Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബാർബഡോസ് ദ്വീപിൽ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്‌തതിന് ബ്രിട്ടീഷ് വ്യവസായിക്കെതിരെ കേസെടുത്തു. ബ്രിഡ്ജ്ടൗണിലെ മജിസ്‌ട്രേറ്റിന് മുമ്പാകെ നടന്ന വാദത്തിൽ വെച്ചാണ് ഡാനിയേൽ ജോൺസൻ കുറ്റം സമ്മതിച്ചത്. 4,000 പൗണ്ടിന്റെ ജാമ്യം അനുവദിച്ചെങ്കിലും ദ്വീപ് വിട്ടുപോകാൻ കഴിയാത്തതിനാൽ പാസ്‌പോർട്ട് കൈമാറാൻ ഉത്തരവിട്ടിട്ടുണ്ട്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ആഴ്ചയിൽ രണ്ടുതവണ പോലീസ് സ്റ്റേഷനിൽ ഹാജരാകാനും ഉത്തരവിൽ പറയുന്നു. എൻഡ്‌ലെസ് ഇലക്‌ട്രിക്‌സ് എന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയാണ് ഇയാൾക്ക്.

കഴിഞ്ഞ ഏഴ് വർഷമായി ബാർബഡോസിൽ താമസിച്ചു വരികയായിരുന്നു ഇയാൾ. സംഭവത്തിൽ, ജോൺസനെ യുവതിക്ക് പരിചയമുണ്ടെന്നും അവർ മറ്റ് ബിഎ ക്രൂവിനൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണെന്നും പോലീസ് പറഞ്ഞു. സ്റ്റോപ്പ്‌ ഓവർ സമയത്ത് 300 പൗണ്ട് നൽകാം എന്ന വ്യാജേനെയാണ് പ്രതി ആക്രമിച്ചതെന്നും അതിജീവിത പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ബാർബഡോസിൽ നിന്ന് ലണ്ടനിലേക്കുള്ള ബിഎ വിമാനത്തിലെ യുവതിയുടെ നാല് സഹപ്രവർത്തകരുടെ മൊഴിയെടുക്കേണ്ടി വന്നതിനാൽ വിമാനം റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്ന് 150 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.

പോലീസ് അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ബ്രിട്ടീഷ് എയർവേയ്‌സ് അവരുടെ സ്വന്തം അന്വേഷകനെയും അയച്ചു. പ്രതിയെ കണ്ടെത്താൻ പോലീസിന് ആദ്യം കഴിഞ്ഞില്ലെങ്കിലും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിറ്റക്ടീവിന്റെ ചോദ്യം ചെയ്യൽ മാറ്റിവെക്കേണ്ടി വന്നു. ബ്രിട്ടീഷ് എയർവെയ്‌സിലെ ജീവനക്കാർ ഇക്കാര്യത്തിൽ മൊഴി നൽകിയിട്ടുണ്ടെന്ന് ബാർബഡോസ് പോലീസ് വക്താവ് ഇൻസ്പെക്ടർ റോഡ്‌നി ഇന്നിസ് കൂട്ടിചേർത്തു. വിശദമായ അന്വേഷണങ്ങൾ നടത്തിയതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഗാറ്റ്‌വിക്ക്-കൊച്ചി വിമാന സർവീസ് മാർച്ച് 26 മുതൽ ആരംഭിക്കും.കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് പുറത്ത് വിട്ട വേനൽ കാല ഷെഡ്യൂളിലാണ് ഇക്കാര്യം പുറത്ത് വന്നത്. 2023 മാർച്ച് 26 മുതൽ ഒക്ടോബർ 28 വരെ പ്രാബല്യത്തിൽ വരെയുള്ള ഷെഡ്യൂളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എയർ ഇന്ത്യയുടെ പുതിയ പ്രതിവാര കൊച്ചി-ലണ്ടൻ (ഗാറ്റ്‌വിക്ക്) സർവീസ് 2023 മാർച്ച് 26 മുതൽ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊച്ചി ഉൾപ്പെടെയുള്ള പ്രധാന ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് ആഴ്ചയിൽ 12 എയർഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തും. യുകെയിലെ രണ്ടാമത്തെ വലിയ വിമാനത്താവളത്തിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഏക എയർലൈനാണ് എയർ ഇന്ത്യ.

അതേസമയം, കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തിരുവനന്തപുരത്തെയും കൊച്ചി വിമാനത്താവളത്തെയും ബന്ധിപ്പിച്ചു കൊണ്ട് സർവീസ് ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്താൽ, തിരുവനന്തപുരത്ത് നിന്ന് കൊച്ചി വിമാനത്താവളത്തിലേക്ക് ദിവസേന കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ യാത്ര ചെയാം. ഗാറ്റ്‌വിക്ക് എയർപോർട്ടിലും സമാനമായ ക്രമീകരണം ചെയ്തിട്ടുണ്ട്. ലണ്ടനിലേക്കും സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലേക്കും കാറിലോ കോച്ചിലോ യാത്ര ചെയ്യുന്നതിനുള്ള സൗകര്യം നിലവിലുണ്ട്. കൂടാതെ, സൗത്ത് ടെർമിനലിൽ നിന്ന് 24 മണിക്കൂറും റെയിൽ മാർഗം മുഖേന സെൻട്രൽ ലണ്ടനിലെത്താനാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മോർട്ട്ഗേജ് നിരക്കുകൾ ഉയരുന്ന സാഹചര്യത്തിൽ വീടുടമകൾക്ക് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. അടുത്ത വർഷം ജൂലൈയോടെ 356,000 മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും, ജീവിത ചിലവുകൾ പ്രതിസന്ധി ഉണ്ടാക്കാൻ ഇടയുണ്ടെന്നും ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (എഫ്സിഎ) പറഞ്ഞു. 18 നും 34 നും ഇടയിൽ പ്രായമുള്ളവരെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് റെഗുലേറ്റർ പറഞ്ഞു. 570,000 ആളുകൾക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നാണ് വിലയിരുത്തൽ.

മോർട്ട്ഗേജ് കടം വാങ്ങുന്നവരെ അവരുടെ മൊത്ത ഗാർഹിക വരുമാനത്തിന്റെ 30%-ത്തിൽ കൂടുതൽ മോർട്ട്ഗേജ് പേയ്‌മെന്റുകളിലേക്കാണ് പോകുന്നതെങ്കിൽ പ്രശ്നം ബാധിക്കുമെന്നും എഫ് സി എ മുന്നറിയിപ്പ് നൽകുന്നു. ചെറുപ്പക്കാരായ വീട്ടുടമസ്ഥരും ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിലും താമസിക്കുന്നവരും ഇതിൽ ഉൾപെടും. ഈ ഗ്രൂപ്പിനുള്ളിൽ, ഒരു ഫിക്സഡ്-റേറ്റ് ഡീൽ ഓഫ് ചെയ്യുന്നവർക്ക് ഒരു പുതിയ മോർട്ട്ഗേജ് ഡീൽ പ്രകാരം പ്രതിമാസം ശരാശരി £340 അധികമായി നൽകാം. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന നിരക്കിന്റെ വിപണിയിലെ മാറ്റങ്ങൾ ഇതിനെ സാരമായി ബാധിച്ചേക്കാം.

പലിശനിരക്കിലെ വ്യതിയാനങ്ങളും ഇതിനെ പ്രതികൂലമായി ബാധിച്ച ഘടകങ്ങളാണ്. കഴിഞ്ഞ വർഷം ജൂൺ വരെ 200,000 വീട്ടുടമസ്ഥർക്ക് പേയ്‌മെന്റുകൾ നഷ്‌ടമായതായി എഫ്‌സി‌എ വ്യക്തമാക്കി.തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ നിയമപ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ മുന്നറിയിപ്പിനെ ഗൗരവമായിട്ടാണ് ആളുകൾ സമീപിക്കുന്നത്. മിനി ബഡ്ജ്റ്റിന് ശേഷമാണ് അവസ്ഥ ഇത്രയും ഗുരുതരമായത്. അപ്രതീക്ഷിതമായി പലിശനിരക്കും, വായ്പ തിരിച്ചടവും ഉയർന്നത് തിരിച്ചടിയായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ:മൂത്രമൊഴിക്കുക എന്നുള്ളത് സാധാരണ ഒരു പ്രവർത്തനമാണ്. എന്നാൽ പലതരത്തിലുള്ള തെറ്റായ ശൈലികൾകൊണ്ട് മൂത്രാശയ രോഗങ്ങൾ വിളിച്ചു വരുത്തുന്നതായി യൂറോളജിസ്റ്റുകൾ പറയുന്നു. ഇത്തരത്തിൽ പ്രധാനമായും 7 തെറ്റുകളാണ് പതിവായി ചെയ്യുന്നത്. അതിനെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് യൂറോളജിസ്റ്റുകൾ.

1. പിടിച്ചു വെക്കുന്ന ശീലം

ഓരോ ഇടത്തും വ്യത്യസ്തമയ സാഹചര്യമാണ് ഉള്ളത്. തിരക്കേറിയ ഒരു പരിപാടിയിലോ, യാത്ര ചെയ്യുമ്പോഴോ ഒക്കെ മൂത്രം ഒഴിക്കാൻ പറ്റിയെന്നു വരില്ല. അപ്പോൾ നമ്മൾ എല്ലാവരും ചെയ്യുന്ന കാര്യമാണ്. പിടിച്ചു വെക്കുക എന്നുള്ളത്. പക്ഷെ, ഇങ്ങനെ ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുമെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ധർ ചൂണ്ടികാണിക്കുന്നത്.

2. പൂർണമായും മൂത്രം പുറംതള്ളാതിരിക്കുന്നത്

മൂത്രമൊഴിച്ചു കളയുമ്പോൾ പലപ്പോഴും മുഴുവനും കളയാറില്ല. ഇങ്ങനെ മൂത്രസഞ്ചി മുഴുവൻ ശൂന്യമാക്കാത്തതിലൂടെ അണുബാധ, മൂത്രസഞ്ചി നീട്ടൽ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുറോളജിസ്റ്റ് ഡോ ഗോൾഡ് ഫിഷർ പറഞ്ഞു.

3. തുടർച്ചയായി മൂത്രം ഒഴിക്കുന്നത്

പലപ്പോഴും തുടർച്ചയായി മൂത്രമൊഴിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. അവരുടെ മൂത്രസഞ്ചി ചെറുതായത് കൊണ്ടാണ് എന്നാണ് അവർ ഇങ്ങനെ പറയുന്നതെന്ന് ഡോ വിന്റർ പറയുന്നു. എന്നാൽ, അവർക്ക് അസ്വസ്ഥത തുടർച്ചയായി ഉണ്ടാകുന്നത് കൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഒരു ദിവസം എട്ടോ ഒമ്പതോ തവണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നവർ നമ്മുടെ ഇടയിലുണ്ട്. എന്നിരുന്നാലും ഇത് പ്രായം, ജീവിതശൈലി, ആരോഗ്യം എന്നിവ അനുസരിച്ച് വ്യത്യാസപ്പെടുന്നു, ഡോ വിന്റർ പറഞ്ഞു.

4. മദ്യത്തിന്റെ ഉപയോഗം

മദ്യം ഉപയോഗിക്കുന്നതിന്റെ പലവിധ റിയാക്ഷനുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകും. കഫീൻ, ആൽക്കഹോൾ എന്നിവ രണ്ടും ഡൈയൂററ്റിക്സാണ്. ഇത് എത്ര തവണ മൂത്രമൊഴിക്കണമെന്നത് വർദ്ധിപ്പിക്കുകയും മൂത്രാശയത്തെ പ്രകോപിപ്പിക്കുകയും ചെയ്യുമെന്നും ഡോ ഗോൾഡ് ഫിഷർ മുന്നറിയിപ്പ് നൽകുന്നു.

5. യുടിഐ പരിശോധനകൾ

യുടിഐ പരിശോധനകൾ നടത്തുന്നില്ല എങ്കിൽ പലവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. മൂത്രാശയത്തിലോ മൂത്രനാളത്തിലോ വൃക്കകളിലോ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് മൂത്രനാളി അണുബാധ (UTI).

6. പിങ്ക് അല്ലെങ്കിൽ ചുവപ്പ് കലർന്ന മൂത്രം

ചുവന്ന നിറത്തിലുള്ള മൂത്രം പുറത്ത് വന്നാൽ നിങ്ങൾ അടിയന്തിരമായി വൈദ്യസഹായം തേടണം. ഇത് അണുബാധയെയോ മൂത്രാശയ കാൻസറിനെയോ ആണ് സൂചിപ്പിക്കുന്നത്. ജാഗ്രത പുലർത്തണം.

7. വിറ്റാമിൻ സിയുടെ ഉപയോഗം

വിറ്റാമിൻ സിയുടെ ഉപയോഗം വൃക്കയിലെ കല്ലുകൾക്ക് കാരണമാകുമെന്നും ഇത് വയറുവേദന, ഉയർന്ന താപനില എന്നിവയ്ക്ക് കാരണമാകുമെന്നും ഡോക്ടർ വിന്റർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

2046 ലെ വാലന്റൈൻസ് ദിനത്തിൽ പിസയിലെ ചരിഞ്ഞ ഗോപുരത്തിന്റെ വലുപ്പമുള്ള ഒരു നഗരം നശിപ്പിക്കാൻ ശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുമെന്ന് നാസ മുന്നറിയിപ്പ് നൽകി. 2023, ഫെബ്രുവരി 28-നാണ് ഇത്തരത്തിൽ ഭൂമിയിലേക്ക് ഛിന്നഗ്രഹം പതിക്കുമെന്ന് നാസ കണ്ടെത്തിയത്. എന്നാൽ ഇത് എവിടെയായിരിക്കും പതിക്കുന്നതെന്ന് ഇതുവരെ സ്ഥിതീകരിക്കായിട്ടില്ല. ഇന്ത്യൻ മഹാസമുദ്രം മുതൽ പസഫിക് സമുദ്രം വരെയും യുഎസിന്റെ പടിഞ്ഞാറ് മുതൽ കിഴക്കൻ തീരം വരെയും ഉള്ള സ്ഥലങ്ങളാണ് ആഘാതത്തിന് സാധ്യത ഉള്ള പ്രദേശങ്ങളായി പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലോസ് ഏഞ്ചൽസ്, ഹവായ്, വാഷിംഗ്ടൺ ഡിസി എന്നീ സ്ഥലങ്ങളിലും ഛിന്നഗ്രഹം പതിച്ചേക്കാം.

165 അടി 2023 DW ഭൂമിയിൽ കൂട്ടിയിടിക്കുന്നത് 114 വർഷം മുമ്പ് സൈബീരിയയിൽ പതിച്ച തുംഗസ്‌ക 12-മെഗാട്ടണിനോട് സാമ്യമുള്ളതായിരിക്കും. 160 അടി ഉണ്ടായിരുന്ന ഈ ഛിന്നഗ്രഹം ഒരു ആണവ സ്ഫോടനത്തിനു തന്നെ കാരണമായിരുന്നു. ഒരു മെട്രോപൊളിറ്റൻ നഗരത്തെ നശിപ്പിക്കാൻ ശേഷിയുള്ള ഇവ അന്ന് ഒരു വനത്തിലാണ് പതിച്ചത്. ഇതിൻെറ ആഘാതത്തിൽ 80 ദശലക്ഷത്തിലധികം മരങ്ങൾ നശിച്ചിരുന്നു.

2023 DW ന്റെ കണ്ടെത്തൽ ചൊവ്വാഴ്ച നാസ പ്രഖ്യാപിച്ചു. ഇതിൻെറ ഭ്രമണപഥങ്ങൾ പ്രവചിക്കുന്നതിനായുള്ള പഠനത്തിൻെറ പിന്നിലാണ് നിലവിൽ ശാസ്ത്രജ്ഞർ. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാനുള്ള സാധ്യത കഴിഞ്ഞ ഒരാഴ്ചയായി മാറിയിട്ടുണ്ട്. മാർച്ച് 1 ന്, ഒരു ഇറ്റാലിയൻ ആസ്ട്രോനമർ ചിന്നഗ്രഹത്തിൻെറ ആഘാതം 1,2000 അവസരങ്ങളിൽ ഒന്നായാണ് പ്രവചിച്ചത്. എന്നാൽ ഒരു ദിവസത്തിന് ശേഷം സാധ്യത 710-ൽ ഒന്നായി വർദ്ധിച്ചു. നിലവിൽ 560-ൽ ഒന്ന് എന്ന കണക്കാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തൊഴിൽരംഗത്തെ ദീർഘകാല ക്ഷാമം പരിഹരിക്കാൻ പദ്ധതിയുമായി യുകെ. നിർമ്മാണ മേഖലയ്ക്കായി കൂടുതൽ വിദേശ തൊഴിലാളികളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വളർച്ച വർധിപ്പിക്കാനുള്ള വഴികൾ തേടുന്നതിനിടയിൽ കൂടുതൽ വിദേശ തൊഴിലാളികൾക്ക് യുകെയിലേക്ക് വരാനുള്ള അവസരം സർക്കാർ ഒരുക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ തൊഴിലാളികൾ കുറവുള്ള മേഖലകൾ തിരഞ്ഞെടുത്ത് ജീവനക്കാരെ റിക്രൂട്ട് ചെയ്യാനാണ് സർക്കാർ നീക്കം.

അതേസമയം, ലിസ്റ്റിൽ ചേർക്കപ്പെട്ടവരിൽ പ്രധാനമായും നിർമാണതൊഴിലാളികൾ, റൂഫർമാർ, മരപ്പണിക്കാർ, പ്ലാസ്റ്ററർമാർ, നിർമാണ വ്യാപാരത്തിൽ പ്രവർത്തിക്കുന്നവർ എന്നിവരായിരിക്കണമെന്ന് സർക്കാരിന്റെ മൈഗ്രേഷൻ അഡൈ്വസറി കമ്മിറ്റി ശുപാർശ ചെയ്തതായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എന്നാൽ പട്ടികയിൽ ഇടം പിടിക്കാൻ സാധ്യതയുള്ളവരിൽ ഒന്നാമത് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആളുകൾ ആണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയുന്നത്. എന്നാൽ, ഈ ജോലികൾ ചെയ്യുന്നവരെ പട്ടികയിൽ ചേർക്കണോ എന്നുള്ളത് സംബന്ധിച്ച് മന്ത്രിമാർ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റിയോട് ചേർന്ന് ആലോചന നടത്തുകയാണ്. കൂടുതൽ ആളുകളെ മറ്റ് രാജ്യങ്ങളിൽ നിന്ന് ജോലിക്ക് എത്തിക്കാൻ പുതിയ നടപടിയിലൂടെ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.

ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവർമാൻ ശുപാർശ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ പങ്കുവെക്കുന്നത്. മൈഗ്രേഷൻ അഡ്വൈസറി കമ്മറ്റി റിപ്പോർട്ട് അടുത്ത ആഴ്ച പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണ്. £20,480 പൗണ്ടിന് ജോലിക്ക് ആളുകളെ എത്തിക്കാനാണ് നീക്കം. നിലവിൽ അടിസ്ഥാന ശമ്പളമായ £25, 600 നാണ് ജോലി ചെയ്യുന്നത്. പുതിയ റിക്രൂട്ട്മെന്റിലൂടെ ആളുകളെ കൊണ്ടുവന്നാൽ 80% ത്തിലധികം ജീവനക്കാരെ നിയമിക്കാനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന്റെ ഭാര്യ അക്ഷതാമൂർത്തിയുടെ അമ്മ പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തി തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാല അർപ്പിച്ചു. യാതൊരു വിഐപി പരിഗണനയുമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരിയായാണ് പത്മശ്രീ പുരസ്കാര ജേതാവായ സുധാമൂർത്തി ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ചത്. ഇൻഫോസിസ് സഹ സ്ഥാപകൻ എൻ. ആർ. നാരായണമൂർത്തിയ്ക്കൊപ്പം ചേർന്ന് ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുള്ള അവർ ആറ്റുകാല പൊങ്കാലയെ കുറിച്ച് എഴുതുമെന്ന് അറിയിച്ചു.

സുധാമൂർത്തി പൊങ്കാലയിടുന്നത് അധികമാരും അറിഞ്ഞില്ല. പൊരിവെയിലിൽ ഒരു കുട പോലും ചൂടാതെ തറയിൽ ഇരുന്നാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ ഭാര്യയുടെ അമ്മ പൊങ്കാലയിട്ടത്. ഒരു അംഗരക്ഷകന്റെയോ പോലീസുകാരന്റെയോ അകമ്പടി ഇല്ലാതെയാണ് ലാളിത്യത്തിന്റെ മകുടോദാഹരണമായി സുധാ മൂർത്തി പൊങ്കാല അർപ്പിച്ചത്. അതുകൊണ്ടുതന്നെ ക്യാമറ കണ്ണുകളിൽ നിന്ന് ഒഴിവായി ഭക്തിപൂർവ്വം ഏതൊരു സാധാരണ സ്ത്രീയെയും പോലെ പൊങ്കാല അർപ്പിക്കാൻ അവർക്കായി . തന്നെ തിരിച്ചറിഞ്ഞ പത്ര ഫോട്ടോഗ്രാഫറോട് അവർ സ്നേഹപൂർവ്വം നിർദ്ദേശം നൽകുകയും ചെയ്തു.

ആർക്കും സംശയം തരാതെ മറ്റൊരാൾക്കും ശല്യമാകാതെ അങ്ങനെ തന്നെ എഴുത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും പകർന്ന സ്നേഹ സ്പർശം അവർ ജീവിതത്തിലും ലോകത്തിന് കാണിച്ചു കൊടുത്തത്. അന്താരാഷ്ട്ര വനിതാ ദിനത്തിന് തലേന്ന് നടന്ന ആറ്റുകാൽ പൊങ്കാല സ്ത്രീ ശാക്തീകരണത്തിന്റെ മകുടോദാഹരണമാണെന്ന് സുധമൂർത്തി പറഞ്ഞു. നിരവധി സ്ത്രീകൾ പലസ്ഥലങ്ങളിൽ നിന്ന് പൊങ്കാലയ്ക്കായി എത്തുന്നു. ഇവിടെ സമത്വമുണ്ട്. ജാതിയോ മതമോ പണക്കാരനോ ദരിദ്രനോ ഇല്ല … അവർ കൂട്ടിച്ചേർത്തു. മലയാളിയായ സെക്രട്ടറി ലീന ഗോപകുമാറിന്റെ ഒപ്പമാണ് സുധാമൂർത്തി പൊങ്കാല അർപ്പിക്കാനായി എത്തിയത്.

കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷം പൂർണ്ണ തോതിൽ ആറ്റുകാൽ പൊങ്കാല നടന്നത്. പൊങ്കാല അർപ്പിക്കാൻ 40 ലക്ഷത്തോളം പേർ എത്തി എന്നാണ് അനൗദ്യോഗിക കണക്കുകൾ . ആറ്റുകാൽ ദേവീക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ വരെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവർ പൊങ്കാല അർപ്പിക്കാൻ അണിനിരന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: അകാലത്തിൽ മരണപ്പെട്ട ജോനാഥാൻ ജോജിയ്ക്ക് വിട നൽകി യുകെ. സംസ്കാര ശുശ്രൂഷകൾക്ക് ഇന്ത്യൻ ഓർത്തഡോക്സ് യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമായ ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ഫെബ്രുവരി 27-ാം തീയതി പനിബാധിച്ച് അപ്രതീക്ഷിതമായി മരണം കവർന്നെടുക്കുകയായിരുന്നു.

കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. രണ്ടാഴ്‌ചയോളം ലിവർപൂൾ ഹോസ്പിറ്റലിലെ വെൻറിലേറ്ററിൽ കഴിഞ്ഞതിന് ശേഷമാണ് ജോനാഥൻ മരണത്തിന് കീഴടങ്ങിയത്. ജീവിതത്തിലേക്ക് തിരികെ വരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് മരണം കടന്നുവന്നത്. മാഞ്ചസ്റ്റർ സെൻറ് ജോർജ് ഇടവക വികാരി ഫാ. എൽദോ വർഗീസും മറ്റ് വൈദികരും ശുശ്രൂഷകളിൽ സഹകാർമികത്വം വഹിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് 1 മണിക്ക് മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ പൊതുദർശനത്തിനും ദേവാലയത്തിലെ ശുശ്രൂഷകൾക്കും ശേഷം, ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ദേവാലയത്തിന് സമീപമുള്ള ഓവർ ഡെയ്ൽ സെമിത്തേരിയിൽ കബറടക്ക ശുശ്രൂഷയും നടത്തി. ജോനാഥൻെറ പിതാവ് ജോജി പത്തനംതിട്ട സ്വദേശിയാണ്. ഇരുവരും യുകെയിലെത്തിയിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴാണ് ദുഃഖവാർത്ത കടന്ന് വരുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടീഷുകാർ സ്കാൻഡിനേവിയക്കാരെപ്പോലെ ലൈംഗികതയെക്കുറിച്ച് സ്വതന്ത്രമായ കാഴ്ചപ്പാട് ഉള്ളവർ അല്ലെന്ന് പ്രമുഖ സെക്‌സ്‌പെർട്ട് അസ ബാവ്. സ്വീഡിഷുകാർ ബ്രിട്ടീഷുകാരെക്കാൾ തുറന്ന മനസ്സുള്ളവരാണെന്നും അസ ബാവ് പറഞ്ഞു. ‘ഇരുപതുകളുടെ തുടക്കത്തിൽ സ്വീഡൻ വിട്ട് ലണ്ടനിലേക്ക് താമസം മാറിയപ്പോഴാണ് ഇക്കാര്യങ്ങളെ കുറിച്ച് കൂടുതലായി മനസിലാക്കിയത്. കാമുകി കാമുകന്മാരോടൊത്ത് ഷോപ്പിംഗിനും മറ്റും പോകുമ്പോൾ ഇതിന്റെ പ്രത്യാഘാതങ്ങൾ ഞാൻ തിരിച്ചറിഞ്ഞു. സെക്സ് ടോയ്‌സ് ഒക്കെ വളരെ സുലഭവും, പരസ്യമായി കച്ചവടം ചെയ്യുന്നതുമായ ഈ കാലത്ത് അവർ അതിനോട് അകലം പാലിക്കുന്നത് ഞെട്ടിച്ചു’- അവർ കൂട്ടിചേർത്തു.

അവർ എപ്പോഴെങ്കിലും മസാജ് പരീക്ഷീച്ചിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നേൽ സമാനമായ ശ്വാസംമുട്ടൽ ഞാൻ അനുഭവിക്കേണ്ടി വന്നേനെ എന്ന് പറഞ്ഞ ബാവ്, തന്നെ സംബന്ധിച്ചിടത്തോളം സെക്‌സ് എന്നത് നമ്മുടെ ഏറ്റവും അടുത്തവരോട് പോലും സംസാരിക്കാൻ പാടുപെടുന്ന അസ്വാഭാവികമോ ലജ്ജാകരമോ ആയ ഒന്നല്ല, മറിച്ച് തുറന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്നും വ്യക്തമാക്കി. ബ്രിട്ടീഷുകാർ ഇക്കാര്യത്തിലും വളരെ പിന്നിലാണെന്നും അവർ സൂചിപ്പിക്കുന്നു. ‘പുരുഷനും സ്ത്രീയും ഒരുപോലെ ആസ്വദിക്കേണ്ടതും, പരസ്യ ചർച്ചകൾ നടത്തേണ്ടതുമായ ഒന്നാണ് ലൈംഗികത. അതിൽ സ്കാൻഡിനെവിയൻ ആളുകളാണ് മുൻപിൽ. എനിക്ക് എന്റെ ശരീരത്തെ കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്’- അവർ പറയുന്നു.

ലണ്ടനിലേക്ക് ചുവട് മാറ്റിയപ്പോഴും താൻ നിരന്തരം കാമുകിമാരുമായി ഇടപഴകുന്നതിനും,സൗഹൃദം സ്ഥാപിക്കുന്നതിനും ശ്രമിച്ചെന്നും, പക്ഷെ എല്ലായിടത്തേയും പ്രതികരണം ഒരുപോലെ ആയിരുന്നില്ലെന്നും അവർ പറയുന്നു. ‘കിടപ്പുമുറിയിൽ എനിക്ക് എന്താണ് വേണ്ടതെന്ന് ഒരു പങ്കാളിയോട് കൃത്യമായി പറയുന്നതിൽ എനിക്ക് പ്രശ്‌നമില്ല. ബീച്ചിലും മറ്റിടങ്ങളിലും നഗ്നമായി കിടക്കുവാനും, മറ്റുള്ളവരുമായി ഇടപഴകുവാനും എനിക്ക് മടിയുമില്ല. എന്നാൽ ഇതൊക്കെ ബ്രിട്ടീഷ് സ്ത്രീകളെ കൊണ്ട് സാധിക്കുമോ? ലൈംഗികമായ സ്വാതന്ത്ര്യം നിങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടുണ്ടോ?’ അദ്ദേഹം ചോദിച്ചു. സെക്സ് എന്നത് കിടപ്പുമുറിയിൽ മാത്രം പങ്കുവെക്കാൻ ഉള്ളതല്ലെന്നും, ജീവിതത്തിന്റെ എല്ലാ മേഖലകളിലും സെക്സ് ഉണ്ടെന്നുമാണ് അവരുടെ ഭാഷ്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടന്റെ ഔദ്യോഗിക ചുമതലകളിലേക്ക് റിഷി സുനകിന് പിന്നാലെ മറ്റൊരു ഇന്ത്യൻ വംശജ കൂടി. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ത്ഥികള്‍ എത്തുന്ന ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി ചാന്‍സലറായി ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് ടിവി പ്രസന്ററുമായ അനിത റാണി നസ്രാനാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി പദത്തിലേക്ക് റിഷി സുനക് എത്തിയതിനു പിന്നാലെ രാജ്യത്തിന് അഭിമാനമായി വീണ്ടും മാറുകയാണ് ഇന്ത്യൻ വംശജയായ അനിത റാണി. പഞ്ചാബ് സ്വദേശിനിയായ അനിത വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയതാണ്. മാധ്യമപ്രവർത്തന രംഗത്ത് തന്റേതായ കൈയൊപ്പ് ചാർത്തിയതിന് ശേഷമാണ് ഔദ്യോഗിക പദവിയിലേക്ക് കടക്കുന്നത്.

ഏതു രംഗത്തും സ്ത്രീകള്‍ ഒന്നാമതായി എത്താന്‍ ഏഷ്യന്‍ കുടുംബങ്ങള്‍ നല്‍കുന്ന ശ്രദ്ധ വലുതാണെന്നും, ഇത് ലോകം മാതൃകയാക്കേണ്ട കാര്യമാണെന്നുമുള്ള അനിതയുടെ നേരത്തത്തെ പ്രസ്താവന വലിയ ചർച്ചയായിരുന്നു. ഇതിനു തെളിവാണ് പുതിയ പദവി എന്നാണ് അനിതയുടെ ഭാഷ്യം. എന്നാൽ ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന റിഷിക്ക് എങ്ങനെ ഇന്ത്യന്‍ പാരമ്പര്യം അവകാശപ്പെടാനാകും എന്ന ചോദ്യം അനിതയുടെ കാര്യത്തിലും വിമര്‍ശകര്‍ ഉയര്‍ത്താനിടയുണ്ട്. ബ്രാഡ്ഫോര്‍ഡിലാണ് അനിത ജനിച്ചു വളർന്നത്. അവിടെ ജനിച്ചു വളർന്ന ഒരാൾക്ക് എങ്ങനെ ഈ പദവിയിൽ എത്താനാകുമെന്നാണ് അനിത ചോദിക്കുന്നത്. തന്റെ ജീവിതത്തില്‍ ബ്രാഡ്‌ഫോര്‍ഡ് എന്നും പ്രിയപ്പെട്ടതാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പാരമ്പര്യ ഹിന്ദു കുടുംബത്തിലാണ് അനിതയുടെ ജനനം. മാധ്യമ പ്രവര്‍ത്തകയായി ജീവിതം ആരംഭിച്ച അനിത വളർന്നത് ഹിന്ദുവായ അച്ഛന്റെയും സിഖ് വിശ്വാസിയായ അമ്മയുടെയും തണലിലാണ്. ഭൂപീന്ദര്‍ റാഹേലാണ് ഭർത്താവ്. യുകെയിലേക്ക് എത്തുന്ന മലയാളി വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. യൂണിവേഴ്സിറ്റി തലപ്പത്ത് അനിത എത്തുന്നത് അതുകൊണ്ട് തന്നെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രതീക്ഷ സമ്മാനിക്കുന്നതാണ്. ഇന്ത്യൻ കാറുകളെ കുറിച്ചുള്ള ഡോക്യൂമെന്ററിയും അനിതയുടെ സംഭാവനയാണ്. മാധ്യമ പ്രവർത്തകയായിരുന്ന അനിത, മികച്ചൊരു നർത്തകി കൂടിയാണ്.

RECENT POSTS
Copyright © . All rights reserved