സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടൻെറ മനസ്സാക്ഷിയെ ഞെട്ടിച്ച പുതിയ വാർത്തകളാണ് പുറത്തുവരുന്നത്. പത്തൊമ്പത് വയസ്സുകാരന് ആത്മഹത്യ പ്രേരണയും സഹായവും നൽകി എന്ന കുറ്റത്തിന് 46 കാരിയായ യുവതിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് ലാൻകാഷെയറിൽ കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇതോടൊപ്പംതന്നെ യുവതിയേയും സാരമായ പരിക്കുകളോടെ സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇവരെ പിന്നീട് റോയൽ പ്രെസ്റ്റൻ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ അവസ്ഥ തൃപ്തികരമാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്.
പോലീസ് പിന്നീട് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാലും കുട്ടിയുടെ മരണത്തിൽ കൃത്യമായ വ്യക്തത ഇതുവരെയും വന്നിട്ടില്ല. മറ്റാരുടെയെങ്കിലും സഹായം ഉള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അധികൃതർ അറിയിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിട്ടുണ്ട്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും പെട്ടെന്ന് അധികൃതരെ അറിയിക്കണം എന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ ലോകത്തെമ്പാടും വർധിച്ചുവരികയാണ്. എല്ലാത്തരത്തിലുള്ള അന്വേഷണവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
ഡോ. ഐഷ വി
ഞാൻ കണ്ണൂർ തളിപറമ്പിനടുത്ത് പട്ടുവം അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്യുന്ന സമയത്ത് കോളേജിലെ എൻ എസ് എസ് യൂണിറ്റ് സഞ്ജീവനി പാലിയേറ്റീവ് കെയറുമായി സഹകരിച്ച് ധാരാളം പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെ ഞങ്ങൾ പട്ടുവത്തുള്ള കൃഷ്ണൻ – മറിയാമ്മ ദമ്പതികളുടെ വീട്ടിൽ പോകാനിടയായി. രണ്ടു പേർക്കും കാഴ്ചയില്ലായിരുന്നു. മക്കളില്ലാത്ത ദമ്പതികൾ . അവരുടെ അപ്പോഴത്തെ പ്രശ്നം പഴകി ദ്രവിച്ച വീട്ടിന്റെ അറ്റകുറ്റ പണി . പിന്നെ കക്കൂസില്ലാത്ത വീടിന് കക്കൂസ് നിർമ്മിച്ച് കിട്ടണം എന്നതായിരുന്നു. ഞങ്ങളുടെ കോളേജിലെ ജോമിഷ ജോസഫ് എന്ന വിദ്യാർത്ഥിനിയുടെയും അധ്യാപകരുടേയും നേതൃത്വത്തിൽ അവരുടെ പ്രശ്നം പരിഹരിച്ചു കൊടുത്തു. ജോമിഷ ജോസഫിന് 2013-14 ലെ മികച്ച എൻ എസ് എസ് വോളന്റിയറിനുള്ള സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. ഈ കാര്യങ്ങൾക്കായി എനിക്കും പല പ്രാവശ്യം അവിടെ പോകേണ്ടി വന്നു. ഓരോ കാര്യങ്ങൾ അന്വേഷിച്ച കൂട്ടത്തിലാണ് അവർക്ക് വസ്തുവും വീടുമൊക്കെ ഒരു അച്ചനാണ് കൊടുത്തതെന്ന് അറിയുന്നത്. ആദ്യം അച്ചൻ വച്ചു കൊടുത്ത വീടും പറമ്പുമൊക്കെ വിറ്റിട്ടാണ് ഇപ്പോഴത്തെ വീട്ടിൽ താമസിക്കുന്നത്. ആ അച്ചൻ ആ പരിസരത്തുള്ള ധാരാളം പേർക്ക് വീടും സ്ഥലവുമൊക്കെ നൽകിയെന്ന് അയൽപക്കക്കാർ എന്നോട് പറഞ്ഞു. ആദ്യമാധ്യം വീട് ലഭിച്ചവർക്ക് രണ്ടേക്കറും പിന്നീട് ലഭിച്ചവർക്ക് ഒന്നരയേക്കർ ഒരേക്കർ എന്നിങ്ങനെ കുറഞ്ഞു വന്നു. സ്ഥലവില കൂടിയതും ഫണ്ടിന്റെ കുറവുമാകാണം ഇതിന് കാരണം. ഈ അച്ചൻ വിവിധ സ്ഥലങ്ങളിലായി ഏഴായിരത്തിലധികം വീടുകൾ വച്ച് നൽകിയിട്ടുണ്ടത്രേ. ഇത്രയും ആസ്തി ലഭിച്ച പലരും ഇതൊന്നും കാര്യമായി പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് ആ യാത്രകളിൽ നിന്ന് എനിക്ക് മനസ്സിലായത്.
പൊതു ജനങ്ങൾക്ക് ഇത്രയുമൊക്കെ വാരിക്കോരി സംഭാവന ചെയ്ത അച്ചനെ കുറിച്ച് കൂടുതലറിയാൻ കൗതുകം തോന്നി. 1948 ൽ ഇറ്റലിയിൽ നിന്നും വന്ന് മുബൈയിലും വയനാട്ടിലും മിഷനറി പ്രവർത്തനം ആരംഭിച്ച ഫാദർ സുക്കോൾ ആണ് അതെന്ന് പിന്നീട് മനസ്സിലായി. ഫാദർ സുക്കോൾ കൈവച്ച എല്ലാ പദ്ധതികളും അതിന്റെ പൂർണ്ണതയിലെത്തിയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണ് സുക്കോളച്ചനെ കാണാൻ ഭാഗ്യം ലഭിച്ചത്.
സഞ്ജീവനി പാലിയേറ്റീവ് കെയറിലെ ശോഭയാണ് എന്നോട് പരിയാരം മറിയാപുരത്തുള്ള വൃക്ക രോഗo ബാധിച്ച രണ്ട് സഹോദരമാരുടെ കാര്യം പറയുന്നത്. അങ്ങനെ ഞാനും ശോഭയും ഞങ്ങളുടെ പിറ്റിഎ പ്രസിഡന്റ് ഗോപാലകൃഷ്ണൻ സാറും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബീന പയ്യനാട്ടും ശ്രീനിവാസൻ സാറും ജോമിഷയും കൂടി അവരെ കാണാനായി പോയി. ഞങ്ങൾ ചെല്ലുമ്പോഴേക്കും അവർക്ക് പുറത്ത് നിന്ന് ധാരാളം സഹായം കിട്ടി വീട് പുതുക്കിപണിയാൻ തുടങ്ങിയിരുന്നു. അവരുടെ വീടും ആദ്യം സുക്കോളച്ചൻ നൽകിയതാണ്. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ സുക്കോളച്ചനെ ഒന്ന് കാണണമെന്ന് തോന്നി. അങ്ങനെ ഞങ്ങൾ സുക്കോളച്ചനെ കാണാനായി കയറി. അവിടെ ജോലിയ്ക്ക് നിന്നിരുന്നത് ഞങ്ങളുടെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി നവനീതിന്റെ അച്ഛനായിരുന്നു. ഞങ്ങൾ ചെന്നപ്പോൾ സുക്കോളച്ചൻ ഉച്ചയുറക്കത്തിലായിരുന്നു. അദ്ദേഹം ഉറക്കം കഴിഞ്ഞ് എഴുനേൽക്കുന്നത് വരെ ഞങ്ങൾ കാത്തു നിന്നു. നവനീതിന്റെ അച്ഛൻ ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ കുറേ നേരം കൊച്ചുവർത്തമാനം പറഞ്ഞിരുന്നപ്പോൾ ഫാദർ സുക്കോൾ എഴുന്നേറ്റു വന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തു വന്നിരുന്നു. ഞങ്ങളും അദ്ദേഹത്തെ വണങ്ങി. ഞങ്ങളെ പരിചയപ്പെട്ടശേഷം അദ്ദേഹം അകത്തു പോയി ഒരു മിഠായി ഭരണിയുമായി തിരികെ വന്നു. ഞങ്ങൾക്കെല്ലാം അദ്ദേഹം മിഠായി തന്നു. എന്റെ കുടുംബത്തിന്റെ കാര്യം അന്വേഷിച്ച ശേഷം അവർക്കും കൂടി കൊടുക്കാനുള്ള മിഠായികൾ അദ്ദേഹം എനിക്ക് നൽകി. കുറേ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. പാതി ഇംഗ്ലീഷിലും പാതി മലയാളത്തിലുമായാണ് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം പറഞ്ഞു: എനിക്കിപ്പോൾ തൊണ്ണൂറ്റി എയിറ്റ് വയസ്സായി(98) . എന്നിട്ടദ്ദേഹം ചിരിച്ചു . പിന്നെ തുടർന്നു. കേരളത്തിൽ വയനാട്ടിലാണ് ആദ്യ പ്രവർത്തനം. അന്നൊക്കെ(1948 -ൽ) സൈക്കിളിലായിരുന്നു സഞ്ചാരം. 1980 -ൽ അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം കൊടുത്തു. കുറേ കാര്യങ്ങൾ ചെയ്തു. ഫണ്ടിനായി ആരോടും കൈ നീട്ടിയില്ല. പക്ഷേ സുമനസ്സുകൾ അദ്ദേഹത്തോടൊപ്പം നിന്നു. വൃക്കരോഗ ബാധിതനായ ആളെ കാണാനാണ് ഞങ്ങൾ വന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. പിന്നെ അദ്ദേഹം പറഞ്ഞതിങ്ങനെയാണ്. പലർക്കും ജീവിക്കാൻ ഒരടിത്തറ കിട്ടിക്കഴിഞ്ഞാൽ അഞ്ചാറ് കോഴിയെ വളർത്തിയാലും അഞ്ചാറ് ആട്ടിനെ വളർത്തിയാലും ജീവിക്കാം. പക്ഷേ പലരും അത് ചെയ്യുന്നില്ല. നന്നായി ജീവിക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. പലരും മദ്യപിച്ച് സ്വയം നശിക്കുന്നതിനെ പറ്റിയും അദ്ദേഹം പറഞ്ഞു. അങ്ങനെ പല വിഷയങ്ങളും സംസാരിച്ച ശേഷം ഫോണിൽ കുറച്ചു ഫോട്ടോകളുമെടുത്താണ് ഞങ്ങൾ മടങ്ങിയത്. എന്റെ ഫോൺ കേടായപ്പോൾ എടുത്ത ഫോട്ടോകൾ നഷ്ടപ്പെട്ടു. പക്ഷേ ആ കർമ്മയോഗിയെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും നല്ല തിളക്കത്തോടെ നിൽക്കുന്നു. 2014 ജനുവരിയിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അന്ന് തളിപറമ്പ് എഴാം മൈലിൽ നാഷണൽ ഹൈവേയ്ക്കടുത്ത് സെയിഫ് ഗാർഡ് കോംപ്ലെക്സിൽ പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ കോളേജിന് മുന്നിലൂടെയായിരുന്നു ആശുപത്രിയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദ്ദേഹം കൊണ്ടുപോയത്.
ഇന്ന് കോവിഡ് പടർന്നു പിടിയ്ക്കുന്ന കാലഘട്ടത്തിൽ അവരവരുടെ നാടുകളിലേയ്ക്ക് തിരിച്ചെത്തുന്നവരിൽ കുറച്ചുപേർക്കെങ്കിലും ആശങ്കയുണ്ടാകും. ഇനി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന്. ഒട്ടും ആശങ്കപ്പെടേണ്ട കാര്യമില്ല. ഉള്ള സമയം നന്നായി പ്രവർത്തിക്കുക. സ്വന്തം നാട്ടിൽ തന്നെ നന്നായി പ്രവർത്തിക്കുക. നീണ്ട് നിവർന്നു കിടക്കുന്ന ജീവിതത്തിന് നേരെയൊന്ന് പുഞ്ചിരിച്ച് മുന്നേറുക. സുക്കോളച്ചന്റെ വാക്കുകൾ കടമെടുക്കുക. ജീവിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. ആടിനെ വളർത്തിയാലും കോഴിയെ വളർത്തിയാലും ജീവിക്കാം.
അവരവരുടെ അഭിരുചിയ്ക്കും കഴിവിനും അനുസരിച്ച് തുടങ്ങുക. കാലം മാറുന്നതിനനുസരിച്ച് കളം മാറ്റി ചവിട്ടുക . പ്രയത്നിയ്ക്കാൻ എന്തെങ്കിലും മടിയുണ്ടെങ്കിൽ അതെല്ലാം ഇന്നു തന്നെ മാറ്റുക. വരുമാനത്തിന്റെ 25 ശതമാനമെങ്കിലും ഭാവിയിലേയ്ക്കായി സൂക്ഷിച്ച് വയ്ക്കുക. നേരിന്റെ വഴിയിൽ മുന്നേറുക.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
വര : അനുജ സജീവ്
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസിന്റെ വ്യാപനം തടയാനായി ഇംഗ്ലണ്ടിലെ കടകളിൽ മാസ്ക് നിർബന്ധമാക്കാൻ സർക്കാർ ഒരുങ്ങുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് ഈ മാറ്റത്തെ അനുകൂലിക്കുന്നുണ്ട്. മാസ്ക് ധരിക്കുന്നത് സംബന്ധിച്ച് ശക്തവും വ്യക്തവുമായ മാർഗ്ഗനിർദ്ദേശം ആവശ്യമാണെന്ന് ലേബർ എംപി ജോനാഥൻ ആഷ്വർത്ത് പറഞ്ഞു. സ് കോട് ലൻഡിലെ കടകളിൽ ഇന്നലെ മുതൽ മാസ്ക് നിർബന്ധമാക്കി. നിലവിൽ ഇംഗ്ലണ്ടിലെ ജനങ്ങളോട് സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ നിർദ്ദേശിക്കുന്നു. പൊതുഗതാഗത്തിൽ സഞ്ചരിക്കുമ്പോഴും ആശുപത്രികൾ സന്ദർശിക്കുമ്പോഴും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്. “കടകളിൽ വ്യാപനം നടക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ അവിടെയും മാസ്ക് ധരിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കാൻ സർക്കാർ ഒരുങ്ങുകയാണ്.” പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിലെ ചിലയിടങ്ങളിൽ വൈറസ് വ്യാപനം ഉയരുന്നത് ശീതകാല ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യത വർധിപ്പിക്കുന്നു. തണുപ്പ് കാലത്ത് വൈറസ് വ്യാപനം ഉയരുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചിട്ടുണ്ട്. 4° സെൽഷ്യസ് (39 എഫ്) താപനിലയിൽ വൈറസ് വളരുന്നു എന്നതിന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കളുടെ പക്കൽ ഇപ്പോൾ ശക്തമായ തെളിവുകളുണ്ട്. ശൈത്യകാലത്ത് കൊറോണ വൈറസ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ തയ്യാറായി ഇരിക്കണമെന്നും അവർ അറിയിച്ചു. കഴിഞ്ഞയാഴ്ച ലെസ്റ്ററിൽ ഏർപ്പെടുത്തിയതുപോലുള്ള പ്രാദേശിക ലോക്ക്ഡൗൺ വരും ദിനങ്ങളിൽ രാജ്യത്തിന്റെ പലയിടങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. ആകെയുള്ള കേസുകളുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ ചില ദേശീയ നടപടികൾ വീണ്ടും നടപ്പാക്കേണ്ടിവരുമെന്ന് സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.
സർക്കാരിന്റെ രോഗപരിശോധന ശരത്കാലത്തോടെ ‘തികച്ചും കുറ്റമറ്റ രീതിയിൽ’ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മറ്റൊരു ലോക്ക്ഡൗൺ വിനാശകരമായ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് രാജ്യത്തെ നയിക്കും. എല്ലാ കുട്ടികളും സ്കൂളിലേക്ക് മടങ്ങാനുള്ള ബോറിസ് ജോൺസന്റെ പദ്ധതികളെ ഇത് തടസ്സപ്പെടുത്തിയേക്കും. എന്നിരുന്നാലും സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) ലെ വിദഗ്ധർ സ്കൂളുകൾ വീണ്ടും തുറക്കുന്നത് മുൻഗണന വിഷയമാണെന്ന് ഊന്നിപ്പറഞ്ഞു. ഇംഗ്ലണ്ടിന്റെ ആർ റേറ്റ് 0.8 നും 1 നും ഇടയിലാണ്. കഴിഞ്ഞ ആഴ്ച 0.8 നും 0.9 നും ഇടയിലായിരുന്നു. ഇംഗ്ലണ്ടിലെ 14,000 ത്തോളം ആളുകൾക്ക് നിലവിൽ രോഗം ഉണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : സ്രെബ്രെനിട്സ കൂട്ടക്കൊലയുടെ ഇരുപത്തഞ്ചാം വാർഷികം ഇന്ന്. 8000ത്തിലധികം നിരപരാധികളായ മുസ്ലിങ്ങളുടെ ജീവൻ മണ്ണിൽ അലിഞ്ഞുചേർന്നിട്ട് ഇരുപത്തഞ്ചു വർഷങ്ങൾ പിന്നിടുന്നു. 1997 ൽ സ്രെബ്രെനിട്സ കൂട്ടക്കൊലയെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിലെ വിവാദ പരാമർശത്തിന് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ലേബർ എംപിമാർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മുസ്ലിങ്ങൾ “യഥാർത്ഥത്തിൽ മാലാഖമാരല്ല” എന്ന് ബോറിസ് ജോൺസൻ എഴുതിയിരുന്നു. വംശഹത്യയ്ക്ക് ഇരയായവരെ കുറ്റപ്പെടുത്തുന്നത് ഒരു കാരണവശാലും ശരിയായ നടപടിയല്ല എന്ന് ലേബർ പാർട്ടി എംപി ടോണി ലോയ്ഡ് അഭിപ്രായപ്പെട്ടു.
1995 ജൂലൈ 11 ന് ബോസ്നിയൻ സെർബിയൻ യൂണിറ്റുകൾ ബോസ്നിയ-ഹെർസഗോവിനയിലെ സ്രെബ്രെനിട്സ പട്ടണം പിടിച്ചെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ, അവരുടെ സൈന്യം 8,000 ത്തിലധികം ബോസ്നിയൻ മുസ്‌ലിംകളെ ആസൂത്രിതമായി കൊലപ്പെടുത്തി. അതിൽ കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം യൂറോപ്യൻ മണ്ണിൽ നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഇത്. ഡച്ച് സേനയുമായി ചേർന്നു യുഎൻ സംരക്ഷിച്ചിരുന്ന സ്രെബ്രെനിട്സയിൽ ആയിരക്കണക്കിന് മുസ്‌ലിംങ്ങൾ സുരക്ഷിതരായിരുന്നുവെങ്കിലും 1995 ജൂലൈയിൽ ജനറൽ റാറ്റ്കോ മ്ലാഡിക് നയിച്ച ആക്രമണത്തിനിടെ ഈ പ്രദേശം തകർന്നു. രണ്ട് വർഷത്തിന് ശേഷം ഒട്ടാവ സിറ്റിസൺ എന്ന പുസ്തകത്തിൽ ജോൺസൺ സംഭവിച്ചതിനെ അപലപിച്ചെഴുതി; “രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. സ്രെബ്രെനിട്സയുടെ വിധി ഭയാനകമായിരുന്നു. എന്നാൽ കൊല്ലപ്പെട്ട മുസ്‌ലിംങ്ങൾ യഥാർത്ഥത്തിൽ മാലാഖാമാരായിരുന്നില്ല.”
നൂറിലധികം മുസ്‌ലിം സംഘടനകളും കമ്മ്യൂണിറ്റി പ്രതിനിധികളും പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയിൽ മാപ്പ് ചോദിക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു. ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞ ശേഷം സ്രെബ്രെനിട്സ അനുസ്മരണങ്ങളിൽ പങ്കെടുക്കുന്നത് അവരുടെ കുടുംബങ്ങളെ അപമാനിക്കുനതിന് തുല്യമാണെന്ന് അവർ പറഞ്ഞു. എന്നാൽ കഴിഞ്ഞ 25 വർഷമായി സ്രെബ്രെനിട്സ വംശഹത്യയെ ചരിത്രത്തിലെ ഏറ്റവും മോശമായ കുറ്റകൃത്യങ്ങളിലൊന്നായി പ്രധാനമന്ത്രി അപലപിച്ചുവെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൃത്യമായ പരിചരണം ലഭിക്കാതെ പ്രസവാനന്തരം കുഞ്ഞുങ്ങളുടെ മരണം സംഭവിച്ച കേസിൽ ഷ്രൂസ്ബറി & ടെലിഫോർഡ് എൻ എച്ച് എസ് ട്രസ്റ്റ് ആശുപത്രിക്കെതിരെ വീണ്ടും അന്വേഷണം. 1998 മുതൽ 2017 വരെ സംഭവിച്ച ആയിരത്തിഅഞ്ഞൂറോളം മരണങ്ങളെ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തോടു പൂർണമായും സഹകരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. തങ്ങളുടെ ഗർഭകാല ശുശ്രൂഷ മെച്ചപെട്ടതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. വെസ്റ്റ് മേർഷ്യ പൊലീസാണ് കഴിഞ്ഞാഴ്ച അന്വേഷണം പ്രഖ്യാപിച്ചത്. മുൻപ് 2017 ലും ആശുപത്രിക്കെതിരെ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തിയിട്ടുണ്ട്. ആ സമയത്ത് ആരോഗ്യ സെക്രട്ടറി ആയിരുന്ന ജെറമി ഹണ്ട് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്ന് 23 കേസുകളെ സംബന്ധിച്ച് തുടങ്ങിയ അന്വേഷണം ഇപ്പോൾ വ്യാപിപ്പിച്ചിരിക്കുകയാണ്.
എന്നാൽ ഈ ആശുപത്രിയിൽ ഗർഭകാല ശുശ്രൂഷയെ സംബന്ധിച്ച് ഉയർന്ന പരാതിയോടൊപ്പം തന്നെ, മറ്റ് മേഖലകളെ സംബന്ധിച്ചും പരാതികളുണ്ട്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ആരോഗ്യത്തെ സംബന്ധിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്ന് കെയർ ക്വാളിറ്റി കമ്മീഷൻ ഇൻസ്പെക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ആശുപത്രിയെ സംബന്ധിച്ച ചർച്ചകൾ എൻഎച്ച്എസ് ഇംഗ്ലണ്ടുമായി നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി 12 മണിക്കൂറിൽ അധികമാണ് രോഗികൾക്ക് ഈ ആശുപത്രിയിൽ കാത്തിരിക്കേണ്ടി വരുന്നത് എന്ന പരാതികളും ഉയർന്നിട്ടുണ്ട്. രോഗികൾക്ക് ചികിത്സ നിഷേധിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ജോജി തോമസ്
ഇംഗ്ലീഷുകാരും മലയാളികളും ഉൾപ്പെടെ ഇംഗ്ലണ്ടിലെ നൂറുകണക്കിന് വീടുകളിൽ കാഴ്ചയുടെ വർണ്ണവിസ്മയം ഒരുക്കിയ ബർമിംഹാമിനടുത്തുള്ള ടെൽഫോർഡ് നിവാസിയായ ചാലക്കുടിക്കാരൻ ഷാജു മാടപ്പള്ളിയേയാണ് മലയാളം യുകെ ഇന്ന് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത് . കർട്ടൺ നിർമ്മാണത്തിൽ ഷാജുവിന്റെ കരവിരുത് അറിഞ്ഞിട്ടുള്ളവരാരും തങ്ങൾക്കോ, തങ്ങളുടെ പരിചയത്തിലുള്ളവരോ പുതിയ വീടുകൾ വാങ്ങുമ്പോഴോ, നിലവിലുള്ള വീടുകൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി ഇൻറീരിയൽ ഡിസൈനിങ് മാറുമ്പോഴോ ആദ്യം നിർദ്ദേശിക്കുന്നത് ഷാജു മാടപ്പള്ളിയുടെ പേരാവും . 2002 ൽ യുകെയിലെത്തിയ ഷാജുവിന്റെ കലാവിരുതിന്റെ നിറവ് കഴിഞ്ഞ പത്തുവർഷമായി ഇംഗ്ലണ്ടിലെ നൂറുകണക്കിന് ഭവനങ്ങളിലാണ് കടന്നുചെന്നത്. കർട്ടൻ ഡിസൈനിങ് ഒരു പാഷനായി കരുതുന്ന ഷാജു സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സമയത്താണ് ഈ മേഖലയിലേയ്ക്ക് കടന്നു വരുന്നത് .
ചെറുപ്പം മുതലേ ഇൻറീരിയൽ ഡിസൈനിങ്ങിൽ താൽപര്യമുണ്ടായിരുന്ന ഷാജു കർട്ടൺ ഡിസൈനിംഗിലേയ്ക്ക് കടന്നുവരുന്നത് തികച്ചും യാദൃശ്ചികമായി ആയിരുന്നു . പത്തുവർഷത്തോളം സൗദി അറേബ്യയിലായിരുന്നു ഷാജു ജോലി ചെയ്തിരുന്നത്. സൗദി ജീവിതത്തിൻറെ ആരംഭകാലത്ത് സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങൾ മോടിപിടിപ്പിക്കാൻ അറിവും അനുഭവസമ്പത്തുമുള്ളവരെ ജോലിക്ക് ക്ഷണിച്ചുകൊണ്ട് സൗദിയിലെ പ്രമുഖ പത്രത്തിൽ വന്ന പരസ്യമാണ് ഷാജുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തന്റെ അഭിരുചിക്കും , താത്പര്യങ്ങൾക്കുമൊത്ത ജോലിക്ക് അപേക്ഷിക്കുവാൻ ഷാജുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സൗദി രാജകുടുംബത്തിന്റെ രാജകൊട്ടാരങ്ങൾ അലങ്കരിക്കാനുള്ള ഏതാണ്ട് 15 അംഗങ്ങളുള്ള ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായ ഷാജു, വളരെ പെട്ടെന്നാണ് സൗദി റോയൽ ഫാമിലിയുടെ പ്രീയപ്പെട്ട ഇന്റീരിയർ ഡിസൈനർ ആയത്. സൗദി റോയൽ ഫാമിലിയുടെ ഇൻറീരിയർ ഡിസൈനിങ് ടീമിൽ അംഗമായിരുന്നപ്പോഴും ഷാജു പ്രധാനമായും സൗദി രാജകുടുംബത്തിന്റെ കൊട്ടാരങ്ങളിലേ കർട്ടൺ ജോലികൾ ആയിരുന്നു ചെയ്തിരുന്നത് .
ബ്രിട്ടനിൽ കഴിഞ്ഞ പത്ത് വർഷമായി കർട്ടൻ ലാൻഡ് എന്ന സ്ഥാപനം നടത്തുകയാണ് ഷാജു .ആയിരത്തിലധികം ഫാബ്രിക്സ് കർട്ടൻ ലാൻഡിൽ ലഭ്യമാണ് .കർട്ടനുകൾക്ക് പുറമെ ബ്ലൈൻഡ്‌സുകളും കർട്ടൻ ലാൻഡിൽ ചെയ്തു കൊടുക്കും. കർട്ടൻ ലാൻഡിലൂടെ ഷാജുവിൻെറ കരവിരുത് കടന്നുചെന്നതിൽ വീടുകൾ കൂടാതെ യുകെയിലെ നിരവധി നേഴ്‌സിംഗ് ഹോമുകളും ഉണ്ട്. ബർമിംഹാമിന് 75 മൈൽ ചുറ്റളവിൽ ഫ്രീയായി ക്വോട്ട് നല്കുന്ന ഷാജു യു.കെയിൽ ലഭ്യമായ ഫാബ്രിക്സും ഇവിടുത്തെ സ്റ്റാൻഡേർഡ് ഡിസൈനിങ്ങും മാത്രമാണ് കർട്ടൺ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. യു.കെ യിലെ ഫാബ്രിക്സിന്റെ പ്രത്യേകത ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുസൃതമായ കെമിക്കൽസാണ് ഉപയോഗിക്കുന്നതെന്ന് ഷാജു മലയാളം യു.കെയോട് പറഞ്ഞു . കർട്ടൺ അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്ന ഷാജു മെയ്ഡ് റ്റു മെഷർ കർട്ടണിൽ യു.കെ യിലേ മറ്റെതൊരു സ്ഥാപനവുമായി പ്രൈസ് ഗ്യാരന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷാജുവിന്റെ കലാവിരുത് തങ്ങളുടെ വീടുകളേ മോടി പിടിപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടേണ്ട നമ്പർ : 0745 6417678
പാല, പൂവരണി സ്വദേശിയായ കൊച്ചുറാണിയാണ് ഷാജുവിന്റെ ഭാര്യ. ലിയാ, ജോയൽ , റിയാ എന്നീ മൂന്ന് കുട്ടികളാണ് ഷാജുവിന് ഉള്ളത്. കൊച്ചുറാണി ടെൻ ഫോർഡിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്നു.
സ്വന്തം ലേഖകൻ
ആരോൺ മക്ൻസീ, തന്റെ കാമുകിയായിരുന്ന കെല്ലി ഫൗറെല്ലെയുടെ കിടപ്പു മുറിയിൽ അതിക്രമിച്ച് കയറി 21 പ്രാവശ്യം കഠാര കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മുൻ വൈരാഗ്യവും അസൂയയും ആണ് കൊലപ്പെടുത്താൻ ഉണ്ടായ കാരണം എന്ന് പ്രതി സമ്മതിച്ചു. 26കാരിയായ കെല്ലി റോയൽ മെയിൽ ജോലിക്കാരി ആയിരുന്നു. ‘ ടോക്സിക്’ ആയ തങ്ങളുടെ ബന്ധം കെല്ലി അവസാനിപ്പിച്ചതിനെ തുടർന്നുണ്ടായ മനോ വിഷമവും അപകർഷതാബോധവും ആണ് പ്രതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് കോടതി പറഞ്ഞു. തുടരെത്തുടരെ കുത്തേറ്റ് അതി ഗുരുതരാവസ്ഥയിലായ കെല്ലിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു, അവരുടെ മകൻ റിലെയെ സങ്കീർണ്ണമായ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും നാലു മാസത്തിനു ശേഷം മരണപ്പെടുകയായിരുന്നു.
അന്വേഷണത്തിന് ആദ്യഘട്ടത്തിൽ പോലീസിനോട് സഹകരിക്കാതിരുന്ന ആരോൺ, കെല്ലി പണം കടം വാങ്ങിയിരുന്ന മൈക്ക് എന്ന ആളാണ് കൊലപാതകത്തിന് പിന്നിലെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സൗത്ത് ലണ്ടനിലെ പെക്ഹാമിൽ നിന്നുള്ള ക്രെയിൻ ഡ്രൈവറായ ആരോൺ 33 ആഴ്ച ഗർഭിണിയായ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിനും, സ്വന്തം കുഞ്ഞിനെ കത്തിക്ക് ഇരയാക്കിയതിനും, കഠാര കയ്യിൽ വച്ച കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മോട്ടോർ ബൈക്കുകളോടുള്ള ഇരുവരുടെയും പൊതുവായ താൽപര്യമാണ് ഇവരെ അടുപ്പിച്ചത്, എന്നാൽ കഴിഞ്ഞ വർഷം തുടക്കത്തോടെ തമ്മിൽ അകന്നിരുന്നു, ഫെബ്രുവരിയിൽ, ‘തന്നെ ആർക്കും വേണ്ടെന്നും, തന്നിൽ ആർക്കും താൽപര്യമില്ലെന്നും, ജീവിതത്തിന് പ്രാധാന്യം തോന്നുന്നില്ലെന്നും, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും’ കെല്ലിക്ക് മെസ്സേജ് അയച്ചിരുന്നു. എന്നാൽ ആരോണിന് ആവശ്യം പ്രൊഫഷണൽ സഹായം ആണെന്നും, തങ്ങൾ തമ്മിൽ കൂടി ചേർന്ന് പോകുക അസാധ്യമാണെന്നും കുഞ്ഞിന്റെ കാര്യത്തിനു വേണ്ടിയല്ലാതെ തന്നെ ഇനി ബന്ധപ്പെടാൻ പാടില്ലെന്നും കെല്ലി മറുപടി പറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരോണിന്റെ അമ്മയോടും തങ്ങളുടെ മോശം ബന്ധത്തെക്കുറിച്ച് കെല്ലി സംസാരിച്ചിരുന്നു, അതേസമയം തന്റെ കുഞ്ഞിനെ കാണാനും മറ്റും താൻ എതിരല്ല എന്നും അവൾ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ജൂൺ 29 ന് വെളുപ്പിന് 3.15ഓടെ സൗത്ത് ലണ്ടനിലുള്ള ത്രോൺടൻ ഹീത്തിലെ കുടുംബ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആണ് കെല്ലിയെ കൊലപ്പെടുത്തിയത്. എന്നാൽ കൊലപാതകത്തിനുശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെയും, താനൊരു ഇരയാണെന്ന മട്ടിലും ആണ് ഇയാൾ പ്രതികരിച്ചത്. കൊലപാതകത്തിന് ഒരു മണിക്കൂർ മുൻപ് വരെ പങ്കാളിക്ക് വന്നിരുന്ന ഇമെയിലുകൾ വായിക്കുകയായിരുന്നു താനെന്ന കാര്യവും പോലീസിൽ നിന്നും മറച്ചു വച്ചു. അറസ്റ്റ് നേരിടുന്നതു വരെ കുടുംബത്തെയും സുഹൃത്തുക്കളെയും ആശുപത്രി ജീവനക്കാരെയും കബളിപ്പിച്ച് നടക്കുകയായിരുന്നു ആരോൺ. കൊലപാതകം നടത്തി മണിക്കൂറുകൾക്കുശേഷം ഡ്രൈവിംഗ് ക്ലാസിനും പോയിരുന്നു.
തന്റെ ഡിപ്രഷനും മറ്റു മാനസിക പ്രശ്നങ്ങളും കൊലപാതകത്തിന് ഹേതുവാണെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തിൽ ആണ് ആരോൺ ഇപ്പോൾ. ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ ക്ലെയർ മെയ്‌സ് പറയുന്നത് യഥാർത്ഥ പ്രതിയെ കണ്ടെത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എന്തുവിലകൊടുത്തും പ്രതിയെ ശിക്ഷിക്കുമെന്നുമാണ് മരണപ്പെട്ട യുവതിക്കും കുട്ടിക്കും ഇനിയെങ്കിലും നീതി ലഭിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
സതാംപ്ടൺ : കഴിഞ്ഞ ആഴ്ച ഇംഗ്ലണ്ടിലെ എട്ട് പ്രദേശങ്ങളിൽ കൊറോണ വൈറസ് ബാധ ഉയർന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ) വെളിപ്പെടുത്തൽ. എട്ടിടങ്ങളുടെയും പേരുവിവരങ്ങൾ അവർ പുറത്തുവിട്ടു. സതാംപ്ടൺ പോലുള്ള പ്രദേശങ്ങളിൽ ജൂലൈ 5 വരെ കേസുകളിൽ കടുത്ത വർധനയുണ്ടായി. ജനസംഖ്യയുടെ ഒരു ലക്ഷത്തിൽ എത്ര കേസുകൾ ഉണ്ടെന്ന് പിഎച്ച്ഇയിൽ നിന്നുള്ള ഡേറ്റയിൽ തെളിഞ്ഞുകാണാം. കഴിഞ്ഞ ആഴ്ചയിലേക്കാളും കേസുകളിൽ ഗണ്യമായ വർധനവാണ് സതാംപ്ടണിലും ബ്രോംലിയിലും ഉണ്ടായത്. കോവിഡ് കേസുകൾ ഉയർന്നുനിൽക്കുന്ന ഇംഗ്ലണ്ടിലെ എട്ടു പ്രദേശങ്ങൾ ഇവയാണ് ; Southampton, Bromley, Islington, Kirklees, Blackburn and Darwen, Hackney, Bury, Hillingdon.
സതാംപ്ടണിൽ കഴിഞ്ഞ ആഴ്ചയിലെ 0.4 ശതമാനത്തിൽ നിന്ന് 4.8 ശതമാനത്തിന്റെ വർധനയുണ്ടായി. ബ്രോംലിയിലെ രോഗനിരക്ക് 0.6 ൽ നിന്ന് 2.1 ആയി ഉയർന്നു. ബാക്കിയുള്ള പ്രദേശങ്ങളിലും സ്ഥിതി രൂക്ഷമാണ്. അതിനാൽ തന്നെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. യുകെയിൽ ഇതുവരെ 44,000 ത്തിലധികം ആളുകൾ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. പിഎച്ച്ഇയിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ചില പ്രദേശങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ഈ എട്ടു പ്രദേശങ്ങളെ കൂടാതെ മറ്റു ചിലയിടങ്ങളിലും കേസുകൾ ഉയർന്നു. Gateshead, Lambeth, Hampshire, Coventry, Newham തുടങ്ങിയ പ്രദേശങ്ങൾ അവയിൽ പെടുന്നു. കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് അധികാരികൾ. കോവിഡിനെതിരായ യുകെയുടെ പോരാട്ടത്തിൽ ഭീഷണി പടർത്തുന്ന ഈ ഹോട്ട്‌സ്പോട്ടുകളെ ആരോഗ്യ ഉദ്യോഗസ്ഥർ ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ലെസ്റ്ററ്റിൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. നിയന്ത്രണങ്ങൾ എപ്പോൾ നീക്കുമെന്ന് തീരുമാനിക്കാൻ രണ്ടാഴ്ചത്തെ സ്ഥിരമായ ഡേറ്റ ആവശ്യമാണെന്ന് സർക്കാർ ഈ ആഴ്ച അറിയിച്ചു.
ജിമ്മുകൾ, ബ്യൂട്ടി സലൂണുകൾ, നീന്തൽക്കുളങ്ങൾ എന്നിവയ്ക്ക് വരും ആഴ്ചകളിൽ പ്രവർത്തനം പുനരാരംഭിക്കാമെന്ന് ഇന്നലെ സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ കർശനമായി സാമൂഹിക അകലം പാലിക്കണം. അതേസമയം, ടാക്സി ഡ്രൈവർമാർ, ക്ലീനർമാർ, ഷോപ്പ് വർക്കർമാർ എന്നിവരുൾപ്പെടെയുള്ളവരെ രോഗ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വൈറസ് പിടിപെടാൻ ഇവർക്ക് സാധ്യത കൂടുതലായതിനാലാണ് ആരോഗ്യവകുപ്പിന്റെ ഈ നീക്കം.
സ്വന്തം ലേഖകൻ
ലണ്ടൻ : ഫർലോ സ്‌കീമിന്റെ പേരിൽ 495,000 പൗണ്ട് തട്ടിപ്പ് നടത്തിയ കേസിൽ 57 കാരൻ അറസ്റ്റിൽ. ജോബ് റീട്ടെൻഷൻ സ്‌കീമിലൂടെ പണം തട്ടി അറസ്റ്റിലാവുന്ന ആദ്യത്തെ സംഭവമാണ് ഇതെന്ന് എച്ച്എം റവന്യൂ ആൻഡ് കസ്റ്റംസ് (എച്ച്എംആർസി) അറിയിച്ചു. വെസ്റ്റ് മിഡ്‌ലാന്റിലെ സോലിഹൾ സ്വദേശിയാണ് അറസ്റ്റിലായത്. പദ്ധതി ദുരുപയോഗം ചെയ്യുന്ന റിപ്പോർട്ടുകളിൽ ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്ന് എച്ച്എംആർസി അറിയിച്ചു. അറസ്റ്റിലായ വ്യക്തിയിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു. ഒപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. നികുതി തട്ടിപ്പ് കേസിലും കള്ളപ്പണകേസിലും പ്രതി ഇതിനോടകം ഉൾപ്പെട്ടിട്ടുണ്ടെന്ന് എച്ച്എംആർസി അറിയിച്ചു.
ഈ അറസ്റ്റിന്റെ ഭാഗമായി നടന്ന റെയ്ഡിൽ എട്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നൂറിലധികം എച്ച്‌എംആർസി ഉദ്യോഗസ്ഥരെ 11 സ്ഥലങ്ങളിലേക്ക് വിന്യസിപ്പിക്കുകയും കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, വ്യക്തിഗത രേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. “ബഹുഭൂരിപക്ഷം തൊഴിലുടമകളും ഈ പദ്ധതി ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയാണ്. എന്നാൽ ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ ഉചിതമായ നടപടി സ്വീകരിക്കും.” എച്ച്‌എംആർസിയുടെ ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ സർവീസ് ആക്ടിങ് ഡയറക്ടർ റിച്ചാർഡ് ലാസ് പറഞ്ഞു. 11 ദശലക്ഷം തൊഴിലുടമകളെയും 94 ലക്ഷം ഫർലോഫ് ജോലികളെയും പിന്തുണയ്ക്കുന്ന ഈ പദ്ധതിയിലൂടെ 27.4 ബില്യൺ ഡോളറിലധികം ക്ലെയിം ചെയ്തിട്ടുണ്ട്.
പതിവുപോലെ തട്ടിപ്പ് തടയുന്നതിനുള്ള നടപടികൾ നിർമ്മിച്ചിട്ടുണ്ടെന്നും എന്നാൽ ഏതെങ്കിലും തൊഴിലുടമ ഈ പദ്ധതി ദുരുപയോഗം ചെയ്യുന്നുവെന്ന് ശ്രദ്ധയിൽ പെടുന്നവർ അത് എച്ച്എംആർസി ഓൺലൈനിൽ റിപ്പോർട്ട് ചെയ്യണമെന്നും റിച്ചാർഡ് അറിയിച്ചു. ഒക്ടോബറിൽ ഈ സ്‌കീം അവസാനിക്കുമെന്നിരിക്കെ അടുത്ത മാസം മുതൽ പദ്ധതിയിലൂടെ ലഭിക്കുന്ന സഹായം സർക്കാർ ക്രമേണ കുറയ്ക്കുകയാണ്.
സ്വന്തം ലേഖകൻ
യു എസ് :- തന്റെ വീടിന് തീ പിടിച്ചപ്പോൾ മൂന്നു വയസ്സുകാരനായ സ്വന്തം കുഞ്ഞിനെ പ്രാണരക്ഷാർത്ഥം താഴെ നിന്നിരുന്ന യുവാവിൻെറ കയ്യിലേക്ക് എറിഞ്ഞുകൊടുത്ത് റേച്ചൽ എന്ന അമ്മ നടത്തിയ ത്യാഗം മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നതായിരുന്നു. തന്റെ കൂട്ടുകാരനെ സന്ദർശിക്കുന്നതിനായി അരിസോണയിൽ എത്തിയ റിട്ടയേഡ് യുഎസ് നാവികനായ ഫിലിപ്പ് ബ്ലാങ്ക്‌സ് ആണ് കുഞ്ഞിനെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത്. കൂട്ടുകാരനെ സന്ദർശിക്കുന്നതിനായി എത്തിയ ഫിലിപ്പ് തൊട്ടടുത്ത അപ്പാർട്ട്മെന്റിലെ ബഹളംകേട്ട് നോക്കിയപ്പോഴാണ്, മൂന്നു വയസ്സുള്ള കുഞ്ഞുമായി റേച്ചലിനെ കണ്ടത്. റേച്ചൽ മുകളിൽ നിന്നും കുഞ്ഞിനെ നൽകിയപ്പോൾ, മുൻപ് ഫുട്ബോൾ കളിച്ച് പരിചയമുള്ള ഫിലിപ്പ് വളരെ സുരക്ഷിതമായി തന്നെ കുഞ്ഞിനെയേറ്റുവാങ്ങി.
മൂന്നു വയസ്സുകാരനായ മകനെ രക്ഷപ്പെടുത്തിയ ശേഷം, ഫ്ലാറ്റിലുള്ള തന്റെ എട്ടുവയസ്സുകാരി മകളുടെ അടുത്തേക്ക് റേച്ചൽ പോവുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. സ്വന്തം പ്രാണൻ തന്നെ അപകടത്തിൽ ആക്കിയാണ് റെയ്ച്ചൽ തന്റെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിച്ചത്. അതോടൊപ്പം തന്നെ ഇരുപത്തിയേഴുകാരനായ നാവികൻ ചെയ്ത സേവനവും വിലപ്പെട്ടതാണ്. പിന്നീട് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം കണ്ടത് മരണമടഞ്ഞ റേച്ചലിനെയാണ്.
മൂന്നു വയസ്സുകാരൻ ജാമിസൺ വീഴ്ചയിൽ അധികം പരുക്കുകൾ ഒന്നുമില്ലാതെ തന്നെ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. എട്ടു വയസ്സുകാരി മകൾ റോക്‌സയിന് എട്ട് സർജറികളോളം ആവശ്യമായി വന്നു. ഇരുവരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ അമ്മയായ റേച്ചലിന്റെ ത്യാഗമാണ് ഏറ്റവും വിലപ്പെട്ടത് എന്ന് ഫിലിപ്പ് സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം മക്കൾക്ക് വേണ്ടി തന്റെ ജീവനെ ത്യജിച്ചവരാണ് അവർ. കുട്ടികളുടെ ആശുപത്രി ചെലവുകൾക്കായി സാമൂഹ്യ സന്നദ്ധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.