Main News

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ലിവർപൂൾ നഗരത്തിൽ നടന്ന വെടിവെപ്പിൽ 9 വയസ്സുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടു. സംഭവത്തിൽ മറ്റ് രണ്ടു പേർക്കു കൂടി പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ കിങ്സ്ഹീത്ത് അവന്യൂവിലെ ഒരു വീട്ടിൽ വെച്ചാണ് വെടിവെപ്പ് നടന്നത്. നെഞ്ചിനു വെടിയേറ്റ പെൺകുട്ടി ആശുപത്രിയിൽ എത്തിയ ശേഷമാണ് മരണപ്പെട്ടത്. സംഭവത്തിൽ മറ്റൊരു പുരുഷനും സ്ത്രീക്കും പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിവെപ്പ് നടത്തിയ ആളെ പോലീസ് അന്വേഷിക്കുന്നതിനാൽ സംഭവസ്ഥലത്ത് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവെപ്പ് നടന്നത് തികച്ചും അപ്രതീക്ഷിത സംഭവമാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ജെന്നി സിംസ് വ്യക്തമാക്കി. ഇത്തരം ഭയാനകമായ സാഹചര്യങ്ങളിലൂടെ ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ നഷ്ടപ്പെടാൻ സാഹചര്യമുണ്ടാകരുതെന്നും , അതിനാൽ തന്നെ വെടിവെപ്പ് നടത്തിയ ആളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അധികൃതരെ അറിയിക്കണമെന്നും അവർ നിർദ്ദേശിച്ചു. ഇത്തരത്തിലൊരാളെ സമൂഹത്തിലൂടെ സ്വതന്ത്രമായി നടക്കാൻ അനുവദിക്കരുതെന്നും ജനങ്ങൾ അധികൃതരോട് പൂർണ്ണമായി സഹകരിക്കണമെന്നും അവർ നിർദ്ദേശിച്ചു.

തികച്ചും ന്യായീകരിക്കാൻ ആകാത്ത ഒരു പ്രവർത്തിയാണ് സമൂഹത്തിൽ നടന്നതെന്ന് ലിവർപൂൾ മേയർ
ജോഹാൻ ആൻഡേഴ്സൺ പ്രതികരിച്ചു. സംഭവം ചുറ്റും താമസിക്കുന്ന തങ്ങളെ കൂടി ഭയപ്പെടുത്തുന്നതായിരുന്നെന്ന് സമീപവാസികളിൽ ഒരാൾ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഒക്‌ടോബർ മാസം അവസാനം മുതൽ മാർച്ച് വരെ ഹീത്രൂ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഏകദേശം 10,000 ഹ്രസ്വദൂര വിമാനങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി ബ്രിട്ടീഷ് എയർവേയ്‌സ്. ശൈത്യകാലത്തെ തടസ്സങ്ങൾ കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ഈ ക്രമീകരണം ചില ദീർഘദൂര വിമാനങ്ങളെയും ബാധിക്കുമെന്ന് എയർലൈൻ അറിയിച്ചു. ഒക്‌ടോബർ അവസാനം വരെ പ്രതിദിനം ഒരു ഡസൻ റൗണ്ട് ട്രിപ്പുകൾ എന്ന പ്രകാരം ഏകദേശം 629 വിമാനങ്ങൾ വെട്ടിക്കുറയ്ക്കുമെന്നാണ് ബിഎ യുടെ അറിയിപ്പിൽ പറയുന്നത്.

ജീവനക്കാരുടെ കുറവ് കാരണം ബിഎയുടെ പ്രധാന കേന്ദ്രമായ ഹീത്രൂ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം നിലവിൽ പരിമിതപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ജീവനക്കാരെ വെട്ടിക്കുറച്ചതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ പോരായ്മയും പ്രശ്നം ​ഗുരുതരമാക്കി. ഇംഗ്ലണ്ടിലെ മിക്ക സ്‌കൂളുകളും ഒക്‌ടോബർ അവസാന വാരമാണ് അവധിയ്ക്കായി അടയ്ക്കുന്നത്. റദ്ദാക്കിയ വിമാനങ്ങൾ മറ്റ് പ്രതിദിന സർവീസുകളുള്ള റൂട്ടുകളിലായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. പുതിയ തീരുമാനം യാത്രക്കാരെ ബാധിക്കുന്ന സാഹചര്യത്തിൽ മറ്റൊരു എയർലൈൻ അല്ലെങ്കിൽ റീഫണ്ട് പോലുള്ള ക്രമീകരണം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

“ശീതകാലത്തേക്ക് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് പ്ലാൻ ചെയ്തതുപോലെ യാത്ര ചെയ്യാൻ കഴിയും. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കിൽ മാസങ്ങൾക്കുള്ളിൽ അറിയിപ്പ് നൽകും.” പ്രസ്താവനയിൽ പറയുന്നു. ഹീത്രൂവിലെ ഏറ്റവും വലിയ ഓപ്പറേറ്ററായ ബ്രിട്ടീഷ് എയർവേയ്‌സ്, ഈ മാസം ആദ്യം വിമാനത്താവളത്തിൽ നിന്നുള്ള ഹ്രസ്വ-ദൂര വിമാനങ്ങളിലെ ടിക്കറ്റുകളുടെ വിൽപ്പന രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു. വിമാനത്താവളത്തിന്റെ പ്രതിദിന യാത്രക്കാരുടെ പരിധിയായ 100,000 കവിയുന്നത് ഒഴിവാക്കാനാണിത്. ഈ പരിധി സെപ്റ്റംബർ 11-ന് അവസാനിക്കേണ്ടതായിരുന്നു, എന്നാൽ ഒക്ടോബർ 29 വരെ നീട്ടി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : രണ്ട് വർഷത്തെ ഫിക്സഡ് റേറ്റ് ഡീലിന്റെ ശരാശരി നിരക്ക് 4.09 ശതമാനത്തിൽ എത്തിയതിനാൽ മോർട്ട്ഗേജ് തിരിച്ചടവിൽ പ്രതിമാസം 200 പൗണ്ടിന്റെ വർദ്ധനവ് പൊതുജനങ്ങൾക്ക് തിരിച്ചടിയാവുന്നു. അനലിസ്റ്റ് മണിഫാക്റ്റ്സ് പറയുന്നതനുസരിച്ച്, ഈ പലിശ നിരക്ക് ഫെബ്രുവരി 2013 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ്, ഒരു വർഷം മുമ്പ് ഇത് 2.45% ആയിരുന്നു. £250,000 മോർട്ട്ഗേജിന്റെ ശരാശരി പ്രതിമാസ തിരിച്ചടവ് കഴിഞ്ഞ വർഷം £1,115 ൽ നിന്ന് £1,332 ആയി ഉയർന്നുവെന്ന് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

ജീവിതച്ചെലവ് പ്രതിസന്ധിയിൽ ഊർജത്തിന്റെയും ഭക്ഷ്യവസ്തുക്കളുടെയും വില വർധിക്കുന്ന ഘട്ടത്തിൽ ഇത് വീടുകളെ രൂക്ഷമായി ബാധിക്കുമെന്ന് ബ്രോക്കർ എസ്. പി. എഫ് പ്രൈവറ്റ് ക്ലയന്റുകളുടെ മാർക്ക് ഹാരിസ് പറഞ്ഞു. ജൂലൈയിൽ പണപ്പെരുപ്പം 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 10.1 ശതമാനത്തിലെത്തി, വർഷാവസാനത്തോടെ 13 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ, ഒക്ടോബറിൽ എനർജി പ്രൈസ് ക്യാപ് 81% ഉയർന്ന് 3,576 പൗണ്ടിൽ എത്തുമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

വർദ്ധിച്ചുവരുന്ന മോർട്ട്ഗേജ് നിരക്കുകളും പണപ്പെരുപ്പവും കാരണം വീട്ടുടമസ്ഥർക്ക് അവരുടെ വരുമാനം 25 ശതമാനത്തിലധികം കുറയുമെന്ന് യുകെ ഫിനാൻസ് മുന്നറിയിപ്പ് നൽകി. കോവിഡ് സമയത്ത് മോർട്ട്ഗേജ് നിശ്ചയിച്ച് ഇപ്പോൾ ഉയർന്ന നിരക്കുകൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്ന വീട്ടുടമകൾക്ക് ഈ വർദ്ധനവ് ഞെട്ടലുണ്ടാക്കുമെന്ന് ഉറപ്പാണ്.

എ ലെവൽ പരീക്ഷയിൽ മികച്ച വിജയം വരിച്ച് ലിവർപൂളിൽ നിന്നുള്ള മിലൻ ടോം യുകെയിലെ മലയാളികളുടെ അഭിമാന താരമായി. ലിവർപൂളിലെ ബ്ലൂ കോട്ട് ഗ്രാമർ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന മിലൻ ടോമിന് 5 വിഷയങ്ങൾക്കും എ സ്റ്റാർ ലഭിച്ചു. നേരത്തെ ജിസിഎസ്ഇ പരീക്ഷയിലും മിലൻ എല്ലാ വിഷയങ്ങൾക്കും മികച്ച വിജയം കൈവരിച്ചിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ചർച്ച് ഹിൽ കോളേജിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നതെന്ന് മിലൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ടോം തോമസ് വാളംപറമ്പിലിന്റെയും റിത്തിമോൾ ടോമിന്റെയും മകനാണ് മിലൻ . മിലന്റെ ജേഷ്ഠ സഹോദരനായ മിൽട്ടൺ ടോം ബിരുദാനന്തര ബിരുദ പഠനത്തിനായി ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ചേർന്നിരിക്കുകയാണ്. മിൽട്ടൺ ടോം ബിടെക് എയ്റോ സ്പേസ് എൻജിനീയറിങ്ങിൽ സർവ്വകലാശാല തലത്തിൽ റാങ്ക് ജേതാവായതിന് പുറകെയാണ് ഇരട്ടി മധുരമായി മിലൻ ടോമിൻെറ ഉന്നത വിജയം എത്തിയത് .

പഠനത്തിൽ മാത്രമല്ല കലാരംഗത്തും പ്രതിഭ തെളിയിച്ച വ്യക്തിയാണ് മിലൻ ടോം . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ബൈബിൾ കലോത്സവത്തിൽ ബൈബിൾ ക്വിസിൽ ഒട്ടേറെ തവണ മിലൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ മിലന് പഠന മികവിനുള്ള ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ലിവർപൂൾ ലിതർലാൻഡിലെ ഔവർ ലേഡി ക്യൂൻ ഓഫ് പീസ് സീറോ മലബാർ കാത്തലിക് ചർച്ചിന്റെ മുൻ ട്രസ്റ്റിയായ മിലന്റെ പിതാവ് ടോം തോമസ് എൻ എച്ച് എസ് ട്രസ്റ്റിന്റെ ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഇ-പ്രോക്യുർമെന്റ് സപ്പോർട്ട് ഓഫീസറായി ആണ് ജോലി ചെയ്യുന്നത്. അമ്മ റിറ്റിമോൾ ടോം ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എയിൻട്രീ ഡയാലിസിസ് സെന്ററിലെ ഡെപ്യൂട്ടി മാനേജരാണ് .

മികച്ച വിജയം നേടിയ മിലൻ ടോമിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വില്യം രാജകുമാരനും ഭാര്യ കെയ്റ്റും മൂന്ന് മക്കളും നിലവിലെ താമസസ്ഥലമായ വെസ്റ്റ് ലണ്ടനിലെ കെൻസിങ്ടൻ പാലസിൽ നിന്നും രാജ്ഞിയുടെ വിൻഡ്സർ എസ്റ്റേറ്റിലെ അഡിലെയ് ഡ് കോട്ടേജിലേക്ക് താമസം മാറ്റുവാൻ തീരുമാനമായിരിക്കുകയാണ്. വിൻഡ്സർ കാസ്റ്റിലിൽ നിന്നും ഏകദേശം 10 മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമാണ് ഇവരുടെ കോട്ടേജിലേക്ക് ഉള്ളത്. ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നീ ഈ മൂന്ന് മക്കളെയും പ്രശസ്തമായ ലാംബ്രൂക് സ്കൂളിൽ ചേർക്കാനും ദമ്പതികൾ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികൾക്ക് സാധാരണ ജീവിതം അനുഭവവേദ്യമാക്കുന്നതിനാണ് ഇത്തരമൊരു നീക്കം എന്നാണ് ദമ്പതികൾ വ്യക്തമാക്കിയത്. കഴിഞ്ഞവർഷം മുതൽ തന്നെ ഇത്തരം ഒരു നീക്കം ഇവർ തീരുമാനിച്ചിരുന്നതായി ഈ സെപ്റ്റംബർ മുതൽ കുട്ടികൾ സ്കൂളിൽ പോയി തുടങ്ങുമെന്നും രാജകുടുംബ അധികൃതർ സൂചിപ്പിച്ചു. 2007 മുതൽ ഇവർ കെൻസിങ്ടൻ കൊട്ടാരത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. കുട്ടികളുടെ വളർച്ചയെ പരിഗണിച്ചാണ് ഇത്തരം ഒരു നീക്കം എന്നാണ് രാജകുടുംബാധികൃതരും വ്യക്തമാക്കുന്നത്.


രാജ്ഞിയുടെ വസതിയോട് അടുത്തുള്ള വില്യം രാജകുമാരന്റെ താമസം ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെ സൂചിപ്പിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊതുജന ശ്രദ്ധയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിട്ടു കുട്ടികൾക്ക് ഒരു സാധാരണ ജീവിതം ലഭ്യമാക്കാനും ഇവർക്ക് ഇവിടെ സാധിക്കും. അധികം സൗകര്യങ്ങളൊന്നും ഇല്ലാത്ത അഡിലെയ്ഡ് കോട്ടേജ് തിരഞ്ഞെടുക്കാനുള്ള ദമ്പതികളുടെ തീരുമാനവും ശ്രദ്ധേയമാണ്. 1831ൽ വില്യം നാലാമന്റെ ഭാര്യയായ അഡിലെയ്ഡ് രാജ്ഞിക്ക് വേണ്ടിയാണ് ഈ കോട്ടേജ് നിർമ്മിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ‘ഹോളി ഗ്രെയ്ൽ’ പരിശോധന വിജയിച്ചാൽ യുകെയിൽ പത്തിലൊന്ന് ക്യാൻസർ മരണത്തെ തടയാനാകുമെന്ന് റിപ്പോർട്ടുകൾ. രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ് 50 ലധികം തരം ക്യാൻസറുകൾ കണ്ടെത്തുന്നത് ലക്ഷ്യമിട്ടുള്ള പരിശോധനയുടെ ലോകത്തിലെ തന്നെ ആദ്യ പരീക്ഷണമാണ് ഇപ്പോൾ ഹെൽത്ത് സർവീസ് നടത്തുന്നത്. ഇതുവരെ ഫലങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഇതിന് ‘വലിയ’ സാധ്യതയുണ്ടെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ‘ഹോളി ഗ്രെയ്ൽ’ പരിശോധനയ്ക്ക് ഏകദേശം 10 ശതമാനം കാൻസർ മരണങ്ങൾ തടയാൻ കഴിയുമെന്നാണ് വിദഗ്ദർ പറയുന്നത്. യുകെയിൽ പ്രതിവർഷം 167,000 പേർക്കും, ഒരു ദിവസം ഏകദേശം 460 പേർക്കും രോ​ഗം തടയാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മുന്നേറ്റത്തിന് പ്രതിവർഷം 16,000 പേരുടെ ജീവൻ രക്ഷിക്കാനാകും.

ട്രയലിൽ പങ്കെടുക്കുന്ന നൂറുകണക്കിനാളുകളെ പരിശോധനയുടെ ഫലമായി ഒരു സ്കാൻ അല്ലെങ്കിൽ കൊളോനോസ്കോപ്പിക്കായി ഇതിനകം റഫർ ചെയ്യുന്നുണ്ട്. റഫർ ചെയ്തവരിൽ പകുതിയോളം പേർക്കും ക്യാൻസർ വരാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്. പരീക്ഷണം വിജയകരമാണെന്ന് തെളിയുകയാണെങ്കിൽ, 2024-ൽ തന്നെ ഒരു ദശലക്ഷത്തിലധികം ആളുകളിലേക്ക് പരീക്ഷണം വ്യാപിപ്പിക്കും. യുകെയിലുടനീളം ഈ പരിശോധന ലഭ്യമാക്കുകയും, 50-നും 79-നും ഇടയിൽ പ്രായമുള്ള 18 ദശലക്ഷം മുതിർന്നവർക്ക് വാഗ്ദാനം ചെയ്യും.

കോവിഡിന് ശേഷമുള്ള ക്യാൻസർ റഫറലുകളിൽ ഈ മാസം ചോർന്ന ഡാറ്റ കാണിക്കുന്നത് അർബുദമാണെന്ന് സംശയിക്കപ്പെടുന്ന 10,000-ത്തിലധികം ആളുകൾ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നാണ്. എന്നാൽ പരീക്ഷണം സാധ്യമാകുമ്പോഴേക്കും ഈ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്നുള്ള ട്രയലിന്റെ മൂന്ന് പ്രധാന അന്വേഷകരിൽ ഒരാളായ പ്രൊഫസർ പീറ്റർ സാസിയേനിയുടെ വാക്കുകൾ ഇങ്ങനെ: ‘കാൻസർ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനുള്ള ഈ രക്തപരിശോധനയുടെ സാധ്യത വളരെ വലുതാണ്. ക്യാൻസർ കണ്ടെത്തുന്ന രീതിയിൽ ഇത് വിപ്ലവം സൃഷ്ടിക്കുന്നു. കാരണം മിക്ക രോഗികളും നിലവിൽ രോഗലക്ഷണങ്ങൾ വികസിച്ചതിന് ശേഷമാണ് രോഗനിർണയം നടത്തുന്നത്.’

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മാഞ്ചസ്റ്റർ : ജന്മദിനത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഫ്ലാറ്റിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ചസ്റ്റർ സ്വദേശിനി ലിനോർ ഒബ്രിയനെ (22) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വാട്‌സൺ സ്ട്രീറ്റിൽ വെച്ചാണ് കുത്തേറ്റത്. ഗ്രേറ്റ് നോർത്തേൺ ടവർ അപ്പാർട്ട്‌മെന്റ് ബ്ലോക്കിനുള്ളിൽ വെച്ച് കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്തയാഴ്ച 23-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയായിരുന്നു ഈ അപ്രതീക്ഷിത വേർപ്പാട്.

സംഭവത്തെ തുടർന്ന് പോലീസിനെ അറിയിക്കുകയും എലിനോറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആക്രമണത്തിന്റെ പേരിൽ 44 കാരനായ ഒരാളെ സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേഹോപദ്രവം ഏൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ മുറിവേൽപ്പിച്ചതിന് സെക്ഷൻ 18 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പ്രതിയായ വാട്‌സൺ സ്ട്രീറ്റ് സ്വദേശി കെവിൻ മാനിയനെ വെള്ളിയാഴ്ച മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എനർജി ബില്ലിലെ കുതിച്ചു കയറ്റം സാധാരണ ജനങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വളരെ നാളുകളായി. അല്പം ശ്രദ്ധിച്ചാൽ ഊർജ്ജബില്ലുകളിൽ സാരമായ കുറവ് വരുത്താനുള്ള പദ്ധതി യുകെയിൽ ഉടൻ നടപ്പിൽ വരും. തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം വെട്ടി കുറച്ചാൽ വൈദ്യതി ലാഭിക്കാനുള്ള പദ്ധതി രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

പീക്ക് ടൈമിൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുകയോ പാചകം ചെയ്യുകയോ പോലുള്ള കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ട പ്രവർത്തനങ്ങൾ ഒഴിവാക്കിയാൽ പുതിയ പദ്ധതിയുടെ ഭാഗമായി പണം ലഭിക്കാൻ സാധിക്കും. സ്മാർട്ട് മീറ്ററുകൾ ഉള്ള വീടുകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വൈകിട്ട് 5 മുതൽ 8 മണി വരെയുള്ള സമയത്ത് പരമാവധി വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ പുതിയ പദ്ധതിക്ക് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ഉപയോഗം ഗണ്യമായി വെട്ടി കുറച്ച ഉപഭോക്താക്കൾക്ക് ഒക്ടോപസ് എനർജി ഇൻസെന്റീവ് വാഗ്ദാനം ചെയ്തതിന് മികച്ച പ്രതികരണം ആണ് നേരത്തെ ലഭിച്ചത്.

ലിസ മാത്യു, മലയാളം ന്യൂസ്‌ ടീം

യു കെ :- ഡയാന രാജകുമാരിയുടെ മരണം ബ്രിട്ടനെ വീണ്ടും പിടിച്ചുലയ്ക്കുമോ ? രാജകുമാരി തന്റെ മരണം കാറപകടത്തിലൂടെ നടക്കുമെന്നുള്ള ഭയം അഭിഭാഷകനായിരുന്ന ലോർഡ് മിഷ്കോണിനോട് പോലീസിന് നൽകിയിരുന്നു . എന്നാൽ ഈ രേഖകൾ വളരെ വൈകിയാണ് പാരീസിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യിലെത്തിയത് എന്നതാണ് പുതിയ വിവാദങ്ങൾ കാരണമായിരിക്കുന്നത്. തന്റെ മരണം കാറപകടത്തിലൂടെ സംഭവിക്കുമെന്ന് ഡയാന രാജകുമാരിക്ക് ഭയമുണ്ടായിരുന്നതായും എന്നാൽ ഇത് സംബന്ധിച്ച് മരണശേഷം ഉടൻതന്നെ ഫ്രഞ്ച് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരങ്ങൾ കൈമാറിയില്ല എന്നതാണ് പുതിയ ആരോപണം.

മരണം നടന്ന 25 വർഷമായതിന്റെ വാർഷികത്തോടനുബന്ധിച്ച് ചാനൽ 4 ൽ ആരംഭിക്കുന്ന ഡോക്കുമെന്ററിയോട് അനുബന്ധിച്ചാണ് പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ ഒരു കുറുപ്പിനെ സംബന്ധിച്ച് ഡയാനയുടെ സഹോദരങ്ങൾ പോലും ഒരു പതിറ്റാണ്ട് കഴിഞ്ഞാണ് അറിഞ്ഞതെന്നും, മക്കൾക്കും ഇത് സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും ആണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. അഭിഭാഷകന്റെ കുറ്റം അല്ലെന്നും അഭിഭാഷകൻ മരണശേഷം ഉടൻതന്നെ ഈ കുറിപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരോട് വിവരം അറിയിച്ചതാണെന്നും ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ഡോക്യുമെന്ററി പുതിയ വിവാദങ്ങൾ സൃഷ്ടിക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. 2006ൽ മെട്രോപൊളിറ്റൻ ചീഫ് ആയിരുന്ന ലോർഡ് സ്റ്റീവൻസ് അപകടത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുകയും, അങ്ങനെയാണ് വില്യം രാജകുമാരനും ഹാരി രാജകുമാരനും ഉൾപ്പെടെ വിവരങ്ങൾ കൂടുതൽ അറിയുകയും ചെയ്യുന്നത്. ഓപ്പറേഷൻ പേജറ്റ് എന്ന പേരിട്ടിരുന്ന ഈ അന്വേഷണത്തിൽ ഇത് ഒരു അപകടമരണം ആണെന്നാണ് സ്ഥിരീകരിക്കപ്പെട്ടത്.

കോവിഡ് ബാധിച്ചവരിൽ ഏതൊക്കെ രീതിയിലുള്ള പാർശ്വഫലങ്ങളാണ് സമീപഭാവിയിൽ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ് . ലോങ്ങ് കോവിഡ് കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളായി മാറുന്നതായുള്ള റിപ്പോർട്ടുകൾ കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. കാർഡിഫിൽ നിന്നുള്ള പത്ത് വയസ്സുകാരിയായ ലിബിയ കോവിഡ് പിടിപെട്ട് ആറുമാസത്തിനു ശേഷവും നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള വാർത്ത കുട്ടികളിലെ ലോങ്ങ് കോവിഡ് മൂലമുള്ള ഗുരുതര പ്രശ്നങ്ങളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത് .

ഫെബ്രുവരിയിലാണ് ലിബിയയ്ക്ക് കോവിഡ് പിടിപെട്ടത്. എന്നാൽ ആറുമാസത്തിന് ശേഷവും കടുത്ത ക്ഷീണം, നിരന്തരമായ തലവേദന എന്നിവയിൽ നിന്ന് അവൾ വിമുക്തയായിട്ടില്ല. ഇപ്പോഴും നടക്കാൻ ബുദ്ധിമുട്ടുള്ള ലിബിയ വീൽചെയർ ഉപയോഗിക്കുകയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം യുകെയിൽ 2 മുതൽ 11 വയസ്സുവരെ പ്രായമുള്ളവരിൽ 0.6 ശതമാനം കുട്ടികൾക്ക് ലോങ് കോവിഡ് ബാധിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved