Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പത്തൊൻപതുകാരിയായ ലോറൻ മാൾട്ട് കാർ ക്രാഷിൽ മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഞായറാഴ്ച വൈകിട്ട് നോർഫോക്കിലെ വെസ്റ്റ് വിഞ്ചിൽ വെച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിനും ആമാശയത്തിലും മറ്റുമേറ്റ മുറിവുകളാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു.

ലോറന്റെ വാഹനത്തിലേക്ക് മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിച്ച വാഹനം ഓടിച്ച ഡ്രൈവറും ലോറന്റെ പിതാവുമായ നൈജൽ മാൾട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തന്നെയാണ് പെൺകുട്ടിയുടെ കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. നാളെ രാവിലെ ഇയാളെ നോർവിച്ച് മജിസ്ട്രേറ്റ് കോടതിക്ക് മുൻപിൽ ഹാജരാക്കും.


സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരെ സമീപിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ലോറന്റെ മരണം ഇപ്പോഴും അംഗീകരിക്കാൻ ആവുന്നതല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന നൈജൽ അമിതമായി മദ്യപിച്ചിരുന്നതായും ഇതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നിലവിൽ ഇയാൾ പോലിസ് കസ്റ്റഡിയിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റോക്ക്-ഓൺ-ട്രെന്റ് : ആൾട്ടൺ ടവേഴ്‌സ്‌ തീം പാർക്കിൽ ആയിരം ജോലി ഒഴിവുകൾ. ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 വരെ ഹിൽട്ടൺ ഫെസ്റ്റിവൽ പാർക്ക് ഹോട്ടൽ ഡബിൾ ട്രീയിൽ നടത്തുന്ന സ്റ്റോക്ക് ജോബ്‌സ് ഫെയറിലെ റിക്രൂട്ട്‌മെന്റ് ഇവന്റിൽ തൊഴിലന്വേഷകർക്ക് പങ്കെടുക്കാം. റൈഡ് ഓപ്പറേറ്റർമാർ, അഭിനേതാക്കൾ, റീട്ടെയിൽ അസിസ്റ്റന്റുമാർ, റെസ്റ്റോറന്റ്, ബാർ ഹോസ്റ്റുകൾ എന്നിവരെയാണ് പ്രധാനമായും തേടുന്നത്. ഹോട്ടൽ അധിഷ്ഠിത ജോലി ഒഴിവുകളുമുണ്ട്. ഒഴിവുകളെപറ്റി കൂടുതൽ അറിയാനും സ്ഥാനങ്ങളിലേക്ക് അപേക്ഷിക്കാനും ജോബ് ഫെയറിൽ അവസരമുണ്ട്.

2022 സീസണിൽ ആൾട്ടൺ ടവേഴ്‌സ് അവരുടെ സിബിബീസ് ലാൻഡിൽ മൂന്ന് പുതിയ ആകർഷണങ്ങൾ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ജോലിക്കാരെ തേടുന്നത്. ഹേ ഡഗ്ഗി ബിഗ് അഡ്വഞ്ചർ ബാഡ്ജ്, ആൻഡീസ് അഡ്വഞ്ചേഴ്സ് ദിനോസർ ഡിഗ്, ജോജോ & ഗ്രാൻ ഗ്രാൻ അറ്റ് ഹോം എന്നിവ തീം പാർക്കിന്റെ ഭാഗമാകും.

നിലവിലെ ഒഴിവുകളുടെ ഒരു പൂർണ്ണ ലിസ്റ്റ് ഇതാ:
www.altontowersjobs.com

വൃത്തിയും കർശനമായ സുരക്ഷാ നിയമങ്ങളും പാലിച്ച് റൈഡുകൾ പ്രവർത്തിപ്പിക്കാൻ അറിയുന്നവർക്ക് റൈഡ് ഓപ്പറേറ്റർ ആകാം. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം.

2016 മെയ് മാസത്തിൽ ആരംഭിച്ച യുകെയിലെ ആദ്യത്തെ റോളർകോസ്റ്റർ റെസ്റ്റോറന്റിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം. അതോടൊപ്പം ഈ വർഷത്തെ സ്കാർഫെസ്റ്റിൽ പങ്കെടുക്കാൻ അഭിനേതാക്കളെ റിക്രൂട്ട് ചെയ്യുന്നതായി ആൾട്ടൺ ടവേഴ്സ് റിസോർട്ട് അറിയിച്ചു. വർഷം മുഴുവൻ ഓഡീഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓഡിഷനുകളിൽ തിരിച്ചറിയൽ രേഖയായി സാധുവായ പാസ്‌പോർട്ടോ ജനന സർട്ടിഫിക്കറ്റോ ദേശീയ ഇൻഷുറൻസ് നമ്പറോ സമർപ്പിക്കാം. റീട്ടെയിൽ ഹോസ്റ്റ്, അഡ്മിഷൻ ഹോസ്റ്റ് തുടങ്ങി മറ്റ് നിരവധി അവസരങ്ങളും തൊഴിലന്വേഷകരെ കാത്തിരിക്കുന്നു.

ലണ്ടൻ : ഒരു പാർട്ടി നടത്തണമെന്ന് ആഗ്രഹമുണ്ടോ? അത് ഒരു വിമാനത്തിനുള്ളിൽ ആയാലോ? എന്നാൽ അതിനായി ഉടൻ അവസരമൊരുങ്ങുകയാണ്. ബ്രിട്ടീഷ് എയർവേസിന്റെ നെഗസ് 747 വിമാനമാണ് ഒരു പാർട്ടി വിമാനമായി രൂപം മാറിയത്. നിലവിൽ ഒരു കുടുംബത്തിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള കോട്‌സ്‌വോൾഡ്‌സ് എയർപോർട്ടിലാണ് വിമാനം ഉള്ളത്. കോവിഡ് കാരണം ബ്രിട്ടീഷ് എയർവേസ്‌ നേരത്തെ പിൻവലിച്ച ഫ്‌ളീറ്റിൽ ഉൾപ്പെട്ട വിമാനമാണ് എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് സൂസന്ന ഹാർവി വെറും 1 പൗണ്ടിന് വാങ്ങിയത്. ഫ്‌ളീറ്റുകൾ നശിപ്പിക്കപ്പെട്ടെങ്കിലും ഈ വിമാനം ഒരു പുരാവസ്തു പോലെയോ മ്യൂസിയം പോലെയോ സൂക്ഷിക്കാമോ എന്ന് സൂസന്ന ചോദിച്ചു. അങ്ങനെ സാങ്കേതികമായി വിമാനം വിൽക്കേണ്ടി വന്നു. ഇടപാട് തുക – 1 പൗണ്ട്!

വിമാനം പൊതു ഉപയോഗത്തിനായി സൂക്ഷിക്കുമെന്നത് കരാറിന്റെ ഭാഗമാണെന്ന് സൂസന്ന വ്യക്തമാക്കി. ഒരു പൗണ്ടിനാണ് വാങ്ങിയതെങ്കിലും പാർട്ടി വിമാനം ആക്കി രൂപം മാറ്റാൻ കമ്പനിക്ക് ഏകദേശം 500,000 പൗണ്ട് ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. വിമാനത്തിന്റെ പുറമെയുള്ള ഘടന അതേപടി തുടരുന്നുവെങ്കിലും ഉള്ളിൽ അനേകം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു ബാറും സജ്ജമാക്കിയിട്ടുണ്ട്. വളരെ പഴക്കമുള്ള ഈ വിമാനം 2020 ഒക്‌ടോബറിലാണ് സൂസന്ന വാങ്ങിയത്. ഇപ്പോൾ സ്വകാര്യ ജന്മദിന പാർട്ടികൾ മുതൽ കോർപ്പറേറ്റ് ഇവന്റുകൾ വരെ ഈ വിമാനത്തിനുള്ളിൽ നടത്താൻ കഴിയുമെന്നതാണ് പ്രധാന ആകർഷണം.

ജെറ്റിൽ പാർട്ടി നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും മണിക്കൂറിൽ 1,000 പൗണ്ടിൽ കൂടുതൽ നൽകേണ്ടി വരും. പൊതുജനങ്ങൾക്ക് പാർട്ടികൾ ബുക്ക്‌ ചെയ്യാനായി ഒരു ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് സൂസന്ന കൂട്ടിച്ചേർത്തു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- വെസ്റ്റ് ലണ്ടനിലെ മെയ് ഡാ വെയിലിൽ നാല്പത്തിമൂന്നുകാരിയായ സ്ത്രീയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തി. തൊട്ടടുത്ത നിമിഷം തന്നെ അക്രമയിലേക്ക് കാർ ഓടിച്ചു കയറ്റി ഇരുപത്തിയാറുകാരനായ യുവാവ്. സംഭവസ്ഥലത്ത് വെച്ച് തന്നെ സ്ത്രീയും അക്രമിയും കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കാറിന്റെ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഉത്തരവായി. തിരക്കേറിയ ലണ്ടൻ നഗരത്തിൽ നടന്ന അസാധാരണമായ ഒരു സംഭവമാണിതെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജിം ഈസ്റ്റ്‌വുഡ് വിലയിരുത്തി. ആക്രമി സ്ത്രീയെ പല തവണ കുത്തിയാണ് കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പലരും സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആക്രമണം ഭയന്ന് സാധിച്ചില്ല.

പലതവണ സ്ത്രീ രക്ഷയ്ക്കായി നിലവിളിച്ചെങ്കിലും ചുറ്റും കൂടിനിന്നവർക്ക് കണ്ട് നിൽക്കാൻ മാത്രമേ സാധിച്ചുള്ളൂ. തുടർന്നാണ് തൊട്ടടുത്ത നിമിഷത്തിൽ ആക്രമിയിലേക്ക് റെനോൾട്ടിന്റെ ക്ലിയോ കാർ ഒരു യുവാവ് ഓടിച്ചുകയറ്റിയത്. ആക്രമി കാറിനടിയിൽ പെട്ടാണ് മരണപ്പെട്ടത്. സിനിമയിൽ മാത്രം കാണുന്ന ദൃശ്യങ്ങളാണ് ഇന്നലെ അരങ്ങേറിയതെന്ന് ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു. സംഭവം നടന്ന ഉടൻ തന്നെ പാരാമെഡിക്കൽ ടീമുകളും, ഫയർ ബ്രിഗേഡും എല്ലാം എത്തി. എന്തുകൊണ്ട് ഈ സംഭവം നടന്നു എന്നത് സംബന്ധിച്ച് വ്യക്തത ഇനിയും എത്തിയിട്ടില്ല. കാർ ഡ്രൈവർക്ക് ഈ സംഭവത്തിൽ പങ്കുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്നു പോലീസ് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകം മുഴുവൻ ഇപ്പോഴും കോവിഡിൻെറ ദുരന്തമുഖത്താണ്. മഹാമാരി പല രീതിയിലുള്ള ആരോഗ്യ പ്രതിസന്ധികളെയാണ് വൈറസ് ബാധിച്ചവരിൽ സൃഷ്ടിച്ചത്. 56 ലക്ഷത്തിലധികം പേരുടെ ജീവനാണ് ലോകത്താകെ കോവിഡ് തട്ടിയെടുത്തത് . ജനിതകമാറ്റം വന്ന് പലരൂപത്തിൽ കൊറോണവൈറസ് മനുഷ്യരാശിയുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു. വൈറസ് ബാധിച്ചവരുടെ പല ശാരീരിക പ്രശ്നങ്ങളും ആരോഗ്യരംഗത്തെ ഇപ്പോഴും കുഴയ്ക്കുന്ന പ്രശ്നങ്ങളാണ് .ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് ഒരു മാസത്തോളം കോമയിൽ ആയിരുന്നു സംഭവം ആരോഗ്യവിദഗ്ധർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.

31 ആഴ്ച ഗർഭിണിയായിരുന്നപ്പോഴാണ് 29 കാരിയായ എറെം അലിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഗിൽഫോർഡിലെ റോയൽ സറേ കൗണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധം നഷ്ടപ്പെട്ട് ആരോഗ്യനില വഷളായതിനെ തുടർന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കാൻ തീരുമാനിച്ചത്. ശ്വാസകോശത്തെ ഗുരുതരമായി വൈറസ് ബാധിച്ചിരുന്ന തുടർന്ന് അവളെ വിദഗ്ധചികിത്സയ്ക്കായി ലണ്ടനിലെ വെസ്റ്റ്മിൻസ്റ്ററിലുള്ള സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിച്ചു.

മൂന്നാഴ്ചകൾക്ക് ശേഷമാണ് എറെം കോമയിൽ നിന്ന് ഉണർന്നത് . പക്ഷേ അവൾക്ക് ഒന്നും ഓർമ്മയില്ലായിരുന്നു . തനിക്ക് മൂന്നര ആഴ്ച പ്രായമുള്ള ഒരു കുട്ടിയുള്ള കാര്യം അപ്പോഴാണ് അവൾ അറിയുന്നത്. ഗുരുതരമായ അണുബാധയെത്തുടർന്ന് 5 ആഴ്ച കഴിഞ്ഞാണ് അവൾക്ക് തൻെറ കുഞ്ഞിനെ കാണാൻ സാധിച്ചതുതന്നെ. കുട്ടിയെ മറ്റൊരു ആശുപത്രിയിലാണ് പാർപ്പിച്ചിരുന്നത്. എറെമിന് എല്ലാം ഒന്നേന്ന് തുടങ്ങേണ്ടി വന്നു. നടക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും എല്ലാം അവൾക്ക് പുതിയതായി പഠിക്കേണ്ടി വന്നു. പക്ഷേ അവളുടെ അതിജീവനും അത്ഭുതകരമായിരുന്നു. ഒന്നര മാസത്തെ ആശുപത്രി വാസത്തിനു ശേഷം അവൾ കഴിഞ്ഞ മാർച്ചിൽ ആശുപത്രിയിൽനിന്ന് വീട്ടിലെത്തി.

ഭർത്താവ് ജുനൈദും തൻറെ മറ്റു രണ്ടു കുട്ടികൾ ആര്യ (5), സക്കറിയ( 2) എന്നിവർക്കും തൻറെ കുഞ്ഞിനുമൊപ്പം അവൾ സുഖമായിരിക്കുന്നു. ജീവിതത്തിൽ നിന്നും കോവിഡ് മായിച്ചു കളഞ്ഞ ഒന്നര മാസത്തിനുശേഷം തൻറെ ഭർത്താവിനും കുട്ടികൾക്കും വേണ്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയതിൻെറ സന്തോഷത്തിലാണ് എറെം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്രിട്ടന്റെ സാമ്പത്തിക വളർച്ച 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി കണക്കുകൾ. കോവിഡ് കേസുകളിലെ വർധന സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായി. പണപെരുപ്പം ഉയർന്നതും വലിയ തിരിച്ചടിയായി. ഐഎച്ച്എസ് മാർകിറ്റ് /സിഐപിഎസ് സൂചിക ഈ മാസം 53.4 ലേക്ക് താഴ്ന്നു. കഴിഞ്ഞ വർഷം കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷമുള്ള ഏറ്റവും മോശം നിലയാണിത്. ഹോസ്പിറ്റാലിറ്റി, വിനോദം, യാത്രാ എന്നീ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം.

ഊർജ വില വർധനയും ജീവനക്കാരുടെ ചെലവും മൂലം ബിസിനസുകൾ വലിയ സമ്മർദത്തിലായി. ഒമിക്രോൺ കേസുകൾ പല ബിസിനസുകളെയും സാരമായി ബാധിച്ചുവെന്നും ഇത് വളർച്ചയെ കൂടുതൽ ദുർബലപ്പെടുത്തുന്നതായും ഐഎച്ച്എസ് മാർകിറ്റ് -ലെ ചീഫ് ബിസിനസ് ഇക്കണോമിസ്റ്റ് ക്രിസ് വില്യംസൺ വ്യക്തമാക്കി. ഡിസംബറിലെ 53.6 എന്ന നിലയിൽ നിന്നാണ് പിന്നെയും താഴ്ന്നത്.

ഹോസ്പിറ്റാലിറ്റി, വിനോദം ഉൾപ്പെടെ പല ബിസിനസ് മേഖലകളിലും തുടർച്ചയായി മൂന്നാം മാസവും ഈ പ്രതിസന്ധി തുടർന്നു. കോവിഡ് നിയന്ത്രണങ്ങളും ഉപഭോക്താക്കളിൽ നിന്നുള്ള ഡിമാൻഡ് കുറയുന്നതുമാണ് വളർച്ചയ്ക്ക് തടസ്സമായതെന്ന് സർവേയിൽ പങ്കെടുത്ത സ്ഥാപനങ്ങൾ വ്യക്തമാക്കി.

ലണ്ടൻ : എനർജി ബില്ലുകളിൽ നികുതി വെട്ടികുറയ്ക്കാനുള്ള പദ്ധതിയുമായി പ്രധാനമന്ത്രി. ജീവിതച്ചെലവ് പ്രതിസന്ധിയെ നേരിടാൻ സാധ്യമായ മാർഗങ്ങളിലൊന്നാണ് ഈ നടപടി. വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയും ഋഷി സുനക്കും ഈയാഴ്ച കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 7 ന് മുമ്പ് പ്രഖ്യാപനം ഉണ്ടായേക്കും. നേരത്തെ, ഗാർഹിക ഇന്ധന നികുതി ഒഴിവാക്കുന്നതിനെ പ്രധാനമന്ത്രി എതിർത്തിരുന്നു. എന്നാൽ ജീവിതച്ചെലവിലുണ്ടാകുന്ന വർധന ധാരാളം കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. എനർജി ബില്ലിൽ മൂല്യ വർധിത നികുതി വെട്ടികുറച്ചാൽ അത് താത്കാലിക ആശ്വാസം ആകുമെന്ന് വിലയിരുത്തപ്പെടുന്നു.

നികുതി വെട്ടിക്കുറച്ചാൽ ട്രഷറിക്ക് 1.7 ബില്യൺ പൗണ്ട് ചിലവാകും. കൂടാതെ ഒരു ശരാശരി ഗാർഹിക ഇന്ധന ബില്ലിൽ നിന്ന് ഏകദേശം 60 പൗണ്ട് കുറയും. ഏപ്രിൽ മുതൽ ബില്ലുകളിൽ 50 ശതമാനം വർധന ഉണ്ടാകുമെന്ന ആശങ്കയ്ക്കിടയിലാണ് ഈ സുപ്രധാന നീക്കം ഉണ്ടാവുന്നത്. എന്നാൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇടത്തരം വരുമാനമുള്ള കുടുംബങ്ങളെയും കുറഞ്ഞ വേതനം വാങ്ങുന്നവരെയും സഹായിക്കുന്ന ‘ബ്രോഡ് ബ്രഷ്’ നടപടിക്ക് മന്ത്രിമാർ കൂടുതൽ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

സമൂഹത്തിലെ ധാരാളം വിഭാഗങ്ങളെ നികുതി വർധന ദോഷകരമായി ബാധിക്കുന്നുണ്ട്. 2010 നെ അപേക്ഷിച്ച് പത്തു ലക്ഷത്തോളം ഭിന്നശേഷിക്കാർ ഇപ്പോൾ ബുദ്ധിമുട്ടിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നതെന്ന് ലേബർ പാർട്ടി ചൂണ്ടിക്കാട്ടിയിരുന്നു. ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ കണക്കുകൾ വിശകലനം ചെയ്തപ്പോൾ, ദാരിദ്ര്യത്തിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ എണ്ണം നിലവിൽ 38 ലക്ഷമാണെന്ന് കണ്ടെത്തി. കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ വന്ന ശേഷം കണക്കുകളിൽ വൻ വർധന ഉണ്ടായി.
2016 ലെ ബ്രെക്‌സിറ്റ് റഫറണ്ടം കാമ്പെയ്‌നിനിടെ, യുകെ യൂറോപ്യൻ യൂണിയൻ വിട്ടാൽ എനർജി ബില്ലുകളിൽ വാറ്റ് ഒഴിവാക്കുമെന്ന് ജോൺസണും മൈക്കൽ ഗോവും പ്രതിജ്ഞയെടുത്തിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈൻ :- ഉക്രൈനിലെ യുഎസ് എംബസി സ്റ്റാഫുകളുടെ കുടുംബാംഗങ്ങളോട് രാജ്യം വിട്ടു പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് യുഎസ്. ഇതോടൊപ്പംതന്നെ പ്രധാന ചുമതലകളില്ലാത്ത സ്റ്റാഫുകളോടും തിരികെ പോകാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉക്രൈനിലുള്ള യുഎസ് പൗരൻമാരോടും തിരികെ പോകണമെന്ന മുന്നറിയിപ്പുകൾ യുഎസ് നൽകിക്കഴിഞ്ഞു. റഷ്യ ശക്തമായ മിലിറ്ററി ആക്രമണം ഉക്രയിന് മേൽ നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ നിർദ്ദേശങ്ങൾ. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും റഷ്യ നിഷേധിച്ചു. ഇതോടൊപ്പംതന്നെ നിലവിലെ സാഹചര്യത്തിൽ അമേരിക്കൻ പൗരന്മാർ റഷ്യയിലേക്ക് യാത്ര ചെയ്യരുതെന്ന നിർദേശവും യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൽകിയിട്ടുണ്ട്. യുഎസ് പൗരൻമാർക്ക് മേൽ ആക്രമണങ്ങളും മറ്റും ഉണ്ടാകാനുള്ള സാധ്യത ഏറെ ആയതിനാലാണ് ഈ തീരുമാനം. യുഎസ് എംബസി ഉക്രൈനിൽ തുടർന്നും പ്രവർത്തിക്കുമെന്നും എന്നാൽ ഏതുസമയത്തുമൊരു ആക്രമണം ഉണ്ടാകാമെന്ന മുന്നറിയിപ്പുനൽകി കഴിഞ്ഞതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. റഷ്യയുടെ ശക്തമായ മിലിറ്ററി ആക്രമണം ഉണ്ടാകുമെന്ന വ്യക്തമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഗവൺമെന്റ് ഇപ്പോൾ യുഎസ് പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാഹചര്യത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു.


ശനിയാഴ്ച യുഎസിൽ നിന്നുള്ള ആയുധ സഹായവും മറ്റും ഉക്രൈനിൽ എത്തിയിട്ടുണ്ട്. ഉക്രൈനിന് ആവശ്യമെങ്കിൽ കൂടുതൽ സഹായങ്ങൾ നൽകുമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ അറിയിച്ചു. 2014 ലിലും ഇത്തരത്തിൽ റഷ്യ ഉക്രൈനിന് മേൽ ആക്രമണം നടത്തി, ഉക്രൈനിലെ പ്രദേശങ്ങൾ കയ്യേറിയിരുന്നു. യു കെയും തങ്ങളുടെ സഹായങ്ങൾ ഉക്രൈയിനിന് പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കഴിഞ്ഞ 11 മാസത്തിനിടെ വെറും രണ്ടു വയസ്സുള്ള ടില്ലി വാർഡിന് 9 തവണയാണ് കോവിഡ്-19 പരിശോധന നടത്തിയത്. നഴ്സറിയിലെ നിയമങ്ങളനുസരിച്ച് ആഴ്ചയിൽ അഞ്ചു ദിവസം ക്ലാസിൽ പങ്കെടുക്കുവാൻ തൊണ്ടയിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥ അനുഭവപ്പെടുമ്പോൾ പരിശോധന നടത്തേണ്ടതുണ്ട്. കൂടാതെ ഈ പരിശോധനകളൊന്നും തന്നെ വീട്ടിൽ നടത്തുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റ് ആയിരിക്കില്ല. പ്രാദേശിക പോപ്പ്-അപ്പ് ടെസ്റ്റിംഗ് സെന്ററിൽ നിന്ന് വളരെ സെൻസിറ്റീവ് പിസിആർ ടെസ്റ്റ് ആണ് നടത്തേണ്ടതെന്ന് നേഴ്സറി അധികൃതർ പറയുന്നു. ആദ്യത്തെ ടെസ്റ്റ് നടത്തുമ്പോൾ പ്രശ്നങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അഞ്ച് ടെസ്റ്റിൽ കൂടുതൽ നടന്നപ്പോൾ മാറ്റങ്ങൾ കുട്ടിയിൽ കണ്ടു തുടങ്ങി. ടെസ്റ്റുകൾ നടത്താൻ കുട്ടി ഒട്ടും സന്തുഷ്ട ആയിരുന്നില്ല എന്നും പിന്നീട് അസ്വസ്ഥത കാണിച്ചിരുന്നു എന്നും ഓക്‌സ്‌ഫോർഡ്‌ഷെയറിൽ നിന്നുള്ള ബിസിനസുകാരനായ അവളുടെ പിതാവ് മാർക്ക് (34) പറയുന്നു. ആറാം തവണ ടെസ്റ്റ് നടത്തിയ സമയം ടില്ലി മുന്നോട്ടു തലചായ്ച്ചതിനാൽ അബദ്ധത്തിൽ മാർക്കിൻെറ കൈയിൽ നിന്നും സ്വാബ് മൂക്കിൻെറ അകത്തേക്ക് കയറി മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി.

ഇതുപോലെ മാതാപിതാക്കൾക്കും കുട്ടികൾക്കും ഇത്തരത്തിലുള്ള നിയമങ്ങൾ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ടില്ലിയുമായി ഏറ്റവുമൊടുവിൽ ടെസ്റ്റിംഗ് സെന്ററിൽ എത്തിയപ്പോഴുള്ള അനുഭവം വളരെ മോശമായിരുന്നു. ടെസ്റ്റിംഗ് സെന്ററിൽ എത്തിയപ്പോഴും ടെസ്റ്റ് നടത്തുമ്പോഴും കുട്ടി അസ്വസ്ഥത കാണിക്കുകയും നിലവിളിക്കുകയും ചെയ്തു. ടെസ്റ്റ് നടത്തിയതിനുശേഷം രണ്ടുതവണ കുട്ടി ഛർദ്ദിക്കുകയും ചെയ്തു. ടില്ലിക്ക് ചെറിയ ചുമ ഉണ്ടായിരുന്നിട്ടും മുമ്പത്തെ എട്ട് ടെസ്റ്റുകൾ പോലെ ഫലം നെഗറ്റീവ് ആയിരുന്നു. ഒരുമാസത്തേക്കെങ്കിലും ചുമയോ ജലദോഷമോ ഇല്ലാതെ പോയാലുള്ള പിഞ്ചുകുട്ടികൾ ഭാഗ്യവാന്മാരാണ് എന്ന് മാർക്ക് പറയുന്നു.

ഒമിക്രോൺ വേരിയന്റിനെതിരെ പോരാടുന്നതിന് ഡിസംബറിൽ അവതരിപ്പിച്ച പ്ലാൻ ബി നിയന്ത്രണങ്ങൾ കഴിഞ്ഞ ആഴ്ച സർക്കാർ പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിൽ കടകളിലും പൊതു ഇടങ്ങളിലും മാസ്ക് ധരിക്കുന്നതും സാധ്യമാകുന്ന ഇടങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള മാർഗനിർദേശവും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സാധാരണനിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടും കുട്ടികൾക്കുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. ചില പ്രൈമറി സ്കൂളുകൾ കുട്ടികളോട് ആഴ്ചയിൽ അഞ്ചു കോവിഡ് ടെസ്റ്റുകൾ വരെ എടുക്കാൻ ആവശ്യപ്പെടുന്നു. ഗവൺമെന്റ് മാർഗ്ഗനിർദ്ദേശം ഒരിക്കലും ആവശ്യപ്പെടുന്നില്ലെങ്കിലും ഒരു വയസ്സ് പ്രായമുള്ള കുട്ടികളോട് മൂക്കൊലിപ്പ് ഉണ്ടായാൽ പോലും പിസിആർ ടെസ്റ്റ് നടത്തണമെന്ന് നഴ്സറികൾ ആവശ്യപ്പെടുന്നതായി രക്ഷിതാക്കൾ പറയുന്നു.

ബ്രിസ്‌റ്റോള്‍: മലയാളിയായ ടോം ആദിത്യ വീണ്ടും സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക് നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 2007 മുതല്‍ ഇക്വാലിറ്റീസ് കമ്മീഷന്‍ ചെയര്‍മാനായും പിന്നീട് കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ട ടോം 2017 ല്‍ ഡെപ്യൂട്ടി മേയറും പിന്നീട് 2019 ല്‍ മേയറുമായി. 2020ല്‍ സ്ഥാനം ഒഴിഞ്ഞ് പാര്‍ട്ടിയുടെ കൗണ്‍സില്‍ ലീഡറായി സേവനം അനുഷ്ഠിച്ച് വരികെയാണ് വീണ്ടും മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും ടോം പ്രവർത്തിക്കുന്നു. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഏറ്റവും സമ്പന്നമായ കൗൺസിലുകളിലൊന്നാണ് ബ്രിസ്റ്റോൾ- ബ്രാഡ്‌ലി സ്റ്റോക്ക്. ബ്രിസ്റ്റോളിൽ ഇന്ത്യൻ ഹൈക്കമ്മീഷന്റെ കോൺസുലർ ക്യാമ്പ് സംഘടിപ്പിക്കുന്നതിൽ മുൻകൈ എടുത്തത് ടോം ആയിരുന്നു.

സുഹൃത്തുക്കൾ ‘ടോംജി’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ടോം ആദിത്യ, ലണ്ടന് പുറത്ത് ഏതെങ്കിലുമൊരു നഗരത്തില്‍ മേയറാവുന്ന ആദ്യത്തെ മലയാളിയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ആദ്യ ഏഷ്യന്‍ കൗണ്‍സിലര്‍ കൂടിയാണ് ഇദ്ദേഹം. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പ്രഭാഷകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ടോം ആദിത്യ, കോവിഡ് കാലത്ത് ഇന്ത്യക്കാരുടെ ആശ്രയമായിരുന്നു. പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ പ്രശ്നത്തിൽ എപ്പോഴും സഹായഹസ്തം നീട്ടാൻ ടോം ഒരുക്കമാണ്.

2020-ൽ ലണ്ടനിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള അന്താരാഷ്‌ട്ര വിമാന സർവ്വീസ് സ്ഥാപിക്കുന്നതിലും ഗുരുതരമായ രോഗം ബാധിച്ചവരെ നാട്ടിലെത്തിക്കുന്നതിലും, ലോക്ക്ഡൗൺ സമയത്ത് ഒറ്റപ്പെട്ട ആളുകളെ സഹായിക്കുന്നതിലും വാക്‌സിനേഷൻ ഔട്ട്‌റീച്ച് ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിലും ടോം മുൻനിരയിലുണ്ടായിരുന്നു. ജീവിതത്തിൽ തനിക്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അതെല്ലാം ലോകത്തെ നന്നായി മനസ്സിലാക്കാനുള്ള അനുഭവമായി മാറിയെന്നും ടോം വെളിപ്പെടുത്തി. “ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് രാഷ്ട്രീയം. മികച്ച ജീവിത സൗകര്യങ്ങൾ, കുറഞ്ഞ നികുതി, തുല്യ നീതി എന്നിവ ഉറപ്പാക്കിക്കൊണ്ട് സാമ്പത്തിക വികസനം ഉണ്ടാക്കുകയാണ് എന്റെ ലക്ഷ്യം.” മേയറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ടോം പ്രതികരിച്ചു.

കേരളത്തിലും ബാംഗ്ലൂരിലുമായി നിയമപഠനവും എംബിഎയും പൂര്‍ത്തിയാക്കിയ ടോം ബാങ്കിംഗ് മേഖലയിലേക്കാണ് തിരിഞ്ഞത്. ശേഷം അമേരിക്കയിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലണ്ടനില്‍ ഫിനാന്‍ഷ്യല്‍ സര്‍വീസിലും ഉപരിപഠനം പൂര്‍ത്തിയാക്കി. സ്വാതന്ത്ര്യ സമര സേനാനിയും പാലായിലെ സാമൂഹ്യ പ്രവര്‍ത്തകനുമായ വെട്ടം മാണിയുടെ പൗത്രനാണ് ടോം. ഭാര്യ ലിനി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സാണ്. മക്കള്‍ : അഭിഷേക്, അലീന, ആല്‍ബര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്.

Copyright © . All rights reserved