Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിനാകെ മാതൃകയും ബ്രിട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരവുമാണ് എൻഎച്ച്എസ് . എന്നാൽ രാജ്യത്തെ 5 -ൽ ഒരാൾ എൻഎച്ച്എസിനെ ഒഴിവാക്കി സ്വകാര്യ ചികത്സയ്ക്ക് പോകാൻ നിർബന്ധിതമായിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 12 വയസ്സുകാരനായ ഹെയ്ഡൻ കിൽഡിയയ്ക്ക് സ്കോളിയോസിസ് ഉണ്ടെന്ന് കണ്ടെത്തിയത് . നട്ടെല്ല് വളഞ്ഞ് ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥയിൽ ഉടനെതന്നെ അടിയന്തര ചികിത്സ ആവശ്യമായിരുന്നു . പകർച്ചവ്യാധി മൂലമുള്ള പ്രതിസന്ധി മൂലം വടക്കൻ അയർലൻഡിലെ സ്ട്രാബെയ്ൻ സ്വദേശിയായ ഹെയ്ന് എൻഎച്ച്എസിൽ ചികിത്സയ്ക്കായി രണ്ടുവർഷത്തോളം കാത്തിരിക്കേണ്ടിവരും. അവൻെറ അമ്മ ഷോന തുർക്കിയിലെ ഒരു ആശുപത്രി കണ്ടെത്തിയെങ്കിലും ചികിത്സയ്ക്കായി ചെലവാകുന്നത് 50000 പൗണ്ടാണ്. പണം സ്വരൂപിക്കാൻ ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ അവർ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ സഹായം വേണ്ടിവരുന്ന ഒരു ശരാശരി ബ്രിട്ടീഷുകാരൻെറ അവസ്ഥയാണിത്. യുകെയിൽ ഉടനീളം ദശലക്ഷക്കണക്കിനാളുകളാണ് ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നത്.


ലോകത്തിലെ തന്നെ മികച്ച ചികിത്സയും രോഗി പരിചരണങ്ങളും നൽകുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് എൻഎച്ച്എസ്. എന്നാൽ അടുത്തവർഷത്തോടെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 14 ദശലക്ഷം ആയേക്കാം എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരുന്നു. നിലവിൽ അഞ്ച് ദശലക്ഷം രോഗികളാണ് സാധാരണ ചികിത്സയ്ക്കായി കാത്തിരിപ്പ് പട്ടികയിലുള്ളത്. പ്രതിസന്ധി തരണം ചെയ്യാൻ ഒരു ബില്യൻ പൗണ്ടാണ് ഗവൺമെൻറ് സഹായധനമായി നൽകിയിരിക്കുന്നത്. ബ്രിട്ടനിൽ കോവിഡിൻെറ അതിവ്യാപനമാണ് രോഗികളുടെ കാത്തിരിപ്പു പട്ടിക വളരെയധികം കൂടാനുള്ള കാരണം. രോഗവ്യാപനം കൂടുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നത് എൻഎച്ച്എസിനെ സമ്മർദ്ദത്തിലാക്കുമെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നേരത്തെ തന്നെ വന്നിരുന്നു. നിലവിൽ 385,000 -ത്തിൽ അധികം രോഗികളാണ് ശസ്ത്രക്രിയകൾക്കായി ഹോസ്പിറ്റലുകളിൽ കാത്തിരിക്കുന്നത്. മഹാമാരി പൊട്ടി പുറപ്പെടുന്നതിനു മുമ്പ് ഇത് വെറും 1600 മാത്രമായിരുന്നു. കൂടുതൽ ശമ്പളവർദ്ധനവിലൂടെ പരിചയസമ്പന്നരായ നേഴ്സുമാരെയും ഡോക്ടർമാരെയും ആകർഷിച്ച് പ്രതിസന്ധി മറികടക്കണമെന്ന അഭിപ്രായമാണ് എൻഎച്ച്എസിലെ നേഴ്‌സിംഗ് യൂണിയനുകൾക്കുള്ളത്.

ഏറ്റവും മികച്ച രീതിയിൽ ആരോഗ്യസംരക്ഷണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. ഏഴു വർഷമായി എൻഎച്ച്എസ് നിലനിർത്തി വന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. അകാല മരണങ്ങളും ക്യാൻസർ അതിജീവനവും ജനനസമയത്തെ ശിശുമരണങ്ങളും ഉൾപ്പെടുന്ന ആരോഗ്യ പരിപാലന ഫലങ്ങളുടെ താരതമ്യത്തിൽ രാജ്യം ഒൻപതാം സ്ഥാനത്താണ്. അമേരിക്കൻ തിങ്ക് ടാങ്ക് കോമൺവെൽത്ത് ഫണ്ട് നടത്തിയ സർവ്വേയിൽ നോർവേ, നെതർലൻഡ്സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. പകർച്ചവ്യാധി സമയത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകിയതോടെയാണ് പതിവ് ആശുപത്രി ചികിത്സകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഉദ്ധാരണക്കുറവ് പൊതുവേ സ്ത്രീയെയും പുരുഷനെയും അലട്ടുന്ന പ്രശ്നമാണ്. 43 % സ്ത്രീകള്‍ക്കും 31% പുരുഷൻമാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ടാകാമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെക്സിനിടയില്‍ ഉദ്ധാരണം നഷ്ടമാകുന്ന അവസ്ഥയാണ് ഇറെക്ടെയില്‍ ഡിസ് ഫന്ഷന്‍ (erectile dysfunction). മൂലകോശങ്ങളുടെ കുത്തിവയ്പ്പിലൂടെ 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരിൽ ഉണ്ടാകുന്ന ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ലിംഗത്തിലേക്ക് നേരിട്ട് കുത്തിവയ്പ്പ് നൽകിയ പുരുഷന്മാർക്ക് അവരുടെ ലൈംഗിക ബന്ധത്തിൽ പുരോഗതി നേടാൻ സാധിച്ചുവെന്ന് രണ്ട് പുതിയ പഠനങ്ങളിൽ നിന്ന് വ്യക്തമായി. മൂലകോശങ്ങളുടെ കുത്തിവയ്പ്പ് കേടായ കോശങ്ങളെ മാറ്റി സ്ഥാപിക്കുകയും രക്തയോട്ടം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.

മാനസികവും ശാരീരികവുമായ കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് സംഭവിക്കാം. പ്രമേഹം, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കരള്‍ രോഗം, ആന്റിഡിപ്രഷന്‍ മരുന്നുകളുടെ ഉപയോഗം, മാനസിക പിരിമുറുക്കം, വിഷാദം, വ്യക്തിബന്ധങ്ങളിലെ തകരാറുകള്‍, മദ്യപാനം എന്നിങ്ങനെ നിരവധി കാരണങ്ങള്‍ മൂലം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് ഉണ്ടാകാം. രക്തക്കുഴലുകൾ വികസിപ്പിച്ചുകൊണ്ട് രക്തയോട്ടം മെച്ചപ്പെടുത്തുന്ന സിൽഡെനാഫിൽ (വയാഗ്ര) പോലുള്ള മരുന്നുകൾ ചികിത്സാ രീതിയിൽ ഉൾപ്പെടുന്നുണ്ടെങ്കിലും 40 ശതമാനം കേസുകളിലും ഇത് പ്രവർത്തിക്കുന്നില്ല. ഇതിനൊരു ബദൽ മാർഗം എന്നോണമാണ് പുതിയ രീതി വികസിപ്പിച്ചിരുന്നത്.

യൂറോളജി ഇന്റർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ അനുസരിച്ച് കുത്തിവയ്പ്പ് സ്വീകരിച്ച പുരുഷന്മാരിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഉദ്ധാരണക്കുറവ് പരിഹരിക്കപ്പെട്ടതായി തെളിഞ്ഞു. പാർശ്വഫലങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടാമത്തെ പഠനത്തിൽ, പത്ത് പുരുഷന്മാരുടെ മജ്ജയിൽ നിന്ന് മൂലകോശങ്ങൾ എടുത്തു. പ്രോസസ് ചെയ്ത സാമ്പിളുകൾ ലിംഗത്തിലേക്ക് കുത്തിവച്ചു. കുത്തിവയ്പ്പ് സ്വീകരിച്ച 40 ശതമാനം പുരുഷന്മാരിലും ഉദ്ധാരണശേഷി വർധിച്ചുവെന്ന് സൈറ്റോതെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച ഫലത്തിൽ പറയുന്നു. ഫലങ്ങൾ പ്രതീക്ഷ നൽകുന്നതാണെങ്കിലും ഗവേഷണങ്ങളിലൂടെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാനാണ് ശാസ്ത്രഞ്ജർ ശ്രമിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : നിങ്ങളുടെ നടവഴിയിൽ മറ്റൊരാൾ കാർ പാർക്ക്‌ ചെയ്തിരിക്കുന്നത് കണ്ടാൽ എന്ത് ചെയ്യും? നിയമപരമായി അതിനോട് എതിർക്കാൻ സാധിക്കുമോ? ഇല്ല എന്ന ഉത്തരം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കുമെങ്കിലും അതാണ് സത്യം. മറ്റൊരാളുടെ വസ്തുവിൽ കാർ പാർക്ക്‌ ചെയ്യുന്നവരെ ശിക്ഷിക്കാൻ ക്രിമിനൽ നിയമമില്ല. നിങ്ങൾ പരാതിപ്പെട്ടാലും പോലീസിനും കൗൺസിലിനും വാഹനം നീക്കംചെയ്യാൻ കഴിയില്ല എന്നതാണ് വസ്തുത. വേറൊരാളുടെ വസ്തുവിൽ വാഹനം പാർക്ക്‌ ചെയ്യുന്നത് അതിക്രമമായി കണക്കാക്കുന്നുവെങ്കിലും അതൊരു ക്രിമിനൽ കുറ്റമല്ലാത്തതിനാൽ പോലീസിന് ഇടപെടാൻ കഴിയില്ല.

തന്റെ വസ്തുവിൽ കാർ പാർക്ക്‌ ചെയ്തിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാലും വീട്ടുടമസ്ഥന് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല. നടവഴിയിൽ പാർക്ക് ചെയ്തിരിക്കുന്ന അജ്ഞാത കാറുകൾ സ്വകാര്യ സ്വത്തായതിനാൽ പോലീസിന് ഇടപെടാൻ കഴിയില്ലെന്ന് സ്ട്രെസ് ഫ്രീ കാർ റെന്റലിന്റെ ജോൺ ചാർനോക്ക് ചൂണ്ടിക്കാട്ടി. ഉടമയ്ക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം ശാന്തത പാലിക്കുകയും സാഹചര്യം വഷളാക്കാതിരിക്കാൻ ശ്രമിക്കുകയുമാണ്. വീട്ടുടമസ്ഥർ നിയമം കൈയിലെടുക്കരുത്. കാരണം ഇത് പലപ്പോഴും അവർ സ്വയം കുറ്റകൃത്യങ്ങൾ ചെയ്യുന്നതിലേക്ക് നയിച്ചേക്കാം.

കൂടാതെ, പ്രകോപിതരായ വീട്ടുടമസ്ഥർ സ്വയം കാർ നീക്കം ചെയ്യാൻ ശ്രമിക്കരുത്. കാരണം എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായാൽ അതിനവർ ബാധ്യസ്ഥരാണ്. പകരം, പാർക്ക്‌ ചെയ്ത വ്യക്തിയുമായി സംസാരിക്കാനോ അവരുടെ കാറിൽ ഒരു കുറിപ്പ് ഇടാനോ ശ്രമിക്കണം. ഏറ്റവും മോശം സാഹചര്യത്തിൽ, കാർ നീക്കംചെയ്യാൻ കോടതിയിൽ ഒരു സിവിൽ ക്ലെയിം കൊണ്ടുവരാവുന്നതാണ്. ഡ്രൈവ്വേകൾ സ്വകാര്യ സ്വത്തായി കണക്കാക്കപ്പെടുന്നതിനാൽ പ്രശ്നത്തിൽ ഇടപെടാൻ കൗൺസിലുകൾക്കും അധികാരമില്ല. വാഹനം ഉപേക്ഷിച്ചിരിക്കുകയാണെങ്കിൽ മാത്രമേ ഇതിന് മാറ്റം വരൂ.

എന്നാൽ ഒരു പൊതു റോഡിൽ കാർ പാർക്ക് ചെയ്താൽ കാര്യങ്ങൾ തകിടം മറിയും. അതൊരു കുറ്റമായതിനാൽ പ്രാദേശിക അധികാരികൾക്ക് ഇടപെടാനും പിഴ നൽകാനും കഴിയും. ഹൈവേ കോഡ് അനുസരിച്ച്, വാഹനമോടിക്കുന്നയാൾ ഒരു വസ്തുവിന്റെ പ്രവേശന കവാടത്തിന് മുന്നിൽ പാർക്ക് ചെയ്യരുത്. 100 പൗണ്ട് പിഴ ചുമത്തപ്പെടുന്ന കുറ്റകൃത്യമാണത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ദിവസങ്ങളായുള്ള നീണ്ട ക്യൂകൾ മൂലം പെട്രോൾ സ്റ്റേഷനുകൾക്ക് മേലുള്ള സമ്മർദം കുറയ്ക്കുന്നതിനായി, ആർമിയെ സ്റ്റാൻഡ് ബൈയായി ഉപയോഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. മിലിറ്ററി ടാങ്കർ ഡ്രൈവർമാരെ അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി ട്രെയിൻ ചെയ്യുമെന്ന് ഗവൺമെന്റ് വൃത്തങ്ങൾ അറിയിച്ചു. ഇത് വിവേകപൂർവ്വം തീരുമാനിച്ച മുൻകരുതൽ നടപടിയാണെന്ന് ബിസിനസ്‌ സെക്രട്ടറി ക്വസി ക്വാർടെഗ് അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളിൽ സാഹചര്യങ്ങൾ സാധാരണനിലയിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ധന വിതരണക്കാർ വ്യക്തമാക്കി. എന്നാൽ ചിലയിടങ്ങളിൽ റിട്ടെയിൽ കടക്കാർ സാഹചര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. ചിലയിടങ്ങളിൽ അൺലെഡഡ് പെട്രോളിന് ഒരു പെന്നി വരെ വില വർദ്ധിച്ചിട്ടുണ്ട്. ജനങ്ങൾ ആവശ്യമില്ലാതെ പരിഭ്രാന്തരായി ഇന്ധനം കൂടുതൽ ശേഖരിച്ചു വയ്ക്കുന്നതും ഇപ്പോഴുള്ള ഇന്ധന ക്ഷാമത്തിന് കാരണമാകുന്നുണ്ടെന്ന് മന്ത്രിമാർ കുറ്റപ്പെടുത്തി.


കാര്യങ്ങളെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും, ആവശ്യമായ നടപടികൾ എല്ലാംതന്നെ സ്വീകരിക്കുന്നുണ്ടെന്ന വിശദീകരണമാണ് ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ആവശ്യഘട്ടങ്ങളിൽ മിലിറ്ററിയെ ഉപയോഗിക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമായാണ്. സെപ്റ്റംബർ 27 മുതൽ ഡിസംബർ 31 വരെയുള്ള കാലഘട്ടങ്ങളിൽ ലൈസൻസ് എക്സ്പെയർ ആകുന്നവർക്ക് 2022 ജനുവരി 31 വരെ വാലിഡിറ്റി നീട്ടാനുള്ള തീരുമാനവും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

ഡോക്ടേഴ്സ്, നേഴ്സസ് മുതലായ ആവശ്യ സ്റ്റാഫുകൾക്ക് ഇന്ധനം ലഭിക്കുന്നതിൽ മുൻഗണന നൽകണമെന്നുള്ള നിർദ്ദേശങ്ങളും ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ക്ഷാമം ഇന്ധന ലഭ്യതയെ മാത്രമല്ല, സൂപ്പർമാർക്കറ്റുകളെയും മറ്റും കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങൾക്ക് ഉടൻ തന്നെ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കഴിഞ്ഞദിവസം കേറ്റർ പാർക്കിൽ കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയ, ഇരുപത്തെട്ടുകാരിയായ പ്രൈമറി സ്കൂൾ ടീച്ചറിന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മുപ്പത്തിയാറുകാരനായ മുൻ ഡോമിനോസ് ഡെലിവറി ഡ്രൈവർ കോസി സെലമാജിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചൊവ്വാഴ്ച വിൽസ്ഡെൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഈസ്റ്റ്‌ സസ്സെക്സിലെ ഈസ്റ്റ്‌ബോർണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 17നാണ് സൗത്ത് ഈസ്റ്റ് ലണ്ടനിലെ കേറ്റർ പാർക്കിൽ വച്ച് സബീനയെ കാണാതാകുന്നത്. 24 മണിക്കൂറിനുശേഷം കൊല്ലപ്പെട്ട രീതിയിൽ ഈ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട സെലമാജ് വളരെയധികം ശാന്തനായിരുന്നു എന്ന് ഇയാളുടെ വീടിനടുത്തുള്ള ടോപ് അപ്പ്‌ സെന്റർ ജീവനക്കാരൻ പറഞ്ഞു. ഇയാളുടെ വീടിനടുത്ത് നിന്നും ഒരു നിസ്സാൻ മൈക്ര കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സബീനയുടെ മരണത്തെ അനുസ്മരിച്ച് നിരവധിപേർ വെള്ളിയാഴ്ച പെഗ്ലെർ സ്ക്വയറിൽ ഒത്തുചേർന്നിരുന്നു. ഇവരോടൊപ്പം സബീനയുടെ സഹോദരി ജെബീന യസ്മിനും അനുസ്മരണത്തിൽ പങ്കെടുത്തിരുന്നു. ഒരു കുടുംബവും കടന്നുപോകാൻ ആഗ്രഹിക്കാത്ത നിമിഷങ്ങളിലൂടെയാണ് തങ്ങൾ കടന്നുപോകുന്നതെന്ന് അവർ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നും അന്വേഷണങ്ങൾ കൂടുതൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടനിലെ ഇന്ധനക്ഷാമം ഡ്രൈവർമാരുടെ അഭാവംമൂലമല്ല മറിച്ച്, അവർക്കെതിരെയുള്ള ചൂഷണങ്ങൾക്ക് ഒരുപരിധിവരെ അവസാനം വന്നതിനാലാണെന്ന് വിശദീകരിച്ചിരിക്കുകയാണ് വിവിധ ഡ്രൈവർമാർ. ഹെവി ഗുഡ്സ് വെഹിക്കിൾ ഡ്രൈവർ ആയ പോൾ സ്കൈസ് ആണ് തന്റെ അഭിപ്രായം മാധ്യമങ്ങളോട് പങ്കുവെച്ചത്. നാളുകളായി ഡ്രൈവർമാർ വിവിധതരത്തിലുള്ള ചൂഷണങ്ങൾ നേരിട്ട് വരികയായിരുന്നു. എന്നാൽ ഇപ്പോൾ അവർക്ക് മുൻപത്തെക്കാളും കുറച്ചു മണിക്കൂറുകൾ ജോലി ചെയ്താൽ ആവശ്യമായ വേതനം ലഭിക്കുന്ന സാഹചര്യത്തിൽ എത്തിനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണിക്കൂറിന് 11 പൗണ്ട് എന്നുള്ളതിൽ നിന്നും 30 പൗണ്ട് എന്ന രീതിയിലേയ്ക്ക് വേതനം വർദ്ധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആഴ്ചയിൽ മൂന്നു ദിവസം മാത്രം ജോലി ചെയ്താലും, നേരത്തെ ലഭിച്ചിരുന്ന തുക ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മണിക്കൂർ പോലും വിശ്രമമില്ലാതെയുള്ള ജോലി ഡ്രൈവർമാർ അവസാനിപ്പിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.


എന്നാൽ ഇന്ധന ക്ഷാമത്തിന്റെ ഫലമായി ബ്രിട്ടണിൽ ഉടനീളം ജനങ്ങളുടെ ഭാഗത്തുനിന്നും മോശമായ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. കുടിവെള്ള കുപ്പികളിലും മറ്റും ഇന്ധനങ്ങൾ ശേഖരിച്ച് വയ്ക്കുന്ന പ്രവണത ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്നുണ്ട്. പമ്പുകൾക്ക് മുൻപിൽ യാത്രക്കാരുടെ നീണ്ട നിരയാണുള്ളത് . ട്രക്കുകൾ ഓടിക്കുന്നതിനായി ആർമിയുടെ സഹായം തേടുമെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. എന്നാൽ അത്തരമൊരു തീരുമാനം പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ധന ക്ഷാമം മൂലം നിരവധിപേർ കാൽനടയാത്രയെ ആശ്രയിക്കുകയാണ്. ഹെൽത്ത് കെയർ സ്റ്റാഫുകൾക്കും, ആവശ്യ ജീവനക്കാർക്കുമെല്ലാം ഇന്ധനം ലഭിക്കുന്നതിന് മുൻഗണന നൽകണമെന്ന ആവശ്യം ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഉന്നയിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും യുകെയിലേക്ക് ഡ്രൈവർമാർ എത്തുവാൻ വിസമ്മതിച്ചിട്ടുമുണ്ട്.


ഇതിനിടെ ഇന്ധന ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ, പമ്പുകളിലെ ജീവനക്കാർക്കെതിരെയുള്ള യാത്രക്കാരുടെ പ്രതികരണവും മോശമായി കൊണ്ടിരിക്കുകയാണ്. പത്ത് കാനുകൾ നിറയെ ഇന്ധനം നിറച്ച ശേഷം തങ്ങളുടെ സ്റ്റാഫിനെ യാത്രക്കാരൻ അപമാനിച്ചതായി പോൾസ്വർത് ഗാരേജ് ഉടമ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്റ്റാഫുകൾ വളരെ കാര്യമായി തന്നെ തങ്ങളുടെ ജോലികൾ ചെയ്യുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇന്ധനക്ഷാമം ബ്രിട്ടണിൽ ഉടനീളം രൂക്ഷമാണ്. അത് ജനങ്ങൾ അംഗീകരിക്കണമെന്നും, സ്റ്റാഫുകൾ ക്കെതിരെയുള്ള മോശം പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കോമ്പറ്റിഷൻ നിയമം താത്കാലികമായി നിർത്തലാക്കാൻ സർക്കാർ ഒരുങ്ങുന്നു. വിവരങ്ങൾ പങ്കിടാനും ഏറ്റവും ആവശ്യമുള്ള സ്ഥലത്തേക്ക് ഇന്ധന വിതരണം നടത്താൻ എണ്ണ കമ്പനികളെ അനുവദിക്കുന്നതാണീ പുതിയ തീരുമാനം. ഇന്ധനം എത്തിക്കാൻ സൈന്യത്തെ തയ്യാറാക്കാനും മന്ത്രിമാർ ശ്രമിക്കുന്നുണ്ട്. 5,500 പെട്രോൾ സ്റ്റേഷനുകളിൽ മൂന്നിൽ രണ്ടിടത്തും ഇന്ധനം തീർന്നുവെന്ന് പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇന്ധന വിതരണം നിലനിർത്താൻ സർക്കാരിന് പദ്ധതികൾ ഉണ്ടെന്ന്, 1988ലെ കോംപറ്റീഷൻ ആക്റ്റിൽ നിന്ന് എണ്ണ വ്യവസായത്തെ ഒഴിവാക്കികൊണ്ട് ബിസിനസ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് പറഞ്ഞു. പ്രതിസന്ധി സമയത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി ഡൗൺസ്ട്രീം ഓയിൽ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ കൊണ്ടുവരികയാണ് സർക്കാർ.

സ്റ്റേഷനുകൾ പൂട്ടുന്നത്. മക്‌ഡൊണാൾഡ്, നാൻഡോസ് ചിക്കൻ, ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോ എന്നിവിടങ്ങളിലും ലോറി ഡ്രൈവർമാരുടെ അഭാവം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ടെസ്കോയിൽ എണ്ണൂറോളം ഡ്രൈവർമാരുടെ കുറവുണ്ട്. പകർച്ചവ്യാധിക്കുശേഷം ആഗോള സമ്പദ്‌വ്യവസ്ഥ പുനരാരംഭിക്കുമ്പോൾ ലോകമെമ്പാടുമുള്ള ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ ഡിമാൻഡിലെ വർദ്ധനവ്, ലോറി ഡ്രൈവർമാരുടെ കുറവ് എന്നിവയുൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളുടെ ഫലമായി സൂപ്പർമാർക്കറ്റുകളിലും പ്രതിസന്ധി ഉടലെടുത്തു. സൂപ്പർമാർക്കറ്റുകളിലും കൺവീനിയൻസ് സ്റ്റോറുകളിലും വസ്തുക്കളുടെ കുറവ് കണ്ടുതുടങ്ങി.

സ്റ്റേഷനുകളിൽ ഇന്ധനം തുല്യമായി വിതരണം ചെയ്യാനായി 90 ശതമാനം സ്റ്റേഷനുകളിലേക്കും വിതരണം വെട്ടിക്കുറയ്ക്കുകയാണെന്ന് ബ്രിട്ടീഷ് പെട്രോളിയം അറിയിച്ചു. അതേസമയം പെട്രോൾ ക്ഷാമം രൂക്ഷമാകുമെന്ന ഭയത്താൽ മിക്ക പമ്പുകളിലും വാഹനങ്ങളുടെ വൻ തിരക്കാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഷിസ്റ്റര്‍, സിഡ്ല്ഷാമിലെ എസ്സോ പെട്രോള്‍ ഫോര്‍കോര്‍ട്ടിനു മുന്നിൽ പെട്രോൾ വാങ്ങാൻ എത്തിയവർ തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായി. കൂടുതൽ ആശങ്കകളിലേക്കാണ് ഈ പ്രശ്നം വഴിതുറക്കുന്നത്. നിരവധി സ്റ്റേഷനുകൾ പൂര്‍ണ്ണമായും കാലിയായതോടെ പരിഭ്രാന്തരായ ജനങ്ങള്‍ പെട്രോളും ഡീസലും ശേഖരിച്ചുവയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇ ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള 400 പെട്രോള്‍ സ്റ്റേഷനുകളില്‍ ഒരു വ്യക്തിയ്ക്ക് പരമാവധി 30 പൗണ്ട് വിലയ്ക്കുള്ള പെട്രോള്‍ മാത്രമെ നല്‍കൂവെന്ന വ്യവസ്ഥയും മുന്നോട്ട് വച്ചു.

യുകെയിൽ നിലവിൽ 8,350 ഫില്ലിംഗ് സ്റ്റേഷനുകളുണ്ട്. അവയിൽ 100 ​​ൽ താഴെ മാത്രമാണ് ക്ഷാമം കാരണം അടയ്ക്കാൻ നിർബന്ധിതരായത്. എന്നിരുന്നാലും, സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് പ്രവചനം. സമ്മർദ്ദം ലഘൂകരിക്കാനായി 5,000 വിദേശ ലോറി ഡ്രൈവർമാർക്ക് താൽക്കാലിക വിസ നൽകാനുള്ള ആലോചനയിലാണ് മന്ത്രിമാർ. 2020ൽ നിരവധി ഡ്രൈവർമാരാണ് രാജ്യം വിട്ടത്. 40,000ത്തോളം പേർ ഹെവി ഗിയർ ലൈസൻസ് ടെസ്റ്റിനായി കാത്തിരിക്കുകയുമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് കാലത്ത് വീടുകളിൽ തളച്ചിടപ്പെട്ടപ്പോൾ പ്രാർത്ഥനയ്ക്കായി പതിവിലും കൂടുതൽ സമയം യുവജനങ്ങൾ ചിലവഴിച്ചതായി കണ്ടെത്തൽ . സാധാരണ പ്രായമായവരിൽ കൂടുതലും പ്രാർത്ഥനയും ഭക്തിയും ഉള്ളതായാണ് പൊതുവേയുള്ള ധാരണ. എന്നാൽ സർവ്വേയുടെ കണ്ടെത്തൽ തിരിച്ചാണ് . പ്രായമായവർ പതിവായി പ്രാർത്ഥിക്കുന്നതിൻ്റെ ഇരട്ടി സമയമാണ് യുകെയിലെ ചെറുപ്പക്കാർ പ്രാർത്ഥനയ്ക്കായി ചെലവഴിച്ചതെന്നാണ് സർവ്വേ ഫലം പറയുന്നത്.

18 നും 34 വയസ്സിനും ഇടയിൽ പ്രായമുള്ള 51 ശതമാനം ആൾക്കാരും മാസത്തിലൊരിക്കലെങ്കിലും പ്രാർത്ഥിക്കുന്നതിനായി സമയം കണ്ടെത്തുന്നുണ്ട്. എന്നാൽ 55 വയസ്സിനു മുകളിൽ പ്രായമുള്ള 24 ശതമാനം ആളുകൾ മാത്രമാണ് മാസത്തിലൊരിക്കലെങ്കിലും പ്രാർത്ഥിക്കാൻ സമയം കണ്ടെത്തുന്നുള്ളൂ . 6 ശതമാനം മാത്രം പ്രായമായവർ മാസത്തിൽ ഒരിക്കൽ ആരാധനാലയങ്ങൾ സന്ദർശിക്കുമ്പോൾ ചെറുപ്പക്കാരിൽ 40 ശതമാനം പേരും ആത്മീയമായ ആവശ്യങ്ങൾക്കായി ആരാധനാലയങ്ങളിൽ പോകുന്നവരാണ്. റിസർച്ച് കൺസൾട്ടന്റായ സവന്ത കോംറസ് നടത്തിയ സർവ്വേയിലാണ് ഈ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.

പകർച്ചവ്യാധി സമയത്ത് നടത്തപ്പെട്ട ഓൺലൈൻ ആരാധനാ സമ്പ്രദായങ്ങൾ മേൽപ്പറഞ്ഞ കണക്കുകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് സവന്തയുടെ അസോസിയേറ്റ് ഡയറക്ടർ ക്രിസ് ഹോപ്കിൻസ് കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ ജനസംഖ്യയിൽ വന്ന മാറ്റങ്ങളിലേയ്ക്ക് സർവ്വേ ഫലം വിരൽ ചൂണ്ടുന്നുണ്ട് . മത ന്യൂനപക്ഷ വിശ്വാസത്തിൽപ്പെട്ടവരുടെ ജനസംഖ്യ വർധിക്കുന്നതും ആ വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് കർശനമായ മത വിശ്വാസ പരിശീലനം നൽകുന്നതും സർവ്വേയിൽ പ്രതിഫലിക്കുന്നതായാണ് വിലയിരുത്തുന്നത് . പകർച്ചവ്യാധികളാൽ വീട്ടിൽ തളച്ചിടപെട്ടപ്പോൾ വെർച്ച്വൽ പ്രാർത്ഥനകളും സേവനങ്ങളും ഓൺലൈനിലൂടെ ലഭ്യമായത് ഒട്ടേറെ യുവതി യുവാക്കളെ പ്രാർത്ഥനയിലേയ്ക്ക് കൊണ്ടുവന്നതായാണ് മറ്റൊരു വിലയിരുത്തൽ .

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലോസ്റ്റർ : ഗ്രീഷ്മത്തിലെ ഒഴിവു സമയത്ത് തൂമ്പാ എടുത്ത് മണ്ണിനോടു മല്ലടിച്ചു കൃഷി ചെയ്യുന്നത് തിരുവല്ലക്കാരായ ജയനും ഭാര്യ ഉഷയ്ക്കും ഒരാവേശമാണ്. രണ്ടുപേരും കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതുകൊണ്ടു തന്നെ കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയിൽ എങ്ങനെയാണവർ വെറുതെയിരിക്കുന്നത്? രണ്ടുമക്കളോടുമൊപ്പം ഗ്ലോസ്റ്ററിൽ താമസിക്കുന്ന ജയനും ഉഷയ്ക്കും കൃഷിയെന്നത് ജീവിതമാർഗം മാത്രമല്ല, ജീവിതം തന്നെയാണ്. യുകെയിലെ കാലാവസ്ഥയിൽ കൃഷി ചെയ്യുവാൻ മടിക്കുന്നതും വളരുവാൻ വിമുഖത കാണിക്കുന്നതുമായ നമ്മുടെ ചില നാടൻ പച്ചക്കറികൾ കഴിഞ്ഞ ആറുവർഷമായി ജയന്റെ തൊടിയിൽ തഴച്ചുവളരുന്നു.

ചിട്ടയായ പരിചരണവും, ജൈവവളപ്രയോഗവും കൂടിയാകുമ്പോൾ എല്ലാം വരുതിയിലായി തഴച്ചു വളരും, പൂവിടും, ഫലം തരും. എണ്ണയിട്ട യന്ത്രത്തെ പോലെ മണ്ണിന്റെ മാറ് കീറിയും കുത്തികുഴിച്ചും പച്ചക്കറിതൈകൾ നട്ടു വളർത്തുമ്പോൾ, ശരീരത്തിൽ നിന്നുതിർന്ന് മണ്ണിൽ വീണുടയുന്ന വിയർപ്പ് തുള്ളികൾക്ക് പ്രതിഫലമായി മുളകുചെടികൾ പൂത്തിരി കത്തിച്ചതുപോലെ കാന്താരി കുഞ്ഞുങ്ങളെ വിരിയിച്ച് വിതറുമ്പോൾ അവരുടെ മനം നിറയും. ചില മരം കേറികൾ പന്തലിന്റെ താങ്ങിലൂടെ പാമ്പിനെ പോലെ പുളഞ്ഞുകയറി പന്തലിൽ ഹരിതകമ്പളം തീർത്താടും. മഞ്ഞനിറത്തിൽ മിഴിതുറക്കുന്ന പാവൽ പൂക്കളിൽ തേനുണ്ണാൻ ചെറുകാറ്റിൽ ആടിയുലഞ്ഞെത്തുന്ന കുഞ്ഞൻ കറുമ്പികളുടെ തലോടലിൽ മേനിയിൽ നിലാവിന്റെ നിറമുള്ള കായ്കളെ വിരിയിച്ച് തലകീഴായി പന്തലിൽ തൂക്കി വളർത്തും അവർ. ദിവസങ്ങൾ കഴിയുന്തോറും പന്തലിൽ കായ്കളുടെ എണ്ണവും വണ്ണവും കൂടിക്കൊണ്ടിരുന്നു. നാളുകളായി ആഗ്രഹിച്ച് കാത്തിരുന്ന ഈ കാഴ്ചകണ്ട്‌ പാവം കൃഷിക്കാരന്റെ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ച് തെളിയും. മണ്ണിൽ പണിയെടുക്കുന്ന കുടുംബത്തിന് ആനന്ദം പകരുന്ന കാഴ്ച ഇതിൽ പരം മറ്റെന്താണ്!

മണ്ണിന്റെ ജീവൻ നിലനിർത്തി കൊണ്ട് പ്രകൃതിയോട് സൗഹൃദം കൂടി കൃഷിചെയ്താൽ ഇവിടെയും വിളവ് ഉറപ്പാണെന്ന് ജയൻ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “കൃഷി ആനന്ദമാണ്, അനുഗ്രഹമാണ്. കൃഷി ചെയ്യൂ !!! ആരോഗ്യം നിലനിർത്തൂ !!! പ്രകൃതിയെ സംരക്ഷിക്കൂ !!!” – ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രകൃതിയോടുള്ള ജയന്റെ ആത്മബന്ധമാണ്. തൊടിയിലേക്ക് നോക്കി നിൽക്കുന്ന ജയന്റെയും കുടുംബത്തിന്റെയും സന്തോഷം കണ്ട് പാവലും പച്ചമുളകും പടർന്നു പിടിച്ച പൂക്കളും പുഞ്ചിരി തൂകും.

ജയന്റെ കൃഷിരീതി

രണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർപ്പിച്ച വിത്തുകൾ ഏപ്രിൽ പകുതിയോടെ കമ്പോസ്റ്റ് (seedsowing)- ൽ പാകി അകത്തു ജനൽ പടികളിൽ വെക്കും. മൂന്നാമത്തെ ഇലവിരിയുമ്പോൾ 3 ഇഞ്ച് പോട്ടിലേക്ക് മാറ്റി നടും. മെയ് അവസാനം പുറത്തു തടമെടുത്ത് അതിൽ എല്ലുപൊടിയും, ചാണകപ്പൊടിയും, കുറച്ചു മുട്ടത്തോട് പൊടിച്ചതും, ഉണങ്ങിയ പഴത്തൊലി ചെറുതായി മുറിച്ചതും കൂടി മണ്ണിൽ കൂട്ടിയോജിപ്പിച്ചാണ് തൈകൾ നടുന്നത്. വെള്ളം കൂടുതൽ ഒഴിക്കാതെ ദിവസത്തിൽ ഒരു പ്രാവശ്യം കുറച്ച് വെള്ളം ഒഴിക്കും. ചെടി വളർന്ന് തുടങ്ങുമ്പോൾ ചുവട്ടിൽ നിന്നും അരയടി മാറ്റി വെള്ളം ഒഴിക്കുന്നത് കൊണ്ട് വേരുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു ചെടികൾക്ക് നല്ല കരുത്ത് കിട്ടും. വെള്ളം ഒഴിക്കുമ്പോൾ ചെടികളെ നിരീക്ഷിച്ചു രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തും. കുറച്ച് ഉള്ളിത്തൊലി മൂന്നാലു ദിവസ്സം ഒരു ലിറ്റർ വെള്ളത്തിലിട്ടിട്ട് അതിൽ ഒരുനുള്ള് മഞ്ഞളും അര സ്പൂൺ വാഷിംഗ്‌ ലിക്വിഡും പത്തുതുള്ളി വേപ്പെണ്ണയും ചേർത്ത് അരിച്ചെടുത്ത വെള്ളം ആഴ്ചയിൽ ഒരിക്കൽ ഇലകളുടെ അടിവശത്ത് സ്പ്രേ ചെയ്താൽ കീടങ്ങളുടെ ശല്യം കുറയും‌. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി അതിൽ മീൻ കഴുകുന്ന വെള്ളവും ചേർത്ത് പത്തുദിവസം കൂടുമ്പോൾ ചെടിക്ക് ചുറ്റും ഒഴിക്കും. വല്ലപ്പോഴും ചെറുതായി മണ്ണ് ഇളക്കികൊടുക്കും.

അഭിമുഖം അവസാനിക്കുന്നതിന് മുമ്പ് ജയൻ ഒന്നുകൂടി പറഞ്ഞു. “വേനൽക്കാലത്ത് ഒരു മിനിറ്റുപോലും പാഴാക്കിക്കളയാൻ ഞങ്ങൾക്കില്ല. മക്കളും കൃഷിയിൽ കൂടെയുണ്ട്. ഈ മാസം അലോട്ട്മെന്റ് കിട്ടി. ഒരു മാസത്തിനകം അവിടം കിളച്ച് വൃത്തിയാക്കി കാണിക്കണം. അതിനു മക്കളും കൂടും. ഇത് കാണുമ്പോഴെങ്കിലും കുറച്ച് മലയാളികൾ അടുത്തവർഷം കൃഷി ചെയ്യുമല്ലോ എന്ന ഉദ്ദേശ്യമേയുള്ളു.” ഈ പ്രതീക്ഷയാണ് ജയനുള്ളത്. കൃഷിയെയും കുടുംബത്തെയും ചേർത്തുപിടിച്ച് ഈ തിരുവല്ലക്കാരന്റെ യാത്ര തുടരുന്നു.

 

യുകെയിലെ പ്രവാസി മലയാളികളിൽ ഒട്ടേറെ പേരാണ് തങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിലും കൃഷിയ്ക്കും മറ്റുമായി സമയം കണ്ടെത്തുന്നത്. നിങ്ങളുടെ അനുഭവസമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മലയാളം യുകെയിൽ അവസരമൊരുക്കുന്നു. വാട്സ്ആപ്പ് നമ്പർ ചെറുവിവരണം അടക്കം [email protected] എന്ന ഇമെയിലിൽ അയക്കാം .

ന്യൂസ് ഡെസ്ക് മലയാളം യുകെ

അയർഷെയർ: അർദ്ധരാത്രിയിൽ വീടുകൾ പൊളിയാനും ഇടിഞ്ഞുതാഴാനും തുടങ്ങിയതോടെ പരിഭ്രാന്തരായി താമസക്കാർ. അയർഷെയർ സാൾട്ട്കോട്ട്സിലുള്ള ചില വീടുകളിലെ ഭിത്തിയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെ വിലപിടിപ്പുള്ള വസ്തുക്കൾ എടുത്ത് വീടൊഴിയാൻ നിവാസികൾ നിർബന്ധിതരായി. സിനിമാരംഗത്തോട് സമാനമായ സംഭവങ്ങൾ നേരിട്ടനുഭവിച്ചതിന്റെ ആഘാതത്തിലാണ് വീട്ടുടമസ്ഥർ. അവശ്യവസ്തുക്കളും ഇൻഷുറൻസിനായുള്ള പേപ്പറുകളും എടുത്ത് എത്രയും വേഗം വീടൊഴിയുകയാണെന്ന് ആളുകൾ പറഞ്ഞു. തറയിലെ വിള്ളലുകൾ വലുതായികൊണ്ടിരിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. വീടുകൾക്ക് കീഴിലുള്ള പഴയ കൽക്കരിഖനിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചില പ്രദേശവാസികൾ അറിയിച്ചു.

അർദ്ധരാത്രിയിൽ തന്റെ വീടിന്റെ ചുമരിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തനായ വീട്ടുടമസ്ഥനാണ് അയൽവാസികളെയും വിളിച്ചുണർത്തിയത്. മുകളിലുള്ള വില്ല ഫ്ലാറ്റിന്റെ പടികൾ പിന്നീട് തകർന്നു. വീടിന്റെ പിൻഭാഗം ഇടിഞ്ഞുതാണ നിലയിലായിരുന്നു. എമർജൻസി സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷിതമല്ലാത്ത വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ താമസക്കാരോട് ആവശ്യപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:50 നാണ് സംഭവം നടന്നത്. 12 വീടുകൾ ഒഴിപ്പിക്കുകയും റോഡ് അടച്ചിടുകയും ചെയ്തിട്ടുണ്ട്. പ്രശ്നം പരിഹരിച്ചെന്നും പ്രദേശവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പോലീസ് അറിയിച്ചു.

Copyright © . All rights reserved