ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് മൂലം പ്രതിസന്ധിയിലായിരിക്കുന്ന എൻ എച്ച് എസ് പ്രവർത്തനങ്ങൾ പരിഹരിക്കുവാനും, നിലവിൽ പൂർത്തിയാകാത്തവ പൂർത്തിയാക്കുവാനുമായി 5.4 ബില്യൺ പൗണ്ട് തുക അധികമായി അനുവദിച്ചിരിക്കുകയാണ് ഗവൺമെന്റ്. ഇത് എൻഎച്ച്എസിന്റെ മുൻനിര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും, ചികിത്സ ലഭിക്കുവാൻ വൈകുന്നവർക്ക് ഉടനടി ചികിത്സ ലഭ്യമാക്കുവാനും മറ്റും ഇത് പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു. ഏകദേശം അഞ്ച് മില്യനോളം ജനങ്ങളാണ് ഇംഗ്ലണ്ടിൽ മാത്രം എൻഎച്ച്എസ് ആശുപത്രികളിലെ ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. ഈ തുക അണുബാധ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനായും, സർജറികൾ നടത്തുന്നതിനായും, എൻ എച്ച് എസിലെ ദൈനംദിന പ്രവർത്തനങ്ങൾക്കായും ഉപയോഗപ്പെടുത്തും. കോവിഡ് കേന്ദ്രീകൃത പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിൽ, പലപ്പോഴും സാധാരണ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ എൻ എച്ച് എസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഗവൺമെന്റ് ഇപ്പോൾ അധിക തുക അനുവദിച്ചിരിക്കുന്നത്.
എൻഎച്ച്എസ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായും, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായും പണം ചിലവാക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി ടാക്സ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നാഷണൽ ഇൻഷുറൻസ് ടാക്സാണ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത് . എന്നാൽ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെ ഈ തീരുമാനത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് തൊഴിലാളികൾക്ക് മേൽ കൂടുതൽ സമ്മർദങ്ങൾ ഉണ്ടാക്കുമെന്നും, അതോടൊപ്പം തന്നെ 2019ലെ ഇലക്ഷൻ സമയത്ത് നൽകിയ വാഗ്ദാന ലംഘനമാണെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ക്യാബിനറ്റ് ഭാഗത്തുനിന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ നേരിടുവാൻ പ്രധാനമന്ത്രിക്ക് സാധിക്കുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും, അതിനായി എല്ലാവരും സഹകരിക്കണമെന്ന ആഹ്വാനമാണ് പ്രധാനമന്ത്രി നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം യുകെയിൽ ഇതുവരെ 7 ദശലക്ഷത്തിലധികം പേർക്ക് കോവിഡ് ബാധിച്ചതായുള്ള ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതുവരെ 156, 119 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്. ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലായിരിക്കും യഥാർത്ഥത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. മഹാമാരിയുടെ തുടക്കത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർ മാത്രമേ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ടായിരുന്നുള്ളൂ. പരിശോധനകൾ വ്യാപകമായി നടത്തിയപ്പോഴും രോഗലക്ഷണമില്ലാത്ത കോവിഡ് കേസുകൾ ഒട്ടേറെ ഉള്ളതാണ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണെന്നുള്ള പറയാനുള്ള മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനപ്രകാരം ബ്രിട്ടനിലെ 17 ദശലക്ഷം ആളുകൾക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഇത് രാജ്യത്തെ ജനസംഖ്യയുടെ 30 % വരും. ഔദ്യോഗിക കണക്കുകളും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പഠനങ്ങളും തമ്മിലുള്ള വ്യത്യാസം 10 ദശലക്ഷമാണ്. ഇതിനിടെ ജനങ്ങൾ കൂടുതലായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാക്‌സിൻ പാസ്പോർട്ട് ഏർപ്പെടുത്തുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി അറിയിച്ചു. ഇനി ഒരു ലോക് ഡൗണിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മുൻകരുതലായിട്ടാണ് പുതിയ നീക്കം വ്യാഖ്യാനിക്കപ്പെടുന്നത് . ലോക്ഡൗൺ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏർപ്പെടുത്തുന്ന ആഘാതം ഒഴിവാക്കാൻ ഈ നീക്കം വളരെ ആവശ്യമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകമെങ്ങും മഹാമാരി പടർന്നുപിടിച്ചപ്പോൾ എല്ലാവരാലും പ്രകീർത്തിക്കപ്പെട്ട സേവനമായിരുന്നു മലയാളി നേഴ്സുമാർ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ എൻഎച്ച്എസ് ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെ ആരോഗ്യമേഖല പുതിയ നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന അവസരത്തിൽ കേരളത്തിൽ നിന്നുള്ള നേഴ്സുമാർക്ക് കൂടുതൽ പരിഗണന നൽകിയിരുന്നു. എന്നാൽ കേരളത്തിൽ ഒരു വിഭാഗം നേഴ്സുമാർ നേരിടുന്നത് കടുത്ത അനീതിയാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കോവിഡ് ഡ്യൂട്ടിക്കായി താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ച ഒരു വിഭാഗം നേഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളത്തിൻ്റെ പകുതി ശമ്പളം മാത്രമാണ് മറ്റൊരു വിഭാഗത്തിന് ലഭിക്കുന്നത്.
കോവിഡ് ഡ്യൂട്ടിക്കായി ആരോഗ്യവകുപ്പ് നിയമിച്ച നഴ്സുമാർക്ക് 29, 000 മുതൽ 34, 000 രൂപവരെയാണ് ഒരു മാസം ശമ്പളമായി ലഭിക്കുന്നത്. ഇവരുടെ വേതനത്തിൻറെ മാനദണ്ഡം പിഎസ് സി ശമ്പളസ്കെയിലിലാണ്. എന്നാൽ ദേശീയ ആരോഗ്യ ദൗത്യം (എൻ എച്ച് എം ) വഴി നിയമിച്ച നേഴ്സുമാർക്ക് പ്രതിമാസം വെറും 17000 രൂപ മാത്രം ശമ്പളമായി ലഭിക്കുന്നതാണ് കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. കോവിഡ് രോഗികളുടെ പരിചരണം മുതൽ നൈറ്റ് ഡ്യൂട്ടി വരെ തുല്യമായ ജോലി ചെയ്യുന്ന രണ്ട് വിഭാഗം നേഴ്സുമാർക്ക് കൊടുക്കുന്ന ശമ്പളത്തിലെ അപാകത എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന ആവശ്യമാണ് ഉയർന്നുവന്നിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : റോഡുകളിൽ നിയമപരമായി എന്തൊക്കെ ചെയ്യാമെന്നും എന്തൊക്കെ ചെയ്യരുതെന്നും പൂർണമായി മനസിലാക്കാതെ വാഹനം ഓടിക്കുന്നവരുണ്ട്. ഇതിനെ സംബന്ധിച്ച് സ്പീഡ് ക്യാമറ ഓഫീസർ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. പിഴകൾ എങ്ങനെ ഒഴിവാക്കാമെന്ന് അദ്ദേഹം ഡ്രൈവർമാരോട് പറയുകയാണ് ഇതിലൂടെ. സ്പീഡ് ക്യാമറകളെക്കുറിച്ചുള്ള എല്ലാ മിഥ്യാധാരണകളും തകർക്കാൻ മുൻ പോലീസ് ഓഫീസറായ ഗാരെത്ത് തോമസ് ആഗ്രഹിക്കുന്നു. ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട പ്രധാനപെട്ട നിയമങ്ങൾ ഇവയൊക്കെയാണെന്ന് തോമസ് വെളിപ്പെടുത്തുന്നു;
ഒരു ഗോ സേഫ് വാൻ(GoSafe Van) കടന്നുപോകുന്ന ഏത് കാറും ഉദ്യോഗസ്ഥന്റെ ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെടും. നിങ്ങൾ ഏത് ദിശയിലാണ് സഞ്ചരിക്കുന്നതെന്നത് പ്രശ്നമല്ല, വേഗ പരിധി മറികടക്കുകയാണെങ്കിൽ ഉറപ്പായും സ്പീഡിങ് ടിക്കറ്റിലൂടെ പിഴ ചുമത്തപ്പെടാം.
സ്പീഡ് വാൻ ഓപ്പറേറ്റർമാർ വാഹനമോടിക്കുന്നവർക്ക് ദൃശ്യരാകണം എന്നതിൽ പ്രത്യേക നിയമമില്ല. എന്നാൽ ഓഫീസർമാർ സാധാരണയായി ഇരുട്ടിൽ പ്രവർത്തിക്കുന്നില്ല.
പോലീസിന് പണം സമ്പാദിക്കാനുള്ള എളുപ്പവഴിയാണ് സുരക്ഷാ ക്യാമറകൾ എന്നതാണ് പൊതുവിലുള്ള ധാരണ. എന്നാൽ എല്ലാ വരുമാനവും ട്രഷറിയ്ക്കാണ് കൈമാറുക. അമിതവേഗത്തിൽ വരുന്ന ആളുകളെ പിടികൂടാൻ ഓപ്പറേറ്റർമാർ ഇവിടെയുണ്ടെന്ന് ഗാരെത്ത് കൂട്ടിച്ചേർത്തു.
സമീപത്തുള്ള ഒരു സ്പീഡ് വാനെക്കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകാൻ നിങ്ങളുടെ ലൈറ്റുകൾ മിന്നിക്കുന്നത് നിയമലംഘനമാകാം.
ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണുകൾ ഉപയോഗിച്ചാലോ സീറ്റ്‌ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാലോ സ്പീഡ് വാൻ ഓഫീസർമാർക്ക് അറിയാൻ സാധിക്കും.
വാഹനമോടിക്കുമ്പോൾ ലഘുഭക്ഷണം കഴിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ അത് നിങ്ങളുടെ ശ്രദ്ധ തെറ്റിക്കുകയാണെങ്കിൽ അശ്രദ്ധമായ ഡ്രൈവിങ്ങിന് നിങ്ങൾക്കെതിരെ കേസ് എടുക്കാൻ സാധിക്കും.
സ്പീഡ് വാൻ ഓപ്പറേറ്റർമാർ മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനുമുമ്പ് ഒരു സ്ഥലത്ത് 90 മിനിറ്റ് മാത്രം ചെലവഴിക്കുന്നു.
ഒരു ഗോ സേഫ് വാനിന്റെ കാഴ്ച മനഃപൂർവം തടയുന്നത് കുറ്റകരമാണ്.
യുകെയിലെ റോഡുകളിൽ അമിതവേഗതയിൽ പിടിക്കപ്പെട്ടാൽ കുറഞ്ഞത് 100 പൗണ്ട് പിഴ ഈടാക്കും. എന്നാൽ ചില ഓഫീസർമാർ പിഴകൾക്കും പെനാൽറ്റി പോയിന്റുകൾക്കും ബദൽ ശിക്ഷയായി സ്പീഡ് ബോധവൽക്കരണ കോഴ്സിൽ പങ്കെടുക്കുന്നതുൾപ്പെടെയുള്ളവ നിർദേശിക്കുമെന്ന് തോമസ് പറഞ്ഞു. കോഴ്‌സുകളിൽ പങ്കെടുക്കുന്നതിന്റെ ഫലമായി ഒരു ഡ്രൈവറുടെ പെരുമാറ്റം മാറാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിലൂടെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പുതിയ ഉപഭോക്താക്കളെ നേടുന്നതിനായി പണയ വായ്പ നൽകുന്നവർ തമ്മിലുള്ള പോരാട്ടം വായ്പ നിരക്കുകൾ കുറയ്ക്കാനും വസ്തുവില ഉയരാനും കാരണമാകുന്നു. കൂടുതൽ ബാങ്കുകൾ 1 ശതമാനത്തിൽ താഴെയുള്ള ഇടപാടുമായി വിപണിയിൽ വരുന്നു. നേഷൻവൈഡ് ഇന്നലെ പുതിയ ഉപഭോക്താക്കൾക്കായി ഏറ്റവും കുറഞ്ഞ മോർട്ട്ഗേജ് ഡീൽ ആരംഭിച്ചു. 40 ശതമാനം നിക്ഷേപമുള്ള പുതിയ വായ്പക്കാർക്ക് 0.87 ശതമാനം നിരക്കിൽ നൽകുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി പറഞ്ഞു. ആഗസ്റ്റ് മാസത്തിൽ യുകെ ഹൗസിംഗ് മാർക്കറ്റ് ഒരു അത്ഭുതകരമായ തിരിച്ചുവരവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഈ നീക്കം. ഒരു മാസത്തിനുള്ളിൽ ശരാശരി സ്വത്ത് വില ഏകദേശം 5,000 പൗണ്ട് വർദ്ധിച്ച് 248,857 ആയി.
“സ്റ്റോക്കിന്റെ അഭാവം മൂലം വസ്തുവിലകൾ ഉയരുന്നു, അതേസമയം കുറഞ്ഞ വായ്പ നിരക്കുകൾ വായ്പക്കാർക്ക് ആത്മവിശ്വാസം നൽകുന്നു.” മോർട്ട്ഗേജ് ബ്രോക്കർ എസ് പിഎഫ് പ്രൈവറ്റ് ക്ലയന്റ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് മാർക്ക് ഹാരിസ് പറഞ്ഞു. നേഷൻവൈഡിന്റെ പലിശ നിരക്ക് കുറയുന്നതിനൊപ്പം ബാർക്ലെയ്സും വായ്പ നിരക്കുകളുടെ വില കുറച്ചു. രാജ്യവ്യാപക ഇടപാടിന് സമാനമായി വായ്പയെടുക്കുന്നവർക്ക് 40 ശതമാനം നിക്ഷേപം ആവശ്യമാണ്.
നേഷൻവൈഡിലെ മോർട്ട്ഗേജുകളുടെ ഡയറക്ടർ ഹെൻറി ജോർദാൻ പറഞ്ഞു: “യുകെയിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളിലൊരാളായതിനാൽ, വിപണിയിൽ ഞങ്ങളുടെ മത്സരാധിഷ്ഠിത സ്ഥാനം നിലനിർത്തുന്നതിന് ഞങ്ങൾ നിരക്കുകൾ നിരന്തരം അവലോകനം ചെയ്യുന്നു.” നിരവധി വലിയ വായ്പക്കാർ ഇതിനകം തന്നെ ‘ഒരു ശതമാനം ഇടപാടുകൾ’ അവതരിപ്പിച്ചിട്ടുണ്ട്. സഹകരണ ബാങ്കിന്റെ വായ്പാ വിഭാഗമായ പ്ലാറ്റ്ഫോം അതിന്റെ 40 ശതമാനം നിക്ഷേപ ഉൽപ്പന്നത്തിന്റെ നിരക്ക് 0.95 ശതമാനമായി കുറച്ചു. നിക്ഷേപങ്ങളോ 40 ശതമാനം ഓഹരികളോ ഉള്ളവർക്കായി എച്ച്എസ്ബിസി അതിന്റെ രണ്ട് വർഷത്തെ സ്ഥിര ഉൽപന്നത്തിന്റെ നിരക്ക് 0.99 ശതമാനമായി കുറയ്ക്കുകയുണ്ടായി.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർ കമ്പനിയായ ഇഇ ലിമിറ്റഡിന്റെ ഓഫീസിലേയ്ക്ക് പുതിയ സിം കാർഡിനായി ബന്ധപ്പെട്ട കസ്റ്റമർക്ക് ലഭിച്ചത് 40,000 പൗണ്ടിന്റെ കൊക്കെയിൻ ഡീൽ. സെയിൽസ് അസിസ്റ്റന്റുമായി സംസാരിച്ചു മിനിട്ടുകൾക്കുള്ളിൽ തന്നെ ഡ്രഗ് സിനെ കുറിച്ച് തന്നോട് സംസാരിക്കുകയാരുന്നു എന്ന് കസ്റ്റമർ വെളിപ്പെടുത്തി. കോക്ക്, കാന്നബിസ്, കീറ്റാമൈൻ തുടങ്ങി നിരവധി മയക്കു മരുന്നുകൾ തനിക്ക് നൽകാമെന്നും സെയിൽസ് അസിസ്റ്റന്റ് വാഗ്ദാനം ചെയ്തതായി കസ്റ്റമർ വ്യക്തമാക്കി. പരിസ്ഥിതി സർവീസിൽ ജോലി ചെയ്യുന്ന കസ്റ്റമറോടു താമസസ്ഥലവും മറ്റും അന്വേഷിച്ച ശേഷം, ജീവനക്കാരന്റെ വീടിനടുത്താണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്നീട് സംഭാഷണം സൗഹൃദത്തിലായെന്നും കസ്റ്റമർ പറഞ്ഞു.
തുടർന്ന് നിരവധി മയക്കുമരുന്നുകളുടെ പേരും അവയുടെ വിലയും സഹിതം കസ്റ്റമറെ അറിയിക്കുവാൻ ജീവനക്കാരൻ ശ്രമിച്ചു. കോളുകൾ എല്ലാം തന്നെ മോണിറ്റർ ചെയ്യപ്പെടുന്നതിനാൽ, എന്തുകൊണ്ടാണ് ജീവനക്കാരന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടായതെന്ന് തനിക്കറിയില്ലെന്ന് കസ്റ്റമർ വ്യക്തമാക്കി. ജീവനക്കാരനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഇ ലിമിറ്റഡ് കമ്പനി അറിയിച്ചു. സൗത്ത് വെയിൽസ് പോലീസും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജനങ്ങൾ കൂടുതലായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വാക്‌സിൻ പാസ്പോർട്ട് ഏർപ്പെടുത്തുമെന്ന് വാക്സിനേഷൻെറ ചുമതലയുള്ള മന്ത്രി നാദിം സഹാവി അറിയിച്ചു. ഇനി ഒരു ലോക് ഡൗണിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മുൻകരുതലായിട്ടാണ് പുതിയ നീക്കം വ്യാഖ്യാനിക്കപ്പെടുന്നത് . ലോക്ഡൗൺ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏർപ്പെടുത്തുന്ന ആഘാതം ഒഴിവാക്കാൻ ഈ നീക്കം വളരെ ആവശ്യമാണെന്ന് മന്ത്രി എടുത്തുപറഞ്ഞു. ഇതിനിടെ 12 മുതൽ 15 വയസ്സു വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല . വാക്സിൻ കൊടുക്കാൻ തീരുമാനിച്ചാൽ അതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു,
മാസ്ക് ധരിക്കുന്നത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്കൂളുകളിലെ ജീവനക്കാർക്കോ വിദ്യാർത്ഥികൾക്കോ നിർബന്ധമാക്കിയിട്ടില്ല. ഏത് ഗ്രൂപ്പുകൾക്ക് കോവിഡ് വാക്സിൻ ലഭിക്കണമെന്നതിനെക്കുറിച്ച് ഇതുവരെ ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷന്റെ (ജെസിവിഐ) ഉപദേശം യുകെയിലുടനീളം പിന്തുടരുന്നു. നിലവിലുള്ള പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി വിപുലീകരിക്കാൻ അടിസ്ഥാന സാഹചര്യങ്ങളോടെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 200,000 പേരെ ഉൾപ്പെടുത്താൻ ജെസിവിഐ ശുപാർശ ചെയ്തു. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ഗൗരവമായി തന്നെ പരിഗണിക്കാൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ചീഫ് മെഡിക്കൽ ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്ഞിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് ഹാരിയും മേഗനും. ഹാരിയുടെയും മേഗന്റെയും അഭ്യർത്ഥനയിൽ അമ്പരന്നിരിക്കുകയാണ് രാജകുടുംബാംഗങ്ങൾ. ജൂൺ 4 ന് ജനിച്ച മകൾ ലിലിബറ്റിന് രാജ്ഞിയെ പരിചയപ്പെടുത്തുകയെന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. എന്നിരുന്നാലും, ഒരു കൂടിക്കാഴ്ചയും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും മാസങ്ങൾക്ക് മുമ്പ് ഓപ്രയുമായി നടത്തിയ അഭിമുഖം രാജകുടുംബത്തെ ഞെട്ടിച്ചുവെന്നും രാജകീയ വൃത്തങ്ങൾ അറിയിച്ചു. “രാജ്ഞിക്ക് ഇപ്പോഴും ഹാരിയെ വളരെ ഇഷ്ടമാണ്. ലിലിബറ്റിനെയും സഹോദരൻ ആർച്ചിയെയും കാണാൻ രാജ്ഞി ആഗ്രഹിക്കുന്നുണ്ട്.” അവർ കൂട്ടിച്ചേർത്തു. ഈ വർഷം ആദ്യം, ഹാരിയും മേഗനും അവരുടെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം അറിയിക്കുകയും കുഞ്ഞിന്റെ പേരിനൊപ്പം ഡയാന രാജകുമാരിയുടെ നാമം ചേർത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
‘ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജി’ന്റെ വിശദാംശങ്ങൾ ഇന്നലെ രാവിലെയാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ഈ അവശ്യവും ഉയർന്നത്. രാജ്ഞിയുടെ വ്യക്തിപരമായ കാര്യങ്ങൾ മാത്രമല്ല, വ്യാപകമായ സുരക്ഷാ പ്രത്യാഘാതങ്ങളുമുള്ള അത്തരം സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കൊട്ടാരത്തിനോട് അടുപ്പമുള്ള കേന്ദ്രങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. പകർച്ചവ്യാധി സമയത്ത് വിവരങ്ങൾ പുതുക്കിയതിന് ശേഷമാണ് പദ്ധതികൾ ചോർന്നതെന്ന് വിശ്വസിക്കപ്പെടുന്നു. കോവിഡിനെക്കുറിച്ചുള്ള ആശങ്കകൾ വകവയ്ക്കാതെ ബോറിസും കാരി ജോൺസണും ഈ വാരാന്ത്യത്തിൽ ബൽമോറലിൽ രാജ്ഞിയെ സന്ദർശിക്കും. അവരുടെ 16 മാസം പ്രായമുള്ള മകൻ വിൽഫ്രഡ് രാജ്ഞിയെ കണ്ടുമുട്ടുന്നതും ഇതാദ്യമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- വിവാഹിതനായ ആംഗ്ലിക്കൻ ബിഷപ്പ് പദവി രാജിവെച്ച് റോമൻ കത്തോലിക്കാ സഭയിൽ ചേർന്നു. എബ്ബ്സ്ഫ്ളീറ്റിലെ ബിഷപ്പ് ആയിരുന്ന ജോനാഥാൻ ഗൂഡോൾ ആണ് തന്റെ എട്ടു വർഷം നീണ്ട ആംഗ്ലിക്കൻ സഭാജീവിതം അവസാനിപ്പിച്ചത്. വളരെക്കാലമായുള്ള പ്രാർത്ഥനകൾക്കും ആലോചനകൾക്കും ശേഷമാണ് താൻ ഇത്തരമൊരു തീരുമാനത്തിലെത്തി ചേർന്നതെന്നും, ഇക്കാലമത്രയും തന്റെ ജീവിതത്തിലെ പരീക്ഷണ കാലഘട്ടങ്ങൾ ആയിരുന്നുവെന്നും ബിഷപ്പ് വ്യക്തമാക്കി. വളരെ വേദനപൂർവമാണ് ബിഷപ്പിന്റെ രാജി താൻ സ്വീകരിച്ചതെന്ന് കാന്റർബറി ആർച്ച്ബിഷപ്പ് പറഞ്ഞു. പ്രൊവിൻഷ്യൽ എപ്പിസ്കോപ്പൽ ബിഷപ്പായി, വനിതാ ബിഷപ്പുമാരെ അംഗീകരിക്കാത്ത വിവിധ ഇടവകകളിലാണ് ഇദ്ദേഹം സേവനമനുഷ്ഠിച്ചത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ തന്നെ ഒരു വിഭാഗമായ ‘ ദി സൊസൈറ്റി ‘യുടെ വളരെ കാലം ആയ ഒരു അംഗമായിരുന്നു ബിഷപ്പ് ജോനാഥാൻ. കത്തോലിക്കാ നിയമങ്ങളും ആചാരങ്ങളും ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ‘ ദി സൊസൈറ്റി ‘.
ബിഷപ്പ് ജോനാഥാന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കത്തോലിക്കാസഭയിൽ ബിഷപ്പുമാർക്ക് വിവാഹം ചെയ്യുവാൻ അനുമതി ഇല്ലെങ്കിലും, ഇത്തരത്തിൽ വിവാഹിതരായ ആംഗ്ലിക്കൻ ബിഷപ്പുമാരെ കത്തോലിക്കാ സഭ ചേർക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് ബിഷപ് ജോനാഥാൻ തന്റെ രാജി തീരുമാനം അറിയിച്ചത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതൽ തടസമുണ്ടാകാതിരിക്കാൻ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളിൽ വ്യക്തത വേണമെന്ന് ലേബർ പാർട്ടി ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ മാസ്ക് ധരിക്കൽ, വെന്റിലേഷൻ സംവിധാനങ്ങൾ, പരിശോധന എന്നിവ ഉൾപ്പെടെയുള്ള മറ്റ് നടപടികളും ആവശ്യമാണെന്ന് ഷാഡോ എഡ്യൂക്കേഷൻ സെക്രട്ടറി കേറ്റ് ഗ്രീൻ പറഞ്ഞു. ആരോഗ്യമുള്ള 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദഗ്ധർ ഇപ്പോൾ വാക്സീൻ ശുപാർശ ചെയ്തിട്ടില്ല. സ്കൂളുകളിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും ശീതകാലം അടുക്കുമ്പോൾ അണുബാധ നിരക്ക് കുറയ്ക്കുന്നതിനും 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സീൻ നൽകേണ്ടതുണ്ടെന്ന് സർക്കാർ വിശ്വസിക്കുന്നു. ഇതിൽ ദിവസങ്ങൾക്കുള്ളിൽ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ.
ചീഫ് മെഡിക്കൽ ഓഫീസർമാർ ഉപദേശം നൽകിയ ഉടൻ, ഈ വിഷയത്തിൽ സർക്കാർ വ്യക്തമായ തീരുമാനം എടുക്കേണ്ടതുണ്ടെന്ന് ഗ്രീൻ പറഞ്ഞു. വ്യക്തത ലഭിക്കാൻ ഇത്രയും നാൾ കാത്തിരിക്കേണ്ടി വരുന്നുവെന്നത് നിരാശാജനകമായ കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകാനുള്ള ഒരു പ്രക്രിയ ഉണ്ടായിരിക്കണമെന്നും എന്നാൽ അതുമാത്രം പോരെന്നും ഗ്രീൻ അറിയിച്ചു. കോവിഡ് വ്യാപനം കുറയ്ക്കാനും കുട്ടികളെ ക്ലാസ് മുറികളിൽ നിലനിർത്താനും മാസ്ക്, മെച്ചപ്പെട്ട വെന്റിലേഷൻ, ശക്തമായ പരിശോധന സംവിധാനം എന്നിവയും ഷാഡോ എഡ്യൂക്കേഷൻ സെക്രട്ടറി ആവശ്യപ്പെട്ടു.
മാസ്ക് ധരിക്കുന്നത് ഇംഗ്ലണ്ടിലെയും വെയിൽസിലെയും സ്കൂളുകളിലെ ജീവനക്കാർക്കോ വിദ്യാർത്ഥികൾക്കോ നിർബന്ധമാക്കിയിട്ടില്ല. ഏത് ഗ്രൂപ്പുകൾക്ക് കോവിഡ് വാക്സിൻ ലഭിക്കണമെന്നതിനെക്കുറിച്ച് ഇതുവരെ ജോയിന്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യൂണൈസേഷന്റെ (ജെസിവിഐ) ഉപദേശം യുകെയിലുടനീളം പിന്തുടരുന്നു. നിലവിലുള്ള പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി വിപുലീകരിക്കാൻ അടിസ്ഥാന സാഹചര്യങ്ങളോടെ 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള 200,000 പേരെ ഉൾപ്പെടുത്താൻ ജെസിവിഐ ശുപാർശ ചെയ്തു. 12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത് ഗൗരവമായി തന്നെ പരിഗണിക്കാൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ചീഫ് മെഡിക്കൽ ഓഫീസർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട് .