ന്യൂസ് ഡെസ്ക് മലയാളം യുകെ

രോഗവ്യാപനവും മരണനിരക്കും കുറഞ്ഞതിനെ തുടർന്ന് അനുവദിക്കപ്പെട്ട ലോക് ഡൗൺ ഇളവുകൾ എല്ലാ അർത്ഥത്തിലും ആസ്വദിക്കുകയാണ് ബ്രിട്ടീഷുകാർ. 53 വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ ഈ ദിനങ്ങളിൽ ഇന്നലെയും ഇന്നുമായി ആയിരങ്ങളാണ് ബീച്ചുകളിലേയ്ക്ക് ഒഴുകിയെത്തിയത്. ഈ ദിവസങ്ങളിൽ ബ്രിട്ടണിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉയർന്ന താപനില 75 ഡിഗ്രി ഫാരൻഹീറ്റ് (24° സെൽഷ്യസ്) ആണ്. 6 പേർ ഒത്തുചേരാനുള്ള അനുവാദമാണ് നിലവിലുള്ളത്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തി വൻ ആൾക്കൂട്ടമാണ് ബീച്ചുകളിലും പാർക്കുകളിലും തടിച്ചുകൂടിയത്.

തിങ്കളാഴ്ച നോട്ടിങ്ഹാമിലെ പാർക്കുകളിൽ ആളുകൾ മദ്യപിച്ച് പ്രശ്നം സൃഷ്ട്ടിച്ചതിനെ തുടർന്ന് പാർക്കുകളിൽ മദ്യം നിരോധിക്കാൻ പോലീസ് നിർബന്ധിതരായിരുന്നു. നിയന്ത്രണങ്ങളിലെ ഇളവ് ആസ്വദിക്കുമ്പോഴും കടുത്ത ജാഗ്രത പുലർത്തണമെന്ന് നൽകിയ മുന്നറിയിപ്പ് ജനങ്ങൾ അവഗണിച്ചത് രോഗവ്യാപനതോത് ഉയർത്തുമോ എന്ന ആശങ്കയിലാണ് അധികൃതർ. ആഘോഷ തിമർപ്പിൽ ജനങ്ങൾ ബീച്ചുകളിലും പാർക്കുകളിലും ബിയർ ക്യാനുകളും ബാർബിക്യൂകളും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി.