Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുക്രൈന് 100 മില്യൺ പൗണ്ട് വിലമതിക്കുന്ന ആയുധങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. റെയിൽവേസ്റ്റേഷനിൽ അഭയാർഥികൾക്കു നേരെ ഉണ്ടായ ആക്രമണത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. സ്റ്റാർസ്ട്രീക്ക് വിമാനവേധ മിസൈലുകളും 800 ടാങ്ക് വേധ മിസൈലുകളും ഉൾപ്പെടെ കൂടുതൽ സൈനിക ഉപകരണങ്ങൾ യുകെ അയയ്ക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കിഴക്കൻ യുക്രൈനിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി പേർ മരിച്ചത് പിന്നാലെയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിനൊപ്പം ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കവേ ക്രാമാറ്റോർസ്ക് സ്റ്റേഷനിൽ നടന്ന ആക്രമണത്തിന് റഷ്യ വലിയ വില നൽകേണ്ടി വരുമെന്നും ജോൺസൺ മുന്നറിയിപ്പുനൽകി.

റഷ്യയുടെ അധിനിവേശത്തെ തടയാനായി യുകെ മാസ്റ്റിഫ് വാഹനങ്ങളും യുക്രൈന് നൽകുമെന്ന് പ്രതിരോധ സെക്രട്ടറിബെൻ വാലസ് പറഞ്ഞു. റോഡ് പെട്രോളിനും വാഹനവ്യൂഹങ്ങൾക്കും അനുയോജ്യമായ വാഹനമാണ് മാസ്റ്റിഫുകൾ. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വാഹനങ്ങളിൽനിന്ന് സെൻസിറ്റീവ് ഉപകരണങ്ങൾ നീക്കം ചെയ്യുകയും ബ്രിട്ടീഷ് സൈന്യത്തെ അയൽ രാജ്യത്തിന്റെ പരിശീലനത്തെ സഹായിക്കാനായി വിടുകയും ചെയ്യും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടീഷ് വ്യോമയാന മേഖലയിൽ പ്രതിസന്ധി രൂക്ഷം. ജീവനക്കാരുടെ കുറവ് മൂലം വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാഞ്ചസ്റ്റർ എയർപോർട്ടിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനായി സർക്കാരിന് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് പറഞ്ഞു. പുതിയ ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാം സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് എയര്‍വേയ്‌സും ഈസി ജെറ്റും സർവീസുകൾ റദ്ദാക്കിയിരുന്നു.

പുതിയ റിക്രൂട്ട്‌മെന്റുകൾക്കായുള്ള സുരക്ഷാ പരിശോധനകൾ വേഗത്തിലാക്കാനും സർക്കാരിന് കഴിയുന്നില്ല. അടുത്ത രണ്ട് മാസത്തേക്ക് കൂടി ഈ പ്രതിസന്ധി തുടരുമെന്ന് മാഞ്ചസ്റ്റർ മേയർ പറഞ്ഞു. നിലവിലെ സാഹചര്യം ചർച്ച ചെയ്യാനായി മേയർ എയർപോർട്ട് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. സെക്യൂരിറ്റി ചെക്കിന് കാലതാമസം നേരിടുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടു.

സെക്യൂരിറ്റി ചെക്കിനായി 90 മിനിറ്റ് വരെ കാത്തുനിൽക്കേണ്ടി വരുമെന്ന് എയർപോർട്ട് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വിമാനം നഷ്‌ടപ്പെടാതിരിക്കാനായി മൂന്ന് മണിക്കൂർ മുമ്പ് തന്നെ എയർപോർട്ടിൽ എത്തണമെന്ന് മാഞ്ചസ്റ്റർ എയർപോർട്ട് ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ചാർലി കോർണിഷ് യാത്രക്കാരോട് അഭ്യർത്ഥിച്ചു. കാബിന്‍ ക്രൂവിന്റെ കാര്യത്തിലും വലിയ ക്ഷാമം നേരിടുന്നുണ്ട്. വാരാന്ത്യ യാത്രകളെ ഇത് സാരമായി ബാധിക്കുമെന്നാണ് സൂചന.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ചാൻസലർ ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തി തന്റെ വിദേശ വരുമാനത്തിന് ഇനി യുകെയിൽ നികുതി നൽകും. അക്ഷത മൂർത്തിയുടെ നോൺ – ഡോമിസിലിയറി പദവിയെ തുടർന്നുള്ള വിവാദങ്ങൾക്ക് ഒടുവിലാണ് ഈ തീരുമാനം. അക്ഷത മൂർത്തിയുടെ പിതാവ് സ്ഥാപിച്ച ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിൻെറ ഓഹരികളിൽ നിന്ന് 700 മില്യൺ പൗണ്ട് ഇവർക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം വരുമാനത്തിൽ നിന്ന് മാത്രം ഇവർക്ക് ലഭിച്ചത് 11.6 മില്യൺ പൗണ്ട് ആണ്. നോൺ – ഡോമിസിലിയറി പദവിയിൽ ഉള്ളവർക്ക് തന്റെ വിദേശ വരുമാനത്തിൻെറ നികുതി യുകെയിൽ അടയ് ക്കേണ്ടതില്ല. എന്നാൽ തന്റെ ഭർത്താവിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും താൻ നികുതി അടയ്ക്കാം എന്നും അവർ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഈ വിഷയത്തെ തുടർന്ന് ചാൻസലർക്കെതിരെ കാപട്യത്തിന് ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. സാധാരണക്കാരുടെ ജീവിതച്ചെലവ് ക്രമാതീതമായ വർധിക്കുന്ന സമയത്ത് ഋഷി സുനക് തൻെറ കുടുംബത്തിന് നേട്ടമുണ്ടാക്കുകയാണെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അക്ഷത മൂർത്തിയുടെ ഈ നീക്കം. തന്റെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് ഉപയോഗിച്ച് അക്ഷതയ്ക്ക് പ്രതിവർഷം 2.1 ബില്യൺ പൗണ്ട് വരെ നികുതി ഒഴിവാക്കാമായിരുന്നു.


തൻെറ നികുതി ക്രമീകരണങ്ങൾ പൂർണമായി നിയമപരം ആയിരുന്നു എന്നും, ചാൻസിലർ എന്ന നിലയിൽ തൻെറ ഭർത്താവിനെ ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല എന്ന് ഇതിലൂടെ വ്യക്തമായെന്നും അവർ പറഞ്ഞു. ബ്രിട്ടീഷ് ന്യായബോധം താൻ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും തന്റെ നികുതി വിഷയം മൂലം ഭർത്താവിൻെറ ശ്രദ്ധ മാറാനോ തൻെറ കുടുംബത്തെ അത് ബാധിക്കാനോ താൻ ആഗ്രഹിക്കുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം രാഷ്ട്രീയ എതിരാളികൾ തന്നെ ആക്രമിക്കാനായി ഭാര്യയെ ഇരയാക്കിയെന്ന് എന്ന് ഋഷി സുനക് ആരോപിച്ചു. തന്റെ ഭാര്യ ഒരു ഇന്ത്യൻ പൗരയായതിനാലും തന്റെ മാതാപിതാക്കളെ പരിപാലിക്കാനായി ഭാവിയിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ഉദ്ദേശിക്കുന്നതിനാലുമാണ് നോൺ – ഡോമിസിലിയറി പദവി നിലനിർത്തുന്നതെന്നും അതിനാൽ അവ നൽകുന്ന എല്ലാ ആനുകുല്യങ്ങൾക്കും അവർ അർഹയാണെന്നും അദ്ദേഹം പറഞ്ഞു. നോൺ – ഡോമിസിലിയറി പദവിനിലനിർത്താനായി പ്രതിവർഷം അക്ഷത മൂർത്തി മുപ്പതിനായിരം പൗണ്ട് നൽകുന്ന വാർത്ത നേരത്തെ വന്നിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആയിരക്കണക്കിന് ഉക്രേനിയൻ അഭയാർത്ഥികളെ യുകെയിലേക്ക് കടക്കുന്നതിന് തടസമായ വിസാ കാലതാമസത്തിന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ക്ഷമാപണം നടത്തി. വിസ അനുവദിച്ച ഉക്രേനിയക്കാരിൽ നാലിലൊന്ന് പേർ മാത്രമാണ് ഇതുവരെ യുകെയിലെത്തിയിട്ടുള്ളത് എന്ന് പട്ടേൽ പറഞ്ഞു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഹോം ഓഫീസ് കണക്കുകൾ പ്രകാരം യുദ്ധത്തിൽനിന്ന് പലായനം ചെയ്യുന്ന യുക്രേനിയക്കാരിൽ ഏകദേശം 41,000 പേർക്കാണ് സർക്കാർ വിസ അനുവദിച്ചിരിക്കുന്നത്. സർക്കാരിൻെറ ഭാഗത്തു നിന്ന് നടപടികൾ കാര്യക്ഷമമാക്കിയിട്ടുണ്ടെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെങ്കിലും ഉക്രേനിയൻ അഭയാർഥികൾക്ക് വിസ അനുവദിക്കുന്നതിന്റെ വേഗതയിൽ കാര്യമായ വർധനയുണ്ടായിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

യുക്രേനിയൻ ഫാമിലി സ്കീം വഴി ആഴ്ചയിൽ ഏകദേശം 6000 വിസകൾ ആണ് ഇഷ്യു ചെയ്യുന്നത്. എന്നാൽ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏഴുദിവസ കാലയളവിൽ വെറും 4000 ആയി ഇത് കുറഞ്ഞിരുന്നു. ഹോംസ് ഫോർ യുക്രൈൻ പദ്ധതിയുടെ പ്രവർത്തനത്തിൻെറ ആദ്യ ആഴ്ചയിൽ 4,700 ആയിരുന്നത് കഴിഞ്ഞ ആഴ്ച ഏകദേശം 8000 ആയി ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും യുകെയിലേക്ക് എത്തുന്ന അഭയാർഥികളുടെ എണ്ണം മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ ആഴ്ച ആദ്യം മൂന്നുലക്ഷം ആൾക്കാരെ സ്വീകരിച്ചതായി ജർമൻ സർക്കാർ അറിയിച്ചിരുന്നു. അതേസമയം 20,000 അഭയാർത്ഥികൾ അയർലൻഡിൽ എത്തിയിട്ടുണ്ട്. മാർച്ചിൽ യൂറോപ്യൻ യൂണിയൻ യുക്രേനിയൻ അഭയാർത്ഥികൾക്ക് യൂറോപ്യൻ യൂണിയനിൽ ജീവിക്കാനും ജോലി ചെയ്യാനും ഉള്ള അവകാശങ്ങൾ അനുവദിച്ചിരുന്നു. കൂടാതെ ഒരു ഔപചാരിക കുടിയേറ്റ പ്രക്രിയയിലൂടെ കടന്നു പോകാതെ തന്നെ മൂന്നുവർഷംവരെ ആരോഗ്യസംരക്ഷണം, ഭവനം, വിദ്യാഭ്യാസം എന്നിവ ഉടനടി ലഭിക്കാൻ ഉള്ള അവകാശവും അവർക്ക് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുക്രൈൻ – റഷ്യ യുദ്ധം പുതിയ വ്യത്യസ്തമായ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് നാറ്റോ സഖ്യകക്ഷികളുടെ യോഗത്തിൽ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. ഇപ്പോൾ റഷ്യയെ കേന്ദ്രീകരിച്ചുള്ള കൂടുതൽ ആക്രമണം ഉണ്ടെന്നും യുക്രൈയിന് പുതിയ ഉപകരണങ്ങൾ നൽകാൻ സമ്മതിച്ചതായും ട്രസ് പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡം എന്ന നിലയിൽ തങ്ങളുടെ ലക്ഷ്യം വ്യക്തമാണെന്നും യുക്രൈനിന് എതിരായുള്ള യുദ്ധത്തിൽ പുടിൻ തോൽക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കൂടുതൽ സൈനിക സഹായം ലഭിച്ചില്ലെങ്കിൽ ഇനിയും ക്രൂരതകൾ തുടരുമെന്ന് യുക്രൈൻ നേരത്തെ അറിയിച്ചിരുന്നു. പുടിൻ തൻെറ തന്ത്രങ്ങൾക്ക് മാറ്റം വരുത്തിയെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശത്തിനു യാതൊരു മാറ്റവും സംഭവിച്ചില്ലെന്നും യുക്രൈൻെറ മുഴുവൻ മേൽ ഒരു നിയന്ത്രണമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ബ്രസ്സൽസിൽ നടന്ന യോഗത്തിന് ശേഷം സംസാരിച്ച ട്രസ് പറഞ്ഞു. യുകെയിൽ നിന്നുള്ള ആയുധ വിതരണം വേഗത്തിലാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു എന്നാൽ ഇതിൽ എന്തൊക്കെയാണ് ഉൾപ്പെടുന്നത് എന്നതിന് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല. യുക്രൈനിൽ നിന്ന് പാലായനം ചെയ്യുന്നവർക്ക് ആവശ്യ സാധനങ്ങൾ എത്തിക്കാൻ സഹായിക്കുന്നതിന് യുകെ 30 മില്യൺ പൗണ്ട് കൂടി പോളണ്ടിനെ അയക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞതിനെ പിന്നാലെയാണ് ഈ വാഗ്‌ദാനം.

നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗും സഖ്യകക്ഷികൾക്ക് സൈനിക ഉപകരണങ്ങൾ നൽകാൻ കൂടുതൽ സഹായം ചെയ്യാൻ തയ്യാറാണ് എന്ന് അറിയിച്ചു. എന്നാൽ ഇതിൽ കൂടുതൽ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ല. കഴിയുന്നത്ര സഹായം വളരെ വേഗത്തിൽ തന്നെ ഉണ്ടാകണമെന്ന ആവശ്യം നാറ്റോ മീറ്റിംഗിൽ സംസാരിച്ച ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അറിയിച്ചു. അതേസമയം യുക്രെയിനിലേക്ക് ആയുധങ്ങൾ കടത്തുന്നത് സമാധാന ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പുനൽകി. യുക്രൈൻ നാറ്റോയുടെ ഭാഗമല്ലെങ്കിലും അതിലെ അംഗങ്ങളിൽ നിന്ന് സൈനിക സഹായം സ്വീകരിക്കുന്നുണ്ട്. ഇതുവരെ യുകെ ഉൾപ്പെടെ മുപ്പതിലധികം രാജ്യങ്ങളാണ് സൈനിക സഹായം നൽകിയിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്ന് 800 മില്യൺ പൗണ്ടും യുഎസിൽ നിന്നുള്ള 1.3 ബില്യൻ പൗണ്ടും ഇതിലുൾപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് ആയുധങ്ങളും വെടി മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും ടാങ്ക് വിരുദ്ധ മിസൈലുകളും യുക്രൈന് ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഋഷി സുനകിൻെറ ഭാര്യ അക്ഷത മൂർത്തി തന്റെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് നിലനിർത്താൻ പ്രതിവർഷം 30,000 പൗണ്ട് നൽകുന്നതായി അവരുടെ വക്താവ് സ്ഥിരീകരിച്ചു. ഇന്ത്യൻ സ്ഥാപനമായ ഇൻഫോസിസിൽ നിന്ന് അക്ഷത മൂർത്തിക്ക് കഴിഞ്ഞവർഷം ലാഭവിഹിതമായി 11.6 മില്യൻ പൗണ്ട് ലഭിച്ചതായാണ് റിപ്പോർട്ട്. എന്നാൽ അവരുടെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് പ്രകാരം വിദേശത്ത് സമ്പാദിക്കുന്ന വരുമാനത്തിൻെറ നികുതി നൽകേണ്ട ആവശ്യമില്ല. ഒരു വ്യക്തി കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ 7 വർഷമെങ്കിലും യുകെയിൽ താമസിച്ചിട്ടുണ്ടെങ്കിൽ മുപ്പതിനായിരം പൗണ്ട് ഫീസ് ഈടാക്കും. ഗവൺമെന്റ് നിയമപ്രകാരം ഇവർക്ക് നോൺ – ഡോമിസിലിയറി പദവി നൽകാം.ഇത്തരക്കാർ യുകെയിൽ താമസിക്കുന്നുണ്ടെങ്കിലും അവരുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരായിരിക്കും.


അധ്വാനിക്കുന്ന ജനങ്ങളുടെ നികുതി വർധിപ്പിക്കുന്നതിനിടയിൽ ഭാര്യയുടെ നികുതി കുറയ്ക്കാൻ പദ്ധതികൾ സുനക് ഉപയോഗിച്ചുവെന്നത് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഏറെ ആശ്വാസകരമാണ് എന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഫാഷൻ ഡിസൈനർ ആയ അക്ഷത മൂർത്തി 1980ൽ ഇന്ത്യയിലാണ് ജനിച്ചത്. ഇന്ത്യൻ പൗരത്വം ഉള്ള വ്യക്തിയാണ് അക്ഷത. എന്നാൽ ഇന്ത്യൻ പൗരൻമാർക്ക് വേറൊരു രാജ്യത്തിലെ പൗരത്വം ഇന്ത്യ അനുവദിക്കാത്തത് മൂലമാണ് ബ്രിട്ടണിൽ നോൺ – ഡോമിസിലിയറി സ്റ്റാറ്റസിൽ ജീവിക്കുന്നതെന്നാണ് അക്ഷത നൽകുന്ന വിശദീകരണം. 2009 ലാണ് റിഷി സുനകുമായുള്ള അക്ഷതയുടെ വിവാഹം നടക്കുന്നത്. ഇൻഫോസിസ് ഉടമ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷതയ്ക്ക് ഇൻഫോസിസിൽ 1% ഷെയറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്‌. ഇതു തന്നെ ഏകദേശം 500 മില്യൺ പൗണ്ടിന് അടുത്ത് വരുമെന്നാണ് വിലയിരുത്തൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കേസുകളും ആശുപത്രി പ്രവേശനവും ഉയർന്നതോടെ എൻഎച്ച്എസ് ഗുരുതര പ്രതിസന്ധിയിൽ. ആക്‌സിഡന്റ് ആന്റ് എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിലാണ് പ്രതിസന്ധി രൂക്ഷം. എ & ഇ യിലേക്ക് രോഗികളെ എത്തിക്കാൻ ആംബുലൻസുകൾക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടതായി വന്നു. പല രോഗികളെയും തെറ്റായ സ്ഥലങ്ങളിലേക്ക് എത്തിക്കുന്ന സാഹചര്യവും ഉടലെടുത്തു. ഇത്തരം സ്ഥിതിഗതികളിൽ തങ്ങൾ വളരെയധികം ആശങ്കാകുലരാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ ആരോഗ്യ പരിചരണ മേഖലകളിലും ഈ സമ്മർദ്ദം ഉണ്ട്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. രാജ്യത്ത് 20,000 ത്തിലധികം പേർ ഇപ്പോൾ ആശുപത്രികളിൽ കഴിയുന്നുണ്ട്. പനി ഉൾപ്പെടെയുള്ള രോഗങ്ങളുമായി എത്തുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നതായി ആശുപത്രികൾ അറിയിച്ചു. ആരോഗ്യ, പരിചരണ സംവിധാനത്തിലുടനീളമുള്ള പ്രതിസന്ധി ആംബുലൻസ് സേവനങ്ങളെയും സാരമായി ബാധിച്ചു. ആശുപത്രി പ്രവേശനം ഉയർന്ന നിലയിലാണെന്നും അതിനാൽ തിരക്ക് വർധിച്ചുവെന്നും എൻഎച്ച്എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ 10 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഹെപ്പറ്റൈറ്റിസ് പടർന്നുപിടിക്കുന്നുവെന്ന് റിപ്പോർട്ട്‌. 60 ഹെപ്പറ്റൈറ്റിസ് കേസുകൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഹെപ്പറ്റൈറ്റിസിന്റെ ലക്ഷണങ്ങൾ മനസിലാക്കി ജാഗ്രത പാലിക്കാൻ ഡോക്ടർമാർ അഭ്യർത്ഥിച്ചു. സാധാരണയായി, ഹെപ്പറ്റൈറ്റിസ് വൈറസുകൾ എന്നു വിളിക്കപ്പെടുന്നതും, എ, ബി, സി , ഡി, ഇ എന്നിങ്ങനെ അഞ്ചിനങ്ങൾ ഉൾപ്പെടുന്നതുമായ ഒരു കൂട്ടം വൈറസുകളാണ് ഇതിന് കാരണമാകുന്നത്. രോഗബാധയെ പറ്റി അന്വേഷണം നടത്തിവരികയാണെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ (യുകെഎച്ച്എസ്എ) ക്ലിനിക്കൽ ആൻഡ് എമർജിംഗ് ഇൻഫെക്ഷൻസ് ഡയറക്ടർ ഡോ മീരാ ചന്ദ് പറഞ്ഞു.

മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയും ആളുകൾ ബോധവാന്മാരായിരിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു. സ്കോട്ട്ലൻഡിൽ പതിനൊന്നു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ലാനാർക്‌ഷയർ, ടെയ്‌സൈഡ്, ഗ്രേറ്റർ ഗ്ലാസ്‌ഗോ, ക്ലൈഡ്, ഫൈഫ് എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കേസുകളും സ്ഥിരീകരിച്ചത്. കേസുകൾ തമ്മിൽ വ്യക്തമായ ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് പബ്ലിക് ഹെൽത്ത് സ്കോട്ട്‌ലൻഡ് പറഞ്ഞു. “നിങ്ങളുടെ കുട്ടികൾ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ഉടൻ ഡോക്ടർമാരെ ബന്ധപ്പെടണം.” പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ.നിക്കോളാസ് ഫിൻ നിർദേശിച്ചു.

നമ്മുടെ ശരീരത്തിലെ കരള്‍ കോശങ്ങളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് കരള്‍ വീക്കം അഥവാ വൈറല്‍ ഹെപ്പറ്റൈറ്റിസ് (Viral hepatitis). മറ്റു പലകാരണങ്ങള്‍കൊണ്ടും കരള്‍വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുള്ള കരള്‍വീക്കം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. വൈറല്‍ ഹെപ്പറ്റൈറ്റിസില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീര്‍ണതകള്‍ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഈ രോഗങ്ങള്‍ പ്രധാനമായും പകരുന്നത്. മഞ്ഞപ്പിത്തം, ശരീരക്ഷീണം, വയറുവേദന, പനി, വിശപ്പില്ലായ്മ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെതന്നെ ഒരു ഡോക്ടറുടെ സേവനം തേടുന്നതാണ് ഉചിതം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പെൻസിൽവാനിയ : യു.എസില്‍ രണ്ട് വയസ്സുള്ള സഹോദരനിൽ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. പെൻസിൽവാനിയയിലെ ചെസ്റ്റർ ഗ്യാസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ 10:45ഓടെയായിരുന്നു സംഭവം. ഗ്യാസ് സ്റ്റേഷനിൽ നിർത്തിയിട്ട കാറിനുള്ളിലാണ് കുട്ടികൾ ഉണ്ടായിരുന്നത്. വാഹനത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ട് സമീപവാസികൾ പെൺകുട്ടിയെ ക്രോസർ-ചെസ്റ്റർ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പമ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിലാണ് അപകടം ഉണ്ടായതെന്ന് ചെസ്റ്റർ പോലീസ് പറഞ്ഞു.

 

വെടിയുതിർക്കുമ്പോൾ കുട്ടികളുടെ പിതാവ് കാറിന് വെളിയിലായിരുന്നു. അദ്ദേഹം കടയിൽ കയറിയ സമയത്താണ് അപകടം ഉണ്ടായതെന്ന് ഒരു സുഹൃത്ത് വെളിപ്പെടുത്തി. എവരിടൗൺ ഫോർ ഗൺ സേഫ്റ്റി അഡ്വക്കസി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് , ഈ വർഷം ഇതുവരെ 51 കുട്ടികൾ മനഃപൂർവമല്ലാതെ വെടിയുതിർത്ത സംഭവങ്ങളിൽ 17 പേർ മരിക്കുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2020-ല്‍ പതിനെട്ടുവയസിനു താഴെയുള്ള കുട്ടികള്‍ മനഃപൂര്‍വമല്ലാതെ വെടിയുതിര്‍ത്ത സംഭവങ്ങളില്‍ 142 പേര്‍ മരിക്കുകയും 242 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021 ല്‍ 163 പേര്‍ കൊല്ലപ്പെടുകയും 248 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് ചാൻസലർ റിഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി തന്റെ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് ടാക്സ് വെട്ടിപ്പിനായി ഉപയോഗിക്കുന്നതായി പുതിയ ആരോപണം ഉയർന്നു വന്നിരിക്കുകയാണ്. നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് പ്രകാരം ബ്രിട്ടന് പുറത്തുള്ള സമ്പാദ്യങ്ങൾ ക്ക് ബ്രിട്ടണിൽ ടാക്സ് നൽകേണ്ടതില്ല. ഇന്ത്യയിലെ സമ്പന്നന്മമാരിൽ ഒരാളുടെ മകളായ അക്ഷത ബ്രിട്ടണിൽ നോൺ – ഡോമിസിലിയറി സ്റ്റാറ്റസ് പ്രകാരമാണ് ജീവിക്കുന്നത്. ഇതിലൂടെ കോടികളുടെ സമ്പാദ്യങ്ങൾക്ക് ടാക്സ് നൽകാതിരിക്കാൻ ആണ് ഇവർ ശ്രമിക്കുന്നത് എന്നാണ് പുതിയതായി ഉയർന്നുവന്നിരിക്കുന്ന വിവാദം. തന്റെ എല്ലാ സമ്പാദ്യങ്ങൾക്കും കൃത്യമായ ടാക്സ്‌ താൻ നൽകുന്നുണ്ടെന്നാണ് അക്ഷത നൽകുന്ന വിശദീകരണം. എന്നാൽ ഇതുസംബന്ധിച്ച് ഉടൻ തന്നെ ഇരുവരും കൃത്യമായ വിശദീകരണം നൽകണമെന്നാണ് ലേബർ പാർട്ടി ഷാഡോ ട്രഷറി മിനിസ്റ്റർ ട്യൂലിപ് സിദ്ദിഖ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫാഷൻ ഡിസൈനർ ആയ അക്ഷത മൂർത്തി 1980ൽ ഇന്ത്യയിലാണ് ജനിച്ചത്. ഇന്ത്യൻ പൗരത്വം ഉള്ള വ്യക്തിയാണ് അക്ഷത. എന്നാൽ ഇന്ത്യൻ പൗരൻമാർക്ക് വേറൊരു രാജ്യത്തിലെ പൗരത്വം ഇന്ത്യ അനുവദിക്കാത്തത് മൂലമാണ് ബ്രിട്ടണിൽ നോൺ – ഡോമിസിലിയറി സ്റ്റാറ്റസിൽ ജീവിക്കുന്നതെന്നാണ് അക്ഷത നൽകുന്ന വിശദീകരണം. 2009 ലാണ് റിഷി സുനകുമായുള്ള അക്ഷതയുടെ വിവാഹം നടക്കുന്നത്. ഇൻഫോസിസ് ഉടമ എൻ ആർ നാരായണ മൂർത്തിയുടെ മകളായ അക്ഷതയ്ക്ക് ഇൻഫോസിസിൽ 1% ഷെയറുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്‌. ഇതു തന്നെ ഏകദേശം 500 മില്യൺ പൗണ്ടിന് അടുത്ത് വരുമെന്നാണ് വിലയിരുത്തൽ. യാതൊരുവിധ ടാക്സ്‌ തട്ടിപ്പും നടത്തുന്നില്ലെന്ന ശക്തമായ വിശദീകരണമാണ് അക്ഷതയുടെ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved