Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : എ. കെ ആന്റണി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു. “എന്‍റെ യാത്ര അവസാനിപ്പിക്കാന്‍ സമയമെത്തിയിരിക്കുന്നു. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ല” – വിരമിക്കൽ പ്രഖ്യാപിച്ച് ആന്റണി പറഞ്ഞു. ആന്റണിയുടെ രാജ്യസഭയിലെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുകയാണ്. രാജ്യസഭാംഗമായി തുടരാനും അദ്ദേഹത്തിന് താത്പര്യമില്ല. ഏപ്രിലില്‍ രാജ്യസഭാ കാലാവധി തീരുന്നതോടെ ആന്‍റണി കേരളത്തിലേക്ക് താമസം മാറും.

52 വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് ആന്‍റണി അവസാനിപ്പിക്കുന്നത്. മൂന്നു തവണ കേന്ദ്ര മന്ത്രിയായ അദ്ദേഹം 1977ൽ കേരള മുഖ്യമന്ത്രി ആയിരുന്നു. നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അദ്ദേഹം നന്ദി അറിയിച്ചു. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച്‌ 31നാണ് നടക്കുക. ഈ മാസം 14 ന് ഇതുംബന്ധിച്ച വിജ്ഞാപനം ഇറക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 21 ആണ്. കോൺഗ്രസ് രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ അടക്കം 13 അംഗങ്ങളുടെ കാലാവധിയാണ് പൂർത്തിയായിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എം.പിമാരായ എ.കെ ആന്‍റണി, കെ.സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരും കാലാവധി പൂർത്തിയാക്കി.

1970ലാണ് ആന്‍റണി ആദ്യമായി എംഎല്‍എ ആയി നിയമസഭയില്‍ എത്തിയത്. 37ാം വയസ്സില്‍, 1977ല്‍ കേരള മുഖ്യമന്ത്രിയായി. 10 വർഷം കെപിസിസി അധ്യക്ഷനായിരുന്നു. അഞ്ച് തവണ എംഎല്‍എ ആയി. 1985-ലാണ് ആന്റണി ആദ്യമായി രാജ്യസഭാം​ഗമാകുന്നത്. 1991-ൽ രണ്ടാം വട്ടവും രാജ്യസഭ അംഗമായ ആൻ്റണി, നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു. 2016 ൽ അഞ്ചാം തവണയാണ് ആന്റണി രാജ്യസഭയിലെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- ലോകത്ത് ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ലഭിച്ച അൻപത്തിയേഴുകാരനായ ഡേവിഡ് ബെന്നെറ്റ് ചൊവ്വാഴ്ച മരണമടഞ്ഞു. ജനുവരി ഏഴിനാണ് അദ്ദേഹത്തിന് മേരിലൻഡ് മെഡിക്കൽ സെന്ററിൽ ട്രാൻസ്പ്ലാന്റ് നടത്തിയത്. അതിനുശേഷം രണ്ടു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില പുരോഗമിച്ചു വരികയായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മോശമായ രീതിയിലേക്ക് ആരോഗ്യനില എത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ചയാണ് ഡേവിഡിന്റെ മരണം ഔദ്യോഗികമായി ആശുപത്രി അധികൃതർ പുറത്ത് വിട്ടത്. ലോകത്താദ്യമായി ജനിതക മാറ്റം വരുത്തിയ ഒരു മൃഗത്തിന്റെ ഹൃദയം ലഭിച്ച ആളാണ് ഡേവിഡ്. ഡേവിഡിൻെറ മരണത്തിനു തക്കതായ കാരണങ്ങൾ ഒന്നും തന്നെ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ആശുപത്രി വക്താവ് ഡെബോറഹ് കോട്സ് അറിയിച്ചു.


ഡേവിഡിന്റെ മരണം സംബന്ധിച്ചുള്ള കാരണങ്ങളെ സംബന്ധിച്ച് വിശദമായ ഗവേഷണ റിപ്പോർട്ട് തയ്യാറാക്കാനുള്ള പദ്ധതിയിലാണ് വിവിധ ഗവേഷകർ. ഡേവിഡിന്റെ മരണത്തിൽ അതിയായ ദുഃഖമുണ്ടെന്നും വളരെ ധൈര്യമായി ഇത്രയുംകാലം ജീവിതത്തിനുവേണ്ടി പോരാടിയ ഒരാളായിരുന്നു ഡേവിഡെന്നും ട്രാൻസ്പ്ലാന്റിന് നേതൃത്വംനൽകിയ സർജൻ ഡോക്ടർ ബാർട്ട്ലി ഗ്രിഫിത് മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തുള്ള എല്ലാ ഹൃദ്രോഗികൾക്കും ആശ്വാസം നൽകുന്നതായിരുന്നു ബെനറ്റിന്റെ ശസ്ത്രക്രിയ. മനുഷ്യഹൃദയങ്ങൾക്കുള്ള ക്ഷാമം ഇതിലൂടെ പരിഹരിക്കാനാകുമെന്ന് ശാസ്ത്രലോകം ഈ ശസ്ത്രക്രിയയിലൂടെ തെളിയിച്ചിരുന്നു. നിരവധി വിവരങ്ങളാണ് ഈ ശസ്ത്രക്രിയയിലൂടെ ശാസ്ത്രലോകത്തിനു ലഭിച്ചതെന്ന് ഇന്റർ സ്പീഷീസ് ട്രാൻസ്പ്ലാന്റ് പ്രമുഖനായ ഡോക്ടർ മുഹമ്മദ് മോഹിയുദിൻ വ്യക്തമാക്കി. കൂടുതൽ ക്ലിനിക്കൽ ട്രയലുകൾ ഭാവിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അവയവമാറ്റ ശസ്ത്രക്രിയയിൽ കൂടുതൽ പരീക്ഷണങ്ങൾ നടക്കുന്ന സമയത്ത് ഇത്തരം ഒരു ശസ്ത്രക്രിയ വൻ പ്രചോദനമാണ് നൽകിയിരുന്നത്. എന്നാൽ മനുഷ്യന്റെ ഉപയോഗങ്ങൾക്ക് വേണ്ടി മൃഗങ്ങളെ കുരുതി കൊടുക്കുന്നതിനെതിരെ മൃഗ സംരക്ഷകർ ശബ്ദം ഉയർത്തിയിരുന്നു. 2021 ഒക്ടോബർ മുതൽ തന്നെ മേരിലാൻഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ബെന്നറ്റിന്റെ അവസാന പ്രതീക്ഷയായിരുന്നു ഈ ശസ്ത്രക്രിയ. ബെന്നറ്റിന്റെ ആരോഗ്യനില ഏറെ മോശമായതിനാൽ മനുഷ്യഹൃദയം സ്വീകരിക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരുന്നു. ശസ്ത്രക്രിയ നടത്തി തുടക്ക ദിവസങ്ങളിൽ ഒന്നുംതന്നെ ഹൃദയം യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും കാണിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ബെന്നറ്റിനുവേണ്ടി നടത്തിയ എല്ലാ പ്രയത്നങ്ങൾക്കും ആശുപത്രി അധികൃതർക്കുള്ള നന്ദി കുടുംബാംഗങ്ങൾ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കീവ് : റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രൈന് പിന്തുണയുമായി ഹോളിവുഡ് സൂപ്പർ താരം ലിയോനാർഡോ ഡികാപ്രിയോ. യുക്രൈന് 7.6 മില്യൺ പൗണ്ടാണ് ധനസഹായമായി താരം പ്രഖ്യാപിച്ചത്. ഡികാപ്രിയോയുടെ മുത്തശ്ശി ഹെലെനെ ഇൻഡൻബിർക്കൻ ഒഡെസയിലാണ് ജനിച്ചത്. 1917-ൽ മാതാപിതാക്കളോടൊപ്പം ജർമ്മനിയിലേക്ക് കുടിയേറുകയായിരുന്നു. ഈയൊരു വൈകാരിക ബന്ധം കൂടി താരത്തിന്‍റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

2008ൽ, തന്റെ 93 -മത്തെ വയസ്സിലാണ് ഹെലനെ അന്തരിച്ചത്. ചെറുപ്പം മുതലേ മുത്തശ്ശിയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഡികാപ്രിയോയ്ക്ക് , ഈ സംഭാവനയിലൂടെ അവരോടുള്ള സ്നേഹം വെളിപ്പെടുകയാണെന്ന് പോളിഷ് ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്തു. കിഴക്കൻ യൂറോപ്പിലെ വികസനങ്ങൾ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ വിസെഗ്രാഡ് ഫണ്ടാണ് സംഭാവനയുടെ വിവരം പുറത്തുവിട്ടത്.

ഡികാപ്രിയോയ്ക്ക് പുറമെ നിരവധി ഹോളിവുഡ് താരങ്ങളും സംവിധായകരും യുക്രൈന് സാമ്പത്തിക പിന്തുണയുമായി രംഗത്തെത്തി. റയാൻ റെയ്നോൾഡ്സും ബ്ലെയ്ക്ക് ലൈവ്ലിയും യുക്രൈനായുള്ള ഒരു ധനസമാഹരണത്തിൽ പങ്കെടുക്കുകയും സമാഹരിച്ച തുകയുടെ ഇരട്ടി തുക സംഭാവന നൽകുകയും ചെയ്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുക്രൈന്‍-റഷ്യ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. ലക്ഷ്യം കാണാതെ പിന്നോട്ടില്ലെന്ന് റഷ്യ പറയുമ്പോള്‍ അവസാന ശ്വാസം വരെ പൊരുതുമെന്നാണ് യുക്രൈന്‍ വ്യക്തമാക്കിയത്. റഷ്യക്കെതിരെ അവർ തിരിച്ചടിക്കുന്നു. ലോക രാജ്യങ്ങളെയെല്ലാം ഈ യുദ്ധം ബാധിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എങ്ങനെയാണ് ഈ യുദ്ധം അവസാനിക്കുക എന്നത് സംബന്ധിച്ച് നിരവധി നിരീക്ഷണങ്ങളാണ് ഉയർന്നു വരുന്നത്.

ഹ്രസ്വ യുദ്ധം

റഷ്യ യുക്രൈന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതാണ് ഒരു സാധ്യത. റഷ്യയുടെ വ്യോമസേന വലിയ തോതില്‍ ഇപ്പോൾ യുദ്ധമുഖത്തില്ല. എന്നാല്‍ ഈ സ്ഥിതി മാറി യുക്രൈനിയന്‍ ആകാശത്ത് റഷ്യയുടെ വ്യോമാക്രമണങ്ങളുടെ നിര തന്നെ സംഭവിച്ചേക്കാം. യുക്രൈന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് റഷ്യ വ്യാപക ആക്രമണം നടത്തും. വൻ സൈബർ ആക്രമണങ്ങൾ നടക്കും. ഊർജ വിതരണവും ആശയവിനിമയ ശൃംഖലകളും തടസ്സപ്പെടും. ആയിരക്കണക്കിന് സാധാരണക്കാർ മരിക്കും. ധീരമായ ചെറുത്തുനിൽപ്പ് ഉണ്ടായിരുന്നിട്ടും, ദിവസങ്ങൾക്കുള്ളിൽ കീവ് പുടിന്റെ നിയന്ത്രണത്തിൽ ആകും. പ്രസിഡന്റ് സെലെൻസ്‌കി ഒന്നുകിൽ വധിക്കപ്പെടാം. അല്ലെങ്കിൽ യൂറോപ്പിലേക്കോ യുഎസിലേക്കോ പാലായനം ചെയ്യും. പക്ഷെ ഇതൊരു സാധ്യത മാത്രമാണ്. യുക്രൈന്‍ സൈന്യത്തിന്റെ തളര്‍ച്ച സംഭവിച്ചാൽ മാത്രമേ ഇത്തരമൊരു സാഹചര്യം ഉടലെടുക്കൂ.

നീണ്ടു നില്‍ക്കുന്ന യുദ്ധം

ദീര്‍ഘകാലത്തേക്ക് യുദ്ധം നീണ്ടു നില്‍ക്കാനുള്ള സാധ്യതയാണ് മറ്റൊന്ന്. തലസ്ഥാന നഗരിയായ കീവ് ഉള്‍പ്പെടെ യുക്രെയ്ന്‍ നഗരങ്ങള്‍ പിടിച്ചടക്കുന്നതില്‍ റഷ്യന്‍ സൈന്യത്തിന് തടസ്സങ്ങള്‍ നേരിട്ടേക്കാം. രക്തം ചൊരിച്ചിലിലൂടെ യുക്രൈന്‍ പിടിച്ചെടുത്താലും ആ ജനതയെ ഭരിക്കുന്നത് റഷ്യക്ക് കഠിനമായിരിക്കും. രാജ്യത്ത് നിരന്തരം കലാപങ്ങള്‍ ഉടലെടുത്തേക്കാം. യുക്രൈന്‍ പ്രതിരോധ സംഘങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ആയുധ സഹായം ലഭിച്ചേക്കും. അഫ്ഗാനിസ്താനിൽ സംഭവിച്ചതു പോലെ രക്തരൂഷിതമായ കാലത്തേക്ക് യുക്രൈന്‍ ഒരു പക്ഷെ പോയേക്കാം.

യുദ്ധം യൂറോപ്പിലേക്ക്

റഷ്യന്‍ സൈനികാക്രമണം യുക്രെനിയന്‍ അതിര്‍ത്തിക്കുള്ളില്‍ ഒതുങ്ങിയില്ലെങ്കിൽ ഈയൊരു സാഹചര്യം ഉടലെടുക്കും. യുക്രൈന് പിന്നാലെ മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങൾ പിടിച്ചടക്കാൻ റഷ്യ ശ്രമിക്കും. കിഴക്കന്‍ യൂറോപിലെ നാറ്റോ അംഗരാജ്യങ്ങളെ റഷ്യ ആക്രമിച്ചാൽ സ്ഥിതി വഷളാകും. നാറ്റോയുടെ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ അഞ്ച് പ്രകാരം തങ്ങളുടെ ഒരു അംഗത്തെ ആക്രമിച്ചാല്‍ അത് നാറ്റോയെ ആക്രമിച്ചതായാണ് കണക്കാക്കുക. യുദ്ധമുഖത്തേക്ക് നാറ്റോ സൈന്യം ഇറങ്ങും. എന്നാൽ ഇതൊരു വിദൂര സാധ്യതയാണ്. നാറ്റോയുടെ ഭാഗമല്ലാത്ത മോൾഡോവ, ജോർജിയ തുടങ്ങിയ രാജ്യങ്ങൾ പുടിൻ ലക്ഷ്യമിട്ടാൽ യുദ്ധം വ്യാപിക്കാനും സാധ്യതയുണ്ട്.

സമാധാന ചർച്ച

സമാധാന ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതാണ് മറ്റൊരു സാധ്യത. യുക്രൈനും റഷ്യയും തമ്മില്‍ രണ്ട് തവണ സമാധാന ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ റഷ്യന്‍ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. ആഭ്യന്തര തലത്തില്‍ ഇത് തനിക്ക് ഭീഷണിയാവുമെന്ന് ഉറപ്പായാൽ പുടിന്‍ ഒരു പക്ഷെ അനുനയത്തിന് തയ്യാറായേക്കും. യുദ്ധം അവസാനിപ്പിക്കാനാണ് യുക്രൈനും ആഗ്രഹിക്കുന്നത്. ക്രിമിയയിലെ റഷ്യയുടെ അധികാരവും ദോന്‍ബാസിലെ ചില ഭാഗങ്ങളിലെ റഷ്യന്‍ അവകാശ വാദവും യുക്രൈന്‍ അംഗീകരിക്കും. മറു വശത്ത് യുക്രൈന്‍ സ്വാതന്ത്ര്യത്തെ റഷ്യയും അംഗീകരിക്കും.

പുടിന്റെ സ്ഥാനം നഷ്ടപ്പെടുക

റഷ്യയുടെ അധികാരം പുടിന് നഷടപ്പെടുക എന്ന സാധ്യതയാണ് അവസാനത്തേത്. വളരെ വിദൂര സാധ്യത ആണെങ്കിലും ഇത് തള്ളികളയാൻ ആവില്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. റഷ്യയെ തളര്‍ത്തുകളയുന്ന സാമ്പത്തിക വിലക്കുകളാണ് ഇതിനകം പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുമായുള്ള ഇടപാടുകള്‍ ലോകബാങ്ക് നിര്‍ത്തി വെച്ചു. റഷ്യന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏർപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക നില തകരുന്നത് റഷ്യന്‍ ജനതയ്ക്ക് പുടിന്‍ സര്‍ക്കാരിനോട് അതൃപ്തിയുണ്ടാക്കും. ആയിരക്കണക്കിന് റഷ്യന്‍ സൈനികരാണ് കൊല്ലപ്പെടുന്നത്. പുടിന്റെ ജനപ്രീതി ഇതിലൂടെ നഷ്ടമാകും. പുടിന്‍ പുറത്തു പോയാല്‍ വിലക്കുകള്‍ പിൻവലിക്കും എന്ന പാശ്ചാത്യ ശക്തികളുടെ ഉറപ്പിന്മേൽ റഷ്യന്‍ സൈന്യം, സര്‍ക്കാരിലെ ഒരു വിഭാഗം, രാജ്യത്തെ സമ്പന്നശക്തികള്‍ എന്നിവര്‍ പുടിനെതിരെ തിരിഞ്ഞേക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സംഗീതലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് പ്രശസ്തിയാർജ്ജിച്ച് വന്ന ഇരുപത്തിനാലുകാരനായ നിംറോയ് കെൻഡ്റിക്സിനെ കൊലപ്പെടുത്തിയ കേസിൽ 15 വയസ്സുകാരി പെൺകുട്ടിക്ക് അഞ്ചുവർഷം ജയിൽശിക്ഷ. വെസ്റ്റ് സസ്സെക്സിലെ ക്രോലിയിൽ വച്ചാണ് പെൺകുട്ടി 2020 ഒക്ടോബറിൽ നിംറോയിയെ കൊലപ്പെടുത്തിയത്. നിയമപരമായ കാരണങ്ങൾ കാരണം പെൺകുട്ടിയുടെ പേര് ഇതുവരെയും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു വർഷം തടവ് ശിക്ഷയോടൊപ്പം തന്നെ, ലൈസൻസ് നിയമങ്ങൾ പ്രകാരം അധികമായി നാലുവർഷവും പെൺകുട്ടി ശിക്ഷ അനുഭവിക്കേണ്ടതായി വരും.

കഴിഞ്ഞവർഷം ജൂലൈയിലാണ് പെൺകുട്ടിയെ ആദ്യമായി കോടതിക്ക് മുൻപിൽ ഹാജരാക്കിയത്. സറേ & സസ്സെക്സ് മേജർ ക്രൈം ടീമിന്റെ അന്വേഷണത്തിൽ പെൺകുട്ടി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു കോടതിക്കു മുൻപിൽ ഹാജരാക്കിയത്. എന്നാൽ കൊലപ്പെടുത്തിയ സമയത്ത് പെൺകുട്ടി ശക്തമായ മാനസിക സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നതായും, പെൺകുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും മെഡിക്കൽ ടീം കണ്ടെത്തിയതിനെ തുടർന്നാണ് മനഃപ്പൂർവമായുള്ള കൊലപാതകമല്ലെന്ന് കോടതി ഇതിനെ വിലയിരുത്തിയത്. ഉത്തരവാദിത്ത കുറവ് മൂലമുള്ള വ്യക്തിഹത്യയായി ഇതിനെ കോടതി പിന്നീട് വിലയിരുത്തുകയാണ് ചെയ്തത്.


2020 ഒക്ടോബർ 27നാണ് ക്രോലിയിലെ റസ്സൽ വേയിൽ ഹെൻഡ്റിക്സിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെഞ്ചിലേറ്റ കുത്തിനെ തുടർന്നുണ്ടായ മുറിവു മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. മരണപ്പെട്ട സംഗീതജ്ഞനും പെൺകുട്ടിയുമായി മുൻപരിചയം ഉണ്ടായിരുന്നു എന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. തന്റെ സംഗീതംകൊണ്ട് ജനമനസ്സുകളിൽ ഇടം നേടി വന്നിരുന്നു ഹെൻഡ്റിക്സിന്റെ മരണം തീർത്താൽ തീരാത്ത ദുഃഖം ആണെന്ന് കുടുംബം വ്യക്തമാക്കി. ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും കുടുംബം പറഞ്ഞു. കുടുംബത്തോടുള്ള ദുഃഖം ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ ആൻഡി വോൾസ്റ്റെൻഹോംമും അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൻെറ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നുള്ള എണ്ണയുടെ ഇറക്കുമതി നിരോധിച്ച് ബ്രിട്ടൻ. ഈ വർഷം അവസാനത്തോടെ നിരോധനം പൂർണമായും നിലവിൽവരും . ഉക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ബ്രിട്ടൻ റഷ്യയ് ക്കെതിരെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ബ്രിട്ടൻെറ ഉപരോധത്തിൽ ഗ്യാസ് ഇറക്കുമതി ഉൾപ്പെടുത്തിയിട്ടില്ല.

യുഎസ് പ്രസിഡൻറ് ജോ ബൈഡനും റഷ്യയ്‌ക്കെതിരെയുള്ള ശക്തമായ ഉപരോധം പ്രഖ്യാപിച്ചു. യുഎസ് ഒരു പടി കൂടി കടന്ന് റഷ്യയിൽനിന്നുള്ള ഗ്യാസ് ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണയിൽ നിന്നുള്ള വരുമാനം . സാമ്പത്തിക ഉപരോധത്തിന് പിന്നാലെ എണ്ണയുടെയും ഗ്യാസിൻെറയും ഇറക്കുമതി നിരോധിച്ചത് റഷ്യയുടെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലൊടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. റഷ്യയുടെ മേൽ നടപ്പാക്കുന്ന ഉപരോധം ആഗോളതലത്തിൽ ഇന്ധന വില കുതിച്ചുയരുവാൻ കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

ഇതിനിടെ ഉക്രൈനിൽ നിന്നുള്ള അഭയാർഥികൾക്ക് വിസ അനുവദിക്കുന്ന യുകെയുടെ നടപടി വേഗത്തിലാക്കണമെന്നുള്ള ആവശ്യം ശക്തമാണ് . യുകെയിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിച്ചേരാൻ പതിനായിരത്തിലധികം ആൾക്കാർ അപേക്ഷിച്ചതിൽ 500 പേർക്കു മാത്രമാണ് വിസ ലഭിച്ചത് . വിസയില്ലാതെ മൂന്നുവർഷം ഉക്രൈൻ അഭയാർത്ഥികൾക്ക് അഭയം നൽകാനുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചിരുന്നു.

ലണ്ടൻ : യുദ്ധമുഖത്ത് നിന്നുള്ള പലായനം വേദനാജനകമാണ്. എന്നാൽ അവിടെയും സഹായഹസ്തം നീട്ടുന്ന ദൈവതുല്യരായ മനുഷ്യരുണ്ട്. യുക്രൈനിൽ നിന്നും ഇതുവരെ എൺപതോളം പേരെ പോളണ്ട് അതിർത്തിയിൽ എത്തിച്ച ബ്രിട്ടീഷ് ക്യാബ് ഡ്രൈവർ ഇന്ന് ജനങ്ങളുടെ മനസ്സിൽ ഹീറോയാണ്. ഗർഭിണികളും ഭിന്നശേഷിക്കാരും വൃദ്ധരും കുട്ടികളും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ 80 ഓളം പേരെ റൊമാൻ ടിംചിഷിൻ (31) ഇതിനകം പോളണ്ട് അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതലാണ് തന്റെ കറുത്ത ക്യാബിൽ അഭയാർത്ഥികളെ അതിർത്തിയിൽ എത്തിക്കാൻ അദ്ദേഹം തയ്യാറായത്. ഇതുവരെ 2,169 മൈലുകൾ സഞ്ചരിച്ചു; അഭയാർത്ഥികളുമായി പ്രതിദിനം 300 മൈലുകൾ.

“എന്നെകൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന്” റൊമാൻ ദൃഢനിശ്ചയത്തോടെ പറയുന്നു. “എന്റെ തൊഴിലുടമ ഉദാരമനസ്കനാണ്. എനിക്ക് ഒരു മാസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു. അതിനാൽ ആളുകളെ ഒഴിപ്പിക്കാൻ ഞാൻ യുക്രൈനിലെത്തി.” പിഎ വാർത്താ ഏജൻസിയോട് റൊമാൻ പറഞ്ഞു. പടിഞ്ഞാറൻ യുക്രൈനിലെ ലിവിവിലാണ് റൊമാൻ ജനിച്ചത്. ഇപ്പോൾ ബ്രിട്ടനിലാണ് താമസം. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പോർട്ടഡൗണിലെ വീട്ടിൽ നിന്ന് ഭാര്യ ഉലിയാന വോക്കിനൊപ്പം രണ്ടാഴ്ച മുൻപ് ജന്മനാട്ടിലേക്ക് മടങ്ങി.

ഒരേസമയം ആറു പേരെ വരെ താൻ കാറിൽ കൊണ്ടുപോകുമെന്ന് റൊമാൻ പറഞ്ഞു. അഭയാർത്ഥികളോടൊപ്പം അവരുടെ വളർത്തുമൃഗങ്ങളെയും അതിർത്തി പ്രദേശത്ത് എത്തിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. വടക്കൻ ലണ്ടനിൽ താമസിക്കുന്ന സഹോദരി മരിയയുടെ സഹായത്തോടെ, യുദ്ധത്തിൽ പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാൻ ഉപയോഗിക്കാവുന്ന 4×4 എസ്‌യുവി വാങ്ങുന്നതിനായി റൊമാൻ ധനസമാഹരണം നടത്തുന്നുണ്ട്. റഷ്യൻ അധിനിവേശം അന്യായമാണെന്നും ആവശ്യമെങ്കിൽ തോക്കെടുത്ത് മുൻനിരയിൽ നിന്ന് പോരാടാൻ താൻ തയ്യാറാണെന്നും റൊമാൻ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ശരീരഭാരം കുറയ്ക്കാൻ ഇനി സക്സെൻഡ കുത്തിവയ്പ്പ്. രാജ്യവ്യാപകമായി ബൂട്സ് ഫാർമസി സ്റ്റോറുകളിലൂടെയാണ് കുത്തിവയ്പ്പ് എൻഎച്ച്എസ് പുറത്തിറക്കിയത്. ഇംഗ്ലണ്ടിൽ 45 മുതൽ 74 വയസ് പ്രായമുള്ളവരിൽ 75% പേരും അമിതവണ്ണമുള്ളവരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പ് ആകർഷകമായി തോന്നിയേക്കാമെങ്കിലും ഇതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.

എന്താണ് സക്സെൻഡ?

വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കുത്തിവയ്പ്പ് ആണ് സക്സെൻഡ. നമ്മുടെ ശരീരത്തിലെ GLP1 എന്ന ഹോർമോണിന് സമാനമായ പ്രവർത്തനമാണ് സക്സെൻഡയും നടത്തുന്നത്. ഭക്ഷണത്തിന് ശേഷം വയറുനിറഞ്ഞതായി അനുഭവപ്പെടുമ്പോൾ സാധാരണയായി ശരീരത്തിലുണ്ടാകുന്ന ഹോർമോൺ ആണിത്. വിശപ്പിനെ നിയന്ത്രിക്കുന്ന തലച്ചോറിലെ റിസപ്റ്ററുകളിൽ സക്സെൻഡ പ്രവർത്തിക്കുന്നതോടെ വിശപ്പില്ലായ്മയോ വയറു നിറഞ്ഞതുപോലെയോ അനുഭവപ്പെടും. ഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ ദിവസം ഒരു കുത്തിവയ്പ്പ് എടുക്കണമെന്നാണ് സക്സെൻഡയുടെ സൈറ്റിൽ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം കുത്തിവയ്പ്പ് ഉപയോഗിക്കുകയാണെങ്കിൽ, മൂന്ന് മാസത്തിനുള്ളിൽ രോഗികളുടെ ശരീരഭാരത്തിന്റെ 5% വരെ കുറയുമെന്ന് അവർ അവകാശപ്പെടുന്നു.

എന്തൊക്കെയാണ് പാർശ്വഫലങ്ങൾ?

യുകെയിൽ 2017 ലാണ് സക്സെൻഡ ആദ്യമായി അംഗീകരിച്ചത്. 2015-ൽ, അമിതഭാരമുള്ള 5,813 പേരിൽ സക്സെൻഡ കുത്തിവയ്പ്പ് പരീക്ഷിച്ചിരുന്നു. കുത്തിവയ്പ്പിന് ശേഷം രോഗികൾക്ക് അസുഖവും ഛർദ്ദിയും ഉണ്ടാകുന്നതായി കണ്ടെത്തി. പത്തിൽ ഒന്നിലധികം പേർക്ക് ഓക്കാനം, തലവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം. ദഹനക്കേട്, ക്ഷീണം, തലകറക്കം, ഉറക്കമില്ലായ്മ, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന കുറവ് തുടങ്ങിയവയ്ക്ക് കുത്തിവയ്പ്പ് കാരണമാകുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞു.

ഇത് മനസ്സിൽ വെച്ചുകൊണ്ട്, ഒരു എൻഎച്ച്എസ് പ്രൊഫഷണലിന്റെ ഉപദേശം തേടിയ ശേഷം കുത്തിവയ്പ്പ് എടുക്കുന്നതാണ് ഉചിതം. നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ Medullary Thyroid Cancer (MTC) ഉണ്ടെങ്കിൽ കുത്തിവയ്പ്പ് എടുക്കരുത്. ഗർഭിണിയായവരോ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരോ കുത്തിവയ്പ്പ് എടുക്കരുതെന്നും സക്സെൻഡ ഉപദേശിക്കുന്നു. ഗർഭസ്ഥ ശിശുവിനെ അത് ദോഷകരമായി ബാധിച്ചേക്കാം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധ ഭൂമിയായ ഉക്രൈനിൽ നിന്ന് വൻ പാലായനം ആണ് നടക്കുന്നത് . ഇതുവരെ 1.7 ദശലക്ഷം ആളുകൾ അഭയാർത്ഥികളായി രാജ്യംവിട്ടതായാണ് പുറത്തുവരുന്ന കണക്കുകൾ. അഭയാർഥികളിൽ മിക്കവരും ആദ്യം ഹംഗറി ഉൾപ്പെടെയുള്ള മധ്യ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആണ് പോകുന്നത്.

ഇതിനിടെ ഉക്രെയിൻ അഭയാർഥികൾക്കായി നിയമങ്ങളിൽ ഇളവുകൾ വരുത്തിയതിനെ തുടർന്ന് വിസ അനുവദിച്ചവരുടെ എണ്ണം 50 -തിൽനിന്ന് 300 ആയി ഉയർന്നു. യുകെയിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിച്ചേരുന്നതിനായി ഇതുവരെ 17,700 അപേക്ഷകൾ ആണ് ലഭിച്ചിരിക്കുന്നത്. മതിയായ രേഖകളുടെ അഭാവത്തിൽ യുകെയിലേയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട 600 -ൽ അധികം പേർ കലൈസിൽ കുടുങ്ങിക്കിടക്കുകയാണ്. ഉക്രൈൻ അഭയാർഥികൾക്ക് യുകെയിൽ പ്രവേശിക്കാൻ രണ്ട് മാർഗങ്ങളാണ് നിലവിലുള്ളത്. അവർക്ക് ഒന്നുങ്കിൽ യുകെയിൽ ബന്ധുക്കൾ ഉണ്ടായിരിക്കണം. അല്ലെങ്കിൽ അഭയാർഥികൾക്ക് യുകെയിൽ ഒരു സ്പോൺസർ ഉണ്ടായിരിക്കണം. യുകെ ഉക്രൈൻ അഭയാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ ഉദാരമായ സമീപനം നടത്തണമെന്നുള്ള ആവശ്യം ശക്തമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- വെയിൽസിലെ മലനിരകളിൽ ഒന്നായ സൈനോൻ വാലിയിലെ റിഗോസിൽ തിങ്കളാഴ്ച വൻതീപിടിത്തം ഉണ്ടായി. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അധികൃതർക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. നടക്കാനിറങ്ങിയ ആരോ തീ കത്തുന്നത് കണ്ടാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടൻ തന്നെ രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ആരംഭിച്ചതായി അഗ്നിശമനസേനാ വകുപ്പ് അറിയിച്ചു. മുൻപ് ഇത്തരത്തിൽ വലിയ ഒരു തീപിടുത്തം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കിയത്. മലനിരകളുടെ പല ഭാഗത്തായാണ് തീ പടർന്നു പിടിച്ചത് എന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ, ചൂടുകാലത്ത് തീപിടിക്കുന്നത് സാധാരണമാണെങ്കിലും, ഈ സമയത്ത് തീ പിടിക്കുന്നത് അപൂർവമാണെന്നും പ്രദേശവാസികളിൽ ഒരാളായ കെയിറ്റ് എമ്മ പറഞ്ഞു.

തീപിടുത്തത്തിന്റെ ഉറവിടം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സൗത്ത് വെയിൽസ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും സംഭവസ്ഥലത്തെത്തിയിട്ടുള്ളതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രാത്രി വൈകി തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞതായാണ് അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചത്. സാധാരണയായി ഈ സ്ഥലത്ത് തീ പിടിക്കാറുള്ളതല്ലെന്നാണ് പ്രദേശവാസികൾ എല്ലാവരും തന്നെ വ്യക്തമാക്കുന്നത്. തീപിടുത്തത്തിൽ വന്യമൃഗങ്ങൾക്ക് അപകടം സംഭവിച്ചിട്ടുണ്ടാകും എന്നാണ് പ്രാഥമിക നിഗമനം. ആളപായം ഒന്നും തന്നെ ഇല്ലെന്നാണ് ഇതു വരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

RECENT POSTS
Copyright © . All rights reserved