Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓക്ക്‌ലൻഡ് : പൂർണ്ണ ഗർഭിണിയായിരിക്കെ പ്രസവത്തിനായി സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തി ന്യൂസിലാൻഡ് പാർലമെന്റ് അംഗം ജൂലി ആൻ ജെന്റർ. ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങിയ ജൂലി സ്വയം സൈക്കിൾ ചവിട്ടിയാണ് ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ എത്തി ഒരുമണിക്കൂറിന് ശേഷം പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ജൂലി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ഇന്നു പുലർച്ചെ 3.04ന് ഞങ്ങൾ സ്വാഗതം ചെയ്തു. പ്രസവത്തിനായി സൈക്കിളിൽ പോകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല, എന്നാൽ അങ്ങനെ സംഭവിക്കുകയായിരുന്നു. രണ്ടുമണിക്ക് ആശുപത്രിയിൽ പോകുമ്പോൾ കാര്യമായി പ്രസവ വേദന തുടങ്ങിയിരുന്നില്ല. എന്നാൽ പത്തു മിനിറ്റ് കഴിഞ്ഞ് ആശുപത്രിയിൽ എത്തിയപ്പോഴേക്കും വേദന തീവ്രമായി. ഇപ്പോൾ അവളുടെ പിതാവിനെപ്പോലെ ആരോഗ്യവതിയും സന്തോഷവതിയുമായ ഒരു കുഞ്ഞ് ഞങ്ങൾക്കുണ്ട്. മികച്ച ഒരുകൂട്ടം ഡോക്ടർമാരുടെ സംഘത്തിൽനിന്ന് നല്ല പരിചരണവും പിന്തുണയും ലഭിച്ചു.” ജൂലി ആൻ ജെന്റർ ഫേസ്ബുക്കിൽ കുറിച്ചു.

ജൂലി ആൻ ജെൻ്ററിൻ്റെ ഈ പ്രവൃത്തി ലോകത്താകമാനം ചർച്ചയായിരുന്നു. ജൂലിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ ജൂലിയെ സംബന്ധിച്ചിടത്തോളം ഇത് പുതിയ കാര്യമല്ല. മൂന്ന് വർഷങ്ങൾക്ക് മുൻപ് തൻ്റെ ആദ്യ മകന് ജന്മം നൽകിയതും സൈക്കിളിൽ യാത്ര ചെയ്ത് ആശുപത്രിയിൽ എത്തിയായിരുന്നു. 42 ആഴ്ചകൾ ഗർഭിണിയായിരുന്ന സമയത്താണ് ജൂലി ആദ്യ പ്രസവത്തിനായി സൈക്കിളിൽ ഒരു കിലോമീറ്റർ ദൂരത്തുള്ള ആക് സാൻ സിറ്റി ഹോസ്പിറ്റലിൽ എത്തിയത്. ഗ്രീൻ പാർട്ടി അംഗമായ ജൂലിക്കും ഭർത്താവിനും സ്വന്തമായി കാർ ഇല്ല. പ്രസവത്തിനായി ആശുപത്രിയിലേയ്ക്കുള്ള സൈക്കിള്‍ യാത്രയുടേയും കുഞ്ഞിന്റേയും ചിത്രങ്ങൾ ജൂലി പങ്കുവെച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കലായ്സിൽ നടക്കുന്ന ചർച്ചയിൽ നിന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെ ഒഴിവാക്കി ഫ്രാൻസ്. ഇംഗ്ലീഷ് ചാനൽ വഴിയെത്തിയ അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിഷയത്തിൽ ബ്രിട്ടനുമായി നടത്താനിരുന്ന ചർച്ച ഫ്രാൻസ് റദ്ദാക്കിയത്. നേതാക്കൾ ഒരുമിച്ചു ചർച്ച ചെയ്ത് അഭയാർത്ഥി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വലിയ ദുരന്തം ഇനിയും ഉണ്ടാവുമെന്ന് ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നൽകി. ഇംഗ്ലീഷ് ചാനലിൽ കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ യൂറോപ്യൻ നേതാക്കളുമായി ഈ ആഴ്ച അടിയന്തിര ചർച്ചകൾ നടത്തുമെന്നും പട്ടേൽ പറഞ്ഞു. ഡച്ച് മൈഗ്രേഷൻ മന്ത്രി അങ്കി ബ്രോക്കേഴ്സ്-നോളുമായി ചർച്ച നടത്തി. മനുഷ്യക്കടത്ത് സംഘങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള കരാറുകളുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും സംസാരിച്ചതായി ആഭ്യന്തര ഓഫീസ് അറിയിച്ചു.

കലായ്സിൽ ഇന്ന് നടക്കുന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി പങ്കെടുക്കില്ലെങ്കിലും ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അവിടെയുണ്ടാകുമെന്ന് യുകെ സർക്കാർ അറിയിച്ചു. ചർച്ചയിൽ ബെൽജിയം, നെതർലൻഡ്സ്, ജർമനി, യൂറോപ്യൻ കമ്മീഷൻ പ്രതിനിധികൾ സംബന്ധിക്കും. ഇംഗ്ലീഷ് ചാനലിൽ 27 അഭയാർഥികൾ മുങ്ങിമരിച്ചതിനെ തുടർന്നാണ് ബ്രിട്ടൻ – ഫ്രാൻസ് തർക്കം ഉടലെടുത്തത്. കൂടുതൽ ദുരന്തം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് ബോറിസ് ജോൺസൻ ആവശ്യപ്പെട്ടത്. പിന്നാലെ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച കത്ത് ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫ്രാൻസ് രോഷാകുലരായത്.

ചാനലിൽ സംയുക്ത പട്രോളിംഗ്, സെൻസർ, റഡാർ എന്നിവയുടെ ഉപയോഗം, യുകെയിൽ എത്തുന്ന കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരുന്നതിനുള്ള നയം സംബന്ധിച്ച ചർച്ചകൾ തുടങ്ങിയ നടപടികളാണ് കത്തിൽ പറഞ്ഞിരുന്നത്. ബോറിസ് ജോൺസന്റെ ഈ നടപടിയെ വിമർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്തുവന്നു. ആഴ്ചതോറും ആയിരക്കണക്കിന് ആളുകളാണ് ഫ്രാൻസിൽ നിന്നും ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടീഷ് തീരത്ത് എത്തുന്നത്. 2021ൽ ഇതുവരെ ഇത്തരത്തിൽ ഇരുപത്തി മൂവായിരത്തിലധികം പേർ ഇംഗ്ലീഷ് തീരത്ത് എത്തിക്കഴിഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ 8404 പേരുടെ വർധനയാണ് ഇക്കണക്കിലുള്ളത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങൾ കൂട്ടത്തോടെ അപകടത്തിൽ പെടുന്നതും നിരവധിപേർ മരിക്കുന്നതും നിത്യസംഭവമായി മാറുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ കടകളിലും പൊതുസ്ഥലങ്ങളിലും ഫേസ് മാസ്ക്കുകൾ നിർബന്ധമാക്കും. ഇതോടൊപ്പം യുകെയിൽ എത്തുന്നവർ ഇനി പിസിആർ ടെസ്റ്റുകൾ നടത്തേണ്ടി വരും. ജനങ്ങൾക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാൻ സാധിക്കുമെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. പുതിയ വകഭേദത്തിനെതിരെ സർക്കാർ വേഗത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഇടയിൽ പുതിയ വകഭേദം അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നേരത്തെ തീരുമാനിച്ചതിനേക്കാൾ വേഗത്തിൽ ബൂസ്റ്റർ വാക്‌സിൻ നൽകാനും തീരുമാനമായിട്ടുണ്ടെന്ന് വാക്സിൻസ് ആൻഡ് ഇമ്മ്യൂണൈസേഷൻസ് സംബന്ധിച്ച സംയുക്ത സമിതിയുടെ ഡെപ്യൂട്ടി ചെയർമാൻ പറഞ്ഞു.

ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ 2020നേക്കാൾ മികച്ചതാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. പുതിയ നടപടികൾ താൽക്കാലികം മാത്രമാണെന്നും പുതിയ വേരിയന്റിനെതിരെയുള്ള മുൻകരുതൽ മാത്രമാണെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഒമൈക്രോൺ വളരെ വേഗത്തിൽ പടരുന്നതിനാൽ രണ്ടു വാക്സിനേഷൻ സ്വീകരിച്ചവരിലും ഇത് വരാനുള്ള സാധ്യത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വർക്ക് ഫ്രം ഹോമിൻെറ ആവശ്യകത ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു. വിദേശത്തുനിന്ന് എത്തുന്നവർക്കായുള്ള പിസിആർ ടെസ്റ്റുകൾ എപ്പോൾ മുതൽ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പുതിയ നിയമങ്ങൾ എത്രയും വേഗം നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ് മാസ്ക് നിയമങ്ങൾ ചൊവ്വാഴ്ചയോടെ രാജ്യത്ത് പ്രാബല്യത്തിൽ വരും പുതിയ നടപടികളിൽ ഇളവുകൾ വരുത്താൻ ഉടൻ തന്നെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ലീഡ്സ് : സീറോ മലബാർ സഭയുടെ ദേവാലയം ലീഡ് സിൽ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ പുതിയ ദേവാലയത്തിന് സെൻറ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നാവും അറിയപ്പെടുക. രാവിലെ 10 മണിക്ക് തുടങ്ങിയ ചടങ്ങുകളും തിരുകർമ്മങ്ങളും ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് സ്നേഹവിരുന്നോടെയാണ് സമാപിച്ചത്. പുതിയ ദേവാലയത്തിന് ഇടവക പദവി നൽകികൊണ്ടുള്ള പ്രഖ്യാപനവും ബിഷപ് മാർ . ജോസഫ് സ്രാമ്പിക്കൽ നടത്തുകയുണ്ടായി.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം രാവിലെ 9 .30ന് ആചാരപരമായ പ്രദക്ഷിണത്തോടെ ആരംഭിച്ച ഉദ്ഘാടന പരിപാടികളെ തുടർന്ന് വി. കുർബാനയും , അനുമോദന യോഗവും ഉണ്ടായിരുന്നു . ദേവാലയ ഉദ്ഘാടനം നിർവഹിച്ചത് സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലാണ്. അതിനെ തുടർന്ന് ലീഡ്സ് രൂപതാ അധ്യക്ഷൻ മാർക്കസ് സ്റ്റോക്ക് തിരിതെളിച്ചു. മാർക്കസ് സ്റ്റോക്ക് തൻറെ അനുഗ്രഹ പ്രഭാഷണത്തിൽ സീറോ മലബാർ കത്തോലിക്കരെ ലീഡ്സിലെ സെന്റ് വിൽഫ്രഡ് ചർച്ചിലൂടെ വീണ്ടും വിശ്വാസത്തിൻറെ ദീപം തെളിച്ചു പ്രകാശം പരത്തിയെന്ന് ചൂണ്ടിക്കാട്ടി.

 

യാദൃശ്ചികമായിട്ടാണെങ്കിലും തന്റെ മെത്രാഭിഷേകത്തിനു ശേഷം ആദ്യമായിട്ട് ലീഡ്സിലാണ് ആദ്യ ഞായറാഴ്ച ദിവ്യബലി അർപ്പിച്ചത് എന്ന് മാർ ജോസഫ് സ്രാമ്പിക്കൽ തൻറെ പ്രസംഗത്തിൽ അനുസ്മരിച്ചു . ഇപ്പോൾ തന്റെ പുതിയ ആരാധനക്രമത്തിലുള്ള സീറോ മലബാർ കുർബാനയും ആദ്യമായിട്ട് അർപ്പിക്കുന്നത് ലീഡ്സിലെ സെന്റ് മേരീസ് ആന്റ് സെൻറ് വിൽഫ്രഡ് ചർച്ചിലാണ്. അതുപോലെ തന്നെ രൂപത ഈ വർഷം ഇടവക വർഷമായി ആചരിക്കുകയാണ്.ഇടവക വർഷത്തിലെ ആദ്യത്തെ കുർബാനയും ലീഡ്‌സിലായതിൽ യാദൃശ്ചികതയാണെങ്കിലും സന്തോഷമുണ്ടെന്ന് പിതാവ് ചൂണ്ടിക്കാട്ടി. ഇത് ഇവിടുത്തെ കുട്ടികൾക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന പള്ളിയാണ്. ആ കുട്ടികളുടെ കൈകളിലേയ്ക്ക് ഈ ദേവാലയത്തെ സമർപ്പിക്കുകയാണെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ കുർബാന മധ്യേ ഉള്ള തൻറെ പ്രസംഗത്തിൽ പറഞ്ഞു.

യോർക്ക് ഷെയറിന്റെ വിവിധ ഭാഗങ്ങളിൽ ആറ് മാസ് സെന്ററുകളിലായി കഴിഞ്ഞിരുന്ന സീറോ മലബാർ കത്തോലിക്കരാണ് 6 വർഷം മുൻപ് ലീഡ്സ് കേന്ദ്രമായുള്ള ഒറ്റ മാസ് സെൻററിലേയ്ക്ക് മാറിയത്. സീറോ മലബാർ സഭയുടെ ചാപ്ലിൻ ആയിരുന്ന ഫാ. ജോസഫ് പൊന്നത്തായിരുന്നു വിവിധ മാസ് സെന്ററുകളെ ഒന്നിപ്പിച്ച് ഒറ്റ മാസ് സെന്ററാക്കാനുള്ള പ്രയത്നങ്ങൾക്ക് നേതൃത്വം നൽകിയത് . സീറോ മലബാർ സഭയുടെ സിനഡിൽനിന്ന് അയച്ച് യോർക്ക്‌ ഷെയറിൽ പ്രവർത്തിക്കാൻ എത്തിയ ഫാ. ജോസഫ് പൊന്നത്തിന്റെ വരവ് ഒരു നിയോഗം പോലെയാണ് ഇന്ന് യോർക്ക് ഷെയറിലുള്ള സീറോമലബാർ വിശ്വാസികൾ കണക്കാക്കുന്നത്. ഫാ. ജോസഫ് പൊന്നത്ത് സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങൾക്കായി ഒരു ദേവാലയം വേണ്ടതിന്റെ ആവശ്യകത പ്രാദേശിക സഭാ അധികാരികളുടെ ശ്രദ്ധയിൽ നിരന്തരം കൊണ്ടുവന്നതിന്റെ ഫലമായാണ് 6 വർഷങ്ങൾക്ക് മുമ്പ് സീറോ മലബാർ വിശ്വാസികൾക്കായി സെന്റ് വിൽഫ്രഡ് ചർച്ച് ലീഡ്സ് രൂപതയിൽ നിന്ന് നൽകിയത്. അന്നുമുതൽ എല്ലാദിവസവും സിറോമലബാർ ആരാധന ക്രമത്തിലുള്ള കുർബാനയും മറ്റ് കർമ്മങ്ങളും നടക്കുന്ന ദേവാലയത്തിൽ കേരളത്തിലെ ഒരു ഇടവക ദേവാലയത്തിൽ ഉള്ള എല്ലാ പ്രവർത്തനങ്ങളുമുണ്ടന്നുള്ളത് ശ്രദ്ധേയമാണ്. അന്നു ലഭിച്ച ദേവാലയം തന്നെയാണ് ഇന്ന് ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സീറോമലബാർ വിശ്വാസികൾ മൂന്നു ലക്ഷം പൗണ്ട് നൽകി ലീഡ്സ് രൂപതയിൽ നിന്ന് വാങ്ങിയത്. ആദ്യമായാണ് സിറോ മലബാർ സഭ യു.കെയിൽ ഒരു ദേവാലയം വാങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് ലീഡ്സിലെ ദേവാലയത്തിന് . ലീഡ്സ് രൂപതയിൽ നിന്ന് ആത്മീയ ആവശ്യങ്ങൾക്കായി ദേവാലയം ലഭിച്ച്‌ അധികം താമസിയാതെ കേരളത്തിലേയ്ക്ക് മടങ്ങിയ ഫാ. ജോസഫ് പൊന്നത്തിനുശേഷം സീറോ മലബാർ സഭയുടെ ലീഡ്സ് ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ദേവാലയം സ്വന്തമായി വാങ്ങുന്നതിനുള്ള ശ്രമങ്ങൾക്ക് മൂന്നുവർഷം മുമ്പ് തുടക്കമിട്ടത്. ഇതിനിടയിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും ഫാ.മാത്യു മുളയോലിയുടെ ശക്തമായ നേതൃത്വം ഇതിനെയെല്ലാം മറികടന്ന് യോർക്ക് ഷെയറിലെ സീറോ മലബാർ കത്തോലിക്കർക്ക് ചരിത്രനേട്ടം സ്വന്തമാക്കാൻ സഹായകരമായി. 2018 ഡിസംബർ 9ന് ലീഡ്സ് കേന്ദ്രമായുള്ള സീറോമലബാർ ചാപ്ലിൻസിയെ സഭാ തലവൻ മാർ .ജോർജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചിരുന്നു.

പുതിയ ദേവാലയത്തിന്റെ പേരിലും സെന്റ് വിൽഫ്രഡ് വിശുദ്ധന്റെ പേര് ഉൾപ്പെടുത്തിയത് ലീഡ്സ് ബിഷപ്പ് മാർ . മാർക്കസ് സ്റ്റോക്കിന്റെ പ്രത്യേക താൽപര്യപ്രകാരമാണന്നാണ് അറിയാൻ സാധിച്ചത്. യോർക്ക് ഷെയറിന്റെയും ലീഡ്സ് രൂപതയുടെയും പേട്രണായ സെന്റ് വിൽഫ്രഡിന്റെ പേര് നിലനിർത്തണമെന്ന് മാർ. മാർക്കസ് സ്റ്റോക്ക് സീറോ മലബാർ സഭാ അധികാരികളോട് അഭ്യർത്ഥിക്കുകയായിരുന്നു. ഉദ്ഘാടന പരിപാടിയിലും തിരുക്കർമ്മങ്ങളിലും പങ്കെടുത്തവരെ വികാരി ഫാ. മാത്യു മുളയോലിൽ സ്വാഗതം ചെയ്യുകയും, ട്രസ്റ്റി ജോജി തോമസ് നന്ദി പറയുകയും ചെയ്തു.

 

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കൊറോണ വൈറസിൻറെ പുതിയ വകഭേദം യുകെയിൽ കണ്ടെത്തിയ സാഹചര്യത്തിൽ അടുത്ത ആഴ്ച മുതൽ ഇംഗ്ലണ്ടിലെ കടകളിലും പൊതുസ്‌ഥലങ്ങളിലും മാസ്ക് നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി. ഇതുകൂടാതെ യുകെയിൽ പ്രവേശിക്കുന്ന എല്ലാവരും പിസിആർ ടെസ്റ്റുകൾ നടത്തിയിരിക്കണം. പ്രതിരോധ കുത്തിവയ്പ്പ് പൂർണ്ണമായി സ്വീകരിച്ചവരാണെങ്കിലും പുതിയ വകഭേദവുമായി സമ്പർക്കം വന്നാൽ സ്വയം ഒറ്റപെടേണ്ടതായി വരും. എന്നാൽ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ 2020നേക്കാൾ മികച്ചതായിരിക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. നടപടികൾ താൽക്കാലികം മാത്രമാണെന്നും ഇത് പുതിയ വേരിയന്റിനെതിരെയുള്ള മുൻകരുതൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ആശങ്കയുടെ മുൾമുനയിലാക്കി യുകെയിൽ രണ്ടു പേർക്ക് പുതിയ കോവിഡ് വേരിയന്റായ ഒമൈക്രോൺ ബാധിച്ചതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ അറിയിച്ചിരുന്നു. ചെംസ്ഫോർഡിലും എസെക്സിലുമാണെന്ന് യുകെ സെക്യൂരിറ്റി ഏജൻസി പുതിയ കേസുകൾ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്‌തത്‌. ദക്ഷിണാഫ്രിക്ക, ബോട്സ്വാന , ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ എന്നിവിടങ്ങളിലും പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒമൈക്രോൺ വളരെ വേഗത്തിൽ പടരുന്നതിനാൽ രണ്ടു വാക്സിനേഷൻ സ്വീകരിച്ചവരിലും ഇത് വരാനുള്ള സാധ്യത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ശാസ്ത്രജ്ഞർ ഓരോ മണിക്കൂറിലും ഇതിനെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും യുകെയിൽ പുതിയ വകഭേദത്തിൻെറ വ്യാപനതോത് കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ പുതിയ വേരിയന്റിനെതിരെയുള്ള വാക്സിൻെറ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്നും എന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന കോവിഡ് കേസുകൾ മൂലം കഴിഞ്ഞ വർഷം യുകെയിലുടനീളം ക്രിസ്‌തുമസ്‌ ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ബാധകമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : 18 വയസ്സിന് താഴെയുള്ളവരെ ലക്ഷ്യമിട്ട് പുറത്തിറക്കുന്ന കോസ്മെറ്റിക് സർജറി പരസ്യങ്ങൾ നിരോധിക്കും. 2022 മെയ് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് യുകെ പരസ്യ നിരീക്ഷണ വിഭാഗം അറിയിച്ചു. 18 വയസ്സിന് താഴെയുള്ളവരെ ആകർഷിക്കുന്ന സ്തനവളർച്ച, സൗന്ദര്യം വർധിക്കാനായി മുഖത്തു നടത്തുന്ന ചികിത്സ തുടങ്ങിയ പ്രവർത്തനങ്ങൾ ഇനിമുതൽ മാധ്യമങ്ങളിൽ പരസ്യം ചെയ്യാൻ കമ്പനികൾക്ക് സാധിക്കില്ല. ഇത്തരത്തിലുള്ള ടിവി പ്രോഗ്രാമുകളും വിലക്കും. യുകെയിലെ എല്ലാ പരസ്യകമ്പനികളും പാലിക്കേണ്ട നിയമങ്ങൾ തയ്യാറാക്കുന്ന കമ്മിറ്റി ഫോർ അഡ്വർടൈസിംഗ് പ്രാക്ടീസ് (CAP) ന്റെ കൂടിയാലോചനയ്ക്ക് ശേഷമാണ് ഈ തീരുമാനം ഉണ്ടായത്.

കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന പരസ്യങ്ങളുടെ ദോഷ വശത്തെപ്പറ്റി നേരത്തെ തന്നെ ആശങ്കകൾ ഉണ്ടായിരുന്നു. കോസ്മെറ്റിക്ക് സർജറിയ്ക്ക് തയ്യാറാകുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം, നടപടിക്രമങ്ങളുടെ അപകടസാധ്യതകൾ,സങ്കീർണതകൾ എന്നിവയെപ്പറ്റി ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഈ തീരുമാനം കൈകൊണ്ടത്.

ഇൻജക്‌റ്റബിൾ ട്രീറ്റ്‌മെന്റുകൾ, കെമിക്കൽ പീൽസ്, ലേസർ അല്ലെങ്കിൽ ലൈറ്റ് ട്രീറ്റ്‌മെന്റുകൾ പോലുള്ള ചികിത്സകൾ പരസ്യപ്പെടുത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. ഈ വർഷമാദ്യം, പരസ്യ നിയമങ്ങൾ ലംഘിച്ചതിന് സമൂഹ മാധ്യമങ്ങളിലെ പ്രമുഖ താരങ്ങൾക്കെതിരെ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് അതോറിറ്റി രംഗത്തെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന ഷെഡ്യൂൾഡ് ഇന്റർനാഷണൽ ഫ്ലൈറ്റ് സർവീസുകൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യ. സിവിൽ ഏവിയേഷൻ മിനിസ്ട്രി പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആണ് പുതിയ തീരുമാനം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞവർഷം മാർച്ച് 23 മുതൽ തന്നെ ഇത്തരം സർവീസുകൾ ഇന്ത്യ നിർത്തിവെച്ചിരുന്നു. എന്നാൽ ജൂലൈ മുതൽ സ്പെഷ്യൽ പാസഞ്ചർ ഫ്ലൈറ്റുകൾ ഇരുപത്തിയെട്ടോളം രാജ്യങ്ങളിലേയ്ക്ക് ഇന്ത്യയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിവിൽ ഏവിയേഷൻ മന്ത്രാലയം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് അയച്ച കത്തിലാണ് ഷെഡ്യൂൾഡ് ഫ്ലൈറ്റ് സർവീസുകൾ ഉടൻതന്നെ പുനരാരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയം, വിദേശകാര്യ മന്ത്രാലയം തുടങ്ങിയവയെല്ലാമായി ചർച്ചകൾ നടത്തിയതിനുശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ സിവിൽ ഏവിയേഷൻ മിനിസ്ട്രി എത്തിച്ചേർന്നിരിക്കുന്നത്.


എല്ലാ സർവീസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന പ്രോട്ടോകോൾ പ്രകാരം മാത്രമേ നടത്താനാകൂ എന്ന കർശന നിർദേശമുണ്ട്. എന്നാൽ സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വേരിയന്റ് എത്രത്തോളം ഈ തീരുമാനത്തെ ബാധിക്കുമെന്ന ആശങ്ക ഇപ്പോൾ നിലവിലുണ്ട്. ബ്രിട്ടൻ, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും നിരോധിച്ചിട്ടുണ്ട്.

ജോമോൻ കുര്യാക്കോസ്

അരികു കട്ട് ചെയ്ത് കളയാൻ വെച്ചിരിക്കുന്ന ബ്രഡ് ആണേലും ഞൊടിയിടയിൽ ചായയ്ക്കുള്ള അടിപൊളി കടി ഉണ്ടാക്കാം

ചേരുവകൾ

ബ്രഡ് ട്രിമ്മിങ്സ് 3 കപ്പ് (പൊടിച്ചത്)
തേങ്ങാ ചിരകിയത് 1 കപ്പ്
ഷുഗർ. – 2 ടേബിൾ സ്പൂൺ
ഏലക്ക പൊടിച്ചത് -1 ടീസ്പൂൺ
മിൽക്ക് 1 കപ്പ്
നെയ്യ് 2 ടേബിൾ സ്പൂൺ

പാചകം ചെയ്യുന്ന വിധം

1) പൊടിച്ച ബ്രഡ് ട്രിമ്മിങ്സ് തേങ്ങാപ്പീരയും , പഞ്ചസാരയും , ഏലയ്ക്കാ പൊടിയും പാലും ചേർത്ത് കുഴച്ച് അല്പസമയം വയ്ക്കുക

2) ചെറിയ ഉരുളകളാക്കി കൈ വെള്ളയിൽ വെച്ച് പരത്തി നെയ്യൊഴിച്ചു ചൂടാക്കിയ പാനിൽ ഇരുപുറവും നല്ല ഗോൾഡൻ ബ്രൗൺ ആകുന്നതു വരെ മൊരിച്ചെടുക്കുക.

 

 

 

ഷിബു മാത്യു

ഫാ. ജോസഫ് പൊന്നേത്തിൻ്റെ സ്വപ്നം ഇന്ന് സാക്ഷാത്ക്കരിക്കപ്പെടുകയാണ്. ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകൃതമാകുന്നതിന് മുമ്പ് തന്നെ ആറ് സ്ഥലങ്ങളിലായി ചിതറിക്കിടന്ന വിശ്വാസികളെ ഒരു ദേവാലയത്തിനുള്ളിലാക്കി “നന്ദിയല്ലാതെ മറ്റൊന്നുമില്ലെൻ്റെ ദൈവമേ” എന്ന് പ്രാർത്ഥിച്ച് വിശുദ്ധ കുർബാനയർപ്പിച്ച ദേവാലയം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്ന പേരിൽ ഇടവകയായി പ്രഖ്യാപിച്ച് ലീഡ്സ്സിലെ സീറോ മലബാർ വിശ്വാസികൾക്ക് നൽകുകയാണ്. ഈ ധന്യ മുഹൂർത്തത്തിൽ ഇടവകയെന്ന ലക്ഷ്യത്തിന് വേണ്ടി അക്ഷീണം പരിശ്രമിച്ച ഫാ. ജോസഫ് പൊന്നേത്ത് മനസ്സുതുറക്കുന്നു.

സീറോ മലബാർ സഭയുടെ തലവൻ അഭിവന്ദ്യ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നിർദ്ദേശപ്രകാരം കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ യുകെയിലേയ്ക്കായ്ക്കാൻ തൻ്റെ രൂപതയിൽ നിന്നും തെരഞ്ഞെടുത്തത് ഫാ. ജോസഫ് പൊന്നേത്തിനെയായിരുന്നു. കോതമംഗലം രൂപതയിലെ മാറിക സെൻ്റ് ജോസഫ് ഫൊറോനാ ചർച്ച് ഇടവകയിലെ പൊന്നേത്ത് കുടുംബത്തിൽ ചാക്കോ ത്രേസ്യാമ്മ ദമ്പദികളുടെ രണ്ട് മക്കളിൽ ഇളയവനാണ് ഫാ. ജോസഫ് പൊന്നേത്ത്. മൂത്ത സഹോദരിയുണ്ട് ഷാനി ജോയൽ. 2008 ജനുവരി 8 ന് മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിൽ നിന്ന് പട്ടം സ്വീകരിച്ച് രൂപതയുടെ ഇടവകളിൽ ആദ്ധ്യാത്മിക ശുശ്രൂഷകൾ ചെയ്തുവരുന്ന കാലത്താണ്  യുകെയിലേയ്ക്കുള്ള അവസരം ഫാ. പൊന്നേത്തിനെ തേടിയെത്തുന്നത്. ലീഡ്സ്സ് രൂപതയുടെ സ്പോൺസർഷിപ്പിൽ 2012 ഓഗസ്റ്റ് 26ന് ഫാ. പൊന്നേത്ത് യുകെയിലെത്തി. ലീഡ്സ്സ് രൂപതയിലെ കീത്തിലിയിൽ ഔവർ ലേഡി ഓഫ് വിക്‌ടറീസ് ഇടവകയുടെ ചുമതലയോടൊപ്പം സീറോ മലബാർ ചാപ്ലിൻ ആയി ചുമതലയേറ്റു. ലീഡ്സ് രൂപതയിലെ കീത്തിലി, ബ്രാഡ്ഫോർഡ്, ലീഡ്സ്സ്, ഹാരോ ഗേറ്റ്, വെയ്ക്ഫീൽഡ്, ഹഡേഴ്സ് ഫീൽഡ് എന്നീ ആറ് ടൗണും ചിതറിക്കിടക്കുന്ന കുറെ മലയാളി കുടുംബങ്ങളും. അതായിരുന്നു ഫാ. പോന്നേത്തിൻ്റെ പ്രവർത്തന മേഘല. പ്രായത്തിൽ വളരെ ചെറുപ്പമെങ്കിലും വ്യക്തമായ തീരുമാനത്തോടെയായിരുന്നു ഫാ. പൊന്നേത്തിൻ്റെ യുകെയിലേയ്ക്കുള്ള വരവ്.  കൂട്ടായ്മയുടെ വഴിയിലൂടെയാണ് സഭ വളരേണ്ടത് എന്ന കാഴ്ച്ചപ്പാടിലാണ് അദ്ദേഹം തൻ്റെ പ്രവർത്തനം ആരംഭിച്ചത്. ആറ് സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന കുടുംബങ്ങളെ ഒരു ദേവാലത്തിലാക്കി സഭയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ദൗത്യം. ധാരാളം പ്രതിസന്ധികൾ തരണം ചെയ്ത് ഒടുവിൽ തൻ്റെ ലക്ഷ്യം പൂർത്തിയാക്കി 2016 ഓഗസ്റ്റ് 15ന് അദ്ദേഹം ലീഡ്സ്സിനോട് യാത്ര പറഞ്ഞു.

കാനൻ മൈക്കിൾ മക്രീഡി

ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ മൂന്നാമത്തെ ഇടവകയായി ലീഡ്സ്സ് മാറുമ്പോളുണ്ടാകുന്ന മാനസീകമായ വികാരം എന്താന്നെന്നുള്ള മലയാളം യുകെ ന്യൂസിൻ്റ ചോദ്യത്തിനോട് ഫാ. പൊന്നേത്ത് പ്രതികരിച്ചതിങ്ങനെ…
“സന്തോഷം കൊണ്ട് കണ്ണു നിറയുന്നുണ്ടിപ്പോഴും.”
വീട്ടുമുറ്റത്തുണ്ടായിരുന്ന സൗകര്യത്തെ പൊതു സ്ഥലത്തേയ്ക്ക് മാറ്റാൻ ഞാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ലീഡ്സ്സ്കാർ. അവരുടെ ത്യാഗത്തിൻ്റെ ഫലമാണ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ് സീറോ മലബാർ കാത്തലിക് ചർച്ച് ലീഡ്സ്സ്. 2012 ഓഗസ്റ്റ് 26ന് ഞാൻ ലീഡ്സ്സ് രൂപതയിലെ കീത്തിലിയിൽ എത്തുമ്പോൾ ഗ്രേറ്റ് ബ്രിട്ടൺ രൂപത രൂപീകൃതമായിരുന്നില്ല. ഞാൻ ശുശ്രൂഷ ചെയ്യാനെത്തിയ ഔവർ ലേഡി ഓഫ് വിക്‌ടറീസ് ചർച്ചിൻ്റെ പരിസരത്തായി താമസിക്കുന്ന ചുരുക്കം ചില മലയാളികളെയാണ് ആദ്യം പരിചയപ്പെടാൻ സാധിച്ചത്. അവരിൽ നിന്നാണ് എൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഈ കാലയളവിൽ ലീഡ്സ്സിൻ്റെ പരിധിയിലുള്ള ആറ് സ്ഥലങ്ങളിലും ദൂരദേശത്തു നിന്ന് വൈദീകരെത്തി മാസത്തിലൊരിക്കൽ മലയാളം കുർബാന നടക്കുന്നുണ്ടായിരുന്നു. കാലക്രമേണ ആ സ്ഥലങ്ങളെല്ലാം കണ്ട് പിടിച്ച് അവിടുത്തെ മലയാളികളുമായി സഹകരിച്ച് മറ്റുള്ള വൈദീകരോടും കൂടിയാലോജിച്ച് മാസത്തിൽ ഒരു കുർബാന എന്ന ക്രമത്തിൽ പ്രവർത്തനമാരംഭിച്ചു. നല്ല സഹകരണമായിരുന്നു എല്ലാ സ്ഥലത്തു നിന്നും ലഭിച്ചത്. അവരുടെ ആദ്ധാത്മിക ആവശ്യങ്ങൾക്കായി ഒരു വൈദീകൻ അടുത്തുണ്ട് എന്ന തോന്നൽ അവരുടെ ആത്മവിശ്വാസത്തെ വളർത്താൻ തുടങ്ങി. വീടുകളിൽ വെച്ചാണെങ്കിൽപ്പോലും സൺഡേ സ്ക്കൂൾ എന്ന ചിന്ത, ചർച്ച് ക്വയർ, വിശുദ്ധരുടെ തിരുന്നാളുകൾ അങ്ങനെ നീളുന്ന കാര്യങ്ങളുമായി ഓരോ കുർബാന സെൻ്ററും വളർന്നുതുടങ്ങി.

ബിഷപ്പ് മാർക്കസ്സ് സ്റ്റോക്

ഒരു ഏകീകരണത്തെക്കുറിച്ച് ചിന്തിച്ചതെപ്പോൾ?

അതിന് നന്ദി പറയേണ്ടത് കീത്തിലി സെൻ്റ് ആൻസ് ചർച്ചിലെ കാനൻ മൈക്കിൾ മക്ക്രീഡി അച്ചനോടാണ്. ഞാനിരുന്ന ഔവർ ലേഡി ഓഫ് വിക്‌ടറീസ് ചർച്ച് സെൻ്റ് ആൻസ് ചർച്ച് കീത്തിലിയുടെ കീഴിലായിരുന്നു. എനിക്ക് എല്ലാ സപ്പോർട്ടും ചെയ്ത് തന്നിരുന്നത് മക്ക്രീഡി അച്ചനായിരുന്നു. കാലാകാലങ്ങളിലുള്ള പ്രവർത്തനങ്ങൾ അച്ചൻ ചോദിച്ചറിയുമായിരുന്നു. ഒരിക്കൽ അച്ചൻ ചോദിച്ചു.  മാസത്തിലുള്ള ഒരു കുർബാന കൊണ്ട് യാതൊരു പ്രയോജനവുമില്ല. അത് ആത്മീയമായി മെച്ചമുണ്ടാക്കില്ല. അതു കൊണ്ട് ഓടി നടക്കാതെ ഒരു പൊതു സ്ഥലത്തെക്കുറിച്ച് ചിന്തിക്കാൻ പാടില്ലേ?? ആഗ്രഹം അതാണ്‌. പക്ഷേ അത് അത്ര എളുപ്പമല്ല എന്ന് ഞാൻ പറഞ്ഞപ്പോൾ എളുപ്പമല്ല എന്ന് പറഞ്ഞ് മാറി നിൽക്കേണ്ട അവസ്ഥയില്ല. അതിന് വേണ്ട എല്ലാ സഹായവും ഞാൻ ചെയ്തു തരാം എന്ന് പറഞ്ഞ് അച്ചൻ ലീഡ്സ്സ് രൂപതയുടെ ബിഷപ്പ്, ബിഷപ്പ് മാർക്കസ് സ്റ്റോക്കിൻ്റെയടുത്ത് എന്നെ കൊണ്ടു പോവുകയും ആവശ്യം അറിയ്ക്കുകയും ചെയ്തു. വളരെ നല്ല പ്രതികരണമായിരുന്നു പിതാവിൽ നിന്ന് കിട്ടിയത്. ബിഷപ്പാകുന്നതിന് മുമ്പ് ഇംഗ്ലണ്ടിലെ ബിഷപ്പ് കോൺഫ്രൺസിൻ്റെ സെക്രട്ടറിയായിരുന്നു ബിഷപ്പ് മാർക്കസ്. ബഹു. തോമസ്സ് പാറയടിയച്ചൻ്റെ നേതൃത്വത്തിൽ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ അക്കാലത്ത് ബിഷപ്പ് കോൺഫ്രൺസിൻ്റെ സെക്രട്ടറി എന്ന നിലയിൽ അദേഹം നന്നായി പഠിച്ചിരുന്നു. അതു കൊണ്ട് പിതാവിന് സീറോ മലബാർ സഭയേക്കുറിച്ച് നന്നായി അറിവുണ്ടായിരുന്നു. ആഗ്രഹം പറഞ്ഞപ്പോൾ പിതാവിന് ഇഷ്ടമായി. 8പള്ളികൾ നമുക്ക് ഓഫർ ചെയ്തു. ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാം. എല്ലാ സൗകര്യങ്ങളും കണക്കിലെടുത്ത് എല്ലാം കൊണ്ടും അനുയോജ്യമായ സെൻ്റ് വിൽഫ്രിഡ് ചർച്ച് തെരെഞ്ഞെടുത്തു.

പള്ളിയുടെ കാര്യത്തിൽ തീരുമാനമായെങ്കിലും ഒരുമിച്ച് കൂടുന്ന കാര്യത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ പല കുർബാന സെൻ്ററിൽ നിന്നും ഉണ്ടായി. പല ന്യായങ്ങൾ എല്ലായിടത്തു നിന്നും ഉയിർന്നു. ദൂരക്കൂടുതൽ, ഒരു ദിവസം മുഴുവനും നഷ്ടമാകും, ജോലി അഡ്ജിസ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ശരിയായ ന്യായങ്ങൾ. ഞങ്ങളുടെ സമയത്തിന് നടന്നുകൊണ്ടിരുന്ന കുർബാനയാണിത്. ഇനി കുർബാനയുടെ സമയത്തിന് ഞങ്ങൾ എത്തിച്ചേരണം എന്ന ചോദ്യങ്ങളുമായി പലരും മുന്നോട്ട് വന്നിരുന്നു.

എങ്ങനെ ഇതിനെ മറികടന്നു?

മാസത്തിൽ ഒരു കുർബാന നടന്നാൽ പോലും മാസത്തിലൊരിക്കലെ ആളുകളെ നേരിൽ കാണാൻ സാധിക്കത്തുള്ളൂ. ഒരു കുർബാനയ്ക്ക് വരാൻ സാധിക്കാതെ വന്നാൽ പിന്നെ കാണാൻ പറ്റുന്നത് രണ്ട് മാസം കഴിഞ്ഞ്. ആത്മീയ ഫോർമ്മേഷന് അത് ഒരിക്കലും ഉപകാരപ്പെടില്ല. അങ്ങനെയാണ് ഇതിനെ എങ്ങനെ മറികടക്കാൻ പറ്റും എന്ന ചിന്ത എന്നിലുണ്ടാക്കുന്നത്. ആദ്യം വേണ്ടത് ദൂരത്തുള്ള ആളുകൾ തമ്മിലുള്ള ബന്ധം വളർത്തുക എന്നതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിന് പല മാർഗ്ഗങ്ങൾ സ്വീകരിച്ചു. ബ്രാഡ് ഫോർഡ് കൺവെൻഷൻ, ചാപ്ലിൻസ് ഡേ, കലാ കായീക മത്സരങ്ങൾ. എട്ട്നോമ്പ് തിരുന്നാൾ, വിശുദ്ധരുടെ തിരുന്നാൾ. അതുപോലെ ഓശാന ഞായർ, ഉയിർപ്പ് തിരുന്നാൾ, ക്രിസ്തുമസ്സ് എല്ലാം പൊതുവായി നടത്തി തുടങ്ങി. അതെല്ലാം ആൾക്കാർക്ക് ഒന്നിച്ചു കൂടാനുള്ള അവസരമായി മാറി. ഈ കാലയളവിൽ സീറോ മലബാർ സഭയുടെ കോർഡിനേറ്ററായി ബഹു. തോമസ്സ് പാറയടിയച്ചൻ വരുന്നു. ആ കാലയളവിൽ കോർഡിനേഷൻ്റെ സെക്രട്ടറിയായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. എൻ്റെ പ്രവർത്തനത്തിൽ പറയടിയച്ചൻ്റെ സപ്പോർട്ട് എടുത്ത് പറയേണ്ടതാണ്.

ആറ് സ്ഥലങ്ങളിലായി ചിതറിക്കിടന്ന ആൾക്കാർ തമ്മിൽ നല്ല ബന്ധമായിക്കഴിഞ്ഞപ്പോഴാണ് ഏകീകരണത്തെക്കുറിച്ച് സംസാരിച്ചത്. ന്യായമായ ചില എതിർപ്പുകളുണ്ടായിരുന്നു എങ്കിലും ഭൂരിപക്ഷവും ഏകീകരണത്തോട് സഹകരിക്കുകയാണുണ്ടായത്. എങ്കിലും അവർ ചോദിച്ചു? ഒരച്ചൻ വരും. കുറെ കാര്യങ്ങൾ ചെയ്ത് സ്ഥലം വിടും. പിന്നീട് ഞങ്ങൾക്ക് ഒന്നുമില്ലാതാകും. ഇതിന് ഒരു തുടർച്ച ഉണ്ടാകുമോ?? കാരണം ഇവിടെ സ്വന്തമായി ഒരു രൂപതയുടെ സംവിധാനങ്ങൾ ഒന്നുമില്ല.!
അതൊരു വലിയ ചോദ്യമായിരുന്നു. വേറൊരച്ചൻ വരാതെ ഞാൻ പോവില്ല എന്നൊരു ഉറപ്പ് അവർക്ക് ഞാൻ കൊടുത്തു. പഠിക്കാനായിട്ട് യുകെയിലെത്തുന്ന അച്ചൻമാർ കുറെ മലയാളികളെ വിളിച്ചു കൂട്ടി കുർബാനയും അനുബന്ധ ശുശ്രൂകളും നടത്തിയിരുന്നു. പഠനം കഴിഞ്ഞ് അവർ തിരിച്ച് പോകുമ്പോൾ എല്ലാം താളം തെറ്റുന്നു. അതിൻ്റെ അനുഭവത്തിലാണ് അവർ ചോദിച്ചത്.

ലീഡ്സ് രൂപതയേയും അവിടുത്തെ ജനങ്ങളെയും ഒരു കാലത്തും മറക്കരുതേ..

ആദ്യകാലത്ത് യുകെയിലെത്തിയ മലയാളികൾ ആത്മീയ കാര്യത്തിൽ വളരെ ശ്രദ്ധയോടെയാണ് മുന്നോട്ട് പൊക്കോണ്ടിരുന്നത്. ഇംഗ്ലീഷ് പള്ളികളിൽ പോകാനും സാധ്യമാകുന്ന എല്ലാ പ്രവർത്തനങ്ങളിലും ഭാഗമാകാനും അവർ ശ്രദ്ധിച്ചിരുന്നു. ആ പരിശ്രമം ഇംഗ്ലണ്ടിലെ ഇടവകകളിൽ ഒരു നല്ല ചിന്ത അവർക്കുണ്ടാക്കുവാൻ കാരണമായിട്ടുണ്ട്. അത് ആ പ്രദേശത്തുള്ളവർക്ക് അത്ഭുതമായിരുന്നു. എന്നാൽ അതിനെ ചൂഷണം ചെയ്യാൻ ലീഡ്സ് രൂപത ശ്രമിച്ചില്ല എന്നതാണ് സത്യം. വളരെ ആക്ടീവായി മലയാളികൾ ഇംഗ്ലീഷ് പള്ളികളിൽ പ്രവർത്തിക്കുമ്പോൾ ഇതിലും എത്ര ആക്ടീവായിട്ടായിരിക്കണം സ്വന്തം നാട്ടിൽ അവർ പ്രവർത്തിച്ചത് എന്ന് ലീഡ്സ് രൂപത ചിന്തിച്ചു. അതുപോലെ തന്നെ പ്രവർത്തിക്കാനുള്ള സാഹചര്യമാണ് ലീഡ്സ്സ് രൂപത ചെയ്തു തന്നത്.

നമ്മൾ മലയാളികൾ തിരിച്ചറിയേണ്ട ഒരു കാര്യമിതാണ്.

ഇംഗ്ലീഷ് പള്ളിയൊക്കെയില്ലേ.. കാര്യങ്ങൾ ഒക്കെ നടന്നു പോകുന്നുമുണ്ട്. പിന്നെ എന്തിനാണ് ഇടവക എന്നൊക്കെ ചോദിക്കുന്നവരോട് പറയുവാനുള്ളത് ഒന്ന് മാത്രം. എല്ലാം നടക്കുന്നുണ്ട്. പക്ഷേ, നടക്കേണ്ട രീതിയിൽ കാര്യങ്ങൾ നടക്കണമെങ്കിൽ ഇതാണ് നമുക്കുള്ള ഏക വഴി. നാളെ തൊട്ട് എല്ലാവരും മലയാളം കുർബാനയ്ക്ക് മാത്രമേ പോകാവൂ എന്നല്ല. നമ്മുടെ നന്മയും വളർച്ചയും ഇടവകയെ കേന്ദ്രീകരിച്ചാണ്. സഭയുടെ വളർച്ച ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ല. വ്യക്തിയല്ല സഭയെ വളർത്തുന്നത്. കൂട്ടായ്മയുടെ വഴിയിലൂടെയാണ് സഭ വളരേണ്ടത്.  അത് എനിക്ക് തെളിയ്ച്ച് കൊടുക്കുണമായിരുന്നു. 2016 ഓഗസ്റ്റ് 15ന് ഞാൻ ലീഡ്സ്സിനോട് യാത്ര പറഞ്ഞതും അതിനായിരുന്നു. ബഹുമാനപ്പെട്ട മാത്യൂ മുളയൊലിൽ അച്ചൻ്റെ നേതൃത്വം ലീഡ്സ്സിനെ ശക്തമായി മുന്നോട്ട് കൊണ്ടുപോയി. ഇന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ലീഡ്സ്സ് ഇടവകയുടെ സ്ഥാനം വളരെ വലുതാണ്.

വീണ്ടും പറയട്ടെ…
ലീഡ്സ്സ് മലയാളികളുടെ ത്യാഗമാണ് ഈ ഇടവക. വീട്ടുമുറ്റത്തുണ്ടായിരുന്ന സൗകര്യത്തെ പൊതു സ്ഥലത്തേയ്ക്ക് മാറ്റാൻ നിങ്ങൾ തയ്യാറായി! അതിൻ്റെ വിജയമാണ് സെൻ്റ് മേരീസ് ആൻ്റ് സെൻ്റ് വിൽഫ്രിഡ്സ് സീറോ മലബാർ കാത്തലിക് ചർച്ച്. ആഘോഷിക്കുക.
നന്മകൾ മാത്രം നേരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്തെ ആശങ്കയുടെ മുൾമുനയിലാക്കി യുകെയിൽ രണ്ടു പേർക്ക് കോവിഡ് വേരിയന്റായ ഒമൈക്രോൺ ബാധിച്ചതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് അറിയിച്ചു . ചെംസ്ഫോർഡിലും എസെക്സിലുമാണെന്ന് യു.കെ സെക്യൂരിറ്റി ഏജൻസി പുതിയ കേസുകൾ കണ്ടെത്തിയത്. കൂടുതൽ പരിശോധനകളും രോഗം ബാധിച്ചവരുടെ സമ്പർക്ക പട്ടിക കണ്ടെത്തുന്നതിനായുള്ള തീവ്ര ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്ക, ബോട്സ്വാന , ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ എന്നിവിടങ്ങളിലും പുതിയ വേരിയന്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ലോകമെങ്ങുമുള്ള രാജ്യങ്ങൾ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ഒമൈക്രോൺ വേരിയന്റ് തടയുന്നതിനായി യാത്രാ നിയന്ത്രണങ്ങളും നിരോധനങ്ങളും ഏർപ്പെടുത്തിക്കഴിഞ്ഞു. നിലവിൽ 10 രാജ്യങ്ങൾ യുകെയുടെ ട്രാവൽ റെഡ് ലിസ്റ്റിലുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെല്ലാം പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീന് വിധേയമാകേണ്ടതായി വരും. ദക്ഷിണാഫ്രിക്ക, നമീബിയ , സിംബാബ്‌വെ , ബോട്സ്വാന, ലെസോത്തോ , ഈശ്വതിനി എന്നീ രാജ്യങ്ങളെ ഇന്നലെ (വെള്ളിയാഴ്ച) യുകെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു . ഇതുകൂടാതെ അംഗോള, മൊസാംബിക്, മലാവി , സാംബിയ എന്നിവയെ ആ പട്ടികയിലേയ്ക്ക് ചേർക്കുമെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved