ന്യൂസ് ഡെസ്ക് മലയാളം യുകെ
പ്ലൈമൗത്ത് : ബോബി-ആൻ മക്ലിയോഡിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്ലൈമൗത്ത് സ്വദേശിയായ യുവാവ്. ഗിറ്റാറിസ്റ്റ് ആയ കോഡി അക്‌ലാൻഡ് (24) ആണ് ഇന്ന് പ്ലൈമൗത്ത് ക്രൗൺ കോടതിയിൽ വെച്ച് കുറ്റസമ്മതം നടത്തിയത്. പതിനെട്ടുകാരിയായ മക്ലിയോഡിനെ 2021 നവംബർ 20 നാണ് കാണാതായത്. നവംബർ 23 ന് നഗരത്തിനരികിലുള്ള വനപ്രദേശത്ത് നിന്ന് അവളുടെ മൃതദേഹം പോലീസ് കണ്ടെത്തി. മക്ലിയോഡും അക്‌ലൻഡും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പോലീസ് പറഞ്ഞു. പ്ലൈമൗത്ത് ആസ്ഥാനമായുള്ള ഇൻഡി ബാൻഡായ റകുഡയിലെ ഗിറ്റാറിസ്റ്റും ഗായകനുമായിരുന്നു ആക്‌ലൻഡ്. മെയ് 19 ന് ശിക്ഷ വിധിക്കും.
കാമുകൻ ലൂയി ലീച്ചിനെ കാണാനായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകൽ. മക്ലിയോഡിനെ കാറിൽ കയറ്റിക്കൊണ്ടുപോയ ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്‌ലൻഡ് ആക്രമിക്കുകയായിരുന്നു. മക്ലിയോഡിന്റെ ഫോണും ബസ് ടിക്കറ്റും ഹെഡ്‌ഫോണുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് തിരച്ചിൽ ഊർജിതമാക്കി എന്നാൽ, മൂന്നു ദിവസങ്ങൾക്ക് ശേഷം സ്റ്റേഷനിൽ എത്തി ആക്‌ലൻഡ് കുറ്റസമ്മതം നടത്തുകയും മൃതദേഹം ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മക്ലിയോഡിന്റെ കുടുംബവും സുഹൃത്തുക്കളും അനുഭവിച്ച വേദന തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് ആൻഡ് ക്രൈം കമ്മീഷണർ അലിസൺ ഹെർണാണ്ടസ് പറഞ്ഞു. പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുമെന്നും അക്‌ലാൻഡിനെ ഇപ്പോൾ കസ്റ്റഡിയിൽ വിടുകയാണെന്നും ജഡ്ജി റോബർട്ട് ലിൻഫോർഡ് പറഞ്ഞു.
പ്രെസ്റ്റൺ: യുകെ മലയാളികൾ നാട്ടിലേക്കുള്ള വിമാന യാത്രയുടെയും അനുദിന ജീവിത ചെലവുകളുടെയും വർദ്ധനവിൽ തലയിൽ കൈവച്ചിരിക്കുമ്പോഴും നമ്മുടെ കുട്ടികൾ എന്താണ് ചിന്തിക്കുന്നത് അല്ലെങ്കിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്ന് നമ്മളിൽ അധികം പേരും ശ്രദ്ധിക്കാറില്ല എന്നത് ഒരു വസ്തുതയാണ്. അതുമല്ലെങ്കിൽ എന്തെങ്കിലും ലോക സംഭവവികാസങ്ങൾ കുട്ടികളുമായി സംസാരിക്കുക… തീരെ സാധ്യത കുറവ് ആണ്. എന്നാൽ ഇതിനെല്ലാം ഒരു ഉത്തരവുമായി ഇതാ പ്രെസ്റ്റണിൽ നിന്നും ഒരു കൊച്ചു മിടുക്കി എത്തിയിരിക്കുകയാണ്. പേര് കൃപ തങ്കച്ചൻ. ഈ നാലാം ക്ലാസ്സുകാരി കൊച്ചു മിടുക്കി എന്താണ് ചെയ്തതെന്ന് അറിയുക.
കോവിഡിന്റെ ആരംഭത്തോടെ കൂട്ടുകാരുമായുള്ള ചങ്ങാത്തത്തിന്റെ വാതിൽ അടഞ്ഞിരുന്നു. കൂടുതൽ കുട്ടികൾ വീടുകളിൽ തന്നെയായി. കൂടുതൽ കുട്ടികളും ഓൺലൈൻ കളികളിലേക്ക് ആണ് ശ്രദ്ധ തിരിച്ചത്. എന്നാൽ ചിലരെങ്കിലും ടി വി വാർത്തകളും ശ്രദ്ധിച്ചു തുടങ്ങി. കോവിഡ് എല്ലാം കെട്ടടങ്ങി എന്ന് കരുതിയപ്പോൾ ആണ് അടുത്ത പ്രഹരം എത്തിയത്. റഷ്യയുടെ ഉക്രൈൻ ആക്രമണം. യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് തങ്ങളെ കാര്യമായി ബാധിക്കില്ല എന്ന് കരുതിയിരിക്കെയാണ് ഇപ്പോൾ വിലക്കയറ്റത്തിന്റെ ചൂട് യൂറോപ്പിൽ മൊത്തം അറിയുന്നത്. ഇപ്പോൾ പലരുടെയും നാട്ടിൽ പോക്കിനെ വരെ ഇത് ബാധിച്ചിരിക്കുന്നു. പിടികൊടുക്കാതെ പായുന്ന വിമാന ടിക്കറ്റ് ചാർജ് പലരുടെയും പ്ലാനുകളെ തകിടം മറിക്കാൻ പ്രാപ്തിയുള്ളതായി ഇപ്പോൾ മാറിയിരിക്കുന്നു.
ഇങ്ങനെയൊക്കെ സാധാരണ മലയാളികൾ കണക്കുകൂട്ടിയപ്പോൾ പ്രെസ്റ്റണിൽ നിന്നുള്ള കൃപ എന്ന കൊച്ചു മിടുക്കിയുടെ മനസ്സുലച്ചത് റഷ്യൻ ആക്രമണത്തിൽ ജീവൻ പൊലിയുന്ന കൊച്ചു കുട്ടികളെ ഓർത്തിട്ടായിരുന്നു. വാർത്തകൾ എന്നും കാണുന്ന ശീലമുള്ളകൃപ ഇതുമായി എന്ത് ചെയ്യണമെന്നുള്ള ചിന്തയിൽ ആണ് റഷ്യൻ പ്രസിഡന്റ് പുടിന് ഒരു കത്ത് തന്നെ എഴുതാം എന്ന് കരുതിയത്. തന്റെ മനസ്സിലെ ചിന്തകളുടെ തീക്ഷണത അക്ഷരങ്ങളുടെ രൂപത്തിൽ പേപ്പറിൽ എത്തിയപ്പോൾ സ്കൂളിലെ ക്ലാസ് ടീച്ചർ മിസിസ് റൈറ്റ് അതിശയത്തോടെ അഭിനന്ദിക്കാൻ മറന്നില്ല.
മാത്രമല്ല രണ്ട് മാസങ്ങൾക്ക് മുൻപ് സ്കൂൾ പരിസരത്തെ റോഡുകളുടെ അരികിൽ നിക്ഷേപിച്ച ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനായി കൗൺസിലിലേക്ക് ലെറ്റർ അയച്ചു കാര്യം സാധിക്കുന്നതിൽ കൃപയും ക്ലാസിലെ കുട്ടികളും വിജയം നേടിയിരുന്നു. പ്രസിഡന്റ് പുടിന് എഴുതിയ ലെറ്ററിന് ഹെഡ് ടീച്ചേഴ്സ് അവാർഡും ഈ മിടുക്കി കരസ്ഥമാക്കി. ഇതിനെല്ലാം പുറമെ ഇടവക വികാരിയായ ഫാദർ ബാബു, കൃപയ്ക്ക് സ്വതസിദ്ധമായി ലഭിച്ചിരിക്കുന്ന ഈ സഹാനുഭൂതിയെ വാനോളം പുകഴ്ത്താനും മറന്നില്ല. മറ്റുള്ളവരുടെ വിഷമതകളിൽ തന്നാൽ ആവുന്ന സഹായം നൽകുന്ന ഈ കൊച്ചു മിടുക്കി ഇപ്പോൾ പ്രെസ്റ്റൺ മലയാളികളുടെ അഭിമാനമാണ്.
എല്ലാ ബഹുമാനങ്ങളോടും കൂടെ പ്രസിഡന്റ് പുടിനെ അഭിസംബോധന ചെയ്‌തു തുടങ്ങുന്ന കത്ത്… വളരെയേറെ സങ്കടത്തോടെ, താങ്കൾ എന്തുകൊണ്ട് ഇങ്ങനെ അവരോട് ചെയ്യുന്നു എന്ന് ചോദിക്കുന്നു. വളരെ കാതലുള്ള ചോദ്യങ്ങളുമായി മുന്നേറുന്ന കൃപയുടെ കത്ത് പ്രസിഡന്റ് പുടിനെ ഒന്ന് ഓർമ്മിപ്പിക്കുന്നു… ‘നീ ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നഷ്ടപ്പെട്ടാൽ നിനക്ക് എന്ത് പ്രയോജനമെന്ന’ ബൈബിൾ വാക്യം. എന്തൊക്കെ കാരണങ്ങൾ ഉണ്ടെങ്കിലും ഈ യുദ്ധത്തിൽ വേദന അനുഭവിക്കുന്ന നിഷ്കളങ്കരായ കുട്ടികളുടെ ഉള്ളുലയ്ക്കുന്ന ചിത്രമല്ലാതെ മറ്റൊന്നും എന്റെ മനസ്സിൽ തെളിയുന്നില്ല എന്ന് കൃപ അസന്നിഗ്ദ്ധമായി കുറിക്കുന്നു. അച്ഛനമ്മമാരെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങളെ ഓർത്തു വിഷമത്തോടെ വിനയപുരസ്‌കസരം അപേക്ഷിക്കുന്നു താങ്കൾക്ക് ഈ യുദ്ധം ഒന്ന് നിർത്താൻ പറ്റുമോ എന്ന്…? കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌തിരിക്കുന്ന ലെറ്ററിനു മറുപടി ലഭിക്കും എന്ന പ്രതീക്ഷയിലാണ് കൃപ ഇപ്പോൾ ഉള്ളത്.
തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. പ്രെസ്റ്റൺ സെന്റ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ പെടുന്നു തങ്കച്ചനും കുടുംബവും. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കീവ് : കീവിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങുന്നതിന് പിന്നാലെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. പ്രായപൂര്‍ത്തിയാവാത്ത യുക്രൈനിയന്‍ പെണ്‍കുട്ടികളെ റഷ്യന്‍ പട്ടാളം ബലാത്സഗം ചെയ്തുവെന്ന ആരോപണവുമായി യുക്രൈൻ എംപി ലെസിയ വാസിലെങ്ക്. സ്ത്രീകളുടെ ശരീരത്തില്‍ അടയാളങ്ങള്‍ മുദ്രകുത്തിയെന്നും അവർ ആരോപിച്ചു.
പത്തുവയസ്സ് പോലുമില്ലാത്ത പെണ്‍കുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയുമാണെന്ന് വാസിലെങ്ക് ട്വീറ്റ് ചെയ്തു. നഗരങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ്. സ്ത്രീകളുടെ ശരീരത്തില്‍ സ്വസ്തിക ചിഹ്നം മുദ്രകുത്തുകയും ചെയ്തു. റഷ്യന്‍ പട്ടാളക്കാരാണ് ഇത് ചെയ്തത്. അവരെ വളര്‍ത്തിയത് റഷ്യന്‍ അമ്മമാരാണ്. അധാര്‍മിക കുറ്റവാളികളുടെ രാജ്യമാണ് റഷ്യയെന്നും വാസിലെങ്ക് കുറിച്ചു. സാധാരണക്കാരുടെ മൃതദേഹങ്ങൾ തെരുവുകളിൽ കിടന്ന് അഴുകുന്നതുൾപ്പെടെയുള്ള ഭയാനകമായ ചിത്രങ്ങളാണ് ബുച്ച, ഇർപിൻ നഗരങ്ങളിൽ നിന്ന് പുറത്തുവരുന്നത്.
ക്രൂരതകള്‍ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും അവര്‍ പങ്കുവെച്ചു. കൈകള്‍ പുറകില്‍ നിന്ന് കെട്ടിയ നിലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷം കൊലപ്പെടുത്തിയ യുക്രൈന്‍ പൗരന്മാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ബുച്ചയിൽ നിന്ന് പുറത്തുവന്നിരുന്നു. ദേഷ്യവും വെറുപ്പും ഭയവും കൊണ്ട് തന്റെ മനസ്സ് മരവിച്ചുപോയെന്ന് പീഡനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ലെസിയ വാസിലെങ്ക് ട്വീറ്റ് ചെയ്തു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഞ്ചാവ് അടങ്ങിയ മിഠായി ഓർഡർ ചെയ്തു കഴിച്ച ഇരുപത്തിമൂന്നുകാരി മരണപ്പെട്ടു. മരണപ്പെട്ട യുവതിയും സുഹൃത്തും ചേർന്നാണ് കഴിഞ്ഞ ചൊവ്വാഴ്ച ഇൽഫോഡിലെ വീട്ടിലേക്ക് കഞ്ചാവ് നിറഞ്ഞ സ്വീറ്റ്‌സ് ഓർഡർ ചെയ്തത്. ഓരോന്നുവീതം കഴിച്ചപ്പോൾ തന്നെ ഇരുവർക്കും ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയതായാണ് റിപ്പോർട്ട്. ഉടൻതന്നെ ഇരുവരെയും ഈസ്റ്റ് ലണ്ടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ശനിയാഴ്ച യോടെ ഒരാൾ മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ചികിത്സകൾക്ക് ശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. ഇത്തരത്തിൽ നിരവധി പേർക്ക് കഞ്ചാവ് അടങ്ങിയ പലഹാരങ്ങൾ നൽകിയതായി സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കൽ കണക്കിൽ കൂടുതൽ പണവും അതോടൊപ്പം തന്നെ മധുരപലഹാരങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മരണപ്പെട്ട യുവതിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ കൂടുതൽ വ്യക്തമാക്കാൻ ആകൂ എന്നാണ് പോലീസ് നൽകുന്ന വിവരം. ഇത്തരത്തിലുള്ള മിഠായി വാങ്ങിക്കഴിക്കുന്നത് ജനങ്ങൾ ഒഴിവാക്കണമെന്ന് കർശന നിർദ്ദേശം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മരണപ്പെട്ട യുവതിയുടെ പേര് വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. സംഭവത്തോട് അനുബന്ധിച്ച് മുപ്പത്തിയേഴുകാരനായ ലിയോൺ ബ്രൗണിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ ബാർക്കിങ്സൈഡ് മജിസ്ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച ഹാജരാക്കി. മരണപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്നും ലഭിച്ചിട്ടുള്ള മിഠായികളും വിവിധ തരത്തിലുള്ള ടെസ്റ്റുകൾക്ക് വിധേയമാക്കും എന്ന് പോലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള ഡ്രഗ് ഡീലർമാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് പോലീസ് അധികൃതർ നൽകുന്ന വിവരം. ഇത്തരം സാധനങ്ങൾ വിൽക്കുന്നവരുടെ വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ പോലീസിൽ അറിയിക്കണമെന്നും നിർദേശം നൽകി കഴിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഈസി ജെറ്റിന്റെ യുകെയിൽ നിന്ന് പുറപ്പെടുന്ന 60ഓളം വിമാനസർവീസുകൾ ഇന്നും റദ്ദാക്കപ്പെടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ഇന്നലെ യുകെയിൽ നിന്ന് പുറപ്പെടുന്ന 62 ഫ്ലൈറ്റുകളാണ് സർവീസ് ക്യാൻസൽ ചെയ്തത്. ഈസി ജെറ്റിന് പുറമെ ബ്രിട്ടീഷ് എയർവെയ്സും തങ്ങളുടെ സർവീസുകൾ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.
തുടർച്ചയായി ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യുന്നത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. കോവിഡ് വ്യാപനം മൂലമുള്ള ജീവനക്കാരുടെ അഭാവം മൂലമാണ് ഫ്ലൈറ്റുകൾ റദ്ദാക്കപ്പെടേണ്ടതായി വരുന്നത്. കോവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങൾ അവസാനിച്ചതിനു ശേഷമുള്ള ആദ്യത്തെ അവധിക്കാലത്ത് ഒട്ടേറെ യുകെ മലയാളികളാണ് നാട്ടിലേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായി അവസാനനിമിഷം യാത്ര റദ്ദാക്കേണ്ടതായി വരുന്നത് വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
ജീവനക്കാരുടെ അഭാവം വിമാനത്താവളങ്ങളിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാ പരിശോധനകൾക്ക് നീണ്ട ക്യൂ ആണ് യാത്രക്കാർക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്നത്. നീണ്ട ക്യൂ കാരണം പലർക്കും യാത്ര മുടങ്ങിയത് മലയാളംയുകെ ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു . യാത്രയ്ക്ക് മുമ്പുള്ള സുരക്ഷാ ചെക്കപ്പിനായി പതിവിലും നേരത്തെ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്നതായിരിക്കും ഉത്തമം. കോവിഡ് കാരണം ജീവനക്കാരുടെ അഭാവം സാധാരണനിലയിലും ഇരട്ടിയാണെന്ന് ഈസി ജെറ്റ് അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
തിരുവനന്തപുരം : ബിബിസി വാർത്തയിൽ ഇടം നേടി നർത്തകി മൻസിയ വിപി. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ അടുത്തിടെയാണ് മൻസിയ വീണ്ടും വാർത്തകളിൽ നിറയുന്നത്. അഹിന്ദു ആയതിനാല്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ ക്ഷണിച്ച പരിപാടിയില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി മൻസിയ വെളിപ്പെടുത്തിയിരുന്നു. തൃശൂര്‍ കൂടല്‍ മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന പരിപാടിയില്‍ നിന്നാണ് ക്ഷേത്രം ഭാരവാഹികള്‍ തനിക്ക് അവസരം നിഷേധിച്ചതെന്ന് വിപി മന്‍സിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ച് നടത്തുന്ന കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാനാണ് മന്‍സിയയെ ക്ഷണിച്ചത്. നോട്ടീസില്‍ പേര് അടക്കം അച്ചടിച്ചതിന് ശേഷമാണ് ഒഴിവാക്കിയതായി ഭാരവാഹികളില്‍ ഒരാള്‍ അറിയിച്ചതെന്ന് മന്‍സിയ പറഞ്ഞു. എന്നാൽ ഇത് മാത്രമല്ല മൻസിയയുടെ കഥ. അത് പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാണ്.
മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ എന്ന മുസ്ലിം പെണ്‍കുട്ടിയുടെയും ക്ഷേത്ര കലകളെ ഉപാസിച്ചതിന്റെ പേരില്‍ ഊരു വിലക്കപ്പെട്ട, അടക്കം ചെയ്യപ്പെടാനുള്ള മണ്ണ് പോലും നിഷേധിക്കപ്പെട്ട ഒരു കുടുംബത്തിന്റെ പോരാട്ടത്തിന്റെയും കഥ. മൂന്നാം വയസ്സ് മുതല്‍ നൃത്തത്തെ, തന്റെ നെഞ്ചോട് ചേർത്തു നിർത്തിയ വ്യക്തിയാണ് മൻസിയ. മൻസിയയെയും മൂത്ത സഹോദരി റൂബിയയെയും നൃത്തപഠന ക്ലാസുകളിലേക്ക് കൊണ്ടുപോയിരുന്നത് ഉമ്മ ആമിനയാണ്.
ചെറുപ്പം മുതല്‍ ഭരതനാട്യവും മോഹിനിയാട്ടവും കഥകളിയും കേരളനാടനവുമെല്ലാം ഒരു പോലെ വഴങ്ങിയ മനസിയക്ക് എട്ടാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവ വേദികളില്‍ ഒന്നാം സ്ഥാനമായിരുന്നു. മന്‍സിയയുടെ പിതാവ് അലവിക്കുട്ടിയും മാതാവ് ആമിനയും തങ്ങളുടെ മക്കളുടെ സ്വപ്നങ്ങളോടൊപ്പം നിന്നു. ഇതിന്റെ പേരിൽ ഏറെ അവഗണനകളും എതിര്‍പ്പുകളും അവർക്ക് ഏറ്റുവാങ്ങേണ്ടതായി വന്നു. ഇസ്ലാം മത വിശ്വാസിയായിരുന്നിട്ടും, കാന്‍സര്‍ ബാധിതയായി മരണപ്പെട്ട ഉമ്മയുടെ കബറടക്കം അടക്കമുള്ള മരണാനന്തര കര്‍മങ്ങള്‍ നടത്താനനുവദിക്കാതെ അവരെ ഒറ്റപ്പെടുത്തിയത് നാട്ടിലെ പുരോഹിതരും പ്രമാണികളുമാണ്.
അതേസമയം, ഊരുവിലക്കിയ സ്വന്തം നാട്ടില്‍ തന്നെ ആഗ്‌നേയ എന്ന പേരില്‍ നൃത്ത വിദ്യാലയം തുടങ്ങിയാണ് മന്‍സിയ മതമൗലിക വാദികള്‍ക്ക് മറുപടി നല്‍കിയത്. മദ്രാസ് സര്‍വകലാശാലയിൽ നിന്ന് എം എ ഭരതനാട്യത്തിൽ ഒന്നാം റാങ്കും നേടി. ഇപ്പോൾ 27 വയസ്സുള്ള മൻസിയ, ഭരതനാട്യത്തിൽ പിഎച്ച്ഡി ചെയ്യുകയാണ്. സംഗീതകലാകാരന്‍ ശ്യാം കല്യാണ്‍ ആണ് ഭർത്താവ്. ആദ്യം മലപ്പുറത്ത് ഹിന്ദു വേഷങ്ങളണിഞ്ഞ് നൃത്തം ചെയ്തതിന് മഹല്ലിൽനിന്ന് പുറത്താക്കി. ഇപ്പോൾ അഹിന്ദുവെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ നൃത്തവേദിയിൽ നിന്ന് വിലക്കി. കലയിൽ മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്തയിലേക്ക് കേരളം ഇനിയും വളർന്നിട്ടില്ലെന്ന് മൻസിയ പറയുന്നു. മൻസിയക്ക് പിന്തുണയുമായി നിരവധി കലാകാരന്മാർ രംഗത്തെത്തിയിരുന്നു. കൂടൽമാണിക്യം വേദി ബഹിഷ്കരിക്കാനും അവർ തയ്യാറായി. ഇത് മൻസിയയുടെ പോരാട്ടത്തിന്റെ ഫലമാണ്.
നോർത്താംപ്ടൺ: യുകെ മലയാളികൾക്ക് ദുഃഖത്തിന്റെ വാർത്തയുമായി നോർത്താംപ്ടണിൽ മലയാളിയുടെ മരണം. കുവൈറ്റിൽ നിന്നും യുകെയിൽ എത്തിയ വിനോദ് സെബാസ്റ്റ്യൻ ആണ് ഇന്ന് ഒരുമണിയോടെ നോർത്താംപ്ടൺ ആശുപത്രിയിൽ വച്ച് മരണമടഞ്ഞത്. പരേതന് 39 വയസ്സായിരുന്നു. നോർത്താംപ്ടൺ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ എലിസബത്തും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം. കോഴിക്കോട് പുല്ലൂരാൻപാറ സ്വദേശിയാണ് വിനോദ്. തയ്യിൽ കുടുംബാംഗം.
രണ്ടു വർഷം മുൻപാണ് ബിനിനുവിന്റെ ഭാര്യ യുകെയിൽ എത്തിയത്. കുവൈറ്റിൽ ആയിരുന്ന ബിനു എട്ട് മാസം മുൻപ് മാത്രമാണ് യുകെയിൽ എത്തിയത്. കുവൈറ്റിൽ ആംബുലൻസ് സ്റ്റാഫ് ആയി ജോലി രാജി വച്ചശേഷമാണ് യുകെയിൽ ഭാര്യക്കൊപ്പം കുട്ടികളുമായി ചേർന്നത്.
ഇന്ന് രാവിലെ തോന്നിയ വയറുവേദന കൂടുതൽ ദുസ്സഹമായതോടെ നോർത്താംപ്ടൺ ആശുപത്രി അത്യാഹിതവിഭാഗത്തിൽ വിനോദ് എത്തുകയായിരുന്നു. പരിശോധനകൾ നടന്നു കൊണ്ടിരിക്കെ അതായത് ആശുപത്രിൽ എത്തി രണ്ട് മണിക്കൂറുകൾകൊണ്ട് വിനോദിന്റെ ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
ഇന്റെർണൽ ബ്ലീഡിങ് ഉണ്ടാവുകയും തുടർന്ന് കാർഡിയാക് അറസ്റ്റ് ഉണ്ടായി എന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. വിനോദിന്റെ ആകസ്മിക മരണത്തിൽ നോർത്താംപ്ടൺ മലയാളികൾ ഞെട്ടിയിരിക്കുകയാണ്. വയറുവേദനയുമായി പോയ ബിനുവിന്റെ മരണം അവിശ്വസ്തതയോടെ, അതിലേറെ ദുഃഖത്തോടെ അവർ പങ്കുവെക്കുന്നു. വിവരമറിഞ്ഞു നോർത്താംപ്ടൺ മലയാളികൾ എല്ലാ പിന്തുണയുമായി ആശുപത്രിൽ ഇപ്പോൾ എത്തിയിരിക്കുകയാണ്.
വിനോദ് സെബാസ്റ്റിൻറെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നതിനോടൊപ്പം അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്ന സ്ത്രീകൾക്ക് മോഹവാഗ്ദാനങ്ങളുമായി ബ്രിട്ടീഷ് യുവാക്കൾ. അഭയാർത്ഥികളായി എത്തുന്ന സ്ത്രീകൾ ലൈംഗിക ചൂഷണത്തിന് ഇരയാകുമെന്ന ഭീതി വർധിക്കുകയാണ്. അവിവാഹിതരും മധ്യവയസ്കരുമായ നിരവധി ബ്രിട്ടീഷ് പുരുഷന്മാർ തങ്ങളോടൊപ്പം താമസിക്കാൻ യുക്രൈനിയൻ യുവതികളെ സ്പോൺസർ ചെയ്യുന്നു. അഭയാർത്ഥികളെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ നടപടികളുടെ അഭാവമാണ് ഇതിന് കാരണം. ബ്രിട്ടീഷ് സർക്കാരിന്റെ പദ്ധതി ‘ലൈംഗിക കടത്തുകാരുടെ ടിൻഡർ’ ആയി മാറുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ സ്കീമിലൂടെ യുക്രൈൻ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന് ഒരു ഹൗസിംഗ് ചാരിറ്റി പറഞ്ഞു.
സ്‌പോൺസറെ തേടി ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ പോസ്‌റ്റ് ചെയ്‌തതിന് ശേഷം യുക്രൈനിയൻ അഭയാർഥികളായ സ്ത്രീകൾക്ക് പുരുഷന്മാരിൽ നിന്ന് സൈബർ ആക്രമണം നേരിടേണ്ടതായി വന്നു. അഭയാർത്ഥികൾ ചൂഷണം ചെയ്യപ്പെടുന്നത് തടയാൻ ശരിയായ സുരക്ഷാ നടപടികൾ ഏർപ്പെടുത്തണമെന്ന് ചാരിറ്റികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
യുകെ സ്പോൺസർമാരെ യുക്രൈനിയൻ അഭയാർത്ഥികളുമായി ബന്ധിപ്പിക്കുന്ന ഒരു മാച്ചിംഗ് സ്കീം സർക്കാർ വെള്ളിയാഴ്ച ആരംഭിച്ചു. ഹോംസ് ഫോർ യുക്രൈൻ സ്കീം തുറന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇത് ആരംഭിക്കുന്നത്. അതിനാൽ, ആയിരക്കണക്കിന് അഭയാർത്ഥികൾ ഇതിനകം തന്നെ ഒരു സ്പോൺസറെ കണ്ടെത്താൻ അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉപയോഗിച്ചു. സ്കീമിനെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ട യുക്രൈനിയൻ യുവതികളെയാണ് പുരുഷന്മാർ ലക്ഷ്യമിടുന്നതെന്ന് ഹോംലെസ്സ്‌നെസ് ചാരിറ്റിയായ പോസിറ്റീവ് ആക്ഷൻ ഇൻ ഹൗസിംഗ് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടണിൽ ഹൈവേ നിയമങ്ങളിൽ വൻ മാറ്റങ്ങൾ ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. വിൻഡ്‌സ്‌ക്രീനുകളും , ഗ്ലാസ്സുകളും വൃത്തിയായി സൂക്ഷിക്കാത്തവർക്ക് ആയിരം പൗണ്ട് വരെ പിഴ ഈടാക്കാൻ പുതിയ നിയമം അനുശാസിക്കുന്നുണ്ട്. കാഴ്ച സുഗമമാക്കുന്ന തരത്തിൽ ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കണം എന്ന് കർശനമാക്കിയിരിക്കുകയാണ്. ഇത്തരം കേസുകൾ കോടതിയിൽ എത്തിയാൽ ഫൈൻ 5000 പൗണ്ട് വരെ ആകാം. അതോടൊപ്പം തന്നെ പെനാൽറ്റി പോയിന്റുകളും ഡ്രൈവറിനു ലഭ്യമാകും. തങ്ങളുടെ വാഹനം ഏറ്റവും സുരക്ഷിതമായ അവസ്ഥയിൽ റോഡിൽ ഇറക്കുക എന്നത് ഡ്രൈവറുടെ ചുമതലയാണ്. ഇതോടൊപ്പം തന്നെ ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 200 പൗണ്ട് ഫൈൻ ഈടാക്കും.
ജംഗ്ഷനുകളിൽ കാൽനടയാത്രക്കാർക്ക് കൂടുതൽ പ്രാധാന്യം ഡ്രൈവർമാർ നൽകണമെന്ന് നിയമം അനുശാസിക്കുന്നു. അതോടൊപ്പം തന്നെ സൈക്കിളുകൾ ഉപയോഗിക്കുന്നവരെയും ഡ്രൈവർമാർ പരിഗണിക്കണം. മുൻപിൽ പോകുന്ന വാഹനത്തിന് കൂടുതൽ അടുത്തായി പോകുന്നതും 100 പൗണ്ട് ഫൈൻ ഈടാക്കാനുള്ള കുറ്റമാണ്. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചു മാത്രമേ ഡ്രൈവർമാർ വാഹനം ഉപയോഗിക്കാവൂ എന്നാണ് പുതിയ നിയമങ്ങൾ നിഷ്കർഷിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജീവനക്കാർക്ക് കോവിഡ് പിടിപെട്ടതുമൂലം ഈസി ജെറ്റ് തങ്ങളുടെ ഇന്നത്തെ നൂറോളം ഫ്ലൈറ്റുകൾ റദ്ദാക്കി . ഇതിൽ യുകെയിൽ നിന്നുള്ള 62 വിമാനങ്ങളും ഉൾപ്പെടുന്നു. യുകെയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയത് ഒട്ടേറെ മലയാളികളുടെ അവധിക്കാല യാത്രകളെ ബാധിച്ചതായാണ് അറിയുന്നത്. ഈസ്റ്റർ അവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം കൂടി നിൽക്കുന്ന സമയത്തുള്ള അപ്രതീക്ഷിതമായ യാത്രാ മുടക്കം ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നവർക്ക് വൻ തിരിച്ചടിയായി.
പല യാത്രക്കാർക്കും എയർപോർട്ടുകളിലെ നീണ്ട ക്യൂ മൂലം യാത്ര മുടങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. കോവിഡ് കൂടുന്നത് മൂലമുള്ള ജീവനക്കാരുടെ കുറവ് വിമാന സർവീസുകളുടെ താളം തെറ്റിക്കുകയാണ്. സ്റ്റാൻഡ് ബൈ ക്രൂവിനെ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പക്ഷേ സാധിച്ചില്ലെന്ന് എയർലൈൻ പത്രക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാരുടെ അഭാവം മൂലം വിമാനങ്ങളിൽ നീണ്ട ക്യൂ സ്ഥിരം കാഴ്ചയായി മാറുകയാണ്.
ദിനംപ്രതി 1645 വിമാനസർവീസുകൾ നടത്തുന്ന ഈസി ജെറ്റ് യൂറോപ്പിലെ ഏറ്റവും വലിയ വിമാന സർവീസുകളിലൊന്നാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് വരുംദിവസങ്ങളിലും വിമാനസർവീസുകളുടെ റദ്ദാക്കൽ തുടർന്നേക്കാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ക്യാൻസൽ ആക്കപ്പെട്ട വിമാന സർവീസുകളിലെ യാത്രക്കാരെ ബന്ധപ്പെട്ടിട്ടുണ്ടെന്നും റീ ബുക്ക് ചെയ്യാനോ റീഫണ്ട് ചെയ്യാനോ സാധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിമാന കമ്പനി അറിയിച്ചു.