി. ഇവരെ നടപടിയുടെ ഭാഗമായി ജോലിയിൽ നിന്ന് പുറത്താക്കി. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെർവിനിലാണ് സംഭവം. ഇതിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതോടെ 2019 മുതൽ ഇതുവരെ ബ്രിട്ടനിൽ 31 വനിതാ ജീവനക്കാരെയാണ് മോശം പെരുമാറ്റത്തിന്റെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കിയിട്ടുള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ജോൺ മക്ഗീ എന്ന തടവുകാരനൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നു വ്യക്തമായ സാഹചര്യത്തിലാണ് എമിലി വാട്സൻ എന്ന ജീവനക്കാരിയെ ജയിലിലടച്ചത്. ഇത് സത്യമാണെന്ന് വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. ലഹരികേസുകൾ ഉൾപ്പെടെ നിരവധി കുറ്റ കൃത്യങ്ങളിൽ പ്രതിയായ ഇയാൾ, കൊലപാതകത്തെ തുടർന്നാണ് ജയിലിൽ എത്തിയത്. തടവറയിലെ കാമുകനായി മൊബൈൽ ഫോൺ ഒളിച്ചുകടത്തിയതാണ് ജെന്നിഫർ ഗാവൻ എന്ന ജീവനക്കാരിക്ക് വിനയായത്. ഈ ഫോണിലൂടെ ഇവർ സദാസമയവും കാമുകനായ അലക്സ് കോക്സണുമായി സംസാരിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. മാത്രമല്ല, ഇവർ തന്റെ സ്വകാര്യ ചിത്രങ്ങൾ തടവറയിലെ കാമുകന് അയച്ചു നൽകിയതായും തെളിഞ്ഞു. ഇതിനു പുറമെ ഇരുവരും തടവറയിൽവച്ച് ചുംബിച്ചതായും വ്യക്തമായിട്ടുണ്ട്.

അയ്ഷിയ ഗൺ എന്ന ജീവനക്കാരി അപകടകാരനായ തടവുകാരൻ ഖുറം റസാഖുമായി ബന്ധം പുലർത്തിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി എടുത്തത്. നിരന്തരം ഫോണിൽ ഇയാളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ കാമുകനുവേണ്ടി മൊബൈൽ ഫോൺ ജയിലിനുള്ളിൽ എത്തിച്ചത്. ഇവർ കാമുകനെ ചുംബിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം തീർത്തും മോശം പശ്ചാത്തലമുള്ള സ്ത്രീകളെ ജോലിക്കെടുക്കുന്നതിനാലാണ് ഇത്തരം കുറ്റങ്ങൾ ആവർത്തിക്കപ്പെടുന്നതെന്ന്, പ്രിസൺ ഓഫിസേഴ്സ് അസോസിയേഷന്റെ അധ്യക്ഷൻ മാർക്ക് ഫെയർഹേസ്റ്റ് പറയുന്നത്. അത്യാധുനിക സംവിധാനങ്ങൾ അടങ്ങിയ ജയിൽ തുടർച്ചയായി വിവാദങ്ങളിൽ ഇടംപിടിച്ച സാഹചര്യത്തിലാണെന്നാണ് പരാമർശം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെ മലയാളികൾ ഉൾപ്പെടെ ബ്രിട്ടീഷുകാരുടെ വേനൽകാല യാത്രകളെ വെള്ളത്തിലാക്കി യുകെയിലുടനീളമുള്ള പാസ്‌പോർട്ട് ഓഫീസ് ജീവനക്കാർ അഞ്ച് ആഴ്‌ച പണിമുടക്കാൻ ഒരുങ്ങുന്നു. ശമ്പളവും തൊഴിൽ സാഹചര്യവും സംബന്ധിച്ച തർക്കത്തിൽ പരിഹാരം കാണാത്ത സാഹചര്യത്തിൽ ദിവസേന നിരവധി ജീവനക്കാരാണ്സമരത്തിൻെറ ഭാഗമാകുന്നത്. ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ പാസ്‌പോർട്ട് ഓഫീസുകളിൽ ജോലിചെയ്യുന്ന പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയനിലെ ആയിരത്തിലധികം ജീവനക്കാർ ഏപ്രിൽ 3 മുതൽ മെയ് 5 വരെ പണിമുടക്കും. വേനലവധി അടുത്തതോടെ പാസ്പോർട്ട് ജീവനക്കാരുടെ പണിമുടക്ക് എല്ലാ യുകെ മലയാളികളുടെയും വേനൽക്കാല പദ്ധതികളെ താറുമാറാക്കും.

മറ്റ് മേഖലകളിലെ ജീവനക്കാരിൽ നിന്ന് വ്യത്യസ്തമായി രണ്ട് പണിമുടക്കുകൾ ഉണ്ടായിട്ടും തൊഴലാളികളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തതിന് പിന്നാലെയാണ് ജീവനക്കാർ അഞ്ച് ആഴ്‌ച പണിമുടക്കാൻ ഒരുങ്ങുന്നത്. മെച്ചപ്പെട്ട ശമ്പളം എന്ന ആവശ്യം ആറ് മാസം മുൻപ് മുന്നോട്ട് വച്ചെങ്കിലും സർക്കാരിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് പിസിഎസ് ജനറൽ സെക്രട്ടറി മാർക്ക് സെർവോത്ക പറഞ്ഞു. തങ്ങൾക്കു കൂടി സ്വീകാര്യമായ ശമ്പള വർദ്ധനവ് ഉണ്ടായില്ലെങ്കിൽ സമരം ഇനിയും മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.

വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷം ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എൻ എച്ച് എസ് ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഏപ്രിൽ ഒന്നുമുതലാണ് നിലവിൽ വരുന്നത്. എൻ എച്ച് എസ് ജീവനക്കാരുടെ സമരം സർക്കാർ ഒത്തുതീർത്തതോടെ സമരത്തിലുള്ള മറ്റു ജീവനക്കാരും പ്രതീക്ഷയിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
2022 ൽ യുകെയിലെത്തിയ സഫാന -അമീർ യുവദമ്പതികളുടെ രണ്ട് വയസുള്ള മകന് വിധിയുടെ ക്രൂരമായ വിളയാട്ടം. 2022 മെയിലാണ് സഫാന ലണ്ടൻ ബറോ ഓഫ് വാൻഡ്‌സ്‌വർത്തിൽ സ്ഥിതി ചെയ്യുന്ന റോഹാംപ്ടൺ യൂണിവേഴ്‌സിറ്റിയിൽ പഠനത്തിനായി എത്തിയത്. സഫാനയുടെ ഭർത്താവ് അമീറും രണ്ട് വയസ്സുള്ള മകൻ ഇനായത്തും യുകെയിൽ വരാൻ തയ്യാറെടുക്കുമ്പോഴാണ് കുട്ടിക്ക് രക്താർബുദം ബാധിച്ചതായി കണ്ടെത്തിയത്. എന്നാൽ യുകെയിൽ എത്തിയ ഉടൻ കുട്ടിയ്ക്ക് ചികിത്സ നൽകി ആരോഗ്യം മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയിലായിരുന്നു ഇവർ. ഇനായത്ത് ഇപ്പോൾ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയ്ക്ക് ലണ്ടനിലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. 2022 ഒക്ടോബർ ആരംഭത്തിൽ പനിയും ശരീര വീർക്കലിനെയും തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്താർബുദം ഉണ്ടെന്ന് കണ്ടെത്തിയത്. നിലവിൽ ട്യൂബിലൂടെയാണ് കുട്ടിയ്ക്ക് ഭക്ഷണം കൊടുക്കുന്നത്.
ഇനായത്തിൻെറ ചികിത്സ 2.5 വർഷം വരെ നീണ്ടുനിൽക്കുമെന്ന് ഡോക്ടർമാർ പറയുന്നത്. പ്രാഥമിക ചികിത്സയിൽ കീമോതെറാപ്പിയും സ്റ്റിറോയിഡുകളുമാണ് ഉള്ളത്. പതിവ് ചികിത്സകൾ ആ കുഞ്ഞ് ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. പല രാത്രികളിലും വേദന കാരണം കുട്ടിയ്ക്ക് ഉറങ്ങാൻ സാധിക്കാറില്ല. തങ്ങളുടെ മകന് അനുയോജ്യമായ ഒരു താമസ സ്ഥലം തനിക്ക് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സഫാന പറഞ്ഞു. കുട്ടിയ്ക്ക് പ്രതിരോധ ശേഷി കുറവായതിനാൽ മറ്റുള്ളവരോടൊപ്പം കുളിമുറിയും അടുക്കളയും ഉപയോഗിക്കുകയാണെങ്കിൽ, അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ട്. ഒരു സാധാരണയുള്ള ബാത്റൂം അറ്റാച്ച്ഡ് റൂമിന് £1,000-ൽ കൂടുതൽ നൽകണം അത് ഇപ്പോൾ തങ്ങൾക്ക് താങ്ങാൻ കഴിയുന്നതിലും കൂടുതൽ ആണെന്ന് അവർ പറഞ്ഞു. സഫാന പഠനാവശ്യത്തിനായി പോകുന്ന സമയം അമീർ ഒറ്റയ്ക്കാണ് കുട്ടിയെ പരിപാലിക്കുന്നത്.
കുഞ്ഞിൻെറ ഉയർന്നു വരുന്ന ഹോസ്പിറ്റൽ ചിലവുകൾക്കും പുതിയ താമസ സ്ഥലത്തിനും വേണ്ടിയുള്ള പണം സ്വരൂപിക്കുക എന്നുള്ളത് നിലവിൽ ഇവർക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഇനായത്തിൻെറ ചികിത്സയ്ക്ക് സഹായിക്കാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം.
https://www.gofundme.com/f/help-our-son-inayath-suffering-from-leukemia
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന വിവിധ മേഖലകളെ കുറിച്ചുള്ള പട്ടിക പുറത്ത് വിട്ടതിനു പിന്നാലെ യുകെയിലേയ്ക്ക് എത്താൻ ഒരുങ്ങി മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ. നിർമാണ മേഖലയിലെ ജോലിക്കാർക്കും, കാർപെന്റെർ ജോലികൾ ചെയ്യുന്ന ആളുകൾക്കുമാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ ഉള്ളത്. ഇതിൽ ഉൾപ്പെടുന്നവർക്ക് തൊഴിൽ വിസ ലഭിക്കാനുള്ള നടപടികളും എളുപ്പത്തിൽ ആക്കിയിട്ടുണ്ട്. മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയെന്ന നിലയിൽ വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തിയ സമിതിയാണ് ലിസ്റ്റ് പുറത്ത് വിട്ടത്.

ഇതിൽ അഞ്ച് നിർമ്മാണ മേഖലയിലെ തൊഴിലുകളെ പട്ടികയിലേക്ക് ചേർക്കാനുള്ള സമിതിയുടെ ഉപദേശം സർക്കാർ അംഗീകരിച്ചു. ഇഷ്ടികപ്പണിക്കാരും കൊത്തുപണിക്കാരും മേൽക്കൂര നിർമാണ തൊഴിലാളികൾ എന്നിവർക്ക് പുറമെ മരപ്പണിക്കാരും, മറ്റ് നിർമ്മാണ, കെട്ടിട വ്യാപാരങ്ങൾ, പ്ലാസ്റ്ററർമാർ എന്നിവരും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. പട്ടികയെ സംബന്ധിച്ച് വിശദമായ പഠനങ്ങൾ സർക്കാർ നടത്തുകയാണ്. മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയിലെ (MAC) ഗവൺമെന്റ് ഉപദേഷ്ടാക്കൾ വിവിധ മേഖലകളിൽ നിന്നായി 26 തൊഴിലുകളാണ് പരിശോധിച്ചത്. ഇതിൽ അഞ്ചെണ്ണമാണ് തൊഴിലാളികളുടെ ലഭ്യത കുറവ് നേരിടുന്ന മേഖലകളായി ഉൾപ്പെടുത്തിയത്.

ബ്രെക്‌സിറ്റും മഹാമാരിയും രണ്ട് മേഖലകളിലും കാര്യമായ സ്വാധീനം ചെലുത്തിയെങ്കിലും, ഹോസ്പിറ്റാലിറ്റി തൊഴിലുകളൊന്നും പട്ടികയിൽ ഉൾപ്പെടുത്താൻ കമ്മിറ്റി ഇതുവരെ ശുപാർശ ചെയ്തിട്ടില്ല. താഴ്ന്ന വരുമാനമുള്ള ജോലിക്കാർക്ക് പ്രതിവർഷം £20,480 എന്ന താഴ്ന്ന പരിധിയിൽ ശമ്പളം നൽകുന്ന വിസ നൽകാൻ അനുവദിക്കുന്നു. എന്നാൽ സ്കിൽഡ് വർക്കർ വിസ ലഭിക്കാൻ £25,600 തുക ശമ്പളമായി വേണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്നലെ സർക്കാർ പ്രഖ്യാപിച്ച ശമ്പള വർദ്ധനവിനെ തുടർന്നുള്ള നടപടികളിലേയ്ക്ക് നഴ്സിംഗ് യൂണിയനുകൾ പ്രവേശിച്ചു. ഇതിൻറെ ഭാഗമായി ശമ്പള വർദ്ധനവിന്റെ വിശദാംശങ്ങൾ അടങ്ങിയ ഈമെയിൽ സന്ദേശം ഇന്നലെ തന്നെ റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ഉൾപ്പെടെയുള്ള എല്ലാ യൂണിയനുകളും തങ്ങളുടെ അംഗങ്ങൾക്ക് അയച്ചു കഴിഞ്ഞു. സർക്കാരും യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞിരിക്കുന്ന ശമ്പള വർദ്ധനവിന്റെ പൂർണവിവരം ഇമെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ആഴ്ചയോടെ ഓരോ അംഗങ്ങൾക്കും അവരുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള ലിങ്ക് അയച്ചു കൊടുക്കും എന്നാണ് യൂണിയനുകൾ തങ്ങളുടെ അംഗങ്ങളെ അറിയിച്ചിരിക്കുന്നത്. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയൻ അംഗങ്ങൾക്ക് ആർസിഎൻ ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവുമായ പാറ്റ് കുളളനാണ് ഇമെയിൽ അയച്ചത്. തങ്ങളുടെ ഓരോ മെമ്പർമാരും നടത്തിയ ഐതിഹാസിക സമരമാണ് രാഷ്ട്രീയ നേതൃത്വത്തെ ചർച്ചകൾക്ക് നിർബന്ധമാക്കിയതെന്ന് അവർ ഈമെയിലിൽ എഴുതിയിട്ടുണ്ട്.

വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകൾക്കും ശേഷമാണ് ബ്രിട്ടനിൽ നേഴ്സുമാരും ആംബുലൻസ് ജീവനക്കാരടക്കമുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്മെൻറ് ആയി നൽകുകയും ചെയ്തു. ഏപ്രിൽ ഒന്നുമുതലാണ് ശമ്പള വർദ്ധനവ് നിലവിൽ വരുന്നത്. ഹെൽത്ത് സെക്രട്ടറി സ്റ്റീവ് ബാർക്ലെയും എൻഎച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് ഇരുകൂട്ടർക്കും സ്വീകാര്യമായ തീരുമാനം ഉരുത്തിരിഞ്ഞത്. ഡോക്ടർമാർ ഒഴികെയുള്ള എല്ലാ എൻഎച്ച് എസ് സ്റ്റാഫുകൾക്കും ശമ്പള വർദ്ധനവിന്റെ ആനുകൂല്യം ലഭിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കാത്തിരിപ്പിനൊടുവിൽ എൻഎച്ച്എസ് ജീവനക്കാർക്ക് ശമ്പള വർദ്ധനവ്. ഇന്ന് വൈകുന്നേരം ആണ് ശമ്പള വർദ്ധനവിനെ പറ്റിയുള്ള പ്രഖ്യാപനം ഉണ്ടായത്. ഏപ്രിൽ മുതൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷം മുതൽ 5% ശമ്പള വർദ്ധനവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് . ഈ വർഷം ഒറ്റത്തവണയായിട്ട് കുറഞ്ഞത് നേഴ്‌സുമാർക്ക് 2400 പൗണ്ട് ലഭിക്കും .മറ്റുള്ളവരുടെ ഒറ്റത്തവണ പെയ്‌മെന്റ് 1655 പൗണ്ടാണ് . സർക്കാരിന്റെ നിർദ്ദേശത്തിന് യൂണിയനുകൾ അനുകൂലമായിട്ടാണ് പ്രതികരിച്ചിരിക്കുന്നത് . ഈ നിർദ്ദേശം അനുകൂലിക്കാൻ തങ്ങളുടെ അംഗങ്ങളോട് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട് . അംഗങ്ങളുടെ ഇടയിൽ വോട്ടെടുപ്പ് നടത്തിയാണ് അന്തിമ തീരുമാനം എടുക്കുന്നത്.
ദീർഘനാളായി മലയാളികൾ ഉൾപ്പെടെയുള്ള നേഴ്‌സുമാർ ശമ്പള വർദ്ധനവ് എന്ന ആവിശ്യം മുന്നോട്ട് വച്ചിരുന്നു. നീണ്ട പ്രതിഷേധങ്ങൾക്കും പണിമുടക്കുകൾക്കും ഒടുവിലാണ് സർക്കാരിൻെറ ഈ പുതിയ തീരുമാനം. റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് (ആർസിഎൻ) കഴിഞ്ഞ മാസം സർക്കാരുമായി നടന്ന ചർച്ചകൾക്ക് പിന്നാലെ പണിമുടക്കുകൾ നിർത്തിവച്ചിരുന്നു. നിലവിലെ ബജറ്റിൽ എൻഎച്ച്എസ് ജീവനക്കാരുടെ വേതന വർധനവിനായി നാല്ലൊരു തുക മാറ്റി വച്ചിരുന്നു. ഇതിനു പിന്നാലെ ഈ മാസം നടക്കാനിരുന്ന ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് നിർത്താൻ തീരുമാനമായി.
ശമ്പളത്തിലുള്ള വർദ്ധനവ് നേഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരിൽ പ്രതീക്ഷ നൽകുമെന്ന് ചാൻസലർ ജെറെമി ഹണ്ട് പ്രതികരിച്ചു. നിലവിൽ സർക്കാരിനെക്കൊണ്ട് കഴിയുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ജീവിത ചിലവ് വർദ്ധനവ് മൂലം കടുത്ത പ്രതിസന്ധിയിലൂടെയാണ് യുകെയിലെ മിക്ക മലയാളി കുടുംബങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത് . കടുത്ത ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുമുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നതു വരെ കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്.ഈ സാഹചര്യത്തിൽ ശമ്പള വർദ്ധനവ് യു കെ മലയാളികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ് . ശമ്പള കുറവിൻെറ പശ്ചാത്തലത്തിൽ യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത കൂടിവരുന്നുണ്ടായിരുന്നു. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. തുടർച്ചയായ സമരം എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിച്ചിരുന്നു .
ന്യൂസ് ഡെസ്ക്. മലയാളം യുകെ
ഭാര്യയും ഭർത്താവും ജോലിക്ക് പോകുമ്പോൾ കൈക്കുഞ്ഞിനെ എന്ത് ചെയ്യും. ഒട്ടുമിക്ക യുകെ മലയാളികളെയും അലട്ടിയ പ്രശ്നമായിരുന്നു ഇത്. നാട്ടിലാണെങ്കിൽ മാതാപിതാക്കളുടെയോ ജോലിക്കാരുടെയോ സഹായം ലഭിക്കും. പലരും തങ്ങളുടെ മാതാപിതാക്കളെ കേരളത്തിൽനിന്ന് യുകെയിലെത്തിച്ചാണ് ഈ പ്രശ്നത്തിന് താൽക്കാലികമായെങ്കിലും പരിഹാരം കണ്ടിരുന്നത്. അതുമല്ലെങ്കിൽ ഭാര്യയും ഭർത്താവും തങ്ങളുടെ ജോലിയുടെ ഷിഫ്റ്റ് അഡ്ജസ്റ്റ് ചെയ്തും ലീവ് എടുത്തുകൊണ്ടുമാണ് പ്രശ്നം പരിഹരിച്ചിരുന്നത്.

ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണുന്ന നിർദ്ദേശം ബ്രിട്ടീഷ് ചാൻസിലർ ജെറമി ഹണ്ട് ഇന്നലെ അവതരിപ്പിച്ച ബഡ്ജറ്റിൽ ഉള്ളത് യുകെ മലയാളികൾക്ക് ആശ്വാസമായി . 9 മാസം മുതൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യമായി ചൈൽഡ് കെയർ സംവിധാനങ്ങൾ ഗവൺമെൻറ് ഏർപ്പെടുത്താനുള്ള നിർദ്ദേശത്തിന് യുകെ മലയാളികൾ ഉൾപ്പെടെയുള്ളവരിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നത്. 2024 ഏപ്രിൽ മാസം മുതൽ രണ്ടു വയസ്സ് പ്രായമായ കുട്ടികൾക്ക് 15 മണിക്കൂർ ഫ്രീ കെയർ നൽകി തുടങ്ങും. തുടർന്ന് 2024 സെപ്റ്റംബർ മാസം മുതൽ 9 മാസത്തിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും. അതിന് ശേഷം 2025 സെപ്റ്റംബർ മുതൽ 9 മാസത്തിനും 5 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ 30 മണിക്കൂർ സൗജന്യമായുള്ള സംരക്ഷണം ലഭ്യമാകും. ആഴ്ചയിൽ 16 മണിക്കൂർ എങ്കിലും ജോലി ചെയ്യുന്ന മാതാപിതാക്കൾക്കാണ് ചൈൽഡ് കെയർ സൗകര്യം ലഭിക്കുന്നത്.

ഫ്രീ ചൈൽഡ് കെയർ സംവിധാനം നടപ്പിലാക്കുന്നതോടെ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കൂളുകളോട് അനുബന്ധിച്ച് രാവിലെ 8 മണി മുതൽ സ്കൂൾ തുറക്കുന്നത് വരെയും വൈകിട്ട് 6 മണി വരെയും ചൈൽഡ് കെയർ സംവിധാനങ്ങൾ എല്ലാ സ്കൂളുകളിലും ഭാവിയിൽ നടപ്പിലാക്കാനുള്ള നിർദ്ദേശവും ബഡ്ജറ്റിൽ ഉണ്ട്
ന്യൂസ് ഡെസ്ക്. മലയാളം യുകെ
ബജറ്റവതരണത്തിന് പിന്നാലെ സിഗരറ്റിന്റെ വില കുത്തനെ ഉയർന്നു. അതേസമയം കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് മദ്യത്തിന്റെ നികുതി 10.1% ആണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിഗരറ്റ് ഉപയോഗിക്കുന്നവരുടെയും മദ്യപിക്കുന്നവരുടെയും കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റും. പുകയില ഉൽപന്നങ്ങളിലെ വിലയിലെ മാറ്റം ബുധനാഴ്ച പ്രാബല്യത്തിൽ വന്നു. ഇതിന് പിന്നാലെ 20 സിഗരറ്റുകളുടെ ശരാശരി പായ്ക്കറ്റിന്റെ വില £14.39 ആയി വർദ്ധിച്ചു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ കണക്കുകൾ പ്രകാരം 2023 ജനുവരിയിൽ 20 സിഗരറ്റിന്റെ ഒരു പാക്കറ്റിന്റെ ശരാശരി വില £12.84 ആയിരുന്നു.

ഹാൻഡ് റോളിങ്ങ് പുകയില ഉൽപന്നങ്ങളുടെയും നിരക്ക് പുതിയ റീറ്റെയ്ൽ പ്രൈസ് ഇന്ഡക്സ് മൂലം 6 ശതമാനവും മിനിമം എക്സൈസ് നികുതി 3 ശതമാനമായി വർദ്ധിക്കും. 2021 ഒക്‌ടോബറിനു ശേഷം ഇതാദ്യമായാണ് പുകയില നികുതി വർധിപ്പിക്കുന്നത്. എന്നാൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിൽ ജനങ്ങൾക്ക് ആശ്വാസം എന്നവണ്ണം ചാൻസലർ ജെറെമി ഹണ്ട് ബിയറുകളുടെ നികുതി മരവിപ്പിച്ചു.

സൂപ്പർ മാർക്കറ്റ് നിരക്കിനേക്കാൾ പബ്ബുകളിൽ നിന്ന് വാങ്ങുന്ന മദ്യത്തിന് 11 പെൻസ് വീതം ഇളവ് ലഭിക്കുന്നത് പബ്ബ് വ്യവസായത്തെ സഹായിക്കാനുള്ള നടപടിയാണെന്ന ആക്ഷേപവും ഉണ്ട്. ബിയറുകൾ അല്ലാത്ത മറ്റ് മദ്യങ്ങളുടെ വിലയിൽ 10.1% വർദ്ധനവുണ്ടാകും. മദ്യത്തിലുള്ള നികുതി വർദ്ധനവിനെ തെറ്റായ സമയത്തെ തെറ്റായ തീരുമാനം എന്നാണ് സ്കോട്ടിഷ് വിസ്കി അസോസിയേഷൻ (എസ്.ഡബ്ല്യു.എ) വിശേഷിപ്പിച്ചത്.