Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

അമിതവണ്ണം മൂലം ശാരീരിക വൈഷമ്യങ്ങൾ അനുഭവിക്കുന്നവർ ഒട്ടേറെ പേരാണ്. ഹൃദ്രോഗം, പ്രമേഹം, ബ്ലഡ് പ്രഷർ തുടങ്ങിയ രോഗാവസ്ഥകൾ വന്നുചേരുന്നതിനും അമിതമായ വണ്ണം ഒരു നിർണായക ഘടകമാണ്. സ്ഥിരമായി വ്യായാമം ചെയ്യുക , ഭക്ഷണങ്ങൾ നിയന്ത്രിക്കുക തുടങ്ങിയവയാണ് ശരീരത്തിന്റെ അമിതമായ ഭാരം കുറയ്ക്കുന്നതിനുള്ള സ്വാഭാവിക രീതികൾ . എന്നാൽ മലയാളികൾ ചെറുപ്പം മുതൽ പിന്തുടരുന്ന പല ഭക്ഷണരീതികളും ഒട്ടും ആരോഗ്യകരമല്ലെന്ന അഭിപ്രായമാണ് വിദഗ്ധർക്കുള്ളത്. ചോറിനോടും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളോടും പുലർത്തുന്ന പ്രതിപത്തി പ്രമേഹവും ഹൃദ്രോഗവും പോലുള്ള രോഗങ്ങൾ ലോകമെങ്ങുമുള്ള മലയാളി സമൂഹങ്ങളെ കീഴടക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഈ സാഹചര്യത്തിൽ വണ്ണം കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നിന് എൻഎച്ച്എസ് അംഗീകാരം നൽകിയതായുള്ള വാർത്തകൾ അമിതവണ്ണം മൂലം കഷ്ടപ്പെടുന്ന യുകെ മലയാളികൾക്ക് ആശ്വാസം പകരുന്നതാണ് . സെമാഗ്ലൂറ്റൈഡ് അടങ്ങിയ വെഗോവി എന്ന മരുന്നാണ് ഇംഗ്ലണ്ടിലെ എൻഎച്ച് എസിന് ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയിരിക്കുന്നത്. നാഷണൽ ഇൻസ്റ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസ് ഈ മരുന്ന് വിപണനം ചെയ്യുന്നത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് അറിയിച്ചു കഴിഞ്ഞു. എലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രശസ്തർ ഈ മരുന്ന് ഉപയോഗിച്ചതായി സാക്ഷ്യപ്പെടുത്തിയിരുന്നു.

ആഹാര നിയന്ത്രണത്തിനും ജീവിതശൈലി മാറ്റത്തിനും ഒപ്പം സെമാഗ്ലൂറ്റൈഡ് മരുന്ന് ഉപയോഗിക്കുകയാണെങ്കിൽ 10 ശതമാനത്തിലധികം ഭാരം കുറയ്ക്കാൻ ഇത് അമിതവണ്ണമുള്ളവരെ സഹായിക്കുമെന്നാണ് നിലവിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് . മരുന്ന് ഉപയോഗിക്കുന്നത് ഒരു വിദഗ്ധനായ ഡോക്ടറുടെ മേൽ നോട്ടത്തിൽ മാത്രമേ പാടുള്ളൂ. അതുപോലെ തന്നെ ഒരു വ്യക്തി ഈ മരുന്ന് പരമാവധി രണ്ട് വർഷത്തേക്ക് മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം. വിശപ്പ് തോന്നിപ്പിക്കുന്ന ഹോർമോണിൻെറ പ്രവർത്തനം കുറയ്ക്കുകയാണ് സെമാഗ്ലൂറ്റൈഡ് പോലുള്ള മരുന്നുകൾ ചെയ്യുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓസ്ട്രേലിയയിൽ മരണ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്‌ പുറത്ത്. 2022ൽ മാത്രം പ്രവചിച്ചതിനെക്കാൾ 174,000-ത്തിലധികം മരണങ്ങൾ രജിസ്റ്റർ ചെയ്തു. ഏകദേശം 12% കൂടുതൽ ആളുകൾ ഈ കാലയളവിൽ മരണപ്പെട്ടന്നും കണക്കുകൾ പറയുന്നു. യുകെയിലും സമാനമായ അവസ്ഥ വന്നേക്കാമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. 80 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ മരണനിരക്കാണിത്. ഇതിൽ 20,000 മരണങ്ങളിൽ, 10,300 എണ്ണം നേരിട്ട് കോവിഡ് -19 കാരണവും 2,900 എണ്ണം മറ്റ് തരത്തിൽ വൈറസുമായി ബന്ധപ്പെട്ടതുമാണ്. ബാക്കിയുള്ള 6,600 അധിക മരണങ്ങൾ കോവിഡ് -19 നുമായി ബന്ധപ്പെട്ടതല്ലെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.

ഇങ്ങനെയുള്ള മരണങ്ങളിൽ കൂടുതലും ഹൃദ്രോഗം, ക്യാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പലവിധമായ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് മരണം റിപ്പോർട്ട്‌ ചെയ്യുന്നതെന്നും പാൻഡെമിക് അല്ലാത്ത സമയങ്ങളിൽ ലെവലുകൾ സാധാരണ നിലയിലുള്ള ഏറ്റക്കുറച്ചിലുകൾക്കുള്ളിൽ മാത്രമേ വന്നിട്ടുള്ളൂ എന്നും ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് -19 മരണനിരക്ക് വർക്കിംഗ് ഗ്രൂപ്പിൽ നിന്നുള്ള കാരെൻ കട്ടർ പറഞ്ഞു. അധികമരണങ്ങളിൽ പലതിലും വൈറസിന് പങ്കുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വിശ്വസിക്കുന്നതായും അവർ കൂട്ടിചേർത്തു.

ഇതിൽ പ്രധാനമായും കോവിഡ് അണുബാധയ്ക്ക് ശേഷമുള്ള മരണ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ജനസംഖ്യയിൽ ഭൂരിപക്ഷം ആളുകൾക്കും കോവിഡ് റിപ്പോർട്ട്‌ ചെയ്തിരുന്നു. അതേസമയം, കോവിഡ് ബാധിച്ചവർ 18 മാസം കഴിഞ്ഞ് മരിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഗവേഷണങ്ങൾ കണ്ടെത്തിയിരുന്നു. വൈറസ് ബാധയുണ്ടായ എല്ലാവർക്കും , ഹൃദയാഘാതം, ഏട്രിയൽ ഫൈബ്രിലേഷൻ, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള മാരകമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ചൈനയിൽ നിന്നുള്ള ശാസ്ത്രജ്ഞരുടെ പഠനവും വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിൽ കുഴഞ്ഞുവീണു മരിച്ച മലയാളിയായ നേഹ ജോർജിന് വിട നൽകി. ബ്രൈറ്റണിലെ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ രാവിലെ 10 മണിക്ക് പൊതുദർശനവും ഉച്ചയ്ക്ക് 12.30 ക്ക് ബ്രൈറ്റൺ ആൻഡ് പ്രെസ്റ്റൺ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകളും നടന്നു. മലയാളികൾ ഉൾപ്പെടെ നിരവധി ആളുകളുടെ സാന്നിധ്യത്തിലായിരുന്നു നേഹ യാത്രയായത്. ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ഭർത്താവിന്റെ അടുത്തേയ്ക്ക് യാത്ര തിരിക്കാൻ ഇരിക്കവേയാണ് ഫെബ്രുവരി 23 ന് രാവിലെ മരണപ്പെട്ടത്.

യുകെയിൽ ക്ലിനിക്കൽ ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു നേഹ. മാതാപിതാക്കളായ ജോർജ് ജോസഫും ബീന ജോർജും എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ്. 2021 ഓഗസ്റ്റ് 21 നാണ് ഓസ്ട്രേലിയയിൽ തമാസമായ മലയാളി കുടുംബമായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്. വിവാഹ ശേഷം ഓസ്‌ട്രേലിയയിലേക്ക് യാത്രയാകുന്നതിന്റെ സന്തോഷം പങ്കിടാന്‍ കൂട്ടുകാരികള്‍ക്കൊപ്പം വിട വാങ്ങല്‍ വിരുന്ന് നടത്തി മടങ്ങി എത്തിയ നേഹ തൊട്ടടുത്ത ദിവസം രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു.

തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണപ്പെട്ടു. കൂട്ടുകാർക്ക് എല്ലാം ട്രീറ്റ്‌ നൽകിയതിന്റെ തൊട്ട് പിന്നാലെ മരണം തട്ടിയെടുത്ത സംഭവത്തിന്റെ ഞെട്ടലിലാണ് കൂട്ടുകാരികളെല്ലാം. കരഞ്ഞു തളർന്ന മിഴികളുമായ് നേഹയെ യാത്രയ്ക്കാൻ അവരും എത്തിയിരുന്നു. ബന്ധുമിത്രാധികളുടെയും ഉറ്റവരുടെയും കൂട്ടുകാരുടെയും സാന്നിധ്യത്തിൽ നേഹ യാത്രയായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കിംഗ്സ് നോർട്ടനിലെ റെസിഡൻഷ്യൽ സ്ട്രീറ്റ് പോലീസ് സീൽ ചെയ്തു. ഇന്ന് രാവിലെയാണ് സംഭവം. താമസക്കാരോട് അകത്തു നിൽക്കാൻ പറഞ്ഞതിന് ശേഷമായിരുന്നു സംഭവം. ഗ്രീവ്സ് സ്ക്വയറിലെ പൂന്തോട്ടങ്ങളിൽ തിരച്ചിൽ നടത്തുകയും ഒരു മണിക്കൂറിലധികം സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ തുടരുകയും ചെയ്തു. എന്റെ അമ്മയെ വീട്ടിൽ നിന്ന് പോകാൻ പോലീസ് അനുവദിക്കുന്നില്ലെന്നും, അകത്തു തന്നെ നിൽക്കാൻ ആവശ്യപ്പെട്ടതായും ഗ്രീവ്സ് സ്ക്വയറിൽ താമസിക്കുന്ന നാട്ടുകാരൻ പറഞ്ഞു.

നിലവിൽ സ്ട്രീറ്റിന്റെ ഇരുവശവും പോലീസ് സീൽ ചെയ്തിരിക്കുകയാണ്. സംഭവസ്ഥലത്ത് നിരവധി പോലീസ് വാഹനങ്ങൾ എത്തിയിട്ടുണ്ട്. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പോലീസ് എത്തിയതെന്ന് പരിസരവാസികൾ പറയുന്നു. റോഡിന്റെ ഇരുവശവും രാവിലെ കാണുന്നത് പോലീസ് ഉദ്യോഗസ്ഥരെയാണെന്നും അവർ പറഞ്ഞു. ഗൗരവമായ ഒരു വിഷയത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതൽ വിവരങ്ങൾ സമയമാകുമ്പോൾ അറിയിക്കാം എന്നുമാണ് വെസ്റ്റ് മിഡ്‌ലാൻഡ് പോലീസ് അറിയിച്ചത്.

കിങ്‌സ് നോർട്ടനിൽ അപ്രതീക്ഷിത സംഭവം നടന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശവാസികൾ ആരും തന്നെ പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല. പലവിധ കാരണങ്ങൾ അഭ്യൂഹങ്ങളായി പ്രചരിക്കുന്നുണ്ടെങ്കിലും പോലീസ് വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ അറിയാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ യുകെയുടെ വിവിധ ഇടങ്ങളിൽ റിപ്പോർട്ട്‌ ചെയ്ത് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലുള്ള അന്വേഷണമാണെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഭാര്യയെ മർദിച്ചതിനു നിരവധി തവണ നിയമനടപടികൾ നേരിട്ട തന്റെ പിതാവിനെ നൈറ്റ്ഹുഡിനായി നാമനിർദ്ദേശം ചെയ്ത് ബോറിസ് ജോൺസന്റെ നടപടിയിൽ പ്രതിഷേധം കനക്കുന്നു. ഇതിലൂടെ നിലവിലുള്ള സാമൂഹിക ഘടനയെ ജോൺസൺ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് വിമർശകർ ചൂണ്ടികാട്ടുന്നത്. പൊതുനന്മയ്ക്കായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്നവർക്ക് സാധാരണയായി നൽകുന്ന ഒരു ബഹുമതി സ്ത്രീകളെ തട്ടിക്കൊണ്ടുപോയി മർദിക്കുന്നയാൾക്ക് എങ്ങനെ ലഭിക്കുമെന്ന് പലരും ചോദിച്ചപ്പോൾ ഈ നീക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. എന്നാൽ ഈ നീക്കം തടയാൻ ഒടുവിൽ പ്രധാനമന്ത്രി ഋഷി സുനകും ഇടപ്പെട്ടു.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയുടെ ചങ്ങാതിയും സമ്പന്നരുമായ കൂട്ടുകാർ നിറഞ്ഞ പട്ടികയിലെ നൂറിൽ ഒരാൾ മാത്രമായിരുന്നു ഈ വ്യക്തി. ‘നമ്മുടെ രാജ്യത്തിന് സംഭാവന നൽകുന്നതിന് പരിശ്രമിച്ചവർക്കായി ബഹുമതികൾ സംവരണം ചെയ്യണം. ആ അംഗീകാരം തന്റെ പിതാവിന് നൽകാനുള്ള ബോറിസ് ജോൺസന്റെ ശ്രമം മുഴുവൻ കാര്യത്തെയും പരിഹസിക്കുന്നതിന് തുല്യമാണെന്ന് ലിബ് ഡെം ചീഫ് വിപ്പ് വെൻ‌ഡി ചേംബർ‌ലെയ്‌ൻ പറഞ്ഞു. ഭാവിയിൽ വരുന്നവർക്ക് എന്തെങ്കിലും വിശ്വാസ്യത ലഭിക്കണമെങ്കിൽ ബഹുമതികളുടെ പട്ടിക വീറ്റോ ചെയ്യണമെന്ന് അവർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

ബോറിസ് ജോൺസന്റെ നടപടി പുതിയൊരു കീഴ് വഴക്കം ഉണ്ടാക്കുമെന്നും, പലവിധ തെറ്റിദ്ധാരണകളിലേക്ക് ഇത് ഭാവിയിൽ നയിക്കുമെന്നും ലേബർ നേതാവ് കെയർ സ്റ്റാർമർ കൂട്ടിച്ചേർത്തു. ഷാഡോ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. :ബ്രിട്ടീഷ് രാഷ്ട്രീയത്തെ പരിഹസിച്ചതുപോലെ ബഹുമതി സമ്പ്രദായത്തെയും ജോൺസൻ പരിഹസിക്കുകയാണ്. തന്റെ പിതാവിനെ നൈറ്റ്‌ഹുഡിനായി നാമനിർദ്ദേശം ചെയ്യാമെന്നും അതിൽ നിന്ന് പദവി നേടാമെന്നുമുള്ള ആശയം മനുഷ്യന്റെ അഹങ്കാരത്തെ വളർത്തുകയാണ്’- മുൻ കാബിനറ്റ് മന്ത്രി റോറി സ്റ്റുവർട്ട് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പ്രസവ സമയത്ത് ഗ്യാസും, വായുവും ലഭിക്കാതെ വന്നതിനെ തുടർന്ന് അതികഠിന വേദന സഹിച്ച യുവതിയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മാധ്യമപ്രവർത്തകയായ ലീ മിൽനരാണ് മകൻ തിയോയ്ക്ക് ഹാർലോയിലെ പ്രിൻസസ് അലക്‌സാന്ദ്ര ഹോസ്പിറ്റലിൽ വെച്ച് ജന്മം നൽകിയത്. പ്രസവത്തിൽ പ്രശ്നങ്ങൾ എടുത്ത് കാട്ടിയ ഡോക്ടർമാരുടെ നടപടിയെ ഞെട്ടിച്ചുകൊണ്ടാണ് കുഞ്ഞ് ജനിച്ചത്. ‘പ്രീ-എക്ലാംസിയ കാരണം അവളുടെ പ്രസവം വളരെ വേഗത്തിൽ പുരോഗമിച്ചു. ഒരു എപ്പിഡ്യൂറലിന് സമയമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വേദന തടയാൻ ഒരു കുത്തിവെപ്പ് മാത്രം മതി’- മുപ്പത്തിമൂന്നുകാരനായ ഭർത്താവ് പറഞ്ഞു.

‘എന്റെ ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു. വേദന ശമിപ്പിക്കാൻ ഞാൻ യാചിച്ചുകൊണ്ടിരുന്നു, പക്ഷേ അവർക്ക് എനിക്ക് നൽകാൻ ഉണ്ടായിരുന്നത് കേവലം പാരസെറ്റമോൾ മാത്രമാണ്. ജീവിതത്തിൽ ആ നിമിഷം ഞാൻ ഭയപ്പെട്ടു. അകത്തും പുറത്തും വേദന’- ലീ മിൽനർ പറയുന്നു. ആശുപത്രിയിൽ മൂന്ന് താൽക്കാലിക ഗ്യാസ്, എയർ യൂണിറ്റുകൾ ഉണ്ടായിരുന്നു. എന്നാൽ മുൻപ് ഫെബ്രുവരി 13 -ന് നടന്ന പ്രസവത്തിലും യൂണിറ്റ് പ്രവർത്തിച്ചിരുന്നില്ല. സംഭവത്തെ തുടർന്ന് ആശുപത്രിയിൽ സ്ഥിരമായ ഗ്യാസ്, എയർ യൂണിറ്റുകൾ ഉടൻ സജ്ജീകരിക്കുമെന്ന് മിഡ്‌വൈഫറി ഡയറക്ടർ ഗ്യൂസെപ്പെ ലാബ്രിയോള പറഞ്ഞു.

പ്രസവിക്കാൻ പോകുന്ന സ്ത്രീകൾക്ക് അവരുടെ ഏത് ചോദ്യത്തിനും വിളിക്കാൻ പുതിയൊരു ഹെൽപ്‌ലൈൻ സംവിധാനവും പുറത്ത് വരുമെന്നും അധികൃതർ വ്യക്തമാക്കി. 2022-ലെ എൻഎച്ച്എസ് മെറ്റേണിറ്റി സർവേ പറയുന്നത് അനുസരിച്ച് 76% സ്ത്രീകളും അവരുടെ പ്രസവസമയത്ത് നൈട്രസ് ഓക്സൈഡ് എന്നറിയപ്പെടുന്ന വാതകവും വായുവും ഉപയോഗിച്ചിരുന്നു എന്നാണ്. നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും, പലവിധമായ പ്രശ്നങ്ങളെ തുടർന്നാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മഗലൂഫിൽ ബ്രിട്ടീഷ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം. 25 കാരിയായ യുവതിയെ രണ്ട് പേർ ചേർന്ന് കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. പെൺകുട്ടിക്ക് നേരെ അക്രമം അഴിച്ചുവിട്ട പ്രതികൾ വസ്ത്രവും അടിവസ്ത്രവും വലിച്ചുകീറുകയും ഡിസൈനർ വാച്ചും ആഭരണങ്ങളും മോഷ്ടിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. പോലീസ് എത്തിയതിനെ തുടർന്ന് ഓടി രക്ഷപെട്ട പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയിൽ യുവതി അതിക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം നടന്നത്. പ്രശസ്തമായ പൂന്ത ബല്ലേന പാർട്ടി സ്ട്രിപ്പിൽ നിന്ന് മാറി ബാങ്കിന് സമീപത്ത് വെച്ചാണ് പ്രതികൾ ആക്രമിച്ചത്. പോലീസ് ഉദ്യോഗസ്ഥനെ മർദിച്ച ശേഷമാണ് പ്രതികൾ അതിവിദഗ്ദമായി കടന്നുകളഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, പിന്നീട് ബ്രിട്ടീഷ് വിനോദസഞ്ചാരിയെ കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 19 ഉം 24 ഉം വയസ്സുള്ള രണ്ട് കൊളംബിയക്കാരാണ് പോലീസ് പിടിയിലായത്. ഇവർക്ക് പാൽമയിലും ആൻഡ്രാറ്റ്‌സ്, ഇൻക എന്നിങ്ങനെയുള്ള മല്ലോർക്കൻ പട്ടണങ്ങളിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.

പ്രതികളെ കസ്റ്റഡിയിലെടുക്കാൻ കോടതിയുടെ അനുവാദം ലഭിച്ചോ, അതോ ജാമ്യം നൽകിയോ എന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഞായറാഴ്ച മലോർക്കയിലെ സാന്താ പോൺസയിലെ ഹോട്ടലിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിന് 26 കാരനായ പ്രതിയെ സമാന സാഹചര്യത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മാറ്റ് ഹാൻകോക്ക് കാമുകി ജിന കൊളാഡൻ‌ജെലോയുമായുള്ള ബന്ധത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. ഹാൻകോക്ക്, ജിനയെ G7 ഉച്ചകോടിയിൽ യു‌എസ് സ്റ്റേറ്റ് സെക്രട്ടറിയോടൊപ്പം സ്വകാര്യ അത്താഴത്തിന് കൊണ്ടുപോയെന്നും ക്ഷണിച്ചെന്നും, എന്നാൽ ജിന ഈ അവസരം ആദ്യം നിരസിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന നിർണായക വിവരം. വാട്സാപ്പിലൂടെയാണ് ഇരുവരും സന്ദേശങ്ങൾ കൈമാറിയത്. കൊളാഡഞ്ചലോയുമായുള്ള ബന്ധം പുറത്തായതിനെത്തുടർന്ന് രാജിവെക്കേണ്ടി വന്ന ഹാൻകോക്ക് പിന്നീട് ബന്ധം തുടരുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ലേബർ എംപിയായ ബെൻ ബ്രാഡ്‌ഷോയാണ് ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച് പാർലമെന്റിൽ ആദ്യം അറിയിച്ചത്. മാറ്റ് ഹാൻകോക്കിന്റെ മുൻ രാഷ്ട്രീയ ഉപദേഷ്ടാവ് അലൻ നിക്സണിന്റെ ഇടപെടലിനെ തുടർന്നാണ് തന്റെ ഔദ്യോഗിക സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ നിർബന്ധിതനായത്. പാൻഡെമിക് ഡയറീസ് എന്ന പുസ്തകം എഴുതുന്നതിനായി ഹാൻ‌കോക്കിന്റെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ദ ടെലിഗ്രാഫ് പുറത്ത് വിട്ടതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. ജൂൺ മാസം 3,4 തീയതികളിൽ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ വെച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഓഫ് ഹെൽത്ത് ആയ സേവ്യർ ബെസെറയ്‌ക്കൊപ്പം അത്താഴവിരുന്നിനു ജിന കൊളാഡഞ്ചലോയെ ക്ഷണിച്ചെന്നാണ് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

വാട്ട്‌സാപ്പ് ചാറ്റിൽ നിർബന്ധമാണോ എന്ന കൊളാഡഞ്ചലോയുടെ ചോദ്യത്തിന് ഹാൻകോക്ക് മറുപടി നൽകിയില്ലെന്നും വാട്സാപ്പ് ചാറ്റുകൾ വ്യക്തമാക്കുന്നു. എന്നാൽ അതേസമയം, ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിനായുള്ള മുൻ സ്റ്റേറ്റ് സെക്രട്ടറിയുടെ അഭ്യർത്ഥന മാനിച്ചാണ് G7 ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ ജിന കൊളണ്ടാഞ്ചലോ പങ്കെടുത്തതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിവരം. വിഷയം വിവാദമായതോടെ വിശദീകരണവുമായി ജിന രംഗത്ത് വന്നു. സെക്രട്ടറിയുടെ നിർബന്ധത്തെ തുടർന്ന് ഉപദേശകയായിട്ടാണ് പങ്കെടുത്തത് എന്നാണ് വിശദീകരണം. വിഷയത്തിൽ, കൂടുതൽ തെളിവുകൾ ശേഖരിച്ചു മുന്നോട്ട് പോകാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുകെയിൽ നടത്തുന്ന പര്യടനം തുടരുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ ചരിത്ര യാത്ര നടത്തിയതിന് പിന്നാലെ പുതിയ ലുക്കിൽ യുകെയിൽ എത്തിയ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി എത്തിയ അദ്ദേഹം നാളെ ഇന്ത്യയിലേക്ക് മടങ്ങും. വിദ്യാർത്ഥികൾ , മാധ്യമപ്രവർത്തകർ, എന്ന് തുടങ്ങി യുകെയിലെ ഒട്ടുമിക്ക ആളുകളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഇന്ത്യൻ ഡയസ്പൊര എന്ന പേരിൽ വെസ്റ്റ് ലണ്ടനിലെ ഹൗൺസ്‌ലോയിൽ ഇന്ത്യൻ പ്രവാസികളുമായി ഇന്നലെ രാഹുൽ ഗാന്ധി സംവാദം നടത്തി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ പ്രവാസികൾ ആയിരുന്നു പരിപാടിയിൽ പങ്കെടുത്തത്. പ്രസ്തുത പരിപാടിയിൽ പോലും കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം അദ്ദേഹം ഉന്നയിച്ചു. ഇന്ത്യൻ മണ്ണിൽ പ്രതിപക്ഷത്തെക്കുറിച്ചുള്ള ഒരു ആശയവും ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരന് കേംബ്രിഡ്ജിൽ സംസാരിക്കാമെന്നും എന്നാൽ പാർലമെന്റിൽ സംസാരിക്കാനാകില്ലെന്നും പറഞ്ഞ രാഹുൽ ഗാന്ധി പ്രതിപക്ഷ ശബ്ദങ്ങളെ കേന്ദ്രസർക്കാർ നിരന്തരം അടിച്ചമർത്തുകയാണെന്നും അവകാശപ്പെട്ടു. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും അഭിപ്രായങ്ങൾ മാനിക്കാനും പരസ്‌പരം കേൾക്കാനുമുള്ള സ്വാതന്ത്ര്യത്തിൽ അധിഷ്‌ഠിതമായ ഇന്ത്യൻ ജനാധിപത്യം നിലവിലെ സർക്കാർ നശിപ്പിച്ചിരിക്കുകയാണെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. ഇന്ത്യൻ സാമ്പത്തിക രംഗം , ഭാരത് ജോഡോ യാത്രയുടെ പ്രാധാന്യം എന്നിങ്ങനെ നിരവധി വിഷയങ്ങൾ പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള പാസ്‌പോർട്ടാണ് ഏറ്റവും മികച്ചതെന്ന് പുതിയ പഠനം. ടാക്‌സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനമായ നൊമാഡ് ക്യാപിറ്റലിസ്റ്റ് ഏകദേശം 200 രാജ്യങ്ങളുടെ പാസ്‌പോർട്ടുകളുടെ മൂല്യം അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. വിസ രഹിത യാത്രയുടെ ലഭ്യത, വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവർക്കുള്ള നികുതി ചുമത്തൽ, , പൗരത്വത്തിന്റെ ലഭ്യത, വ്യക്തിഗത സ്വാതന്ത്ര്യം എന്നിവയെ മുൻ നിർത്തിയാണ് പഠനം നടത്തിയത്. വിസ രഹിത യാത്രാ ആനുകൂല്യങ്ങളും ആദായനികുതിയും ഇപ്പോൾ യുഎഇയിൽ ഇല്ല. ഇതാണ് ഒന്നാം സ്ഥാനത്ത് എത്തിയതിനുള്ള പ്രധാന കാരണം.

വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാർക്ക് നികുതി ചുമത്തുന്നതിനാലാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് 43-ാം സ്ഥാനത്തെത്തിയത്. യുണൈറ്റഡ് കിംഗ്ഡം 30-ാം സ്ഥാനത്തും ഓസ്ട്രേലിയ 39-ാം സ്ഥാനത്തുമാണ് നിലവിൽ. കഴിഞ്ഞ കാലങ്ങളിൽ 106 പുതിയ വിസ രഹിത രാജ്യങ്ങളെ യു എ ഇ ചേർക്കുകയും, സീറോ-ടാക്സ് രാജ്യമായി വർഷങ്ങളായി നിലകൊള്ളുകയാണെന്നും ഓപ്പറേഷൻ ആൻഡ് സെയിൽസ് ഡയറക്ടർ ജോവാന വോജിനോവാക് പറഞ്ഞു. ചിലർ യുഎഇയെ സൗദി അറേബ്യയുമായി ആശയക്കുഴപ്പത്തിലാക്കാൻ ശ്രമിക്കുകയാണെന്നും വോജിനോവാക് കൂട്ടിച്ചേർത്തു.

അതേസമയം, പാശ്ചാത്യ രാജ്യങ്ങളിൽ ധാരാളം കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോട് യാതൊരു മൃദസമീപനവും ഇല്ലെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. ദുബായിലെ താമസക്കാർക്ക് ഇപ്പോഴും ആൽക്കഹോൾ ലൈസൻസ് ആവശ്യമാണെന്നും എന്നാൽ അബുദാബിയിലെയും മറ്റ് എമിറേറ്റുകളിലെയും (ഷാർജ എമിറേറ്റ് ഒഴികെ) സ്വകാര്യ ഉപയോഗത്തിനായി മദ്യം വാങ്ങാൻ ഇനി ലൈസൻസ് ആവശ്യമില്ലെന്നുമാണ് പുറത്ത് വരുന്ന വിവരം.

RECENT POSTS
Copyright © . All rights reserved