Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച ആരോഗ്യ സെക്രട്ടറിക്ക് കോവിഡ് പോസിറ്റീവ് ആയത് നിയന്ത്രണങ്ങൾ ഇളവ് ചെയ്യാൻ ഒരു ദിനം മാത്രം അവശേഷിക്കയാണ്. ജാവേദ് വെള്ളിയാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി സ്വയം ഒറ്റപ്പെടലിന് വിധേയമാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല.

തനിക്ക് മിതമായ കോവിഡ് ലക്ഷണങ്ങളേ ഉള്ളൂ എന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. സ്വയം ഒറ്റപ്പെടലിന് വിധേയമായി വീട്ടിൽ ഇരുന്ന് ജോലി തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോഗ്യ സെക്രട്ടറിയുമായി സമ്പർക്ക പട്ടികയിൽ വന്ന മറ്റുള്ളവരെ കുറിച്ച് ആശങ്ക ഉടലെടുത്തിട്ടുണ്ട്. ഈ ആഴ്ചയുടെ തുടക്കത്തിൽ അദ്ദേഹം ഒരു കെയർ ഹോമിലെ അന്തേവാസികളെ സന്ദർശിച്ചിരുന്നു. ഇതിനിടെ ബ്രിട്ടനിലെ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാമത്തെ ദിവസവും 50000 -ത്തിന് മുകളിലാണ്. ഇന്നലെ 54674 പേർക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 41 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ബ്രിട്ടനിൽ രോഗവ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ 70% വർധിച്ചത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ ആരോഗ്യ പ്രശ്നങ്ങളുമായി വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ശിക്ഷ നേരിട്ടേക്കാമെന്ന് റിപ്പോർട്ടുകൾ . ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസിയോട്(ഡി‌വി‌എൽ‌എ) കൃത്യമായ ആരോഗ്യപ്രശ്നങ്ങൾ ധരിപ്പിക്കാത്തവർക്കാണ് ശിക്ഷാനടപടികൾ നേടിടേണ്ടിവരിക. ദശലക്ഷക്കണക്കിന് ഡ്രൈവർമാരാണ് യുകെയിൽ തങ്ങളുടെ ആരോഗ്യ പരിമിതികളെക്കുറിച്ച് ബോധവാന്മാരല്ലാതെ വാഹനമോടിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏറ്റവും ഗുരുതരമായി കരുതുന്നത് കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.

ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംഗ് ഏജൻസി ഇരുന്നൂറോളം ആരോഗ്യപ്രശ്നങ്ങളാണ് പട്ടികയായി തയ്യാറാക്കിയിരിക്കുന്നത്. ഇവയിലേതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് റിപ്പോർട്ട് ചെയ്യാനുള്ള നിയമപരമായ ബാധ്യത ഡ്രൈവർമാർക്കുണ്ട്. അങ്ങനെ ചെയ്യാതിരുന്നാൽ 1000 പൗണ്ട് വരെ പിഴശിക്ഷ ലഭിക്കാം. മാത്രമല്ല ഏതെങ്കിലും അപകടത്തിൽ പെടുകയാണെങ്കിൽ ഡ്രൈവറെ പ്രോസിക്യൂട്ട് ചെയ്യുകയും ചെയ്യും. ഡി‌വി‌എൽ‌എയോടെ പറയേണ്ട ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഡി‌വി‌എൽ‌എയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്സൈറ്റ് വിലാസം :  https://www.gov.uk/health-conditions-and-driving

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

1980 കളുടെ തുടക്കത്തിൽ ഒരു ഹോങ്കോംഗ് റെസ്റ്റോറന്റ് കണ്ടുപിടിച്ച പരമ്പരാഗത ഏഷ്യൻ മധുരപലഹാരത്തിൻ്റെ ഒരു രൂപമാറ്റമാണ് മാമ്പഴ സാഗോ.
ഇത് ലോകമെമ്പാടും പ്രചാരം നേടിയിട്ടുണ്ട്, ഇപ്പോൾ മിക്ക ചൈനീസ് റെസ്റ്റോറന്റുകളുടെയും മെനു പട്ടികയിൽ ഇത് കണ്ടെത്താൻ കഴിയും.

മാമ്പഴ സാഗോ ഉന്മേഷദായകവും സംതൃപ്‌തിദായകവുമായ വേനൽക്കാല ഡിസേർട്ടാണ്.

ചേരുവകൾ

2 മാങ്ങാപ്പഴം
10 ടേബിൾ സ്പൂൺ പഞ്ചസാര
1/ 4 കപ്പ് ചൗവരി (Sago Pearls)
2 കപ്പ് വെള്ളം
1 കപ്പ് പാൽ
1 കപ്പ് Thickened/Heavy ക്രീം

ഉണ്ടാക്കുന്ന രീതി

ഒരു പാനിൽ 2 കപ്പ് വെള്ളം തിളപ്പിക്കുക, അതിലേക്കു ചൗവരി ചേർക്കുക ( വെള്ളം തിളയ്ക്കുന്നതിനുമുമ്പ് ഇത് ചേർക്കരുത് ). ഇടയ്ക്ക് ഇളക്കി കൊടുത്തു 15 മിനിറ്റ് വേവിക്കുക, അല്ലെങ്കിൽ ചൗവരി പൂർണ്ണമായും സുതാര്യമാകുന്നതുവരെ.

വേവിച്ച ചൗവരി വെള്ളം ഊറ്റികളഞ്ഞ്, തണുത്ത വെള്ളത്തിൽ കഴുകിയെടുത്തു മാറ്റി വെക്കുക

മാങ്ങ തൊലി കളഞ്ഞ ശേഷം കഷണങ്ങളാക്കി ഒരു ബ്ലെൻഡറിൽ അരച്ചെടുക്കുക അതിനുശേഷം ഒരു പാനിൽ മാമ്പഴ മിശ്രിതവും, 3 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് 3 മിനിറ്റു തിളപ്പിച്ചു, തണുക്കാനായി മാറ്റിവെക്കുക.

മറ്റൊരു പാനിൽ പാലും, തിക്കൻഡ് ക്രീമും, 7 ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക; അതിലേക്ക് വേവിച്ച ചൗവരിയും ചേർത്ത് വീണ്ടും 3 മിനിറ്റു തിളപ്പിക്കുക. തണുത്തശേഷം ഇതിലേക്ക് മാമ്പഴ മിശ്രിതവും ചേർത്ത് നന്നായി യോചിപ്പിക്കുക.

അതിനുശേഷം ഫ്രിഡ്ജിൽ വെച്ചു 3 മണിക്കൂർ തണുപ്പിക്കുക.

മാമ്പഴ സാഗോ ഡിസേർട്ട് സെർവിങ് ബൗൾസിൽ ഒഴിച്ച് ; മാങ്ങാ കഷണങ്ങൾ മുകളിൽ ഇട്ടു സേർവ് ചെയ്യുക.

മിനു നെയ്‌സൺ പള്ളിവാതുക്കൽ ,ഓസ്ട്രേലിയ

ഡോ. ഐഷ വി

വിളഞ്ഞു പഴുത്ത കർപ്പൂര മാങ്ങ പോലെ മധുരമുള്ളതാണ് ഇന്ദിരാമ്മയെ കുറിച്ചുള്ള ഓർമ്മകളും. ഇന്ദിരാമ്മയെ ആദ്യം കണ്ട ദിവസം അവർ തങ്ങളെ സ്വീകരിച്ചത് ഒരു പാത്രം നിറയെ മാമ്പഴ കഷണങ്ങളുമായിട്ടായിരുന്നു. ചിരാവാത്തോട്ടത്തു നിന്നും വയൽ വഴി കുഴുപ്പിലച്ചാമ്മയുടെ വീട്ടിലേയ്ക്ക് പോകുമ്പോൾ ആയിരുന്നു ആദ്യമായി ഇന്ദിരാമ്മയെ കാണുന്നത്. അപരിചിതയായ ഒരു സ്ത്രീ തോട്ടു വരമ്പിലൂടെ മൂന്ന് കൂട്ടികളുമായി വരുന്നത് നോക്കി നിൽക്കുകയായിരുന്നു ഇന്ദിരാമ്മ. അങ്ങനെ ഞങ്ങൾ അടുത്തെത്തിയപ്പോൾ തോടിന്റെ അക്കരെ ഇക്കരെ നിന്നുകൊണ്ട് ഇന്ദിരാമ്മയും അമ്മയും പരിചയപ്പെട്ടു. പറഞ്ഞു വന്നപ്പോൾ വല്യമാമനെ അവർക്കറിയാം. വല്യമാമന്റെയടുത്താണ് അവർ മരുന്ന് വാങ്ങാൻ പോകുന്നത്. മാത്രമല്ല, അമ്മയും ഇന്ദിരാമ്മയും ഒരേ കുടുംബക്കാർ ആണത്രേ. ഒല്ലാൽ കുടുംബം. അങ്ങനെ ഇന്ദിരാമ്മ ഞങ്ങളെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഞങ്ങൾ തോട് മുറിച്ച് കടന്ന് ഇന്ദിരാമ്മയുടെ വീട് നിൽക്കുന്ന പറമ്പിലേയ്ക്ക് കയറി. അവർ ഞങ്ങളെ അകത്തേയ്ക്ക് ആനയിച്ചു. മക്കളെയും ഭർത്താവിനേയും പരിചയപ്പെടുത്തി. മൂന്നാമത്തെ മകളോട് മാമ്പഴം കൊണ്ടുവരാൻ പറഞ്ഞു. ആ ചേച്ചി മാമ്പഴം ചെത്തി വൃത്തിയാക്കി കഷണങ്ങളാക്കി കൊണ്ടുവന്നു. മാമ്പഴമൊക്കെ കഴിച്ച് ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി.

പിന്നീട് ഞങ്ങൾ ചിറക്കരത്താഴത്ത് താമസമായപ്പോഴാണ്‌ ഇന്ദിരാമ്മയെ വീണ്ടും കാണുന്നത്. ഗിരിജ ചേച്ചിയുടെ വിവാഹ നിശ്ചയത്തിന്റെ അന്ന്. രാവിലെ തന്നെ ഇന്ദിരാമ്മയെത്തി പച്ചക്കറികൾ അരിയാൻ മറ്റു സ്ത്രീകളെ സഹായിച്ചു. അവർ തമ്മിൽ കുശലാന്വേഷണം നടത്തുന്നതും വിശേഷങ്ങൾ പങ്കു വയ്ക്കുന്നതും ഞാൻ കേട്ടിരുന്നു. ഇന്ദിരാമ്മയുടെ ഒരു മകളെ വിവാഹം കഴിച്ചത് രാജസ്ഥാനിൽ ജോലിയുള്ള റയിൽവേ ജീവനക്കാരനായിരുന്നു. ആ മകളുടെ പ്രസവത്തിന് ഇന്ദിരാമ്മയ്ക്ക് അങ്ങോട്ട് പോകാൻ സാധിച്ചില്ല. പക്ഷേ അവിടത്തെ ആൾക്കാർ അവരുടെ ആചാരമനുസരിച്ച് വേണ്ടതെല്ലാം ചെയ്യുകയും അമ്മയേയും കുഞ്ഞിനേയും അണിയിച്ചൊരുക്കി ആഘോഷങ്ങൾ നടത്തുകയും ചെയ്തു. അതിനാൽ ഇന്ദിരാമ്മയ്ക്ക് ആ കാര്യത്തിൽ ആശ്വാസമായിരുന്നു.

അന്ന് ഇന്ദിരാമ്മ പറഞ്ഞ മറ്റൊരു കാര്യം ഗൾഫുകാരായ ആങ്ങളമാരെ കുറിച്ചായിരുന്നു. ആങ്ങളമാർ ഇന്ദിരാമ്മയെ സാമ്പത്തികമായി സഹായിക്കാൻ എപ്പോഴും സന്നദ്ധരായിരുന്നു. എന്നാൽ അവരുടെ ഭാര്യമാർ കൂടി അറിഞ്ഞ് സമ്മതിച്ച് നൽകുന്ന തുക മാത്രമേ ഇന്ദിരാമ്മ സ്വീകരിച്ചിരുന്നുള്ളൂ. നാത്തൂന്മാർ കൂടി ഇക്കാര്യമറിയണമെന്നായിരുന്നു ഇന്ദിരാമ്മയുടെ നിലപാട്. ഇന്ദിരാമ്മയുടെ ഈ നിലപാട് എനിക്കിഷ്ടപ്പെട്ടു.

ചിറക്കരത്താഴത്തേയ്ക്ക് ബസ് സർവ്വീസ് തുടങ്ങി കുറച്ചു നാൾ കഴിഞ്ഞ് കാപ്പിൽ ഇടവ ഭാഗത്തു നിന്നും വീട്ടുകാരോട് പിണങ്ങി വീടുവിട്ടിറങ്ങിയ ഒരു പെൺകുട്ടി പരവൂരിൽ നിന്നും ഞങ്ങളുടെ നാട്ടിലേയ്ക്കുള്ള ബസിൽ കയറി ലാസ്റ്റ് പോയിന്റായ ചിറക്കര താഴത്തെത്തി. ഇന്ദിരാമ്മയും ആ ബസ്സിലുണ്ടായിരുന്നു. ബസ്സുകാർ അവിടെ ഇറക്കിവിട്ട പെൺകുട്ടി എങ്ങോട്ടും പോകാനിടമില്ലാതെ നിന്നപ്പോൾ ഇന്ദിരാമ്മ ആ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചു കൊണ്ടുപോയി. അന്ന് ആറേഴ് മക്കളുള്ള വീട്ടിലേയ്ക്ക് ഒന്നിനെ കൂടി സ്വീകരിക്കാൻ അവർക്ക് പ്രശ്നമില്ലായിരുന്നു. അന്ന് ഇന്നത്തെപ്പോലെ ഫോണില്ലാതിരുന്ന കാലമായതുകൊണ്ട് നാട്ടിൽ നിന്നും ഒരാളെ കുട്ടിയുടെ വീട്ടിലേയ്ക്കയച്ചു. കുട്ടിയുടെ വീട്ടിൽ നിന്നും ആളെത്തി കുട്ടിയെ അനുനയിപ്പിച്ച് തിരികെ കൂട്ടിക്കൊണ്ടുപോയി.

ഇന്ദിരാമ്മയുടെ ഒരു മകൾ സുനില എന്റെ കൂട്ടുകാരിയും മറ്റൊരു മകൾ അനില എന്റെ അനുജത്തിയുടെ കൂട്ടുകാരിയുമായിരുന്നു. ചിറക്കര ക്ഷേത്രത്തിൽ പോയി വരുന്ന വഴി ഇന്ദിരാമ്മ ഞങ്ങളുടെ വീട്ടുമുറ്റത്തു കൂടെയും അപ്പുറത്തെ വീട്ടുമുറ്റത്തു കൂടെയും കയറി ഇറങ്ങി കുശലം പറഞ്ഞു സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു പതിവ്. പിന്നീട് അവർ കടുത്ത പ്രമേഹ ബാധിതയായിതീർന്നു. അങ്ങനെ ഒരു ദിവസം ക്ഷേത്രത്തിൽ പോയിട്ട് തിരികെ വരും വഴി ഞങ്ങളുടെ വീട്ടിൽ കയറി കഞ്ഞി വെള്ളം ചോദിച്ചു. അന്ന് കുത്തരിയുടെ കഞ്ഞി വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഞാനതെടുത്ത് കൊടുത്തു. പ്രമേഹ ബാധിതർക്ക് കുത്തരിയുടെ കഞ്ഞി വെള്ളം കുടിച്ചു കൂടെന്ന് പറഞ്ഞ് അവർ കുടിച്ചില്ല.

ഞാൻ കോഴിക്കോട് ആർ ഇ സി യിൽ പഠിക്കുന്ന കാലത്തായിരുന്നു ഇന്ദിരാമ്മയുടെ മരണം. ഞാൻ കോഴിക്കോട് നിന്ന് എത്തിയ ദിവസം ഞാനും ശ്രീദേവി അപ്പച്ചിയുടെ മകൾ ലീനയും കൂടിയായിരുന്നു ഇന്ദിരാമ്മയുടെ മരണത്തിന് പോയത്. ഞങ്ങൾ ചെന്നപ്പോൾ അവർക്കായി ഒരു കല്ലറ അവിടെ തയ്യാറാകുന്നുണ്ടായിരുന്നു. ഇന്ദിരാമ്മയുടെ ആഗ്രഹപ്രകാരമാണ് കല്ലറയിൽ അടക്കുന്നതെന്ന് ലീന പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ പതിവില്ലാത്ത ഒരു രീതിയാണ് കല്ലറയിൽ അടക്കം ചെയ്യുന്നത്. അതിനാൽത്തന്നെ എനിയ്ക്കതിൽ പുതുമ തോന്നി. അങ്ങനെ ഇന്ദിരാമ്മ സുമംഗലിയായി ഈ ലോകത്തോട് യാത്ര പറഞ്ഞു.

ഇന്ദിരാമ്മയുടെ മരണശേഷം വീടും പറമ്പും ഒരു മകനാണ് ലഭിച്ചത് . മകൻ അത് പണയം വച്ച് ജപ്തി നടപടികൾ നേരിടേണ്ടി വന്നതു മൂലം ഇന്ദിരാമ്മയുടെ ഭർത്താവിന് താമസിക്കാൻ ഇടമില്ലാതായി. അങ്ങനെ ചിറക്കര ത്താഴം ജങ്ഷനിൻ അദ്ദേഹം പണി കഴിപ്പിച്ച കടമുറിയിലേയ്ക്ക് താമസം മാറി. സുനിലയുടെ ഭർത്താവിന്റെ വീടും ആ കടമുറിയ്ക്ക് സമീപമായിരുന്നു. കശുവണ്ടി ഫാക്ടറിയുടെ കെട്ടിട നിർമ്മാണവും പുകക്കുഴൽ നിർമ്മാണവും നല്ല വശമുള്ള മേസ്തിരിയായിരുന്നു അദ്ദേഹം. പിന്നീടദ്ദേഹം ജ്യോത്സ്യവും പഠിച്ചു. ഞാൻ ഡിഗ്രി കഴിഞ്ഞ് കുറച്ചു നാൾ ടൈപ്റ്റെറ്റിംഗ് പഠിക്കാൻ പോയപ്പോൾ വഴിയിൽ വച്ച് അദ്ദേഹം എന്നെ കണ്ടപ്പോൾ എന്റെ നക്ഷത്രവും മറ്റും ചോദിച്ച് മനസ്സിലാക്കി. എന്നിട്ട് പറഞ്ഞു. “നീ ടൈപ് റൈറ്റിംഗ് പഠിക്കേണ്ടവളല്ല. വേറെ കോഴ്സുകൾ ചെയ്യുക. നല്ല നിലയിലെത്തും”. പിന്നീട് ഞാൻ കംപ്യൂട്ടർ സയൻസ് എടുത്ത് പഠിച്ചപ്പോൾ അന്ന് പഠിച്ച ടൈപ് റൈറ്റിംഗ് കംപ്യൂട്ടർ കീ ബോർഡുമായി താദാത്മ്യം പ്രാപിക്കൽ എളുപ്പമാക്കി.

വർഷങ്ങൾ കഴിഞ്ഞ് 2008 ഏപ്രിൽ 23 ന് ഞങ്ങളുടെ വീടിന് തറക്കല്ലിടുന്ന സമയത്ത് ഞാൻ ഇന്ദിരാമ്മയുടെ ഭർത്താവിനെ ക്ഷണിച്ചു. അദ്ദേഹം രാവിലെ തന്നെ സ്ഥലത്ത് എത്തി ചേർന്നു. ഞാൻ ദക്ഷിണ കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന് വളരെ സന്തോഷമായി. സ്വന്തം നാട്ടിൽ ലഭിച്ച ഒരംഗീകാരമായാണ് അദ്ദേഹം അതിനെ വിലയിരുത്തിയത്. കൊല്ലം ജില്ലയിലെ വിവിധ കശുവണ്ടി ഫാക്ടറികൾ നന്നായി പൂർത്തിയാക്കിയെങ്കിലും സ്വന്തം നാട്ടിൽ ഒരംഗീകാരവും ലഭിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ചിലപ്പോൾ അങ്ങനെയാണ്. ഒരാളുടെ കഴിവുകൾ ആ നാട്ടിലെ പലരും അറിയുന്നുണ്ടാവില്ല.

അന്ന് ചടങ്ങ് കഴിഞ്ഞ് പോകുന്നതിന് മുമ്പായി കട്ടിളവയ്ക്കൽ ചടങ്ങ് നടക്കുമ്പോൾ കട്ടിളയുടെ അടിയിൽ ഒരു സ്വർണ്ണത്തരി കൂടി വയ്ക്കണമെന്ന് എന്നെ പറഞ്ഞേൽപ്പിച്ചു. എന്നിട്ട് പറഞ്ഞ കാര്യം “അന്ന് ഞാനുണ്ടാവില്ല” എന്നായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ആ ഓണക്കാലത്തിന് മുമ്പ് , കട്ടിളവയ്ക്കുന്നതിന് മുമ്പ് അദ്ദേഹം ഇന്ദിരാമ്മയുടെ ലോകത്തേയ്ക്ക് യാത്രയായിരുന്നു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേരളത്തിലെ നാടൻ രുചികളുടെ അംബാസിഡർ. ഒറ്റവാക്കിൽ ലോകപ്രശസ്തമായ ബ്രിട്ടീഷ് നാഷണൽ അവാർഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ജോമോൻ കുര്യാക്കോസിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കൊഞ്ചു തീയൽ ,മത്തങ്ങ എരിശ്ശേരി, വെള്ളയപ്പം തുടങ്ങി രസം വരെ ഫൈവ് സ്റ്റാർ സ്റ്റൈലിൽ രുചി വ്യത്യാസമില്ലാതെ ആധുനിക രീതിയിൽ അവതരിപ്പിക്കാനുള്ള ജോമോൻറെ കഴിവിനുള്ള അംഗീകാരമാണിത്. വളർന്നുവന്ന നാടിൻറെ ഗൃഹാതുരത്വം നിറഞ്ഞ രുചികളെ ലോകത്തിൻറെ നെറുകയിലെത്തിച്ച ഈ യുകെ മലയാളിയുടെ സന്തോഷത്തിൽ പങ്കു ചേരുകയാണ് ഇന്ന് മലയാളം യുകെയും . ബേസിൽ ജോസഫ്, മീനു നെയ്‌സൺ പള്ളിവാതുക്കൽ, സുജിത് തോമസ് എന്നിവരോടൊപ്പം ജോമോൻ കുര്യാക്കോസിന്റെ രുചിക്കൂട്ടുകൾ മലയാളം യുകെ വീക്കെൻഡ് കുക്കിംഗിലൂടെ യുകെയിലെ മലയാളികൾക്ക് പരിചിതമാണ്.

ആഹാരത്തോടുള്ള ഇഷ്ടം കാരണം ഹോട്ടൽ മാനേജ്മെൻറ് പഠിച്ച് 13 വർഷമായി ലണ്ടനിൽ ജോലിചെയ്യുന്ന ജോമോൻ ഇപ്പോൾ ദി ലാലിറ്റ് ലണ്ടൻ എന്ന ഫൈവ് സ്റ്റാർ ഹോട്ടലിൽ ഹെഡ് ഷെഫ് ആയി ജോലി ചെയ്യുകയാണ്. ഭക്ഷണം വളരെ ശ്രദ്ധയോടെ പാചകം ചെയ്യുന്നതിനൊപ്പം ആകർഷകമായി വിളമ്പുന്നതിലും ജോമോൻ എടുത്ത പരിശ്രമങ്ങളാണ് നമ്മുടെ നാടൻ രുചികളെ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ തീൻമേശയിലേക്ക് എത്തിക്കാനുള്ള പ്രധാനകാരണം. ലോക പ്രശസ്ത പാചക പരിപാടിയായ ബിബിസി സെലിബ്രിറ്റി മാസ്റ്റർ ഷെഫിലെ പങ്കാളിത്തം കൂടാതെ ഹിന്ദു ,മലയാള മനോരമ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിലും ജോമോന്റെ പാചകകുറിപ്പുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെയും യുകെയിലെയും വിവിധ കാറ്ററിംഗ് കോളജുകളിലെ ഗസ്റ്റ് ലെക്ചർ പദവി അലങ്കരിക്കുന്ന ജോമോൻ നവ മാധ്യമമായ ക്ലബ് ഹൗസിൽ ഷെഫുമാരുടെയും ഹോട്ടൽ മേഖലയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളായ ക്ലബ് കിച്ചൺ, ഇന്ത്യൻ ഗ്യാസ്‌ട്രോണമി, ഫുഡ് സെൻസ് തുടങ്ങിയവയിൽ മോട്ടിവേഷൻ സ്പീക്കറായും പുതുതലമുറയ്ക്ക് വഴികാട്ടിയാണ്.

ബ്രിട്ടനിലെമ്പാടുമുള്ള ഷെഫുമാരുടെ സ്വപ്നമായ നാഷണൽ ഷെഫ് ഓഫ് ദി ഇയർ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ എണ്ണം ആയിരങ്ങൾ വരും. അതിൽ നിന്ന് ഏറ്റവും മികച്ച 40 പേരെ തിരഞ്ഞെടുത്താണ് സെമിഫൈനലും ഫൈനലും നടത്തപ്പെടുന്നത് . ഇലയിൽ പൊള്ളിച്ച മീനും തേങ്ങാ ചമ്മന്തിയും ഉണ്ടാക്കി വിധികർത്താക്കളെ ഞെട്ടിച്ചാണ് ജോമോൻ സെമി ഫൈനലിൽ എത്തിയത്. എൽ കെ അദ്വാനി, ലണ്ടൻ മേയർ സാദിഖ് ഖാൻ, സുനിൽ ഗവാസ്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഒത്തിരി പ്രമുഖർ ജോമോൻറെ നള പാചകത്തിന്റെ രുചി അറിഞ്ഞ് അഭിനന്ദിച്ചവരാണ്. എന്നാൽ അതിലുപരി മൂന്ന് വർഷം മുമ്പ് തിരുവല്ലയിലെ ഗിൽഗാർ ആശ്വാസ ഭവനിലെ അന്തേവാസികൾക്ക് ഒരു നേരം ആഹാരം ഉണ്ടാക്കി കൊടുത്തതിന്റെ മധുരസ്മരണ മറക്കാനാവാത്ത ഓർമ്മയായി ജോമോൻ മലയാളം യുകെയുമായി പങ്കു വച്ചു. ജോലിക്കും ശമ്പളത്തിനും അപ്പുറം വിശപ്പകറ്റുന്നത് ദൈവിക പുണ്യമായി മനസ്സിൽ കണ്ട നിമിഷങ്ങളാണെന്നാണ് അതെക്കുറിച്ച് ജോമോൻ പറഞ്ഞത്.

ഇനി അൽപ്പം കുടുംബകാര്യം. കേരളത്തിൽ റാന്നി സ്വദേശിയായ ജോമോൻറെ ഭാര്യ ലിൻജോ ജോമോൻ ബാസിൽഡിൽ രജിസ്‌റ്റേർഡ് നേഴ്സായി ജോലി ചെയ്യുന്നു. ജോവിയാൻ,ജോഷേൽ ,ജോഷ്‌ലീൻ എന്നിവരാണ് മക്കൾ. പള്ളിവടക്കേതിൽ ജോസ് കോട്ടേജിൽ പിസി കുര്യാക്കോസിന്റെയും സെലിൻ കുര്യാക്കോസിന്റെയും മകനായ ജോമോന്റെ സ്വദേശം കേരളത്തിൽ മാവേലിക്കര തോനക്കാട് ആണ്. ജോമോൻറെ സഹോദരൻ ജിജിമോൻ കുര്യാക്കോസും ഭാര്യ നിഷാ മോളും ഖത്തറിലാണ് ജോലി ചെയ്യുന്നത്.

ഒരേ കോളേജിൽ സീനിയറായി പഠിച്ച ബേസിൽ ജോസഫുമായി ചേർന്ന് മലയാളം യുകെയിൽ വീക്കെൻഡ് കുക്കിംഗിൽ ജോമോനും എഴുതുന്നുണ്ട്. സഹ എഴുത്തുകാരായ ബേസിൽ ജോസഫിനോടും ,സുജിത് തോമസിനോടും, മീനു നെയ്‌സൺ പള്ളിവാതുക്കലുമായും ചേർന്ന് ഒരു ടീമായി വീക്കെൻഡ് കുക്കിംഗ് കൈകാര്യം ചെയ്യുന്നതിന്റെ ആത്മസംതൃപ്തി ജോമോൻ പങ്കുവെച്ചു. ആഴ്ചകൾക്ക് മുൻപ് ജോമോന്റേതായി വീക്കെൻഡ് കുക്കിംഗിൽ പ്രസിദ്ധീകരിച്ച തക്കാളിയും കുഞ്ഞുള്ളിയും ചേർത്തുമൊരിച്ച കൊഞ്ചിൻെറ റെസിപ്പിക്ക് വായനക്കാരുടെ ഇടയിൽ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. സെമി ഫൈനലും ഫൈനലും കടന്ന് ജോമോൻ രുചിക്കൂട്ടുകളുടെ നെറുകയിൽ എത്തി കിരീടം കരസ്ഥമാക്കട്ടെ എന്ന് സ്നേഹപൂർവ്വം ആശംസിക്കുന്നു.

വീക്കെൻഡ് കുക്കിംഗ് സീസൺ 2 : തക്കാളിയും കുഞ്ഞുള്ളിയും ചേർത്തുമൊരിച്ച കൊഞ്ചുമായി ഷെഫ് ജോമോൻ കുര്യക്കോസ്

സ്റ്റോക്ക് ഓൺ ട്രെന്റ്: കൂട്ടമായുള്ള മലയാളികളുടെ യുകെയിലേക്കുള്ള കടന്നുവരവിന്റെ രണ്ട് പതിറ്റാണ്ടുകൾ പൂർണ്ണമായപ്പോൾ ഉയർന്നു കേൾക്കുന്നത് രണ്ടാം തലമുറക്കാരുടെ ഒരു മുന്നേറ്റത്തിന്റെ കാഹളധ്വനി ആണ്.

രണ്ടായിരത്തിൽ ആണ് യുകെയിലേക്കുള്ള മലയാളികളുടെ വരവ് കാര്യമായി തുടങ്ങിയത്. പൊടികുഞ്ഞുങ്ങളുമായി യുകെയിലേക്കിച്ചേർന്ന ഇവരുടെ മക്കൾ ഇപ്പോൾ സമൂഹത്തിന്റെ പ്രവർത്തനമണ്ഡലത്തിലേക്ക് ഇറങ്ങുന്ന വാർത്തകൾ ആണ് മലയാളം യുകെ പുറത്തുവിടുന്നത്. കടന്നു വന്നു നാടിനെ മറന്നുകൊണ്ടല്ല മറിച്ച നാം ആയിരിക്കുന്ന സമൂഹത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് ഇവർ തിരിച്ചറിയുന്നു.

യുകെയിലെ വിദ്യാഭ്യസം എന്നത് ഒരു കുട്ടിയുടെയും കഴിവിനെ കണ്ടെത്തുന്ന ഒരു ബഹുമുഖ പ്രക്രിയ ആണ്. നാട്ടിലെപ്പോലെ മനഃപാഠമാക്കിയല്ല മറിച്ചു തന്റേതായ അഭിപ്രായവും കൂടി ഉത്തരക്കടലാസിൽ തെളിയേണ്ടതുണ്ട്.

എല്ലാവരെയും ഡോക്ടറും എഞ്ചിനീയറും ആക്കാൻ ശ്രമിക്കുന്ന ഒരു പാരമ്പര്യ സ്വഭാവമുള്ള മലയാളികൾ ഇവിടെയും ഉണ്ടെങ്കിലും കുട്ടികൾ അതിനു ഇപ്പോൾ നിന്നുകൊടുക്കാറില്ല എന്ന കാര്യം പല മാതാപിതാക്കളും മലയാളം യുകെയുമായി പങ്കുവെക്കുകയുണ്ടായി.

മൂന്ന് ചാരിറ്റി സംഘടനയെ സഹായിക്കുന്നതിനായി ഇറങ്ങി തിരിച്ചിരിക്കുന്നത് സ്റ്റോക്ക് ഓൺ ട്രെന്റ് നിവാസികളും വിദ്യാർത്ഥികളുമായ സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോളി മാളിയേക്കൽ, ബിർമിങ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നവും  ആണ്.

സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും. സിറിൽ ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥിയാണ്.

ജിയോ ജിമ്മി കീൽ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. കുട്ടനാട് സ്വദശിയായ ജിമ്മി മൂലംകുന്നം അനുമോൾ ദമ്പതികളുടെ മൂത്ത മകനാണ് ജിയോ.

ഡോൺ പോളി (BA Mangement & Finance) ഡിഗ്രിക്ക് പഠിക്കുന്നു. സ്റ്റോക്ക് ഓൺ ട്രെന്റിൽ തന്നെ താമസിക്കുന്ന പോളി ബിന്ദു ദമ്പതികളുടെ മകനാണ് ഡോൺ.

ഈ ചെറുപ്പക്കാരുടെ സൽപ്രവർത്തിക്ക് യുകെ മലയാളികളെ നിങ്ങൾ എല്ലാവരും ഒരു ചെറിയ തുക നൽകി സഹായിക്കണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ഇത് മറ്റുള്ള യുവജങ്ങൾക്ക് പ്രചോദനം ആയിത്തീരും എന്ന് തീർച്ച.

അങ്ങനെ നമ്മുടെ മക്കൾ എല്ലാവരും സമൂഹത്തിന് ഒരു മുതൽക്കൂട്ടായി വളർന്നുവരട്ടെ ….. എല്ലാ ആശംസകളും മലയാളം യുകെ ഈ അവസരത്തിൽ നേർന്നുകൊള്ളുന്നു.

അവർ അയച്ചുതന്ന അഭ്യർത്ഥന വായിക്കാം.

നമസ്കാരം…  എന്‍റെ പേര് സിബിൻ, ഞാനും എന്‍റെ സുഹൃത്തുക്കളായ ജിയോ, ഡോൺ, സിറിൽ എന്നിവരും ചേർന്ന് മൂന്ന് ദിവസത്തിനുള്ളിൽ 300 കിലോമീറ്റർ മൗണ്ടെയ്‌ൻ ബൈക്കിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിച്ചുകൊള്ളുന്നു. ഇംഗ്ലണ്ടിന്റെ ഹൃദയഭാഗമായ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നിന്ന് തെക്കു ഭാഗമായ പോർട്ട്സ്‌മൗത്തിലേക്കാണ് യാത്ര.

ഈ ശ്രദ്ധേയമായ യാത്രയിൽ ഞങ്ങൾ ഓഫ്-റോഡ് ബൈക്ക് റൂട്ടുകൾ മാത്രം സ്വീകരിക്കുകയും ഞങ്ങളുടെ യാത്രയിൽ പരമാവധി ഒഴിവാക്കാനാവാത്ത സ്ഥലത്തു മാത്രം റോഡ് ഉപയോഗം മിതപ്പെടുത്തുന്നതുമാണ്. തിരഞ്ഞെടുത്ത മൂന്ന് ചാരിറ്റികൾക്കായി പണം സ്വരൂപിച്ചു കൊടുക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കാരണം അവയ്ക്കിടയിൽ ഒന്നിനെ മാത്രം തിരഞ്ഞെടുക്കാൻ ഞങ്ങൾക്ക് സാധ്യമല്ലായിരുന്നു. അതിനാൽ മൂന്ന് ചാരിറ്റി സംഘ്‌നയ്‌ക്കും  സഹായം എത്തിക്കുന്നതാണ്.

ഞങ്ങൾ തെരഞ്ഞെടുത്ത ചാരിറ്റികൾ – കുട്ടികൾക്കുള്ള

1. ആക്ഷൻ ചെസ്റ്റ്നട്ട് ലോഡ്ജ് (ഓർഫനേജ്) ചെസ്റ്റർട്ടൺ,

2. ജിഞ്ചർബ്രെഡ് സെന്റർ, സ്റ്റോക്ക്-ഓൺ-ട്രെന്റ് (ഡിസബിലിറ്റി സെന്റർ)

3. ലുസ്കോ ജർമ്മൻ ഷെപ്പേർഡ് റെസ്ക്യൂ.

ഈ ധനസമാഹരണം 27/07/2021 വരെ സ്വീകരിക്കുന്നു. ജൂലൈ 23 ന് ഞങ്ങളുടെ യാത്ര ആരംഭിക്കുകയും ജൂലൈ 26 ന്‌ അവസാനിക്കുകയും ചെയ്യും, ഞങ്ങൾ ഏറ്റെടുത്ത ഈ വെല്ലുവിളിയെ ഞങ്ങൾ നേരിടാൻ ശ്രമിക്കുമ്പോൾ നല്ലവരായ എല്ലാ മനുഷ്യരുടെയും സഹായങ്ങൾ ഞങ്ങൾ പ്രതീഷിക്കുകയായാണ്.

നിങ്ങൾ ഓരോരുത്തരും പിന്തുണ ഞങ്ങളുടെ യാത്രയിലുടനീളം  ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതിനായി വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.  300 കിലോമീറ്ററാണ് ഞങ്ങൾ‌ കവർ‌ ചെയ്യുന്ന ഏറ്റവും കുറഞ്ഞ ദൂരം. തീർച്ചയായും ആ ദൂരം മറികടക്കാൻ നിങ്ങളുടെ പ്രാർത്ഥനാ സഹായവും ഈ അവസരസത്തിൽ അഭ്യർത്ഥിക്കുന്നു.

ഈ ക്യാംപയിനിന്റെ മുഴുവൻ ചിലവുകളും ഞങ്ങൾ നാല് പേരും സ്വന്തം അദ്ധ്വാനത്തിൽ നിന്നും പണം കണ്ടെത്തുകയായിരുന്നു. ഈ ക്യാമ്പയ്‌ൻ വഴി നേടുന്ന പണം മുഴുവനും തുല്യമായി മൂന്ന് ചാരിറ്റികൾക്കുമായി ഭാഗിച്ചു കൊടുക്കുന്നതായിരിക്കും.

ഈ നിർദ്ദിഷ്ട ജീവകാരുണ്യ പ്രവർത്തനങ്ങൾ ഞങ്ങളുടെ വീടുകൾക്ക് അടുത്തായതിനാലും  അവർ അർഹരായതിനാലും,  ഞങ്ങൾ അവരെ തിരഞ്ഞെടുത്തു. ചെറിയ സംഭാവനകൾ നൽകി ഞങ്ങളുടെ ചാരിറ്റി സംഭരംഭത്തെ സഹായിക്കുമല്ലോ.

നിങ്ങൾ നൽകുന്ന ഓരോ സംഭാവനക്കും വിനയപൂർവ്വം നന്ദി അറിയിക്കുന്നതിനൊപ്പം നിങ്ങളുടെ വിശാലമനസ്കതയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളേയും ചാരിറ്റി പ്രവർത്തനത്തെയും ഓർക്കുമല്ലോ… 

നന്ദി, നമസ്കാരം.

നിങ്ങളുടെ സംഭാവനകൾ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു നൽകുവാൻ താല്പര്യപ്പെടുന്നു. 

https://www.gofundme.com/f/help-1-or-help-3

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഫ്രാൻസിൽനിന്ന് മടങ്ങിയെത്തുന്ന രണ്ട് ഡോസ് വാക്സിൻ ലഭിച്ച ബ്രിട്ടീഷുകാർക്ക് 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ വേണ്ടിവരുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. നടപടി ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്കും വൻ തിരിച്ചടിയാണ് . ജൂലൈ 19 തിങ്കളാഴ്ച മുതൽ ആംബർ ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ക്വാറന്റീൻ വേണ്ടെന്ന നിലപാട് സർക്കാർ അറിയിച്ചിരുന്നു. ഫ്രാൻസിൽ നിന്നുള്ള യാത്രക്കാരുടെ കാര്യത്തിൽ മുൻ നിലപാടിൽനിന്ന് സർക്കാർ മലക്കം മറിഞ്ഞിരിക്കുകയാണ് .

എന്നാൽ ജനിതക മാറ്റം വന്ന ദക്ഷിണാഫ്രിക്കൻ വൈറസ് വകഭേദം ഫ്രാൻസിൽ അതിവേഗം വ്യാപിക്കുന്നത് മൂലമാണ് മുൻനിലപാടിൽ നിന്ന് മാറാൻ ബ്രിട്ടനെ പ്രേരിപ്പിച്ചത് എന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . പക്ഷേ ജൂലൈ 14 വരെയുള്ള ഏഴ് ദിവസങ്ങളിൽ യുകെയിൽ 244,691 കോവിഡ് കേസുകൾ രേഖപ്പെടുത്തിയപ്പോൾ ഫ്രാൻസിൽ 27, 713 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആയിരക്കണക്കിന് ആൾക്കാരുടെ വേനലവധിക്കാല പദ്ധതികളെ താറുമാറാക്കുന്ന തീരുമാനം ഇതിനോടകം പ്രതിസന്ധിയിലായ ടൂറിസം വ്യവസായത്തിന് വൻ തിരിച്ചടിയാണെന്ന് ഈ രംഗത്തുള്ളവർ പ്രതികരിച്ചു . ഫ്രാൻസിനെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ യുകെ ആലോചിക്കുന്നതായുള്ള റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

ഇതിനിടെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് രണ്ട് ദിവസം മാത്രം അവശേഷിക്കുമ്പോൾ യുകെയുടെ പ്രതിദിന രോഗവ്യാപന നിരക്ക് 50000 കടന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്നലെ 51870 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 49 പേർ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തു. ഇതോടെ മഹാമാരി തുടങ്ങിയതിനു ശേഷം ജീവൻ പൊലിയുന്ന ബ്രിട്ടീഷുകാരുടെ എണ്ണം 128,642 ആയി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അപകടരംഗം മൊബൈൽ ഫോണിൽ ചിത്രീകരിച്ച അമ്പതോളം ഡ്രൈവർമാർക്കെതിരെ പോലീസ് കേസ്. ജൂലൈ എട്ടിന് ചെഷയറിലെ നട്ട്സ്ഫോർഡിന് സമീപം നടന്ന ലോറി അപകടത്തിൽ ഒരു ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു. അപകടം ചിത്രീകരിച്ച 48 ഡ്രൈവർമാർക്ക് ഉടൻ അറിയിപ്പ് ലഭിക്കുമെന്ന മുന്നറിയിപ്പ് നൽകി നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് പ്രോസിക്യൂഷൻ കത്തിന്റെ ഫോട്ടോയും പോസ്റ്റ്ബോക്സിന്റെ ഫോട്ടോയും ട്വീറ്റ് ചെയ്തു.

കുറിപ്പ് ഇങ്ങനെ: “ജൂലൈ 8 ന് നോർത്ത് വെസ്റ്റ് മോട്ടോർവേ പോലീസ് ഗ്രൂപ്പ് എം6 സൗത്ത്‌ബൗണ്ടിലെ മാരകമായ അപകടം കൈകാര്യം ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ നോർത്ത് ബൗണ്ട് കാരേജ്വേയിൽ നിന്ന് മൊബൈൽ ഫോണുകൾ കൈവശം വച്ച വീഡിയോ ചിത്രീകരിച്ച 48 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ പ്രോസിക്യൂഷൻ കത്തും അയച്ചിട്ടുണ്ട്.” വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ കയ്യിൽ പിടിക്കുന്നതും ഉപയോഗിക്കുന്നതും കുറ്റകരമാണ്. സംഭവത്തെക്കുറിച്ച് ബോധവാന്മാരാവാതെ ഇത്തരം വിനാശകരമായ സംഭവത്തിന്റെ വീഡിയോ കാണുന്നത് വിവേകശൂന്യമാണെന്നും പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- മെയ്‌, ജൂൺ എന്നീ മാസങ്ങളിലായി ഏകദേശം രണ്ട് മില്യനോളം ഇന്ത്യൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതായി അറിയിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ചട്ട ലംഘനനങ്ങൾക്കാണ് ഉപയോക്താക്കളെ ബ്ലോക്ക് ചെയ്തതെന്ന് വാട്സ്ആപ്പ് അധികൃതർ അറിയിച്ചു. മെസ്സേജുകൾ ഫോർവേഡ് ചെയ്യുവാനുള്ള പരിധി ലംഘിച്ചതിനാണ് 95 ശതമാനം യൂസർമാരെയും ബ്ലോക്ക്‌ ചെയ്തിരിക്കുന്നത്. പുതിയ ഐ ടി നിയമങ്ങൾ പ്രകാരം, ഇന്ത്യൻ ഗവൺമെന്റ് സമർപ്പിച്ച റിപ്പോർട്ടിലാണ് വാട്സ്ആപ്പ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. വാട്ട്സ്ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഏകദേശം 400 മില്യൺ ആളുകളാണ് ഇന്ത്യയിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നത്.

അനാവശ്യമായ മെസ്സേജുകളും മറ്റും ഫോർവേഡ് ചെയ്യുന്നത് തടയുക എന്നതാണ് ഇത്തരം നിയമങ്ങൾ കൊണ്ട് മുഖ്യമായി ഉദ്ദേശിക്കുന്നത്. എല്ലാ മാസവും ലോകമെമ്പാടുമായി എട്ടു മില്യനോളം അക്കൗണ്ടുകളാണ് ഇത്തരത്തിൽ നിയമലംഘനങ്ങൾക്കായി ബ്ലോക്ക് ചെയ്യുന്നത്. വ്യാജ വാർത്തകളും മറ്റും തടയുക എന്നതും വാട്സാപ്പിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലാണ് ഇത്തരം ഐ ടി നിയമങ്ങൾ എന്ന ആരോപണവും രാജ്യത്ത് ഉയർന്നുവരുന്നുണ്ട്.

ജൂലൈ 19 -ന് രണ്ട് ദിനങ്ങൾ കൂടി മാത്രം ശേഷിക്കുമ്പോൾ രാജ്യം നേരിടുന്നത് കടുത്ത വാദപ്രതിവാദങ്ങളാണ്. രാജ്യത്ത് ആകെ രോഗവ്യാപനം കുതിച്ചുയരുന്നു. ഇംഗ്ലണ്ടിലെ ഹോട്ട്സ്പോട്ട് ആയ സ്ഥലങ്ങളിൽ സ്ഥിതി അതീവ രൂക്ഷമാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ 2000 ശതമാനം വരെ രോഗികളുടെ വർദ്ധനവാണ് ഒരുമാസംകൊണ്ട് എൻഎച്ച്എസ് ആശുപത്രികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലിവർപൂൾ, ബോൾട്ടൺ, ലങ്കാഷയർ എന്നിവിടങ്ങളിലെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ജൂലൈ 19 -ന് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വെറും അഞ്ച് ആഴ്ചയ്ക്കുള്ളിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി കഴിഞ്ഞു.

നിലവിലെ കണക്കുകൾ പ്രകാരം മാഞ്ചസ്റ്ററിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ രോഗികളെ ചികിത്സിക്കുന്നത്. ഇന്നലെ യുകെയിൽ 48553 കേസുകളാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്. പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരിലും രോഗം വ്യാപിക്കുന്നത് കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ പ്രധാനമന്ത്രി കടുത്ത വിമർശനമാണ് നേരിടുന്നത്. ബോറിസ് ജോൺസൺ സ്ഥാനമൊഴിയുന്നതു വരെ ബ്രിട്ടൻ മഹാമാരിയിൽ നിന്ന് രക്ഷപ്പെടില്ല എന്നാണ് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട്. ഗവൺമെന്റും ശാസ്ത്രജ്ഞരും ആരോഗ്യരംഗത്തെ വിദഗ്ധരും തമ്മിൽ കടുത്ത വിയോജിപ്പാണ് ഫ്രീഡം ഡേയോട് അനുബന്ധിച്ച് ഉടലെടുത്തിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved