Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രോഗ പ്രതിസന്ധിയുടെ കാലത്തെ അക്ഷീണ പരിശ്രമത്തിന് ആദരവ്. കൊറോണ വൈറസിനെതിരെ പടപൊരുതിയ നേഴ്സുമാരെ പ്രശംസിച്ച് ചാൾസ് രാജകുമാരൻ. ഈ വർഷത്തെ നേഴ്‌സിംഗ് ടൈംസ് അവാർഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നേഴ്സുമാർ പൂർണ്ണ സമർപ്പണത്തോടെയാണ് ജോലി ചെയ്തതെന്ന് രാജകുമാരൻ കൂട്ടിച്ചേർത്തു. ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വീഡിയോയിലൂടെയായിരുന്നു അദ്ദേഹം മുഖ്യസന്ദേശം നൽകിയത്. യുകെയിലെ നേഴ്സുമാർ ഓരോ ദിനവും അവരുടെ രോഗികൾക്ക് മികച്ച പരിചരണമാണ് നൽകുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആ പ്രയത്നത്തിനുള്ള അംഗീകാരമാണ് നേഴ്‌സിംഗ് ടൈംസ് അവാർഡുകൾ.

ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷനാണ് ഈ വർഷത്തെ വിജയി. തീവ്രപരിചരണ വിഭാഗത്തിന് പുറത്തുള്ള കോവിഡ് രോഗികൾക്ക് നോൺ-ഇൻവേസിവ് വെന്റിലേഷൻ നൽകുന്നതിനായി നേഴ്സുമാർക്ക് ദ്രുത പരിശീലന പരിപാടി സംഘടിപ്പിച്ചതിനാലാണ് ലിവർപൂൾ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസിന് ഈ അവാർഡ് ലഭിച്ചത്. ഈ വർഷം ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട എല്ലാവരെയും രാജകുമാരൻ അഭിനന്ദിച്ചു. ആഗോള പകർച്ചവ്യാധിയെ അഭിമുഖീകരിക്കുമ്പോൾ, നേഴ്‌സുമാർ നൽകിയ പരിചരണം ശ്രേഷ്ഠമാണ്. വെല്ലുവിളി നേരിട്ട പുതിയ സാഹചര്യത്തോട് അവർ വളരെ വേഗം പൊരുത്തപ്പെട്ടതായി ചാൾസ് പറഞ്ഞു.

കഴിഞ്ഞ 18 മാസമായി നഴ്സുമാർ സഹിച്ച ത്യാഗങ്ങൾക്ക് നന്ദി അർപ്പിച്ച രാജകുമാരൻ, അവാർഡ് ചടങ്ങ് അവർക്കുള്ള അംഗീകാരമാണെന്നും കൂട്ടിച്ചേർത്തു. “ഞങ്ങൾക്കെല്ലാവർക്കും വേണ്ടി നിങ്ങൾ ചെയ്യുന്ന പ്രയത്നത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.” അദ്ദേഹം വ്യക്തമാക്കി.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- യുകെയുടെ റെഡ് ലിസ്റ്റിൽ നിലവിലുള്ള ഏഴ് രാജ്യങ്ങളെകൂടി തിങ്കളാഴ്ചയോടു കൂടി നീക്കം ചെയ്യുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ ഇക്വഡോർ, ഡോമിക്കൻ റിപ്പബ്ലിക്, കൊളംബിയ, പെറു, പനാമ, ഹെയ്ത്തി, വെനസ്വല എന്നീ രാജ്യങ്ങളിൽ നിന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചശേഷം ബ്രിട്ടണിലെത്തുന്നവർക്ക് ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയേണ്ട ആവശ്യമില്ല. എന്നാൽ രാജ്യങ്ങളിൽ കേസുകളുടെ എണ്ണം വർദ്ധിച്ചാൽ വീണ്ടും റെഡ് ലിസ്റ്റിലേക്ക് അവയെ ഉൾപ്പെടുത്താനും തീരുമാനമുണ്ട്. യാത്രക്കാർക്കും, ട്രാവലർ ഇൻഡസ്ട്രി ജീവനക്കാർക്കുമെല്ലാം ഊർജ്ജം നൽകുന്നതാണ് പുതിയ തീരുമാനമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻഡ് ഷാപ്സ് വ്യക്തമാക്കി.കൊറോണ വൈറസ് വേരിയന്റുകൾ പുതിയതായി ഒന്നും തന്നെ കണ്ടെത്താത്തതാണ് ഇത്തരമൊരു തീരുമാനം എടുക്കുവാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പംതന്നെ കൂടുതൽ രാജ്യങ്ങളുടെ കോവിഡ് വാക്സിനുകൾ അംഗീകരിക്കാനുള്ള തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്. ഇതോടെ 135 ൽ അധികം രാജ്യങ്ങളുടെ കോവിഡ് വാക്സിനുകൾ യുകെയിൽ അംഗീകൃതമാകും. തിങ്കളാഴ്ചയോടുകൂടിയാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ബ്രിട്ടൻ അറിയിച്ചിരിക്കുന്ന മാറ്റങ്ങൾ സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിലും നടപ്പാക്കുമെന്ന് അതാത് ഗവൺമെന്റുകൾ അറിയിച്ചിട്ടുണ്ട്. മൂന്നാഴ്ച കൂടുന്തോറും റെഡ് ലിസ്റ്റ് പുനപരിശോധിക്കുമെന്നും ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ പുതിയ വേരിയന്റുകൾ മറ്റു രാജ്യങ്ങളിൽ ഉണ്ടാകുന്നുണ്ടോ എന്നത് സംബന്ധിച്ചും സൂക്ഷ്മമായ നിരീക്ഷണം ഉണ്ടാകും. ടൂറിസം ഇൻഡസ്ട്രിക്ക് പുതിയ തീരുമാനങ്ങൾ ഊർജ്ജം നൽകുമെന്ന് സ്കോട്ട്‌ലൻഡ് ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗ്രേയ്മ് ഡേ വ്യക്തമാക്കി. പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും, സാഹചര്യങ്ങൾ കൂടുതൽ സൂക്ഷ്മതയോടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : റിഷി സുനക്കിന്റെ ബജറ്റിൽ പുകയില ഉത്പന്നങ്ങൾക്ക് പുതിയ നികുതി ഏർപ്പെടുത്തിയതിന് പിന്നാലെ സിഗരറ്റിന്റെ വില ഉയർന്നു. 20 സിഗരറ്റുകളുടെ ഒരു പാക്കറ്റിന്റെ വില 13.60 പൗണ്ടായാണ് ഉയർന്നത്. 88 പെൻസിന്റെ വർദ്ധനവ്. വിലകുറഞ്ഞ സിഗരറ്റിന്റെ പാക്കറ്റ് വില 63 പെൻസ്‌ ഉയർന്ന് 9.73 പൗണ്ടിലെത്തി. അതുപോലെ 30 ഗ്രാം പുകയിലയുടെ ഒരു ബാഗിന്റെ വില 8.14 പൗണ്ടില്‍ നിന്നും 9.02 പൗണ്ട് ആയി വർധിച്ചു. മദ്യത്തിന്റെ നികുതിയിൽ ഇളവ് വരുത്തിയ സമയത്ത് തന്നെ പുകയില ഉത്പന്നങ്ങളുടെ നികുതി വർധിപ്പിച്ചതിനെതിരെ പലരും രംഗത്തെത്തി. സർക്കാരിന്റെ തീരുമാനം പരിഹാസ്യമാണെന്ന് ഒരാൾ ട്വിറ്ററിൽ കുറിച്ചു. പുകയിലയുടെ നികുതി നിരക്ക് വർധിപ്പിക്കുന്നത് ചില്ലറ വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

 

പുകവലിക്കാരെ മാത്രം ലക്ഷ്യം വച്ചുള്ള നികുതി വർദ്ധനവാണ് എല്ലാ വർഷം നടപ്പിലാക്കുന്നതെന്ന് പുകവലിക്കാരുടെ ഗ്രൂപ്പായ ഫോറസ്റ്റിന്റെ ഡയറക്ടർ സൈമൺ ക്ലാർക്ക് പറഞ്ഞു. പുകവലിക്കുന്നവരിൽ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെന്നും കോവിഡ് പ്രതിസന്ധിക്ക് പിന്നാലെയുള്ള നികുതി വർദ്ധനവ് അവരെ വലയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഈ നടപടിയിലൂടെ പുകവലിക്കാരുടെ എണ്ണം കുറയ്ക്കാനാകുമെന്നാണ് മന്ത്രിമാരുടെ പ്രതീക്ഷ.

പ്രതിവര്‍ഷം ഏകദേശം 9.96 ബില്ല്യണ്‍ പൗണ്ടാണ് പുകയില നികുതി വഴി സര്‍ക്കാരിന് ലഭിക്കുന്നത്. പുകവലി സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്കായി എന്‍ എച്ച് എസിന് പ്രതിവര്‍ഷം 2.5 ബില്ല്യണ്‍ പൗണ്ടും ചിലവാകുന്നുണ്ട്. സർക്കാരിന്റെ ഈയൊരു തീരുമാനത്തെ സ്വാഗതം ചെയ്യുന്നവരുമുണ്ട്. പുകവലി ആരോഗ്യത്തിന് ഹാനീകരമാണെന്ന വസ്തുത അറിയാമെങ്കിൽ പോലും ദിവസം ചെല്ലുന്തോറും പുകവലിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ക്യാൻസർ മരണത്തിന് പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. പുകവലി ശ്വാസകോശ അർബുദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു എസ്‌ : ലോകത്തിലെ ഏറ്റവും ജനപ്രചാരമുള്ള സമൂഹമാധ്യമങ്ങളിൽ ഒന്നായ ഫേസ്ബുക് ഇനി മുതൽ ‘മെറ്റ ‘ എന്ന പേരിൽ അറിയപ്പെടും. ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബെർഗ് ആണ് ഫേസ്ബുക്കിന്റെ കോർപ്പറേറ്റ് നാമം മാറ്റിയെന്നുള്ള തീരുമാനം പ്രഖ്യാപിച്ചത്. കൂടുതൽ മേഖലകളിലേക്ക് തങ്ങളുടെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പേരിലുള്ള മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ വ്യക്തിഗത ആപ്പുകൾക്ക് പേരിൽ മാറ്റമൊന്നുമില്ല. ഇവയെ എല്ലാം ഉൾക്കൊള്ളിക്കുന്ന പേരെന്റ് കമ്പനിക്ക് മാത്രമാണ് പേരിൽ മാറ്റം ഉണ്ടാവുക. ഫേസ്ബുക്കിനെ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകൾ മുൻ ജീവനക്കാരൻ ജനങ്ങളിൽ എത്തിച്ചേരുന്നു. ജനങ്ങളുടെ സുരക്ഷിതത്വമല്ല മറിച്ച്, ലാഭം മാത്രമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ആരോപണങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇതൊക്കെ പേര് മാറ്റങ്ങൾക്ക് കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്നു.2015 ൽ ഗൂഗിൾ തങ്ങളുടെ മാതൃ കമ്പനിയുടെ പേര് ആൽഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും, അത്ര പ്രശസ്തിയാർജ്ജിച്ചിരുന്നില്ല.

സാമൂഹിക മാധ്യമം എന്ന തരത്തിൽ നിന്നും വിർച്വൽ റിയാലിറ്റി പോലുള്ള കൂടുതൽ അത്യാധുനിക മേഖലകളിലേക്ക് കമ്പനി നീങ്ങുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ പേരുമാറ്റം. വിആർ ഹെഡ്സെറ്റുകളിലൂടെ കമ്മ്യൂണിക്കേഷൻ സാധ്യമാകുന്ന തരത്തിൽ ഒരു ഓൺലൈൻ മെറ്റാലോകം സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മാർക്ക് സക്കർബെർഗ് വ്യക്തമാക്കി. നിലവിലെ പേര് തങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിക്കാനാകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘മെറ്റ ‘ എന്ന ഗ്രീക്ക് പദത്തിന് ഇംഗ്ലീഷിൽ ‘ ബിയൊണ്ട് ‘ അഥവാ പരിമിതികൾക്ക് അപ്പുറം എന്ന അർത്ഥമാണുള്ളത്. കമ്പനിയുടെ അനന്തസാധ്യതകളാണ് പേര് സൂചിപ്പിക്കുന്നതെന്നും സിഇഒ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥ മുന്നിൽകണ്ടുകൊണ്ട് ചാൻസലർ റിഷി സുനക് ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് ബ്രിട്ടന്റെ വളർച്ചയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മിനിമം വേതനം ഉയരുന്നു, പൊതുമേഖലാ തൊഴിലാളികൾക്കുള്ള ശമ്പള വർദ്ധനവ്, ഇന്ധന തീരുവ വെട്ടിക്കുറയ്ക്കൽ തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ കൈകൊണ്ടെങ്കിലും മധ്യവർഗ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് വെല്ലുവിളി നിറഞ്ഞതാണ്. ചാൻസലറുടെ പദ്ധതികൾക്ക് കീഴിൽ ലക്ഷകണക്കിന് ആളുകൾ കൂടുതൽ മോശമായ ജീവിതാവസ്ഥയിലേക്ക് എത്തിപ്പെടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ജീവിതചെലവ് കുതിച്ചുയരാൻ സാധ്യത ഏറെയാണ്. പണപെരുപ്പ നിരക്ക് 3.1 ശതമാനത്തില്‍ നിന്നും അടുത്ത വർഷം 4 ശതമാനമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.

ഇടത്തരം വരുമാനക്കാർക്ക് പ്രതിവർഷം ശരാശരി 180 പൗണ്ട് നഷ്ടമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് പറഞ്ഞു. പ്രതിവർഷം 30,000 പൗണ്ട് വരുമാനമുള്ള കുടുംബങ്ങൾ നികുതി വർദ്ധനയുടെ ആഘാതം അനുഭവിക്കേണ്ടി വരും. ചെലവ് ചുരുക്കുന്നതിനേക്കാള്‍ ഏറെ നിക്ഷേപം നടത്തുന്നതിലാണ് ചാൻസലർ ഇത്തവണ ശ്രദ്ധ വച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ശക്തമായ നിക്ഷേപ തീരുമാനങ്ങൾക്ക് പണം നൽകുന്നത് മധ്യവർഗ കുടുംബങ്ങൾക്ക് വലിയ തിരിച്ചടിയാകും. മദ്യത്തിന്റെ തീരുവ കുറയ്ക്കൽ, ഇന്ധന തീരുവ മരവിപ്പിക്കൽ എന്നിവയുൾപ്പെടെ ചെറിയ നികുതിയിളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദേശീയ ഇൻഷുറൻസും ആദായനികുതിയും അടുത്ത ഏപ്രിലിൽ ഉയരും. കോർപ്പറേഷൻ നികുതി അടുത്ത വർഷം 19 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയരും.

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് നികുതി വെട്ടിക്കുറയ്ക്കാൻ ലക്ഷ്യമിടുന്നതായി ബജറ്റ് അവതരണത്തിന് ശേഷം സുനക് പറഞ്ഞു. വിതരണ ശൃംഖലയിലും ഇന്ധന വിലവര്‍ദ്ധനവിലും ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പൂർണമായി പരിഹരിക്കാൻ ഇനിയും മാസങ്ങൾ എടുത്തേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 150 ബില്യൺ പൗണ്ടിന്റെ അധിക തുകയാണ് 2024-25 വരെയുള്ള ഡിപ്പാർട്ട്മെന്റൽ ചെലവുകൾക്കായി മാറ്റിവയ്ക്കുന്നത്. യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ കൊണ്ടുവന്ന മാറ്റവും ബിസിനസ് നിരക്ക് കുറച്ചതും ഉൾപ്പടെയുള്ള തീരുമാനങ്ങൾ കോവിഡ് പൂർവ്വ കാലത്തേയ്ക്കുള്ള ബ്രിട്ടന്റെ യാത്ര സുഗമമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സൗത്ത് ലനാർക്ക്‌ഷെയറിൽ കാറിടിച്ച് യുവതിയും മൂന്നു കുട്ടികളും ആശുപത്രിയിൽ. സംഭവസ്ഥലത്തേയ്ക്ക് ഉടൻതന്നെ ആംബുലൻസുകൾ എത്തിച്ചേർന്നതിനാൽ അപകടം പറ്റിയവരെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സാധിച്ചു . സൗത്ത് ലനാർക്ക്‌ഷെയറിലെകാർലൂക്കിലാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ നില എത്രമാത്രം ഗുരുതരമാണെന്ന് ഇതുവരെയും വ്യക്തമല്ല. അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രദേശത്തെ റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് 3.10 -ന് കിർക്ക്‌ടൺ സ്ട്രീറ്റുമായി ജംഗ്ഷനിലുള്ള കാർലൂക്കിലെ ജെയിംസ് സ്ട്രീറ്റിൽ ഒരു അപകടം ഉണ്ടായതായുള്ള റിപ്പോർട്ട് പോലീസിനെ ലഭിച്ചിരുന്നുവെന്ന് മദർവെൽ റോഡ് പോലീസിംഗ് യൂണിറ്റിലെ ഇൻസ്‌പെക്ടർ വില്യം ബ്രോച്ച് പറഞ്ഞു. അപകടത്തിൽപെട്ട യുവതിയേയും മൂന്ന് കുട്ടികളെയും ചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

കാർലൂക്കിലെ കിർക്‌ടൺ സ്ട്രീറ്റിൽ അപകടമുണ്ടായതായുള്ള വിവരം വൈകുന്നേരം ഏകദേശം 3.07 ന് തങ്ങൾക്ക് ലഭിച്ചതായി ഒരു സ്കോട്ടിഷ് ആംബുലൻസ് സർവീസ് പറഞ്ഞു. ഇരുപത് വയസുള്ള യുവതിയേയും മൂന്ന് കുട്ടികളേയും ഗ്ലാസ്‌ഗോയിലെ ക്യൂൻ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള പദ്ധതികൾ മുന്നോട്ട് വെച്ച് റിഷി സുനക് പാർലമെന്റിൽ ശരത്ക്കാല ബജറ്റ് അവതരിപ്പിച്ചു. യുകെ സമ്പദ്‌വ്യവസ്ഥ കോവിഡിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്നതിനാൽ വെല്ലുവിളി നിറഞ്ഞ മാസങ്ങൾ മുന്നിലുണ്ടെന്ന് സുനക് അറിയിച്ചു. പണപ്പെരുപ്പം മുന്നിൽകണ്ട് മദ്യത്തിന്റെയും ഇന്ധനത്തിന്റെയും തീരുവ വെട്ടിക്കുറയ്ക്കുകയും യൂണിവേഴ്സൽ ക്രെഡിറ്റ് ടാപ്പർ റേറ്റ് കുറയ്ക്കുകയും ചെയ്തു. കുടുംബങ്ങൾക്ക് പിന്തുണ നൽകാനായി യൂണിവേഴ്സൽ ക്രെഡിറ്റ് നിരക്ക് 63% ൽ നിന്ന് 55% ആയി കുറയ്ക്കുമെന്ന് ചാൻസലർ പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. ഇതിലൂടെ ഏകദേശം ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം ശരാശരി 1,000 പൗണ്ട് അധികമായി ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മിനിമം വേതനം അടുത്തവർഷം ഏപ്രിൽ മുതൽ മണിക്കൂറിന് 9.50 പൗണ്ടായി ഉയർത്തുമെന്നതാണ് പ്രതീക്ഷ നൽകുന്ന മറ്റൊരു പ്രസ്താവന. 23 വയസിനു മുകളിലുള്ളവർക്കാണ് ഈ മിനിമം വേതനത്തിന് അർഹതയുള്ളത്. നിലവിൽ 8.91 പൗണ്ട് ആയിരുന്നു ഒരു മണിക്കൂർ ജോലിക്കുള്ള മിനിമം വേതനം. ഇതാണ് ഏപ്രിൽ മുതൽ ഒമ്പതര പൗണ്ടാകുന്നത്. പുതിയ വർധനയനുസരിച്ച് മുഴുവൻ സമയം ജോലി ചെയ്യുന്ന ഒരാൾക്ക് വർഷം 1074 പൗണ്ടിന്റെ ശമ്പള വർധന ലഭിക്കും. അതോടൊപ്പം പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളവർധനവും പ്രാബല്യത്തിൽ വരും.

മദ്യം, ഇന്ധനം, വിമാനയാത്ര, ബാങ്കുകൾ, ബിസിനസ്സ് എന്നിവയുടെ നികുതി വെട്ടിക്കുറയ്ക്കലും ചാൻസലർ മുന്നോട്ട് വെച്ചു. യുകെയിലുടനീളം പെട്രോൾ വില ഉയരുന്നതിനിടെ ഇന്ധന തീരുവയിലെ വർദ്ധനവ് റദ്ദാക്കാൻ സുനക് തയ്യാറായി. കൂടാതെ റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്കും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. ബാങ്ക് ലാഭത്തിന്റെ സർചാർജ് 8% ൽ നിന്ന് 3% ആയി കുറയ്ക്കുമെന്ന് ചാൻസലർ സ്ഥിരീകരിച്ചു. ഹരിത നിക്ഷേപങ്ങൾ വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്‌ക്കിടയിലുള്ള ആഭ്യന്തര വിമാനങ്ങളിൽ എയർ പാസഞ്ചർ ഡ്യൂട്ടിയുടെ പുതിയ നിരക്ക് ചാൻസലർ വെളിപ്പെടുത്തി. ഗ്ലാസ്‌കോയിൽ നടക്കാനിരിക്കുന്ന കാലാവസ്ഥ ഉച്ചക്കോടിയ്ക്ക് മുന്നോടിയായാണ് ഈ തീരുമാനം ഉണ്ടാവുന്നത്.

അതേസമയം സർക്കാർ വകുപ്പുകളിലുടനീളമുള്ള മൊത്തം ചെലവിൽ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വർദ്ധനവാണ് കാണപ്പെട്ടതെന്ന് സുനക് വെളിപ്പെടുത്തി. ഭാവിയിലെ വളർച്ച മുന്നിൽകണ്ട് മാത്രമേ സർക്കാർ കടം വാങ്ങാവൂ എന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ചിലവഴിച്ച കോടിക്കണക്കിന് പണം തിരിച്ചടയ്‌ക്കേണ്ടതുണ്ട്. എന്നാൽ യുകെയുടെ സാമ്പത്തിക വീണ്ടെടുക്കൽ മുമ്പ് കരുതിയിരുന്നതിലും വേഗത്തിലാകുമെന്ന് ഓബിആർ പ്രവചിച്ചു. ഈ വർഷത്തെ വളർച്ച 4 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പ്രമുഖ കാർ നിർമ്മാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ കമ്പനി തങ്ങളുടെ പുതിയ അഞ്ചാം ജനറേഷൻ റേഞ്ച് റോവർ പുറത്തിറക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സൊളിഹള്ളിലുള്ള ലോഡ് ലെയ്‌ൻ പ്ലാന്റിലാണ് പുതിയ വാഹനം നിർമ്മിച്ചിരിക്കുന്നത്. യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന തരത്തിൽ, മൂന്നു നിരകളിലായി പുതിയ മോഡലിൽ സീറ്റുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി വാഹനങ്ങൾ, ഏറ്റവും മികച്ച ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജാഗ്വാർ സി ഇ ഒ തിയറി ബോലോർ വ്യക്തമാക്കി. സ്റ്റാൻഡേർഡ് വീൽബേസ് മോഡലും, ലോങ്ങ്‌ വീൽബേസ് മോഡലും ഒരേസമയം പുറത്തിറക്കിയിട്ടുണ്ട്. രണ്ടു മോഡലിലും അഞ്ചു സീറ്റ് വീതം ലഭ്യമാണെങ്കിലും, ലോങ്ങ്‌ വീൽ ബേസ് മോഡലിൽ 7 സീറ്റ് ഉള്ളത് പുറത്തിറക്കിയിട്ടുണ്ട്.


കഴിഞ്ഞ 50 വർഷത്തെ പാരമ്പര്യത്തിൽനിന്ന് ഉൾക്കൊണ്ട് ഏറ്റവും മികച്ച ടെക്നോളജി രേഖപ്പെടുത്തിയാണ് വാഹനങ്ങൾ നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവിധ സർഫസുകളിലൂടെയും സുഗമമായ യാത്ര ഈ വാഹനം പ്രദാനം ചെയ്യുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ നിക്ക് റോജർസ് വ്യക്തമാക്കി. 13.1 ഇഞ്ച് വലിപ്പമുള്ള ടച്ച്‌ സ്ക്രീൻ സംവിധാനമാണ് കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും മികച്ച രീതിയിലുള്ള സംവിധാനങ്ങളാണ് ഉപഭോക്താക്കൾക്ക് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്ത് ആദ്യമായി വാക്സിൻ പൊതു ജനങ്ങളിലേക്ക് എത്തിച്ചത് ബ്രിട്ടനാണ്. വാക്സിൻ നിർമാതാക്കളുമായി കരാറുകളിൽ ഏർപ്പെടുന്നതിലും ആവശ്യമായ വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിലും കാര്യക്ഷമമായ പ്രവർത്തനമാണ് ഭരണ നേതൃത്വത്തിൻെറ ഭാഗത്തുനിന്ന് ഉണ്ടായത്. ഒരു സമയത്ത് ലോകമാകെ ആഞ്ഞടിച്ച കോവിഡ് മഹാമാരിയെ പിടിച്ചുനിർത്താൻ രാജ്യത്തെ സഹായിച്ചത് യുദ്ധകാലടിസ്ഥാനത്തിലുള്ള വാക്സിൻ വിതരണവും ലോക് ഡൗൺ നിയന്ത്രണങ്ങളുമാണ്.

എന്നാൽ പ്രതിരോധ കുത്തിവെയ്പ്പുകൾ കാര്യക്ഷമമായി നൽകിയെന്ന് അഭിമാനിക്കുമ്പോഴും പുറത്തുവരുന്ന ചില വിവരങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ്. ഈ വർഷം ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 13 ഗർഭിണികളാണ് രാജ്യത്ത് കോവിഡ് മൂലം മരണമടഞ്ഞത്. മരണമടഞ്ഞ 85% ഗർഭിണികളായ കോവിഡ് രോഗികളും പ്രതിരോധ കുത്തിവെയ്പ്പുകൾ സ്വീകരിച്ചിരുന്നില്ല. ഒന്നാമത്തെയും രണ്ടാമത്തെയും കോവിഡ് തരംഗത്തെക്കാൾ ഉയർന്ന മരണനിരക്കാണ് ഗർഭിണികളിൽ എന്നത് കടുത്ത ആശങ്ക ഉളവാക്കിയിരിക്കുകയാണ്. പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കുന്നത് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും പൊതുവേ ഗർഭിണികൾ വാക്‌സിൻ എടുക്കാൻ വിമുഖത കാണിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രിട്ടനിൽ ഇതുവരെ 15 ശതമാനം ഗർഭിണികൾ മാത്രമാണ് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പുകൾ സ്വീകരിച്ചിരിക്കുന്നത്.

പ്രതിരോധ കുത്തിവെയ്പ്പുകളോടനുബന്ധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളിലായി പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും ആശ്വാസകരമല്ല. കോവിഡിനെതിരെ പോരാടേണ്ട ആരോഗ്യപ്രവർത്തകരിൽ വളരെയേറെ പേർ പ്രതിരോധകുത്തിവെയ്പ്പ് എടുത്തിട്ടില്ല എന്നത് ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ കർശനമായി വാക്സിൻ സ്വീകരിക്കണമെന്ന നിലപാട് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് വ്യക്തമാക്കിയിരുന്നു. ഈ നിലപാടുമായി എൻഎച്ച്‌എസ് മുന്നോട്ടുപോവുകയാണെങ്കിൽ 13000 ആരോഗ്യപ്രവർത്തകർക്കാണ് വെസ്റ്റ്‌ലാൻഡിൽ മാത്രം ജോലി നഷ്ടപ്പെടുന്നത് . വാക്സിൻ എടുക്കാത്തവർക്ക് ജോലിയിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യം ഉടലെടുത്താൽ കെയർ മേഖലയിലും ആരോഗ്യമേഖലയിലും അവ സൃഷ്ടിക്കുന്ന പ്രതിസന്ധി വളരെ ഗുരുതരമായിരിക്കും എന്നാണ് കരുതപ്പെടുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഒടുവിൽ നിയമപരമായി തന്നെ ബ്രെറ്റ് നഷ്ടപരിഹാരം നേടിയെടുത്തു. ടെസ്കോയിൽ ഇന്ധനം നിറയ്ക്കാനായി 100 പൗണ്ടിന്റെ നാണയം ഉപയോഗിച്ചതിന്റെ പേരിൽ കുറ്റാരോപിതനായ വ്യക്തിക്ക് പോലീസ് 5,000 പൗണ്ട് നഷ്ടപരിഹാരം നൽകി. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാധാരമായ സംഭവം. എക്‌സെറ്ററിലെ ടെസ്‌കോ സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറച്ച ബ്രെറ്റ് ചേംബർലെയ്ൻ (54), 100 പൗണ്ടിന്റെ നാണയം നൽകിയെങ്കിലും ജീവനക്കാർ സ്വീകരിച്ചില്ല. ബില്ലിലുള്ള 60 പൗണ്ട് അടയ്ക്കാൻ ആണ് അദ്ദേഹം നാണയം ഉപയോഗിച്ചത്. നാണയം സ്വീകരിക്കാതിരുന്ന ജീവനക്കാർ ബ്രെറ്റിനെതിരെ പരാതി നൽകി. ഇന്ധനം നിറച്ച ശേഷം പണം നൽകാതെ വാഹനമോടിച്ചു പോയെന്ന കുറ്റമാണ് ബ്രെറ്റിനുമേൽ ചുമത്തിയത്.

അന്വേഷണ വിധേയമായി വിട്ടയക്കുന്നതിന് മുമ്പ് പോലീസ് തന്നെ ചോദ്യം ചെയ്തിരുന്നതായി ബ്രെറ്റ് പറഞ്ഞു. തുടർന്ന് കുറ്റം ചുമത്തില്ലെന്ന് അറിയിച്ചു ഡെവൺ ആൻഡ് കോൺവാൾ പോലീസ് ബ്രെറ്റിനൊരു കത്തയച്ചു. എന്നാൽ പോലീസിനെതിരെ നിയമനടപടി ആരംഭിച്ച ബ്രെറ്റിന് ഒടുവിൽ 5000 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചു. റോയൽ മിന്റ് നാണയങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസെടുക്കാൻ പോലീസ് ശ്രമിച്ചതായി അദ്ദേഹം അറിയിച്ചു. “ഏതൊരു പൗരനെയും പോലെ ഞാൻ പണം ചെലവഴിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനു വേണ്ടിയാണ് ഞാൻ നാണയം ഉപയോഗിച്ചത്. മോറിസൺസ്, അസ്ഡ, സെയിൻസ്ബറി എന്നിവർ നാണയം സ്വീകരിക്കുന്നു. എന്നാൽ ടെസ്കോയിൽ അത് ബുദ്ധിമുട്ടാണ്.” ബ്രെറ്റ് കൂട്ടിച്ചേർത്തു.

രാജ്യത്ത് നിയമപരമായി ഉപയോഗിക്കാവുന്ന നാണയം ആണെങ്കിലും നിശ്ചിത കാലത്തേയ് ക്കോ സമ്മാനങ്ങളായോ അവ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ കടകളും ബിസിനസ്സുകളും പൊതുവെ സ്വീകരിക്കാറില്ല. കേസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഡെവൺ ആൻഡ് കോൺവാൾ പോലീസ് പ്രസ്താവന ഇറക്കി. നാണയങ്ങളെ നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും തങ്ങൾ അത് സ്വീകരിക്കാറില്ലെന്നാണ് ടെസ്കോയുടെ വാദം.

RECENT POSTS
Copyright © . All rights reserved