Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പാൻഡെമിക്കിന് ശേഷമുള്ള സാഹചര്യത്തിലും ജീവനക്കാർക്ക് ആവശ്യമെങ്കിൽ ഓൺലൈൻ രീതിയിൽ തന്നെ ജോലി തുടരുവാൻ സ്വാതന്ത്ര്യം നൽകുന്നതാണ് പുതിയ സർക്കാർ നയം. പുതിയ നിയമ പ്രകാരം തൊഴിലുടമകൾക്ക് നിർബന്ധിച്ചു തങ്ങളുടെ ജീവനക്കാരെ ഓഫീസിലേക്ക് വിളിച്ചു വരുത്തുവാൻ സാധിക്കുകയില്ല. പുതിയ നിയമം കൊണ്ടുവരുന്നത് സംബന്ധിച്ച ഗവൺമെന്റ് ആലോചിക്കുന്നുണ്ടെന്ന് മന്ത്രിമാർ വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് പലഭാഗത്തുനിന്നും ഉയർന്നുവന്നിരിക്കുന്നത്. ഇത്തരം നയങ്ങൾ ഉത്പാദന ക്ഷമതയെ കാര്യമായി ബാധിക്കുമെന്നും, അതോടൊപ്പം തന്നെ സാധാരണ ജീവിതത്തിലേക്ക് ഒരു മടക്കം സാധിക്കുകയില്ല എന്നും വിമർശകർ വ്യക്തമാക്കുന്നു. ഇത്തരത്തിൽ വർക്ക്‌ – ഫ്രം – ഹോം രീതി തുടർന്നു പോയാൽ, നിരവധി പേർക്ക് ജോലി നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.


മന്ത്രിമാരുടെ ഈ തീരുമാനം ക്യാബിനറ്റിൽ തന്നെ വൻ വിവാദ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ചാൻസലർ റിഷി സുനക് എന്നിവരും ഓഫീസ് ജീവിതത്തിന്റെ സാധ്യതകളെ സംബന്ധിച്ച് സംസാരിച്ചു. ഓൺലൈൻ ജോലി ഡിഗ്രി തുടർന്നു കൊണ്ടു പോയാൽ ജനങ്ങളുടെ സാധാരണ ജീവിതത്തെ മൊത്തം ബാധിക്കുമെന്ന് അവർ വ്യക്തമാക്കി. എന്നാൽ ഇത്തരമൊരു രീതി എല്ലാവർക്കും പിന്നീട് ജീവിതത്തിൽ സാധാരണം ആകുമെന്ന് ക്യാബിനറ്റ് മന്ത്രി മൈക്കൽ ഗോവ് വ്യക്തമാക്കി.


ഈ സാഹചര്യത്തിൽ കൂടുതൽ പേർക്ക് വാക്സിൻ ലഭ്യമാക്കുക എന്നതാണ് ആവശ്യം എന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ഓൺലൈൻ ജോലി ജനങ്ങളുടെ മാനസിക ആരോഗ്യം തന്നെ തകർക്കുമെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള തീരുമാനം ഉണ്ടായാൽ ക്യാബിനറ്റിൽ തന്നെ എതിർപ്പുകൾ ഉണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2010 ജൂലൈയിലെ ഒരു പ്രഭാതത്തിൽ ഗണേഷ് വാസുദേവൻ കണ്ട കാഴ്ചയുടെ ഭീകരത ഇന്നും അദ്ദേഹത്തിന്റെ മനസ്സിൽ അലയടിച്ചുയരും. പുതുച്ചേരിയിൽ നിന്നും അത്ര അകലയല്ലാത്ത തീരപ്രദേശത്ത് പാർക്കുന്ന മുക്കുവനായിരുന്ന ഗണേഷിന്റെ വീട് മാത്രമല്ല കടൽ എടുത്തുകൊണ്ടു പോയത് ; ആ വീട് നിലയുറപ്പിച്ച മണ്ണ് കൂടിയാണ്. പിന്നീട് വർഷങ്ങളോളം, തീരത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെ ഒരു ഗസ്റ്റ് ഹൗസിലാണ് താമസിച്ചിരുന്നത്. കമ്മ്യൂണിറ്റി റിപ്പോർട്ടുകൾ പ്രകാരം ഈ തീരപ്രദേശത്ത് കുറഞ്ഞത് 200 ഏക്കർ (80 ഹെക്ടർ) ഭൂമി പൂർണ്ണമായും കടൽക്ഷോഭം കാരണം നശിച്ചു. കുറഞ്ഞത് 7,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഗണേഷിന്റെ മത്സ്യബന്ധന ഗ്രാമമായ ചിനമുദാലിയാർ ചവാഡി 2004ലെ സുനാമിയിൽ തന്നെ ഏറ്റവും അധികം നാശം നേരിട്ട ഇടമാണ്. എങ്കിലും ഇവിടുത്തെ ജനങ്ങൾ പൊരുതാൻ ഉറച്ചാണ് ജീവിക്കുന്നത്. വെള്ളം കുറയുമ്പോൾ അവർക്ക് അവരുടെ ജീവിതം പുനർനിർമിക്കാൻ കഴിയുമെന്ന് ഗണേഷ് ഉറപ്പിച്ചു പറയുന്നു. ഇവരുടെ ജീവിതം ബിബിസി റിപ്പോർട്ട്‌ ചെയ്തിരുന്നു.

മുമ്പ് പോണ്ടിച്ചേരി എന്നറിയപ്പെട്ടിരുന്ന പുതുച്ചേരി ഒരു കടൽത്തീര നഗരമാണ്. പണ്ട് ഒരു ഫ്രഞ്ച് കോളനിയായിരുന്നു. ഏഴ് സോണുകളായി വിഭജിച്ചിരിക്കുന്ന ഈ 40 കിലോമീറ്റർ (25 മൈൽ) തീരപ്രദേശം ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിൽ ഒന്നാണ്. എന്നാൽ കഴിഞ്ഞ പതിറ്റാണ്ട് മുതൽ ഈ ബീച്ചുകൾ അപ്രത്യക്ഷമാകാൻ തുടങ്ങി. പോണ്ടിച്ചേരി സിറ്റിസൺസ് ആക്ഷൻ നെറ്റ്‌വർക്ക് (പോണ്ടികാൻ) എന്ന പാരിസ്ഥിതിക അഭിഭാഷക സംഘം തയ്യാറാക്കിയ ചലഞ്ചഡ് കോസ്റ്റ് ഓഫ് ഇന്ത്യ എന്ന റിപ്പോർട്ടിന്റെ ഭാഗമായാണ് 2012 ൽ പ്രദേശത്തിന് സംഭവിച്ച മാറ്റങ്ങൾ രേഖപ്പെടുത്തി പ്രസിദ്ധീകരിച്ചത്. “തീരദേശത്തെ മണ്ണൊലിപ്പ് ഇത്ര കഠിനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താൻ ഞങ്ങൾ 2013 മുതൽ ഈ പ്രദേശം പഠിച്ചുകൊണ്ടിരിക്കുകയാണ്.”കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗമായ ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ‌സി‌സി‌ആർ) ഡയറക്ടർ എം വി രമണ മൂർത്തി പറഞ്ഞു.

6,000 കിലോമീറ്റർ (3,700 മൈൽ) തീരപ്രദേശങ്ങൾ പരിശോധിക്കാൻ എൻ‌സി‌സി‌ആറിലെ ശാസ്ത്രജ്ഞർ സാറ്റലൈറ്റ് ഇമേജറി ഉപയോഗിച്ചു.

1990 നും 2016 നും ഇടയിൽ ഈ തീരത്തിന്റെ 34% മുതൽ 40% കടുത്ത മണ്ണൊലിപ്പ് നേരിടുന്നുണ്ടെന്ന് കണ്ടെത്തി. മണ്ണൊലിപ്പിൽ ആളുകൾക്ക് വീട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. സസ്യങ്ങൾ നശിപ്പിക്കപ്പെടുന്നു. ശുദ്ധജല ജലാശയങ്ങൾ ഉപ്പുവെള്ളമായി മാറുന്നു.

കേരളത്തിലും സമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസം കേരളതീരത്ത് ഉണ്ടായ ശക്തമായ കടൽ ക്ഷോഭത്തിൽ കേരളത്തിന്റെ തെക്കെയറ്റം മുതൽ വടക്കെയറ്റം വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ മുഴുവൻ കടൽ കയറുകയും, അവരുടെ വീടുകളും ജീവനോപാധികളും നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ പല മത്സ്യബന്ധന ഗ്രാമങ്ങളും മാഞ്ഞുപോകാൻ തുടങ്ങിയിരിക്കുകയാണെന്ന സത്യാവസ്ഥ ഉൾകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പരിസ്ഥിതിവിരുദ്ധമായ നിര്‍മാണങ്ങളും കാലാവസ്ഥാ വ്യതിയാനും ഭരണസംവിധാനങ്ങളുടെ അവഗണനയും മൂലം കേരളത്തിലെ കടലോരഗ്രാമങ്ങളില്‍ ജീവിതം അസാധ്യമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

മഴക്കെടുതിയിൽ പൊറുതിമുട്ടിയാണ് ആലപ്പുഴ കഴിയുന്നത്. വെള്ളക്കെട്ടിൽ നട്ടംതിരിയുന്ന കുട്ടനാട്ടുകാരുടെ ജീവിതം ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. പമ്പയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ മടവീണും പുറംബണ്ടിലൂടെ വെള്ളം കവിഞ്ഞൊഴുകിയുമാണ് പാടങ്ങൾ വെള്ളത്തിലായത്, ഇതുവഴി നൂറുകണക്കിന് വീടുകളിലും വെള്ളം കയറി. നിലനിൽപ്പിനായി കേഴുന്ന ജനതയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. വെള്ളപ്പൊക്ക ദുരിതം തുടര്‍ക്കഥയായ കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ നിന്ന് പലായനം ചെയ്യുകയാണ് കുടുംബങ്ങള്‍. ജനിച്ചുവളര്‍ന്ന ഭൂമി ഉപേക്ഷിച്ച് വെള്ളപ്പൊക്ക ഭീഷണിയൊഴിഞ്ഞ പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തി ജീവിതം പറിച്ചുനടാനാണ് അവരുടെ ശ്രമം. ഇവരെല്ലാം പോരാടുകയാണ്, ജീവനും ജീവിതവും ചേർത്ത് പിടിച്ച് തന്നെ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്ക് അന്താരാഷ്ട്ര യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്നതിനെക്കുറിച്ച് ഗവൺമെൻറ് ഗൗരവമായി ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് നടപ്പിലായാൽ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും സ്വീകരിച്ചവർക്ക് യുഎസ്, യൂറോപ്പിലെ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിച്ച് ബ്രിട്ടനിൽ തിരിച്ചു വരുമ്പോൾ ക്വാറന്റീൻ ആവശ്യമായി വരില്ല. ഈ തീരുമാനം സാമ്പത്തിക വ്യവസായ മേഖലയ്ക്ക് വലിയ ഉത്തേജനമാകുമെന്നാണ് കരുതപ്പെടുന്നത്.

നിലവിലെ കണക്കനുസരിച്ച് യുകെയിൽ 30 ദശലക്ഷത്തിലധികം ആളുകൾക്ക് രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പും ലഭ്യമായിട്ടുണ്ട്. 21- 28 നും ഇടയിൽ പ്രായമുള്ള ഒരു ഒരു മില്യൻ ആളുകൾക്ക് ബുധനാഴ്ച മുതൽ കോവിഡ് വാക്‌സിന് വേണ്ടിയുള്ള ബുക്കിംഗ് ആരംഭിച്ചിരുന്നു. 18 മുതൽ 20 വരെ പ്രായമുള്ളവർക്ക് ഈ ആഴ്ച അവസാനത്തോടെ ബുക്കിങ്ങിനായി ക്ഷണിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രണ്ട് ഡോസ് വാക്സിൻ ലഭിച്ചവർക്കുള്ള യാത്ര നിയന്ത്രണത്തിൽ ഇളവുകൾ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാൻ കൂടുതൽ ആളുകളെ പ്രേരിപ്പിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

അഞ്ജു റ്റി , മലയാളം യുകെ ന്യൂസ് ടീം

ആഗോളതാപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യം ഇതുവരെ മുൻകരുതൽ എടുത്തിട്ടില്ല എന്ന് സർക്കാരിനെതിരെ വാൻ വിമർശനം. സമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നത്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വൈദ്യുതി മുടക്കം, ഭക്ഷ്യക്ഷാമം, വരൾച്ച, ചൂട്, എന്നിവ ആഗോള താപനില ഉയരുന്നതിനനുസരിച്ച് കാലാവസ്ഥയെ തകിടം മറിക്കും എന്നാണ് വിലയിരുത്തൽ. ഇത്തരം സന്ദർഭങ്ങൾ നേരിടുന്നതിനായി യാതൊരുവിധത്തിലുള്ള ആസൂത്രണവും സർക്കാരിൻെറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തികൊണ്ടുള്ള മുന്നറിയിപ്പാണ് 1,500 പേജുള്ള റിപ്പോർട്ടിലൂടെ കാലാവസ്ഥാ വ്യതിയാന സമിതി തയ്യാറാക്കിയിരിക്കുന്നത്.

450 ശാസ്ത്രജ്ഞരും വിദഗ്ധരും ചേർന്ന് തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ആഗോളതാപനില കൂടുന്നതു മൂലം 2050 ഓടുകൂടി നെറ്റ് എമിഷൻ സീറോ എന്ന ലക്ഷ്യത്തിൽ എത്താൻ രാജ്യത്തിന് കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം ബ്രിട്ടനിലെ ശരാശരി താപനില 1.2 സെൽഷ്യസ് വർദ്ധിച്ചിട്ടുണ്ട്. ഇത് 0.5 സെൽഷ്യസ് കൂടി വർധിക്കുമെന്നാണ് വിലയിരുത്തൽ.

ആഗോളതാപനിലയിലുള്ള വൻ വർദ്ധനവ് തടയാനായി നവംബറിൽ യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനം COP26നു ബ്രിട്ടൺ ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച് 2050 ഓടുക്കൂടി വേനൽക്കാലത്ത് 10 ശതമാനം കൂടുതൽ വരണ്ടതും, ശീതകാലം 5 ശതമാനം കൂടുതൽ തണുപ്പുള്ളതും, കനത്ത മഴയിൽ 10 ശതമാനം വർദ്ധനവും ഉണ്ടായിരിക്കും. സമുദ്രനിരപ്പ് 1981-2000 നേക്കാൾ 10-30 സെന്റിമീറ്ററും ഉയരുമെന്നുള്ള അപായ സാധ്യതയും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്റ്റാഫോർഡ്‌ഷെയർ : ഇറക്കം കുറഞ്ഞ സ്കർട്ട് ധരിച്ചെത്തിയ 6 വിദ്യാർത്ഥിനികളെ പരസ്യമായി അധിക്ഷേപിച്ച് സ്കൂൾ അധികൃതർ. സ്റ്റാഫോർഡ്‌ഷെയറിലെ കാനോക്കിലെ കാനോക്ക് ചേസ് ഹൈസ്‌കൂളിലെ അസംബ്ലിയിൽ മറ്റ് ഇരുന്നൂറോളം വിദ്യാർത്ഥികളുടെ മുന്നിൽ വെച്ചാണ് വിദ്യാർത്ഥികളെ ശകാരിച്ചത്. തങ്ങൾ നാണിച്ചുപോയെന്നും ഇരിപ്പിടങ്ങളിലേക്ക് മടങ്ങുമ്പോൾ സഹ വിദ്യാർത്ഥികൾ തങ്ങളെ കളിയാക്കിയെന്നും 13നും 14നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിൽ ഒരാൾ പറഞ്ഞു. മറുപടിയായി, സ്കൂളിലെ നൂറുകണക്കിന് പെൺകുട്ടികൾ അടുത്ത ദിവസം അവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സ്കർട്ട് ധരിച്ചെത്തി. 17 പേർ ടെന്നീസ് കോർട്ടിൽ പ്രതിഷേധ പ്രകടനം നടത്തി. മാതാപിതാക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

“ഞാൻ എന്റെ സീറ്റിലേക്ക് തിരിച്ചു പോയപ്പോഴും അന്ന് വീട്ടിലേക്ക് തിരിച്ചുപോയപ്പോഴും സഹപാഠികൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് ലജ്ജ തോന്നി.” അപമാനിക്കപ്പെട്ട വിദ്യാർത്ഥികളിലൊരാളായ മോളി സ്റ്റോക്ക് പറഞ്ഞു. “എനിക്ക് ഇഷ്ടമുള്ളത് ധരിക്കാൻ എന്റെ അമ്മ എന്നെ അനുവദിക്കുന്നു. ഞാൻ സ്കൂൾ നിയമം ലംഘിച്ചാൽ അമ്മ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിടില്ല. ഒപ്പം മിടുക്കിയായിരിക്കുക എന്നതാണ് എന്റെ രീതി. ഞാൻ വ്യത്യസ്ത അവസരങ്ങളിൽ വ്യത്യസ്തമായി വസ്ത്രം ധരിക്കുന്നു. ഭാവിയിൽ സ്കർട്ട് ധരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് എനിക്ക് തോന്നുന്നു.” മോളി വ്യക്തമാക്കി. നീളം കുറഞ്ഞതും ഇറുകിയതുമായ സ്‌കർട്ട് ധരിച്ച പെൺകുട്ടികളെ തിരഞ്ഞെടുക്കാൻ ഇയർ ഹെഡ് മിസ് ജിങ്ക്സ്, ഫോം ട്യൂട്ടർമാരോട് ആവശ്യപ്പെട്ടതായും മോളിയുടെ പുരുഷ ട്യൂട്ടർ തന്നെയും മറ്റൊരു പെൺകുട്ടിയെയും തിരഞ്ഞെടുത്തുവെന്നും അവൾ അറിയിച്ചു. സ്കൂൾ ചട്ടങ്ങൾ അനുസരിച്ച് സ്കർട്ടുകൾ കാൽമുട്ടിന് മുകളിലായിരിക്കണം. പെൺകുട്ടികൾ സ്വീകാര്യമല്ലാത്ത രീതിയിൽ സ്കർട്ട് ധരിച്ചിരുന്നുവെന്നാണ് ഇയർ ഹെഡ് അവകാശപ്പെടുന്നത്.

ഈ വസ്ത്രധാരണ രീതി പുരുഷ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ ആകർഷിക്കുന്നതായി സ്കൂൾ അധികൃതർ പിന്നീട് പറഞ്ഞു. “ഇത് ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു, അത് അവരെ അലോസരപ്പെടുത്തുന്നുവെങ്കിൽ അവർ സ്കൂളിൽ ജോലി ചെയ്യാൻ പാടില്ലെന്ന് ഞാൻ കരുതുന്നു.” മോളി അഭിപ്രായപ്പെട്ടു. മോളിയും മറ്റ് 16 വിദ്യാർത്ഥിനികളും ചേർന്ന് തൊട്ടടുത്ത ദിവസം ഒരു പ്രതിഷേധം സംഘടിപ്പിച്ചു. സ്കൂൾ അധികൃതർ മാപ്പ് പറയുന്നതുവരെ അവർ പ്രതിഷേധം തുടർന്നു. മോളിയുടെ അമ്മ ജോവാന സ്റ്റോക്ക് ഹെഡ് ടീച്ചറോട് പരാതിപ്പെട്ടതിനെ തുടർന്ന് അവർ ക്ഷമ ചോദിക്കുകയും അന്വേഷണം നടത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

അതേസമയം അധ്യാപകർ വിദ്യാർത്ഥികളോട് സ്കർട്ടിനു താഴെ ഷോർട്ട്സ് ധരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. ശാരീരിക അധിക്ഷേപം നേരിടാത്ത രീതിയിൽ പെൺകുട്ടികൾക്ക് സ്കൂളിൽ തുടരാനുള്ള മാർഗ്ഗങ്ങൾ സ്കൂളുകൾ തന്നെ കണ്ടെത്തേണ്ടതുണ്ടെന്ന് ഒഫ്സ്റ്റെഡ് ചീഫ് ഇൻസ്പെക്ടർ അമൻഡ സ്പിൽമാൻ പറഞ്ഞു. പത്തിൽ ഒമ്പത് പെൺകുട്ടികൾക്കും ലൈംഗിക അധിക്ഷേപം നേരിടേണ്ടതായി വന്നിട്ടുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് കോമൺസ് വിദ്യാഭ്യാസ സമിതി, സ്കൂൾ വാച്ച്ഡോഗിനെ ചോദ്യം ചെയ്യുകയുണ്ടായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മെയ് മാസത്തിൽ കാണാതായ ഹംഗേറിയൻ യുവതിയുടേത് എന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങൾ ലണ്ടൻ പോലീസ് കണ്ടെടുത്തു. ആഗ്നേസ് അകോമ് എന്ന ഇരുപതു വയസ്സുകാരിയേയാണ് മെയ് -9ന് കാണാതായത്. ഹംഗറിക്കാരിയായ ഇവർ മൂന്ന് വർഷമായി യുകെയിൽ താമസിക്കുകയായിരുന്നു. ക്രിക്കിൾവുഡ് ബ്രോഡ്വെയിലുള്ള വീട്ടിൽ നിന്നിറങ്ങിയ ഇവരെ പിന്നീട് കാണാതാവുകയായിരുന്നു. യുവതിയുടെ തിരോധാനത്തിനോടനുബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അറുപത്തിമൂന്നുകാരനായ നെകുലെയ് പൈസെൻ എന്നയാളെ മെയ്‌ 23 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നോർത്ത് വെസ്റ്റ് ലണ്ടനിലെ ക്രിക്കിൾവുഡിലുള്ള നിയസ്ഡെൻ റിക്രിയേഷൻ പാർക്കിൽ നിന്നാണ് ശരീരാവശിഷ്ടങ്ങൾ പോലീസ് കണ്ടെത്തിയത്.


ശരീര അവശിഷ്ടങ്ങളുടെ ഫോറൻസിക് പരിശോധന ഇതുവരെ നടത്തിയിട്ടില്ല. എങ്കിലും യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയ പാർക്കിൽ കൂടുതൽ ഫോറൻസിക് പരിശോധനകൾ നടത്തുമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ നീൽ ജോൺ അറിയിച്ചു. ഇതോടൊപ്പംതന്നെ സഹകരിച്ച പ്രദേശവാസികളോടുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. പാർക്കിൽ നിന്നും പോലീസ് അധികൃതർ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയത് വളരെ ഞെട്ടിപ്പിക്കുന്ന സംഭവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോക്ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകിയും കോവിഡ് വ്യാപനവും മരണനിരക്കും കുറയ്ക്കുന്നതിൽ മറ്റ് രാജ്യങ്ങൾക്ക് മാതൃകയായിരുന്നു ബ്രിട്ടൻ. പല യൂറോപ്യൻ രാജ്യങ്ങളും രണ്ടാം തരംഗത്തിൽ തകർന്നടിഞ്ഞപ്പോൾ ചിട്ടയായ രോഗനിയന്ത്രണ മാർഗ്ഗങ്ങളിലൂടെ ഏറ്റവും കുറവ് രോഗബാധയും മരണനിരക്കും രേഖപ്പെടുത്തിയ രാജ്യമായിരുന്നു ബ്രിട്ടൻ. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. നിലവിൽ സ്പെയിനിനെ മറികടന്ന് യൂറോപ്പിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യമായി യുകെ മാറി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൂടുതൽ വ്യാപന ശേഷിയുള്ള ജനിതകമാറ്റം വന്ന ഇന്ത്യൻ വൈറസ് വകഭേദമാണ് യുകെയുടെ രോഗവ്യാപന നിരക്ക് ഉയരാൻ കാരണമായത്.

ഇതിനിടെ രാജ്യത്തെ കെയർ ഹോം ജീവനക്കാർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 16 ആഴ്ചകൾക്കുള്ളിൽ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത കെയർ ഹോം ജീവനക്കാരുടെ ജോലി നഷ്ടപ്പെടും. മാധ്യമങ്ങളിൽ ഈ വാർത്ത വന്നെങ്കിലും ഔദ്യോഗികമായി സർക്കാർ അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. ഏതാനും ദിവസത്തിനുള്ളിൽ ഈ വിഷയത്തിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ കുത്തിവെയ്പ്പുകൾ നിർബന്ധിതമാക്കുന്നത് ആവശ്യത്തിന് ജീവനക്കാരെ ലഭിക്കാൻ ബുദ്ധിമുട്ടുന്ന കെയർ ഹോം മേഖലയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യൻ വൈറസ് വകഭേദത്തിൻെറ വ്യാപന ഭീഷണി മൂലം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനിൽ ഈ ആഴ്ച അവസാനം മുതൽ 18 വയസിന് മുകളിലുള്ളവർക്ക് പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമാകും. അടുത്ത 4 ആഴ്ചകളിൽ പരമാവധി ആൾക്കാരിലേയ്ക്ക് പ്രതിരോധകുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് പറഞ്ഞു. ഇതിലൂടെ ലോക്ഡൗൺ അവസാനിക്കുന്നതിനുമുമ്പ് ഒരു ഡോസ് പ്രതിരോധകുത്തിവെയ്പ്പെങ്കിലും നൽകാനാണ് എൻഎച്ച്എസ് ലക്ഷ്യമിടുന്നത്. ജൂലൈ 19 ഓടുകൂടി മൂന്നിൽ രണ്ട് വിഭാഗം പ്രായപൂർത്തിയായവർക്കും രണ്ട് ഡോസ് വാക്സിൻ നൽകാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ യുകെയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് 4 ആഴ്ച കൂടി വൈകിപ്പിക്കാൻ തീരുമാനമായി. ജൂൺ 21-ന് നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നത്. രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും സ്ഥിതിവിശേഷം വിലയിരുത്തുമെന്നും നിലവിലെ സാഹചര്യത്തിൽ 4 ആഴ്ചയിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടി വരില്ല എന്ന് കരുതുന്നതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലോക് ഡൗൺ നീട്ടുന്നതിലൂടെ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാൻ എൻഎച്ച്എസിന് കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടനിൽ ലോക്ക് ഡൗൺ പിൻവലിച്ചാൽ ജൂലൈ മാസത്തോടെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം ആയേക്കാം എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു .

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : രാജ്യം വിട്ട് ഐഎസിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റായിരുന്നെന്നും രാജ്യത്തേക്ക് തിരികെ വരാൻ താല്പര്യമുണ്ടെന്നും അറിയിച്ച് ഷമിമ ബീഗം. 21കാരിയായ ഷമിമ, തന്റെ പുതിയ അഭിമുഖത്തിൽ ഒരു ഹിജാബ് ധരിച്ച് ഐഎസ്ഐഎസിന്റെ നടപടികളെ എതിർക്കുന്നു. അവളുടെ പ്രാരംഭ അഭിമുഖങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇത്. 2015ൽ ബെത്‌നാൽ ഗ്രീൻ സ്‌കൂൾ വിദ്യാർത്ഥിനിയായിരിക്കെ ബ്രിട്ടൻ വിട്ട് സിറിയയിലേക്ക് പോയപ്പോൾ തീവ്രവാദികൾ തന്റെ മനസ് മാറ്റുകയായിരുന്നുവെന്ന് ബംഗ്ലാദേശ് വംശജയായ ഷമീമ വ്യക്തമാക്കി. ഡേഞ്ചർ സോൺ എന്ന ചിത്രത്തിനായി ആൻഡ്രൂ ഡ്രൂറിയോട് സംസാരിച്ച അവൾ പറഞ്ഞു: “ഞാൻ ഒരു തീവ്രവാദിയാണെന്ന് കരുതുന്നില്ല. എന്നാൽ വലിയൊരു തെറ്റ് ചെയ്തു.”

“എന്നെ പുനരധിവസിപ്പിക്കണമെന്ന് ഞാൻ വ്യക്തിപരമായി ആവശ്യപ്പെടുന്നില്ല. പക്ഷേ മറ്റുള്ളവരെ പുനരധിവസിപ്പിക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.” ഷമിമ കൂട്ടിച്ചേർത്തു. താൻ ഇപ്പോൾ പാശ്ചാത്യ വസ്ത്രങ്ങൾ ആണ് ധരിക്കുന്നതെന്ന് അവൾ ഡ്രൂറിയോട് പറഞ്ഞു. യുകെ സർക്കാരിനായി സന്ദേശമുണ്ടോ എന്ന് ചോദിച്ചപ്പോൾ അവർ കൂട്ടിച്ചേർത്തു: “ദയവായി എനിക്ക് വീട്ടിലേക്ക് വരാൻ അനുവാദം നൽകാമോ?” 2019 ഫെബ്രുവരിയിൽ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ കഴിയവേ ഷമീമ ഒമ്പത് മാസം ഗർഭിണിയാണെന്ന വാർത്ത വന്നപ്പോൾ മുൻ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ദേശീയ സുരക്ഷാ കാരണങ്ങളാൽ അവളുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളും ഐഎസിൽ നിന്ന് ഓടി രക്ഷപെട്ട സാഹചര്യവും വിവരിക്കുന്ന പുതിയ ഡോക്യുമെന്ററി ‘ദി റിട്ടേൺ: ലൈഫ് ആഫ്റ്റർ ഐഎസ്ഐഎസ്’, ഇന്ന് പുറത്തിറങ്ങും. പൗരത്വം തിരിച്ചുകിട്ടാനായി നിയമവഴികളിൽ ഷമിമ ഇറങ്ങിത്തിരിച്ചെങ്കിലും യുകെ സുപ്രീം കോടതി അവരുടെ ഹർജി തള്ളി. ബംഗ്ലാദേശും അവളെ കയ്യൊഴിഞ്ഞു.

ഇതിന് സമാനമായ സാഹചര്യമാണ് കഴിഞ്ഞ ദിവസം കേരളത്തിലും നടന്നത്. അഫ് ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്ന 4 മലയാളി യുവതികളെയും നാട്ടിലേക്ക് തിരിച്ചെത്തിക്കേണ്ട എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഐഎസ് ഭീകരരെ വിവാഹം ചെയ്ത സ്ത്രീകളെയും അവരുടെ കുട്ടികളെയും തിരികെ സ്വീകരിക്കേണ്ടതെന്ന നിലപാട് നേരത്തേ സ്വീകരിച്ചിരുന്നു. സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ, റാഫീല, മെറിൻ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ് ഗാൻ ജയിലിൽ ഉള്ളത്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഇൻ ഖൊറാസൻ പ്രൊവിൻസിൽ (ഐഎസ്കെപി) ചേരാൻ 4 പേരുടെയും ഭർത്താക്കന്മാർ അഫ് ഗാനിലേക്ക് കടന്നപ്പോഴാണ് ഇവർ കൂടെ പോയത്. 2013 നും 2018 നും ഇടയിൽ ഐഎസിൽ ചേരാനായി സിറിയയിലേക്കും ഇറാക്കിലേക്കും പോയവരിൽ മറ്റു രാജ്യങ്ങളുടെ 52,808 പൗരന്മാരുണ്ടെന്നാണു ബിബിസി റിപ്പോർട്ട് ചെയ്തത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ജി 7 ഉച്ചകോടിയിൽ ഉരുത്തിരിവായ വിവാദങ്ങൾ ശാന്തമാക്കുവാൻ പരമാവധി ശ്രമിക്കുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ ശക്തമായ ഐക്യത നിലനിൽക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. നോർത്തേൺ അയർലൻഡ് യുകെയുടെ ഭാഗമല്ല എന്ന ഫ്രഞ്ച് പ്രസിഡന്റിന്റെ വിവാദപരമായ പരാമർശത്തിനെതിരെ, ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഡോമിനിക് റാബ് ശക്തമായി പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നുണ്ടായ വിവാദ സാഹചര്യങ്ങൾക്കുള്ള സമാധാന ശ്രമമാണ് ഇപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ജി 7 ഉച്ചകോടി യുടെ അവസാനത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബോറിസ് ജോൺസൺ ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യത നിലനിൽക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുവാൻ ഏതറ്റംവരെയും പരിശ്രമിക്കും. എന്നാൽ ഇതിനായി ഇപ്പോൾ വിവാദങ്ങളുടെ ആവശ്യമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ഉച്ചകോടിയുടെ ഒരു മുഖ്യവിഷയമായി ഇതിനെ കരുതേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ സമാധാനശ്രമങ്ങൾ ആണ് ആവശ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടനിൽ നിന്നും ശീതീകരിച്ച മാംസ പദാർത്ഥങ്ങൾ നോർത്തേൺ അയർലൻഡിലേയ്ക്ക് എത്തുന്നതിനുള്ള വിലക്ക് സംബന്ധിച്ചാണ് ഇപ്പോൾ നിലവിലുള്ള വിവാദങ്ങൾ ആരംഭിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണ നൽകി ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബും രംഗത്തെത്തിയിരുന്നു. ബോറിസ് ജോൺസൺ വളരെ നല്ല രീതിയിൽ ആണ് ഇപ്പോൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ഫോറിൻ സെക്രട്ടറി വ്യക്തമാക്കി. യുകെയുടെ താൽപര്യങ്ങൾ കൂടി സംരക്ഷിക്കുന്ന തരത്തിൽ ആകണം യൂറോപ്യൻ യൂണിയന്റെ പ്രവർത്തനങ്ങൾ എന്ന് ഫോറിൻ സെക്രട്ടറി ആവശ്യപ്പെട്ടു. ഇരുവരുടെയും ഭാഗത്തുനിന്ന് സമാധാനശ്രമങ്ങൾ ഉണ്ടാകണമെന്ന് മറ്റു രാജ്യങ്ങളെല്ലാം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved