Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ പാർട്ടി വിവാദത്തിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൻ. ക്ഷമാപണം നടത്തിയെങ്കിലും പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നു. 2020 മേയിൽ തന്റെ ഡൗണിങ് സ്ട്രീറ്റ് വസതിയിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തത് പ്രധാനമന്ത്രി സമ്മതിക്കുകയും തുടർന്ന് മാപ്പ് പറയുകയുമായിരുന്നു. ‘നിയമം നിർമിക്കുന്നവർ തന്നെ അവ ലംഘിച്ചാൽ, എനിക്കും സർക്കാരിനുമെതിരെ ജനങ്ങൾക്കുണ്ടാകുന്ന ദേഷ്യം എനിക്ക് അറിയാം’ ബോറിസ് ജോൺസൻ പറഞ്ഞു. ഇന്നലെ പാർലമെന്റിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ ക്ഷമാപണം.

2020 മെയ് 20 ന് നടന്ന ഡൗണിംഗ് സ്ട്രീറ്റ് പാർട്ടിയിൽ താൻ 25 മിനിറ്റോളം പങ്കെടുത്തുവെന്ന് പ്രധാനമന്ത്രി തുറന്ന് സമ്മതിച്ചു. നിയമം നിർമിക്കുന്നവർ ലംഘിക്കാൻ പാടില്ലെന്ന ആത്മവിമർശനം ജോൺസനിൽ നിന്നുണ്ടായെങ്കിലും സ്വന്തം എം പി മാർ വരെ ഇപ്പോൾ അദ്ദേഹത്തിനെതിരാണ്. നുണകൾ മാത്രം പറഞ്ഞ പ്രധാനമന്ത്രി ഇപ്പോൾ രാജിവയ്ക്കണമെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. അവശ്യമുള്ള മദ്യവുമായി പാര്‍ട്ടിക്കെത്താന്‍ ക്ഷണിച്ചുകൊണ്ടുള്ള ഇ മെയിൽ സന്ദേശം പുറത്തുവന്നതോടെയാണ് വിവാദം ആളിക്കത്തിയത്.

മതിയായ കാരണമില്ലാതെ ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ പോലും അനുവാദമില്ലാതിരുന്ന ലോക്ക്ഡൗൺ കാലത്താണ് പ്രധാനമന്ത്രി സ്വന്തം വസതിയിൽ പാർട്ടി നടത്തിയത്. പാർട്ടി നടന്ന സമയത്ത് സ്‌കൂളുകൾ, പബ്ബുകൾ, റസ്റ്റാറൻറുകൾ എന്നിവ അടഞ്ഞുകിടക്കുകയായിരുന്നു. രണ്ടു മീറ്റർ സാമൂഹിക അകലം പാലിച്ചുള്ള കൂടിക്കാഴ്ചയാണ് അനുവദിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം വലിയ ജനാരോഷത്തിനും കാരണമായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു എസ് :- തനിക്കെതിരെയുള്ള ലൈംഗികാരോപണക്കേസ് ഒഴിവാക്കാനുള്ള ആൻഡ്രൂ രാജകുമാരന്റെ ഹർജി യുഎസ് കോടതി ബുധനാഴ്ച തള്ളി. 2001 ൽ 17 വയസ്സുകാരിയായ വിർജിനിയ ഗിഫറിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് കേസാണ് ആൻഡ്രൂ രാജകുമാരന് എതിരെ നിലനിൽക്കുന്നത്. ലൈംഗികാരോപണ കുറ്റങ്ങളിൽ പ്രമുഖനായ ജഫ്രി എപ്സ്റ്റെയിനുമായി 2009 ൽ വിർജിനിയ നടത്തിയ കോൺട്രാക്ട് ചൂണ്ടിക്കാട്ടിയാണ് ആൻഡ്രൂ രാജകുമാരനെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ആരോപണം ഒഴിവാക്കാനാവില്ലെന്നും കേസ് തുടരുമെന്നും യുഎസ് കോടതി വിധിച്ചു. തനിക്ക് ഇത്തരമൊരു ആരോപണത്തിൽ പങ്കില്ലെന്ന് ആൻഡ്രൂ രാജകുമാരൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരം അധികൃതർ വിസമ്മതിച്ചു.


ന്യൂയോർക്ക് കോടതി ജഡ്ജി ലൂയിസ് എകാപ്ലൻ ആണ് ഈ വിധി പുറപ്പെടുവിച്ചത്. എന്നാൽ തന്റെ വിധി ആൻഡ്രൂ രാജകുമാരന് എതിരെയുള്ള ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് വ്യക്തമാക്കുന്നതല്ലെന്നും, കേസ് തുടർന്നും മുന്നോട്ടുപോകുമെന്നും, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ വിധി ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം വിലയിരുത്തി.

രാജകുമാരൻെറ ഹർജി തള്ളിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് വിർജിനിയ അറിയിച്ചു. ഇത്തരത്തിൽ കേസ് മുന്നോട്ടു പോയാൽ അത് രാജകുടുംബത്തിന് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ബ്രാൻഡായ മോറിസണിന്റെ പാലിന് ഇനിയും മുതൽ കാലാവധി തീരുന്ന തീയതി ഉണ്ടാവില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു. കാലാവധി കഴിഞ്ഞെന്ന പേരിൽ ലക്ഷകണക്കിന് ലിറ്റർ പാൽ ഉപഭോക്താക്കൾ കളയുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. പാൽ കേടായോന്ന് അറിയാൻ മണത്തു നോക്കാനാണ് കമ്പനി ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത്.

യുകെയിൽ ഏറ്റവും കൂടുതൽ വെയ്സ്റ്റ് ആകുന്ന ഭക്ഷണസാധനങ്ങളിൽ മൂന്നാം സ്ഥാനമാണ് പാലിനുള്ളത് . 250 മില്ല്യൺ ലിറ്റർ പാൽ ഒരുവർഷം വെയ് സ്‌റ്റാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 50 മില്യൺ ലിറ്റർ പാൽ കേടായില്ലെങ്കിലും യൂസ് ബൈ ഡേറ്റ് കഴിഞ്ഞതിനാൽ ഉപഭോക്താക്കൾ ഉപേക്ഷിക്കുന്നതാണ്. അതിനാൽ യൂസ് ബൈ ഡെയിറ്റിന് പകരം ബെസ്റ്റ് ബിഫോർ ഡെയ്റ്റ് ആയിരിക്കും ഇനിയും മുതൽ മോറിസണിന്റെ പാലിൽ ഉണ്ടാവുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കൂടുതൽ ‘ഓൾ-ലെയ്ൻ സ്മാർട്ട് മോട്ടോർവേകൾ’ അഞ്ച് വർഷത്തേക്ക് വൈകിപ്പിക്കാനൊരുങ്ങി സർക്കാർ. അവയുടെ സുരക്ഷ വിലയിരുത്തിയ ശേഷമാണ് പുതിയ തീരുമാനം സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. സാധാരണ പാതയായി ഹാർഡ് ഷോൾഡർ ഉപയോഗിക്കുന്നത് തിരക്ക് കുറയ്ക്കുമെങ്കിലും റോഡപകടങ്ങൾക്ക് കാരണമാകുമെന്ന് എംപിമാർ അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ നിലവിൽ ഓൾ-ലെയ്ൻ പ്രവർത്തിക്കുന്ന മോട്ടോർവേകളിൽ ഹാർഡ് ഷോൾഡറുകൾ പുനഃസ്ഥാപിക്കില്ലെന്ന് ഗതാഗത വകുപ്പ് (ഡിഎഫ്‌ടി) അറിയിച്ചു. ഭാവിയിലെ എല്ലാ സ്മാർട്ട് മോട്ടോർവേകളും “ഓൾ-ലെയ്ൻ” ആയി പ്രവർത്തിപ്പിക്കാൻ സർക്കാർ മുമ്പ് പദ്ധതിയിട്ടിരുന്നു.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 100 മൈൽ ഓൾ-ലെയ്‌നുകൾ പൂർത്തിയാക്കാമെന്നും 57 മൈൽ താൽക്കാലികമായി നിർത്തിവയ്ക്കാമെന്നും ഇന്ന് സർക്കാർ തീരുമാനിച്ചു. ഇംഗ്ലണ്ടിലെ സ്മാർട്ട് മോട്ടോർവേകൾക്കാണ് ഇവ ബാധകം. ഇപ്പോൾ 400 മൈൽ സ്മാർട്ട് മോട്ടോർവേ പ്രവർത്തിക്കുന്നുണ്ടെന്ന് ഹൈവേസ് ഇംഗ്ലണ്ട് പറഞ്ഞു. ഇവയിൽ ഏകദേശം 200 മൈൽ മോട്ടോർവേയിൽ സ്ഥിരമായ ഹാർഡ് ഷോൾഡർ ഇല്ല.

തിരക്ക് കുറയ്ക്കാനായി റോഡിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന് 390 മില്യൺ പൗണ്ട് പൊതു ഫണ്ട് നൽകുമെന്നും സർക്കാർ അറിയിച്ചു. സർക്കാർ കണക്കുകൾ പ്രകാരം 2014 നും 2019 നും ഇടയിൽ സ്മാർട്ട് മോട്ടോർവേകളിൽ 38 പേർ കൊല്ലപ്പെട്ടു. യുകെയിലെ ഏറ്റവും സുരക്ഷിതമായ റോഡുകളിലൊന്നാണ് സ്മാർട്ട് മോട്ടോർവേകളെന്നു ആദ്യം തെളിഞ്ഞെങ്കിലും അവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ ബ്രിട്ടനിൽ ആഞ്ഞടിക്കുകയാണ്. പ്രതിദിന രോഗവ്യാപനവും മരണനിരക്കും കൂടുന്നത് കടുത്ത ആശങ്കയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി എട്ടാം തീയതി ബ്രിട്ടനിലെ കോവിഡ് മരണങ്ങൾ 1,50,000 കടന്നിരുന്നു . ഒന്നര ലക്ഷത്തിൽ കൂടുതൽ പേരുടെ ജീവൻ കോവിഡ് കവർന്നെടുത്ത ആദ്യത്തെ യൂറോപ്യൻ രാജ്യമാണ് ബ്രിട്ടൻ. ലോകരാജ്യങ്ങളിൽ 1,50,000 പേരിൽ കൂടുതൽ മഹാമാരി മൂലം മരണമടയുന്ന ഏഴാമത്തെ രാജ്യമാണ് യുകെ. യുഎസ്, ബ്രസീൽ, ഇന്ത്യ, റഷ്യ ,മെക്സിക്കോ എന്നീ രാജ്യങ്ങളാണ് യുകെയുടെ മുന്നിലുള്ളത് .

എന്നാൽ രോഗവ്യാപനത്തിൻെറ ഈ തീവ്രതയ്ക്ക് ഇടയിലും പ്രത്യാശയാകുകയാണ് പൊതുജനാരോഗ്യ വിദഗ്ധനായ പ്രൊഫ.ഡേവിഡ് ഹെയ്മാന്റ് വാക്കുകൾ. അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ കോവിഡ് മഹാമാരിയിൽ നിന്ന് ആദ്യം പുറത്തു കിടക്കുന്ന രാജ്യം ബ്രിട്ടൻ ആയിരിക്കും. ഇംഗ്ലണ്ടിൽ പ്രായപൂർത്തിയായ അഞ്ചിൽ നാലുപേരും ബൂസ്റ്റർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. വാക്സിനുകളിൽ നിന്നുള്ള ഉള്ള ആൻറിബോഡി കൂടാതെ മുമ്പ് രോഗം ബാധിച്ചവരിൽ ഉള്ള ആൻറിബോഡികൾ കൂടി കണക്കിലെടുക്കുമ്പോൾ 95% ബ്രിട്ടീഷുകാർക്കും ഇപ്പോൾ പ്രതിരോധശേഷി ആർജ്ജിച്ചു കഴിഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിൽ യുകെ എന്നും മുൻപന്തിയിലായിരുന്നു.

രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നതിൻെറ സൂചനകൾ കിട്ടി തുടങ്ങി. ഇന്നലെ രജിസ്റ്റർ ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 120,821 ആയിരുന്നു. എന്നാൽ മരണനിരക്ക് കൂടുതലായത് ആശങ്ക ഉളവാക്കുന്നുണ്ട്. 379 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരണമടഞ്ഞത് . യുകെയിൽ 7.5 ദശലക്ഷം ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകാനുണ്ട് . 1.5 ദശലക്ഷം ആളുകൾ 1 ഡോസ് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അടുത്ത 6 മുതൽ 8 ആഴ്ച വരെയുള്ള സമയപരുധിയിൽ യൂറോപ്പിലെ പകുതിയിലധികം ജനങ്ങൾക്ക് ഒമിക്രോൺ പിടിപെടുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു നിമിഷങ്ങൾക്കു മുൻപ് ലോറിഡ്രൈവർ അഡൾട്ട് ഡേറ്റിംഗ് സൈറ്റുകളിൽ തിരയുകയായിരുന്നുവെന്ന് കണ്ടെത്തൽ. കഴിഞ്ഞ ജൂലൈയിൽ ഉണ്ടായ അപകടത്തിൽ 57 കാരനായ ഡേവിഡ് ഡാഗ്ലിഷ്, 59 കാരിയായ എലൈൻ സല്ലിവൻ, 51 കാരനായ പോൾ മില്ലാൻ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിന് കാരണക്കാരനായ 41 കാരൻ അയോൺ ഒനട്ട് വാഹനമോടിക്കുന്ന സമയങ്ങളിൽ അഡൾട്ട് ഡേറ്റിംഗ് സൈറ്റുകളിൽ സെർച്ച് ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഇദ്ദേഹത്തിന് എട്ടു വർഷവും 10 മാസവുമുള്ള ജയിൽ ശിക്ഷയാണ് കോടതി ചൊവ്വാഴ്ച വിധിച്ചത്. രണ്ട് ഡേറ്റിംഗ് സൈറ്റുകളിൽ മാറിമാറി അദ്ദേഹം സെർച്ച് ചെയ്തെന്നും, വിവിധ പ്രൊഫൈലുകൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ടെന്നും കോടതി വിലയിരുത്തി. രാസവളവുമായി പോവുകയായിരുന്ന അദ്ദേഹത്തിന്റെ ലോറി അൻപത് കിലോമീറ്റർ വേഗതയിലാണ് ഓടിക്കൊണ്ടിരുന്നത് എന്നും കോടതി വിലയിരുത്തി

അപകടകരമായ രീതിയിൽ വണ്ടിയോടിച്ചത് മൂലമാണ് ഇത്തരത്തിലൊരു അപകടമുണ്ടായതെന്നും കോടതി വിലയിരുത്തി. റോഡിലെ ലെയ് നുകളിൽ അങ്ങോട്ടുമിങ്ങോട്ടും ലോറി നിരങ്ങി നീങ്ങുന്നത് കാഴ്ചക്കാർ കണ്ടിരുന്നു. ഇന്റർനെറ്റിൽ മുഴുകിയിരുന്നതിനാലാണ് ഇത്തരത്തിലൊരു അപകടം ഉണ്ടായതെന്ന് ജഡ്ജി വിലയിരുത്തി. ഒരാളുടെ അശ്രദ്ധ മൂലം നിരവധി ജീവനുകളാണ് പൊലിഞ്ഞതെന്നും, ഇത്തരത്തിലൊന്ന് ഇനി മേലിൽ ആവർത്തിക്കപ്പെടേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

നോർത്താംപ്ടൺ: യൂണിവേഴ്‌സിറ്റിയിലെ താമസം ഉപേക്ഷിച്ചു ഹോട്ടലിൽ മുറിയെടുത്ത വിദ്യാർത്ഥിനി പ്രതിവർഷം ലാഭിച്ചത് 4,300 പൗണ്ട്. നോർത്താംപ്ടൺ സർവകലാശാല വിദ്യാർത്ഥിനിയായ ടൈഗർലിലി ടെയ്‌ലർ (20) ആണ് ജീവിതചെലവ് കുറയ്ക്കാനായി ബുദ്ധിപരമായ മാർഗം കണ്ടെത്തിയത്. ഇത് പ്രതിപാദിച്ചുകൊണ്ടുള്ള ടെയ്‌ലറുടെ ടിക്ടോക് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതുവരെ വീഡിയോ കണ്ടത് ആറരലക്ഷത്തിലേറെ പേരാണ്. 48,700 ലൈക്കുകളും നേടി. ഹെർട്ട്‌ഫോർഡ്‌ഷെയറിലെ ബെർകാംസ്റ്റഡിലാണ് താമസം. ചെലവ് ചുരുക്കിയുള്ള തന്റെ ജീവിതത്തെപറ്റി ടെയ്‌ലർ, മണിസൂപ്പർമാർക്കറ്റിനോട് പറഞ്ഞു.

യൂണിവേഴ്സിറ്റി താമസസൗകര്യത്തിനായി പ്രതിമാസം നൽകേണ്ട തുക 620 പൗണ്ടാണ്. ഹോട്ടൽ മുറിയിൽ ഒരു രാത്രി കഴിയുന്നതിനു 35 പൗണ്ട് ചിലവാകും. പല വിദ്യാർത്ഥികളും ഇപ്പോൾ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് സർവകലാശാലയിൽ പോകുന്നത്. മറ്റ് ദിവസങ്ങൾ ഓൺലൈൻ പഠനമാണ്. അതിനാൽ ഹോട്ടൽ മുറിയിൽ ആഴ്ചയിൽ ഒരു ദിവസമാണ് താമസിക്കുന്നത്. ഇതിലൂടെ ഒരു ഡബിൾ റൂമിനായി പ്രതിമാസം 140 പൗണ്ട് ചിലവാകും. യാത്രാചെലവ് ഉൾപ്പെടെ പ്രതിമാസം 260 പൗണ്ട് മതിയാകുമെന്ന് ടെയ്‌ലർ പറയുന്നു.

യൂണിവേഴ്സിറ്റിയിൽ നിന്ന് താമസം മാറിയപ്പോൾ പ്രതിമാസം 320 പൗണ്ട് ലാഭം ഉണ്ടായി. ഇതിലൂടെ ഒരു വർഷം 4,320 പൗണ്ടിന്റെ ലാഭം. ഇപ്പോഴത്തെ സാഹചര്യത്തിൽ പല വിദ്യാർത്ഥികൾക്കും ഈ മാർഗം അനുകരിക്കാവുന്നതാണെന്ന് മണിസൂപ്പർമാർക്കറ്റ് വ്യക്തമാക്കി. ചില ബാങ്കുകൾ പലിശ രഹിത ഓവർഡ്രാഫ്റ്റുകളും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനാൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് നല്ലതാണെന്നും അവർ കൂട്ടിച്ചേർത്തു.

ലണ്ടൻ : രാജ്യത്ത് പെട്രോൾ വില വർധന വലിയ ഭീഷണിയാണുയർത്തുന്നത്. നവംബറിൽ പമ്പിലെ പെട്രോളിന്റെ വില ലിറ്ററിന് 1.47 പൗണ്ട് എന്ന റെക്കോർഡ് നിരക്കിലെത്തി. രണ്ട് വർഷം മുമ്പ് ലിറ്ററിന് ഏകദേശം ഒരു പൗണ്ട് എന്ന നിലയിലായിരുന്നു. ഇത്തവണ പമ്പിൽ ലിറ്ററിന് രണ്ട് പെൻസ് മാത്രമാണ് വില കുറഞ്ഞത്. കോവിഡ് മൂലം സമൂഹം അടച്ചിടലിലേക്ക് നീങ്ങിയതും പിന്നീടുള്ള തിരിച്ചുവരവിൽ വിതരണക്കാർക്കുണ്ടായ പ്രതിസന്ധിയും ഇന്ധന വില വർധനവിന് കാരണമായി. അസംസ്‌കൃത എണ്ണയുടെയും ഉൽപന്നങ്ങളുടെയും വില ഉയർന്നു. മൊത്ത ഊർജ്ജ വിലയ്ക്ക് അനുസൃതമായി വില കുറയ്ക്കാൻ പെട്രോൾ റീട്ടെയിലർമാരും തയ്യാറാകുന്നില്ല.

പെട്രോൾ റീട്ടെയിലർമാരാണ് വില ഉയർത്തുന്നതെന്ന് ആർഎസി മോട്ടോറിങ് ഓർഗനൈസേഷൻ ആരോപിച്ചു. എന്നാൽ ഈ വാദം യുക്തിരഹിതമാണെന്ന് പെട്രോൾ റീട്ടെയിലേഴ്സ്‌ അസോസിയേഷൻ ചൂണ്ടിക്കാട്ടി. വൈദ്യുതി ബില്ലിൽ ഉണ്ടായ വർധനയും ഇന്ധനം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായെന്ന് അവർ പറഞ്ഞു. ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കാനായി ഇന്ധനത്തിൽ ചേർക്കുന്ന ബയോഎഥനോളിന്റെ വിലയാണ് മറ്റൊരു ഘടകം. ഇതൊരു ചെറിയ ഭാഗമാണെങ്കിലും പെട്രോൾ, ഡീസൽ എന്നിവയേക്കാൾ ചെലവേറിയതാണ്. മാത്രമല്ല ബയോഎഥനോളിന്റെ വില കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി വർദ്ധിച്ചു.

പെട്രോൾ വില കുറയുമോ എന്ന ചോദ്യമാണ് ഇനിയുള്ളത്. സർക്കാർ പെട്രോൾ നികുതി ഉടൻ കുറയ്ക്കാൻ സാധ്യതയില്ല. ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി പ്രകാരം 2019-20ൽ ഇന്ധന തീരുവയായി ലഭിച്ച 28 ബില്യൺ പൗണ്ട് സർക്കാരിനൊരു പ്രധാന വരുമാന സ്രോതസ്സായിരുന്നു. ഇത് മൊത്തത്തിലുള്ള നികുതിയുടെ 3.3% ആണ്. ഒരു കുടുംബത്തിന് 1,000 പൗണ്ട് എന്നതിന് തുല്യമാണിത്. പെട്രോൾ വില വർധന കാരണം പൊതുഗതാഗതത്തിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും മാറുന്നവരുടെ എണ്ണവും ഉയരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആദ്യ ലോക്ക്ഡൗൺ സമയത്ത് ഡൗണിംഗ് സ്ട്രീറ്റ് ഗാർഡനിൽ നൂറോളം ആളുകളെ ക്ഷണിച്ചുവരുത്തി ഡ്രിങ്ക്സ് ഇവന്റ് നടന്നെന്ന് വെളിപ്പെടുത്തൽ. 2020 മെയ് 20 ന് നടന്ന പാർട്ടിയിൽ പ്രധാനമന്ത്രിയും ഭാര്യയും പങ്കെടുത്തതായി ദൃക്‌സാക്ഷികൾ ബിബിസിയോട് പറഞ്ഞു. എന്നാൽ ഇതിനെക്കുറിച്ചു വ്യക്തമാക്കാൻ ജോൺസൻ തയ്യാറായില്ല. കോവിഡ് നിയമങ്ങളുടെ ലംഘനമായി ആരോപിക്കപ്പെടുന്ന ഈ സംഭവത്തെപറ്റി അന്വേഷിക്കുകയാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ഐടിവി ന്യൂസ് വെളിപ്പെടുത്തിയ ഒരു ഇമെയിലിൽ നിന്നാണ് ഡ്രിങ്ക്സ് ഇവന്റിനെ പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. ജോൺസന്റെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റെയ്‌നോൾഡ്‌സിനെ പാർട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ട് അയച്ച ഇമെയിൽ ആണിത്. ഇത് മുഴുവനായും ഐടിവി പ്രസിദ്ധീകരിച്ചു.

‘സാമൂഹിക അകലം പാലിച്ചു നടക്കുന്ന പരിപാടി’യെന്ന് മെയിലിലുണ്ട്. കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്താണ് പാർട്ടി നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ആറു പേർക്ക് വാതിൽപ്പുറ ഇടങ്ങളിൽ ഒത്തുകൂടാമെന്ന ഇളവ് 2020 ജൂൺ 1 നാണ് സർക്കാർ കൊണ്ടുവരുന്നത്. അതിന് മുൻപ് നൂറ് പേരെ ഉൾപ്പെടുത്തി സർക്കാർ മന്ദിരത്തിൽ നടന്ന പാർട്ടി ധാരാളം ചോദ്യങ്ങൾ ഉയർത്തുന്നു. പാർട്ടിയിൽ പ്രധാനമന്ത്രി പങ്കെടുത്തതായി കണ്ടെത്തിയാൽ ഗുരുതരമായ ചോദ്യങ്ങൾ നേരിടേണ്ടിവരുമെന്ന് ലേബർ പാർട്ടി പറഞ്ഞു. ലിബറൽ ഡെമോക്രാറ്റുകൾ ഒരു പോലീസ് അന്വേഷണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒത്തുചേരലിന്റെ അതേ ദിവസം, അന്നത്തെ സാംസ്കാരിക സെക്രട്ടറി ഒലിവർ ഡൗഡൻ ഡൗണിംഗ് സ്ട്രീറ്റ് കൊറോണ വൈറസ് ബ്രീഫിംഗ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ യുകെയിൽ 363 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. പൊതു സ്ഥലത്ത് രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് അന്നേ ദിവസം അദ്ദേഹം ഓർമിപ്പിച്ചു. 2020-ൽ നടന്ന ഒത്തുചേരലുകളെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണത്തിന് സ്യൂ ഗ്രേ നേതൃത്വം നൽകുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനമാർഗ്ഗം കണ്ടെത്തുന്നവർ യുകെയിൽ നിരവധിപേരാണ്. ഇവരെല്ലാം ജനുവരി 30ന് മുമ്പ് സെൽഫ് അസ്സസ്സ്മെന്റ് നടത്തുകയും,ടാക്‌സ് റിട്ടേൺ സമർപ്പിക്കുകയും ചെയ്യണമെ ന്നുള്ളത് യുകെയിലെ അലിഖിത നിയമമാണ് . ജനുവരി 30ന് മുമ്പ് ടാക്സ് റിട്ടേൺ സമർപ്പിക്കാത്തവർക് ഉടൻ വരുക 100 പൗണ്ട് പിഴയാണ് .

നിരവധി മലയാളികളാണ് ഓഫ് ലൈസൻസ് ഷോപ്പുകൾ പോലുള്ള ചെറുകിട ബിസിനസ് സംരംഭങ്ങൾ നടത്തുകയും ടാക്സി ഡ്രൈവർമാരായും മറ്റും ജോലി ചെയ്തു ഉപജീവനമാർഗ്ഗം കണ്ടെത്തുന്നത്. ഇവരെല്ലാം ജനുവരി 30ന് മുമ്പ് ടാക്സ് നൽകാനുള്ള നെട്ടോട്ടത്തിലാണ്. 12.2 മില്യൻ ജനങ്ങൾ ടാക്സ് റിട്ടേൺ നൽകേണ്ടിടത്ത് ഇതിനോടകം പകുതിയോളം പേരെ നൽകിയിട്ടുള്ളൂ .ഇത്തരക്കാർക്ക് ആശ്വാസമായി ടാക്സ് റിട്ടേൺ നൽകേണ്ട അവസാന തീയതി ഫെബ്രുവരി 28 വരെയാക്കി ദീർഘിപ്പിച്ചിരിക്കുകയാണ് ഗവൺമെൻറ് .കോവിഡിൻെറ പശ്ചാത്തലത്തിലാണ് വളരെ വിരളമായി പോലും നൽകാത്ത ഈ ആനുകൂല്യം നൽകിയത്.

RECENT POSTS
Copyright © . All rights reserved