Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ ഫലമായി പ്രമേഹ രോഗികളുടെ എണ്ണത്തിൽ അടുത്ത വർഷത്തോടെ വൻ വർദ്ധനയുണ്ടാകുമെന്ന് മുന്നറിയിപ്പ്. പുതിയ പ്രമേഹ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രമേഹ രോഗികളുടെ ‘സുനാമി’ എന്നാണ് അവർ വിശേഷപിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് കാണപ്പെട്ടുവെന്ന് ജിപിമാർ വെളിപ്പെടുത്തി. സാധാരണ നാം കാണുന്ന പ്രമേഹരോഗികളില്‍ 90 ശതമാനവും ടൈപ്പ് 2 പ്രമേഹത്തിൽ പെട്ടവരാണ്. ജീവിത ശൈലിയും ശീലങ്ങളുമാണ് പലപ്പോഴും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത്. 49 ലക്ഷം ബ്രിട്ടീഷുകാർ പ്രമേഹ രോഗികൾ ആണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

പ്രായം, അമിതഭാരം, വ്യായാമക്കുറവ് എന്നിവയും ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. പലരുടെയും ശരീരഭാരം വർദ്ധിക്കുന്നതിന് കോവിഡും ലോക്ക്ഡൗണും പ്രധാന കാരണമായി. ഒപ്പം ജിപികളെ കാണാനുള്ള അവസരവും കുറഞ്ഞു. ടൈപ്പ് 2 പ്രമേഹ രോഗികളുടെ എണ്ണത്തിൽ 56 ശതമാനം വർദ്ധനവ് ഉണ്ടായതായി പ്രാദേശിക ക്ലിനിക്കൽ കമ്മീഷനിംഗ് ഗ്രൂപ്പുകൾ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 കോവിഡ് രോഗികളിൽ ഒരാൾക്ക് രോഗം ബാധിച്ച് അഞ്ച് മാസത്തിനുള്ളിൽ പ്രമേഹം പിടിപെട്ടുവെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു.

പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻ വർദ്ധന, ആരോഗ്യ സംവിധാനത്തെ താറുമാറിലാക്കുമെന്ന് ഡോക്ടർമാർ ഭയപ്പെടുന്നു. ഈ പ്രതിസന്ധി 2023 വരെ നീളാൻ സാധ്യതയുണ്ട്. കോവിഡിന്റെ കടന്നുവരവും പരിശോധനകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണവും കൂടുതൽ പ്രതിസന്ധികളിലേയ്ക്ക് നയിച്ചു.

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം എന്നിങ്ങനെ പ്രധാനമായും രണ്ട് തരം പ്രമേഹങ്ങളുണ്ട്. കോശങ്ങളിലൂടെ ശരീരത്തിനുള്ളിൽ ഗ്ലൂക്കോസ് കടത്തുന്നതിന് ഇൻസുലിൻ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹത്തിൽ, ഇൻസുലിൻ കോശങ്ങളുടെ പ്രതികരണം കുറയുന്നതിനാൽ, ഈ പ്രവർത്തനം തകരാറിലാകുന്നു. ഇത് മൂലം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കപ്പെടുന്നില്ല. ടൈപ്പ് 2 പ്രമേഹത്തിന്റെ ചില സാധാരണ കാരണങ്ങൾ ജീനുകൾ, അമിതഭാരം , ഇൻസുലിൻ പ്രതിരോധം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയാണ്. ദാഹം, ക്ഷീണം, വിശപ്പ്, കാഴ്ചശക്തി കുറയുന്നു, മുറിവ് ഉണങ്ങുന്നതിലെ താമസം എന്നിവയൊക്കെയാണ് മുന്നറിയിപ്പ് അടയാളങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുടുബത്തോടൊപ്പം അവധി ആഘോഷിക്കാനായി പോയ 39 കാരിക്ക് ദാരുണാന്ത്യം. തൻെറ 11 വയസ്സുള്ള മകൻ ആൽഫിക്കും ഭർത്താവിനോടൊപ്പം നോർത്ത് വെയിൽസിൽസിൽ വാരാന്ത്യം ആഘോഷിക്കാനായി പോയ ക്ലെയർ മച്ചിന് പുലർച്ചെ തലവേദനയനുഭവപ്പെട്ടിരുന്നു, രണ്ടാഴ്ചയ്ക്ക് ശേഷം ലിവർപൂളിലെ ഹ്യൂടണിൽ ക്ലെയർ മരിക്കുകയായിരുന്നു. യാത്ര ചെയ്ത വേളയിൽ ക്ലെയറിന് ഭയങ്കരമായ തലവേദന അനുഭവപ്പെട്ടിരുന്നുവെന്നും കുഴഞ്ഞു വീഴുന്നതിന് മുമ്പ് ആംബുലൻസിനെ വിളിക്കുവാൻ പറഞ്ഞിരുന്നുവെന്നും 52 കാരനായ ക്ലെയറിന്റെ കസിൻ ജാക്കി പറഞ്ഞു. ക്ലെയറിനെ ആദ്യം വെയിൽസിലെ ഗ്ലാൻ ക്ലൈഡ് ഹോസ്പിറ്റലിലേയ്ക്കാണ് കൊണ്ടുപോയത്. പിന്നീട് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. രണ്ട് ഓപ്പറേഷനുകൾ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ക്ലെയറിൻെറ തലച്ചോറിൽ സബാരക്നോയിഡ് രക്തസ്രാവമാണ് സംഭവിച്ചതെന്ന് ഡോക്ടർമാർ കുടുംബത്തോട് പറഞ്ഞു. എൻഎച്ച്എസ് പറയുന്നതനുസരിച്ച് മസ്തിഷ്കത്തിന്റെ ഉപരിതലത്തിൽ രക്തസ്രാവം മൂലമുണ്ടാകുന്ന അസാധാരണമായ സ്ട്രോക്ക് ആണ് സബാരക്നോയിഡ് രക്തസ്രാവം. ഇത് മരണംവരെ കൊണ്ടെത്തിക്കാവുന്ന ഗുരുതരമായ അവസ്ഥയാണ്. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ കഴുത്തുവേദന, ബോധം നഷ്ടപ്പെടൽ, ഹൃദയാഘാതം സാധാരണ അനുഭവപ്പെടുന്നതിൽ നിന്ന് വ്യത്യസ്തമായ കഠിനമായ തലവേദന എന്നിവ ഉൾപ്പെടുന്നു. ക്ലെയറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏകദേശ രണ്ടാഴ്ചയ്ക്കുശേഷം മരിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇംഗ്ലണ്ടിൽ പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ നിരോധിക്കാൻ നീക്കം. പ്ലേറ്റുകൾ, ഗ്ലാസുകൾ, കത്തി, മുള്ള്‌, പോളിസ്റ്റൈറൈൻ കപ്പുകൾ തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് നിരോധനം ഏർപ്പെടുത്തുക. ‘വലിച്ചെറിയൽ സംസ്കാരം’ ഉപേക്ഷിക്കേണ്ട സമയമാണിതെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ്ജ് യൂസ്റ്റിസ് പറഞ്ഞു. ഈ വിഷയത്തിൽ മന്ത്രിമാർ പൊതു കൂടിയാലോചന നടത്തും. പുനരുപയോഗിക്കാൻ കഴിയാത്ത 1.1 ബില്ല്യൺ പ്ലേറ്റുകളും 4.25 ബില്യൺ കട്ട്ലറി ഇനങ്ങളും പ്രതിവർഷം ഉപയോഗിക്കുന്നുണ്ട്. വികസിത പോളിസ്റ്റൈറൈൻ ഉപയോഗിച്ച് നിർമ്മിച്ച പ്ലാസ്റ്റിക് കട്ട്ലറി, ഡ്രിങ്ക് സ്റ്റിറർ, ഫുഡ് കണ്ടെയ്‌നറുകൾ എന്നിവയ്ക്ക് 2022 ജൂൺ മുതൽ സ്കോട്ട്‌ലൻഡ് നിരോധനം ഏർപ്പെടുത്തി.

ഈ മാസം ആദ്യം സർക്കാരിന്റെ പരിസ്ഥിതി ബിൽ പാർലമെന്റ് പാസാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉത്പന്നങ്ങൾക്ക് പുതിയ നിരക്കുകൾ ഏർപ്പെടുത്താൻ പരിസ്ഥിതി നിയമത്തിന്റെ അധികാരങ്ങൾ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു. പ്ലാസ്റ്റിക് അടങ്ങിയിരിക്കുന്ന വെറ്റ് വൈപ്പുകൾ, സഞ്ചികൾ എന്നിവയുടെ ഉപയോഗം എങ്ങനെ പരിമിതപ്പെടുത്താമെന്നും ആലോചിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്‌ട്രോ, കോട്ടൺ ബഡ്‌സ് എന്നിവ കഴിഞ്ഞ വർഷം നിരോധിച്ചിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്നം നേരിടാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് പരിസ്ഥിതി സെക്രട്ടറി വ്യക്തമാക്കി. സർക്കാരിന്റെ പുതിയ തീരുമാനം പരിസ്ഥിതി പ്രവർത്തകർക്ക് സന്തോഷം പകരും. രാജ്യത്തിന്‍റെ പരിസ്ഥിതിയെത്തന്നെ ഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വിപത്തിന് തടയിടാനാണ് സർക്കാർ സംവിധാനം ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സെന്റ് പീറ്റേഴ്‌സ്ബർഗ് : രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ പടയാളികള്‍ കൈയ്യേറിയിരുന്ന റഷ്യയിലെ മുന്‍ നാസി തടങ്കല്‍പ്പാളയത്തിന് സമീപത്തു നിന്നും കൂട്ടാശ്‌മശാനം കണ്ടെടുത്തു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിന് സമീപം ലോമോനോസോവ്‌സ്‌കി ജില്ലയിലെ കൂട്ടശ്മശാനത്തിൽ നിന്ന് 1362 മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തതായി തിരച്ചിൽ സംഘം സ്ഥിരീകരിച്ചു. കണ്ടെത്തിയ അവശിഷ്ടങ്ങളിൽ പകുതിയിലേറെയും കുട്ടികളുടേതാണ്. 675 കുഞ്ഞുങ്ങളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇതിൽ ഉൾപ്പെടുന്നു. സ്ഥലത്ത് നിന്നും ഈ ആഴ്ച തന്നെ ഏകദേശം 50 ചാക്ക് നിറയെ അസ്ഥികൂടങ്ങൾ നീക്കം ചെയ്തു. പരിക്കേറ്റ ജർമ്മൻ ഉദ്യോഗസ്ഥർക്കും പട്ടാളക്കാർക്കും രക്തം നൽകുന്നതിന് വേണ്ടി കുട്ടികളെ കൊന്നൊടുക്കിയെന്നാണ് വിലയിരുത്തൽ.

“ഞങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കുകയാണ്.. ഇതിനൊരു അവസാനമില്ല.” – തിരച്ചിൽ സംഘത്തിന്റെ തലവൻ വിക്ടർ ഇയോനോവിന്റെ വാക്കുകൾ. പ്രായപൂർത്തിയായവരിൽ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഇതിൽ മൂന്നു ഗർഭിണികളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം വിശദമാക്കി. മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളോ അടിയേറ്റതിന്റെ ലക്ഷണങ്ങളോ കാണാനില്ല. പരിക്കേറ്റ സൈനികർക്ക് നൽകാൻ വേണ്ടി രക്തം ഊറ്റി എടുത്തതാണ് മരണകാരണം. അവശിഷ്ടങ്ങൾ കൂമ്പാരമായി കിടക്കുകയായിരുന്നുവെന്ന് സെർച്ച് വോളണ്ടിയർ സെർജി ബെറെഗോവോയ് വെളിപ്പെടുത്തി.

പ്രായമായവർക്കോ പ്രാദേശിക ചരിത്രകാരന്മാർക്കോ ഇവിടെ സംഭവിച്ചതിനെ കുറിച്ച് യാതൊരു അറിവുമില്ലെന്നത് ഖേദകരമായ സംഗതിയാണെന്ന് ഇയോനോവ് പറഞ്ഞു. മിലിറ്ററി ആർക്കൈവുകളിൽ തെളിവുകളൊന്നുമില്ല. 1941 നും 1943 നും ഇടയിൽ ലെനിൻഗ്രാഡ് ഉപരോധസമയത്ത് നാസി സൈനികർ ഇവിടെ നിന്ന് വെറും 300 മീറ്റർ അകലെ നിലയുറപ്പിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ 1410 എന്ന് നമ്പറുള്ള ടാഗ് കണ്ടെത്തിയെങ്കിലും പ്രാധാന്യം വ്യക്തമായിട്ടില്ല. ശൈത്യകാലത്തിനുശേഷം തിരച്ചിൽ പുനരാരംഭിക്കുമ്പോൾ കൂടുതൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനാകുമെന്ന്
ഉദ്യോഗസ്ഥർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സിറ്റ് ഡൗൺ പ്രൊട്ടസ്റ്റിനെ തുടർന്ന് സെൻട്രൽ ലണ്ടൻ പാലം അടച്ചതിന് 30 കാലാവസ്ഥ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. റോഡ് ഉപരോധത്തിനുള്ള നിരോധനാജ്ഞ ലംഘിച്ചതിന് ഈ ആഴ്ച ജയിലിലടച്ച ഒമ്പത് ഇൻസുലേറ്റ് ബ്രിട്ടൻ പ്രവർത്തകരെ പിന്തുണച്ചാണ് ലാംബെത്ത് ബ്രിഡ്ജിൽ പ്രകടനം നടത്തിയത്. മണിക്കൂറോളം പാലം അടച്ചിട്ട് 250 പേരാണ് സിറ്റ് ഡൗൺ പ്രൊട്ടസ്റ്റിൽ പങ്കെടുത്തത്. സമരത്തിനെതിരെ പബ്ലിക് ഓർഡർ ആക്‌ട് വ്യവസ്ഥകൾ ചുമത്തിയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഏകദേശം വൈകുന്നേരം ഏഴുമണിയോടെ പാലം വീണ്ടും തുറന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

തടവിലാക്കപ്പെട്ട ഒൻപത് ഇൻസുലേറ്റർ റിട്ടേൺ പ്രവർത്തകർ ‘രാഷ്ട്രീയ തടവുകാർ’ ആണെന്നും കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായത് തുടക്കം മാത്രമാണെന്നും കാമ്പെയ്‌നർമാർ ജനക്കൂട്ടത്തോട് പറഞ്ഞു. നിരവധി റോഡുകൾ നിശ്ചലമാക്കി വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സംഭവത്തിൽ ഒൻപതു പ്രതിഷേധക്കാർക്ക് നിരോധനാജ്ഞ ലംഘിച്ചതിന് മൂന്നു മുതൽ നാലു മാസം വരെയുള്ള തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ജയിൽ ഭീഷണികളിൽ തങ്ങൾ പിന്തിരിയില്ലെന്ന് പാലത്തിൽ പ്രതിഷേധിച്ച പ്രവർത്തകർ പറഞ്ഞു. കാലാവസ്ഥ പ്രതിസന്ധി പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സൃഷ്ടിക്കാൻ “സിവിൽ റെസിസ്റ്റൻസ്” ആവശ്യമാണെന്ന് നോർവിച്ചിൽ നിന്നുള്ള ആനിമേറ്റർ ഗബ്രിയേല ഡിറ്റൺ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന മരണവും കഷ്ടപ്പാടും താരതമ്യപ്പെടുത്തുമ്പോൾ പ്രതിഷേധം മൂലമുണ്ടാകുന്ന തടസ്സം വളരെ ചെറുതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

പ്രതിഷേധക്കാരെ ജയിലിലാക്കാൻ കഴിയുമെങ്കിലും ഈ ചെറുത്തുനിൽപ്പിനെതിരെ ഒന്നും ചെയ്യാനാവില്ലെന്ന് സമരത്തിൽ പങ്കെടുത്ത ഗല്ലി ബുജാക്ക് പോലീസിനോട് പറഞ്ഞു. തെരുവുകൾ തങ്ങളുടേതാണെന്നും തങ്ങൾ ഈ നീക്കവുമായി മുന്നോട്ടു പോകുമെന്നും അവർ കൂട്ടിച്ചേർത്തു. പ്രതിഷേധത്തിൽ പങ്കില്ലെന്ന് ഇൻസുലേറ്റ് ബ്രിട്ടൻ അറിയിച്ചു.

2030 ഓടുകൂടി വീടുകൾ ഇൻസുലേറ്റ് ചെയ്യപ്പെടുമെന്ന് സർക്കാർ ഉറപ്പാക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. ഇത് യുകെയിലെ ഊർജ്ജ ഉപയോഗവും കാർബൺ ബഹിർഗമനവും കുറയ്ക്കുന്നതിനുള്ള പ്രധാന ഘടകങ്ങളിലൊന്നാണ്. റോഡ് ഉപരോധങ്ങൾ തടയുന്നതിന് ഇതുവരെ ഹൈക്കോടതി അഞ്ചു ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. എന്നാൽ ശനിയാഴ്ചത്തെ അറസ്റ്റുകൾ പങ്കെടുക്കുന്നവരുടെ എണ്ണം,സ്ഥലം , ദൈർഘ്യം എന്നിവ പരിഗണിച്ച് പോലീസിൻറെ അധികാരത്തിന് കീഴിൽ നടന്നവയാണ്.

സുജിത് തോമസ്, മിനു നെയ്‌സൺ പള്ളിവാതുക്കൽ

ഡിസംബർ മാസം ക്രിസ്മസ് ഓർമകൾക്ക് സുഗന്ധവും കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലം. ലോകമെമ്പാടും ഉള്ളവർ ക്രിസ്തുവിൻറെ തിരുപ്പിറവിക്കായി തയ്യാറെടുക്കുന്ന സമയം ആണല്ലോ .യൂറോപ്പിൻ രാജ്യങ്ങളിൽ എല്ലാം നവംബർ തുടക്കം മുതലേ ഇതിനോടനുബന്ധിച്ചുള്ള തയാറെടുപ്പുകൾ തുടങ്ങും . മഞ്ഞിന്റെ കുളിര്,നക്ഷത്രങ്ങളുടെ തിളക്കം പുൽക്കൂടിന്റെ പുതുമ, പാതിരാകുർബാനയുടെ പവിത്രതയുടെ തിരുപ്പിറവിയുടെ, തിരുക്കർമങ്ങളുടെ വഴികാട്ടിയായ താരകത്തിന്റെ, കേക്കിന്റെ മധുരവുമായി കരോളിനായുള്ള കാത്തിരിപ്പിന്റ സാന്റായുടെ സഞ്ചിയിലെ സമ്മാനം പോലെ അങ്ങനെ അങ്ങനെ ഒരുപാട് ആഘോഷങ്ങളുടെ രാവുകൾ .പ്രവാസികൾ ആയവർക്ക് ഇങ്ങനെ എത്ര മനോഹരമായ ഓർമ്മകൾ ആണ് വന്നണയുന്നതു .ക്രിസ്മസ് എന്നാൽ ആഘോഷത്തിന്റെ മാത്രമല്ല ത്യാഗത്തിന്റെ സ്‌നേഹത്തിന്റെ പങ്കുവെക്കലിന്റെ കൂടി സമയമാണെന്ന് നമ്മെ പഠിപ്പിച്ച ആ പഴയ കാലത്തിലേക്കുള്ള സഞ്ചാരമാണ്.

ക്രിസ്മസിന് ഒഴിച്ച് കൂട്ടാൻ പറ്റാത്ത ഒരു വിഭവം ആണല്ലോ ക്രിസ്മസ് കേക്ക് . ക്രിസ്തുമസ് കേക്ക് രുചിച്ചില്ലെങ്കിൽ ക്രിസ്തുമസ് പൂർണ്ണമായില്ല എന്ന് കരുതുന്നവരാണ് നമ്മൾ. നൂറ്റാണ്ടുകളായി നമ്മെ കൊതിപ്പിക്കുന്ന ക്രിസ്മസ് കേക്കിനുമുണ്ട് ഒരു ചരിത്രം. മദ്ധ്യകാല ഇംഗ്ലണ്ടിൽ 17–ാം നൂറ്റാണ്ടിൽ ആണ് പ്ലം കേക്കിന്റെ തുടക്കം. കേക്കുകൾ കിച്ചണിൽ പിറവിയെടുക്കുന്നതിന് മുൻപ് നടക്കുന്ന കൂട്ടായ്മയുടെയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്. ക്രിസ്മസ് എന്ന മഹത്തായ ആഘോഷത്തിന് ആഴ്ചകൾ മുൻപേ അരങ്ങേറുന്ന കേക്ക് മിക്സിങ്ങിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. അന്നൊക്കെ ബോർമകളിലോ ഹോട്ടലുകളിലോ നടത്തപ്പെട്ട ചടങ്ങായിരുന്നില്ല അവ. ക്രിസ്മസിനും പുതുവൽസരത്തിനും മുന്നോടിയായുള്ള കുടുംബത്തിന്റെ ഒത്തുചേരൽ. വിളവെടുപ്പിന് തൊട്ടുപിന്നാലെ അവരവർക്ക് ലഭിച്ചിരുന്ന പഴങ്ങളും അവ ഉണക്കിയെടുത്ത മറ്റ് ഉൽപന്നങ്ങളും പഴച്ചാറിലും മദ്യത്തിലും വീഞ്ഞിലുമൊക്കെ ചേർക്കുന്ന സ്വകാര്യ ചടങ്ങായിരുന്നു അവയെല്ലാം.ഒരു വലിയ കൂട്ടായ്‌മയുടെ സന്തോഷം ആണ് ഓരോ കുടുംബാഗങ്ങൾക്കും ഇത് സമ്മാനിച്ചുകൊണ്ടിരുന്നത്. തങ്ങളുടെ അദ്ധ്വാനത്തിന്റെയും ഒരുമയുടെയും ഒത്തുചേരലിന്റെയും പ്രതീകമായിരുന്ന ആ കൂടിച്ചേരൽ..ക്രിസ്‌മസ്‌ കേക്കിനു എന്തുകൊണ്ടാണ് പ്ലം കേക്ക് എന്ന പേര് വീണതെന്ന കാര്യം ആർക്കും അറിയില്ല. ഒരു പക്ഷേ അതിന് കാരണം അതിൽ ചേർത്തിരുന്ന പ്രധാന ചേരുവകളിലൊന്ന് ഉണക്കമുന്തിരിയായിരുന്നതുകൊണ്ടാകാം. കാരണം ഉണക്കമുന്തിരിക്ക് പ്ലം എന്ന ഒരു പേരും ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഉണക്ക മുന്തിരിക്കു പുറമെ ഈന്തപ്പഴം, അത്തിപ്പഴം, ചെറി,അണ്ടിപ്പരിപ്പ്, പിസ്ത, ബദാം, ചുക്ക്, ജാതിക്ക, ഗ്രാമ്പു, കറുവാപ്പട്ട ഓറഞ്ചു തൊലി എന്നിവ കുഴച്ചു അതിലേയ്ക്ക് മുന്തിയ വൈനും ബ്രാണ്ടിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് വായു കയറാത്ത ഭരണിയിൽ 4 -6 ആഴ്ച്ച സൂക്ഷിച്ചു വയ്ക്കും .ഇവയുടെ ഗുണങ്ങളും രുചിയുമൊക്കെ അലിഞ്ഞുചേരുന്നതോടെ അവ ബേക്ക് ചെയ്യാൻ റെഡി ആയി .ഇംഗ്ലണ്ടിൽ നിന്ന് ഈ കേക്കിന്റെ മാധുര്യം ലോകം മുഴുവൻ പടർന്നത് ബ്രിട്ടീഷ് കോളനികളിൽ ജോലിചെയ്തിരുന്ന ബ്രിട്ടീഷുകാരിലൂടെയായിരുന്നു. തലശ്ശേരിയിൽ മമ്പള്ളി ‘റോയൽസ് ബിസ്കറ്റ് ഫാക്ടറി’ നടത്തിയിരുന്ന ബാപ്പുവിനോട് അക്കാലത്ത് പരിചയപ്പെട്ട ബ്രൗൺ സായിപ്പാണ് കേക്കുണ്ടാക്കാൻ ആവശ്യപ്പെട്ടതത്രേ. ഒരിക്കൽ ഇംഗ്ലണ്ടിൽ പോയി തിരിച്ചെത്തിയ ബ്രൗൺ സായിപ്പ് നാട്ടിൽനിന്നു കൊണ്ടുവന്ന പ്ലം കേക്കിൽ നിന്ന് കുറച്ച് ബാപ്പുവിന് കൊടുത്തിട്ട്, അതുപോലെ ഒരു വിഭവം ഉണ്ടാക്കാൻ കഴിയുമോയെന്ന് ചോദിച്ചു. കേക്കിന്റെ രസക്കൂട്ടുകളും സായിപ്പ് ബാപ്പുവിന് പറഞ്ഞുകൊടുത്തു. വെല്ലുവിളികൾ സധൈര്യം ഏറ്റെടുക്കാറുള്ള ബാപ്പു കേക്കിന്റെ കാര്യത്തിലും മറ്റൊന്നും ചിന്തിച്ചില്ല. അങ്ങനെയാണ് തലശ്ശേരിക്കാരൻ ബാപ്പുവിലൂടെ കേരളത്തിലെ ആദ്യത്തെ കേക്ക് പിറവിയെടുത്തതെന്നാണ് കഥ.

വീഡിയോ ലിങ്ക്

ക്രിസ്‌മസ്‌ വന്നണയുമ്പോൾ വീക്കെൻഡ് കുക്കിംഗ് ടീമും തയാറെടുപ്പുകൾ ആരംഭിച്ചിരിക്കുന്നു . ഈ ആഴ്ചയിൽ ക്രിസ്മസ് കേക്കിന്റെ മിക്സിങ് വീഡിയോ ആണ് ലോകമെമ്പാടും ഉള്ള മലയാളം യു കെയുടെ വായനക്കാർക്കായി ഇംഗ്ളണ്ടിലെ ഡാർട്ട്ഫോർഡിൽ നിന്നും സുജിത് തോമസും ഓസ്‌ട്രേലിയിലെ മെൽബണിൽ നിന്ന് മിനു നെയ്‌സൺ പള്ളിവാതുക്കലും പരിചയപ്പെടുത്തുന്നത്. സുജിത്തിന് പാചകം തന്റെ പ്രധാന കർമ്മ മേഖല അല്ലെങ്കിൽ കൂടിയും DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും,പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്ത സുജിത് തോമസ് ഇപ്പോൾ പീഡിയട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ് ആയി ജോലി ചെയ്യുന്നു. കോട്ടയം ജില്ലയിലെ പാലായ്ക്കടുത്ത് പ്രവിത്താനം സ്വദേശിയാണ് . ഭാര്യ ഡയാന,മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം ഇംഗ്ലണ്ടിൽ താമസിക്കുന്നു .

ഓസ്ടേലിയൻ മണ്ണിലെ ഇന്ത്യൻ രുചികളുടെ റാണി മിനു നെയ്സൺ പള്ളിവാതുക്കൽ . പാചകം ഒരു കലയാണ്. മിനുവിനെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഉണ്ടാക്കൽ ഒരു വെറും പ്രക്രിയ മാത്രമല്ല, മറിച്ച് ഒരു അനുഭൂതി ആണ്. ചെറുപ്പം മുതൽക്ക് തന്നെ പാചകത്തിൽ അതീവ താല്പര്യം ഉണ്ടായിരുന്ന മിനു രുചിക്കൂട്ടുകളുടെ രസതന്ത്രം ആദ്യമായി നേടിയത് അമ്മയിൽ നിന്നും ആണ്. പിന്നീട് വായിച്ചറിഞ്ഞതും ,രസക്കൂട്ടുകൾ തേടിയുള്ള യാത്രയിൽ അനുഭവിച്ചറിഞ്ഞതും എല്ലാം മിനു തന്റെ സ്വന്തം അടുക്കളയിൽ പലപ്പോഴായി പരീക്ഷിച്ചു. വിവിധ രാജ്യങ്ങളിൽ താമസിക്കാൻ അവസരം ലഭിച്ചത് കാരണം അവിടുത്തെ ഭക്ഷണ രീതികളും തനതു വിഭവങ്ങളും പഠിക്കാനും ആസ്വദിക്കാനും മിനുവിന് അവസരം ലഭിച്ചു. തന്മൂലം തന്റെ പാചക പരീക്ഷണങ്ങൾ തനതു കേരളീയ വിഭവങ്ങളിൽ മാത്രം ഒതുക്കി നിർത്താതെ ഇറ്റാലിയൻ, കോണ്ടിനെന്റൽ , ചൈനീസ് തുടങ്ങിയ വിഭവങ്ങളിലേക്കും വ്യാപിപ്പിച്ചു. ഏത് വിഭവങ്ങൾ ഉണ്ടാക്കിയാലും വിഭവങ്ങൾ രുചികരമായിരിക്കുന്നതിനോടൊപ്പം പോഷക സമൃദ്ധവും തനതു രുചികളിൽ തയ്യാർ ചെയ്യുന്നതിലും കാണിക്കുന്ന ശ്രദ്ധയുമാണ് മിനുവിന്റെ വിജയത്തിന്റെ ആധാരം . കുക്കിംഗ് ഒരു ആർട്ട് ആണെങ്കിൽ ബേക്കിംഗ് അതിന്റെ സയൻസ് ആണ്. അളവുകൾ കിറുകൃത്യമായി ചെയ്യേണ്ടുന്ന ശാസ്ത്രം എന്നാണ് മിനുവിന്റെ പക്ഷം. മിനുവിന് സ്മാർട്ട് ട്രീറ്റ്‌സ് എന്ന ഒരു യു ട്യൂബ് ചാനൽ ഉണ്ട് . മിനുവിന്റെ ഈ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതും വിഡിയോകളും ഒക്കെ ചെയ്യുന്നതും ഭർത്താവും മെൽബണിൽ സപ്ലൈ ചെയിൻ അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശി നെയ്സൺ ജോർജ്ജ് പള്ളിവാതുക്കൽ ആണ്. മക്കളായ ആഞ്ചലീന ,ടിം എന്നിവരൊപ്പം മെൽബണിൽ താമസിക്കുന്നു,

സുജിത് തോമസ്

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

 

ഡോ. ഐഷ വി

ആലപ്പുഴ പട്ടണത്തിലുള്ള സെന്റ് റോസസ് ഹോസ്റ്റലിലേയ്ക്ക് പോകുന്ന വഴിയിൽ ഇടതു വശത്തെ ഒരു വീട് ചൂണ്ടികാട്ടി എന്റെ സഹപ്രവർത്തക ടെസ്സിയമ്മ ജേക്കബ് പറഞ്ഞു. അതാണ് എഴുത്തുകാരൻ തകഴിയുടെ മകളുടെ വീട്. ഇടയ്ക്കൊക്കെ തകഴി അവിടെ വരാറുണ്ട് . ആദ്യമായി ആ ഹോസ്റ്റലിലെത്തിയ എനിക്ക് ഹോസ്റ്റലും പരിസരവുമൊക്കെ ടെസ്സി പരിചയപ്പെടുത്തുകയായിരുന്നു. ഇടയ്ക്ക് ജ്ഞാന പീഠ ജേതാവ് ശ്രീ തകഴി ശിവശങ്കരപ്പിള്ളയെ കാണാൻ കഴിയുമല്ലോ എന്നോർത്തപ്പോൾ എനിക്ക് സന്തോഷം തോന്നി. ഹോസ്റ്റലിന്റെ ഗേറ്റെത്തിയപ്പോൾ ടെസ്സി പറഞ്ഞു. തൊട്ടപ്പുറത്താണ് മലയാള മനോരമയുടെ പത്രമോഫീസ്. ബാഗും കുടയും ഡോർ മെട്രിയിൽ കൊണ്ടു വച്ച ശേഷം ഞാൻ ടെസ്സിയുടെ ഡോർ മെട്രിയിലേയ്ക്ക് ചെന്നു. ഗ്ലാസ്സും ചെറിയ കിണ്ണവുമെടുത്ത് ടെസ്സി എന്റെ കൂടെ ചായ കുടിക്കാനായി ഇറങ്ങുന്നതിനിടയിൽ ടെസ്സിയുടെ ഡോർ മെട്രിയുടെ ജന്നലിലൂടെ ഞാൻ പാളി നോക്കി. മനോരമ പത്രമോഫീസ് കണ്ടു. അവിടെയെല്ലാവരും നല്ല തിരക്കിലായിരുന്നു.

താഴെ മെസ്സിൽ പോയി ചായ കുടി കഴിഞ്ഞ് വീണ്ടും മുകളിൽ പോയി വസ്ത്രം മാറി ഞങ്ങൾ താഴെ റിസപ്ഷനിലെത്തി. ടെസ്സി അവിടെ കിടന്ന പത്രമെടുത്ത് വായിക്കാൻ തുടങ്ങി. ഞാനാ മുറിയിലെ കാഴ്ചകൾ ഓരോന്നായി ശ്രദ്ധിക്കാൻ തുടങ്ങി. ഉണ്ണിയേശുവിന്റെ പുൽകൂടിൽ കിടക്കുന്ന ചെറുശിൽപവും അതിൽ ഇട്ടിരുന്ന ചെറിയ അലങ്കാര ബൾബുമൊക്കെ നോക്കി. മുറിയിൽ ഒരറ്റത്ത് ഒരു സ്റ്റാന്റിൽ ഒരു ലാന്റ് ഫോൺ , കോയിനിട്ട് ഫോൺ വിളിക്കാനുള്ള സംവിധാനമുണ്ട്. ചിലർ അവർക്ക് വരേണ്ട ഫോൺ കാത്തിരിയ്ക്കുന്നു. ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. പെൺകുട്ടി വളരെ പതിഞ്ഞ ശബ്ദത്തിലാണ് സംസാരിക്കുന്നത്. പ്രാണപ്രിയനോടകണം. അപ്പോൾ അവിടിരുന്ന ഒരു സ്ത്രീ പറഞ്ഞു. ഈ കുട്ടി ഇത്ര പതിയെ സംസാരിച്ചാൽ എങ്ങിനെയാണ് മറുതലയ്ക്കുള്ളയാൾ കേൾക്കുക. ഈ പെൺകുട്ടി ഫോണിൽ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല. ധാരാളം സമയമെടുക്കുo. മറ്റുള്ളവർ അവരവർക്ക് വരേണ്ട കാൾ കാത്തിരുന്ന് മടുക്കും.

അങ്ങനെ ആ മുറിയിലെ ഓരോ കാഴചകളിലും കണ്ണുടക്കിക്കഴിഞ്ഞ് എന്റെ ശ്രദ്ധ ഭിത്തിയിൽ നിന്ന് ഒരു മുപ്പത് ഡിഗ്രി ചായ്ച് സ്ഥാപിച്ച് വർണ്ണക്കടലാസ് കൊണ്ടുണ്ടാക്കിയ ഒരു മാലയിട്ടിരിയ്ക്കുന്ന കന്യാസ്ത്രീയുടെ ഫോട്ടോയിലേയ്ക്ക് തിരിഞ്ഞു. അപ്പോഴേയ്ക്കും ടെസ്സിയുടെ പത്ര വായന കഴിഞ്ഞിരുന്നു. ടെസ്സി എന്നെ വിളിച്ച് അടുത്തിരുത്തി. ഫോട്ടോയിലേയ്ക്ക് ചൂണ്ടി ടെസ്സി പറഞ്ഞു: വർഷങ്ങൾക്ക് മുമ്പ് വാട്ടർ ആന്റ് വേസ്റ്റ് വാട്ടർ അതോറിറ്റിയുടെ ക്ലോറിൻ ഗ്യാസ് സിലിണ്ടറിന് ചോർച്ചയുണ്ടായപ്പോൾ മരിച്ച സിസ്റ്ററാണത്. സിസ്റ്ററിന്റെ പേര് ടെസ്സി പറഞ്ഞെങ്കിലും ഇപ്പോൾ ഞാനത് ഓർക്കുന്നില്ല. കടുത്ത ചൂടേറിയ വേനൽക്കാലത്ത് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ പലരും ഉഷ്ണം കാരണo ഒറ്റ വസ്ത്രമേ ധരിച്ചിരുന്നുള്ളൂ. എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്താണത് സംഭവിച്ചത്. മതിലിനപ്പുറത്ത് കുടിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ക്ലോറിൻ സിലിണ്ടർ ചോരാൻ തുടങ്ങി. താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന സിസ്റ്റർ ഉറക്കത്തിൽ പതിവില്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടപ്പോൾ വേഗം ചാടിയെഴുന്നേറ്റു.

അടുത്ത മുറികളിലും ഡോർ മെട്രികളിലും ആർക്കൊക്കെയോ ശ്വാസം മുട്ടൽ, ചുമ, ഛർദ്ധി എന്നിവയൊക്കെയുണ്ടെന്ന് സിസ്റ്റർക്ക് മനസ്സിലായി. അന്തരീക്ഷത്തിൽ ക്ലോറിൻ ഗന്ധം പരന്നപ്പോൾ സിറ്റർ അപകടം മണത്തു. സിസ്റ്റർ വേഗം അവസരത്തിനൊത്തുയർന്നു ഉണർന്ന് പ്രവർത്തിച്ചു. അച്ചന്മാരെ വിവരമറിയിച്ച് ആംബുലൻസുകൾ വരുത്തി. ഓരോ ഡോർ മെട്രിയിലും ചെന്ന് ഹോസ്റ്റലിലെ അന്തേവാസികളെ താങ്ങി ആംബുലൻസിൽ എത്തിച്ചു. ഒറ്റവസ്ത്രം മാത്രം ധരിച്ചിരുന്നവർക്ക് ഒരു പുതപ്പു കൂടി തപ്പിയെടുത്ത് പുതപ്പിക്കാൻ സിസ്റ്റർ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ ഡോർ മെട്രിയിലും ചുറ്റി നടന്ന് അവസാനത്തെയാളെയും സിസ്റ്റർ ആംബുലൻസിൽ എത്തിച്ചു. അധോമുഖാദേശ സ്വഭാവമുള്ള ക്ലോറിൻ വാതകം ആദ്യം പരക്കുന്നത് അന്തരീക്ഷത്തിൽ താഴ്ന്ന തലത്തിലാണ്. താഴെ ക്ലോറിന്റെ ആധിക്യം കൂടിയപ്പോൾ പരിക്ഷീണയായ സിസ്റ്റർ കുഴഞ്ഞ് വീണ് തത്ക്ഷണം മരിച്ചു. ആ അപകടത്തിൽ സിസ്റ്റർക്കല്ലാതെ മറ്റാർക്കും മരണത്തിന് കീഴടങ്ങേണ്ടി വന്നില്ല. ടെസ്സി പറഞ്ഞു നിർത്തിയപ്പോൾ എല്ലാവരെയും രക്ഷിച്ച ശേഷം കർത്താവിന്റെ അരികിലേയ്ക്ക് പോയ കർത്താവിന്റെ മണവാട്ടിയുടെ ഫോട്ടോയിലേയ്ക്ക് ആദരപൂർവ്വം ഞാനൊന്നു കൂടി നോക്കി. ഇന്നോർമ്മയിൽ തപ്പുമ്പോൾ പേരോർമ്മ വരുന്നില്ലെങ്കിലും ചിന്തിച്ചു. ആ ആത്മത്യാഗത്തിന് എന്തിനാണൊരു പേര് ?

അന്നത്തെ ഹോസ്റ്റലിലെ അന്തേവാസികളുടെ മനസ്സിലെല്ലാം ഇന്നും ആ സിസ്റ്റർ ജീവിക്കുന്നുണ്ടാകും. തിരിച്ച് രണ്ടാം നിലയിലെ ഡോർ മെട്രിയിലെത്തിക്കഴിഞ്ഞ് ഞാൻ ജാലകത്തിലൂടെ ഒരു വിഹഗ വീക്ഷണം നടത്തി. ഭാഗ്യം അവിടെങ്ങും ഒരു ക്ലോറിൻ സിലിണ്ടറും ഇല്ലായിരുന്നു. കുടിവെള്ളം പമ്പുചെയ്ത് കയറ്റുന്ന ഒരു കൂറ്റൻ ജലസംഭരണി അവിടെ തലയുയർത്തി നിന്നു. പഴയ പത്രവാർത്തയിലൂടെയും ക്ലോറിൻ വാതകം ശ്വസിക്കാനിടയായാൽ അമോണിയാണ് പ്രതി മരുന്നെന്നും അമോണിയ ശ്വസിക്കാനിടയായാൽ ക്ലോറിനാണ് പ്രതിവിധിയെന്നും സ്കൂളിലെ രസതന്ത്ര ക്ലാസ്സുകളിൽ പഠിച്ചത് ഞാനോർത്തു. പിന്നിൽ നിന്നും വാട്ടർ അതോറിറ്റിയിലെ ജീവനക്കാരിയായ ഒരു ഹോസ്റ്റൽ അന്തേവാസി എന്റടുത്തേയ്ക്ക് വന്ന് ജാലകത്തിലൂടെ ദൂരേയ്ക്ക് കൈ ചൂണ്ടി എന്നോട് പറഞ്ഞു. ആ കാണുന്നതാണ് ഞങ്ങളുടെ എഞ്ചിനീയറുടെ ക്വാർട്ടേസ്. ജാലക കാഴ്ചകളിൽ നിന്ന് പിന്തിരിയുമ്പോൾ അവസാനയാളെയും രക്ഷപെടുത്തിയ സിസ്റ്ററിന്റെ മുഖമായിരുന്നു മനസ്സിൽ.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

യുകെയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട മലയാളി നഴ്സ്മാർ അനുഭവസമ്പത്തിൽ ഒരു പടി മുന്നിലാകുമ്പോൾ പുതുതായി യുകെയിൽ എത്തുന്നവരെ കഴിവില്ലാത്തവരാണ്, അഹങ്കാരികളാണ് എന്ന് പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതായി പരാതി. പ്രാദേശീകരും അല്ലാത്തവരുമായ മേലധികാരികളുടെ പ്രശംസ പിടിച്ച് പറ്റാൻ പുതുതായി എത്തുന്നവരുടെ പരിചയക്കുറവുകൾ കൊണ്ടുണ്ടാകുന്ന ചെറിയ പിഴവുകൾ പോലും ഊതി വീർപ്പിച്ച് വലുതാക്കി മേലധികാരികളിലെത്തിക്കുന്നു. പുതുതായി എത്തുന്ന മലയാളി നേഴ്സുമാരെ സഹ പ്രവർത്തകരായി പരിഗണിച്ച് കൂടെനിർത്തി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ആതുരത സേവനത്തിൻ്റെ പവിത്രത കാത്തു സൂക്ഷിക്കുകയും ചെയ്യുന്നതിന് പകരം ശത്രുക്കളേപ്പോലെ പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ പിന്നിലെ നഗ്നസത്യമെന്താണ്.  നാല് മലയാളികൾ കൂടുന്നിടത്ത് ചർച്ചാവിഷയമായിക്കൊരിക്കുന്ന അത്യന്തം ഗൗരവമേറിയ വിഷയമാണിത്. ഭാവിയിൽ ഇതുണ്ടാക്കാൻ പോകുന്ന അപകടം ചെറുതൊന്നുമല്ലെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല.

പഴമക്കാർക്ക് പുതുതായി എത്തുന്നവരോട് അസൂയയാണ് എന്നൊരാക്ഷേപം പൊതുവേ ഉയരുന്നുണ്ട്. അത് പൊതുസമൂഹത്തിൽ ചർച്ചയാകുന്നു. അതിനായി നിരത്തുന്ന കാരണങ്ങൾ പലതാണ്.
ഞങ്ങൾ പത്തും പതിനഞ്ചും ലക്ഷം രൂപ മുടക്കി വന്നവരാണ്. നിങ്ങൾ യാതൊരു പൈസയും മുടക്കാതെ പൈസ അങ്ങോട്ട് വാങ്ങി വന്നവരാണ് എന്ന്. (നെഴ്സുമാരുടെ കുടിയേറ്റം യുകെയിലേയ്ക്ക് ആരംഭിച്ച കാലത്ത് പൈസ മുടക്കാതെ എത്തിയവരും ധാരാളമുണ്ടിവിടെ.) ഇരുപത് വർഷം മുമ്പുള്ള സാഹര്യമല്ല ഇന്നുള്ളത് എന്നത് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല. രണ്ടായിരത്തിൻ്റെ അവസാനത്തോടെ ഇടനിലക്കാരായി നിന്ന്  ലക്ഷക്കണക്കിന് രൂപ വാങ്ങിയാണ് ഏജൻസികൾ നെഴ്സുമാരെ യുകെയിൽ എത്തിച്ചിരുന്നത്. വീടും പറമ്പും സ്വർണ്ണവും  പണയം വെച്ചും വിറ്റും, ലോണെടുത്തും അമിത പലിശയ്ക്ക് കടം വാങ്ങിയും ബാധ്യതകളുടെ എടുത്താ പൊങ്ങാത്ത ബാഗുമായിട്ടാണ് അന്നവർ സ്വപ്ന  ഭൂമിയിലേയ്ക്കെത്തിയത് എന്നത് സത്യമാണ്. എന്നാൽ ഇന്ന് സാഹചര്യം പാടേ മാറി. കാര്യങ്ങൾ കൂടുതൽ സുതാര്യമാവുകയും ചെയ്തു. ഇരുപത് വർഷങ്ങൾക്ക് ശേഷം കേരളം സാമ്പത്തികമായി ഉയർന്നു. അതോടൊപ്പം ലക്ഷങ്ങൾ വാങ്ങി യുകെയിലേയ്ക്ക് നെഴ്സ്മാരെ എത്തിച്ചുകൊണ്ടിരിക്കുന്ന ഏജൻസികളുടെ പിടിച്ചുപറി NHS ൻ്റെ സമയോന്വിതമായ ഇടപെടലിലൂടെ അവസാനിച്ചു. കൂടാതെ റീലൊക്കേറ്റ് ചെയ്യുന്നതിന് 2000 പൗണ്ട് വരെയും പല NHS ട്രസ്റ്റ്കളും നെഴ്സ്മാർക്ക് കൊടുക്കുന്നുമുണ്ട്. കാലഘട്ടത്തിൻ്റെ ഈ മറ്റത്തിനെ അസൂയാവഹമായി പഴമക്കാർ  കാണുന്നതെന്തിന് ?

പുതുതായി യുകെയിൽ എത്തിയവർ ജോലിയിൽ മുൻകാല പരിചയമില്ലാത്തവരാണ് എന്നതാണ് അടുത്ത ആക്ഷേപം.

ഇവിടെയും സാഹചര്യം രണ്ടാണ്. കേരളത്തിൽ നിന്നോ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നോ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തിപരിചയമുള്ള നെഴ്സുമാരായിരുന്നു ആദ്യ കാലത്ത് യുകെയിൽ എത്തിയവരിൽ ഭൂരിഭാഗവും. പക്ഷേ അവരെല്ലാം തന്നെ യുകെ ജീവിതം ആരംഭിച്ചത് രെജിസ്ട്രേഡ് നെഴ്സ് ആയിട്ടല്ല.   സീനിയർ കെയർ വർക്ക് പെർമിറ്റിൽ യുകെയിലെ നെഴ്സിംഗ് ഹോമുകളിൽ എത്തി കെയറിംഗ് ജോബ് ആണ് ചെയ്തിരുന്നത്. പിന്നീട് ഒരു മെൻ്റെറിൻ്റെ കീഴിൽ  അഡോപ്റ്റേഷൻ പൂർത്തിയാക്കി പിൻ നമ്പർ നേടി രെജിസ്ട്രേഡ് നഴ്സായി ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. ഈ കാലയളവിൽ നെഴ്സിംഗ് ഹോമിൽ നിന്ന് രോഗികളുടെയും അന്തേവാസികളുടെയും മലമൂത്ര വിസർജ്ജനങ്ങളെടുക്കുക, അവരെ കുളിപ്പിക്കുക, വസ്ത്രം ധരിപ്പിക്കുക, ഷൂ പോളീഷ് ചെയ്യുക, ഭക്ഷണം കൊടുക്കുക തുടങ്ങിയ ആതുരശുശ്രൂഷയുടെ എല്ലാ മേലകളും സ്വായദ്ധമാക്കും. നാട്ടിലെ കടം വീട്ടുക പിൻ നമ്പർ സമ്പാദിക്കുക എന്ന ലക്ഷ്യത്തിന് മുന്നിൽ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മലമൂത്ര വിജർജ്ജനങ്ങളോടുള്ള അറപ്പും വെറുപ്പും എല്ലാം മാറും. (ആദ്യകാല നെഴ്സുമാരുടെ അധികഠിനമായ കഷ്ടപ്പാടിനെ ഒരിക്കലും ചെറുതായി കാണുന്നില്ല). എന്നാൽ ഇപ്പോൾ സ്ഥിതി മാറി. പുതിയ തലമുറയ്ക്ക് ഇതൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. കോവിഡ് കാലത്ത്  യുകെയിൽ നെഴ്സ്മാരുടെ വൻ കുറവ് അനുഭവപ്പെട്ടത് മൂലം NHS ഒരു പാട് ഇളവുകൾ പ്രഖ്യാപിച്ചു. വർഷങ്ങളുടെ പ്രവർത്തിപരിചയമില്ലെങ്കിൽപ്പോലും ആവശ്യമായ ക്വാളിഫിക്കേഷനോടെ നെഴ്സായി തന്നെ നേരിട്ട് ഹോസ്പിറ്റലിലേയ്ക്ക് അവരെ എത്തിക്കുകയാണ് ചെയ്യുന്നത്. യുകെയിലെ ചികിത്സാരീതികൾ മനസ്സിലാക്കി തുടങ്ങുന്നതിന് മുമ്പ് തന്നെ വളരെ ചെറിയൊരു ട്രെയിനിംഗോടു കൂടി കോവിഡ് വാർഡുകളിലേയ്ക്കും മറ്റ് വാർഡുകളിലേയ്ക്കും അവരെ ആയ്ക്കുകയായിരന്നുവെന്ന് ആദ്യകാല നഴ്സുമാർ തന്നെ സമ്മതിക്കുന്നു.

ഇങ്ങനെയുള്ള സാഹചര്യത്തിൽ പത്തിരുപത് വർഷമായി യുകെയിൽ ജോലി ചെയ്യുന്ന നെഴ്സുമാർ പുതുതായി ജോലിക്കെത്തുന്ന നെഴ്സ്മാരിൽ നിന്ന് ഏത് തരത്തിലുള്ള മുൻ പരിചയമാണ് പ്രതീക്ഷിക്കുന്നത്? സഹപ്രവർത്തക എന്ന പരിഗണന കൊടുത്ത് കുറവുകൾ പരിഹരിക്കാൻ സഹകരിക്കുകയല്ലേ വേണ്ടത്?
കുറഞ്ഞത് മലയാളി എന്ന പരിഗണനയെങ്കിലും കൊടുക്കേണ്ടതല്ലേ?
പഴയ മലയാളി നഴ്സുമാർ പറയുന്ന പരിചയക്കുറവിൻ്റെ ഒരു വലിയ പ്രശ്നം ആദ്യ കാലത്ത് അവർക്കുമുണ്ടായിരുന്നു. പരിചയക്കുറവുകളുടെ പിഴവിൽ പ്രാദേശികരായ മേലധികാരികളിൽ നിന്ന് ചെറുതും വലുതുമായ ശിക്ഷാ നടപടികൾ നേരിട്ട പഴയ കാല നഴ്സുമാർ ഇന്നും യുകെയിലുണ്ട്. അന്നൊന്നും ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടില്ല. മലയാളി നഴ്സുമാരുടെ ബാൻ്റ് വളർന്നപ്പോൾ പരസ്പരം ചെളി വാരിയെറിയുന്ന ചിന്താഗതിയും വളർന്നുവെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

നാട്ടിൽ നിന്നും വന്നയുടനെ തന്നെ BMW, ബെൻസ്, ഔഡി തുടങ്ങിയ മുന്തിയ ഇനം കാറുകളും വലിയ വീടുകളും വാങ്ങി വളരെ ലക്ഷ്വറിയായി ജീവിക്കുന്നുവെന്നാണ് അടുത്ത സംസാരം.

സ്വന്തം ജീവിത നിലവാരം കൂടുതൽ ഉയർത്തുക എന്നതാണല്ലോ അന്യ രാജ്യത്ത്  ജോലിക്ക് പോകുന്ന ഭൂരിഭാഗം പേരുടെയും ലക്ഷ്യം. രണ്ടായിരങ്ങളിൽ യുകെയിൽ എത്തിയവർക്കും ലക്ഷ്വറി കാറുകളും വീടുകളും വാങ്ങാനുള്ള സൗകര്യം ഇന്നത്തേക്കാളധികമുണ്ടായിരുന്നു. അന്ന് യുകെയിലെ ബാങ്ക് കളിൽ നിന്ന് പരമാവധി പൗണ്ട് ലോണെടുത്ത് ആദ്യം നാട്ടിലെ കടം വീട്ടി. പിന്നീട്  കൊട്ടാരംപോലെയുള്ള വീടും വെയ്ക്കുകയും ഭൂമികൾ വാരിക്കൂട്ടുകയുമായിരുന്നു അവർ ചെയ്തത്. ഇപ്പോൾ യുകെ സിറ്റിസൺഷിപ്പ് കിട്ടുകയും കുട്ടികൾ യുകെവിട്ട് പോവുകയുമില്ല എന്ന സാഹചര്യം വന്നപ്പോൾ നാട്ടിൽ നിർമ്മിച്ചതും വാങ്ങിക്കൂട്ടിയതുമായ വസ്തുവകകൾ വിറ്റ് പൈസാ വീണ്ടും യുകെയിലെത്തിക്കാനുള്ള തിരക്കിലാണ് പുതിയ നെഴ്സുമാരെ കുറ്റം പറയുന്ന പഴയ മലയാളി നഴ്സുമാർ. മുമ്പ് പറഞ്ഞതുപോലെ സാഹചര്യം ഇവിടെയും മാറി. പുതു തലമുറയ്ക്ക് ഇതിൻ്റെയൊരാവശ്യവും ഇല്ല. തലമുറകളായി സ്വരൂപിച്ച  ധാരാളം പണം നാട്ടിലുണ്ട്. അവർ അതു മായാണ് യുകെയിലേയ്ക്കെത്തുന്നത്. അവരുടെ നാട്ടിലെ ജീവിത സാഹചര്യം യുകെയിലെ ജീവിത സാഹചര്യവുമായി കാര്യമായ വ്യത്യാസങ്ങളില്ല എന്ന് പഴമക്കാർ അംഗീകരിക്കേണ്ടതുണ്ട്.

ജെനറേഷൻ ഗ്യാപ്പ് എന്ന പൊതു വിഷയമാണ് അടുത്ത പ്രധാന പ്രശ്നം.

വിദ്യാഭ്യാസ സമ്പ്രദായത്തിലുണ്ടായ മാറ്റം ഒരു വലിയ ഘടകമാണ്. നെഴ്സിംഗ് രംഗത്തായാലും മറ്റേത് മേഘലയിലായാലും. ചുരുങ്ങിയത് 25 വർഷം മുമ്പ് നെഴ്സിംഗ് പഠിച്ച് പുറത്തിറങ്ങിയവരാണ് യുകെയിലെ പഴമക്കാരായ നെഴ്സുമാർ. ഇൻ്റർനെറ്റിൻ്റെയും ഗൂഗുളിൻ്റെയുമൊക്കെ ആരംഭദിശയിലാണ് ഇവർ പഠനം പൂർത്തിയാക്കുന്നത്. 25 വർഷത്തിന് ശേഷമുള്ള ടെക്നോളജിയുടെ വളർച്ച എന്താണെന്ന് അനുമാനിക്കാവുന്നതേയുള്ളൂ.! ആദ്യകാലത്ത് യുകെയിലെത്തിയ നെഴ്സുമാർ അവരുടെ താമസ സ്ഥലത്തെത്തി രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് തങ്ങൾ സുരക്ഷിതരായിരിക്കുന്നുവെന്ന് പറഞ്ഞ സന്ദേശങ്ങൾ നാട്ടിലുള്ള സ്വന്തം വീട്ടിൽ എത്തുന്നത്. ഇപ്പോൾ വരുന്നവർ നാട്ടിൽ നിന്ന് യാത്ര തുടങ്ങുമ്പോഴെ വീഡിയോക്കോൾ ഓൺ ചെയ്യും. ടെക്നോളജിയെ അവർ ഭംഗിയായി ഉപയോഗിക്കുന്നതിൽ അസൂയപ്പെട്ടിട്ട് എന്ത് കാര്യം? മലയാളം മീഡിയത്തിൽ പത്താം ക്ലാസ് കടന്നു കൂടിയവരാണ് ഭൂരിഭാഗം പഴമക്കാരും. പുതിയ തലമുറLKG, UKG, ഇംഗ്ലീഷ് മീഡിയത്തിൽ കൂടി സഞ്ചരിച്ചവരും. ശാസ്ത്രത്തിൻ്റെ വേഗത്തിലുള്ള വളർച്ചയും വിദ്യാഭ്യാസ രീതിയിലുള്ള പുരോഗമനപരമായ മാറ്റങ്ങളും “ജനറേഷൻ ഗ്യാപ്പ് ” എന്ന വാക്കിനെ സൃഷ്ടിച്ചു. ഈ വിഷയങ്ങളൊക്കെ പുതിയ തലമുറയുടെ കഴിവുകൾ അളക്കുവാനുള്ള അളവുകോലായി എടുക്കാൻ പാടില്ല.

പഴമക്കാർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ന്യൂ ജനറേഷന് പ്ലാൻ B ഉണ്ട്. പല രാജ്യങ്ങൾ ഇനിയും അവരുടെ മുമ്പിലുണ്ട്. യുകെയിൽ പുതുതായി എത്തിയവരിൽ പലരും ഓസ്ട്രേലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേയ്ക്ക് പറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നും പൊതുവേ സംസാരമുണ്ട്.

പുതുതായി എത്തിയ മലയാളി നെഴ്സുമാരെ പ്രാദേശീകരുടെ മുമ്പിൽ ചെളി വാരിതേയ്ക്കാൻ ചില വില കുറഞ്ഞ ഓൺലൈൻ പത്രങ്ങൾ ശ്രമിക്കുന്നു എന്നത് വസ്തുതാപരമായ കാര്യമാണ്.  കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നതും അതുതന്നെയാണ്. അവർക്ക് ചില നിക്ഷിപ്ത താല്പര്യങ്ങൾ ഉണ്ട് എന്നതിൽ തെല്ലും സംശയമില്ല. ആയിരങ്ങൾ വരുമ്പോൾ അതിൽ ചില പിഴവുകൾ സംഭവിക്കുക സ്വാഭാവികമാണ്. ആ പിഴവുകൾക്ക് അനാവശ്യ വ്യാഖ്യാനങ്ങൾ കൊടുത്ത്, റീഡർഷിപ്പ് വർദ്ധിപ്പിക്കാൻ വേണ്ടി ഒരു കമ്മ്യൂണിറ്റിയെ മുഴുവനായി തകർത്ത് ഭാവിയിലേയ്ക്കുള്ള അവരുടെ ജോലി സാധ്യതകളെ ഇല്ലാതാക്കുന്ന ഈ പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്.

മാഞ്ചെസ്റ്ററിൽ  ഒരു മലയാളി നെഴ്സിന് തെറ്റ് സംഭവിച്ചപ്പോൾ പുതുതായി വന്ന എല്ലാ നെഴ്സ്മാരെയും അടച്ചാക്ഷേപിക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കാൻ പാടില്ല. ഒറ്റപ്പെട്ടുണ്ടാകുന്ന സംഭവങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്ത് ഇന്ത്യൻ നഴ്സുമാരെ അടച്ചാക്ഷേപിക്കുമ്പോൾ ഭാവി കുടിയേറ്റത്തെ അത് സാരമായി ബാധിക്കും. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാൻ ഈ രാജ്യത്ത് വ്യക്തമായ നിയ്മ വ്യവസ്ഥയുണ്ട്.

യുകെയിൽ ജീവിതം സുരക്ഷിതമായവർ പുതു തലമുറയുടെ ആത്മവിശ്വാസത്തെ തളർത്താതെ അത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വമാണുള്ളത്. പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും വ്യത്യസ്ഥമായ ഗുണഗണങ്ങൾ ഉണ്ട്. വിഘടിച്ച് നിൽക്കാതെ പരസ്പര പൂരകങ്ങളായി പ്രവർക്കുകയാണ് അഭികാമ്യം.

പുതുതലമുറയോട്…. ആദ്യകാലങ്ങളിൽ വന്ന മലയാളി നഴ്സുമാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും രോഗികളോട്‌ ഉള്ള സഹാനുഭൂതിയും അനുകമ്പയും ഒക്കെയാണ് NHS സിനെ കേരളമെന്ന നാടിനെയും അവിടുത്തെ നഴ്സുമാരെയും അറിയാൻ ഇടവരുത്തിയത് എന്ന കാര്യം മറക്കരുത്. അല്ലാതെ എല്ലാം തങ്ങളുടെ കഴിവാണ് എന്ന് കരുതുന്നത് അപക്വമാണ് എന്ന് ഓർമ്മിപ്പിക്കുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ട്രാഫിക് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ സ്പർശിച്ചാൽ 200 പൗണ്ട് പിഴയോടൊപ്പം ആറ് പെനാൽറ്റി പോയിന്റും നേരിടേണ്ടി വരും. ഈ കർശന നിയമം അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചു. വാഹനമോടിക്കുന്ന അവസരത്തില്‍ എങ്ങനെയൊക്കെ ഫോൺ ഉപയോഗിച്ചാലും ശിക്ഷ നേരിടേണ്ടി വരും. നിങ്ങള്‍ ഫോണില്‍ സംസാരിക്കണമെന്നില്ല, സ്‌ക്രീനില്‍ ടച്ച് ചെയ്ത് ഇഷ്ടഗാനം തിരഞ്ഞാലും ശിക്ഷയുറപ്പാണ്. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും ഗെയിം കളിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ഗതാഗത കുരുക്കില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സാഹചര്യത്തിലും ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഫോൺ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഹാൻഡ്‌സ് ഫ്രീ കോൾ നടത്താമെന്ന ഇളവ് ഉണ്ട്. ഒപ്പം വാഹനമോടിക്കുമ്പോള്‍ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഒരു നാവിഗേറ്റര്‍ എന്ന നിലയില്‍ ഫോൺ ഉപയോഗിക്കാം. ഡ്രൈവ് ത്രൂ റെസ്റ്റോറന്റുകളിലും റോഡ് ടോള്‍ പ്ലാസകളിലും പണം നല്‍കുന്നതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെങ്കിലും ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വാഹനം ശരിയായി നിയന്ത്രിക്കുന്നില്ല എന്ന് കണ്ടാല്‍ പോലീസിന് നിങ്ങളുടെ പേരില്‍ കേസെടുക്കാനാവും.

നിലവിൽ വാഹനമോടിക്കുമ്പോൾ സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോണിൽ സംസാരിക്കുന്നതും വിലക്കിയിരിക്കുകയാണ്. സർക്കാരിന്റെ പുതിയ തീരുമാനം ഈ നിയമം കൂടുതൽ ശക്തമാക്കും. കഴിഞ്ഞ വർഷമാണ് പുതിയ നിയമം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് വൈകുകയായിരുന്നു. ഹൈവേ കോഡും പുതുക്കിയതോടെ അടുത്ത വർഷം ആദ്യം ഇത് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴി നിരവധി അപകടങ്ങൾ ഉണ്ടാകുന്നതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. വിന്‍ഡ്സ്‌ക്രീനിലുള്ളിലൂടെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങൾ പകര്‍ത്താന്‍ കഴിവുള്ള ഹൈ ഡെഫെനിഷന്‍ ക്യാമറകളാണ് നിയമലംഘകരെ കണ്ടെത്താനായി ഹൈവേസ് ഇംഗ്ലണ്ട് ഉപയോഗിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. 25 വർഷമായി എൻ എച്ച് എസിൽ ജോലി ചെയ്ത ഡോ.ഇർഫാൻ ഹലീമാണ് വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. പകർച്ചവ്യാധി രൂക്ഷമായതോടെ കുടുംബത്തിൽ നിന്ന് മാസങ്ങളോളം മാറി നിന്ന ഇർഫാന്റെ മരണം എൻ എച്ച് എസിന് തീരാനഷ്ടമാണ്. ആരോഗ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നാലു കുട്ടികളുടെ അച്ഛനായ ഇർഫാൻ സ്വന്തം കുടുംബത്തിൽ നിന്ന് മാറി നിന്നത്. ഒടുവിൽ കോവിഡിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു.

നവംബർ 14 ഞായറാഴ്ച രാത്രി 7.51നായിരുന്നു ഇർഫാന്റെ അന്ത്യം. സ്വിൻഡൺ ആശുപത്രി ഐസിയുവിൽ രണ്ടാഴ്ച ചികിത്സയിലായിരുന്ന ഇർഫാനെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ ദി റോയൽ ബ്രോംപ്റ്റൺ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. “15 വർഷം നാം ഒരുമിച്ചു കഴിഞ്ഞു. നാലു മക്കളെ എനിക്ക് നൽകി. എന്റെ ജീവിതത്തിലെ ശേഷിക്കുന്ന നാളുകളിൽ നിങ്ങൾ നൽകിയ ഓർമകളാണ് കൂട്ട്.” ഇർഫാന്റെ ഭാര്യ സാലിയ കുറിച്ചു.

കൺസൾട്ടന്റ് ജനറൽ സർജനായി കാൽനൂറ്റാണ്ട് സേവനം അനുഷ്ഠിച്ച ഇർഫാൻ നല്ലൊരു സുഹൃത്തായിരുന്നുവെന്ന് സഹപ്രവർത്തകർ വെളിപ്പെടുത്തി. ഇർഫാന്റെ കുടുംബത്തിന് വേണ്ടി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്‌മീ പേജ് ആരംഭിച്ച ധനസമാഹരണത്തിൽ ഇതുവരെ 50,000 പൗണ്ട് ലഭിച്ചു.

RECENT POSTS
Copyright © . All rights reserved