സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ഭരണാധികാരികൾ തന്നെ നടത്തുന്ന യാത്രകളിൽ അതൃപ്തി പ്രകടിപ്പിച്ചു പൊതുജനം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിങ്സ് നടത്തിയ 260 മൈൽ നീണ്ട യാത്ര വിവാദമായിരിക്കുകയാണ്. ഇതിൽ സമൂഹത്തിലെ നിരവധി ആളുകളാണ് തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവരുടെ ഇത്തരം പ്രവർത്തികളിൽ പ്രതിഷേധിച്ച് തന്റെ 30 വർഷം നീണ്ട സർവീസിൽ നിന്നു വിരമിക്കാൻ ഒരുങ്ങുകയാണ് ഒരു എൻഎച്ച്എസ് പ്രവർത്തക. ഇത്തരം നിയമവിരുദ്ധ പ്രവർത്തികളെ ഗവൺമെന്റ് പിന്താങ്ങുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. അതോടൊപ്പം തന്നെ കൊറോണ രോഗത്തെ കൈകാര്യം ചെയ്യുന്നതിൽ ഗവൺമെന്റിന്റെ പല പ്രവർത്തികളും പരാജയമായിരുന്നു എന്നും അവർ കുറ്റപ്പെടുത്തി. മെട്രോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആവശ്യത്തിന് പ്രൊട്ടക്ഷൻ കിറ്റുകളുടെ അഭാവം, സെൽഫ് ഐസൊലേഷനു വേണ്ടി പണം നൽകേണ്ടി വരിക, ഇൻഫെക്ഷൻ കണ്ട്രോൾ ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുക തുടങ്ങിയ എല്ലാ പ്രതിസന്ധികളും തങ്ങൾ നേരിട്ടതായി അവർ പറയുന്നു.
പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമിങ്സ് നിരവധിതവണ ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതായി പരാതിയുണ്ട്. തന്റെ ഭാര്യയ്ക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരിക്കുമ്പോൾ തന്നെ ദർഹാമിലേക്കു 260 മൈൽ നീണ്ട യാത്ര നടത്തുക, തന്റെ കണ്ണ് പരിശോധിക്കാനായി ഭാര്യയോടൊപ്പം യാത്ര നടത്തുക തുടങ്ങിയവ എല്ലാം അദ്ദേഹം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. രാജിവെക്കാൻ തീരുമാനിച്ചിരിക്കുന്ന എൻഎച്ച്എസ് നേഴ്സ് തന്റെ പേരും വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. രോഗികൾക്ക് വേണ്ടിയും രോഗം നിർമാർജനത്തിന് വേണ്ടിയും അഹോരാത്രം പ്രയത്നിക്കുകയും തങ്ങളെ പോലെയുള്ളവരുടെ സഹനങ്ങളെ വിലകുറച്ച് കാണുന്നതാണ് അധികാരത്തിലിരിക്കുന്നവരുടെ ഇത്തരം പ്രവർത്തികളെന്നു അവർ കുറ്റപ്പെടുത്തി.
തന്നെപ്പോലെ തന്നെ തന്റെ സഹപ്രവർത്തകർക്കും ഇത്തരം പ്രവർത്തികളോട് കടുത്ത അതൃപ്തി ഉണ്ടെന്നും അവർ പറഞ്ഞു. തങ്ങൾക്ക് ജോലി ചെയ്യുന്നതിനാവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിൽ പലപ്പോഴും പിഴവുകൾ വന്നിട്ടുണ്ട്. കൃത്യമായ ശമ്പളം പോലും ലഭിക്കുന്നില്ലെന്നും അവർ മെട്രോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി
സ്വന്തം ലേഖകൻ
ബ്രിട്ടൻ :-കൊറോണ ബാധയെ തുടർന്ന് മാറ്റിവച്ച തങ്ങളുടെ വിവാഹം ജോലി ചെയ്യുന്ന ആശുപത്രിയിൽ വച്ച് തന്നെ നടത്തിയിരിക്കുകയാണ് ഡോക്ടറും നേഴ്സും. മുപ്പത്തിനാലുകാരനായ ജാൻ ടിപ്പിങ്ങിന്റെയും മുപ്പതുകാരിയായ അന്നലൻ നവര്തനത്തിന്റെയും വിവാഹം കഴിഞ്ഞ ഓഗസ്റ്റിലാണ് നടത്തുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് 19 ബാധമൂലം ഇരുവരുടേയും കുടുംബാംഗങ്ങൾക്ക് നോർത്തേൺ അയർലണ്ടിൽ നിന്നും ശ്രീലങ്കയിൽ നിന്നും മറ്റും യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാകുമായതിനാലാണ് വിവാഹം മാറ്റിവെച്ചത്. എന്നാൽ ഇരുവരും തങ്ങൾ ജോലി ചെയ്യുന്ന സെന്റ് തോമസ് ആശുപത്രിയിൽവച്ച് പരസ്പരം വിവാഹിതരായി.
സെന്റ് തോമസ് ഹോസ്പിറ്റലിലെ ചാപ്പലിൽ വച്ച് റെവറന്റ് മിയ ഹിൽബോർണിന്റെ കാർമികത്വത്തിലാണ് വിവാഹം നടന്നത്. ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുന്നതിൽ തങ്ങളാൽ ആവുന്ന വിധത്തിലുള്ള എല്ലാ സഹായങ്ങളും നൽകും എന്ന് ഇരുവരും ഉറപ്പുനൽകി. ഈയൊരു രോഗ കാലഘട്ടത്തിൽ മറ്റുള്ളവർക്ക് മാതൃകയാവുകയാണ് ഈ ദമ്പതികൾ.
സ്വന്തം ലേഖകൻ
ലണ്ടൻ : സർക്കാർ കണക്കുകളേക്കാൾ പതിനായിരത്തിൽ അധികം മരണങ്ങൾ ബ്രിട്ടനിൽ ഉണ്ടായെന്നു ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണ്ടെത്തൽ. ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 36,914 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ രോഗികളുടെ എണ്ണം 261,184. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ പുതിയ കണക്കുകൾ പ്രകാരം, യുകെയിൽ കോവിഡ് -19 മരണങ്ങളുടെ എണ്ണം യഥാർത്ഥത്തിൽ 47,000 കടന്നു. മെയ് 15 വരെ ഇംഗ്ലണ്ടിലും വെയിൽസിലും 42,173 കോവിഡ് മരണങ്ങൾ ഉണ്ടായെന്നു കണക്കുകൾ വ്യക്തമാക്കുന്നു. നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോട്ട്ലൻഡിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് 17വരെ അവിടെ 3,546 മരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഒപ്പം നോർത്തേൺ അയർലണ്ടിൽ മെയ് 20 വരെ 664 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 964 രോഗികൾ മെയ് 16നും 24നും ഇടയിൽ ഇംഗ്ലണ്ടിൽ മരണപ്പെട്ടിട്ടുണ്ട്. ലോകത്തിൽ തന്നെ കോവിഡ് മരണങ്ങളിൽ യുകെ രണ്ടാം സ്ഥാനത്താണ്. രാജ്യങ്ങൾ തമ്മിലുള്ള മരണസംഖ്യ താരതമ്യം ചെയ്യുവാൻ മന്ത്രിമാർ താല്പര്യപ്പെടുന്നില്ല. ഓരോ രാജ്യങ്ങളും മരണങ്ങൾ വളരെ വ്യത്യസ്തമായി രേഖപ്പെടുത്തുന്നതിനാൽ അന്തർദ്ദേശീയ താരതമ്യങ്ങൾ ഈ ഘട്ടത്തിൽ കണക്കാക്കുന്നത് ബുദ്ധിമുട്ടാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ലോക്ക്ഡൗൺ ലംഘനം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവിനെതിരെ വിമർശനങ്ങൾ ഉയർന്നുവരികയാണ്. എല്ലാ ജനങ്ങളോടും വീട്ടിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട ദിനങ്ങളിൽ ഡൊമിനിക് കമ്മിങ്സ് നടത്തിയ യാത്ര വലിയ വിവാദമായി മാറിയിരിക്കുന്നു. സ്വന്തം പാർട്ടിയിലെ ഒരു അംഗം തന്നെ നിയന്ത്രണങ്ങൾ ലംഘിച്ചതിനാൽ സർക്കാരിനും സമ്മർദ്ദം ഏറുകയാണ്. ഈയൊരു സംഭവത്തെ തുടർന്ന് സ്കോട്ട്‌ലൻഡിലെ പാർലമെന്ററി അണ്ടർ സെക്രട്ടറിയും ടോറി വിപ്പും ആയ ഡഗ്ലസ് റോസ് ഇന്ന് രാജിവെച്ചു. ഡൊമിനിക്കിന്റെ യാത്രയെത്തുടർന്ന് പാർട്ടിയ്ക്കുള്ളിൽ തന്നെ സമ്മർദം ഏറിവരുന്നതിനാലാണ് 37കാരനായ റോസ് രാജിവെച്ചത്.
സർക്കാരിനുവേണ്ടിയുള്ള റോസിന്റെ സേവനത്തിനു പ്രധാനമന്ത്രി ബോറിസ് ജോൺസൺ നന്ദി പറഞ്ഞു. എംപി മാന്യമായ കാര്യമാണ് ചെയ്തതെന്ന് ലേബർ പാർട്ടി അഭിപ്രായപ്പെട്ടു. ഈ സർക്കാരിന്റെ അംഗമായി കൂടുതൽ സമയം തനിക്ക് സേവിക്കാൻ കഴിയില്ലെന്നാണ് ഫുട്ബോൾ റഫറി കൂടിയായ റോസ് അറിയിച്ചത്. “എനിക്ക് ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന സംഭവങ്ങൾ അർത്ഥമാക്കുന്നത് ഈ സർക്കാരിൽ അംഗമായി പ്രവർത്തിക്കാനാവില്ല എന്നാണ്.” റോസ് പറഞ്ഞു. ഡൊമിനിക് കമ്മിങ്സിന്റെ രാജിയ്ക്കായി നാലു ഭാഗത്തുനിന്നും സമ്മർദം ഏറുകയാണെങ്കിലും പ്രധാനമന്ത്രി ഇപ്പോഴും തന്റെ വിശ്വസ്ത സഹായിക്ക് സംരക്ഷണം നൽകാനാണ് ശ്രമിക്കുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ ലംഘനം നടത്തിയെന്നാരോപണത്തിൽ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിംഗ്സ് ഇപ്പോൾ ഒരു വിവാദനായകനായി മാറിയിരിക്കുന്നു. ലോക്ക്ഡൗൺ സമയത്ത് ലണ്ടനിൽ നിന്നും 260 മൈൽ ദൂരം സഞ്ചരിച്ചതിൽ തനിക്ക് ഖേദമില്ലെന്ന് കമ്മിംഗ്സ് വെളിപ്പെടുത്തി. ഭാര്യയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് തന്റെ കുടുംബത്തെ ഡർഹാമിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചപ്പോൾ ബോറിസ് ജോൺസനോട് അത് പറഞ്ഞില്ലെന്നും താൻ ന്യായമായും നിയമത്തിൽ നിന്നുകൊണ്ടാണ് പ്രവർത്തിച്ചതെന്നും കമ്മിംഗ്സ് പറഞ്ഞു. ഡൗണിംഗ് സ്ട്രീറ്റ് റോസ് ഗാർഡനിൽ വച്ചു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഡൊമിനിക്കിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. സ്വന്തം പാർട്ടിയിലെയും എതിർ പാർട്ടിയിലെയും അംഗങ്ങൾ അദ്ദേഹത്തിന്റെ രാജിക്കായി മുറവിളി കൂട്ടുന്നു. പത്രങ്ങളിൽ ദിവസങ്ങളോളം വിമർശനങ്ങൾ ഉണ്ടായിരുന്നിട്ടും രാജിവയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ ചെയ്തതിൽ എനിക്ക് ഖേദമില്ല.” കമ്മിംഗ്സ് തുറന്നുപറഞ്ഞു.
തന്നെ കുറ്റകാരനാക്കിയ സംഭവത്തെ കുറിച്ച് കമ്മിംഗ്സ് പറയുന്നത് ഇപ്രകാരം ; “മാർച്ച് 27 ന് വെസ്റ്റ്മിൻസ്റ്ററിലെ ജോലിക്ക് ശേഷം വീട്ടിലേക്ക് യാത്ര ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ – പത്രപ്രവർത്തക മേരി വേക്ക്ഫീൽഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങി. അന്ന് വൈകുന്നേരം തന്നെ ഭാര്യയെയും മകനെയും ലണ്ടനിൽ നിന്ന് കൗണ്ടി ഡർഹാമിലേക്ക് കൊണ്ടുപോയി. മാതാപിതാക്കളുടെ കൃഷിയിടത്തിലെ കോട്ടേജിൽ താമസിച്ചു. മാർച്ച് 28ന് കോവിഡ് ലക്ഷണങ്ങൾ വർധിച്ചു. ഏപ്രിൽ 3ന് ഭാര്യയെയും മകനെയും ആശുപത്രിയിൽ കൊണ്ടുപോയി. പിന്നീട് ഈസ്റ്റർ ഞായറാഴ്ച ഏപ്രിൽ 12ന് ബർണാഡ് കാസിൽ പട്ടണത്തിലേക്ക് യാത്ര ചെയ്തു. അത് തന്റെ കാഴ്ചശക്തി പരീക്ഷിക്കുന്നതിനായി വണ്ടി ഓടിച്ചതാണെന്ന് ഡൊമിനിക് പറഞ്ഞു. പിറ്റേദിവസം കുടുംബത്തെ ലണ്ടനിലേക്ക് തിരികെ കൊണ്ടുവന്നു.” ലോക്ക്ഡൗൺ ആരംഭിച്ച് നാല് ദിവസത്തിന് ശേഷം കാർ യാത്ര നടത്തിയതിന് കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് ചില കൺസർവേറ്റീവ് എംപിമാർ ഉൾപ്പെടെ നിരവധി പേർ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മിംഗ്സ് വ്യക്തമായി നിയമങ്ങൾ ലംഘിച്ചുവെന്ന് ലേബർ പാർട്ടി പറഞ്ഞു.
അതേസമയം ആരോപണങ്ങൾ ഉയർന്നുവന്നിട്ടും തന്റെ വിശ്വസ്ത സഹായിയെ സംരക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹം കാമുകിയെ സന്ദർശിക്കാനായല്ല യാത്ര ചെയ്തതെന്ന് ജോൺസൻ പറഞ്ഞു. കമ്മിംഗ്സ് രണ്ട് തവണ യാത്ര ചെയ്തതിന് ദൃക്‌സാക്ഷികളുണ്ട്. ഒപ്പം ചില പ്രമുഖ പത്രങ്ങളും ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നു. കമ്മിംഗ്സ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന് പൊതുജനങ്ങളും വിശ്വസിക്കുന്നതായി ഒരു യൂഗോവ് വോട്ടെടുപ്പിൽ കണ്ടെത്തി. “അദ്ദേഹത്തിന്റെ യാത്രയ്ക്ക് വ്യക്തമായ കാരണം ഉണ്ടായിരുന്നു. ഡൊമിനിക് മാർഗനിർദേശം അനുസരിച്ചു പ്രവർത്തിക്കുകയും കുടുംബത്തെ പരിപാലിക്കുകയുമായിരുന്നു. ” ജോൺസൻ കൂട്ടിച്ചേർത്തു. എന്തായാലും മുഖ്യ ഉപദേഷ്ടാവിന്റെ ലോക്ക്ഡൗൺ ലംഘനത്തെ തുടർന്ന് പൊതുജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നുവരികയാണ്.
സ്വന്തം ലേഖകൻ
ഔട്ട്ഡോർ മാർക്കറ്റുകളും കാർ ഷോറൂമുകളും ജൂൺ ഒന്നുമുതൽ തുറന്നു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂൺ 15 മുതൽ എല്ലാ നോൺ എസൻഷ്യൽ ഷോപ്പുകളും പൂർവ്വസ്ഥിതിയിൽ തുറന്നു പ്രവർത്തിക്കാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ജനങ്ങൾ നിരത്തിലേക്ക് ഇറങ്ങുന്നത് രാജ്യത്തെ പിടിച്ചുയർത്താനാവുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ജനങ്ങളോട് വീട് വിട്ട് പുറത്തിറങ്ങി പണം ചിലവഴിച്ചു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ റിലാക്സേഷൻ മെഷേർസ് മില്യൻ കണക്കിന് ആൾക്കാർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സഹായകമാകും. വസ്ത്ര ശാലകൾ, ഡിപ്പാർട്ട്മെന്റ് സ്റ്റോറുകൾ, ചെറുകിട കച്ചവടക്കാർ എന്നിവർ മാർച്ച് 23 മുതൽ തുടരുന്ന ലോക് ഡൗൺ ഉയർത്തുകയാണ്.
നമ്പർ ടെൻ പ്രസ് കോൺഫറൻസിൽ ജോൺസൺ ജനങ്ങളോട് പറയുന്നു” ജനങ്ങൾക്ക് ജൂൺ ഒന്നുമുതൽ പുറത്തേക്കിറങ്ങാൻ തടസങ്ങളൊന്നും ഇല്ലെന്നും, പണം ചെലവഴിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും എതിരു പറയില്ല. കുറച്ച് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അടുത്ത ഏതാനും മാസങ്ങൾ കൊണ്ട് തിരിച്ചുവരവ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ”. ഇൻഫെക്ഷൻ റേറ്റ് കുറവായി തുടരുന്നതിനാൽ ലോക് ഡൗൺ എടുത്തുമാറ്റുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അദ്ദേഹം പറയുന്നു. സാമൂഹ്യ അകലം പാലിച്ച് സഹകരിച്ചതിന് ബ്രിട്ടീഷുകാരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളുടെ എണ്ണം 121, മഹാമാരി തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ചെറിയ മരണസംഖ്യ ആണിത്. ബ്രിട്ടൻ പതിയെ കരകയറുന്നുണ്ടെന്നും ലോക് ഡൗൺ ലഘൂകരിക്കുന്നതിൻെറ രണ്ടാം ഘട്ടം സാധ്യമാണെന്നും ജോൺസൺ പറയുന്നു. എന്നാൽ കോവിഡിനെ ചെറുക്കാനുള്ള നിയമങ്ങൾ പാലിക്കാതെ ഇരിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാർ ഷോറൂമുകൾ പോലെയുള്ളിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ എളുപ്പമാണ്. കോവിഡ് സെക്യുർ ഗൈഡ്ലൈനുകൾ കൃത്യമായി പാലിച്ച് സാമൂഹ്യ അകലം നിലനിർത്തിയാൽ സുരക്ഷിതമായ രീതിയിൽ ജനങ്ങൾക്ക് മുന്നോട്ടുപോകാൻ ആകും. 10 പേർ അടങ്ങുന്ന ചെറുസംഘങ്ങളായി ജനങ്ങൾക്ക് ബാർബിക്യുകളും ഗാർഡൻ പാർട്ടികളും സംഘടിപ്പിക്കാം എന്ന് മന്ത്രിമാർ പറയുന്നു. ഇങ്ങനെയാണെങ്കിൽ 15 കുട്ടികളും ഒരു ടീച്ചറും അടങ്ങുന്ന ചെറു സോഷ്യൽ ബബിൾസ് ആയി സ്കൂളുകളും തുറന്നു പ്രവർത്തിക്കാം എന്നാണ് കരുതുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഒട്ടനേകം ആളുകൾ അവധി ആഘോഷിക്കാൻ എത്തിയ ഇംഗ്ലണ്ടിലെ കോൺവോൾ ബീച്ചിൽ നിരവധി അപകടങ്ങൾ. ബോട്ടിനടിയിൽ അകപ്പെട്ട ടീനേജ് പെൺകുട്ടിയും, കടലിൽ നിന്നും രക്ഷിച്ചെടുത്ത യുവാവും മരണപ്പെട്ടു. പെൺകുട്ടി മറ്റു മൂന്ന് പേരോടൊപ്പം സഞ്ചരിച്ചിരുന്ന ബോട്ട് മണൽത്തിട്ടയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കോസ്റ്റ് ഗാർഡ് രക്ഷിച്ചു ട്രെസ്‌ലികേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി മരണപ്പെട്ടു. പെൺകുട്ടിയുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഉച്ചയോടു കൂടി നടന്ന മറ്റൊരു അപകടത്തിൽ, ട്രെയർനോൻ ബേയിൽ കടലിൽ മുങ്ങിത്താണ ഒരു യുവാവിനെ ഓഫ് ഡ്യൂട്ടിയിലായിരുന്ന ഒരു ലൈഫ് ഗാർഡ് ആണ് രക്ഷിച്ചത്. എന്നാൽ ഇദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ലോക്കൽ എമർജൻസി സർവീസുകളെ പ്രതിസന്ധിയിലാക്കിയ ഒരു ദിവസമാണ് കടന്നു പോയതെന്ന് പോലീസ് അധികൃതർ പറഞ്ഞു. എന്നാൽ ബീച്ചിൽ ആവശ്യത്തിന് ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നില്ലെന്ന് പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. കൊറോണ ബാധയെത്തുടർന്ന് നിരവധി ലൈഫ് ഗാർഡുകളെ ആർ എൻ എൽ ഐ ( റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ) പിരിച്ചുവിട്ടിരുന്നു.
പോർതോവാനിൽ നടന്ന മറ്റൊരു അപകടത്തിൽ, വെള്ളത്തിൽ താണ മറ്റൊരു യുവാവിനെ കൂടിനിന്നവരിൽ ഒരാളാണ് രക്ഷിച്ചത്. രക്ഷാപ്രവർത്തകർക്ക് വേണ്ടി കാത്തുനിന്നെങ്കിലും അവർ എത്തുന്നതിനു മുൻപ് തന്നെ സർഫിങിന് വന്നവരിൽ ഒരാൾ ഇദ്ദേഹത്തെ രക്ഷപ്പെടുത്തി. ആവശ്യത്തിന് ലൈഫ് ഗാർഡുകൾ ഇല്ലെന്നുള്ള പരാതി പല സ്ഥലങ്ങളിൽ നിന്നും ഉയർന്നു വന്നിട്ടുണ്ട്. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആർ എൻ എൽ ഐ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
സ്വന്തം ലേഖകൻ
സോമർസെറ്റ് : ബ്രിട്ടനിൽ ഇന്ന് 77 കോവിഡ് മരണങ്ങൾ. ഇതോടെ ആകെ മരണസംഖ്യ 36,870 ആയി ഉയർന്നു. അന്തിമകണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്നലത്തേക്കാൾ മരണം ഉയരാനാണ് സാധ്യത. ഇന്നലെ ബ്രിട്ടനിൽ 118 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ന് ഈ സമയം വരെ 77 മരണങ്ങൾ ഉണ്ടായി. എൻ എച്ച് എസ് ഇംഗ്ലണ്ടിൽ 59 മരണങ്ങളും സ്കോട്ട്ലൻഡിൽ മൂന്നും വെയിൽസ് ഏഴും വടക്കൻ അയർലഡിൽ എട്ട് മരണങ്ങളും രേഖപ്പെടുത്തി. കോവിഡ് 19 രോഗികളുടെ പെട്ടെന്നുണ്ടായ വർദ്ധനവിനെ തുടർന്ന് സോമർസെറ്റ് കടൽത്തീര പട്ടണമായ വെസ്റ്റൺ-സൂപ്പർ-മാരെയിലെ എൻഎച്ച്എസ് ആശുപത്രി അടച്ചുപൂട്ടി. പുതിയ രോഗികളെ ആശുപത്രിയിൽ എടുക്കുന്നതും തത്കാലം നിർത്തിവെച്ചു. വെസ്റ്റൺ-സൂപ്പർ-മാരെയിലെ വെസ്റ്റൺ ജനറൽ ആശുപത്രിയിൽ ആക്‌സിഡന്റ് & എമർജൻസിയിൽ ഉൾപ്പെടെ പുതിയ രോഗികളെ എടുക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. എന്തുകൊണ്ടാണ് ആശുപത്രിയിൽ കോവിഡ് -19 കേസുകൾ ഉയർന്നുവരുന്നതെന്ന് ആരോഗ്യ മേധാവികൾക്ക് അറിയില്ല. മെയ് 13 ന് സർക്കാർ രാജ്യവ്യാപകമായി യാത്ര അനുവദിച്ചയുടനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും മറ്റ് തീരപ്രദേശങ്ങളിലേക്കും യാത്ര ചെയ്തു. ഇതാകാം രോഗം പടർന്നുപിടിക്കാനുള്ള സാധ്യതയെന്ന് കരുതുന്നു. സോമർസെറ്റ് ബീച്ചിലേക്ക് അനേകം ആളുകൾ എത്തുകയുണ്ടായി. മെയ് എട്ടിന് ബീച്ചിൽ നടന്ന വിഇ ദിനാഘോഷങ്ങളിലും നിരവധി ആളുകൾ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ലോക്ക്ഡൗൺ ലംഘനം നടത്തിയതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ആണ് രോഗവ്യാപനത്തിൽ കലാശിച്ചതെന്നും കരുതുന്നു.
ബ്രിട്ടനിൽ ലോക്ക്ഡൗൺ പൂർത്തിയായാലും പ്രമേഹരോഗികൾ വീട്ടിൽ തന്നെ തുടരേണ്ടിവരും. പ്രമേഹരോഗികൾക്ക് കോവിഡ് -19 പിടിപെട്ടാൽ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ ആശുപത്രികളിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച മൂന്നിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഓക്സ്ഫോർഡിലെ നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിലെ പ്രൊഫസർ ഇപ്പോൾ മറ്റ് സർക്കാർ ഉപദേഷ്ടാക്കളുമായി വിപുലമായ ചർച്ചകൾ ആരംഭിച്ചതായി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. പ്രമേഹരോഗികൾ ദുർബലരായതിനാൽ ഇവർക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അനവധി ഗവേഷണങ്ങൾ നടത്തിയതിന്റെ വെളിച്ചത്തിൽ പ്രമേഹരോഗികൾക്ക് കൂടുതൽ സംരക്ഷണം ആവശ്യമുണ്ടോ എന്നും ശാസ്ത്രജ്ഞർ ചർച്ച ചെയ്യുന്നു.
ഓട്ടോ ഇമ്മ്യൂൺ ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് മറ്റുള്ളവരെക്കാൾ രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. കോവിഡ് രോഗികളിൽ അമിതവണ്ണവും രോഗം രൂക്ഷമാകുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് കണ്ടെത്തി. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വർദ്ധിക്കുന്നതിനനുസരിച്ച് രോഗം രൂക്ഷമാകാനുള്ള സാധ്യതയും വർദ്ധിക്കുന്നതായി ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. യുകെയിൽ ഏകദേശം നാല് ദശലക്ഷത്തോളം പ്രമേഹരോഗികളുണ്ട്. കോവിഡ് -19 ൽ നിന്ന് വളരെ ദുർബലരായ ആളുകളെ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം വിദഗ്ദ്ധരായ ഡോക്ടർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നു ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് വക്താവ് പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ അസാമാന്യ പ്രകടനവുമായി മലയാളി പെൺകുട്ടി. ബറിയിലെ സെബർട്ട് വുഡ് കമ്മ്യൂണിറ്റി പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയായ 10 വയസ്സുകാരി സൗപർണിക നായർ ശനിയാഴ്ച രാത്രി ഐടിവി ഷോയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിനു – രഞ്ജിത ദമ്പതികളുടെ മകളായ സൗപർണിക മികച്ച ഗായികയാണ്. യുകെയിൽ വിവിധ സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സൗപർണിക ഇതിനോടകം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. സൈമൺ കോവെൽ , അമൻഡാ ഹോൽഡൻ, അലിഷ ഡിക്സൺ, ഡേവിഡ് വില്യംസ് എന്നിവരായിരുന്നു ഈ പരിപാടിയിലെ വിധികർത്താക്കൾ. ജൂഡി ഗാർലൻഡിന്റെ ‘ട്രോളി സോംഗ്’ ആലപിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും കോവെൽ സൗപർണികയോട് മറ്റൊരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഷോമാൻ’ ഗാനം അവതരിപ്പിക്കാൻ സൗപർണികയ്ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിധികർത്താക്കളുടെയും സദസ്സിന്റെയും മനസ്സ് കീഴടക്കിയാണ് അവൾ ഗാനം ആലപിച്ചത്. വിധികർത്താക്കൾ എഴുന്നേറ്റു നിന്ന് കയ്യടിച്ച് സൗപർണികയെ പ്രശംസിച്ചു. ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോകളിലെ പ്രശസ്തനായ ജഡ്ജി സൈമൺ കോവലിനെ അത്ഭുതപ്പെടുത്തുന്ന പ്രകടമാണ് സൗപർണിക കാഴ്ചവെച്ചത്.[ot-video][/ot-video]
കുട്ടിക്ക് പത്തു വയസ് ഉള്ളെങ്കിലും ഒരു പ്രൊഫഷനലിനെ പോലെയാണ് വേദിയിൽ നിന്ന് പാടിയതെന്ന് ഡിക്‌സൺ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ അതിഗംഭീരമായാണ് സൗപർണിക ഗാനം ആലപിച്ചതെന്ന് വിധികർത്താവായ കോവെൽ പറഞ്ഞു. സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാവരും തനിക്കുവേണ്ടി കയ്യടിക്കുന്നത് കണ്ടുവെന്നും അത് കൂടുതൽ സന്തോഷം നൽകിയെന്നും അവതാരകരായ ആന്റിനോടും ഡെക്കിനോടും സൗപർണിക പറഞ്ഞു. അതേസമയം സൗപർണിക ആദ്യം പാടിയ ഗാനം നിർത്താൻ കോവെൽ ആവശ്യപ്പെട്ടത് പ്രേക്ഷകരുടെ ഇടയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായി. പത്തു വയസ്സുള്ള കുട്ടിയോട് അങ്ങനെ പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് പലരും ചോദിച്ചു. എങ്കിലും രണ്ടാമത്തെ ഗാനം പാടി വിധികർത്താക്കളെയും പ്രേക്ഷകരെയും കയ്യിലെടുത്തു ഈ കൊച്ചുമിടുക്കി.ബിബിസി വണ്ണിന്റെ മൈക്കൽ മെക്കെന്റെർ ഷോയിലും സൗപർണിക പങ്കെടുത്തിട്ടുണ്ട്. ആ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപര്‍ണികയ്ക്കായി നിരവധി അവസരങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ട്. സൗപര്‍ണിക നായര്‍ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിയ്ക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഈ ചാനലിനുളളത്. ബറിയിലെ സീബര്‍ട് വുഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സൗപര്‍ണിക. മിഡില്‍സ്ബറോ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയ ബിനു നായരുടെയും നര്‍ത്തകിയായ രഞ്ജിത ചന്ദ്രന്റെയും മകളാണ് സൗപര്‍ണിക. കര്‍ണാട്ടിക് സംഗീതത്തില്‍ ഏറെ വര്‍ഷം പരിശീലനം നടത്തിയ കൊല്ലം സ്വദേശിയായ ബിനു തന്നെയാണ് സൗപര്‍ണികയുടെ ആദ്യ ഗുരു. ദക്ഷിണ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ബിനു കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത ഉപാസകന്‍ ഡോ. റോബിന്‍ ഹാരിസന്റെ കീഴിലാണ് സൗപര്‍ണികയുടെ സംഗീത പഠനം. ബ്രിട്ടൻസ് ഗോട്ട് ടാലന്റിലെ സൗപർണികയുടെ ഗംഭീര പ്രകടനം അവൾക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുത്തിരിക്കുകയാണ്.
[ot-video][/ot-video]
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടനിൽ ജൂൺ ഒന്നുമുതൽ തന്നെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ഗവൺമെന്റ് അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഈ തീരുമാനം അറിയിച്ചത്. ജൂൺ 1 മുതൽ തന്നെ എല്ലാ പ്രൈമറി സ്കൂളുകളും തുറന്നു പ്രവർത്തിക്കും. കൊറോണ ബാധയെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമാണെന്ന് അധ്യാപക സംഘടനകൾ എല്ലാം തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആഴ്ചകളോളം നീണ്ടുനിന്ന അധ്യാപക സംഘടനകളുമായുള്ള ചർച്ചകൾക്കൊടുവിലാണ് ഗവൺമെന്റ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എല്ലാ സ്കൂളുകളും അടുത്ത ആഴ്ചയിൽ തന്നെ തുറക്കുന്നത് അപ്രായോഗികം ആണെങ്കിലും, പരമാവധി സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്കൂളുകൾ തുറക്കേണ്ടത് കുട്ടികൾക്ക് അത്യന്താപേക്ഷിതമായതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഭാവിക്കും, രാജ്യത്തിന്റെ കെട്ടുറപ്പിനും, സാമൂഹ്യനീതിക്കും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികൾക്ക് ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. പ്രൈമറി സ്കൂളുകളിൽ ആദ്യമേ 1, 6 തുടങ്ങിയ വർഷങ്ങൾക്ക് ആണ് ആദ്യമേ ക്ലാസുകൾ ഉണ്ടാവുക. ജൂൺ പതിനഞ്ചോടുകൂടി സെക്കൻഡറി സ്കൂളുകളും തുറന്നു പ്രവർത്തിക്കും. സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ രണ്ടു വയസ്സിനു താഴെയുള്ള ഓരോ കുട്ടിക്കും 3.5 സ്ക്വയർ മീറ്റർ സ്ഥലം ലഭ്യമാക്കണം. രണ്ടു വയസ്സുള്ള കുട്ടികൾക്ക് 2.5 സ്ക്വയർ മീറ്റർ സ്ഥലവും, മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് 2.3 സ്ക്വയർ മീറ്റർ സ്ഥലവും ഓരോ കുട്ടിക്കും ലഭ്യമാക്കണം. കുട്ടികൾ സ്പർശിക്കുന്ന പ്രതലങ്ങൾ ദിവസത്തിൽ പല തവണ വൃത്തിയാക്കണമെന്ന നിർദ്ദേശവും അധ്യാപകർക്ക് നൽകിയിട്ടുണ്ട്. കുട്ടികളെക്കൊണ്ട് ദിവസത്തിൽ പല തവണ കൈകൾ കഴുകിക്കുകയും വേണം. സന്ദർശകരെ ഒഴിവാക്കുകയും, ജനലുകൾ എല്ലാം തന്നെ വായു സഞ്ചാരത്തിനായി തുറന്നിടുകയും വേണം. ഇത്തരം മുൻകരുതലുകൾ എല്ലാം എടുത്തു കൊണ്ട് വേണം സ്കൂളുകൾ തുറക്കാൻ എന്ന നിർദേശമാണ് ഗവൺമെന്റ് അധ്യാപകർക്കു നൽകുന്നത്.
എന്നാൽ ഗവൺമെന്റ് നിർദ്ദേശങ്ങളെ ലംഘിച്ച് സ്കൂളുകൾ തുറക്കാതിരിക്കാനുള്ള തീരുമാനം അമ്പതോളം കൗൺസിലുകൾ കൈക്കൊണ്ടതായി സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗവൺമെന്റ് തീരുമാനത്തെ അനുകൂലിച്ച് ഓഫ്‌സ്റ്റെഡ് ( ഓഫീസ് ഫോർ സ്റ്റാൻഡേർഡ്സ് ഇൻ എജുക്കേഷൻ) മുൻ ചെയർമാൻ മൈക്കൽ വിൽഷോ രംഗത്തെത്തി.
സ്വന്തം ലേഖകൻ
ഹുവായുടെ ടെലികോം ഉപകരണങ്ങൾ ബ്രിട്ടീഷ് 5 ജി നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കുന്നതിനെ പറ്റി യുകെ ഗവൺമെന്റ് റിവ്യൂ നടത്തുന്നു. ചൈനീസ് കമ്പനി, സുരക്ഷിതമല്ലെന്നും ചാരപ്പണി നടത്താൻ സാധ്യതയുണ്ടെന്നും ഉള്ള യുഎസ് അഭിപ്രായത്തെ തുടർന്നാണ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഇടപെടൽ. ഈ ജനുവരിയിൽ ഹുവായ് കമ്പനിയെ ഫൈവ് ജി രംഗത്ത് ബാൻ ചെയ്യാൻ യുകെയ്ക്ക് യുഎസ് നിർദ്ദേശം ലഭിച്ചിരുന്നു. ടെലികോം കമ്പനികളുടെ സുരക്ഷയും ഉണർവും കണക്കിലെടുത്ത് മാത്രമേ പ്രവർത്തനം സാധ്യമാവൂ എന്ന് യുകെ ഗവൺമെന്റ് പ്രതിനിധി പറഞ്ഞു. യുകെയുടെ നെറ്റ് വർക്കുകളിൽ എന്തെങ്കിലും തകരാർ കൊണ്ടുവരാൻ ഹുവായ്ക്ക് സാധ്യമാണോ എന്ന അന്വേഷണം നടത്തുന്നുണ്ട്.
ഇപ്പോൾ യുഎസ് ടെക്നോളജിയും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് സെമികണ്ടക്ടറുകൾ നിർമ്മിക്കാൻ ഹുവായ്ക്ക് വിലക്ക് നിലനിൽക്കുന്നുണ്ട്. അതോടൊപ്പം യുഎസ് നിർമ്മിത വസ്തുക്കൾ കയറ്റുമതി ചെയ്യാനും പ്രത്യേക ലൈസൻസ് വേണ്ടിയിരുന്നു.
എന്നാൽ മുൻപ് രാജ്യത്തിന്റെ മൊബൈൽ നെറ്റ് വർക്കുകൾ സുഗമമായി മുന്നോട്ടു പോകുന്നതിന് ഹുവായ് കമ്പനിക്ക് യുകെ ഗവൺമെന്റ് അനുമതി നൽകിയിരുന്നു, എന്നാൽ പ്രധാനപ്പെട്ട ഇടങ്ങളിൽ( കോർ എന്നറിയപ്പെടുന്നവ ) സേവനങ്ങൾ സ്വീകരിച്ചിരുന്നില്ല. 35% മേഖലകളിൽ മാത്രമേ കമ്പനിക്ക് അനുവാദം ലഭിച്ചിരുന്നുള്ളൂ. ഹുവായ് വൈസ് പ്രസിഡണ്ടായ വിക്ടർ സാങ് സംഭവത്തെപ്പറ്റി പ്രതികരിക്കുന്നത് ഇങ്ങനെ “പത്ത് വർഷമായി തുടരുന്ന വാണിജ്യ ബന്ധത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, അതോടൊപ്പം ഞങ്ങളുടെ സേവനങ്ങളെപ്പറ്റി എൻസിഎസ് സി യുമായി ചർച്ച നടത്താൻ സന്തോഷമേയുള്ളൂ, സുരക്ഷിതവും വിശ്വസനീയവുമായ, ഫൈവ് ജി നെറ്റ് വർക്കുകൾ ബ്രിട്ടണിൽ ഇനിയും നൽകണം എന്ന് തന്നെയാണ് ആഗ്രഹം”.
ചൈനീസ് കമ്പനിക്ക് ഇടം നൽകുന്നതിലൂടെ ബെയ്ജിങ്ങിന് ബ്രിട്ടനിൽ ചാരപ്പണി നടത്താൻ ആവുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യമായി നിലനിൽക്കുന്നത്. ഇപ്പോൾതന്നെ 91 രാജ്യങ്ങളിൽ ഫൈവ് ജി സേവനം നൽകുന്ന ഹുവായ് കമ്പനി ചാര പണികൾ നടക്കുന്നതിനേക്കാൾ നല്ലത് പൂട്ടി പോകുന്നതാണെന്ന് കമ്പനിയുടെ സ്ഥാപകൻ അഭിപ്രായപ്പെട്ടു.