ന്യൂസ് ഡെസ്ക് മലയാളം യുകെ
റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിൻെറ പശ്ചാത്തലത്തിൽ റഷ്യയിൽനിന്നുള്ള എണ്ണയുടെ ഇറക്കുമതി നിരോധിച്ച് ബ്രിട്ടൻ. ഈ വർഷം അവസാനത്തോടെ നിരോധനം പൂർണമായും നിലവിൽവരും . ഉക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ബ്രിട്ടൻ റഷ്യയ് ക്കെതിരെയുള്ള കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ബ്രിട്ടൻെറ ഉപരോധത്തിൽ ഗ്യാസ് ഇറക്കുമതി ഉൾപ്പെടുത്തിയിട്ടില്ല.

യുഎസ് പ്രസിഡൻറ് ജോ ബൈഡനും റഷ്യയ്‌ക്കെതിരെയുള്ള ശക്തമായ ഉപരോധം പ്രഖ്യാപിച്ചു. യുഎസ് ഒരു പടി കൂടി കടന്ന് റഷ്യയിൽനിന്നുള്ള ഗ്യാസ് ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണയിൽ നിന്നുള്ള വരുമാനം . സാമ്പത്തിക ഉപരോധത്തിന് പിന്നാലെ എണ്ണയുടെയും ഗ്യാസിൻെറയും ഇറക്കുമതി നിരോധിച്ചത് റഷ്യയുടെ സാമ്പത്തിക അടിത്തറയുടെ നട്ടെല്ലൊടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. റഷ്യയുടെ മേൽ നടപ്പാക്കുന്ന ഉപരോധം ആഗോളതലത്തിൽ ഇന്ധന വില കുതിച്ചുയരുവാൻ കാരണമാകുമെന്ന ആശങ്കയും ശക്തമാണ്.

ഇതിനിടെ ഉക്രൈനിൽ നിന്നുള്ള അഭയാർഥികൾക്ക് വിസ അനുവദിക്കുന്ന യുകെയുടെ നടപടി വേഗത്തിലാക്കണമെന്നുള്ള ആവശ്യം ശക്തമാണ് . യുകെയിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിച്ചേരാൻ പതിനായിരത്തിലധികം ആൾക്കാർ അപേക്ഷിച്ചതിൽ 500 പേർക്കു മാത്രമാണ് വിസ ലഭിച്ചത് . വിസയില്ലാതെ മൂന്നുവർഷം ഉക്രൈൻ അഭയാർത്ഥികൾക്ക് അഭയം നൽകാനുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചിരുന്നു.
ലണ്ടൻ : യുദ്ധമുഖത്ത് നിന്നുള്ള പലായനം വേദനാജനകമാണ്. എന്നാൽ അവിടെയും സഹായഹസ്തം നീട്ടുന്ന ദൈവതുല്യരായ മനുഷ്യരുണ്ട്. യുക്രൈനിൽ നിന്നും ഇതുവരെ എൺപതോളം പേരെ പോളണ്ട് അതിർത്തിയിൽ എത്തിച്ച ബ്രിട്ടീഷ് ക്യാബ് ഡ്രൈവർ ഇന്ന് ജനങ്ങളുടെ മനസ്സിൽ ഹീറോയാണ്. ഗർഭിണികളും ഭിന്നശേഷിക്കാരും വൃദ്ധരും കുട്ടികളും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടെ 80 ഓളം പേരെ റൊമാൻ ടിംചിഷിൻ (31) ഇതിനകം പോളണ്ട് അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. ഫെബ്രുവരി 28 മുതലാണ് തന്റെ കറുത്ത ക്യാബിൽ അഭയാർത്ഥികളെ അതിർത്തിയിൽ എത്തിക്കാൻ അദ്ദേഹം തയ്യാറായത്. ഇതുവരെ 2,169 മൈലുകൾ സഞ്ചരിച്ചു; അഭയാർത്ഥികളുമായി പ്രതിദിനം 300 മൈലുകൾ.

“എന്നെകൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന്” റൊമാൻ ദൃഢനിശ്ചയത്തോടെ പറയുന്നു. “എന്റെ തൊഴിലുടമ ഉദാരമനസ്കനാണ്. എനിക്ക് ഒരു മാസത്തെ ശമ്പളത്തോടുകൂടിയ അവധി അനുവദിച്ചു. അതിനാൽ ആളുകളെ ഒഴിപ്പിക്കാൻ ഞാൻ യുക്രൈനിലെത്തി.” പിഎ വാർത്താ ഏജൻസിയോട് റൊമാൻ പറഞ്ഞു. പടിഞ്ഞാറൻ യുക്രൈനിലെ ലിവിവിലാണ് റൊമാൻ ജനിച്ചത്. ഇപ്പോൾ ബ്രിട്ടനിലാണ് താമസം. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പോർട്ടഡൗണിലെ വീട്ടിൽ നിന്ന് ഭാര്യ ഉലിയാന വോക്കിനൊപ്പം രണ്ടാഴ്ച മുൻപ് ജന്മനാട്ടിലേക്ക് മടങ്ങി.

ഒരേസമയം ആറു പേരെ വരെ താൻ കാറിൽ കൊണ്ടുപോകുമെന്ന് റൊമാൻ പറഞ്ഞു. അഭയാർത്ഥികളോടൊപ്പം അവരുടെ വളർത്തുമൃഗങ്ങളെയും അതിർത്തി പ്രദേശത്ത് എത്തിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. വടക്കൻ ലണ്ടനിൽ താമസിക്കുന്ന സഹോദരി മരിയയുടെ സഹായത്തോടെ, യുദ്ധത്തിൽ പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാൻ ഉപയോഗിക്കാവുന്ന 4×4 എസ്‌യുവി വാങ്ങുന്നതിനായി റൊമാൻ ധനസമാഹരണം നടത്തുന്നുണ്ട്. റഷ്യൻ അധിനിവേശം അന്യായമാണെന്നും ആവശ്യമെങ്കിൽ തോക്കെടുത്ത് മുൻനിരയിൽ നിന്ന് പോരാടാൻ താൻ തയ്യാറാണെന്നും റൊമാൻ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ശരീരഭാരം കുറയ്ക്കാൻ ഇനി സക്സെൻഡ കുത്തിവയ്പ്പ്. രാജ്യവ്യാപകമായി ബൂട്സ് ഫാർമസി സ്റ്റോറുകളിലൂടെയാണ് കുത്തിവയ്പ്പ് എൻഎച്ച്എസ് പുറത്തിറക്കിയത്. ഇംഗ്ലണ്ടിൽ 45 മുതൽ 74 വയസ് പ്രായമുള്ളവരിൽ 75% പേരും അമിതവണ്ണമുള്ളവരാണെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പ് ആകർഷകമായി തോന്നിയേക്കാമെങ്കിലും ഇതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു.

എന്താണ് സക്സെൻഡ?
വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കുത്തിവയ്പ്പ് ആണ് സക്സെൻഡ. നമ്മുടെ ശരീരത്തിലെ GLP1 എന്ന ഹോർമോണിന് സമാനമായ പ്രവർത്തനമാണ് സക്സെൻഡയും നടത്തുന്നത്. ഭക്ഷണത്തിന് ശേഷം വയറുനിറഞ്ഞതായി അനുഭവപ്പെടുമ്പോൾ സാധാരണയായി ശരീരത്തിലുണ്ടാകുന്ന ഹോർമോൺ ആണിത്. വിശപ്പിനെ നിയന്ത്രിക്കുന്ന തലച്ചോറിലെ റിസപ്റ്ററുകളിൽ സക്സെൻഡ പ്രവർത്തിക്കുന്നതോടെ വിശപ്പില്ലായ്മയോ വയറു നിറഞ്ഞതുപോലെയോ അനുഭവപ്പെടും. ഭാരം കുറയ്ക്കാൻ ആഗ്രഹമുള്ളവർ ദിവസം ഒരു കുത്തിവയ്പ്പ് എടുക്കണമെന്നാണ് സക്സെൻഡയുടെ സൈറ്റിൽ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം കുത്തിവയ്പ്പ് ഉപയോഗിക്കുകയാണെങ്കിൽ, മൂന്ന് മാസത്തിനുള്ളിൽ രോഗികളുടെ ശരീരഭാരത്തിന്റെ 5% വരെ കുറയുമെന്ന് അവർ അവകാശപ്പെടുന്നു.

എന്തൊക്കെയാണ് പാർശ്വഫലങ്ങൾ?
യുകെയിൽ 2017 ലാണ് സക്സെൻഡ ആദ്യമായി അംഗീകരിച്ചത്. 2015-ൽ, അമിതഭാരമുള്ള 5,813 പേരിൽ സക്സെൻഡ കുത്തിവയ്പ്പ് പരീക്ഷിച്ചിരുന്നു. കുത്തിവയ്പ്പിന് ശേഷം രോഗികൾക്ക് അസുഖവും ഛർദ്ദിയും ഉണ്ടാകുന്നതായി കണ്ടെത്തി. പത്തിൽ ഒന്നിലധികം പേർക്ക് ഓക്കാനം, തലവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം. ദഹനക്കേട്, ക്ഷീണം, തലകറക്കം, ഉറക്കമില്ലായ്മ, രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഉണ്ടാകുന്ന കുറവ് തുടങ്ങിയവയ്ക്ക് കുത്തിവയ്പ്പ് കാരണമാകുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞു.
ഇത് മനസ്സിൽ വെച്ചുകൊണ്ട്, ഒരു എൻഎച്ച്എസ് പ്രൊഫഷണലിന്റെ ഉപദേശം തേടിയ ശേഷം കുത്തിവയ്പ്പ് എടുക്കുന്നതാണ് ഉചിതം. നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ Medullary Thyroid Cancer (MTC) ഉണ്ടെങ്കിൽ കുത്തിവയ്പ്പ് എടുക്കരുത്. ഗർഭിണിയായവരോ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്നവരോ കുത്തിവയ്പ്പ് എടുക്കരുതെന്നും സക്സെൻഡ ഉപദേശിക്കുന്നു. ഗർഭസ്ഥ ശിശുവിനെ അത് ദോഷകരമായി ബാധിച്ചേക്കാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുദ്ധ ഭൂമിയായ ഉക്രൈനിൽ നിന്ന് വൻ പാലായനം ആണ് നടക്കുന്നത് . ഇതുവരെ 1.7 ദശലക്ഷം ആളുകൾ അഭയാർത്ഥികളായി രാജ്യംവിട്ടതായാണ് പുറത്തുവരുന്ന കണക്കുകൾ. അഭയാർഥികളിൽ മിക്കവരും ആദ്യം ഹംഗറി ഉൾപ്പെടെയുള്ള മധ്യ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആണ് പോകുന്നത്.

ഇതിനിടെ ഉക്രെയിൻ അഭയാർഥികൾക്കായി നിയമങ്ങളിൽ ഇളവുകൾ വരുത്തിയതിനെ തുടർന്ന് വിസ അനുവദിച്ചവരുടെ എണ്ണം 50 -തിൽനിന്ന് 300 ആയി ഉയർന്നു. യുകെയിലുള്ള ബന്ധുക്കളുടെ അടുത്ത് എത്തിച്ചേരുന്നതിനായി ഇതുവരെ 17,700 അപേക്ഷകൾ ആണ് ലഭിച്ചിരിക്കുന്നത്. മതിയായ രേഖകളുടെ അഭാവത്തിൽ യുകെയിലേയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട 600 -ൽ അധികം പേർ കലൈസിൽ കുടുങ്ങിക്കിടക്കുകയാണ്. ഉക്രൈൻ അഭയാർഥികൾക്ക് യുകെയിൽ പ്രവേശിക്കാൻ രണ്ട് മാർഗങ്ങളാണ് നിലവിലുള്ളത്. അവർക്ക് ഒന്നുങ്കിൽ യുകെയിൽ ബന്ധുക്കൾ ഉണ്ടായിരിക്കണം. അല്ലെങ്കിൽ അഭയാർഥികൾക്ക് യുകെയിൽ ഒരു സ്പോൺസർ ഉണ്ടായിരിക്കണം. യുകെ ഉക്രൈൻ അഭയാർത്ഥികളുടെ കാര്യത്തിൽ കൂടുതൽ ഉദാരമായ സമീപനം നടത്തണമെന്നുള്ള ആവശ്യം ശക്തമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വെയിൽസിലെ മലനിരകളിൽ ഒന്നായ സൈനോൻ വാലിയിലെ റിഗോസിൽ തിങ്കളാഴ്ച വൻതീപിടിത്തം ഉണ്ടായി. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് അധികൃതർക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. നടക്കാനിറങ്ങിയ ആരോ തീ കത്തുന്നത് കണ്ടാണ് അധികൃതരെ വിവരം അറിയിച്ചത്. ഉടൻ തന്നെ രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ആരംഭിച്ചതായി അഗ്നിശമനസേനാ വകുപ്പ് അറിയിച്ചു. മുൻപ് ഇത്തരത്തിൽ വലിയ ഒരു തീപിടുത്തം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കിയത്. മലനിരകളുടെ പല ഭാഗത്തായാണ് തീ പടർന്നു പിടിച്ചത് എന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ, ചൂടുകാലത്ത് തീപിടിക്കുന്നത് സാധാരണമാണെങ്കിലും, ഈ സമയത്ത് തീ പിടിക്കുന്നത് അപൂർവമാണെന്നും പ്രദേശവാസികളിൽ ഒരാളായ കെയിറ്റ് എമ്മ പറഞ്ഞു.

തീപിടുത്തത്തിന്റെ ഉറവിടം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സൗത്ത് വെയിൽസ് ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും സംഭവസ്ഥലത്തെത്തിയിട്ടുള്ളതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രാത്രി വൈകി തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞതായാണ് അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചത്. സാധാരണയായി ഈ സ്ഥലത്ത് തീ പിടിക്കാറുള്ളതല്ലെന്നാണ് പ്രദേശവാസികൾ എല്ലാവരും തന്നെ വ്യക്തമാക്കുന്നത്. തീപിടുത്തത്തിൽ വന്യമൃഗങ്ങൾക്ക് അപകടം സംഭവിച്ചിട്ടുണ്ടാകും എന്നാണ് പ്രാഥമിക നിഗമനം. ആളപായം ഒന്നും തന്നെ ഇല്ലെന്നാണ് ഇതു വരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യൻ കായികരംഗത്ത് പുതു പ്രതീക്ഷയായി വനിതാ പാരാ അത്ലറ്റുകൾ. എല്ലാ ജീവിത വെല്ലുവിളികളെയും തട്ടിയകറ്റി സധൈര്യം മുന്നേറിയ അവർ പുതു തലമുറയ്ക്ക് ആവേശമേകുന്നു. 2021 ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ അഞ്ചുവരെ നീണ്ടുനിന്ന ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യ പോയത് 54 അംഗങ്ങളുമായാണ്. പാരാലിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡൽക്കൊയ്ത്ത് നടത്തിയാണ് അവർ തിരിച്ചെത്തിയത്. അഞ്ചു സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. മെഡൽ പട്ടികയിൽ 24-ാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും രാജ്യത്തിന് സ്വന്തമായി. ഇന്ത്യയിലെ പല വനിതാ കായിക താരങ്ങളും ഇപ്പോഴും നേരിടുന്ന ലിംഗ വിവേചനവും കുടുംബ – സാമൂഹിക പ്രശ്നങ്ങളും ദാരിദ്ര്യവും ധൈര്യപൂർവ്വം മറികടന്നാണ് വനിതാ പാരാലിമ്പിക്സ് താരങ്ങൾ ടോക്യോയിലെത്തിയത്, അവിടുന്ന് തലയുയർത്തി മടങ്ങിയത്.
പൂർണ്ണ വളർച്ചയെത്താത്ത കൈയുമായി ജനിച്ച പാലക് കോലി, ടോക്കിയോ പാരാലിമ്പിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ പാരാ ബാഡ്മിന്റൺ താരമായിരുന്നു. പാലക്കും അവളുടെ മാതാപിതാക്കളും 2016-ന് മുമ്പ് പാരാ ബാഡ്മിന്റൺ എന്ന പദം കേട്ടിരുന്നില്ല. 2017ൽ ഭാവി പരിശീകലനെ കണ്ടുമുട്ടിയതോടെ പാലക്കിന്റെ ജീവിതം മാറിമറിഞ്ഞു. 2019ൽ അവൾ തന്റെ ആദ്യ അന്താരാഷ്ട്ര ടൂർണമെന്റ് വിജയിച്ചു. “കുട്ടിക്കാലത്ത് ഞാൻ ഒരിക്കലും കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നില്ല. എന്റെ വൈകല്യമായിരുന്നു കാരണം. എന്നാൽ ഞാൻ എന്നെത്തന്നെ വെല്ലുവിളിക്കാൻ തീരുമാനിച്ചു. എന്റെ വൈകല്യത്തെ ഞാൻ സൂപ്പർ-എബിലിറ്റിയാക്കി മാറ്റി. പാരാ ബാഡ്മിന്റൺ എന്റെ ജീവിതം മാറ്റിമറിച്ചു.” പാലക് പറയുന്നു.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ സ്റ്റാന്‍റിങ് എസ്എച്ച്1 വിഭാഗത്തില്‍ പത്തൊമ്പതുകാരിയായ അവാനി ലേഖാരയിലൂടെയാണ് ഇന്ത്യ ടോക്കിയോയില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കുന്നത്. 50 മീറ്റര്‍ റൈഫില്‍ ത്രി പൊസിഷന്‍ എസ്എച്ച്1 വിഭാഗത്തില്‍ വെങ്കലം നേടിയതോടെ പാരാലിമ്പിക്‌സിൽ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരമായി അവാനി ലേഖാര മാറി. 10-ാം വയസ്സിൽ ഒരു വാഹനാപകടത്തിൽ അരയ്ക്ക് താഴേയ്ക്ക് തളർന്ന അവാനിയ്ക്ക് ഷൂട്ടിംഗ് പുതുജീവൻ നൽകി. ഉപകരണങ്ങളുടെ അഭാവം, അപകടത്തിന്റെ ആഘാതം, മാനസിക സമ്മർദ്ദം തുടങ്ങി ഒട്ടേറെ തടസ്സങ്ങൾ അവാനിയുടെ മുൻപിലും ഉണ്ടായിരുന്നു. എന്നാൽ ആത്മവിശ്വാസവും കഠിനാധ്വാനവും ദൃഢനിശ്ചയവും അവളുടെ കരുത്തായിരുന്നു. “എന്റെ അപകടത്തിന് ശേഷം ഞാൻ ആകെ തളർന്നു. ആരോടും സംസാരിക്കാൻ തോന്നിയില്ല. ഷൂട്ടിംഗായിരുന്നു വഴിത്തിരിവ്. അതെനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. ഇപ്പോഴുള്ള ശരീരവുമായി ഞാൻ പ്രണയത്തിലാണ്. എനിക്ക് എന്തും ചെയ്യാൻ കഴിയും.” അവാനിയുടെ വാക്കുകൾ.

ടോക്കിയോ ഗെയിംസിലൂടെ പുതുചരിത്രം എഴുതാൻ 23 കാരിയായ സിമ്രാൻ ശർമയ്ക്കും കഴിഞ്ഞു. 100 മീറ്റർ സ്‌പ്രിന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റാണ് സിമ്രാൻ. കുട്ടിക്കാലത്ത് സ്വന്തം ബന്ധുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഉപദ്രവം നേരിട്ടിട്ടുണ്ടെന്ന് സിമ്രാൻ വെളിപ്പെടുത്തി. 18-ാം വയസ്സിൽ വിവാഹിതയായപ്പോൾ സൈനികനായ ഭർത്താവ് അവളുടെ പരിശീലകനായി മാറി. അങ്ങനെ പാരാലിമ്പിക്സ് വേദിയിലേക്ക്. വൈകല്യത്തിന്റെ പേരിൽ തന്നെ പരിഹസിച്ച അതേ കുടുംബാംഗങ്ങൾ ഇന്ന് തന്നെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് സിമ്രാൻ പറഞ്ഞു. ഈ വാക്കുകൾ ആർക്കാണ് പ്രചോദനമേകാത്തത്?
പാരാലിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദീപ മാലിക്. 2016ലെ റിയോ പാരാലിമ്പിക്സിൽ ഷോട്ട്പുട്ട് വെള്ളിയുമായി ഇന്ത്യയുടെ അഭിമാനമായി. 2021ലെ ഇന്ത്യൻ സംഘത്തിലായിരുന്നു ഏറ്റവും അധികം വനിതകൾ ഉണ്ടായിരുന്നത്. ഭിന്നശേഷിക്കാരായ വനിതാ താരങ്ങൾ ഇന്ത്യൻ കായിക രംഗത്ത് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറി തുടങ്ങി. സമൂഹത്തിന്റെ കാഴ്ചപ്പാടിലും ക്രമാനുഗതമായ മാറ്റം വന്നിട്ടുണ്ടെന്ന് ശുഭപ്രതീക്ഷയോടെ അവർ പറയുന്നു. “ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. ശരിയായ പാതയിലാണ് ഞങ്ങൾ. ശോഭനമായ ഭാവി മുന്നിൽ കാണുന്നു. വിജയം ഉറപ്പാണ്.” – ഈ വാക്കുകൾ ഇന്ത്യയിലെ അനേകമായിരം ജീവിതങ്ങൾക്ക് പ്രചോദനമാകുമെന്ന് ഉറപ്പാണ്.
സ്റ്റാഫോർഡ്/ സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റിനടുത്തുള്ള സ്റ്റാഫ്‌ഫോർഡ് മലയാളികൾക്ക് ഇന്ന് വരെ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ന് രാവിലെ പത്തരയോടെ സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരുന്ന ബിജു സ്റ്റീഫെൻറെ (47) മരണവാർത്ത. കാരണം ഇന്ന് ഇവർ യുകെയിൽ എത്തിയിട്ട് ഒരു മാസം പൂർത്തിയായപ്പോൾ ഒരായിരം പ്രതീക്ഷകളുമായി യുകെയിൽ എത്തിയ കുടുംബത്തിന്റെ നാഥൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഇവരുടെ ജീവിതത്തിലെ പ്രതിസന്ധികളുടെ കണ്ണീർ കഥകൾ യുകെയിലെ ഒരു മലയാളിക്കും അനുഭവിക്കേണ്ടിവന്നിട്ടല്ല എന്ന് മലയാളം യുകെ ഉറപ്പിച്ചു പറയുന്നു.
ഭാര്യ ബിനു, ഒരാൺകുട്ടിയും പെൺകുട്ടിയും അടങ്ങുന്ന സാധാരണ കുടുംബം. ഫ്രബ്രുവരി ഏഴാം തിയതിയാണ് ഇവർ യുകെയിൽ എത്തിയത്. മുൻ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളി കരുണയില്ലാതെ ഇവരുടെ കയ്യിൽ നിന്നും വാങ്ങിയത് 15 ലക്ഷം രൂപ. വിമാനക്കൂലി, വാടക വീട് മറ്റ് ചെലവുകൾ എല്ലാം കൂടി ഏകദേശം 20 ലക്ഷം മുടക്കി സ്റ്റാഫോഡിൽ എത്തി.
കോവിഡ് മാനദണ്ഡങ്ങൾ നിലനിക്കെയാണ് നാട്ടിൽ നിന്നും യുകെക്ക് വിമാനം കയറുന്നത്. കോവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ്. മുൻ കഷ്ടകാലങ്ങൾ മാറി എന്ന് വിചാരിച്ചു ഇരിക്കെ യുകെയിൽ ഇറങ്ങി ഇവിടുത്തെ കോവിഡ് നിയമം അനുസരിച്ചുള്ള കോവിഡ് ടെസ്റ്റ് വീണ്ടും. കരിനിഴൽ വീഴ്ത്തി ബിജുവിനും മൂത്ത ആൺകുട്ടിക്കും കൊറോണ ടെസ്റ്റ് പോസിറ്റീവ്. വാക്‌സിൻ എല്ലാം എടുത്തിരുന്നു എങ്കിലും കൊറോണ പിടിപെട്ടു. കോവിഡ് പിടിപെട്ടതോടെ ഭാര്യയായ ബിനു കുര്യന് ജോലിയിൽ ചേരുന്നതിനു കാലതാമസം ഉണ്ടാവുകയായിരുന്നു. എന്തായാലും രണ്ടാഴ്ച എടുത്തു കോവിഡ് മുകതമാകുവാൻ. തുടന്ന് ഭാര്യ കഴിഞ്ഞ ആഴ്ച്ച നഴ്സിംഗ് ഹോമിൽ ജോലിക്ക് കയറി.
25 തിയതി വെള്ളിയാഴ്ച്ച ബിനുവിന് ചെറിയ ഒരു ശ്വാസം മുട്ടൽ അനുഭവപ്പെടുകയും എന്ത് ചെയ്യണമെന്ന് അറിയാതെ വാടക വീട് കണ്ടെത്താൻ സഹായിച്ച സുഹൃത്തിനെ വിളിച്ചു. കാരണം മറ്റാരെയും അധികം പരിചയമില്ല. പെട്ടെന്ന് തന്നെ ആംബുലൻസ് വിളിക്കാൻ നിർദ്ദേശിച്ച കൂട്ടുകാരന്റെ വാക്കുകൾ അനുസരിക്കുകയും ആംബുലൻസ് പെട്ടെന്ന് തന്നെ എത്തുകയും ചെയ്‌തു. തുടർ പരിശോധനകളിൽ ശ്വാസം മുട്ടൽ കുറയുകയും ഉണ്ടായി. എന്നിരുന്നാലും ആംബുലൻസ് ടീം നടത്തിയ ഇ സി ജി ടെസ്റ്റ് വേരിയേഷൻ കാണിച്ചതോടെ സ്റ്റാഫോർഡ് ആശുപത്രിയിൽനിന്നും തുടർ ചെക്കപ്പിനായി സ്റ്റോക്ക് റോയൽ ആശയുപത്രിയിലേക്ക് അപ്പോൾത്തന്നെ മാറ്റുകയായിരുന്നു.
എക്കോ ചെയ്‌തെങ്കിലും കാരണങ്ങൾ അവ്യക്തമായതോടെ എം ആർ ഐ പരിശോധനയിൽ ഹാർട്ട് ബ്ലോക്ക് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഡോക്ടർമ്മാർ ഓപ്പറേഷൻ വേണ്ടിവരുമെന്ന് ബിജുവിനെ അറിയിക്കുകയായിരുന്നു. തീരുമാനം പിന്നീട് അറിയിച്ചാൽ മതി എന്നും ആശുപത്രി അധികൃതർ ബിജുവിനെ ധരിപ്പിച്ചു. ഇതറിഞ്ഞ ബിജു വളരെയധികം അസ്വസ്ഥനായിരുന്നു. കാരണം ഷുഗറിന്റെ പ്രശ്ങ്ങൾ തന്നെയാണ് ബിജുവിനെ അസ്വസ്ഥനാക്കിയത്. ഇവിടുത്തെ രീതികളെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന ബിജു കൂട്ടുകാരോട് കാര്യങ്ങൾ തിരക്കുകയും വേണമെങ്കിൽ ഓപ്പറേഷൻ നടത്താൻ പേടിക്കേണ്ട ആവശ്യമില്ല എന്ന് കൂട്ടുകാർ അറിയിക്കുകയും ചെയ്തു.
ആശുപത്രി നിരീക്ഷണത്തിൽ ഇരുന്ന ബിജുവിന് ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കാരണം ബിജുവിനെ സന്ദർശിക്കുവാൻ വിലക്കുകൾ ഉണ്ടായിരുന്നു. കാരണം ബിജുവിന്റെ ആരോഗ്യ നില ഗുരുതരമല്ലായിരുന്നു. ഈ പത്തുദിവസത്തിൽ ഒരു ദിവസം മാത്രമാണ് അനുവിന് ഭർത്താവിനെ കാണാൻ സാധിച്ചത്. ഇന്ന് ജോലിയിൽ ആയിരുന്ന ഭാര്യ ബിനുവിനെ മൂന്നരയോടെ ജോലിസ്ഥലത്തെത്തി സുഹൃത്ത് കൂട്ടിക്കൊണ്ടു ആശുപത്രിൽ എത്തിച്ചത് മരണവിവരം അറിയിക്കാതെയാണ്. കാരണം മരണം അറിയിക്കാനുള്ള വാക്കുകൾ പേടികൊണ്ട് പുറത്തേക്ക് വന്നില്ല എന്നത് തന്നെ ബിജുവിന്റെ മരണത്തിലെ ഷോക്ക് എത്രയധികമെന്ന് വിവരിക്കേണ്ടതില്ല.
യുകെയിൽ എത്തി ഒരുമാസം പൂർത്തിയപ്പോൾ ഈ മലയാളി കുടുംബം കടന്നു പോകുന്നത് വിവരണത്തിന് അതീതമായ വേദനകളിലൂടെ…. കാരണം ഇതിനു മുൻപ് 2010 ൽ സ്റ്റുഡന്റ് വിസയിൽ ബിനു യുകെയിൽ എത്തിയെങ്കിലും വർക്ക് പെർമിറ്റ് ലഭിക്കാതെ ഒന്നര വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
രണ്ട് കുട്ടികളെ വളർത്തണം. ബിജുവും ഭാര്യ ബിനുവും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയാണ് ലിബിയയിലേക്ക് അവസരം ലഭിക്കുന്നത്. നല്ലതല്ല എന്ന അറിവോടെ തന്നെ ലിബിയയിലേക്ക് പുറപ്പെട്ട ബിനുവിന് രണ്ട് വർഷം പോലും പൂർത്തിയാക്കാൻ സാധിക്കുന്നതിന് മുൻപ് അവിടെ യുദ്ധം ഉണ്ടായതോടെ അവിടെനിന്നും പലായനം നടത്തേണ്ടിവന്നു. എല്ലാം കഴിഞ്ഞു ഇല്ലാത്ത പണം ഉണ്ടാക്കി കൊടുത്തു യുകെയിൽ എത്തിയപ്പോൾ തനിക്ക് താങ്ങാവേണ്ട ഭർത്താവ് എന്നന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു… ബാക്കിയായത് യുകെയിൽ എത്തിയ ഭാരിച്ച ബാധ്യതയും കണ്ണിൽ ഇരുട്ടും… യുകെക്ക് പോവുകയാണെങ്കിൽ എല്ലാവരും ഒരുമിച്ചു എന്ന് വാശിപിടിച്ചു ബിജു ഈ കുടുംബത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.
പ്രാദേശിക അസ്സോസിയേഷൻ ആയ സ്റ്റാഫോർഡ് കേരളൈറ്റ്സ് ഫണ്ട് ശേഖരത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അറിയുന്നു. ഗോ ഫണ്ട് മീ വഴിയാണ് എന്നാണ് അറിയുന്നത്. അസ്സോസിയേഷൻ പ്രസിഡന്റ് അനീഷ്, ബിജു സ്റ്റീഫന്റെ അകാല വേർപാടിൽ അനുശോചനം അറിയിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
സ്റ്റോക് ഓൺ ട്രെന്റ് : ഒരു കുടുംബത്തിൻ്റെ എല്ലാ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തട്ടിയകറ്റി മരണം മുന്നിൽ വന്നു നിൽക്കുന്നത് കണ്ട് കണ്ണീർ വാർക്കുകയാണ് സ്റ്റാഫോഡിലെ മലയാളി സമൂഹം. ഏതാനും ആഴ്ചകൾക്ക് മുൻപ് കുടുംബവുമായി യുകെയിൽ എത്തിയ ബിജു സ്റ്റീഫൻ്റെ (47) അപ്രതീക്ഷിത വിയോഗം ബ്രിട്ടീഷ് മലയാളികളെയാകെ ഞെട്ടിച്ചു. പത്തനംതിട്ട റാന്നി സ്വദേശിയാണ് ബിജു. ഇന്ന് രാവിലെ സ്റ്റോക്ക് ഓൺ ട്രെൻ്റ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. മുന്‍പ് ഹൃദ്രോഗ സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്ന വ്യക്തിയാണ് ബിജു.
മലയാളി ഏജൻ്റ് വഴി വന്‍തുക മുടക്കിയാണ് സീനിയര്‍ കെയര്‍ വിസയില്‍ ബിജുവും കുടുംബവും യുകെയിൽ എത്തിയത്. ബിജുവിന്റെ മരണ വിവരം ജോലി സ്ഥലത്തായ ഭാര്യയെ അറിയിക്കാന്‍ പോലും പ്രയാസം നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മുതിര്‍ന്ന രണ്ടു കുട്ടികളുമായി എത്തിയ കുടുംബം സ്റ്റാഫോഡിലെ മലയാളി നല്‍കിയ വീട്ടിലാണ് താമസിച്ചിരുന്നത്. സ്റ്റാഫോഡ് ഹോസ്പിറ്റലില്‍ ആദ്യം പ്രവേശിപ്പിച്ച ബിജുവിനെ പിന്നീട് സ്റ്റോക്ക് ഓൺ ട്രെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം.
കവന്‍ട്രിയില്‍ മകളെ സന്ദര്‍ശിക്കാന്‍ എത്തിയ പിതാവ് കുഴഞ്ഞു വീണു മരിച്ചത് രണ്ടാഴ്ച മുൻപായിരുന്നു. ആ മരണവാർത്തയുടെ നടുക്കം വിട്ടുമാറും മുൻപാണ് മറ്റൊരു ദാരുണ സംഭവം. ബിജുവിന്റെ മരണത്തില്‍ ദുരിതത്തിലായിരിക്കുന്ന കുടുംബത്തിന്റെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കുചേരുന്നു. ആദരാഞ്ജലികൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഉക്രൈനിലേയ്ക്കുള്ള സൈനിക അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ സർക്കാരിനെതിരെയും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെയും യുഎസും യൂറോപ്യൻ സഖ്യ രാജ്യങ്ങളും നിരവധി വിലക്കുകളാണ് ഇതിനകം പ്രഖ്യാപിച്ചിരിക്കുന്നത്. പുടിന്റെ സ്വകാര്യ ആസ്തികൾക്ക് മേലും പാശ്ചാത്യ രാജ്യങ്ങൾ വിലക്കേർപ്പെടുത്തി. എന്നാൽ ഈ വിലക്കുകളും ഉപരോധങ്ങളും യഥാർത്ഥത്തിൽ പുടിനെ ബാധിക്കുമോ എന്നതാണ് ചോദ്യം. പുടിന്റെ സ്വത്ത് വിവരങ്ങളെ പറ്റി പുറം ലോകത്തിന് വലിയ ധാരണയില്ലെന്നതാണ് സത്യം. ലോകത്തെ അതിസമ്പന്നരിൽ ഒരാളാണ് പുടിനെങ്കിലും ഇദ്ദേഹത്തിന്റെ ആസ്തി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. പുടിന്റെ വിശ്വസ്തരുടെ സങ്കീർണമായ സാമ്പത്തിക പദ്ധതികൾക്കുള്ളിൽ മറഞ്ഞിരിക്കുകയാണ് ഇവയെല്ലാം.
2016 ൽ പുറത്തു വന്ന പനാമ പേപ്പർ റിപ്പോർട്ട് പ്രകാരം, പുടിന്റെ സ്വകാര്യ സ്വത്തുക്കളെല്ലാം രജിസ്റ്റർ ചെയ്തിരിക്കുന്നത് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരിലാണ്. മുൻപ് റഷ്യയിൽ നിക്ഷേപം നടത്തിയ അമേരിക്കക്കാരനായ ബിൽ ബൗഡർ, പുടിനെതിരെ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. പുടിന് 200 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് 2017 ൽ യുഎസ് സെനറ്റിൽ ബിൽ പറഞ്ഞത്. ലോകത്ത് ഏറ്റവും അതിസമ്പന്നനായ ഇലോൺ മസ്കിന് പോലും ഇതിന്റെ പാതിയോളം മാത്രമാണ് ആസ്തി.
പുടിന്റെ വാർഷിക വരുമാനം 1.40 ലക്ഷം ഡോളർ ആണെന്ന് റഷ്യയുടെ ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 800 ചതുരശ്ര അടി വലിപ്പമുള്ള ഒരു വീടും സോവിയറ്റ് കാലത്തെ രണ്ട് കാറുകളും ഒരു ഓഫ് റോഡ് ട്രക്കും കാർ ട്രെയ്ലറും ഇദ്ദേഹത്തിനുണ്ടെന്നാണ് ക്രെംലിൻ ഔദ്യോഗിക രേഖകൾ പറയുന്നത്. എന്നാൽ ഈ ഔദ്യോഗിക രേഖകൾ ആരും വിശ്വസിക്കുന്നില്ല. റഷ്യയിൽ തടവിൽ കഴിയുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ വെളിപ്പെടുത്തൽ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിലാണ് പുടിന്റെ നിക്ഷേപമുള്ളത്.
265 അടിയുള്ള ആഡംബര നൗകയായ ‘ഗ്രേസ്ഫുൾ’ ജർമ്മനിയിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രയിൽ മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഈ കപ്പൽ പുടിന്റെതാണെന്ന് പറയുന്നു. ലോകത്തിലെ ധനികരുടെ ആസ്തി കണക്കാക്കി പട്ടിക പുറത്തു വിടുന്ന ഫോബ്സ് മാഗസിൻ ഇരുപത് വർഷമായി പുടിന്റെ പുറകെ നടന്നിട്ടും ഫലമുണ്ടായില്ല. പുടിന്റെ സ്വത്ത് വിവരങ്ങൾ കണ്ടെത്തുകയെന്നത് ഏറ്റവും അവ്യക്തമായ കടങ്കഥയാണെന്നാണ് ഫോബ്സ് മാഗസിൻ പറഞ്ഞത്. പുടിന്റെ സ്വത്ത് വിവരങ്ങൾ കണ്ടെത്തുക അസാധ്യമാണെന്ന് ചുരുക്കം. അതിനാൽ യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവർ പുടിനുമായി ബന്ധമുള്ള ഉന്നതരുടെ പട്ടിക വിപുലീകരിച്ച്, ഇവർക്കുമേൽ ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ:- ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലീഫി ഹെയിലിൽ വീടിനു മുമ്പിൽ പാർക്കു ചെയ്തിരുന്ന കാറിൽ വ്യാജ നമ്പർ പ്ലേറ്റ് കണ്ടെത്തി. കാറ് മോഷ്ടിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായി കാറുടമ വ്യക്തമാക്കി. വീടിനു മുൻപിൽ പാർക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിലേക്ക് എത്തിയ കാറുടമ ഷാർലറ്റ് ഗ്രന്റി നമ്പർ പ്ലേറ്റിൽ വ്യത്യസ്ത കളർ ശ്രദ്ധിച്ചതിനെത്തുടർന്നാണ് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തിയത്. കാർ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാകാം ഇത്തരത്തിൽ താൻ ഇത് ശ്രദ്ധിച്ചതെന്ന് അവർ വ്യക്തമാക്കി.

കാറിൽ സ്ഥാപിച്ച പുതിയ നമ്പർ പ്ലേറ്റ് ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസ് ഏജൻസിയുടെ അംഗീകൃത പ്ലേറ്റ് അല്ലെന്നും, അതിനാൽ തന്നെ ക്യാമറകളിൽ ഒന്നും തന്നെ ശ്രദ്ധിക്കപ്പെടാതെ കാർ കടത്തുവാൻ സഹായകരമാകുമെന്നും അധികൃതർ വിലയിരുത്തി. ഇതിനുമുൻപും തന്നെ വാഹനം മോഷ്ടിക്കപ്പെട്ടിട്ടുള്ളതായി ഷാർലറ്റ് പറഞ്ഞു. ഇതേ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ സംബന്ധിച്ച് ഉടൻതന്നെ പോലീസിനെ വിവരം കൈമാറണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.