Main News

ഡോ. ഐഷ വി

ഇരുപത്തിയഞ്ച് പൈസത്തുട്ട് അനുജൻ അബദ്ധത്തിൽ വിഴുങ്ങിയപ്പോൾ .. ഞങ്ങൾക്കാകെ പരിഭ്രമമായി. അന്ന് ചിരവാത്തോട്ടത്തെ വീട്ടുമുറ്റത്ത് നിന്ന ഒരു ഔഷധ സസ്യമായിരുന്നു ആനത്തകര . അമ്മ ആനത്തകരയുടെ ഇളം ഇലകൾ പറിച്ചെടുത്ത് തോരൻ വച്ചു. അനുജനെ കൊണ്ട് ഈ തോരൻ ധാരാളം കഴിപ്പിച്ചു. പിറ്റേന്ന് വയറിളകിയപ്പോൾ തലേന്ന് വിഴുങ്ങിയ നാണയം സുഖമായി പുറത്തേയ്ക്ക് . ഭേദിയിളക്കണമെങ്കിൽ അമ്മ ഞങ്ങൾക്ക് ആവണെക്കണ്ണയോ ആനത്തകരയിലയുടെ തോരനോ ആയിരുന്നു തന്നിരുന്നത്. ഏകദേശം രണ്ട് മീറ്റർ ഉയരത്തിൽ വളരുന്ന കുലയായി മഞ്ഞ പൂക്കൾ പിടിയ്ക്കുന്ന ഈ ചെടി അന്ന് ചിറക്കര വയലിൽ രണ്ടിടത്തായി കാണപ്പെട്ടിരുന്നു. ഒന്ന് കാവറ ഭാഗത്തും ഒന്ന് കൊച്ചാലുവിളയുടെ കിഴക്കുഭാഗത്തും . ഇപ്പോൾ അവിടെ നിന്നൊക്കെ ഇത് അപ്രത്യക്ഷമായി. വർക്കല റയിൽവേ സ്റ്റേഷൻ വക പറമ്പിൽ ഇത് ധാരാളമായുണ്ട്.

ഈ ചെടിയുടെ കുടുംബത്തിൽ പെട്ടവയാണ് വട്ടത്തകര, പൊൻ തകര, പൊന്നാവീരൻ എന്നിവ. മഴക്കാലത്ത് ധാരാളമായി കണ്ടുവരുന്ന ഈ ചെടികൾ പോഷക ഗുണമുള്ള ഇലക്കറിയായി ആളുകൾ ഉപയോഗിച്ചിരുന്നു. ആയുർവേദത്തിൽ ഒട്ടേറെ ഔഷധങ്ങൾ ഈ സസ്യം കൊണ്ട് ഉണ്ടാക്കാറുണ്ട്. അലോപ്പതിയിൽ ലിവർ സിറോസിസിനുള്ള മരുന്ന് നിർമിക്കുന്നതും ഈ സസ്യത്തിൽ നിന്നു തന്നെ.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുകുലുക്കിയിട്ട് 18 മാസം കഴിയുമ്പോൾ ബ്രിട്ടൻ അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധിയെയാണ്. ജൂലൈ -19ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ രാജ്യം നേരിട്ടേക്കാവുന്ന രോഗവ്യാപനത്തേക്കുറിച്ചുള്ള ആശങ്കയിലാണ് ശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും. ജനങ്ങൾക്ക് കോവിഡ് -19 നെക്കുറിച്ച് ശരിയായ അവബോധം നൽകേണ്ട ഈ സമയത്ത് ഇപ്പോഴും എൻഎച്ച്എസിൻെറ വെബ്സൈറ്റിൽ കോവിഡ് തിരിച്ചറിയാൻ നൽകിയിരിക്കുന്നത് ആദ്യകാല ലക്ഷണങ്ങൾ മാത്രമാണെന്ന വിമർശനം ഉന്നയിച്ചിരിക്കുകയാണ് ലണ്ടനിലെ കിംഗ്സ് കോളേജിലെ എപ്പിഡെമിയോളജി പ്രൊഫസറായ ടിം സ്‌പെക്ടർ. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായി കോവിഡിനെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം കൊടുക്കുന്ന സോയി കോവിഡ് സ്റ്റഡിക്ക് നേതൃത്വം നൽകുന്നത് പ്രൊഫസർ ടിം സ്‌പെക്ടറാണ്.

എൻഎച്ച്എസിൻെറ വെബ്സൈറ്റിൽ ചുമ, പനി, മണം നഷ്ടപ്പെടുന്നത് എന്നിവ മാത്രമാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ നിലവിൽ അസാധാരണ ക്ഷീണം, തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയടക്കം ഇരുപതിലധികം ലക്ഷണങ്ങൾ കോവിഡ് 19 -ന്റേതായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കണ്ടുപിടിക്കപ്പെട്ട പുതിയ ലക്ഷണങ്ങളെ കുറിച്ച് ജനങ്ങൾക്ക് ശരിയായ അബോധം നൽകിയില്ലെങ്കിൽ തങ്ങൾക്ക് കോവിഡ് ബാധിച്ചത് തിരിച്ചറിയപ്പെടാതെ പോകാനുള്ള സാധ്യത ഉണ്ടെന്ന് പ്രൊഫസർ അഭിപ്രായപ്പെട്ടു. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തതിനുശേഷവും കോവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ട്. എന്നാലും പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തവരിൽ രോഗം അപകടകാരിയാവാൻ സാധ്യത വളരെ കുറവാണ്. കോവിഡ് രോഗ ബാധിതരിൽ 80 -തിൽ ഒരാൾക്ക് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അതിനെ നേരിടാൻ സജ്ജമായിരിക്കണമെന്ന് പ്രൊഫസർ ടിം സ്‌പെക്ടർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ ഓൺലൈനിൽ വില്പനയ്ക്ക്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യയിലെ നിരവധി മുസ്ലിം സ്ത്രീകളെ ഓൺലൈനിൽ വില്പനയ്ക്ക് വെച്ചതായി കണ്ടെത്തിയത്. ‘സുള്ളി ഡീൽസ്‌’ എന്ന ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലുമാണ് ഇത് നടന്നത്. സ്ത്രീകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾ അവരുടെ അനുവാദം കൂടാതെ എടുത്ത് വ്യാജ പ്രൊഫൈൽ സൃഷ്ടിക്കുകയും “ഇന്നത്തെ ഡീലുകൾ” എന്ന തലക്കെട്ടോടെ വില്പന നടന്നതായും ബിബിസി റിപ്പോർട്ട്‌ ചെയ്തു. ഒരു സുഹൃത്ത് ട്വീറ്റിൽ നിന്നാണ് പൈലറ്റ് ആയ ഹാന ഖാൻ, തന്റെ ചിത്രവും ആപ്പിൽ ഉണ്ടെന്ന് അറിയുന്നത്. “83 മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ ഉണ്ടായിരുന്നു. അതിൽ കൂടുതൽ പേരുണ്ടാകാം.” അവൾ ബിബിസിയോട് പറഞ്ഞു. “അവർ ട്വിറ്ററിൽ നിന്ന് എന്റെ ഫോട്ടോയും ഉപയോക്തൃനാമവും എടുത്തു. ഈ ആപ്ലിക്കേഷൻ 20 ദിവസമായി പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നു.” അവൾ കൂട്ടിച്ചേർത്തു.

ആപ്ലിക്കേഷന്റെ ഉദ്ദേശ്യം മുസ്ലിം സ്ത്രീകളെ അപമാനിക്കുക എന്നതായിരുന്നു. മതത്തിന്റെ പേരിലാണ് ഇത് ഉണ്ടായതെന്ന് ഹാന പറഞ്ഞു. “സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു മുസ്ലീം സ്ത്രീയാണ് ഞാൻ. അവർ ഞങ്ങളെ നിശബ്ദരാക്കാൻ ആഗ്രഹിക്കുന്നു.” ഈ ഓപ്പൺ സോഴ്‌സ് അപ്ലിക്കേഷൻ പ്രവർത്തിച്ചുകൊണ്ടിരുന്ന വെബ് പ്ലാറ്റ് ഫോമായ ഗിറ്റ്ഹബ് (GitHub) പരാതികളെ തുടർന്ന് അടച്ചുപൂട്ടി.

ആപ്ലിക്കേഷനിൽ ഉൾപ്പെട്ടവർ മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, കലാകാരന്മാർ, ഗവേഷകർ എന്നിവരുൾപ്പെടെയുള്ള മുസ്‌ലിം സ്ത്രീകളായിരുന്നു. കുറച്ചുപേർ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാതാക്കി. മറ്റു പലരും ഇത്തരത്തിലുള്ള കൂടുതൽ ഉപദ്രവത്തെ ഭയപ്പെടുന്നുവെന്ന് പറഞ്ഞു. “നിങ്ങൾ എത്ര ശക്തരാണെങ്കിലും നിങ്ങളുടെ ചിത്രവും മറ്റ് വ്യക്തിഗത വിവരങ്ങളും പരസ്യമാക്കിയാൽ അത് നിങ്ങളെ ഭയപ്പെടുത്തുന്നു, അസ്വസ്ഥമാക്കുന്നു.” ഒരു സ്ത്രീ ബിബിസിയോട് പറഞ്ഞു. സംഭവത്തെത്തുടർന്ന് ഹാന പോലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചെങ്കിലും ആപ്പിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ഇതാദ്യമായല്ല മുസ്ലീം സ്ത്രീകളെ ഈ രീതിയിൽ ലക്ഷ്യമിടുന്നത്. മെയ് 13 ന് ഈദ് ആഘോഷിക്കുമ്പോൾ, ഒരു യൂട്യൂബ് ചാനൽ “ഈദ് സ്പെഷ്യൽ ലേലം” നടത്തി. ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള മുസ്ലീം സ്ത്രീകളുടെ തത്സമയ ലേലമാണ് അതിൽ നടത്തപ്പെട്ടത്. “ആളുകൾ അഞ്ച് രൂപയും 10 രൂപയും ലേലം വിളിക്കുന്നു. സ്ത്രീകളെ അവരുടെ ശരീരഭാഗങ്ങൾ അടിസ്ഥാനമാക്കി വിലയിടുകയും ലൈംഗിക പ്രവർത്തികൾ വിവരിക്കുകയും ബലാത്സംഗത്തിന് ഭീഷണിപ്പെടുത്തുകയും ചെയ്തു.” ഹാന വെളിപ്പെടുത്തി. “ഞങ്ങളെ വിൽപ്പനയ്ക്ക് വച്ചവരെ പോലീസ് കണ്ടെത്തിയില്ലെങ്കിൽ ഞാൻ കോടതികളിൽ പോകും. ഫലം കാണുന്നത് വരെ ഈ പോരാട്ടം തുടരും.” ഹാന ഉറപ്പ് പറഞ്ഞു. മതന്യൂനപക്ഷങ്ങളിൽ നിന്നും പിന്നോക്ക സമുദായങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ കൂടുതൽ ഓൺലൈൻ ഉപദ്രവങ്ങൾ നേരിടുന്നുണ്ട്. കൃത്യമായ നിയമനടപടി ഉണ്ടായില്ലെങ്കിൽ ഇത് വഷളാകുമെന്നുറപ്പ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് രോഗിയുമായി സമ്പർക്ക പട്ടികയിൽ വരുന്ന എൻഎച്ച്എസ് ജീവനക്കാരെ സ്വയം ഒറ്റപ്പെടലിൽ നിന്ന് ഒഴിവാക്കിയേക്കും. രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് ലഭിച്ചവർക്കാണ് ഈ ഇളവ് ലഭ്യമാകുക. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും എൻഎച്ച്എസ് ജീവനക്കാരുടെ ക്ഷാമത്തെ മറികടക്കാൻ ഈ നീക്കം ആവശ്യമാണെന്ന ശക്തമായ അഭിപ്രായം സർക്കാരിൻെറ പക്കലുണ്ട്. 2020 ഡിസംബർ മുതൽ പ്രതിരോധകുത്തിവെയ്പ്പുകൾ സ്വീകരിക്കുന്നതിനുള്ള മുൻഗണനാ പട്ടികയിൽ എൻഎച്ച്എസ് ജീവനക്കാരുണ്ടായിരുന്നു.

ഇതിനിടെ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനാൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുന്നതിനെക്കുറിച്ച് കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. ഇന്നലെ മാത്രം 35,707 പേർക്കാണ് രാജ്യത്ത് പുതിയതായി രോഗം വ്യാപിച്ചത്. 29 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. ഇംഗ്ലണ്ടിൻെറ ആർ നമ്പർ 1.2 നും 1.5 നുമിടയിൽ വർധിക്കുകയും ചെയ്തു. യുകെയിൽ ഉടനീളം രോഗവ്യാപനം വർധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള ഗവൺമെൻറിൻറെ തീരുമാനത്തിനെതിരെ നൂറിലധികം ശാസ്ത്രജ്ഞരാണ് രംഗത്തുവന്നത്. ഈ ആഴ്ച ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയിൽ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് അപകടകരമായ പരീക്ഷണമാണെന്നാണ് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രൊഫഷണൽ ബോക്സർ ക്രിസ് യുബാങ്കിന്റെ മകൻ സെബാസ്റ്റ്യൻ ദുബായിൽ വച്ച് മരണപ്പെട്ടു. മകനുണ്ടായി ആഴ്ചകൾക്ക് ശേഷമാണ് സെബാസ്റ്റ്യന്റെ മരണം. പിതാവിന്റെ പാത പിന്തുടർന്ന് സെബാസ്റ്റ്യനും പ്രൊഫഷണൽ ബോക്സിങ്ങിൽ എത്തിയിരുന്നു. മുപ്പതു വയസ്സ് ആകാൻ ദിവസങ്ങൾ ശേഷിക്കെയുള്ള മകന്റെ മരണം തന്റെ കുടുംബത്തെ തകർത്തതായി ക്രിസ് ട്വീറ്റ് ചെയ്തു. യുബാങ്കിന്റെ മൂന്നാമത്തെ പുത്രനാണ് സെബാസ്റ്റ്യൻ. ഭാര്യ സൽമയും ഒരു മാസം മാത്രം പ്രായമുള്ള മകൻ റഹീമുമടങ്ങുന്നതാണ് സെബാസ്റ്റ്യൻെറ കുടുംബം.

സെബാസ്റ്റ്യന്റെ ശവശരീരം ബീച്ചിലാണ് കണ്ടെത്തിയത്. മുങ്ങി മരണമാണ് എന്നാണ് ഇതു വരെയുള്ള നിഗമനം. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദുബായിലാണ് സെബാസ്റ്റ്യൻ താമസിച്ചിരുന്നത്. ദുബായിൽ വളരെ വ്യത്യസ്തമായൊരു ജീവിത രീതി ആയിരുന്നു സെബാസ്റ്റ്യൻ നയിച്ചിരുന്നത്. പേർസണൽ ട്രെയിനിങ് രംഗത്തും , പ്രൊഫഷണൽ ബോക്സിങ് രംഗത്തും പ്രസിദ്ധനായ സെബാസ്റ്റ്യൻ , അതോടൊപ്പം തന്നെ ഒരു സ്വതന്ത്ര ചിന്തകനും ആയിരുന്നു. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും വളരെയധികം സ്നേഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു സെബാസ്റ്റ്യനെന്ന് മാതാവ് കാറോൻ മെഡോസ് പറഞ്ഞു. തങ്ങളുടെ കുടുംബം വളരെയധികം ദുഃഖത്തിലും കടുത്ത മാനസിക വിഷമത്തിലുമാണെന്നും അവർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്ത് ജൂലൈ -19ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിനൊപ്പം വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അവസരം തന്നിരുന്ന വർക്ക് ഫ്രം ഹോം നിർത്തലാക്കുമെന്ന സൂചനകൾ പുറത്തുവന്നു. കോവിഡ് -19 മൂലം രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെ തരണം ചെയ്യാൻ ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ ജോലിസ്ഥലത്തേയ്ക്ക് മടങ്ങാൻ ചാൻസിലർ റിഷി സുനക് അഭ്യർത്ഥിച്ചു. എന്നാൽ വർക്ക് ഫ്രം ഹോമിൽ നിന്ന് ജോലിസ്ഥലത്തേയ്ക്ക് മടങ്ങിവരുമ്പോൾ ജീവനക്കാർ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്ക യൂണിയനുകൾ ഉന്നയിച്ചിട്ടുണ്ട് .

ആളുകൾ വീടുകളിൽ താമസിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കനത്ത ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ മൂലം ബിസിനസിൽ ഉണ്ടായിട്ടുള്ള കനത്ത ഇടിവിനെ തുടർന്ന് പല സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും നിർബന്ധിതരായിട്ടുണ്ട്. ചെറുപ്പക്കാരും തുടക്കക്കാരുമായിട്ടുള്ള ജീവനക്കാർക്ക് തങ്ങളുടെ ജോലി സ്ഥലത്തുനിന്നും സഹപ്രവർത്തകരിൽ നിന്നും കിട്ടുന്ന അനുഭവജ്ഞാനം വർക്ക് ഫ്രം ഹോമിൽ ലഭ്യമാകുന്നില്ല , അതുകൊണ്ടുതന്നെ ആളുകൾ ജോലി സ്ഥലത്തേയ്ക്ക് മടങ്ങി വരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ചാൻസലർ മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം രോഗവ്യാപനം പരക്കെ വർദ്ധിക്കാനുള്ള സാധ്യതയെക്കുറിച്ച് കടുത്ത ആശങ്കയാണ് രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്. ഇംഗ്ലണ്ടിലെ എൻഎച്ച്എസ് കോവിഡ്-19 ആപ്ലിക്കേഷനിലെ മുൻകരുതൽ നിർദേശങ്ങൾ ജനങ്ങൾക്ക് അയക്കുന്നതിൽ 60 ശതമാനം വർധനവാണ് കഴിഞ്ഞ ആഴ്ച മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് വാക്സിനുകളായ ഫൈസറിനും , മോഡേണയ്ക്കും അപൂർവ്വമായ പുതിയ പാർശ്വഫലങ്ങൾ ഉള്ളതായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഹൃദയത്തിന്റെ മാംസപേശികളിലുണ്ടാകുന്ന വീക്കം അഥവാ മയോകാർഡൈറ്റിസ്, ഹൃദയത്തിനു ചുറ്റുമുള്ള സഞ്ചിയിലെ ടിഷ്യുവിനുണ്ടാകുന്ന വീക്കം അഥവാ പെരികാർഡൈറ്റിസ് എന്നിവയാണ് പുതുതായി അംഗീകരിച്ചിരിക്കുന്ന പാർശ്വഫലങ്ങൾ. യു കെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ടസ് റെഗുലേറ്ററി ഏജൻസി (എം എച്ച് ആർ എ ) ആണ് പുതുതായി പുറത്തിറക്കിയ വാക്സിനുകളുടെ സേഫ്റ്റി ഇൻഫർമേഷനിൽ ഇക്കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ ഇത്തരം അവസ്ഥകൾ വരുന്നത് തികച്ചും അപൂർവമാണെന്നും, അതോടൊപ്പം തന്നെ ചെറിയതോതിൽ മാത്രമേ ഉണ്ടാകൂ എന്നുമാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. വാക്സിൻ എടുത്ത ശേഷം നെഞ്ചുവേദന, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, അമിതമായ ഹൃദയമിടുപ്പ് തുടങ്ങിയവ അനുഭവപ്പെടുന്നവർ ഉടൻതന്നെ ചികിത്സ തേടണമെന്ന കർശന നിർദ്ദേശമാണ് എം എച്ച് ആർ എ നൽകിയിരിക്കുന്നത്. കൂടുതലും സെക്കൻഡ് ഡോസ് എടുത്ത ചെറുപ്പക്കാരായ യുവാക്കളിലാണ് ഇത് ഉണ്ടാക്കുന്നത് എന്നാണ് നിലവിലുള്ള പഠനങ്ങൾ തെളിയിക്കുന്നത്.

യുകെയിൽ മാത്രം ഏകദേശം നൂറോളം മയോകാർഡൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്നാണ് കൂടുതൽ പഠനങ്ങൾ നടന്നത്. ഇത്തരം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് വാക്സിനുകൾ ചെറിയതോതിലെങ്കിലും കാരണമാകുന്നുണ്ടെന്ന് എം എച്ച് ആർ എ ചീഫ് എക്സിക്യൂട്ടീവ് ഡോക്ടർ ജൂൺ റൈനെ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി പ്രസ്താവിച്ചിരുന്നു. എന്നാൽ വാക്സിനുകളുടെ പ്രയോജനങ്ങൾ അതിന്റെ പാർശ്വഫലങ്ങളെക്കാൾ അനവധി ആണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഫൈസറും, മോഡേണയും നൽകിയ യു എസ് മിലിറ്ററിയിലെ 23 പേർക്ക് ഇത്തരത്തിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പാർശ്വഫലങ്ങൾ ഒരു ലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഉണ്ടാകൂ എന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന സന്ദേശമാണ് എല്ലാവരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൂലൈ -19ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ആംബർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽനിന്ന് യുകെയിലേയ്ക്ക് എത്തുന്നവർക്ക് സ്വയം ഒറ്റപ്പെടലിന് വിധേയരാവേണ്ടതില്ല. രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്കാണ് ഈ ഇളവിൻെറ ആനുകൂല്യം ലഭിക്കുക. എന്നാലും മടങ്ങി വരുന്നതിൻെറ മുൻപും ശേഷവും കോവിഡ് ടെസ്റ്റുകൾ നടത്തേണ്ടി വരുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവരെയും ക്വാറന്റീനിലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ മാറ്റത്തെ യാത്രാ – വിനോദസഞ്ചാര മേഖലയിലെ പ്രമുഖർ സ്വാഗതം ചെയ്തു. എന്നാൽ റെഡ് ലിസ്റ്റിൽ പെട്ട കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ആംബർ ലിസ്റ്റ് വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാണ്. രണ്ട് ഡോസ് വാക്സിൻ കിട്ടി 14 ദിവസം കഴിഞ്ഞതിനുശേഷമേ പൂർണമായും വാക്സിനേഷൻ നടന്നതായി കണക്കാക്കുകയുള്ളൂ. കൂടാതെ എൻഎച്ച്എസ് നൽകിയ പ്രതിരോധകുത്തിവെയ്പ്പുകൾ മാത്രമേ കണക്കാക്കുകയുള്ളൂ. എന്നാൽ രോഗവ്യാപനത്തിൻെറ തീവ്രത അനുസരിച്ച് ആംബർ ലിസ്റ്റിൽ പെട്ട രാജ്യങ്ങൾ യുകെയിലെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് ഗതാഗത സെക്രട്ടറി മുന്നറിയിപ്പുനൽകി. അങ്ങനെവന്നാൽ യാത്രക്കാർ നിർബന്ധിത ക്വാറന്റീന് വിധേയമാകേണ്ടതായി വരും. ചുരുക്കത്തിൽ യാത്ര തുടങ്ങി അവസാനിക്കുന്നതുവരെ സന്ദർശിക്കുന്ന രാജ്യങ്ങൾ ആംബർ ലിസ്റ്റിൽ ആണെങ്കിൽ മാത്രമേ ക്വാറന്റീൻ ഒഴിവാക്കുന്ന ഇളവു ലഭിക്കുകയുള്ളൂ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- നാറ്റോ മിഷന്റെ ഭാഗമായി അഫ് ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ബ്രിട്ടീഷ് സൈനികർ എല്ലാവരും തന്നെ പിൻവാങ്ങുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നിലവിൽ ഭൂരിഭാഗം പേരും ബ്രിട്ടനിൽ എത്തിച്ചേർന്നിട്ടുണ്ട്. ബാക്കിയുള്ളവരും ഉടൻതന്നെ എത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് പിൻവാങ്ങാനുള്ള ഏറ്റവും ഉചിതമായ സമയം ആണെന്നും അദ്ദേഹം വ്യക്തമാക്കി. 2001 മുതൽ താലിബാൻ, അൽ- ഖായിദ തുടങ്ങിയവരുമായുള്ള ഏറ്റുമുട്ടലുകളിൽ ഏകദേശം 450 ഓളം ബ്രിട്ടീഷ് സൈനികരാണ് വീരമൃത്യു വരിച്ചത്. എന്നാൽ ഇത്തരത്തിൽ വിദേശ സൈനികർ എല്ലാവരും തന്നെ പിൻവാങ്ങുന്നത് അഫ് ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധത്തിന് കാരണമാകുമെന്ന് ബ്രിട്ടന്റെ മുതിർന്ന ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസും സെപ്റ്റംബർ 11 ഓടെ തങ്ങളുടെ മുഴുവൻ സൈനികരെയും അഫ് ഗാനിസ്ഥാനിൽ നിന്ന് പിൻവലിക്കാനാണ് നീക്കം.


2001 മുതലാണ് നാറ്റോ ഏകദേശം 50 രാജ്യങ്ങളിൽ നിന്നായി 1,30,000ത്തോളം സൈനികരെ അഫ് ഗാനിസ്ഥാനിൽ വിന്യസിപ്പിച്ചത്. 2014-ൽ തന്നെ ഭൂരിഭാഗം സൈനികരും ബ്രിട്ടണിൽ മടങ്ങിയെത്തിയതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹൗസ് ഓഫ് കോമൺസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. ബാക്കിയുണ്ടായിരുന്ന ഏകദേശം 750 ഓളം പേരാണ് ഉടനടി മടങ്ങുന്നത്. 20 വർഷം കൊണ്ട് നേടിയ വിജയത്തിൽ ആരും സംശയം പ്രകടിപ്പിക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. 20 വർഷം മുൻപ് ലോക തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രം ആയിരുന്നു അഫ് ഗാനിസ്ഥാനെങ്കിൽ, ഇന്ന് സാഹചര്യങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ വന്നതായി അദ്ദേഹം അറിയിച്ചു. അമേരിക്കൻ ട്രൂപ്പുകളുടെ പിൻവാങ്ങലിനെ സംബന്ധിച്ച് പ്രസിഡണ്ട് ജോ ബൈഡൻ ഔദ്യോഗികമായ അറിയിപ്പ് പുറത്തിറക്കിയിരുന്നു.

അൽ -ഖായിദയെയും മറ്റു തീവ്രവാദ സംഘടനകളെയും പ്രദേശത്ത് വളർത്തുവാൻ സമ്മതിക്കില്ലെന്ന ഉറപ്പോടെ താലിബാനും നാറ്റോ രാജ്യങ്ങളും തമ്മിൽ ഒരു ധാരണയിൽ എത്തിച്ചേർന്നിരുന്നു. ഇതേ തുടർന്നാണ് സെപ്റ്റംബറോടുകൂടി തങ്ങളുടെ സൈനികരെ പിൻവലിക്കുവാൻ രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ താലിബാൻ കൂടുതൽ പ്രദേശങ്ങൾ കയ്യേറാൻ ശ്രമിക്കുന്നത് രാജ്യത്ത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി വിദഗ്ധർ വെളിപ്പെടുത്തുന്നുണ്ട്. ഇത്രയും വർഷം കൊണ്ട് ബ്രിട്ടീഷ് സൈനികർ നേടിയെടുത്തത് ചെറിയ കാര്യമല്ലെന്ന് ആർമഡ് ഫോഴ്സസ് ഹെഡ് ജനറൽ സർ നിക്ക് കാർട്ടർ വ്യക്തമാക്കി. ഏറ്റുമുട്ടലുകളിൽ ജീവൻ നഷ്ടപ്പെട്ട സൈനികരുടെ പ്രവർത്തനങ്ങൾ അഭിമാനത്തോടെ ഓർക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ നിലവിലെ ധാരണ കൊണ്ട് താലിബാനാണ് നേട്ടങ്ങൾ ഉണ്ടാക്കുന്നതെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നേർ കുറ്റപ്പെടുത്തി. എന്നാൽ തീവ്രവാദം ഇല്ലാതാക്കുന്നതിന് ബ്രിട്ടനിലെ എല്ലാ സഹായങ്ങളും അഫ് ഗാനിസ്ഥാന് തുടർന്നും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യൂറോ കപ്പ് സെമിഫൈനലിൽ ഡെന്മാർക്കിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയവരുടെ എണ്ണം 66,000ത്തിൽ ഏറെ. ഇംഗ്ലണ്ടിന്റെ വിജയത്തിൽ ആവേശം കൊണ്ട ആരാധകർ തെരുവിലും ആഘോഷ പ്രകടനങ്ങൾ നടത്തി. സാമൂഹിക അകലം പാലിക്കാതെയുള്ള ഈ ആഘോഷങ്ങൾ ഇംഗ്ലണ്ടിൽ വരും ദിനങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടി. യൂറോ കപ്പും വെംബ്ലിയിൽ ആഘോഷവും പുരോഗമിക്കുന്നതിനോടൊപ്പം ജൂലൈ 19 നകം രാജ്യത്തെ ദൈനംദിന കോവിഡ് കേസുകളുടെ എണ്ണം 100,000 കടക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഇംപീരിയൽ കോളേജ് ലണ്ടൻ ശാസ്ത്രജ്ഞരുടെ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ കേസുകൾ നിലവിൽ ആറു ദിവസം കൂടുംതോറും ഇരട്ടിയായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് കേസുകൾ സ്ത്രീകളേക്കാൾ 30 ശതമാനം കൂടുതൽ പുരുഷന്മാരിലാണെന്നും 18 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരാണ് രോഗം ബാധിക്കുന്നവരിൽ ഏറെയുമെന്ന് അവർ അറിയിച്ചു.

തിരക്കേറിയ വാതിൽപ്പുറ ഇടങ്ങളിൽ മാസ്‌ക്കുകൾ നിർബന്ധമല്ലെങ്കിലും അവ ധരിക്കുന്നത് കോവിഡിന്റെ വ്യാപനം കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ജൂൺ മാസത്തിൽ ഇംഗ്ലണ്ടിലെ കേസുകൾ നാലിരട്ടിയായി വർദ്ധിച്ചുവെന്ന് കണ്ടെത്തി. ഇംഗ്ലണ്ടിന്റെ വിജയയാത്രയുടെ ഓരോ ഘട്ടവും കാണാനായി പുരുഷന്മാർ പബ്ബുകളിലും വീടുകളിലും ഒത്തുകൂടിയിരുന്നു. 55 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള പ്രധാന ഫൈനലിനായി ഞായറാഴ്ച ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ അത് കൂടുതൽ വഷളാകുമെന്ന ആശങ്കയുമുണ്ട്. ബാറുകളിൽ ആഘോഷിക്കുന്നതും പൊതുഗതാഗതത്തിൽ കൂട്ടം കൂടി സഞ്ചരിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ & ട്രോപിക്കൽ മെഡിസിനിലെ പൊതുജനാരോഗ്യ വിദഗ്ധനായ പ്രൊഫസർ മാർട്ടിൻ മക്കി പറഞ്ഞു.


സ്റ്റേഡിയത്തിൽ മത്സരം വീക്ഷിക്കുന്ന ആരാധകർ മാത്രമല്ല ഈ ഭീഷണി നേരിടുന്നത്. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആരാധകർ പബ്ബുകളിലും വീടുകളിലും കൂട്ടം കൂടിയിരുന്ന് മത്സരം ആസ്വദിക്കുന്നുണ്ട്. ജൂലൈ 19 ന് രാജ്യത്ത് ഇളവുകൾ കൊണ്ടുവരുമ്പോൾ പ്രതിദിന കേസുകൾ 50,000 ആയി ഉയരുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞിട്ടുണ്ട്. മത്സരം കാണുമ്പോൾ ഇരിപ്പിടത്തിൽ തന്നെ തുടരാനും സാധ്യമാകുന്നിടത്ത് മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കാനും ഇരിക്കാത്തപ്പോൾ മാസ്ക് ധരിക്കാനും നിയമങ്ങൾ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. വാക്സിനേഷൻ എടുക്കാത്തവർക്ക് രോഗം പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.

RECENT POSTS
Copyright © . All rights reserved