Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

രാജ്യത്ത് നടപ്പാക്കിയ ലോക് ഡൗൺ വിജയകരമായിരുന്നെങ്കിലും വൈറസ് വ്യാപനത്തിൻെറ തീവ്രതയിൽ നിന്ന് രാജ്യം മോചിതമായിട്ടില്ലെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് മേധാവി പ്രൊഫസർ സർ ഇയാൻ ഡയമണ്ട് മുന്നറിയിപ്പ് നൽകി. ലോക്ഡൗണും പ്രതിരോധകുത്തിവെയ്പ്പുകൾ മൂലവും കോവിഡ് വ്യാപനതോത് വളരെയേറെ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇംഗ്ലണ്ടിൻെറ നോർത്ത് ഈസ്റ്റ്, ഈസ്റ്റ് മേഖലകളിൽ രോഗവ്യാപനം താരതമ്യേന കൂടുതലാണ്. അതേസമയം സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് മേഖലകളിൽ വൈറസ് വ്യാപനം കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് വിലയിരുത്താൻ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആയിരക്കണക്കിന് വീടുകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. രാജ്യത്ത് ആകമാനം കോവിഡ്-19 കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ 6040 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം 158 പേരാണ് യുകെ കോവിഡ്-19 മൂലം മരണമടഞ്ഞത്.

യുകെയിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നത് വിജയകരമായി മുന്നോട്ടു പോവുകയാണ്. ഈ ആഴ്ച മുതൽ രാജ്യത്തെ 56നും 59 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിക്കും. രാജ്യത്ത് 21.4 ദശലക്ഷം ആളുകൾക്ക് ഇതിനകം തന്നെ ഒരു ഡോസ് വാക്സിൻ നൽകാൻ സാധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. വാക്‌സിൻ സ്വീകരിക്കാൻ മുന്നോട്ട് വരാൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ജനങ്ങളോട് ആഹ്വാനം ചെയ്തു. ജൂലൈ അവസാനത്തോടെ 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവർക്കും ഒരു ഡോസ് പ്രതിരോധ കുത്തിവെയ്പ്പ് എങ്കിലും നൽകാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കേറ്റ് മിഡിൽടണുമായുള്ള അഭിപ്രായവ്യത്യാസവും പിണക്കങ്ങളും മെഗാൻ പങ്കു വെച്ചേക്കാം എന്നത് രാജകുടുംബത്തിന് അസ്വാരസ്യം ഉണ്ടാക്കും എന്നത് തീർച്ചയാണ്. മെഗാന്റെ വെളിപ്പെടുത്തലുകൾ പ്രിൻസ് ഹാരിക്കും വില്യമിനും ഇടയിലുള്ള ബന്ധത്തെയും വഷളാക്കാൻ സാധ്യത ഏറെയാണ്. വെളിപ്പെടുത്തലുകൾ മെഗാന്റെ ന്യൂക്ലിയർ ഓപ്ഷനുകൾ ആണെന്ന് നിസ്സംശയം പറയാം. നിരവധി പൊട്ടിത്തെറികൾക്ക് കാരണമായേക്കാം എന്നതിനാലാണിത്.

മെഗാന്റെ പിതാവ് തോമസ് മാർക്കിളുമായുള്ള തകർന്ന ബന്ധത്തെ പറ്റിയും ചർച്ചകൾ ഉണ്ടാകും. യുഎസിൽ യുകെ സമയം വെളുപ്പിന് ഒരു മണിക്കാണ് ആദ്യം സംപ്രേഷണം ചെയ്യുക. നാളെ രാത്രി 9 മണിയോടെ ഐടിവിയും ഇന്റർവ്യൂ പുറത്തുവിടും.

കേംബ്രിഡ്ജ് പ്രഭ്വിയുമായുള്ള മെഗാന്റെ സൗന്ദര്യ പിണക്കങ്ങൾ മുൻപും ചർച്ചാവിഷയമായിരുന്നു. ഒരു വിവാഹ വസ്ത്രത്തിന്റെ പേരിലുള്ള അഭിപ്രായവ്യത്യാസം ഒരിക്കൽ പുറത്തുവന്നതാണ്. ” അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി തുറന്നു സംസാരിക്കുകയാണെങ്കിൽ രാജകുടുംബത്തിന് അത് ഉണ്ടാക്കാവുന്ന അപമാനം ചെറുതല്ല. വില്യത്തിനും ഹാരിക്കും കേറ്റിനും ഇടയിലുള്ള കാര്യങ്ങൾ പെട്ടി തുറന്നു പറയാനുള്ള അവസരം ആണ് മെഗാന് ലഭിച്ചിരിക്കുന്നത്.

തോമസ് മുൻപ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോ മെഗാന് മുന്നിൽ ഒഫ്ര പ്രദർശിപ്പിക്കുകയും അതിനെ പറ്റിയുള്ള അഭിപ്രായങ്ങൾ ആരായുകയും ചെയ്യുന്നുണ്ട്. ഇത് നാടകീയമായ മുഹൂർത്തങ്ങൾ സൃഷ്ടിക്കുമെന്ന് തീർച്ചയാണ്. മുൻപൊരിക്കലും ഹാരിയും മെഗാനും ഇതിനെപ്പറ്റി സംസാരിച്ചിട്ടില്ല. ഇതിനുമുൻപ് 2018ൽ ബെർമിങ്ഹാം കൊട്ടാരത്തിൽ തന്റെ ജോലിക്കാരോട് മെഗാൻ അപമര്യാദയായി പെരുമാറി എന്നും റിപ്പോർട്ടുണ്ടായിരുന്നു.

99കാരനായ ഫിലിപ്പ് രാജകുമാരൻ ഹൃദയസംബന്ധിയായ ശസ്ത്രക്രിയയെ തുടർന്ന് പത്തൊമ്പതാം ദിവസം ആശുപത്രിയിൽ തുടരുമ്പോഴാണ് ഇന്റർവ്യൂ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇത്തവണത്തെ ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനു മുമ്പുള്ള ബ്രിട്ടീഷ് ഗവൺമെൻറിൻറെ പ്രഖ്യാപിത നയം, ഇൻകം ടാക്സ്, നാഷണൽ ഇൻഷുറൻസ്, വാറ്റ് എന്നിവയിൽ വർദ്ധനവ് ഉണ്ടാവില്ലന്നായിരുന്നു. ഗവൺമെൻറ് അതിൻറെ പ്രഖ്യാപിത നിലപാടിൽ നിന്ന് മാറിയില്ലെങ്കിലും, ഇൻകം ടാക്സിന്റെ കാര്യത്തിൽ വലിയൊരു ചതി ഒളിപ്പിച്ചു വെച്ചത് അധികമാരും ശ്രദ്ധിച്ചില്ല. സ്റ്റാൻഡേർഡ് പേഴ്സണൽ അലവൻസിന്റെ വർദ്ധനവ് 2026 വരെ മരവിപ്പിച്ചതിലൂടെയാണ് ചാൻസിലർ റിഷി സുനക് അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ പിന്നിൽനിന്ന് കുത്തിയത്. ഒരു വ്യക്തിക്ക് ജീവിക്കാൻ ആവശ്യമായ അടിസ്ഥാന വരുമാനത്തിന് ബ്രിട്ടീഷ് സർക്കാർ നികുതി ചുമത്താറില്ല.

വിലക്കയറ്റ സൂചികയ്ക്ക് ആനുപാതികമായി ഓരോവർഷവും ഗവൺമെൻറ് ഈ തുക പുനർനിർണ്ണയിക്കാറുണ്ട്. ഈ ഏപ്രിൽ മുതൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസുകൾക്കും 12570 പൗണ്ടിന് മുകളിലുള്ള വരുമാനത്തിനു മാത്രമേ 20 ശതമാനം ടാക്സ് നൽകേണ്ടതുള്ളൂ. വരുമാനം 50270 പൗണ്ടിന് മുകളിൽ ആയാൽ 40 ശതമാനം ടാക്സ് നൽകണം. എന്നാൽ സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിലുള്ള വർദ്ധനവ് അടുത്ത അഞ്ച് വർഷത്തേയ്ക്ക് മരവിപ്പിച്ചതിലൂടെ വ്യക്‌തികൾക്ക് ലഭിക്കുന്ന ശമ്പള വർദ്ധനവിന്റെ നേട്ടത്തിൽ സാരമായ കുറവുണ്ടാകും. മാത്രമല്ല ജീവിത ചെലവിനനുസരിച്ച് സ്റ്റാൻഡേർഡ് ലിവിംഗ് അലവൻസിൽ വർദ്ധനവ് ഉണ്ടാകാത്തത് ഒരു തരത്തിലും ന്യായീകരിക്കാനാകുന്നതല്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദീർഘകാലത്തിനുശേഷം തിങ്കളാഴ്ച യുകെയിലെ വിദ്യാർത്ഥികൾ സ്കൂളിലേയ്ക്ക് തിരിച്ചെത്തുകയാണ്. വിദ്യാർഥികൾ സ്കൂളിലേയ്ക്ക് തിരിച്ചെത്തുന്നത് രോഗവ്യാപനതോത് ഉയർത്തുമോ എന്ന ആശങ്ക പരക്കെ വ്യാപകമായിട്ടുണ്ട്. അണുവ്യാപനം തടയുന്നതിനായി എല്ലാ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കും വ്യാപകമായി വൈറസ് പരിശോധന നടത്താൻ ഗവൺമെൻറ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ആദ്യത്തെ രണ്ടാഴ്ചക്കാലം വിദ്യാർഥികൾക്ക് ആഴ്ചയിൽ മൂന്ന് ടെസ്റ്റുകളും പിന്നീട് ആഴ്ചയിൽ രണ്ട് ടെസ്റ്റും വീതം നടത്താനാണ് ഗവൺമെൻറ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ 30 മിനിറ്റിനുള്ളിൽ ഫലംതരുന്ന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്താനാണ് തീരുമാനം. രണ്ട് മീറ്റർ സാമൂഹ്യ അകലം പാലിക്കാൻ സാധിക്കുന്നില്ലെങ്കിൽ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന കർശനനിർദേശം വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി നൽകപ്പെട്ടിട്ടുണ്ട്.

എന്നാൽ സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് വൈറസ് വ്യാപനം തടയുന്നതിനായി നൽകിയിരിക്കുന്ന നിർദേശങ്ങളെക്കുറിച്ച് പല വിമർശനങ്ങളും ഉയർന്നു വന്നിട്ടുണ്ട്. ലാറ്ററൽ ഫ്ലോ ടെസ്റ്റ് പെട്ടെന്ന് ഫലം തരുമെങ്കിലും കൃത്യത കുറവായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അതായത് വൈറസ് വാഹകർ ലാറ്ററൽ ഫ്ലോ ടെസ്റ്റുകളുടെ തെറ്റായ പരിശോധന ഫലവുമായി സ്കൂളുകളിൽ എത്തുന്നത് രോഗ സംക്രമണത്തിന് വഴി തുറന്നേക്കാം എന്നാണ് വിദഗ്ധാഭിപ്രായം. സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മണിക്കൂറോളം മാസ്ക് ധരിച്ച് ക്ലാസുകളിൽ ഇരിക്കുന്നത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള രോഗവ്യാപന പ്രതിരോധപ്രവർത്തനങ്ങൾ ഒട്ടേറെ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

ന്യൂഡല്‍ഹി: ഓ സി ഐ കാർഡുള്ള മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളൾക്ക് അത്ര സുഖമുള്ള വാർത്തയല്ല ഇപ്പോൾ പുറത്തുവരുന്നത്. ആദ്യമുണ്ടായിരുന്ന പല ആനുകൂല്യങ്ങളും പലപ്പോഴായി ചുരുങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ കാണുന്നത്.  ഇരട്ട പൗരത്വം എന്ന് തുടങ്ങിയ ചിന്തകളും വാർത്തകളും അകാല ചരമം പ്രാപിച്ചു എന്ന് വേണം കരുതാൻ. ആരെയും പിടിച്ചു കുറ്റവാളിയാക്കാൻ കഴിവുള്ള പോലീസ് സംവിധാനവും രാഷ്ട്രീയ നേതൃത്വവും ഉള്ള നമ്മുടെ നാട്ടിൽ പോകുമ്പോൾ തടി കേടാകാതെയിരിക്കാൻ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. ഓ സി ഐ കാർഡുള്ളവർ പാലിക്കേണ്ട പുതിയ സർക്കാർ നിർദ്ദേശങ്ങൾ ഇനി പറയുന്നവയാണ്.

വിദേശ പൗരത്വമുള്ള ഇന്ത്യക്കാര്‍ക്ക് (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍) തബ്ലീഗ് സമ്മേളനങ്ങളില്‍ പങ്കെടുക്കാനും രാജ്യത്തുവന്ന് മിഷനറി പ്രവര്‍ത്തനങ്ങള്‍, മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു.

ഇന്ത്യയിലുള്ള വിദേശ നയതന്ത്ര ഓഫീസുകള്‍, വിദേശ സര്‍ക്കാരുകളുടെ ഇന്ത്യയിലെ ഓഫീസുകള്‍ എന്നിവയില്‍ ജോലി ചെയ്യാനും വിദേശത്തെ ഇന്ത്യന്‍ എംബസികളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനും പ്രത്യേകാനുമതി വാങ്ങേണ്ടതുണ്ട്.

ഒ.സി.ഐ. കാര്‍ഡുള്ളവര്‍ക്ക് എത്രപ്രാവശ്യം ഇന്ത്യയില്‍ വന്നുപോകുന്നതിനും തടസ്സമില്ല. അതിന് മുഴുവന്‍കാല വിസ നല്‍കും. എന്നാല്‍, മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണത്തിനും വരുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ബന്ധപ്പെട്ട ഓഫീസില്‍നിന്നോ വിദേശത്തുള്ള ഇന്ത്യന്‍ എംബസികളില്‍ നിന്നോ പ്രത്യേകാനുമതി വാങ്ങണം എന്ന് നിഷ്‌കർഷിക്കുന്നു. മറ്റാവശ്യങ്ങള്‍ക്കാണ് വരുന്നതെങ്കില്‍ പ്രത്യേകാനുമതി ആവശ്യമില്ല എന്നും അറിയിപ്പിൽ പറയുന്നു.

ഒ.സി.ഐ. കാര്‍ഡുടമകള്‍ ഇന്ത്യയില്‍ ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ഓഫീസിലോ മേഖലാ ഓഫീസുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി. രജിസ്‌ട്രേഷനില്ലാതെ എത്രകാലം വേണമെങ്കിലും താമസിക്കാം. എന്നാല്‍, ജോലിയും സ്ഥിരംതാമസവും മാറുമ്പോള്‍ അക്കാര്യം അറിയിക്കണം.

ആഭ്യന്തര വിമാന ടിക്കറ്റുകള്‍, ദേശീയോദ്യാനങ്ങള്‍,സ്മാരകങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ പ്രവേശന ടിക്കറ്റുകള്‍ എന്നിവയ്ക്ക് ഇന്ത്യക്കാരില്‍നിന്ന് ഈടാക്കുന്ന നിരക്ക് മാത്രമേ ഒ.സി.ഐ. കാര്‍ഡുകാരില്‍നിന്ന് ഈടാക്കാവൂ എന്ന നിർദ്ദേശവും ഉണ്ട്.

അവര്‍ക്ക് ഇന്ത്യയില്‍ വസ്തുക്കള്‍ വാങ്ങാനും വിവിധ ജോലികള്‍ ചെയ്യാനുമുള്ള അവകാശം തുടരും. ഇനി എന്തൊക്കെ മാറ്റങ്ങൾ വരും എന്ന് കാത്തിരുന്നു കാണേണ്ടിവരും.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഒരു വർഷമായി കൊറോണാ വൈറസിനെതിരെയുള്ള അതിജീവനത്തിന്റെ മുന്നണി പോരാളികളായ നേഴ്സുമാരുടെ 1 % നിർദ്ദിഷ്ട ശമ്പള  വർദ്ധനവിനെതിരെ പ്രതിഷേധവുമായി കൂടുതൽ നഴ്സിങ് യൂണിയനുകൾ രംഗത്തെത്തി. സർക്കാരിനെ സമ്മർദത്തിലാക്കി കൂടുതൽ നഴ്സിംഗ് യൂണിയനുകൾ സമരമുഖത്ത് അണിചേരുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു . രാജ്യത്തെ അക്ഷരാർത്ഥത്തിൽ കൊറോണ വൈറസിൽ നിന്നും സുരക്ഷിതമായി തങ്ങളുടെ അംഗങ്ങൾ സംരക്ഷിക്കുകയായിരുന്നു എന്നും കുറഞ്ഞ ശമ്പള വർദ്ധനവ് കടുത്ത അനീതിയാണെന്നും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റു സംഘടനകളും പറഞ്ഞു. ന്യായമായ ശമ്പള വർധനവിന്റെ ആവശ്യങ്ങളുമായി യൂണിയനുകൾ ചാൻസലർക്ക് നിവേദനം സമർപ്പിച്ചു.

 

ഇതിനിടെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് ശമ്പള വർധനവിനെ ന്യായീകരിച്ച് രംഗത്ത് വന്നത് പ്രതിഷേധം കനക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നു. കൊറോണാ മഹാമാരി മൂലമുള്ള സാമ്പത്തിക സമ്മർദമാണ് ശമ്പളവർധനവിലെ കുറവിന് ന്യായീകരണമായി ഹെൽത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇന്നലെ നേഴ്സുമാരുടെ ശമ്പളവർധനവിലെ കുറവിനെതിരെ കടുത്ത വിമർശനവുമായി ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശ ജനകമാണന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ, റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്, റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ്, യൂണിസൺ എന്നീ നഴ്സിംഗ് സംഘടനകളാണ് കനത്ത പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന സമരം നൂറാം ദിനത്തിലേക്ക് എത്തിയ വേളയിൽ സമരമുഖത്തുള്ള സ്ത്രീകളെക്കുറിച്ച് ടൈം മാഗസിന്റെ കവർ സ്റ്റോറി. സമരമുഖത്തെ സ്ത്രീശക്തിക്കാണ് പ്രാധാന്യം. കർഷക സമരത്തെ മുന്നിൽ നിന്ന് നയിക്കുന്ന സ്ത്രീകളെക്കുറിച്ചാണ് കവർ സ്റ്റോറി. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ മുതൽ ലക്ഷക്കണക്കിന് കർഷകർ ഇന്ത്യൻ തലസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ തടിച്ചുകൂടിയിരുന്നു. ജനുവരിയിൽ ശൈത്യകാലം ആരംഭിച്ചതോടെ, ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് പ്രായമായവരെയും സ്ത്രീകളെയും പ്രതിഷേധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ആവശ്യപ്പെട്ടു. മറുപടിയായി പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ കർഷകർ പ്രായഭേദമന്യേ സമരമുഖത്തേക്ക് കുതിച്ചെത്തി ; സമരത്തിന് വീര്യം പകരാൻ. ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ലായ സ്ത്രീകൾ, കോർപ്പറേറ്റ് ചൂഷണത്തിന് ഇരയാകാതിരിക്കാൻ ആണ് ഈ സമരം നടത്തുന്നത്. ഓക്സ്ഫാം ഇന്ത്യയുടെ കണക്കനുസരിച്ച് , 85% ഗ്രാമീണ സ്ത്രീകളും കാർഷികമേഖലയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും 13% പേർക്ക് മാത്രമേ ഭൂമി ഉടമസ്ഥതയിലുള്ളൂ. സ്ത്രീകളെ കർഷകരായി കാണുന്നില്ല എന്നതാണ് സത്യം. അവരുടെ അധ്വാനം വളരെ വലുതാണെങ്കിലും അദൃശ്യമാണ്.

കാർഷിക മേഖലയിലെ ലിംഗപരമായ അന്തരം സംബന്ധിച്ച് നടപടിയെടുക്കണമെന്ന് യു എൻ ഭക്ഷ്യ-കാർഷിക സംഘടന ആവശ്യപ്പെട്ടു. കാർഷിക വികസനവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന് സ്ത്രീകളുടെ ശബ്ദങ്ങൾ ഉയർന്നുകേൾക്കണമെന്ന് അവർ പറഞ്ഞു. ഇന്ത്യൻ സമൂഹത്തിലെ ലിംഗപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ഒരു സവിശേഷ അവസരം കൂടിയാണിതെന്ന് പഞ്ചാബ് കിസാൻ യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി ഗുർനം സിംഗ് വെളിപ്പെടുത്തി. പഞ്ചാബിൽ നിന്ന് തിക്രിയിലെ സമര കേന്ദ്രത്തിലേക്ക് ഭർതൃമാതാവിനും കുട്ടിക്കുമൊപ്പം എത്തിയ കിരൺജിത് കൗറിന്‍റെയും സംഘത്തിന്‍റെയും ചിത്രത്തോടെയാണ് ആർട്ടിക്കിൾ ആരംഭിക്കുന്നത്. സ്ത്രീകൾ സമരമുഖത്തേക്ക് വരേണ്ടതും തങ്ങളുടെ സാന്നിധ്യം അറിയിക്കേണ്ടതും പ്രധാനപ്പെട്ടകാര്യമാണെന്നാണ് കിരൺജിത് പറയുന്നത്. തനിക്ക് രണ്ട് പെൺമക്കളാണ്. ശക്തരായ സ്ത്രീകളായി അവരെ വളർത്തേണ്ടതുണ്ടെന്നും അവർ പറയുന്നു. 20 സ്ത്രീകളടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇവർ ഫെബ്രുവരി 23ന് തിക്രിയിലെത്തിയത്.

അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത പഞ്ചാബിലെ ഒരു കർഷകന്‍റെ വിധവയായ അമൻദീപ് കൗർ, എഴുപതിന് വയസിന് മുകളിലുള്ള കർഷക സ്ത്രീകൾ തുടങ്ങിയവരുടെയെല്ലാം ജീവിതങ്ങളും മാസികയിൽ ഇടംപിടിച്ചിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണയുമായാണ് താൻ ഇവിടെ എത്തിയതെന്ന് കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റ് ആയ ബിന്ദു അമ്മിണി പറഞ്ഞു. രണ്ട് മാസത്തിലേറെയായി സമരം ചെയ്യുന്ന ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നുള്ള സർജിത് കൗറും, ദിൽബിർ കൗറും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതുവരെ പോരാടുമെന്ന് തുറന്ന് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇറാഖ് :- കത്തോലിക്കാ സഭാ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം ചരിത്രനിമിഷമായി മാറിയിരിക്കുകയാണ്. കോവിഡ് ബാധ ആരംഭിച്ചതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അന്താരാഷ്ട്ര യാത്രയാണ് ഇത്. ആദ്യമായാണ് മാർപാപ്പ ഇറാഖ് രാജ്യം സന്ദർശിക്കുന്നത്. ആക്രമണങ്ങൾ എല്ലാം തന്നെ അവസാനിപ്പിക്കണമെന്ന ആഹ്വാനമാണ് അദ്ദേഹം നൽകിയത്. കോവിഡും മറ്റ് സുരക്ഷാ പ്രശ്നങ്ങളും അദ്ദേഹത്തിന്റെ യാത്രയെ തടസ്സമാക്കിയെങ്കിലും, അദ്ദേഹം വിജയകരമായി തന്റെ സന്ദർശനം പൂർത്തിയാക്കി. ഇറാഖിലെ ക്രിസ്തീയ സമൂഹത്തിന് കൂടുതൽ സ്വാതന്ത്ര്യവും അവകാശങ്ങളും നൽകണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തി.

മതങ്ങൾ തമ്മിലുള്ള ഐക്യത്തിന് മുൻഗണന കൊടുക്കുന്ന ഫ്രാൻസിസ് മാർപാപ്പ, ഇറാഖിലെ മുതിർന്ന ഷിയാ മുസ്ലിം പുരോഹിതനുമായി ചർച്ച നടത്താനും തീരുമാനമുണ്ട്. നോർത്തിലെ ഇർബിലിലുള്ള സ്റ്റേഡിയത്തിൽ അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്യും. ഏകദേശം പതിനായിരത്തോളം ഇറാഖി സെക്യൂരിറ്റി ഫോഴ്സ് ജീവനക്കാരെയാണ് മാർപാപ്പയുടെ സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാഖ് പ്രധാനമന്ത്രി മുസ്തഫ-അൽ – ഖദിമി വിമാനത്താവളത്തിൽ മാർപാപ്പയെ സ്വാഗതം ചെയ്തു. എയർപോർട്ട് റോഡിൽ നിരവധി ജനങ്ങൾ ആണ് അദ്ദേഹത്തെ കാണാനായി എത്തിയത്.

ഇറാഖ് സന്ദർശിക്കുവാൻ സാധിച്ചതിൽ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ പറഞ്ഞു. നിരവധി യുദ്ധങ്ങളുടെ പ്രശ്നങ്ങളും മറ്റും ഇറാഖ് രാജ്യം അനുഭവിച്ചതാണ്. അതിനാൽ അതിൽ നിന്നെല്ലാം ഒരു വിമോചനം ആവശ്യമാണെന്ന് മാർപാപ്പ വ്യക്തമാക്കി.

2010 -ൽ ജിഹാദി ആക്രമണം നടന്ന ബാഗ് ദാദിലെ സിറിയൻ കത്തോലിക്കാ പള്ളിയും മാർപാപ്പ സന്ദർശിച്ചു. ഏകദേശം 52 പേരാണ് അന്ന് മരണപ്പെട്ടത്. എല്ലാ തരത്തിലുള്ള ആക്രമണങ്ങളും അവസാനിപ്പിക്കേണ്ട സമയമായെന്ന് മാർപാപ്പ ഓർമിപ്പിച്ചു.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇന്ന് യുകെയിലെങ്ങും മലയാളി സമൂഹത്തിനിടയിലെ പ്രധാന ചർച്ചാവിഷയം എൻഎച്ച്എസ് നഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള വർദ്ധനവ് 1 % മാത്രം ആണെന്നതായിരുന്നു. ശമ്പള വർദ്ധനവിലെ കടുത്ത അനീതിയ്ക്കെതിരെ സമരത്തിന് മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ തയ്യാറെടുക്കുന്നതായി യുകെയിലെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് -19 നെതിരെ മുന്നണി പോരാളികളായ നേഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പള വർധനവിലെ കുറവിനെ കടുത്ത അനീതിയായാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

ഇതിനിടെ 1% ശമ്പള വർദ്ധനവിനെതിരെ പണി മുടക്കിനായി 35 മില്യൻ പൗണ്ട് ഫണ്ട് സ്വരൂപിക്കാൻ നേഴ്‌സിംഗ് യൂണിയനുകൾ തീരുമാനമെടുത്തു. റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ശമ്പള വർദ്ധനവിനെ ദയനീയം എന്നാണ് വിശേഷിപ്പിച്ചത്. ഒരു ശതമാനം ശമ്പള വർദ്ധനവ് എന്നാൽ ഏറ്റവും കൂടുതൽ പ്രവർത്തി പരിചയം ഉള്ള നേഴ്സിന് ആഴ്ചയിൽ വെറും 3.50 പൗണ്ട് കൂടിയേ അധികമായി ലഭിക്കുകയുള്ളൂ എന്ന ആർസിഎൻ ജനറൽ സെക്രട്ടറി ഡാം ഡോണ കിന്നെയർ മുന്നറിയിപ്പ് നൽകി. ഇത് വളരെ ദയനീയവും നിരാശാജനകവും ആണെന്ന് അവർ കൂട്ടിച്ചേർത്തു.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ മുന്നണിപ്പോരാളികളായി പ്രവർത്തിച്ച ബഹുഭൂരിപക്ഷം മലയാളികൾ ഉൾപ്പെടെയുള്ള എൻഎച്ച്എസ് നേഴ്സുമാരുടെ നിർദ്ദിഷ്ട ശമ്പള പരിഷ്കരണത്തിൽ അവഗണിച്ചതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കേവലം ഒരു ശതമാനം മാത്രമാണ് നിർദേശിക്കപ്പെട്ടിരിക്കുന്ന ശമ്പള വർദ്ധനവ് . എൻ എച്ച് എസ് ജീവനക്കാർക്ക് ഒരു ശതമാനം ശമ്പള വർധനവുമായി മുന്നോട്ടു പോകുന്ന സർക്കാരിന് വൻ പ്രതിഷേധം അഭിമുഖീകരിക്കേണ്ടതായി വരുമെന്ന് നേഴ്സിങ് യൂണിയൻ മുന്നറിയിപ്പ് നൽകി.

എൻഎച്ച്എസ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് ആരോഗ്യ വകുപ്പ് നൽകിയ ശുപാർശയെ ദയനീയം എന്നാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ് വിശേഷിപ്പിച്ചത്. 12.5% ശമ്പളവർധനവിനായുള്ള ആവശ്യമാണ് പൊതുവേ എൻഎച്ച്എസ് ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയർന്നുവരുന്നത്. കോവിഡ് മഹാമാരി എൻഎച്ച്എസിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിച്ചതാണ് ശമ്പള വർദ്ധനവിൽ നിഴലിച്ചിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നുള്ള വിശദീകരണം.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാകയാൽ നിർദ്ദിഷ്ട ശമ്പളപരിഷ്കരണം ഏറ്റവും മോശമായി ബാധിക്കുന്നത് മലയാളികളെയാണ്. 2020 ജൂലൈ പൊതുമേഖലാ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചപ്പോഴും നേഴ്സുമാരെ വേതന വർധനവിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിനെതിരെ അന്ന് വൻ പ്രതിഷേധമാണ് നേഴ്സിങ് യൂണിയനുകളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ ഒരു വർഷമായി കൊറോണാ മഹാമാരിയിൽ നിന്ന് സംരക്ഷിച്ച എൻ എച്ച് എസ് സ്റ്റാഫിന്റെ ശമ്പളം വെട്ടി കുറയ്ക്കുന്നത് നിരാശജനകമാണെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved