Main News

ബെല്‍ഫാസ്റ്റ്∙ വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി ഷൈമോള്‍ തോമസ് ആണു മരിച്ചത്. ഇന്നലെ വൈകിട്ട് മലയാളി നഴ്‌സുമാര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. ഷൈമോള് സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്ന മെയ് മോളെയും മകനെയും അതീവ ഗുരുതരാവസ്ഥയിൽ ബെൽ ഫാസ്റ്റിലെ റോയല്‍ വിക്‌ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മെയ് മോളുടെയും മകൻെറയും നില ഗുരുതരമാണ്.

ബെൽ ഫാസ്റ്റിലെ ആന്‍ട്രിം മാറിയ ആശുപത്രിയിലെ നഴ്‌സായി ജോലിചെയ്യുന്ന നെൽസൺ ജോണിന്റെ ഭാര്യയാണ് ഷൈമോൾ.ഷൈമോളുടെ ഭർത്താവു നെൽസൺ ജോണും മെയ്‌മോളുടെ ഭർത്താവ് ബിജുവും അവധിക്കു നാട്ടിലേയ്ക്ക് വന്നപ്പോഴാണ് അപകടം സംഭവിച്ചത് .

ആന്‍ട്രിം ആശുപത്രിയിലെ നഴ്‌സുമാര്‍ സഞ്ചരിച്ച കാര്‍ ബാലിമന എ-26 റോഡില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 6.45-നായിരുന്നു സംഭവം. എയര്‍ ആംബുലന്‍സ് സഹിതം പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി.

പുതിയ പ്രധാനമന്ത്രി ആരെന്നറിയാനും ബ്രെക്സിറ്റിനെ അദ്ദേഹം എങ്ങനെ നേരിടുമെന്നറിയാനും ബ്രിട്ടൺ കാത്തിരിക്കുകയാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രെക്സിറ്റ്‌ പിൻവലിക്കൽ കരാറിൽ കടുത്ത നിലാപാടാണ് സ്വീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ബ്രസ്സൽസിൽ നടന്ന യോഗത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രെക്സിറ്റിനെക്കുറിച്ച് ചർച്ച ചെയ്യുകയുണ്ടായി. പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്, ബ്രെക്സിറ്റ്‌ പിൻവലിക്കൽ കരാർ സംബന്ധിച്ച് വീണ്ടും ചർച്ച നടത്താൻ കഴിയില്ലെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ ഏകകണ്ഠമായി തീരുമാനമെടുത്തെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ്‌ പറഞ്ഞു. ബാക്കിയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ 27 പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ ജീൻ ക്ലോഡ് ജുങ്കർ ഇപ്രകാരം പറഞ്ഞു. “ബ്രെക്സിറ്റിൽ പുതുതായി ഒന്നുമില്ല. പിൻവലിക്കൽ കരാറിനെകുറിച്ച് വീണ്ടും ചർച്ചനടക്കില്ലെന്ന് ഞങ്ങൾ ഏകകണ്ഠമായി ആവർത്തിച്ചുപറഞ്ഞു.” അടുത്ത യു കെ പ്രധാനമന്ത്രിയുമായി ഒരുമിച്ച് പ്രവർത്തിക്കുവാനും ബ്രിട്ടനുമായി നല്ലൊരു ബന്ധം നിലനിർത്തുവാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ജുങ്കറിന്റെ സഹപ്രവർത്തകനായ ഡൊണാൾഡ് ടസ്‌ക് പറഞ്ഞു.

അവസാന രണ്ട് പ്രധാനമന്ത്രി സ്ഥാനാർഥികളായ ബോറിസ് ജോൺസണും ജെറമി ഹണ്ടും, ബ്രെക്സിറ്റ്‌ ഇടപാട് വീണ്ടും ചർച്ച ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. ബ്രെക്സിറ്റ്‌ നടപടികൾ ഇനി ആവേശകരമാകുമെങ്കിലും യാതൊരു മാറ്റങ്ങൾക്കും സാധ്യതയില്ലെന്ന് ടസ്‌ക് പറഞ്ഞു. ബ്രസ്സൽസ് യോഗത്തിൽ പങ്കെടുത്ത ഐറിഷ് പ്രധാമന്ത്രി ലിയോ വരദ്കർ ഇപ്രകാരം പറഞ്ഞു ” യൂറോപ്യൻ യൂണിയൻ നേതാക്കൾക്ക് ബ്രിട്ടനുമായി അവരുടെ ക്ഷമ നഷ്ടപ്പെട്ടിരിക്കുന്നു. ഒക്ടോബർ 31എന്ന തീയതി അന്തിമമാണ്. ഒരു തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമേ അവർ ഈ തീയതി നീട്ടികൊടുക്കുകയുള്ളു.” വ്യാഴാഴ്ച തുടങ്ങിയ ബ്രസ്സൽസ് യോഗത്തിൽ തെരേസ മേയ് പങ്കെടുത്തിരുന്നു.

ഒക്ടോബർ 31ന് ഒരു തീരുമാനത്തിൽ എത്തിയില്ലെങ്കിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറാകും.ഇത് ബ്രിട്ടന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളെ ബാധിക്കും. പുതിയ പ്രധാനമന്ത്രിക്ക് ഇതൊരു വലിയ വെല്ലുവിളിയാകുമെന്ന കാര്യത്തിൽ സംശയമില്ല. ജൂലൈ 22നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. അതിനു ശേഷമുള്ള മൂന്നു മാസം കൊണ്ട് പുതിയ പ്രധാനമന്ത്രി എങ്ങനെ ബ്രെക്സിറ്റ്‌ ഇടപാട് നടപ്പിലാക്കുമെന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്നു.

ബ്രിട്ടനിലെ പ്രൈവറ്റ് സ്കൂളിലെ ഡെപ്യൂട്ടി പ്രധാന അദ്ധ്യാപകനായ സൈമൺ ഗിറ്റ്ലിൻ ആണ് കുട്ടിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്. ഒരു നിമിഷത്തെ ശ്രദ്ധ കുറവിലാണ് സംഭവം നടന്നത്. വയറ്റിലും കൈകളിലും കാലിലും മറ്റും കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇത് മനപ്പൂർവമായി സംഭവിച്ചതല്ല.

ചെഷൈർ സ്കൂളിലെ അധ്യാപകനായ 51 – കാരൻ സൈമൺ ഗിറ്റ്ലിൻ എയർ ഗൺ കൈകാര്യം ചെയ്തുകൊണ്ടിരുന്ന സമയത്താണ് “വെടി വെച്ചാൽ എന്ത് സംഭവിക്കും” എന്ന ചോദ്യവുമായി കുട്ടി എത്തിയത്. പരുക്കേൽക്കും എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തന്നെ വെടിവയ്ക്കൂ എന്ന് പറഞ്ഞുകൊണ്ട് മുറിക്ക് ചുറ്റും ഓടിയ കുട്ടിയുടെ നേരെ അദ്ദേഹം നിറയൊഴിക്കുകയായിരുന്നു. കോടതി മുന്നിൽ അദ്ദേഹം കുറ്റം ഏറ്റുപറഞ്ഞു. സ്കൂളിലെ ക്ലാസിനു ശേഷം ഉള്ള സമയത്ത് ഷൂട്ടിംഗ് ക്ലബ്ബിൽ വച്ചിട്ടാണ് സംഭവം. മൂന്നു ദശാബ്ദങ്ങളായി അദ്ധ്യാപകനായി പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് സൈമൺ.

തന്നെ വെടിവയ്‌ക്കൂ എന്നുള്ള കുട്ടിയുടെ നിർബന്ധത്തിനൊടുവിൽ അദ്ദേഹം എയർ ഗൺ ഉപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു. എയർ ഗൺ ആയിരുന്നതിനാൽ സാരമായ പരിക്കുകൾ കുട്ടിക്ക് ഏറ്റില്ല. എത്രമാത്രം പരിക്കേൽക്കും എനിക്ക് അറിയില്ലായിരുന്നു എന്ന് സൈമൺ പറഞ്ഞു. താൻ മനപ്പൂർവമായ അല്ല മറിച്ച് അത് കുട്ടിയെ കാണിച്ചുകൊടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

30 വർഷത്തെ അധ്യാപന ജീവിതത്തിനു ഒടുവിൽ അദ്ദേഹം ഈ സംഭവത്തോടെ വിരമിച്ചു. അദ്ദേഹം മനപ്പൂർവമായി ചെയ്തതല്ലെന്നും ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നും അധികാരികൾ അറിയിച്ചു. 200 മണിക്കൂറോളം ശമ്പളമില്ലാതെ ജോലി ചെയ്യുവാനും, കുട്ടിക്ക് 125 പൗണ്ട് നഷ്ടപരിഹാരം നൽകുവാനും അദ്ദേഹത്തിന് കോടതി ശിക്ഷ വിധിച്ചു.

75 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യമായി നൽകിക്കൊണ്ടിരുന്ന ടിവി ലൈസൻസ് നിർത്തലാക്കുക എന്ന ക്രൂരമായ തീരുമാനത്തിനെതിരെ വയോജനങ്ങളുടെ വൻ പ്രതിഷേധം

ലണ്ടനിലെ ന്യൂ ബ്രോഡ്കാസ്റ്റിംഗ് ഹൗസിനു മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ, ‘ ഗ്രേറ്റ് ബ്രിട്ടൻ ഓഫ് ആക്കുക’, ‘ കിടപ്പുരോഗികളെ കഷ്ടപ്പെടുത്തുന്നു’, ‘ഞങ്ങളെ ഓഫ് ചെയ്യരുത്’ തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി ആയിരുന്നു പ്രകടനം. വീടുകളിൽ തനിയെ താമസിക്കുന്ന വാർധക്യസഹജമായ രോഗമുള്ളവർക്ക് പുറംലോകവുമായുള്ള ഒരേയൊരു ബന്ധമാണ് ടെലിവിഷൻ. അത് ഇല്ലാതാക്കരുത് എന്നാണ് അവരുടെ ആവശ്യം. ബിബിസി യുടെ സോൾ ഫോർഡ്, ന്യൂകാസിൽ, ഗ്ലാസ്ഗോ എന്നീ ഓഫീസുകളുടെ മുന്നിലും പ്രതിഷേധക്കാർ പ്രകടനം നടത്തിയിരുന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ പെൻഷനർ ഓർഗനൈസേഷൻ ആയ നാഷണൽ പെൻഷൻ കൺവെൻഷൻ രാജ്യത്തുടനീളം പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുകയാണ്. പ്രകടനക്കാർ ഓക്സ്ഫോർഡ് സർക്കസിലേക്ക് മാർച്ച് നടത്തുകയും പൊതുജനശ്രദ്ധ ക്ഷണിക്കാനായി ട്രാഫിക് തടയുകയും ചെയ്തു.

ചിലർ ഈ നടപടിക്കെതിരെ ബി ബി സി യെ യെ കുറ്റപ്പെടുത്തുമ്പോൾ മറ്റുചിലർ ടാക്സ് ഏർപ്പെടുത്തിയതിനെതിരെ ‘ഗവൺമെന്റ് ബിബിസിയുടെ പിന്നിൽ ഒളിച്ചിരിക്കുന്നു ‘ എന്ന് പരിഹസിക്കുന്നു.

ഒരു ലക്ഷം പെൻഷൻകാർ ഒപ്പിട്ട ഇ- പെറ്റീഷൻ ഫയൽ ചെയ്തതോടെ വിഷയത്തെക്കുറിച്ച് വിശദമായി പഠിച്ചിട്ട് തീരുമാനമെടുക്കാമെന്ന് എംപിമാർ അറിയിച്ചു. മുൻപ് എല്ലാ മുതിർന്ന പൗരന്മാർക്കും ലഭിച്ചുകൊണ്ടിരുന്ന ഫ്രീ ടി വി ലൈസൻസ് അടുത്ത ജൂൺ മുതൽ ഒറ്റ പെൻഷൻ ലഭിക്കുന്നവർക്ക് മാത്രമായി ചുരുങ്ങും. അങ്ങനെയാണെങ്കിൽ 1.2 മില്യൺ വീടുകൾക്ക് മാത്രം ഇത് ഉപകരിക്കുകയും, 3.7 മില്യൺ പെൻഷൻകാർക്ക് സേവനം ലഭിക്കാതെ ആവുകയും ചെയ്യും. ഇതാണ് വ്യാപകമായ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.

ലണ്ടനിലെ മലിനീകരണം കുറയ്ക്കാൻ കാർ ഫ്രീ ഡേയുമായി മേയർ. സെപ്റ്റംബർ 22ന് ലണ്ടൻെറ രാജവീഥികളിൽ കാറുകൾക്ക് പ്രവേശനമുണ്ടാവില്ലെന്ന് മേയർ സാദിഖ് ഖാൻ പ്രഖ്യാപിച്ചു. ബ്രിട്ടൻെറ തലസ്ഥാനനഗരിയിലെ വായുമലിനീകരണം നിയന്ത്രിക്കുവാനുള്ള അടിയന്തര നടപടിയുടെ ഭാഗമായി അന്നേദിവസം കാർ ഫ്രീ ഡേ ആചരിക്കും. ലണ്ടൻ ബ്രിഡ്ജ്, ടവർ ബ്രിഡ്ജ് എന്നിവ അടങ്ങിയ നഗരത്തിന്റെ ഹൃദയഭാഗത്തേക്കുള്ള 12.3 മൈൽ ദൂരം കാറുകൾക്ക് അന്ന് പ്രവേശനം ഉണ്ടാവില്ല. രൂക്ഷമായ വായുമലിനീകരണം മൂലം ലണ്ടൻ നിവാസികളായ രണ്ട് മില്യനോളം പേർക്ക് ശുദ്ധവായു കിട്ടാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

മോട്ടോർവാഹനങ്ങൾ ഉപേക്ഷിച്ച് നടക്കുകയോ സൈക്കിൾ ഉപയോഗിക്കുകയോ ചെയ്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുകയും മലിനീകരണം കുറയ്ക്കുവാനുള്ള ബോധവത്കരണം നടത്തുകയുമാണ് ലക്ഷ്യം. ലണ്ടനിലെ അണ്ടർഗ്രൗണ്ട് ട്യൂബ് ട്രെയിൻ ഉപയോഗിച്ച് നഗരത്തിൽ സഞ്ചരിക്കാൻ തടസ്സമുണ്ടാവില്ല. അന്നേദിവസം റോഡുകൾ അടച്ച് നിരത്തിൽ കുട്ടികൾക്കായി വിനോദോപാധികൾ ഒരുക്കുകയും മുതിർന്നവരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുകയും ചെയ്യും.

ടോറി പാർട്ടി നേതൃത്വ മത്സരത്തിൽ അവസാന രണ്ട് പേരായി തെരഞ്ഞെടുക്കപ്പെട്ടത് ബോറിസ് ജോൺസണും ജെറമി ഹണ്ടും. പാർട്ടി എംപിമാരുടെ അന്തിമ ബാലറ്റിൽ 160 വോട്ട് നേടിയാണ് ബോറിസ് ജോൺസൻ തെരഞ്ഞെടുക്കപ്പെട്ടത്. പകുതിയിലേറെ വോട്ടും അദ്ദേഹം തന്നെ സ്വന്തമാക്കി എന്നുള്ളതാണ് പ്രധാന കാര്യം. ഇത്രയും അധികം പിന്തുണ ലഭിച്ചതിൽ തനിക്ക് അഭിമാനം ഉണ്ടെന്ന് ജോൺസൻ പറഞ്ഞു. എന്നാൽ ശക്തമായ പോരാട്ടത്തിലൂടെയാണ് ജെറമി ഹണ്ട് തെരഞ്ഞെടുക്കപ്പെട്ടത്. ഹണ്ട് 77 വോട്ടുകൾ നേടിയപ്പോൾ തൊട്ടടുത്ത സ്ഥാനാർഥി മൈക്കിൾ ഗോവ് 75 വോട്ടുകൾ നേടി. ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദും പുറത്തായി. ജോൺസനും ഹണ്ടും ഇനി 160000 ടോറി അംഗങ്ങൾ ഉൾപ്പെടുന്ന ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണം. അതിൽ നിന്നാവും ടോറി പാർട്ടി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. ജൂലൈ അവസാനത്തോടെ ഫലം പുറത്തുവരും.

4 റൗണ്ട് വോട്ടെടുപ്പുകളിലും വ്യക്തമായ ലീഡ് ഉയർത്തി തന്നെയാണ് ബോറിസ് ജോൺസൻ മുന്നേറിയത്. അതിനാൽ തന്നെ ഏറ്റവും അവസാന റൗണ്ടിൽ ജോൺസന്റെ വിജയം ഉറപ്പായിരുന്നു. എന്നാൽ രണ്ടാം സ്ഥാനത്തിനായി പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവും വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടും ദിവസങ്ങളായി ശക്തമായ പോരാട്ടമാണ് നടത്തിയത്.313 കൺസേർവേറ്റിവ് എംപിമാരും ഹൗസ് ഓഫ് കോമൺസിലെ അന്തിമ ബാലറ്റിൽ പങ്കെടുത്തു. ഒരു പേപ്പർ തള്ളപ്പെട്ടു. അടുത്ത ടോറി പാർട്ടി നേതാവും പ്രധാനമന്ത്രിയും ആവാൻ ഇരുവരും മത്സരിക്കുമ്പോൾ തന്റെ ജീവിത പോരാട്ടം ആയിരിക്കും ഇനിയെന്ന് ഹണ്ട് പറഞ്ഞു. “വളരെയധികം അഭിമാനമുണ്ട് ” അവസാന ബാലറ്റ് ഫലത്തെ തുടർന്ന് ജോൺസൻ ഇപ്രകാരം ട്വീറ്റ് ചെയ്തു. അതേസമയം, പാർട്ടി നേതാവും പ്രധാനമന്ത്രിയുമാകാൻ ജോൺസനെ മുൻനിരക്കാരനായി അംഗീകരിച്ച ഹണ്ട്, താൻ തോറ്റുകൊണ്ടിരിക്കുന്ന ആളാണെന്നും എന്നാൽ രാഷ്ട്രീയത്തിൽ ആശ്ചര്യങ്ങൾ സംഭവിക്കാം എന്നും ട്വീറ്റ് ചെയ്തു. മൈക്കിൾ ഗോവ്, കൺസേർവേറ്റിവ് പാർട്ടിയുടെ തിളക്കമുള്ള നക്ഷത്രം ആണെന്നും ഹണ്ട് കൂട്ടിചേർത്തു. തന്റെ എതിരാളികളെ അഭിനനദിച്ച ഗോവ്, സ്വാഭാവികമായും താൻ നിരാശനാണെന്നും എന്നാൽ ഞങ്ങൾ നടത്തിയ പ്രചാരണത്തിൽ അഭിനമാനമുണ്ടെന്നും പറഞ്ഞു.

ഇനിയുള്ള വോട്ടെടുപ്പിന് മുമ്പ് ജോൺസനും ഹണ്ടും രാജ്യത്തുടനീളമുള്ള കൺസേർവേറ്റിവ് പാർട്ടി അംഗംങ്ങൾക്ക് മുന്നിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കും. അവസാന ഫലം ജൂലൈ 22ന് പ്രഖ്യാപിക്കും. ചാനൽ ഫോറും ബിബിസിയും ആതിഥേയത്വം വഹിച്ച മുൻ നേതൃത്വ സംവാദങ്ങളെ തുടർന്ന് ജൂലൈ 9ന് അവർ ഐടിവിയിൽ ഒരു പ്രധാന ചർച്ചയിൽ പങ്കെടുക്കും. ജെറമി ഹണ്ട് 2010 മുതൽ മന്ത്രിസഭയിൽ ഉണ്ട്. വിദേശകാര്യ സെക്രട്ടറി ആകുന്നതിനുമുമ്പ് ഏറ്റവും കൂടുതൽ കാലം യുകെയിലെ ആരോഗ്യ സെക്രട്ടറിയായിരുന്നു. തെരേസ മേയുടെ ബ്രെക്സിറ്റ് തന്ത്രത്തെ തുടർന്ന് കഴിഞ്ഞ വർഷം മന്ത്രിസഭയിൽ നിന്നും രാജി വെച്ച മുൻ വിദേശകാര്യ സെക്രട്ടറി ജോൺസൻ, യുകെയിലെ ഏറ്റവും അറിയപ്പെടുന്ന രാഷ്ട്രീയക്കാരിൽ ഒരാളാണ്. 2008 മുതൽ 2016 വരെ ലണ്ടൻ മേയറായിരുന്നു.

കൺസേർവേറ്റിവ് പാർട്ടി ചെയർമാൻ ബ്രാൻഡൻ ലൂയിസ് അവസാന രണ്ട് മത്സരാർത്ഥികളെ അഭിനന്ദിച്ചു. ” കൺസേർവേറ്റിവുകൾ ഒരു പുതിയ നേതാവിനെ മാത്രമല്ല, അടുത്ത പ്രധാനമന്ത്രിയെയും ആണ് തെരഞ്ഞെടുക്കുന്നുവെന്ന ബോധ്യമുണ്ട്. നമ്മുടെ രാജ്യത്തിന് ഇത്രയും പ്രധാനപ്പെട്ട സമയത്ത് ആ ഉത്തരവാദിത്തം ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു.” അദ്ദേഹം പറഞ്ഞു. ലേബർ പാർട്ടിയുടെ ദേശീയ പ്രചാരണ കോ – ഓർഡിനേറ്റർ ആൻഡ്രൂ ഗ്വിൻ ഇപ്രകാരം പറഞ്ഞു ” എന്തൊരു തെരഞ്ഞെടുപ്പ് : എൻഎച്ച്എസിനെ തകർത്തയാൾ അല്ലെങ്കിൽ എൻഎച്ച്എസിനെ ട്രംപിന് വിൽക്കാൻ ശ്രമിക്കുന്ന ആൾ”. പ്രതിനിധികളില്ലാത്ത ഒരുപിടി കൺസേർവേറ്റിവ് അംഗങ്ങൾ അല്ല നമ്മുടെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്നും പൊതുതെരഞ്ഞെടുപ്പിലൂടെ ആളുകൾ തീരുമാനിക്കണമെന്നും ഗ്വിൻ കൂട്ടിച്ചേർത്തു.

പോളണ്ട്, ഹംഗറി, ചെക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളാണ് 2050 സീറോ കാർബൺ ഗോളിനെതിരെ മധ്യ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്ന മധ്യ യൂറോപ്യൻ രാജ്യങ്ങൾ .

2050 ആകുമ്പോഴേക്കും യൂറോപ്യൻ രാജ്യങ്ങൾ പുറന്തള്ളുന്ന കാർബൺ അളവ് നെറ്റ് സീറോയിൽ എത്തിക്കുക എന്ന യൂറോപ്യൻ യൂണിയന്റെ ആഹ്വാനമാണ് മൂന്നു രാജ്യങ്ങളും എതിർത്തത്.
ബ്രസൽസിൽ നടന്ന യൂറോപ്പ്യൻ നേതാക്കന്മാരുടെ സമ്മേളനത്തിൽ വർദ്ധിച്ചുവരുന്ന ആഗോള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചും അത് ഉയർത്തുന്ന പ്രതിസന്ധികൾ ആയ വരൾച്ച, പ്രളയം, വർദ്ദിച്ചുവരുന്ന ചൂട്, ദാരിദ്ര്യം, വനവിഭവങ്ങളുടെ യും വന്യജീവികളുടെയും വംശനാശം തുടങ്ങിയവയെ കുറിച്ചുമാണ് ചർച്ച നടത്തിയത്. ഗ്രീൻ ആക്ടിവിസ്റ്റുകൾ മുൻപുതന്നെ സുതാര്യമല്ല എന്ന് കണ്ടെത്തിയ “ക്ലൈമറ്റ് ന്യൂട്രൽ ഇ. യു, ബൈ 2050” എന്ന കരാറിൽ ഒപ്പുവെക്കാൻ പോളണ്ടും ചെക്ക് റിപ്പബ്ലികും വിസമ്മതിച്ചിരിക്കുകയാണ്. എന്നാൽ നേരത്തെ ഒത്തുതീർപ്പിന് തയ്യാറായിരുന്ന ഹങ്കേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ പിന്നീട് അയൽ രാജ്യങ്ങളോട് ഒപ്പം ചേർന്ന് വിസമ്മതം രേഖപ്പെടുത്തി.

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന യുഎൻ കാലാവസ്ഥ സമ്മിറ്റിനു ബഹുദൂരം മുന്നിലാണ് തങ്ങളുടെ നീക്കമെന്നാണ് സഹകരിച്ച് നിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളുടെ വിശ്വാസം. 2050 ന് ഉള്ളിൽ അംഗരാജ്യങ്ങളിൽ ഭൂരിപക്ഷവും കാലാവസ്ഥയുടെ സന്തുലിതാവസ്ഥയിൽ എത്തുമെന്നും അവർ അവകാശപ്പെടുന്നു.

ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ പറയുന്നത് ഇച്ഛാശക്തി ഉണ്ടെങ്കിൽ മാത്രമേ തങ്ങൾക്കും സഹ നേതാക്കൾക്കും 2050 സീറോ കാർബൺ ലക്ഷ്യത്തിലെത്താൻ സാധിക്കൂ എന്നാണ്. നെറ്റ് സീറോ കാർബൺ എമിഷൻ എന്ന ലക്ഷ്യത്തിനുവേണ്ടി എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അഭിപ്രായപ്പെട്ടു.

എന്നാൽ ചെക്ക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബി ചോദിക്കുന്നത് 2050ൽ എന്ത് സംഭവിക്കും എന്ന് നമ്മൾ 31 വർഷത്തിനു മുൻപ് തന്നെ തീരുമാനമെടുക്കുന്നത് എന്തിനാണെന്നാണ്. ചൈനയിലെ കാർബൺ ക്രമാതീതമായി വർദ്ധിക്കുന്നു എന്നാൽ അത് 2030 ശേഷം തന്നെ കുറയ്ക്കാനുള്ള നീക്കത്തിലാണ് അവർ.

ഭൂരിപക്ഷം നേതാക്കളും 2050 ലേക്ക് സീറോ കാർബണിൽ എത്താമെന്ന് ശുഭപ്രതീക്ഷയിലാണ്.

 

ശരീരഭാരം കുറയ്ക്കുന്നതിനെക്കാൾ ഉപരിയായി, കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണം ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു എന്ന് കണ്ടെത്തൽ. കാർബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നതിലൂടെ പ്രമേഹം, ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് എന്നിവ കുറയാനുള്ള സാധ്യത അധികമാണ്.


കാർബോഹൈഡ്രേറ്റ് അധികമുള്ള ഉരുളക്കിഴങ്ങ്, പസ്താ, തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും മറ്റും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നത് ശരീര ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു. ബ്രിട്ടണിലെ പകുതിയിലധികം ജനത അനുഭവിക്കുന്ന “മെറ്റബോളിക് സിൻഡ്രോം” എന്ന അവസ്ഥയ്ക്ക് ചെറിയതോതിലെങ്കിലും മാറ്റം വരുത്തുവാൻ ഈ ഡയറ്റ് സഹായിക്കുമെന്ന് കണ്ടെത്തൽ. അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ അളവിലുള്ള വർദ്ധന, അമിത ബി പി തുടങ്ങിയയെല്ലാമാണ് മെറ്റബോളിക് സിൻഡ്രത്തിന്റെ അവസ്ഥ. കാർബോഹൈഡ്രേറ്റ് കുറവുള്ള ഭക്ഷണം ശീലിച്ച വ്യക്തികളിൽ ഈ അവസ്ഥയ്ക്ക് ഒരു മാറ്റം സംഭവിച്ചിട്ടുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്.

സാധാരണയായി കാർബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയുന്നതിന് കാരണമാകും. എന്നാൽ അതിനേക്കാൾ ഉപരിയായി ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു എന്നതാണ് പുതിയ കണ്ടെത്തൽ. ഈ ഡയറ്റ് അനുസരിച്ച് വെറും 45 ഗ്രാം കാർബോഹൈഡ്രേറ്റ് മാത്രമാണ് ഒരു ദിവസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. ശരീരത്തിലെ ഫാറ്റ് അളവ് കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.

നാഷണൽ ഡയറി കൗൺസിലും, ഡച്ച് ഡയറി അസോസിയേഷനും ചേർന്നാണ് ഈ ഗവേഷണം നടത്തിയത്.” ക്ലിനിക്കൽ ഇൻവെസ്റ്റിഗേഷൻ ഇൻസൈറ്റ്” എന്ന മാസികയിൽ ഗവേഷക റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

സെന്റ് ജോൺസ് ആംബുലൻസ് കേഡറ്റ് ആയ ക്ലാരിസ് പോൾ , സെന്റ് പോൾസ് കത്തീഡ്രലിലെ ഗാർഡ് ഓഫ് ഓണറിൽ പങ്കെടുക്കുവാൻ എത്തുന്നു. ഹെൽത്ത് ചാരിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 22ന് നടക്കുന്ന സെന്റ് ജോൺസ് ദിനാഘോഷത്തിൽ ക്ലാരിസ് പോൾ പ്രധാന പങ്കു വഹിക്കും. “ഇങ്ങനെയൊരു ദിനത്തിൽ ഗാർഡ് ഓഫ് ഓണറിൽ എന്റെ ഡിസ്ട്രിക്ടിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങളുടെ കേഡറ്റ് ഓഫ് ദി ഇയർ ടീമും ഓർഗനൈസേഷൻ വോളണ്ടിയേഴ്സും എല്ലാം ഇതിനായി ഒരുപാട് പ്രയത്നിച്ചു.” പാർക്സ്റ്റോൺ ഗ്രാമർ സ്കൂൾ അംഗം കൂടിയായ ക്ലാരിസ് ഇപ്രകാരം പറയുന്നു. ഇംഗ്ലണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 ഡിസ്ട്രിക് കേഡറ്റുകളോടൊപ്പം ജൂൺ 22 ന് ലണ്ടൻ സിറ്റി മേയറെ സ്വീകരിക്കുന്ന ചടങ്ങിലും കത്തീഡ്രലിൽ നടക്കുന്ന ചാരിറ്റിയുടെ വാർഷിക ആഘോഷ പരിപാടിയിലും ക്ലാരിസും പങ്കെടുക്കും. ചാരിറ്റിയുടെ കലണ്ടറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിനമാണ് സെന്റ് ജോൺസ് ദിനം. ഏകദേശം രണ്ടായിരത്തോളം വോളണ്ടിയേഴ്സും സ്റ്റാഫുകളും ആ ദിവസത്തെ ചടങ്ങിൽ പങ്കെടുക്കും.

ടോറി പാർട്ടി സ്ഥാനാർത്ഥി ആരാണെന്ന് അറിയാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ തെരഞ്ഞെടുപ്പ് കൂടുതൽ ആവേശകരമാവുന്നു. ജൂൺ 19ന് നടന്ന തെരഞ്ഞെടുപ്പിൽ 27 വോട്ടുകൾ മാത്രം ലഭിച്ചതിനാൽ റോറി സ്റ്റെവാർട്ട് പുറത്തായിരിക്കുന്നു. ബോറിസ് ജോൺസൺ, ജെറമി ഹണ്ട്, മൈക്കിൾ ഗോവ്, സാജിദ് ജാവീദ് എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്. 143 വോട്ടുകളാണ് ബോറിസ് ജോൺസന് ലഭിച്ചത്. അതിനാൽ അവസാനം വരുന്ന രണ്ട് സ്ഥാനാർഥികളിൽ ഒന്ന് ജോൺസൺ ആകും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. വിദേശകാര്യസെക്രട്ടറി ജെറമി ഹണ്ടിന് 54 വോട്ടുകളും പരിസ്ഥിതി സെക്രട്ടറി മൈക്കിൾ ഗോവിന് 51ഉം ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദിന് 38 വോട്ടുകളുമാണ് ലഭിച്ചത്. ഈ ഫലം കൂടി പുറത്തുവന്നതോടെ ബാക്കിയുള്ള സ്ഥാനാർഥികൾ സ്റ്റെവാർട്ടിന്റെ വോട്ടർമാരുടെ പിന്തുണ കൂടി തങ്ങൾക്ക് ലഭിക്കുവാൻ പ്രയത്നിക്കുന്നു.

ബാലറ്റിൽ എന്ത് തിരിമറിയും നടക്കാമെല്ലോ എന്നാണ് ഫലം വന്ന ശേഷം സ്റ്റെവാർട്ട് പറഞ്ഞത്. “ബിബിസി ചർച്ചയിലെ മോശം പ്രകടനമാണ് സ്റ്റെവാർട്ടിന്റെ വീഴ്ചയ്ക്ക് കാരണം. അല്ലാതെ ഒരു കള്ളത്തരമോ തിരിമറിയോ നടന്നിട്ടില്ല.” ഡൊമിനിക് റാബിന്റെ പിന്തുണക്കാരൻ പറയുകയുണ്ടായി. തന്റെ പ്രകടനം അത്രത്തോളം മികച്ചതായിരുന്നില്ല എന്ന് സ്റ്റെവാർട്ടും തുറന്ന് സമ്മതിക്കുന്നു. “ഈ കഴിഞ്ഞ ആഴ്ചകളിൽ എനിക്ക് ലഭിച്ച പിന്തുണയിൽ ഞാൻ ഏറെ സന്തോഷവാനാണ്. അതിൽ നിന്ന് ഞാൻ പ്രചോദനമുൾക്കൊണ്ടിരിക്കുന്നു. ഇത് എനിക്ക് രാഷ്ട്രീയത്തിലും എന്റെ രാജ്യത്തിലും പുതിയൊരു വിശ്വാസം നൽകിയിരിക്കുന്നു. ഇന്ന് എനിക്ക് മതിയായ എംപിമാരുടെ പിന്തുണ ലഭിച്ചില്ല. എന്നാൽ ഒരുനാൾ അത് സംഭവിക്കും. ഞാൻ നിങ്ങളിലും ഈ രാജ്യത്തിന്മേലും വിശ്വാസമർപ്പിച്ചിരിക്കുന്നു. ” തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സ്റ്റെവാർട്ട് ഇപ്രകാരം ട്വീറ്റ് ചെയ്തു.

ബോറിസ് ജോൺസന് കടുത്ത മത്സരം നൽകാൻ ഹണ്ട് തയ്യാറാണെന്നും അവസാന രണ്ടിൽ എത്തിയാൽ ജോൺസനെ ശക്തമായിത്തന്നെ നേരിടുമെന്നുമാണ് ഹണ്ടിന്റെ പിന്തുണക്കാർ പറയുന്നത്. സ്റ്റെവാർട്ടിന്റെ പിന്തുണക്കാരുടെ വോട്ട് ലഭിക്കുവാൻ വേണ്ടി സാജിദിന്റെ പിന്തുണക്കാർ ശ്രമിക്കുന്നു.ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോഗ് ഇപ്രകാരം പറഞ്ഞു “റോറി സ്റ്റെവാർട്ട് പുറത്തായി എന്നറിഞ്ഞതിൽ നിരാശയുണ്ട്. നേരിന്റെയും വിശ്വാസത്തിന്റെയും സന്ദേശങ്ങൾ നൽകിയ ഒരു മികച്ച സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. ഒക്ടോബർ 31 കൊണ്ട് ബ്രക്സിറ്റ് നടപ്പിലാക്കാമെന്ന് ജോൺസൺ ബിബിസി ചർച്ചയിൽ പറയുകയുണ്ടായി. എന്നാൽ ബ്രക്സിറ്റ് അത്ര എളുപ്പമാകില്ല എന്നും തനിക്ക് അതിൽ ഒരുറപ്പുമില്ല എന്നും ജോൺസൺ തന്റെ ടീമിനോട് ഇന്നലെ പറയുകയുണ്ടായി. ഈ പ്രസ്താവന ജോൺസന് തന്നെ തിരിച്ചടിയാവാൻ സാധ്യതയുണ്ട്. ഇന്നാണ് അവസാന രണ്ട് സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ്.ടോറി ലീഡർ ആരാണെന്ന് അറിയാൻ ഇനിയും മണിക്കൂറുകൾ മാത്രം ശേഷിക്കുന്നു.

RECENT POSTS
Copyright © . All rights reserved