Main News

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ്-19 ൻെറ തീവ്രത രാജ്യത്ത് കുറഞ്ഞതിനാൽ ഈ വർഷം വേനൽക്കാല അവധിക്ക് നാട്ടിൽ പോകാനായോ വിദേശത്ത് അവധി ആഘോഷിക്കാനായോ  ബുക്ക് ചെയ്ത യുകെ മലയാളികൾ ഒട്ടനവധിയാണ്. ലോക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ച രൂപരേഖയിൽ മെയ് 17 മുതൽ വിദേശത്ത് വേനൽക്കാലം ചിലവഴിക്കാനുള്ള അനുവാദം നൽകുമെന്ന് അറിയിച്ചത് ഒട്ടേറെ യുകെ മലയാളികൾ വേനൽക്കാല അവധിയ്ക്കായി ബുക്ക് ചെയ്യുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നു. എന്നാൽ ഈ വർഷവും അവധിക്കാലം ചെലവഴിക്കാൻ സാധ്യമായേക്കില്ല എന്ന് ഗവൺമെൻറ് അഡ്വൈസർ ഡോ. മൈക്ക് ടിൽഡെസ്ലി മുന്നറിയിപ്പ് നൽകി.

വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തുന്നവരിലൂടെ ജനിതകമാറ്റം വന്ന കൊറോണവൈറസിൻെറ വകഭേദങ്ങൾ രാജ്യത്ത് എത്താനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് ഈ വർഷവും വേനൽക്കാല അവധി ദിനങ്ങൾ അനുവദിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്ന അഭിപ്രായപ്രകടനം ഡോ. മൈക്ക് ടിൽഡെസ്ലി നടത്തിയത്. പല യൂറോപ്യൻ രാജ്യങ്ങളിലെയും കോവിഡ് വ്യാപനവും മരണനിരക്കും ഉയരുന്ന സാഹചര്യത്തിലാണ് ആളുകൾ വിദേശ യാത്ര നടത്തുകയാണെങ്കിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയും പിടിച്ചു നിർത്തിയ രോഗവ്യാപനം ബ്രിട്ടനിൽ കുതിച്ചു കയറുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർക്ക് പൊതുവേയുണ്ട്.

ഇതിനിടെ ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ നിർണായക നേട്ടം ഇന്നലെ രാജ്യം കൈവരിച്ചു. പ്രായപൂർത്തിയായ ജനസംഖ്യയുടെ പകുതി പേർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയതിൻെറ സന്തോഷത്തിലായിരുന്നു രാജ്യം. ദേശീയ വിജയമെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിർണായക നേട്ടത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

2021 സെൻസസ് നടത്താൻ ഒരുങ്ങുമ്പോൾ പൊതുജനങ്ങൾക്ക് സ്വാഭാവികമായും വിവരങ്ങൾ പങ്കുവെക്കുന്നതിനെപ്പറ്റി സംശയങ്ങളും ആശങ്കകളും ഉണ്ടാവാം. എന്നാൽ വിവരശേഖരണത്തെ പറ്റിയും സ്വകാര്യതയെ പറ്റിയും ഗവൺമെന്റിന് കൃത്യമായ ധാരണകളുണ്ട്. പൊതുബോധത്തെ സംശയത്തിൽ ആക്കുന്ന, പൗരന്മാരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്ന ഒന്നും തന്നെ സെൻസസിൽ ഇല്ല എന്ന് ഉറപ്പു നൽകുകയാണ് അധികൃതർ.

ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 2021 മാർച്ച് സെൻസസ് ദിനത്തിന് മുൻപ് തന്നെ വിവരങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെട്ട് കത്തുകൾ ജനങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാൽ മഹാമാരി മൂലം സ്കോട്ട്‌ലൻഡ് സെൻസസ് 2022 -ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ജനസംഖ്യയും, ജനസാന്ദ്രതയും കണക്കാക്കുക എന്നതാണ് സെൻസസിന്റെ പ്രധാന ലക്ഷ്യം. ജനസംഖ്യ അനുപാതം സംബന്ധിച്ച ചോദ്യങ്ങളാണ് കൂടുതലായും ഉണ്ടാവുക. പൗരന്മാരുടെ പ്രായം, ലിംഗം, കുടുംബബന്ധങ്ങൾ, സാമൂഹിക സാമ്പത്തിക അവസ്ഥകൾ, തൊഴിൽ, പാർപ്പിടം, വസ്തുവകകളുടെ വിവരം വിദ്യാഭ്യാസം ആരോഗ്യം, സാംസ്കാരിക പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾ ആണ് കൂടുതലായും ഉണ്ടാവുക.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ജനസംഖ്യ അനുപാതം, സ്കൂളുകൾ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ ഫണ്ടിനുള്ള വിവരങ്ങൾ, യുകെയുടെ പൊതുവിലുള്ള ഭൂപടനിർമ്മാണം എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ ആണ് കൂടുതലായും ചോദിക്കുക. സെൻസസിൽ പങ്കാളികളാവുക എന്നത് നിയമപരമായ ബാധ്യതയാണ്. സഹകരിക്കാത്തവർക്ക് 1,000 പൗണ്ടോളം പിഴയടക്കാൻ സാധ്യതയുണ്ട്. വ്യക്തികൾ സെൻസസിൽ പങ്കെടുക്കാത്തത് മൂലം പൊതുവിലുള്ള കണക്കുകൾക്ക് വലിയ രീതിയിലുള്ള വ്യത്യാസം സംഭവിക്കുകയും, ഭാവിയിൽ നടപ്പാക്കാനുള്ള വികസനപ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി എന്നീ സ്ഥാപനങ്ങളാണ് സെൻസസ് നടത്തുന്നത്. ശേഖരിക്കുന്ന വിവരങ്ങൾ ഒരുവിധത്തിലും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ ചോർന്നു പോകില്ല എന്നും, തേഡ് പാർട്ടിക്ക് കൈ മാറില്ലെന്നും ഗവൺമെന്റ് ഉറപ്പുനൽകിയിട്ടുണ്ട്. വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കുന്നു എന്നതിലുപരിയായി അടുത്തടുത്തുള്ള പ്രദേശങ്ങളിലെ കണക്കുകളാണ് കൂടുതലായും ശ്രദ്ധിക്കപ്പെടുക. പൗരന്മാരുടെ വിവരങ്ങൾ സംരക്ഷിക്കാനായി നിലവിലുള്ള നിയമങ്ങളെല്ലാം കണക്കിലെടുത്താവും സെൻസസ് നടത്തുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സ്റ്റോക് -ഓൺ – ട്രെന്റിലെ ആഗ്നേസ് & ആർതർ ഡിമെൻഷ്യ കെയർ ഹോമിലെ അന്തേവാസികളായ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. 38 അന്തേവാസികൾ ഉള്ള ഹോമിൽ, 31 ഓളം പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരിച്ചവർ ഉൾപ്പെടെ എല്ലാവരും തന്നെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരായിരുന്നു. വാക്സിൻ റെസിസ്റ്റന്റ് ആയ പുതിയ ജനിതക മാറ്റം വന്ന വൈറസാണോ രോഗബാധയ്ക്ക് കാരണം എന്ന് ഇതുവരെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആരും തന്നെ സ്ഥിരീകരിച്ചിട്ടില്ല. അന്തേവാസികളെ കൂടാതെ ഹോമിലെ പത്തോളം കെയർടേക്കർമാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് ബാധ തുടങ്ങി ഇത്രയും നാളിനിടയിൽ ഹോമിലെ ആർക്കും തന്നെ രോഗം ബാധിച്ചിരുന്നില്ല. ഏജൻസി ജോലിക്കാരാണ് രോഗം മറ്റുള്ളവരിലേക്ക് എത്തിച്ചത് എന്നാണ് സ്ഥാപന നടത്തിപ്പുകാരായ സേഫ് ഹാർബറിന്റെ അധികൃതർ വ്യക്തമാക്കുന്നത്. ഹോമിൽ രോഗ ബാധ സ്ഥിരീകരിച്ചത് വളരെയധികം ആശങ്കയുളവാക്കുന്നതാണെന്നും അവർ വ്യക്തമാക്കി. സ്റ്റോക് -ഓൺ -ട്രെന്റ് സിറ്റി കൗൺസിലും,എൻ എച്ച് എസ്‌ ജീവനക്കാരും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടുമെല്ലാം സേഫ് ഹാർബർ അധികൃതരോട് ചേർന്ന് രോഗം നിയന്ത്രിക്കാനായി പരിശ്രമിക്കുകയാണ്. വാക്‌സിൻ റെസിസ്റ്റന്റ് വൈറസിനുള്ള സാധ്യതയും തള്ളികളയുന്നില്ല.


എന്നാൽ അത്തരത്തിലൊരു സാധ്യത പൂർണമായും തള്ളിക്കളഞ്ഞ രീതിയിലാണ് ഡയറക്ടർ ഓഫ് സോഷ്യൽ കെയർ &ഹെൽത്ത്‌, പോൾ എഡ്മണ്ട്സൺ ജോൺസ് പ്രതികരിച്ചത്. അത്തരത്തിൽ വാക്സിൻ റെസിസ്റ്റന്റായ ഒരു വൈറസിന്റെ സാന്നിധ്യം ടെസ്റ്റുകളിൽ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഉറപ്പു നൽകിയത്. ഏജൻസി ജീവനക്കാരിലൂടെ തന്നെയാണ് കോവിഡ് ബാധ പടർന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏത് ഏജൻസി ആണ് എന്നുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ല.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിലെ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ നിർണായക നേട്ടമാണ് രാജ്യം ഇന്ന് കൈവരിച്ചത്. പ്രായപൂർത്തിയായ ജനസംഖ്യയുടെ പകുതി പേർക്കും പ്രതിരോധ കുത്തിവെയ്പ്പ് നൽകിയതിൻെറ സന്തോഷത്തിലായിരുന്നു രാജ്യം. ദേശീയ വിജയമെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് നിർണായക നേട്ടത്തെ വിശേഷിപ്പിച്ചത്. പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകുന്നതിലെ വിജയം മഹാമാരിയിൽ നിന്ന് രക്ഷപ്പെടാനുള്ള നമ്മുടെ മാർഗ്ഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇന്നലത്തെ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. ഇന്നലെ മാത്രം 660,276 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായത്. ഇതിൽ 132,016 പേർക്ക് രണ്ടാംഡോസും 520,260 പേർക്ക് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ആണ് നൽകിയത്.

ബ്രിട്ടനിൽ ഏകദേശം 26.2 ദശലക്ഷം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് ലഭ്യമായി കഴിഞ്ഞു. ഇതിനിടെ ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതിയിലുള്ള അനശ്ചിതത്വം കാരണം അടുത്തമാസം വാക്സിൻ വിതരണം താളംതെറ്റിയേക്കുമെന്നുള്ള ആശങ്കൾ പരക്കെ ശക്തമാണ്. വാക്‌സിൻ ലഭ്യതയിലെ അനശ്ചിതത്വം പരിഹരിക്കാനായി ബ്രിട്ടനും ഇന്ത്യയും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാക്‌സിൻ ലഭ്യതയിൽ കുറവ് നേരിട്ടാൽ അടുത്തമാസം പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കേണ്ടിയിരുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് മെയ് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് കരുതപ്പെടുന്നത്.

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ 56 വയസുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഓക്സ്ഫോർഡ്-അസ്ട്രസെനെക കൊറോണ വൈറസിൻെറ ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ ഏപ്രിലിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികത്സ തേടിയതും സെന്റ് തോമസ് ഹോസ്പിറ്റലിൽ ആയിരുന്നു. ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഓക്സ്ഫോർഡ് വാക്സിൻ വിതരണം താൽക്കാലികമായി നിർത്തി വച്ചിരുന്നു. പക്ഷേ ഓക്സ്ഫോർഡ് വാക്സിൻ പൂർണമായും സുരക്ഷിതമാണെന്ന് ലോകാരോഗ്യസംഘടനയും യൂറോപ്യൻ മെഡിസിൻ റഗുലേറ്ററും പറഞ്ഞതിനെത്തുടർന്ന് വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ച സംഭവം ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു. ഈ അവസരത്തിൽ ജനങ്ങളോട് തോൾചേർന്ന് പ്രധാനമന്ത്രി ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചത് രാജ്യത്ത് വാക്സിൻ വിതരണം ത്വരിതഗതിയിൽ ആക്കാനും ജനങ്ങളുടെ അനാവശ്യ ആശങ്കകളും അകറ്റാനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എനിക്ക് ഓക്സ്ഫോർഡ് അസ്ട്രസെനെക്ക വാക്സിൻെറ ആദ്യ ഡോസ് ലഭിച്ചു. ഇതിന് സഹായിച്ച ശാസ്ത്രജ്ഞർക്കും, എൻ‌എച്ച്എസ് സ്റ്റാഫുകൾക്കും, സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇന്നലത്തെ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. ഇന്നലെ മാത്രം 660,276 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായത്. ഇതിൽ 132,016 പേർക്ക് രണ്ടാംഡോസും 520,260 പേർക്ക് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ആണ് നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമം മൂലമാണ് ഈ നാഴികക്കല്ല് പിന്നിടാനായത് എന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.

ബ്രിട്ടനിൽ ഏകദേശം 26.2 ദശലക്ഷം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് ലഭ്യമായി കഴിഞ്ഞു. ഇതിനിടെ ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതിയിലുള്ള അനശ്ചിതത്വം കാരണം അടുത്തമാസം വാക്സിൻ വിതരണം താളംതെറ്റിയേക്കുമെന്നുള്ള ആശങ്കൾ പരക്കെ ശക്തമാണ്. വാക്‌സിൻ ലഭ്യതയിലെ അനശ്ചിതത്വം പരിഹരിക്കാനായി ബ്രിട്ടനും ഇന്ത്യയും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാക്‌സിൻ ലഭ്യതയിൽ കുറവ് നേരിട്ടാൽ അടുത്തമാസം പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കേണ്ടിയിരുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് മെയ് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് കരുതപ്പെടുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യയിൽ നിന്നുള്ള വാക്സീൻ കയറ്റുമതിയിൽ വിലക്ക് ഏർപ്പെടുത്തിയതോടെ യുകെയിലെ വാക്സിനേഷൻ പദ്ധതി കൂടുതൽ ആശങ്കയിലേയ്ക്ക്. ഹൗസ് ഓഫ് കോമൺസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, പ്രധാനമന്ത്രി ആംഗ്ലോ-ഇന്ത്യൻ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി അടുത്ത മാസം ഞാൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. വാക്സിൻ കയറ്റുമതിയിൽ നിലനിൽക്കുന്ന ആശയകുഴപ്പം പരിഹരിക്കാനായി ഇന്ത്യയുമായി രഹസ്യ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ട്‌. ഇന്ത്യയിൽ നിർമിച്ച അസ്ട്രാസെനക്കാ വാക്സീന്റെ അഞ്ചു മില്യൺ ഡോസുകളുടെ കയറ്റുമതി വൈകുന്നത് അടുത്ത മാസത്തെ വാക്സിനേഷന്റെ വേഗത കുറയ്ക്കും. വാക്സിനേഷൻ കയറ്റുമതി തടയാനുള്ള മോദി സർക്കാരിന്റെ തീരുമാനം ബോറിസ് ജോൺസന് കൂടുതൽ തലവേദന സൃഷ്ടിക്കും.

രാജ്യത്തെ കാർഷിക പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യൻ കർഷകരോടുള്ള പെരുമാറ്റത്തിനെതിരെ ലേബർ, ലിബറൽ ഡെമോക്രാറ്റ്, സ്കോട്ടിഷ് നാഷണൽ പാർട്ടി എംപിമാർ ഇന്ത്യൻ സർക്കാരിനെ വിമർശിച്ചതിനെത്തുടർന്ന് മോദി ഇതിനകം ബ്രിട്ടനുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി യുകെ മാർച്ച് രണ്ടിന് കരാർ പ്രഖ്യാപിച്ചെങ്കിലും വിതരണം സുഗമമായി നടക്കുന്നില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് അദാർ പൂനവല്ല മുന്നറിയിപ്പ് നൽകിയിരുന്നു. യുകെയ്ക്ക് ബാക്കി ഡോസ് എപ്പോൾ നൽകണമെന്നത് ഇന്ത്യയുടെ തീരുമാനത്തെ ആശ്രയിച്ചാണെന്ന് പൂനവല്ല വ്യക്തമാക്കി. ഇന്ത്യയുടെ ആവശ്യങ്ങൾ ഉയരുമ്പോൾ മറ്റു രാജ്യങ്ങൾ വാക്സിനായി കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു.

നരേന്ദ്ര മോദി പ്രധാനവാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് സൈറ്റുകൾ അടച്ചുപൂട്ടുക, പ്രതിഷേധക്കാരെയും അനുഭാവികളെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്യുക, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകവും ജലപീരങ്കികളും ഉപയോഗിക്കുക എന്നിവയാണ് സർക്കാർ കൈകൊണ്ട മാർഗങ്ങൾ. പ്രതിഷേധിക്കുന്ന നിരവധി കർഷകർ സിഖ്, മുസ്ലീം ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണെന്ന വസ്തുത മോദിയുടെ രാഷ്ട്രീയ അജണ്ടയുടെ കാപട്യത്തെ തുറന്നിടുന്നു. പ്രതിഷേധക്കാർക്കും അവരുടെ അനുയായികൾക്കുമെതിരായ കനത്ത തന്ത്രങ്ങൾ മോദിയുടെ ഭരണരീതിയുടെ മുഖമുദ്രയാണ്. 110,000 കാണികൾക്ക് ഒരേസമയം പ്രവേശിക്കാൻ കഴിയുന്ന അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലാണ്. ഇവിടെ വച്ചാണ് ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ്‌ മത്സരവും നടക്കുന്നത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ രാജ്യത്തിൽ വിദേശ രാജ്യങ്ങളെ അവഹേളിക്കുന്ന രീതിയിലുള്ള പ്രധാനമന്ത്രിയുടെ നടപടികൾ തീർത്തും അപകടകരമാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഓരോ പ്രവാസി മലയാളിയും ശ്രദ്ധിക്കേണ്ട കാര്യമാണിത്. എങ്ങനെയാണ് ഒ സി ഐ കാർഡ് പുതുക്കേണ്ടതെന്നും അതിനുള്ള നടപടികൾ എന്തൊക്കെ ആണെന്നുമുള്ള സംശയങ്ങൾ ഇപ്പോഴും പലരിലും ഉണ്ട്. അതിനാൽ വിശദമായി തന്നെ പരിശോധിക്കാം. https://ociservices.gov.in/ പ്രവേശിച്ച ശേഷം ഒ സി ഐ സേവനങ്ങൾ തിരഞ്ഞെടുക്കുക. നിലവിൽ ഒ സി ഐ കാർഡ് ഉള്ളവർക്ക് മാത്രമാണ് ഈയൊരു സേവനം ലഭ്യമാകുക. പുതിയ പാസ്പോർട്ട് ഒ സി ഐയുമായി ലിങ്ക് ചെയ്യുക, പേരിൽ മാറ്റം വന്നാൽ അത് അപ്ഡേറ്റ് ചെയ്യുക തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ചെയ്യാവുന്നതാണ്. ആവശ്യമായ രേഖകളുടെ വിവരങ്ങൾ സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകന്റെ ഫോട്ടോ (200*200 സൈസിൽ), ഒപ്പ് എന്നിവയും പാസ്പോർട്ടിന്റെ കോപ്പി, വിവാഹ സർട്ടിഫിക്കറ്റ് കോപ്പി എന്നിവയും പിഡിഎഫ് ആയി അപ്‌ലോഡ് ചെയ്യേണ്ടതാണ്. തുടർന്നുള്ള വിവരങ്ങൾ വിശദമായി വായിച്ച ശേഷം മാത്രം തുടരാൻ ശ്രദ്ധിക്കുക. ഒസിഐ പുതുക്കൽ ആണെങ്കിൽ ആ ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. തുടർന്ന് വെരിഫിക്കേഷനു വേണ്ടി പാസ്പോർട്ട് നമ്പർ, ജനനതീയതി, മാതാവിന്റെ പേര് എന്നിവ നൽകുക. എന്തൊക്കെ മാറ്റങ്ങളാണ് ആവശ്യമെന്ന് തിരഞ്ഞെടുത്ത ശേഷം വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. ഇതോടെ പാർട്ട്‌ എ പൂർണമാകും. ഇതിന് മുമ്പ് തന്നെ ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് തയ്യാറാക്കി വയ്ക്കേണ്ടതാണ്. കൃത്യമായ രീതിയിൽ ആവണം അപ്‌ലോഡ് ചെയ്യേണ്ടത്. ഇതോടെ ഒരു താത്കാലിക ഒ സി ഐ നമ്പർ ലഭിക്കും. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയ ശേഷം പാർട്ട്‌ ബിയിലേക്ക് കടക്കാവുന്നതാണ്.

പാർട്ട്‌ ബിയിൽ പ്രധാനമായും പൗരാവകാശ വിവരങ്ങൾ ആണ് ചോദിക്കുന്നത്. തുടർന്ന് ആവശ്യപ്പെടുന്ന വിവരങ്ങൾ എല്ലാം നൽകിയ ശേഷം കൃത്യമാണെന്ന് ഉറപ്പാക്കുക. വിവരങ്ങൾ കൃത്യമാണെങ്കിൽ സബ്‌മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് സമർപ്പിക്കാവുന്നതാണ്. ഇപ്പോഴത്തെ പാസ്പോർട്ട്‌, എംപ്ലോയ്മെന്റ് ലെറ്റർ, വിവാഹ സർട്ടിഫിക്കറ്റ് ഇന്ത്യൻ വിസ അടക്കമുള്ള രേഖകൾ തുടർന്ന് ആവശ്യപ്പെടും. രേഖകൾ എല്ലാം തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. ഇതിനു ശേഷം ആവും ഫോം ലഭിക്കുക. ഫോം കൃത്യമാന്നെന്ന് ഉറപ്പാക്കിയ ശേഷം പ്രിന്റ് എടുത്ത് ഒപ്പ് സമർപ്പിക്കാവുന്നതാണ് .

പിന്നീട് https://www.hcilondon.gov.in/appointment_home/ വഴി ഒ സി ഐ അപ്പോയിമെന്റ് ബുക്ക്‌ ചെയ്യാവുന്നതാണ്. അതുവഴി ലഭിക്കുന്ന തീയതിയിൽ നേരിട്ട് ചെല്ലുമ്പോൾ കയ്യിൽ കരുതേണ്ട മൂന്ന് പ്രധാനപെട്ട രേഖകൾ കൂടിയുണ്ട്. ഒ സി ഐ ഡിക്ലറേഷൻ, ഒ സി ഐ പേരെന്റൽ കൺസെന്റ് ലെറ്റർ, ഒ സി ഐ സെൽഫ് അണ്ടർടേക്കിങ് എന്നിവ കരുതുന്നതിനൊപ്പം മറ്റു പ്രധാനപ്പെട്ട രേഖകൾ കൂടി കൈവശം ഉള്ളത് നല്ലതാണ്. ഈ അപേക്ഷ എങ്ങനെ സമർപ്പിക്കാമെന്നും ഫോട്ടോ, ഒപ്പ് എന്നിവ എപ്രകാരം സ്കാൻ ചെയ്യാമെന്നും തുടങ്ങിയുള്ള സുപ്രധാന വിവരങ്ങൾ അടങ്ങിയ വീഡിയോ ചുവടെ ചേർക്കുന്നു. പ്രവാസി മലയാളി ആയ ജിനോ ജോർജ്, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവച്ചത്.

യുകെയിലെമ്പാടും മോഷ്ടാക്കളുടെ പ്രധാന ഇരകളിലൊന്നാകുകയാണ് ഹൈബ്രിഡ് കാറുകൾ സ്വന്തമായുള്ളവർ. ഹൈബ്രിഡ് കാറുകളിലെ കാറ്റലിക് കൺവർട്ടർ മോഷ്ടിച്ച നിരവധി സംഭവങ്ങളാണ് കഴിഞ്ഞ കുറേക്കാലമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വെയ്ക്ക് ഫീൽഡ് സ്വദേശിയായ ജീന വിനുവും കഴിഞ്ഞ ദിവസം സമാനമായ മോഷണത്തിന് വിധേയയായി. നേഴ്സായ ജീന വിനുവിന് ഏതാനും ആഴ്ചകൾക്ക് മുൻപ് മാത്രമാണ് ബാൻഡ് – 6 ആയി സ്ഥാനക്കയറ്റത്തോടെ സെൻറ് ജെയിംസ് ഹോസ്പിറ്റലിൽ ജോലി ലഭിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം 12 മണിക്കൂർ നീണ്ടുനിൽക്കുന്ന ലോങ് ഡേ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിൽ പോകാൻ തിരക്കുപിടിച്ചു വന്ന ജീന സെൻറ് ജെയിംസ് ഹോസ്പിറ്റലിൻെറ കാർ പാർക്കിങിൽ നിന്ന് വാഹനം എടുക്കുവാൻ ശ്രമിച്ചപ്പോഴാണ് താൻ മോഷണത്തിന് വിധേയമായ കാര്യം അറിയുന്നത്.

ഒരു കാറ്റലിക് കൺവെർട്ടറിന് കാറിൻെറ ബ്രാൻഡ് അനുസരിച്ച് 1000 – 1500 പൗണ്ടിനിടയിൽ വിലവരും. ഹൈബ്രിഡ് കാറുകൾ മലയാളികൾക്കിടയിൽ വ്യാപകമാകുകയാണ്. അതുകൊണ്ടുതന്നെ ഹൈബ്രിഡ് കാറുകൾ ഉള്ള മലയാളികൾ ആവശ്യമായ മുൻകരുതൽ എടുക്കേണ്ടതിന്റെ ആവശ്യകത വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ ജീന മലയാളം യുകെയോട് പങ്കുവച്ചു. കാറ്റലിക്ക് കൺവെർട്ടർ മോഷ്ടിക്കപ്പെടുന്ന നൂറുകണക്കിന് സംഭവങ്ങൾ ഉണ്ടായെങ്കിലും പൊതുജനങ്ങളുടെ ഇടയിൽ ആവശ്യമായ ബോധവൽക്കരണത്തിന്റെ അഭാവം മോഷ്ടാക്കൾക്ക് വളക്കൂറാകുന്നതായാണ് ജീനയുടെ അഭിപ്രായം .പല മോഷണങ്ങളും പരസ്യമായി പൊതുജനങ്ങളുടെ മുൻപിൽ വച്ചാണ് നടക്കുന്നത് .മോഷണം കാണുന്നവർ പോലും വിചാരിക്കുന്നത് വാഹനം നന്നാക്കാൻ ശ്രമിക്കുന്ന മെക്കാനിക്കാണെന്നാണ്. താനും മോഷണത്തിന് ഇരയായതിന് ശേഷമാണ് ഇത് യു.കെയിൽ അടുത്ത കാലത്ത് വളരെ വ്യാപകമായ ക്രൈമാണെന്ന് മനസിലാക്കിയതെന്ന് ജീന വിനു ചൂണ്ടിക്കാട്ടി.

വിലയേറിയ ഹൈബ്രിഡ് കാറുകൾ എല്ലാ മോഷ്ടാക്കളുടെ ലക്ഷ്യമാണെങ്കിലും പ്രധാനമായും മോഷണത്തിന് ഇരയാകുന്നത് ടൊയോട്ടാ പൈറസ്, ഹോൻഡാ ജാസ്, ടൊയോട്ടാ ആരിയസ്, ലെക്സസ് – Rx കാറുകളുടെ ഉടമകളാണ്. കാറ്റലിക് കൺവെർട്ടറിൽ ഉപയോഗിക്കുന്ന പ്ലാറ്റിനം, പല്ലേഡിയം, റേഡിയം തുടങ്ങിയ ലോഹങ്ങളുടെ മാർക്കറ്റിലെ വിലക്കൂടുതലാണ് മോഷണത്തിന് കാരണം. കാറ്റലിക് കൺവെർട്ടറിന്റെ പ്രധാന ഉപയോഗം മലിനീകരണം തടയുമെന്നതാണ് . കാറ്റലിക് കൺവെർട്ടർ ഉള്ള കാറുകളിൽ 90% മലിനീകരണം കുറവായിരിക്കും. ഒരു കാറിലെ കാറ്റലിക് കൺവെർട്ടർ മോഷ്ടിക്കാൻ പരിചയസമ്പന്നരായ മോഷ്ടാക്കൾക്ക് 2 മിനിറ്റിൽ താഴെ സമയം മതിയാകും. മോഷ്ടാക്കൾ സാധാരണ 3 – 4 പേരുടെ ഗ്രൂപ്പായിട്ടാണ് മോഷണത്തിന് ശ്രമിക്കുന്നത് .

കാറുകളിൽ സെക്യൂരിറ്റി ക്യാമറയും അലാമും ഉപയോഗിക്കുകയാണ് മോഷ്ടാക്കളെ തടയാനുള്ള പ്രധാന പോംവഴി. മോഷണം തടയാൻ കാറ്റലിക് കൺവെർട്ടർ കാറിന്റെ ബോഡിയോട് വെൽഡ് ചെയ്യുന്ന ഉടമസ്ഥരുമുണ്ട്. കാറ്റലിക് കൺവെർട്ടറിൻെറ കവറിനും അത് ബോഡിയോട് വെൽഡ് ചെയ്ത് പിടിപ്പിക്കുന്നതിനും ഏതാണ്ട് 50 പൗണ്ടോളം ചിലവുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുദ്ധകാലടിസ്ഥാനത്തിൽ മുന്നേറിക്കൊണ്ടിരുന്ന വാക്സിൻ വിതരണം താളം തെറ്റിയതിന്റെ ആശങ്കയിലാണ് ബ്രിട്ടൻ. സിറം ഇൻസ്റ്റ്യൂട്ട് ഇന്ത്യയിൽനിന്ന് വാക്സിൻ ലഭ്യമാകാൻ 4 ആഴ്ച കാലതാമസം നേരിടുന്നതാണ് രാജ്യത്തെ വാക്സിൻ വിതരണം താറുമാറാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ഇന്ത്യയിൽ കോവിഡ് -19 വ്യാപനം കുതിച്ചുയരുന്നതാണ് വാക്സിൻ കയറ്റുമതി നിയന്ത്രിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കോവിഡ് പടർന്നുപിടിക്കുന്ന ഇന്ത്യയിലെയും മറ്റു വികസ്വര രാജ്യങ്ങളിലെയും പ്രതിരോധ കുത്തിവെയ്പ്പിൻെറ വർദ്ധിച്ച ആവശ്യകതയെ കുറിച്ചും മറ്റുള്ള രാജ്യങ്ങളോട് ക്ഷമയോടെ ഇരിക്കാനും കഴിഞ്ഞമാസം അദാർ പൂനവല്ല ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യൻ ഗവൺമെൻറിൻറെ ഇടപെടൽ മൂലമാണ് യുകെയിലെ വാക്സിൻ വിതരണം തടയപ്പെട്ടത് എന്നത് ബ്രിട്ടനിൽ വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കർഷക സമരത്തിന് ബ്രിട്ടൻ നൽകിയ പിന്തുണയ്ക്കുള്ള പ്രതികാര നടപടിയാണ് ബ്രിട്ടനിലേയ്ക്കുള്ള വാക്സിൻ വിതരണം മോദി സർക്കാർ തടഞ്ഞത് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നുവന്നിരിക്കുന്നത്.എന്നാൽ വാക്സിൻ വിതരണത്തിൽ സംഭവിച്ചിരിക്കുന്ന താളപ്പിഴകൾ യുകെയുടെ ലോക് ഡൗൺ നിയന്ത്രണങ്ങൾ ഇളവ് വരുത്തുന്നതിന് ബാധിക്കില്ല എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പ്രതിരോധകുത്തിവെയ്പ്പ് നല്കുന്നതിൽ രാജ്യം ഇപ്പോഴും ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 15നകം 50 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ വിതരണം പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ജൂലൈ അവസാനത്തോടെ ജനസംഖ്യയിലെ എല്ലാ മുതിർന്നവർക്കും ആദ്യ ഡോസ് നൽകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

സ്കോട്ട്‌ലൻഡ് :- സ്കോട്ട്ലൻഡിലെ പ്രഥമ മന്ത്രിയും , സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതാവും ആയിരിക്കുന്ന നിക്കോള സ്റ്റർജിയോൻ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രവർത്തിച്ചതായി അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. സ്കോട്ട്‌ലൻഡിലെ മുൻ പ്രഥമ മന്ത്രിയായിരുന്ന അലക്സ്‌ സാൽമണ്ടിനെതിരെയുള്ള ലൈംഗികാരോപണ കേസിന്റെ അന്വേഷണത്തിലാണ് നിക്കോള സ്റ്റർജിയോൻ ഇടപെട്ടതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യംചെയ്യലിൽ തന്റെ മുൻഗാമിയുമായുള്ള കൂടിക്കാഴ്ചയെ പറ്റി സത്യമല്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തിയതായാണ് കമ്മറ്റി കണ്ടെത്തിയിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ തന്നെ കമ്മിറ്റി അന്വേഷണ റിപ്പോർട്ട് പുറത്തുവിടുമെന്നാണ് സ്കോട്ടിഷ് പാർലമെന്റ് വക്താവ് വ്യക്തമാക്കിയത്. ഇത് നിക്കോള സ്റ്റർജിയോന്റെ മേലുള്ള സമ്മർദ്ദമേറുന്നതിന് കാരണമാകുമെന്നും, മെയ് ഇലക്ഷനു മുമ്പായി തന്നെ അവരുടെ രാജി ആവശ്യപ്പെടാൻ സാധ്യതയേറെ ആണെന്നും റിപ്പോർട്ടുകളുണ്ട്.

മിനിസ്റ്റീരിയൽ കോഡിന്റെ ലംഘനമാണ് സ്റ്റർജിയോൻ നടത്തിയിരിക്കുന്നത്. അതിനാൽ തന്നെ രാജി ആവശ്യം ശക്തം ആകാനാണ് സാധ്യത. എന്നാൽ മനപ്പൂർവമാണ് സ്റ്റർജിയോൻ ഇത്തരത്തിൽ ഇടപെട്ടത് എന്ന് കമ്മിറ്റി റിപ്പോർട്ടിൽ ചേർത്തിട്ടില്ല. അലക്സ് സാൽമണ്ടിനെതിരെ മനപ്പൂർവമായി തന്നെ ആരോപണങ്ങൾ ഉയർത്തുവാൻ സ്കോട്ടിഷ് നാഷണൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശ്രമിക്കുന്നതായി പുതിയ വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ അന്വേഷണത്തിൽ സത്യം മാത്രമാണ് തന്റെ കക്ഷി പറഞ്ഞതെന്നും, അതിൽ തന്നെ ഉറച്ചു നിൽക്കുന്നതായും സ്റ്റർജിയോന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനു മുൻപ് തന്നെ ഇത്തരം ആരോപണങ്ങൾ വരുന്നത് മനപ്പൂർവ്വം ആണെന്നും വക്താവ് രേഖപ്പെടുത്തി. എന്നിരുന്നാൽ തന്നെയും ഈ സംഭവവികാസങ്ങൾ സ്കോട്ട്ലൻഡിലെ രാഷ്ട്രീയത്തെ കാര്യമായിത്തന്നെ ബാധിക്കുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

RECENT POSTS
Copyright © . All rights reserved