ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ജീവിതച്ചെലവുകൾ ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ, ജനങ്ങൾക്ക് ആശ്വാസമായിയിരിക്കുകയാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇലക്ട്രിസിറ്റി ബില്ലുകളിൽ 200 പൗണ്ട് കുറവുണ്ടാകുമെന്നാണ് ഗവൺമെന്റ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എനർജി ഫേമുകൾക്ക് 5 മുതൽ 6 ബില്യൺ വരെയുള്ള ലോൺ പാക്കേജുകൾ നൽകാനുള്ള അന്തിമതീരുമാനം ട്രഷറിയുടെ ഭാഗത്തുനിന്നും ഉടനുണ്ടാകും. വർദ്ധിച്ചുവരുന്ന ഹോൾസെയിൽ വിലകൾ മൂലം ബുദ്ധിമുട്ടുകയാണ് എനർജി ഫേമുകൾ. എന്നാൽ ഈ വർദ്ധിച്ച ഭാരം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് അവരുടെ ജീവിത ചെലവുകൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് ഇടയാകും.
ഗവൺമെന്റിന്റെ പുതിയ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യുകെയിലെ ഏറ്റവും വലിയ എനർജി ഫേമുകളിൽ ഒന്നായ ഇ ഡി എഫ് അറിയിച്ചു. എന്നാൽ പുതിയ തീരുമാനം സംബന്ധിച്ച വ്യക്തതകൾ ഇനിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. അവശ്യസാധനങ്ങളുടെ വിലകൾ ഒരുവശത്ത് ക്രമാതീതമായി വർദ്ധിക്കുന്നതിനിടയിൽ, ഇലക്ട്രിസിറ്റി ബില്ലുകളുടെയും മറ്റും വർദ്ധനവ് ജനങ്ങൾക്ക് മേൽ അമിത ഭാരം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സർക്കാരിന്റെ പുതിയ തീരുമാനം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മൾട്ടിനാഷണൽ കമ്പനിയായ ആമസോൺ യുകെയിൽ ഉടനീളം 1500 പുതിയ അപ്രന്റീസ്‌ഷിപ്പുകൾ പ്രഖ്യാപിച്ചു. എൻജിനീയറിങ് മുതൽ ആരോഗ്യരംഗം വരെ 40 ഓളം വിഭാഗങ്ങളിലാണ് അപ്രന്റീസ്‌ഷിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബിരുദ തലത്തിലുള്ളവർക്ക് പ്രയോജനപ്പെടുന്ന 200ലധികം അപ്രന്റീസ്‌ഷിപ്പുകളും ഇവയിൽ ഉൾപ്പെടുന്നുണ്ട്.
ഏകദേശം 70,000 -ത്തിലധികം ജീവനക്കാരാണ് ആമസോണിൽ യുകെയിൽ മാത്രം ജോലി ചെയ്യുന്നത്. പുതിയ പദ്ധതി തുടക്കക്കാർക്ക് തൊഴിൽ പരിചയം നേടുന്നതിന് സഹായകരമാകുമെന്നാണ് വിലയിരുത്തുന്നത്. 600 -ലധികം അപ്രന്റീസുകളെ നിയമിക്കാനുള്ള പദ്ധതി ബി ടി ഗ്രൂപ്പും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതികൾ സ്റ്റുഡന്റ് വിസയിൽ എത്തി പാർട്ട് ടൈം ജോലിക്ക് വേണ്ടി ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ലൈംഗികാതിക്രമ കുറ്റത്തിനും, കൊലപാതക ഭീഷണികൾ നടത്തിയതിനും മാഞ്ചസ്റ്റർ താരം മെയ്സൺ ഗ്രീൻവുഡ് അറസ്റ്റിലായി. ഞായറാഴ്ചയാണ് 20 വയസ്സുകാരനായ താരം പീഡനശ്രമത്തിനും മറ്റും അറസ്റ്റിലാകുന്നത്. നിലവിൽ താരത്തെ ചോദ്യംചെയ്തു കൊണ്ടിരിക്കുകയാണെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മെയ്സൺ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കില്ലെന്ന് ക്ലബ്ബ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. താരം തന്നെ ഉപദ്രവിച്ചതായി ആരോപിച്ച് സോഷ്യൽ മീഡിയയിൽ ഒരു സ്ത്രീ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെയും വീഡിയോകളുടെയും അടിസ്ഥാനത്തിലാണ് പോലിസ് താരത്തെ അറസ്റ്റ് ചെയ്തത്. ഇന്ന് അദ്ദേഹത്തെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
2009 ലാണ് ഗ്രീൻവുഡ് ആദ്യമായി കളത്തിലിറങ്ങുന്നത്. അതിനുശേഷം ഏകദേശം 129 ഓളം മാച്ചുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗ്രീൻവുഡ് കളത്തിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇതുവരെയും തനിക്കെതിരെയുള്ള ആരോപണങ്ങളോട് ഗ്രീൻവുഡ് പ്രതികരിച്ചിട്ടില്ല. ഒരു തരത്തിലുള്ള അതിക്രമവും പ്രോത്സാഹിപ്പിക്കുകയി ല്ലെന്നാണ് ക്ലബ് അധികൃതർ വാർത്തയോട് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു എസ് :- ആറ് മാസം മുതൽ നാല് വയസ്സുവരെയുള്ള കുട്ടികളിൽ തങ്ങളുടെ വാക്‌സിൻ നൽകാനുള്ള അനുമതിക്ക് ആവശ്യമായ രേഖകൾ യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ് ഡി എ )മുൻപിൽ സമർപ്പിച്ചിരിക്കുകയാണ് ഫൈസർ കമ്പനിയും, പങ്കാളിയായ ബയോൻടെക്കും. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇത്തരമൊരു നീക്കം തങ്ങൾ നടത്തുകയാണെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചത്. ഫൈസറിന്റെ അപേക്ഷ അംഗീകരിച്ചാൽ ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അനുമതിയുള്ള ആദ്യ രാജ്യമായി യുഎസ് മാറും. ഇതോടൊപ്പം തന്നെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ഫൈസർ വാക്സിന് അനുമതി നൽകുന്ന ആദ്യ രാജ്യമായും യു എസ് മാറും. മൂന്ന് മൈക്രോഗ്രാം വീതമുള്ള രണ്ട് ഡോസുകൾ ആണ് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നൽകാൻ തീരുമാനിച്ചിരുന്നത്. 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 30 മൈക്രോ ഗ്രാം വീതമുള്ള രണ്ട് ഡോസുകളും, അഞ്ചു മുതൽ 11 വയസ്സ് വരെയുള്ളവർക്ക് 10 മൈക്രോഗ്രാമും ആണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ മൂന്നും നാലും വയസ്സുള്ള കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ രണ്ട് ഡോസ് കൊണ്ട് മാത്രം കുട്ടികൾ കാര്യമായ പ്രതിരോധ റെസ്പോൺസുകൾ കാണിക്കാത്തതിനെ തുടർന്ന് ഒരു ഡോസും കൂടെ നൽകാൻ തീരുമാനം ആയിരുന്നു.
ആറുമാസം മുതൽ നാലു വയസ്സ് വരെയുള്ള കുട്ടികൾക്ക് കൃത്യമായ പ്രതിരോധശേഷിക്കായി മൂന്ന് ഡോസ് വാക്‌സിൻ ആവശ്യമാണെന്ന് ഫൈസർ സി എ ഒ ആൽബർട്ട് ബൗർലാ വ്യക്തമാക്കി. എന്നാൽ മൂന്നാമത്തെ ഡോസിനായുള്ള അനുമതിക്ക് ആവശ്യമായ ഡേറ്റകൾ ക്രമീകരിക്കുന്നതേ ഉള്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികൾക്ക് വാക്സിൻ ആവശ്യമോ അല്ലയോ എന്നത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് വിവിധ വിദഗ്ധർ ഉന്നയിക്കുന്നത്. എന്നാൽ കുട്ടികൾക്ക് വാക്സിൻ അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നവരും വളരെയധികം ഉണ്ട്. അത്തരം ആളുകൾ ഫൈസറിന്റെ ഈ നീക്കത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ആവശ്യ ഭക്ഷ്യവസ്തുക്കളുടെയും മറ്റും വില ക്രമാതീതമായി വർദ്ധിക്കുകയാണ്. വർഷാന്ത്യ ഭക്ഷ്യ ബില്ലുകളിൽ 180പൗണ്ടിന്റെ ശരാശരി വർദ്ധനവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മാസം മുതൽ തന്നെ ബീഫ്, സ്നാക്ക്സ്, ക്രിസ്പി ഐറ്റങ്ങൾ എന്നിവയുടെ വില വർധിച്ചിരുന്നു. ജനുവരി മാസത്തിൽ സസ്യാഹാരങ്ങളുടെയും ലോ ആൽക്കോഹോൾ ഉൽപ്പന്നങ്ങളുടെയും വില വർധിച്ചിരുന്നു. എല്ലായിടത്തും ആവശ്യവസ്തുക്കളുടെ വില വർധിക്കുകയാണെന്ന് കാന്തർ ഗ്രൂപ്പ് അറിയട്ടെന്ന് കൺസ്യൂമർ ഇൻസൈറ്റ് ഹെഡ് ഫ്രേസർ മക്കെവിറ്റ് വ്യക്തമാക്കി. 12 മാസത്തിനിടെ 3.8 ശതമാനത്തോളം വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് കുടുംബ ബഡ്ജറ്റുകളുടെ മേൽ കൂടുതൽ ഭാരം ഏൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഷോപ്പിംഗിനും മറ്റും ഇറങ്ങുന്ന ആളുകൾ വിലകുറഞ്ഞ വസ്തുക്കളിലേക്ക് തങ്ങളുടെ ശ്രദ്ധ കൂടുതൽ പതിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അനിയന്ത്രിതമായ വിലവർധന യുകെയിലെ മലയാളികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ജനുവരിയിൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ സർവേയിൽ മൂന്നിൽ രണ്ടുവിഭാഗം ജനങ്ങളും തങ്ങളുടെ ജീവിതച്ചെലവുകൾ ഡിസംബർ മാസത്തിൽ വർദ്ധിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 87 ശതമാനം പേരും ഭക്ഷ്യവസ്തുക്കൾക്കാണ് വില വർധിച്ചതെന്ന് വ്യക്തമാക്കി. എന്നാൽ 79% പേർ ഗ്യാസ്,ഇലക്ട്രിസിറ്റി മുതലായവയുടെ വിലകുറച്ചു തന്നെയാണ് ജീവിത ചിലവുകൾ വർധിപ്പിച്ചതെന്ന് വ്യക്തമാക്കി. നിലവിലുള്ള പണപ്പെരുപ്പത്തെ നേരിടുന്നതിനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് തങ്ങളുടെ പലിശനിരക്കുകൾ ഡിസംബർ മാസത്തിൽ വർദ്ധിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ബോറിസ് ജോൺസന് കനത്ത തിരിച്ചടിയേകി സ്യൂ ഗ്രേയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. രാജ്യം കർശനമായ ലോക്ക്ഡൗണിലായിരുന്നപ്പോൾ ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പാർട്ടികൾ, നേതൃത്വത്തിനുണ്ടായ ഗുരുതര വീഴ്ചയാണ് വ്യക്തമാക്കുന്നതെന്ന് സ്യൂ ഗ്രേ കുറ്റപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും വിഷയം കൈകാര്യം ചെയ്തതിൽ തെറ്റ് പറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഏറെ നാളായി കാത്തിരുന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ജോൺസന്റെ മാപ്പുപറച്ചിൽ. ബോറിസ് ജോൺസണെതിരെ രൂക്ഷമായ പരാമർശങ്ങളാണ് റിപ്പോർട്ടിൽ. ഇതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്. രാജി വെച്ച് ഒഴിയുക എന്നതാണ് പ്രധാനമന്ത്രിക്ക് ഇനി ചെയ്യാൻ പറ്റുന്ന മാന്യമായ കാര്യമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ തുറന്നടിച്ചു.
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നടന്ന 16 പാർട്ടികൾ തന്റെ അന്വേഷണ പരിധിയിൽ വന്നിട്ടുണ്ടെന്നും അതിൽ 12 എണ്ണം ഇപ്പോൾ മെറ്റ് പോലീസ് അന്വേഷിക്കുകയാണെന്നും സ്യൂ ഗ്രേ വെളിപ്പെടുത്തി. മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാത്ത മൂന്ന് പാർട്ടികൾ ഇതിൽ ഉൾപ്പെടുന്നു.
പ്രധാന കണ്ടെത്തലുകൾ
• 2020 മെയ് 15നും 2021 ഏപ്രിൽ 16നുമിടയിലാണ് 16 പാർട്ടികൾ നടന്നത്.
• വിദ്യാഭ്യാസ വകുപ്പിൽ നടന്ന ഒരു പാർട്ടി ഒഴികെ ബാക്കിയെല്ലാം ഡൗണിംഗ് സ്ട്രീറ്റിലും ക്യാബിനറ്റ് ഓഫീസിലും വെച്ചാണ് നടന്നത്.
• മുമ്പ് റിപ്പോർട്ട് ചെയ്യപ്പെടാത്ത പാർട്ടികളിൽ രണ്ടെണ്ണം ഡൗണിങ് സ്ട്രീറ്റിലാണ് നടന്നത്. മറ്റൊന്ന് ക്യാബിനറ്റ് ഓഫീസിൽ.
• ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ നിര്‍ബന്ധിതരായപ്പോള്‍ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തത് ന്യായീകരിക്കാനാവില്ലെന്ന വിമർശനവും സ്യൂ ഗ്രേ മുന്നോട്ടു വെച്ചു.
ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് നടന്ന മറ്റ് മൂന്ന് പാർട്ടികൾ
1) 18 ജൂൺ 2020 – വൈറ്റ്‌ഹാളിലെ കാബിനറ്റ് ഓഫീസിൽ നമ്പർ 10 പ്രൈവറ്റ് സെക്രട്ടറിയുടെ യാത്രയയപ്പ്.
2) 17 ഡിസംബർ 2020 – ഡൗണിംഗ് സ്ട്രീറ്റിൽ ഔദ്യോഗിക ഉദ്യോഗസ്ഥന്റെ യാത്രയയപ്പ്.
3) 14 ജനുവരി 2021 – ഡൗണിംഗ് സ്ട്രീറ്റിൽ നമ്പർ 10 പ്രൈവറ്റ് സെക്രട്ടറിമാരുടെ യാത്രയയപ്പ്.
സർക്കാർ മന്ദിരങ്ങളിൽ നടന്ന അമിത മദ്യപാനവും സ്യൂ ഗ്രേ എടുത്തുകാട്ടി. 2021 ഏപ്രിൽ 16നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിൽ സാമൂഹിക നിയന്ത്രണം ലംഘിച്ച് രണ്ടു മദ്യസൽക്കാരം നടന്നു. പാർട്ടിയിൽ പങ്കെടുത്ത ജീവനക്കാർ സമീപത്തെ സൂപ്പർമാർക്കറ്റിൽ നിന്ന് സൂട്ട്കേസ് നിറയെ മദ്യം വാങ്ങിയിരുന്നു. ജോൺസന് നേരത്തെ പിന്തുണ നൽകിയ സ്വന്തം പാർട്ടിയിലെ എംപിമാർ വരെ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ തിരിഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ എൻഎച്ച്എസ് സ്റ്റാഫുകളും, സോഷ്യൽ കെയർ ജീവനക്കാരും നിർബന്ധമായി വാക്സിൻ എടുത്തിരിക്കണമെന്ന നിലപാട് പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടീഷ് ഗവൺമെന്റ്. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഈ തീരുമാനം നടപ്പിലാക്കിയാൽ എൺപതിനായിരത്തോളം സ്റ്റാഫുകളുടെ കുറവുണ്ടാകുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ നിലപാട് പുനഃപരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിലെ ഒമിക്രോൺ വകഭേദം മറ്റുള്ളവയെക്കാൾ മാരകമല്ലാത്തതിനാൽ മന്ത്രിമാരും പുതിയ മാറ്റം അംഗീകരിക്കാനാണ് സാധ്യത. റോയൽ കോളേജ് ഓഫ് നേഴ്സിങ്, റോയൽ കോളേജ് ഓഫ് മിഡ് വൈഫ് സ്, റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷ്നേഴ്സ് എന്നിവർ എല്ലാവരും തന്നെ വാക്സിൻ നിർബന്ധമാക്കുന്ന തീരുമാനത്തിനെതിരെ മുന്നോട്ടുവന്നിരുന്നു. ഏപ്രിൽ മാസത്തോടെ എല്ലാ ജീവനക്കാരും രണ്ടു ഡോസ് വാക്സിനും എടുത്തിരിക്കണമെന്നായിരുന്നു ഇതുവരെയുള്ള സർക്കാർ നിലപാട്. ഇതിൻപ്രകാരം ആദ്യ ഡോസ് വാക്സിൻ ഫെബ്രുവരി -3 ഓടുകൂടി എടുത്താൽ മാത്രമേ ജീവനക്കാർക്ക് ഏപ്രിലിൽ രണ്ടാമത്തെ ഡോസ് പൂർത്തിയാക്കുവാൻ സാധിക്കുകയുള്ളൂ. ഈ ഡേറ്റ് അടുത്ത് വരാൻ ഇരിക്കെയാണ് തീരുമാനത്തിൽ ഉണ്ടാകുന്ന പുതിയ മാറ്റങ്ങൾ.
ഒമിക്രോൺ വകഭേദം തീവ്രത കുറഞ്ഞതാണ്. അതിനാൽ തന്നെ വാക്സിൻ നിർബന്ധമാക്കണമോ എന്നത് സംബന്ധിച്ച് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും പുനഃപരിശോധന ഉണ്ടാകുമെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കിയിരുന്നു. ഇതോടെ നിലവിൽ ഈ തീരുമാനം മൂലം ജോലി നഷ്ടപ്പെട്ടിരിക്കുന്ന കെയർ ഹോം ജീവനക്കാർക്ക് തിരികെ കയറാൻ ആകും.
യു കെ :- യു കെ സി സി എ യിലെ പ്രതിസന്ധികൾ സംബന്ധിച്ച മാധ്യമ വാർത്തകളിൽ ഭൂരിഭാഗവും കല്പന സൃഷ്ടികളാണ്. യുകെ സിസി എ കേന്ദ്ര സമിതിയിൽ നിന്നും ഭാരവാഹികളായ പ്രസിഡന്റ് തോമസ് വരിക്കാട്ട്, സെക്രട്ടറി ജിജി വരിക്കാശ്ശേരി എന്നിവർ രാജിവെച്ചതോടെയാണ് സമിതിയിൽ അതിരൂക്ഷമായ പ്രശ്നങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ ഇവർ രാജിവച്ചത് തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ്. ഇന്നലെ വിളിച്ചുചേർത്ത അടിയന്തര നാഷണൽ കൗൺസിൽ യോഗത്തിലാണ് ഇരുവരും തങ്ങളുടെ രാജി അറിയിച്ചത്. ഭരണഘടനാപ്രകാരം അടുത്ത തിരഞ്ഞെടുപ്പ് വരെ നാഷണൽ കൗൺസിലിന്റെ അധീനതയിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് തെളിയുന്നത്.
സംഘടനയുടെ സ്പിരിച്വൽ ഡയറക്ടർ ആയിരുന്ന സീറോ മലബാർ സഭാ വികാരി ജനറൽ കൂടിയായ വൈദികൻ സജി മലയിൽ പുത്തൻപുരയിലിനെ പദവിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തോട് ഭാരവാഹികൾക്ക് ഇടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സമിതിയിൽ ഉള്ളവർ എല്ലാവരും തന്നെ സഭയോട് ചേർന്ന് നിൽക്കുന്നവരാണ്. ഏതൊരു സംഘടനയിലും ഉണ്ടാവുന്നത് പോലെയുള്ള ചെറിയ പ്രശ്നങ്ങൾ മാത്രമാണ് ഇവിടെയും ഉണ്ടായിരിക്കുന്നത്.
ഇന്നലെ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത നാഷണല്‍ കൗണ്‍സിലില്‍ തോമസ് വരിക്കാട്ടും ജിജി വരിക്കാശേരിയും തങ്ങളുടെ നിലപാട് വ്യക്തമാ ക്കിയിരുന്നു . സംഘടനാ നിയമം അനുസരിച്ചു വൈസ് പ്രസിഡന്റിനെ പ്രസിഡന്റ് ആയി ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ല. അതിനാല്‍ 28 ദിവസത്തെ സമയം നല്‍കി നാഷണല്‍ കൗണ്‍സില്‍ വിളിച്ചു കൂട്ടി പുതിയ നോമിനേഷന്‍ നടത്തുകയോ തിരഞ്ഞെടുപ്പു നടത്തുകയോ മാത്രമാണ് പുതിയ കമ്മിറ്റി രൂപീകരിക്കാന്‍ ഉള്ള മാര്‍ഗം. എന്നാല്‍ നിലവിലെ നാഷണല്‍ കൗണ്‍സിലില്‍ സംരക്ഷണ സമിതിക്കു ഭൂരിപക്ഷം കണക്കാക്കുന്നതിനാല്‍ ഇവരുടെ ആശയവുമായി യോജിക്കുന്നവര്‍ തന്നെ തലപ്പത്തു എത്താനാണ് സാധ്യത.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്നുമുതൽ ഇംഗ്ലണ്ടിൽ കെയർഹോം സന്ദർശനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നിലവിലില്ലാതായി. അതുപോലെതന്നെ ഒറ്റപ്പെടലിന് നിർദ്ദേശിക്കപ്പെട്ടിരുന്ന സമയപരിധിയും കുറച്ചിട്ടുണ്ട്. ഒമിക്രോൺ പടർന്ന് പിടിക്കാതിരിക്കാനാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടുകൂടി ഇംഗ്ലണ്ടിലെ കുടുംബങ്ങൾക്ക് തങ്ങളുടെ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും സന്ദർശിക്കാൻ അവസരം കൈവരും. അതുപോലെതന്നെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ഒറ്റപെടലിൻെറ സമയപരിധി 14 ദിവസത്തിൽ നിന്ന് 10 ആയി കുറച്ചിട്ടുണ്ട്. അഞ്ചോ ആറോ ദിവസങ്ങളിൽ നടത്തുന്ന പരിശോധന ഫലങ്ങൾ നെഗറ്റീവ് ആണെങ്കിൽ നിർദ്ദിഷ്ട ഒറ്റപ്പെടൽ കാലയളവ് വീണ്ടും കുറയും.
കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് മാസ്കുകൾ ധരിക്കുന്നതും കോവിഡ് പാസുകളും ഇംഗ്ലണ്ടിൽ നേരത്തെ തന്നെ എടുത്ത് മാറ്റിയിരുന്നു. കെയർ ഹോമുകളിൽ താമസിക്കുന്നവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള സഹവർത്തിത്വം എത്രമാത്രം ആവശ്യമാണെന്ന് തനിക്കറിയാമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. അതുകൊണ്ടാണ് പ്ലാൻ ബി നിയന്ത്രണങ്ങൾ നിലവിൽ നിന്നപ്പോൾ പോലും മൂന്ന് സന്ദർശകരെ കെയർ ഹോമുകളിൽ അനുവദിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- 2020 ഡിസംബറിൽ ബ്രിട്ടീഷ് ഹെൽത്ത് ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ, കോവിഡ് മൂലമുള്ള പ്രതിസന്ധിയിൽ നിന്നും പൂർണ്ണമായി പുറത്തുകടക്കാനായി, എൻഎച്ച്എസ് 2024-25 ഓടുകൂടി 50,000 സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യുമെന്ന ലക്ഷ്യത്തിൽ നിന്നും അധികം മുന്നോട്ട് പോകേണ്ടതായി വരുമെന്ന് വ്യക്തമാക്കുന്നു. യു കെയിൽ രോഗികളെ ശുശ്രൂഷിക്കുന്നതിനായി ആശുപത്രികളിലും, ക്ലിനിക്കുകളിലുമൊന്നും തന്നെ ആവശ്യത്തിന് നഴ്സുമാരില്ല എന്നാണ് റിപ്പോർട്ടിനോട് പ്രതികരിച്ച് മുൻ റോയൽ കോളേജ് ഓഫ് നേഴ്സിങ് ചീഫ് എക്സിക്യൂട്ടീവ് ആൻഡ് ജനറൽ സെക്രട്ടറി ഡേമ് ഡോണ കിനയർ വ്യക്തമാക്കിയത്. ഈ പ്രതികരണങ്ങളെല്ലാം തന്നെ ബ്രിട്ടനിലെ നേഴ്സുമാരുടെ ക്ഷാമത്തെ ആണ് സൂചിപ്പിക്കുന്നത്. പകർച്ചവ്യാധി കാലത്ത് മാത്രമായി പ്രതിസന്ധി പരിഹരിക്കുന്നതിന് മറ്റ് രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനെതിരെ രാജ്യത്തിനകത്തു തന്നെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതോടെ കൃത്യമായ രീതിയിൽ മറ്റു രാജ്യങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യണമെന്ന ആവശ്യം ശക്തമായിരുന്നു. എൻ എച്ച് എസ് ഇംഗ്ലണ്ട് ചീഫ് നേഴ്സിങ് ഓഫീസർ രൂത്ത് മെയും ഇക്കാര്യം അംഗീകരിച്ചിരുന്നു.
എന്നാൽ 2005 മുതൽ 2015 വരെയുള്ള കാലഘട്ടങ്ങളിൽ ഇന്ത്യയിൽ നിന്നും, ഫിലിപ്പീൻസിൽ നിന്നും മറ്റും വർക്ക് പെർമിറ്റ് വിസകളിൽ എത്തി, ബ്രിട്ടീഷ് പൗരത്വവും നേടിയ നിരവധി നേഴ്സുമാർ ബാൻഡ് 2,3,4 എന്നീ വിഭാഗങ്ങളിൽ ജോലിചെയ്യുന്നുണ്ട്. സ്വന്തം രാജ്യത്ത് തന്നെ ആവശ്യത്തിനുള്ള എക്സ്പീരിയൻസ് നേടിയതിനു ശേഷമാണ് ഇവർ യുകെയിൽ എത്തിയിരിക്കുന്നത്. മെഡിസിൻ, ഇന്റെൻസീവ് കെയർ, നിയോ- നേറ്റൽ കെയർ, ക്രിട്ടിക്കൽ കെയർ, സർജിക്കൽ നേഴ്സിങ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളിൽ ഇവരോരുത്തരും തന്നെ നന്നായി അനുഭവജ്ഞാനം ഉള്ളവരാണ്. ഇതോടൊപ്പംതന്നെ യുകെയിലെത്തി 10 വർഷം ആയതിനാൽ തന്നെ എൻ എച്ച് എസ് പാരമ്പര്യവുമായും വളരെയധികം ഇവർ പരിചയപ്പെട്ടു കഴിഞ്ഞു. ‘ ലൈഫ് ഇൻ യു കെ ‘ ടെസ്റ്റ് പാസ് ആയിട്ടുള്ളവരാണ് ഇവരിൽ ഭൂരിഭാഗം പേരും. എന്നാൽ ഇവരോട് എൻ എം സി ( നേഴ്സിങ് ആൻഡ് മിഡ്വൈഫെറി കൗൺസിൽ ) രജിസ്ട്രേഷനായി ഐ ഇ എൽ റ്റി എസ് / ഒ ഇ റ്റി പാസാകണമെന്ന് ആവശ്യമാണെന്നാണ് എൻഎച്ച്എസ് ആവശ്യപ്പെടുന്നത്. ഇവരിൽ കുറച്ചു വിഭാഗം ഒ എസ് സി ഇ ( ഒബ്ജക്ടീവ് സ്ട്രക്ച്ചർഡ് ക്ലിനിക്കൽ എക്സാമിനേഷൻ ) ടെസ്റ്റുകളും മറ്റും പാസായവരുമാണ്. ഇത്തരം നേഴ്സുമാരെ സഹായിക്കുന്നതിനായി എൻ എച്ച് എസ് ട്രസ്റ്റു കളുടെ ഭാഗത്തുനിന്നും അടുത്തിടെയായി നടപടികൾ ഉണ്ടാകുന്നത് സ്വാഗതാർഹമാണെന്ന് നേഴ്സുമാർ അഭിപ്രായപ്പെടുന്നു.
ഇതോടൊപ്പം തന്നെ ഇത്തരം നേഴ്സുമാർക്ക് എൻഎംസി രജിസ്ട്രേഷനായി പുതിയ ഇംഗ്ലീഷ് ലാംഗ്വേജ് ഓഫർ നൽകുമെന്നും രൂത്ത് മെയ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും തന്നെ ഇവരുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുന്നില്ല. ഇതോടൊപ്പം തന്നെ ഇത്തരം നേഴ്സുമാരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഓൺലൈൻ ക്വസ്റ്റ്യനൈയറും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത 857 പേരിൽ, 629 പേർക്കും ബ്രിട്ടീഷ് പൗരത്വം ഉള്ളവരാണ്. ബാക്കിയുള്ള 207 പേർ പെർമനെന്റ് റെസിഡൻസി ഉള്ളവരുമാണ്. ഇതിനോടൊപ്പം തന്നെ ഭൂരിഭാഗം പേർക്കും ഐസിയു കെയർ, ക്രിട്ടിക്കൽ കെയർ തുടങ്ങിയവയെല്ലാം തന്നെ അനുഭവ പരിജ്ഞാനം ഉള്ളവരുമാണെന്ന് ഈ ചോദ്യോത്തരപംക്തി യിലൂടെ വ്യക്തമായിരുന്നു. എൻ എം സി ഈ കാലഘട്ടത്തിൽ ചെയ്ത എല്ലാ നടപടികളും സ്വാഗതാർഹമാണെന്ന് നേഴ്സുമാർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ അഞ്ചു വർഷത്തിലധികമായി യു കെ പൗരത്വം നേടി കെയർ ഹോമുകളിലും മറ്റും ജോലി ചെയ്യുന്ന നഴ്സുമാരുടെ എൻ എം സി രജിസ്ട്രേഷൻ എളുപ്പം ആക്കുന്നതിനുള്ള കൂടുതൽ നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് ആവശ്യമാണ് നേഴ്സുമാർ ഉയർത്തുന്നത്. ഇത് ഉടനടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേഴ്സുമാർ.