ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൊടുംക്രൂരതയ്ക്ക് ഇരയായാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് സാറാ എവറാഡ് (33) ഈ ലോകത്തോട് വിട പറഞ്ഞത്. ഓൾഡ് ബെയ്‌ലി കോടതിയിൽ നടന്ന വിചാരണയിൽ ഞെട്ടിക്കുന്ന സത്യങ്ങളാണ് പുറത്തുവന്നത്. വെയ്ൻ കൂസൻസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ വളരെ അസൂത്രിതമായി നടത്തിയ കൊലയാണ് ഇത്. 2021 മാർച്ച് മൂന്നിന് ജോലി കഴിഞ്ഞു സൗത്ത് ലണ്ടനിലെ ക്ലാഫാമിൽനിന്നു ബ്രിക് സ്ടനിലെ വീട്ടിലേക്കു നടന്നുപോകുകയായിരുന്ന സാറായെ വെയ്ൻ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സാറയുടെ കാമുകന്റെ പരാതിയിന്മേൽ മാർച്ച് 9ന് പോലീസ് ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്‍റെ സഹായിയായ ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തു. മാര്‍ച്ച് 10 ന് ലണ്ടനിൽനിന്നു 100 കിലോമീറ്റർ അകലെ കെന്റിലെ ആഷ്ഫോഡിൽ നിന്ന് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍, മാര്‍ച്ച് 12 ന് സാറയുടേതാണെന്ന് സ്ഥിരീകരിച്ചു. അന്നു തന്നെ സാറയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം വെയ്നിൽ ചുമത്തപ്പെട്ടു. ‘പോലീസ് ബെൽറ്റ്’ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് സാറയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പ്രതി കോടതിയിൽ സമ്മതിച്ചു. വാടകയ്ക്ക് എടുത്ത കാറിന്റെ പിൻസീറ്റിൽ കെട്ടിയിട്ടാണ് സാറയെ കടത്തികൊണ്ടുപോയത്. രാത്രിയിൽ ജോലിയുണ്ടെന്ന് പറഞ്ഞ് പ്രതി സമർഥമായി ഭാര്യയെ കമ്പളിപ്പിച്ചു.
ഒറ്റപ്പെട്ട പ്രദേശത്തേക്ക് കൊണ്ടുപോയി ഏകദേശം അഞ്ചു മണിക്കൂറോളം പ്രതി സാറയെ പീഡിപ്പിച്ചു. അതിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. 2019 ൽ താൻ വാങ്ങിയ സ്ഥലത്തെത്തിച്ച് സാറയുടെ മൃതദേഹം ചുട്ടെരിച്ച ശേഷം ഉപേക്ഷിച്ചു. 2021 ജനുവരിയിൽ, കോവിഡ് പട്രോളിംഗിൽ പ്രവർത്തിച്ച പ്രതി, ഫെബ്രുവരി 10-ന് അദ്ദേഹം ആമസോണിൽ നിന്ന് ഒരു പോലീസ് വിലങ്ങു വാങ്ങി. ഫെബ്രുവരി 28 -ന് ഓൺലൈനിൽ ഒരു വാടക കാർ ബുക്ക് ചെയ്യുകയും ആമസോണിൽ നിന്ന് 100 മീറ്റർ റോൾ കാർപെറ്റ് പ്രൊട്ടക്ടർ ഫിലിം വാങ്ങുകയും ചെയ്തു. ഇതെല്ലാം വിരൽചൂണ്ടുന്നത് ക്രൂരമായ ആ കൊലപാതകത്തിലേയ്ക്കാണ്.
രണ്ടുവര്‍ഷമായി മെട്രോപൊളിറ്റന്‍ പോലീസ് സേനയില്‍ സേവനമനുഷ്ഠിക്കുന്ന കൂസെന്‍സ്, യുകെയിലെ പാര്‍ലമെന്ററി എസ്റ്റേറ്റിന്റെയും ലണ്ടനിലെ എംബസികളുടെയും സുരക്ഷാസേനയിലുണ്ടായിരുന്നു. കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായതോടെയാണു സ്ത്രീസുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾ ഉയർത്തി ആയിരങ്ങളാണ് അന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. എവറാഡിന്റെ സ്മരണയ്ക്കായി ദീപം തെളിയിക്കാൻ ഒരുമിച്ചു കൂടിയവർക്കെതിരെ പോലീസ് ബലപ്രയോഗം നടത്തിയിരുന്നു. സാറാ എവറാര്‍ഡിന്റെ തിരോധാനവും കൊലയും കേസ് അന്വേഷണവും ബ്രിട്ടനിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. വര്‍ദ്ധിച്ചുവരുന്ന പൊലീസ് അക്രമങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനം ഉയർന്നതോടൊപ്പം സാറയ്ക്ക് വേണ്ടി ആയിരങ്ങളാണ് അണിചേർന്നത്. സാമൂഹിക നീതിയും മനുഷ്യാവകാശങ്ങളും തുല്യതയും പ്രഥമ പരിഗണനയിലെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ഇത്തരം ക്രൂരകൃത്യങ്ങൾ ഓർമിപ്പിക്കുന്നത്. സാറയുടെ കുടുംബവും സുഹൃത്തുക്കളും ഓൾഡ് ബെയ്‌ലിൽ ഇന്ന് ഹാജരായി. രണ്ട് ദിവസത്തെ വിചാരണയ്ക്ക് ശേഷം കോടതി ശിക്ഷ വിധിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കാലാവധി തീർന്നിട്ടും ഡ്രൈവിങ് ലൈസൻസ് പുതുക്കാത്തവരാണോ നിങ്ങൾ? പിഴ കൂടാതെ ലൈസൻസ് പുതുക്കാൻ ഇനി രണ്ട് ദിവസം മാത്രം. കോവിഡ് പ്രതിസന്ധി കാരണം 2020 ഫെബ്രുവരി 1 നും ഡിസംബർ 31 നും ഇടയിൽ കാലഹരണപ്പെട്ട ലൈസൻസ് പുതുക്കാൻ നീട്ടി നൽകിയ സമയം ഈ മാസം അവസാനിക്കും. ലൈസൻസ് പുതുക്കാത്ത ഡ്രൈവർമാരിൽ നിന്ന് 1,000 പൗണ്ട് പിഴ ഈടാക്കും. കോവിഡ് നിയന്ത്രണങ്ങൾ കാരണമാണ് ലൈസൻസ് കാലാവധി 11 മാസം കൂടി നീട്ടി നൽകിയത്. പുതിയ ലൈസൻസുകളിൽ പത്ത് ആഴ്ച വരെ കാലതാമസം ഉണ്ടായേക്കുമെന്ന് ഡിവിഎൽഎ ( ഡ്രൈവർ & വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ വാഹനമോടിക്കുന്നവർക്ക്, അവരുടെ അപേക്ഷ പ്രോസസ്സ് ചെയ്യുന്നതായി സ്ഥിരീകരണം ലഭിച്ചാൽ ഡ്രൈവിംഗ് തുടരാവുന്നതാണ്. 2021 ജനുവരി ഒന്നിനോ അതിന് ശേഷമോ കാലാവധി തീർന്ന ലൈസൻസുകൾ സാധാരണ രീതിയിൽ പുതുക്കണം. 70 വയസ്സിന് താഴെയുള്ളവർ ഓരോ പത്ത് വർഷത്തിലും ഡ്രൈവിംഗ് ലൈസൻസ് പുതുക്കേണ്ടതുണ്ട്. എഴുപത് കഴിഞ്ഞവർ ഓരോ മൂന്നു വർഷത്തിലും. നിലവിലെ ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
ഓൺലൈനായി Gov.uk വെബ്‌സൈറ്റ് വഴിയോ പോസ്റ്റ് ഓഫീസിലൂടെയോ ഡിവിഎൽഎയിൽ അപേക്ഷ സമർപ്പിച്ചോ ലൈസൻസ് പുതുക്കാം. 12 മാസത്തിനുള്ളിൽ നിങ്ങളുടെ പൂർണമായ അപേക്ഷ ഡിവിഎൽഎയ്ക്ക് ലഭിച്ചിരിക്കണം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കാനഡയിലെ ഓണറ്റാറിയോയിലെ ഖനിയിൽ കുടുങ്ങിപ്പോയ 39 ജീവനക്കാരിൽ 35 പേർ രക്ഷപ്പെട്ട് പുറത്തെത്തി. പത്ത് മണിക്കൂറോളം നീണ്ട മുകളിലേക്കുള്ള കയറ്റത്തിലൂടെയാണ് ഇവരെല്ലാവരും രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെയാണ് നോർത്തേൺ ഓണറ്റാറിയോയിലെ ടോട്ടൻ ഖനിയിൽ പ്രമുഖ പാതയിൽ ഉണ്ടായ മാർഗ്ഗ തടസ്സത്തെ തുടർന്ന് ജീവനക്കാർ അകപ്പെട്ടത്. ജീവനക്കാർക്ക് ആവശ്യമായ ഭക്ഷണവും, വെള്ളവും, മരുന്നുകളും എല്ലാം തന്നെ ലഭ്യമായിരുന്നുവെന്ന് ഖനിയുടെ ഉടമസ്ഥരായ ബ്രസീലിയൻ മൾട്ടിനാഷണൽ കമ്പനി ‘വെയിൽ ‘ അധികൃതർ അറിയിച്ചു. പ്രമുഖ പാതയിൽ മാർഗ്ഗതടസ്സം ഉണ്ടായതിനാൽ, ബദലായുള്ള ഗോവണികളിലൂടെ കയറിയാണ് ഇവർ പുറത്തെത്തിയത്. ഏകദേശം നാലായിരത്തോളം അടിയാണ് ഇവർക്ക് ഇത്തരത്തിൽ കയറേണ്ടതായി വന്നത്.
4 പേർ ഇനിയും പുറത്ത് എത്താൻ ഉണ്ടെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. പുറത്തെത്തിയവരുടെ എല്ലാംതന്നെ ആരോഗ്യസ്ഥിതിക്ക് കുഴപ്പം ഒന്നും തന്നെ ഇല്ലായിരുന്നുവെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. രക്ഷപ്പെട്ട് എത്തിയവർ എല്ലാംതന്നെ വീടുകളിൽ വിശ്രമത്തിലാണ്. വളരെ ശ്രമകരമായ പരിശ്രമമായിരുന്നു പുറത്ത് എത്താൻ ഉള്ളതെന്ന് ജീവനക്കാർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിനാകെ മാതൃകയും ബ്രിട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരവുമാണ് എൻഎച്ച്എസ് . എന്നാൽ രാജ്യത്തെ 5 -ൽ ഒരാൾ എൻഎച്ച്എസിനെ ഒഴിവാക്കി സ്വകാര്യ ചികത്സയ്ക്ക് പോകാൻ നിർബന്ധിതമായിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 12 വയസ്സുകാരനായ ഹെയ്ഡൻ കിൽഡിയയ്ക്ക് സ്കോളിയോസിസ് ഉണ്ടെന്ന് കണ്ടെത്തിയത് . നട്ടെല്ല് വളഞ്ഞ് ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥയിൽ ഉടനെതന്നെ അടിയന്തര ചികിത്സ ആവശ്യമായിരുന്നു . പകർച്ചവ്യാധി മൂലമുള്ള പ്രതിസന്ധി മൂലം വടക്കൻ അയർലൻഡിലെ സ്ട്രാബെയ്ൻ സ്വദേശിയായ ഹെയ്ന് എൻഎച്ച്എസിൽ ചികിത്സയ്ക്കായി രണ്ടുവർഷത്തോളം കാത്തിരിക്കേണ്ടിവരും. അവൻെറ അമ്മ ഷോന തുർക്കിയിലെ ഒരു ആശുപത്രി കണ്ടെത്തിയെങ്കിലും ചികിത്സയ്ക്കായി ചെലവാകുന്നത് 50000 പൗണ്ടാണ്. പണം സ്വരൂപിക്കാൻ ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ അവർ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ സഹായം വേണ്ടിവരുന്ന ഒരു ശരാശരി ബ്രിട്ടീഷുകാരൻെറ അവസ്ഥയാണിത്. യുകെയിൽ ഉടനീളം ദശലക്ഷക്കണക്കിനാളുകളാണ് ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നത്.
ലോകത്തിലെ തന്നെ മികച്ച ചികിത്സയും രോഗി പരിചരണങ്ങളും നൽകുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് എൻഎച്ച്എസ്. എന്നാൽ അടുത്തവർഷത്തോടെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 14 ദശലക്ഷം ആയേക്കാം എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരുന്നു. നിലവിൽ അഞ്ച് ദശലക്ഷം രോഗികളാണ് സാധാരണ ചികിത്സയ്ക്കായി കാത്തിരിപ്പ് പട്ടികയിലുള്ളത്. പ്രതിസന്ധി തരണം ചെയ്യാൻ ഒരു ബില്യൻ പൗണ്ടാണ് ഗവൺമെൻറ് സഹായധനമായി നൽകിയിരിക്കുന്നത്. ബ്രിട്ടനിൽ കോവിഡിൻെറ അതിവ്യാപനമാണ് രോഗികളുടെ കാത്തിരിപ്പു പട്ടിക വളരെയധികം കൂടാനുള്ള കാരണം. രോഗവ്യാപനം കൂടുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നത് എൻഎച്ച്എസിനെ സമ്മർദ്ദത്തിലാക്കുമെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നേരത്തെ തന്നെ വന്നിരുന്നു. നിലവിൽ 385,000 -ത്തിൽ അധികം രോഗികളാണ് ശസ്ത്രക്രിയകൾക്കായി ഹോസ്പിറ്റലുകളിൽ കാത്തിരിക്കുന്നത്. മഹാമാരി പൊട്ടി പുറപ്പെടുന്നതിനു മുമ്പ് ഇത് വെറും 1600 മാത്രമായിരുന്നു. കൂടുതൽ ശമ്പളവർദ്ധനവിലൂടെ പരിചയസമ്പന്നരായ നേഴ്സുമാരെയും ഡോക്ടർമാരെയും ആകർഷിച്ച് പ്രതിസന്ധി മറികടക്കണമെന്ന അഭിപ്രായമാണ് എൻഎച്ച്എസിലെ നേഴ്‌സിംഗ് യൂണിയനുകൾക്കുള്ളത്.
ഏറ്റവും മികച്ച രീതിയിൽ ആരോഗ്യസംരക്ഷണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. ഏഴു വർഷമായി എൻഎച്ച്എസ് നിലനിർത്തി വന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. അകാല മരണങ്ങളും ക്യാൻസർ അതിജീവനവും ജനനസമയത്തെ ശിശുമരണങ്ങളും ഉൾപ്പെടുന്ന ആരോഗ്യ പരിപാലന ഫലങ്ങളുടെ താരതമ്യത്തിൽ രാജ്യം ഒൻപതാം സ്ഥാനത്താണ്. അമേരിക്കൻ തിങ്ക് ടാങ്ക് കോമൺവെൽത്ത് ഫണ്ട് നടത്തിയ സർവ്വേയിൽ നോർവേ, നെതർലൻഡ്സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. പകർച്ചവ്യാധി സമയത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകിയതോടെയാണ് പതിവ് ആശുപത്രി ചികിത്സകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഉദ്ധാരണക്കുറവ് പൊതുവേ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന പ്രശ്നമാണ്. 43 % സ്ത്രീകള്‍ക്കും 31% പുരുഷൻമാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ടാകാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെക്സിനിടയില്‍ ഉദ്ധാരണം നഷ്ടമാകുന്ന അവസ്ഥയാണ് ഇറെക്ടെയില്‍ ഡിസ് ഫന്ഷന്‍ (erectile dysfunction). മൂലകോശങ്ങളുടെ കുത്തിവയ്പ്പിലൂടെ 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ ഉണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ലിംഗത്തിലേക്ക് നേരിട്ട് കുത്തിവയ്പ്പ് നൽകിയ പുരുഷന്മാർക്ക് അവരുടെ ലൈംഗിക ബന്ധത്തിൽ പുരോഗതി നേടാൻ സാധിച്ചുവെന്ന് രണ്ട് പുതിയ പഠനങ്ങളിൽ നിന്ന് വ്യക്തമായി. മൂലകോശങ്ങളുടെ കുത്തിവയ്പ്പ് കേടായ കോശങ്ങളെ മാറ്റി സ്ഥാപിക്കുകയും രക്തയോട്ടം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.
മാനസികവും ശാരീരികവുമായ കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് സംഭവിക്കാം. പ്രമേഹം, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കരള്‍ രോഗം, ആന്റിഡിപ്രഷന്‍ മരുന്നുകളുടെ ഉപയോഗം, മാനസിക പിരിമുറുക്കം, വിഷാദം, വ്യക്തിബന്ധങ്ങളിലെ തകരാറുകള്‍, മദ്യപാനം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് ഉണ്ടാകാം. രക്തക്കുഴലുകൾ വികസിപ്പിച്ചുകൊണ്ട് രക്തയോട്ടം മെച്ചപ്പെടുത്തുന്ന സിൽഡെനാഫിൽ (വയാഗ്ര) പോലുള്ള മരുന്നുകൾ ചികിത്സാ രീതിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും 40 ശതമാനം കേസുകളിലും ഇത് പ്രവർത്തിക്കുന്നില്ല. ഇതിനൊരു ബദൽ മാർഗം എന്നോണമാണ് പുതിയ രീതി വികസിപ്പിച്ചിരുന്നത്.
യൂറോളജി ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ അനുസരിച്ച് കുത്തിവയ്പ്പ് സ്വീകരിച്ച പുരുഷന്മാരിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഉദ്ധാരണക്കുറവ് പരിഹരിക്കപ്പെട്ടതായി തെളിഞ്ഞു. പാർശ്വഫലങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാമത്തെ പഠനത്തിൽ, പത്ത് പുരുഷന്മാരുടെ മജ്ജയിൽ നിന്ന് മൂലകോശങ്ങൾ എടുത്തു. പ്രോസസ് ചെയ്ത സാമ്പിളുകൾ ലിംഗത്തിലേക്ക് കുത്തിവച്ചു. കുത്തിവയ്പ്പ് സ്വീകരിച്ച 40 ശതമാനം പുരുഷന്മാരിലും ഉദ്ധാരണശേഷി വർധിച്ചുവെന്ന് സൈറ്റോതെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച ഫലത്തിൽ പറയുന്നു. ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും ഗവേഷണങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാനാണ് ശാസ്ത്രഞ്ജർ ശ്രമിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നിങ്ങളുടെ നടവഴിയിൽ മറ്റൊരാൾ കാർ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടാൽ എന്ത് ചെയ്യും? നിയമപരമായി അതിനോട് എതിർക്കാൻ സാധിക്കുമോ? ഇല്ല എന്ന ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കുമെങ്കിലും അതാണ് സത്യം. മറ്റൊരാളുടെ വസ്തുവിൽ കാർ പാർക്ക് ചെയ്യുന്നവരെ ശിക്ഷിക്കാൻ ക്രിമിനൽ നിയമമില്ല. നിങ്ങൾ പരാതിപ്പെട്ടാലും പോലീസിനും കൗൺസിലിനും വാഹനം നീക്കംചെയ്യാൻ കഴിയില്ല എന്നതാണ് വസ്തുത. വേറൊരാളുടെ വസ്തുവിൽ വാഹനം പാർക്ക് ചെയ്യുന്നത് അതിക്രമമായി കണക്കാക്കുന്നുവെങ്കിലും അതൊരു ക്രിമിനൽ കുറ്റമല്ലാത്തതിനാൽ പോലീസിന് ഇടപെടാൻ കഴിയില്ല.
തന്റെ വസ്തുവിൽ കാർ പാർക്ക് ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാലും വീട്ടുടമസ്ഥന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നടവഴിയിൽ പാർക്ക് ചെയ്തിരിക്കുന്ന അജ്ഞാത കാറുകൾ സ്വകാര്യ സ്വത്തായതിനാൽ പോലീസിന് ഇടപെടാൻ കഴിയില്ലെന്ന് സ്ട്രെസ് ഫ്രീ കാർ റെന്റലിന്റെ ജോൺ ചാർനോക്ക് ചൂണ്ടിക്കാട്ടി. ഉടമയ്ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം ശാന്തത പാലിക്കുകയും സാഹചര്യം വഷളാക്കാതിരിക്കാൻ ശ്രമിക്കുകയുമാണ്. വീട്ടുടമസ്ഥർ നിയമം കൈയിലെടുക്കരുത്. കാരണം ഇത് പലപ്പോഴും അവർ സ്വയം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലേക്ക് നയിച്ചേക്കാം.
കൂടാതെ, പ്രകോപിതരായ വീട്ടുടമസ്ഥർ സ്വയം കാർ നീക്കം ചെയ്യാൻ ശ്രമിക്കരുത്. കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായാൽ അതിനവർ ബാധ്യസ്ഥരാണ്. പകരം, പാർക്ക് ചെയ്ത വ്യക്തിയുമായി സംസാരിക്കാനോ അവരുടെ കാറിൽ ഒരു കുറിപ്പ് ഇടാനോ ശ്രമിക്കണം. ഏറ്റവും മോശം സാഹചര്യത്തിൽ, കാർ നീക്കംചെയ്യാൻ കോടതിയിൽ ഒരു സിവിൽ ക്ലെയിം കൊണ്ടുവരാവുന്നതാണ്. ഡ്രൈവ്വേകൾ സ്വകാര്യ സ്വത്തായി കണക്കാക്കപ്പെടുന്നതിനാൽ പ്രശ്നത്തിൽ ഇടപെടാൻ കൗൺസിലുകൾക്കും അധികാരമില്ല. വാഹനം ഉപേക്ഷിച്ചിരിക്കുകയാണെങ്കിൽ മാത്രമേ ഇതിന് മാറ്റം വരൂ.
എന്നാൽ ഒരു പൊതു റോഡിൽ കാർ പാർക്ക് ചെയ്താൽ കാര്യങ്ങൾ തകിടം മറിയും. അതൊരു കുറ്റമായതിനാൽ പ്രാദേശിക അധികാരികൾക്ക് ഇടപെടാനും പിഴ നൽകാനും കഴിയും. ഹൈവേ കോഡ് അനുസരിച്ച്, വാഹനമോടിക്കുന്നയാൾ ഒരു വസ്തുവിന്റെ പ്രവേശന കവാടത്തിന് മുന്നിൽ പാർക്ക് ചെയ്യരുത്. 100 പൗണ്ട് പിഴ ചുമത്തപ്പെടുന്ന കുറ്റകൃത്യമാണത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ദിവസങ്ങളായുള്ള നീണ്ട ക്യൂകൾ മൂലം പെട്രോൾ സ്റ്റേഷനുകൾക്ക് മേലുള്ള സമ്മർദം കുറയ്ക്കുന്നതിനായി, ആർമിയെ സ്റ്റാൻഡ് ബൈയായി ഉപയോഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മിലിറ്ററി ടാങ്കർ ഡ്രൈവർമാരെ അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ട്രെയിൻ ചെയ്യുമെന്ന് ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. ഇത് വിവേകപൂർവ്വം തീരുമാനിച്ച മുൻകരുതൽ നടപടിയാണെന്ന് ബിസിനസ് സെക്രട്ടറി ക്വസി ക്വാർടെഗ് അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളിൽ സാഹചര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ധന വിതരണക്കാർ വ്യക്തമാക്കി. എന്നാൽ ചിലയിടങ്ങളിൽ റിട്ടെയിൽ കടക്കാർ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. ചിലയിടങ്ങളിൽ അൺലെഡഡ് പെട്രോളിന് ഒരു പെന്നി വരെ വില വർദ്ധിച്ചിട്ടുണ്ട്. ജനങ്ങൾ ആവശ്യമില്ലാതെ പരിഭ്രാന്തരായി ഇന്ധനം കൂടുതൽ ശേഖരിച്ചു വയ്ക്കുന്നതും ഇപ്പോഴുള്ള ഇന്ധന ക്ഷാമത്തിന് കാരണമാകുന്നുണ്ടെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി.
കാര്യങ്ങളെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും, ആവശ്യമായ നടപടികൾ എല്ലാംതന്നെ സ്വീകരിക്കുന്നുണ്ടെന്ന വിശദീകരണമാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആവശ്യഘട്ടങ്ങളിൽ മിലിറ്ററിയെ ഉപയോഗിക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമായാണ്. സെപ്റ്റംബർ 27 മുതൽ ഡിസംബർ 31 വരെയുള്ള കാലഘട്ടങ്ങളിൽ ലൈസൻസ് എക്സ്പെയർ ആകുന്നവർക്ക് 2022 ജനുവരി 31 വരെ വാലിഡിറ്റി നീട്ടാനുള്ള തീരുമാനവും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
ഡോക്ടേഴ്സ്, നേഴ്സസ് മുതലായ ആവശ്യ സ്റ്റാഫുകൾക്ക് ഇന്ധനം ലഭിക്കുന്നതിൽ മുൻഗണന നൽകണമെന്നുള്ള നിർദ്ദേശങ്ങളും ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷാമം ഇന്ധന ലഭ്യതയെ മാത്രമല്ല, സൂപ്പർമാർക്കറ്റുകളെയും മറ്റും കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞദിവസം കേറ്റർ പാർക്കിൽ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയ, ഇരുപത്തെട്ടുകാരിയായ പ്രൈമറി സ്കൂൾ ടീച്ചറിന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മുപ്പത്തിയാറുകാരനായ മുൻ ഡോമിനോസ് ഡെലിവറി ഡ്രൈവർ കോസി സെലമാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച വിൽസ്ഡെൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈസ്റ്റ് സസ്സെക്സിലെ ഈസ്റ്റ്‌ബോർണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 17നാണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ കേറ്റർ പാർക്കിൽ വച്ച് സബീനയെ കാണാതാകുന്നത്. 24 മണിക്കൂറിനുശേഷം കൊല്ലപ്പെട്ട രീതിയിൽ ഈ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട സെലമാജ് വളരെയധികം ശാന്തനായിരുന്നു എന്ന് ഇയാളുടെ വീടിനടുത്തുള്ള ടോപ് അപ്പ് സെന്റർ ജീവനക്കാരൻ പറഞ്ഞു. ഇയാളുടെ വീടിനടുത്ത് നിന്നും ഒരു നിസ്സാൻ മൈക്ര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബീനയുടെ മരണത്തെ അനുസ്മരിച്ച് നിരവധിപേർ വെള്ളിയാഴ്ച പെഗ്ലെർ സ്ക്വയറിൽ ഒത്തുചേർന്നിരുന്നു. ഇവരോടൊപ്പം സബീനയുടെ സഹോദരി ജെബീന യസ്മിനും അനുസ്മരണത്തിൽ പങ്കെടുത്തിരുന്നു. ഒരു കുടുംബവും കടന്നുപോകാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് അവർ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണങ്ങൾ കൂടുതൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ ഇന്ധനക്ഷാമം ഡ്രൈവർമാരുടെ അഭാവംമൂലമല്ല മറിച്ച്, അവർക്കെതിരെയുള്ള ചൂഷണങ്ങൾക്ക് ഒരുപരിധിവരെ അവസാനം വന്നതിനാലാണെന്ന് വിശദീകരിച്ചിരിക്കുകയാണ് വിവിധ ഡ്രൈവർമാർ. ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർ ആയ പോൾ സ്കൈസ് ആണ് തന്റെ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെച്ചത്. നാളുകളായി ഡ്രൈവർമാർ വിവിധതരത്തിലുള്ള ചൂഷണങ്ങൾ നേരിട്ട് വരികയായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് മുൻപത്തെക്കാളും കുറച്ചു മണിക്കൂറുകൾ ജോലി ചെയ്താൽ ആവശ്യമായ വേതനം ലഭിക്കുന്ന സാഹചര്യത്തിൽ എത്തിനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണിക്കൂറിന് 11 പൗണ്ട് എന്നുള്ളതിൽ നിന്നും 30 പൗണ്ട് എന്ന രീതിയിലേയ്ക്ക് വേതനം വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആഴ്ചയിൽ മൂന്നു ദിവസം മാത്രം ജോലി ചെയ്താലും, നേരത്തെ ലഭിച്ചിരുന്ന തുക ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മണിക്കൂർ പോലും വിശ്രമമില്ലാതെയുള്ള ജോലി ഡ്രൈവർമാർ അവസാനിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ധന ക്ഷാമത്തിന്റെ ഫലമായി ബ്രിട്ടണിൽ ഉടനീളം ജനങ്ങളുടെ ഭാഗത്തുനിന്നും മോശമായ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. കുടിവെള്ള കുപ്പികളിലും മറ്റും ഇന്ധനങ്ങൾ ശേഖരിച്ച് വയ്ക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്നുണ്ട്. പമ്പുകൾക്ക് മുൻപിൽ യാത്രക്കാരുടെ നീണ്ട നിരയാണുള്ളത് . ട്രക്കുകൾ ഓടിക്കുന്നതിനായി ആർമിയുടെ സഹായം തേടുമെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. എന്നാൽ അത്തരമൊരു തീരുമാനം പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ധന ക്ഷാമം മൂലം നിരവധിപേർ കാൽനടയാത്രയെ ആശ്രയിക്കുകയാണ്. ഹെൽത്ത് കെയർ സ്റ്റാഫുകൾക്കും, ആവശ്യ ജീവനക്കാർക്കുമെല്ലാം ഇന്ധനം ലഭിക്കുന്നതിന് മുൻഗണന നൽകണമെന്ന ആവശ്യം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിലേക്ക് ഡ്രൈവർമാർ എത്തുവാൻ വിസമ്മതിച്ചിട്ടുമുണ്ട്.
ഇതിനിടെ ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, പമ്പുകളിലെ ജീവനക്കാർക്കെതിരെയുള്ള യാത്രക്കാരുടെ പ്രതികരണവും മോശമായി കൊണ്ടിരിക്കുകയാണ്. പത്ത് കാനുകൾ നിറയെ ഇന്ധനം നിറച്ച ശേഷം തങ്ങളുടെ സ്റ്റാഫിനെ യാത്രക്കാരൻ അപമാനിച്ചതായി പോൾസ്വർത് ഗാരേജ് ഉടമ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്റ്റാഫുകൾ വളരെ കാര്യമായി തന്നെ തങ്ങളുടെ ജോലികൾ ചെയ്യുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ധനക്ഷാമം ബ്രിട്ടണിൽ ഉടനീളം രൂക്ഷമാണ്. അത് ജനങ്ങൾ അംഗീകരിക്കണമെന്നും, സ്റ്റാഫുകൾ ക്കെതിരെയുള്ള മോശം പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കോമ്പറ്റിഷൻ നിയമം താത്കാലികമായി നിർത്തലാക്കാൻ സർക്കാർ ഒരുങ്ങുന്നു. വിവരങ്ങൾ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താൻ എണ്ണ കമ്പനികളെ അനുവദിക്കുന്നതാണീ പുതിയ തീരുമാനം. ഇന്ധനം എത്തിക്കാൻ സൈന്യത്തെ തയ്യാറാക്കാനും മന്ത്രിമാർ ശ്രമിക്കുന്നുണ്ട്. 5,500 പെട്രോൾ സ്റ്റേഷനുകളിൽ മൂന്നിൽ രണ്ടിടത്തും ഇന്ധനം തീർന്നുവെന്ന് പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ധന വിതരണം നിലനിർത്താൻ സർക്കാരിന് പദ്ധതികൾ ഉണ്ടെന്ന്, 1988ലെ കോംപറ്റീഷൻ ആക്റ്റിൽ നിന്ന് എണ്ണ വ്യവസായത്തെ ഒഴിവാക്കികൊണ്ട് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് പറഞ്ഞു. പ്രതിസന്ധി സമയത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി ഡൗൺസ്ട്രീം ഓയിൽ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ കൊണ്ടുവരികയാണ് സർക്കാർ.
സ്റ്റേഷനുകൾ പൂട്ടുന്നത്. മക്‌ഡൊണാൾഡ്, നാൻഡോസ് ചിക്കൻ, ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോ എന്നിവിടങ്ങളിലും ലോറി ഡ്രൈവർമാരുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ടെസ്കോയിൽ എണ്ണൂറോളം ഡ്രൈവർമാരുടെ കുറവുണ്ട്. പകർച്ചവ്യാധിക്കുശേഷം ആഗോള സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ ഡിമാൻഡിലെ വർദ്ധനവ്, ലോറി ഡ്രൈവർമാരുടെ കുറവ് എന്നിവയുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളുടെ ഫലമായി സൂപ്പർമാർക്കറ്റുകളിലും പ്രതിസന്ധി ഉടലെടുത്തു. സൂപ്പർമാർക്കറ്റുകളിലും കൺവീനിയൻസ് സ്റ്റോറുകളിലും വസ്തുക്കളുടെ കുറവ് കണ്ടുതുടങ്ങി.
സ്റ്റേഷനുകളിൽ ഇന്ധനം തുല്യമായി വിതരണം ചെയ്യാനായി 90 ശതമാനം സ്റ്റേഷനുകളിലേക്കും വിതരണം വെട്ടിക്കുറയ്ക്കുകയാണെന്ന് ബ്രിട്ടീഷ് പെട്രോളിയം അറിയിച്ചു. അതേസമയം പെട്രോൾ ക്ഷാമം രൂക്ഷമാകുമെന്ന ഭയത്താൽ മിക്ക പമ്പുകളിലും വാഹനങ്ങളുടെ വൻ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഷിസ്റ്റര്‍, സിഡ്ല്ഷാമിലെ എസ്സോ പെട്രോള്‍ ഫോര്‍കോര്‍ട്ടിനു മുന്നിൽ പെട്രോൾ വാങ്ങാൻ എത്തിയവർ തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായി. കൂടുതൽ ആശങ്കകളിലേക്കാണ് ഈ പ്രശ്നം വഴിതുറക്കുന്നത്. നിരവധി സ്റ്റേഷനുകൾ പൂര്‍ണ്ണമായും കാലിയായതോടെ പരിഭ്രാന്തരായ ജനങ്ങള്‍ പെട്രോളും ഡീസലും ശേഖരിച്ചുവയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇ ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 400 പെട്രോള്‍ സ്റ്റേഷനുകളില്‍ ഒരു വ്യക്തിയ്ക്ക് പരമാവധി 30 പൗണ്ട് വിലയ്ക്കുള്ള പെട്രോള്‍ മാത്രമെ നല്‍കൂവെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചു.
യുകെയിൽ നിലവിൽ 8,350 ഫില്ലിംഗ് സ്റ്റേഷനുകളുണ്ട്. അവയിൽ 100 ൽ താഴെ മാത്രമാണ് ക്ഷാമം കാരണം അടയ്ക്കാൻ നിർബന്ധിതരായത്. എന്നിരുന്നാലും, സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് പ്രവചനം. സമ്മർദ്ദം ലഘൂകരിക്കാനായി 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് താൽക്കാലിക വിസ നൽകാനുള്ള ആലോചനയിലാണ് മന്ത്രിമാർ. 2020ൽ നിരവധി ഡ്രൈവർമാരാണ് രാജ്യം വിട്ടത്. 40,000ത്തോളം പേർ ഹെവി ഗിയർ ലൈസൻസ് ടെസ്റ്റിനായി കാത്തിരിക്കുകയുമാണ്.