Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ രോഗികൾക്ക് ആശുപത്രി അപ്പോയിന്മെന്റ് നഷ്ടമായാൽ പിഴ ഈടാക്കുമെന്ന ടോറി നേതൃത്വത്തിന്റെ തീരുമാനം പ്രധാനമന്ത്രി ഋഷി സുനക് റദ്ദാക്കി. ലിസ് ട്രസ് മുൻപോട്ട് വെച്ച ഈ നയം പിൻവലിക്കുന്നതിലൂടെ ടോറിയിൽ ഋഷി സുനകിന്റെ മേധാവിത്വം ഉറപ്പാവുകയാണ്. രോഗികൾക്ക് സ്ലോട്ട് നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ജി പി മാരുടെ വാക്കുകൾ കൂടി കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്ന് നമ്പർ 10 വക്താവ് പറഞ്ഞു. ആളുകളുടെ ആവശ്യങ്ങൾ കേൾക്കാനും അത് പരിഹരിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഈ നിർദേശത്തെ എതിർത്തുകൊണ്ട് പല ഡോക്ടർമാരും രംഗത്ത് വന്നു. യൂണിയൻ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതിലേക്ക് നയിക്കുമെന്ന് ഉന്നയിച്ചു. ആവശ്യമുള്ള ഘട്ടത്തിൽ സൗജന്യ പരിചരണമെന്ന എൻ എച്ച് എസിന്റെ തത്വത്തിനെതിരാണെന്നും അവർ ഉന്നയിച്ചു. എന്നാൽ ഇത് ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുമെന്നും നിലവിലെ പ്രശ്നങ്ങളെ തരണം ചെയ്യുവാൻ ഇതിലൂടെ സാധിക്കുമെന്നും ഈ നടപടിയെ അനുകൂലിച്ചു രംത്തെത്തിയവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- രോഗികൾ വംശീയമായി തന്നെ അധിക്ഷേപിക്കുന്നു എന്ന പരാതി ഉന്നയിച്ച കറുത്ത വർഗ്ഗക്കാരിയായ നേഴ്സിനോട് ചർമം ബ്ലീച്ച് ചെയ്ത് വെളുപ്പിക്കാൻ മേലധികാരി ആവശ്യപ്പെട്ട സംഭവത്തിൽ ട്രിബ്യൂണൽ വാദം കേട്ടു. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അഡ് ലെയ്ഡ് ക് വെയാമയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്. ഹീത്രൂവിലെ ഒരു ഇമിഗ്രന്റ് റിമൂവൽ സെന്ററിലെ ഒരു ഏജൻസിക്ക് വേണ്ടിയാണ് അഡ് ലേയ്ഡ് ജോലി ചെയ്തിരുന്നത് . ഒരു രോഗി തന്നെ വംശീയമായി അധിക്ഷേപിക്കുകയും തനിക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്ന രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് തന്റെ മേൽ അധികാരിയായ നേഴ്സിനോട് അഡ്ലേയ്ഡ് പരാതിപ്പെട്ടിരുന്നു. എന്നാൽ തന്നോട് ആദ്യം ബ്ലീച്ച് ചെയ്ത് തന്റെ ചർമ്മം വെളുപ്പിക്കാനാണ് തന്റെ മുതിർന്ന നേഴ്സ് ആവശ്യപ്പെട്ടതെന്ന് അഡ്ലേയ്ഡ് വ്യക്തമാക്കി. രോഗികളിൽ നിന്ന് നല്ല പെരുമാറ്റം ഉണ്ടാകുവാൻ അഡ്ലേയ്ഡ് തന്റെ ചർമ്മം ബ്ലീച്ച് ചെയ്ത് വെളുപ്പിക്കട്ടെ എന്ന പരാമർശം മുതിർന്ന നേഴ്സ് തന്റെ സഹപ്രവർത്തകയോട് നടത്തുന്നതും അഡ്ലേയ്ഡ് കേൾക്കാനിടയായി.

അതോടൊപ്പം തന്നെ ഹീത്രോ സെന്ററിൽ ജോലി ചെയ്തിരുന്ന സമയത്ത് നിരവധി പേരിൽ നിന്നും വംശീയ അധിക്ഷേപം അനുഭവിക്കേണ്ടതായി വന്നുവെന്നും അഡ്ലേയ്ഡ് തന്റെ പരാതിയിൽ വ്യക്തമാക്കുന്നു. ഈ അനുഭവം നേരിട്ട് ദിവസങ്ങൾക്ക് ശേഷം തനിക്ക് ആ സെന്ററിൽ ജോലി ചെയ്യാൻ കഴിയുകയില്ലെന്ന് വ്യക്തമാക്കി അഡ്ലേയ്ഡ് ഏജൻസിക്ക് മെയിൽ അയച്ചിരുന്നു.അതേ മാസം തന്നെ ലഭിച്ച മറുപടിയിൽ, അവളുടെ പ്രസ്താവനയിൽ ഉപയോഗിച്ച ചില വാക്കുകൾ ആശങ്കാജനകമായതിനാൽ അവളുടെ മാനസികാവസ്ഥയെ സംബന്ധിച്ച് മേലധികാരിക്ക് ആശങ്കയുള്ളതിനാൽ കരാർ അവസാനിപ്പിക്കുകയാണെന്ന് ഒരു എൻ എച്ച് എസ് മാനേജർ വ്യക്തമാക്കിയതായി അഡ്ലേയ്ഡ് പറഞ്ഞു.


എൻ എച്ച് എസ് ട്രസ്റ്റും തന്റെ സഹായത്തിനായി യാതൊരുവിധ നടപടിയും എടുത്തില്ലെന്ന് അഡ്ലേയ്ഡ് ആരോപിച്ചു. ജോലിസ്ഥലത്ത് വെച്ച് ഇവർ വംശീയ അധിക്ഷേപങ്ങൾക്ക് വിധേയയായതായി ട്രിബ്യൂണൽ വാദം കേട്ടു. ഉടൻതന്നെ ഇത് സമ്മതിച്ചു നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടർച്ചയായ മരണവാർത്തകളാണ് യുകെ മലയാളികളെ തേടിയെത്തുന്നത്. യുകെയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളിൽ ഒരാളായ മോനിസ് ഔസേപ്പ് ഇന്ന് രാവിലെ നിര്യാതനായി. ലിവർപൂളിലെ ബെർക്റോഡിലായിരുന്നു മോനിസ് ജോസഫ് താമസിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് മുംബൈയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. ഭാര്യ ജെസ്സി ലിവർപൂൾ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുകയാണ്. മോനിസ് ജെസ്സി ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്.

മോനിസ് ഔസേപ്പിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്‌മാർട്ട് മോട്ടോർവേകളിൽ ഉണ്ടായ തകരാർ മൂലം ലക്ഷക്കണക്കിന് ഡ്രൈവർമാരുടെ ജീവൻ അപകടത്തിലായേക്കാമെന്ന് മുന്നറിയിപ്പ്. ക്യാരേജ്‌വേകൾ നിയന്ത്രിക്കുന്ന സംവിധാനം റീബൂട്ട് ചെയ്യേണ്ടി വന്നതിനെ തുടർന്നാണിത്. ഇതുമൂലം ഏഴ് മണിക്കൂർ പ്രവർത്തനരഹിതമായ സാഹചര്യവും വന്നു.

റോഡിൽ ഒരു വാഹനം കേടായി 20 സെക്കൻഡിനുള്ളിൽ മുന്നറിയിപ്പ് നൽകേണ്ട ബോർഡുകൾ ഉപയോഗിക്കുവാൻ ദേശീയ പാത കൺട്രോൾ റൂം ജീവനക്കാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറെ അപകടം നിറഞ്ഞ ഈ സാഹചര്യത്തിൽ പോലും ധാരാളം ആളുകൾ വാഹനമോടിച്ചിരുന്നു. പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെടാത്തതിനാൽ രാജ്യവ്യാപകമായി കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് വിസിൽബ്ലോവർ മുന്നറിയിപ്പ് നൽകി.

ഈ അടുത്ത് നടക്കുന്ന ടോറി ലീഡർഷിപ്പ് മീറ്റിം​ഗിനിടെ സ്മാർട്ട് മോട്ടോർവേകൾ ഒഴിവാക്കാൻ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഗതാഗത സെക്രട്ടറി മാർക്ക് ഹാർപറിനും ഇതൊരു നിർണായക ചുവടുവെപ്പാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജിപിമാരുടെ കുറവ് കാരണം ആയിരക്കണക്കിന് ആളുകൾക്ക് അപ്പോയിന്റ്മെന്റ് ലഭിക്കാൻ തടസമാകുന്നെന്ന് വെളിപ്പെടുത്തലുമായി എൻ എച്ച് എസ്. പ്രതിമാസ സ്റ്റാഫിംഗ് ഡാറ്റയിലാണ് വെളിപ്പെടുത്തൽ. 2015 നെ അപേക്ഷിച്ച് ഇപ്പോൾ ഏകദേശം 2,000 ഫാമിലി ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം രോ​ഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയരുകയാണ്.

ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രോ​ഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡോക്ടർമാരില്ലാത്ത സാഹചര്യം വലിയ ആശങ്ക സൃഷ്ടിക്കുന്നെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇപ്പോൾ ടോറി നേതൃത്വം ഇത് പരിഹരിക്കാമെന്ന് ഉറപ്പു നൽകി രം​ഗത്തു വന്നിരിക്കുകയാണ്. സീനിയർ ഫാമിലി ഡോക്ടർമാരുടെ സേവനം അടിയന്തിരമായി വർദ്ധിപ്പിക്കുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

ചികിത്സയ്ക്കായി ആഴ്ചകൾ കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ​ഗവൺമെന്റിന്റെ ഭാ​ഗത്തു നിന്ന് വിഷയത്തിന്മേൽ ​ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്നാണ് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർ പ്രൊഫസർ മാർട്ടിൻ മാർഷൽ പറയുന്നത്. 2019 ൽ മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷം സർക്കാർ ഈ കാര്യത്തിൽ മിണ്ടിയിട്ടില്ലെന്നും വിമർശനമായി ഉയരുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ ‘സ്പെയർ’ എന്ന തലക്കെട്ടിൽ ജനുവരിയിൽ തന്നെ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് പെൻഗ്വിൻ പബ്ലിഷേഴ്സ്. തികച്ചും സത്യസന്ധമായ രീതിയിൽ എഴുതപ്പെട്ട ഈ പുസ്തകം അടുത്തവർഷം ജനുവരി പത്തോടെ വിപണിയിൽ ഉണ്ടാകും. എന്നാൽ ഈ പുസ്തകം നിരവധി വിവാദങ്ങൾക്ക് വഴി തെളിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജകുടുംബത്തോടുള്ള അനാദരവായാണ് ഈ പുസ്തകത്തെ രാജകുടുംബം വീക്ഷിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചന നൽകി കഴിഞ്ഞു. വിവാദപരമായ വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടും യഥാർത്ഥ സംഭവങ്ങളുമെല്ലാം തന്നെ ഹാരി ഈ പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്ഞിയുടെ മരണദിവസം ഹാരി നേരിട്ടത് എന്തൊക്കെ, കാമിലയുമായുള്ള ഹാരിയുടെ ബന്ധത്തിലുള്ള വിടവ്, വില്യമുമായുള്ള ഭിന്നതകൾ തുടങ്ങിയ വിവാദപരമായ വിഷയങ്ങൾ സംബന്ധിച്ച് തുറന്നുപറച്ചിലുകൾ ഉണ്ടാകും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.


മുൻപ് ഓപ്ര വിൻഫ്രിയുമായി നടന്ന അഭിമുഖത്തിൽ രാജകുടുംബത്തിൽ നിന്ന് തന്നെ തനിക്ക് വംശീയ വിവേചനം അനുഭവപ്പെട്ടതായുള്ള ദമ്പതികളുടെ തുറന്നുപറച്ചിൽ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. തന്റെ മകൻ ആർച്ചിയുടെ തൊലിയുടെ നിറത്തെ സംബന്ധിച്ചു വരെ രാജകുടുംബത്തിൽ വിവാദപരമായ ചർച്ചകൾ നടന്നതായി ഇരുവരും അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും തങ്ങൾക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ് എന്നായിരുന്നു ഈ അഭിമുഖത്തോടുള്ള വില്യമിന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ ഈ പുസ്തകം ഇരുവർക്കും രാജകുടുംബവുമായുള്ള ബന്ധം കൂടുതൽ വഷളാക്കും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

തുടർച്ചയായിട്ടുള്ള അപ്രത്യക്ഷത മരണത്തെ പകച്ചു നിൽക്കുകയാണ് യു കെ മലയാളികൾ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ജോർജ് പോൾ (65 ) ആണ് ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. ജോർജ് പോൾ കഴിഞ്ഞ രണ്ടാഴ്ചയായി മാഞ്ചസ്റ്റർ സാൽഫോർഡ്‌ റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

ഭാര്യ ഗ്രേസി പോൾ . ജെഫി പോൾ ജസ്റ്റിൻ പോൾ എന്നിവരാണ് മക്കൾ. മരുമകൻ രാജേഷ്.

ഒരുമാസം മുമ്പ് കുഴഞ്ഞുവീണതിനെ തുടർന്ന് തലക്കേറ്റ പരിക്കാണ് മരണത്തിലേയക്ക് നയിച്ചത്. യുകെയിലേക്ക് ആദ്യകാലം കുടിയേറിയ മലയാളികളിൽ ഉൾപ്പെട്ടവരാണ് ജോർജും കുടുംബവും . 20 വർഷങ്ങർക്ക് മുമ്പാണ് ഓസ്ട്രിയയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ജോർജ് പോളിന്റെ കുടുംബം കുടിയേറിയത്.

ഇന്നലെ ഒന്നരവർഷം മുമ്പ് യുകെയിലെത്തിയ 40 വയസ്സുകാരനായ സതീഷ് വൂസ്റ്ററിൽ മരണമടഞ്ഞതിന്റെ വേദന ഒടുങ്ങുന്നതിനു മുമ്പാണ് ജോർജ് പോളിന്റെ മരണവാർത്ത എത്തിയിരിക്കുന്നത്.

ജോർജ് പോളിൻെറ അകാലവിയോഗത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലിസ് ​ട്രസിന്റെ ഓരോ തെറ്റായ നടപടികളും പുനഃപരിശോധനയ്ക്ക് വിധേയമാക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക്. ഇംഗ്ലണ്ടിൽ ഷെയ്ൽ ഗ്യാസ് ഫ്രാക്കിംഗിന്റെ നിരോധനം ഇപ്പോഴിതാ അദ്ദേഹം പിൻവലിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയായതിന് പിന്നാലെയുള്ള ഇത്തരം നീക്കങ്ങൾ ജനങ്ങളിൽ വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ആദ്യദിനം ഡാറ്റാ ലംഘനങ്ങളെ തുടർന്ന് പുറത്താക്കിയ സുല്ല ബ്രാവർമാന്റെ തിരിച്ചുവരവിനെ അദ്ദേഹം ന്യായീകരിച്ചതും വാർത്തകളിൽ നിറഞ്ഞു. രാജ്യത്തെ ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നത് തുടരുമെന്നും അതാണ് സർക്കർ നയമെന്നും പറഞ്ഞ അദ്ദേഹം ആനുകൂല്യങ്ങൾ വെറുതെ നൽകാൻ കഴിയില്ലെന്നും വ്യക്തമാക്കി.

പണപ്പെരുപ്പത്തിനൊപ്പം സംസ്ഥാന പെൻഷൻ ഉയരുമോ എന്നതിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചെങ്കിലും പ്രതികരിക്കാൻ അദ്ദേഹത്തിന്റെ വക്താവ് വിസമ്മതിച്ചു. പ്രഖ്യാപനം രണ്ടാഴ്ചയിലേറെ വൈകിയ സാഹചര്യത്തിൽ നവംബർ 17-ന് നികുതിയും ചെലവും സംബന്ധിച്ച ഗവൺമെന്റിന്റെ പദ്ധതികൾ ജെറമി ഹണ്ട് അവതരിപ്പിക്കും. ഷെയ്ൽ ഗ്യാസ് ഫ്രാക്കിംഗിന്റെ നിരോധനം പരിസ്ഥിതി സംഘടനകളുടെയും പ്രാദേശിക കമ്മ്യൂണിറ്റികളുടെയും എതിർപ്പിനെത്തുടർന്ന് 2019 ലാണ് നിർത്തിവെച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബ്രിട്ടനിലെ ആദ്യ ടൂർ ഡി ഫ്രാൻസ് സ്റ്റേജ് ജേതാവായ ബ്രയാൻ റോബിൻസൺ (91) അന്തരിച്ചു. ബ്രിട്ടനിലെ ആദ്യകാല സൈക്ലിംഗ് താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. വെസ്റ്റ് യോർക്ക്ഷെയറിലെ മിർഫീൽഡിൽ ജനിച്ച റോബിൻസന്റെ നേട്ടങ്ങൾ രാജ്യത്തിന്റെ സൈക്ലിംഗ് വിജയത്തിന് കൂടുതൽ കരുത്തേകി.

ബ്രാഡ്‌ലി വിഗ്ഗിൻസ്, ക്രിസ് ഫ്രൂം എന്നിവർക്ക് വളരെ മുമ്പ്, യോർക്ക്ഷയർമാൻ ടൂർ ഡി ഫ്രാൻസിന്റെ ഒരു ഘട്ടം വിജയിച്ച ആദ്യത്തെ ബ്രിട്ടീഷുകാരനും സൈക്ലിംഗിലെ ഏറ്റവും മികച്ച ഓട്ടം പൂർത്തിയാക്കിയ ആദ്യത്തെയാളുമായിരുന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടി ജെയ്ക് വോമേഴ്‌സ്‌ലി ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്. ടൂർ ഡി ഫ്രാൻസിൽ മത്സരിച്ച ആദ്യത്തെ ബ്രിട്ടീഷ് ടീമിന്റെ ഭാഗമായിരുന്നു റോബിൻസൺ.

1961-ൽ അഭിമാനകരമായ ക്രൈറ്റീരിയം ഡു ഡുഫൈനിൽ വിജയത്തോടെ ഒരു പ്രധാന സ്റ്റേജ് റേസ് വിജയിച്ച ആദ്യത്തെ ബ്രിട്ടീഷ് റൈഡർ എന്ന നിലയിലും പ്രശസ്തനായി. 1955-ൽ ലാ ഫ്ലെഷെ വോലോണിൽ നാലാമതും 1956-ലെ വോൾട്ട എ എസ്പാനയിൽ എട്ടാമതും ഫിനിഷ് ചെയ്തു, കൂടാതെ 1957-ൽ മിലാൻ-സാൻറെമോയിൽ മൂന്നാമതും അദ്ദേഹം സൈക്കിൾ ചവിട്ടി ആരാധകരുടെ ഹൃദയത്തിലേക്ക് നടന്നു കയറി.

1930-ൽ ജനിച്ച അദ്ദേഹത്തിന് ചെറുപ്പം മുതലേ സൈക്ലിംഗിനോട് താത്പര്യം ഉണ്ടായിരുന്നു. മിർഫീൽഡിലെ തന്റെ വീട്ടിൽ നിന്ന് ഹാരോഗേറ്റിലേക്ക് മാസത്തിലൊരിക്കൽ ബന്ധുക്കളെ സന്ദർശിക്കാൻ 30 മൈലുകൾ സൈക്കിൾ ചവിട്ടുന്ന ശീലം തന്റെ ആഗ്രഹത്തെ യാഥാർഥ്യത്തിലേക്ക് നയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മിഡ്ലാൻഡ്‌സിലെ വൂസ്റ്ററിൽ താമസിക്കുന്ന 40 വയസ്സുകാരനായ സതീഷിന്റെ ആകസ്മിക നിര്യാണത്തിൽ ഞെട്ടിയിരിക്കുകയാണ് യുകെ മലയാളികൾ . വെറും ഒന്നര വർഷം മുമ്പാണ് സതീഷ് യുകെയിലെത്തിയത്. ജീവിതം പതിയെ കരുപിടിപ്പിച്ച് തുടങ്ങിയ സമയത്താണ് സതീഷിനെ മരണം തട്ടിയെടുത്തത്. കാര്യമായ യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതിരുന്ന സതീഷിനെ ഹൃദയാഘാതവും സ്ട്രോക്കും വന്നതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

പാലക്കാട് മണ്ണാർക്കാട് കാരകുറിശ്ശി വാഴേമ്പുറം പറയിടത്ത് വീട്ടിൽ ടി തോമസിന്റെയും ഫിലോമിന തോമസിന്റെയും മകനാണ് സതീഷ് . ഭാര്യ നിമ്മി. രണ്ടു മക്കളാണ് സതീഷ് നിമ്മി ദമ്പതികൾക്കുള്ളത്. കേരളത്തിൽ സതീഷിന്റെ കുടുംബം കരിമ്പ സെന്റ് മേരീസ് സീറോ മലങ്കര ഇടവകാംഗങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കാനാണ് ബന്ധുക്കൾ ആലോചിക്കുന്നത്.

സതീഷിന്റെ അകാലവിയോഗത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

Copyright © . All rights reserved