ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ സൗത്ത് വെസ്റ്റ് ട്രസ്റ്റുകളിലേക്ക് മാറ്റാൻ ലണ്ടനിലും സൗത്ത് ഈസ്റ്റിലും ഉള്ള ട്രസ്റ്റുകൾ ഒരുങ്ങുന്നു. 30 വയസ്സിനു താഴെയുള്ള രോഗികൾ കോവിഡ് ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ തീരുമാനം. ലണ്ടനിലെയും സൗത്ത് ഈസ്റ്റിലെയും ട്രസ്റ്റുകൾ രോഗികളെ സൗത്ത് വെസ്റ്റിലുള്ള ആശുപത്രികളിലേക്ക് മാറ്റുമ്പോൾ ഈസ്റ്റിലുള്ള രോഗികളെ മിഡ്‌ലാന്റിലേക്ക് മാറ്റും. പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ പടുത്തുയർത്തിയ ലണ്ടനിലെ നൈറ്റിംഗേൽ ആശുപത്രി വീണ്ടും തുറന്ന് പ്രവർത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച കോവിഡ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് സൗത്ത് ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
യുകെയിലുടനീളമുള്ള ആശുപത്രികൾ കോവിഡ് സമ്മർദ്ദങ്ങളെ നേരിടാൻ തയ്യാറാകണമെന്ന് എൻഎച്ച്എസ് അറിയിച്ചിട്ടുണ്ട്. ആശുപത്രികൾ നിറയുന്നതനുസരിച്ച് ലണ്ടനിൽ നിന്ന് വളരെ കുറച്ച് രോഗികളെ മാത്രം സൗത്ത് വെസ്റ്റ്, മിഡ്‌ലാന്റ് എന്നിവിടങ്ങളിലേക്ക് മാറ്റുമെന്ന് എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഹോപ്‌സൺ പറഞ്ഞു. രോഗപ്രതിസന്ധി വീണ്ടും ഉയരുമ്പോൾ എൻഎച്ച്‌എസ് തകരാൻ സാധ്യതയുണ്ടെന്ന് ഇന്റെൻസീവ് മെഡിസിൻ ഫാക്കൽറ്റി ഡീൻ ഡോ. അലിസൺ പിറ്റാർഡ് സൂചന നൽകി.
ഐസിയു വാർഡുകളിൽ കൊറോണ വൈറസ് ബാധിച്ച 30 വയസ്സിൽ താഴെയുള്ളവരുടെ കേസുകൾ ഉയരുന്നുണ്ടെന്നും അവർ മരണപ്പെടാനുള്ള സാധ്യത വർധിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. ചെറിയ കുട്ടികൾക്കിടയിൽ വൈറസ് അതിവേഗം പടരുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ അടച്ചുപൂട്ടാൻ വിദഗ് ധർ ആവശ്യപ്പെടുന്നതിനിടയിലാണ് ഈ പ്രതിസന്ധിയും കടന്നുവരുന്നത്. ബ്രിട്ടൻ തുടർച്ചയായി അഞ്ചാം ദിവസവും 50,000 കോവിഡ് -19 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി മരണങ്ങൾ 500 ൽ താഴെയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോൺടാക്ട് ലെസ് കാർഡുകളിലെ പരമാവധി പെയ്മെന്റ് തുക 45 പൗണ്ടിൽ നിന്ന് 100 പൗണ്ട് ആക്കി ഉയർത്തുന്നത് കോവിഡ് കാലഘട്ടത്തിലെ സാമ്പത്തിക മേഖലയിലെ പ്രധാന ചുവടുവെപ്പാണ്. യുകെ ഫിനാൻസ് എന്ന സിറ്റി ലോബി ഗ്രൂപ്പാണ് ഈ ആശയം ട്രഷറിയെ അറിയിച്ചിരിക്കുന്നത്. ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ അനുമതി ലഭിച്ചാലുടൻ ഇത് പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള പിൻമാറ്റത്തിന് ശേഷമുള്ള ആദ്യത്തെ തീരുമാനമാണിത് എന്നത് ശ്രദ്ധേയമാണ്.
പ്രതലങ്ങളിൽ സ്പർശിക്കേണ്ടതില്ലാത്ത കോൺടാക്ട് ലെസ് കാർഡുകൾ കോവിഡ് കാലത്തെ മികച്ച സൗകര്യം ആണെങ്കിൽ കൂടി യൂറോപ്യൻ കമ്മീഷന്റെ നിയമങ്ങളിൽ നിന്നുള്ള ചുവടുമാറ്റം കൂടിയാവുന്നത് ഈ തീരുമാനത്തെ ബ്രിട്ടീഷ് ജനതയ്ക്ക് ഇരട്ടി സൗകര്യപ്രദമാക്കും. നിർദ്ദേശത്തിന് ട്രഷറിയുടെ ഭാഗത്തുനിന്നും മികച്ച സ്വീകരണമാണ് ലഭിച്ചതെങ്കിലും ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ സമ്മതം ആവശ്യമാണ്.
ടാപ്പ് ആൻഡ് ഗോ എന്ന് പേരുള്ള ഈ കാർഡുകൾ ആദ്യമായി വിപണിയിലെത്തുന്നത് 2010ലാണ് അന്ന് 10 പൗണ്ട് ആയിരുന്നു പരമാവധി തുക. പിന്നീട് ഓരോ തവണകളായി തുക ഉയർത്തി കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ പരമാവധി ആളുകൾ പരമാവധി തുകയ്ക്കുള്ള ഷോപ്പിംഗ് നടത്തിയതായി മനസ്സിലാക്കാൻ കഴിഞ്ഞു. യുകെയിലെ 64% ഡെബിറ്റും 46% ക്രെഡിറ്റും ട്രാൻസാക്ഷനുകൾ നടന്നത് ഈ കാർഡുകളിലൂടെയാണ്.
എന്നാൽ ഈ കാർഡുകൾ കൂടുതലായി ഉപയോഗിക്കുന്നത് തട്ടിപ്പുകൾക്ക് ഇടയാക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. മുഴുവനായുള്ള കാർഡ് തട്ടിപ്പുകളുടെ കണക്കെടുത്തു നോക്കിയാലും കോൺടാക്ട് ലെസ് കാർഡുകളിൽ 3.3 ശതമാനം തട്ടിപ്പുകളേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ കാർഡുകളുടെ ഉപയോഗം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് 18 ശതമാനം ഉയർന്നിട്ടുണ്ട്. അതിനാൽ ഈ തീരുമാനം സ്തുത്യർഹം ആയിരിക്കുമെന്ന് യുകെ ഫിനാൻസിന്റെ പേഴ്സണൽ ഫിനാൻസ് മാനേജിങ് ഡയറക്ടർ എറിക് ലീൻഡേഴ്സ് പറഞ്ഞു.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ജനുവരി 4 തിങ്കളാഴ്ച മുതൽ യുകെയിൽ ഉടനീളം ഓക്സ്ഫോർഡ് വാക്സിൻ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. യുകെയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനത്തിൻെറ നിമിഷങ്ങളാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിച്ച പ്രതിരോധ വാക്സിൻ യുകെയ്ക്ക് സ്വന്തമാണ്. ഫൈസർ വാക്സിൻ ഉപയോഗിച്ചുള്ള പ്രതിരോധകുത്തിവെയ്പ്പ് യുകെയിൽ ഡിസംബർ എട്ടാം തീയതിയാണ് ആരംഭിച്ചത്. ഒരു മാസം പിന്നിടുമ്പോൾ ഓക്സ്ഫോർഡ് വാക്സിനും വിതരണത്തിന് എത്തുന്നത് യുകെയിലെ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിനെ കൂടുതൽ ത്വരിതപ്പെടുത്തും.
തിങ്കളാഴ്ച മുതൽ യുകെയിൽ ഉടനീളം ആദ്യഘട്ടമായി 530,000 ഡോസ് വാക്സിൻ ലഭ്യമാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ആഴ്ചയിൽ രണ്ട് ദശലക്ഷം ഡോസ് വാക്സിൻ പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ ലഭ്യമാക്കുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ റീജിയസ് മെഡിസിൻ പ്രൊഫസറായ സർ ജോൺ ബെൽ പറഞ്ഞു . രാജ്യത്തെ വാക്സിൻ ഉല്പാദനവും വിതരണവും കാര്യക്ഷമമാകണമെങ്കിൽ കൂടുതൽ നിക്ഷേപം ഈ രംഗത്ത് ഉണ്ടാകണമെന്ന് പ്രൊഫസർ ജോൺ ബെൽ ഇന്നലെ വിമർശനമുന്നയിച്ചിരുന്നു. വാക്‌സിനേഷൻെറ ലഭ്യതയെ കുറിച്ചുള്ള ആശങ്ക ഇംഗ്ലണ്ടിലെ ചീഫ് മെഡിസിൻ ഓഫീസർ ക്രിസ് വിറ്റിയും പങ്കുവെച്ചിരുന്നു.
കഴിഞ്ഞ വർഷം അവസാനത്തോടെ 30 ദശലക്ഷം ഡോസ് വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്നായിരുന്നു കണക്കാക്കിയിരുന്നത് . എന്നാൽ ഉത്പാദനരംഗത്തെ പ്രശ്നങ്ങളെ തുടർന്ന് ഇത് 4 ദശലക്ഷം ഡോസായി കുറഞ്ഞിരുന്നു . എന്നാൽ ഈ സ്ഥാനത്ത് ഇന്ത്യ 50 ദശലക്ഷം ഓക്സ്ഫോർഡ് വാക്സിൻ വിതരണത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി കഴിഞ്ഞു
ഡോ. ഐഷ വി
ഇന്ദിര ടീച്ചർ സ്വതവേയുള്ള ലാളിത്യത്തോടെ കലണ്ടറുകളെ കുറിച്ച് ക്ലാസ്സ് എടുത്തു. ജനുവരിയെ കുറിച്ച് പറഞ്ഞപ്പോൾ ടീച്ചർ ജാനസ് എന്ന പുരാതന റോമൻ ദൈവത്തെ കുറിച്ച് പറഞ്ഞു. രണ്ട് മുഖമുള്ള ദൈവം. ഒരു മുഖം ഭൂതകാലത്തേയ്ക്കും ഒന്ന് ഭാവികാലത്തേയ്ക്കും ഉറ്റുനോക്കുന്നതാണത്രേ . ജാനസിനെ അവർ ആദി ദൈവമായും മാറ്റങ്ങളുടെ തമ്പുരാനായും വാതിലുകളുടെ കാവലാളായും കണക്കാക്കുന്നു. അങ്ങനെയുള്ള ദ്വൈമുഖ ദൈവത്തിന്റെ പേരിൽ നിന്നാണത്രേ ജനുവരിയ്ക്ക് ആ പേര് ലഭിച്ചത്. ജനുവരിയെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ജനങ്ങൾ ആഘോഷത്തോടെ ഉണർന്നിരിയ്ക്കും. പഴയവയിൽ നിന്ന് പാഠമുൾക്കൊണ്ട് പുതു വർഷത്തിലേയ്ക്ക് ഒരു രൂപ മാറ്റം. “Ring out the wild bells, Ring in the new” എന്ന് ചിലർ ആവേശത്തോടെ ഉത്ബോദിപ്പിയ്ക്കും. നമ്മുടെ മനസ്സും ശരീരവും സമൂഹവും കാലവും ഭൂമിയും അനസ്യൂതം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ആ മാറ്റത്തിന്റെ തമ്പുരാനും ഈ ജാനസ് തന്നെ. മാറ്റം പല തരത്തിലാകാം. ജനനമുണ്ടെങ്കിൽ മരണവുമുണ്ട്. സുഖമുണ്ടെങ്കിൽ ദുഃഖവും ഉണ്ട്. സമ്പത്തുണ്ടെങ്കിൽ ക്ഷിതിയുണ്ട്. ഈ യാഥാർത്ഥ്യങ്ങളെ കൂടി ജാനസ് പ്രതിനിധീകരിക്കുന്നു. സൃഷ്ടിയുടെ ദൈവമായും റോമാക്കാർ ജാനസിനെ കാണുന്നു. മാറ്റങ്ങളുടെ ലോകത്ത് ട്രപ്പീസ് കളിക്കാരെപ്പോലെ ഒരു സംതുലിതാവസ്ഥയിൽ കഴിയാൻ കഴിയുന്നവർക്ക് വിജയം ഉറപ്പാക്കാം.
2019 -ൽ ആരംഭിച്ച കോവിഡ് 2020 കഴിഞ്ഞ് ജനിതക മാറ്റത്തിലൂടെ 2021 ലെത്തി നിൽക്കുന്നു. അതിജീവിയ്ക്കാൻ വേണ്ടി ശാസ്ത്രീയമായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുക എന്നതാണ് നമ്മുടെ മുന്നിലുള്ള പോം വഴി. നമ്മൾ മാറാൻ ജനുവരി വരെ കാത്തു നിൽക്കേണ്ടതില്ല. നന്നാവാൻ തീരുമാനിച്ചാൽ ആനിമിഷം തന്നെ നന്നാവുക . ഇനി ജനുവരിയിൽ ചില നല്ല കാര്യങ്ങൾ പദ്ധതി ആവിഷ്കരിച്ച് തുടങ്ങിയാലോ അത് തുടർന്ന് കൊണ്ട് പോകാനും ശ്രദ്ധിക്കുക.
എന്റെ ജീവിതത്തിലും ജനുവരി ചില നല്ല കാര്യങ്ങൾ സമ്മാനിച്ചിട്ടുണ്ട്. എന്റെ മൂത്തമകന്റെ ജന്മദിനം 2000 ജനുവരി ഒന്നാണ്. മില്ലേനിയം ബേബിയായി. എനിക്ക് കംപ്യൂട്ടർ സയൻസിൽ പി എച്ച് ഡി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ചതും 2014 ജനുവരിയിലാണ്.
ഞാൻ ജോലി ലഭിച്ച ശേഷം ഇരിങ്ങാലക്കുട ഉദയാ പ്രൊവിൻഷ്യൽ ഹൗസിന്റെ വിമൽ ഭവൻ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ താമസിക്കുന്ന സമയത്ത് സിസ്റ്റർ ടെറസ്സല്ല പറഞ്ഞത് ഡിസംബറിൽ നമ്മൾ മനസ്സും ശരീരവും പരിസരവും ഒന്ന് ശുചീകരിക്കും പുതു വർഷമായ ജനുവരിയെ വരവേൽക്കാൻ. എല്ലാ മാസവും ഒരു ദിവസമെങ്കിലും നമ്മൾ മാറ്റി വയ്ക്കണം നമ്മുടെ വീടും പരിസരവും ഓഫീസുമൊക്കെ ശുചിയാക്കാൻ എന്ന്.
എന്നും ശരീരവും മനസ്സും ശുചിയാക്കിയാൽ വരുന്ന ഓരോ നിമിഷവും നമുക്ക് പുതുമയുള്ളതായിത്തീരും. പഴയ നിമിഷങ്ങളുടെ അനാവശ്യ ഭാരങ്ങൾ ഒഴിച്ചു വയ്ക്കാൻ നമുക്ക് ശ്രമിക്കാം. ഇന്നിൽ ഈ നിമിഷത്തിൽ ശരിയായി ജീവിക്കാൻ വേണ്ടി. നമ്മൾ ജീവിക്കുന്ന നിമിഷങ്ങൾ മാത്രമേ നമ്മുടെ സ്വന്തമായുള്ളൂ. അതിനാൽ ഇന്ന് ഇപ്പോൾ ചെയ്യാൻ പറ്റുന്ന നന്മകൾ എല്ലാം നമ്മൾ ചെയ്തേക്കുക. ഏവർക്കും എന്റെ പുതുവത്സരാശംസകൾ.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : രാജ്യത്തെ വാക്സിൻ വിതരണം മന്ദഗതിയിൽ ആവാൻ കാരണം സർക്കാർ നിക്ഷേപത്തിന്റെ അഭാവവും ഉൽപാദന അവഗണനയുമാണെന്ന് ശാസ്ത്രജ്ഞർ ആരോപിച്ചു. വാക്സിനുകൾ നിർമ്മിക്കാനുള്ള ശേഷിയിൽ വേണ്ടത്ര നിക്ഷേപം നടത്താൻ ബ്രിട്ടനെ തയാറാക്കിയിട്ടില്ലെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ റീജിയസ് പ്രൊഫസറും സേജ് (സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി) അംഗവുമായ ജോൺ ബെൽ പറഞ്ഞു. കൂടുതൽ ഡോസുകൾ സൃഷ്ടിക്കാനായി നെതർലാൻഡിലെ ഹാലിക്സ്, സ്റ്റാഫോർഡ്ഷയറിലെ കോബ്ര ബയോളജിക്സ്, ഓക്സ്ഫോർഡ് ബയോമെഡിക്ക എന്നീ കമ്പനികളെ ഓക്‌സ്‌ഫോർഡ്, അസ്ട്രാസെനെക്ക എന്നിവർ ബന്ധപ്പെട്ടിട്ടുണ്ട്. ആ കമ്പനികൾ വാക്സിൻ ഉൽപാദിപ്പിച്ച ശേഷം, വ്രെക്സ്ഹാം ആസ്ഥാനമായുള്ള ഒരു പ്ലാന്റിലേക്ക് കൊണ്ടുപോകും. ആഗോള ആവശ്യം നിറവേറ്റാൻ കമ്പനികൾ പാടുപെടുന്നതിനാൽ വാക്‌സിൻ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങൾ ‘മാസങ്ങളോളം നിലനിൽക്കുമെന്ന്’ ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി ഈ ആഴ്ച മുന്നറിയിപ്പ് നൽകി.
പ്രതിരോധ കുത്തിവയ്പ് നൽകിയവർക്ക് രണ്ടാമത്തെ ഡോസ് നൽകുന്നതിനുപകരം, കഴിയുന്നത്ര ആളുകൾക്ക് ഫൈസർ വാക്സിൻ ഒറ്റ ഡോസ് നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ ആഗോള വിതരണത്തിൽ ഇതുവരെയും യാതൊരു പ്രശ്നവുമില്ലെന്ന് ഫൈസർ, ഓക്സ്ഫോർഡ്, അസ്ട്രാസെനെക്ക നിർമാതാക്കൾ അറിയിച്ചു. ഡിസംബറിൽ സർക്കാരിന്റെ വാക്‌സിൻ ടാസ്‌ക്ഫോഴ്‌സിന്റെ അവലോകനത്തിന് നേതൃത്വം നൽകിയ സർ റിച്ചാർഡ് സൈക്‌സ്, വിതരണത്തിലെ മെല്ലെപോക്ക് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച ബ്രിട്ടനിൽ 53,285 പേർ കൂടി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ പരാമർശം. തുടർച്ചയായ നാല് ദിവസങ്ങളിൽ 50,000ത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയുണ്ടായി. എട്ടുവയസ്സുള്ള കുട്ടിയടക്കം 613 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഔദ്യോഗിക മരണസംഖ്യ 74,125 ആയി ഉയർന്നു. ഡിസംബർ 30ന് മരണമടഞ്ഞ എട്ടു വയസ്സുകാരന് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി എൻഎച്ച്എസ് പറഞ്ഞു. അടുത്തയാഴ്ച രാജ്യത്തൊട്ടാകെയുള്ള രോഗികൾക്ക് കുറഞ്ഞത് പത്തു ലക്ഷം ഫൈസർ ഡോസുകളും 530,000 ഓക്സ്ഫോർഡ് ഡോസുകളും നൽകുമെന്നാണ് അറിയാൻ സാധിക്കുന്നത്.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി മുന്നോട്ട് കുതിക്കുന്നതിൻെറ ആശങ്കയിലാണ് യുകെയിലെ ആരോഗ്യമേഖല. പല ആശുപത്രികളിലും നല്ലൊരു ശതമാനം കോവിഡ് ബാധിതരാണ്. സ്റ്റാഫിൻെറ അഭാവവും ജനിതകമാറ്റം വന്ന വൈറസുകൾ സൃഷ്ടിക്കുന്ന രോഗ വ്യാപനവും എൻഎച്ച്എസ് ഹോസ്പിറ്റലുകൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നു.
ഇതിനിടെ കോവിഡ്-19 ൻെറ ജനിതകമാറ്റം വന്ന പുതിയ വൈറസ് വളരെ വേഗം പടരുന്നതാണെന്ന പഠന റിപ്പോർട്ട് പുറത്ത് വന്നു. പുതിയ വൈറസിൻെറ സാന്നിധ്യം ആർ -നമ്പർ 0.4 മുതൽ 0.7 വരെ വർദ്ധിക്കാൻ കാരണമാകുമെന്നാണ് കണ്ടെത്തൽ. യുകെയുടെ ശരാശരി ആർ നമ്പർ ഇപ്പോൾ തന്നെ 1.1 നും 1.3 നും ഇടയിലാണ്. ആർ നമ്പർ 1 -ന് താഴെയാണെങ്കിൽ മാത്രമേ വൈറസ് വ്യാപനം കുറയുന്നു എന്ന് കണക്കാക്കാൻ സാധിക്കുകയുള്ളൂ.
വൈറസ് വ്യാപനം കൂടിയ നിരക്കിൽ തുടരുന്ന സാഹചര്യത്തിൽ ലണ്ടനിലെ പ്രൈമറി സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള നടപടികളിൽനിന്ന് ഗവൺമെൻറ് പിൻവാങ്ങി. ലണ്ടൻ മേയർ സാദിഖ് ഖാൻ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ അധ്യാപകരും മാതാപിതാക്കളും കടുത്ത വിമർശനം ഉയർത്തിയിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
അയർലൻഡ് : ബ്രെക്‌സിറ്റ് “ആഘോഷിക്കേണ്ട ഒന്നല്ല” എന്ന് തുറന്നടിച്ച് അയർലൻഡ് വിദേശകാര്യ മന്ത്രി. വരാനിരിക്കുന്ന തടസങ്ങളെക്കുറിച്ച് സൈമൺ കോവ്‌നി മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം യുകെ ഔദ്യോഗികമായി വിച്ഛേദിച്ചതിന് ശേഷമാണ് ഇത്. ബ്രെക്സിറ്റ് എന്നാൽ ആഘോഷിക്കേണ്ട കാര്യം അല്ലെന്നും ബ്രിട്ടന്റെ പിൻവാങ്ങൽ വ്യാപാരത്തിൽ തടസ്സമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രെക്സിറ്റിനെ ഒരു യുഗത്തിന്റെ അവസാനമെന്ന് വിശേഷിപ്പിച്ച കോവ്‌നി, ഐറിഷ് കടലിലുടനീളമുള്ള വ്യാപാരം തടസ്സപ്പെടുമെന്ന് അറിയിച്ചു. ബ്രെക്‌സിറ്റിനു ശേഷമുള്ള പുതിയ വാണിജ്യ നിയമങ്ങൾ പ്രകാരം ബ്രിട്ടനിൽ നിന്ന് ആദ്യത്തെ ഫെറികൾ വെള്ളിയാഴ്ച അയർലണ്ടിൽ എത്തി.
വെള്ളിയാഴ്ച ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിൽ കോവ്‌നി ഇങ്ങനെ പറഞ്ഞു: “48 വർഷമായി യുണൈറ്റഡ് കിംഗ്ഡം ശരിക്കും യൂറോപ്യൻ യൂണിയന്റെ കേന്ദ്ര ഭാഗമാണ്. പരിവർത്തന കാലയളവിന്റെ അവസാനത്തോടെ അദ്ധ്യായം അവസാനിച്ചു. അയർലണ്ടിലെ നമുക്കെല്ലാവർക്കും, അത് ആഘോഷിക്കാനുള്ള ഒന്നല്ല. യുണൈറ്റഡ് കിംഗ്ഡവുമായുള്ള ഞങ്ങളുടെ ബന്ധം വളരെ അടുത്താണ്. ” വ്യാപാര പ്രശ്‌നങ്ങൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ബ്രിട്ടനും അയർലൻഡും തമ്മിലുള്ള ഐറിഷ് കടലിനു കുറുകെയുള്ള 72 ബില്യൺ പൗണ്ട് വ്യാപാരം ഞങ്ങൾ ഇപ്പോൾ കാണാൻ പോകുന്നു. കൂടുതൽ പരിശോധനകളും പ്രഖ്യാപനങ്ങളും പേപ്പർ വർക്കുകളും ചെലവും കാലതാമസവും മൂലം അത് തടസ്സപ്പെടും. ” കോവ്നി കൂട്ടിച്ചേർത്തു.
വടക്കൻ അയർലൻഡ് ട്രേഡിംഗ് പ്രോട്ടോക്കോൾ പ്രകാരം പ്രവർത്തിക്കുന്ന ഗ്രേറ്റ് ബ്രിട്ടനിൽ നിന്നുള്ള ആദ്യത്തെ ഫെറി സർവീസസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 ന് ബെൽഫാസ്റ്റിൽ എത്തി. സ്റ്റീന ലൈൻ കപ്പൽ സ്‌കോട്ട്‌ലൻഡിലെ കെയ്‌ൻറിയനിൽ നിന്നെത്തി. തടസ്സമോ കാലതാമസമോ നേരിട്ടിട്ടില്ല. അതേസമയം ഒരു വ്യാപാര കരാർ സാധ്യമാക്കിയതിലൂടെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ സന്തുഷ്ടനാണ്. “പരാജയത്തിന്റെ നിരവധി പ്രവചനങ്ങൾ ഉണ്ടായിരുന്നിട്ടും, ചർച്ചകൾ ഉപേക്ഷിക്കണമെന്ന നിരന്തരമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും നാം ഒരു പുതിയ കരാർ നേടിയെടുത്തു.” പുതുവർഷത്തിൽ അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകൻ
യു കെ :- യുദ്ധത്തിൽ മരിച്ച സൈനികരുടെ സ്മാരകങ്ങളിൽ രാജ കുടുംബാംഗങ്ങളോടൊപ്പം റീത്ത് സമർപ്പിക്കുന്നതിൽ നിന്ന് ഹാരി രാജകുമാരനെ വിലക്കിയത് രാജ്ഞിയുടെ സ്വന്തം തീരുമാനമെന്ന് റിപ്പോർട്ടുകൾ. രാജ്ഞിയാണ് ഇത്തരത്തിൽ ഒരു ശക്തമായ തീരുമാനമെടുത്തതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. ഹാരിയുടെ നേട്ടങ്ങളിൽ രാജ്ഞിക്ക് അഭിമാനമുണ്ട്, എന്നാൽ രാജകുടുംബത്തിന്റെ അഭിമാനത്തിനു ചേരാത്ത പ്രവർത്തനം ഹാരിയിൽ നിന്ന് ഉണ്ടാകുന്നത് രാജ്ഞി അംഗീകരിക്കുകയില്ലെന്ന് രാജകുടുംബം പുറത്തുവിട്ട വാർത്താകുറിപ്പിൽ രേഖപ്പെടുത്തുന്നു.
ഹാരി രാജകുമാരനെ സംബന്ധിച്ചുള്ള വാർത്തയോടെ പ്രതികരിക്കുവാൻ ചാൾസ് രാജകുമാരൻ ഇതുവരെയും തയ്യാറായിട്ടില്ല. ഹാരി രാജകുമാരന്റെ ഈ വിട്ടു പോക്ക് രാജ കുടുംബാംഗങ്ങളിൽ മിക്കവരിലും തന്നെ വിഷമം ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ആരും ഇതുവരെ ഔദ്യോഗിക വിശദീകരണത്തിനു തയ്യാറായിട്ടില്ല.
രാജ്ഞിയുടെ ശക്തമായ തീരുമാനം തെളിയിക്കുന്നത് ഹാരി രാജകുമാരന്റെ രാജകുടുംബവുമായുള്ള പൂർണമായ വിട്ടു പോക്കിനെയാണ്. ഹാരിയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾ വില്യമിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിസ്റ്റോളിലെ പൊതുപരിപാടികളിൽ നിറസാന്നിധ്യമായിരുന്ന റേ തോമസിന് കണ്ണീരോടെ യു കെയിലെ മലയാളി സമൂഹം വിടനൽകി. ഇന്ന് ഒൻപത് മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ഭാര്യയും മൂന്ന് മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വീട്ടിലെ ചടങ്ങിൽ പങ്കെടുത്തത്. സ്റ്റാക്ക്പൂള്‍ റോഡിലുള്ള സെന്റ് തോമസ് മാര്‍ തോമ ചര്‍ച്ചിലാണ് പൊതുദർശനവും മൃത സംസ്കാര ശുശ്രൂഷകളും നടന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും വളരെയേറെപേർ പള്ളിയിലും സെമിത്തേരിയിലും പങ്കെടുത്തത് മലയാളി സമൂഹത്തിന് റേയോടുള്ള സ്നേഹത്തിൻെറ നേർക്കാഴ്ചയായി.
ക്യാൻസർ രോഗബാധിതനായ റേ തോമസ് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയതിനിടയിലാണ് കൊറോണ വൈറസ് വില്ലനായി എത്തിയത്. ഏതാനും ദിവസങ്ങൾ വെൻറിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന റേ ഒടുവിൽ കോവിഡ് -19 ന്റെ രണ്ടാംവരവിൽ മരണത്തിന് കീഴടങ്ങി.
ബ്രിസ്റ്റോളിലെ മലയാളികളുടേതായ പൊതുപരിപാടികളിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന റേ തോമസിന്റെ മടങ്ങി വരവിനായുള്ള പ്രാർത്ഥനയിൽ ആയിരുന്നു ബ്രിസ്റ്റോൾ മലയാളികൾ. ബ്രിസ്റ്റോൾ മലയാളികൾക്ക് റേയുടെ നേതൃത്വശേഷി ഒരു മുതൽക്കൂട്ടായിരുന്നെന്നും റേയുടെ നിര്യാണം ബ്രിസ്റ്റോളിലെ മലയാളി സമൂഹത്തിൽ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചതെന്നും സുഹൃത്തുക്കൾ അഭിപ്രായപ്പെട്ടു.റേ തോമസ് തിരുവല്ല നിരണം സ്വദേശിയാണ്. ഭാര്യ സിബില്‍ റേ സൗത്ത് മീഡ് ആശുപത്രിയിൽ ജോലി ചെയ്യുന്നു . യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ റെനീറ്റ, സ്‌റ്റെഫ്‌ന, റിയാന്‍ എന്നിവരാണ് മക്കൾ.