Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- രണ്ട് ബിസിനസ് ഗ്രൂപ്പുകൾ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഇരയായി മാറിയത് 19കാരിയായ അയ ഹെചെമ് എന്ന നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ്. കഴിഞ്ഞ മെയ് 17 നാണ് ലങ്കാഷെയറിലെ ബ്ലാക്ക്ബർണിൽ വീട്ടിലേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങിച്ചു നടന്നുവരികയായിരുന്ന അയയ്ക്കു നേരെ വെടിയുതിർക്കപ്പെട്ടത്. ഫിറോസ് സുലൈമാൻ എന്ന ടയർ ബിസിനസുകാരൻ തന്റെ എതിരാളിയായ ക്വിക്ക്ഷൈൻ ടയേഴ്സ് ഉടമ പാച്ചാഹ് ഖാനെ അപകടപ്പെടുത്തുന്നതിനായി തയ്യാറാക്കിയ പദ്ധതിയിൽ, അയ അറിയാതെ പെടുകയായിരുന്നു. കാർ ഓടിച്ചിരുന്ന ഡ്രൈവർ ആന്റണി എന്നിസും, കൊലയാളി സമീർ രാജയും ക്വിക്ക്ഷൈൻ ടയർ കടയുടെ മുന്നിലൂടെ മൂന്നുവട്ടം സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. നാലാമത്തെ പ്രാവശ്യം ആണ് അവർ വെടിയുതിർക്കാൻ ശ്രമിച്ചത്. ആദ്യതവണ പരാജയപ്പെട്ടെങ്കിലും, രണ്ടാമത്തെ തവണത്തെ പരിശ്രമത്തിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന അയ ഹെചെമ് എന്ന വിദ്യാർഥിനിയാണ് ഇരയായി മാറിയത്. ഇവരുടെ കൂട്ടാളികളായ അയാസ് ഹുസൈൻ, അബുബക്കർ സാടിയ, ഉത്മൻ സാടിയ എന്നിവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി അയയുടെ കുടുംബം വ്യക്തമാക്കി. ഒരു അഡ്വക്കേറ്റ് ആകാൻ ആഗ്രഹിച്ച അയയുടെ നഷ്ടം കുടുംബാംഗങ്ങൾക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമാണെന്നവർ വ്യക്തമാക്കി. അയയെ വെടി വെയ്ക്കപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായി. റമദാൻ വ്രതം മുറിക്കുന്നതിന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങിക്കുവാനാണ് അയ പുറത്തിറങ്ങിയത്.
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ, ഒരു ടൊയോട്ട കാറിലെത്തിയ അക്രമി വെടിയുതിർക്കുന്ന ദൃശ്യങ്ങളുണ്ട്. നെഞ്ചിന് നേർക്കാണ് അയയ്ക്ക് വെടിയേറ്റത്. 2019 ൽ ആർ ഐ ടയർ കടയ്ക്ക് അടുത്തായി ക്വിക്ക്ഷൈൻ പ്രവർത്തനം ആരംഭിച്ചതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള ശത്രുത ആരംഭിക്കുന്നത്. അന്വേഷണത്തിൽ ഉടനീളം യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ തങ്ങളാലാവും വിധം ശ്രമിച്ചുവെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ സോ റൂസോ വ്യക്തമാക്കി. കുടുംബാംഗങ്ങളോടുള്ള അഗാധമായ ദുഃഖവും അദ്ദേഹം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തുർക്കി:- തുർക്കിയുടെ തെക്കൻ പ്രദേശങ്ങളിൽ കാട്ടുതീ അതിരൂക്ഷമായി പടരുകയാണ്. നിരവധി ഗ്രാമങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ അപകടത്തിൽ എട്ടുപേരാണ് മരണപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ . കഴിഞ്ഞ ആറു ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കാട്ടുതീ, ഏകദേശം 118,789 ഹെക്ടറോളം സ്ഥലം നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന മാറ്റങ്ങളാണ് കാട്ടുതീയ്ക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. എന്നാൽ പ്രതിസന്ധി നേരിടുന്നതിന് ആവശ്യമായ ഫയർ ഫൈറ്റിംഗ് എയർക്രാഫ്റ്റുകൾ ഇല്ലെന്നത് സാഹചര്യങ്ങളെ കൂടുതൽ രൂക്ഷമാക്കുന്നു. ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിയില്ല എന്ന ആരോപണം തുർക്കി പ്രസിഡന്റ് എർഡോഗനെതിരെ ഉയർന്നിട്ടുണ്ട്. രാജ്യത്ത് പടർന്നിരിക്കുന്ന കാട്ടുതീ നേരിടുന്നതിന് ആവശ്യമായ ഫയർ ഫൈറ്റിങ് എയർക്രാഫ്റ്റുകൾ ഇല്ലെന്ന വസ്തുത ശരിയാണെന്ന് തുർക്കി പ്രസിഡണ്ട് തന്നെ സമ്മതിച്ചിട്ടുണ്ട് എന്നുള്ളത് ആരോപണത്തിന് ശക്തി വർദ്ധിപ്പിക്കുന്നു.


നിലവിലെ സാഹചര്യങ്ങൾ ജനങ്ങളെ എല്ലാവരെയും തന്നെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. ഗ്രാമത്തിലെ ജനങ്ങൾ തങ്ങളാലാവും വിധം തീ അണയ്ക്കുന്നതിനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. ബക്കറ്റുകളിലും കുപ്പികളിലുമെല്ലാം വെള്ളം നിറച്ചു അവർ സാഹചര്യത്തെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള സഹായവും ലഭിക്കുന്നില്ലെന്ന് ഗ്രാമത്തിലെ ജനങ്ങൾ പരാതി പറയുന്നു. റഷ്യ ,ഉക്രയിൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം സഹായങ്ങൾ തുർക്കിക്ക് ലഭിക്കുന്നുണ്ട്. രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ ഗവൺമെന്റിനെതിരെ ശക്തമായ ഒരു പ്രതിരോധം രൂപപ്പെട്ടിട്ടുണ്ട്. കൊറോണ ബാധ തുർക്കിയുടെ സാമ്പത്തികരംഗത്തെ ശക്തമായി ബാധിച്ച സാഹചര്യത്തിലാണ്, ഇപ്പോൾ കാട്ടുതീയും എത്തിയിരിക്കുന്നത്.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് നൽകിയ ഇന്ത്യൻ നിർമ്മിത ആസ്ട്രാസെനെക്ക വാക്സിൻ അംഗീകരിക്കാത്ത 13 യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് പോർച്ചുഗൽ. റിപ്പോർട്ടുകൾ പ്രകാരം, വേനൽക്കാല അവധിക്ക് പോർച്ചുഗലിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയേണ്ടിവരും. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച കോവിഷീൽഡ് വാക്സീൻ അമ്പതുലക്ഷം ബ്രിട്ടീഷുകാർക്ക് നൽകിയിട്ടുണ്ട്. ആസ്ട്രാസെനെക്ക ഡോസുകൾ പോലെയാണെങ്കിലും, യൂറോപ്യൻ റെഗുലേറ്റർ ഇത് അംഗീകരിച്ചിട്ടില്ല. അതിനാൽ ഇത് യൂറോപ്യൻ യൂണിയനും അംഗീകരിച്ചിട്ടില്ല.

നിയമമനുസരിച്ച് അംഗീകൃത വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കാത്തവർ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണമെന്ന് പോർച്ചുഗൽ ആവശ്യപ്പെടുന്നു. മറ്റ് രണ്ട് രാജ്യങ്ങളായ പോളണ്ടും റൊമാനിയയും ബ്രിട്ടീഷ് യാത്രികരോട്, രണ്ട് ഡോസ് അംഗീകൃത വാക്സീൻ ലഭിച്ചിട്ടില്ലെങ്കിൽ ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെടുന്നു. ഡെൻമാർക്കിലും സൈപ്രസിലും അംഗീകൃത വാക്സിൻ ആവശ്യമാണ്. അതേസമയം ചില രാജ്യങ്ങൾ സന്ദർശകർക്ക് പ്രവേശനത്തിനുള്ള പരിശോധനയും പ്രതിരോധ കുത്തിവയ്പ്പ് നൽകും. ചെക്ക് റിപ്പബ്ലിക്ക്, എസ്റ്റോണിയ, ഇറ്റലി, ലിത്വാനിയ, ലക്സംബർഗ്, സ്ലൊവാക്യ, നോർവേ, ലിച്ചെൻസ്റ്റീൻ എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.

ഫ്രാൻസും ക്രൊയേഷ്യയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇതിനകം തന്നെ ഇന്ത്യൻ നിർമ്മിത വാക്സിൻ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത മാസത്തോടെ വാക്സിൻ ഔദ്യോഗികമായി അംഗീകരിക്കാനാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ നിർമിത ഡോസുകൾ സ്വീകരിച്ച യാത്രക്കാർക്ക് മറ്റ് രാജ്യങ്ങളിൽ പ്രതികൂല സാഹചര്യം നേരിടേണ്ടിവരുമെന്ന ആശങ്ക കഴിഞ്ഞ മാസം ആരോഗ്യവകുപ്പ് പരിഹരിച്ചിരുന്നു. യുകെയിൽ നൽകിയ എല്ലാ ആസ്ട്രാസെനക്ക വാക്സിനുകളും ഒരേ ഉൽപന്നമാണെന്നും എൻഎച്ച്എസ് കോവിഡ് പാസിൽ ‘വക്സെവ്രിയ’ എന്ന പേരിലാണ് പ്രത്യക്ഷപ്പെടുന്നതെന്നും അവർ അറിയിച്ചിരുന്നു. ആ സമയത്ത് യൂറോപ്യൻ മെഡിസിൻ ഏജൻസി ആസ്ട്രാസെനെക്ക വാക്സീന് അനുമതി നൽകിയിരുന്നെന്നും യാത്രയെ ബാധിക്കില്ലെന്ന് ഉറപ്പുനൽകിയതായും വകുപ്പ് കൂട്ടിച്ചേർത്തു. ഇന്ത്യൻ നിർമ്മിത ഡോസുകളുടെ ബാച്ച് നമ്പറുകൾ 4120Z001, 4120Z002, 4120Z003 എന്നിങ്ങനെയാണ്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ജപ്പാൻ :- നാഷണൽ കോച്ചുകളെ വിമർശിച്ച ബെലാറസ് ഒളിമ്പിക് താരത്തെ നിർബന്ധപൂർവ്വം തിരിച്ചയക്കാൻ നീക്കം. താരത്തിന് ഹ്യുമാനിറ്റേറിയൻ വിസ നൽകിയിരിക്കുകയാണ് പോളണ്ട്. രാത്രി മുഴുവനും ഹോട്ടലിൽ ജാപ്പനീസ് പോലീസിന്റെ സംരക്ഷണത്തിൽ കഴിഞ്ഞ, ഇരുപത്തിനാലുകാരിയായ ക്രിസ്റ്റീന ടിമാനോവ്സ്‌ക്യ നിലവിൽ പോളിഷ് എംബസിയിൽ ആണുള്ളത്. ടീം കോച്ചുകളെ വിമർശിച്ചതിന് തന്നെ നിർബന്ധപൂർവ്വം എയർപോർട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നവെന്നും, തന്റെ സുരക്ഷയിൽ തനിക്ക് ഭീതി ഉണ്ടെന്നും താരം പറഞ്ഞിരുന്നു . തന്റെ മാനസികാവസ്ഥ ശരിയല്ല എന്നാരോപിച്ച് തന്നെ ടീമിൽ നിന്ന് പുറത്താക്കിയതായും അവർ വ്യക്തമാക്കി.

തിങ്കളാഴ്ച ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ താൻ ഇപ്പോൾ സുരക്ഷിയാണെന്നും , ഈ സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പറയാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കി. ഈ സംഭവത്തോടെ ബെലാറസ് ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ ഉടൻ തന്നെ താരത്തിന്റെ ഭർത്താവ്, അർസനി സ്ടനെവിച് ബെലാറസിൽ നിന്നും ഉക്രെയിനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. സ്ഥിതി ഇത്രയും രൂക്ഷമാകുമെന്ന് താൻ വിചാരിച്ചില്ലെന്നും, വിവരം അറിഞ്ഞ ഉടൻ തന്നെ താൻ യാത്ര തിരിക്കുകയായിരുന്നു എന്നും ഭർത്താവ് വ്യക്തമാക്കി. തങ്ങൾ വെറും സ്പോർട്സ് താരങ്ങളാണെന്നും, യാതൊരുവിധ വിവാദങ്ങളിലും ഏർപ്പെടുവാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. താരം സുരക്ഷിതമായ സ്ഥാനത്ത് ആണുള്ളത് എന്ന് ഒളിമ്പിക്സ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. ജാപ്പനീസ്, പോളണ്ട് എന്നീ രാജ്യങ്ങൾ എടുത്ത നടപടികൾ പ്രശംസനീയമാണെന്നും ബലാറസിലെ യുഎസ് അംബാസിഡർ വ്യക്തമാക്കി. താരത്തിന്റെ വിശദ വിവരങ്ങൾ നൽകണമെന്ന് ടോക്കിയോയിലെ ബെലാറസ് എംബസി ജാപ്പനീസ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്റ്റിന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, തനിക്ക് ടീം ഒഫീഷ്യൽസിന്റെ അധിക സമ്മർദം ഉണ്ടെന്നും, ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി തന്നെ സഹായിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഈയാഴ്ച സ്ത്രീകളുടെ 200 മീറ്ററിലും, 4× 400 മീറ്ററിലും ക്രിസ്റ്റീന മത്സരിക്കാൻ ഇരിക്കെയാണ് താരത്തിനെതിരെയുള്ള നീക്കം. തന്നെ നിർബന്ധപൂർവ്വം റിലേ മത്സരത്തിന് ഉൾപ്പെടുത്തുക ആയിരുന്നുവെന്നും, താനിതുവരെ അത്തരമൊരു ഇവന്റിന് മത്സരിച്ചിട്ടില്ലെന്നും ഇൻസ്റ്റഗ്രാം കുറിപ്പിൽ താരം വ്യക്തമാക്കി. അതോടൊപ്പം തന്നെ തനിക്കൊപ്പം ഉള്ള ചില താരങ്ങൾക്ക് എല്ലാ ടെസ്റ്റുകളും നടത്താത്തതിനാൽ, മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബലാറസ് ഒഫീഷ്യൽസ് താരത്തിനെതിരെ നടപടി എടുത്തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

എൻ എച്ച് എസ് കോവിഡ് ആപ്ലിക്കേഷൻ പരിഷ്കരിച്ചു. ഒറ്റപ്പെടൽ നിർദ്ദേശം നേരത്തെ ഉള്ളതിനേക്കാൾ കുറവ് നൽകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നേരത്തെ കോവിഡ് പോസിറ്റീവ് ആയവരുടെ 5 ദിവസം മുൻപു വരെയുള്ള സമ്പർക്ക പട്ടിക കണ്ടെത്തി ഒറ്റപ്പെടൽ നിർദ്ദേശമായിരുന്നു നൽകിയിരുന്നത്. എന്നാൽ ഇത് രണ്ടുദിവസമാക്കി ചുരുക്കിയാണ് എൻഎച്ച് എസ് കോവിഡ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കുന്ന ഒറ്റപ്പെടൽ നിർദ്ദേശം മൂലം പല സ്ഥാപനങ്ങളും ജീവനക്കാരുടെ ക്ഷാമം നേരിടുന്നതായി കടുത്ത വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഈ സ്ഥിതി മറികടക്കാൻ എൻഎച്ച്എസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരെ ഒറ്റപ്പെടൽ നിർദ്ദേശം ലഭിച്ചാലും ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു.

എൻഎച്ച്എസ് കോവിഡ് ആപ്പിലെ പുതിയ മാറ്റം അനാവശ്യ ഒറ്റപ്പെടൽ നിർദ്ദേശങ്ങൾ ഒഴിവാക്കുകയും അപകടസാധ്യതയുള്ളവരെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
എൻഎച്ച്എസ് കോവിഡ് ആപ്ലിക്കേഷനിൽ മാറ്റങ്ങൾ വരുത്താൻ ബിസിനസ് മേഖലയിൽ നിന്ന് കടുത്ത സമ്മർദ്ദം സർക്കാരിനുമേലുണ്ടായിരുന്നു എന്നാണ് സൂചനകൾ. ജൂലൈ 21 -ന് അവസാനിച്ച ആഴ്ചയിൽ മാത്രം 7 ലക്ഷം ഒറ്റപ്പെടൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൻ എച്ച് എസ് ആപ്ലിക്കേഷൻ ഉപയോഗത്തെ കുറിച്ച് കടുത്ത അസംതൃപ്തിയായിരുന്നു ജനങ്ങളുടെ ഇടയിൽ ഉയർന്നുവന്നത്.

നിങ്ങൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള ഏറ്റവും ലളിതവും എളുപ്പവും വേഗതയേറിയതുമായ മാർഗ്ഗമാണ് എൻഎച്ച്എസ് ആപ്പ് ഉപയോഗിക്കുക എന്നത് എന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിലെ ഡോക്ടർ ജെന്നി ഹാരിസ് പറഞ്ഞു. എൻ എച്ച് എസ് ആപ്ലിക്കേഷൻ ആയിരക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ 21, 952 പേരാണ് യുകെയിൽ കോവിഡ് പോസിറ്റീവ് ആയത്. ഇന്നലെ 24 പേരാണ് കോവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ സെപ്റ്റംബറിൽ പ്രതിരോധ കുത്തിവെയ്പ്പിൻെറ അടുത്തഘട്ടം ആരംഭിക്കും. മൂന്ന് ദശലക്ഷം ബ്രിട്ടീഷുകാർക്ക് ഇതിൻറെ ഭാഗമായി ഫൈസറിൻെറ കോവിഡ് ബൂസ്റ്റർ വാക്സിൻ നൽകാനുള്ള ബൃഹത് പദ്ധതിയ്ക്കാണ് യുകെ ഒരുങ്ങുന്നത്. 2000 ഫാർമസികളിലൂടെ ആഴ്ചയിൽ 2.5 ദശലക്ഷം ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓക്സ്ഫോർഡ് അസ്ട്രാസെനക്ക വാക്‌സിൻ ലഭിച്ച ആളുകൾക്കും മൂന്നാംഘട്ടത്തിൽ ഫൈസറിൻെറ അല്ലെങ്കിൽ മോഡേണയുടെ ബൂസ്റ്റർ ഡോസ് ആയിരിക്കും ലഭിക്കുക.

50 വയസ്സിന് മുകളിലുള്ള എല്ലാ മുതിർന്നവർക്കും അതോടൊപ്പം പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 6 -ന് ആരംഭിക്കുന്ന വാക്സിനേഷൻെറ മൂന്നാംഘട്ടം ഉദ്ദേശിച്ച രീതിയിൽ മുന്നേറുകയാണെങ്കിൽ ഡിസംബർ ആദ്യത്തോടെ പൂർത്തിയാകും . ഡിസംബർ 25 -ന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിനേഷൻ ലഭിക്കുന്നവർക്ക് ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളിലും ബന്ധുസമാഗമങ്ങളിലും രോഗഭീതിയില്ലാതെ പങ്കെടുക്കാൻ പറ്റുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ .

ഇന്നലെ 24,470 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 65 പേരാണ് രോഗം മൂലം മരണമടഞ്ഞത്. ഇന്ന് മുതൽ യുഎസിൽ നിന്ന് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച് യുകെയിലേയ്ക്ക് വരുന്നവർക്ക് ഐസലേഷനിൽ പോകേണ്ടതില്ല. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെയും യുഎസിലെയും പൗരന്മാർക്ക് യുകെയിലുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും പുനഃസമാഗമത്തിന് പുതിയ തീരുമാനം സഹായിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പറഞ്ഞു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഇന്ത്യ:- ഇന്ത്യയുടെ വളർച്ചാ രംഗത്ത് വലിയ നാഴികക്കല്ലായി മാറിയ 1991 ലെ ഭരണ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ട് 30 വർഷം തികയുന്നു. ഈ പരിഷ്കാരങ്ങൾക്ക് മുൻപുള്ള ഇന്ത്യയുടെ സാഹചര്യങ്ങൾ ഇന്നത്തേതുമായി താരതമ്യം ചെയ്യുന്നതിന് അപ്പുറമായിരുന്നു. ഒരു ഫോൺ കണക്ഷൻ ലഭിക്കുന്നതിനായി നിരവധി വർഷങ്ങൾ ജനങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു ഇന്ത്യയിൽ. ഈ അവസരം മുതലെടുത്ത കൺസൾറ്റന്റുമാർ എന്ന് അവകാശപ്പെടുന്ന ഇടനിലക്കാർ ഫോൺ കണക്ഷൻ, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ടുകൾ എന്നിവ ശരിയാക്കി നൽകുന്നതിനായി വൻതുകയാണ് കമ്മീഷനായി ഈടാക്കിയിരുന്നത്. ഒരു സ്കൂട്ടറോ കാറോ വാങ്ങുന്നതിനായി 10 മുതൽ 12 വർഷം വരെ കാത്തിരിക്കേണ്ട ഗതികേടിൽ ആയിരുന്നു ജനം. ഈ അവസ്ഥ വലിയതോതിൽ ഇടനിലക്കാർ വളരുന്നതിനു സഹായിച്ചു.


ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിന്നെല്ലാമുള്ള ഒരു വിടുതലാണ് 1991ലെ ഭരണപരിഷ്കാരങ്ങൾ ജനങ്ങൾക്ക് നൽകിയത്. അതുവരെ ഫോൺ കണക്ഷനുകൾ ഗവൺമെന്റിന്റെ മാത്രം കുത്തകയായിരുന്നുവെങ്കിൽ, പിന്നീട് പ്രൈവറ്റ് കമ്പനികൾക്ക് എല്ലാ രംഗത്തും ഇൻവെസ്റ്റ് ചെയ്യാനുള്ള അവസരങ്ങൾ ഗവൺമെന്റ് ഒരുക്കി നൽകി. ഇമ്പോർട്ട് ഡ്യൂട്ടികൾ വൻതോതിൽ ഗവൺമെന്റ് കുറച്ചു. ഇത്തരം നയങ്ങളിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായ വളർച്ച വളരെ വലുതാണ്.

1991ൽ 840 മില്യൺ ജനങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നതിൽ, അഞ്ചു മില്യൻ ആളുകൾക്ക് മാത്രമാണ് ടെലിഫോൺ കണക്ഷൻ ഉണ്ടായിരുന്നത്. എന്നാൽ പല ടെലിഫോൺ എക്സ്ചേഞ്ചുകളും നൂറ്റാണ്ടുകൾ പഴക്കമുള്ളതായതിനാൽ, പല ടെലിഫോണുകളും മിക്കപ്പോഴും തകരാറിലായിരുന്നു. തങ്ങളുടെ ഫോൺ തകരാറിലായതു മൂലം ക്ഷുഭിതരായ ജനങ്ങൾ ഫോണിന് ആദരാഞ്ജലികൾ അർപ്പിച്ച് പത്രങ്ങളിലും മറ്റും പരസ്യങ്ങൾ ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ഒരു ഫോൺകോളിനിടയിൽ മറ്റുള്ളവരുടെ കോളുകൾ കയറിവരുന്നത് സ്വാഭാവികമായിരുന്നു. എന്നാൽ ഇന്ന് ജനസംഖ്യയുടെ ഭൂരിഭാഗം പേർക്കും മൊബൈൽ ഫോണുകൾ എന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തിച്ചേർന്നു. കോളുകളും ടെക്സ്റ്റ് മെസ്സേജുകളുമെല്ലാം ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ന് ലഭിക്കുന്നു. 5000 രൂപ മുതൽ ഇന്ന് ജനങ്ങൾക്ക് സ്മാർട്ട്ഫോണുകൾ ലഭ്യമാണ്.


ഫോൺ കണക്ഷനുകളെപ്പോലെ, ജനങ്ങളെ വലച്ച മറ്റൊരു മേഖലയായിരുന്നു ബാങ്ക് സന്ദർശനം. ഒരു ചെക്ക് ഡിപ്പോസിറ്റ് ചെയ്യണമെങ്കിൽ, ജനങ്ങൾ ടോക്കണെടുത്ത് നീണ്ട മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിൽനിന്നും 820 മില്യൺ ഡെബിറ്റ് കാർഡുകളും, 57 മില്യൻ ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്ന ജനത എന്ന മാറ്റത്തിലേക്ക് ഇന്ത്യ എത്തിച്ചേർന്നു. 30 വർഷത്തിൽ രണ്ടിരട്ടിയാണ് ബാങ്ക് ബ്രാഞ്ചുകളുടെ എണ്ണം വർദ്ധിച്ചത്. ഇതോടൊപ്പംതന്നെ ഇന്ന് ക്യാഷ് ലെസ്സ് പെയ്മെന്റുകൾ പോലും ജനങ്ങൾക്കിടയിൽ സർവ്വസാധാരണമായി നടക്കുന്നു.

1988 ൽ ഇന്ത്യയിലെ വിമാനങ്ങൾ കയറുന്നത് ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്രയ്ക്ക് മോശം ആയിരുന്നു ഇന്ത്യയിലെ വിമാനങ്ങളുടെ അവസ്ഥ. ഇതോടൊപ്പം തന്നെ മുന്നറിയിപ്പ് കൂടാതെ പലപ്പോഴും ഫ്ലൈറ്റുകൾ ക്യാൻസൽ ആവുകയും, ജനങ്ങൾ നീണ്ട ക്യൂവിൽ പെടുകയും ചെയ്യുന്നതും സാധാരണമായിരുന്നു. 1991 ലെ പരിഷ്കാരങ്ങൾ പ്രൈവറ്റ് കമ്പനികളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിന് സഹായിച്ചു. ഇതോടെ ഏറ്റവും മികച്ച സൗകര്യത്തിൽ ജനങ്ങൾക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമൊരുങ്ങി. 2015 ൽ ഏവിയേഷൻ രംഗത്ത് 13 പ്രൈവറ്റ് എയർലൈനുകളുമായി വൻ വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത് . 2018 ൽ 125 മില്യൺ യാത്രികരാണ് ഇന്ത്യയിൽ ആഭ്യന്തര യാത്ര മാത്രം നടത്തിയത്.


1959 ൽ ഇന്ത്യയിൽ ആദ്യമായി ടിവി സംപ്രേഷണം ആരംഭിച്ചപ്പോൾ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഒരു മണിക്കൂർ നീണ്ട വിദ്യാഭ്യാസ പരിപാടി മാത്രമാണ് ഉണ്ടായിരുന്നത്. ആറു വർഷങ്ങൾക്കു ശേഷം ആണ് നാല് മണിക്കൂർ ദൈർഘ്യമുള്ള ദിവസേനയുള്ള സംപ്രേഷണം പോലും ഇന്ത്യയിൽ ആരംഭിച്ചത്. ഇത് എല്ലാം തന്നെ ഗവൺമെന്റ് പരിധിയിലുള്ള ദൂരദർശൻ ചാനലിൽ കൂടി മാത്രമായിരുന്നു. ഇന്ന് 926 ഓളം പ്രൈവറ്റ് ചാനലുകളാണ് ജനങ്ങൾക്ക് വിരൽതുമ്പിൽ ലഭിക്കുന്നത്.

1991ൽ ആരംഭിച്ച പരിഷ്കാരങ്ങൾ 30 വർഷം കൊണ്ട് ഇന്ത്യയെ വളരെയധികം മാറ്റിയതായി പ്രമുഖ ബിസിനസ് ടൈക്കൂൺ മുകേഷ് അംബാനി വ്യക്തമാക്കുന്നു. എന്നാൽ ഇന്നത്തെ കോവിഡ് സാഹചര്യം ഇന്ത്യയുടെ വളർച്ച കുറച്ചൊന്ന് പിന്നോട്ട് ആക്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ പരിഷ്കാരങ്ങൾ ഇന്ത്യയെ വളരെ വലിയ തോതിലാണ് മാറ്റിമറിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- പ്രതിസന്ധികൾക്കിടയിലും തന്റെ സ്വപ്നത്തിനായി പൊരുതി ന്യൂയോർക്കിലെ ബാർഡ് കോളേജിൽ പഠനത്തിന് സ്കോളർഷിപ്പോടുകൂടി അർഹത നേടിയിരിക്കുകയാണ് ശ്വേത കാട്ടി എന്ന പെൺകുട്ടി. മുംബൈയിലെ ചുവന്ന തെരുവുകളിൽ ഒന്നിലാണ് ശ്വേതയുടെ ജനനമെന്നുള്ളത് ഈ വിജയത്തിന് കൂടുതൽ തിളക്കം നൽകുന്നു. സുരക്ഷിതമായ സാഹചര്യങ്ങളും, വിദ്യാഭ്യാസവും ലഭിച്ചത് വളരെ പ്രതിസന്ധിയിലൂടെ ആണെന്ന് ശ്വേത കുറിച്ചു . ലൈംഗിക തൊഴിലാളിയായ അമ്മയാണ് ശ്വേതയുടെ പഠനത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നത്. തന്റെ അതേ അനുഭവം നേരിടുന്ന മറ്റ് പെൺകുട്ടികൾക്ക് മാനസികമായ പിന്തുണ നൽകുക എന്നുള്ളതാണ് തന്റെ ആഗ്രഹമെന്ന് ശ്വേത തുറന്നു പറഞ്ഞു.


പതിനാറാമത്തെ വയസ്സിൽ തന്റെ വിദ്യാഭ്യാസത്തിനായി ക്രാന്തി എന്ന സംഘടനാ വളരെയധികം സഹായിച്ചതായി ശ്വേത പറഞ്ഞു. മൂന്നു സഹോദരിമാരോടും, ഒരു സഹോദരനോടും ഒപ്പം മുംബൈയിലെ ചുവന്നതെരുവിൽ തന്റെ ബാല്യം കഴിച്ച ശ്വേത, പിതാവിന്റെ പീഡനങ്ങൾ വളരെയധികം സഹിച്ചു. എന്നാൽ ദുരിതങ്ങൾക്കിടയിലും തന്റെ മകളുടെ പഠനം തുടരുന്നതിന് മാതാവ് വളരെയധികം പരിശ്രമിച്ചു. മുംബൈയിലെ എസ്‌ എൻ ഡി റ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പ്ലസ്ടു പഠനം പൂർത്തിയാക്കിയ ശ്വേത, 2012 ൽ ക്രാന്തി എന്ന സംഘടനയിൽ ചേർന്നു. ശ്വേതയുടെ ധീരോജ്ജലമായ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങൾ ലഭിക്കുന്നതിന് ഇടയാക്കി . യു എൻ യൂത്ത് കറേജ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ശ്വേതയെ തേടിയെത്തി. അവസരങ്ങൾ ലഭിക്കാത്ത കുട്ടികൾക്ക്, പഠനം തുടരുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ശ്വേത ഉറപ്പിച്ചുപറയുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അഞ്ചു വയസ്സുള്ള കുട്ടിയെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. 39 കാരനായ പുരുഷനും 30 വയസ്സുള്ള സ്ത്രീയും ആണ് അറസ്റ്റിലായത്. സംഭവത്തോട് അനുബന്ധിച്ച് 13 വയസ്സുള്ള ഒരു ആൺകുട്ടി പോലീസ് നിരീക്ഷണത്തിലാണ്. ബ്രിഡ്ജൻഡിലെ പാണ്ടി പാർക്കിനടുത്തുള്ള ഒഗ്മോർ നദിയിൽ ശനിയാഴ്ച പുലർച്ചെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ബ്രിഡ്ജൻഡിലെ പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇത് ഒരു കൊച്ചു കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ട ദാരുണ സംഭവമാണെന്നും കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കുന്നവർ ബന്ധപ്പെടണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ഊർജിതമായ അന്വേഷണം നടക്കുന്നതിനാൽ സംഭവത്തോടനുബന്ധിച്ചുള്ള കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

.ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോളിഡേ പാർക്കിൽ 15 വയസ്സുകാരിയായ പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞു. സംഭവത്തോട് അനുബന്ധിച്ച് 19 വയസ്സുള്ള ചെറുപ്പക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടി എങ്ങനെയാണ് മരിച്ചതെന്നോ യുവാവിനെ എന്തിനാണ് കസ്റ്റഡിയിലെടുത്തതെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നോർത്ത് വെയിൽസിലെ ഹോളിഡേ പാർക്കിലെ കാരവനിലാണ് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. എയർ ആംബുലൻസ് സംഭവസ്ഥലത്ത് എത്തി ചേർന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവസ്ഥലത്തുനിന്നും ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതായും പോലീസ് കാറുകൾ പാർക്ക് ചെയ്തിരിക്കുന്നതായും കാണാം. ദാരുണവും ഒറ്റപ്പെട്ടതുമായ സംഭവമാണ് നടന്നതെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മാർക്ക് പിയേഴ്സ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാവിധ സഹകരണവും നൽകിയതിന് ടൈ മാവറിന്റെ ജീവനക്കാരോടും മാനേജ്മെന്റിനോടും അവധിക്കാല ആഘോഷങ്ങളിൽ അവിടെ ഉണ്ടായിരുന്നവരോടും അദ്ദേഹം നന്ദി പറഞ്ഞു. 100 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഫാമിലി പാർക്കാണ് ടൈ മാവർ. എല്ലാവർഷവും പതിനായിരക്കണക്കിന് ആളുകളാണ് അവധിക്കാലം ആഘോഷിക്കാൻ ഇവിടെ എത്തിച്ചേരുന്നത്.

RECENT POSTS
Copyright © . All rights reserved