Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ട്രാഫിക് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ സ്പർശിച്ചാൽ 200 പൗണ്ട് പിഴയോടൊപ്പം ആറ് പെനാൽറ്റി പോയിന്റും നേരിടേണ്ടി വരും. ഈ കർശന നിയമം അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചു. വാഹനമോടിക്കുന്ന അവസരത്തില്‍ എങ്ങനെയൊക്കെ ഫോൺ ഉപയോഗിച്ചാലും ശിക്ഷ നേരിടേണ്ടി വരും. നിങ്ങള്‍ ഫോണില്‍ സംസാരിക്കണമെന്നില്ല, സ്‌ക്രീനില്‍ ടച്ച് ചെയ്ത് ഇഷ്ടഗാനം തിരഞ്ഞാലും ശിക്ഷയുറപ്പാണ്. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും ഗെയിം കളിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ഗതാഗത കുരുക്കില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സാഹചര്യത്തിലും ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഫോൺ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഹാൻഡ്‌സ് ഫ്രീ കോൾ നടത്താമെന്ന ഇളവ് ഉണ്ട്. ഒപ്പം വാഹനമോടിക്കുമ്പോള്‍ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഒരു നാവിഗേറ്റര്‍ എന്ന നിലയില്‍ ഫോൺ ഉപയോഗിക്കാം. ഡ്രൈവ് ത്രൂ റെസ്റ്റോറന്റുകളിലും റോഡ് ടോള്‍ പ്ലാസകളിലും പണം നല്‍കുന്നതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെങ്കിലും ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വാഹനം ശരിയായി നിയന്ത്രിക്കുന്നില്ല എന്ന് കണ്ടാല്‍ പോലീസിന് നിങ്ങളുടെ പേരില്‍ കേസെടുക്കാനാവും.

നിലവിൽ വാഹനമോടിക്കുമ്പോൾ സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോണിൽ സംസാരിക്കുന്നതും വിലക്കിയിരിക്കുകയാണ്. സർക്കാരിന്റെ പുതിയ തീരുമാനം ഈ നിയമം കൂടുതൽ ശക്തമാക്കും. കഴിഞ്ഞ വർഷമാണ് പുതിയ നിയമം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് വൈകുകയായിരുന്നു. ഹൈവേ കോഡും പുതുക്കിയതോടെ അടുത്ത വർഷം ആദ്യം ഇത് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴി നിരവധി അപകടങ്ങൾ ഉണ്ടാകുന്നതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. വിന്‍ഡ്സ്‌ക്രീനിലുള്ളിലൂടെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങൾ പകര്‍ത്താന്‍ കഴിവുള്ള ഹൈ ഡെഫെനിഷന്‍ ക്യാമറകളാണ് നിയമലംഘകരെ കണ്ടെത്താനായി ഹൈവേസ് ഇംഗ്ലണ്ട് ഉപയോഗിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ആയിരക്കണക്കിന് രോഗികളെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയ ഡോക്ടർ കോവിഡ് ബാധിച്ചു മരിച്ചു. 25 വർഷമായി എൻ എച്ച് എസിൽ ജോലി ചെയ്ത ഡോ.ഇർഫാൻ ഹലീമാണ് വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായത്. പകർച്ചവ്യാധി രൂക്ഷമായതോടെ കുടുംബത്തിൽ നിന്ന് മാസങ്ങളോളം മാറി നിന്ന ഇർഫാന്റെ മരണം എൻ എച്ച് എസിന് തീരാനഷ്ടമാണ്. ആരോഗ്യ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നാലു കുട്ടികളുടെ അച്ഛനായ ഇർഫാൻ സ്വന്തം കുടുംബത്തിൽ നിന്ന് മാറി നിന്നത്. ഒടുവിൽ കോവിഡിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു.

നവംബർ 14 ഞായറാഴ്ച രാത്രി 7.51നായിരുന്നു ഇർഫാന്റെ അന്ത്യം. സ്വിൻഡൺ ആശുപത്രി ഐസിയുവിൽ രണ്ടാഴ്ച ചികിത്സയിലായിരുന്ന ഇർഫാനെ വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ ദി റോയൽ ബ്രോംപ്റ്റൺ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. “15 വർഷം നാം ഒരുമിച്ചു കഴിഞ്ഞു. നാലു മക്കളെ എനിക്ക് നൽകി. എന്റെ ജീവിതത്തിലെ ശേഷിക്കുന്ന നാളുകളിൽ നിങ്ങൾ നൽകിയ ഓർമകളാണ് കൂട്ട്.” ഇർഫാന്റെ ഭാര്യ സാലിയ കുറിച്ചു.

കൺസൾട്ടന്റ് ജനറൽ സർജനായി കാൽനൂറ്റാണ്ട് സേവനം അനുഷ്ഠിച്ച ഇർഫാൻ നല്ലൊരു സുഹൃത്തായിരുന്നുവെന്ന് സഹപ്രവർത്തകർ വെളിപ്പെടുത്തി. ഇർഫാന്റെ കുടുംബത്തിന് വേണ്ടി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഗോഫണ്ട്‌മീ പേജ് ആരംഭിച്ച ധനസമാഹരണത്തിൽ ഇതുവരെ 50,000 പൗണ്ട് ലഭിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലിംപോപോ: കോടീശ്വരന്റെ നാലു മക്കളെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 24 ലക്ഷം പൗണ്ട്. നാലു പേരും ജീവിച്ചിരിപ്പുണ്ടെന്നും പരിക്കുകൾ ഏറ്റിട്ടില്ലെന്നുമുള്ള തെളിവ് മാതാപിതാക്കൾക്ക് ലഭിച്ചതോടെ പണം നൽകിയെന്ന് റിപ്പോർട്ട്‌. ദക്ഷിണാഫ്രിക്കയിലെ ലിംപോപോയിലാണ് സംഭവം. കോടീശ്വരനായ നാസിം മോത്തിയുടെ നാല് മക്കളെ ഒക്ടോബർ 20 ന് സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ് തട്ടിക്കൊണ്ടു പോയത്. മൂന്ന് ആഴ്ചയ്ക്ക് ശേഷം കുട്ടികൾ സുരക്ഷിതരായി വീട്ടിലെത്തിയതോടെ അവരെ എങ്ങനെ രക്ഷപ്പെടുത്തിയെന്നുള്ള ചോദ്യം ഉയർന്നു. സിദാൻ (6) സയാദ് (11) അലൻ (13), സിയ (15 ) എന്നീ സഹോദരങ്ങളെയാണ് തട്ടിക്കൊണ്ടുപോയത്. മോത്തിയും ഭാര്യ ഷക്കീറയും മോചനദ്രവ്യമായി 24 ലക്ഷം പൗണ്ട് നൽകിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. എന്നാൽ പണം നൽകിയെന്ന വാദം മോത്തി കുടുംബത്തിന്റെ വക്താവ് നിഷേധിച്ചു.

ലിംപോപോയിലെ പോളോക്‌വാനിലുള്ള സ്വകാര്യ സ്‌കൂളായ കുറോ ഹ്യൂവൽക്രുയിനിലേക്ക് സഹോദരങ്ങളെ കൊണ്ടുപോകുമ്പോഴാണ് ആയുധധാരികൾ കാർ തടഞ്ഞത്. വായുവിൽ വെടിയുതിർത്ത ശേഷം ഡ്രൈവറായ 64 കാരനെ തോക്കിൻമുനയിൽ നിർത്തി കുട്ടികളെ തട്ടിയെടുത്തു. തട്ടിക്കൊണ്ടുപോയവർ അധികം വൈകാതെ തന്നെ കുട്ടികളുടെ മാതാപിതാക്കളുമായി ചർച്ചകൾ ആരംഭിച്ചു. തങ്ങളുടെ മക്കൾ ജീവിച്ചിരിപ്പുണ്ടെന്നും പരിക്ക് ഉണ്ടായിട്ടില്ലെന്നും ഉറപ്പാക്കുന്ന തെളിവുകൾ സംഘത്തോട് ആവശ്യപ്പെട്ടതായും അത് ലഭിച്ച ശേഷം മാതാപിതാക്കൾ പണം നൽകിയതായും പ്രാദേശിക മാധ്യമമായ ന്യൂസ്‌ 24 റിപ്പോർട്ട്‌ ചെയ്തു.

തട്ടിക്കൊണ്ടുപോയ സ്ഥലത്തു നിന്നും 125 മൈൽ അകലെയുള്ള വുവാനിയിലാണ് കുട്ടികളെ ബന്ധിയാക്കിയത്. കുട്ടികളെ തിരികെ കൊണ്ടുവരുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. നാല് മക്കളെയും തിരികെ ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും അവരുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതിനാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം മാത്രമേ മാധ്യമങ്ങളെ കാണൂ എന്നും മാതാപിതാക്കൾ അറിയിച്ചു. സഹായം നൽകിയ പോലീസിനും രാഷ്ട്രീയ പ്രവർത്തകർക്കും നന്ദി പറഞ്ഞ അവർ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് ആവർത്തിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികൾ ഉൾപ്പെടെയുള്ള ബർമിങ്ഹാം നിവാസികൾ മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്. 12 ഓളം മോഷണങ്ങളാണ് ഏഷ്യൻ വംശജരുടെ ഭവനങ്ങൾ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നടന്നത്. യുകെയിൽ ഉടനീളം മലയാളികളുടെ ഭവനങ്ങളെ മോഷ്ടാക്കൾ നോട്ടമിട്ടിരിക്കുന്ന കാര്യം മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു .   മുപ്പതിനായിരം പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങളും സ്വർണവും ആണ് കഴിഞ്ഞ ദിവസങ്ങളിൽ ബർമിങ്ഹാംമിൽ നിന്ന് മോഷ്ടിക്കപ്പെട്ടത്  . അടുത്തയിടെ നടന്ന പന്ത്രണ്ട് മോഷണങ്ങളും അന്വേഷിക്കുന്ന പോലീസ് കുറ്റവാളികൾ ഏഷ്യൻ സ്വർണത്തിനായി ഹാൻഡ്‌സ്‌വർത്ത് വുഡിലെ തെരുവുകൾ ലക്ഷ്യമിടുന്നതായി പറഞ്ഞു. നവംബർ 3-ന് ബ്യൂചാംപ് അവന്യൂവിൽ നടന്ന കവർച്ചയിൽ കുറ്റവാളി മുൻവാതിലിലൂടെ ബലംപ്രയോഗിച്ച് 20,000 പൗണ്ട് വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നെടുക്കുന്നതിൻെറ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. നവംബർ 6-ന് പുലർച്ചെ 5.20 ന് എംഗ്ലെസ്റ്റെഡ് ക്ലോസിലും മോഷണ ശ്രമം നടന്നിരുന്നു. അജ്ഞാതനായ ഒരാൾ സൈഡ് ഗേറ്റ് വഴി വീട്ടിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് പൂട്ട് പരിശോധിക്കുകയും ചെയ്തു. നവംബർ 7-ന് മിൽഫീൽഡ് റോഡിൽ നടന്ന മോഷണ ശ്രമത്തിൽ മോഷ്‌ടാവ്‌ കിടപ്പുമുറിയുടെ ജനൽ തുറന്നിട്ട നിലയിൽ കണ്ടെത്തി.

കഴിഞ്ഞ പത്ത് ദിവസങ്ങളായി കവർച്ചാ ശ്രമങ്ങൾ വളരെയധികം വർധിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഏഷ്യൻ വംശജരുടെ സ്വർണത്തിനായി പ്രത്യേക പ്രദേശങ്ങൾ മോഷ്ടാക്കൾ ലക്ഷ്യമിടുന്നതായി വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു . മോഷണശ്രമം തടയാൻ പലപ്പോഴും ലളിതമായ മാർഗങ്ങൾ മതിയാകും. ഇവ പാലിക്കുന്നത് വഴി മോഷണത്തിന് ഇരയാകാനുള്ള സാധ്യത കുറയ്ക്കാനാകുമെന്നും പോലീസ് അറിയിച്ചു . കവർച്ചകളിൽ മൂന്നിലൊന്നിൽ കള്ളന്മാർ തുറന്ന ജനാലയിലൂടെയോ വാതിലിലൂടെയോയാണ് പ്രവേശിക്കുന്നത്. വാതിലുകളും ജനലുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക , വാതിലുകൾ സുരക്ഷിതമാക്കുക, ഫ്രെയിമുകളുടെയും ഗ്ലാസ് പാനലുകളുടെയും അവസ്ഥ പരിശോധിക്കുക തുടങ്ങിയ മാർഗങ്ങളിലൂടെ ഒട്ടുമിക്ക മോഷണ ശ്രമങ്ങളും തടയാൻ കഴിയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.

•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട്‌ പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.

•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.

• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.

• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.

http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://ociservices.gov.in/MiscNew.pdf സന്ദർശിക്കുക.

20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ വ്യത്യാസപ്പെടുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.

ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്ക് വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജനുവരി 19 മുതൽ യുകെയിൽ നിന്നുള്ള വിസാ ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ അറിയിച്ചു. ഉയർന്ന ഫീസ് മൂലമാണ് ആമസോണിൻെറ ഈ പുതിയ നീക്കം. എന്നാൽ വിസ ഡെബിറ്റ് കാർഡുകൾ സ്വീകരിക്കുന്നത് തുടരും. ഭാവി ഉപയോക്താക്കളുടെ അഭിപ്രായത്തെ ആമസോൺ നിയന്ത്രിക്കുന്നത് നിരാശാജനകമാണെന്ന് വിസ പ്രതികരിച്ചു. കാർഡ് പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിനുള്ള ചെലവ് ഉപഭോക്താക്കൾക്ക് മികച്ച വില നൽകാൻ ശ്രമിക്കുന്ന ബിസിനസുകൾക്ക് ഒരു തടസ്സമായി തീരുന്നതിനാലാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന് ആമസോൺ പറഞ്ഞു.

ആമസോൺ പ്രൈം ഉപയോക്താക്കൾ വിസ ഉപയോഗിക്കുന്നത്തിൽ നിന്ന് മറ്റൊരു പെയ്മെൻറ് രീതിയിലേക്ക് മാറിയാൽ 20 പൗണ്ടും മറ്റ് ഉപഭോക്താക്കൾക്ക് 10 പൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഭാവിയിൽ ഉപയോക്താക്കളുടെ തെരഞ്ഞെടുപ്പുകളെ ആമസോൺ നിയന്ത്രിക്കുന്നുവെന്നും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ് പരിമിതം ആകുമ്പോൾ ആരും വിജയിക്കില്ലെന്നും വിസ പറഞ്ഞു. ആമസോണുമായി തങ്ങൾക്ക് ദീർഘകാല ബന്ധമുണ്ടെന്നും ആമസോൺ പ്രൈമിലുള്ള ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം വരാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ക്രെഡിറ്റ് കാർഡുകളിൽ നടത്തുന്ന ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിന് റീട്ടെയിലറിൽ നിന്ന് എത്ര തുകയാണ് വിസ ഈടാക്കുന്നതെന്ന് ആമസോൺ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആമസോണും വിസയും തമ്മിലുള്ള ഫീസിലെ മാറ്റങ്ങൾക്ക് ബ്രെക്സിറ്റുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു. ബ്രെക്സിറ്റിന് ശേഷം യുകെയിലെയും യൂറോപ്യൻ യൂണിയൻെറയും അതിർത്തി കടന്നുള്ള ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് നിരക്ക് വിസ കൂട്ടിയിരുന്നു. ആമസോണിൽ നിന്ന് ക്രെഡിറ്റ് കാർഡ് കമ്പനി ഈടാക്കുന്ന ഫീസിനെ തുടർന്നാണ് ആമസോണും വിസയും തമ്മിലുള്ള തർക്കം. യുഎസ് കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന്റെ പങ്കാളിത്തത്തിൽ നിന്ന് വിസയെ ഒഴിവാക്കുന്നതിനെക്കുറിച്ചും ആമസോൺ ആലോചിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കടയിലെത്തിയ യുവതിയുടെ ഫോണിലെ സ്വകാര്യ ചിത്രങ്ങളടക്കം പരിശോധിച്ച മൊബൈൽ ഫോൺ റിപ്പയർ ഷോപ്പിലെ ജീവനക്കാരൻ പോലീസ് പിടിയിൽ. എന്നാൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാത്തതിനാൽ യുവാവിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസ് പറഞ്ഞു. 28കാരിയായ ലൂയിസ് ജോൺസന്റെ പരാതിയിന്മേലാണ് വോർസെസ്റ്റർ റിപ്പയർ ഷോപ്പിലേക്ക് പോലീസ് എത്തിയത്. തറയിൽ വീണ് സ്ക്രീനും ബാറ്ററിയും തകർന്ന തന്റെ ഐഫോൺ 11 ശരിയാക്കാനായി വോർസെസ്റ്ററിലെ ‘ദി മൊബൈൽ ഡോക്ടറിൽ’ ഏല്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഫോൺ ശരിയാക്കുന്നതിനായി 85 പൗണ്ട് നൽകാമെന്നും അവൾ സമ്മതിച്ചു. എന്നാൽ കടയിലെ ഒരു ജീവനക്കാരൻ തന്റെ സ്വകാര്യ ചിത്രങ്ങൾ പരിശോധിച്ചതായി ലൂയിസ് കണ്ടെത്തി. ജീവനക്കാരൻ 15 മിനിറ്റ് നേരം തന്റെ ചിത്രങ്ങൾ പരിശോധിച്ചുവെന്ന് ലൂയിസ് വെളിപ്പെടുത്തി.

എന്നാൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുകയോ പങ്കിടുകയോ ചെയ്‌തിട്ടില്ലാത്തതിനാൽ ജീവനക്കാരന്റെ മേൽ കേസ് ചുമത്താൻ സാധിക്കില്ലെന്ന് പോലീസ് അറിയിച്ചു. തന്റെ കാമുകന് നൽകിയ സ്വകാര്യ ചിത്രങ്ങൾ അടക്കം പരിശോധിച്ചുവെന്ന് ലൂയിസ് വെളിപ്പെടുത്തി. തന്റെ ചിത്രങ്ങൾ പരിശോധിക്കുന്നത് ശ്രദ്ധയിൽ പെട്ട ലൂയിസ് ഫോൺ തിരികെ വാങ്ങിയെങ്കിലും ജീവനക്കാരൻ അത് തട്ടിയെടുത്തു. കാമുകന് നൽകാനായി എടുത്ത ചിത്രങ്ങൾ ജീവനക്കാരൻ പരിശോധിക്കുന്നത് കണ്ടതോടെ തനിക്ക് വെറുപ്പ് തോന്നിയതായും ലൂയിസ് കൂട്ടിച്ചേർത്തു.


ലൂയിസിന്റെ പരാതിയെ തുടർന്ന് കടയിലെത്തിയ പോലീസ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെയാണ് ഫോണിലെ ചിത്രങ്ങൾ ജീവനക്കാരൻ 15 മിനിറ്റ് പരിശോധിച്ചുവെന്ന് സ്ഥിരീകരിച്ചത്. പോലീസിന്റെ സാന്നിധ്യത്തിൽ പ്രശ്‌നം പരിഹരിച്ചുവെന്ന് മൊബൈൽ ഡോക്ടറുടെ വക്താവ് പറഞ്ഞു. ലണ്ടനിൽ മാർക്കറ്റിംഗ് മാനേജരായി ജോലി ചെയ്യുകയാണ് ലൂയിസ്. അപരിചിതനായ ഒരാൾ തന്റെ അനുമതിയില്ലാതെ സ്വകാര്യ ചിത്രങ്ങളിലൂടെ കടന്നുപോയത് ഭയപ്പെടുത്തിയെന്ന് ലൂയിസ് പറഞ്ഞു. ഈ അനുഭവത്തോടെ തന്റെ വ്യക്തിഗത വിവരങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടുമോ എന്ന ആശങ്കയിലാണ് ലൂയിസ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലോസ്ഏഞ്ചൽസിലെ ഒരുകൂട്ടം വഴിയോര കച്ചവടക്കാർക്ക് തങ്ങൾക്ക് മുമ്പിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്ത മേഗൻ മാർക്കിൾ അത്ഭുതം ആയി മാറി കഴിഞ്ഞു. എലൻ ഡെജനേഴ്ഡിന്റെ ടോക്ക് ഷോയുടെ ഭാഗമായുള്ള തമാശയിൽ ആണ് മേഗൻ ഇത്തരത്തിൽ വളരെ സാധാരണ തരത്തിൽ പ്രവർത്തിച്ചത്. ഇയർ പീസിലൂടെ തനിക്ക് ലഭിച്ച എല്ലാ നിർദ്ദേശങ്ങളും മേഗൻ പാലിച്ചു. തന്റെ രണ്ടുമക്കളോടും ഭർത്താവിനോടുമൊപ്പം വളരെ സന്തോഷകരമായ കുടുംബ ജീവിതമാണ് നയിക്കുന്നതെന്ന് മേഗൻ ഷോയിൽ പറഞ്ഞു. ഹാരി രാജകുമാരനോടും, മക്കളായ രണ്ടു വയസ്സുകാരൻ ആർച്ചിയോടും, അഞ്ചുമാസം പ്രായമുള്ളലിലിബെറ്റിനോടുമൊപ്പമുള്ള ചിത്രം മേഗൻ പങ്കുവെച്ചിരുന്നു. രാജ കുടുംബത്തിന്റെ ചിട്ടയായ പെരുമാറ്റ രീതിയിൽ നിന്നുള്ള ചെറുത്തുനിൽപ്പാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് മേഗൻ തന്റെ പ്രവർത്തിയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

വളരെ സാധാരണ രീതിയിൽ ലഭിച്ച നിർദ്ദേശങ്ങൾ പ്രകാരം കുട്ടികളെ പോലെയാണ് മേഗൻ ഷോ ഹോസ്റ്റസിന്റെ നിർദ്ദേശപ്രകാരം പെരുമാറിയത്. കയ്യിൽ കിട്ടിയ ചിപ്സുകൾ സാധാരണക്കാരെപ്പോലെ റോഡിൽനിന്ന് കഴിക്കുകയും, ബാഗിൽനിന്ന് ബേബി ബോട്ടിലൂടെ കുടിക്കുകയും മറ്റും മേഗൻ ചെയ്തത് ചുറ്റുംകൂടിനിന്നവർക്ക് അത്ഭുതമായി. ഒരു രാജകുടുംബാംഗത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിലുള്ള പെരുമാറ്റല്ല മേഗന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മാഞ്ചസ്റ്റർ : ബ്രിട്ടീഷ് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിൽ. ജോലി സ്ഥലത്ത് ഒപ്പമുണ്ടായിരുന്ന യുവതിയെ അവരുടെ സമ്മതം കൂടാതെ ചുംബിച്ച കുറ്റത്തിനാണ് മലയാളിയായ സരോജ് ജെയിംസ് (27) ക്രൗൺ കോടതിയിൽ വിചാരണ നേരിട്ടത്. കുറ്റസമ്മതം നടത്തിയതോടെ ജയിൽ ശിക്ഷ ഒഴിവായെങ്കിലും ലൈംഗികാതിക്രമം നടത്തിയതിനുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സമ്മതം കൂടാതെ സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുന്നത് കുറ്റകരമാണെന്ന് അറിഞ്ഞിട്ടും ഇത്തരം കുറ്റങ്ങളിൽ ഒരു മലയാളി പ്രതിയായതിന്റെ നാണക്കേടിലാണ് യുകെ മലയാളികൾ. കോടതിയിൽ ശിക്ഷ ഏറ്റുവാങ്ങിയ സരോജും വിദ്യാർത്ഥിയായാണ് യുകെയിൽ എത്തിയത്. തുടർന്ന് കെയർ ഹോമിൽ കെയററായി ജോലി ചെയ്ത് തുടങ്ങി.

അവിടെ വച്ചാണ് സഹപ്രവർത്തകയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. ആദ്യ ഷിഫ്റ്റിൽ തന്നെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച സരോജ്, അവരുടെ ഫോൺ നമ്പർ കൈക്കലാക്കിയ ശേഷം സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. എന്നാൽ അതിലൂടെ തന്റെ പദ്ധതി നടക്കില്ലെന്നു മനസിലാക്കിയ പ്രതി ബലപ്രയോഗത്തിലൂടെ യുവതിയെ കീഴ് പ്പെടുത്തുകയായിരുന്നു എന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. യുവതിയോട് തോന്നിയ അടുപ്പം മുതലാക്കി ചുംബനം ആവശ്യപ്പെട്ടെങ്കിലും അത് നിഷേധിച്ചതോടെ ബലപ്രയോഗത്തിലൂടെ ചുംബനം നൽകുകയായിരുന്നു. ഇതിനുള്ള തെളിവുകളും വാദി ഭാഗം കോടതിയില്‍ ഹാജരാക്കി. മാഞ്ചസ്റ്റര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത് മിന്‍സ് ഹാള്‍ ക്രൗണ്‍ കോടതിയാണ്.

വിറ്റന്‍ഷോയില്‍ താമസിച്ചിരുന്ന സരോജ് പതിവായി യുവതിക്ക് സന്ദേശങ്ങൾ അയക്കാന്‍ തുടങ്ങിയെന്നും പ്രോസിക്യൂട്ടര്‍ പീറ്റര്‍ ഹോര്‍ഗെന്‍ കോടതിയെ അറിയിച്ചു. ഇതോടെ യുവാവിന്റെ ശല്യം അവസാനിപ്പിക്കാന്‍ യുവതി നമ്പര്‍ ബ്ലോക്ക്‌ ചെയ്തു. തുടർന്നായിരുന്നു ബലപ്രയോഗത്തിലൂടെയുള്ള ചുംബനം. സംഭവ ശേഷം വീണ്ടും യുവാവ് വാട്‌സാപ്പ് വഴി സന്ദേശങ്ങൾ അയക്കുന്നത് തുടർന്നു. ഇതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഇത്തരം ഒരു അതിക്രമത്തിന് ഇരയാകേണ്ടി വന്നിട്ടില്ലെന്ന് യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ അതിയായ ഖേദം ഉണ്ടെന്നും കാര്യങ്ങള്‍ തിരിച്ചറിയുന്നതില്‍ വീഴ്ച പറ്റിയെന്നും പ്രതി കോടതിയെ അറിയിച്ചു. എന്നാൽ ലൈംഗികാതിക്രമം മുന്നിൽ കണ്ടാണ് പ്രതി സൗഹൃദം സ്ഥാപിച്ചതെന്ന് വാദങ്ങള്‍ കേട്ട ശേഷം ജഡ്ജ് ആഞ്ചേല നീല്‍ഡ് വ്യക്തമാക്കി. യുവതി ശക്തമായി എതിര്‍ത്തിട്ടും ചുംബിക്കാന്‍ ശ്രമിച്ചത് നീതീകരണം അര്‍ഹിക്കുന്ന പ്രവൃത്തിയല്ലെന്നും കോടതി അറിയിച്ചു. ഇതോടെ രണ്ടു വര്‍ഷം കടുത്ത സാമൂഹ്യ നിയന്ത്രണത്തിലൂടെ പ്രതി കടന്നുപോകേണ്ടി വരും. ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവര്‍ക്കുള്ള റീഹാബിലിറ്റേഷന്‍ കോഴ്സ്‌ പൂർത്തിയാക്കുന്നതോടൊപ്പം ശമ്പളം ഇല്ലാതെ 160 മണിക്കൂര്‍ സാമൂഹ്യ സേവനം നടത്തണം. യുവതിയെ കാണുന്നതിനും വിലക്കുണ്ട്. ഒപ്പം അഞ്ചു വർഷം സെക്‌സ് ഒഫന്‍ഡേഴ്സ് ലിസ്റ്റില്‍ പേര് പതിയുകയും ചെയ്യും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ലെങ്കിലും മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് എത്തുമ്പോൾ അതൊരു രോഗാവസ്ഥയായി മാറുന്നു. ബ്രിട്ടീഷുകാരിൽ നാലിൽ ഒരാൾ (22 %) കഴിഞ്ഞ വർഷത്തേക്കാൾ മദ്യപാനം വർധിപ്പിച്ചതായി ചെഷയർ ആസ്ഥാനമായുള്ള റീഹാബ് ക്ലിനിക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സാധാരണ മദ്യാസക്തിയെക്കാൾ ‘ഫങ്ഷണൽ ആൽക്കഹോൾ ഡിസോർഡർ’ നേരിടുന്നവരുടെ എണ്ണം കൂടിവരികയാണ്. മദ്യപാനിയാണെങ്കിൽ പോലും ജോലിയിൽ പിടിച്ചുനിൽക്കാനും കുടുംബത്തിനുള്ളിൽ ഒരു പങ്ക് വഹിക്കാനും കഴിവുള്ളവരെയാണ് ‘ഫങ്ഷണൽ ആൽക്കഹോളിക്’ എന്ന് വിളിക്കുന്നത്. അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ കഴിയുമെങ്കിലും മദ്യപാന പ്രശ്നങ്ങൾ മറച്ചുപിടിച്ചാവും ജീവിക്കുന്നത്. ഇത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. മദ്യപാനത്താൽ ബുദ്ധിമുട്ടുന്ന ഇത്തരക്കാർ അവരുടെ അവസ്ഥ മറച്ചുവെക്കുന്നതിൽ അസാധാരണ കഴിവുള്ളവരാണ്. ഇത് അപകടകരമായ മദ്യപാന സ്വഭാവമായി പരിണമിക്കും.

‘ഫങ്ഷണൽ ആൽക്കഹോളിക് ഡിസോർഡർ’ ഉള്ളവരിൽ കാണപ്പെടുന്ന സാധാരണ ലക്ഷണങ്ങൾ ഇവയാണ്:

• മദ്യത്തിന്റെ ഉപയോഗത്തിൽ നിയന്ത്രണം നഷ്ടപ്പെടുക.
• കാറിലും ഓഫീസിലും ഗാരേജിലുമൊക്കെയായി മദ്യം ഒളിപ്പിക്കുക
• ജോലി സമയത്ത് മദ്യപിക്കുക
• ദിവസേനയുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ ശേഷം മദ്യപിക്കുക
• ജോലി കഴിഞ്ഞ് സ്വസ്ഥമാകുന്നതിനുള്ള ഒരു മാർഗമായി മദ്യപാനത്തെ ന്യായീകരിക്കുക
• മദ്യപിച്ചില്ലെങ്കിൽ ഉറക്കം നഷ്ടപ്പെടുക, അസ്വസ്ഥത പ്രകടിപ്പിക്കുക
• മദ്യമില്ലാത്ത സാമൂഹിക പരിപാടികളോ പ്രവർത്തനങ്ങളോ ഒഴിവാക്കുക
• മദ്യപാനികൾ ആണെന്ന കാര്യം നിഷേധിക്കുക
• മദ്യപിച്ചതിന് ശേഷം ഓർമ്മ കുറവ് ഉണ്ടാകുക

നിങ്ങൾ കഴിക്കുന്ന മദ്യത്തിന്റെ അളവ് നിയന്ത്രിക്കാനും മിതമായ അളവിൽ കുടിക്കാനും കഴിയുമോയെന്ന് സ്വയം ചോദിക്കുക. ഒപ്പം മദ്യപാനം നിർത്താൻ ആഗ്രഹിച്ചാൽ, ആ ആഗ്രഹം നിറവേറ്റാൻ കഴിയുമോ എന്നും ചോദിക്കുക. ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം ‘ഇല്ല’ എന്നാണെങ്കിൽ നിങ്ങൾ അമിത മദ്യപാനത്തിന് അടിമയാണെന്ന് മനസിലാക്കുക. മദ്യപാനത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ ആദ്യപടിയായി ജിപിയെ കാണണമെന്ന് എൻഎച്ച്എസ് നിർദേശിക്കുന്നു. പരിശോധനയിലൂടെ മദ്യപാന ശീലങ്ങൾ വിലയിരുത്തിയ ശേഷം നിങ്ങൾക്ക് ലഭ്യമായ സേവനങ്ങളും ചികിത്സകളും നൽകും. ചികിത്സയിൽ സാധാരണയായി കൗൺസിലിംഗും മരുന്നും ഉൾപ്പെടുന്നു.

‘ഫങ്ഷണൽ ആൽക്കഹോളിക് ഡിസോർഡർ’ ഉള്ളവരോട് മദ്യാസക്തിയെക്കുറിച്ച് സംസാരിക്കുന്നത് പലപ്പോഴും വളരെ സഹായകരമാണെന്ന് ക്ലിനിക് പറഞ്ഞു. മദ്യപാനം കുടുംബാംഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അവരോട് ശാന്തമായി വിശദീകരിക്കുക. അമിത മദ്യപാനം ചികിത്സിക്കാവുന്നതാണെന്ന് പറഞ്ഞ് അവർക്ക് പ്രതീക്ഷ നൽകുക. അമിത മദ്യപാനത്തിൽ നിന്ന് പ്രിയപ്പെട്ടവരെ രക്ഷിക്കാൻ നമുക്ക് കഴിയുമെന്നും തുറന്ന സംസാരം അതിനാവശ്യമാണെന്നും ക്ലിനിക് കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved