Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഡെർബിഷെയറിൽ നായയുടെ ആക്രമണത്തിൽ ഒരു സ്ത്രീക്കും രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഇരുപതുകാരനായ നായയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവർക്ക് പുറമേ 16 വയസ്സിൽ താഴെയുള്ള മറ്റൊരു കുട്ടിക്കും പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പരിക്കേറ്റ നാല് പേരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. തികച്ചും അനിയന്ത്രിതമായി നായയെ കൈവശം വെച്ചതിനാണ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടൊപ്പം തന്നെ ഇയാളുടെ വീട്ടിൽ നിന്ന് നാലോളം നായകളെ പോലീസ് വീണ്ടെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആർക്കും തന്നെ സാരമായ പരിക്കുകളില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. നായയുടെ ഉടമയും സ്ത്രീയും തമ്മിൽ മുൻപരിചയം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് നിരവധി പോലീസ് വണ്ടികൾ സ്ഥലത്ത് എത്തിയതോടെയാണ് സമീപവാസികൾ എല്ലാവരും വിവരമറിഞ്ഞത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഒന്നും തന്നെ പോലീസ് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിച്ചിരിക്കെ, ഏകദേശം 50 ബില്യൺ പൗണ്ടോളം തുക ബാങ്കുകളിലും, പെൻഷൻ പണമായും, ഇൻവെസ്റ്റ്‌മെന്റുകളായും അവകാശികൾ ഇല്ലാതെ അവശേഷിക്കുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ്. ഏകദേശം 20 മില്യനോളം ജനങ്ങളുടെ പണം സ്വീകരിക്കാത്ത പെൻഷൻ പണങ്ങളായും, മരവിപ്പിക്കപ്പെട്ട ബാങ്ക് അക്കൗണ്ടിലും, ഇൻവെസ്റ്റ്മെന്റുകളിലുമായും മറ്റും നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇതിൽ തന്നെ 19 ബില്യൺ മുതൽ 37 ബില്യൺ വരെ തുക ഇനിയും സ്വീകരിക്കാത്ത പെൻഷൻ പണമായാണ് നിലനിൽക്കുന്നത്. നഷ്ടപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലായി 4.5 ബില്യൺ തുകയും, ഇൻവെസ്റ്റ് മെന്റുകളിലായി 2.8 ബില്യൺ തുകയും, അവകാശപ്പെടാത്ത ലൈഫ് ഇൻഷുറൻസ് പോളിസികളിലായി 2 ബില്യൺ തുകയും ബ്രിട്ടീഷുകാർക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കിയിരിക്കുന്നത്.
നാലിലൊരാളുടെ പെൻഷൻ തുക ഇപ്പോഴും സ്വീകരിക്കപ്പെടാതെ പോകുകയാണെന്നാണ്
റിപ്പോർട്ട് തയ്യാറാക്കിയ ഗ്രേറ്റൽ വെബ്സൈറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. പലപ്പോഴും ആളുകളുടെ ശ്രദ്ധക്കുറവ് മൂലമാണ് ഇത്തരത്തിൽ പെൻഷൻ പണവും മറ്റും നഷ്ടമായി പോകുന്നത്.

ജനങ്ങൾക്ക് ഇത്തരത്തിൽ നഷ്ടമായ തുക തിരിച്ചെടുക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്. എക്സ്പീരിയൻ കമ്പനിയുടെ അൺക്ലയ് മ്ഡ് അസറ്റ്സ് രജിസ്റ്ററിലൂടെ ജനങ്ങൾക്ക് തങ്ങളുടെ പണം തിരിച്ചെടുക്കാനുള്ള അവസരം ഇപ്പോഴുണ്ട്. ജനങ്ങൾ ഈ സേവനം ഇനിയുള്ള ദിവസങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ന്യൂയോർക്ക് : ന്യൂയോർക്കിലെ പ്രസംഗവേദിയില്‍വച്ച് അക്രമിയുടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരൻ സല്‍മാന്‍ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്‌. ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ റുഷ്ദി ഇപ്പോൾ വെറ്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. കഴുത്തിലും മുഖത്തും ഗുരുതര പരുക്കേറ്റ റുഷ്ദിയുടെ ഒരു കണ്ണിന്‍റെ കാഴ്ചയും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ സംസാരിക്കാനും കഴിയുന്നില്ല.

ഷട്ടോക് വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെയാണ് വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തിൽ കുത്തിവീഴ്ത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂജഴ്സിയിൽ നിന്നുള്ള ഹാദി മറ്റാർ (24) ആണ് പിടിയിലായത്.

കുത്തേറ്റതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററിൽ ആശുപത്രിയിലെത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കൈ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. കരളിനും പരിക്കേറ്റുവെന്നാണ് വിവരം. മുംബൈയിൽ ജനിച്ച സൽമാൻ റുഷ്ദി നിലവിൽ ബ്രിട്ടീഷ് പൗരനാണ്. 1988-ൽ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് എന്ന നോവൽ ഏറെ വിവാദമായി. മതനിന്ദ ആരോപിച്ച് ഇറാൻ ഇതിന് വിലക്കേർപ്പെടുത്തി. റുഷ്ദിയെ വധിക്കുന്നവർക്ക് 30 ലക്ഷം ഡോളർ (ഏകദേശം 24 കോടി രൂപ) പാരിതോഷികവും പ്രഖ്യാപിച്ചു. റുഷ്ദിയുടെ നാലാമത്തെ നോവലാണ് സാത്താനിക് വേഴ്സസ്. 1981-ൽ പുറത്തിറങ്ങിയ മിഡ്നൈറ്റ് ചിൽഡ്രൻ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മോണ്ടിനെഗ്രോ :- മോണ്ടിനെഗ്രോയിലെ നഗരത്തിൽ അക്രമി നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ കുട്ടികളാണ് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയാണ് മോണ്ടിനെഗ്രോയിലെ തെക്കൻ നഗരമായ സെറ്റിങ്ങയിൽ മനുഷ്യമനസാക്ഷിയെ നടുക്കുന്ന ഈ സംഭവം നടന്നത്. അക്രമിയുടെ ഭവനത്തിൽ വാടകയ്ക്ക് താമസിച്ചിരുന്ന അമ്മയെയും എട്ടും പതിനൊന്നും വയസ്സുള്ള രണ്ട് മക്കളെയുമാണ് ആദ്യം ഇയാൾ ഹണ്ടിങ് റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. അതിനുശേഷം ഇയാൾ തെരുവിലേക്ക് ഇറങ്ങി വെടിവെപ്പ് തുടരുകയായിരുന്നു എന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. 34 വയസ്സോളം പ്രായമുള്ള ആളായിരുന്നു അക്രമി എന്നാണ് പ്രാഥമിക നിഗമനങ്ങൾ വ്യക്തമാക്കുന്നത്. നിരന്തരമായി നടത്തിയ വെടിവെപ്പിന് ഒടുവിൽ ഇയാളെ വഴി പോകുന്നവരിൽ ഒരാൾ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 11 പേരിൽ 9 പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. മറ്റു രണ്ടുപേർ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

11 പേർ കൊല്ലപ്പെട്ട ഈ വെടിവെപ്പ് രാജ്യത്തെ ആകമാനം നടുക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്തരം വെടിവെപ്പ് ആദ്യം ആണെന്ന് പ്രധാനമന്ത്രി ഡ്രിട്ടൻ അബസോവിക് മാധ്യമങ്ങളോട് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പിന്തുണയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഔദ്യോഗികമായ പ്രസ്താവനകൾ ഒന്നും തന്നെ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഫോറൻസിക് വിഭാഗവും സംഭവസ്ഥലത്ത് അന്വേഷണം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടൻ വരും നാളുകളിൽ കടുത്ത വരൾച്ച നേരിടുമെന്ന റിപ്പോർട്ടുകൾക്കിടെ വെള്ളം പാഴാക്കുന്ന ജലവിതരണ കമ്പനികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ജലവിതരണ കമ്പനികൾ പ്രതിദിനം ഏകദേശം 3 ബില്യൺ ലിറ്റർ ജലം പാഴാക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ജലവിതരണ സംവിധാനത്തിലെ തകരാറുകൾ മൂലമാണ് ഇത്രയും ജലം പാഴായിപ്പോകുന്നത്. ജലം അമൂല്യമാണ് പാഴാക്കരുതെന്ന് പ്രചരിപ്പിക്കുന്ന കമ്പനികളുടെ ഭാഗത്തുനിന്നും ഇത്രയും ജലം പാഴാക്കുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്.

കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യത്ത് പുതിയ ജലസംഭരണികളൊന്നും തുറന്നിട്ടില്ല. പക്ഷേ ജനസംഖ്യയിൽ 10 ദശലക്ഷം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജലവിതരണ സംവിധാനം സ്വകാര്യവത്കരിച്ചതിന് ശേഷം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനു വേണ്ടിയുള്ള പണം വിനിയോഗിക്കുന്നത് കുറഞ്ഞുവരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മാഞ്ചസ്റ്റർ സർവകലാശാലയിലെ പ്രൊഫസർ ജാമി വുഡ് വാർഡ് ആവശ്യപ്പെട്ടു. വരൾച്ച തടയുന്നത് മുൻകൂട്ടി കണ്ടുള്ള നിക്ഷേപം നടത്തുന്നതിന് കമ്പനികളുടെ ഭാഗത്തുനിന്നും വീഴ്ച പറ്റിയതായുള്ള പൊതുവികാരം ശക്തമാണ്.

ഇതിനിടെ വരൾച്ചയെ നേരിടുന്നതിന് യുകെയിലെ പലസ്ഥലങ്ങളിലും ഹോസ് പൈപ്പുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ലീക്കായ ഹോസ് പൈപ്പുകളിൽ നിന്ന് കഴിഞ്ഞവർഷം 88.7 മില്യൺ ലിറ്റർ വെള്ളം പാഴായതായാണ് കണക്കുകൾ . നിരോധനം ലംഘിച്ചാൽ ആയിരം പൗണ്ട് വരെ പിഴയടക്കേണ്ടി വരും.

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് (75) കഴുത്തിന് കുത്തേറ്റു. പ്രശസ്ത നോവലിസ്റ്റ്, കലാവിദ്യാഭ്യാസ കേന്ദ്രമായ ചൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണം നടത്താനിരിക്കെ ഒരാള്‍ വേദിയിലേക്ക് ഇരച്ചുകയറിയാണ് അക്രമം നടത്തിയത്. കഴുത്തിന് കുത്തേറ്റു വീണ റുഷ്ദിയെ സ്റ്റേജില്‍ കിടത്തി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവസ്ഥലത്ത് നിന്ന് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലാക്കിയെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസ് പറയുന്നു. 1988ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്‌സ് എന്ന പുസ്തകത്തിന് ശേഷം റുഷ്ദി വധഭീഷണി നേരിടുകയും ഒരു ദശാബ്ദത്തോളം ഒളിവില്‍ പോവുകയും ചെയ്തിരുന്നു. അക്കാലത്ത് ഇറാന്‍ അദ്ദേഹത്തിന്റെ മരണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 14 നോവലുകളുടെ രചയിതാവായ റുഷ്ദിയെ 2007ല്‍ സാഹിത്യരംഗത്തെ സേവനങ്ങള്‍ക്ക് നൈറ്റ് പദവി നല്‍കി ആദരിച്ചു.
അപകടനില അതീവ ഗുരുതരമായി തുടരുന്നതായി ന്യൂയോര്‍ക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ജീവിതത്തിൽ ബാധിച്ച ക്യാൻസർ എന്ന പ്രതിസന്ധിയെ സധൈര്യം നേരിട്ട വിഗാനിലെ മലയാളി നേഴ്സ് സിനി ജോബിയുടെ (41) മരണം യുകെ മലയാളികളെ ആകെ ദുഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. നാല്പത്തിയൊന്നുകാരിയായ സിനി തൊടുപുഴ കാലയന്താനി വാളിയങ്കാവ് സ്വദേശിയായ ജോബിയുടെ ഭാര്യയാണ്. ഒരു വർഷത്തോളമായി രോഗത്തിന് ചികിത്സയിലായിരുന്ന സിനി, രോഗം ഏറെക്കുറെ ഭേദമായെന്നു കുടുംബാംഗങ്ങൾ കരുതിയിരുന്ന അവസരത്തിലാണ്, രോഗം വീണ്ടും കലശലായി മരണത്തിലേക്ക് എത്തുന്നത്. രോഗം പൂർണമായും ഭേദമായി എന്ന ഡോക്ടർമാരുടെ ഉറപ്പിനെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുൻപ് സിനി തന്റെ കുടുംബാംഗങ്ങളെ ഡൽഹിയിലും, നാട്ടിലുമെത്തി സന്ദർശിക്കുകയും സന്തോഷം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ യുകെയിലുള്ള തന്റെ സുഹൃത്തുക്കളെയും സിനി ചികിത്സയ്ക്ക് ശേഷം സന്ദർശിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ പെട്ടെന്ന് രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ എത്തുകയും ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണത്തിന് കീഴടങ്ങുകയും ചെയ്ത വാർത്ത വിശ്വസിക്കാനാകാതെ തരിച്ചിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.

ക്യാൻസർ ചികിത്സയ്ക്ക് പേരുകേട്ട മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്പിറ്റലിൽ ആയിരുന്നു സിനിയുടെ ചികിത്സ നടന്നിരുന്നത്. മരണത്തിന് തൊട്ടു മുൻപ് വരെയും സിനിക്ക് ബോധം ഉണ്ടായിരുന്നതായും, ചുറ്റും നിന്നിരുന്ന ഭർത്താവിനോടും ഏക മകനായ ഒൻപത് വയസ്സുകാരൻ ആൽബിനോടും സംസാരിച്ചതായും ബന്ധുക്കൾ പറഞ്ഞു. മരണത്തോട് അടുത്ത നിമിഷങ്ങളിൽ തനിക്ക് ദൈവസാന്നിധ്യം വെളിപ്പെട്ടതായും സിനി ഭർത്താവിനോട് പറഞ്ഞു. സിനിയുടെ വിയോഗം താങ്ങാനാവാതെ നിരവധി സുഹൃത്തുക്കൾ പുലർച്ച് തന്നെ മരണ വിവരം അറിഞ്ഞ ഉടനെ ആശുപത്രിയിൽ എത്തിയിരുന്നു. ജോബിയുടെ സഹോദരൻ കെന്റിലും, സഹോദരി ലെസ്റ്ററിലുമാണ് താമസിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരം പുരോഗമിക്കുന്തോറും വിവാദങ്ങൾ ഉയരുകയാണ്. ഇത്തവണ ഋഷി സുനക്കിന്റെ വസ്ത്രധാരണത്തെ ചൊല്ലിയാണ് വിവാദം. ദ്വാരമുള്ള ഷൂ ധരിച്ച സുനക്കിനെതിരെയാണ് വിമർശനം. പ്രചാരണം പുരോഗമിക്കുന്നതിനാൽ സുനക് ബോധപൂർവം ധരിച്ചതാണെന്ന് പലരും പറയുന്നു. നോർത്ത് യോർക്ക്ഷെയറിലെ 1.5 മില്യൺ പൗണ്ടിന്റെ വസതിയിൽ നീന്തൽക്കുളത്തിന്റെ പണികൾ നടത്തുന്ന സുനക് ദ്വാരമുള്ള ഷൂ ധരിച്ചത് ബോധപൂർവമാണെന്ന വാദം ഉയർന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്പത്ത് പ്രദർശിപ്പിക്കുന്നത് അനുചിതമാണെന്ന് ലെസ്റ്റർ സർവകലാശാലയിലെ പൊളിറ്റിക്കൽ മാർക്കറ്റിംഗ് വിദഗ്‌ദ്ധനായ പ്രൊഫ. പോൾ ബെയ്‌ൻസ് പറഞ്ഞു. 42 കാരനായ സുനക്, ഭാര്യ അക്ഷത മൂർത്തി എന്നിവർക്ക് 730 മില്യൺ പൗണ്ടിന്റെ ആസ്തി ഉണ്ടെന്നാണ് കണക്കുകൾ. അവർ രാജ്ഞിയേക്കാൾ സമ്പന്നരാണെന്നും പറയപ്പെടുന്നു.

“നമ്മുടെ രാജ്യത്ത് ആളുകളെ വിലയിരുത്തുന്നത് അവരുടെ ബാങ്ക് അക്കൗണ്ടിലൂടെയല്ല, അവരുടെ സ്വഭാവവും പ്രവൃത്തിയും അനുസരിച്ചാണ് ഞങ്ങൾ അവരെ വിലയിരുത്തുന്നത്.” ചൊവ്വാഴ്ച കോ ഡർഹാമിലെ ഡാർലിംഗ്ടണിലെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളോട് സുനക് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ജൂലൈയിൽ ഇംഗ്ലണ്ടിലെ എൻ എച്ച് എസ് വെയ്റ്റിംഗ് ലിസ്റ്റിലുള്ള ആളുകളുടെ എണ്ണം 67 ലക്ഷം ആയി ഉയർന്നു. ജനസംഖ്യയുടെ എട്ടിൽ ഒരാൾ എന്ന നിലയിൽ. ആക്സിഡന്റ് & എമർജൻസിയിൽ 12 മണിക്കൂറിലധികം കാത്തിരിക്കുന്നവരുടെ എണ്ണം 30,000 കടന്നു. ദേശീയ ഇൻഷുറൻസിൽ 1.25 ശതമാനം വർധന ഏർപ്പെടുത്തിയതിന് ശേഷവും പ്രതിസന്ധി രൂക്ഷമായത് വിമർശനത്തിനിടയാക്കി. പൊള്ളൽ, അപസ്മാരം, പക്ഷാഘാതം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ പോലും ആംബുലൻസ് എത്തുന്നത് ഒരു മണിക്കൂർ വൈകിയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നികുതി വർധന എൻഎച്ച്എസിനും സോഷ്യൽ കെയറിനുമായി 12 ബില്യൺ പൗണ്ട് വാർഷിക ഫണ്ടിംഗ് നൽകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇപ്പോഴും ആരോഗ്യ മേഖലയിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. അതേസമയം, ശമ്പളം വർധിപ്പിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന നിലപാടിലാണ് ജൂനിയർ ഡോക്ടർമാരും നേഴ്സുമാരും.

ശമ്പളത്തിൽ കാര്യമായ വർധന വരുത്തിയില്ലെങ്കിൽ സമരത്തിന് ഒരുങ്ങുമെന്ന് ജൂനിയർ ഡോക്ടർമാർ പറഞ്ഞു. 26 ശതമാനം വർധനയാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ആവശ്യപ്പെടുന്നത്. അടുത്തിടെ ജൂനിയർ ഡോക്ടർമാർക്കിടയിൽ നടത്തിയ ബിഎംഎ സർവേയിൽ, 83 ശതമാനം പേർ 2 ശതമാനം വർധന പൂർണ്ണമായും അസ്വീകാര്യമാണെന്ന് പറഞ്ഞു. ശമ്പളം പുനഃസ്ഥാപിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമായില്ലെങ്കിൽ സമരത്തിന് തയ്യാറാണെന്ന് 72 ശതമാനം പേരും പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കുരങ്ങ് വസൂരിക്കെതിരെ മതിയായ ഡോസ് വാക്സിനുകൾ ഇല്ലാത്തത് പ്രതിരോധ കുത്തിവെയ്പ്പുകളുടെ താളം തെറ്റിച്ചതായുള്ള വിവരങ്ങൾ പുറത്തുവന്നു. വാക്സിൻ ഇല്ലാത്തതു മൂലം ബ്രൈറ്റണിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് നിർത്തിവയ്ക്കേണ്ടതായി വന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. സമാനമായ സാഹചര്യം മറ്റു സ്ഥലങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കൂടുതൽ സ്റ്റോക്ക് വാക്സിൻ എത്തുന്നത് വരെ നിലവിൽ അപ്പോയിൻമെന്റ് എടുത്തവർക്ക് മാത്രമേ വാക്സിൻ നൽകുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്. വാക്സിൻ ക്ഷാമം തുടരുകയാണെങ്കിൽ മറ്റ് സ്ഥലങ്ങളിലും പ്രതിരോധ കുത്തിവെയ്പ്പുകൾ നിർത്തിവയ് ക്കേണ്ടതായി വരുമെന്ന് എംപി റസ്സൽ മോയ്ൽ പറഞ്ഞു. ഇതിനിടെ സെപ്റ്റംബർ മാസത്തോടെ വാക്സിന്റെ ഒരു ലക്ഷം ഡോസുകൾ എത്തുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചിട്ടുണ്ട്. നിലവിൽ കുരങ്ങ് വസൂരിക്കെതിരെയുള്ള വാക്സിന്റെ 5000 ഡോസുകൾ മാത്രമേ രാജ്യത്തെ അവശേഷിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ടുകൾ .

RECENT POSTS
Copyright © . All rights reserved