ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ സർ സൽമാൻ റുഷ്‌ദിയെ വധിക്കാൻ ശ്രമിച്ച മത തീവ്രവാദി വിവാദ നോവലായ സാത്താനിക് വേഴ്‌സസിൻെറ രണ്ടു പേജുകൾ മാത്രമാണ് വായിച്ചിട്ടുള്ളത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജയിലിൽ നിന്ന് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അക്രമി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ന്യൂയോർക്കിൽ വച്ച് നടന്ന പരിപാടിയിലാണ് 24 കാരനായ ഹാദി മതർ ആക്രമണം നടത്തിയത്.

വിവാദ നോവലായ സാത്താനിക് വേഴ്‌സ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എഴുത്തുകാരൻെറ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാൻ ഹത്‌വ പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഇതാണ് തന്റെ ആക്രമണത്തിന് പിന്നിലെന്ന് ഹാദി മതർ സ്ഥിരീകരിച്ചിട്ടില്ല. 1988-ൽ സൽമാൻ തൻെറ വിഖ്യാതവും വിവാദപരവുമായ നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് പുസ്തകത്തിലെ ഉള്ളടക്കത്തിൽ മതനിന്ദ ആരോപിച്ച് വൻ പ്രതിഷേധമാണ് ഉടലെടുത്തത്. പുസ്തകത്തിൻറെ പ്രകാശനത്തെ തുടർന്ന് റുഷ്‌ദിയുടെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇറാനിയൻ നേതാവ് ആയത്തുള്ള റുഹോല്ല ഖൊമേനിയെയാണ് ഹത്‌വ പുറപ്പെടുവിച്ചത്.

ആക്രമണത്തിൽ റുഷ്‌ദിക്ക് കണ്ണിനും കൈകൾക്കും കരളിനും മാരകമായി പരിക്ക് പറ്റിയിരുന്നു. മാരകമായ ആക്രമണത്തെ അതിജീവിച്ച എഴുത്തുകാരനെ ശനിയാഴ്ചയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. നാളെ വെള്ളിയാഴ്ച പ്രിയ എഴുത്തുകാരനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി അദ്ദേഹത്തിൻറെ കൃതികളിൽ നിന്നുള്ള ഭാഗങ്ങൾ ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിൽ സാഹിത്യകാരന്മാർ പാരായണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻഭാഗത്ത് അപ്രതീക്ഷിതമായി പെയ്ത പെരുമഴയിൽ ജനജീവിതം സ്തംഭിച്ചു. ലണ്ടൻ വിക്ടോറിയ സ്റ്റേഷൻ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളെ പേമാരി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. മഴയെ തുടർന്ന് ട്യൂബ് സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്. എം 25, എ 406 എന്നീ മോട്ടോർ വേകളുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായത് പൊതു ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ലണ്ടനിലെ യാത്രക്കാർ വീടുകളിൽ തിരിച്ചെത്താൻ വളരെ കഷ്ടപ്പെടേണ്ടതായി വന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും ചില ഭാഗങ്ങളിൽ യെല്ലോ, ആമ്പർ മുന്നറിയിപ്പുകൾ മെറ്റ് ഓഫീസ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ചിചെസ്റ്റർ മുതൽ ഇപ്സ് വിച്ച് വരെയുള്ള ഭാഗങ്ങളിലും ബ്രൈറ്റൺ, എസെക്സ്, കെന്റ് എന്നിവിടങ്ങളിലും ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒരു മണിക്കൂറിൽ 30 മുതൽ 50 മില്ലിമീറ്റർ വരെ മഴ പെയ്തേക്കാനുള്ള സാധ്യതയുണ്ട്. വെള്ളപ്പൊക്കം ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. വെള്ളപ്പൊക്കം കാരണം നിരവധി ഭൂഗർഭ സ്റ്റേഷനുകൾ അടച്ചിരിക്കുകയാണ്. പേമാരി കാരണം 45 വിമാനങ്ങളെങ്കിലും റദ്ദാക്കുകയും ഒട്ടേറെ വിമാന സർവീസുകൾ വൈകാനും കാരണമായത് വിമാനയാത്രക്കാരെയും ദുരിതത്തിലാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ഗാറ്റ് വിക്ക് വിമാനത്താവളത്തിൽ ഇന്നലെ കുടുങ്ങിയത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : 1982 ന് ശേഷം ആദ്യമായി യുകെയിലെ പണപെരുപ്പ തോത് പത്തു ശതമാനത്തിലധികമായി. ജൂണിലെ 9.4 ശതമാനത്തിൽ നിന്ന് ജൂലൈയിൽ പണപ്പെരുപ്പം 10.1 ശതമാനത്തിലെത്തിയെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) വ്യക്തമാക്കി. ഈ വർഷം പണപ്പെരുപ്പം 13 ശതമാനത്തിലധികം ഉയരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറഞ്ഞു. കുതിച്ചുയരുന്ന ഭക്ഷ്യ വില ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ശമ്പളവർധനയില്ലാതെ ചെലവ് കൂടുന്നത് മിക്ക കുടുംബങ്ങളെയും തകർത്തു.

ഊർജം, പെട്രോൾ, ഡീസൽ എന്നിവയുടെ വിലയും പണപ്പെരുപ്പത്തിന് കാരണമാകുന്നുണ്ട്. എന്നാൽ ഒഎൻഎസ് കണക്കുകൾ പ്രകാരം ജൂലൈയിൽ പണപെരുപ്പ തോത് ഉയരാൻ കാരണമായത് ഭക്ഷണങ്ങളുടെയും ആൽക്കഹോൾ ഇതര പാനീയങ്ങളുടെയും വില വർധനയാണ്. റൊട്ടി, ധാന്യങ്ങൾ, പാൽ, ചീസ്, മുട്ട എന്നിവയുടെ വില കുതിച്ചുയർന്നു. പച്ചക്കറികൾ, മാംസം, ചോക്ലേറ്റ് എന്നിവയുടെ വിലയും വർധിക്കുന്നു.

ടോയ്‌ലറ്റ് റോളുകൾ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം, ടൂത്ത് ബ്രഷുകൾ എന്നിവയുടെ വിലയും ഉയർന്നിട്ടുണ്ട്. റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ വർധനയാണ് സൂപ്പർമാർക്കറ്റുകളിലെ വില വർധനവിന് കാരണം. ഒക്ടോബറിൽ എനർജി ബില്ലുകൾ ഉയരുമ്പോൾ അതിനനുസൃതമായി പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുകെയിൽ ഉടനീളം വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം ഇന്ന് നടക്കും. എ ലെവൽ, റ്റി -ലെവൽ, ബി ടെക് പരീക്ഷകളുടെ ഫലങ്ങളാണ് ഇന്ന് വിദ്യാർത്ഥികൾക്ക് അറിയാൻ സാധിക്കുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷമാണ് പൊതുപരീക്ഷകളുടെ അടിസ്ഥാനത്തിൽ യുകെയിൽ വിദ്യാർത്ഥികൾക്ക് ഗ്രേഡുകൾ ലഭിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും കോവിഡ് കാരണം പരീക്ഷകൾ റദ്ദാക്കപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും നോർത്തേൺ അയർലണ്ടിലെയും പരീക്ഷാഫലങ്ങളാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. സ്കോട്ട്‌ലൻഡിലെ ഫലപ്രഖ്യാപനം ഓഗസ്റ്റ് 9-ാം തീയതി നടന്നിരുന്നു. 2021 -ൽ 87.30 ശതമാനം കുട്ടികൾ പാസായ സ്ഥാനത്ത് സ്കോട്ട്‌ലൻഡിലെ ഈ വർഷത്തെ വിജയശതമാനം 78.9 ആയിരുന്നു. ഒട്ടേറെ യുകെ മലയാളികളുടെ മക്കളാണ് ഇന്ന് പ്രസിദ്ധീകരിക്കുന്ന പരീക്ഷാഫലത്തിനായി കാത്തിരിക്കുന്നത്. സ്കോട്ട്‌ലൻഡിലെ പോലെ ഗ്രേഡ് പോയിന്റുകളിൽ കുറവുണ്ടാകുമോ എന്ന് ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
സൗദി :- അവധിക്കാലം ആഘോഷിക്കാൻ സൗദിയിൽ എത്തിയ ലീഡ്സ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ട്വിറ്റർ അക്കൗണ്ട് ഉണ്ടെന്ന കാരണത്താലും, അക്കൗണ്ടിലൂടെ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ചും മറ്റും പോസ്റ്റ് ചെയ്തതിലൂടെ രാജ്യത്ത് നിലവിലുള്ള സ്വസ്ഥത തകർക്കാൻ ശ്രമിച്ചെന്നുമുള്ള കാരണത്തിന് പെൺകുട്ടിക്ക് 34 വർഷം തടവു ശിക്ഷ വിധിച്ചിരിക്കുകയാണ് സൗദി. മുപ്പത്തിനാലുകാരിയായ സൽമ അൽ ഷെബാബിനെതിരെയാണ് സൗദി നടപടി സ്വീകരിച്ചിരിക്കുന്നത്.

ജനങ്ങൾക്കിടയിൽ അസ്വസ്ഥത പരത്തുവാൻ ശ്രമിച്ചതിനും, നിലവിലുള്ള ദേശീയ സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള കാരണത്തിലാണ് ശിക്ഷ ഉണ്ടായിരിക്കുന്നത്. നാലും ആറും വയസ്സുള്ള രണ്ട് ആൺമക്കളുള്ള സൽമയ്ക്ക് ആദ്യം ആറു വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരുന്നതെങ്കിലും, പിന്നീട് അവർ തന്റെ വിധിയെ ചോദ്യം ചെയ്ത അപ്പീൽ നൽകിയപ്പോഴാണ് അത് 34 വർഷമായി കോടതി വർധിപ്പിച്ചത്. ശിക്ഷ കഴിഞ്ഞതിനുശേഷം 34 വർഷത്തെ യാത്ര വിലക്കും ഇവർക്ക് ഉണ്ടായിരിക്കും.

സൗദി അറേബ്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്യുകയും, അതോടൊപ്പം തന്നെ തടവിൽ കഴിയുന്ന സ്ത്രീ സംരക്ഷണ പ്രവർത്തകരായ ലൗജെയിൻ അൽ ഹാത്തോളിനെ പോലുള്ളവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത കുറ്റത്തിനാണ് സൽമയ്ക്ക് 34 വർഷത്തെ തടവു ശിക്ഷ വിധിച്ചിരിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ പി എച്ച് ഡി വിദ്യാർത്ഥിനിയായ സൽമ അവധി ആഘോഷിക്കാനായി 2021 ജനുവരിയിൽ സൗദിയിൽ എത്തിയ സമയത്താണ് അവരെ അറസ്റ്റ് ചെയ്തത്. ഷിയാ മുസ്ലീം എന്ന നിലയിൽ ഉള്ള സൽമയുടെ മതപരമായ ഐഡന്റിറ്റി, അവളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും കാരണമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : സ്‌പെയിൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, പോർച്ചുഗൽ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഇനി ചിലവേറിയതാകും. അവധിക്കാലം ആഘോഷിക്കുന്നതിനായി ഈ രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് പുതിയ നിരക്ക് നൽകേണ്ടിവരും. യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങൾക്കായി പുതിയ വിസ ഒഴിവാക്കൽ ഫോം അവതരിപ്പിക്കുന്നതിനാലാണിത്. അംഗരാജ്യങ്ങളിലേക്കുള്ള പ്രവേശനത്തിന് മുമ്പായി സന്ദർശകർ വിസ ഒഴിവാക്കൽ ഫോമിനായി 7 യൂറോ (£5.92) അധികമായി നൽകണം.

എന്നാൽ ആശ്വാസത്തിനും വകയുണ്ട്. ഈ പദ്ധതി 2023 അവസാനം വരെ വൈകുമെന്നാണ് സൂചന. 2023 നവംബറിൽ പദ്ധതി ആരംഭിക്കാൻ ഒരുങ്ങുന്നു. അതായത്, മിക്ക യുകെ യാത്രക്കാരും 2024 വരെ അധിക ചാർജ് നേരിടാൻ സാധ്യതയില്ല. 18-നും 70-നും ഇടയിൽ പ്രായമുള്ളവർക്ക് പുതിയ നിരക്ക് ബാധകമാകും. ഓരോ അപേക്ഷയും മൂന്ന് വർഷം നീണ്ടുനിൽക്കും.

ബ്രെക്സിറ്റിന് ശേഷം യാത്രാനിയമങ്ങളിൽ ഒട്ടേറെ മാറ്റങ്ങൾ വരുന്നുണ്ട്. ഇത് മനസ്സിലാക്കാതെ പലർക്കും അബദ്ധം സംഭവിക്കാറുണ്ട്. അതിനാൽ ബുക്കുചെയ്യുന്നതിനോ വിദേശയാത്രയ്ക്ക് പോകുന്നതിന് മുമ്പ് എല്ലായ് പ്പോഴും വിദേശകാര്യ ഓഫീസിന്റെ ഏറ്റവും പുതിയ യാത്രാ നിർദേശം പരിശോധിക്കുക.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഈ ആഴ്ച വ്യാഴം, ശനി ദിവസങ്ങളിൽ ബ്രിട്ടനിലെ ട്രെയിനുകളിൽ അഞ്ചിലൊന്ന് മാത്രം സർവീസ് നടത്തും. അതിനാൽ അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യണമെന്ന് നെറ്റ്‌വർക്ക് റെയിൽ അറിയിച്ചു. ആർഎംടി, ടിഎസ്എസ്എ, യൂണിറ്റ് യൂണിയനുകളിലെ ആയിരക്കണക്കിന് അംഗങ്ങളാണ് ഈ ദിവസങ്ങളിൽ സമരത്തിനിറങ്ങുന്നത്. രാജ്യത്തിന്റെ പല ഭാഗത്തും ട്രെയിൻ ഓടില്ല. സർവീസുകൾ നടത്തുന്നവ രാവിലെ 7.30 ന് ആരംഭിച്ച് വൈകുന്നേരം 6.30 ന് പതിവിലും വളരെ നേരത്തെ അവസാനിപ്പിക്കും.

ശമ്പളം, തൊഴിൽ സുരക്ഷ, വ്യവസ്ഥകൾ, പെൻഷനുകൾ എന്നിവയെച്ചൊല്ലി റെയിൽ ഓപ്പറേറ്റർമാരുമായും നെറ്റ്‌വർക്ക് റെയിലുമായും യൂണിയനുകൾ തുടരുന്ന തർക്കം കാരണമാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. വേനൽക്കാലത്ത്, 30 വർഷത്തിനിടയിലെ ഏറ്റവും വലിയ റെയിൽ പണിമുടക്ക് ഉൾപ്പെടെ നിരവധി സമരങ്ങൾ ജനങ്ങളുടെ യാത്രാ പദ്ധതികളെ ബാധിച്ചു. ഈ ആഴ്ച പണിമുടക്കുന്ന യൂണിയനുകളിൽ ട്രാൻസ്‌പോർട്ട് സാലറിഡ് സ്റ്റാഫ്സ് അസോസിയേഷനും (ടിഎസ്എസ്എ) ഉൾപ്പെടുന്നു.
പണിമുടക്കല്ലാതെ തൊഴിലാളികൾക്ക് വഴിയില്ലെന്ന് ടിഎസ്‌എസ്‌എ യൂണിയൻ ജനറൽ സെക്രട്ടറി മാനുവൽ കോർട്ടസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിൽ സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മറ്റു വാഹനങ്ങളെ പോലെതന്നെ രജിസ്ട്രേഷനും ഇൻഷുറൻസും ഓരോ സൈക്കിളുകൾക്കും നിലവിൽ വന്നേക്കാം. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് സൈക്കിൾ യാത്രക്കാർക്ക് മേൽ വേഗപരിധി നിയന്ത്രണവും മന്ത്രിതലത്തിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. സൈക്കിൾ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ അപകടങ്ങൾ പെരുകുന്നതാണ് നിയന്ത്രണങ്ങളെ കുറിച്ച് ചിന്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്.

മറ്റ് വാഹനങ്ങൾ മൂലം അപകടം സംഭവിക്കുമ്പോൾ കാൽനട യാത്രക്കാർക്ക് മതിയായ നിയമ പരിരക്ഷയും ഇൻഷുറൻസും ലഭിക്കുമ്പോൾ സൈക്കിൾ തട്ടി അപകടം ഉണ്ടാകുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. പലപ്പോഴും അപകടത്തിന് കാരണമായ സൈക്കിൾ തിരിച്ചറിയാൻ കഴിയാത്തതും അപകടത്തിൽപ്പെട്ട കാൽനടക്കയാത്രക്കാരന് മതിയായ ഇൻഷുറൻസ് പരിരക്ഷ നൽകാൻ നിലവിലെ സംവിധാനത്തിനുള്ള പോരായ്മയുമാണ് മാറി ചിന്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്.

നിലവിലെ നിയമപ്രകാരം കാൽനടയാത്രക്കാരുടെ അപകടത്തിനോ മരണത്തിനോ കാരണമാകുന്ന സൈക്കിൾ യാത്രക്കാർക്ക് രാജ്യത്തെ നിയമമനുസരിച്ച് പരമാവധി 2 വർഷം വരെ തടവ് ശിക്ഷയെ ലഭിക്കുകയുള്ളൂ. എന്നാൽ സമാനമായ അപകടത്തിന് കാരണമാകുന്ന മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് രാജ്യത്ത് കടുത്ത ശിക്ഷയാണ് ലഭിക്കുന്നത്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഗതാഗത സെക്രട്ടറിയായിരുന്ന ഗ്രാൻറ് ഷാപ് സ് ആണ് സൈക്കിൾ യാത്രികർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന അഭിപ്രായക്കാരനായിരുന്നു. 2019 -ൽ റോഡിൽ 470 കാൽനട യാത്രികരുടെ ജീവൻ പൊലിഞ്ഞപ്പോൾ 5 അപകടങ്ങൾക്ക് കാരണം സൈക്കിൾ യാത്രക്കാരുടെ പിഴവായിരുന്നു. ഈ വർഷം ഇതുവരെ മാത്രം 7 കാൽനടയാത്രക്കാർ ആണ് സൈക്കിൾ തട്ടി മരണമടഞ്ഞത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ബ്രിട്ടനിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നിലനിന്നിരുന്ന ഉഷ്ണ തരംഗം അവസാനിച്ച് കനത്ത മഴ ലഭിച്ചിരിക്കുകയാണ്. ഇതോടെ പലയിടങ്ങളിലും അപ്രതീക്ഷിത വെള്ളപ്പൊക്കം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. അതോടൊപ്പം തന്നെ ചിലയിടങ്ങളിൽ റോഡുകൾ മണ്ണിടിഞ്ഞുവീണ് ഗതാഗത തടസ്സവും ഉണ്ടായി. സോമർസെറ്റിലെ എ 358 റോഡിലാണ് മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം ഉണ്ടായത്. ഇതു വരെ ഏകദേശം 50 ടണ്ണോളം മണ്ണാണ് നീക്കം ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ഇന്ന് വൈകിട്ട് 4:00 മണിയോടെ തുറക്കാൻ ആകുമെന്നാണ് അധികൃതർ അറിയിച്ചത്. ജനങ്ങളെല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്നും, അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഡെവൺ, കോൺവോൾ എന്നിവിടങ്ങളിൽ കാലത്ത് വെള്ളപ്പൊക്കത്തിന്റെ വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മഴയുണ്ടായെങ്കിലും താപനിലയിൽ ക്രമാതീതമായ കുറവ് ഇല്ലെന്നാണ് പ്രാഥമിക നിഗമനം വ്യക്തമാക്കുന്നത്. നിലവിൽ ഉണ്ടായിരിക്കുന്ന വരൾച്ച നീങ്ങുവാൻ ദിവസങ്ങളോളം മഴ ആവശ്യമാണെന്ന് വിദഗ്ധർ പറഞ്ഞു. കനത്ത വരൾച്ച മൂലം ഭൂമി വരണ്ടു കിടക്കുന്നതിനാൽ ആണ് ലഭിക്കുന്ന മഴ ഒഴുകി പോകുന്നത്. അതിനാൽ തന്നെയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കം പല സ്ഥലങ്ങളിലും ഉണ്ടാകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ആർത്തവവിരാമത്തെ തുടർന്ന് മേലുദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് വിവേചനം നേരിട്ട സംഭവത്തിൽ 55 കാരിയായ സ്ത്രീ ക്ലയിം നേടിയെടുത്തു. ‘ശാന്തമാക്കിയിരിക്കൂ..ഹോർമോണുകൾ നിയന്ത്രിക്കുക’ എന്ന പരാമർശത്തെ തുടർന്നാണ് സംഭവം. ഇതേ തുടർന്ന് ടെക് സിഇഒ ജാക്ക് വില്യംസിനെതിരായ പ്രായവിവേചന കേസിൽ ലൂയിസ് മക്‌കേബ് വിജയിച്ചു.

ഡിജിറ്റൽ ലോജിസ്റ്റിക്‌സ് സിഇഒ ജാക്ക് വില്യംസ്, ലൂയിസ് മക്‌കേബിനെ ‘ആർത്തവവിരാമം സംഭവിച്ച സ്ത്രീ’ ആയി കണക്കാക്കുകയും കമ്പനി മീറ്റിംഗിൽ മോശം പരാമർശം നടത്തുകയും ചെയ്തു. തുടർന്നാണ് കേസ് ട്രിബ്യുണലിനു പോയത്. സെലസാറിന്റെ ബോസ് മുതിർന്നവരെ ഐടി ബിസിനസുമായി പരിചയമില്ലാത്തവരായാണ് കണ്ടതെന്ന് കേസിൽ ജഡ്ജി കണ്ടെത്തി.

അന്യായമായ പിരിച്ചുവിടലിനെതിരെ വിജയകരമായി കേസ് നടത്തി നഷ്ടപരിഹാരം നേടിയെടുക്കുകയാണ് മക്‌കേബ്. ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരോടുള്ള പെരുമാറ്റത്തെപറ്റി മക്‌കേബ് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ്, കമ്പനി ഡയറക്‌ടർ എന്ന ചുമതലയിൽ നിന്ന് അവളെ പുറത്താക്കിയത്. ഇത് അന്യായമാണെന്ന കാരണത്താൽ കേസിന് പോകുകയായിരുന്നു മക്‌കേബ്.