ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. രണ്ട് ഡോസ് വാക്സിൻ എടുത്തവരും, 18 വയസ്സിൽ താഴെയുള്ളവരും ഇനിമുതൽ കോവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായാലും ക്വാറന്റൈനിൽ കഴിയേണ്ടതില്ല എന്നതാണ് പുതിയ നിയമം. സാധാരണ ജീവിതത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പായാണ് ഈ നീക്കത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഇത്തരത്തിൽ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ, ആവശ്യമെങ്കിൽ പി സി ആർ ടെസ്റ്റ് നടത്താം. എന്നാൽ ടെസ്റ്റിന്റെ റിസൾറ്റിനായി കാത്തിരിക്കുന്ന സമയത്തും ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ സെൽഫ് ഐസൊലേഷനിൽ കഴിയണമെന്ന് ഗവൺമെന്റ് കർശനമായി നിർദേശിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവർ എത്രയും വേഗം പിസിആർ ടെസ്റ്റ് നടത്തേണ്ടതാണെന്നും പുതിയതായി നിലവിൽ വന്ന മാർഗ്ഗരേഖ വ്യക്തമാക്കുന്നു.
കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നതിന് 14 ദിവസം മുൻപെങ്കിലും രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാണ് പുതിയ നിയമം ബാധകം. പോസിറ്റീവ് ആകുന്നവർ കർശനമായും സെൽഫ് ഐസൊലേഷനിൽ കഴിയണം. എന്നാൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് ബാധയുണ്ടാകാമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനാൽ തന്നെ മാസ്ക്കുകൾ കൃത്യമായി ധരിക്കേണ്ടതും, സാമൂഹ്യ അകലം പാലിക്കേണ്ടതുമെല്ലാം ജനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു. ബ്രിട്ടണിലെ ജനങ്ങൾ തങ്ങളാലാവും വിധം നിയന്ത്രണങ്ങൾ പാലിക്കുവാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് പറഞ്ഞു.
സാധാരണ ജീവിതത്തിലേക്കുള്ള ചുവടുവെപ്പുകൾ ആണ് ഇത്തരം ഇളവുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാൽ ജനങ്ങൾ തുടർന്നും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വാക്സിൻ കൊണ്ട് മാത്രമേ കോവിഡിനെ പ്രതിരോധിക്കാനാകൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ ജനങ്ങൾ എല്ലാവരും സ്വന്തം സുരക്ഷയ്ക്കും മറ്റുള്ളവരുടെ സുരക്ഷയ്ക്കുമായി വാക്സിൻ എടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെയിൽസിലും ഓഗസ്റ്റ് 7 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ആശുപത്രികളിലും കെയർഹോമുകളിലും പത്ത് ദിവസത്തേക്ക് സന്ദർശനം നടത്തരുതെന്ന് കർശനനിർദേശം വെയിൽസിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. സ്കോട്ട്‌ലൻഡിലും നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അബർഡീൻഷെയർ : സ്കോട്ടിഷ് എസ്റ്റേറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വേനൽക്കാലം ചിലവഴിക്കാൻ എസ്റ്റേറ്റിൽ എത്തിയ രാജ്ഞിയ്ക്ക് കോവിഡ് ഭീഷണി. എന്നാൽ വേനൽക്കാലം ബാൽമോറലിൽ തന്നെ തുടരാനാണ് രാജ്ഞിയുടെ തീരുമാനം. കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരനെ ശനിയാഴ്ച വീട്ടിലേക്ക് അയച്ചിരുന്നു. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച രാജ്ഞിയോടൊപ്പം ആൻഡ്രൂ രാജകുമാരനും അദ്ദേഹത്തിന്റെ മുൻ ഭാര്യ സാറാ ഫെർഗൂസൺ, രാജകുമാരി ബിയാട്രീസ്, ഭർത്താവ് എഡോർഡോ മോസി, എഡ്വേർഡ് രാജകുമാരൻ, സോഫി എന്നിവരുമുണ്ട്. ബാൽമോറലിലെ എല്ലാ ജീവനക്കാരും ദിവസവും കോവിഡ് പരിശോധനയ്ക്ക് വിധേയരാവുന്നുണ്ടെന്നും പോസിറ്റീവ് ആയ ജീവനക്കാരനെ വീട്ടിലേക്ക് അയക്കുകയും സ്റ്റാഫ് കാന്റീനും ബാറും പൂട്ടുകയും ചെയ്തുവെന്ന് കൊട്ടാര വൃത്തങ്ങൾ അറിയിച്ചു.
മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ഞിക്കും കുടുംബത്തിനും സ്കോട്ടിഷ് എസ്റ്റേറ്റിലെ ഞായറാഴ്ചത്തെ ആരാധന നഷ്ടപ്പെട്ടു. സർക്കാർ മാർഗനിർദേശപ്രകാരം, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച ഇംഗ്ലണ്ടിലെയും വടക്കൻ അയർലണ്ടിലെയും ആളുകൾ, കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കം പുലർത്തുകയാണെങ്കിലും സ്വയം ഒറ്റപ്പെടേണ്ടതില്ല. 10 ദിവസത്തെ ക്വാറന്റീന് ശേഷം പിസിആർ പരിശോധന നടത്താൻ നിർദ്ദേശിക്കുന്നു. എന്നാൽ ഇത് നിർബന്ധമില്ല.
ഏപ്രിലിൽ ഫിലിപ്പ് രാജകുമാരന്റെ മരണശേഷം വിൻഡ് സർ കോട്ടയിൽ നിന്ന് രാജ്ഞിയുടെ ആദ്യ യാത്രയാണ് ബാൽമോറലിലേയ്ക്ക്. കുടുംബത്തോടൊപ്പമുള്ള പാർട്ടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വില്യം രാജകുമാരനും കേറ്റ് മിഡിൽടണും അവരുടെ മൂന്ന് കുട്ടികളും ഈ മാസം അവസാനം സാറയ്ക്കും മൈക്ക് ടിൻഡലിനും പുറമേ ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ നിന്ന് ബ്രിട്ടീഷ് പൗരന്മാരെ പുറത്തെത്തിക്കാൻ കഴിയുമെന്ന് സർക്കാരിന് ഉറപ്പുണ്ടെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ്. വരും ദിവസങ്ങളിൽ നൂറുകണക്കിനാളുകളെ പുറത്തെത്തിക്കാനുള്ള പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സൈനിക ഭാഗം സുരക്ഷിതമാണെന്ന് അറിയിച്ച അദ്ദേഹം, വിമാനത്താവളത്തിന്റെ സൈനിക ഭാഗം പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് താലിബാൻ നേതൃത്വത്തിൽ നിന്ന് തനിക്ക് അറിയിപ്പ് ലഭിച്ചതായും പറഞ്ഞു. ബ്രിട്ടീഷ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ച അഫ്ഗാൻ പൗരന്മാരെയും യുകെ ഒഴിപ്പിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലുണ്ടെന്ന് കരുതുന്ന 4,000 ബ്രിട്ടീഷ് പൗരന്മാരോട് പുറത്തുപോകാൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. ഓപ്പറേഷൻ പിറ്റിംഗിന്റെ ഭാഗമായി യുകെ പൗരന്മാരെയും യുകെയ്ക്ക് വേണ്ടി ജോലി ചെയ്ത അഫ്ഗാൻ പരിഭാഷകരെയും മറ്റ് ജീവനക്കാരെയും ഒഴിപ്പിക്കാൻ 600 ബ്രിട്ടീഷ് ട്രൂപ്പുകളെ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാനിൽ നിന്ന് യോഗ്യരായ എല്ലാവരെയും ആഗസ്റ്റ് 31 -നകം അല്ലെങ്കിൽ എത്രയും വേഗം തന്നെ പുറത്തുകൊണ്ടുവരാൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് വാലസ് പറഞ്ഞു. നൂറുകണക്കിന് യുകെ പൗരന്മാരെ അഫ്ഗാനിസ്ഥാൻ വിടാൻ ബ്രിട്ടീഷ് സേന ഇതിനകം സഹായിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ ഏകദേശം 370 ബ്രിട്ടീഷ് പൗരന്മാരും അഫ്ഗാൻ പരിഭാഷകരും അഫ്ഗാനിസ്ഥാനിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. അടുത്ത 36 മണിക്കൂറിനുള്ളിൽ 1,500 പേരെ കൂടി പുറത്തെത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വാലസ് പറഞ്ഞു. ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ചവർ ഉപേക്ഷിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ അഫ്ഗാനുവേണ്ടിയുള്ള പുനരധിവാസ പദ്ധതി അടിയന്തരമായി വിപുലീകരിക്കണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു.
താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടനുള്ള ശ്രമം നടത്തുന്നത്. അഫ്ഗാൻ വിടാനായി ആയിരക്കണക്കിന് പേരാണ് ഇന്ന് കാബൂളിലെ ഹാമിദ് കർസായി ഇന്‍റർനാഷണൽ വിമാനത്താവളത്തിലെത്തിയത്. ആൾക്കൂട്ടം നിയന്ത്രണാതീതമായതോടെ യു. എസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തു. വിമാനത്തിന്‍റെ ചക്രത്തിൽ തൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവർ താഴേക്ക് വീഴുന്ന ദാരുണ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെഹ്റാൻ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.
യു കെയിലെ ജി സി എസ് ഇ പരീക്ഷാ ഫലം പുറത്തുവന്നതോടെ മലയാളി വിജയങ്ങളുടെ കഥകളാണ് വാർത്തകളിലെങ്ങും ആഞ്ജലീന സിബിയുടെ തിളക്കമാർന്ന വിജയം യുകെയിലെ പ്രവാസി മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന നേട്ടമായി. ജി സി എസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഗ്രേഡ് 9 നേടുക എന്ന അഭിമാനകരമായ നേട്ടമാണ് സ്റ്റോക്ക് ഓൺ ട്രെൻറിൽ നിന്നുള്ള ഈ കൊച്ചുമിടുക്കി കൈവരിച്ചത്. സിബി ജോണിൻെറയും മോളി സിബിയുടെയും മകളായ ആഞ്ജലീന സെൻ്റ്. മാർഗരറ്റ് വാർഡ് കാത്തലിക് അക്കാദമിയിൽ നിന്നാണ് ഉന്നത വിജയം കൈവരിച്ചത്. മെഡിക്കൽ വിദ്യാർത്ഥിയായ അമൽ സിബി ഏക സഹോദരനാണ്.
പഠനത്തിൽ മാത്രമല്ല കലാരംഗത്തും പ്രതിഭ തെളിയിച്ച മിടുക്കിയാണ് ആഞ്ജലീന. ഭരതനാട്യം, നാടോടിനൃത്തം, മലയാളം പ്രസംഗം എന്നീ ഇനങ്ങളിൽ ബ്രിട്ടനിൽ നടത്തുന്ന പല മത്സരങ്ങളിലും ആഞ്ജലീന സമ്മാനങ്ങൾ വാരി കൂട്ടിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കലോത്സവത്തിലും ആഞ്ജലീന നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു.
മികച്ച വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും മലയാളം ന്യൂസ് ടീമിന്റെ അഭിന്ദനങ്ങൾ . മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]
ന്യൂസ് ഡെസ്ക്. മലയാളം യുകെ
ലോകത്തിനു മുഴുവൻ മാതൃകയും ബ്രിട്ടൻ ലോകത്തിനുമുന്നിൽ ഏറ്റവും കൂടുതൽ അഭിമാനം കൊള്ളുന്നതുമായ നാഷണൽ ഹെൽത്ത് സർവീസിനെ (NHS) നെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ മലയാളികളായ ഷിബു മാത്യുവിന്റെയും ജോജി തോമസിന്റെയും നേതൃത്വത്തിൽ നടന്ന സ്പോൺസേർഡ് വാക്കിന് വിജയകരമായ സമാപനം. ശനിയാഴ്ച രാവിലെ 7 മണിയോടെ സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച സ്പോൺസേർഡ് വാക്ക് 31 മൈൽ താണ്ടി 12 മണിക്കൂർ സമയമെടുത്ത് ലീഡ്സിൽ എത്തി. ജോജി തോമസും ഷിബു മാത്യുവും യുകെയുടെ അഭിമാനമായ NHS വേണ്ടി ഒരു ചാരിറ്റി വാക്ക് നടത്താൻ തീരുമാനിച്ചപ്പോൾ മാഞ്ചസ്റ്റർ, ബോൾട്ടൺ, ബേൺലി, സാൻഫോർഡ്, കീത്തിലി, വെയ്ക്ക്ഫീൽഡ് തുടങ്ങി ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. ഇങ്ങനെ എത്തിയവരിൽ ഇരുപതോളം പേർ മുഴുവൻ സമയവും സ്പോൺസേർഡ് വാക്കിൽ ഭാഗഭാക്കായി. ഇതിൽ സ്കൂൾ വിദ്യാർത്ഥിനിയായ ആര്യ ഷിബുവും ഉൾപ്പെടുന്നു. ആര്യയുടെ പ്രതിബദ്ധതയും താല്പര്യവും സഹയാത്രികർക്ക് പ്രചോദനം നൽകുന്നതായിരുന്നു.
NHS വേണ്ടിയുള്ള സ്പോൺസേർഡ് വാക്ക് നടന്നത് ഇംഗ്ലണ്ടിന്റെ സാമൂഹിക സാമ്പത്തിക ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള ലീഡ്സ് – ലിവർപൂൾ കനാൽ തീരത്തു കൂടി സ്കിപ്‌റ്റൺ മുതൽ ലീഡ്സ് വരെയുള്ള 31 ഓളം മൈലാണ്. ലീഡ്സ് മുതൽ ലിവർപൂൾ വരെ 127 ഓളം മൈൽ ദൂരത്തിൽ പരന്നു കിടക്കുന്ന കനാൽ പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ്. ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ 7 മണിക്ക് സ്കിപ്റ്റണിൽ നിന്ന് ആരംഭിച്ച കനാൽ വാക്കിന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമൻസ് ഫോറം പ്രസിഡൻറ് ജോളി മാത്യുവും യുക്മ നേഴ്സസ് ഫോറം സെക്രട്ടറി ലിനു മോൾ ചാക്കോയും ചേർന്ന് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
സ്പോൺസേർഡ് വാക്കിന് പിന്തുണയുമായി ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് മാഞ്ചസ്റ്റർ ഇടവക വികാരി റവ. ഫാ. ഹാപ്പി ജേക്കബ് ഇടവകയെ പ്രതിനിധീകരിച്ച് അവസാന ലാപ്പിൽ എത്തിയത് ശ്രദ്ധേയമായി. നോർത്ത് ഇഗ്ലണ്ടിന്റെ തലസ്ഥാനമായ ലീഡ്സിൽ വൈകിട്ട് എട്ട് മണിയോടെ സ്പോൺസേർഡ് കനാൽ വാക്ക് എത്തിയപ്പോൾ കനാൽ വാക്കിൻ്റെ പ്രധാന സ്പോൺസറും ഇംഗ്ലണ്ടിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റസ്റ്റോറൻ്റായ തറവാട് ലീഡ്സിന്റെ മാനേജിംഗ് ഡയറക്ടർ സിബി ജോസും ലീഡ്സ് മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് ജേക്കബ് കുയിലാടും വെസ്റ്റ് യോർക്ക്ഷയർ മലയാളി അസ്സോസിയേഷൻ പ്രസിഡൻ്റ് സിബി മാത്യുവും ചേർന്ന് കനാൽ വാക്കിന് ഗംഭീരമായ വരവേല്പ് നൽകി.
NHS നായി 2000 പൗണ്ട് ലക്ഷ്യം വെച്ച് ആരംഭിച്ച ധനശേഖരണം ഇതിനോടകം 5000 പൗണ്ടിലെത്തി നിൽക്കുകയാണ്. മലയാളികൾ നടത്തിയ കനാൽ വാക്കിന് പ്രാദേശികരുടെ സപ്പോർട്ട് എടുത്ത് പറയേണ്ടതുണ്ട്. വായനക്കാരുടെ എണ്ണത്തിൽ യൂറോപ്പിൽ മുൻനിരയിലുള്ള മലയാളം യുകെ ന്യൂസാണ് സ്പോൺസേർഡ് കനാൽ വാക്കിൻ്റെ മീഡിയാ പാട്ണർ. എൻ എച്ച്എസിനു വേണ്ടിയുള്ള ധനശേഖരണം ഈ മാസം മുപ്പതാം തീയതി അവസാനിക്കും.
31 മൈൽ ദൈർഘ്യമുള്ള കനാൽ വാക്ക് ഒരു ദിവസം കൊണ്ട് നടന്നു തീർത്തു. ഇത്ര ദൂരം നടന്നവർക്ക് പറയാൻ ധാരാളം അനുഭവങ്ങളുണ്ട്. യുകെ മലയാളികൾ ആകാംഷയോടെ കാത്തിരുന്ന കനാൽ വാക്കിൻ്റെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ. മലയാളികൾക്ക് മാതൃകയായി കുറച്ചു മലയാളികൾ നടത്തിയ സ്പോൺസേർഡ് കനാൽ വാക്കിൻ്റെ പ്രധാന വിശേഷങ്ങൾ മാത്രമാണ് ഇന്ന് പുറത്തുവിടുന്നത്. വാർത്തകളും കൂടുതൽ ചിത്രങ്ങളും വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
നിങ്ങളുടെ സംഭാവനകൾ ഡൊണേറ്റ് ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
യുകെ മലയാളികൾ നടത്തിയ കനാൽ വാക്കിൻ്റെ പൂർണ്ണരൂപം വീഡിയോ രൂപത്തിൽ
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- പ്ലിമൗത്തിൽ കഴിഞ്ഞദിവസം നടന്ന വെടിവെപ്പിൽ ഭർത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നേഴ്സായ ബെക്കി. കുടുംബവുമായുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കകമാണ് ബെക്കിയുടെ ഭർത്താവ് ലീയും മൂന്നു വയസ്സുകാരി മകൾ സോഫിയും കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം നടന്ന അതിദാരുണമായ സംഭവത്തിൽ, അക്രമിയായ ജെയ്ക്ക് ഡെവിസൺ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ലീയും മകൾ സോഫിയും നടക്കാൻ ഇറങ്ങിയപ്പോഴാണ് ആക്രമണം നടന്നത്. ഇന്റെൻസീവ് കെയർ യൂണിറ്റിലെ നേഴ്സായ ബെക്കി, നിരവധി മാസങ്ങളായി കോവിഡ് രോഗികളെ ശുശ്രൂഷിക്കുകയാണ്. ഒരു മാലാഖയെപ്പോലെ വളരെ കരുണയോടെയാണ് തന്റെ രോഗികളെ ബെക്കി ശുശ്രൂഷിക്കുന്നതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മരണം നടന്ന വ്യാഴാഴ്ച ഉച്ചയ്ക്ക് ബെക്കി തന്റെ കുടുംബവുമായുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതായും സഹപ്രവർത്തകർ ഓർമ്മിച്ചു.
അപകടം നടന്ന ഉടൻ തന്നെ ലീയെയും മകളെയും ബെക്കി ജോലി ചെയ്യുന്ന ഡെറിഫോർഡ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലിമൗത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 11മണിക്ക് ഒരു മിനിട്ട് മൗനം ആചരിച്ച് എല്ലാവരും ദുഃഖത്തിൽ പങ്കുചേരും. പ്ലിമൗത്തിലെ പള്ളികളിൽ പ്രത്യേക സർവീസും നടത്തപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രത്യേകം പ്രാർഥനകൾ നടത്തുമെന്ന് ഇടവക വികാരി ഫാദർ ഡേവിഡ് വേ അറിയിച്ചു. നിരവധിപേർ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് പൂക്കളും മറ്റുമായി സംഭവസ്ഥലത്ത് എത്തി.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- അഫ് ഗാനിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി വളരുന്നത് കാണുവാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. താലിബാൻ കാബൂൾ പിടിച്ചടക്കിയതിനെ തുടർന്ന്, ബ്രിട്ടനിൽ നടന്ന കോബ്രാ കമ്മിറ്റിയുടെ അടിയന്തര മീറ്റിങ്ങിനു ശേഷമാണ് ബോറിസ് ജോൺസൻ ഈ പ്രസ്താവന നടത്തിയത്. വളരെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെയാണ് കാര്യങ്ങൾ കടന്നുപോകുന്നതെന്നും, കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഫ് ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി യുകെ പാർലമെന്റ് ബുധനാഴ്ച അടിയന്തര യോഗം കൂടും. രാജ്യത്തിന്റെ പൂർണ്ണനിയന്ത്രണം താലിബാൻ ഏറ്റെടുക്കാനിരിക്കെ, പ്രസിഡന്റ് അഷ്‌റഫ് ഖാനി രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ അതിരൂക്ഷമാണെന്ന് ബോറിസ് ജോൺസൺ ശക്തമായി അഭിപ്രായപ്പെട്ടു. അഫ് ഗാനിസ്ഥാനിലുള്ള ബ്രിട്ടീഷ് പൗരന്മാരെ സംരക്ഷിക്കുക എന്നതാണ് രാജ്യത്തിന്റെ ആദ്യ കടമയെന്ന് അദ്ദേഹം വ്യക്തമാക്കി. അഫ് ഗാനിസ്ഥാനിൽ ഇപ്പോഴും തുടരുന്ന ബ്രിട്ടീഷ് അംബാസിഡർ രാപകലില്ലാതെ ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. താലിബാന്റെ ഭരണത്തെ മറ്റു രാജ്യങ്ങൾ ഒന്നും തന്നെ അംഗീകരിക്കുന്നില്ലെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അഫ് ഗാനിസ്ഥാനിൽ പുതിയൊരു ഭരണം രൂപപ്പെടുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്, അത് എങ്ങനെയായിരിക്കുമെന്നത് പ്രവചനാതീതമാണ്. നിലവിൽ പ്രസിഡൻഷ്യൽ കൊട്ടാരം താലിബാൻ പിടിച്ചടക്കി എന്നാണ് റിപ്പോർട്ടുകൾ.
യു എൻ സെക്യൂരിറ്റി കൗൺസിലിനോടും, മറ്റു നാറ്റോ രാജ്യങ്ങളോടും ഒപ്പം ചേർന്ന് അഫ് ഗാനിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിന് ആവശ്യമായ എല്ലാ നടപടികളിലും ബ്രിട്ടന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഫ് ഗാനിസ്ഥാനിൽ നിന്നും സൈനികരെ പിൻവലിക്കാനുള്ള യുഎസ് തീരുമാനമാണ് ഇപ്പോൾ ഇത്തരത്തിൽ താലിബാന്റെ വളർച്ചയ്ക്ക് കാരണമായത്. ബ്രിട്ടൻ നയതന്ത്ര ഇടപെടൽ കുറച്ചെങ്കിലും, ഇപ്പോഴും ബ്രിട്ടീഷ് അധികാരികൾ അഫ് ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് യുകെ ഫോറിൻ, കോമൺവെൽത്ത് ഡെവലപ്മെന്റ് ഓഫീസ് വ്യക്തമാക്കി. അഫ് ഗാനിസ്ഥാൻ ഉള്ള ബ്രിട്ടീഷ് പൗരന്മാരെ എല്ലാവരേയും നാട്ടിൽ എത്തിക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അഫ് ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്ന തീരുമാനം 1956 ലെ സൂയസ് പ്രതിസന്ധിക്ക് ശേഷം ബ്രിട്ടന്റെ ഏറ്റവും വലിയ വിദേശനയ ദുരന്തമാണെന്ന് വിദേശകാര്യ സമിതി ചെയർമാൻ വ്യക്തമാക്കി. അഫ് ഗാൻ – താലിബാൻ പ്രശ്നം രൂക്ഷമായപ്പോൾ ഒരു പ്രസ്താവനയും നടത്താത്ത വിദേശകാര്യ സെക്രട്ടറിയെ ടോറി എംപി ടോം തുഗെൻഡാറ്റ് വിമർശിച്ചു. യുകെ “അഫ് ഗാൻ ജനതയെ ഉപേക്ഷിച്ചു” എന്ന് തുഗെൻഡാറ്റ് തുറന്നടിച്ചു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഉച്ചയ്ക്ക് അടിയന്തിര കോബ്രാ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. അഫ് ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ബുധനാഴ്ച ഒരു ദിവസം പാർലമെന്റ് തിരിച്ചുവിളിക്കുമെന്ന് സ്പീക്കർ ഓഫീസ് അറിയിച്ചു. അഫ്ഗാനിസ്ഥാൻ തകർന്നപ്പോൾ ബ്രിട്ടീഷ് സർക്കാർ നിശബ്ദമായിരുന്നുവെന്നും ഇത് യുകെയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. ഇത് വളരെ സങ്കടകരമായ അവസ്ഥയാണെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം, ബ്രിട്ടീഷ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സംഘർഷ ഭൂമിയിൽ നിന്നൊഴിപ്പിക്കുക എന്നതാണ് മുൻഗണന എന്ന് അറിയിച്ചു.
2012 -ൽ താലിബാൻ തീവ്രവാദികളുടെ വെടിയേറ്റ് യുകെയിൽ അഭയം തേടിയ സമാധാന നൊബേൽ ജേതാവ് മലാല, ആഗോള, പ്രാദേശിക ശക്തികൾ അടിയന്തര വെടിനിർത്തലിന് ആവശ്യപ്പെടണമെന്നും മാനുഷിക സഹായം നൽകണമെന്നും അഭയാർത്ഥികളെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. “താലിബാൻ അഫ് ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ഞാൻ ഞെട്ടലോടെയാണ് കാണുന്നത്. സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശ വക്താക്കൾ എന്നിവരെക്കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലയാണ്,” അവൾ പറഞ്ഞു. എംപിയാകുന്നതിന് മുമ്പ് അഫ്ഗാനിസ്ഥാനിൽ സേവനമനുഷ്ഠിച്ച തുഗെൻഹാട്ട്, ബ്രിട്ടീഷ് സൈന്യത്തിനൊപ്പം സേവനമനുഷ്ഠിച്ച എല്ലാ അഫ്ഗാൻ ജനങ്ങളെയും ഒഴിപ്പിക്കാത്തത് ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി.
എന്നാൽ ആരോടും പ്രതികാരം ചെയ്യില്ലെന്ന് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ ബിബിസിയോട് പറഞ്ഞു. സമാധാനപരമായ അധികാര കൈമാറ്റത്തിനായി കാബൂളിന്റെ പ്രാന്തപ്രദേശത്ത് കാത്തുനിൽക്കാൻ തീവ്രവാദികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുർബലരായ അഫ്ഗാൻ ജനങ്ങൾക്ക് കഴിയുന്നത്ര അഭയം നൽകാൻ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ യുകെയോട് ആവശ്യപ്പെട്ടു. അതേസമയം അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും കാബൂൾ നിവാസികളുടെ സുരക്ഷ സൈന്യം ഉറപ്പാക്കുമെന്നും അഫ്ഗാൻ ആഭ്യന്തര മന്ത്രിയുടെ ചുമതല വഹിക്കുന്ന അബ്ദുൾ സത്താർ മിർസാക്വാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അഫ്ഗാൻ പ്രതിസന്ധി ചർച്ച ചെയ്യാൻ അടിയന്തര യുഎൻ രക്ഷാസമിതി യോഗം വിളിക്കാൻ ശ്രമങ്ങൾ തുടരുകയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് വാക്സിനേഷൻ സെന്ററുകൾക്ക് സമീപം പതിപ്പിച്ചിരിക്കുന്ന വാക്സിനെതിരെയുള്ള പോസ്റ്ററുകൾക്കടിയിൽ റേസർ ബ്ലേഡുകളും മറ്റും ഒളിപ്പിച്ചിരിക്കുകയാണ് വാക്സിൻ വിരുദ്ധ പ്രചാരകർ. ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യുന്നതിനിടയിൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് പരിക്കേറ്റു. ഇതേതുടർന്ന് ആരോഗ്യപ്രവർത്തകർ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകി കഴിഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് സമീപമാണ് ഇത്തരം വാക്സിനെതിരെയുള്ള പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ഇതുമൂലം ഇത്തരത്തിലുള്ള പോസ്റ്ററുകൾ നീക്കം ചെയ്യേണ്ടെന്ന നിർദ്ദേശം ആരോഗ്യപ്രവർത്തകർക്ക് നൽകി കഴിഞ്ഞു.
കഴിഞ്ഞ മാസം ഇരുപത്തൊന്നുകാരിയായ ലയില എന്ന യുവതിക്ക് ഇത്തരത്തിൽ പരിക്കേറ്റിരുന്നു. റേസർ ബ്ലേഡിൽ അണുബാധയുണ്ടാകാമെന്ന സംശയത്തിൽ തനിക്ക് എച്ച് ഐ വി ടെസ്റ്റ് വരെ നടത്തേണ്ടതായി വന്നുവെന്ന് യുവതി പിന്നീട് വ്യക്തമാക്കി. സൗത്ത് വെയിൽസ് പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. കെന്റിലുള്ള ഒരു പേഷ്യന്റ് സംഘടനയും പോസ്റ്ററുകൾക്കടിയിൽ ബ്ലേഡുകൾ ഒളിപ്പിക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന പ്രചരണങ്ങൾക്ക് ശക്തമായ പ്രതിഷേധം പലഭാഗത്തുനിന്നും ഉയർന്നുകഴിഞ്ഞു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ടോക്കിയോ ഒളിമ്പിക്സിൽ 4×100 മീറ്റർ റിലേയിൽ ബ്രിട്ടീഷ് ടീമംഗമായ സി ജെ ഉജഹ് ഉത്തേജകമരുന്ന് പരിശോധനയിൽ പോസിറ്റീവായി. ഇതോടെ ബ്രിട്ടൻ നേടിയ വെള്ളി മെഡൽ നഷ്ടപ്പെടാനുള്ള സാധ്യതയേറി. എന്നാൽ താൻ അറിഞ്ഞുകൊണ്ട് നിരോധിതമായ ഒരു മരുന്നും ഉപയോഗിച്ചിട്ടില്ലെന്ന് ഉജഹ് വ്യക്തമാക്കി. അപ്രതീക്ഷിതമായ വാർത്ത താൻ വളരെയധികം വിഷമത്തോടെയാണ് കേട്ടത്. തനിക്ക് തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും, അറിഞ്ഞുകൊണ്ട് താൻ ഇത്തരത്തിലൊരു തെറ്റ് ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒളിമ്പിക് സ് ഫൈനൽ കഴിഞ്ഞശേഷം ഉജഹിന്റെ ബ്ലഡ് സാമ്പിൾ പരിശോധനയിൽ ഒസ്റ്റാറിൻ, എസ് 23 എന്നീ നിരോധിതമായ രണ്ടു മസിൽ ബിൽഡിംഗ് മരുന്നുകൾ കണ്ടെത്തിയതായി ഇന്റർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യാഴാഴ്ച വ്യക്തമാക്കി. ബ്രിട്ടന് വെള്ളിമെഡൽ നഷ്ടം ആകുകയാണെങ്കിൽ, കാനഡ വെള്ളിമെഡലും, ചൈന വെങ്കല മെഡലും കരസ്ഥമാക്കും. ഉജഹ്, സാർണെൽ ഹ്യുസ്, റിച്ചർഡ് കിൽറ്റി, നേതനീൽ മിച്ചൽ ബ്ലേക്ക് എന്നിവരടങ്ങിയ ബ്രിട്ടീഷ് ടീമിനെ പിന്നിൽ ആക്കി കാനഡയാണ് സ്വർണം നേടിയത്.
ഈ വാർത്ത വളരെ അപ്രതീക്ഷിതമാണെന്ന് മറ്റൊരു ബ്രിട്ടീഷ് കായികതാരം ജെയിംസ് ഗയി പ്രതികരിച്ചു. ഉജഹിന്റെ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഉജഹിനെ പോലെ, ബഹറിൻ, ജോർജിയ, കെനിയ, എന്നീ രാജ്യങ്ങളിലെ ഓരോ കായികതാരവും ഉത്തേജകമരുന്ന് വിവാദത്തിൽ പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്നു ഇന്റർനാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി.