Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

പുതിയ കണക്കുകൾ പ്രകാരം പെട്രോൾ വില വർദ്ധിച്ച് മാർച്ച് 2020 -ൽ ഉണ്ടായിരുന്നതിനേക്കാൾ ഉയർന്ന വിലയിൽ എത്തി. ലോക്ക്ഡൗണിൽ കുരുങ്ങിക്കിടക്കുന്ന രാജ്യത്ത് ആവശ്യക്കാർ കുറവായിട്ട് കൂടി അൺ‌ലീഡഡ് പെട്രോളിന് വില 120പെൻസിന് മുകളിൽ ആണ്.

മൂന്നാം ലോക്ക്ഡൗൺ തുടങ്ങിയതിനുശേഷം ആദ്യമായി ഫ്യൂവൽ ടാങ്ക് നിറക്കുന്ന യാത്രക്കാർക്ക് വില വർദ്ധനവ് അത്ഭുതകരമായി തോന്നിയേക്കാം എന്ന് എഎ അഭിപ്രായപ്പെട്ടു. ഇപ്പോഴുള്ളതിനേക്കാൾ ലിറ്ററിന് 5 പെൻസ് കുറവാണ് മുൻപ് ഉണ്ടായിരുന്നത്.

കഴിഞ്ഞമാസം പെട്രോൾ വില ഒരു ലിറ്ററിന് 115.12 പെൻസ് ആയിരുന്നു, ഡീസൽ വില 118.53 പെൻസും. ജനുവരി മൂന്നുമുതൽ ആണ് വില കയറി തുടങ്ങിയത് കച്ചവടക്കാർ ലിറ്റർ ഒന്നിന് മൂന്നു പെൻസ് അധികം ഈടാക്കുന്നത് കൂടി ഉൾപ്പെടുത്തിയാണ് പുതിയ വർദ്ധനവ്.

ഒരു സാധാരണ കുടുംബത്തിന് 55 ലിറ്റർ ഫാമിലി കാറിൽ ഇന്ധനം നിറയ്ക്കണമെങ്കിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3 പൗണ്ട് അധികം ചിലവഴിക്കേണ്ടി വരും. യുകെയിൽ കൊറോണ വൈറസ് വ്യാപനം തീവ്രമാകുന്നതിൻറെ മുമ്പുള്ളതിനേക്കാൾ കൂടുതലാണ് ഇപ്പോഴത്തെ ഇന്ധനവില എന്ന് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധിമൂലം ആവശ്യക്കാർ കുറഞ്ഞതും, സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വ്യാപാരയുദ്ധം മൂലവും ഇന്ധന വില കുറഞ്ഞിരുന്നു. മെയ് 11ന് ഒരു ലിറ്റർ പെട്രോളിന് ഒരു പൗണ്ട് എന്ന് നിലയിൽ മാർക്കറ്റുകളിൽ ലഭ്യമായിരുന്നു. ലോക്ക്ഡൗൺ കാരണം വാഹന ഉടമകൾ ചെറിയ യാത്രയ്ക്ക് ആവശ്യമുള്ളത്ര ഇന്ധനം മാത്രമാണ് വാഹനങ്ങളിൽ നിറയ്ക്കുന്നത്.

ഇന്ധനവിലയിൽ ലോക്ക്ഡൗൺ ബോണസ് കൂടി ചേർത്ത് ഉപഭോക്താക്കളിൽ നിന്നും വിലകൂട്ടി വാങ്ങാൻ എഎ അനുമതി ചോദിച്ചിരുന്നെങ്കിലും, പെട്രോൾ സ്റ്റേഷനുകളെ എസൻഷ്യൽ ബിസിനസ് എന്ന പരിധിയിൽ പെടുത്തിയിട്ടുണ്ട് എന്ന കാരണത്താൽ ഗവൺമെന്റ് അനുമതി നിഷേധിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയ 55 വയസ്സുകാരിയായ നേഴ്സിന് 100 പൗണ്ട് പിഴ ചുമത്തി. ഷാർഡ് എന്റിൽ നിന്നുള്ള കാരെൻ സ്വാനാണ് തനിക്ക് അനാവശ്യ പിഴ അടയ്ക്കാനുള്ള നോട്ടീസ് ലഭിച്ചതായി പരാതിപ്പെട്ടിരിക്കുന്നത്. കവൻട്രിയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ ചെന്നപ്പോൾ തനിക്ക് കിട്ടിയ നിർദ്ദേശപ്രകാരമാണ് വികലാംഗർക്കായുള്ള കാർ പാർക്കിങ് ഏരിയയിൽ തൻറെ വാഹനം പാർക്ക് ചെയ്തത്. എന്നാൽ പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച് ഒരാഴ്ചയ്ക്കുശേഷം ഫൈൻ അടക്കണമെന്ന നോട്ടീസ് ലഭിച്ചപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല എന്ന് അവർ പറഞ്ഞു. തനിക്ക് മാത്രമല്ല തന്നെപ്പോലെ തന്നെയുള്ള വളരെ അധികം കെയർ വർക്കേഴ്സ് വാക്സിനേഷനായി അവിടെ വന്നിരുന്നു എന്നും അവരിൽ പലർക്കും ഈ വിധം അനാവശ്യ പിഴ അടയ്ക്കേണ്ടതായി വന്നിരിക്കാമെന്നും, അത് ഏറ്റവും വേദനാജനകമാണെന്നും അവർ രോഷത്തോടെ പറഞ്ഞു.

വളരെ കുറച്ച് ആൾക്കാർക്ക് ഈ വിധം പാർക്കിങിന് ഫൈൻ ലഭിച്ചുവെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർ‌വിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിൻെറ വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ കോവിഡ് -19 വാക്സിനേഷൻ ക്ലിനിക്കുകളുടെ പാർക്കിങ് ചാർജ് സൗജന്യമാണെന്നും പിശക് പറ്റാൻ കാരണം അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിന് സംഭവിച്ച പിഴവ് കൊണ്ടാണ് തെറ്റായി പിഴ ഈടാക്കേണ്ടതായി വന്നത് എന്നാണ് ഓദ്യോഗിക വിശദീകരണം. ആർക്കെങ്കിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ വന്നതിനെ തുടർന്ന് ഈ രീതിയിൽ നോട്ടീസ് വന്നിട്ടുണ്ടെങ്കിൽ അപ്പോയിന്റ്മെന്റിൻെറ വിശദാംശങ്ങളോടെ പിസിഎൻ നമ്പർ സഹിതം [email protected] ലേയ്ക്ക് ഇമെയിൽ അയക്കേണ്ടതാണെന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കോവെൻട്രി ആൻഡ് വാർ‌വിക്ഷയർ എൻഎച്ച്എസ് ട്രസ്റ്റിൻെറ വക്താവ് അറിയിച്ചു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ജനിതകമാറ്റം വന്ന ദക്ഷിണാഫ്രിക്കൻ കൊറോണ വൈറസിൻെറ 90 കേസുകൾ യുകെയിൽ കണ്ടെത്തിയതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് സ്ഥിതീകരിച്ചു. ഒരുപക്ഷേ ഈ വൈറസ് വകഭേദത്തിൻെറ കൂടുതൽ രോഗവ്യാപനം നടന്നിട്ടുണ്ടാകാം എന്ന സംശയം ആരോഗ്യപ്രവർത്തകർക്കുണ്ട് . വിശകലനം ചെയ്ത കുറേ കേസുകളിൽ നിന്ന് മാത്രമാണ് 90 കേസുകൾ വെളിപ്പെട്ടത്. ഒരുപക്ഷേ കൂടുതൽ കേസുകൾ വിശകലനം ചെയ്യപ്പെടുമ്പോൾ മാത്രമേ രോഗബാധയെ കുറിച്ച് കൂടുതൽ വ്യക്തത കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

ഈ വൈറസ് വകഭേദങ്ങൾക്ക് നിലവിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ ഫലപ്രദമാണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്ക് ആശങ്കയുണ്ട്. വൈറസ് പേടിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്ര യുകെ നിരോധിച്ചിരുന്നു . അതേസമയം ആഗോളതലത്തിൽ ഭീതി വിതച്ച ബ്രസീലിൽ ഉടലെടുത്ത കൊറോണ വൈറസ് കേസുകൾ ഒന്നും തന്നെ യുകെയിൽ ഇതുവരെ കണ്ടെത്തിയില്ലെന്ന് പിഎച്ച്ഇ അറിയിച്ചു.

ഇതിനിടെ നൊവാവാക്സ് വാക്സിൻെറ യുകെയിൽ നടത്തിയ പരീക്ഷണത്തിൽ 89.3 % വിജയം കിട്ടി എന്ന വാർത്ത പുറത്തുവന്നു . നൊവാവാക്സ് വാക്‌സിൻ യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസിനെതിരെ ഫലപ്രദമാണ് എന്നത് യുകെയുടെ പ്രതിരോധ കുത്തിവെയ്പ്പ് നടപടികളെ വളരെയേറെ സഹായിക്കുമെന്ന് കരുതുന്നു. ഇത് വളരെ സന്തോഷം തരുന്ന വർത്തയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പ്രതികരിച്ചു. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം‌എച്ച്‌ആർ‌എ) ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചാൽ ഈ വർഷം രണ്ടാം പകുതിയിൽ നൊവാവാക്സ് വാക്സിൻ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം : ഈ വാരാന്ത്യത്തിൽ ബർമിംഗ്ഹാമിലും വെസ്റ്റ് മിഡ്‌ലാന്റിലും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന മഞ്ഞുവീഴ്ച ഉണ്ടായേക്കാമെന്ന് മെറ്റ് ഓഫീസ് പ്രവചനം. താപനില വീണ്ടും കുറയുമെന്നും കനത്ത തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. 2019 ജനുവരി അവസാനത്തോടെ യുകെയിൽ മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിനുസമാനമായി ഉണ്ടാകുന്ന മഞ്ഞുവീഴ്ച, വോർസെസ്റ്റർഷയർ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ വ്യാപകമായി ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.

പരിസ്ഥിതി ഏജൻസി വ്യാഴാഴ്ച പുലർച്ചെ മിഡ്‌ലാന്റ്സ് മുതൽ നോർത്ത് ഈസ്റ്റ് വരെ നീളുന്ന 25 വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നൽകിയിരുന്നു. അടിയന്തര നടപടി ആവശ്യമാണെന്ന് അവർ വ്യക്തമാക്കിയിരുന്നു. അതുപോലെ വെയിൽസിൽ 10 ഫ്ലഡ് അലേർട്ടുകളും നൽകിയിരുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നോർത്ത് വെയിൽസ് പോലീസ് ട്വീറ്റ് ചെയ്തു. രാവിലെ 6 മണിയോടെ ലങ്കാഷെയറിന്റെ ചില ഭാഗങ്ങളിൽ കുറഞ്ഞത് 16 മില്ലിമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നതിനോടൊപ്പം താപനില -4° സെൽഷ്യസ് പോലെ അനുഭവപ്പെടുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവുവരുത്താൻ ഗവൺമെൻറ് തയ്യാറാകുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഘട്ടംഘട്ടമായി ആയിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക. ഇതിൻറെ ഭാഗമായി മാർച്ച് മാസത്തിൽ സ്കൂളുകളാവും ആദ്യമായി പ്രവർത്തനം ആരംഭിക്കുക. ഏപ്രിലിൽ ആവശ്യേതര ഷോപ്പുകൾക്ക് പ്രവർത്തനാനുമതി ലഭിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ പബ്ബുകളും റെസ്റ്റോറന്റുകളും തുറക്കുന്നത് മെയ്മാസത്തിൽ മാത്രമായിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. ഘട്ടംഘട്ടമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കി രോഗവ്യാപനം നിരീക്ഷിച്ചതിനുശേഷമായിരിക്കും തുടർന്നുള്ള നടപടികൾക്ക് ഗവൺമെൻറ് മുതിരുക. വിദ്യാഭ്യാസത്തിന് അതീവ മുൻഗണന നൽകുന്നത് കൊണ്ട് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിൻെറ ആദ്യഘട്ടത്തിൽ തന്നെ വിദ്യാർഥികളെ സ്കൂളുകളിൽ എത്തിക്കുന്നതിന് മുൻഗണന നൽകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ബ്രിട്ടനിലെ കോവിഡ് മരണങ്ങൾ ഒരുലക്ഷം കടന്നതിനെ തുടർന്ന് കടുത്ത വിമർശനങ്ങളാണ് ബോറിസ് സർക്കാർ നേരിട്ടത്. ബ്രിട്ടനിൽ ഇളവുകളെ കുറിച്ച് ചിന്തിക്കാൻ ഗവൺമെന്റിന് ധൈര്യം നൽകുന്നത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ഫലം കണ്ടതും അതോടൊപ്പം ഫെബ്രുവരി പകുതിയോടെ 4 മുൻഗണനാ ഗ്രൂപ്പുകൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാം എന്നുള്ള പ്രതീക്ഷയിലുമാണ്. എന്നാൽ ഇതുവരെ ആദ്യ ഡോസെങ്കിലും കിട്ടിയവർ ജനസംഖ്യയുടെ 12 ശതമാനത്തിൽ താഴെയാണെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബ്രിട്ടനിൽ രണ്ടാം ഡോസ് വിതരണം തുടങ്ങിയെങ്കിലും ജനസംഖ്യയുടെ ഒരു ശതമാനം ആളുകൾക്ക് മാത്രമേ ഇത് ഇപ്പോഴും ലഭ്യമായിട്ടുള്ളൂ. അതുകൊണ്ട് തന്നെ വാക്സിൻ കൊണ്ട് ഉദ്ദേശിക്കുന്ന ഫലം ലഭിക്കാൻ ഇനിയും വളരെ സമയമെടുക്കാം. വാക്സിനേഷൻെറ ആദ്യ ഡോസ് ലഭിച്ച പലർക്കും കോവിഡ്-19 പിടിപെട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചാലെ പൂർണതോതിലുള്ള പ്രതിരോധശേഷി ആർജിക്കുന്നുള്ളൂ. ഒരു ഡോസ് വാക്‌സിൻ എടുത്തതുകൊണ്ടും ഉടൻ വാക്‌സിൻ കിട്ടും എന്ന പ്രതീക്ഷയിലും കാണിക്കുന്ന അമിതമായ ആത്മവിശ്വാസം അപകടകരമാണെന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒരു ലക്ഷം കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രാജ്യങ്ങളിൽ ഒന്നായി ബ്രിട്ടൻ മാറ്റപ്പെട്ടതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? കൃത്യമായ വാക്സീൻ ഒരുക്കി അത് ജനങ്ങൾക്കിടയിലേക്ക് എത്തിച്ചിട്ടും രോഗവ്യാപനവും മരണനിരക്കും ഉയർന്നുതന്നെ നിൽക്കുന്നു. കഴിഞ്ഞ വർഷം ഈ സമയം ബ്രിട്ടനിൽ ഉണ്ടായിരുന്ന ഒരു ലക്ഷം ജീവനുകളാണ് കൊലയാളി വൈറസ് കവർന്നെടുത്തത്. മരണസംഖ്യ ഉയരാനുള്ള കാരണങ്ങൾ തേടിയാൽ പലരും പലയിടത്തേക്ക് വിരൽ ചൂണ്ടും. സർക്കാരിന്റെ ലോക്ക്ഡൗൺ തീരുമാനവും അതിനെ തുടർന്നുള്ള ടയർ സംവിധാനവും രോഗവ്യാപനം തടയുന്നതിൽ എത്രമാത്രം സഹായിച്ചു എന്നത് ചോദ്യമായി നിലനിൽക്കുന്നു. പൊതുജനാരോഗ്യത്തിന്റെ മോശം അവസ്ഥ, അമിതവണ്ണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ മരണസംഖ്യ വർധിപ്പിച്ചതായി പലരും വിലയിരുത്തുന്നു.

ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിൽ രോഗവ്യാപനം ഉയർന്നുകണ്ടു. ഇത് ആശങ്കയുളവാക്കുന്ന വസ്തുതയായി മാറ്റപ്പെട്ടു. മറ്റെല്ലാ രാജ്യങ്ങളും വൈറസ് പടരുന്നതിന് മുമ്പ് തന്നെ ലോക്ക്ഡൗണും അതിർത്തി അടച്ചിടലും പോലുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ യുകെ അത് ചെയ്തില്ല. എല്ലാ രാജ്യങ്ങളിലും വരുന്നവർക്കായി ക്വാറന്റീൻ നിയമങ്ങൾ ഏർപ്പെടുത്തിയത് ജൂണിൽ ആയിരുന്നു. മാർച്ച്‌ അവസാനത്തോടെയാണ് ബ്രിട്ടനിൽ ആദ്യ ലോക്ക്ഡൗൺ എത്തുന്നത്. ഒരാഴ്ചത്തെ നിർണായക കാലതാമസമുണ്ടായതിനാൽ 20,000 ത്തിലധികം ജീവൻ നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ആദ്യ തരംഗത്തിൽ 30% മരണങ്ങളും സംഭവിച്ചത് കെയർ ഹോമുകളിലാണ്.

യുകെ ഒരുക്കിയെടുത്ത ടെസ്റ്റ്-ട്രേസ് സിസ്റ്റം ഫലപ്രദമാക്കാൻ കഴിയാതെ പോയി. നിരവധി കോൺടാക്ടുകളിൽ എത്താൻ സാധിക്കാതെ പോയതിനാൽ രോഗം പലയിടത്തേക്കും വ്യാപിച്ചു. വേനൽക്കാലത്ത് നടത്തിയ പരിശോധനയിൽ ഏറ്റവും താഴ്ന്ന നിലയിൽ പോലും ഒരു ദിവസം 500 ഓളം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തിൽ ഒരു ദിവസം ആയിരത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബർ പകുതിയോടെ അത് മൂന്നിരട്ടിയായി ഉയർന്നു. ഒക്ടോബർ പകുതിയോടെ അത് അഞ്ചിരട്ടിയായി 15,000ത്തിലെത്തി.

നവംബറിൽ ഇംഗ്ലണ്ടിൽ ഒരു ലോക്ക്ഡൗൺ നിലവിൽ വന്നതിന് ശേഷം അത് നാല് ആഴ്ച നീണ്ടുനിന്നു. എന്നാൽ ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിന് മുമ്പുതന്നെ ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക് മേഖലകളിൽ കേസുകൾ വർദ്ധിച്ചു തുടങ്ങിയിരുന്നു. താമസിയാതെ പുതിയ വകഭേദവും കണ്ടെത്തി. 2021 ന്റെ തുടക്കത്തിൽ, ആശുപത്രി പ്രവേശനം അതിവേഗം വർദ്ധിച്ചതോടെ, യുകെയിലെ നാല് ചീഫ് മെഡിക്കൽ ഓഫീസർമാർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച് എൻ‌എച്ച്എസ് അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നൽകി. മണിക്കൂറുകൾക്കുള്ളിൽ യുകെ വീണ്ടും ലോക്ക്ഡൗണിലായി. ജനസാന്ദ്രതയും ജനങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളും രോഗവ്യാപത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും തരംഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ കെയർ ഹോം മരണങ്ങളിൽ ഉണ്ടായ കുറവ് ആശ്വാസകരമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാർച്ച് എട്ടുവരെ ഇംഗ്ലണ്ടിലെ സ്കൂളുകൾ തുറക്കാനുള്ള സാധ്യതയില്ല എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയിലെ കർശനമായ ലോക്ക്ഡൗൺ നിയമങ്ങൾ അടുത്ത 5 ആഴ്ചകളിൽ കൂടി തുടരാനാണ് സാധ്യത. ഈ മാസം മൂന്നാം ലോക്ക്ഡൗണിനോട് അനുബന്ധിച്ച് സ്കൂളുകൾ അടച്ചപ്പോൾ അടുത്തമാസം പകുതിയോടെ സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കും എന്നാണ് അറിയിക്കപ്പെട്ടിരുന്നത്. പ്രതിരോധ കുത്തിവെയ്പ്പുകളെ തുടർന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും രോഗവ്യാപനം എത്രമാത്രം നിയന്ത്രണാതീതമാകുമെന്ന് കണക്കുകൂട്ടാൻ പറ്റുകയുള്ളൂ എന്ന് ഫെബ്രുവരി പകുതിയോടെ മാത്രമേ പറയാനാകുകയുള്ളൂ എന്ന് ബോറിസ് ജോൺസൺ ബുധനാഴ്ച എംപിമാരോട് പറഞ്ഞു. ജനജീവിതം സാധാരണ നിലയിലേയ്ക്ക് ആയാൽ ഏറ്റവും മുന്തിയ പരിഗണന കുട്ടികളെ ക്ലാസ് റൂമുകളിൽ എത്തിക്കുക എന്നതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എന്നാൽ മാർച്ച് 8 -ഓടെ സ്കൂളുകൾ തുറക്കും എന്ന് ഇപ്പോഴേ പറയുന്നത് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും അനാവശ്യ പ്രതീക്ഷ നൽകുന്നതാണെന്ന് നാഷണൽ എഡ്യൂക്കേഷൻ യൂണിയനെ പ്രതിനിധീകരിച്ച് മേരി ബൂസ്റ്റഡ് പറഞ്ഞു. യുകെയിൽ കോവിഡ് മരണങ്ങൾ ഒരു ലക്ഷം കടന്നതോടെ കടുത്ത വിമർശനമാണ് സർക്കാർ നേരിടുന്നത്. രോഗവ്യാപന തീവ്രത കൂടിയിരുന്ന സമയത്തും സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചത് ഇതിന് ഒരു കാരണമായി കരുതുന്നുണ്ട്. സ്കൂളുകൾ തുറന്ന് പ്രവർത്തിച്ച സമയത്ത് തങ്ങളുടെ സഹപാഠികൾ രോഗബാധിതരായതിനോട് അനുബന്ധിച്ച് പല വിദ്യാർത്ഥികളും ഒന്നിലേറെ തവണ ക്വാറന്റൈനിൽ ആകേണ്ട അവസ്ഥയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വീട്ടിലിരുന്ന് പഠനം നടത്തുന്ന വിദ്യാർത്ഥികൾ കടുത്ത മാനസികസമ്മർദ്ദം അഭിമുഖീകരിക്കുന്നതായുള്ള പഠനങ്ങൾ പുറത്തു വന്നിരുന്നു. വീട്ടിൽ തന്നെ ഇരുന്നുള്ള ഓൺലൈൻ പഠനം ഫലപ്രാപ്തി ഉളവാക്കുന്നതല്ലെന്ന പഠനം നാഷണൽ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ റിസേർച്ച് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലി ആവശ്യത്തിന് എന്ന വ്യാജേന വെക്കേഷൻ ആഘോഷിക്കാൻ രാജ്യത്തിന് പുറത്തുകടക്കാൻ ഒരുങ്ങുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് വിമാനത്താവളങ്ങളിൽ കനത്ത പരിശോധന നേരിടേണ്ടി വരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. കൃത്യമായ കാരണങ്ങളും തെളിവുകളും ഇല്ലാതെ യാത്ര ചെയ്യാൻ ശ്രമിക്കുന്നവരെ എയർപോർട്ടിൽ തന്നെ പിടികൂടി മടക്കി അയക്കും. ‘ റെഡ് ലിസ്റ്റിലുള്ള ‘ രാജ്യങ്ങളിൽനിന്ന് മടങ്ങിവരുന്ന യാത്രക്കാർക്ക് 10 ദിവസം ക്വാറന്റൈൻ ഹോട്ടലുകളിൽ താമസം നിർബന്ധമാക്കുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. പുതിയ കോവിഡ് വേരിയന്റുകൾ രാജ്യത്ത് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയൻ സ്റ്റൈൽ ക്വാറന്റൈൻ നിർബന്ധമാക്കാൻ രാജ്യം തീരുമാനിച്ചത്. ക്വാറന്റൈൻ ലിസ്റ്റിൽ ഇപ്പോൾ ഏകദേശം ഇരുപത്തിരണ്ടോളം രാജ്യങ്ങളുണ്ട്. റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ബ്രിട്ടീഷുകാർക്ക് മാത്രമേ ബ്രിട്ടനിലേക്ക് പ്രവേശിക്കാനാവൂ. അവയുടെ എണ്ണം കൂടുതലാണ് താനും.

അന്താരാഷ്ട്ര യാത്രകൾക്കായി രാജ്യം കടുത്ത നിബന്ധനകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ജോലി ആവശ്യത്തിനുവേണ്ടി സഞ്ചരിക്കാം, മരണം വിവാഹം പോലെ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾക്കും, ചികിത്സയ്ക്കായും, സ്വയരക്ഷയ്ക്കായും രാജ്യം വിടാൻ അനുവാദമുണ്ട്. പോകുന്ന രാജ്യത്തെ പബ്ലിക് ഹെൽത്ത് നിർദ്ദേശങ്ങൾ നിർബന്ധമായി പാലിച്ചിരിക്കണം.

‘ അവധി ആഘോഷിക്കാൻ രാജ്യം വിട്ട് പുറത്തു പോകുന്നത്’ ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ ആവില്ല, അത് ഒരു കാരണമേ അല്ല അങ്ങനെ പോകാൻ തയ്യാറെടുക്കുന്നവർ സൂക്ഷിക്കണം, അവരെ എയർപോർട്ടിൽ നിന്ന് തന്നെ തിരിച്ചു വീട്ടിലേക്ക് വിടും’ പ്രീതി പട്ടേൽ മുന്നറിയിപ്പുനൽകി. കോവിഡ് കൊടുമ്പിരികൊണ്ട് നിൽക്കുമ്പോൾ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് ചൂടു കൂടുതലുള്ള സ്ഥലങ്ങളിൽ പോയി അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ജനങ്ങൾക്ക് അവ പിന്തുടരാൻ സ്വാഭാവികമായും താല്പര്യം ജനിക്കും. ഇത്തരത്തിൽ ജനങ്ങളെ വഴിതെറ്റിക്കുന്ന വീഡിയോകൾ പുറത്തിറക്കരുത് എന്ന് ആവശ്യപ്പെട്ടപ്പോൾ മിക്കവരും ജോലി ആവശ്യത്തിനു വേണ്ടിയാണ് മറ്റു രാജ്യങ്ങൾ സന്ദർശിച്ചത് എന്ന കാരണമാണ് പറഞ്ഞത്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ ആവില്ല.

ഷിബു മാത്യൂ
മടുത്തു!
ഇനി ജനങ്ങള്‍ ചിന്തിക്കും..
ഗവണ്‍മെന്റിന്റെ പരാജയം മറച്ചു വെയ്ക്കാനുള്ള തന്ത്രം മാത്രമാണ് സോളാര്‍ കേസിന്റെ ഉയിര്‍ത്തെഴുന്നേല്‌പ്പെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
അഞ്ച് വര്‍ഷം.???
എല്ലാ അധികാരവും അവസരവും ഉണ്ടായിട്ടും എന്തുകൊണ്ട് ഈ ഗവണ്‍മെന്റ് എനിക്കെതിരെയും ഞങ്ങള്‍ക്കെതിരെയും നടപടിയെടുത്തില്ല. FIR എടുത്തിട്ടും അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന അവസരങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അത് ചെയ്തില്ല.??
കാരണം തെളിവില്ല.!
തെരെഞ്ഞെടുപ്പുകാലത്ത് കേസ് CBI യ്ക്ക് വിട്ടു. ലക്ഷ്യം എന്താണ്??
പേടിയില്ല.
സംസ്ഥാന ഗവണ്‍മെന്റ് FIR എടുത്ത് നടപടിയെടുത്തപ്പോള്‍ ഏത് വിധത്തില്‍ അന്വേഷണത്തെ ഞങ്ങള്‍ നേരിട്ടോ അതേ ആത്മവിശ്വാസത്തോടും തന്റേടത്തോടും CBI അന്വേഷണത്തേയും നേരിടും.
ആരും വന്നോട്ടെ.. അന്വേഷിച്ചോട്ടെ..
ഇല്ലാത്ത കാര്യം ഉണ്ടാക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ..??
ഞാന്‍ വിശ്വസിക്കുന്ന ഒരു തത്വമുണ്ട്. തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും. ശരി ചെയ്താല്‍ പേടിക്കാനില്ല. ഈ വിശ്വാസത്തിലാണ് എന്റെ ജീവിതം ഞാന്‍ ക്രമപ്പെടുത്തിയത്. ആ വിശ്വാസം ഇന്ന് വരെ വളരെ ശരിയായിട്ടുണ്ട്. സോളാര്‍ കേസ് വരെ.
മൂന്ന് DGP മാര്‍ മാറി മാറി അന്വേഷിച്ചു. അവര്‍ ഞങ്ങളെ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുക പോലും ചെയ്തില്ല.

മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളാണ് ചോദിക്കാനുള്ളതെന്ന് ഉമ്മന്‍ ചാണ്ടി പറയന്നു.
1. ഹൈക്കോടതി വിധി സര്‍ക്കാരിനെധിരായപ്പോള്‍ എന്തുകൊണ്ട് അപ്പീലിന് പോയില്ല??
2. FIR ചുമത്തി അറസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതിന് നിയ്മപരമായ പിന്‍തുണ ലഭിച്ചിട്ടും മൂന്ന് DGP മാര്‍ അന്വേഷിച്ച് രണ്ട് കൊല്ലത്തിലേറെ സമയമെടുത്തിട്ടും ഒരു നടപടിയുമെടുക്കാത്തതെന്ത്?

അന്വേഷണങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ, സ്റ്റേ മേടിക്കുകയോെ ഞങ്ങള്‍ ചെയ്തിട്ടില്ല. പൂര്‍ണ്ണ സ്വാതന്ത്രം, അധികാരം എല്ലാം ഗവണ്‍മെന്റിനുണ്ടായിരുന്നു. എന്നിട്ടും എന്ത് ചെയ്തു. .?
അഞ്ചു കൊല്ലം കഴിയുമ്പോള്‍ ഗവണ്‍മെന്റിന് ഒന്നും ചെയ്യാതെ വരുന്ന അവസരത്തില്‍ അവര്‍ക്കൊരു രക്ഷ വേണം.
ഇതെല്ലാം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞ കാര്യങ്ങളാണ്.
മലയാളം യുകെ ന്യൂസ് ചോദിക്കുന്നതിതാണ്‍
ഈ തെരഞ്ഞെടുപ്പും സോളാറിന്റെ വഴിക്ക് നീങ്ങുമൊ??
ഇടതുപക്ഷത്തിലെ ഘടകകക്ഷികള്‍ ഒക്കെയും പിണറായിയുടെ ഒറ്റപ്പോക്കില്‍ അസ്വസ്തരാണ്. വേണ്ടത്ര ആലോചനകളും ചിന്തകളുമില്ലാതെ മുഖ്യന്‍ വിഡ്ഡിത്തരം മാത്രം കാട്ടിക്കൂട്ടുന്നു എന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം.
ഇപ്പോള്‍ പിണറായി വിയര്‍ക്കുകയാണ്. സോളാര്‍ പോലെ ഒരു തട്ടിക്കൂട്ട് കേസ് കാട്ടി ഒരു പാട് കാലം കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ തളയ്ക്കാന്‍ പിണറായിക്ക് കഴിയുമോ എന്ന് കേരളം ചോദിക്കുന്നു.
പ്രായം കവിഞ്ഞിട്ടും ഉമ്മന്‍ ചാണ്ടി വീണ്ടും ഒരു ജന നായകന്‍ ആകും എന്ന വിലയിരുത്തലുകളാണ് ഇപ്പോള്‍ കേരള രാഷ്ടീയത്തില്‍ ചര്‍ച്ചയാകുന്നത്.
ഇതൊക്കെ എങ്ങനെ ഇടതുപക്ഷം നേരിടും..?

RECENT POSTS
Copyright © . All rights reserved