ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : രണ്ട് സ്ത്രീകൾ പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങളുള്ള ജുറാസിക്ക് വേൾഡ് എന്ന പരിപാടിയ്‌ക്കെതിരെ നടപടിയുമായി ഗൾഫ് രാജ്യങ്ങൾ രംഗത്ത്. ചിത്രത്തിലെ ഇത്തരത്തിലുള്ള ഭാഗങ്ങൾ പൂർണമായി നീക്കം ചെയ്യണമെന്ന് നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടതയാണ് റിപ്പോർട്ടുകൾ. ഇസ്ലാമിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും ഇത്തരം രംഗങ്ങൾ വിരുദ്ധമാണെന്നാണ് വിഷയത്തിൽ അധികൃതർ നൽകുന്ന വിശദീകരണം.

”കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയെ ഭീഷണിപ്പെടുത്തുന്ന, അധാർമിക സന്ദേശങ്ങൾക്കുള്ള സിനിമാറ്റിക് കവർ” എന്ന് നെറ്റ്ഫ്ലിക്‌സിനെ കുറ്റപ്പെടുത്തിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രം സ്വവർഗ രതിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും, കുട്ടികളുടെ മുന്നോട്ടുള്ള സ്വൈര്യജീവിതത്തിനു ഇത് തടസമാണെന്നും പറയുന്നു.

വിഷയത്തിൽ എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയുടെയും ജിസിസി കമ്മറ്റി ഓഫ് ഇലക്‌ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെയും സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കുന്നു. വിവാദ ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തിൽ, ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും, കൂടുതൽ കടുത്ത നിലപാടുകളിലേക്ക് കടക്കുമെന്നും വാർത്ത കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
റഷ്യൻ പൗരന്മാർക്ക് വിസ ലഭിക്കുന്നത് കൂടുതൽ ചെലവേറിയതും ബുദ്ധിമുട്ടേറിയതും ആക്കാനുള്ള നിർദ്ദേശവുമായി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന റഷ്യക്കാർ ദൈർഘ്യമേറിയ അപേക്ഷാ പ്രക്രിയ നേരിടേണ്ടിവരും കൂടാതെ മറ്റു രാജ്യക്കാർ 35 യൂറോ ഫീസായി നൽകുമ്പോൾ ഇവരിൽ നിന്ന് വാങ്ങുക 80 യൂറോ ആയിരിക്കും. ഉക്രെയ്‌നെതിരെ റഷ്യ ആക്രമണം നടത്തുന്നിടത്തോളം കാലം ഇത് തുടരുമെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പറഞ്ഞു. ഫെബ്രുവരിയിൽ ഉക്രൈൻ അധിനിവേശത്തിനുശേഷം ഒരു ദശലക്ഷത്തിലധികം റഷ്യക്കാരാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരിക്കുന്നത്. റഷ്യയുമായുള്ള സാധാരണ കരാർ ഇനി തുടരാനാവില്ല എന്നും വിസ കരാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. യൂറോപ്പിലേക്കുള്ള പ്രധാന ഗ്യാസ് പൈപ്പ് ലൈൻ റഷ്യ വീണ്ടും അടച്ചിരുന്നു. റഷ്യയുമായുള്ള നിലവിലുള്ള വിസ കരാർ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് യൂറോപ്പ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ആഴ്ച നടത്തിയ യോഗത്തിൽ തീരുമാനിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച പുതിയ തീരുമാനം പുറത്തുവിട്ടത്.

പൂർണ നിരോധനത്തെ യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ സ്വീകരിച്ചപ്പോൾ ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ഈ തീരുമാനത്തെ എതിർത്തു. റഷ്യയുമായി അതിർത്തി പങ്കിടുന്ന ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും അതിർത്തി നിയമങ്ങൾ കർശനമാക്കാൻ തുടങ്ങി. യൂറോപ്യൻ യൂണിയൻറെ ഈ പുതിയ തീരുമാനം റഷ്യൻ യാത്രക്കാരുടെ യാത്ര കൂടുതൽ ദുഷ്കരമാക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു. 35 യൂറോയ്ക്ക് പകരം 80 യൂറോയുടെ ഉയർന്ന ഫീസ്, ദൈർഘ്യമേറിയ അപേക്ഷ പ്രക്രിയ, മൾട്ടി എൻട്രി വിസകളിൽ നിയന്ത്രണം, ഡോക്യുമെന്റുകളുടെ എണ്ണത്തിലുള്ള വർദ്ധനവ് തുടങ്ങിയവ ആയിരിക്കും പുതിയ തീരുമാനത്തിന് കീഴിൽ റഷ്യൻ പൗരന്മാർ അഭിമുഖീകരിക്കേണ്ടി വരിക. അധിനിവേശ യുക്രെനിൽ നിന്ന് ഉള്ള റഷ്യൻ പാസ്പോർട്ടുകളും യൂറോപ്യൻ യൂണിയൻറെ കീഴിലുള്ള രാജ്യങ്ങൾ അംഗീകരിക്കരുതെന്നും യൂറോപ്യൻ യൂണിയൻ കമ്മീഷൻ അറിയിച്ചു. റഷ്യൻ പൗരന്മാർക്ക് യൂറോപ്യൻ യൂണിയനിലേക്ക് ഉള്ള പ്രവേശനം എളുപ്പമാകരുതെന്നും യൂറോപ്യൻ യൂണിയൻ ആഭ്യന്തരകാര്യ കമ്മീഷണർ യിൽവ ജോഹാൻസൺ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബോറിസ് ജോൺസൻെറ രാജിക്ക് ശേഷം ബ്രിട്ടന്റെ 56-മത്തെ പ്രധാനമന്ത്രിയായി ലിസ് ട്രസ്. പുതിയൊരു സർക്കാർ രൂപീകരിക്കാൻ രാജ്ഞി ട്രസിനോട് ആവശ്യപ്പെട്ടു.സ്കോട്ട്ലൻഡിലെ രാജ്ഞിയുടെ വസതിയായ ബാൽമോറൽ കൊട്ടാരത്തിലാണ് അധികാര കൈമാറ്റം പൂർത്തിയാക്കിയത്. രാജ്ഞി ഇന്ന് റൈറ്റ് ഹോണറബിൾ എലിസബത്ത് ട്രസിനെ സ്വീകരിക്കുകയും പുതിയ ഒരു സർക്കാരിനെ രൂപീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായുള്ള വിവരം ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ടു. രാജ്ഞിയോടൊത്തുള്ള 40 മിനിറ്റ് അഭിമുഖത്തിന് ശേഷം ജോൺസണും ഭാര്യ ക്യാരിയും ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് യാത്രയായതിന് പിന്നാലെയാണ് അധികാര കൈമാറ്റം നടന്നത്.

പുതിയ സർക്കാർ രൂപീകരിക്കുന്നതിനും കുതിച്ചുയരുന്ന ഊർജ്ജബില്ലുകൾ തടയുന്നതിനുമായുള്ള പദ്ധതികൾ ഉടനെ നടപ്പാക്കേണ്ടതിനാൽ ട്രസിന് ഉടനെതന്നെ ലണ്ടനിലേക്ക് മടങ്ങേണ്ടതുണ്ട്. അതിനാൽ തന്നെ വിജയമാഘോഷിക്കാനുള്ള സമയം ട്രസിന് വളരെ കുറവാണ്. പ്രതിവർഷം ഗാർഹിക ഊർജ്ജബല്ലുകൾ 2500 പൗണ്ടായി കുറയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ആളുകൾ അടയ് ക്കേണ്ടതായി കണക്കാക്കിയിരിക്കുന്ന തുകയേക്കാൾ ഇത് ആയിരം പൗണ്ട് കുറവാണ്.

രാജ്ഞിയെ സന്ദർശിക്കാൻ വേണ്ടി ട്രസ് തൻെറ ഭർത്താവിനോടൊപ്പം പ്രത്യേക വിമാനത്തിൽ ബാൽമോറൽ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചിരുന്നു. ഇവരുടെ വിമാനം പ്രതികൂല കാലാവസ്ഥ മൂലം ഏകദേശം 20 മിനിറ്റോളം വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടതിനുശേഷം ആണ് ലാൻഡ് ചെയ്തത്. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് തൻെറ അവസാന പ്രസംഗം ഇന്ന് ഡൗണിങ് സ്ട്രീറ്റിൽ വച്ച് രാവിലെ ബോറിസ് ജോൺസൺ നടത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ഋഷി സുനകിനെതിരെ പരസ്യ പ്രചാരണവുമായി സി വി ലൈബ്രറി രംഗത്ത്. ഇന്നലെ ഉച്ചകഴിഞ്ഞ് തലസ്ഥാനത്തെ തെരുവുകളിൽ ഓൺലൈൻ ജോബ് സ് ബോർഡ് സിവി ലൈബ്രറിയുടെ മൊബൈൽ ബിൽബോർഡുകളിൽ മുൻ ചാൻസലറുടെ ചിത്രം തെളിഞ്ഞു. 56% വോട്ട് നേടി ലിസ് ട്രസ് വിജയിച്ചതിന് പിന്നാലെയാണിത്. ഇന്ത്യൻ വംശജനായ ഋഷി പ്രധാനമന്ത്രിയാകുമെന്ന് ഏറെക്കുറെ എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

ഇതിനിടയിൽ സിവി ലൈബ്രറി ഋഷിയുടെ പരാജയത്തിൽ പരിഹാസ രൂപേണ പോസ്റ്ററുമായി രംഗത്ത് വന്നിരിക്കുകയാണ്. പരാജയപ്പെട്ട ഋഷിക്ക് പുതിയ ജോലി കണ്ടെത്തണമെന്നും അതിനായി ഞങ്ങൾ സഹായിക്കാമെന്നുമാണ് പരസ്യത്തിൽ പറയുന്നത്. എന്നാൽ ഇത് ആദ്യമായല്ലെന്നും, മുൻ വർഷങ്ങളിലും ഇതുപോലെ നൽകിട്ടുണ്ടെന്നും ലിസ് ട്രസിന് നാളെ ആവശ്യംവരുന്ന ഘട്ടത്തിൽ ഞങ്ങൾ രംഗത്തുണ്ടാകുമെന്നും ലൈബ്രറി സി ഇ ഒ ലീ ബിഗിൻസ് വ്യക്തമാക്കി.

പ്രചാരണത്തിൽ ടെലിവിഷനും സാമ്പത്തിക രംഗത്തെ കുറിച്ചുള്ള ചർച്ചകളും ലിസ് ട്രസിന് അനുകൂലഘടകങ്ങളായെന്നാണ് വിദഗ്ദർ പറയുന്നത്. ടോറി പാർട്ടിയുടെ വമ്പൻമാരെ സിവി ലൈബ്രറി ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. ജൂലൈയിൽ രാജി വെച്ച പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് ‘ഇന്ന് രാജിവച്ചോ? നിങ്ങൾക്ക് അനുയോജ്യമായ ഒരു പുതിയ ജോലി കണ്ടെത്തുക’. എന്ന പരസ്യവും പുറത്തിറക്കിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിനു മുൻപായി പ്രീതി പട്ടേൽ ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവെച്ചു. ലിസ് ട്രസ് മന്ത്രിസഭ ചുമതലയിൽ എത്തുമ്പോൾ പ്രീതിയെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജി. ഔദ്യോഗികമായി ബോറിസ് ജോൺസന് രാജികത്ത് കൈമാറി.

നിയുക്ത പ്രധാനമന്ത്രിയെ പിന്തുണച്ചപ്പോൾ റുവാണ്ടയിലേക്ക് നാടുകടത്തുന്നതുൾപ്പെടെ, അനധികൃത കുടിയേറ്റം നേരിടാൻ താൻ പിന്തുടരുന്ന നയങ്ങളെ പിന്തുണയ്‌ക്കുന്നത് പ്രധാനമാണെന്ന് ട്രസ് പറഞ്ഞതായും കത്തിൽ പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ മൂന്ന് വർഷം ആഭ്യന്തര സെക്രട്ടറിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാന മൂഹൂർത്തമാണെന്ന് പ്രീതി ട്വീറ്റ് ചെയ്തു.
പുതിയ മന്ത്രിസഭയിൽ അറ്റോർണി ജനറൽ സുല്ല ബ്രാവർമാനെ ഹോം സെക്രട്ടറിയായി നിയമിക്കാൻ ലിസ് ട്രസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രീതി പട്ടേലിന്റെ രാജി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എൻ എച്ച് എസിൽ കോവിഡ് മൂലം എടുക്കുന്ന സിക്ക് പേകൾ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി ഒരു ലക്ഷത്തിലധികം ജീവനക്കാർ മുന്നോട്ട് വന്നു. ശൈത്യകാലത്ത് ആശുപത്രികളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും സൗജന്യ സ്റ്റാഫ് ലാറ്ററൽ ടെസ്റ്റുകൾ, ലീവുകൾ തുടങ്ങിയ ആനുകുല്യങ്ങൾ സർക്കാർ ജൂലൈയിൽ വെട്ടിക്കുറച്ചിരുന്നു. ദീർഘനാളായി കോവിഡ് ബാധിച്ച എൻ എച്ച് എസ് ജീവനക്കാരിയായ മരിയ എസ്ലിംഗർ-റേവനാണ് പുതിയ ആവശ്യത്തിന് തുടക്കം കുറിച്ചത്. തനിക്ക് നിലവിൽ ജോലികൾ ഒന്നും തന്നെ ചെയ്യാൻ കഴിയുന്നില്ലെന്ന് അവർ അറിയിച്ചു . എൻ എച്ച് എസിൽ നിന്ന് ധനസഹായം ലഭിച്ചില്ലെങ്കിൽ തൻെറ കുടുംബത്തിൽ ദാരിദ്ര്യം പിടിമുറുക്കുമെന്ന് 25 കാരിയായ അവർ പറഞ്ഞു.

നിലവിൽ ലീവുകൾ എടുത്താൽ അത് വാർഷിക സിക്‌നെസ് ലീവ് അലവൻസോ അസ്റ്റാൻഡേർഡ് കോൺട്രാക്ട് സിക്ക് പേയോ ആയാണ് പരിഗണിക്കുന്നത്. കോവിഡ് മൂലം ദീർഘനാളുകൾക്കു ശേഷം ആശുപത്രിയിൽ എത്തിയ ഒരു ജീവനക്കാരൻെറ ശമ്പളം പ്രതിമാസം 300 പൗണ്ടായി കുറഞ്ഞു. ഇതിന് കാരണം രോഗബാധിതനായിരുന്നപ്പോൾ എടുത്ത ലീവുകളാണ്. ലോങ് കോവിഡ് രണ്ടു ദശലക്ഷത്തിൽ അധികമാളുകളിൽ ബാധിച്ചതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പോളിംഗ് കണ്ടെത്തി. പകർച്ചവ്യാധിയെ തുടർന്ന് ശരീരത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടാനായി ഇംഗ്ലണ്ടിൽ ഏകദേശം 90 സ്പെഷ്യലിസ്റ്റുകൾ ആണ് ലോംഗ് കോവിഡ് ക്ലിനിക്കുകൾ സ്ഥാപിച്ചിരിക്കുന്നത് ശ്വാസതടസ്സം ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകൽ, നെഞ്ചുവേദന, ബ്രെയിൻ ഫോഗ് തുടങ്ങിയ ലക്ഷണങ്ങൾ മൂലം നിരവധി പേർക്ക് ജോലിയിലേക്ക് മടങ്ങി വരാൻ കഴിഞ്ഞിട്ടില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബോറിസ് ജോൺസൺ പ്രധനമന്ത്രി പദവി രാജിവച്ചതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ലിസ് ട്രസിന് ജയം. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകും ലിസ് ട്രസും തമ്മിലായിരുന്നു അവസാന പോരാട്ടം. നേരത്തെ തന്നെ ലിസ് ട്രസിനാണ് വിജയ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചിരുന്നു . പുതുതായി രൂപപ്പെടുന്ന സർക്കാരിന് തൻെറ പൂർണ പിന്തുണ ഉണ്ടാകുമെന്ന് റിഷി സുനക് അറിയിച്ചു. ലിസ് ട്രസ്സിന് 81, 326 വോട്ട് ലഭിച്ചപ്പോൾ എതിരാളി റിഷി സുനകിന് ലഭിച്ചത് 60, 399 വോട്ടുകൾ ആണ് .
1975 ജൂലൈ 26-ന് ജനിച്ച മേരി എലിസബത്ത് ട്രസ് 2019 മുതൽ വിമെൻ ആൻഡ് ഇക്വിറ്റീസിൻെറ മന്ത്രിയായും 2021 മുതൽ സ്റ്റേറ്റ് ഫോർ ഫോറിൻ കോമ്മൺവെൽത്ത് ആൻഡ് ടെവലപ്മെന്റ്റ് അഫൈർസിൻെറ സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996 ലാണ് ട്രസ് കൺസർവേറ്റീവ് പാർട്ടിയിൽ ചേർന്നത്. സെപ്റ്റംബർ 2021 മുതൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. വാല്യൂ ഓഫ് മാത്തമാറ്റിക്സ്, ഫിറ്റ് ഫോർ പർപ്പസ്, എ ന്യൂ ലെവൽ,ബാക്ക് ടു ബ്ലാക്ക്: ബഡ്‌ജറ്റ് 2009 പേപ്പർ എന്നീ പുസ്‌തകങ്ങളുടെ സഹരചയിതാവാണ്. താൻ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്താൽ യുകെ- ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ലിസ് ട്രസ് നേരത്തെ പറഞ്ഞിരുന്നു. അതിനാൽ തന്നെ ട്രസിൻെറ വിജയം യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.
പുതിയ പ്രധാനമന്ത്രിയുടെ പാത ഒട്ടും സുഗമമായിരിക്കില്ല. ഊർജ്ജ ബില്ലുകളിലെ വർദ്ധനവിനെതിരെ എന്ത് ഫലപ്രദമായ നടപടിയാണ് പുതിയ പ്രധാനമന്ത്രി എടുക്കുക എന്ന് യുകെ മുഴുവൻ ഉറ്റുനോക്കുകയാണ്. നികുതികളൊന്നും പുതിയതായി ഏർപ്പെടുത്തുകയില്ലെന്ന് തൻറെ നയം ലിസ് ട്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്സ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : നീണ്ട കാത്തിരിപ്പിന് വിരാമം. ബ്രിട്ടനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാൻ യോഗ്യതയുള്ള ആൾ ആരാണെന്നു ഇന്നറിയാം. ബ്രിട്ടീഷ് സമയം ഉച്ചകഴിഞ്ഞു 12.30 ന് (ഇന്ത്യന്‍ സമയം വൈകിട്ട് 5 ന്) പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കും. കടുത്ത മത്സരത്തിനു ശേഷം ആരാണ് പ്രധാനമന്ത്രി പദത്തിൽ എത്തുകയെന്നും കൺസെർവേറ്റീവ് പാർട്ടി നേതാവായി ആര് തിരഞ്ഞെടുക്കപ്പെടുമെന്നുമുള്ള ആകാംക്ഷയിലാണ് പ്രവർത്തകർ. ആദ്യ റൗണ്ടുകളിലെല്ലാം മൂന്നാം സ്ഥാനത്തെത്തി, പിന്നീട് പിന്തുണ ഉറപ്പാക്കി മുന്നേറിയ ലിസ് ട്രസിന് തന്നെയാണ് മുൻതൂക്കം. എന്നാൽ പ്രതീക്ഷ കൈവിടാൻ ഋഷി സുനകും തയ്യാറായിട്ടില്ല.

ബോറിസ് ജോൺസൺ രാജിവച്ചതിന് ശേഷം പാർട്ടിയെയും രാജ്യത്തെയും നയിക്കാൻ ആവശ്യമായതെല്ലാം തങ്ങൾക്കുണ്ടെന്ന്, അംഗങ്ങളെ ബോധ്യപ്പെടുത്താൻ പ്രചാരണ സമയത്ത് കഴിഞ്ഞെന്ന് ഇരുവരും അവകാശപ്പെടുന്നു. ഇത് ഗുണം ചെയ്തെന്നാണ് അവർ വിലയിരുത്തുന്നത്. കൺസർവേറ്റീവ് നേതൃത്വ തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസർ ഗ്രഹാം ബ്രാഡി മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കും. ബോറിസ് ജോൺസൻ നാളെ സ്ഥാനമൊഴിയും.

എതിരാളിയായ ഋഷി സുനകിനെ പരാജയപ്പെടുത്തുമെന്നും, പ്രധാനമന്ത്രിയായി തിരഞ്ഞെടുത്താൽ നിലവിലെ ഊർജ പ്രതിസന്ധി പരിഹരിക്കുമെന്നും ലിസ് ട്രസ് അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ വംശജനായ ഋഷി സുനക് അധികാരത്തിലെത്തിയാൽ നിലവിലെ പ്രശ്ങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്. ഉയർന്ന ജീവിത ചെലവ്, വിലക്കയറ്റം, ഊർജ പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരാൾ പ്രധാനമന്ത്രി പദത്തിലെത്തണമെന്നാണ് ഭൂരിഭാഗം ജനതയുടെയും ആഗ്രഹം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബാൽമോറൽ എസ്റ്റേറ്റിലെ സ്കോട്ടിഷ് ഹോളിഡേ ഹൗസിൽ ചാൾസ് രാജകുമാരനൊപ്പം താമസിക്കാനുള്ള ക്ഷണം ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും നിരസിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. യു കെയിലേക്കുള്ള ഇരുവരുടെയും യാത്രയ്ക്ക് മുന്നോടിയായി വെയിൽസ് രാജകുമാരൻ ക്ഷണിച്ചിരുന്നു. തന്നോടൊപ്പം താമസിക്കുന്നത് സന്തോഷം പങ്കിടാനുള്ള നല്ല അവസരമാണെന്ന് ചാൾസ് കരുതിയിരുന്നതായുള്ള വാർത്ത ഏജൻസികൾ സ്ഥിരീകരിക്കുന്നുണ്ട്.

‘എന്നാൽ ക്ഷണം നിരസിക്കപ്പെട്ടു, മുമ്പത്തെപ്പോലെ, പ്രശ്നങ്ങൾ വർദ്ധിച്ചുവരുന്നതായി തോന്നുന്നുണ്ടെങ്കിലും, മകനുമായി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ ചാൾസ് പിന്നോട്ടില്ല’ എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

73 കാരനായ ചാൾസ് ഞായറാഴ്ച രാവിലെ ബൽമോറലിലെ പള്ളിയിലേക്ക് പോയതിനു ശേഷമാണ് ക്ഷണം നിരസിച്ചതിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. അതേസമയം ഹാരിയുടെയും മേഗന്റെയും കുടുംബങ്ങളെ പരിഹസിക്കുന്നത് വേദനാജനകമാണെന്നും അവരുടെ പെരുമാറ്റത്തിൽ അദ്ദേഹം വിഷമിച്ചുവെന്നും ഇപ്പോൾ ആരോപണം ഉയർന്നുവരുന്നുണ്ട്. നിലവിൽ കാലിഫോർണിയയിൽ താമസിക്കുന്ന ഹാരിയും മേഗനും ചാരിറ്റി പരിപാടികൾക്കായാണ് ഈ ആഴ്ച യുകെയിലെത്തിയത്. തിങ്കളാഴ്ച ഇരുവരും മാഞ്ചസ്റ്ററിലേക്ക് പോകും. അവിടെ മേഗൻ ലിംഗസമത്വത്തെക്കുറിച്ച് പ്രസംഗിക്കുമെന്നുമാണ് ലഭിക്കുന്ന സൂചനകൾ.
ജീവിത ചെലവുകളിലുള്ള വർദ്ധനവ് കൂടുതൽ യുവാക്കളെ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിലെ മുൻ ഓഫീസർ പറഞ്ഞു. വർദ്ധിച്ചു വരുന്ന ജീവിത ചിലവുകളുടെ സാഹചര്യത്തിൽ യുവാക്കൾ ക്രിമിനൽ സംഘങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് 34 വർഷമായി പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ച സർ പീറ്റർ ഫാഹി പറഞ്ഞു. പകർച്ചവ്യാധിയുടെ പേരിൽ വളരെയധികം യുവാക്കളാണ് സ്കൂൾ പഠനം ഉപേക്ഷിച്ചത്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും 2015-ൽ വിരമിച്ച സർ പീറ്റർ പറഞ്ഞു. അക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ യുകെ അമേരിക്കയുടെ അതേ ദിശയിൽ തന്നെയാണ് പോകുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

അമേരിക്കയിൽ കൊലപാതകങ്ങളും ആക്രമങ്ങളും അവിശ്വസനീയമായ രീതിയിൽ വർദ്ധിച്ചു വരികയാണ്. ഇത്തരത്തിൽ ഒന്നും തന്നെ യുകെയിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും രാജ്യത്തിൻറെ ഗതി അങ്ങോട്ടേക്കാണെന്ന് നമുക്ക് കാണാം സാധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളെ പരിഗണിക്കാതെയുള്ള തീരുമാനങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കുറ്റകൃത്യങ്ങളുടെ എണ്ണം കൂടുന്നതിന് ഇതൊരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ആൾട്രിഞ്ചാമിലെ ഒരു ബാറിന് പുറത്ത് ടൈസൺ ഫ്യൂറിയുടെ ബന്ധുവായ റിക്കോ ബർട്ടന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു സർ പീറ്റർ.