ഡോക്ടർ എ. സി. രാജീവ് കുമാർ
ഒരു നവയുഗ ആരോഗ്യലോകം നിർമിതി അതാകണം ഈ ആരോഗ്യദിന സന്ദേശം.
ആരോഗ്യ രക്ഷാരംഗത്തെ, ആയുരാരോഗ്യ പരിപാലനരംഗത്തെ അസമത്വം നിലനിൽക്കുന്നു എന്ന വസ്തുത മനസ്സിലാക്കാൻ ഇട വന്ന ഒരു മഹാമാരിയുടെ കാലത്താണ് നാം ഇന്ന് നിൽക്കുന്നത്.
ലോകരാജ്യങ്ങളിൽ ചില രാജ്യങ്ങൾക്ക് ഈ മഹാമാരി ചെറുത്തു നില്ക്കാൻ ആവശ്യമായ ശേഷി ഉണ്ടായിരുന്നു. എന്നാൽ പല രാജ്യങ്ങൾക്കും ഇതിനാവാതെ വന്നു എന്ന യാഥാർഥ്യം മനസ്സിലാക്കാനായി.
പാർപ്പിടം പരിസരം തൊഴിലിടം വിദ്യഭ്യാസ സ്ഥലങ്ങളിലെ അനാരോഗ്യകരമായ സാഹചര്യം, പരിസരമലിനികരണം, അന്തരീക്ഷ മലിനീകരണം എല്ലാം കൂടി ഒഴിവാക്കാൻ ആവാത്ത ആരോഗ്യ പ്രശ്നങ്ങൾ അസുഖങ്ങൾ അസ്വസ്ഥതകൾ മൂലമുള്ള ജീവപായം വരെ നേരിടേണ്ടി വരുന്നു. ഇത് ലോക രാജ്യങ്ങളിൽ സാമൂഹിക സാമ്പത്തിക അസന്തുലിതാവസ്ഥക്കും ഇടയാക്കും. തടയാൻ ആവുന്ന ഈ ഒരവസ്ഥ ഒരു പരിഷ്കൃത ലോകത്തിന് അഭികാമ്യം അല്ല.
ആരോഗ്യരക്ഷാ പ്രവർത്തന രംഗത്തെ അസമത്വം ഒഴിവാക്കാൻ ആവശ്യം ആയതെല്ലാം ലോകാരോഗ്യ ദിനത്തോടെ ആരംഭിച്ചു. 2021 ഡിസംബറോടെ പരിഹൃതമാകും വിധം ഊർജിത പ്രവർത്തനം ആണ് ഈ ലോകാരോഗ്യ ദിനത്തോടെ ലക്ഷ്യം ആക്കുന്നത്. ലോകത്ത് എവിടെയും നല്ല ആരോഗ്യത്തിന് ആരോഗ്യ മേഖല പ്രതിജ്ഞാ ബദ്ധം.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
രക്തം കട്ടപിടിക്കുന്ന പാർശ്വഫലവും ഓക്സ്ഫോർഡ് അസ്ട്രാസെനക്കവാക്‌സിൻ സ്വീകരിച്ചതും തമ്മിൽ ബന്ധമില്ലെന്ന് തീർപ്പ് കൽപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ വാക്സിൻ മേധാവി മാർക്കോ കവാലേരി പറഞ്ഞത് വിവാദമായി. യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ വാക്സിനെകുറിച്ചുള്ള സമ്പൂർണ്ണ വിലയിരുത്തൽ ഇതുവരെ പൂർത്തിയായിട്ടില്ല എന്ന് അദ്ദേഹം അറിയിച്ചു. എന്നിരുന്നാലും ഓക്സ്ഫോർഡ് വാക്സിൻെറ റിസ്ക് ബെനിഫിറ്റ് അനുപാതം ഇപ്പോഴും വാക്സിന് അനുകൂലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഓക്സ്ഫോർഡ് വാക്‌സിനെതിരെ യൂറോപ്യൻ മെഡിക്കൽ ഏജൻസിയുടെ നിരീക്ഷണത്തെ തള്ളി പ്രധാനമന്ത്രി ബോറിസ് ജോൺസൺ രംഗത്ത് വന്നു. വാക്സിനിൽ പൂർണ്ണവിശ്വാസം അർപ്പിക്കാനും എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
നേരത്തെ ഓക്സ്ഫോർഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു എന്ന ആശങ്കയെ തുടർന്ന് നെതർലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ താൽക്കാലികമായി ഓക്സ്ഫോർഡ് വാക്സിൻ വിതരണം നിർത്തിവച്ചിരുന്നു. പിന്നീട് വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും ജർമ്മനി ,ഫ്രാൻസ്, നെതർലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഓക്സ്ഫോർഡ് വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് പ്രായമായവരിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. യുകെയിൽ ഓക്സ്ഫോർഡ് അസ്ട്രസെനക്ക വാക്സിൻ സ്വീകരിച്ച 7 പേർ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരണമടഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. മാർച്ച് 24 -നകം പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ച 18 ലക്ഷം ജനങ്ങളിൽ 30 പേർക്ക് രക്തം കട്ട പിടിക്കുന്ന അനന്തരഫലങ്ങൾ പ്രകടമായിരുന്നു. എന്നാൽ ഇത് യാദൃശ്ചികമാണോ അതോ വാക്സിന്റെ പാർശ്വഫലമായിട്ടാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ. ഏപ്രിൽ 12 നോടടുപ്പിച്ച് കൂടുതൽ ഇളവുകൾ ഉണ്ടായേക്കും. ഫുട്ബോൾ മത്സരങ്ങളിലും മറ്റ് കായിക ഇനങ്ങളിലും 20,000 കാണികളെ അനുവദിക്കും. ഒപ്പം വർഷത്തിലാദ്യമായി പൊതുജനങ്ങൾക്ക് നൈറ്റ്ക്ലബ്ബുകളിലും തിയേറ്ററുകളിലും പങ്കെടുക്കാൻ കഴിയും. നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കൈവശം ഉള്ളവർക്ക് സാമൂഹിക അകലം പാലിക്കേണ്ട ആവശ്യവും ഇല്ല. ഇതിനോട് അനുബന്ധിച്ച് പല ട്രയൽ ഇവന്റുകളും ഒരുക്കിയിട്ടുണ്ട്. വേംബ്ലിയിൽ 21,000 കാണികൾക്ക് മുമ്പിൽ എഫ്എ കപ്പ് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടത്താൻ പദ്ധതിയുണ്ട്. മെയ് 11 ന് ലണ്ടനിലെ ഒ 2 അരീനയിൽ ഹാസ്യനടൻ ജാക്ക് വൈറ്റ്ഹാൾ ആതിഥേയത്വം വഹിക്കുന്ന സംഗീത പരിപാടി കാണാൻ ആയിരക്കണക്കിന് ആരാധകരെ അനുവദിക്കുന്നതിനെക്കുറിച്ച് ബ്രിട്ട് അവാർഡ് സംഘാടകരുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുണ്ട്. ആദ്യ പരിപാടി അടുത്ത ആഴ്ച ലിവർപൂളിലെ ഹോട്ട് വാട്ടർ കോമഡി ക്ലബിൽ ആരംഭിക്കും.
ഇംഗ്ലണ്ടിലെ അവശ്യേതര ഷോപ്പുകൾ, ജിമ്മുകൾ, ഹെയർഡ്രെസ്സർമാർ, ലൈബ്രറികൾ എന്നിവ ഏപ്രിൽ 12 മുതൽ വീണ്ടും തുറക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. ഭൂരിഭാഗം ഔട്ട്‌ഡോർ ക്രമീകരണങ്ങളും മൃഗശാലകളും തീം പാർക്കുകളും വീണ്ടും തുറക്കാൻ കഴിയും. മെയ് 17 ന് ലോക്ക്ഡൗൺ ലഘൂകരണത്തിന്റെ അടുത്ത ഘട്ടത്തിൽ അന്താരാഷ്ട്ര യാത്ര പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കൊറോണ വൈറസ് വർദ്ധിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും ഡൗണിംഗ് സ്ട്രീറ്റിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. മെയ് 17 ന് മുമ്പായി സർക്കാർ ന്യായമായത് ആരംഭിക്കുമെന്നും വ്യോമയാന വ്യവസായത്തിന് കഴിയുന്നത്ര പിന്തുണ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ യാത്രകൾക്കായി “ട്രാഫിക് ലൈറ്റ്” സംവിധാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈ ആഴ്ച അവസാനം ഒരു റിപ്പോർട്ടിൽ പ്രസിദ്ധീകരിക്കും. ഏപ്രിൽ 12 ന് ലോക്ക്ഡൗണിൽ ഇളവുകൾ കൊണ്ടുവരാനുള്ള നീക്കത്തെ ലേബർ പാർട്ടി പിന്തുണച്ചിട്ടുണ്ട്. എന്നാൽ വാക്സിൻ പാസ്‌പോർട്ടുകൾ പൊതുജന സ്വാതന്ത്ര്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പാർട്ടിക്ക് ആശങ്കയുണ്ടെന്ന് ഷാഡോ ഹെൽത്ത് സെക്രട്ടറി ജസ്റ്റിൻ മാഡേഴ്സ് പറഞ്ഞു. സ്വതന്ത്ര ശാസ്ത്രജ്ഞരും പൊതുജനാരോഗ്യ വിദഗ്ധരും അടങ്ങുന്ന ഒരു ഉപദേശക സമിതി മെയ് അവസാനം ഡാറ്റ അവലോകനം ചെയ്യും. അതേസമയം പ്രധാനമന്ത്രിയുടെ റോഡ്മാപ്പ് പൂർണ്ണമായും നടപ്പിലാക്കിയാലും ഈ വേനൽക്കാലത്ത് ജീവിതം സാധാരണ നിലയിലേക്ക് പോകില്ലെന്ന് ഗവൺമെന്റിന്റെ സേജ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ചില തരത്തിലുള്ള സാമൂഹിക അകലം പാലിക്കൽ, മാസ്കുകൾ എന്നിവയുൾപ്പെടെയുള്ള ‘അടിസ്ഥാന നടപടികൾ’ അടുത്ത വർഷം ഈ സമയം വരെ നിലനിൽക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ അവകാശപ്പെട്ടു. അപ്പോഴേക്കും കോവിഡിനെ കൈകാര്യം ചെയ്യാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിൽ മാസങ്ങളോളം വീട്ടിൽ ചിലവഴിച്ചതിനുശേഷം പ്രൈമറി സ്കൂളിൽ നിന്നും സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന പല കുട്ടികളുടെയും പഠനനിലവാരം വളരെ മോശമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പല കുട്ടികൾക്കും വായിക്കാനും എഴുതാനും പോലും അറിയില്ല. നിലവാരമില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികളാണ് ഉയർന്ന ക്ലാസുകളിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നത്. രാജ്യത്തെ സ്കൂൾ കുട്ടികളുടെ വിദ്യാഭ്യാസത്തിലുണ്ടായ നിലവാര തകർച്ചയെ നേരിടാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മെയ് -11ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിശദമായ കർമ്മപദ്ധതി പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്. കൂടുതൽ സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കായി സമ്മർ സ്കൂൾ തുടങ്ങിയ പദ്ധതികൾ ഗവൺമെൻറ് പ്രഖ്യാപിക്കും. അധിക സ്കൂൾ ദിനങ്ങളും കുറഞ്ഞ വേനൽക്കാല അവധി ദിവസങ്ങളും പ്രധാനമന്ത്രിയുടെ നിർദേശങ്ങളിൽ ഉൾപ്പെടുത്തപ്പെടുമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.
കൊറോണ മഹാമാരി ഏറ്റവും മോശമായി ബാധിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസരംഗം. രോഗവ്യാപനം അനിയന്ത്രിതമായി വർദ്ധിച്ചതിനെ തുടർന്ന് അധ്യയനം പൂർണമായും ഓൺലൈൻ ക്ലാസുകളിലേക്ക് പറിച്ച് നടപ്പെട്ടിരുന്നു. പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ സംബന്ധിക്കുന്നതിന് ആവശ്യമായ കംപ്യൂട്ടറുകളുടെയും ഇന്റർനെറ്റ് സംവിധാനങ്ങളുടെയും കുറവുകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതോടൊപ്പം ഓൺലൈൻ ക്ലാസുകൾക്കായി മണിക്കൂറോളം കമ്പ്യൂട്ടറുകളും ഫോണുകളും ഉപയോഗിക്കുന്നതു വഴി ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിച്ചേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലണ്ട് :- സ്തന പരിപാലന ശസ്ത്രക്രിയകൾക്കും മറ്റുമായി ദുബായിൽ പോയി വന്നതിനു ശേഷം ക്വാറന്റൈൻ പോകാൻ വിസമ്മതിച്ച രണ്ടു സ്ത്രീകളോട് നിർബന്ധമായും രണ്ടാഴ്ചത്തേയ്ക്ക് ക്വാറന്റൈനിൽ പോവാൻ നിർദേശിച്ച് കോടതി. രണ്ടാഴ്ചത്തേക്ക് അവരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 25 വയസ്സുള്ള നിയംഹ് മുൾറിനിയെയും, 30 വയസ്സുള്ള ക്രിസ്റ്റി മക്ഗ്രത്തിനെയുമാണ് വെള്ളിയാഴ്ച ഡബ്ലിൻ എയർപോർട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്. നിലവിലെ യാത്ര നിയമങ്ങളനുസരിച്ച്, മറ്റു രാജ്യങ്ങളിൽ യാത്ര ചെയ്തു തിരിച്ചു വരുന്നവർ നിർബന്ധമായും പതിനാല് ദിവസത്തേക്ക് ക്വാറന്റൈൻ പാലിക്കണമെന്നാണ് നിർദ്ദേശം. ഇത് പാലിക്കാത്ത പക്ഷം 1700 പൗണ്ടോളം പിഴയും, ഒരു മാസത്തെ ജയിൽശിക്ഷയും അനുഭവിക്കണം എന്നാണ് നിയമം. എന്നാൽ തങ്ങൾ നിയമങ്ങളെല്ലാം അനുസരിച്ചതായും, തങ്ങളെ മനപ്പൂർവമായി ദുഃഖവെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നവെന്നും സ്ത്രീകൾ വ്യക്തമാക്കി.
ഇവർക്ക് ഇരുവർക്കും ഒന്നും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങൾ ഉണ്ട്. യുകെയിലേക്ക് തിരിക്കുന്നതിനു മുൻപ് തന്നെ പിസിആർ ടെസ്റ്റ് ഇരുവരും ചെയ്തിരുന്നു. അതിൽ നെഗറ്റീവ് റിസൾട്ട് ആണ് വന്നത്. എന്നാൽ ഇതിനുശേഷവും തങ്ങളെ എയർ പോർട്ടിൽ തടയുകയായിരുന്നു എന്ന് ഇരുവരും പറഞ്ഞു. എയർപോർട്ടിലെത്തിയ ശേഷം ഹോട്ടലിൽ ക്വാറന്റൈൻ ചെയ്യുന്നതിനായി 1573 പൗണ്ട് അടയ്ക്കണമെന്ന നിർദ്ദേശം ഇരുവർക്കും ലഭിച്ചു. എന്നാൽ ഇരുവർക്കും അടയ്ക്കാൻ പണം ഇല്ലായ്കയാൽ, ഇവർ എയർപോർട്ടിൽ തന്നെ ദിവസങ്ങളോളം കഴിഞ്ഞു. എന്നാൽ ഇവരോട് നിയമങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് ശ്രമിച്ചതായും, എന്നാൽ ഇവർ അനുസരിക്കാതെ വന്നപ്പോഴാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ രേഖപ്പെടുത്തുന്നു.
കോടതിയിലെത്തിച്ച് ഇവർക്ക് ജാമ്യം നൽകിയെങ്കിലും, ഇവരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടാനുള്ള നിർദ്ദേശമാണ് നൽകിയത്. അതിനുശേഷം നിർബന്ധമായും 14 ദിവസത്തേക്ക് ക്വാറന്റൈനിൽ പോകാനും നിർദ്ദേശം നൽകി
സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ടട്രെന്റിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജിമ്മി ജോസഫ് (54) ഇന്ന് വെളിപ്പിന് നിര്യാതനായ വിവരം വളരെ സങ്കടത്തോടെ നിങ്ങളെ അറിയിക്കുന്നു. കാര്യമായ ആരോഗ്യ പ്രശനങ്ങൾ ഒന്നും ഇല്ലാതിരുന്ന ജിമ്മയുടെ മരണത്തിൽ സ്റ്റോക്ക് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. ഷുഗർ ലെവൽ താഴ്ന്നു പോയതാണ് മരണകാരണം. കരിങ്കുന്നം, പിഴക് സ്വദേശിയും മുണ്ടക്കൽ കുടുംബാംഗവുമാണ് പരേതൻ.
ഇന്നലെ ഭാര്യയായ ബീജീസ് ഡ്യൂട്ടിയിലായിരുന്നു. തിരിച്ചെത്തിയത് 9:30pm ന് തിരിച്ചെത്തിയ ഭാര്യ ഭർത്താവിന് എന്തോ അസ്വസ്ഥത തോന്നുന്നു എന്ന് മനസിലാക്കി ചോദിച്ചപ്പോൾ എന്തോ ഒരു വല്ലായ്മ്മ തോന്നുന്നു എന്ന് പറഞ്ഞു. കാര്യം തിരിച്ചറിഞ്ഞ ബീജീസ് ആബുലൻസ് വിളിക്കുകയായിരുന്നു.
റോയൽ സ്റ്റോക്ക് ആശുപത്രിയിൽ എത്തി ചികിത്സ ലഭിച്ചു എങ്കിലും രാത്രി പന്ത്രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു.
അകാലത്തിൽ ഉണ്ടായ ജിമ്മിച്ചേട്ടന്റെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം അറിയിക്കുകയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ചിട്ടയായ ലോക്ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധകുത്തിവെയ്പ്പുകൾ നൽകിയും കോവിഡ് -19 നെതിരെ രാജ്യം കൈവരിച്ച നേട്ടം സമാനതകളില്ലാത്തതാണെന്ന് വിലയിരുത്തപ്പെടുന്നു. എൻഎച്ച്എസിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ദൗത്യത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകിയതിനാൽ കോവിഡ് -19 കാരണമുള്ള മരണനിരക്ക് 99 ശതമാനം കുറയ്ക്കാൻ സാധിച്ചത് രാജ്യത്തിന് അഭിമാനകരമായ നേട്ടമായി.
യുകെയിൽ ഇതുവരെ 31.4 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് നൽകാൻ സാധിച്ചു. 5 ദശലക്ഷത്തിലധികം ആളുകൾക്ക് പൂർണമായും അതായത് രണ്ടാം ഡോസ് ഉൾപ്പെടെ നൽകാൻ രാജ്യത്തിനായി. അങ്ങനെ യൂറോപ്പിലെ തന്നെ ഏറ്റവും വേഗത്തിൽ വാക്സിനേഷൻ ജനങ്ങൾക്ക് എത്തിക്കുന്ന രാജ്യമായി ബ്രിട്ടൻ.
ഇന്നലെ രാജ്യത്ത് കോവിഡ് മൂലമുള്ള മരണസംഖ്യ 10 ആയി കുറഞ്ഞത് വാക്സിനേഷൻ പ്രോഗ്രാമിൻെറ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ഇത് കഴിഞ്ഞ വർഷം സെപ്റ്റംബർ -14 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ്. രോഗവ്യാപനവും രാജ്യത്ത് താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഇന്നലെ 3423 പുതിയ കോവിഡ് -19 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മദർ ലില്ലി ജോസ് എസ്.ഐ.സി.
“ഈശോയുടെ പുന:രുത്ഥാനം മിശിഹായിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പരമോന്നത സത്യമാണ്” (CCC 638). ഈസ്റ്റർ സ്നേഹത്തിന്റെ ഉത്സവമാണ്. മരണത്തിനുപോലും വേർതിരിക്കാനാവാത്ത സ്നേഹത്തിന്റെ, കുഴിമാടങ്ങൾക്കുപോലും കീഴ്പ്പെടുത്താനാവാത്ത സ്നേഹത്തിന്റെ ഉത്സവം. വി. പൗലോസ് ശ്ലീഹ പറയുന്നു; “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം”(1Cori:15/14). ക്രിസ്തുവിന്റെ ഉത്ഥാനം പ്രധാനമായും വിരൽ ചൂണ്ടുന്നത് പ്രത്യാശ പകരുന്ന ഒരു ജീവിതസന്ദേശത്തിലേക്കാണ്. അന്ധകാരത്തിനപ്പുറത്ത് പ്രകാശവും പ്രക്ഷുബ്ധമായ തിരകൾക്കപ്പുറത്ത് പ്രശാന്തമായ അന്തരീക്ഷവും പരാജയത്തിനപ്പുറത്ത് വിജയവും വേദനകൾക്കപ്പുറത്ത് സന്തോഷവും മരണത്തിനപ്പുറത്ത് നിത്യജീവനും ഉണ്ട് എന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ നമുക്ക് പകർന്നു നൽകുന്നത്.
പ്രത്യാശയുടെ ജീവിത വഴികളിലേക്കുള്ള ഒരു കുതിച്ചു ചാട്ടത്തിന് ഉത്ഥിതൻ നമ്മെ ക്ഷണിക്കുകയാണ്. നിഴൽ വീണ ഇടവഴികളിൽ നിന്ന് പ്രകാശത്തിന്റെ സമൃദ്ധിയിലേക്കുള്ള ഒരു കുതിച്ചുചാട്ടം.
നമ്മുടെ കർത്താവ് സർവ്വശക്തനാണ് എന്ന് വിശ്വസിക്കുന്നവന്റെ മുമ്പിൽ, അവനിൽ പ്രത്യാശ അർപ്പിക്കുന്നവന്റെ മുമ്പിൽ കർത്താവ് ഉയിർത്തെഴുന്നേൽക്കും. യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്ന സത്യത്തിന് ഒപ്പു വച്ചത് അവന്റെ ശിഷ്യന്മാരായിരുന്നില്ല, മറിച്ച് അവന്റെ ശത്രുക്കളായിരുന്നു. ക്രിസ്തു ഉയിർത്തെഴുന്നേൽക്കും എന്ന വിശ്വാസം അവന്റെ കൂടെ നടന്നവർക്കുണ്ടായിരുന്നില്ല. എന്നാൽ, അവന്റെ ശത്രുക്കൾക്കുറപ്പായിരുന്നു അവൻ ഉയിർത്തെഴുന്നേൽക്കും എന്നത്. അതിനാൽത്തന്നെ യേശുവിന്റെ കല്ലറയ്ക്ക് കാവലാളുണ്ടായി. ക്രിസ്തുവിന്റെ ഉത്ഥാനം അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണ് എന്ന് ചരിത്രം സാക്ഷിക്കുന്നതിന് അത് നിമിത്തമായി.
പ്രത്യാശയുടെ സന്ദേശം ഈ ഉത്ഥാന തിരുന്നാൾ നമുക്ക് നൽകുന്നുവെങ്കിൽ, ഈ വിളി അനുനിമിഷവും ജീവിതത്തിൽ അന്വർത്ഥമാക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. അതായത്, ക്രിസ്തു തന്റെ ഉത്ഥാനം വഴി, നമ്മുടെ നിരാശ നിറഞ്ഞ ജീവിതാവസ്ഥകളെ പ്രത്യാശയുടെ പൊൻകിരണത്താൽ പ്രകാശമാനമാക്കിയപോലെ, നാമും സഹജീവികളുടെ ജീവിതത്തിലേക്ക് പ്രത്യാശയായി കടന്നുചെല്ലുക എന്ന വലിയ ദൗത്യത്തിലേക്ക് ഈ വിളി വിരൽ ചൂണ്ടുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉത്ഥാനമാവുക എന്ന ശ്രേഷ്ഠമായ വിളി സ്വീകരിക്കുവാൻ ക്രിസ്തുവിന്റെ ഉത്ഥാനം ആഹ്വാനമേകുന്നു. അടഞ്ഞ കല്ലറ തുറന്നു എന്നതു മാത്രമല്ല ഉത്ഥാനത്തിന്റെ സവിശേഷത. അർഹതയില്ലാത്തവരുടെ മേൽപ്പോലും വീണ്ടും ഈ മഴ നിറുത്താതെ പെയ്തിറങ്ങുന്നു എന്നതാണത്. അളവുകളില്ലാതെ, പരിധികളില്ലാതെ, കൂടുതൽ സ്നേഹിച്ചവനും തളളിപറഞ്ഞവനും ഒരുപോലെ ദൈവം ഒരുക്കിയ രക്ഷയുടെ കുളിർ മഴയായിരുന്നു അത്.
മഹാനായ ഫുൾട്ടൻ.ജെ. ഷീൻ പറയുന്നു: ” എല്ലാ കുഴിമാടങ്ങളിലും മരിച്ചവരുടെ പേര് എഴുതി വയ്ക്കുമ്പോൾ, മരിച്ചവൻ ഇതിനകത്തുണ്ടെന്ന് വ്യക്തമാക്കുന്ന വിധത്തിൽ മരിച്ചവനെക്കുറിച്ചുളള കാര്യങ്ങൾ അതിൽ രേഖപ്പെടുത്തുമ്പോൾ, ലോകത്തിൽ ഒരേയൊരു കല്ലറയേയുളളൂ- ‘അവൻ ഇവിടെ ഇല്ല’ എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അത് ക്രിസ്തുവിന്റെ കല്ലറയാണ്. ഈ ശൂനൃമായ കല്ലറ, ‘ അവൻ ഇവിടെ ഇല്ല ‘ എന്നുളള രേഖപ്പെടുത്തൽ നമ്മോടുളള അവിടുത്തെ സ്നേഹത്തിന്റെ മറുപടിയാണ്. സ്നേഹരാഹിത്യത്തിൽ നിന്നു സ്നേഹജീവിതത്തിലേക്കും അസത്യത്തിൽ നിന്നും സത്യത്തിലേക്കും അഹങ്കാരത്തിൽ നിന്നും എളിമയിലേക്കുമുളള ഒരു വീണ്ടും ജനനമായി ഈ ഈസ്റ്റർ മാറ്റപ്പെടുന്നു.
പാളിപ്പോയ പഴയ വഴികളോട് വിട പറഞ്ഞ്, പഴയ മനുഷ്യനെ വെടിഞ്ഞ് ഒരു നവ ജീവിതത്തിന് നാന്ദി കുറിക്കുവാനുളള ശക്തമായ ആഹ്വാനമാണ് ഉയിർപ്പ് നൽകുന്നത്. ക്രിസ്തുവിനെ ദർശിച്ച വിജ്ഞാനികൾ, വന്ന വഴിയല്ല തിരിച്ചു പോയത്. ” അവർ മറ്റൊരു വഴിയേ തിരിച്ചു പോയി”. എന്നാണ് സുവിശേഷത്തിൽ നാം വായിക്കുക. ഉത്ഥാനാനുഭവം ക്രിസ്തു ശിഷ്യരിൽ ഉളവാക്കിയതും ഒരു ആന്തരിക മാറ്റമാണ്. കുരിശിന്റെ നിഴലിൽ കൂടി സഞ്ചരിക്കുന്നവനാണ് ക്രൈസ്തവൻ. അങ്ങനെയെങ്കിൽ ജീവിതത്തിലെ പരാജയങ്ങൾക്കോ, വേദനകൾക്കോ പരിഹാരം ആത്മഹത്യയോ ജീവിതത്തിൽ നിന്നുളള ഒളിച്ചോട്ടമോ അല്ല. പിന്നെയോ ഉത്ഥിതനായ യേശുവിലുളള ജീവിതമാണ്. അവിടുന്ന് ഇനി ഒരു നാളും നമ്മിൽ നിന്ന് അകലെയല്ല. എന്നത്തേക്കാളും അവിടുന്ന് നമ്മോട് അടുത്തായിരിക്കുന്നു. അവിടുന്ന് നമ്മോടൊത്ത് വസിക്കുന്നു.
കാലാകാലങ്ങളിൽ, മനുഷ്യൻ കുരുങ്ങിക്കിടക്കുന്ന തിന്മയുടെ ഇടങ്ങളിൽ നിന്ന് ഒരു ‘U Turn’ എടുക്കുന്നതാണ് അവന്റെ ജീവിതത്തിലെ ഈസ്റ്റർ. ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന്, സാഹചര്യങ്ങളിൽ നിന്ന്, ദുശ്ശീലങ്ങളിൽ നിന്ന്, തെറ്റായ ജീവിതസാഹചരൃങ്ങളിൽ നിന്ന്, പാപബന്ധനങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ്, ഉത്ഥാനം നല്കുന്ന സന്തോഷത്തിൽ ജീവിക്കണം. അതിന് തടസമായി നമ്മുടെ ജീവിതമാകുന്ന കല്ലറയുടെ മുൻപിൽ നിലകൊള്ളുന്ന, മൂടിക്കല്ല് എടുത്തുമാറ്റണം- അത് നാം തന്നെ മാറ്റണം. നമുക്ക് മാറ്റാൻ കഴിയാത്ത മൂടിക്കല്ലിനെ ദൈവത്തിന് മാറ്റാൻ കഴിയുമെന്ന് വിശ്വസിക്കണം, ബോധ്യപ്പെടണം. ഇത് തിരിച്ചറിഞ്ഞ് പ്രാവർത്തികമാക്കുന്നതാണ് യഥാർത്ഥ ഈസ്റ്റർ.
സ്വാർത്ഥതയുടെ സ്പർശം വെടിഞ്ഞ്, സുഖസൗകര്യങ്ങൾക്ക് വേണ്ടിയുളള പരക്കംപാച്ചിൽ ഉപേക്ഷിച്ച്, കലാപങ്ങൾക്ക് വിരാമമിട്ട്, വഴിവിട്ട ബന്ധങ്ങളോട് വിട പറഞ്ഞ്, അസൂയയിൽ നിന്നും ഭിന്നതകളിൽ നിന്നും വിട്ടു മാറി ആന്തരികമായ മാറ്റത്തിലൂടെ സമാധാനപൂർണമായ ഒരു ഉയിർപ്പിനായി നമുക്കും ദാഹിക്കാം…. ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ സ്നേഹവും കരങ്ങളിൽ സഹായവുമായി ഈ ഈസ്റ്ററിനെ നമുക്ക് വരവേൽക്കാം…
ഈസ്റ്റർ ആശംസകൾ…
മദർ ലില്ലി ജോസ് എസ്.ഐ.സി, ബഥനി പ്രൊവിൻഷ്യൽ സുപ്പീരിയർ
ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- കോവിഡ് മാനദണ്ഡങ്ങളെ സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച നാല് പ്രധാന നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് റിപ്പോർട്ട്. ഇതിൽ ലോക്ക് ഡൗണിനെ സംബന്ധിച്ചും, കോവിഡ് പാസ്പോർട്ടുകൾ , സോഷ്യൽ ഡിസ്റ്റൻസിങ്, അവധിക്കാല ആഘോഷങ്ങൾ എന്നിവ സംബന്ധിച്ചുമുള്ള നിർദ്ദേശങ്ങൾ ഉണ്ടായിരിക്കുമെന്നാണ് വിലയിരുത്തൽ. ഇതിൽ ഏറ്റവും പ്രധാനം കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമോ എന്നുള്ളതാണ്. മാർച്ച് 29 മുതൽ തന്നെ ആറ് പേർക്ക് വരെ ഒരുമിച്ച് പുറത്ത് കൂടാം എന്നുള്ള ഇളവ് അനുവദിച്ചിരുന്നു. പുതിയതായി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങളിൽ പബ്ബുകൾ, ജിമ്മുകൾ, ഹെയർ ഡ്രസ്സിംഗ് സ്ഥാപനങ്ങൾ, അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവ തുറന്ന പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലോക്ക്ഡൗൺ നീക്കുന്നതിലേക്കുള്ള അടുത്തഘട്ടം ആയിരിക്കും തിങ്കളാഴ്ചത്തെ അറിയിപ്പുകൾ എന്നാണ് ജനം പ്രതീക്ഷിക്കുന്നത്. ക്യാമ്പ് സൈറ്റുകളും, അവധിക്കാലം ആഘോഷിക്കുന്ന സ്ഥലങ്ങളും എല്ലാം തുറന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
നിലവിൽ അവധിക്കാലം ആഘോഷിക്കുന്നത് ഇംഗ്ലണ്ടിൽ നിയമവിരുദ്ധമാണ്. ന്യായമായ കാരണങ്ങളില്ലാതെ ഇംഗ്ലണ്ടിൽ നിന്ന് പുറത്തു പോകുന്നവർക്ക് 5000 പൗണ്ട് ഫൈൻ വരെ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ വിദേശ യാത്രകളെ സംബന്ധിച്ച് കൂടുതൽ വ്യക്തമായ അറിയിപ്പുകൾ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടാകും. കോവിഡ് പാസ്പോർട്ടുകളുടെ ഉപയോഗത്തെ പറ്റിയും അദ്ദേഹം സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അവധിക്കാല ആഘോഷങ്ങൾ സംബന്ധിച്ച കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നും ജനം പ്രതീക്ഷിക്കുന്നു.
ഇതോടൊപ്പംതന്നെ കോവിഡ് പാസ്പോർട്ട് സംവിധാനം ഉടൻ തന്നെ നടപ്പിലാക്കാനുള്ള തീരുമാനവും പ്രധാനമന്ത്രി അറിയിക്കും. അത്യാവശ്യ സ്ഥലങ്ങളായ ഹോസ്പിറ്റലുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പാസ്പോർട്ട് നിർബന്ധമാകില്ല എന്നാണ് ഇതുവരെയുള്ള തീരുമാനം. ഈ സ്കീം നടപ്പാക്കുന്നത് കൂടുതൽ ആളുകളെ വാക്സിൻ എടുക്കുന്നതിനു പ്രേരിപ്പിക്കും എന്ന് പ്രധാനമന്ത്രി നേരത്തെ ഓർമ്മിപ്പിച്ചിരുന്നു. ഈ മാസം തന്നെ കോവിഡ് പാസ്പോർട്ടുകളുടെ ഉപയോഗം ആരംഭിക്കും.
സോഷ്യൽ ഡിസ്റ്റൻസിങ്ങിനെ സംബന്ധിച്ചും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ നിർദ്ദേശങ്ങൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടണിൽ ഉടനീളം കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ തിങ്കളാഴ്ചത്തെ പ്രസംഗത്തെ ഉറ്റു നോക്കിയിരിക്കുകയാണ് രാജ്യം മുഴുവനും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
53 % പേർക്കും മുൻതലമുറയെക്കാൾ പ്രായക്കൂടുതൽ എത്തിയാൽ മാത്രമാണ് തങ്ങൾ മധ്യവയസ്സിൽ എത്തിയതായി തോന്നുന്നത്. മിക്കവർക്കും അൻപതു വയസ്സ് കഴിഞ്ഞാൽ മാത്രമാണ് അത് സമ്മതിച്ചു നൽകുന്നതും.
രണ്ടായിരത്തോളം വ്യക്തികളിൽ നടത്തിയ പഠനത്തിൽ സ്വന്തംശരീരം അനുസരിക്കാതെ ആവുന്നതും, കുടവയറും, മികച്ച പാട്ടുകളെ പറ്റി ധാരണയില്ലാതെയാവുന്നതുമാണ് മധ്യവയസ്സ് എത്തി എന്നറിയാൻ ഉള്ള എളുപ്പവഴി. കുനിഞ്ഞ് എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ വേദന തോന്നുന്നതും മുരളുന്നതും സമാനമായ ലക്ഷണമാണെന്നും ഇവർ കരുതുന്നുണ്ട്. ഡോക്ടർമാരും അധ്യാപകരും പോലീസുകാരും കൂടുതൽ കാലം യൗവനയുക്തരായിരിക്കുന്നു എന്നും അവർ സമ്മതിക്കുന്നുണ്ട്.
കൂടുതൽ പുരുഷന്മാരും നാല്പത്തിയെട്ടാമത്തെ വയസ്സിൽ മധ്യവയസ്സിൽ എത്തിയതായി സമ്മതിക്കുമ്പോൾ സ്ത്രീകളിൽ അത് 45 വയസ്സാണ്. സ്ത്രീകൾക്ക് ആർത്തവ വിരാമത്തോട് അനുബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളും ഏറെയാണ്.
പക്ഷെ പത്തിലൊരു ശതമാനം പേരും മധ്യവയസ്സ് വളരെ താമസിച്ചു മാത്രം എത്തി ചേരുന്ന ഒരു അവസ്ഥയാണെന്നും ഹൃദയാഘാതത്തെയോ മറ്റ് ആരോഗ്യപ്രശ്നങ്ങളെയോ വളരെ നേരത്തെ ഭയപ്പെടേണ്ടതില്ല എന്നും ചിന്തിക്കുന്നവരാണ്. ഡോക്ടർ മെഗ് ആരോൾ എന്ന സൈക്കോളജിസ്റ്റ് പറയുന്നത് ഇത്തരത്തിൽ ശുഭാപ്തി വിശ്വാസവും പ്രതീക്ഷയുമുള്ള മാനസികാവസ്ഥ തന്നെ പകുതിയിലധികം രോഗങ്ങളെ ചെറുത്തു നിർത്തുമെന്നാണ്.
വാർദ്ധക്യം എത്തുന്നതിനു തൊട്ടു മുൻപ് മാത്രമാണ് മിക്കവരും മധ്യവയസ്സിൽ എത്തിയതായി സമ്മതിച്ചു തരുന്നത്. അധികം പേർക്കും മധ്യവയസ്സ് എന്നാൽ പ്രായമല്ല മാനസിക അവസ്ഥയാണ്. മുൻപ് ചെയ്തിരുന്ന ജോലികൾ ഒക്കെയും ചെയ്യാൻ ആയാസം തോന്നുന്നതാണ് പ്രധാന പ്രശ്നം. അവർക്ക് പുതു തലമുറക്ക് അറിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാം എന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും, പുതുതായി നടക്കുന്ന കാര്യങ്ങൾ അറിയാതെ ആവുന്നതും, പുതിയ തലമുറയുടെ ഭാഷാ രീതിയും ആശയങ്ങളും മനസ്സിലാക്കാതെ പോകുന്നതും അവരെ അലട്ടുന്നുണ്ട്. സ്ത്രീകളിലാണ് കൂടുതലായി ഉറക്കക്കുറവ്, ബലക്ഷയം, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ കണ്ടുവരുന്നത്.