ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡിനെ തുടർന്നുള്ള യാത്രാ അനിശ്ചിതത്തിൽ നിന്ന് കരകയറാനാവാതെ വിഷമിക്കുകയാണ് ബ്രിട്ടനിലെ വ്യോമഗതാഗത മേഖല . പെട്ടെന്നുള്ള ഫ്ലൈറ്റ് റദ്ദാക്കലിനെ തുടർന്ന് അവധിക്കാല യാത്രകൾ ദുരിതത്തിലായതിന്റെ റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും വ്യോമഗതാഗത മേഖലയ്ക്ക് സാധാരണ നില കൈവരിക്കാനായിട്ടില്ല.

ഹീത്രു എയർപോർട്ടിൽ നിന്നുള്ള അടുത്ത ആഴ്ച വരെയുള്ള ഹ്രസ്വദൂര വിമാനങ്ങളുടെ ടിക്കറ്റ് വിൽപ്പന നിർത്തിവെച്ചതാണ് വ്യോമഗതാഗത മേഖലയിലെ ഏറ്റവും പുതിയ വാർത്തയായിരിക്കുന്നത്. കോവിഡ് മൂലം മതിയായ ജീവനക്കാരുടെ അഭാവത്തെ തുടർന്ന് പെട്ടെന്ന് ഫ്ലൈറ്റുകൾ റദ്ദാക്കുന്നത് യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാൽ എയർപോർട്ട് ഫ്ലൈറ്റുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചതാണ് ടിക്കറ്റ് വിൽപ്പന നിർത്തിവയ്ക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സമാന സാഹചര്യത്തിൽ മറ്റു കമ്പനികളും ഫ്ലൈറ്റുകളുടെ എണ്ണം കുറയ്ക്കുന്നത് യാത്രാദുരിതം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനു പുറമേ യാത്രക്കാരുടെ ലഗേജുകൾ വഴിതെറ്റുന്ന സംഭവങ്ങൾ മുൻപത്തേക്കാൾ കൂടുന്നതായുള്ള പരാതികളും വർദ്ധിച്ചിട്ടുണ്ട്. ജീവിത ചിലവ് കൂടുന്നതിനനുസരിച്ചുള്ള ശമ്പള വർദ്ധനവിന് വേണ്ടി എയർപോർട്ട് ജീവനക്കാരുടെ പണിമുടക്കും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.
സ്പിരിച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കീത്തിലിയിലെ സെന്റ്. ആന്‍സ് കാത്തലിക് ദേവാലയത്തില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ വി.
അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിനിര്‍ഭരം കൊണ്ടാടി. ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് റവ. ഫാ. ഷോണ്‍ എലിയറ്റിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ലാറ്റിന്‍ റൈറ്റില്‍ ആഘോഷമായ ദിവ്യബലി നടന്നു. പൂര്‍ണ്ണമായും ഇംഗ്ലീഷില്‍ ആരംഭിച്ച തിരുകര്‍മ്മള്‍ക്ക് മുന്നോടിയായി ഭാരത വിശുദ്ധയുടെ ജീവിത ചരിത്രം ഫാ. ഷോണ്‍ പാശ്ചാത്യ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ പ്രാദേശികരുള്‍പ്പെടെ നൂറ് കണക്കിന് മലയാളികള്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ചിരിക്കുന്ന അള്‍ത്താരയിലേയ്ക്ക് പ്രദക്ഷിണമാരംഭിച്ചു. തുടര്‍ന്ന് വിശുദ്ധയുടെ രൂപത്തിന്റെ മുമ്പില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ നടന്നു.
ഭാരതത്തിലെ ആദ്യ വിശുദ്ധയോടുള്ള ഭക്തിസൂചകമായി വത്തിക്കാന്‍ സ്‌ക്വയറില്‍ ആദ്യമായി ആലപിച്ച ഗാനം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വീണ്ടും മുഖരിതമായി. കീത്തിലി മലയാളി സമൂഹം ഒന്നായി ആലപിച്ച മലയാളഗാനത്തിനെ നിര്‍ത്താതെയുള്ള കരഘോഷത്തോടെയാണ് പ്രാദേശീക സമൂഹം സ്വീകരിച്ചത്.
2001 ന്റെ ആരംഭ ദിശയിലാണ് കീത്തിലിയില്‍ മലയാളികള്‍ എത്തിതുടങ്ങിയത്. ഇരുപതോളം കുടുംബങ്ങളാണ് ആദ്യമെത്തിയത്. 2008 അവസാനത്തോടെ അത് അമ്പതോളം കുടുംബങ്ങളായി ഉയര്‍ന്നു. പിന്നീട് 2020 മുതലാണ് മലയാളികളുടെ രണ്ടാം വരവ് ആരംഭിച്ചത്. ഇരുന്നൂറില്‍പ്പരം കുടുംബങ്ങള്‍ ഇപ്പോള്‍ യോര്‍ക്ഷയറിലെ കൊച്ചു ഗ്രാമമായ കീത്തിലിയിലെത്തിക്കഴിഞ്ഞു. NHS ന്റെ ഭാഗമായ ഏയര്‍ഡേല്‍ ഹോസ്പിറ്റല്‍ കേന്ദ്രമായാണ് എല്ലാവരും ജോലി ചെയ്യുന്നത്.
നാടുവിട്ട് പുതുതായി കീത്തിലിയില്‍ എത്തിയ മലയാളികള്‍ക്ക് ജാതിമതഭേദമെന്യേ ആശ്രയമായി നിലകൊണ്ട ആദ്ധ്യാത്മിക ഭവനമാണ് കീത്തിലി സെന്റ് ആന്‍സ് ദേവാലയം. തുടക്കത്തില്‍ ഉണ്ടായിരുന്ന ഫാ. ഷോണ്‍ ഗില്ലിഗണും പിന്നീടെത്തിയ കാനന്‍ മൈക്കിള്‍ മക്രീടിയും മലയാളികള്‍ക്ക് എല്ലാ പിന്തുണയുമായി മുന്നോട്ടുവന്നു. മലയാളികളുടെ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഈ വൈദീകര്‍ തല്പരരായിരുന്നു. മാമ്മോദീസ, ആദ്യകുര്‍ബാന സ്വീകരണം, സ്ഥൈര്യലേപനം തുടങ്ങിയ കൂദാശകളും മലയാളികള്‍ക്കായി പിന്നീട് നടത്തപ്പെട്ടു. സെന്റ് ആന്‍സ് ദേവാലയത്തിന്റെ കീഴിലുള്ള സെന്റ്. സ്‌കൂളും കീത്തിലിയിലെത്തിയ മലയാളികള്‍ക്ക് ആദ്യ കാലങ്ങളില്‍ ആശ്വാസമായി നിലകൊണ്ടു.
2010 ല്‍ കാനന്‍ മൈക്കിള്‍ മക്രീഡിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍, അക്കാലത്ത് കീത്തിലിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന റവ. ഫാ. സജി തോട്ടത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് നൊവേന പ്രാര്‍ത്ഥനകളും തിരുന്നാളുകളും കാലാകാലങ്ങളില്‍ നടത്തിയിരുന്നു. ലീഡ്‌സ് രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടപ്പോള്‍ തിരുക്കര്‍മ്മങ്ങള്‍ ലീഡ്‌സിലേയ്ക്ക് മാറ്റിയെങ്കിലും വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ വളെരെ ലളിതമായി സെന്റ് ആന്‍സ് ദേവാലയത്തില്‍ നടത്തപ്പെട്ടിരുന്നു.
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലീഡ്‌സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്, സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവക വികാരി റവ. മാത്യൂ മുളയൊലില്‍ എന്നിവര്‍ കീത്തിലി സെന്റ് ആന്‍സ് ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ ഛായാചിത്രം സ്ഥാപിച്ച അള്‍ത്താര സന്ദര്‍ശിച്ചവരില്‍ പ്രമുഖരാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൻെറ ഭാഗമായതിൻെറ സന്തോഷത്തിലാണ് യുകെ മലയാളിയായ ഷാജി പി പൂഴിപ്പറമ്പിൽ . ഗെയിംസിലെ പ്രധാന ഇനമായ ബാസ്ക്കറ്റ്ബോൾ ഫീൽഡിലേയ്ക്ക് വോളന്റീയറായി തെരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യൻ വ്യക്തിയാണ് ഷാജി . കേരള സംസ്ഥാന ബാസ്ക്കറ്റ്ബോൾ ടീം അംഗവും പോലീസ് ബാസ്ക്കറ്റ്ബോൾ ടീം പ്ലെയറുമായിരുന്നു ഈ യുകെ മലയാളി
ഗെയിംസ് ട്രയൽസിൽ പ്രത്യേകം പങ്കെടുക്കുകയും ലൈവ് സ്ട്രീം ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യയുടെ പരീക്ഷണഘട്ടത്തിൽ പങ്കെടുക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. ഈ അവസരത്തിൽ തൻറെ കളി മികവും കായിക അഭ്യാസവും കൊണ്ട് സഹകളിക്കാരുടെയും കാണികളുടെയും പ്രത്യേകം അഭിനന്ദനം നേടിയെടുക്കാനും ഷാജിക്ക് സാധിച്ചു.

ബെർമിംഹാമിൽ വച്ച് നടക്കുന്ന കോമൺവെൽത്തിലെ ഈ അപൂർവ്വമായ മലയാളി സാന്നിധ്യം യുകെ മലയാളികൾക്ക് പ്രത്യേക അഭിമാന നിമിഷമായി. കോമൺവെൽത്ത് ഗെയിംസിലെ വോളന്റിയറിന് അപേക്ഷിച്ചപ്പോൾ എവിടെയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബാസ്ക്കറ്റ്ബോളിൽ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഷാജി മലയാളം യുകെയോട് പറഞ്ഞു. അതിലുപരി ബാസ്കറ്റ് ബോളിന്റെ പ്രധാനപ്പെട്ട മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിൽ തന്നെ അവസരം ലഭിച്ചത് സ്വപ്നതുല്യമായിരുന്നെന്ന് ഷാജി പറഞ്ഞു. മെയിൻ കോർട്ടിലെ റിഹേഴ്സൽ മത്സരങ്ങളിൽ കളിക്കാൻ പറ്റിയതിൻെറയും അവിടുത്തെ വോളണ്ടിയർ ടീമിലെ ഏക ഇന്ത്യക്കാരൻ ആയതിന്റെയും സന്തോഷത്തിലും അഭിമാനത്തിലുമാണ് ബാസ്ക്കറ്റ് ബോൾ കളിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഈ കളിക്കാരൻ . കൂടുതൽ മലയാളികൾ ഇങ്ങനെയുള്ള അവസരങ്ങളിൽ മുന്നോട്ടുവരണമെന്നാണ് തൻറെ ആഗ്രഹം എന്ന് അദ്ദേഹം വെളിപ്പെടുത്തി.

കേരളത്തിൽ വയനാട് ജില്ലയിലെ പുൽപള്ളിക്കടുത്ത് കബനി എന്ന സ്ഥലത്താണ് ഷാജിയുടെ സ്വദേശം . 1986 മുതൽ 89 വരെ തൃശൂർ കേരളവർമ്മ കോളേജ് വിദ്യാഭ്യാസ കാലയളവിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കാൻ സാധിച്ചു. ആ കാലഘട്ടത്തിൽ തന്നെ യൂത്ത് ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ കേരളം വിജയിച്ചപ്പോൾ ഷാജി അതിന്റെ ഭാഗമായിരുന്നു. 1989 ജൂനിയർ നാഷണൽ മത്സരത്തിലും ഷാജി കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. കളി മികവിന്റെ ഭാഗമായി ഷാജിക്ക് 1990 -ൽ തന്നെ കേരള പോലീസിൽ ജോലി ലഭിച്ചു .
2000 – വരെ പോലീസിൽ കളിച്ച ഷാജി ഫെഡറേഷൻ കപ്പ് നേടിയ ടീമിന്റെയും ഭാഗമായിരുന്നു. 2006 മുതൽ ഷാജി യുകെയിലാണ്. കോഴിക്കോട് കുറ്റിയാടി ചെമ്പനോട സ്വദേശിയായ ഭാര്യ ജെസ്സി ബർമിങ് ഹാം ചെസ്റ്റ് ക്ലിനിക്കിൽ നേഴ്സായി ജോലി ചെയ്യുന്നു. മക്കളായ എയ്ഞ്ജലീനും ലെസ് ലീനും നേഴ്സിംഗിന് പഠിക്കുകയാണ് . .
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഋഷി സുനകും ലിസ് ട്രസും തമ്മിലുള്ള മത്സരം ശക്തമാകുകയാണ്. ഇരുവരും തങ്ങളുടെ നയങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞു. ആശുപത്രി അപ്പോയിന്റ്മെന്റ് ആവർത്തിച്ച് നഷ്‌ടപ്പെടുത്തുന്ന രോഗികളിൽ നിന്ന് £10 പിഴ ഈടാക്കുമെന്ന് സുനക് അറിയിച്ചു. അതേസമയം, മികച്ച ഗ്രേഡുകൾ നേടുന്ന വിദ്യാർത്ഥികളെ ഓക്സ്ഫോർഡിലേക്കോ കേംബ്രിഡ്ജിലേക്കോ അപേക്ഷിക്കാൻ ക്ഷണിക്കുന്ന പദ്ധതി കൊണ്ടുവരുമെന്ന് ലിസ് ട്രസ് പറഞ്ഞു. ഇത് എങ്ങനെ പ്രായോഗികമാക്കുമെന്ന് പറഞ്ഞില്ലെങ്കിലും പ്രധാനമന്ത്രിയായാൽ വിശദാംശങ്ങൾ അവലോകനം ചെയ്യുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. വിദ്യാഭ്യാസത്തിനാവും താൻ കൂടുതൽ പ്രാധാന്യം നൽകുകയെന്ന് അവർ വ്യക്തമാക്കി.

വ്യത്യസ്‌തമായ എന്തെങ്കിലും ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സുനക് പറഞ്ഞു. നമ്മുടെ ആരോഗ്യസംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ അപ്പോയിന്റ്മെന്റ് തുടർച്ചയായി നഷ്‌ടപ്പെടുത്തുന്നവർക്ക് പിഴ ഈടാക്കും. എന്നാൽ ഇത് തത്കാലികമായിരിക്കുമെന്നും സുനക് പറഞ്ഞു. കോവിഡ് ബാക്ക്‌ലോഗുകൾ കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഇംഗ്ലണ്ടിലെ എൻ എച്ച് എസ് വെയിറ്റിംഗ് ലിസ്റ്റിൽ അറുപതു ലക്ഷം പേരാണ് ഉള്ളത്. ഹൈ സ്ട്രീറ്റുകളിലെ ഒഴിഞ്ഞ കടകളുടെ എണ്ണം കുറയ്ക്കാനും ചുവരെഴുത്തും മാലിന്യം വലിച്ചെറിയുന്നതും തടയാൻ താൻ ആഗ്രഹിക്കുന്നുവെന്നും സുനക് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വെംബ്ലിയിൽ ആരവങ്ങൾ ഉയരുകയാണ്. ചരിത്രനേട്ടവുമായി ഇംഗ്ലണ്ട് വനിതാ ഫുട്ബോൾ ടീം. അത്യന്തം നാടകീയമായ യൂറോ 2022 ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമ്മനിയെ തോൽപ്പിച്ച് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കി. 87,192 കാണികളെ സാക്ഷിയാക്കി ഇംഗ്ലീഷ് പെൺപുലികൾ നേടിയ വിജയം ഇനി ചരിത്രതാളുകളിൽ കുറിക്കപ്പെടും. ഫുൾ ടൈമിൽ 1-1 സമനിലയിൽ ആയിരുന്ന മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയപ്പോഴായിരുന്നു ആ ഗോൾ.

110ആം മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ ക്ലോ കെല്ലിയുടെ ഗോളിലൂടെ ഇംഗ്ലണ്ട് വിജയത്തിലേക്ക്. 62ആം മിനിറ്റിൽ വാൽഷിന്റെ അസിസ്റ്റിലൂടെ ടൂൺ ഗോൾ നേടിയെങ്കിലും 79ആം മിനിറ്റിൽ ജർമനി തിരിച്ചടിച്ചു. യൂറോപ്യൻ വനിതാ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇതാദ്യമായാണ് ജർമനി തോൽവിയറിയുന്നത്. അതിനു കാരണക്കാർ ഇംഗ്ലണ്ടും.

2009 യൂറോ ഫൈനലിൽ ജർമ്മനിയോട് ഇംഗ്ലണ്ട് തോറ്റിരുന്നു. അതിനുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം. ആറ് ഗോളുകളും അഞ്ച് അസിസ്റ്റുകളും നേടി ടൂർണമെന്റിലെ ടോപ് സ്കോററായി ഗോൾഡൻ ബൂട്ട് നേടിയ ഇംഗ്ലണ്ട് ഫോർവേഡ് ബെത്ത് മീഡ് രാജ്യത്തിന്റെ അഭിമാനതാരമായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഒസാമ ബിൻ ലാദന്റെ കുടുംബത്തിൽ നിന്ന് വെയിൽസ് രാജകുമാരൻ ഒരു മില്യൻ പൗണ്ട് തുക സ്വീകരിച്ചെന്ന റിപ്പോർട്ട് പുറത്ത്. അൽ-ഖ്വയ് ദ നേതാവ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന് ശേഷം 2013-ലാണ് 2 അർദ്ധ സഹോദരന്മാരിൽ നിന്ന് ചാൾസ് രാജകുമാരൻ പണം സ്വീകരിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. പ്രിൻസ് ഓഫ് വെയിൽസ് ചാരിറ്റബിൾ (പിഡബ്ല്യുസിഎഫ്) ആണ് സംഭാവന സ്വീകരിച്ചത്. അതേസമയം സൂക്ഷ്മമായ ജാഗ്രതകൾ സ്വീകരിച്ചിരുന്നെന്നും പണം സ്വീകരിക്കാനുള്ള തീരുമാനം ട്രസ്റ്റിമാരുടേതായിരുന്നെന്നും ക്ലാരൻസ് ഹൗസ് വ്യക്തമാക്കി. ഇതിനെ മറ്റൊരു തരത്തിൽ ചിത്രീകരിക്കരുതെന്നും കൂട്ടിച്ചേർത്തു. 1994 ഒസാമ ബിൻ ലാദനെ അദ്ദേഹത്തിൻറെ കുടുംബം പുറത്താക്കിയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളുമായി അർദ്ധ സഹോദരങ്ങൾക്ക് ബന്ധമുണ്ടായിരിക്കുകയില്ല എന്നാണ് സൂചന.
സൗദിയിലെ സമ്പന്ന കുടുംബത്തിന്റെ തലവനായ ബക്കർ ബിൻ ലാദനുമായി ക്ലാരൻസ് ഹൗസിൽ കൂടിക്കാഴ്ച്ചനടത്തിയതിന് പിന്നാലെയാണ് ബക്കർ ബിൻ ലാദനിൽ നിന്നും ബക്കറിന്റെ സഹോദരൻ ഷഫീഖിൽ നിന്നും ചാൾസ് രാജകുമാരൻ പണം സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ക്ലാരൻസ് ഹൗസിന്റെയും പിഡബ്ല്യുസിഎഫിന്റെയും ഉപദേഷ്ടാക്കളുടെയും എതിർപ്പുകൾ അവഗണിച്ചുകൊണ്ടാണ് ചാൾസ് രാജകുമാരൻ പണം കൈപ്പറ്റിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാലും 2013ലെ ഈ സംഭാവന അക്കാലത്തെ അഞ്ച് ട്രസ്റ്റുകൾ ശ്രദ്ധാപൂർവ്വം പരിഗണിച്ചതിനുശേഷമാണ് സ്വീകരിച്ചതെന്ന് പിഡബ്ല്യുസിഎഫ് ചെയർമാൻ സർ ഇയാൻ ചെഷയർ പറഞ്ഞു.

യുഎസിൻറെ ‘മോസ്റ്റ് വാണ്ടഡ്’ പട്ടികയിൽ ഒന്നാമനായിരുന്ന ഒസാമ ബിൻ ലാദൻ, 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലും വാഷിംഗ്ടണിലും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഭീകരാക്രമണത്തിൽ 67 ബ്രിട്ടീഷുകാർ ഉൾപ്പെടെ 3000 പേരാണ് കൊല്ലപ്പെട്ടത്. 2011 -ൽ അമേരിക്കൻ സൈന്യം അദ്ദേഹത്തെ വധിച്ചു. ചാൾസ് രാജകുമാരനും അദ്ദേഹത്തിൻറെ ജീവകാരുണ്യ സംഘടനയും ഇതാദ്യമായല്ല തങ്ങൾ സ്വീകരിച്ച സംഭാവനയെ തുടർന്ന് ആരോപണങ്ങൾ നേരിടുന്നത്. ഒരു മുൻ ഖത്തർ പ്രധാനമന്ത്രിയിൽ നിന്ന് ഒരു മില്യൺ യൂറോ പണമുള്ള സ്യൂട്ട്കേസ് ചാൾസ് രാജകുമാരൻ സ്വീകരിച്ചതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഷെയ്ഖിൽ നിന്നുള്ള സംഭാവനകൾ രാജകുമാരന്റെ ചാരിറ്റികളിലൊന്നിലേക്ക് ഉടൻ കൈമാറിയെന്നും ശരിയായ നടപടിക്രമങ്ങൾ പാലിച്ചതായും ക്ലാരൻസ് ഹൗസ് അക്കാലത്ത് വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയിൽ ഒരു സൗദി പൗരന് ചാരിറ്റി ബഹുമതികൾ വാഗ്ദാനം ചെയ്തെന്ന അവകാശവാദത്തെ തുടർന്ന് മെട്രോപൊളിറ്റൻ പോലീസ് സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം തൻെറ ചാരിറ്റികൾക്കുള്ള സംഭാവനയുടെ അടിസ്ഥാനത്തിൽ ബഹുമതികളോ ബ്രിട്ടീഷ് പൗരത്വമോ വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് രാജകുമാരന് യാതൊരുവിധ അറിവും ഇല്ലായിരുന്നുവെന്ന് ക്ലാരൻസ് ഹൗസ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- യുകെയിൽ ഉടനീളമുള്ള പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധന വില കുറയ്ക്കുവാൻ പ്രമുഖ കമ്പനിയായ അസ് ഡാ തീരുമാനിച്ചിരിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 5 പെൻസും, ഡീസലിന് 3 പെൻസുമാണ് കുറയ്ക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ ഒരു ലിറ്റർ അൺലെഡഡ് പെട്രോളിന് 1.74 പൗണ്ടും, ഡീസലിന് 1.85 പൗണ്ടും വീതമാകും ജനങ്ങൾ നൽകേണ്ടി വരിക. അസ് ഡയുടെ 323 ഓളം വരുന്ന പെട്രോൾ സ്റ്റേഷനുകളിൽ ആകും ഈ കുറവ് നിലവിൽ വരിക. ബ്രിട്ടനിൽ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ക്രമാതീതമായി ഉയരുന്ന വിലകൾ കുറയ്ക്കാത്തതിൽ പ്രമുഖ നാല് കമ്പനികൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവന്നിരുന്നു. അസ് ഡയുടെ പ്രസ്താവന വന്നതിന് പിന്നാലെ, സെയിൻസ്ബറിയും ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അസ് ഡായുടെ നീക്കത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. അസ് ഡായുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന നീക്കം മറ്റു കമ്പനികൾക്കും മാതൃകയാണെന്ന അഭിപ്രായങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബോസ്റ്റൺ : ലിലിയ വാല്യൂട്ടൈറ്റ് കൊലപാതക കേസിൽ ഒരാൾ അറസ്റ്റിൽ. മുമ്പ് അറസ്റ്റിലായ രണ്ട് പേരെ കുറ്റം ചുമത്താതെ വിട്ടയച്ചതിന് ശേഷം 22 കാരനെ ശനിയാഴ്ച കസ്റ്റഡിയിൽ എടുത്തതായി ലിങ്കൺഷയർ പോലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. ബോസ്റ്റൺ സെൻട്രൽ പാർക്ക് ഏരിയയിൽ വെച്ച് ഇന്നലെ ഉച്ചയോടെ ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെയും രഹസ്യാന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് വിശദമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്നും അവർ പറഞ്ഞു. നഗരത്തിൽ ഇപ്പോഴും പോലീസ് സാന്നിധ്യം ഉണ്ട്. ലിലിയയുടെ സ്മരണയ്ക്കായി ഫൗണ്ടൻ ലെയ്‌ന്റെയും ഫൗണ്ടൻ പ്ലേസിന്റെയും അടുത്ത് നിരവധി പേർ പൂക്കൾ അർപ്പിച്ച് ആദരാഞ്ജലികൾ നേർന്നു.

അഞ്ചുവയസ്സുള്ള അനുജത്തിയുമായി വീടിനു മുന്‍പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയാണ് കത്തിയാക്രമണത്തിന് ഇരയായത്. തൊട്ടടുത്തുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന അമ്മ ഓഫീസില്‍ തന്നെ ഉണ്ടായിരുന്നു. ലിലിയയുടെ വേർപാട് കുടുംബത്തിനും നാടിനും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. ഒപ്പം തീരാവേദനയും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിലെ സമരപരമ്പരകൾ പൊതുജനങ്ങൾക്ക് കനത്ത പ്രഹരമാകുന്നു. ശമ്പളത്തിന്റെ പേരിൽ ഏഴ് ട്രെയിൻ ഓപ്പറേറ്റർമാർ സമരത്തിലേക്ക് കടന്നത് യാത്രാ തടസ്സത്തിന് കാരണമായി. അസ്ലെഫ് യൂണിയൻ അംഗങ്ങളുടെ 24 മണിക്കൂർ പണിമുടക്ക് സൗത്ത് ഈസ്റ്റേൺ, വെസ്റ്റ് മിഡ്‌ലാൻഡ് ട്രെയിനുകളെ ബാധിച്ചു. ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് സീസണിലെ ആദ്യ മത്സരങ്ങൾക്കും ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനും യാത്ര ചെയ്യുന്നവരാണ് കടുത്ത പ്രതിസന്ധിയിലായത്.

ഏകദേശം 5,000 അസ്ലെഫ് അംഗങ്ങൾ ഉൾപ്പെടുന്ന സമരം അറൈവ റെയിൽ ലണ്ടനെയും ബാധിക്കുന്നു. തെക്ക് കിഴക്കൻ ഭാഗത്തു നിന്ന് ട്രെയിനുകൾ ഒന്നും ഓടുന്നില്ല. ജീവിതച്ചെലവിലെ വർധനയ്ക്ക് അനുസൃതമായ ശമ്പള വർധന മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അസ്‌ലെഫിന്റെ ജനറൽ സെക്രട്ടറി മിക്ക് വീലൻ പറഞ്ഞു. “കുതിച്ചുയരുന്ന പണപ്പെരുപ്പം ഈ രാജ്യത്തെ അധ്വാനിക്കുന്ന ജനങ്ങളുടെ കുറ്റമല്ല. സർക്കാരിന്റെ കുറ്റമാണ്.” അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്ന് വർഷമായി തങ്ങളുടെ അംഗങ്ങൾക്ക് ശമ്പള വർധന ഇല്ലെന്ന് യൂണിയൻ പറയുന്നു. ശമ്പളം, ജോലി വ്യവസ്ഥകൾ എന്നീ വിഷയങ്ങൾ ഉയർത്തി അസ്ലെഫും ആർഎംടി യൂണിയനും ഓഗസ്റ്റിൽ കൂടുതൽ പണിമുടക്കുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, നഗരത്തിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ആയിരങ്ങൾ പങ്കെടുക്കുന്നതിനാൽ ബർമിംഗ്ഹാം ന്യൂ സ്ട്രീറ്റിനും ബർമിംഗ്ഹാം ഇന്റർനാഷണലിനും ഇടയിൽ ‘സ്പെഷ്യൽ ഷട്ടിൽ’ ഉണ്ടാകുമെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്സ് ട്രെയിൻസ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടനിലെ റോഡ് നിയമങ്ങൾ അറിഞ്ഞാൽ രണ്ടുണ്ട് ഗുണം. ഒന്ന്, സുരക്ഷിതമായി വാഹനമോടിക്കാം. രണ്ട്, പിഴയിൽ നിന്നും രക്ഷപ്പെടാം. റോഡിലെ മഞ്ഞ വരകൾ സാധാരണയായി കാണാറുണ്ടെങ്കിലും ചുവപ്പ് വരയും ഇരട്ട ചുവപ്പ് വരയും എന്താണ് അർത്ഥമാക്കുന്നതെന്ന് പലർക്കും അറിയില്ല. വളരെ തിരക്കുള്ള റോഡുകളിലും ബസ് ലെയ്നുകളിലും ആണ് ഇത് കൂടുതലായി കാണുക. യാതൊരു കാരണവശാലും ഇവിടെ വാഹനം നിർത്തരുതെന്നാണ് ഇതുകൊണ് അർത്ഥമാക്കുന്നത്.

ചിലപ്പോൾ മഞ്ഞ വരയ്ക്ക് പകരം ചുവപ്പ് വരകൾ കാണാം. ലണ്ടനിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ചുവപ്പ് വരകളുള്ള റോഡുകൾ റെഡ് ലെയ്നുകൾ എന്നറിയപ്പെടുന്നു. ഒറ്റ ചുവപ്പ് വരയിൽ നിശ്ചിത സമയങ്ങളിലും ദിവസങ്ങളിലും മാത്രം വാഹനം നിർത്താൻ കഴിയും. എന്നാൽ ഇരട്ട വരകളിൽ ടാക്‌സികളും ബ്ലൂബാഡ്ജ് ഉള്ളവരുടെ വാഹനങ്ങളും ഒഴികെ മറ്റ് വാഹനങ്ങൾക്ക് ഒന്നും തന്നെ നിർത്താൻ അനുവാദമില്ല.

ഇവിടെ നോ സ്റ്റോപ്പിംഗ് നിയമം വര്‍ഷം മുഴുവനും 24 മണിക്കൂറും ബാധകമാണ്. ഇരട്ട ചുവപ്പു വരകളില്‍ വാഹനം നിര്‍ത്തി സാധനങ്ങള്‍ ഇറക്കുന്നതിനും നിരോധനം ഉണ്ട്. ചുവപ്പ് വരയില്‍ വാഹനം നിര്‍ത്തുന്നത് ലണ്ടനു പുറത്ത് 70 പൗണ്ട് വരെയും ലണ്ടനില്‍ 130 പൗണ്ട് വരെയും പിഴ ലഭിക്കാവുന്ന കുറ്റമാണ്.