ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കോമ്പറ്റിഷൻ നിയമം താത്കാലികമായി നിർത്തലാക്കാൻ സർക്കാർ ഒരുങ്ങുന്നു. വിവരങ്ങൾ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താൻ എണ്ണ കമ്പനികളെ അനുവദിക്കുന്നതാണീ പുതിയ തീരുമാനം. ഇന്ധനം എത്തിക്കാൻ സൈന്യത്തെ തയ്യാറാക്കാനും മന്ത്രിമാർ ശ്രമിക്കുന്നുണ്ട്. 5,500 പെട്രോൾ സ്റ്റേഷനുകളിൽ മൂന്നിൽ രണ്ടിടത്തും ഇന്ധനം തീർന്നുവെന്ന് പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ധന വിതരണം നിലനിർത്താൻ സർക്കാരിന് പദ്ധതികൾ ഉണ്ടെന്ന്, 1988ലെ കോംപറ്റീഷൻ ആക്റ്റിൽ നിന്ന് എണ്ണ വ്യവസായത്തെ ഒഴിവാക്കികൊണ്ട് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് പറഞ്ഞു. പ്രതിസന്ധി സമയത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി ഡൗൺസ്ട്രീം ഓയിൽ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ കൊണ്ടുവരികയാണ് സർക്കാർ.

സ്റ്റേഷനുകൾ പൂട്ടുന്നത്. മക്‌ഡൊണാൾഡ്, നാൻഡോസ് ചിക്കൻ, ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോ എന്നിവിടങ്ങളിലും ലോറി ഡ്രൈവർമാരുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ടെസ്കോയിൽ എണ്ണൂറോളം ഡ്രൈവർമാരുടെ കുറവുണ്ട്. പകർച്ചവ്യാധിക്കുശേഷം ആഗോള സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ ഡിമാൻഡിലെ വർദ്ധനവ്, ലോറി ഡ്രൈവർമാരുടെ കുറവ് എന്നിവയുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളുടെ ഫലമായി സൂപ്പർമാർക്കറ്റുകളിലും പ്രതിസന്ധി ഉടലെടുത്തു. സൂപ്പർമാർക്കറ്റുകളിലും കൺവീനിയൻസ് സ്റ്റോറുകളിലും വസ്തുക്കളുടെ കുറവ് കണ്ടുതുടങ്ങി.

സ്റ്റേഷനുകളിൽ ഇന്ധനം തുല്യമായി വിതരണം ചെയ്യാനായി 90 ശതമാനം സ്റ്റേഷനുകളിലേക്കും വിതരണം വെട്ടിക്കുറയ്ക്കുകയാണെന്ന് ബ്രിട്ടീഷ് പെട്രോളിയം അറിയിച്ചു. അതേസമയം പെട്രോൾ ക്ഷാമം രൂക്ഷമാകുമെന്ന ഭയത്താൽ മിക്ക പമ്പുകളിലും വാഹനങ്ങളുടെ വൻ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഷിസ്റ്റര്‍, സിഡ്ല്ഷാമിലെ എസ്സോ പെട്രോള്‍ ഫോര്‍കോര്‍ട്ടിനു മുന്നിൽ പെട്രോൾ വാങ്ങാൻ എത്തിയവർ തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായി. കൂടുതൽ ആശങ്കകളിലേക്കാണ് ഈ പ്രശ്നം വഴിതുറക്കുന്നത്. നിരവധി സ്റ്റേഷനുകൾ പൂര്‍ണ്ണമായും കാലിയായതോടെ പരിഭ്രാന്തരായ ജനങ്ങള്‍ പെട്രോളും ഡീസലും ശേഖരിച്ചുവയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇ ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 400 പെട്രോള്‍ സ്റ്റേഷനുകളില്‍ ഒരു വ്യക്തിയ്ക്ക് പരമാവധി 30 പൗണ്ട് വിലയ്ക്കുള്ള പെട്രോള്‍ മാത്രമെ നല്‍കൂവെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചു.

യുകെയിൽ നിലവിൽ 8,350 ഫില്ലിംഗ് സ്റ്റേഷനുകളുണ്ട്. അവയിൽ 100 ൽ താഴെ മാത്രമാണ് ക്ഷാമം കാരണം അടയ്ക്കാൻ നിർബന്ധിതരായത്. എന്നിരുന്നാലും, സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് പ്രവചനം. സമ്മർദ്ദം ലഘൂകരിക്കാനായി 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് താൽക്കാലിക വിസ നൽകാനുള്ള ആലോചനയിലാണ് മന്ത്രിമാർ. 2020ൽ നിരവധി ഡ്രൈവർമാരാണ് രാജ്യം വിട്ടത്. 40,000ത്തോളം പേർ ഹെവി ഗിയർ ലൈസൻസ് ടെസ്റ്റിനായി കാത്തിരിക്കുകയുമാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് കാലത്ത് വീടുകളിൽ തളച്ചിടപ്പെട്ടപ്പോൾ പ്രാർത്ഥനയ്ക്കായി പതിവിലും കൂടുതൽ സമയം യുവജനങ്ങൾ ചിലവഴിച്ചതായി കണ്ടെത്തൽ . സാധാരണ പ്രായമായവരിൽ കൂടുതലും പ്രാർത്ഥനയും ഭക്തിയും ഉള്ളതായാണ് പൊതുവേയുള്ള ധാരണ. എന്നാൽ സർവ്വേയുടെ കണ്ടെത്തൽ തിരിച്ചാണ് . പ്രായമായവർ പതിവായി പ്രാർത്ഥിക്കുന്നതിൻ്റെ ഇരട്ടി സമയമാണ് യുകെയിലെ ചെറുപ്പക്കാർ പ്രാർത്ഥനയ്ക്കായി ചെലവഴിച്ചതെന്നാണ് സർവ്വേ ഫലം പറയുന്നത്.

18 നും 34 വയസ്സിനും ഇടയിൽ പ്രായമുള്ള 51 ശതമാനം ആൾക്കാരും മാസത്തിലൊരിക്കലെങ്കിലും പ്രാർത്ഥിക്കുന്നതിനായി സമയം കണ്ടെത്തുന്നുണ്ട്. എന്നാൽ 55 വയസ്സിനു മുകളിൽ പ്രായമുള്ള 24 ശതമാനം ആളുകൾ മാത്രമാണ് മാസത്തിലൊരിക്കലെങ്കിലും പ്രാർത്ഥിക്കാൻ സമയം കണ്ടെത്തുന്നുള്ളൂ . 6 ശതമാനം മാത്രം പ്രായമായവർ മാസത്തിൽ ഒരിക്കൽ ആരാധനാലയങ്ങൾ സന്ദർശിക്കുമ്പോൾ ചെറുപ്പക്കാരിൽ 40 ശതമാനം പേരും ആത്മീയമായ ആവശ്യങ്ങൾക്കായി ആരാധനാലയങ്ങളിൽ പോകുന്നവരാണ്. റിസർച്ച് കൺസൾട്ടന്റായ സവന്ത കോംറസ് നടത്തിയ സർവ്വേയിലാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.

പകർച്ചവ്യാധി സമയത്ത് നടത്തപ്പെട്ട ഓൺലൈൻ ആരാധനാ സമ്പ്രദായങ്ങൾ മേൽപ്പറഞ്ഞ കണക്കുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് സവന്തയുടെ അസോസിയേറ്റ് ഡയറക്ടർ ക്രിസ് ഹോപ്കിൻസ് കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ ജനസംഖ്യയിൽ വന്ന മാറ്റങ്ങളിലേയ്ക്ക് സർവ്വേ ഫലം വിരൽ ചൂണ്ടുന്നുണ്ട് . മത ന്യൂനപക്ഷ വിശ്വാസത്തിൽപ്പെട്ടവരുടെ ജനസംഖ്യ വർധിക്കുന്നതും ആ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് കർശനമായ മത വിശ്വാസ പരിശീലനം നൽകുന്നതും സർവ്വേയിൽ പ്രതിഫലിക്കുന്നതായാണ് വിലയിരുത്തുന്നത് . പകർച്ചവ്യാധികളാൽ വീട്ടിൽ തളച്ചിടപെട്ടപ്പോൾ വെർച്ച്വൽ പ്രാർത്ഥനകളും സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമായത് ഒട്ടേറെ യുവതി യുവാക്കളെ പ്രാർത്ഥനയിലേയ്ക്ക് കൊണ്ടുവന്നതായാണ് മറ്റൊരു വിലയിരുത്തൽ .
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഗ്ലോസ്റ്റർ : ഗ്രീഷ്മത്തിലെ ഒഴിവു സമയത്ത് തൂമ്പാ എടുത്ത് മണ്ണിനോടു മല്ലടിച്ചു കൃഷി ചെയ്യുന്നത് തിരുവല്ലക്കാരായ ജയനും ഭാര്യ ഉഷയ്ക്കും ഒരാവേശമാണ്. രണ്ടുപേരും കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതുകൊണ്ടു തന്നെ കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയിൽ എങ്ങനെയാണവർ വെറുതെയിരിക്കുന്നത്? രണ്ടുമക്കളോടുമൊപ്പം ഗ്ലോസ്റ്ററിൽ താമസിക്കുന്ന ജയനും ഉഷയ്ക്കും കൃഷിയെന്നത് ജീവിതമാർഗം മാത്രമല്ല, ജീവിതം തന്നെയാണ്. യുകെയിലെ കാലാവസ്ഥയിൽ കൃഷി ചെയ്യുവാൻ മടിക്കുന്നതും വളരുവാൻ വിമുഖത കാണിക്കുന്നതുമായ നമ്മുടെ ചില നാടൻ പച്ചക്കറികൾ കഴിഞ്ഞ ആറുവർഷമായി ജയന്റെ തൊടിയിൽ തഴച്ചുവളരുന്നു.
ചിട്ടയായ പരിചരണവും, ജൈവവളപ്രയോഗവും കൂടിയാകുമ്പോൾ എല്ലാം വരുതിയിലായി തഴച്ചു വളരും, പൂവിടും, ഫലം തരും. എണ്ണയിട്ട യന്ത്രത്തെ പോലെ മണ്ണിന്റെ മാറ് കീറിയും കുത്തികുഴിച്ചും പച്ചക്കറിതൈകൾ നട്ടു വളർത്തുമ്പോൾ, ശരീരത്തിൽ നിന്നുതിർന്ന് മണ്ണിൽ വീണുടയുന്ന വിയർപ്പ് തുള്ളികൾക്ക് പ്രതിഫലമായി മുളകുചെടികൾ പൂത്തിരി കത്തിച്ചതുപോലെ കാന്താരി കുഞ്ഞുങ്ങളെ വിരിയിച്ച് വിതറുമ്പോൾ അവരുടെ മനം നിറയും. ചില മരം കേറികൾ പന്തലിന്റെ താങ്ങിലൂടെ പാമ്പിനെ പോലെ പുളഞ്ഞുകയറി പന്തലിൽ ഹരിതകമ്പളം തീർത്താടും. മഞ്ഞനിറത്തിൽ മിഴിതുറക്കുന്ന പാവൽ പൂക്കളിൽ തേനുണ്ണാൻ ചെറുകാറ്റിൽ ആടിയുലഞ്ഞെത്തുന്ന കുഞ്ഞൻ കറുമ്പികളുടെ തലോടലിൽ മേനിയിൽ നിലാവിന്റെ നിറമുള്ള കായ്കളെ വിരിയിച്ച് തലകീഴായി പന്തലിൽ തൂക്കി വളർത്തും അവർ. ദിവസങ്ങൾ കഴിയുന്തോറും പന്തലിൽ കായ്കളുടെ എണ്ണവും വണ്ണവും കൂടിക്കൊണ്ടിരുന്നു. നാളുകളായി ആഗ്രഹിച്ച് കാത്തിരുന്ന ഈ കാഴ്ചകണ്ട് പാവം കൃഷിക്കാരന്റെ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ച് തെളിയും. മണ്ണിൽ പണിയെടുക്കുന്ന കുടുംബത്തിന് ആനന്ദം പകരുന്ന കാഴ്ച ഇതിൽ പരം മറ്റെന്താണ്!

മണ്ണിന്റെ ജീവൻ നിലനിർത്തി കൊണ്ട് പ്രകൃതിയോട് സൗഹൃദം കൂടി കൃഷിചെയ്താൽ ഇവിടെയും വിളവ് ഉറപ്പാണെന്ന് ജയൻ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “കൃഷി ആനന്ദമാണ്, അനുഗ്രഹമാണ്. കൃഷി ചെയ്യൂ !!! ആരോഗ്യം നിലനിർത്തൂ !!! പ്രകൃതിയെ സംരക്ഷിക്കൂ !!!” – ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രകൃതിയോടുള്ള ജയന്റെ ആത്മബന്ധമാണ്. തൊടിയിലേക്ക് നോക്കി നിൽക്കുന്ന ജയന്റെയും കുടുംബത്തിന്റെയും സന്തോഷം കണ്ട് പാവലും പച്ചമുളകും പടർന്നു പിടിച്ച പൂക്കളും പുഞ്ചിരി തൂകും.
ജയന്റെ കൃഷിരീതി
രണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർപ്പിച്ച വിത്തുകൾ ഏപ്രിൽ പകുതിയോടെ കമ്പോസ്റ്റ് (seedsowing)- ൽ പാകി അകത്തു ജനൽ പടികളിൽ വെക്കും. മൂന്നാമത്തെ ഇലവിരിയുമ്പോൾ 3 ഇഞ്ച് പോട്ടിലേക്ക് മാറ്റി നടും. മെയ് അവസാനം പുറത്തു തടമെടുത്ത് അതിൽ എല്ലുപൊടിയും, ചാണകപ്പൊടിയും, കുറച്ചു മുട്ടത്തോട് പൊടിച്ചതും, ഉണങ്ങിയ പഴത്തൊലി ചെറുതായി മുറിച്ചതും കൂടി മണ്ണിൽ കൂട്ടിയോജിപ്പിച്ചാണ് തൈകൾ നടുന്നത്. വെള്ളം കൂടുതൽ ഒഴിക്കാതെ ദിവസത്തിൽ ഒരു പ്രാവശ്യം കുറച്ച് വെള്ളം ഒഴിക്കും. ചെടി വളർന്ന് തുടങ്ങുമ്പോൾ ചുവട്ടിൽ നിന്നും അരയടി മാറ്റി വെള്ളം ഒഴിക്കുന്നത് കൊണ്ട് വേരുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു ചെടികൾക്ക് നല്ല കരുത്ത് കിട്ടും. വെള്ളം ഒഴിക്കുമ്പോൾ ചെടികളെ നിരീക്ഷിച്ചു രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തും. കുറച്ച് ഉള്ളിത്തൊലി മൂന്നാലു ദിവസ്സം ഒരു ലിറ്റർ വെള്ളത്തിലിട്ടിട്ട് അതിൽ ഒരുനുള്ള് മഞ്ഞളും അര സ്പൂൺ വാഷിംഗ് ലിക്വിഡും പത്തുതുള്ളി വേപ്പെണ്ണയും ചേർത്ത് അരിച്ചെടുത്ത വെള്ളം ആഴ്ചയിൽ ഒരിക്കൽ ഇലകളുടെ അടിവശത്ത് സ്പ്രേ ചെയ്താൽ കീടങ്ങളുടെ ശല്യം കുറയും. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി അതിൽ മീൻ കഴുകുന്ന വെള്ളവും ചേർത്ത് പത്തുദിവസം കൂടുമ്പോൾ ചെടിക്ക് ചുറ്റും ഒഴിക്കും. വല്ലപ്പോഴും ചെറുതായി മണ്ണ് ഇളക്കികൊടുക്കും.

അഭിമുഖം അവസാനിക്കുന്നതിന് മുമ്പ് ജയൻ ഒന്നുകൂടി പറഞ്ഞു. “വേനൽക്കാലത്ത് ഒരു മിനിറ്റുപോലും പാഴാക്കിക്കളയാൻ ഞങ്ങൾക്കില്ല. മക്കളും കൃഷിയിൽ കൂടെയുണ്ട്. ഈ മാസം അലോട്ട്മെന്റ് കിട്ടി. ഒരു മാസത്തിനകം അവിടം കിളച്ച് വൃത്തിയാക്കി കാണിക്കണം. അതിനു മക്കളും കൂടും. ഇത് കാണുമ്പോഴെങ്കിലും കുറച്ച് മലയാളികൾ അടുത്തവർഷം കൃഷി ചെയ്യുമല്ലോ എന്ന ഉദ്ദേശ്യമേയുള്ളു.” ഈ പ്രതീക്ഷയാണ് ജയനുള്ളത്. കൃഷിയെയും കുടുംബത്തെയും ചേർത്തുപിടിച്ച് ഈ തിരുവല്ലക്കാരന്റെ യാത്ര തുടരുന്നു.
യുകെയിലെ പ്രവാസി മലയാളികളിൽ ഒട്ടേറെ പേരാണ് തങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിലും കൃഷിയ്ക്കും മറ്റുമായി സമയം കണ്ടെത്തുന്നത്. നിങ്ങളുടെ അനുഭവസമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മലയാളം യുകെയിൽ അവസരമൊരുക്കുന്നു. വാട്സ്ആപ്പ് നമ്പർ ചെറുവിവരണം അടക്കം [email protected] എന്ന ഇമെയിലിൽ അയക്കാം .
ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർഷെയർ: അർദ്ധരാത്രിയിൽ വീടുകൾ പൊളിയാനും ഇടിഞ്ഞുതാഴാനും തുടങ്ങിയതോടെ പരിഭ്രാന്തരായി താമസക്കാർ. അയർഷെയർ സാൾട്ട്കോട്ട്സിലുള്ള ചില വീടുകളിലെ ഭിത്തിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ വിലപിടിപ്പുള്ള വസ്തുക്കൾ എടുത്ത് വീടൊഴിയാൻ നിവാസികൾ നിർബന്ധിതരായി. സിനിമാരംഗത്തോട് സമാനമായ സംഭവങ്ങൾ നേരിട്ടനുഭവിച്ചതിന്റെ ആഘാതത്തിലാണ് വീട്ടുടമസ്ഥർ. അവശ്യവസ്തുക്കളും ഇൻഷുറൻസിനായുള്ള പേപ്പറുകളും എടുത്ത് എത്രയും വേഗം വീടൊഴിയുകയാണെന്ന് ആളുകൾ പറഞ്ഞു. തറയിലെ വിള്ളലുകൾ വലുതായികൊണ്ടിരിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. വീടുകൾക്ക് കീഴിലുള്ള പഴയ കൽക്കരിഖനിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചില പ്രദേശവാസികൾ അറിയിച്ചു.

അർദ്ധരാത്രിയിൽ തന്റെ വീടിന്റെ ചുമരിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തനായ വീട്ടുടമസ്ഥനാണ് അയൽവാസികളെയും വിളിച്ചുണർത്തിയത്. മുകളിലുള്ള വില്ല ഫ്ലാറ്റിന്റെ പടികൾ പിന്നീട് തകർന്നു. വീടിന്റെ പിൻഭാഗം ഇടിഞ്ഞുതാണ നിലയിലായിരുന്നു. എമർജൻസി സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷിതമല്ലാത്ത വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ താമസക്കാരോട് ആവശ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:50 നാണ് സംഭവം നടന്നത്. 12 വീടുകൾ ഒഴിപ്പിക്കുകയും റോഡ് അടച്ചിടുകയും ചെയ്തിട്ടുണ്ട്. പ്രശ്നം പരിഹരിച്ചെന്നും പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പോലീസ് അറിയിച്ചു.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ആരോഗ്യ മേഖല പൂർണമായും കോവിഡ് കേന്ദ്രീകൃത പ്രവർത്തനങ്ങളിൽ ശ്രദ്ധ വയ്ക്കുമ്പോൾ, കോവിഡ് ഇതര മരണങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ജൂലൈ മാസം തുടക്കംമുതൽ തന്നെ, കോവിഡ് മൂലമല്ലാതെയുള്ള മരണങ്ങളുടെ തോത് വർദ്ധിക്കുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ശൈത്യകാലത്ത് തണുപ്പ് മൂലവും, മറ്റ് ഇൻഫെക്ഷനുകൾ മൂലവും മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇത്തരമൊരു വേനൽക്കാലത്ത് ഇത് അസാധാരണമാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഭൂരിഭാഗം മരണങ്ങളും കൃത്യസമയത്ത് രോഗാവസ്ഥ കണ്ടുപിടിക്കാതെ വന്നതിനാലാണ്. കഴിഞ്ഞ ആഴ്ച ഗവൺമെന്റ് പുറത്തുവിട്ട റിപ്പോർട്ടിൽ, 2019 നേക്കാൾ 23 മില്യൺ കുറവ് കൺസൾട്ടേഷനുകൾ മാത്രമാണ് 2020 ൽ നടന്നതെന്ന് വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ രോഗനിർണയത്തിനും കാര്യമായ വീഴ്ച സംഭവിച്ചിട്ടുണ്ട്. ക്രോണിക് ഒബ് സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ( സി ഒ പി ഡി ) നിർണയിക്കപ്പെടുന്നത് 51% ആയും, ഹാർട്ട് ഫെയില്യർ 20% ആയും കുറഞ്ഞിട്ടുണ്ട്.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ രണ്ടു മുതൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 9619 അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 48 ശതമാനത്തോളവും കോവിഡ് മൂലമുള്ള മരണങ്ങളല്ല എന്നത് ആശങ്കാജനകമാണ്.

എൻ എച്ച് എസ് പൂർണമായി കോവിഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരെ അപകടത്തിലാക്കുമെന്ന് വിവിധ ചാരിറ്റി സംഘടനകൾ വ്യക്തമാക്കിയിരുന്നു. 18 മാസത്തോളം ചികിത്സകൾക്കുള്ള കാലതാമസം വന്നതാണ് ഇപ്പോൾ മരണ നിരക്ക് വർദ്ധിക്കുന്നതിന് കാരണമായിരിക്കുന്നത് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഗവൺമെന്റ് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ജീവനക്കാരുടെ കുറവ് കാരണം രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉടലെടുത്തേക്കുമെന്ന് ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഹോസ്പിറ്റലുകളിൽ ഒന്നായ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ്. ക്യാൻസർ രോഗികൾക്ക് ആശുപത്രികൾ കീമോതെറാപ്പി നൽകേണ്ടതുണ്ടെന്നും അതിജീവനത്തിന് സാധ്യതയുള്ള രോഗികൾക്ക് മുൻഗണന നൽകണമെന്നും എൻഎച്ച്എസ് ട്രസ്റ്റ് പറഞ്ഞു. 30 ശതമാനം സ്പെഷ്യലിസ്റ്റ് നേഴ്സുമാരുടെ കുറവുള്ളതിനാൽ വ്യാഴാഴ്ച 49 രോഗികളുടെ ചികിത്സ മാറ്റിവയ് ക്കേണ്ടി വന്നു.

എല്ലാ രോഗികൾക്കും കീമോതെറാപ്പി നൽകാനുള്ള സ്റ്റാഫ് ഇല്ലാത്തതിനാൽ മുൻഗണന ക്രമത്തിലാണ് ഇത് നടന്നുവരുന്നതെന്ന് ഓങ്കോളജിസ്റ്റ് ഡോ.ലൂസി ഗോസേജ് തന്റെ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. ഒക്ടോബറിൽ എല്ലാ രോഗികൾക്കുമുള്ള കീമോതെറാപ്പി പുനരാരംഭിക്കുമെന്ന് ആശുപത്രി വ്യക്തമാക്കി. ഒഴിവുകളും ജീവനക്കാരുടെ അസുഖവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ടെന്നും പുതിയ നിയമനം തുടരുകയാണെന്നും ആശുപത്രി വക്താവ് പറഞ്ഞു.

അതിജീവനത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള രോഗികൾക്ക് കീമോതെറാപ്പി നൽകുന്നത് തുടരുന്നുണ്ട്. മറ്റു രോഗികളെ സ്പെഷ്യലിസ്റ്റ് ക്യാൻസർ ടീം നേരിട്ട് ബന്ധപ്പെടുന്നതോടൊപ്പം ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുന്നു. കോവിഡ് പ്രതിസന്ധി കാരണം 19,500 ആളുകൾ രോഗനിർണയം നടത്താത്ത അർബുദവുമായി ജീവിക്കുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രൂക്ഷമായതിനെ തുടർന്ന് മറ്റു ആശുപത്രി സേവനങ്ങൾ തടസപ്പെട്ടപ്പോൾ അതിജീവന സാധ്യതയുള്ള രോഗികൾക്ക് ക്യാൻസർ സേവനങ്ങൾ മുൻഗണന ക്രമത്തിൽ നൽകാൻ എൻഎച്ച്‌എസ് ഇംഗ്ലണ്ട് ആശുപത്രികൾക്ക് അനുമതി നൽകിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് മഹാമാരിയ്ക്ക് ശേഷം രാജ്യം അടച്ചുപൂട്ടുമെന്ന തരത്തിലുള്ള പരിഭ്രാന്തിയാണ് ബ്രിട്ടനിൽ ഇന്ധന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി ഉടലെടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ തലത്തിൽ വൻ വീഴ്ച സംഭവിച്ച തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ചരക്ക് നീക്കത്തിന് മികച്ച സംവിധാനം ഉണ്ടെന്ന് അഭിമാനിച്ചിരുന്ന ബ്രിട്ടന് അപമാനകരമായ സംഭവങ്ങളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളിൽ നിറയുന്നത്. അനാവശ്യ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കിയതായുള്ള അഭിപ്രായങ്ങളും പങ്കുവെയ്ക്കപ്പെടുന്നുണ്ട്.

ഇതിനിടെ ഒരു സ്വകാര്യ സർക്കാർ തല മീറ്റിങ്ങിൽ ബിപി എക്സിക്യൂട്ടീവ് നടത്തിയ പരാമർശങ്ങൾ പുറത്തായതാണ് ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി സൃഷ്ടിച്ചതെന്ന അഭിപ്രായമാണ് മന്ത്രിമാർ പങ്കുവെച്ചത്. എന്നാൽ യുകെയിലെ ഇന്ധന വിതരണത്തിലെ കുഴപ്പങ്ങളിൽ നിന്ന് മുഖം രക്ഷിക്കാനുള്ള ഗവൺമെൻറ് തല നീക്കമായാണ് പലരും ഈ അഭിപ്രായപ്രകടനത്തെ കാണുന്നത്. ബിബിസി റേഡിയോയിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ചതിന് ശേഷം റോഡ് ഹാലേജ് അസോസിയേഷൻ മേധാവിയായ മിസ്റ്റർ മക്കെൻസി തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച് രംഗത്തുവരുകയും ചെയ്തു.

അതേസമയം വിദേശ ഡ്രൈവർമാരെ യുകെയിൽ എത്തിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്താനും 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് വിസ നൽകാനും പ്രധാനമന്ത്രി ഒരുങ്ങുകയാണ്. ഇന്ധനക്ഷാമം സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനായി ആയിരക്കണക്കിന് വിദേശ ഡ്രൈവർമാർക്ക് പ്രധാനമന്ത്രി വിസ നൽകുമെന്നും ലൈസൻസ് നേടാൻ ശ്രമിക്കുന്ന ഡ്രൈവർമാരെ എച്ച്ജിവി ടെസ്റ്റിംഗ് സൈറ്റുകളിൽ സഹായിക്കാൻ സൈനികരെ ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നു. കോവിഡ് വ്യാപനം കാരണം പരിശോധന മുടങ്ങിയതിനാൽ ബ്രിട്ടനിൽ 90,000 ത്തിലധികം ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ടാങ്കർ ഡ്രൈവർമാരുടെ അഭാവം ഇന്ധന വിതരണത്തെ തടസപ്പെടുത്തുമെന്ന് ബിപിയും എസ്സോയും വ്യാഴാഴ്ച അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഈ വാർത്ത പെട്രോൾ പമ്പുകളിൽ തിരക്ക് വർധിക്കുന്നതിന് കാരണമായി. തുടർന്ന് നിരവധി പെട്രോൾ സ്റ്റേഷനുകൾ അടച്ചുപൂട്ടി. എല്ലാ പെട്രോൾ സ്റ്റേഷനുകളിലും ഫലപ്രദമായി വിതരണം നടത്താൻ ആവശ്യമായ ലോറി ഡ്രൈവർമാർ ഇല്ലെന്നതാണ് സർക്കാരിനെയും പൊതുജനങ്ങളെയും ആശങ്കയിലാക്കുന്ന പ്രധാന കാര്യം.
മിനു നെയ്‌സൺ പള്ളിവാതുക്കൽ
ചേരുവകൾ
വൈറ്റ് ബ്രെഡ് – 10 സ്ലൈസ് (പൊടിച്ചത്)
പാൽ – 1 1 / 2 കപ്പ്
പഞ്ചസാര-10 ടീസ്പൂൺ
ഉപ്പ്- ഒരു നുള്ള്
വാനില എസ്സൻസ് -1 ടീസ്പൂൺ
കാരാമൽ സോസ്
പഞ്ചസാര -4 ടീസ്പൂൺ
വെള്ളം-2 ടീസ്പൂൺ

ഉണ്ടാക്കുന്ന രീതി
പാലിലേക്കു വാനില എസൻസും, ഉപ്പും, പഞ്ചസാരയും ചേർക്കുക (പഞ്ചസാര അലിയുന്നതുവരെ ഇളക്കുക)
എന്നിട്ട് ബ്രെഡ് പൊടിച്ചത് പാൽ മിശ്രിതത്തിൽ മൃദുവാകുന്നതുവരെ, സ്പൂൺ ഉപയോഗിച്ച് ഇളക്കുക.
കാരാമൽ സോസ് ഉണ്ടാക്കാൻ, 2 ടീസ്പൂൺ പഞ്ചസാരയും 2 ടീസ്പൂൺ വെള്ളവും ചേർത്ത് തിളപ്പിക്കുക.
ഏകദേശം 5 മിനിറ്റിനു ശേഷം പഞ്ചസാര ഗോൾഡൻ മഞ്ഞ ആകുമ്പോൾ, പാത്രത്തിലേക്ക് ( പുഡ്ഡിംഗ് ഉണ്ടാക്കുന്ന പാത്രം ) ഒഴിച്ച് ഉടനടി ചുറ്റിച്ചെടുക്കുൿ
5 മിനിറ്റിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ബ്രെഡ് മിശ്രിതം, കാരാമൽ സോസിന്റ്റെ മുകളിലേക്ക് ഒഴിക്കുക
ഒരു അലൂമിനിയം ഫോയിൽ കൊണ്ട് പാത്രം മൂടി , അതിൽ ചെറിയ ദ്വാരങ്ങൾ ഇടുക .
എന്നിട്ടു 25 മിനിറ്റ് ഇടത്തരം ചൂടിൽ ആവിയിൽ വേവിച്ചെടുക്കുക.
പുഡ്ഡിംഗ് ചൂടാറിയശേഷം, ഫ്രിഡ്ജിലേക്കു മാറ്റുക.
2 മണിക്കൂറിന് ശേഷം പുഡ്ഡിംഗ് പുറത്തെടുത്ത് ഒരു പ്ലേറ്റിലേക്ക് കമഴ്ത്തിയിടുക.
എളുപ്പവും രുചികരവുമായ കാരാമൽ ബ്രെഡ് പുഡ്ഡിംഗ് തയ്യാർ

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ചരക്ക് വാഹന ഡ്രൈവർമാരുടെ കുറവ് കാരണം ഇന്ധന ക്ഷാമം രൂക്ഷമായതിനാൽ പെട്രോൾ സ്റ്റേഷനുകളിൽ രണ്ടാം ദിനവും വാഹനങ്ങളുടെ നീണ്ട നിര. യുകെയിൽ 100,000 ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഭക്ഷണം, പെട്രോൾ തുടങ്ങിയ ആവശ്യവസ്തുക്കളുടെ വിതരണത്തെ തടസപ്പെടുത്തുന്നുണ്ട്. അതേസമയം വിദേശ ഡ്രൈവർമാരെ യുകെയിൽ എത്തിക്കുന്നതിനായി കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്താനും 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് വിസ നൽകാനും പ്രധാനമന്ത്രി ഒരുങ്ങുകയാണ്. ഇന്ധനക്ഷാമം സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. ഡ്രൈവർ ക്ഷാമം പരിഹരിക്കുന്നതിനായി ആയിരക്കണക്കിന് വിദേശ ഡ്രൈവർമാർക്ക് പ്രധാനമന്ത്രി വിസ നൽകുമെന്നും ലൈസൻസ് നേടാൻ ശ്രമിക്കുന്ന ഡ്രൈവർമാരെ എച്ച്ജിവി ടെസ്റ്റിംഗ് സൈറ്റുകളിൽ സഹായിക്കാൻ സൈനികരെ ഒരുക്കുമെന്നും പ്രതീക്ഷിക്കുന്നു.

കോവിഡ് വ്യാപനം കാരണം പരിശോധന മുടങ്ങിയതിനാൽ ബ്രിട്ടനിൽ 90,000 ത്തിലധികം ഡ്രൈവർമാരുടെ കുറവുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ടാങ്കർ ഡ്രൈവർമാരുടെ അഭാവം ഇന്ധന വിതരണത്തെ തടസപ്പെടുത്തുമെന്ന് ബിപിയും എസ്സോയും വ്യാഴാഴ്ച അറിയിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ഈ വാർത്ത പെട്രോൾ പമ്പുകളിൽ തിരക്ക് വർധിക്കുന്നതിന് കാരണമായി. തുടർന്ന് നിരവധി പെട്രോൾ സ്റ്റേഷനുകൾ അടച്ചുപൂട്ടി. എല്ലാ പെട്രോൾ സ്റ്റേഷനുകളിലും ഫലപ്രദമായി വിതരണം നടത്താൻ ആവശ്യമായ ലോറി ഡ്രൈവർമാർ ഇല്ലെന്നതാണ് സർക്കാരിനെയും പൊതുജനങ്ങളെയും ആശങ്കയിലാക്കുന്ന പ്രധാന കാര്യം.

ഡ്രൈവർ ക്ഷാമം എങ്ങനെ പരിഹരിക്കണമെന്നതിനെക്കുറിച്ചുള്ള അടിയന്തര ചർച്ചകൾക്കായി മന്ത്രിമാർ ഇന്നലെ യോഗം ചേർന്നിരുന്നു. കുടിയേറ്റ നിയമങ്ങൾ ലഘൂകരിക്കാനാണ് ട്രക്കിങ് കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെടുന്നത്. പ്രതിസന്ധിയെ നേരിടാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും ഇതവരുടെ പരാജയമാണെന്നും ലേബർ ഡെപ്യൂട്ടി ലീഡർ ആഞ്ചല റെയ്‌നർ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ഞങ്ങൾ താൽക്കാലിക നടപടികൾ സ്വീകരിക്കുമെന്ന് ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. ഏറ്റവും പുതിയ ഒഎൻഎസ് ലേബർ ഫോഴ്സ് സർവേ പ്രകാരം 14,000 യൂറോപ്യൻ യൂണിയൻ ലോറി ഡ്രൈവർമാർ ജൂൺ 2020 വരെയുള്ള കാലയളവിൽ യുകെ വിട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കഴിഞ്ഞ ദിവസം ലണ്ടനിലെ കേറ്റർ പാർക്കിൽ വെച്ച് ആക്രമണത്തിനിരയായി മരണപ്പെട്ട 22 കാരിയായ സ്കൂൾ അധ്യാപിക സബീന നെസ്സയെ തലയ്ക്കടിച്ച ശേഷം ആക്രമി തോളിൽ എടുത്തുകൊണ്ടുപോയി കേറ്റർ പാർക്കിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സബിനയുടെ ഭവനത്തിൽ നിന്നും മീറ്ററുകൾ അകലെ മാത്രമാണ് ആക്രമണം നടന്നതെന്ന് പോലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 38 കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടൊപ്പംതന്നെ മറ്റൊരാളുടെ ദൃശ്യങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. വളരെ അപ്രതീക്ഷിതകരമായ സംഭവമാണ് ലണ്ടൻ നഗരത്തിൽ വച്ച് സംഭവിച്ചതെന്ന് നിരവധിപ്പേർ വ്യക്തമാക്കി.

സബീനയുടെ മരണത്തിൽ പങ്കുചേർന്ന് നടത്തിയ അനുസ്മരണത്തിൽ അഞ്ഞൂറോളം പേർ പെഗ്ലർ സ്ക്വയറിൽ ഒത്തുചേർന്നു. സബീനയുടെ സഹോദരി ജബിനയും ഇതിൽ പങ്കു ചേർന്നു. തന്റെ കുടുംബത്തോട് കാണിച്ച സ്നേഹത്തിനും കരുതലിനും അവർ നന്ദി പറഞ്ഞു. മറ്റൊരു കുടുംബത്തിനും തങ്ങളുടെ അവസ്ഥ ഉണ്ടാകരുതെന്ന് താൻ ആഗ്രഹിക്കുന്നതായി അവർ വ്യക്തമാക്കി.

സബീനയ്ക്ക് നേരെ നടന്ന ആക്രമണം ലണ്ടനിലെ സ്ത്രീസുരക്ഷാ വീണ്ടും ചർച്ചാവിഷയം ആക്കിയിരിക്കുകയാണ്. ഇതിനിടെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന അർബൻ ഏഞ്ചൽസ് സംഘടനയുടെ പ്രവർത്തകയായ ഇരുപത്തിരണ്ടുകാരി ടാലിസ്കർ കോൺഫോർഡിനെതിരെ ഒരാഴ്ചയിൽ തന്നെ നിരവധി ആക്രമണ ശ്രമങ്ങൾ നടന്നതായി അവർ വ്യക്തമാക്കി. താൻ ഒറ്റയ്ക്ക് വീട്ടിലേയ്ക്കും മറ്റും നടക്കുമ്പോഴാണ് പലപ്പോഴും ആക്രമണങ്ങൾക്ക് ഇരയാകുന്നത്. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടേണ്ടതല്ലെന്ന് അവർ പറഞ്ഞു. അധികൃതർ കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. സ്ത്രീകൾക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.