Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോകനേതാക്കളുടെ അനധികൃത സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് പാൻഡോറ പേപ്പേഴ്‌സ്. പാന്‍ഡോറ പേപ്പേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ ഏതാണ്ട് 14 കമ്പനികളില്‍ നിന്നുള്ള 12 ദശലക്ഷം രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. വിദേശങ്ങളിലെ നികുതി ഇളവ് ലഭിക്കുന്ന നാടുകളില്‍ ആരംഭിച്ച 29,000 കമ്പനികളുടെയും ട്രസ്റ്റുകളുടെയും വിവരങ്ങള്‍ ഇതിലുണ്ട്. ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ ജേര്‍ണലിസം (ICIJ)വും വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ഇന്ത്യക്കാരായ 300 പേരും ഈ പേപ്പറുകളില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോർദാൻ രാജാവ് യുകെ, യുഎസ് രാജ്യങ്ങളിൽ രഹസ്യമായി 70 മില്യൺ സ്വത്ത് സമ്പാദിച്ചതായി പറയുന്നു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യയും ലണ്ടൻ ഓഫീസ് വാങ്ങിയപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിൽ 312,000 പൗണ്ട് തട്ടിച്ചുവെന്നും പേപ്പർ വെളിപ്പെടുത്തുന്നു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിന്റെ മൊണാക്കോയിലെ രഹസ്യ സ്വത്തുക്കൾ, ഫ്രാൻസിൽ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിസ് സ്വന്തമാക്കിയ 12 മില്യൺ പൗണ്ടിന്റെ വില്ലകൾ തുടങ്ങിയവയുടെ വിശദാംശങ്ങളും പുറത്തുവന്നു. ഫിൻസെൻ ഫയലുകൾ, പാരഡൈസ് പേപ്പറുകൾ, പനാമ പേപ്പറുകൾ, ലക്സ് ലീക്സ് എന്നിവയ്ക്ക് ശേഷമാണ് ഞെട്ടിക്കുന്ന വിവരങ്ങളുമായി പാന്‍ഡോറ പേപ്പേഴ്‌സ് എത്തുന്നത്. ഈ രേഖകളിൽ ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയർഹോൾഡിങ്, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങളും ഉൾപ്പെടുന്നു.

ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, പനാമ, ബെലിസ്, സൈപ്രസ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിംഗപ്പൂർ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ 14 സാമ്പത്തിക സേവന കമ്പനികളിൽ നിന്നുള്ള 12 ദശലക്ഷം രേഖകളും ഫയലുകളും സംയുക്ത അന്വേഷണത്തിലൂടെ ബിബിസി, ഗാർഡിയൻ തുടങ്ങിയ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. യുകെയിൽ രഹസ്യമായി വസ്തു വാങ്ങാൻ പ്രമുഖരും സമ്പന്നരും നിയമപരമായി കമ്പനികൾ സ്ഥാപിക്കുന്നുവെന്ന് പേപ്പർ വെളിപ്പെടുത്തി. വാങ്ങലുകൾക്ക് പിന്നിലുള്ള 95,000 ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ ഉടമകളുടെ വിവരങ്ങളും ഇതിലുണ്ട്. ജോർദാൻ രാജാവ് രഹസ്യമായി മാലിബുവിലും വാഷിംഗ്ടൺ ഡിസിയിലും ആഡംബര വീടുകളും ലണ്ടനിലും സൗത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ടിലും എട്ട് വസ്തുവകകളും സ്വന്തമാക്കിയിട്ടുണ്ട്. ദീർഘകാലമായി അഴിമതി ആരോപണങ്ങൾ നേരിടുന്ന അസർബൈജാനിലെ ഭരണകക്ഷിയായ അലിയേവ് കുടുംബം, ഓഫ്‌ഷോർ നെറ്റ്‌വർക്ക് നിർമിച്ചിട്ടുണ്ട്. 400 മില്യൺ പൗണ്ടിലധികം വരുന്ന ബ്രിട്ടനിലെ വസ്തു ഇടപാടുകളിൽ അലിയേവ് കുടുംബം ഉൾപ്പെട്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകൾ യുകെ സർക്കാരിനും വരും ദിവസങ്ങളിൽ വലിയ തലവേദന സൃഷ്ടിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ മോറിസൺസ് 7 ബില്യൺ പൗണ്ട് മുടക്കി ഏറ്റെടുക്കാനൊരുങ്ങുയാണ് യു എസ്‌ ഗ്രൂപ്പായ ക്ലെയ്ടൺ, ഡബ്ലിയർ & റൈസ് ( സി ഡി & ആർ ). യു കെ മാർക്കറ്റിലേക്ക് ടെസ്കോയുടെ മുൻ ചീഫ് എക് സിക്യൂട്ടീവായ ടെറി ലേഹിയുടെ തിരിച്ചു വരവ് കൂടിയാണ് ഇത്. നിലവിൽ സി ഡി & ആറിന്റെ പ്രമുഖ ഉപദേഷ്ടാവാണ് ടെറി. ജൂൺ മുതൽ തന്നെ മോറിസൺസ് ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും, മറ്റു രണ്ട് യു എസ്‌ കമ്പനികളിൽ നിന്നുള്ള മത്സരം കാരണം തീരുമാനം നീണ്ടുപോവുകയായിരുന്നു. ശനിയാഴ്ചയാണ് മോറിസൺസ് ഷെയറുകൾ വാങ്ങാനുള്ള തീരുമാനം സി ഡി & ആർ പുറത്ത് വിട്ടത് . മോറിസൺസിന്റെ സ്റ്റോക്ക് മാർക്കറ്റിലെ ഒരു ഷെയറിന് 287 പൗണ്ടാണ് സി ഡി & ആർ മുന്നോട്ടു വെച്ചത്. മറ്റൊരു യു എസ്‌ കമ്പനിയായ ഫോർട്ടസ് 286 പൗണ്ട് തുക ഒരു ഷെയറിന് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.


ജൂലൈയിൽ സി ഡി & ആർ മുന്നോട്ടുവെച്ച 5.5 ബില്യൺ പൗണ്ടിന്റെ ഓഫർ മോറിസൺസ് നിരസിച്ചിരുന്നു.
സി ഡി & ആറിന്റെ ഈ ഓഫർ നെറ്റ് ഷെയർ ഹോൾഡർമാർ കൂടെ അംഗീകരിച്ചാൽ നവംബറോടുകൂടി ഏറ്റെടുക്കൽ നടപടി പൂർത്തിയാകും.


1899 ലാണ് മോറിസൺസ് ഗ്രൂപ്പ്‌ നിലവിൽ വന്നത്. ഏകദേശം അഞ്ഞൂറോളം ഷോപ്പുകളും, 110,000 ത്തോളം ജീവനക്കാരും നിലവിൽ മോറിസൺസിനുണ്ട്. മോറിസൺസ് പോലെ നിരവധി യു കെ ബിസിനസ് ഫേമുകൾ ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് വിദേശ നിക്ഷേപകർ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഇന്നുമുതൽ സൈന്യത്തിൻറെ സേവനം ഇന്ധന വിതരണ പ്രതിസന്ധിയെ മറികടക്കാൻ ഉപയോഗിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈനികർ ഇന്ധന വിതരണത്തിൻ്റെ ഭാഗമാകുന്നതിനായിട്ടുള്ള പരിശീലനം നൽകുന്നതിൻ്റെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ന്യൂ ഫോറസ്റ്റ് ഹാംഷെയറിലെ ടാങ്കറിൽ നിന്ന് പമ്പിലേയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ബ്രിട്ടനെ കടുത്ത പ്രതിസന്ധിയിലാക്കിയ ഇന്ധന പ്രതിസന്ധിയിൽനിന്ന് സൈനികർ സജീവമായി രംഗത്ത് വരുന്നതോടെ മോചനം ആകുമെന്നാണ് കരുതപ്പെടുന്നത്. ഇതിനിടെ രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കോമ്പറ്റിഷൻ നിയമം താത്കാലികമായി നിർത്തലാക്കാൻ സർക്കാർ ഒരുങ്ങുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു . വിവരങ്ങൾ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താൻ എണ്ണ കമ്പനികളെ അനുവദിക്കുന്നതാണീ പുതിയ തീരുമാനം. യുകെയിൽ നിലവിൽ 8,350 ഫില്ലിംഗ് സ്റ്റേഷനുകളുണ്ട്. അവയിൽ 100 ൽ താഴെ മാത്രമാണ് ക്ഷാമം കാരണം അടയ്ക്കാൻ നിർബന്ധിതരായത്. എന്നിരുന്നാലും, സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് പ്രവചനം. യുകെയിൽ ചരക്ക് വാഹന ഡ്രൈവർമാരുടെ ക്ഷാമം മൂലമാണ് പ്രതിസന്ധി ഉടലെടുത്തത് . പല പെട്രോൾ സ്റ്റേഷനുകളും അടച്ചുപൂട്ടലിന്റെ വക്കിലാണ് . നിലവിൽ രാജ്യമൊട്ടാകെ ആകെ 100000 ത്തോളം ഡ്രൈവർമാരുടെ കുറവ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരുവല്ല ചാത്തങ്കരി മണക്ക് ഹോസ്പിറ്റലിൻെറ സ്ഥാപകനും പ്രമുഖ യൂറോളജിസ്റ്റുമായ ഡോ. ജോസഫ് മണക്കിന്റെ മകള്‍ അച്ചാമ്മ ജോസഫ് (അച്ചു-39) സി‍ഡ്നിയിലെ ന്യൂകാസിലിൽ മരണമടഞ്ഞു. ഭർത്താവ് ഡോ.വിവിൻ മാത്യുവിനൊപ്പം വർഷങ്ങളായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമായിരുന്നു . മക്കൾ: ഹന്നാ, ജോനാ, മീഖ.

സംസ്കാരം പിന്നീട് സിഡ്നി ന്യൂകാസിലിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . കാറപകടത്തിൽപ്പെട്ട അച്ചാമ്മ ജോസഫ് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആൻഡ്രൂ രാജകുമാരന്റെ പേരിൽ നിലനിൽക്കുന്ന ലൈംഗികാതിക്രമ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്താൻ ലക്ഷങ്ങൾ ചിലവഴിക്കാനൊരുങ്ങി എലിസബത്ത് രാജ്ഞി. ബാലപീഡകനായ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനുമായുള്ള അടുപ്പത്തിന്റെ പേരിൽ വിവാദച്ചുഴിയിൽപെട്ട വ്യക്തിയാണ് ആൻഡ്രൂ രാജകുമാരൻ. 1999–2002 കാലയളവിൽ എപ്സ്റ്റീനെതിരെ ആദ്യ വെളിപ്പെടുത്തൽ നടത്തിയ വിർജിനീയ റോബർട്സ് ജിയുഫ്രെ തന്നെ പീഡിപ്പിച്ച ആൻഡ്രൂവിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. ആൻഡ്രൂ മൂന്നു തവണ തന്നെ പീഡിപ്പിച്ചെന്നാണ് വിർജിനീയയുടെ പരാതി. അതിൽ രണ്ടു തവണ പ്രായപൂർത്തിയാകുന്നതിനു മുൻപാണെന്നും അവർ പറഞ്ഞു. ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലും എപ്സ്റ്റീന്റെ കരീബിയൻ ദ്വീപിലെ വസതിയിൽ വച്ചുമാണ് ആൻഡ്രൂ തന്നെ പീഡിപ്പിച്ചതെന്ന് വിർജീനിയ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ എല്ലാം 61 കാരനായ ആൻഡ്രൂ നിഷേധിക്കുകയാണ് ഉണ്ടായത്. ബിബിസി സംപ്രേഷണം ചെയ്ത അഭിമുഖം ബ്രിട്ടനിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞയാഴ്ച അമേരിക്കൻ അഭിഭാഷകനായ ആൻഡ്രൂ ബ്രെറ്റ്‌ലറിനൊപ്പം മെലിസ ലെർനറെ ഉൾപ്പെടുത്തി തന്റെ നിയമസംഘം ഡ്യൂക്ക് വിപുലീകരിച്ചു. ഒരു മണിക്കൂറിൽ 1,476 പൗണ്ടാണ് ബ്രെറ്റ്‌ലർ ഈടാക്കുന്നത്. ലങ്കാസ്റ്റർ എസ്റ്റേറ്റിൽ നിന്ന് പണം സ്വരൂപിക്കാനാണ് രാജ്ഞി പദ്ധതിയിടുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. ആൻഡ്രൂവിനെതിരായ സിവിൽ കേസ് നീണ്ടുനിൽക്കുന്നതിനാൽ ദശലക്ഷക്കണക്കിന് പൗണ്ട് ചിലവാക്കേണ്ടി വരുമെന്ന് രാജകുടുംബാംഗങ്ങൾ പ്രതീക്ഷിക്കുന്നു.

തന്നെ ‘ലൈംഗിക അടിമ’യാക്കി ഉപയോഗിച്ച എപ്സ്റ്റീൻ, ഉന്നത സുഹൃത്തുക്കൾക്കായി കാഴ്ചവച്ചുവെന്നു വിർജീനിയ ആരോപണം ഉയർത്തിയിരുന്നു. 2001 ലും 2002ലും മൂന്നുതവണ എപ്സ്റ്റീന്റെ നിർബന്ധത്തിനു വഴങ്ങി രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു വിർജീനിയ റോബർട്‌സിന്റെ വെളിപ്പെടുത്തൽ. ജെഫ്രി എപ്സ്റ്റീനുമായുള്ള സൗഹൃദത്തിൽ തനിക്കു ഖേദമില്ലെന്നു ബിബിസി അഭിമുഖത്തിൽ പറഞ്ഞതോടെയാണ് രാജകുമാരൻ വിവാദത്തിൽ പെടുന്നത്. അതാണ് ഇപ്പോഴും ആളികത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് പിടിപെടുന്ന രോഗികളിൽ പല രീതിയിലായിരുന്നു രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത്. ചിലർക്ക് രോഗലക്ഷണങ്ങൾ ഒന്നുംതന്നെയില്ലാതെയും വൈറസ് ബാധിച്ചിരുന്നു. എന്നാൽ നല്ലൊരു ശതമാനം രോഗികളിൽ കണ്ടുവരുന്ന പൊതുവായ രോഗലക്ഷണമായിരുന്നു ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത്. മൂക്കിനുള്ളിലെ കോശങ്ങൾ വൈറസിൻ്റെ ആക്രമണം മൂലം പ്രവർത്തനക്ഷമമല്ലാതാകുന്നതാണ് കോവിഡ് രോഗികൾക്ക് മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നത്. ഒട്ടുമിക്ക രോഗികളും രോഗം വിമുക്തമായതിനുശേഷം ഈ പ്രശ്നങ്ങളിൽ നിന്ന് വിമുക്തരാകാറുള്ളതാണ് . എന്നാൽ പത്തിൽ ഒരു കോവിഡ് രോഗിക്ക് ഈ പ്രശ്നം ഒരു മാസമോ അതിലധികമോ നീണ്ടുനിൽക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. മണം തിരിച്ചറിയാനുള്ള കഴിവ് തിരിച്ചു കിട്ടാത്ത ഈ അവസ്ഥയെ അനോസ്മിയ എന്നാണ് ശാസ്ത്രലോകം പേരിട്ടിരിക്കുന്നത്.

മൂക്കിനുള്ളിലെ നിർജ്ജീവമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ചീസ് ,മുട്ട, മത്സ്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ എന്നിവ മൂക്കിൽ ഒഴിക്കുന്ന തുള്ളി മരുന്നുകളിൽ ചേർത്ത് നൽകിയാണ് പരീക്ഷണം പുരോഗമിക്കുന്നത്. അതുപോലെതന്നെ വിറ്റാമിൻ എ അനോസ്മിയയിൽ നിന്ന് വിമുക്കി നേടുന്നതിന് സഹായിക്കുമെന്നും ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞിട്ടുണ്ട് . ലോകത്തിൽ വിവിധഭാഗങ്ങളിൽ അനോസ്മിയയെ പ്രതിരോധിക്കാനുള്ള വിവിധ മാർഗ്ഗങ്ങളെ കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണ്.

സുജിത് തോമസ്

ആവശ്യമുള്ള സാധനങ്ങൾ

ചെമ്മീൻ വൃത്തിയാക്കിയത് – 250ഗ്രാം

ഇഞ്ചി+വെളുത്തുള്ളി അരച്ചത് -1 1/2 ടേബിൾ സ്പൂൺ

മുളക് പൊടി – 3 ടീ സ്പൂൺ(പകുതി കാശ്മീരിയും പകുതി എരിവുള്ള മുളകുപൊടിയും )

ഗരം മസാല -1/2 ടീ സ്പൂൺ

കുരുമുളക് പൊടി -1/4 ടീ സ്പൂൺ

മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ

വെളുത്തുള്ളി -12 അല്ലി

സവോള – 2 എണ്ണം

തക്കാളി പഴുത്തത് -1 എണ്ണം

കറിവേപ്പില – 2 തണ്ട്

വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

1. ചെമ്മീൻ കഴുകി വൃത്തിയാക്കി മാറ്റി വെക്കുക

2.ഇഞ്ചി വെളുത്തുള്ളി അരച്ചത്, കാശ്മീരി മുളകുപൊടി (1 1/2 ടീ സ്പൂൺ ), മഞ്ഞൾ പൊടി, കുരുമുളക് പൊടി, ഉപ്പ് ചേർത്ത് പേസ്റ്റ് ആക്കി വെക്കുക. (കുരുമുളക് പൊടി ഒന്നുകിൽ വറക്കാനുള്ള അരപ്പിലോ അല്ലെങ്കിൽ റോസ്റ്റിനുള്ള മസാലയിലോ ചേർക്കാം )

3.ചെമ്മീനിൽ ഈ മിശ്രിതം പുരട്ടി, ഒരു മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കുക

4.സവോള കനം കുറച്ചു നീളത്തിൽ അരിഞ്ഞും, വെളുത്തുള്ളി കൊത്തിയരിഞ്ഞും, തക്കാളി ചെറുതായി അരിഞ്ഞും വെക്കുക

5.ഒരു പാനിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി, അതിൽ മസാല പുരട്ടി വെച്ചിരിക്കുന്ന ചെമ്മീൻ ഇരുവശവും ഏകദേശം നാലു മിനിറ്റ് വീതം ചെറിയ തീയിൽ മൊരിച്ചെടുക്കുക.

6.ബാക്കിയുള്ള എണ്ണയിൽ(1 ടേബിൾ സ്പൂൺ )വെളുത്തുള്ളി, സവോള ഇവ നന്നായി വഴറ്റി എടുക്കുക.

7.ചെറിയ തീയിൽ മുളക് പൊടി, ഗരം മസാല പൊടി ചേർത്ത് മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളിയും, കറിവേപ്പിലയും ചേർത്ത്, അടച്ചു വെച്ച് തക്കാളി നന്നായി കുക്ക് ആകുന്നവരെ വേവിക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കണം.

8.ഇനി വറുത്തു മാറ്റി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് ഇളക്കി യോജിപ്പിച്ച്, മൂന്നു മിനിറ്റ് വീണ്ടും ചെറിയ തീയിൽ കുക്ക് ചെയ്യുക. തയാറായ ചെമ്മീൻ റോസ്റ്റ് അടുപ്പിൽ നിന്നും മാറ്റി ചൂടോടെ വിളമ്പുക

സുജിത് തോമസ്

 

ഡോ. ഐഷ വി

കൊല്ലം ശ്രീ നാരായണ വനിത കോളേജിൽ ഷിഫ്റ്റ് ആയിരുന്നതിനാൽ ഞാനും കൂട്ടുകാരി കനകലതയും പരവൂർ റയിൽവേസ്റ്റേഷനിൽ നിന്നും 31/10/1984 ന് അതി രാവിലെയുള്ള ട്രെയിനിൽ കയറി കൊല്ലം ജംങ്ഷനിൽ ഇറങ്ങി റയിൽവേ ട്രാക്കിലൂടെ തന്നെ മുന്നോട്ട് നടന്ന് നടപ്പാതയായി ഉപയോഗിക്കുന്ന മേൽപ്പാലത്തിനടുത്തെത്തി ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപമുള്ള കർബല ജംങഷനിലെത്തി ഞങ്ങളുടെ കോളേജിലേയ്ക്ക് നടന്നു. വഴിയിൽ വലതു വശത്തുള്ള ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇറങ്ങി വന്ന കുട്ടികൾ ഞങ്ങളുടെ കൂട്ടത്തിൽ ചേർന്നു. ഇങ്ങനെ നടന്ന് വരുന്നവരുടെ കൂട്ടത്തിൽ മറ്റു കുട്ടികൾ കൂടി ചേർന്ന് വർത്തമാനം പറഞ്ഞു നടക്കുന്നതിന് ഞങ്ങൾ ഉപയോഗിച്ചിരുന്ന പ്രയോഗം ” നടരാജൻ വണ്ടിയിൽ കയറുക” എന്നാണ്. അങ്ങനെ ഞങ്ങൾ കോളേജിലെത്തി. കനകലത അവളുടെ പ്രീഡിഗ്രി ക്ലാസ്സിലേക്കും ഞാൻ എന്റെ പ്രീഡിഗ്രി ക്ലാസ്സിലേയ്ക്കും മറ്റുള്ളവർ അവരവരുടെ ക്ലാസ്സുകളിലേയ്ക്കും പിരിഞ്ഞു. എട്ട് മണിയായപ്പോൾ ക്ലാസ്സ് തുടങ്ങി. ഒന്നാം പീരീഡ് കഴിഞ്ഞു. രണ്ടാം പീരീഡിലെ മലയാളം ക്ലാസ്സെടുക്കുന്ന ലൈലടീച്ചർ ക്ലാസ്സെടുത്ത് ആ പീരീഡ് തീരുന്നതിന് മുമ്പ് പ്യൂൺ ഒരു തുണ്ടുമായി ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് വന്നു. ടീച്ചർ തുണ്ട് വായിയ്ക്കുന്നതിനിടയിൽ ലോങ്ങ് ബെല്ലടിച്ച് കോളേജ് വിട്ടു. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയ്ക്ക് വെടിയേറ്റു എന്നതായിരുന്നു ആ തുണ്ടിലെ സന്ദേശം. ബെല്ലടി കേട്ടതും ഞാൻ ക്ലാസ്സിൽ നിന്നും ചാടിയോടി ഗേറ്റിനടുത്തെത്തിയപ്പോൾ കനകലതയും എത്തിയിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ വിട്ടാൽ ആദ്യം വീട്ടിലെത്താനായി ആൺകുട്ടികളെ വരെ പിന്നിലാക്കി ഓടുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാനും കനകലതയും കൂടി റയിൽവേ സ്റ്റേഷനിലേയ്ക്ക് വച്ചു പിടിച്ചു. സ്റ്റേഷനിലെത്തിയതും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന ജയന്തി ജനത എക്സ്പ്രസ് തയ്യാറായി നിൽപുണ്ടായിരുന്നു. ഞങ്ങൾ ലേഡീസ് കംപാർട്ട്മെന്റിൽ വലിഞ്ഞു കയറി. താമസിയാതെ ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ടെടുത്തു. പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് കേവലം അര മണിക്കൂറിനുള്ളിലാണ് ഇതൊക്കെ നടന്നത്. ഞങ്ങൾ കയറിയ ട്രെയിൻ പരവൂർ മാമൂട്ടിൽ പാലം കഴിഞ്ഞപ്പോൾ നിന്നു . ആരോ തടഞ്ഞതോ പിടിച്ചു നിർത്തിയതോ ആണ്. ഒരര മണിക്കൂർ ഞങ്ങൾ കാത്തു. ട്രെയിൻ മുന്നോട്ട് ചലിക്കില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങളിറങ്ങി ട്രാക്കിലൂടെ തന്നെ നടന്നു. ടി വി അത്ര പ്രചാരത്തിലില്ലാത്തതും റേഡിയോ , ടെലഗ്രാം , ലാന്റ് ഫോൺ( അതും വളരെ കുറവ്) ഒഴികെയുള്ള മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് ഒരു മണിക്കൂറിനുള്ളിൽ രാജ്യം നിശ്ചലമാവുകയാണെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു. എട്ടു കിലോമീറ്റർ നടന്നാലേ വീട്ടിലെത്തൂ.. ബസ്സും കാണില്ലെന്ന് ഉറപ്പായതിനാൽ ഞങ്ങൾ ട്രാക്കിലൂടെ തന്നെ ഒല്ലാൽ ലവൽ ക്രോസിനരികിലെത്തി(കുറുക്കു വഴി) . പിന്നെ പരവൂർ പാരിപ്പള്ളി ബസ് റൂട്ടിൽ ഞങ്ങൾ കാൽനടയാത്ര തുടർന്നു. കോമേഴ്സിലെ ഷൈലജയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഷൈലജ ട്രെയിനിൽ മറ്റേതോ കമ്പാർട്ട്മെന്റിൽ കയറി വന്നതായിരുന്നു. അമ്മാരത്തു മുക്കിലെത്തിയപ്പോൾ ഞാനും ഷൈലജയും ഇടത്തോട്ട് തിരിഞ്ഞു. ഞങ്ങളുടെ വീട്ടിലേയ്ക്ക് . കനകലത നേരെ പ്ലാവിന്റെ മൂട്ടിലെ അവളുടെ വീട്ടിലേയ്ക്കും നടന്നു. ഷൈലജയുടെ വീടെത്തിയപ്പോൾ അവിടെ നിന്ന് കുറച്ച് ചൂടുവെള്ളം വാങ്ങിക്കൂടിച്ച് ഞാൻ നടന്നു. അത്രയും ദൂരം നടന്നതിനാൽ ശരീരത്തിലെ ജലാംശം തീരെ കുറഞ്ഞിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കൊല്ലം എസ് എൻ കോളേജിൽ പഠിക്കുന്ന മനോജും പുറകിലുണ്ട്. മനോജ് എന്റെ നാട്ടുകാരനാണ്.

പരവൂരിൽ നിന്നും ഒന്നേകാൽ മണിക്കൂർ കാൽനടയാത്ര കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. റേഡിയോയിൽ ശോക സ്വരമുതിർത്തുന്ന പശ്ചാത്തല സംഗീതം. ഇടയ്ക്കിടെ വാർത്തകൾ . എല്ലാം ഞങ്ങൾ കേട്ടു. ശ്രീദേവി അപ്പച്ചിയുടെ മകൾ കൊല്ലം രാമൻ കുളങ്ങര ഐറ്റി ഐ -ൽ പഠിക്കുന്ന ലീനയും ഡിഗ്രിക്ക് എസ് എൻ കോളേജിൽ പഠിക്കുന്ന ബീന ചേച്ചിയും വീട്ടിലെത്തിയിരുന്നില്ല. ഒരല്പം ഭാഗ്യമുള്ളതുകൊണ്ടാണ് ഞങ്ങൾക്ക് ആ ട്രെയിൻ കിട്ടിയതും എട്ടു കിലോമീറ്റർ നടന്നെങ്കിലും വീട്ടിലെത്താനായതും.
ബീന ചേച്ചിയും കൂട്ടുകാരും കൊല്ലം എസ് എൻ കോളേജ് ജംങ്ഷനിൽ നിന്നും റയിൽവേ ട്രാക്കിലൂടെ നടന്ന് രാത്രി എട്ടുമണിയോടെ വീട്ടിൽ എത്തി ചേർന്നു. ഏകദേശം 25 കിലോമീറ്ററാണ് അവർക്ക് നടക്കേണ്ടി വന്നത്. ലീനയും പട്ടര് സദാശിവൻ എന്നയാളിന്റെ മകൾ ഷീല ചേച്ചിയും കൂടി രാമൻ കുളങ്ങര നിന്നും കൊല്ല o എസ് എൻ കോളേജ് ജംങ്ഷനിൽ എത്തി ഷീല ചേച്ചിയുടെ ഒരു ബന്ധുവീട്ടിൽ തങ്ങി. അവിടെ നിന്നും ചിറക്കര സർവ്വീസ് സഹകരണ സംഘത്തിലേയ്ക്ക് ഫോൺ ചെയ്ത് വിവരം അറിയിച്ചു. അവിടെ നിന്നും സ്റ്റാഫ് ഷീല ചേച്ചിയുടെ വീട്ടിലും ശ്രീദേവി അപ്പച്ചിയുടെ വീട്ടിലും വിവരമറിയിച്ചു. അങ്ങനെ വീട്ടുകാർക്ക് സമാധാനമായി.

അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ആ സർവ്വീസ് സഹകരണ സംഘത്തിൽ മാത്രമേ ഒരു ഫോൺ ഉണ്ടായിരുന്നുള്ളൂ. സൈക്കിളൊഴികെയുള്ള വാഹന സൗകര്യങ്ങളുള്ള വീടുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ടി വിയുള്ള വീടുകൾ മൂന്നെണ്ണം മാത്രം. അന്ന് മൂന്ന് മണിയോട് കൂടി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മരണ വാർത്തയെത്തി. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതായിരുന്നു. റേഡിയോയിൽ ശോക സംഗീതം തുടർന്നു കൊണ്ടേയിരുന്നു. എന്റെ അനുജനും അനുജത്തിയും ടിവിയുള്ള വീടുകളിലൊക്കെ ചുറ്റിക്കറങ്ങി കണ്ട വാർത്തകൾ എനിക്കും വിവരിച്ചു തന്നു. ആ ദിനങ്ങളിൽ പത്രം നിറയെ ഇതു സംബന്ധിച്ച വാർത്തകളായിരുന്നു. ഞങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളും വിവിധ സ്ഥലങ്ങളിൽ ജോലിക്കും മറ്റു കാര്യങ്ങൾക്കുമായി പോയവരും മൂന്ന് ദിവസത്തോളം ഹോസ്റ്റലുകളിലും പരിചയക്കാരുടേയോ ഒരു പരിചയവുമില്ലാത്തവരുടേയോ വീടുകളിലും തുടർന്നു.

ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭൗതികശരീരം ശക്തി സ്ഥലിൽ ചന്ദന മുട്ടികളിൽ എരിഞ്ഞടങ്ങി പഞ്ചഭൂതങ്ങളായി വലയം പ്രാപിക്കുന്നതുവരെ രാജ്യത്ത് സ്തംഭനാവസ്ഥ തുടർന്നു എന്ന് പറയാം . ഒരു സഹസ്രാബ്ദത്തിനിടയിൽ ഈ ലോകം കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ വേർപാട് രാജ്യം അങ്ങനെയാണ് ഉൾക്കൊണ്ടത്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിങ്ഹാമിൽ താമസിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസി ജേക്കബിൻ്റെയും മകളായ അലീവിയ ഇന്നലെ രാത്രി രണ്ടുമണിക്ക് മരണമടഞ്ഞു . അലീവിയ കുറേ നാളുകളായി ചികിത്സയിലായിരുന്നു. കോട്ടയം ചിങ്ങവനത്തിനടുത്ത് ചാന്നാനിക്കാട് ആണ് ജേക്കബ് എബ്രഹാമിൻ്റെ സ്വദേശം. യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്ന ക്രിസ്റ്റി അലീവിയയുടെ സഹോദരനാണ്. വർഷങ്ങളായി ബർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ജേക്കബ് എബ്രഹാമിൻ്റെയും ലിൻസിയുടെയും കുടുംബം ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയിലും സജീവമായിരുന്നു. കുഞ്ഞ് അലീവിയയുടെ നിര്യാണത്തിൽ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

ക്‌നാനായ യാക്കോബായ സമുദായ അംഗമായ ജേക്കബ് എബ്രഹാം പ്രാർത്ഥന കൂട്ടായ്മകളിൽ സജീവമായിരുന്നു. അലീവിയയുടെ നിര്യാണത്തിൽ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലയിലെ മെത്രാപ്പോലീത്തയായ ഡോ. അയ്യൂബ് മോർ സിൽവാനോസും ഇടവക വികാരി റെവ . ഫാ . ജോമോൻ അച്ചനും ദുഃഖിതരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

അലീവിയയുടെ നിര്യാണത്തിൽ ബെർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അനുശോചനം അറിയിച്ചു.

അലീവിയയുടെ വിയോഗത്തിൽ മലയാളംയുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കേരളത്തിൽ ഇതൊരു ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഇതിൽ പ്രണയമെന്ന വാക്ക് കൂട്ടിയോജിപ്പിക്കാൻ കഴിയുകയുമില്ല. യാതൊരു സംശയവുമില്ലാതെ പറയാം, മനുഷ്യ മനഃസാക്ഷിയെ മുറിവേല്പിക്കുന്ന ക്രൂരമായ കൊലപാതകമാണിത്. ഒരു വീടിന്റെ ഭാവി പ്രതീക്ഷയായിരുന്ന, നിരാലംബയായ അമ്മയ്ക്ക് താങ്ങും തണലുമായിരുന്ന നിതിന മോൾ (22) അതിനിരയാകുമ്പോൾ നാം ഭയപ്പെടേണ്ടതുണ്ട്, വളർന്നു വരുന്ന തലമുറയെ ഓർത്തു ആകുലപ്പെടേണ്ടതുണ്ട്. ഓരോ ക്രൂരതയ്ക്ക് പിന്നാലെ ഉണ്ടാകുന്ന ചർച്ചകളുടെയും സംവാദങ്ങളുടെയും ആയുസ്സ് ഒന്നോ രണ്ടോ ദിവസം മാത്രമാണ്. അതിനുശേഷം നമ്മൾ നിതിനയെയും മറക്കും. മാനസയെയും കവിതയെയും ശാരികയെയും ദേവികയെയും മറന്നതുപോലെ..

 

കോട്ടയം എസ്.എം.ഇ കോളജിൽ ഹരിപ്പാട് സ്വദേശിനി ലക്ഷ്മിയെ (21) പൂർവവിദ്യാർഥി ആദർശ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത് 2017ലാണ്. 2019 മാർച്ചിൽ തിരുവല്ല നഗരമധ്യത്തിൽ വച്ച് കോളേജിലേക്ക് പോയ കവിത വിജയകുമാറിനെ, അജിൻ കുത്തിപരിക്കേൽപിച്ച ശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു. 2019 ഏപ്രിലിൽ തന്നെ മറ്റൊരു അരുംകൊല; തൃശൂർ ചിയ്യാരത്ത് എൻജിനീയറിങ് കോളജ് വിദ്യാർഥിനി നീതുവിനെ വടക്കേക്കാട് സ്വദേശി നിധീഷ് വീട്ടിലെത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു. ജൂണിൽ പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ സഹപ്രവർത്തകൻ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. ജൂലൈയിൽ പത്തനംതിട്ട കടമ്മനിട്ട സ്വദേശി ശാരികയെ (17) അകന്നബന്ധു വീട്ടിലെത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു. 2019 ഒക്ടോബറിൽ കാക്കനാട് പ്ലസ് ടു വിദ്യാർഥിനി ദേവികയെ (17) അർധരാത്രി വീട്ടിൽ നിന്നു വിളിച്ചിറക്കി പറവൂർ സ്വദേശി മിഥുൻ കൊലപ്പെടുത്തി. 2021 ജൂൺ 17ന് പെരിന്തൽമണ്ണ സ്വദേശി ദൃശ്യയെ സഹപാഠി വിനീഷ് വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി. ദൃശ്യയുടെ ശരീരത്തിൽ ആഴത്തിലുള്ള 22 മുറിവുകൾ. 2021 ജൂലൈ 30ന് കോതമംഗലത്ത് ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനി കണ്ണൂർ സ്വദേശിനി മാനസയെ (24) സുഹൃത്ത് രഖിൽ വെടിവെച്ചുകൊന്നു. ഇന്നിതാ ഇവരുടെ പട്ടികയിലേക്ക് നിതിനയും ചേർക്കപ്പെടുന്നു.

 

പ്രണയം നിരസിച്ചത് മൂലമുള്ള കൊലപാതകങ്ങൾ എന്നുപറയുമ്പോഴും ഇവയിലെല്ലാം ആഴത്തിൽ വേരൂന്നിയിരിക്കുന്നത് സ്ത്രീവിരുദ്ധതയും പുരുഷന്റെ സ്വാർത്ഥബോധവുമാണ്. സ്ത്രീ തനിക്ക് വേണ്ടിയുള്ള ഒരു ഉത്പന്നം മാത്രമാണെന്ന് കരുതുന്നവരാണ് ഇത്തരം അരുംകൊലകൾക്ക് മുതിരുക. ഓരോ കൊലപാതകത്തിന് ശേഷവും സർക്കാരിനെതിരെയും സുരക്ഷാസംവിധാനങ്ങൾക്കെതിരെയും തിരിയുമ്പോൾ നാം സ്വന്തം വീട്ടിലേക്ക് കണ്ണോടിക്കാൻ മറക്കുന്നു. ലോക്ക്ഡൗണിൽ ആൺകുട്ടികളിൽ സ്വാർത്ഥതാബോധം വളർന്നുവെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ അഭിപ്രായത്തെ കുറച്ചുകണ്ടുകൂടാ.

ദമ്പതികൾക്കിടയിൽ മാത്രമല്ല, ഏതു ബന്ധവും വിഷലിപ്തമാകാവുന്ന (toxic) കാലത്താണ് നാം ജീവിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കപ്പെടുന്ന കലിപ്പൻ – കാന്താരി പ്രണയത്തിൽ തുടങ്ങുന്നു പ്രണയബന്ധങ്ങളുടെ അധഃപതനം. വിഷലിപ്തമായ ബന്ധങ്ങൾ നമ്മുടെ ഊർജ്ജത്തെയും സമയത്തെയും അപഹരിക്കുന്നു, നമ്മുടെ സ്വത്വത്തെ നിഷേധിക്കുന്നു. പെണ്ണ് ‘നോ’ പറഞ്ഞാൽ ആണത്വത്തിന്റെ മേൽ വന്നുപതിക്കുന്ന ‘അപമാന’മാണ് കത്തിയിലേക്കും തോക്കിലേക്കും നീളുന്നത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾക്കുള്ളിൽ തന്നെ ബോധവത്കരണവും കൗൺസിലിങ്ങും ആരംഭിക്കണം. എ പ്ലസ് നേടാൻ മാത്രമല്ല, മനുഷ്യത്വമുള്ളവരായി ജീവിക്കാൻ വിദ്യാർത്ഥിളെ പ്രാപ്തരാക്കുന്നതാവണം വിദ്യാഭ്യാസം. കുടുംബബന്ധം കൂടുതൽ ദൃഢമാകണം. മാതാപിതാക്കളും മക്കളും തമ്മിൽ എപ്പോഴും ഒരാത്മബന്ധം നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. പ്രണയത്തിന്റെ അവസാന വാക്ക് ആത്മഹത്യയും കൊലപാതകവും അല്ലെന്നും ബന്ധങ്ങളിൽ ജീവിതം ഹോമിച്ച് കഴിയേണ്ടതില്ലെന്നും വേർപിരിയൽ എന്നത് ജീവിതത്തിന്റെ പൂർണ്ണവിരാമം അല്ലെന്നും യുവസമൂഹം തിരിച്ചറിയേണ്ടതുണ്ട്. പ്രണയിക്കാനും പ്രണയിക്കാതിരിക്കാനുമുള്ള വ്യക്തിയുടെ അവകാശത്തിന് നൽകണം പ്രഥമ പരിഗണന. അതോടൊപ്പം കഴുത്തറക്കാൻ കൈനീളുന്ന ആണത്വത്തിന്റെ ചിന്താരീതികളും പെരുമാറ്റങ്ങളും മാറിയേ മതിയാകൂ.

RECENT POSTS
Copyright © . All rights reserved