Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഡെയിലി മെയിൽ നടത്തിയ സർവ്വേയിൽ , ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ജനസമ്മതി കുറഞ്ഞതായി വ്യക്തമാക്കുന്നു. സർവ്വേയിൽ പങ്കെടുത്തവരിൽ മൂന്നിൽ രണ്ട് ശതമാനവും തങ്ങൾ പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല എന്നാണ് രേഖപ്പെടുത്തിയത്. ഇതോടൊപ്പംതന്നെ കോവിഡ് കേസുകൾ വർധിച്ച് നിന്ന സാഹചര്യങ്ങളിൽ, ഗവൺമെന്റ് ഓഫീസർമാർ നടത്തിയ പാർട്ടികളെ സംബന്ധിച്ചുള്ള വിവാദവും ബോറിസ് ജോൺസന്റെ പ്രതിച്ഛായയ്ക്ക് കളങ്കം ഏറ്റതായി സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ത്രീ വോട്ടർമാർക്കിടയിലും ലേബർ പാർട്ടിയുടെ ലീഡ് 6 പോയിന്റിൽ നിന്നും 14 പോയിന്റായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച കൊണ്ടുതന്നെ പ്രധാനമന്ത്രിയുടെയും, കൺസർവേറ്റീവ് പാർട്ടിയുടെയും ജനപ്രീതി ഗണ്യമായി കുറഞ്ഞതായി സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഇലക്ഷനിൽ കൺസർവേറ്റീവ് പാർട്ടിയെ പിന്തുണച്ചവരിൽ ഏപ്രിലിൽ 6 ശതമാനം പേരും ഇത്തവണ ലേബർ പാർട്ടിയെ തങ്ങൾ പിന്തുണയ്ക്കുന്നതായി സർവ്വേയിൽ വ്യക്തമാക്കി. ഇതിൽ ഒരു ശതമാനം പേർ മാത്രമാണ് തങ്ങൾ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല എന്ന് വ്യക്തമാക്കിയത്. പുരുഷ വോട്ടർമാരുടെ എണ്ണത്തിലും പാർട്ടികൾ ഒപ്പത്തിനൊപ്പമാണ്. കൺസർവേറ്റീവ് പാർട്ടിക്ക് 35% പുരുഷന്മാരുടെ പിന്തുണ ലഭിച്ചെങ്കിൽ, ലേബർ പാർട്ടിക്ക് 34 ശതമാനം രേഖപ്പെടുത്തി.


കോവിഡ് കൂടിനിൽക്കുന്ന സാഹചര്യങ്ങളിലും ഗവൺമെന്റ് ഓഫീസർമാർ പാർട്ടികൾ നടത്തി ആഘോഷിക്കുകയാണ് എന്ന ധാരണ ജനമനസ്സുകളിൽ സ്ഥാനം നേടിയിട്ടുണ്ട്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമെടുക്കുന്ന സാഹചര്യത്തിൽ, ജനങ്ങൾ ഇത്തരം നിയന്ത്രണങ്ങൾക്ക് എതിരാണെന്ന് സർവ്വേ വ്യക്തമാക്കുന്നു. പബ്ബുകളും റസ്റ്റോറന്റുകളുമെല്ലാം അടയ്ക്കുന്നതിനെ 49 ശതമാനം പേർ എതിർത്തു. അതോടൊപ്പം തന്നെ വീടുകൾക്കുള്ളിൽ ഉള്ള സന്ദർശനവും നിരോധിക്കുന്നത് ജനങ്ങൾക്ക് താൽപര്യമില്ല എന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഗവൺമെന്റിന്റെ പ്രതിച്ഛായക്ക് കൂടുതൽ മങ്ങലേൽപ്പിക്കും എന്ന ആശങ്കയും നിലനിൽക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലണ്ടനിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 30 ശതമാനവും ഒമിക്രോൺ മൂലമെന്ന് റിപ്പോർട്ട് . മന്ത്രിമാർക്ക് ലഭിച്ച വളരെ രഹസ്യമായ റിപ്പോർട്ടിലാണ് ബ്രിട്ടനിലെ സ്ഥിതിഗതികൾ രൂക്ഷമാകുന്നതായി വ്യക്തമാക്കുന്നത്. ക്രിസ്മസ് അടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആവശ്യമായി വരികയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുകെയിലെ പ്രമുഖ നേതാക്കളെ എല്ലാം തന്നെ വിളിച്ചുകൂട്ടി അടിയന്തര മീറ്റിംഗ് നടത്താൻ തീരുമാനമായിട്ടുണ്ട്. ഇതിൽ സ്ഥിതിഗതികൾ വിലയിരുത്തുവാനും ആവശ്യമായ നടപടികൾ സ്വീകരിക്കുവാനും ഉള്ള തീരുമാനങ്ങൾ ഉണ്ടാകും. ബ്രിട്ടനിലെ സ്ഥിതിഗതികൾ മോശമാണെന്നും ലണ്ടനും സ് കോട് ലൻഡുമെല്ലാം ഹോട്ട്സ്പോട്ടുകൾ ആയി മാറുകയാണെന്നും കമ്മ്യൂണിറ്റി സെക്രട്ടറി മൈക്കിൾ ഗോവ് വ്യക്തമാക്കി. സാഹചര്യം നേരിടാനുള്ള അടിയന്തര പ്ലാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആവശ്യമെങ്കിൽ വീണ്ടും വർക്ക്‌ ഫ്രം ഹോം സംവിധാനം തുടരാനും ആലോചനയുണ്ട്. ഇത്തരം നിയന്ത്രണങ്ങൾ ജനങ്ങളുടെ ക്രിസ്മസ് ആഘോഷത്തെ അപ്പാടെ തകർക്കും എന്നുള്ളതാണ് മറ്റൊരു ആശങ്ക നിലനിൽക്കുന്നത്.


ലണ്ടനിലെ 32 ബറോകളിലും കേസുകൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സാഹചര്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആരോഗ്യവിദഗ്ദർ വ്യക്തമാക്കി. സ് കോട്ട്‌ലൻഡിലും സാഹചര്യങ്ങൾ അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിൽ ഒമിക്രോൺ കേസുകൾ ഒരു ദിവസം തന്നെ 54 ശതമാനത്തോളമാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് തന്നെ 448 ഓളം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അടുത്തയിടെ നടന്ന ഒരു പഠന റിപ്പോർട്ടിൽ 70 മുതൽ 75 ശതമാനത്തോളം ഒമിക്രോൺ ബാധയെ തടയുവാൻ ബൂസ്റ്റർ ഡോസുകൾക്ക് സാധിക്കുന്നുണ്ട് എന്നത് പ്രതീക്ഷ നൽകുന്നതാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന കർശന നിർദേശമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തെ തടയുവാന്‍ പ്ലാൻ സി തയ്യാറാക്കി ബോറിസ് ജോൺസൻ. ഭരണകക്ഷി എം പിമാരിൽ നിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും പുതിയ പദ്ധതികളുമായി മുന്നോട്ട് നീങ്ങാനാണ് പ്രധാനമന്ത്രി ഒരുങ്ങുന്നത്. പബ്ബുകളിലും റെസ്റ്റോറന്റുകളിലും എന്‍ എച്ച് എസ് കോവിഡ് ആപ്പ് ഉപയോഗിച്ച് ചെക്ക് ഇന്‍ ചെയ്യുക, എല്ലാ ഇന്‍ഡോര്‍ ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കുക, കെയർ ഹോം സന്ദർശനം പരിമിതപ്പെടുത്തുക തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് പ്ലാൻ സിയിൽ ഉൾപ്പെടുന്നത്. ക്രിസ്മസ് കാലത്ത് വാണിജ്യ – വ്യവസായ മേഖലയെ തകർക്കുന്ന പ്ലാൻ ബിയ് ക്കെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.

ക്രിസ്മസ് ദിനത്തിൽ മൂന്നിൽ കൂടുതൽ സന്ദർശകരെ കാണുന്നതിൽ നിന്ന് കെയർ ഹോം നിവാസികൾക്ക് വിലക്കേർപ്പെടുത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിയേറ്ററുകളിലും സിനിമാശാലകളിലും ആരാധനാലയങ്ങളിലും ഇന്ന് മുതൽ മാസ്ക് നിർബന്ധമാണ്. നിലവിൽ യുകെയിൽ 817 ഒമിക്രോൺ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ലണ്ടനോടൊപ്പം യുകെയിലെ ഒമിക്രോൺ ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നായി മാറിയിരിക്കുകയാണ് സ്‌കോട്ട്‌ലൻഡ്. സ്‌കോട്ട്‌ലൻഡിലെ കോവിഡ് കേസുകളിൽ 13.3 ശതമാനവും ഒമിക്രോണാണ്.

അതേസമയം കേസുകൾ ഉയരുന്നതിനാൽ രാജ്യം ‘ഒമിക്രോൺ സുനാമി’യെ നേരിടേണ്ടി വരുമെന്ന് സ്കോട്ട്ലൻഡ്‌ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയൻ ഇന്ന് മുന്നറിയിപ്പ് നൽകി. രോഗവ്യാപനം മന്ദഗതിയിലാക്കാൻ ക്രിസ്മസ് പാർട്ടികളിൽ നിന്ന് മാറിനിൽക്കാൻ അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. വീട്ടിലെ ഒരു വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ മുഴുവൻ കുടുംബാംഗങ്ങളും 10 ദിവസം സെൽഫ് ഐസൊലേഷനിൽ കഴിയണമെന്നും സ്റ്റർജിയൻ പ്രഖ്യാപിച്ചു. ഒമിക്രോണിന് മുൻപിൽ രാജ്യം കഠിനമായ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹേവാർഡിൽ താമസിക്കുന്ന സെബാസ്റ്റ്യൻ ജോൺ നെയ്ശേരിയുടെ (59) ആകസ്മിക മരണത്തിൻെറ ഞെട്ടലിലാണ് യുകെ മലയാളികൾ. രാവിലെ വീട്ടിൽ കുഴഞ്ഞുവീണെങ്കിലും കാര്യമാക്കാതെ കുട്ടിയെ സ്കൂളിൽ വിട്ടതിനുശേഷം സെബാസ്റ്റ്യൻ ആശുപത്രിയിൽ എത്തിയിരുന്നു . ആശുപത്രി വച്ചാണ് ഹൃദയാഘാതത്തെ തുടർന്ന് സെബാസ്റ്റ്യൻ മരണത്തിന് കീഴടങ്ങിയത്.

കേരളത്തിൽ അങ്കമാലി വാതക്കോട് ആണ് സെബാസ്റ്റ്യൻ ജോണിൻെറ സ്വദേശം .

സെബാസ്റ്റ്യൻ ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിംഗ്ടൺ : അന്യഗ്രഹജീവികൾ മനുഷ്യനെ എല്ലാകാലത്തും ജിജ്ഞാസപ്പെടുത്തിയിരുന്ന ഒരു സാധ്യതയാണ്. വിശ്വസനീയമായ തെളിവുകള്‍ പലപ്പോഴും ലഭിച്ചിട്ടില്ലെങ്കിലും അന്യഗ്രജീവികളെ കണ്ടുവെന്നും അവയുടെ പറക്കുംതളികകള്‍ പ്രത്യക്ഷപ്പെട്ടു എന്നുമൊക്കെയായി നിരവധി വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. എന്നാൽ അന്യഗ്രഹജീവികൾ ഇതിനകം ഭൂമി സന്ദർശിച്ചിട്ടുണ്ടാകാമെന്ന വാദവുമായി ഇപ്പോൾ എത്തിയത് യുഎസ്‌ ബഹിരാകാശ ഏജൻസിയായ നാസ ആണ്. വിശ്വസനീയമായ തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് നാസ റിപ്പോർട്ട് ചെയ്തെങ്കിലും ഭൂമിക്കപ്പുറമുള്ള ജീവന്റെ അനന്തമായ സാധ്യതകൾ കണ്ടെത്താൻ ഈ വിവരങ്ങളിലൂടെ കഴിയുമെന്ന് അവർ വ്യക്തമാക്കി.

യുഎസ് നേവി ചിത്രീകരിച്ച് പെന്റഗൺ പുറത്തുവിട്ട വീഡിയോയിൽ കാണുന്നത് യുഎഫ്ഒ ആയിരിക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇൻഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോകളില്‍ വിമാനങ്ങളോടു സാമ്യമുള്ള വസ്തുക്കള്‍ ആകാശത്തു കൂടി ചലിക്കുന്നതു കാണാം. വീഡിയോയിൽ കാണുന്ന അജ്ഞാതപേടകങ്ങൾ എന്താണെന്നു വിശദീകരിക്കാൻ പെന്റഗൺ തയ്യാറായില്ല. ആകാശത്തു കാണപ്പെടാത്ത തിരിച്ചറിയപ്പെടാത്ത വസ്തുക്കളാണ് യുഎഫ്ഓകള്‍ എന്ന് അറിയപ്പെടുന്നത്. ഇവ അന്യഗ്രഹജീവികള്‍ സഞ്ചരിക്കുന്ന പേടകങ്ങളാണെന്ന് പ്രചരണമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കണ്ടെത്തുന്ന യുഎഫ്ഓകള്‍ റിപ്പോര്‍ട്ട് ചെയ്യാൻ യുഎസ് നേവി പൈലറ്റുമാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സിഎൻഎൻ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ദേശീയ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസിന്റെ വെബ്‌സൈറ്റിൽ പുറത്തിറക്കിയ റിപ്പോർട്ട്, അജ്ഞാതമായ ആകാശ പ്രതിഭാസങ്ങൾ ഉൾപ്പെടുന്ന 144 റിപ്പോർട്ട്‌ പരിശോധിച്ചു. 2021 നവംബർ 30നാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി സൈനിക വ്യോമാതിർത്തികളിൽ നിരീക്ഷിച്ച അസാധാരണമായ പറക്കും വസ്തുക്കളെക്കുറിച്ച് യുഎസ് സർക്കാരിന് അറിയാവുന്ന കാര്യങ്ങൾ ഈ വർഷം ജൂണിൽ പെന്റഗൺ പുറത്തുവിട്ടിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രധാനമന്ത്രി ബോറിസ് ജോൺസണും കാരി ജോൺസണും ഒരു പെൺകുട്ടി കൂടി ജനിച്ചു. വ്യാഴാഴ്ച ലണ്ടൻ ഹോസ്പിറ്റലിൽ വച്ചാണ് കാരി ജോൺസൺ കുഞ്ഞിന് ജന്മം നൽകിയത്. അമ്മയും മകളും സുഖമായിരിക്കുന്നുവെന് എൻഎച്ച്എസ് ടീമിൻറെ പരിചരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നെന്നും ദമ്പതികളുടെ വക്താവ് അറിയിച്ചു. ഈ വർഷം മെയ് മാസത്തിലാണ് ഇവരുടെ വിവാഹം നടന്നത്. 2020ഏപ്രിൽ ആയിരുന്നു ഇവർക്ക് മകൻ വിൽഫ്രഡ് ജനിച്ചത്. ബോറിസ് ജോൺസൺ കൊറോണ വൈറസിനെ തുടർന്നുള്ള തീവ്രപരിചരണ ചികിത്സയിൽനിന്ന് ഡിസ് ചാർജ് ചെയ്‌ത് ആഴ്ചകൾക്ക് ശേഷമായിരുന്നു മകൻ ജനിച്ചത്. ലേബർ പാർട്ടി നേതാവായ സർ കെയർ സ്റ്റാർമർ കുടുംബത്തിന് ആരോഗ്യവും സന്തോഷവും നേരുന്നതായി അറിയിച്ചു. കഴിഞ്ഞവർഷം ലോക്ക്ഡൗൺ കാലയളവിൽ ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന പൊതു നിയന്ത്രണങ്ങളെ കുറിച്ചുള്ള രാഷ്ട്രീയ തിരിച്ചടികൾ പ്രധാനമന്ത്രി നേരിടുന്നതിനിടയിലാണ് ഈ വാർത്ത.

മകളുടെ ജനനത്തിനുശേഷം കുടുംബവുമായി കുറച്ചുസമയം ബോറിസ് ജോൺസൺ ചിലവഴിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. എന്നാൽ അദ്ദേഹം തൻെറ ഔദ്യോഗിക കൃത്യനിർവഹണങ്ങൾ നടത്തുമെന്നും വക്താവ് കൂട്ടിച്ചേർത്തു.

കാരി ജോൺസൺ ജൂലൈയിൽ ഇൻസ്റ്റഗ്രാമിലൂടെ താൻ ഗർഭിണിയാണെന്ന വാർത്ത പങ്കു വച്ചിരുന്നു . ഇതിന് ഏതാനും മാസങ്ങൾക്കു മുമ്പ് തനിക്ക് ഗർഭമലസൽ ഉണ്ടായതായും അവർ വെളിപ്പെടുത്തിയിരുന്നു. താൻ ഒരു റെയിൻബോ ബേബിയെ പ്രതീക്ഷിക്കുന്നതായും വീണ്ടും ഗർഭിണിയായതിൽ താൻ സന്തോഷവതിയാണെന്നും അവർ പോസ്റ്റിൽ രേഖപ്പെടുത്തി. ഗർഭം അലസിയതോ അല്ലെങ്കിൽ നവജാത ശിശുമരണം സംഭവിക്കുകയോ ചെയ്തതിനുശേഷം ജനിക്കുന്ന കുട്ടിയെയാണ് റെയിൻബോ ബേബി എന്ന് വിശേഷിപ്പിക്കുന്നത്. വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഏകദേശം 200 വർഷങ്ങൾക്കുശേഷം അധികാരത്തിലിരിക്കുമ്പോൾ വിവാഹം കഴിക്കുന്ന പ്രധാനമന്ത്രിമാരിൽ ആദ്യത്തെ ആളാണ് ബോറിസ് ജോൺസൺ. ഇത് ജോൺസൻെറ മൂന്നാമത്തെ വിവാഹമായിരുന്നു. രണ്ടാമത്തെ ഭാര്യയായ മറീന വീലറിൽ അദ്ദേഹത്തിന് നാല് മക്കളുണ്ട്. ആദ്യഭാര്യയായ അല്ലെഗ്ര മോസ്റ്റിൻ-ഓവനിൽ അദ്ദേഹത്തിന് കുട്ടികളില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമൈക്രോൺ അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ ഉപേക്ഷിക്കാൻ പബ്ലിക് ഹെൽത്ത് ഓഫ് സ്കോട്ട്‌ലൻഡ് ജനങ്ങളോട് ആവശ്യപ്പെട്ടു. നവംബർ 1 നും ഡിസംബർ 8 നും ഇടയിൽ സ്കോട്ട്‌ലൻഡിൽ 108 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പുതിയ വേരിയന്റ് പിടിപെട്ടിരിക്കുന്നവരിൽ പകുതി ആൾക്കാരും 20 നും 39 നും മദ്ധ്യേ പ്രായമുള്ള ചെറുപ്പക്കാർക്കാണ് .

പബ്ലിക് ഹെൽത്ത് ഓഫ് സ്കോട്ട്‌ലൻഡിൻെറ മെഡിക്കൽ ഡയറക്ടറായ ഡോ. നിക്ക് ഫിൻ ആണ് ഒമൈക്രോണിനെതിരെയുള്ള പോരാട്ടത്തിൻെറ ഭാഗമായി ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾ മാറ്റിവയ്ക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചത് . ഡോ. നിക്ക് ഫിൻ സ്കോട്ട്‌ലാൻഡിൻെറ പബ്ലിക് ഹെൽത്ത് സയൻസ് ഡയറക്ടറും കൂടി ആണ്. കോവിഡ് രോഗ വ്യാപനം മൂലം കഴിഞ്ഞ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളും സ്കോട്ട്‌ലൻഡിൽ മാറ്റിവയ്ക്കപ്പെട്ടിരുന്നു. പുതിയ വൈറസ് അതിവേഗം പകരുന്നതാണെന്നും ഒമൈക്രോൺ മൂലമുണ്ടാകുന്ന രോഗത്തിൻറെ തീവ്രതയെ കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും വളരെയേറെ പഠിക്കാനുണ്ടെന്നും ഡോ. നിക്ക് ഫിൻ പറഞ്ഞു. യുവതി യുവാക്കൾ പങ്കെടുക്കുന്ന പല ആഘോഷപരിപാടികളും ഒമൈക്രോൺ വ്യാപനത്തിന് കാരണമാകുന്നതായുള്ള അഭിപ്രായം ശക്തമാണ്. ഒമൈക്രോൺ ബാധിതരിൽ ഭൂരിപക്ഷവും ചെറുപ്പക്കാരാണെന്നത് ഈ വാദത്തിന് ശക്തിപ്പെടുത്തുന്നതാണ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒമിക്രോണിനെതിരെ പടപൊരുതാൻ ഒരുങ്ങി പ്രധാനമന്ത്രി ബോറിസ്‌ ജോൺസൻ. വർക്ക് ഫ്രം ഹോം, വാക്സിൻ പാസ്പോർട്ട്‌ തുടങ്ങി രാജ്യത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനമാണ് ജോൺസൻ കൈകൊണ്ടത്. ഇന്നലെ രാത്രിയാണ് ബോറിസ് ജോണ്‍സണ്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. വര്‍ക്ക് ഫ്രം ഹോം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലെത്തുന്നതോടൊപ്പം പൊതുവേദികളില്‍ പ്രവേശനത്തിന് കോവിഡ് പാസ്പോർട്ട്‌ നിര്‍ബന്ധമാക്കും. ഒപ്പം നാളെ മുതൽ സിനിമാശാലകളിലും തിയേറ്ററുകളിലും മാസ്ക് നിർബന്ധമാക്കും. കടകളിലും ഗതാഗത സംവിധാനത്തിലും നേരത്തെ തന്നെ മാസ്ക് നിർബന്ധമാക്കിയിരുന്നു. പബ്ബുകളിലും റെസ്റ്റോറന്റുകളിലും ജിമ്മുകളിലും അവ ആവശ്യമില്ല.

അഞ്ഞൂറിലധികം ആളുകളുള്ള എല്ലാ ഇന്‍ഡോര്‍ വേദികളിലും 4,000ത്തിലധികം ആളുകളുള്ള ഔട്ട്‌ഡോർ വേദികളിലും പ്രവേശനത്തിന് കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് കോവിഡ് പാസ്പോർട്ട്‌ ലഭിക്കും. ലാറ്ററല്‍ ഫ്ലോ ടെസ്റ്റ് നടത്തി നെഗറ്റീവ് സ്ഥിരീകരിച്ചാലും ഇത് ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒമിക്രോൺ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സെൽഫ് ഐസൊലേഷനിൽ കഴിയുന്നതിനു പകരം ദിവസേന കോവിഡ് പരിശോധന നടത്താൻ ആവശ്യപ്പെടും. പോസിറ്റീവായാൽ ക്വാറന്റീനിൽ കഴിയണം.

അതേസമയം, ക്രിസ്മസ് വിപണി സജീവമാകുന്ന സമയത്ത് പ്രധാനമന്ത്രി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. ബോറിസ് ജോൺസന്റെ ‘പ്ലാൻ ബി’ കാരണം പ്രതിമാസം 4 ബില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അടുത്തയാഴ്ച കോമൺസിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തുമ്പോൾ കൺസർവേറ്റീവ് എംപിമാരിൽ നിന്നുതന്നെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ഡിസംബർ അവസാനത്തോടെ രാജ്യത്ത് പത്തു ലക്ഷം ഒമിക്രോൺ കേസുകൾ രൂപപ്പെടുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് മുന്നറിയിപ്പ് നൽകി. ഈ കണക്കുകളാണ് സർക്കാരിനെ ഭയപ്പെടുത്തുന്നത്. എന്നാൽ ഭരണകക്ഷി എംപിമാരുടെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്ലാൻ ബിയുമായി ജോൺസൻ മുന്നോട്ട് പോകുമോ എന്ന് കണ്ടറിയണം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേപ് ടൗൺ : ഒമിക്രോണിന്റെ വരവോടെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം കോവിഡ് രോഗികളെ ചികിത്സിച്ച എൻഎച്ച്എസ് നേഴ്സ് ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിക്കിടക്കുന്നു. ഹൾ റോയൽ ഇൻഫർമറിയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന മെൽ രണ്ട് വർഷമായി തന്റെ കുടുംബത്തെ കണ്ടിട്ടില്ല. അവധിക്കാലത്ത് ദക്ഷിണാഫ്രിക്കയിലേക്ക് പോയ മെൽ യാത്രാ നിയന്ത്രണങ്ങൾ കാരണം പെട്ടുപോകുകയായിരുന്നു. മടക്കയാത്രയ്ക്ക് എട്ടു ദിവസം മുമ്പാണ് ബ്രിട്ടൻ ദക്ഷിണാഫ്രിക്കയെ റെഡ് ലിസ്റ്റിൽ ചേർത്തത്. 1,500 പൗണ്ട് മുടക്കി എമർജൻസി ഫ്ലൈറ്റിൽ ബ്രിട്ടനിൽ എത്താൻ തീരുമാനിച്ചെങ്കിലും കടുത്ത നിയന്ത്രണങ്ങൾ കാരണം രാജ്യത്തേയ്ക്ക് കടക്കാൻ കഴിഞ്ഞില്ല.

രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിനും ഹോട്ടലിൽ ക്വാറന്റീനിൽ കഴിയുന്നതിനും കോവിഡ് പരിശോധനയ്ക്കുമായി മെൽ പണം നൽകിയിട്ടുണ്ട്. എന്നാൽ 5000 പൗണ്ട് കൂടി ആവശ്യമായി വന്നതോടെ മെല്ലിനെ ഏതുവിധേനയും തിരികെയെത്തിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരും ശ്രമിക്കുകയാണ്.

കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതിനാൽ ഞങ്ങളുടെ നഴ്‌സുമാരിൽ ഒരാളായ മെൽ ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് സഹപ്രവർത്തകനായ കെറി പാങ്ക് പറഞ്ഞു. മുന്നറിയിപ്പ് കൂടാതെ ദക്ഷിണാഫ്രിക്കയെ റെഡ് ലിസ്റ്റ് രാജ്യമായി പ്രഖ്യാപിച്ചതോടെ നിരവധി ബ്രിട്ടീഷുകാരാണ് ഒമിക്രോൺ പടർന്നുപിടിച്ച രാജ്യത്ത് പെട്ടുപോയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡ് കാരണം യുകെയിലെ ഏകദേശം 300,000 സ്ത്രീകൾക്ക് അവരുടെ വർക്ക്‌പ്ലേസ് പെൻഷനിൽ കുറവുണ്ടായതായി പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. സ്ത്രീകൾ, കെയർ വർക്കർമാർ തുടങ്ങി അണ്ടർ പെൻഷൻ ഗ്രൂപ്പുകളിൽ നിന്നുള്ള 28 ലക്ഷം പേർ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. പെൻഷൻ പ്രൊവൈഡർ നൗ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ. പെൻഷൻ ലഭിക്കാത്ത ആളുകൾക്ക് വരുമാന നിലവാരം കുറയുന്നു. ഇതു കാരണം ബില്ലുകൾ, സേവിംഗ്സ്, കടം തിരിച്ചടവ് പോലുള്ളവ പൂർത്തിയാക്കാൻ സാധിക്കുന്നില്ല.

വർക്ക്‌പ്ലേസ് പെൻഷനിൽ സ്വയമേവ ചേരുന്നതിന് 10,000 പൗണ്ട് അല്ലെങ്കിൽ അതിൽ കൂടുതൽ സമ്പാദിക്കേണ്ടതുണ്ട്. അണ്ടർ പെൻഷൻ ഗ്രൂപ്പുകളിലെ ആളുകൾക്ക് തൊഴിൽ മേഖലയിൽ അസമത്വങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ടൂറിസം തുടങ്ങിയ തൊഴിൽ മേഖലകളിലേയ്ക്ക് അവർ മാറാനുള്ള സാധ്യതയും നിലനിൽക്കുന്നു.

22 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരും £10,000-ൽ കൂടുതൽ സമ്പാദിക്കുന്നവരുമായ ജീവനക്കാരെ തൊഴിലുടമകൾ പെൻഷൻ പദ്ധതിയിലേയ്ക്ക് ചേർക്കേണ്ടതാണ്. ഇതിനായുള്ള സർക്കാർ സംരംഭമാണ് ഓട്ടോ-എൻറോൾമെന്റ്. ന്യായമായ പെൻഷൻ സംവിധാനം സൃഷ്ടിക്കാനായി വ്യവസായത്തെയും നയ നിർമ്മാതാക്കളെയും പ്രേരിപ്പിക്കാൻ ഈ റിപ്പോർട്ട് സഹായകമാകുമെന്ന് നൗ പെൻഷൻസിലെ സാമന്ത ഗൗൾഡ് പറഞ്ഞു. സ്ത്രീകൾക്ക് പെൻഷൻ ഉറപ്പാക്കുക എന്നത് സർക്കാർ മുൻഗണനയായി തുടരുന്നുവെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻ വക്താവ് അറിയിച്ചു. സ്ത്രീകൾ, വിവാഹമോചിതരായ സ്ത്രീകൾ, ഭിന്നശേഷിക്കാർ, എതിനിക് മൈനോറിറ്റി ഗ്രൂപ്പിൽ നിന്നുള്ളവർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവരാണ് അണ്ടർ പെൻഷൻ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്.

Copyright © . All rights reserved