Main News

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

യുകെയിൽ ആമസോണിൻെറ ആദ്യത്തെ ജസ്റ്റ് വാക്ക് ഔട്ട് ഗ്രോസറി സ്റ്റോർ തുറന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ സഹായത്തോടെ സാധനങ്ങൾ തെരഞ്ഞെടുക്കുന്നതനുസരിച്ച് ഉപഭോക്താവിൻെറ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന സംവിധാനമാണ് ഇവിടെ ഉള്ളത് എന്നതാണ് ആമസോൺ ഷോപ്പിനെ വ്യത്യസ്തമാക്കുന്നത്. യുഎസിന് പുറത്തുള്ള ആമസോണിൻെറ ആദ്യത്തെ ജസ്റ്റ് വാക്ക് ഔട്ട് ഷോപ്പാണ് ലണ്ടനിലെ ഈലിംഗിൽ ആരംഭിച്ചിരിക്കുന്നത്. പൂർണ്ണമായും കോൺടാക്ട് ലെസ്സ് എന്ന് വിശേഷിപ്പിക്കാവുന്ന ഷോപ്പിലേക്ക് പ്രവേശനം ലഭിക്കുന്നത് ഉപഭോക്താക്കളുടെ ഫോണിലെ കോഡ് സ്കാൻ ചെയ്താണ്.

സാധനങ്ങൾ തിരഞ്ഞെടുക്കുന്ന മുറയ്ക്ക് ഉപഭോക്താവിൻെറ അക്കൗണ്ടിൽ നിന്ന് പണം ഈടാക്കുന്ന രീതിയിലാണ് ഷോപ്പിൻെറ സംവിധാനം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് തിരഞ്ഞെടുക്കുന്ന സാധനങ്ങളുടെ ബില്ല് തയ്യാറാക്കുന്നത്. ഇതിനായി ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻെറ പിന്തുണയുള്ള ക്യാമറകളും സെൻസറുകളും ഷോപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ബില്ലിങിനായി ക്യൂ നിൽക്കാതെയുള്ള ഷോപ്പിങ് അനുഭവത്തെക്കുറിച്ച് മലയാളികൾ ഉൾപ്പെടെയുള്ള പല ഉപഭോക്താക്കളും വളരെ നല്ല രീതിയിലാണ് പ്രതികരിച്ചത്. ഉപഭോക്താക്കൾക്ക് സ്റ്റാഫ് അംഗങ്ങളുടെ പ്രത്യക്ഷത്തിലുള്ള സഹായം ആവശ്യമില്ലെങ്കിലും മുപ്പതോളം ജീവനക്കാർ ആൾക്കാരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും ഷെൽഫുകൾ പുനഃക്രമീകരിക്കാനുമായി സേവനം അനുഷ്ഠിക്കുന്നുണ്ട്.

2500 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിൽ ആമസോണിൽ നിന്ന് വാങ്ങിയ സാധനങ്ങൾ എടുക്കാനും തിരിച്ചു നൽകാനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി ആമസോൺ ഷോപ്പ് സന്ദർശിച്ച പല മലയാളികളും തങ്ങളുടെ സന്തോഷം മറച്ചുവെച്ചില്ല . പലരും തങ്ങളുടെ ഷോപ്പിംഗ് അനുഭവം ഫോട്ടോയായും വീഡിയോയായും സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു. യുകെ മലയാളി ദമ്പതികളായ ഡെയ്‌സനും സനജയും മലയാളം യുകെയുമായി പങ്കുവെച്ച വീഡിയോ കാണാം.

ഈസ്റ്റ് ഹാം: യുകെ മലയാളികൾക്ക് ഇന്ന് വേദനയുടെ മറ്റൊരു വാർത്തയാണ് ഈസ്റ്റ് ഹാമിൽ നിന്നും ഇപ്പോൾ വരുന്നത്. ഈസ്റ്റ് ഹാമിൽ താമസിക്കുന്ന അനിത ജെയ്‌മോഹൻ ഭർത്താവിനെയും രണ്ട് മക്കളെയും വിട്ട്‌ മരണത്തിന് അൽപ്പം മുൻപ് കീഴടങ്ങി. പരേത ആലപ്പുഴ തലവടി സ്വദേശനിയാണ് (സുബ്രഹ്മണ്യപുരം)

കൊറോണയുടെ ജനിതമാറ്റം വന്ന വൈറസിന്റെ രണ്ടാം വരവിൽ ആദ്യം ബാധിച്ചത് കുട്ടികൾക്കായിരുന്നു. തുടർന്ന് ഭർത്താവായ ജെയ്‌മോഹനും കൊറോണ പിടിപെട്ടു. ഡയബെറ്റിക്സ് ഉണ്ടായിരുന്ന അനിതക്ക് കൊറോണ പിടിപെടുകയും രോഗം വഷളായതോടെ ആശുപത്രിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.

ഡിസംബറിൽ തുടങ്ങിയ രോഗം നാല് മാസത്തെ ആശുപത്രിവാസവും.. പലപ്പോഴായി ചെറിയ പ്രതീക്ഷകൾ നൽകിയെങ്കിലും ഇന്ന് എല്ലാവരുടെയും പ്രാർത്ഥനകളും പ്രതീക്ഷകളും ഫലം കാണാതെ ബന്ധുക്കൾക്ക് ദുഃഖം നൽകി അനിത യാത്രയാകുകയായിരുന്നു.

2006 ജെയ്‌മോഹൻ യുകെയിൽ എത്തുന്നത്. തുടർന്ന് ഭാര്യയായ അനിതയെയും യുകെയിൽ എത്തിച്ചു. ലണ്ടനിലെ  ഫൈവ് സ്റ്റാർ ഹോട്ടലിലെ മാസ്റ്റർ ഷെഫ് ആണ് പരേതയുടെ ഭർത്താവായ ജെയ്‌മോഹൻ. രണ്ട് ആൺ കുട്ടികൾ.. അതുൽ, അക്ഷയ് എന്നിവർ. രണ്ടു പേരും ആമസോൺ ജീവനക്കാർ ആണ്.

അനിതയുടെ അകാല വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബക്കിംഗ്ഹാം: മേഗൻ മെർക്കൽ തന്റെ മുൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ബക്കിംഗ്ഹാം കൊട്ടാരം അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓപ്ര വിൻഫ്രെയുമായുള്ള ഹാരിയുടെയും മേഗന്റെയും അഭിമുഖം ചൂടുപിടിച്ചത്. ഇന്ന് രാത്രി യുഎസിൽ അഭിമുഖം സംപ്രേഷണം ചെയ്യും. യുകെയിൽ നാളെയാവും അഭിമുഖം സംപ്രേഷണം ചെയ്യുക. എന്നാൽ ഹാരിയുടെയും മേഗന്റെയും അഭിമുഖം രാജ്ഞി കാണില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജകുടുംബം മറ്റു വലിയ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൺ‌ഡേ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നത്. അഭിമുഖത്തെ സർക്കസിനോട് ഉപമിച്ച കൊട്ടാരം വൃത്തങ്ങൾ മറ്റൊരു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാജകുടുംബത്തെ ആക്രമിച്ചാൽ ദമ്പതികളുടെ പെരുമാറ്റത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

70 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് പ്രേക്ഷകർ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖം കാണുമെന്ന് പ്രതീക്ഷിക്കുന്നു. പുലർച്ചെ 1 മണിക്ക് യുഎസിൽ പ്രക്ഷേപണം ചെയ്യും.
ബ്രിട്ടനിൽ നാളെ രാത്രി 9 ന് ഐടിവി ഇത് സംപ്രേഷണം ചെയ്യും. തികഞ്ഞ അവഗണനയാണ് രാജ്ഞി പ്രകടിപ്പിച്ചതെങ്കിലും അഭിമുഖത്തിന് ശേഷം രാജ്ഞി തന്റെ നിലപാട് വ്യക്തമാക്കിയേക്കും. രാജകുടുംബത്തിലെ പ്രശ്നങ്ങളും മേഗനെതിരെയുള്ള അന്വേഷണവും അഭിമുഖത്തിൽ വിഷയമായാൽ കൊട്ടാരം കർശനമായ നീക്കങ്ങൾ നടത്താൻ സാധ്യതയുണ്ട്. പുതിയ വെളിപ്പെടുത്തലുകൾ ഹാരി രാജകുമാരനും സഹോദരൻ വില്യമും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാക്കുമെന്ന് രാജകുടുംബാംഗങ്ങൾ ഭയപ്പെടുന്നു.

കൊട്ടാരത്തിൽ താമസിക്കുന്നതിനിടെ 2018 ഒക്ടോബറിലാണ് മേഗനെതിരെ പരാതി ഉയരുന്നത്. സ്റ്റാഫിൽ നിന്ന് ചോർന്ന ഇമെയിലിൽ രണ്ട് സ്വകാര്യ സഹായികളെ മേഗൻ വീട്ടിൽ നിന്ന് പുറത്താക്കിയതായി ആരോപിക്കുന്നു. മൂന്നാമത്തെ സ്റ്റാഫ് അംഗത്തെ മേഗൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു. രാജകീയ പദവി, വിവാഹം, മാതൃത്വം എന്നീ നിലകളിലേക്ക് ചുവടുവെക്കുന്നതിനെക്കുറിച്ചും പൊതുജന സമ്മർദ്ദത്തിൽ ജീവിതം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെക്കുറിച്ചും അഭിമുഖം നടത്തുമെന്ന് സിബിഎസ് അറിയിച്ചു. കഴിഞ്ഞ വർഷം യുഎസിലേക്കുള്ള അവരുടെ നീക്കത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ദമ്പതികൾ സംസാരിക്കും.

യു കെ യിലെ വെയിൽസിൽ താമസിക്കുന്ന ഉഴവൂർ സ്വദേശി ബൈജു സ്റ്റീഫൻ കുളക്കാട്ട് (49) നിര്യാതനായി. ഉഴവൂർ പയസ്‌ മൗണ്ട് കുളക്കാട്ട് സ്റ്റീഫൻ (എസ്തപ്പാൻ) &  ത്രേസ്യാമ്മ ദമ്പതികളുടെ പുത്രനാണ് ബൈജു സ്റ്റീഫൻ.

വളരെ ആരോഗ്യവാനായിരുന്ന ബൈജു സ്റ്റീഫന് ശ്വാസകോശ കാൻസർ തിരിച്ചറിഞ്ഞത് ഈ അടുത്തകാലത്താണ്. യുകെയിലെ മലയാളി സംഘടനാ പ്രവർത്തനനത്തിൽ സജീവ അംഗമായിരുന്ന വെയിൽസ്‌ മലയാളികളുടെ വടംവലി ടീമിലെ അംഗവുമാണ് ഇപ്പോൾ വിടപറഞ്ഞിരിക്കുന്നത്‌.

വളരെ അപ്രതീക്ഷിതമായിട്ടാണ് കഴിഞ്ഞ ഒക്ടോബറിൽ രോഗം തിരിച്ചറിഞ്ഞത്. തുടർന്ന് ചികിത്സയിൽ ആയിരുന്ന സ്റ്റീഫന്റെ ആരോഗ്യ നില പെട്ടെന്ന് വഷളാവുകയും ഇന്ന് 1.00am ന് അബർഡോണി ആശുപത്രിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.

നഴ്‌സായ ഭാര്യ മിനി ബൈജു രാജപുരം ഇടവക ഉള്ളാട്ടിൽ കുടുംബാംഗമാണ്. ഏക മകൾ ലൈന, ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി റേഡിയോഗ്രാഫർ വിദ്യാർത്ഥിനിയാണ്. വിൻസന്റ് സ്റ്റീഫൻ (യു കെ), ബിനു സ്റ്റീഫൻ ( ഹാമിൽട്ടൺ, ക്യാനഡ) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നാട്ടിൽ വച്ച്.

ബൈജു സ്റ്റീഫൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്ത് നടപ്പാക്കിയ ലോക് ഡൗൺ വിജയകരമായിരുന്നെങ്കിലും വൈറസ് വ്യാപനത്തിൻെറ തീവ്രതയിൽ നിന്ന് രാജ്യം മോചിതമായിട്ടില്ലെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മേധാവി പ്രൊഫസർ സർ ഇയാൻ ഡയമണ്ട് മുന്നറിയിപ്പ് നൽകി. ലോക്ഡൗണും പ്രതിരോധകുത്തിവെയ്പ്പുകൾ മൂലവും കോവിഡ് വ്യാപനതോത് വളരെയേറെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിൻെറ നോർത്ത് ഈസ്റ്റ്, ഈസ്റ്റ് മേഖലകളിൽ രോഗവ്യാപനം താരതമ്യേന കൂടുതലാണ്. അതേസമയം സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് മേഖലകളിൽ വൈറസ് വ്യാപനം കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് വിലയിരുത്താൻ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആയിരക്കണക്കിന് വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. രാജ്യത്ത് ആകമാനം കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ 6040 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 158 പേരാണ് യുകെ കോവിഡ്-19 മൂലം മരണമടഞ്ഞത്.

യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് വിജയകരമായി മുന്നോട്ടു പോവുകയാണ്. ഈ ആഴ്ച മുതൽ രാജ്യത്തെ 56നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിക്കും. രാജ്യത്ത് 21.4 ദശലക്ഷം ആളുകൾക്ക് ഇതിനകം തന്നെ ഒരു ഡോസ് വാക്സിൻ നൽകാൻ സാധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ജനങ്ങളോട് ആഹ്വാനം ചെയ്തു. ജൂലൈ അവസാനത്തോടെ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എങ്കിലും നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേറ്റ് മിഡിൽടണുമായുള്ള അഭിപ്രായവ്യത്യാസവും പിണക്കങ്ങളും മെഗാൻ പങ്കു വെച്ചേക്കാം എന്നത് രാജകുടുംബത്തിന് അസ്വാരസ്യം ഉണ്ടാക്കും എന്നത് തീർച്ചയാണ്. മെഗാന്റെ വെളിപ്പെടുത്തലുകൾ പ്രിൻസ് ഹാരിക്കും വില്യമിനും ഇടയിലുള്ള ബന്ധത്തെയും വഷളാക്കാൻ സാധ്യത ഏറെയാണ്. വെളിപ്പെടുത്തലുകൾ മെഗാന്റെ ന്യൂക്ലിയർ ഓപ്ഷനുകൾ ആണെന്ന് നിസ്സംശയം പറയാം. നിരവധി പൊട്ടിത്തെറികൾക്ക് കാരണമായേക്കാം എന്നതിനാലാണിത്.

മെഗാന്റെ പിതാവ് തോമസ് മാർക്കിളുമായുള്ള തകർന്ന ബന്ധത്തെ പറ്റിയും ചർച്ചകൾ ഉണ്ടാകും. യുഎസിൽ യുകെ സമയം വെളുപ്പിന് ഒരു മണിക്കാണ് ആദ്യം സംപ്രേഷണം ചെയ്യുക. നാളെ രാത്രി 9 മണിയോടെ ഐടിവിയും ഇന്റർവ്യൂ പുറത്തുവിടും.

കേംബ്രിഡ്ജ് പ്രഭ്വിയുമായുള്ള മെഗാന്റെ സൗന്ദര്യ പിണക്കങ്ങൾ മുൻപും ചർച്ചാവിഷയമായിരുന്നു. ഒരു വിവാഹ വസ്ത്രത്തിന്റെ പേരിലുള്ള അഭിപ്രായവ്യത്യാസം ഒരിക്കൽ പുറത്തുവന്നതാണ്. ” അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി തുറന്നു സംസാരിക്കുകയാണെങ്കിൽ രാജകുടുംബത്തിന് അത് ഉണ്ടാക്കാവുന്ന അപമാനം ചെറുതല്ല. വില്യത്തിനും ഹാരിക്കും കേറ്റിനും ഇടയിലുള്ള കാര്യങ്ങൾ പെട്ടി തുറന്നു പറയാനുള്ള അവസരം ആണ് മെഗാന് ലഭിച്ചിരിക്കുന്നത്.

തോമസ് മുൻപ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോ മെഗാന് മുന്നിൽ ഒഫ്ര പ്രദർശിപ്പിക്കുകയും അതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ആരായുകയും ചെയ്യുന്നുണ്ട്. ഇത് നാടകീയമായ മുഹൂർത്തങ്ങൾ സൃഷ്ടിക്കുമെന്ന് തീർച്ചയാണ്. മുൻപൊരിക്കലും ഹാരിയും മെഗാനും ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. ഇതിനുമുൻപ് 2018ൽ ബെർമിങ്ഹാം കൊട്ടാരത്തിൽ തന്റെ ജോലിക്കാരോട് മെഗാൻ അപമര്യാദയായി പെരുമാറി എന്നും റിപ്പോർട്ടുണ്ടായിരുന്നു.

99കാരനായ ഫിലിപ്പ് രാജകുമാരൻ ഹൃദയസംബന്ധിയായ ശസ്ത്രക്രിയയെ തുടർന്ന് പത്തൊമ്പതാം ദിവസം ആശുപത്രിയിൽ തുടരുമ്പോഴാണ് ഇന്റർവ്യൂ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇത്തവണത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുള്ള ബ്രിട്ടീഷ് ഗവൺമെൻറിൻറെ പ്രഖ്യാപിത നയം, ഇൻകം ടാക്സ്, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടാവില്ലന്നായിരുന്നു. ഗവൺമെൻറ് അതിൻറെ പ്രഖ്യാപിത നിലപാടിൽ നിന്ന് മാറിയില്ലെങ്കിലും, ഇൻകം ടാക്സിന്റെ കാര്യത്തിൽ വലിയൊരു ചതി ഒളിപ്പിച്ചു വെച്ചത് അധികമാരും ശ്രദ്ധിച്ചില്ല. സ്റ്റാൻഡേർഡ് പേഴ്സണൽ അലവൻസിന്റെ വർദ്ധനവ് 2026 വരെ മരവിപ്പിച്ചതിലൂടെയാണ് ചാൻസിലർ റിഷി സുനക് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പിന്നിൽനിന്ന് കുത്തിയത്. ഒരു വ്യക്തിക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന വരുമാനത്തിന് ബ്രിട്ടീഷ് സർക്കാർ നികുതി ചുമത്താറില്ല.

വിലക്കയറ്റ സൂചികയ്ക്ക് ആനുപാതികമായി ഓരോവർഷവും ഗവൺമെൻറ് ഈ തുക പുനർനിർണ്ണയിക്കാറുണ്ട്. ഈ ഏപ്രിൽ മുതൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസുകൾക്കും 12570 പൗണ്ടിന് മുകളിലുള്ള വരുമാനത്തിനു മാത്രമേ 20 ശതമാനം ടാക്സ് നൽകേണ്ടതുള്ളൂ. വരുമാനം 50270 പൗണ്ടിന് മുകളിൽ ആയാൽ 40 ശതമാനം ടാക്സ് നൽകണം. എന്നാൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിലുള്ള വർദ്ധനവ് അടുത്ത അഞ്ച് വർഷത്തേയ്ക്ക് മരവിപ്പിച്ചതിലൂടെ വ്യക്‌തികൾക്ക് ലഭിക്കുന്ന ശമ്പള വർദ്ധനവിന്റെ നേട്ടത്തിൽ സാരമായ കുറവുണ്ടാകും. മാത്രമല്ല ജീവിത ചെലവിനനുസരിച്ച് സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിൽ വർദ്ധനവ് ഉണ്ടാകാത്തത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദീർഘകാലത്തിനുശേഷം തിങ്കളാഴ്ച യുകെയിലെ വിദ്യാർത്ഥികൾ സ്കൂളിലേയ്ക്ക് തിരിച്ചെത്തുകയാണ്. വിദ്യാർഥികൾ സ്കൂളിലേയ്ക്ക് തിരിച്ചെത്തുന്നത് രോഗവ്യാപനതോത് ഉയർത്തുമോ എന്ന ആശങ്ക പരക്കെ വ്യാപകമായിട്ടുണ്ട്. അണുവ്യാപനം തടയുന്നതിനായി എല്ലാ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കും വ്യാപകമായി വൈറസ് പരിശോധന നടത്താൻ ഗവൺമെൻറ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ആദ്യത്തെ രണ്ടാഴ്ചക്കാലം വിദ്യാർഥികൾക്ക് ആഴ്ചയിൽ മൂന്ന് ടെസ്റ്റുകളും പിന്നീട് ആഴ്ചയിൽ രണ്ട് ടെസ്റ്റും വീതം നടത്താനാണ് ഗവൺമെൻറ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ 30 മിനിറ്റിനുള്ളിൽ ഫലംതരുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താനാണ് തീരുമാനം. രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കാൻ സാധിക്കുന്നില്ലെങ്കിൽ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന കർശനനിർദേശം വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി നൽകപ്പെട്ടിട്ടുണ്ട്.

എന്നാൽ സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് വൈറസ് വ്യാപനം തടയുന്നതിനായി നൽകിയിരിക്കുന്ന നിർദേശങ്ങളെക്കുറിച്ച് പല വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ലാറ്ററൽ ഫ്ലോ ടെസ്റ്റ് പെട്ടെന്ന് ഫലം തരുമെങ്കിലും കൃത്യത കുറവായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതായത് വൈറസ് വാഹകർ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ തെറ്റായ പരിശോധന ഫലവുമായി സ്കൂളുകളിൽ എത്തുന്നത് രോഗ സംക്രമണത്തിന് വഴി തുറന്നേക്കാം എന്നാണ് വിദഗ്ധാഭിപ്രായം. സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മണിക്കൂറോളം മാസ്ക് ധരിച്ച് ക്ലാസുകളിൽ ഇരിക്കുന്നത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള രോഗവ്യാപന പ്രതിരോധപ്രവർത്തനങ്ങൾ ഒട്ടേറെ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ന്യൂഡല്‍ഹി: ഓ സി ഐ കാർഡുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളൾക്ക് അത്ര സുഖമുള്ള വാർത്തയല്ല ഇപ്പോൾ പുറത്തുവരുന്നത്. ആദ്യമുണ്ടായിരുന്ന പല ആനുകൂല്യങ്ങളും പലപ്പോഴായി ചുരുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്.  ഇരട്ട പൗരത്വം എന്ന് തുടങ്ങിയ ചിന്തകളും വാർത്തകളും അകാല ചരമം പ്രാപിച്ചു എന്ന് വേണം കരുതാൻ. ആരെയും പിടിച്ചു കുറ്റവാളിയാക്കാൻ കഴിവുള്ള പോലീസ് സംവിധാനവും രാഷ്ട്രീയ നേതൃത്വവും ഉള്ള നമ്മുടെ നാട്ടിൽ പോകുമ്പോൾ തടി കേടാകാതെയിരിക്കാൻ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓ സി ഐ കാർഡുള്ളവർ പാലിക്കേണ്ട പുതിയ സർക്കാർ നിർദ്ദേശങ്ങൾ ഇനി പറയുന്നവയാണ്.

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍) തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനങ്ങള്‍, മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.

ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.

ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് എത്രപ്രാവശ്യം ഇന്ത്യയില്‍ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും. എന്നാല്‍, മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനും വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസില്‍നിന്നോ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നോ പ്രത്യേകാനുമതി വാങ്ങണം എന്ന് നിഷ്‌കർഷിക്കുന്നു. മറ്റാവശ്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ പ്രത്യേകാനുമതി ആവശ്യമില്ല എന്നും അറിയിപ്പിൽ പറയുന്നു.

ഒ.സി.ഐ. കാര്‍ഡുടമകള്‍ ഇന്ത്യയില്‍ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാല്‍, ജോലിയും സ്ഥിരംതാമസവും മാറുമ്പോള്‍ അക്കാര്യം അറിയിക്കണം.

ആഭ്യന്തര വിമാന ടിക്കറ്റുകള്‍, ദേശീയോദ്യാനങ്ങള്‍,സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാര്‍ഡുകാരില്‍നിന്ന് ഈടാക്കാവൂ എന്ന നിർദ്ദേശവും ഉണ്ട്.

അവര്‍ക്ക് ഇന്ത്യയില്‍ വസ്തുക്കള്‍ വാങ്ങാനും വിവിധ ജോലികള്‍ ചെയ്യാനുമുള്ള അവകാശം തുടരും. ഇനി എന്തൊക്കെ മാറ്റങ്ങൾ വരും എന്ന് കാത്തിരുന്നു കാണേണ്ടിവരും.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഒരു വർഷമായി കൊറോണാ വൈറസിനെതിരെയുള്ള അതിജീവനത്തിന്റെ മുന്നണി പോരാളികളായ നേഴ്സുമാരുടെ 1 % നിർദ്ദിഷ്ട ശമ്പള  വർദ്ധനവിനെതിരെ പ്രതിഷേധവുമായി കൂടുതൽ നഴ്സിങ് യൂണിയനുകൾ രംഗത്തെത്തി. സർക്കാരിനെ സമ്മർദത്തിലാക്കി കൂടുതൽ നഴ്സിംഗ് യൂണിയനുകൾ സമരമുഖത്ത് അണിചേരുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . രാജ്യത്തെ അക്ഷരാർത്ഥത്തിൽ കൊറോണ വൈറസിൽ നിന്നും സുരക്ഷിതമായി തങ്ങളുടെ അംഗങ്ങൾ സംരക്ഷിക്കുകയായിരുന്നു എന്നും കുറഞ്ഞ ശമ്പള വർദ്ധനവ് കടുത്ത അനീതിയാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റു സംഘടനകളും പറഞ്ഞു. ന്യായമായ ശമ്പള വർധനവിന്റെ ആവശ്യങ്ങളുമായി യൂണിയനുകൾ ചാൻസലർക്ക് നിവേദനം സമർപ്പിച്ചു.

 

ഇതിനിടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ശമ്പള വർധനവിനെ ന്യായീകരിച്ച് രംഗത്ത് വന്നത് പ്രതിഷേധം കനക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു. കൊറോണാ മഹാമാരി മൂലമുള്ള സാമ്പത്തിക സമ്മർദമാണ് ശമ്പളവർധനവിലെ കുറവിന് ന്യായീകരണമായി ഹെൽത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇന്നലെ നേഴ്സുമാരുടെ ശമ്പളവർധനവിലെ കുറവിനെതിരെ കടുത്ത വിമർശനവുമായി ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശ ജനകമാണന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്, റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ്, യൂണിസൺ എന്നീ നഴ്സിംഗ് സംഘടനകളാണ് കനത്ത പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved