Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി കുതിച്ചുയരുകയാണ്. ഭൂരിപക്ഷം ജനങ്ങളും വാക്സിൻ എടുത്തതിനാൽ കോവിഡിന്റെ മുൻ വ്യാപനത്തിൽ ആശുപത്രി പ്രവേശനം കുറവായിരുന്നത് ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായിരുന്നു. എന്നാൽ രോഗ വ്യാപനം കൂടിയാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുതിച്ചുയരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഡാം ജെന്നി ഹാരിസ് മുന്നറിയിപ്പ് നൽകി.

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനൊപ്പം ആശുപത്രി കേസുകളും വർദ്ധിച്ചത് രാജ്യത്തെ ആരോഗ്യ മേഖലയിൽ ഏൽപിച്ചിരിക്കുന്ന സമ്മർദ്ദം അതിഭീകരമായിരിക്കുമെന്നാണ് മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്. യുകെയിലെ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കകം 32 ശതമാനമാണ് കുതിച്ചുയർന്നത്.

ഇംഗ്ലണ്ടിൽ ജൂൺ 30 -ന് ഏകദേശം 9000 ആശുപത്രി കിടക്കകളാണ് കോവിഡ് രോഗികൾക്കായി ഏറ്റെടുത്തത് . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദങ്ങളാണ് രോഗ വ്യാപനം കടുത്തതാകാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 2.3 ദശലക്ഷം ആളുകൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അതായത് യുകെയിൽ 30 -ല്‍ ഒരാൾക്ക് വൈറസ് ബാധ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലണ്ടന്‍ തെരുവുകളിൽ നിറങ്ങൾ ചാലിച്ച് അമ്പതാം പ്രൈഡ് ഘോഷ യാത്ര നടന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പ്രൈഡ് ഘോഷയാത്ര പലയിടത്തും നടന്നിരുന്നില്ല. ഇടവേളയ്ക്ക് ശേഷം നടന്ന മാർച്ചിൽ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. 600ലധികം എല്‍ജിബിടിക്യു+ ഗ്രൂപ്പുകള്‍ മാർച്ചിൽ പങ്കെടുത്തു. അവാ മാക്‌സിന്റെയും എമേലി സാൻഡേയുടെയും പ്രകടനങ്ങൾ മാർച്ചിന് കൂടുതൽ നിറം പകർന്നു. 1972 ലാണ് ലണ്ടനില്‍ ആദ്യ പ്രൈഡ് ഘോഷയാത്ര നടന്നത്. ഗേ ലിബറേഷൻ ഫ്രണ്ട് (GLF) സംഘടിപ്പിച്ച മാർച്ചിന്റെ പേര് ഗേ പ്രൈഡ് എന്നായിരുന്നു.

ക്വീർ വ്യക്തികളുടെ സാന്നിധ്യം പൊതുസമൂഹത്തെ അറിയിക്കുക, അവർക്ക് തുല്യ നീതി ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ ഉയര്‍ത്തി പിടിച്ചായിരുന്നു അന്നത്തെ പ്രൈഡ് യാത്ര. ആദ്യ മാര്‍ച്ചിന് ആദരവ് നല്‍കി കൊണ്ടായിരുന്നു ഇത്തവണത്തെ യാത്ര. ക്വീർ വ്യക്തിത്വങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന രാജ്യങ്ങളിലെല്ലാം ജൂൺ മുഴുവൻ പ്രൈഡ് മാസമായി ആചരിക്കാറുണ്ട്. സ്വന്തം വ്യക്തിത്വം മറച്ചുപിടിച്ച് ഇനി ജീവിക്കില്ല എന്ന മുദ്രാവാക്യം മുഴക്കിയാണ് മിക്കവരും മാർച്ചിൽ പങ്കെടുത്തത്.

ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ഘോഷയാത്രയിലും തുടർന്നുള്ള പ്രവർത്തനങ്ങളിലും പങ്കെടുത്തു. മാനോഹര ദിനമെന്നാണ് അദ്ദേഹം പ്രൈഡ് യാത്രയെ കുറിച്ച് പറഞ്ഞത്. “കഴിഞ്ഞയാഴ്ച്ച ഓസ്ലോയില്‍ ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് നേരെ നടന്ന ആക്രമം നമ്മള്‍ കണ്ടതാണ്. ഈ വിഭാഗം ആളുകള്‍ ഇപ്പോഴും വിവേചനം നേരിടുന്നുണ്ട്, അക്രമങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്.” അദ്ദേഹം കൂട്ടിചേര്‍ത്തു.

1972ല്‍ നടന്ന ആദ്യമാര്‍ച്ച് കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് യുകെയില്‍ സ്വവര്‍ഗാനുരാഗം നിയമവിധേയമാകുന്നത്. എച്ച് ഐവി എയ് ഡ്‌സ് ബാധിതരെ ചേര്‍ത്തു നിര്‍ത്തേണ്ടതിനെ കുറിച്ചും അവര്‍ക്ക് വേണ്ട ബോധവത്കരണവും പ്രൈഡില്‍ ചര്‍ച്ചയായി. വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഘോഷയാത്രയെ നയനമനോഹരമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ ശരത് കാലത്ത് കോവിഡിനെതിരെയുള്ള സംരക്ഷണം വർദ്ധിപ്പിക്കുന്നതിനായി ബൂസ്റ്റർ വാക്സിനുകൾക്ക് പൊതു പിന്തുണ നൽകി ആരോഗ്യ പ്രവർത്തകർ. മോഡേണയുടെ പുതിയ വാക്സിനിൽ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് സെപ്റ്റംബർ ഒന്നിന് എൻഎച്ച്എസ് ബൂസ്റ്റർ ക്യാമ്പയിൻ നടത്താൻ തയ്യാറെടുക്കുകയാണ്. വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷൻ സംബന്ധിച്ച സംയുക്ത സമിതി (ജെസിവിഐ) 65 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ബൂസ്റ്റർ വാക്സിനുകൾ നൽകുവാൻ ശുപാർശ ചെയ്‌തു. എന്നാൽ കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇവ നൽകണമെന്ന് മോഡേണ ചീഫ് മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു. ഒറിജിനൽ വാക്സിനേക്കാൾ അഞ്ചിരട്ടി മികച്ച പ്രകടനം നൽകുന്ന പുതിയ വാക്സിന്റെ ലക്ഷക്കണക്കിന് ഡോസുകൾ ഇതിനോടകം തന്നെ ഉത്പാദിപ്പിച്ചതായി കമ്പനി പറഞ്ഞു. ഒമിക്രോൺ വേരിയന്റിനെ പ്രതിരോധിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്.

പുതിയ വാക്‌സിൻ പുറത്തിറക്കുന്നതിന് മുമ്പ് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) അംഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ആഴ്ചകളിലായി കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്ന സാഹചര്യത്തിലാണ് പുതിയ വാക്സിനുകൾ കമ്പനി മുന്നോട്ടു വന്നത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ കണക്കുകൾ പ്രകാരം ഏകദേശം 2.3 ലക്ഷം ആളുകൾക്കാണ് നിലവിൽ രോഗമുള്ളത്. രാജ്യത്തെ അണുബാധാ നിരക്ക് ഒരാഴ്ചക്കുള്ളിൽ മൂന്നിരട്ടിയായി കുതിച്ചുയർന്നിരിക്കുകയാണ്. 65 വയസ്സിനു മുകളിലുള്ളവർക്കും കെയർ ഹോം അന്തേവാസികൾക്കും ആരോഗ്യപ്രവർത്തകർക്കും ആരോഗ്യ പ്രശ്നങ്ങളുള്ള ആളുകൾക്കും ബൂസ്റ്റർ നൽകണമെന്ന് ജെസിവിഐ ശുപാർശ ചെയ്തിരുന്നു. പുതിയ ബൂസ്റ്റർ വാക്‌സിൻ ഉപയോഗിച്ച് കുട്ടികൾ ഉൾപ്പെടെ 65 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനേഷൻ നൽകണമെന്ന് മോഡേണയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ പോൾ ബർട്ടൺ കഴിഞ്ഞ ആഴ്ച സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുതിയ വാക്സിനുകൾ വളരെ ഫലപ്രദമാണെന്നും ഇത് വർഷംതോറും മാത്രം ആവശ്യമുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അൻപത് വർഷത്തിലേറെ ദൈർഘ്യമുള്ള മോർട്ട്ഗേജുകൾ ലഭ്യമാക്കാൻ ഒരുങ്ങി ബ്രിട്ടീഷ് സർക്കാർ. അഞ്ച് ദശകമോ, അതിലേറേയോ ദൈര്‍ഘ്യമുള്ള മോര്‍ട്ട്‌ഗേജുകള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമേകാന്‍ ലെന്‍ഡേഴ്‌സിന് പ്രോത്സാഹനം നല്‍കുന്നതാണ് പദ്ധതി. ഈ പദ്ധതിയിലൂടെ ലോൺ തിരിച്ചടവ് ഇനി മക്കളുടെ കൂടി ഉത്തരവാദിത്തമായി മാറും. ദീർഘകാല പദ്ധതിയിലൂടെ ആളുകൾക്ക് വാടക വീട് വിട്ട് സ്വപ്‍നഭവനം സ്വന്തമാക്കാൻ കഴിയുമെന്നും സർക്കാർ അവകാശപ്പെടുന്നു. സർക്കാർ പരിഗണനയിലുള്ള പദ്ധതി പ്രകാരം, വസ്തുവകകൾ മക്കൾക്ക് കൈമാറുമ്പോള്‍ ബാക്കിയുള്ള തിരിച്ചടവ് ഇവര്‍ നല്‍കണം. വലിയ ലോണുകൾ എടുക്കാനും സ്വപ്‍ന ഭവനം സ്വന്തമാക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിതെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി.

സ്വന്തം ജീവിതകാലത്ത് മോര്‍ട്ട്‌ഗേജുകള്‍ അടച്ചുതീര്‍ക്കാന്‍ ആളുകൾക്ക് അവസരം ലഭിക്കില്ല. ഇതിനൊരു പരിഹാരം കൂടിയാണ് പുതിയ പദ്ധതി. ജനങ്ങളെ വീട്ടുടമസ്ഥരാക്കാനുള്ള വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള കൂടുതല്‍ ഭൂമി വിട്ടുനല്‍കാനും, പൊതുമേഖലാ ജീവനക്കാർക്ക് വിലകുറഞ്ഞ വീടുകള്‍ ലഭ്യമാക്കാനും പദ്ധതികളുണ്ട്. 95 ശതമാനം മോര്‍ട്ട്ഗേജ് ലഭ്യമാക്കുന്നത് മികച്ച സാധ്യതയാണെന്ന് ജോൺസൺ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം 4 ലക്ഷം പേരാണ് ആദ്യമായി വീട് വാങ്ങിയത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുകെയിലെ ശരാശരി വീട് വില മെയ് മാസത്തിൽ 12.4% ആയി ഉയർന്നു. കൂടാതെ, പലിശ നിരക്ക് ഉയരുന്നതിനൊപ്പം മോർട്ട്ഗേജുകളും ചെലവേറിയതായി മാറുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ സിക്ക് നോട്ടുകൾ നൽകുന്ന രീതിയിലുള്ള മാറ്റങ്ങൾ ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ മാറ്റം ദശലക്ഷക്കണക്കിന് രോഗികൾക്ക് തങ്ങളുടെ ചികിത്സ എളുപ്പമാക്കും. മുൻപ് ആളുകൾക്ക് തങ്ങളുടെ പ്രാദേശിക ജിപിയുമായി അപ്പോയിന്റ്മെന്റ് ഉറപ്പാക്കേണ്ടിയിരുന്നു. ഇത് രോഗികൾക്കും ബന്ധുക്കൾക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു . എന്നാൽ ഇപ്പോൾ ഫിറ്റ് നോട്ടുകൾ ഡോക്ടർമാർ, നേഴ്‌സുമാർ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ എന്നിവർക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും. അതായത് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് ഇനി ഫിറ്റ് നോട്ടുകൾ നൽകാൻ കഴിയും.

യുകെയിൽ ഉടനീളം ഉള്ള റിക്രൂട്ട്മെൻറ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് എൻഎച്ച്എസ് ഡോക്ടർമാരുടെയും ജിപി മാരുടെയും മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായി നിയമത്തിൽ മാറ്റം വരുത്തിയത്. ഏഴു ദിവസത്തിൽ കൂടുതൽ ഒരു വ്യക്തി അസുഖം ബാധിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഔദ്യോഗികമായി ദ സ്റ്റേറ്റ്മെന്റ് ഓഫ് ഫിറ്റ്നസ് ഫോർ വർക്ക് എന്ന് വിളിക്കപ്പെടുന്ന ഫിറ്റ് നോട്ടുകൾ ആവശ്യമാണ്. ജെറിയാട്രിക് നേഴ്‌സ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഫാർമസിസ്‌റ്റുകൾ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയ സ്പെഷ്യലിസ്റ്റ് നേഴ്സുമാരും പുതിയ അധികാരം നൽകിയ ആരോഗ്യ പരിപാലന വിദഗ്ധരിൽ ഉൾപ്പെടുന്നു.

ഈ വർഷം ഏപ്രിലിൽ ഫിറ്റ് നോട്ടുകൾ ഡിജിറ്റലായി സാക്ഷ്യപ്പെടുത്തന്നത് അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഫിറ്റ് നോട്ടുകൾ നൽകുന്നതിനും സ്വീകരിക്കുന്നതിനുമുള്ള പ്രക്രിയ ലളിതമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതെന്ന് ഡിഡബ്ല്യുപി പറയുന്നു. ഇത് ആവശ്യങ്ങൾക്കായി തൊഴിൽ ഉടമയ്ക്ക് തെളിവ് കാണിക്കുന്നതിനും എളുപ്പമാകും. 2010-ൽ ഫിറ്റ് നോട്ടുകൾ അവതരിപ്പിച്ചതിനു ശേഷം ഉള്ള ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണിത്. ഫിറ്റ് നോട്ടുകളുടെ സർക്കുലേഷൻ സർട്ടിഫിക്കേഷന്റെ വിപുലീകരണം രോഗികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണെന്നും ഇതുവഴി ഇനി അവർക്ക് ആവശ്യമായ പിന്തുണയും ഉപദേശവും ശരിയായ സ്ഥലത്ത് നിന്നും വളരെ എളുപ്പം ലഭ്യമാകുമെന്നും ഡിസേബിൾഡ് പീപ്പിൾ ഹെൽത്ത് ആൻഡ് വർക്കിന്റെ മന്ത്രി ആയ ക്ലോ സ്മിത്ത് എംപി പറഞ്ഞു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഹോങ്കോങ് : ഹോങ്കോങിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ കപ്പൽ രണ്ടായി പിളർന്നു മുങ്ങി. 30 ജീവനക്കാരുണ്ടായിരുന്ന കപ്പലിൽ നിന്ന് മൂന്നു പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. കാണാതായ ജീവനക്കാരെ കണ്ടെത്താനുള്ള രക്ഷാദൗത്യം അധികൃതർ ആരംഭിച്ചു. 27 പേരുടെയും ജീവൻ അപകടത്തിലാണെന്ന് സൂചന. രക്ഷാപ്രവർത്തനത്തിനായി അധികൃതർ വിമാനങ്ങളും ഹെലികോപ്റ്ററുകളും അയച്ചു. ശനിയാഴ്ച വൈകുന്നേരം 5:30 വരെ മൂന്നു പേരെ മാത്രമാണ് രക്ഷിക്കാനായത്.

ഹോങ്കോംഗ് ഗവൺമെന്റ് ഫ്ളൈയിംഗ് സർവീസ് പുറത്തുവിട്ട ഫോട്ടോകളിൽ രണ്ടായി പിളർന്നു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ ദൃശ്യം കാണാം. ഒപ്പം ഹെലികോപ്റ്റർ സഹായത്തോടെ ഒരു ജീവനക്കാരനെ രക്ഷപ്പെടുത്തുന്നതായും കാണാം. കപ്പലിന്റെ പേര് ലഭ്യമല്ല. ഹോങ്കോങ്ങിൽ നിന്ന് 186 മൈൽ അകലെ തെക്ക് ഭാഗത്തായിരുന്നു അപകടം.

മണിക്കൂറിൽ 110 കിലോമീറ്റർ (68 മൈൽ) വേഗതയിൽ വീശുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ ‘ചാബ’ നിരവധി നാശനഷ്ടങ്ങൾക്ക് കാരണമായിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഫിക്‌സഡ് വിംഗ് വിമാനങ്ങളും നാല് ഹെലികോപ്റ്ററുകളും ഹോങ്കോംഗ് സർവീസ് അയച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെ റോഡുകളിൽ വാഹനമോടിക്കുമ്പോൾ കണ്ട് വരുന്ന പതിവ് കാഴ്ചയാണ് നന്ദി പ്രകടനം. ഒരു വാഹനം നമ്മെ മറികടക്കാൻ അനുവദിച്ചാലോ, റോഡിൽ നിന്ന് തിരിയുമ്പോൾ നിർത്തി തന്ന് സൗകര്യം ഒരുക്കുമ്പോഴോ ഒക്കെ നന്ദി പറയുന്നവരാണ് നാം. നന്ദി പ്രകടനം ഒരു സംസ്കാരത്തിന്റെ ഭാഗമാണ്. അത് നല്ലത് തന്നെ. എന്നാൽ, റോഡിലെ നന്ദി പ്രകടനം നിയമലംഘനമാണ്. കൈ ഉയര്‍ത്തി നന്ദി പ്രദര്‍ശിപ്പിക്കുക, ബാക്ക് ലൈറ്റ് പെട്ടെന്ന് ഫ്ലാഷ് ചെയ്യുക തുടങ്ങിയവയാണ് നന്ദി പ്രകടനത്തിനുള്ള മാർഗങ്ങൾ.

എന്നാൽ, ഇപ്രകാരം ചെയ്യുന്നത് ഹൈവേ കോഡിന്റെ ലംഘനമാണ്. ഇപ്രകാരം ചെയ്ത് പിടിക്കപ്പെട്ടാൽ ആയിരം പൗണ്ട് പിഴ നൽകേണ്ടി വരും. ഒപ്പം ലൈസൻസിൽ മൂന്ന് പോയിന്റ് പെനാൽറ്റി ലഭിക്കും. നാഷണല്‍ ടയേഴ്‌സ് നടത്തിയ സര്‍വേയില്‍, ബ്രിട്ടനിലെ അഞ്ചില്‍ ഒരു ഡ്രൈവര്‍മാര്‍ വീതം ബാക്ക്‌ലൈറ്റ് ഫ്‌ളാഷ് ചെയ്ത് നന്ദി പറയുന്നവരാണ് എന്ന് വ്യക്തമായി. എന്നാൽ, ഇത് മിന്നിച്ച് മറ്റുള്ളവരെ ആശയക്കുഴപ്പത്തിൽ ആക്കുന്നത് കുറ്റകരമാണ്.

കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്താലും പിഴ ലഭിക്കും. 29.1% ഡ്രൈവർമാരും ഇങ്ങനെ ചെയ്യുന്നുണ്ടെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. വാഹനം നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലല്ല എന്നതാണ് അത് സൂചിപ്പിക്കുന്നത്. പിടിക്കപ്പെട്ടാല്‍ ശിക്ഷ ആയിരം പൗണ്ട് തന്നെ. ഹസാര്‍ഡ് ലൈറ്റ് തെളിയിച്ചും ഹെഡ് ലൈറ്റ് തെളിയിച്ചും നന്ദി പ്രകടിപ്പിക്കുന്നവരുണ്ട്. അതും കുറ്റകരമാണ്. ഏതെങ്കിലും അപകടത്തെ പറ്റി മുന്നറിയിപ്പ് നല്‍കാനല്ലാതെ ഹസാര്‍ഡ് ലൈറ്റ് തെളിയിക്കരുത് എന്നാണ് നിയമം. ചുരുക്കത്തിൽ, റോഡിലെ നമ്മുടെ നന്ദിപ്രകടനം മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കരുത്. ഒപ്പം പിഴ ലഭിക്കുന്ന കുറ്റമാണെന്നും ഓർക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിലുടനീളമുള്ള കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്ത്. 2.3 ദശലക്ഷം ആളുകൾക്കാണ് ഈ ആഴ്ച വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌. ഇത് മുൻപത്തെ ആഴ്ചയേക്കാൾ 32% കൂടുതലാണ്. BA.4, BA.5 എന്നീ ഒമിക്രോണിൻെറ രണ്ടു പുതിയ ഉപവകഭേദങ്ങളുടെ വരവോടെയാണ് പകർച്ചാനിരക്ക് കുതിച്ചുയർന്നത്. ആളുകൾക്ക് മുമ്പ് കോവിഡ് വന്നിട്ടുണ്ടെങ്കിലും രോഗം ഇനിയും ബാധിക്കാം. എന്നാൽ ഗുരുതരമായ പാർശ്വഫലങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുവാൻ പ്രതിരോധ കുത്തിവെപ്പുകൾ സഹായിക്കും.

BA.4, BA.5 എന്നീ വേരിയന്റുകളുടെ വർദ്ധനവ് മൂലം യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതായി ഓഫീസ് ഫോൺ സ്റ്റാറ്റിക്‌സിൽ നിന്നുള്ള സാറാ ക്രാഫ്റ്റ് പറഞ്ഞു. ഏറ്റവും പുതിയ കണക്കുകളിൽ നിന്ന് ഇംഗ്ലണ്ടിലെ എല്ലാ പ്രായ വിഭാഗങ്ങളിലും വൈറസ് ബാധയുടെ നിരക്ക് വർദ്ധിക്കുന്നതായി കണ്ടെത്തി. ഇംഗ്ലണ്ടിൽ ജൂൺ 30ന് മാത്രം ഏകദേശം 9000 കോവിഡ് രോഗികളാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. ജൂലൈ ഒന്നിന് ഈ കണക്കുകൾ ഇരട്ടിയായി. മറ്റ് യുകെ രാജ്യങ്ങളിലും സമാനമായ വർദ്ധനവ് കണ്ടെത്താൻ സാധിച്ചു. ഇംഗ്ലണ്ടിൽ തീവ്ര പരിചരണ വിഭാഗത്തിലുള്ള കോവിഡ് രോഗികളുടെ എണ്ണം 211 ആയി ഉയർന്നു. ജൂൺ തുടക്കത്തിൽ 111 ആയ സ്‌ഥാനത്ത്‌ നിന്നാണ് ഈ വർദ്ധനവ്.

കഴിഞ്ഞ ആറുമാസമായി വാക്സിൻ എടുക്കാത്ത 75-ന് വയസ്സിന് മുകളിലുള്ള എല്ലാവരും കോവിഡിൽ നിന്നുള്ള മുൻകരുതലിൻെറ ഭാഗമായി ബൂസ്റ്റർ വാക്സിനുകൾ സ്വീകരിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. എന്നാൽ ഈ പ്രായപരിധിയിലുള്ള 16 ശതമാനത്തോളം ആളുകൾ ഇതുവരെയും വാക്‌സിൻ സ്വീകരിച്ചിട്ടില്ല എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) യിലെ ക്ലിനിക്കൽ പ്രോഗ്രാമുകളുടെ ഡയറക്ടർ ഡോ.മേരി റാംസെ പറയുന്നു. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ വ്യാപനം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. തിരക്കേറിയതും അടച്ചുതുമായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുവാൻ ശ്രമിക്കണമെന്നും, നിങ്ങൾക്ക് ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കുവാൻ ശ്രമിക്കണമെന്നും ഡോക്ടർ റാംസെ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഡച്ചസ് ഓഫ് സസെക്സ് ആയിരിക്കുന്ന ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളിനെ വംശീയപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ട് മെട്രോ പോലീസ് ഓഫീസർമാരെ ജോലിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഈസ്റ്റ് ലണ്ടനിലെ ബെത്നൽ ഗ്രീൻ പൊലീസ് സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾമാരായ സുഖ്ദേവ് ജീർ, പോൾ ഹെഫോർഡ് എന്നിവരെയാണ് ട്രിബ്യൂണൽ പുറത്താക്കിയിരിക്കുന്നത്. 2018ലാണ് കേസിന് ആസ്പദമായ തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇവർ വംശീയപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മെസ്സേജുകൾ ഗ്രൂപ്പ് ചാറ്റിൽ പ്രചരിപ്പിച്ചത്. തികച്ചും മോശമായ തരത്തിലുള്ള പെരുമാറ്റമാണ് ഇരുവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ട്രിബ്യൂണൽ വിലയിരുത്തി. സംരക്ഷിക്കേണ്ട ജനങ്ങളെ കളിയാക്കുന്ന തരത്തിലുള്ള മെസ്സേജുകൾ ആണ് ഇവർ ഇരുവരും പ്രചരിപ്പിച്ചതെന്ന് ഹിയറിങ് സമയത്ത് ഇവർക്കെതിരെ ശക്തമായ ആരോപണം ഉണ്ടായി. ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് തൊട്ടു മുൻപുള്ള സമയത്താണ് മേഗനെ സംബന്ധിച്ച കമന്റുകൾ ഇവർ ഇരുവരും ഗ്രൂപ്പിൽ ഇട്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മെസ്സേജുകളും ഇവർ ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്.


ഇവർ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റിനു കൂടി അപമാനം ഉണ്ടാക്കുന്ന തരത്തിലാണ് ഇരുവരുടെയും പ്രവർത്തി ഉണ്ടായിരിക്കുന്നതെന്ന് ട്രിബ്യുണൽ ഹെഡ് മോറിസ് കോഹെൻ വ്യക്തമാക്കി. കുറേ നാളുകൾ ഇവർ ഇത്തരത്തിൽ മെസ്സേജുകൾ പ്രചരിപ്പിച്ചെന്ന് ട്രിബ്യുണൽ കണ്ടെത്തി. ഈ വാർത്ത സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും, അതിനാൽ തന്നെ ഇരുവരുടെയും പുറത്താക്കൽ അനിവാര്യമാണെന്നും മെട്രോപൊളിറ്റൻ പോലീസിനെ പ്രതിനിധീകരിച്ച് വിശാൽ മിശ്ര വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് വിമാനത്താവളങ്ങളിലെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. വേനലവധിക്കാലത്ത് യാത്രക്കാർ നരകയാതന അനുഭവിക്കേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായികഴിഞ്ഞു. ഹീത്രൂ, സ്റ്റാൻസ്റ്റഡ് എയർപോർട്ടുകളിൽ ഇന്ന് യാത്രക്കാരുടെ നീണ്ട നിര രൂപപ്പെട്ടു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വേനൽക്കാലത്തെ വിമാന യാത്രികരുടെ എണ്ണം മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. എന്നാൽ, ജീവനക്കാരുടെ സമരവും തകരാറിലായ ലഗേജ് സംവിധാനവും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. കോവിഡ് കാലത്തു വെട്ടിക്കുറച്ച പത്തു ശതമാനം ശമ്പളം പുനഃ സ്ഥാപിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ സമരം തുടങ്ങി.

ഇതോടെ, കണ്‍വെയര്‍ ബെല്‍റ്റുകള്‍ പോലും പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതെ ചെക് ഇന്‍ ചെയ്ത ബാഗേജുകള്‍ വിമാനത്താവളത്തില്‍ കുന്നുകൂടുകയാണ്. പ്രതിസന്ധി താങ്ങാനാവാതെ മുപ്പത് വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. ഈസിജെറ്റ് ക്യാബിൻ ക്രൂ ഇന്ന് പണിമുടക്ക് ആരംഭിച്ചു. ബാഴ്‌സലോണ, മലാഗ, പാൽമ എന്നിവിടങ്ങളിലെ ഈസിജെറ്റിന്റെ ജീവനക്കാരും ജോലി നിർത്തിവയ്ക്കും. മൂന്ന് സമരങ്ങളിൽ ആദ്യത്തേത് ഇന്ന് മുതൽ ജൂലൈ 3 വരെയാണ്. ആകെ ഒൻപത് ദിവസം പണിമുടക്കും.

ക്യൂ നിന്ന് ക്ഷീണിതരായ യാത്രക്കാർ വിമാനത്താളങ്ങളിൽ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ, ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. വിമാനങ്ങൾ വൈകുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ലണ്ടന്‍ – കൊച്ചി എയര്‍ ഇന്ത്യ വിമാനം മൂന്നു – നാല് മണിക്കൂർ വൈകിയാണ് പുറപ്പെടുന്നത്. സ്വന്തം ബാഗുകൾ നഷ്ടമായ അവസ്ഥയിലാണ് പലരും നാട്ടിലെത്തുന്നത്. ബാഗേജുകളുടെ തെളിവ് കൈയിൽ കരുതുന്നതിനോടൊപ്പം വിലപിടിപ്പുള്ള വസ്തുക്കളുമായി യാത്ര ചെയ്യാതിരിക്കുന്നതാണ് ഇപ്പോൾ നല്ലത്.

Copyright © . All rights reserved