Main News

ആഷ്ഫോര്‍ഡ്‌ : ആഷ്ഫോര്‍ഡ്‌ മലയാളികളെ വേദനയിലാഴ്ത്തി രണ്ടാഴ്ച മുൻപ് മരണത്തിന് കീഴടങ്ങിയ നേഹ രാജു (23) വിന്റെ സംസ്കാരം നാളെ. കെന്റിലെ ആഷ്ഫോഡില്‍ താമസിക്കുന്ന മണര്‍കാട് സ്വദേശികളായ ദമ്പതികളുടെ മകളാണ് നേഹ. ഇന്ന് വൈകിട്ട് ആറു മുതൽ എട്ടുവരെ പ്രിയപ്പെട്ടവർക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ അവസരമുണ്ട്. നാളെ ഉച്ചയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഇരു ചടങ്ങുകളും ആഷ്ഫോര്‍ഡിലെ സെന്റ് തെരേസ പള്ളിയിലാണ് നടക്കുക. തുടർന്ന് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് മൃതദേഹം ബൈബ്റൂക് സെമിത്തേരിയില്‍ സംസ്കരിക്കും.

മികച്ച മാർക്കോടെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നേഹ ജോലി സംബന്ധമായി അകലെയുള്ള പട്ടണത്തിലാണ് താമസിച്ചിരുന്നത്. നേഹയുടെ മരണം സംബന്ധിച്ച് ‘താമസ സ്ഥലത്തു മരിച്ച നിലയില്‍ കാണപ്പെട്ടു’ എന്ന വിവരമാണ് പോലീസിൽ നിന്ന് ലഭിക്കുന്നത്. എല്ലാവരുമായി നല്ല സ്നേഹബന്ധം പുലർത്തി ജീവിച്ചിരുന്ന നേഹയുടെ അപ്രതീക്ഷിത മരണം ഒരു കുടുംബത്തെ മാത്രമല്ല, ഒരു നാടിനെ ഒട്ടാകെ പിടിച്ചുലച്ചു.

ജോലി സ്ഥലത്തും മറ്റും ഏവര്‍ക്കും പ്രിയപ്പെട്ട പെരുമാറ്റ രീതിയായിരുന്നു നേഹയുടേത്. ആഷ്ഫോഡ് മലയാളികൾ നേഹയുടെ മരണം ഞെട്ടലോടെയാണ് കേട്ടത്. തുടർന്ന്, നേഹയുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിക്കാന്‍ ഉള്ള ശ്രമത്തിലായിരുന്നു ആഷ്ഫോഡ് മലയാളികൾ .

നേഹ രാജുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

മോസ്കോ : റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈനിൽ നിന്നുള്ള കടുത്ത പ്രതിരോധത്തിനും പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിനും ഇടയിൽ റഷ്യ അവരുടെ പുതിയ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) സർമാറ്റ് ബുധനാഴ്ച പരീക്ഷിച്ചു. ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് റഷ്യയുടെ ആർഎസ്–28 സാർമാറ്റ്. സാത്താൻ-II എന്നാണ് നറ്റോ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ പ്ലെസെറ്റ്സ്കിൽ നിന്നാണു മിസൈൽ വിജയകരമായി പരീക്ഷിച്ചത്. സാർമാറ്റ് മിസൈൽ അടുത്ത വർഷത്തോടെ റഷ്യൻ സായുധ സേനകളുടെ ഭാഗമായി മാറുമെന്നാണു വിലയിരുത്തൽ. ഇതിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു.

രാജ്യത്തിന്റെ ശത്രുക്കളെ ചിന്തിപ്പിക്കുന്ന ആയുധമാണ് ഇതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയുടെ എതിർ ചേരിയിലുള്ള യുഎസ്, യുകെ, നാറ്റോ ശക്തികളെ ഉന്നമിട്ടാണ് പുടിന്റെ ഈ അഭിപ്രായപ്രകടനം. ഹിരോഷിമയെ ഇല്ലാതാക്കിയ ബോംബിനേക്കാൾ 3,000 മടങ്ങ് പ്രഹരശേഷി ഉണ്ടെന്നും ബ്രിട്ടന്റെ ഇരട്ടി വലിപ്പമുള്ള പ്രദേശം നശിപ്പിക്കാൻ കഴിയുമെന്നും മെട്രോ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു.

18,000 കിലോമീറ്റർ ആക്രമണ റേഞ്ചുള്ള സാർമാറ്റ് മിസൈലിന് 10 ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. റഷ്യയുടെ അടുത്ത തലമുറ മിസൈലുകളെ “അജയ്യം” എന്നാണ് പുടിന്‍ വിളിക്കുന്നത്, അതിൽ കിൻസാൽ, അവാൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നു. ഇതിനൊപ്പമാണ് സാത്താന്‍ 2 എന്ന് വിശേഷിപ്പിക്കപ്പെടുന്ന സർമാറ്റ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ചേരുന്നത്.

വെയിൽസ് : ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ ട്രാൻസ് ജൻഡർ എംപിയാണ് ജാമി വാലിസ്. കോമൺസിൽ വച്ചാണ് താൻ ട്രാൻസ് വ്യക്തിയാണെന്ന് വാലിസ് പ്രസ്താവിച്ചത്. ഒരു ട്രാൻസ് വ്യക്തി എന്ന നിലയിൽ താൻ ബലാത്സംഗത്തിനും ബ്ലാക്ക് മെയിലിംഗിനും ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. 2019 മുതൽ ബ്രിഡ് ജൻഡ് എംപിയാണ് വാലിസ്. യഥാർഥ വ്യക്തിത്വം വെളിപ്പെടുത്തിയതിന് ശേഷം തനിക്ക് അവിശ്വസനീയമായ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു വർഷം വരെ, തന്റെ വ്യക്തിത്വം മറച്ചുവെച്ചാണ് വാലിസ് കഴിഞ്ഞത്. എന്നാൽ ഇതിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്ന് സ്വയം മനസ്സിലാക്കിയതോടെ വെളിപ്പെടുത്തൽ നടത്തി.

ജെൻഡർ ഐഡന്റിറ്റി പ്രതിസന്ധി നേരിടുന്നവരോട്, സ്വയം കണ്ടെത്താൻ ശ്രമിക്കണമെന്നും അതിനുവേണ്ടി തിരക്ക് കൂട്ടരുതെന്നും എംപി നിർദേശിച്ചു. 2020-ൽ ഒരു വ്യക്തി തന്റെ കുടുംബത്തിലേക്ക് ചിത്രങ്ങൾ അയച്ച് 50,000 പൗണ്ട് ആവശ്യപ്പെട്ടതായി വാലിസ് വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തിയ ആൾക്ക് പിന്നീട് തടവ് ശിക്ഷ ലഭിച്ചു. ബലാത്സംഗത്തിനിരയായെങ്കിലും അതുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തെക്കുറിച്ചുള്ള പേടിസ്വപ്നങ്ങൾ ഇപ്പോഴും തന്നെ അലട്ടുന്നുണ്ടെന്ന് വാലിസ് പറഞ്ഞു.

കോമൺസിലെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രധാനമന്ത്രിയും ലേബർ നേതാവ് കെയർ സ്റ്റാർമറും വാലിസിനെ അഭിനന്ദിച്ചു. ഞങ്ങൾ എല്ലാവരും താങ്കളോടൊപ്പം നിൽക്കുന്നുവെന്നും സ്വതന്ത്രമായി ജീവിക്കാൻ ആവശ്യമായ പിന്തുണ നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “എന്റെ സഹപ്രവർത്തകനായ ജാമി വാലിസിന്റെ വെളിപ്പെടുത്തലിൽ അഭിമാനിക്കുന്നു. ധീരമായ പ്രസ്താവന മറ്റുള്ളവർക്ക് പ്രചോദനമാകും.” ടോറി പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ അഭിപ്രായപ്പെട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്രാൻസ് :- ഫ്രാൻസിൽ നിലവിലെ പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണിനു അഞ്ചുവർഷം കൂടി വീണ്ടും ഭരണത്തുടർച്ച ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ എതിരാളി മറീൻ ലെ പെന്നിനെ പരാജയപ്പെടുത്തിയാണ് മാക്രോൺ വീണ്ടും പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്നിരിക്കുന്നത്. 58.55 ശതമാനം വോട്ടുകൾ മാക്രോൺ നേടിയപ്പോൾ, 41.45 ശതമാനം വോട്ടുകൾ മാത്രമാണ് ലെ പെന്നിന് നേടാനായത്. മാക്രോണിനോട് പരാജയം സമ്മതിക്കുമ്പോഴും, തന്റേത് ഉജ്ജല വിജയമാണെന്ന് ലെ പെൻ അവകാശപ്പെട്ടു. താൻ ഉയർത്തി കാട്ടിയ നാഷണൽ റാലിയുടെ ആശയങ്ങളുടെ വിജയമാണ് തനിക്ക് ലഭിച്ച വോട്ട് ശതമാനത്തിലുള്ള വൻ വർദ്ധനവെന്ന് ലെ പെൻ മാധ്യമങ്ങളോട് പറഞ്ഞു. മാക്രോണിന്റെ വിജയത്തിൽ ലോകനേതാക്കൾ എല്ലാവരും തന്നെ അദ്ദേഹത്തെ അഭിനന്ദിച്ചു. വലതുപക്ഷ ചിന്തയുള്ള ലെ പെന്നിന്റെ വിജയം ഫ്രാൻസും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന് ഭയപ്പെട്ടിരുന്ന യൂറോപ്യൻ നേതാക്കൾക്ക് എല്ലാവർക്കും തന്നെ മാക്രോണിന്റെ വിജയം ആശ്വാസകരമായി.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും മാക്രോണിന്റെ വിജയത്തിലുള്ള സന്തോഷം പ്രകടിപ്പിച്ചു. ഉക്രൈൻ പ്രസിഡന്റ് സെലൻസ്കിയും തന്റെ അടുത്ത സുഹൃത്തിന്റെ വിജയത്തിലുള്ള ആശംസകളും സന്തോഷവും മാധ്യമങ്ങളോട് അറിയിച്ചു. ജീവിത ചിലവുകളുടെ വർദ്ധനവും ഉക്രൈൻ യുദ്ധവുമെല്ലാം ഈ തിരഞ്ഞെടുപ്പിൽ നിർണായകമായ ഘടകങ്ങളായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : പാർട്ടിഗേറ്റ് വിവാദത്തിൽ പെട്ട ബോറിസ് ജോൺസണെ ഡൗണിംഗ് സ്ട്രീറ്റിൽ നിന്ന് നീക്കം ചെയ്യുന്നത് രാജ്യത്ത് അസ്ഥിരതയ്ക്കും അനിശ്ചിതത്വത്തിനും കാരണമാകുമെന്ന് കൺസർവേറ്റീവ് പാർട്ടി ചെയർമാൻ ഒലിവർ ഡൗഡൻ. ജോൺസൻ രാജി വെച്ച് ഒഴിയണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇത്തവണ പ്രധാനമന്ത്രിയെ ന്യായീകരിച്ചുകൊണ്ടാണ് പാർട്ടി ചെയർമാൻ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ പ്രധാനമന്ത്രിയെ മാറ്റുന്നത് ദേശീയ താൽപ്പര്യത്തിന് നിരക്കുന്നതല്ലെന്ന് ഒലിവർ ഡൗഡൻ വിശദമാക്കി. 2020 ജൂണിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനം ആഘോഷിച്ചതിന് ബോറിസ് ജോൺസനും ധനമന്ത്രി ഋഷി സുനാക്കിനും എതിരേ പോലീസ് ചുമത്തിയ പിഴ ഇരുവരും അടച്ചിരുന്നു.

അതേസമയം, ലോക്ക്ഡൗൺ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പാർട്ടികളെ കുറിച്ച് കോമൺസ് അന്വേഷണത്തിന് അനുമതി ലഭിച്ചു. പ്രിവിലേജ് കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്ന് പറഞ്ഞ ബോറിസ് ജോണ്‍സൺ ജനപ്രതിനിധി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നോ എന്ന് ഇവർ അന്വേഷിക്കും.

ഇതിൽ കുറ്റക്കാരനായി കണ്ടെത്തിയാൽ മാപ്പ് പറയാനും, സസ്പെൻഡ് ചെയ്യാനും, ചിലപ്പോൾ കോമൺസിൽ നിന്ന് പുറത്താക്കാനും വരെ ശുപാർശ ചെയ്യാൻ കഴിയും. നടപടിയിന്മേൽ എംപിമാരുടെ അംഗീകാരം ആവശ്യമാണ്. ജോൺസന്റെ ജന്മദിന ആഘോഷത്തിന്റെ പേരിലാണ് ഇപ്പോൾ പിഴ ചുമത്തിയിരിക്കുന്നത്. മറ്റുള്ള വിഷയങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തടുത്ത ഫ്ലാറ്റുകളിലുള്ള സ്ത്രീയേയും പുരുഷനേയും മരിച്ചനിലയിൽ എമർജൻസി സർവീസുകൾ കണ്ടെത്തി. സൗത്ത് മാഞ്ചസ്റ്ററിലെ ഒരു വിലാസത്തിലേക്കുള്ള വിളി ലഭിച്ചതിനെത്തുടർന്ന് പാരാമെഡിക്കുകൾ സംഭവ സ്ഥലത്തെത്തിയപ്പോഴാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്. തൻെറ വീട്ടുവളപ്പിൽ മരിച്ചനിലയിൽ സ്ത്രീയെ കണ്ടെത്തുകയും തുടർന്ന് അടുത്തുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ ഒരു പുരുഷനെ കണ്ടെത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വാതകചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഗ്നിശമനസേനാംഗങ്ങൾ സമീപത്തെ കടകൾ ഒഴിപ്പിച്ചു. എൻ ഡബ്ല്യു എ എസ് ഏകദേശം വൈകുന്നേരം 4:20 ന് വീട്ടുവളപ്പിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്നതായി അറിയിച്ചതായി ഗ്രേറ്റ് മാഞ്ചസ്റ്റർ പോലീസ് വക്താവ് അറിയിച്ചു. പോലീസ് ഓഫീസർമാർ അയൽ ഫ്ലാറ്റുകളുടെ ക്ഷേമം അന്വേഷിക്കാനായി ബന്ധപ്പെട്ടപ്പോഴാണ് അതിനുള്ളിൽ മരിച്ച ആളെ കണ്ടെത്തിയത്.

രണ്ട് മരണങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്. സംഭവസ്ഥലത്ത് ഗ്യാസ് ചോർച്ച പരിശോധിക്കാൻ ജി എം എഫ് ആർ എസ് സ്ഥലത്തെത്തി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി സമീപത്തെ കടകൾ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും സമൂഹത്തിന് ഭീഷണിയായി ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഗ്രേറ്റ് മാഞ്ചസ്റ്റർ ഫയർ റെസ്ക്യൂ സർവീസിൻെറ വക്താവ് അറിയിച്ചു. 2022 ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം ഏകദേശം 7:52 ന് വിതിംഗ്‌ടൺ, സാൽഫോർഡ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ മാഞ്ചസ്റ്ററിൽ പ്രിൻസസ് റോഡിലെ ഒരു ഫ്ലാറ്റിൽ ഗ്യാസ് ചോർച്ച ഉണ്ടായതായി അറിയിപ്പ് ലഭിച്ചതായും അഗ്നിശമനസേനാംഗങ്ങൾ ഗ്യാസ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് നാശനഷ്ടമുണ്ടായ സമീപത്തെ സ്വത്തുക്കൾ പരിശോധിക്കുകയും ഗ്രേറ്റ് മാഞ്ചസ്റ്റർ പോലീസ്, നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് എന്നിവയുടെ സഹപ്രവർത്തകരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാർസോ : യുക്രൈൻ അഭയാർഥികൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്ത് ബ്രിട്ടീഷ് വിദ്യാർത്ഥിനി. അഭയാർഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസെക്സിലെ ചെംസ്ഫോർഡ് സ്വദേശിയായ എല്ല ലാംബെർട്ട് (22) ഏപ്രിൽ 18 ന് പോളണ്ടിലെ വാർസോയിൽ എത്തിയത്. ഒരാഴ്ചയ്ക്കുള്ളിൽ 1,000 ഡിസ്പോസിബിൾ സാനിറ്ററി ഉൽപ്പന്നങ്ങൾ വാർസോയിലെ അഭയാർഥികൾക്ക് കൈമാറി. തുണികൊണ്ടുള്ളതും പുനരുപയോഗിക്കാവുന്നതുമായ ആയിരം പാഡുകൾ യുക്രൈൻ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് എല്ല ഇപ്പോൾ. പാഡുകൾ വലിയ രീതിയിൽ ആവശ്യമാണെന്ന് എല്ല അറിയിച്ചു.

ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റി വിദ്യാർഥിയായ എല്ല, 2020 മാർച്ചിൽ പച്ചമാമ പ്രൊജക്റ്റ് ആരംഭിച്ചു. ഈ പ്രൊജക്റ്റിലൂടെ, സന്നദ്ധപ്രവർത്തകർ അഭയാർത്ഥികൾക്കായി തുണികൊണ്ടുള്ള പാഡുകൾ നിർമിക്കുന്നു. യുക്രൈൻ യുദ്ധം ആരംഭിച്ചപ്പോൾ ഈ സംഘടന ‘പാഡ് 4 റെഫ്യൂഗീസു’ മായി ചേർന്ന് അഭയാർഥികളായ സ്ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു. ഇതുവരെ 3,000 ഡിസ്പോസിബിൾ പാഡുകൾ യുക്രൈനിലെ ലിവിവിലേക്ക് അയച്ചിട്ടുണ്ടെന്ന് അവൾ പറഞ്ഞു.

“ഇത് ഹൃദയഭേദകമാണ്. എവിടെക്കെന്ന് അറിയാതെ ആയിരക്കണക്കിന് ആളുകളാണ് അഭയകേന്ദ്രങ്ങളിൽ എത്തുന്നത്. ഇത് സമ്പൂർണ്ണ പ്രതിസന്ധിയാണ്.” എല്ല വ്യക്തമാക്കി. പുനരുപയോഗിക്കാവുന്ന പാഡുകൾ യുക്രൈനിലേക്ക് അയയ്ക്കുന്നതിനായി താൻ നിലവിൽ യോർഗാസ് ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് അവൾ പറഞ്ഞു. ആർത്തവകാല ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് എല്ല ആവർത്തിച്ച് പറയുന്നു. “ആർത്തവത്തെ പറ്റി സംസാരിക്കാൻ ഇപ്പോഴും ആളുകൾക്ക് മടിയാണ്. ആർത്തവകാല ആവശ്യങ്ങളെപ്പറ്റി ആരും തുറന്ന് പറയുന്നില്ല. എന്നാൽ അത് തിരിച്ചറിഞ്ഞുകൊണ്ട് ഞങ്ങളുടെ സംഘടന പ്രവർത്തിക്കുന്നു.” എല്ല ദൃഢനിശ്ചയത്തോടെ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ രണ്ട് ക്യാബിനറ്റ് മന്ത്രിമാർക്കും രണ്ട് ഷാഡോ മന്ത്രിമാർക്കുമെതിരെ പുതിയതായി ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുകയാണ്. മീ റ്റു വിവാദത്തിനു ശേഷം രൂപീകരിക്കപ്പെട്ട പാർലമെന്ററി കംപ്ലൈന്റ് ബോർഡിന്റെ പക്കലാണ് ഈ മന്ത്രിമാർക്കെതിരെയുള്ള ആരോപണങ്ങൾ ലഭിച്ചിരിക്കുന്നത്. സൺഡേ ടൈംസ് റിപ്പോർട്ട് പ്രകാരം 2018 മുതൽ എഴുപതോളം കംപ്ലൈന്റുകളിലായി ഏകദേശം 56 എംപിമാരാണ് ഇത്തരത്തിൽ വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ലൈംഗികപരമായി തെറ്റായ രീതിയിലുള്ള വാക്കുകൾ ഉപയോഗിക്കുക, സ്റ്റാഫുകൾക്ക് നേരെ മോശമായി പെരുമാറുക തുടങ്ങിയവയാണ് ഇത്തരം കംപ്ലൈന്റുകളിൽ ഭൂരിഭാഗവും . കൺസർവേറ്റീവ് പാർട്ടി എംപി ഇമ്രാൻ മുഹമ്മദിനെ 2008 ൽ കൗമാരക്കാരനായ ആൺകുട്ടിയെ ലൈംഗികപരമായി ദുരുപയോഗം ചെയ്ത കുറ്റത്തിന് കഴിഞ്ഞ ആഴ്ച പാർട്ടി പുറത്താക്കിയിരുന്നു. ഈ സംഭവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഇപ്പോൾ പുതിയ വിവാദം ഉയർന്നു വന്നിരിക്കുന്നത്.


ഇത്തരം വിവാദങ്ങൾ കൺസർവേറ്റീവ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സോമേർട്ടനിൽ നിന്നുള്ള എം പി ഡേവിഡ് വാർബർട്ടന്റെയും വിപ്പ് റദ്ദാക്കാനുള്ള തീരുമാനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത്തരം വിഷയങ്ങൾ കൂടുതൽ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും മന്ത്രിമാരും സ്റ്റാഫുകളും തമ്മിലുള്ള ബന്ധം കൂടുതൽ ഗൗരവമായി പരിഗണിക്കേണ്ടതാണെന്നും എഫ് ഡി എ ജനറൽ സെക്രട്ടറി ഡെവ് പെൻമാൻ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെഡ്‌വർത്ത്: ബെഡ്‌വർത്ത് നഗരമധ്യത്തിൽ ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. നിരവധി പേർക്ക് പരിക്ക്. വാർവിക്‌ഷെയറിലെ ബെഡ്‌വർത്തിൽ ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കവൻട്രി റോഡിലും ഗിൽബർട്ട് ക്ലോസിലുമായിരുന്നു ആക്രമണം. ഇരുപത് വയസ്സുകാരനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആക്രമണത്തിനിരയായ മറ്റു പത്തു പേർക്ക് സാരമായ പരിക്കുണ്ട്. 33 കാരനായ ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

ലെസ്റ്റർ റോഡിലെ ഒരു കടയ്ക്കുള്ളിൽ വെച്ചായിരുന്നു കത്തിയാക്രമണം. കത്രിക ഉപയോഗിച്ചാണ് ഇരുപതുകാരനെ കുത്തി പരിക്കേൽപ്പിച്ചത്. അതിന് ശേഷമായിരുന്നു ആളുകൾക്ക് നേരെയുള്ള ആക്രമണം. പരിക്കേറ്റവർ ഇനിയുമുണ്ടെങ്കിൽ എത്രയും വേഗം റിപ്പോർട്ട്‌ ചെയ്യണമെന്ന് പോലീസ് വ്യക്തമാക്കി.

ക്രൂരമായ സംഭവം ആണിതെന്നും സമൂഹത്തിന് വലിയ ആശങ്കയുണ്ടാക്കുമെന്ന് അറിയാമെന്നും ഡിറ്റക്ടീവ് സർജന്റ് റിച്ച് സിംപ്കിൻസ് പറഞ്ഞു. ഒരാൾ കസ്റ്റഡിയിലുണ്ടെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ ഉള്ള കൊറോണ വൈറസ് ബാധിതരുടെ എണ്ണം തുടർച്ചയായി കുറയുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻെറ പുതിയ കണക്കുകൾ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ഏകദേശം 3.76 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത് ഇത് അതിന് മുന്നിലത്തെ ആഴ്ചയുടെ കണക്കുകളേക്കാൾ 15 ശതമാനം കുറവാണ്. പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷം ഇംഗ്ലണ്ടിലെ 70% ആളുകളും കോവിഡ് ബാധിതരായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തുള്ള അണുബാധയുടെ നിരക്ക് കുറഞ്ഞതായും എന്നാൽ വൈറസിൻെറ അളവ് നിൽക്കുന്നതായും ഒഎൻഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. ആളുകളിലെ രോഗലക്ഷണങ്ങളോ വൈറസോ ഉണ്ട് എന്ന് കണ്ടെത്തിയാണ് ഒഎൻഎസ് തങ്ങളുടെ ഡേറ്റാ സമാഹരിക്കുന്നത്.

ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ അണുബാധ നിരക്ക് തുടർച്ചയായി കുറയുന്നത് ശുഭസൂചനയാണെന്നും ഈ വാർത്തയെ സ്വാഗതം ചെയ്യുന്നതെന്നും കോവിഡ്-19 അണുബാധ സർവ്വേയുടെ ഡെപ്യൂട്ടി ഡയറക്ടർ ഡങ്കൻ കുക്ക് പറഞ്ഞു. ഇംഗ്ലണ്ടിൽ ഉടനീളമുള്ള എല്ലാ പ്രായക്കാരിലും അണുബാധയുടെ നിരക്ക് കുറഞ്ഞു എന്നത് പ്രോത്സാഹജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണുബാധ നിരക്ക് കുറയുന്നുണ്ടെങ്കിലും ഈ സ്ഥിതി മുന്നോട്ടു പോകേണ്ടതിന് ആളുകൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

RECENT POSTS
Copyright © . All rights reserved