Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഒക്ടോബറിൽ ഗാർഹിക ഊർജ ബില്ലിൽ 800 പൗണ്ടിന്റെ വർധനയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എനർജി റെഗുലേറ്റർ. ഗ്യാസ് വിലകളിലെ തുടർച്ചയായ ചാഞ്ചാട്ടം കാരണം ഊർജ്ജ വില പരിധി, പ്രതിവർഷം £2,800 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഫ്ഗം മേധാവി ജോനാഥൻ ബ്രെയർലി പറഞ്ഞു. ഇന്ധന ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 12 മില്യൺ ആയി ഉയരും. 1970-കളിലെ എണ്ണ പ്രതിസന്ധിക്ക് ശേഷം ഒരിക്കലും കണ്ടിട്ടില്ലാത്ത വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്ന് ബ്രെയർലി പറഞ്ഞു. വരുമാനത്തിന്റെ 10 ശതമാനമോ അതിൽ കൂടുതലോ ഊർജത്തിനായി ചെലവഴിക്കേണ്ടിവരുമ്പോഴാണ് ഒരു കുടുംബം ഇന്ധന ദാരിദ്ര്യത്തിലാണെന്ന് പറയുക.

ഊർജ വില പരിധി ഏപ്രിലിൽ കുത്തനെ ഉയർന്ന് 1,971 പൗണ്ടിലെത്തി. ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന വീടുകൾ ഇപ്പോൾ പ്രതിവർഷം ശരാശരി 700 പൗണ്ട് അധികമായി നൽകുന്നുണ്ട്. ഇതിനു പിന്നാലെയാണ് എനർജി ബില്ലിൽ വീണ്ടും വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പ്. ഇപ്പോൾ തന്നെ ജീവിതചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും വെയിൽസിലും വർധന ഉണ്ടാകും.

യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള വാതക വിപണിയിലെ അവസ്ഥ മോശമായതായി ബ്രെയർലി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഒന്നായ റഷ്യ, വിതരണം തടസ്സപ്പെടുത്താൻ തീരുമാനിച്ചാൽ വില പരിധി കുത്തനെ ഉയരും. യൂറോപ്പിന് പ്രകൃതി വാതകത്തിന്റെ 40% റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ വിതരണം വെട്ടിക്കുറയ്ക്കുന്നത് വലിയ സാമ്പത്തിക ആഘാതം സൃഷ്ടിക്കും. ആഗോള വിപണിയിലെ വില വർധന യുകെയെയും ദുരിതത്തിലാക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : മലയാളി നേഴ്സുമാരുടെ സ്വപ്നഭൂമിയായ ബ്രിട്ടനിലേക്ക് സ്റ്റാഫ് നേഴ്സായി പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. ഇപ്പോൾ ഇതാ അവർക്കായി ഒരു സന്തോഷ വാർത്ത. യുകെയിൽ സ്റ്റാഫ്‌ നേഴ്‌സ്‌ ജോലിക്കായി എത്തുന്നവർക്കുള്ള ഇംഗ്ലീഷ് ഭാഷ സംബന്ധമായ നിബന്ധനകളിൽ പ്രധാനപ്പെട്ട പല ഇളവുകളും പ്രഖ്യാപിക്കാൻ എൻഎംസി (Nursing & Midwifery Council) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ വ്യാഴാഴ്ച നടക്കുന്ന എൻഎംസി യോഗം നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും, പുതിയ മാറ്റങ്ങൾ അംഗീകരിച്ചാൽ ഈ വർഷം ഒക്ടോബർ മുതൽ ഇത് നടപ്പായേക്കുമെന്നും വാർത്ത കേന്ദ്രങ്ങൾ അറിയിച്ചു.

നിലവിൽ റൈറ്റിങ് 6.5, ബാക്കിയെല്ലാം 7 എന്നതാണ് യുകെയ്ക്ക് ആവശ്യമായ IELTS സ്കോർ. OET യിൽ റൈറ്റിങ് C+ ഗ്രേഡും ബാക്കി എല്ലാം B ഗ്രേഡുമാണ് ആവശ്യം. എന്നാൽ കോച്ചിംഗ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് പോലും ഇത് പ്രയാസകരം ആയിരുന്നു. അടുത്ത 5 വർഷം കൊണ്ട് ചുരുങ്ങിയത് 5 ലക്ഷം വിദേശ നേഴ്സുമാരെയെങ്കിലും യുകെയിൽ ആവശ്യമായി വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള ഭാഷാ പരീക്ഷകൾ ഈ രീതിയിൽ കർശനമായി തുടർന്നാൽ ആവശ്യമായ നേഴ്സുമാരെ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്നൊരു വിലയിരുത്തൽ കൂടി ഇപ്പോഴത്തെ തീരുമാനങ്ങൾക്ക് പിന്നിലുണ്ട്. അതിനാൽ IELTS അല്ലെങ്കിൽ OET പരീക്ഷയിൽ നിലവിൽ യുകെയ്ക്ക് ആവശ്യമായ സ്കോർ നിയമങ്ങളിൽ ഇളവ് വരുത്താൻ എൻഎംസി തയ്യാറായേക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയത്തിൽ 2022 പകുതിയോടെ അന്തിമതീരുമാനം ഉണ്ടാകുമെന്നും ഒക്ടോബർ മുതൽ നടപ്പായേക്കുമെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

അതേസമയം, IELTS അല്ലെങ്കിൽ OET ക്ക് പകരമായി ‘എംപ്ലോയർ ലാംഗ്വേജ് റെഫറൽ സിസ്റ്റം’ പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യുകെയിൽ നിലവിൽ സീനിയർ കെയറർ പോലുള്ള തസ്തികകളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരുണ്ട്. ഇത്തരക്കാർക്ക് നിലവിൽ ജോലി ചെയ്യുന്ന എംപ്ലോയർ നൽകുന്ന ലാംഗ്വേജ് റെഫറൽ ലെറ്റർ മാത്രം അടിസ്ഥാനമാക്കി, OET അല്ലെങ്കിൽ IELTS സ്കോർ നോക്കാതെ പിൻ നമ്പർ അനുവദിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. IELTS അല്ലെങ്കിൽ OET ആവശ്യമില്ലാത്ത ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഈ പരിഗണന ലഭിച്ചേക്കാം. ഇത്‌ ഏതെല്ലാം രാജ്യങ്ങൾക്ക് അനുവദിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരിക്കും. എന്തായാലും ഈ സംവിധാനം നടപ്പിലായാൽ നിലവിൽ മാൾട്ട പോലെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ അതിന്റെ പ്രധാന ഗുണഭോക്താക്കൾ മലയാളികൾ തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.

ഇംഗ്ലീഷ് മാധ്യമത്തിൽ പഠിച്ച ഒരു ഡിഗ്രി കോഴ്‌സ് കഴിഞ്ഞ് പിജി കോഴ്‌സുകൾ ചെയ്തവർക്ക് ഇംഗ്ലീഷ് ടെസ്റ്റുകൾ നിർബന്ധമാക്കണോ എന്നതും പരിഗണന വിഷയമാണ്. നിലവിൽ BSc നഴ്സിംഗ് പാസ്സായി MSc കൂടി ചെയ്താലും OET / IELTS പരീക്ഷയ്ക്ക് നിശ്ചിതസ്കോർ നിർബന്ധമാണ്. ഇത്‌ തുടരണോ എന്നും എൻഎംസി തീരുമാനിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടണിൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ജൂൺമാസം തുടക്കത്തിൽ നാലുദിവസത്തെ ബാങ്ക് അവധി നൽകുവാൻ തീരുമാനമായിരിക്കുകയാണ്. രാജ്ഞി അധികാരത്തിലെത്തിയിട്ട് എഴുപതു വർഷം ആകുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മെയ് മാസത്തിലെ അവസാന തിങ്കളാഴ്ചയിൽ ഉണ്ടാകുന്ന സ്പ്രിംഗ് ബാങ്ക് അവധി ജൂൺ രണ്ടിലേക്ക് നീക്കുവാനും തീരുമാനമായിട്ടുണ്ട്. ഇതു കൂടാതെ ജൂൺ 3 ന് പൊതു ബാങ്ക് അവധി നൽകാനും തീരുമാനമായി. ഇതോടെ ആഴ്ച അവസാനം നാല് അവധികൾ ജീവനക്കാർക്ക് ലഭിക്കും. ബ്രിട്ടണിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആദ്യത്തെ രാജ്ഞിയാണ് എലിസബത്ത് ll. യുകെയിലും കോമൺവെൽത്ത് രാജ്യങ്ങളിലും വിവിധ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.

ജൂൺ രണ്ടിന് ട്രൂപിങ് ദി കളർ എന്ന പേരിൽ ബ്രിട്ടീഷ് ആർമി റെജിമെന്റുകളുടെ പരേഡ് ഉണ്ടാകും. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഇരുന്ന് രാജകുടുംബാംഗങ്ങൾ ഈ പരേഡ് സാക്ഷ്യം വഹിക്കും എന്നാണ് രാജകുടുംബം അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 1500 ബീക്കണുകൾ യുകെയിലും കോമൺവെൽത്ത് രാജ്യങ്ങളിലും കത്തിക്കുവാനും തീരുമാനമായിട്ടുണ്ട്. ജൂൺ 3 വെള്ളിയാഴ്ച ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നന്ദി സൂചകമായ കുർബാന നടത്തുവാനും തീരുമാനമുണ്ട്. ജൂൺ നാലിനു രാജകുടുംബാംഗങ്ങൾ സറിയിലെ എപ്സമിൽ നടക്കുന്ന ഡെർബി കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കും. ഇതിനുശേഷം ബക്കിങ്ഹാം കൊട്ടാരത്തിൽ പ്ലാറ്റിനം പാർട്ടിയും ഉണ്ടാകും. ജൂൺ അഞ്ചിനാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 8 നഗരങ്ങൾക്ക് സിറ്റി പദവിയും രാജ്ഞി നൽകിക്കഴിഞ്ഞു.. പരിപാടികളുടെ ലൈവ് ബിബിസി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

റോബിൻ എബ്രഹാം ജോസഫ്

സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ സംഭവം അല്ല കൊല്ലം നിലമേൽ സ്വദേശിയും ബി എ എം എസ് വിദ്യാർത്ഥിയുമായ വിസ്മയയുടേത്. എന്നാൽ, കേരളത്തിലെ പൊതുബോധത്തിനുള്ളിൽ സ്ഥാനം പിടിച്ച പ്രധാനപ്പെട്ട കേസാണിത്. സ്ത്രീധനം നൽകുവാനും അത് വാങ്ങുവാനും മടിയ്ക്കാത്ത ഒരു കൂട്ടം നമ്മുടെ സമൂഹത്തിൽ എക്കാലവുമുണ്ട്. ‘സ്ത്രീ തന്നെയാണ് ധനം’ എന്നുള്ള സ്ഥിരം പല്ലവിയിലൂടെ അതിനെ പൊതുവിടത്തിൽ പ്രതിരോധിക്കുവാൻ മുതിരുന്ന ചിലരുടെ മനസ്സിലെങ്കിലും സ്ത്രീധനം വേണം എന്നുള്ള ആഗ്രഹമുണ്ടാകും. കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഒരു സമ്പ്രദായത്തെ ഒരു നിമിഷമോ, ദിവസമോ, മാസങ്ങളോ കൊണ്ട് തുടച്ചു നീക്കുവാൻ സാധിക്കില്ല. ഘട്ടം ഘട്ടമായി ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകുമ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളു.

വിസ്മയുടെ കേസിന്റെ നാൾവഴികൾ അനുസരിച്ചു സ്ത്രീധനമായി ലഭിച്ച കാറും പണവും കുറഞ്ഞുപോയി എന്നതിന്റെ പേരിലാണ് നിരന്തരം മർദ്ദനമേറ്റിരുന്നത്. തുടർന്ന് 2021 ജൂൺ 21 നു ഭർതൃഗൃഹത്തിൽ വിസ്മയ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺകുമാറിനെ കസ്റ്റഡിയിൽ എടുക്കുകയും കേസിന്റെ അന്വേഷണം മുൻപോട്ട് പോവുകയും ചെയ്തു. ഏകദേശം ഒൻപതു മാസം നീണ്ടുനിന്ന അന്വേഷണത്തിന്റെയും നിയമനടപടികളുടെയും ഭാഗമായി പ്രതിയായ ഭർത്താവ് കിരണ്കുമാറിന് 10 വർഷം തടവും 12 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരിക്കുകയാണ്. പ്രസ്തുത വിധിയെ രണ്ടു തരത്തിൽ നമുക്ക് വിലയിരുത്തുവാൻ സാധിക്കും.

1. വിധി വേട്ടക്കാരനൊപ്പമാണ്. 10 വർഷം എന്നുള്ളത് കുറഞ്ഞ കാലയളവ് മാത്രമാണ്. അത് കഴിയുമ്പോൾ പുറത്തു വന്നു സുഖമായി ശിഷ്ടകാലം ജീവിക്കുവാൻ പ്രതിക്ക് സാധിക്കും.

2. വിധി സ്വാഗതാർഹമാണ്. കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീധന വിരുദ്ധ പോരാട്ടത്തിന് കരുത്തു പകരുന്നതാണ് വിധി. സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാൻ മുതിരുന്ന എല്ലാവർക്കുമുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ വിധി.

ഇവിടെ നമ്മൾ പരിശോധിക്കേണ്ടത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേരളത്തിന്റെ പൊതുബോധത്തിനുള്ളിൽ ഉണ്ടായ മാറ്റമാണ്. ‘മോൾക്ക് നിങ്ങളെന്ത് കൊടുക്കും’ എന്നുള്ള ചോദ്യത്തിന് ‘നാട്ടുനടപ്പ് അനുസരിച്ചു നൽകും’ എന്നുള്ള പതിവുത്തരത്തിൽ നിന്ന് ‘ഇറങ്ങി പോകാൻ അഞ്ചു മിനിറ്റ് തരും’ എന്നുള്ള പുതിയ ഉത്തരത്തിലേക്ക് ചെറിയൊരു കൂട്ടം ആളുകളെങ്കിലും മാറി എന്നുള്ളത് ആശ്വാസകരമാണ്. ആ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഈ വിധി സ്ത്രീധന വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ് എന്നതിൽ തർക്കമില്ല. സ്ത്രീധനം മോഹിച്ചു കല്യാണം കഴിക്കാൻ ഒരുമ്പെടുന്ന ചെറിയൊരു കൂട്ടത്തെ എങ്കിലും തിരുത്താൻ ഉപകരിക്കുന്നത് തന്നെയാണ് വിധി.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്നാണ് നിയമസംഹിതകൾ പറഞ്ഞുവെക്കുന്നത്. എന്നാൽ പലപ്പോഴും സ്ത്രീധനം നൽകുന്നവർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. എന്റെ മകൾ സുരക്ഷിതമായി ഭർത്താവിനൊപ്പം ജീവിക്കണമെങ്കിൽ സ്ത്രീധനം നൽകിയേ മതിയാവൂ എന്നുള്ള മാതാപിതാക്കളുടെ ബോധ്യവും തിരുത്തപ്പെടേണ്ടത് തന്നെയാണ്. ‘നിങ്ങൾ എന്തെങ്കിലും അറിഞ്ഞു പെൺകുട്ടിയ്ക്ക് കൊടുത്താൽ മതി’ എന്നുള്ള മറുപടിയിൽ കുടുങ്ങി കിടക്കുന്ന കെണി മനസിലാക്കാതെ എടുത്തു ചാടുന്നതിന്റെ പ്രശ്നം കൂടിയാണിത്. പെൺകുട്ടിക്ക് ഒന്നും കൊടുക്കാതെ ഇറക്കിവിട്ടാൽ നാട്ടുക്കാരെന്ത് വിചാരിക്കും എന്നുള്ള ചോദ്യത്തിൽ വീണുപോകുന്ന കൂട്ടരാണ് രണ്ടാമത്തേത്. മകളുടെ ഭാവിയെ കരുതി ‘അവൾക്കെന്ന’ പേരിൽ സ്ത്രീധനം നൽകുകയും ചെയ്യും. “സ്ത്രീധനം ചോദിച്ചപ്പോൾ നൽകി എന്ന വലിയ തെറ്റ് ഞാൻ ചെയ്തു. ജനം കല്ലെറിഞ്ഞാലും ഞാൻ പ്രതിഷേധിക്കില്ല. സമൂഹത്തോട് മാപ്പ് ചോദിക്കുന്നു” എന്ന വിസ്മയുടെ പിതാവിന്റെ വാക്കുകൾ എല്ലാ പേരെന്റ്സും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീധനം കൊടുക്കാൻ മുതിരുന്ന പൊതുബോധ്യം തിരുത്തപ്പെടണം. പെൺകുട്ടിയ്ക്കു പ്രാഥമികമായി വേണ്ടത് വിദ്യാഭ്യാസവും ജോലിയുമാണെന്ന തിരിച്ചറിവിലേക്ക് എത്താൻ സാധിക്കണം. നാട്ടുകാരെയും സമൂഹത്തെയും തൃപ്തിപെടുത്താൻ നിൽക്കാതെ പെൺകുട്ടികളുടെ ഇഷ്ടത്തിനനുസൃതമായി കാര്യങ്ങൾ ക്രമീകരിക്കുവാൻ മാതാപിതാക്കൾ മുതിരണം.

പതിനെട്ടു വയസ്സ് കഴിഞ്ഞാൽ ഉടനെ കല്യാണം കഴിപ്പിച്ചു കടമ നിറവേറ്റാൻ ഇരിക്കുന്ന മാതാപിതാക്കൾ തന്നെയാണ് ബഹുഭൂരിപക്ഷവും. അതിലേറെയും ലക്ഷങ്ങളും സ്വർണവും കാറും നൽകി മക്കളുടെ കല്യാണം കെങ്കേമമായി നടത്തുന്ന മാതാപിതാക്കളും. കല്യാണത്തിനു ശേഷം ഒരുമിച്ചു മുൻപോട്ട് പോകുന്നില്ലെങ്കിൽ അതിൽ നിന്ന് ഇറങ്ങി പോരുവാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് എന്തുകൊണ്ടാണ് ഇതേ രക്ഷിതാക്കൾ പഠിപ്പിക്കാത്തത്? ഡിവോഴ്സ് എന്നുള്ളത് അത്ര മോശം കാര്യമല്ലെന്നും മുൻപോട്ടുള്ള ലൈഫിനെ നോക്കുമ്പോൾ അത് നല്ലതാണെന്നും നമ്മുടെ പേരെന്റ്സ് പറഞ്ഞുകൊടുക്കാത്തതിന്റെ പ്രശ്നം കൂടിയാണിത്. വിസ്മയയുടെ പുറത്ത് വന്ന ഓഡിയോകളിൽ കരഞ്ഞു പറയുന്നുണ്ട് ഇവിടെ നിൽക്കാൻ കഴിയില്ലെന്ന്, നീ ഇറങ്ങി പോരു, ഡിവോഴ്സ് എന്നൊരു ഓപ്ഷൻ നമുക്ക് ഉണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ആ പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.

കേസിന്റെ നാൾവഴികളിൽ പതറാതെ മുൻപോട്ട് പോയ അന്വേഷണസംഘവും, പ്രോസിക്യൂഷനും അതിനോടൊപ്പം സർവീസിൽ നിന്ന് പിരിച്ചുവിട്ട ഗതാഗതവകുപ്പിന്റെ നടപടിയും അഭിനന്ദനാർഹമണ്. പ്രതികുറ്റക്കാരനാണെന്ന് തെളിയിക്കുന്ന 120 രേഖകളും 12 തൊണ്ടിമുതലും ഡിജിറ്റൽ തെളിവുകളും ഉൾപ്പടെ ഹാജരാക്കിയത് കേസിന്റെ വിജയത്തിൽ സുപ്രാധാനമാണ്. 80 ദിവസം കൊണ്ട് കുറ്റപത്രം തയാറാക്കിയ ഡി വൈ എസ് പി യുടെ നടപടി പ്രശംസനാർഹമാണ്.

“എനിക്കുണ്ടായ ദുരന്തം മറ്റാർക്കും ഉണ്ടാകരുത്. സ്ത്രീധനം കൊടുത്തു മക്കളെ കല്യാണം കഴിപ്പിക്കരുത്. അവർക്ക് ആദ്യം വിദ്യാഭ്യാസവും ജോലിയും നൽകണം. കല്യാണം രണ്ടാമതാണ്” വിധികേട്ട ശേഷം വിസ്മയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞ ഈ മറുപടി തന്നെയാണ് പ്രശ്നങ്ങളെ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യം.

 

റോബിൻ എബ്രഹാം ജോസഫ് :  കോട്ടയം കറുകച്ചാൽ സ്വദേശി. കോട്ടയം പ്രസ്സ് ക്ലബ്‌ ജേർണലിസം വിദ്യാർഥി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാർഡിഫ് : സ്നേഹത്തിനെന്തു പ്രായം? വിവാഹത്തിനെന്തു പ്രായം? ഇതിനൊന്നും പ്രായമൊരു തടസ്സമല്ലെന്നു തെളിയിക്കുകയാണ് 95 കാരനായ ജൂലിയാൻ മോയ്ലെ. തന്റെ 72 ആം വയസ്സിൽ ബ്രിട്ടനിലെ കാർഡിഫ് കാന്റണിലെ കാൽവരി ബാപ്റ്റിസ്റ്റ് പള്ളിയിൽ വെച്ചാണ് വാലറി വില്യംസിനെ ജൂലിയാൻ കാണുന്നത്. 61 വയസ്സായിരുന്നു അന്ന് വാലറിക്ക്. 23 വർഷം ഇരുവരും സുഹൃത്തുക്കളായി തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മോയ്ലെ തന്റെ പ്രണയം വാലറിയെ അറിയിച്ചത്. ആദ്യമായി കണ്ടുമുട്ടിയ അതേ പള്ളിയിൽ വെച്ച് മെയ് 19 വ്യാഴാഴ്ച ഇരുവരും വിവാഹിതരായി. 95ആം വയസ്സിൽ ജൂലിയാന്റെ ആദ്യവിവാഹമാണിത്. വാലറിക്കിപ്പോൾ 84 വയസ്സ്.

തന്റെ ജീവിതത്തിലെ പുതുവത്സരദിനമെന്നാണ് വിവാഹദിവസത്തെ വാലറി വിശേഷിപ്പിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം നാല്പതു പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഓസ്‌ട്രേലിയയിൽ ജനിച്ച ജൂലിയൻ 1954-ലാണ് വെയിൽസിലേക്ക് കുടിയേറിയത്. 1970 മുതൽ 1982 വരെ വെൽഷ് നാഷണൽ ഓപ്പറയിലെ സോളോയിസ്റ്റായിരുന്നു. ഒരുമിച്ച് ജീവിക്കാൻ ദീർഘനാളായി കാത്തിരിക്കുകയായിരുന്നുവെന്ന് വാലറി പറഞ്ഞു.

വാലറിക്കൊപ്പമുള്ള ജീവിതത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ജൂലിയാനും പറയുന്നു. മധുവിധുവിനായി ജൂലിയാന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്കു പോകുമെന്നും ദമ്പതിമാർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സമാനതകളില്ലാത്ത പ്രതിസന്ധിയിൽ ഉഴറുകയാണ് ബ്രിട്ടൻ. വരവും ചെലവും ഒത്തുകൊണ്ടുപോകാനായി ജീവിത ശൈലിയില്‍ തന്നെ മാറ്റം വരുത്താൻ തയ്യാറെടുത്തിരിക്കുകയാണ് മലയാളി കുടുംബങ്ങൾ. രാജ്യത്തെ പണപെരുപ്പ നിരക്ക് ഏപ്രിലിൽ 9 ശതമാനത്തിലെത്തി. ഇതോടെ അവശ്യസാധനങ്ങൾക്കടക്കം വില കുതിച്ചുയർന്നു. റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ ഫലമായി ഇന്ധന വിലയും ഭക്ഷണ വിലയും ഉയർന്നതോടെ സാധാരണ മലയാളി കുടുംബങ്ങളുടെയും യൂണിവേഴ്സിറ്റി വിദ്യാർഥികളുടെയും ജീവിതച്ചെലവ് പ്രതിസന്ധിയിലായി. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച് , ഊർജ്ജ വില പരിധിയിലെ 54% വർധന പണപെരുപ്പം ഉയരാനുള്ള കാരണമായി. ലോക്ക്ഡൗണിന് ശേഷം ഏഷ്യയിലെ വ്യവസായങ്ങൾ പൂർണ്ണ ശേഷിയിലേക്ക് മടങ്ങുകയും കൂടുതൽ ഊർജ്ജം ഉപയോഗിക്കുകയും ചെയ്തതിനാൽ എണ്ണയുടെയും വാതകത്തിന്റെയും ആവശ്യം ഉയർന്നു. എന്നാൽ ഇവിടെ വിലങ്ങുതടിയായി യുദ്ധം എത്തി. യുക്രൈനിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതി തടസ്സപ്പെട്ടതോടെ ആഗോള ഭക്ഷ്യ വിതരണത്തിലും സമ്മർദ്ദം നേരിട്ടു.

വിലക്കയറ്റം രൂക്ഷമായതോടെ വിലകുറഞ്ഞ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകളേയാണ് ഇപ്പോൾ ഏവരും ആശ്രയിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആറുമാസം മുന്‍പുണ്ടായിരുന്നതിനേക്കാള്‍ ദുര്‍ബലമാണെന്ന് പൊതുജനങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്നു. ഹീറ്റർ ഉപയോഗം നിർത്തിയും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചും പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മലയാളി കുടുംബങ്ങൾ.

പണപെരുപ്പ നിരക്ക് എപ്പോൾ കുറയുമെന്ന കാര്യത്തിൽ സാമ്പത്തിക വിദഗ്ധർക്കും ആശങ്കയുണ്ട്. വിലക്കയറ്റത്തിന്റെ ആരംഭത്തിലാണ് നാമെന്ന് അവർ പറയുന്നു. ഇതിനർത്ഥം ദുരിതകാലം ഉടനെയൊന്നും അവസാനിക്കില്ലെന്ന് തന്നെ. എന്നാൽ പണം ലഭിക്കാനുള്ള ചില വഴികളുമുണ്ട്. കുറഞ്ഞ വരുമാനക്കാരാണെങ്കിൽ കൗണ്‍സില്‍ ടാക്‌സ് കിഴിവ് പ്രയോജനപ്പെടുത്തുക, ദീർഘനാൾ ചികിത്സ ആവശ്യമായി വന്നാല്‍, എന്‍ എച്ച് എസ് പ്രിസ്‌ക്രിപ്ഷന്‍ പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് എടുക്കുക, വാഷിംഗ് മെഷിനിലെ ഡ്രയറുടെ ഉപയോഗം കുറച്ച് വസ്ത്രങ്ങൾ വെളിയിൽ ഉണക്കാൻ ശ്രമിക്കുക, കൗണ്‍സില്‍ ടാക്‌സുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഏതു ബാൻഡിലാണ് ഉള്ളതെന്ന് കൃത്യമായി പരിശോധിക്കുക, സിനിമയ് ക്കോ റെസ്റ്റോറന്റിലോ പോകുമ്പോൾ ടു ഫോര്‍ വണ്‍ ഡീലുകള്‍ക്ക് ശ്രമിക്കുക, ആവശ്യമായ ഉത്പന്നങ്ങൾ ഏറ്റവും വിലക്കുറവുള്ള സമയം നോക്കി വാങ്ങുക, പഴയ വസ്ത്രങ്ങള്‍ റീസൈക്കിളിംഗിനു നല്‍കി പണം നേടുക, ഒരു വർഷത്തിലേറെയായി ഉപയോഗിക്കാത്ത വസ്തുക്കൾ വിൽക്കാൻ ശ്രമിക്കുക എന്നിവയാണ് മാർഗങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കുരങ്ങുപനി ഭീതിയിൽ ബ്രിട്ടൻ. സ്കോട്ട്ലൻഡിൽ ഇന്നലെ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. ഇന്നലെ 36 പേർക്ക് കൂടി രോഗം റിപ്പോർട്ട്‌ ചെയ്തതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 57 ആയി ഉയർന്നു. അതേസമയം, കുരങ്ങുപനി അത്ര ഗുരുതരമാകില്ലെന്നും എന്നാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമാക്കി. കുരങ്ങുപനി കോവിഡ് പോലെ മാരകമല്ലെന്നും അതിനാൽ വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നും മന്ത്രിമാർ വിശദീകരിച്ചു. രോഗികളുടെ എണ്ണം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ജോൺസൺ പറഞ്ഞു.

കോവിഡ് പോലെ കുരങ്ങുപനി നിയന്ത്രണാതീതമാകില്ലെന്ന് ആരോഗ്യ വിദഗ്ധർ ഉറപ്പുനൽകുന്നു. എന്നാൽ സ്ഥിതി ആശങ്കാജനകമാണെന്ന് അവർ വിലയിരുത്തി. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവർക്ക് 21 ദിവസം സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വവർഗാനുരാഗികൾക്കിടയിൽ രോഗം പടർന്നത് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പ് യുകെ പുറപ്പെടുവിച്ചു.

ഇന്നലെ ഡെന്മാർക്കിലും രോഗം സ്ഥിരീകരിച്ചു. സ്പെയിനിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ കുരുങ്ങുപനിക്കും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. ജനങ്ങൾക്കു മുഴുവൻ വാക്സീൻ നൽകുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ രോഗികൾക്കും സമ്പർക്കത്തിലുള്ളവർക്കും വാക്സീൻ നൽകുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജൻസി ഉപദേഷ്ടാവ് ഡോ.സൂസൻ ഹോപ്കിൻസ് പറഞ്ഞു. ലോകമെമ്പാടും ഇതുവരെ 126 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യൂറോമില്യൻ ലോട്ടറിയുടെ ജാക്ക്പോട്ട് സമ്മാന ജേതാക്കളായ ദമ്പതികൾ തങ്ങൾക്കു ലഭിച്ച 184 മില്യൻ പൗണ്ട് സമ്മാനത്തുക ഉപയോഗിച്ച് വേൾഡ് ടൂറിനായി തയ്യാറെടുക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. നാല്പത്തിഒൻപതുകാരനായ ജോൺ ത്വയ്റ്റിനും ഭാര്യ നാല്പത്തിനാലുകാരി ജെസ്സിനുമാണ് ജാക്ക്പോട്ട് സമ്മാനം ഇത്തവണ ലഭിച്ചത്. ഇരുവരും തങ്ങളുടെ എട്ടുവയസ്സുകാരായ ഇരട്ട മക്കളോടൊപ്പം ഹവായ്, ടെക്സസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ സന്ദർശിക്കാനുള്ള തയ്യാറെടുപ്പിലാണ്. മെയ്‌ പത്തിനാണ് നറുക്കെടുപ്പിലൂടെ ഇരുവർക്കും 184 മില്യൻ പൗണ്ടിന്റെ ജാക്കിപോട്ട് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിനു ശേഷം ഇരുവരും 7.25 മില്യൻ വിലവരുന്ന ഒരു മാൻഷൻ വാങ്ങാനുള്ള തയ്യാറെടുപ്പിലുമാണ്. ലോകം ചുറ്റി കാണാനുള്ള തങ്ങളുടെ മക്കളുടെ ആഗ്രഹം നിവർത്തിക്കാനുള്ള അവസരമാണ് ഇപ്പോൾ തങ്ങൾക്ക് കൈവന്നിരിക്കുന്നത് എന്ന് ദമ്പതികൾ പറഞ്ഞു.

ഈ യാത്ര കൊണ്ട് തങ്ങളുടെ മക്കളുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം കാണുവാനാണ് തങ്ങൾ ഇരുവരും ആഗ്രഹിക്കുന്നതെന്ന് അവർ വ്യക്തമാക്കി. തങ്ങൾക്ക് സമ്മാനം ലഭിച്ചതിൽ വളരെയധികം സന്തോഷം ഉണ്ടെന്നും ദമ്പതികൾ പറഞ്ഞു. ഇതിനുമുൻപ് 2019 ലാണ് ഇത്തരത്തിൽ ഒരാൾക്ക് ജാക്ക്പോട്ട് സമ്മാനമായി 170 മില്യൻ പൗണ്ട് ലഭിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബെർമിങ്ഹാം ചിൽഡ്രൻസ് ആശുപത്രിയിൽ മരണമടഞ്ഞ കുഞ്ഞിന് വിഷം നൽകിയതായി സംശയിച്ചു ആശുപത്രി ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുപത്തേഴുകാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. മരണമടഞ്ഞ കുട്ടി പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഇനിയും ഫോറൻസിക് റിപ്പോർട്ടുകളും മറ്റും ലഭിക്കാൻ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരണമടഞ്ഞ കുട്ടിയുടെ കുടുംബത്തോടൊപ്പം എല്ലാ സഹായവും ഉണ്ടാകുമെന്ന് ബർമിങ്ഹാം വുമൺസ്‌ & ചിൽഡ്രൻസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് വ്യക്തമാക്കി. കുട്ടികൾക്കുവേണ്ടിയുള്ള പ്രസിദ്ധമായ ആശുപത്രിയാണ് ബർമിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റൽ.

വ്യാഴാഴ്ചയാണ് ചികിത്സയിലായിരുന്ന കുട്ടി മരണമടഞ്ഞത്. അന്ന് വൈകുന്നേരം തന്നെയാണ് കുട്ടിക്ക് വിഷം നല്കിയതായി സംശയിച്ച് ആശുപത്രി ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിന് എല്ലാവിധ സഹായങ്ങൾ ഉണ്ടാകുമെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്റ്റാഫിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു വീഴ്ചയുണ്ടായതായി ആശുപത്രി അധികൃതരും വെളിപ്പെടുത്തിയിട്ടുണ്ട്. കുറ്റം ചെയ്തതായി സംശയിക്കപ്പെടുന്ന ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കുരങ്ങുപനി ബാധിതരുമായി അടുത്തിടപഴകുന്നവർ മൂന്നാഴ്ച സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) നിർദേശം. ഇവർ ജോലിയിൽ നിന്ന് വിട്ടുനിൽക്കണമെന്നും രോഗപ്രതിരോധ ശേഷി കുറഞ്ഞവരുമായും ഗർഭിണികളുമായും 12 വയസ്സിന് താഴെയുള്ള കുട്ടികളുമായും സമ്പർക്കം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു. യുകെയിൽ ഇതുവരെ 20 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വാരാന്ത്യത്തിലെ കണക്കുകൾ കൂടി ചേർക്കുമ്പോൾ രോഗികളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. കുരങ്ങുപനി ബാധിതരുടൊപ്പം ഒരു വീട്ടിൽ താമസിക്കുന്നതും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും കിടക്ക മാറ്റി വിരിക്കുന്നതും സുരക്ഷിതമല്ല. രോഗബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ ഇവർ ഉൾപ്പെടും.

രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ തുടരണമെന്ന് യുകെഎച്ച്എസ്എയുടെ ചീഫ് മെഡിക്കൽ അഡ്വൈസർ ഡോ സൂസൻ ഹോപ്കിൻസ് പറഞ്ഞു. ശരീരത്തിൽ സംശയാസ്പദമായ രീതിയിൽ ചുണങ്ങുകൾ കണ്ടെത്തിയാൽ ഉടൻ തന്നെ നിങ്ങളുടെ ജിപിയുമായി ബന്ധപ്പെടണം. അതേസമയം, കുരങ്ങുപനിക്കെതിരെ നിർബന്ധിത ക്വാറൻറ്റീൻ ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാണ് ബെൽജിയം. രോഗബാധിതർ മൂന്നാഴ്ചത്തേക്ക് സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് ബെൽജിയൻ ആരോഗ്യ അധികൃതർ പറഞ്ഞു. രാജ്യത്ത് ഇതുവരെ മൂന്നു കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്.

ഓസ്ട്രിയയിലും ഇന്നലെ കുരങ്ങുപനി റിപ്പോർട്ട്‌ ചെയ്തു. ഇതോടെ കുരങ്ങുപനി റിപ്പോർട്ട്‌ ചെയ്ത രാജ്യങ്ങളുടെ എണ്ണം 15 ആയി ഉയർന്നു. സമ്മർ ഫെസ്റ്റിവലുകൾക്ക് പോകുന്ന ബ്രിട്ടീഷുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും ഹോപ്കിൻസ് അറിയിച്ചു. 1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970-ലാണ് ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തിയത്.1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ കൊല്ലങ്ങളിൽ മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ ഭാഗങ്ങളിൽ ആയിരക്കണക്കിനാളുകൾക്കാണ് കുരങ്ങുപനി ബാധിച്ചത്.

RECENT POSTS
Copyright © . All rights reserved