ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടനിൽ ബുധനാഴ്ച മുതൽ 3 – ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. രോഗവ്യാപന തോത് ക്രമാതീതമായി ഉയർന്നതിനെ തുടർന്നതാണ് ഈ നടപടിയിലേക്ക് നീങ്ങാൻ കാരണം. ഇതുകൂടാതെ എസെക്സിൻെറ ചില പ്രദേശങ്ങളിലും ഹെർട്ട്ഫോർഡ്ഷയറിലും 3 – ടയർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. രാജ്യത്ത് ഉടനീളം നടപ്പാക്കിയ ലോക്ക്ഡൗണിന് ശേഷവും ലണ്ടനിൽ ഉയർന്നതോതിലുള്ള രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പല 3 – ടയർ നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളേക്കാൾ രോഗ വ്യാപനം ലണ്ടനിൽ ഉണ്ടെന്ന വിവരങ്ങളും നേരത്തെ തന്നെ വാർത്തയായിരുന്നു.
വാരാന്ത്യത്തിൽ ലണ്ടനിലെ തെരുവുകളിൽ ഷോപ്പിംങിനായുള്ള തിക്കും തിരക്കും
ഇതിനിടെ ക്രിസ്മസിനോടനുബന്ധിച്ച് നേരത്തെ തന്നെ സ്കൂളുകളും കോളേജുകളും അടയ്ക്കണമെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ലണ്ടനിൽ രോഗവ്യാപനത്തിന് ഒരു പരിധിവരെ സ്കൂൾ, കോളേജ് വിദ്യാർത്‌ഥികൾ കാരണമാകുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ലണ്ടനിൽ സെക്കണ്ടറി സ്കൂളുകളിലെ കുട്ടികൾക്ക് വൈറസ് ടെസ്റ്റ് നടത്താനുള്ള പദ്ധതിയും ഗവൺമെൻറ് നടപ്പാക്കിയിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ബ്രെക്സിറ്റിനു ശേഷമുള്ള വ്യാപാര കരാർ സംബന്ധിച്ച് ചർച്ച തുടരാൻ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണയായി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ഫോണിലൂടെ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം തീരുമാനമായത്. ”ഇനിയും ഏറെ ദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്നു…” ചർച്ചയ്ക്ക് ശേഷം ഉർസുല വോൺ മാധ്യമങ്ങളോട് പറഞ്ഞു. ചർച്ച തുടരണമോ എന്ന തീരുമാനത്തിനുള്ള സമയപരിധി ഞായറാഴ്ചയാണെന്ന് ഇരുകക്ഷികളും നേരത്തെ പറഞ്ഞിരുന്നു. തർക്കമുള്ള വ്യവസ്ഥകളിൽ ചർച്ചയിൽ ധാരണയായില്ലെങ്കിൽ ഒരു കരാറില്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടുപോകേണ്ടി വരുമായിരുന്നു. ഈ ഘട്ടത്തിലാണ് ഇരുവരും ഇന്നലെ ചർച്ച നടത്തിയത്. ജോൺസനുമായി നടത്തിയ ഫോൺ സംഭാഷണം ഉപയോഗപ്രദമായിരുന്നുവെന്ന് വോൺ അറിയിച്ചു.
ഇരു കക്ഷികൾക്കുമിടയിൽ തീരുമാനമാകാത്ത സുപ്രധാന വിഷയങ്ങൾ ഇന്നലെ ചർച്ച ചെയ്തു. “ഒരു വർഷത്തോളം നീണ്ട ചർച്ചകൾ വിഫലമായെങ്കിലും അധിക ചർച്ചകളിലേക്ക് പോകേണ്ടത് ഈ ഘട്ടത്തിൽ അനിവാര്യമാണെന് ഞങ്ങൾ കരുതുന്നു.” : സംയുക്ത പ്രസ്താവന വായിച്ചുകൊണ്ട് വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഇനിയും പ്രതീക്ഷയുണ്ടെന്നും യുകെ ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും ജോൺസൻ പ്രതികരിച്ചു. ഇപ്പോൾ തീർച്ചയായും ഡബ്ല്യുടിഒ നിബന്ധനകൾക്കായി നാം തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഗുരുതരമായതും വളരെ ബുദ്ധിമുട്ടുള്ളതുമായ ചില പ്രശ്നങ്ങളുണ്ട്. അത് നിലവിൽ ഇരുകക്ഷികൾക്കും ഇടയിൽ വേർതിരിവ് ഉണ്ടാക്കുന്നു. എല്ലാവരും ഇപ്പോൾ ചെയ്യേണ്ട ഏറ്റവും മികച്ച കാര്യം ഡബ്ല്യുടിഒ നിബന്ധനകളിൽ വ്യാപാരം നടത്താൻ തയ്യാറാകുക എന്നതാണ്.” ജോൺസൻ അറിയിച്ചു. ചർച്ചകളുടെ തുടർച്ച ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുവെന്നും യുകെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരു കരാർ അനിവാര്യവും സാധ്യവുമാണെന്നും ബിസിനസ് ലോബി ഗ്രൂപ്പ് സിബിഐ പറഞ്ഞു. ചർച്ച തുടരുന്നതിനെ നിരവധി കൺസർവേറ്റീവ് എംപിമാർ സ്വാഗതം ചെയ്തിട്ടുണ്ട്. കരാറിലെത്തിയില്ലെങ്കിൽ ബ്രിട്ടീഷ് പൗരന്മാർക്ക് മൂന്നുമാസത്തിൽ കൂടുതൽ കാലം യൂറോപ്യൻ യൂണിയനിൽ തങ്ങണമെങ്കിൽ വിസ നിർബന്ധമാക്കുമെന്ന് ഫ്രഞ്ച് യൂറോപ്യൻ കാര്യമന്ത്രി ക്ലെമൻറ് ബ്യൂണെ നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്വന്തം ലേഖകൻ
യു കെ :- കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പ്രതിയായ ജഫ്രി എപ്സ്റ്റിനിന്റെ ഭവനത്തിൽ ആൻഡ്രൂ രാജകുമാരൻ താമസിച്ചതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. 2001 ഏപ്രിലിൽ തന്റെ യുഎസ് സന്ദർശനത്തിനിടെ രാജകുമാരൻ ജഫ്രിയുടെ ഭവനത്തിൽ അതിഥിയായിരുന്നു എന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ന്യൂസ്നൈറ്റിലെ എമിലി മെയ്റ്റിലിസിനു ആൻഡ്രൂ രാജകുമാരൻ നൽകിയ അഭിമുഖത്തിൽ താൻ അവിടെ സന്ദർശനം നടത്തിയതായി മാത്രമെ അദ്ദേഹം സമ്മതിച്ചിരുന്നുള്ളൂ. എന്നാൽ മെയിൽ പത്രം നടത്തിയ അന്വേഷണത്തിൽ ആൻഡ്രൂ രാജകുമാരൻ അവിടെ താമസിച്ചിരുന്നതായും, വിർജിനിയ റോബർട്ട്സിനോടൊപ്പം ഒരുരാത്രി ചെലവഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ആൻഡ്രൂ രാജകുമാരൻ തന്റെ യുഎസ് സന്ദർശനത്തിൽ ജഫ്രിയുടെ ഭവനത്തിൽ താമസിച്ചിരുന്നെങ്കിലും, ആ സമയം ഗിസ്‌ലൈൻ മാക്സ്വെല്ലോ, റോബർട്ട്‌സോ അവിടെ ഉണ്ടായിരുന്നില്ല എന്നാണ് മറ്റ് ഉറവിടങ്ങൾ വ്യക്തമാക്കുന്നത്. ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിൽ ആൻഡ്രൂ രാജകുമാരൻ തന്റെ യുഎസ് സന്ദർശനത്തിന്റെ ആദ്യദിവസം ന്യൂയോർക്കിലെ ബ്രിട്ടീഷ് കോൺസൽ ജനറലിന്റെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹം 24മണിക്കൂർ ബോസ്റ്റണിൽ ആയിരുന്നു ചെലവഴിച്ചിരുന്നത്. ഈ സമയമത്രയും അദ്ദേഹം തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ചെലവഴിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് എവിടെയാണ് ചെലവഴിച്ചത് എന്ന് രാജകുമാരൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ സമയമത്രയും ജഫ്രിയുടെ ഭവനത്തിൽ റോബർട് സിനോടൊപ്പം ആയിരുന്നു രാജകുമാരൻ എന്നാണ് ആരോപണങ്ങൾ വെളിപ്പെടുത്തുന്നത്.
ആൻഡ്രൂ രാജകുമാരൻ തന്നെ ലൈംഗികമായി ഉപയോഗിച്ചതായാണ് റോബർട് സ് ആരോപിക്കുന്നത്. എന്നാൽ ഇത്തരമൊരു ആരോപണം ശക്തമായി തന്നെ രാജകുമാരൻ നിഷേധിച്ചിട്ടുണ്ട്. താൻ ജഫ്രിയുടെ ഭവനം സന്ദർശിച്ചിട്ടുണ്ടാകാം, എന്നാൽ ഇവരെ കണ്ടതായി പോലും ഓർമ്മയില്ല എന്നാണ് രാജകുമാരൻ അഭിമുഖത്തിൽ പറഞ്ഞത്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ക്രിസ്മസ് നാളുകളിൽ കൂടുതൽ സാമൂഹിക സമ്പർക്കം ഉണ്ടാകുന്നതിനെക്കുറിച്ച് പൊതുജനങ്ങൾ വളരെയധികം ശ്രദ്ധിക്കണമെന്ന് എൻഎച്ച്എസ് മേധാവികൾ. ആഘോഷത്തിനായി ഒത്തുചേരുമ്പോൾ അവിടെ രോഗവ്യാപന സാധ്യതയും ഉയരും. താങ്ക്സ്ഗിവിംഗിനു ശേഷം യുഎസിൽ കേസുകളുടെയും മരണങ്ങളുടെയും എണ്ണം കുത്തനെ ഉയർന്നതായി എൻഎച്ച്എസ് പ്രൊവൈഡേഴ്‌സിന്റെ തലവൻ ക്രിസ് ഹോപ്‌സൺ ചൂണ്ടിക്കാട്ടി. ജനുവരിയിൽ രോഗികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ ക്രിസ്മസിന് കോവിഡ് നിയമങ്ങളിൽ അഞ്ച് ദിവസത്തെ ഇളവ് പൊതുജനങ്ങൾക്ക് ആവശ്യമാണെന്ന് ഡൊമിനിക് റാബ് പറഞ്ഞു. അതേസമയം, വർഷാവസാനത്തോടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ പുറത്തിറക്കാനുള്ള സാധ്യത വളരെ ഉയർന്നതാണെന്ന് വാക്സിൻ ആർക്കിടെക്റ്റ് പ്രൊഫ. സാറാ ഗിൽബെർട്ട് അറിയിച്ചു.
ഡിസംബർ 23 നും 27 നും ഇടയിൽ, യുകെയിലുടനീളം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നുണ്ട്. എന്നാൽ അന്നേരത്തെ അപകടസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇംഗ്ലണ്ടിലെ ഹോസ്പിറ്റൽ ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് പ്രൊവൈഡേഴ്സ് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രോഗികളെ ചികിത്സിക്കാനുള്ള എൻഎച്ച്എസിന്റെ കഴിവിനെക്കുറിച്ച് തങ്ങൾ ആശങ്കാകുലരാണെന്ന് ഹോപ്സൺ പറഞ്ഞു. അതേ സമയം ലണ്ടൻ, എസെക്സ്, കെന്റ്, ലിങ്കൺഷെയർ എന്നിവിടങ്ങളിൽ കേസുകൾ വർദ്ധിച്ചുവരികയാണ് അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ ക്രിസ്മസ് നിയമങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ച് സർക്കാർ അവലോകനം നടത്താനുള്ള സാധ്യത വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തള്ളിക്കളഞ്ഞു. ഈ ഇളവുകൾ, വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയത്ത് വൈറസിന്റെ മൂന്നാമത്തെ തരംഗത്തിന് കാരണമാകുമെന്ന് എൻഎച്ച്എസ് അധികാരികൾ മുന്നറിയിപ്പ് നൽകി. പ്രതിദിനം ഇരുപതിനായിരത്തിലേറെ കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മരണസംഖ്യയും വർധിച്ചുവരികയാണ്. ക്രിസ്മസിന് ശേഷം രോഗവ്യാപനം വലിയ രീതിയിൽ ഉണ്ടാവുമെന്ന ആശങ്കയിലാണ് ഇപ്പോൾ എൻഎച്ച്എസ് അധികാരികൾ.
ജോജി തോമസ്
അടുത്ത കാലത്ത് കേരളരാഷ്ട്രീയത്തിൽ ഏറ്റവുമധികം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സംഭവപരമ്പരകൾക്കാണ് സ്വർണ്ണ കള്ളക്കടത്തും അതിനോടനുബന്ധിച്ചുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും കാരണമായിരിക്കുന്നത്. ഇതിനിടയിലാണ് സ്പീക്കർ പി. രാമകൃഷ്ണന്റെ യു.കെ സന്ദർശനത്തെ സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെടുത്തി ഒരു മഞ്ഞ ചാനലിൽ വാർത്ത വന്നത്. വാർത്തയിലെ ആരോപണം 2018 – ൽ നടന്ന യുക്മാ വള്ളംകളിയിൽ സ്പീക്കർ പി . രാമകൃഷ്ണൻ ക്ഷണിക്കപ്പെടാതെ വലിഞ്ഞുകയറി വന്നതാണെന്നും, സ്പീക്കറുടെ ബ്രിട്ടൺ സന്ദർശനം സ്വർണ്ണ കള്ളക്കടത്തു മാഫിയയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണെന്നുള്ളതുമാണ്.
അന്വേഷണ ഏജൻസികളുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിന്റെ ശരി തെറ്റുകളിലേയ്ക്ക് വിരൽ ചൂണ്ടാൻ സാധിക്കില്ലെങ്കിലും വാർത്തയിലെ ആരോപണങ്ങൾ പലതും കെട്ടിച്ചമച്ചതാണെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നത്. വള്ളംകളിയുടെ സംഘാടകരായ യുക്മാ ഭാരവാഹികൾ സ്പീക്കറെ ഔദ്യോഗികമായി ക്ഷണിച്ചതിന്റെ രേഖകൾ പുറത്തുവന്നിട്ടുണ്ട്. യുക്മാ ഭാരവാഹികൾ സ്പീക്കറെ ക്ഷണിച്ചുകൊണ്ട് അയച്ച കത്താണ് വാർത്തയ്ക്കൊപ്പം നൽകുന്നത്. അതു കൂടാതെ യുക്മയുടെ വേദിയിലുണ്ടായിരുന്ന 15 മിനിറ്റ് ഒഴികെയുള്ള സമയങ്ങളിൽ സ്പീക്കർ അപ്രത്യക്ഷനായിരുന്നു എന്നാണ് മറ്റൊരു ആരോപണം. എന്നാൽ യു.കെയിൽ സന്ദർശനവേളയിൽ മറ്റു പല പരിപാടികളിലും പങ്കെടുത്തിരുന്നുവെന്നും വിവിധ സംഘടനാ ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു. പ്രമുഖ മലയാളി സംഘടനയായ സമീക്ഷ യു.കെ യുടെ വാർഷിക പൊതുയോഗത്തിൽ സ്പീക്കർ പി. രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത വാർത്ത മലയാളം യുകെ ഉൾപ്പെടെയുള്ള യുകെയിലെ പ്രമുഖ മാധ്യമങ്ങളിൽ വന്നിരുന്നു. വാർത്തയുടെ ലിങ്ക്
https://malayalamuk.com/sameeksha-uk-meeting-2018/
യുകെയിലെ പ്രമുഖ മലയാളി സംഘടനയായ യുക്മയുടെ ഒരു പ്രമുഖ പരിപാടിയിൽ പി. രാമകൃഷ്ണൻ എന്ന വ്യക്തിയേയോ, രാഷ്ട്രീയക്കാരനെയോ അല്ല യു.കെ മലയാളികൾ ക്ഷണിച്ചത് മറിച്ച് എല്ലാവരും ബഹുമാനിക്കുന്ന ഭരണഘടനാ സ്ഥാനമായ കേരള സ്പീക്കറേയാണ്. അതിനാൽ തന്നെ സംസ്കാരശൂന്യമായ വാക്കുകൾ കൊണ്ട് അമ്മാനമാടുന്നതും, അട്ടഹാസം കൊണ്ട് പ്രകമ്പനം സൃഷ്ടിക്കുന്നതുമാണ് മാധ്യമപ്രവർത്തനമെന്ന് ധരിച്ചിരിക്കുന്ന അവതാരകന്റെ ആരോപണങ്ങൾ മലയാളികളുടെ പ്രത്യേകിച്ച് യു.കെ മലയാളികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. കാരണം അവരുടെ ഒരു പ്രധാനപ്പെട്ട പരിപാടിയുടെ വേദിയിലെ പ്രധാന വ്യക്തികളിലൊരാൾ സ്വർണകളളക്കടത്തിന്റെ തിരക്കുകൾക്കിടയിൽ വലിഞ്ഞുകയറി വന്നതായാണ് വാർത്തയുടെ ചുരുക്കം.
ഇതിനിടയിൽ പ്രസ്തുത വാർത്തയോടുള്ള യുക്മാ നേതൃത്വത്തിന്റെ പ്രതികരണവും സംശയാസ്പദമാണ്. വാർത്തയ്ക്കെതിരെ നിഷേധക്കുറിപ്പ് ഇറക്കാനോ, വിശദീകരണം നൽകാനോ യുക്മ നേതൃത്വം തയ്യാറായിട്ടില്ല. യുകെയിലെ പല പ്രമുഖ വ്യക്തികളും വാർത്തയുടെ വിശദീകരണം ആവശ്യപ്പെട്ട് യുക്മാ നേതൃത്വത്തെ സമീപിച്ചെങ്കിലും യുക്മയുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല . വഴിയേ പോകുന്നവർക്ക് ഇടിച്ചുകയറാൻ ഉള്ള വേദിയാണോയെന്ന് വ്യക്തമാക്കേണ്ട ബാധ്യത സംഘാടകർക്ക് ഉണ്ട്. യുക്മാ വേദികളിൽ കുമ്മനടി സാധാരണമാണെങ്കിലും കേരള നിയമസഭാ സ്പീക്കറെപ്പോലെ ഒരു സ്ഥാനത്ത് ഇരിക്കുന്ന വ്യക്തിയെ അതിലേയ്ക്ക് വലിച്ചിഴക്കുന്നതിലൂടെ കേരളത്തിലെ ജനാധിപത്യവ്യവസ്‌ഥിതിയുടെ ശ്രീകോവിലായ നിയമസഭയെയും കേരള ജനതയെയും അപമാനിക്കുകയാണ് ചെയ്യുന്നത്.
പത്തിലധികം ആഢംബരകാറുകള്‍ സ്വന്തമാക്കിയ ഈ ഇന്ത്യന്‍ കോടീശ്വരന് പ്രായം 29 ആണ്. ഈ ചെറിയ വയസ്സില്‍ ലോകം കൊതിക്കുന്ന കോടികള്‍ വിലയുള്ള ആഢംബരകാറുകളാണ് ഡല്‍ഹി സ്വദേശിയായ പിയുഷ് നഗറിന്റെ ഗ്യാരേജില്‍ ഉള്ളത്.
ദുബായിയില്‍ ബിസിനസ് നടത്തുന്ന പിയുഷ്‌ന് ഗോസ്റ്റ്, ഫാന്റം സ്റ്റാന്‍ഡേര്‍ഡ്, റോള്‍സ് റോയ്‌സ് ഫാന്റം ലോങ് വീല്‍ബെയ്‌സ് തുടങ്ങിയ റോള്‍സ് റോയ്‌സ് കാറുകളും കൂടാതെ ലംബോര്‍ഗിനി, ഫെരാരി തുടങ്ങി കോടികള്‍ വില വരുന്ന ആഢംബരകാറുകളും സ്വന്തമായിട്ടുണ്ട്. ഇന്ത്യയില്‍ ഏകദേശം 10 കോടി രൂപ വിലവരുന്ന റോള്‍സ് റോയ്‌സ് ഫാന്റം ലോങ് വീല്‍ ആണ് കൂട്ടത്തിലെ ആഢംബര കാറുകളില്‍ ഒന്നാമന്‍.
പീയുഷ് തന്റെ ഇഷ്ടത്തിനനുസരിച്ച് കാറിന്റെ ഇന്റീരിയറും കാര്‍പെറ്റുമെല്ലാം ചുവപ്പ് നിറത്തില്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കസ്റ്റമൈസ് ചെയ്ത കള്ളിനല്‍, ഫാന്റം സീരീസ് 7, ഗോസ്റ്റ്, റെയ്ത്ത് ബ്ലാക് ബാഡ്ജ്, ഫാന്റം 6, റോള്‍സ് റോയ്‌സ് ഡോണ്‍ തുടങ്ങിയ കാറുകള്‍ സൂക്ഷിച്ചുവെക്കുന്നത് പാര്‍ട്ടി ഹൗസിലാണ്. ലോകത്തിലെ ആഢംബരക്കാറുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒട്ടുമിക്കതും ഈ ഇരുപത്തിയൊന്‍പതുകാരന്റെ കൈകളിലുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- ബ്രിട്ടണും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രെക്സിറ്റാനന്തര ചർച്ചകൾക്കുള്ള സമയം അവസാനിക്കാറാകുമ്പോഴും ഇരുവരും തമ്മിലുള്ള കരാറിൽ തീരുമാനമായിട്ടില്ല. ഇത്തരമൊരു കരാറിന് എൺപതു ശതമാനം സാധ്യത കുറവാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിനാൽ തന്നെ കരാർ രഹിത പ്രവർത്തനങ്ങളുടെ നേതൃത്വം ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ ഏറ്റെടുത്തിരിക്കുകയാണ്. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാറിന്റെ സാധ്യത കുറയാൻ കാരണം ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ ശക്തമായ ഇടപെടലും തീരുമാനങ്ങളും ആണെന്നാണ് ആരോപിക്കപ്പെടുന്നത്. ഇരുവരും തമ്മിൽ ഒരു സമവായത്തിലെത്താൻ ഒരിക്കലും ആംഗല മെർക്കൽ ആഗ്രഹിക്കുന്നില്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഒരു കരാറിനുള്ള സാധ്യത ഇല്ലാതിരിക്കെ, ബ്രിട്ടനിൽ ഇത്തരമൊരു സാഹചര്യത്തെ നേരിടുന്നതിനാവശ്യമായ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഡിസംബർ 31ന് ശേഷം ബ്രിട്ടൻ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പ്രത്യക്ഷത്തിൽ ഇന്നാണ് ചർച്ചകൾക്കുള്ള അവസാന തീയതി എങ്കിലും, ക്രിസ്മസ് വരെയും ചർച്ചകൾ നീളാനുള്ള സാധ്യതയാണ് നിലവിലുള്ളത്.
ഒരു കരാറിൽ ഏർപ്പെടുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാൽ കരാർ ന്യായമുള്ളതും, ബ്രിട്ടന്റെ സ്വതന്ത്ര ഭരണാവകാശം നിലനിർത്തുന്നതും ആകണം എന്ന നിർബന്ധം ഗവൺമെന്റിന് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുകെയുടെ മുഖ്യ വ്യാപാര നേഗോഷേറ്റയർ ആയിരിക്കുന്ന ലോർഡ് ഫ്രോസ്റ്റിനെ ഇന്നലെ ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ഹെഡ്ക്വാർട്ടേഴ്സിൽ കണ്ടതായി റിപ്പോർട്ടുകളുണ്ട്.
ഒരു കരാറിൽ എത്തിയില്ലെങ്കിൽ ബ്രിട്ടന്റെ തുറമുഖ സംരക്ഷണത്തിനായി നാലു റോയൽ നേവി കപ്പലുകൾ ഏർപ്പെടുത്താനുള്ള ബോറിസ് ജോൺസന്റെ തീരുമാനത്തിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പുകളുണ്ട്. എന്നാൽ ഒരു കരാറില്ലാതെയും പ്രവർത്തിക്കുവാൻ ബ്രിട്ടൻ സർവ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു.
സ്വന്തം ലേഖകൻ
ഡിസംബർ 26ന് ഒരുപറ്റം സൂപ്പർമാർക്കറ്റുകൾ തങ്ങളുടെ റീറ്റെയിൽ സ്റ്റാഫിന് അവധി നൽകുന്നു. വർഷത്തിലെ തന്നെ ഏറ്റവും കൂടുതൽ ഷോപ്പിംഗ് നടക്കുന്ന ദിനമായി അറിയപ്പെടുന്ന ബോക്സിങ് ഡേയിൽ അവധി നൽകാനാണ് കടയുടമകളുടെ തീരുമാനം. അസ്ഡ കമ്പനി തങ്ങളുടെ ജീവനക്കാർക്ക് ഏറ്റവും മികച്ച ക്രിസ്മസ് ബോണസും പ്രഖ്യാപിച്ചുകഴിഞ്ഞു. വർഷങ്ങളായി ക്രിസ്മസിന് ശേഷമുള്ള ദിവസം ഷോപ്പിംഗ് മാളുകളിൽ ഉത്സവത്തിന്റെ പ്രതീതിയാണ്. ഉപഭോക്താക്കളുടെ തിരക്ക് അധികരിക്കുന്ന പ്രത്യേക ദിവസങ്ങളിൽ ഒന്നാണത്. ആ ദിവസം അവധി ലഭിക്കുക എന്നത് ഇതുവരെ സംഭവിച്ചിട്ടില്ലാത്തതാണ്.
ഈ വർഷം ചരിത്രത്തിലെ മറ്റേത് വർഷത്തേക്കാളും അത്ഭുതങ്ങളും, അസംഭവ്യമായ കാര്യങ്ങളും നിറഞ്ഞതായിരുന്നു. വർഷം അവസാനിക്കാറായെങ്കിലും ഭാവിയെ പറ്റി കാര്യമായ ധാരണയില്ലാത്ത അവസ്ഥയിലാണ് ജനങ്ങൾ. ബിസിനസ്സിൽ ഏറ്റവുമധികം നഷ്ടം നേരിട്ട മറ്റൊരു കാലയളവ് ചൂണ്ടിക്കാണിക്കാൻ ഇല്ല. നവംബർ മാസം മുഴുവൻ ആവശ്യ വസ്തുക്കൾ വിൽക്കുന്നതല്ലാത്ത കടകൾ അടച്ചിട്ടിരുന്നതും മാർക്കറ്റിനെ പിടിച്ചുകുലുക്കിയിരുന്നു. ഈ വർഷത്തെ ക്രിസ്മസ് കുടുംബങ്ങൾക്കൊപ്പം ആഘോഷിക്കാൻ ആവുമോ എന്നുപോലും ജനങ്ങൾക്ക് അറിയുമായിരുന്നില്ല. എന്നാൽ ഇപ്പോൾ നിലവിലുള്ള ഫൈവ് ഡേ കോവിഡ് -19 റിലാക്സേഷൻ പ്രോട്ടോകോൾ പ്രകാരം കടകൾ തുറന്നു പ്രവർത്തിക്കാമെങ്കിൽ കൂടി ബോക്സിങ് ദിനത്തിൽ കടകൾക്ക് അവധി നൽകാനുള്ള നീക്കത്തിലാണ് ഉടമകൾ.
ചെയിൻസ് സിഇഒ ആയ റോഡ്ജർ ബേൺലി പറയുന്നു, ” വർഷത്തിലെ ഏറ്റവും തിരക്കുപിടിച്ച സമയമാണിത്, പക്ഷേ ഞങ്ങളുടെ ജീവനക്കാർക്ക് കുടുംബാംഗങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാനും സമയം ചെലവഴിക്കാനുമുള്ള അവസരമാണ് ഞങ്ങൾ നൽകുന്നത്. ലോക് ഡൗൺ കാരണം മാസങ്ങളോളം പ്രിയപ്പെട്ടവരെ കാണാതെ ബുദ്ധിമുട്ടി കഴിഞ്ഞവരുണ്ട്. അവർ കുടുംബങ്ങളോടൊപ്പം സന്തോഷമായിരിക്കട്ടെ. ഡിസംബർ 27 വരെ ഷോപ്പുകൾക്ക് അവധിയായിരിക്കും”.
വെയിട്രോസ്, അസ്ഡ, ആൽഡി, വിക്‌സ്, ഹോം ബാർഗൈൻസ്, ഹോം ബേസ്, പെറ്റ്സ് അറ്റ് ഹോം, ദി എന്റർടെയ്നർ, മാർക്സ് ആൻഡ് സ്പെൻസർ, ജോൺ ലൂയിസ് എന്നീ ബ്രാൻഡ് സ്ഥാപനങ്ങൾക്കും ബോക്സിങ് ദിനത്തിൽ അവധിയായിരിക്കും.
ഡോ. ഐഷ വി
പടർപ്പൻ പുല്ലിന്റെ മുട്ടങ്ങളിൽ നിന്ന് വെളുത്ത വേരു പോലെ നീണ്ട് മണ്ണിൽ പറ്റാതെ നിന്ന ഒരു ഭാഗം മുറിച്ചെടുത്ത് സത്യൻ എന്റെ നേരെ നീട്ടി. ഞാനത് കൈയ്യിൽ വാങ്ങി നോക്കി. നല്ല രസമുണ്ട് കാണാൻ. ഇയർ ബഡ് പോലെ ഒരു മഞ്ഞ് തുള്ളി അതിന്റെ തുമ്പത്തുണ്ട്. ചിരവാത്തോട്ടത്തെ വല്യ വിള വീട്ടിലേയ്ക്ക് കാർ കയറാനായി (അന്ന് സ്വന്തം കാർ ഇല്ലെങ്കിലും വല്യമാമൻ മിക്കവാറും എല്ലാ ആഴ്ചയും ടാക്സി കാറിൽ വരാറുണ്ടായിരുന്നു.) വെട്ടിയൊരുക്കിയ വീതിയുള്ള വഴിയുടെ ഇരുവശത്തുമുള്ള കയ്യാലയുടെ വശങ്ങളിൽ പടർന്നു കിടന്ന പുല്ലിലാണ് ഈ അത്ഭുതം. ഞാൻ അതിൽ നോക്കി നിൽക്കെ സത്യൻ ഒന്നുരണ്ടെണ്ണം കൂടി പിച്ചിയെടുത്തു. എന്നിട്ട് സത്യന്റെ കണ്ണിലേയ്ക്ക് ആ മഞ്ഞുതുള്ളി തൊട്ടു. മഞ്ഞുതുള്ളിയുടെ കുളിർമ അനുഭവിച്ച ശേഷം സത്യൻ പറഞ്ഞു. ഐഷ അത് കണ്ണിൽ വച്ച് നോക്കൂ നല്ല തണുപ്പുണ്ട്. ഞാൻ ആ മഞ്ഞുതുള്ളി കണ്ണിൽ വച്ചു. സംഗതി ശരി തന്നെ. ഞങ്ങൾ രണ്ടു പേരും കൂടി വലിയ കണ്ടുപിടിത്തം നടത്തിയ മട്ടിൽ മഞ്ഞ് തുള്ളിയുള്ള ഭാഗങ്ങൾ പൊട്ടിച്ചെടുത്ത് കണ്ണിൽ വച്ചു. കിഴക്ക് ദിക്കിൽ നിന്ന് വരുന്ന അരുണകിരണങ്ങൾ മഞ്ഞുതുള്ളിയിൽ തട്ടി കുഞ്ഞ് മഴവില്ല് തീർക്കുന്നത് ഞങ്ങൾ ആസ്വദിച്ചു. പിന്നെ അവിടെ നിന്ന കിളിമരത്തിൽ പടർന്നു കയറിയ അരിമുല്ലവള്ളിയിൽ നിന്നും കൊഴിഞ്ഞ മദ്ധ്യഭാഗത്ത് അല്പം പാടലവർണ്ണം വന്നു തുടങ്ങിയ മുല്ലപ്പൂക്കൾ ഞങ്ങൾ പെറുക്കിയെടുത്തു. അപ്പോഴാണ് പടർപ്പൻ പുല്ലിന്റെ ഇലത്തുമ്പിലും മഞ്ഞുകണങ്ങൾ ഉള്ള കാര്യം ഞാൻ ശ്രദ്ധിച്ചത്.
വഴിയുടെ മറുവശത്ത് മഞ്ഞ നിറമുള്ള പൂക്കൾ പിടിയ്ക്കുന്ന വാക മരത്തിൽ പടർന്നു കയറിയ കുരിക്കുത്തി മുല്ലയ്ക്കരികിലേയ്ക്ക് ഞങ്ങൾ നടന്നു. ഒറ്റനോട്ടത്തിൽ പല വർണ്ണങ്ങളായിരുന്നു ആ വൃക്ഷത്തിൽ കണ്ണിന് വിരുന്നേകാൻ ഉണ്ടായിരുന്നത്. വാക പൂക്കളുടെ മഞ്ഞ നിറo. തലേന്നിന്റെ തലേന്ന് വിരിഞ്ഞ പൂവിന്റെ ചുവന്ന നിറം. തലേന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ റോസ് നിറം അന്ന് വിരിഞ്ഞ കുരിക്കുത്തി മുല്ലപ്പൂവിന്റെ വെള്ളനിറം. പിന്നെ കുരിക്കുത്തി മുല്ലയുടെ ഇലകളുടെ പച്ച നിറം വാകയിലയുടെ കടും പച്ചനിറം. ആകെ വർണ്ണ മയം തന്നെ. ഞാൻ കൈയ്യെത്താവുന്ന ഉയരത്തിലുള്ള കുരിക്കുത്തി മുല്ല പൂക്കൾ പറിച്ചെടുത്തു. അപ്പോഴാണ് കുരിക്കുത്തി മുല്ലയുടെ കുറേ വള്ളികൾ തൊട്ടടുത്ത് നിൽക്കുന്ന വേപ്പിലും കയറിയിട്ടുണ്ട് എന്ന് മനസ്സിലായത്. ഞങ്ങൾ മുല്ലപ്പൂക്കൾ വാഴനാരിൽ കോർത്തെടുത്തു. ഞാൻ കുരു കുത്തി മുല്ല പൂക്കൾ കമലാക്ഷി എനിക്ക് പഠിപ്പിച്ച് തന്ന രീതിയിൽ മെടഞ്ഞെടുത്തു.
ഞങ്ങൾ പൂക്കളുമായി അടുക്കളയിലേയ്ക്ക് ചെന്നപ്പോൾ അമ്മാമ്മ പറഞ്ഞു. സ്വർണ്ണമ്മയാ( ഞങ്ങളുടെ കുഞ്ഞമ്മ) വാകമരവും കുരിക്കുത്തി മുല്ലയും കൊണ്ടുവന്ന് നട്ടത്. കൊല്ലം എസ് എൻ വിമൺസിൽ പഠിക്കുന്ന കാലത്ത് തൈ കൊണ്ടുവന്നു കുഴിച്ചു വച്ചു. കുരിക്കുത്തി മുല്ല ആ കൊച്ച് യക്ഷിപ്പുരയിൽ നിന്നും കൊണ്ട് വന്ന് വച്ചതാ.
ഏതാനും വർഷങ്ങൾ കഴിഞ്ഞ് കാല്പനിക കവി ചങ്ങമ്പുഴ കൃഷ്ണ പിള്ളയുടെ “ആരാമത്തിന്റെ രോമാഞ്ചം” എന്ന കവിത പഠിക്കുമ്പോൾ ആദ്യം മനസ്സിൽ ഓടി വന്ന ചിത്രം പുലർകാലത്തെ മഞ്ഞുതുള്ളി തണുപ്പേകിയ മകരമാസ ദിനങ്ങളായിരുന്നു.
മകരമാസത്തിന് പിന്നേയുമുണ്ട് പ്രത്യേകത. മരച്ചീനി വിളവെടുത്ത് ഉണക്കാനിടുന്നത് മകരമാസത്തിലാണ്. രാവും പകലും നിവർത്തിയിട്ട പനമ്പിൽ നിരത്തിയിരിയ്ക്കുന്ന ചീനി മഞ്ഞും വെയിലുമേറ്റ് ഉളുമ്പുകയറാത്തവിധം ദൃഢതയുള്ളതായി തീരുന്നു. തേനീച്ചകൾക്ക് തേൻ ലഭ്യത കൂടുന്നതും മഴ പെയ്യാതെ മഞ്ഞ് നിൽക്കുന്ന മാസത്തിൽ തന്നെ.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.