Main News

സ്വന്തം ലേഖകൻ

ലണ്ടൻ : സിയാര കൊടുങ്കാറ്റിൽ യുകെ ആടിയുലയുന്നു. അടുത്ത കൊടുങ്കാറ്റിനുള്ള സാധ്യത മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. കനത്ത മഴയും 90 മൈൽ വേഗതയിൽ വീശിയടിച്ച കാറ്റും വ്യാപകമായ വെള്ളപ്പൊക്കവും യാത്രാ തടസ്സവും സൃഷ്ടിച്ചു. മരങ്ങൾ നിലംപതിച്ചു, കെട്ടിടങ്ങൾ തകർന്നു, നദികൾ കരകവിഞ്ഞു ഒഴുകിയതിനാൽ ചില വീടുകൾ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു. ആയിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ലാതെ കഴിയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മോശം കാലാവസ്ഥയെ തുടർന്ന് കായിക മത്സരങ്ങൾ റദ്ദാക്കി. നൂറുകണക്കിന് വിമാനങ്ങളും എയർലൈൻസും റദ്ദാക്കിയിട്ടുണ്ട്. കൊടുങ്കാറ്റിൽ 675,000 വീടുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി കമ്പനികൾ അറിയിച്ചു.

കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ യുകെയുടെ ചില ഭാഗങ്ങളിൽ 20സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുന്നു. ചില പ്രദേശങ്ങളിൽ വെറും 24 മണിക്കൂറിനുള്ളിൽ ഒന്നര മാസത്തെ മഴ ലഭിച്ചു. ഇന്നും 20 സെന്റിമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. മാഞ്ചസ്റ്റർ വിമാനത്താവളത്തിലും 86 മൈൽ വേഗത രേഖപ്പെടുത്തിയിട്ടുണ്ട്. കും‌ബ്രിയയിൽ‌, 24 മണിക്കൂറിനുള്ളിൽ‌ 177 മില്ലീമീറ്റർ‌ മഴ ലഭിച്ചു. ഇംഗ്ലണ്ടിൽ 200 ലധികവും സ്കോട്ട്ലൻഡിൽ 60 ൽ അധികവും വെയിൽസിൽ 17ഉം വെള്ളപൊക്ക മുന്നറിയിപ്പുകളുണ്ട്.

റെയിൽവേ ട്രാക്കുകളിലെ വെള്ളപ്പൊക്കവും അവശിഷ്ടങ്ങളും പല ട്രെയിനുകളുടെയും കാലതാമസത്തിനും റദ്ദാക്കലിനും കാരണമായി മാറി. റോഡുകളിൽ, ഈസ്റ്റ് യോർക്ക്ഷെയറിലെ ഹംബർ പാലം ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണ് അടച്ചത്. കെന്റിലെ ഡാർട്ട്ഫോർഡ് ക്രോസിംഗിലെ ക്വീൻ എലിസബത്ത് II പാലം ഗതാഗതതടസ്സം മൂലം അടച്ചിരിക്കുന്നു. കൊടുങ്കാറ്റ് കടന്നുപോയതിനുശേഷം ശക്തമായ കാറ്റ് വടക്കൻ അയർലൻഡിലും സ്കോട്ട്‌ലൻഡിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ്, തെക്കൻ തീരപ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ യെല്ലോ അലെർട്ട് ഉണ്ട്. ഇന്നും നാളെയും സ്കോട്ട്‌ലൻഡ്, വടക്കൻ അയർലൻഡ്, ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഇംഗ്ലണ്ടിലെ ഗ്രിംസ്‌ബിയിൽ ടേക്ക് എവേ നടത്തുന്ന ഈ ചൈനീസ് ദമ്പതികൾ മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുകയാണ്. തങ്ങളുടെ ചൈന സന്ദർശനത്തിനുശേഷം, തങ്ങളുടെ ഉപജീവന മാർഗമായ ടേക്ക് എവേ അടച്ചുപൂട്ടി രണ്ടാഴ്ച വീടിനു പുറത്തിറങ്ങാതെ ഉള്ള സ്വയം നിയന്ത്രണത്തിലാണ് ഇവർ. ഫ്രാങ്കീ ഫാനും, ഭാര്യ യുൻയാനുമാണു ഇത്തരത്തിൽ മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ ഇവർ താമസിച്ചില്ലെങ്കിലും, ഇവർ രണ്ടാഴ്ചത്തെ മുൻകരുതൽ എടുത്തിരിക്കുകയാണ്. ഇവർക്ക് തിരികെ ബ്രിട്ടണിൽ എത്തിയപ്പോഴും അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല . എന്നാലും തങ്ങളുടെ കസ്റ്റമേഴ്സിനെ സുരക്ഷയെ പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് അവർ പറയുന്നു.


ചൈനീസ് ന്യൂഇയർ ആഘോഷങ്ങൾക്കായാ ണ് ഇവർ ചൈനയിലെ ഴാൻ ജിയാങ് സിറ്റിയിലേക്ക് പുറപ്പെട്ടത്. ഫെബ്രുവരി ആറിന് വീണ്ടും കട തുറക്കും എന്നാണ് ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് കൊറോണാ വൈറസിന്റെ ഭീഷണിമൂലം ഇത് നീട്ടുകയായിരുന്നു. തങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. എങ്കിലും മറ്റുള്ളവരുടെ സുരക്ഷയ്ക്കായി ആണ് ഇത്തരത്തിൽ ഒരു മുൻകരുതൽ എടുക്കുന്നത് എന്ന് ദമ്പതികൾ അറിയിച്ചു.

രണ്ടാഴ്ചയ്ക്കുശേഷം ഫെബ്രുവരി 21ന് വീണ്ടും ന്യൂ ഡയമണ്ട് എന്ന പേരിലുള്ള ഈ റസ്റ്റോറന്റ് തുറന്നു പ്രവർത്തിക്കും. നിലവിൽ കൊറോണ വൈറസ് മൂലം 900 പേരാണ് ചൈനയിൽ മാത്രം മരണപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിൽ നാല് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ യുകെയിൽ ഉടനീളം മൊത്തം എട്ട് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാവരും വേണ്ടതായ സുരക്ഷാക്രമീകരണങ്ങൾ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൃഗങ്ങളിൽ നിന്നും മറ്റും അകലം പാലിക്കണമെന്ന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്

ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 908 കടന്നു. 40,000 ത്തോളം പേർക്കാണ് രോഗം പിടിപെട്ടിരിക്കുന്നത് എന്നാണ് ഇതുവരെയുള്ള കണക്ക്. ഇത് ലോകത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ ആകെ എണ്ണമാണ്. കൂടുതലും ചൈനയിൽ ആണ് എന്ന് മാത്രം.

ബ്രയിറ്റനിൽ ഉള്ള കൗണ്ടി ഓക് മെഡിക്കൽ സെന്ററിലെ ഒരു ജീവനക്കാരിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സിറ്റിയിലുള്ള കൗണ്ടി ഓക് മെഡിക്കൽ ജിപി സർജ്ജറി താൽക്കാലികമായി അടച്ചിരിക്കുകയാണ്. പ്രസ്‌തുത ജിപി സർജ്ജറിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവനം ആവശ്യമെങ്കിൽ NHS നമ്പർ ആയ 111 ൽ ബന്ധപ്പെടേണ്ടതാണ് എന്ന് അധികൃതർ  അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. യുകെയിൽ രോഗം കണ്ടെത്തിയ എട്ടു പേരിൽ രണ്ട് പേർ ഹെൽത്ത് കെയർ ജീവനക്കാരാണ്.

എന്നാൽ രോഗനിർണയത്തിന് ശേഷം ജിപി സർജറി സന്ദർശിച്ച എത്ര പേരുണ്ടെന്നോ എന്ന് തുടങ്ങിയ കാര്യങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വലിയ ഒരു മലയാളി കമ്മ്യൂണിറ്റി ഉള്ള സ്ഥലമാണ് ബ്രയിട്ടൻ. വിന്റർ കാലമായതിനാൽ ജിപി സന്ദർശനം കൂടുതൽ ഉള്ളതുകൊണ്ട് ആണ് ഇങ്ങനെ ഒരു ആശങ്ക സമീപ പ്രദേശത്തുള്ള മലയാളി സുഹൃത്തുക്കൾ പങ്കുവെച്ചത്. എന്നാൽ പൊതുസമൂഹത്തിന് ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ആദ്യമായി കൊറോണ വൈറസ് ബാധിച്ച വ്യക്തി ബ്രയിട്ടൻ സ്വദേശിയാണ്. ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് ഇപ്പോൾ ഉള്ളത്.

കിഴക്കൻ ഫ്രാൻസിൽ താമസിച്ചിരുന്ന അഞ്ചു ബ്രിട്ടീഷുകാർക്ക് കൊറോണ വൈറസ് ബാധ പിടിപ്പെട്ടതായി സ്ഥിരീകരണം വന്നിട്ടുണ്ട്. അടുത്തിടെ സിംഗപ്പൂരിൽ നടന്ന ഒരു സെമിനാറിൽ പങ്കെടുത്തു മടങ്ങിയെത്തിയ ബ്രിട്ടീഷ് പൗരനുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് നാല് മുതിർന്നവർക്കും ഒരു കുട്ടിക്കും വൈറസ് ബാധ കണ്ടെത്തിയത്. ഫ്രഞ്ച് ആൽപ്‌സിലെ കോണ്ടാമൈൻസ്-മോണ്ട്ജോയ് സ്‌കൂൾ റിസോർട്ടിലെ ഒരു വീട്ടിലാണ് സംഘം താമസിച്ചിരുന്നത്.

കൊറണ വൈറസ് നിരീക്ഷണത്തിൽ ഉള്ളവർ മിൽട്ടൺ കീൻസിലെ ഒരു കോൺഫറൻസ് സെന്ററിലേക്ക് ആണ് അയക്കുന്നത്. പതിനാല് ദിവസമാണ് നിരീക്ഷണം.

ലണ്ടന്‍: ഏഴു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യു.കെയിലും യൂറോപ്പിലും വീശിയടിക്കുന്ന സിയാര. എന്നാല്‍ കൊടുങ്കാറ്റിന്റെ സഞ്ചാരഗതി ഉപയോഗിച്ച് യാത്രാസമയം ലാഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയര്‍വേസ് വിമാനം. ന്യൂയോര്‍ക്കില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് വന്ന വിമാനത്തിന്റെ സഞ്ചാരപാതയ്ക്ക് അനുകൂലമായ ദിശയിലാണ് സിയാര കൊടുങ്കാറ്റിന്റെ സഞ്ചാരഗതിയുമുണ്ടായിരുന്നത്. കാറ്റിന്റെ ഗതി പ്രയോജനപ്പെട്ടതോടെ വിമാനം പറന്നത് മണിക്കൂറില്‍ 1,290 കിലോ മീറ്റര്‍ വേഗത്തിലാണ്. ഫലമോ 4.56 മണിക്കൂര്‍ കൊണ്ട് വിമാനം ഹീത്രു വിമാനത്താവളത്തിലെത്തി. സാധാരണ ഗതിയില്‍ ഏഴു മണിക്കൂര്‍ വേണ്ടയിടത്താണ് രണ്ടു മണിക്കൂര്‍ യാത്രാസമയം വിമാനത്തിന് ലാഭിക്കാന്‍ സാധിച്ചത്.

സമാനമായി മറ്റ് വിമാനങ്ങളും ഇതേ പോലെ യാത്രാസമയം ലാഭിച്ചെങ്കിലും ബ്രിട്ടീഷ് എയര്‍വേസിന്റെ ബോയിങ് 747 വിമാനമാണ് ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിയത്‌. ശനിയാഴ്ചയാണ് വിമാനം റെക്കോര്‍ഡിട്ടത്.

ബ്രിട്ടീഷ് എയര്‍വേസിന്റെ വിമാനം ഹീത്രു വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ വിര്‍ജിന്‍ അറ്റ്‌ലാന്റിക് എന്ന കമ്പനിയുടെ വിമാനം ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തേക്കാള്‍ ഒരുമിനിറ്റ് മാത്രം വൈകി ഹീത്രു വിമാനത്താവളത്തിലെത്തി. ഞായറാഴ്ച കമ്പനിയുടെ മറ്റൊരു വിമാനവും ഇതേ പോലെ വേഗത്തില്‍ എത്തിയിരുന്നു.

അതേസമയം തിരിച്ച് ന്യൂയോര്‍ക്കിലേക്കുള്ള സഞ്ചാരം വിമാനങ്ങളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാകും. എതിരായി വീശുന്ന കാറ്റിനെ അതിജീവിച്ച് വേണം വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍. അതിനാല്‍ സാധാരണ യാത്രാസമയത്തേക്കാള്‍ രണ്ടു മണിക്കൂറിലേറെ സമയം ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്ക് വേണ്ടിവരും.

[ot-video]

[/ot-video]

ഷെറിൻ പി യോഹന്നാൻ

മികച്ച ചിത്രം , മികച്ച വിദേശ ചിത്രം , മികച്ച സംവിധായകൻ , മികച്ച തിരക്കഥ ഏന്നീ പുരസ്‌കാരങ്ങളാണ് 92മത് ഓസ്കറിൽ പാരാസൈറ്റ് എന്ന കൊറിയൻ ചിത്രം
വാരിക്കൂട്ടിയത്

കാൻ ചലച്ചിത്ര മേളയിൽ മികച്ച വിദേശ ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയ ചിത്രം… 2019ലെ മികച്ച ചിത്രമെന്ന് നിരൂപകർ വിലയിരുത്തിയ ചിത്രം…. ഓക്ജ, മെമ്മറീസ് ഓഫ് മർഡർ തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ ബോങ് ജൂൺ വിന്റെ പുതിയ ചിത്രം…. ഏതൊരു സിനിമ പ്രേമിയും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം… പാരാസൈറ്റ്‌

ഐഎഫ്എഫ്കെയിൽ ‘ നിന്നുകണ്ട ‘ ചിത്രമാണിത്. കിം കി ടേകിന്റെയും കുടുംബത്തിന്റെയും ജീവിതം ആണ് ചിത്രം. ഒരു തൊഴിൽരഹിതനായ അദ്ദേഹം ഭാര്യയും മകനും മകളും ആയി ചെറിയൊരു വീട്ടിലാണ് താമസം. കുടുംബത്തിലാകെ ദാരിദ്ര്യം ആണ്. അങ്ങനെയിരിക്കെ ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിത്തിൽ അരങ്ങേറുന്നു. കിമ്മിന്റെ മകനായ കി – വൂവിന് ഒരു സമ്പന്ന കുടുംബത്തിൽ ഇംഗ്ലീഷ് ട്യൂട്ടർ ആയി ജോലി കിട്ടുന്നു. കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് അദ്ദേഹം ജോലിയ്ക്ക് പോകുന്നത്. തുടർന്നുള്ള സംഭവങ്ങൾ ആണ് അപ്രതീക്ഷിതം.

ജോലിക്ക് കയറിയ വീട്ടിലെ അനുകൂല സാഹചര്യം മുതലാക്കി നിലവിൽ ഉണ്ടായിരുന്ന ജോലിക്കാരെയൊക്കെ തന്ത്രത്തിൽ ഒഴിവാക്കി കിമ്മിന്റെ കുടുംബം മുഴുവൻ ആ വീട്ടിൽ കയറി പറ്റുന്നു. ഒപ്പം കിം വൂ ആ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയുമായി പ്രണയത്തിൽ ആകുന്നു. ദാരിദ്ര്യത്തിൽ നിന്ന് പെട്ടെന്നു സമ്പന്നതയിലേക്ക് എത്തിയ അവർ ആ കുടുംബത്തിൽ ബന്ധം സ്ഥാപിക്കുന്നത് സ്വപ്നം കാണുന്നു. കഥ ഒരു രാത്രിയിലേക്കാണ് ഫോക്കസ് ചെയുന്നത്. ആ രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങൾ, ത്രില്ലടിപ്പിച്ച്, ചിരിപ്പിച്ച്, ഞെട്ടിപ്പിച്ച് തന്നെ പ്രേക്ഷകന് സംവിധായകൻ സമ്മാനിക്കുന്നു.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്ക് കൊള്ളും വിധം തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചിരിച്ചു കണ്ടിരിക്കുന്ന സിനിമ ഒരു നിമിഷത്തിലാണ് ട്രാക്ക് മാറുന്നത്. പിന്നീടങ്ങോട്ട് പ്രേക്ഷനെ ഞെട്ടിപ്പിച്ചാണ് ഓരോ സീനും മുന്നേറുന്നത്. ക്ലൈമാക്സ്‌ ഒക്കെ അതിഗംഭീരം എന്ന് പറയാതിരിക്കാൻ ആവില്ല. ജീവിതം പഠിപ്പിക്കുന്ന പാഠങ്ങൾ, നഷ്ടപെടലുകൾ, ഒരു നിമിഷത്തിലെ ചിന്തയിലൂടെ ഉണ്ടാകുന്ന കൈയബദ്ധങ്ങൾ എന്നിവയെല്ലാം ഗംഭീരമാകുന്നത് അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയാണ്. തിരക്കഥയിലും ഛായാഗ്രഹണയത്തിലും ഒരു പടി മുന്നിൽ നിൽക്കുന്നുണ്ട് പാരസൈറ്റ്. സമ്പന്ന – ദരിദ്ര ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം ആണ് സിനിമ. ഇത്തവണ ഓസ്കാറിൽ ഈ ചിത്രം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയാൽ അത്ഭുതപ്പെടാനില്ല. ഒരു നിമിഷം പോലും ബോറടിക്കാതെ ഈ ഗംഭീര സിനിമ കാണാം ;

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- സിയാര കൊടുങ്കാറ്റ് ബ്രിട്ടണിൽ ഉടനീളം ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലും ജനജീവിതം തടസ്സപ്പെട്ടു . ബിബിസി വൺന്റെ സംപ്രേഷണം ഞായറാഴ്ച രാവിലെ ഏകദേശം ഏഴ് മിനിറ്റോളം മുടങ്ങി . മണിക്കൂറിൽ 80 മീറ്റർ വേഗതയുള്ള കാറ്റ് അടിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. ട്രെയിൻ, വിമാനസർവീസുകൾ എല്ലാം തന്നെ നിർത്തിവെച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്ക ഭീഷണിയും നിലനിൽക്കുന്നു. ഏകദേശം എൺപതോളം പ്രളയ മുന്നറിയിപ്പുകളാണ് നൽകിയിരിക്കുന്നത്. ജനങ്ങൾ എല്ലാംതന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്.

ലോക്കൽ, ഇന്റർനാഷണൽ ഫ്ലൈറ്റുകൾ ഉൾപ്പെടെ നിരവധി വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. കായികമത്സരങ്ങൾ പലതും മാറ്റിവെച്ചിരിക്കുകയാണ്. സ്കോട്ട്‌ലൻഡിൽ നദീതീരത്ത് സ്ഥിതി ചെയ്തിരുന്ന കഫെയും, ഗസ്റ്റ് ഹൗസും നദിയിലേക്ക് തകർന്നുവീണിരിക്കുകയാണ്. നിരവധി സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ എല്ലാ സഹായങ്ങളും ഗവൺമെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയം നേരിടുന്ന എല്ലാ സമൂഹങ്ങൾക്കും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. കോസ്റ്റ് ഗാർഡ് റെസ്ക്യൂ ടീമുകളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. നൂറ്റാണ്ടിലെ ഏറ്റവും വലിയ കൊടുങ്കാറ്റായാണ് ഇതിനെ രേഖപ്പെടുത്തുന്നത്.

 

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 11 വയസ്സ് മുതൽ ബ്രിട്ടണിൽ താമസിച്ചുവരുന്ന വ്യക്തിയെ ജമൈക്കയിലേക്ക് നാടുകടത്താൻ നീക്കം. റേഷോൻ ഡേവിസ് എന്ന മുപ്പതുകാരനെയാണ് നാടുകടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. 2018 -ലെ വിൻഡ്റഷ് പ്രശ്നങ്ങൾക്ക് ശേഷം ജമൈക്കയിലേക്കുള്ള രണ്ടാമത്തെ ചാർട്ടർ ഫ്ലൈറ്റ് ആണ് ഇത്. പത്തു വർഷങ്ങൾക്കു മുൻപ് ഡേവിസ് നടത്തിയ മോഷണക്കുറ്റത്തിന്റെ പേരിലാണ് ഇപ്പോൾ ഇദ്ദേഹത്തെ നാട്കടത്തുന്നത്. ഈ കുറ്റത്തിന് അദ്ദേഹം രണ്ടു മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജമൈക്കൻ പൗരനായ ഇദ്ദേഹം, ബ്രിട്ടീഷുകാരിയായ ഭാര്യയോടും, ആറുമാസം പ്രായമുള്ള മകളോടുമൊപ്പം നോർത്ത് വെസ്റ്റ് ലണ്ടനിലാണ് താമസിക്കുന്നത്.

മുൻപ് നടന്ന പ്രശ്നങ്ങൾക്ക് ശേഷം പിന്നീട് ഇതുവരെയും അദ്ദേഹം ഒരു കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ല. 20 വർഷത്തോളമായി തനിക്ക് അപരിചിതമായ ഒരു രാജ്യത്തേക്ക് പോകുന്നതിന്റ നടുങ്ങലിലാണ് അദ്ദേഹം. ഇദ്ദേഹത്തെ പോലെ തന്നെ, ഏകദേശം അൻപതോളം ജമൈക്കൻ പൗരന്മാരെ കഴിഞ്ഞ ആഴ്ചകളിലായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവരെയും ഇദ്ദേഹത്തോടൊപ്പം ചാർട്ടർ ഫ്‌ളൈറ്റിൽ ജമൈക്കയിലേക്കു നാടുകടത്താൻ ആണ് തീരുമാനം. ഇത് ഒരു വൻ വിവാദം ആയി മാറിയിരിക്കുകയാണ്. ഡേവിസിനെ പോലെ ഇത്തരത്തിൽ ബാല്യത്തിൽ തന്നെ ബ്രിട്ടനിൽ താമസമാക്കിയിരുന്ന പൗരന്മാരെ നാടുകടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. തന്റെ കുടുംബാംഗങ്ങളോ, കുടുംബസുഹൃത്തുക്കളോ ഒന്നും തന്നെ ജമൈക്കയിൽ ഇല്ല. താൻ അവിടെ ജനിച്ചുവെങ്കിലും, ബാല്യത്തിൽ തന്നെ ബ്രിട്ടനിലേക്ക് വന്നതാണ്. അത്തരം ഒരു രാജ്യത്തേക്ക് പോകുന്നതിൽ തനിക്ക് വളരെയധികം ആശങ്കയുണ്ട് എന്ന് അയാൾ പറഞ്ഞു . ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോകുന്നതിനുള്ള വിഷമവും അദ്ദേഹം പങ്കുവെച്ചു.

അവിടെ എത്തിയാലും താൻ ആക്രമണങ്ങൾക്ക് ഇരയായി തീരും എന്നും അദ്ദേഹം പറഞ്ഞു. വിദേശ ക്രിമിനലുകളെയാണ് ചാർട്ടർ ഫ്ലൈറ്റിൽ നാടുകടത്തുന്നത് എന്ന വാദമാണ് ആഭ്യന്തരവകുപ്പ് വക്താവ് പങ്കുവെച്ചത്. പലതരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ഇവരൊക്കെയും. അതിനാൽ അങ്ങനെയുള്ളവരെ നാടുകടത്തുന്നതിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു.

സ്വന്തം ലേഖകൻ

തെലങ്കാന: ഇന്ത്യൻ സംസ്ഥാനമായ തെലങ്കാന, ടെക് മഹീന്ദ്രയുമായി സഹകരിച്ച് അടുത്തിടെ സൃഷ്ടിച്ച ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിൽ ബ്ലോക്ക്ചെയിൻ ആക്സിലറേറ്റർ ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ നൂതന ആശയങ്ങൾ അവതരിപ്പിക്കും. ഒപ്പം തെലങ്കാന സർക്കാർ, ടെക് മഹീന്ദ്ര, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, ഐഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ ഉപദേശങ്ങൾ തേടുകയും ചെയ്യും. പുതുതായി സൃഷ്ടിച്ച തെലങ്കാന ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റിന്റെ ഉദ്ഘാടന പരിപാടിയാണ് “ടി-ബ്ലോക്ക് ആക്സിലറേറ്റർ”. ഇന്നൊവേഷൻ മാനേജ്മെന്റ് കമ്പനിയായ ഐബിസി മീഡിയ ആണ് ആക്സിലറേറ്റർ പ്രവർത്തിപ്പിക്കുന്നത്. ആക്‌സിലറേറ്റർ പ്രോഗ്രാമിനായി 25 ഓളം സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തും. ഇതിൽ അഞ്ചെണ്ണം അടുത്ത ഘട്ട മെന്റർഷിപ്പിനായി തിരഞ്ഞെടുക്കും.

ശക്തമായ ബ്ലോക്ക്ചെയിൻ ഉപയോഗ സ്റ്റാർട്ടപ്പുകൾ ലക്ഷ്യമിട്ടാണ് നാലുമാസത്തെ ആക്‌സിലറേറ്റർ പ്രോഗ്രാം എന്ന് തെലങ്കാന സർക്കാരിന്റെ വെബ്‌സൈറ്റ് പറയുന്നു. ടി-ബ്ലോക്ക് ആക്സിലറേറ്ററിനായുള്ള രജിസ്ട്രേഷൻ കഴിഞ്ഞ തിങ്കളാഴ്ച ഒരാഴ്ചത്തെ ബൂട്ട് ക്യാമ്പിലൂടെ ആരംഭിച്ചു. തുടർന്ന് നാല് ആഴ്ചത്തെ പരിശീലന പരിപാടിയും നടത്തപ്പെടും. പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, അവതരണങ്ങൾ, ചർച്ചകൾ എന്നിവ ഉൾകൊള്ളിച്ചിട്ടുണ്ട്. തെലങ്കാന സർക്കാരിന്റെ ഐടിഇ & സി ഡിപ്പാർട്ട്മെന്റിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ പറഞ്ഞു: “ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയിൽ സഹകരിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പങ്കാളികളെ പ്രാപ്തരാക്കുന്ന ഒരു പ്ലാറ്റ്ഫോം ആണ് ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ്.”

ലോകത്തിലെ പ്രമുഖ ബ്ലോക്ക്ചെയിൻ നഗരങ്ങളിലൊന്നായി ഹൈദരാബാദ് വളരുകയാണ്. ടി-ബ്ലോക്ക് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ആദ്യ പതിപ്പ് ആരംഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജയേഷ് രഞ്ജൻ പറഞ്ഞു. ബ്ലോക്ക്ചെയിൻ ഡിസ്ട്രിക്റ്റ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനായി തെലങ്കാന സംസ്ഥാന സർക്കാർ 2018ലാണ് ടെക് മഹീന്ദ്രയുമായി കരാർ ഒപ്പിട്ടത്.

കേന്ദ്ര ബജറ്റ് പ്രവാസികളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ച് പലർക്കും ആശങ്കയുണ്ട്. പ്രധാനമായും നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി നൽകേണ്ടിവരുമോ എന്നതിനെക്കുറിച്ചാണ് ആശങ്ക.   പ്രവാസികൾക്ക്  നികുതി ഏർപ്പെടുത്തുമെന്ന് ബജറ്റ് 2020 അവതരിപ്പിക്കുന്ന വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. ഗൾഫ് നാടുകളിൽ ആദായ നികുതി ഇല്ലാത്തതുകൊണ്ട് അവിടെ പണിയെടുക്കുന്നവർ ഇന്ത്യയിൽ നികുതി അടയ്‌ക്കേണ്ടിവരുമെന്ന ധാരണ ഉടനെ പടർന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. ഇതേത്തുടർന്ന് പ്രവാസികളിലേറെയും നാട്ടിലേക്ക് പണമയക്കുന്നത് തൽക്കാലത്തേക്ക് നിർത്തി വെച്ചിട്ടുണ്ട്. കാര്യങ്ങളിലൊരു വ്യക്തത വന്ന ശേഷം പണമയച്ചാൽ മതിയെന്ന് വിചാരിക്കുന്നവരുടെ എണ്ണം ഏറെയാണെന്ന് ബാങ്കുകളിലേക്ക് വരുന്ന ഇതു സംബന്ധിച്ച് അന്വേഷണങ്ങൾ പരിശോധിച്ചാലറിയാനാകും. ബാങ്കുകളിലേക്ക് വിദേശത്തു നിന്നയയ്ക്കുന്ന ഫണ്ടു വരവിൽ ഒരാഴ്ചക്കുള്ളിൽ കുറവു വന്നിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച അവ്യക്തത  നീക്കേണ്ടത് ഇക്കാരണത്താൽ അത്യാവശ്യമാണ്.

 ബജറ്റിന്റെ അടുത്തദിവസം സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടറേറ്റ് ടാക്സസ് ഒരു വിശദീകരണ കുറിപ്പ്  ഇറക്കിയിരുന്നു. അതനുസരിച്ച് 6 (1 എ) വകുപ്പ്  പ്രകാരം ഒരാൾ വിദേശത്തു താമസക്കാരനാണെങ്കിൽ, ഇന്ത്യയിലെ ബിസിനസ്സിൽ നിന്നോ തൊഴിലിൽ നിന്നോ ലഭിക്കുന്നതല്ലാതെ വിദേശ വരുമാനത്തിന് ഒരു നികുതിയും ഈടാക്കില്ല. അത്തരം വ്യക്തികളുടെ കാര്യത്തിൽ, അവരുടെ ഇന്ത്യൻ വരുമാനത്തിന്  മാത്രമേ നികുതി ഉണ്ടാകൂ.

 പലരും വിദേശ വരുമാനത്തിന് നികുതി ഈടാക്കുന്നില്ല എന്ന വ്യവസ്ഥ കാലങ്ങളായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഉദാഹരണത്തിന് നാട്ടിലെ വസ്തു ഒരു പ്രവാസി മറ്റൊരു പ്രവാസിക്ക് വിൽക്കുന്നു. മൂലധനലാഭ നികുതിയും സ്റ്റാമ്പ് ഡ്യൂട്ടിയും വളരെ കുറച്ചു മാത്രം വരത്തക്കരീതിയിൽ ഉള്ള ഒരു തുക നാട്ടിൽ വച്ചു കൈമാറിയിട്ട് വിൽപന തുകയുടെ സിംഹഭാഗവും വിദേശത്തുവച്ചു കൈമാറുന്നു. വിദേശത്തു ലഭിച്ച പണം നാട്ടിലേക്ക് വിദേശ വരുമാനമെന്ന രീതിയിൽ അയക്കുന്നു. ഇത് സംസ്ഥാന സർക്കാരിന് സ്റ്റാമ്പ് ഡ്യൂട്ടിയിനത്തിൽ നഷ്ടവും കേന്ദ്ര സർക്കാരിന് ആദായനികുതി ഇനത്തിൽ നഷ്ടവും ഉണ്ടാക്കുന്നു.

ഇതുമാത്രമല്ല, മറ്റുപല രീതികളിലും ഇന്ത്യക്കകത്തുനിന്നു സമ്പാദിക്കുന്ന വരുമാനത്തിനെ വിദേശത്ത് എത്തിച്ചിട്ട് അവിടെനിന്നുള്ള വരുമാനമാക്കി കാണിച്ചു നാട്ടിൽ തിരികെ കൊണ്ടുവന്നു നികുതി ഒഴിവാക്കാറുണ്ട്. ഇതിനായി പല സമ്പന്നരും വരുമാനത്തിന്റെ സ്രോതസ്സ് ഇന്ത്യയിലാണെങ്കിലും ആദായനികുതി നിയമത്തിൽ പ്രവാസിയായി കണക്കാക്കാൻ വേണ്ടി വർഷത്തിൽ പലപ്പോഴായി ആറുമാസത്തോളം വിദേശത്തു തങ്ങും. കഴിഞ്ഞ അഞ്ചാറുവർഷം നിരവധി പ്രവാസികളുടെ ടാക്‌സ് അസ്സെസ്സ്മെന്റ് പുനഃപരിശോധിച്ചതിൽ നിന്നാണ് ഇത്തരം നികുതി വെട്ടിപ്പ് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടത്.

 ആദായനികുതി നിയമത്തിൽ വന്ന മാറ്റം പ്രകാരം ഇനിമേൽ പ്രവാസിയായി കണക്കാക്കണമെങ്കിൽ 240 ദിവസത്തിൽ കൂടുതൽ വിദേശത്തു തങ്ങേണ്ടിവരും. ഇത് പക്ഷെ മർച്ചന്റ് നേവിയിലും പെട്രോളിയം കമ്പനികളുടെ റിഗ്ഗുകളിൽ ജോലി ചെയ്യുന്ന ആളുകളെ സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്. പലപ്പോഴും അവർക്ക് ആറുമാസത്തോളം മാത്രമേ വിദേശത്തു പണി കാണുകയുള്ളൂ. അവർ ഇത് സർക്കാരിന്റെ ശ്രദ്ധയിൽ എത്രയും പെട്ടന്ന് കൊണ്ടുവരണം. അല്ലെങ്കിൽ എട്ടുമാസത്തോളം എങ്ങിനെയും വിദേശത്തു തങ്ങണം. അതുപോലെ വിദേശത്തുള്ള വ്യാപാരികൾ നാട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്നതും ഇനി പറ്റില്ല.

 പുതിയ നിയമം സംബന്ധിച്ച് പല കാര്യങ്ങളിലും വ്യക്തത വരാനുണ്ട്. പ്രവാസികൾ വരുമാനത്തിന്റെ സ്രോതസ്സ് കാണിക്കാൻ ഇന്ത്യയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യണമോ എന്നും അതിൽ വിദേശത്തുള്ള സ്വത്തുവിവരം നൽകണമെന്നോ ഉള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല. വിശദീകരണകുറിപ്പിൽ വിദേശ രാജ്യങ്ങളിലെ വിശ്വസ്തരായ തൊഴിലാളികളെ ഉദ്ദേശിച്ചുള്ളതല്ല പുതിയ നിയമമെന്നേ പറഞ്ഞിട്ടുളളൂ. അതിൽ പ്രവാസികളായ വ്യാപാരികളും, വ്യവസായികളും, നിക്ഷേപകരും ഉൾപെടുമോ എന്നും വ്യക്തമാക്കാനുണ്ട്.

ലണ്ടൻ ∙ പതിനഞ്ചാം വയസിൽ നാടുവിട്ട് ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരന്റെ ഭാര്യയായ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന് ബ്രിട്ടൻ പൗരത്വം നിഷേധിച്ചതോടെ വീണ്ടും ഈ വിഷയം സജീവ ചർച്ചയാകുന്നു. ഹോം ഓഫിസ് റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വവും പാസ്പോർട്ടും തിരികെ നൽകണമെന്നാവശ്യപ്പെട്ട് ഷമീമ നൽകിയ അപ്പീൽ കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. ഇതോടെ ഇപ്പോൾ സിറിയയിൽ കഴിയുന്ന ഇവർക്ക് അവിടെ തന്നെ തുടരേണ്ടി വരുമെന്ന് ഏറെക്കുറേ ഉറപ്പായി. ബ്രിട്ടനിലേക്ക് മടങ്ങിയെത്തി ശിഷ്ടകാലം ഇവിടെ ജീവിക്കാനുള്ള അവരുടെ മോഹം ഉടനെങ്ങും നടക്കാൻ സാധ്യതയില്ല. ഷമീമയുടെ ജീവിത്തിലെ നിർണായക ഘട്ടങ്ങളിലൂടെ…

തീരുമാനത്തിനെതിരെ ഉടൻ തന്നെ അപ്പീൽ പോകുമെന്ന് ഷമീമയുടെ അഭിഭാഷകൻ ഡാനിയൽ ഫർണർ അറിയിച്ചു. അവരുടെ അവസ്ഥ മുൻപുള്ളതിലും അപകടത്തിലാണ്. ഇപ്പോൾ അവർ വടക്കൻ സിറിയയിലെ ഒരു അഭയർഥി ക്യാംപിലാണുള്ളത്. വലിയ മനുഷ്യാവകാശ ലംഘനമാണ് ഉണ്ടാകുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.

ബ്രിട്ടൻ പൗരത്വം നിഷേധിച്ചാൽ ഷമീമ പൗരത്വമില്ലാത്ത ആളായി തീരുമെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ വാദം കോടതി അംഗീകരിച്ചില്ല. ഷമീമയുടെ മാതാപിതാക്കൾ ബംഗ്ലാദേശി പൗരന്മാരാണെന്നും അതിനാൽ അവർക്ക് വേണമെങ്കിൽ ബംഗ്ലാദേശി പൗരത്വത്തിന് അവകാശമുണ്ടെന്നും സ്പെഷൽ ഇമിഗ്രേഷൻ അപ്പീൽ കമ്മിഷന്റെ നേതൃത്വത്തിലുള്ള ട്രീബ്യൂണൽ വ്യക്തമാക്കി. ഷമീമയുടെ അപ്പീൽ ട്രിബ്യൂണൽ തള്ളുകയും ചെയ്തു.

ഈസ്റ്റ് ലണ്ടനിൽനിന്നും പതിനഞ്ചാം വയസിൽ കൂട്ടുകാരികൾക്കൊപ്പം സിറിയയിലേക്ക് പാലായനം ചെയ്ത് ഐഎസിൽ ചേർന്ന ഷമീമ ഡച്ചുകാരനായ ഒരു ഭീകരന്റെ ഭാര്യയായി. ഇയാളിൽനിന്നും മൂന്നുതവണ ഗർഭം ധരിച്ചു. ഭർത്താവ് അവിടെ ജയിലിൽ ആയതോടെ ഷമീമ മൂന്നാമത്തെ കുഞ്ഞിനെ ഒമ്പതു മാസം ഗർഭിണിയായിരിക്കവേയാണ് മാതൃരാജ്യമായ ബ്രിട്ടനിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചത്.

മൂന്നാമത്തെ കുഞ്ഞിന് ബ്രിട്ടനിൽ ജന്മം നൽകണമെന്ന ആഗ്രഹം സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിയുമ്പോഴായിരുന്നു ഇവർ ഒരു മാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇതിനെതിരേ ബ്രിട്ടനിൽ ശക്തമായ പ്രതിഷേധ സ്വരമുണ്ടായി. ജനവികാരം തിരിച്ചറിഞ്ഞ് ഷമീമയുടെ ആവശ്യം തള്ളിക്കളഞ്ഞ ബ്രിട്ടീഷ് സർക്കാർ ഉടൻതന്നെ അവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേ അവർ സമർപ്പിച്ച അപ്പീലാണ് ഇമിഗ്രേഷൻ ട്രിബ്യൂണൽ തള്ളിക്കളഞ്ഞത്.

ബ്രിട്ടൺ പൗരത്വം റദ്ദാക്കി അധികം കഴിയുംമുമ്പേ അഭയാർഥി ക്യാംപിൽ വച്ച് ഷമീമ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും കുട്ടി ഒരാഴ്ചയ്ക്കുള്ളിൽ മരിച്ചു. മുമ്പുണ്ടായ രണ്ടുകുട്ടികളും സമാനമായ രീതിയിൽ ജനിച്ചയുടൻ തന്നെ മരിച്ചിരുന്നു. ഭീകരപ്രവർത്തനത്തിനായി ബ്രിട്ടനിൽനിന്നും പോകുന്നവർ ഇവിടേക്ക് തിരിച്ചു വരേണ്ടതില്ലെന്ന ഹോം ഓഫിസിന്റെ കടുത്ത നിലപാടാണ് ഇപ്പോൾ 20 വയസുള്ള ഷമീമയുടെ തിരിച്ചുവരവിന് വഴിയടച്ചത്.

ഐഎസ് ഭീകരർക്കൊപ്പം ചേരാൻ ഇറങ്ങിപ്പുറപ്പെട്ടത് തെറ്റായിരുന്നുവെന്ന് ഷമീമ ബീഗം. അനുഭവിച്ച് മതിയായെന്നും ജയിലാണ് ഭേദം, അഭയം നൽകണമെന്നും നേരത്തെ അവർ രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. താനുൾപ്പെടയുള്ള പെൺകുട്ടികൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നു. അതിഭീകരമാണ് അവസ്ഥ. ഉറ്റവരും ഉടയവരുമില്ല. കൂടെ പുറപ്പെട്ട് വന്ന കൂട്ടുകാരികളെല്ലാം ദാരുണമായി കൊല്ലപ്പെട്ടുവെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചെയ്ത കുറ്റത്തിന് വിചാരണ നേരിട്ടു ശിക്ഷയേറ്റുവാങ്ങാൻ ഞാൻ തയാറാണെന്നും ഷമീമ പറയുന്നു.

ആദ്യമായാണ് ഷമീമ പശ്ചാത്തപിക്കുന്നത്. ഐഎസിന്റെ ക്രൂരതകൾ നേരിട്ട് കണ്ടിരുന്ന ഷമീമ അതൊന്നും തന്നെ അസ്വസ്ഥയാക്കിയിട്ടേയില്ലെന്നായിരുന്നു മുൻപത്തെ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്. ഷമീമയ്ക്ക് സിറിയയിൽ വച്ചുണ്ടായ മൂന്ന് കുഞ്ഞുങ്ങളും മരിച്ചു പോയി. മാനസിക ആരോഗ്യം അപകടത്തിലാണെന്നും അവർ വ്യക്തമാക്കി. നരകയാതനയാണ് അനുഭവിക്കുന്നത്. അനുഭവിക്കുന്നതിനെക്കാൾ ക്രൂരമായ ഒരു ശിക്ഷയും തനിക്ക് ലഭിക്കാനില്ലെന്നും കരുണ കാണിക്കണമെന്നുമാണ് അവർ അഭിമുഖത്തിലൂടെ അഭ്യർഥിച്ചിരുന്നു.

Copyright © . All rights reserved