Main News

യുകെയിലെ ഡോര്‍സെറ്റ് കൗണ്ടിയിലെ പൂളില്‍ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച റെയസ് റോബിന്‍സ് എന്ന ഒന്‍പതു വയസുകാരന്റെ സംസ്‌കാരം നാളെ ശനിയാഴ്ച പൂളില്‍ നടക്കും. രാവിലെ 11 മണിക്ക് പൂളിലെ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചില്‍ ആണ് ശുശ്രൂഷകള്‍ ആരംഭിക്കുക. സീറോ മലബാര്‍ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യ കാര്‍മ്മികനാവും. പൂള്‍ സെന്റ് മേരീസ് ഇടവക വികാരി ഫാ. കാനോന്‍ ജോണ്‍ വെബ്, കിന്‍സണ്‍ ക്രൈസ്റ്റ് കിംഗ് ഇടവക വികാരിയും സീറോ മലബാര്‍ ചാപ്ലയിനുമായ ഫാ: ചാക്കോ പനത്തറ എന്നിവര്‍ സഹകാര്‍മ്മികരാവും. ദിവ്യബലിക്കു ശേഷം ഭൗതിക ശരീരം ദര്‍ശിക്കുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. തുടര്‍ന്ന് പൂള്‍ സെമിത്തേരിയില്‍ റെയ്‌സിന് അന്ത്യവിശ്രമമൊരുക്കും.

ബന്ധുക്കളും, സ്‌നേഹിതരും റെയസിനോടുള്ള സ്‌നേഹാദരവുകള്‍ പൂക്കള്‍ക്കു പകരം റെയ്‌സ് റോബിന്‍സിന്റെ വേര്‍പാടില്‍ കുടുംബത്തിനൊപ്പം നിന്ന് സഹായമൊരുക്കിയ പ്രശസ്‌തമായ ജീവകാരുണ്യ സംഘടനയായ പൂളിലെ ജൂലിയാസ് ഹൗസ് ചില്‍ഡ്രന്‍ ഹോസ്‌പൈസിനു (Julia’s House Children Hospice) വേണ്ടിയുളള സംഭാവനകളായി നല്‍കണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന. Julia’s House Charity Box പള്ളിയില്‍ ലഭ്യമായിരിക്കും. നാട്ടിലും വിദേശത്തുമുള്ള ബന്ധുമിത്രാദികള്‍ക്കായി സംസ്‌കാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

യുകെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ഞായറഴ്ച (10/03/2019)  പുലര്‍ച്ചെ രണ്ടു മണിക്ക് സതാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ആയിരുന്നു റെയസ് മരണത്തിനു കീഴടങ്ങിയത്. പൂള്‍ സെന്റ് മേരീസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ വച്ച് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാവുകയും സതാംപ്റ്റണ്‍ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

കോട്ടയം കല്ലറ പഴുക്കായില്‍ റോബിന്‍സ് സ്മിതാ ദമ്പതികളുടെ മൂത്ത മകനാണ് റെയസ്. പൂളിലെയും ബോണ്‍മൗത്തിലെയും മലയാളി സമൂഹത്തിലെ സജീവസാന്നിധ്യമായ റോബിന്‍സിന്റെയും സ്മിതയുടെയും തീരാദുഖത്തില്‍ പങ്കുചേര്‍ന്നും ആശ്വസിപ്പിച്ചുകൊണ്ടും മലയാളി സമൂഹം ഇവര്‍ക്കൊപ്പം തന്നെയുണ്ട്. റൊക്സാന്‍ (7), റഫാല്‍ (3) എന്നിവര്‍ ആണ് സഹോദരങ്ങള്‍.

പള്ളിയുടെ വിലാസം
ST MARYS CHURCH, 211a Wimborne Road, Poole, BH15 2EG

സെമിത്തേരിയുടെ വിലാസം
POOLE CEMETRY, Dorcheaster Road, Poole, BH15 3RZ

റെയസ് റോബിന്‍സിന്റെ ഇപ്പോൾ നടക്കുന്ന മൃതസംസ്‌കാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണാം…

യുകെയിൽ മരണമടഞ്ഞ റെയസ് റോബിന്‍സിന്റെ  മൃതസംസ്‌കാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം കാണാം…

കുട്ടികളില്‍ അസ്വസ്ഥതയും ഉന്മാദവുമുണ്ടാക്കുന്ന സീരിയല്‍ ബാര്‍ വിപണിയില്‍ ലഭ്യമാണെന്ന് മുന്നറിയിപ്പ് നല്‍കി സ്‌കൂള്‍. സെന്‍ട്രല്‍ ലണ്ടനിലെ ഹോള്‍ബോണിലുള്ള സെയിന്റ് ആല്‍ബാന്‍സ് പ്രൈമറി ആന്‍ഡ് നഴ്‌സറി സ്‌കൂള്‍ ആണ് ഇതേക്കുറിച്ച് മുന്നറിയിപ്പു നല്‍കുന്ന കത്ത് രക്ഷിതാക്കള്‍ക്ക് അയച്ചത്. ആസ്‌ട്രോസ്‌നാക്ക്‌സ് എന്ന പേരിലുള്ള സീരിയല്‍ ബാറിനെക്കുറിച്ചാണ് പരാമര്‍ശിച്ചിരിക്കുന്നത്. പല നിറങ്ങളിലുള്ള സീരിയല്‍ ബാറുകളടങ്ങിയ ഈ സ്‌നാക്ക് ഒരു പര്‍പ്പിള്‍ പ്ലാസ്റ്റിക് പാക്കേജിലാണ് ലഭിക്കുന്നത്. ഒരു അന്യഗ്രഹജീവിയുടെ കാര്‍ട്ടൂണ്‍ ചിത്രവും പാക്കറ്റിലുണ്ട്. കുട്ടികള്‍ക്ക് ഈ പാക്കറ്റ് നല്‍കാന്‍ ശ്രമിക്കുന്നവരെ ശ്രദ്ധിക്കണമെന്ന് ഹെഡ്ടീച്ചര്‍ റബേക്ക ഹാരിസ് പറഞ്ഞു.

ഈ സ്‌നാക്ക് കഴിച്ചാല്‍ കടുത്ത അസ്വസ്ഥതകളും ഉന്മാദാവസ്ഥയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഈ വ്യാജ സ്‌നാക്കിനെക്കുറിച്ച് മെട്രോപോളിറ്റന്‍ പോലീസ് അന്വേഷണം നടത്തി വരികയാണെന്നും പോലീസാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നും കത്തില്‍ പറയുന്നു. ഐലിംഗ്ടണ്‍, ആര്‍ച്ച് വേ, ഹൈഗേറ്റ് എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. കാംഡെനിലും ഇത് ലഭിക്കാനിടയുണ്ട്. നിങ്ങളുടെ കുട്ടികള്‍ക്ക് ഇത് ആരെങ്കിലും നല്‍കുന്നുണ്ടോയെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് സ്‌കൂള്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഒരു വ്യാജ സ്‌നാക്ക് ബാര്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി മെറ്റ് പോലീസും സ്ഥിരീകരിച്ചു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത് കഴിച്ച് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടവരുമായി പോലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും മെറ്റ് പോലീസ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് സ്‌കൂളുകള്‍ക്ക് ഇതേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സ്‌നാക്കിനുള്ളില്‍ കഞ്ചാവിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇത് അടങ്ങിയിരിക്കുന്നതെന്നും മെയില്‍ റിപ്പോര്‍ട്ട് പറയുന്നു.

സ്വന്തമായി താമസ സ്ഥലമില്ലാത്തതിന്റെ ക്രൂര യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ ശ്രദ്ധേയമാകുന്നു. എമിലി റഷ് എന്ന 25കാരിയുടെ ട്വീറ്റുകളാണ് ഇവ. തെരുവില്‍ കഴിയുന്നവരെ സഹായിക്കുന്ന ഒരു ചാരിറ്റിയായ പേപ്പര്‍കപ്പ് പ്രോജക്ട് ടീമിനൊപ്പം ഒരു രാത്രി നടത്തിയ വോളന്റിയറിംഗിനിടെ എടുത്ത ചിത്രങ്ങള്‍ക്കൊപ്പമാണ് എമിലിയുടെ ട്വീറ്റുകള്‍. 17 വയസ് പ്രായമുള്ളവര്‍ വരെ തെരുവില്‍ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നത് ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ താന്‍ കണ്ടുവെന്ന് ഫ്രഞ്ച്, സ്പാനിഷ് ഗ്രാജ്വേറ്റായ എമിലി കുറിച്ചു. എമിലിയുടെ ട്വിറ്റര്‍ സന്ദേശം ലിവര്‍പൂള്‍ എക്കോ പ്രസിദ്ധീകരിച്ചു.

 

ആ രാത്രി താന്‍ കണ്ട ഹൃദയഭേദകമായ കാഴ്ചകളാണ് എമിലി കുറിച്ചിരിക്കുന്നത്. തന്റെ സഹോദരന്റെ പ്രായമുള്ള ഒരു ആണ്‍കുട്ടിയെയാണ് ലിവര്‍പൂള്‍ സിറ്റി സെന്ററില്‍ ഒരു സ്ലീപ്പിംഗ് ബാഗിനുള്ളില്‍ നനഞ്ഞു കുതിര്‍ന്ന് കിടക്കുന്നത് കണ്ടത്. അവന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നില്ലെന്ന് എമിലി എഴുതുന്നു.

ഒരു സ്ത്രീ അന്നത്തെ ദിവസം മുഴുവന്‍ പട്ടിണിയായിരുന്നുവെന്ന് വെളിപ്പെടുത്തി. ഇത്തരക്കാര്‍ക്കായി ഭക്ഷണവും വസ്ത്രവും ദാനം ചെയ്തവര്‍ക്ക് താന്‍ നന്ദി രേഖപ്പെടുത്തുകയാണെന്നും അവരെ സഹായിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എമിലി കുറിച്ചു. ഏഴു പേരാണ് അന്ന് വോളണ്ടിയറിംഗിന് ഇറങ്ങിയത്. തനിക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ എല്ലാ തിങ്കളാഴ്ചകളിലും വോളണ്ടിയറിംഗ് നടത്തുന്നവരാണ്. അന്ന് ഞങ്ങള്‍ കണ്ടവരെല്ലാം തന്നെ സ്‌നേഹത്തോടെയാണ് പെരുമാറിയത്. ആരും തങ്ങളെ ഭയപ്പെടുത്തിയില്ല. അവര്‍ക്കും അതേ സ്‌നേഹം ഞങ്ങള്‍ തിരികെ നല്‍കി. ഈയൊരു കാര്യത്തില്‍ എനിക്ക് ഭാഗ്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നതെന്ന് എമിലി പറയുന്നു.

ഭവനരഹിതരായ ആളുകളെക്കുറിച്ചുള്ള എന്റെ എല്ലാ ധാരണകളെയും മാറ്റിമറിക്കുന്നതായിരുന്നു ഈ രാത്രിയിലെ എന്റെ അനുഭവം. ആരും ഞങ്ങളില്‍ നിന്ന് പണം ആവശ്യപ്പെട്ടില്ല. മിക്കയാളുകളും ആവശ്യപ്പെട്ടത് ചൂടുള്ളതെന്തെങ്കിലും കുടിക്കാന്‍ കിട്ടുമോ എന്നും ഒരു ബിസ്‌കറ്റെങ്കിലും തരുമോ എന്നുമാണ്. അല്‍പം പാല്‍ കുടിക്കാന്‍ കിട്ടുമോയെന്നാണ് ഒരാള്‍ ചോദിച്ചത്. തെരുവില്‍ കഴിയുന്നവര്‍ കയ്യില്‍ കിട്ടുന്ന പണം മറ്റു കാര്യങ്ങള്‍ക്ക് ചെലവഴിക്കുകയാണെന്ന മുന്‍ധാരണ മാറ്റിവെച്ച് അവരുമായി കൂടുതല്‍ സംസാരിക്കാനും സൗമ്യമായി ഇടപെടാനുമാണ് എമിലി മറ്റുള്ളവര്‍ക്ക് നല്‍കുന്ന നിര്‍ദേശം.

സ്വന്തം ഡ്രൈവ് വേയില്‍ കാര്‍ പാര്‍ക്ക് ചെയ്യണമെങ്കില്‍ 800 പൗണ്ട് അടക്കണമെന്ന് 53കാരിയായ നഴ്‌സിനോട് കൗണ്‍സില്‍. ഹെലന്‍ മാലോനേയ് എന്ന നഴ്‌സിനോടാണ് സെഫ്റ്റണ്‍ കൗണ്‍സില്‍ ഈ തുക ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ വീടിനു മുന്നിലെ നടപ്പാതയുടെ കെര്‍ബ് 2 ഇഞ്ച് ഉയരക്കൂടുതലാണെന്നാണ് കൗണ്‍സിലിന്റെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഉയരക്കൂടുതലായതിനാല്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് വിശദീകരണം. കെര്‍ബിന്റെ ഉയരം കുറയ്ക്കുന്നതിനായാണ് ഇവരില്‍ നിന്ന് പണമീടാക്കുന്നത്. മെഴ്‌സിസൈഡിലെ സൗത്ത്‌പോര്‍ട്ടില്‍ മൂന്നു ബെഡ്‌റൂം ഡിറ്റാച്ച്ഡ് വീട്ടിലാണ് ഇവര്‍ കഴിഞ്ഞ 12 വര്‍ഷമായി താമസിക്കുന്നത്.

അടുത്ത വീടിനും ഇതേ പ്രശ്‌നമുണ്ട്. ഇവര്‍ക്കും കൗണ്‍സില്‍ കത്ത് നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ സമ്മറില്‍ കത്ത് ലഭിക്കുമ്പോള്‍ അത് തമാശയായിരിക്കുമെന്നാണ് താന്‍ കരുതിയതെന്ന് ഹെലന്‍ പറയുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഇതേ വഴിയില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന തനിക്ക് കൗണ്‍സിലിന്റെ നിര്‍ദേശം വിചിത്രമായാണ് തോന്നിയത്. തന്റെ അതേ അവസ്ഥയിലുള്ള മറ്റുള്ളവരോട് എന്തു പറയണമെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി. വാഹനങ്ങള്‍ക്ക് ക്രോസ് ചെയ്യാന്‍ കഴിയാത്ത വിധത്തിലുള്ള കെര്‍ബാണ് വീടിനു മുന്നിലുള്ളതെന്നും അതിന്റെ ഉയരം കുറക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ ചെലവ് ഈടാക്കുമെന്നുമാണ് ഹെലനും അയല്‍ക്കാരനും ലഭിച്ച കത്തില്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ഹൈവേയ്‌സ് അംഗീകാരമുള്ള ഒരാളെ വിളിച്ച് കെര്‍ബിന്റെ ഉയരം ഇവര്‍ക്ക് കുറയ്‌ക്കേണ്ടി വന്നു.

ആദ്യം കൗണ്‍ലിനെതിരെ പോരാടാമെന്നാണ് കരുതിയത്. എന്നാല്‍ അനന്തരഫലങ്ങള്‍ മോശമായാലോ എന്നു കരുതി അതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. അയല്‍ക്കാരുമായി ചേര്‍ന്ന് ചെയ്താല്‍ പണച്ചെലവ് കുറയ്ക്കാമെന്നതിനാല്‍ അപ്രകാരം ചെയ്യുകയായിരുന്നു. കെര്‍ബിന്റെ ഉയരം കുറയ്ക്കുന്നതിന് പ്ലാനിംഗ് പെര്‍മിഷന്‍ ആവശ്യമില്ലെന്നാണ് കൗണ്‍സില്‍ വെബിസൈറ്റ് പറയുന്നത്. പക്ഷേ പ്രോപ്പര്‍ട്ടി ഒരു ലിസ്റ്റഡ് ബില്‍ഡിംഗാണോ ഫ്‌ളാറ്റ് ആണോ അല്ലെങ്കില്‍ കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ് ആണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് നിര്‍ദേശത്തില്‍ സൂചനയുണ്ട്.

ന്യൂസ് ഡെസ്ക്

ബ്രെക്സിറ്റിന് കൂടുതൽ സമയം നൽകണമെന്ന് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടാൻ ബ്രിട്ടീഷ് പാർലമെൻറ് തീരുമാനിച്ചു. മൂന്നു മാസം സമയം വേണമെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് ബ്രെക്സിറ്റ് തിയതി ജൂൺ 30 ആയേക്കും. നിലവിൽ മാർച്ച് 29 ന് ബ്രെക്സിറ്റ് നടപ്പാകേണ്ടതാണ്. അടുത്തയാഴ്ച ബ്രെക്സിറ്റ് ഡീൽ വീണ്ടും പാർലമെൻറിൽ വോട്ടിനിടും. പാർലമെന്റ് ഇതംഗീകരിച്ചാൽ സാങ്കേതിക കാരണങ്ങളാൽ മൂന്നു മാസവും അതല്ലെങ്കിൽ കൂടുതൽ സമയവും ആവശ്യപ്പെടാനാണ് പ്രധാനമന്ത്രി തെരേസ മേ പദ്ധതിയിടുന്നത്.

യൂറോപ്യൻ യൂണിയനിൽ നിന്ന് പിന്മാറുന്ന സമയപരിധിയിൽ മാറ്റം വരുത്തണമെങ്കിൽ യൂണിയനിലെ അംഗങ്ങളായ 27 രാജ്യങ്ങളുടെയും ഏകകണ്ഠേനയുള്ള തീരുമാനം ഉണ്ടാകണം. തക്കതായ കാരണങ്ങൾ ബ്രിട്ടൻ യൂറോപ്യൻ യൂണിയനു മുമ്പിൽ നിരത്തിയാൽ മാത്രമേ യൂറോപ്യൻ പാർലമെന്റ് ഇക്കാര്യം പരിഗണിക്കുകയുള്ളു.

ബ്രെക്സിറ്റുമായി ബന്ധപ്പെട്ടുള്ള മറ്റൊരു റഫറണ്ടം വേണമെന്ന ആവശ്യം ബ്രിട്ടീഷ് പാർലമെൻറ് ഇന്ന് തള്ളിക്കളഞ്ഞു. ബ്രെക്സിറ്റിന് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ 412 എം പിമാർ പിന്തുണച്ചപ്പോൾ 202 എം പിമാർ എതിർത്തു.

കേരളത്തിലെ പ്രളയബാധിത മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അവതരിപ്പിച്ച് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി. പോസ്റ്റ്ഗ്രാജ്വേറ്റ് വിദ്യാഭ്യാസത്തിനായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 4 എക്‌സിക്യൂട്ടീവ് സ്‌കോളര്‍ഷിപ്പുകളാണ് യൂണിവേഴ്‌സിറ്റി അവതരിപ്പിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ ഏതെങ്കിലും കോളേജുകളില്‍ ഒരു വര്‍ഷത്തെ മാസ്‌റ്റേഴ്‌സ് പ്രോഗ്രാമിന് 2019-2020 വര്‍ഷം പ്രവേശനം നേടുന്നവര്‍ക്കായാണ് ഈ സ്‌കോളര്‍ഷിപ്പ്. 40,000 പൗണ്ടാണ് സ്‌കോളര്‍ഷിപ്പ് തുക. എഎസ്ബിഎസ് പ്രോഗ്രാമുകള്‍ക്കായി 20,000 പൗണ്ടിന്റെ സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുകെ 2:1 ഓണേഴ്‌സ് ഡിഗ്രിക്ക് തുല്യമായതോ അതില്‍ ഉയര്‍ന്നതോ ആയ ഗ്രേഡുകള്‍ ബിരുദത്തിന് നേടുകയും മികച്ച അക്കാഡമിക് പ്രകടനം കാഴ്ചവെക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിന് പരിഗണിക്കുക. ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് പ്രവേശനത്തിന് ഓഫര്‍ ലഭിച്ചിരിക്കണം. ഫീ പര്‍പ്പസുകള്‍ക്കായി ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ആയി യോഗ്യത നേടിയിരിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേരളത്തില്‍ താമസിക്കുന്നയാളായിരിക്കണം തുടങ്ങിയവയാണ് യോഗ്യതയായി യൂണിവേഴ്‌സിറ്റി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ.

യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷാ ഫോം ഓണ്‍ലൈനില്‍ പൂരിപ്പിച്ച് മേല്‍വിലാസം തെളിയിക്കുന്ന രണ്ടു രേഖകള്‍ സഹിതം അപേക്ഷിക്കണം. [email protected] എന്ന ഇമെയില്‍ വിലാസത്തിലാണ് രേഖകള്‍ അയക്കേണ്ടത്. യൂട്ടിലിറ്റി ബില്‍, ഫോണ്‍ബില്‍, ലീസ് എഗ്രിമെന്റ് അല്ലെങ്കില്‍ മോര്‍ഗേജ് സ്‌റ്റേറ്റ്‌മെന്റ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ എതെങ്കിലും രണ്ടെണ്ണമാണ് നല്‍കേണ്ടത്. ഏപ്രില്‍ 30 ആണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി.

പിന്തുണച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാകുമെന്ന് കണ്‍സര്‍വേറ്റീവ് റിബല്‍ എംപിമാര്‍ക്ക് പ്രധാനമന്ത്രി തെരേസ മേയുടെ ഭീഷണി. മേയ് മുന്നോട്ടുവെച്ച ബ്രെക്‌സിറ്റ് ഉടമ്പടി കോമണ്‍സ് രണ്ടാമതും വോട്ടിനിട്ട് തള്ളിയ സാഹചര്യത്തിലാണ് തനിക്കെതിരെ വോട്ടു ചെയ്ത സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ക്ക് മുന്നറിയിപ്പുമായി അവര്‍ രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് ഡീല്‍ ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് മേയ് പദ്ധതിയിടുന്നത്. അടുത്തയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ഇതിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 50 അനിശ്ചിതകാലത്തേക്ക് നീളുമെന്നാണ് മേയ് വ്യക്തമാക്കുന്നത്. ബുധനാഴ്ച രാത്രിയിലും മേയ്ക്ക് എതിരെയുള്ള ശക്തമായ വികാരമാണ് കോമണ്‍സില്‍ അലയടിച്ചത്. നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പാടില്ലെന്ന പ്രമേയത്തിന് ഇന്നലെ കോമണ്‍സ് അംഗീകാരം നല്‍കിയിരുന്നു. രണ്ടു ദിവസങ്ങളിലായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ തിരിച്ചടി നേരിടുന്നതിനിടെ ക്യാബിനറ്റ് മൂന്നായി തിരിയുകയും ചെയ്തത് മേയ്ക്ക് കൂടുതല്‍ പ്രതിസന്ധി സമ്മാനിച്ചിരിക്കുകയാണ്.

നോ ഡീലിനെതിരായ പ്രമേയത്തില്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യണമെന്ന പാര്‍ട്ടി വിപ്പ് നാല് ക്യാബിനറ്റ് അംഗങ്ങള്‍ ലംഘിച്ചതാണ് പുതിയ പിളര്‍പ്പുണ്ടാക്കിയിരിക്കുന്നത്. ക്യാബിനറ്റ് മിനിസ്റ്റര്‍മാരായ ആംബര്‍ റൂഡ്, ഡേവിഡ് മുന്‍ഡേല്‍, ഡേവിഡ് ഗോക്ക്, ഗ്രെഗ് ക്ലാര്‍ക്ക് എന്നിവരാണ് വിപ്പ് ലംഘിച്ചത്. ആറ് മറ്റു മന്ത്രിമാരും വ്യത്യസ്ത നിലപാടുമായി രംഗത്തെത്തി. ഇനി ഒരിക്കല്‍ കൂടി ബ്രെക്‌സിറ്റ് ഡീല്‍ കോമണ്‍സ് വോട്ടിനായി സമര്‍പ്പിക്കുമെന്നാണ് മേയ് സൂചന നല്‍കിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് പാര്‍ലമെന്റില്‍ വോട്ടിംഗിന് എത്തുകയാണ്.

എന്നാല്‍ തന്റെ ഡീല്‍ പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ആര്‍ട്ടിക്കിള്‍ 50 സാങ്കേതികമായി ചെറിയൊരു കാലയളവിലേക്ക് നീട്ടാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കാമെന്നാണ് മേയ് ഇപ്പോള്‍ എംപിമാര്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഉടമ്പടിക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ ബ്രെക്‌സിറ്റ് അനന്തകാലത്തേക്ക് നീളാന്‍ സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു. അതിനാല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും യുകെയ്ക്ക് പങ്കെടുക്കേണ്ടതായി വരും. അത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ശരിയായ കീഴ് വഴക്കമാകില്ലെന്നും മേയ് പറയുന്നു.

യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കാതെ പുറത്തുപോയ യുവാവ് രണ്ടു വര്‍ഷത്തിനിടെ നടത്തിയത് 20 ലക്ഷം പൗണ്ടിന്റെ നിക്ഷേപം. ജെയ്ക്ക് ലീ എന്ന 20കാരനാണ് ഈ സമ്പാദ്യം നേടിയത്. ഉന്നത വിദ്യാഭ്യാസമെന്നത് ലോകത്തിലെ തന്നെ ഏറ്റവും മോശം ഏര്‍പ്പാടാണെന്നും മറ്റുള്ളവരും കോഴ്‌സുകള്‍ ഉപേക്ഷിച്ച് തന്റെ മാര്‍ഗ്ഗം പിന്തുടരണമെന്നുമാണ് ലീ പറയുന്നത്. ട്രേഡിംഗ് ബിസിനസിലാണ് ഇയാള്‍ നിക്ഷേപം നടത്തിയത്. ലോഗ്ബറോ യൂണിവേഴ്‌സിറ്റിയില്‍ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ കോഴ്‌സ് ഉപേക്ഷിച്ചതിനു ശേഷമാണ് ലീ ബിസിനസ് ആരംഭിച്ചത്. ഇംപ്രൂവ് യുവര്‍ ഫ്യൂച്ചര്‍ എന്ന പേരില്‍ ഓണ്‍ലൈനില്‍ കറന്‍സി ട്രേഡിംഗ് നടത്തുന്ന ഒരു സ്ഥാപനം ഇയാള്‍ തുടങ്ങി.

ബിസിനസ് പച്ചപിടിച്ചതോടെ കാനറി, വാര്‍ഫ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഓഫീസുകള്‍ സ്ഥാപിച്ച ലീ ഇപ്പോള്‍ സഞ്ചരിക്കുന്നത് 120,000 പൗണ്ട് വിലയുള്ള ബിഎംഡബ്ല്യു ഐ8 കാറിലാണ്. വളരെ അതിശയകരമായ സമയമായിരുന്നു എന്നിക്ക് യൂണിവേഴ്‌സിറ്റി പഠനകാലത്തുണ്ടായത്. അത് ജീവിതത്തില്‍ വലിയ അനുഭവങ്ങള്‍ സമ്മാനിച്ചു. വസ്ത്രങ്ങള്‍ സ്വയം കഴുകുകയും ഡിന്നര്‍ സ്വയം പാചകം ചെയ്യുകയുമൊക്കെ ചെയ്യണമായിരുന്നു. വീട്ടില്‍ അമ്മയുടെ ഓമനയായിരുന്നതിനാല്‍ ഇതൊന്നും നേരത്തേ ചെയ്തിരുന്നില്ല. ഇത്തരം കാര്യങ്ങള്‍ സ്വയം ചെയ്തതാണ് തനിക്ക് വളര്‍ച്ചയുണ്ടാക്കിയത്. എന്നാല്‍ ബിസിനസ് എന്ന ആശയം ഇതോടെ തന്നില്‍ നിന്ന് വിട്ടു പോകുകയായിരുന്നു.

യൂണിവേഴ്‌സിറ്റിയിലുള്ള മറ്റുള്ളവരും അവിടെ നടക്കുന്ന കാര്യങ്ങളില്‍ മുഴുകാനാണ് ശീലിപ്പിക്കുന്നത്. ജിസിഎസ്ഇ മുതല്‍ എ ലെവല്‍ വരെയും പിന്നെ ഡിഗ്രി എടുക്കാനുമൊക്കെയാണ് നിര്‍ദേശിക്കപ്പെടുന്നത്. ഇതാണ് ശരിയെന്ന് വിശ്വസിപ്പിക്കാന്‍ സമൂഹം പഠിപ്പിക്കുകയാണ്. സത്യത്തില്‍ ലോകത്തെ ഏറ്റവും മോശം കാര്യങ്ങളിലൊന്നാണ് ഈ പഠനമെന്ന് ലീ പറയുന്നു. റിസ്‌കെടുക്കാന്‍ നിങ്ങള്‍ ധൈര്യമുള്ളവരാകണം. അതാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ലീ വ്യക്തമാക്കുന്നു. കെന്റിലെ ബോര്‍ഡന്‍ സ്വദേശിയായ ലീ ഇപ്പോള്‍ ഏഴു പേര്‍ക്കാണ് സ്ഥിരം ജോലി നല്‍കിയിരിക്കുന്നത്. ഇവര്‍ എല്ലാവരും തന്നെ 25 വയസില്‍ താഴെ പ്രായമുള്ളവരാണ്. 13 ഫ്രീലാന്‍സ് ജീവനക്കാരും ലീയുടെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.

എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പുതിയ നാഷണല്‍ സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കും. 79 മില്യന്‍ പൗണ്ട് ചെലവിട്ടാണ് ഇത് സ്ഥാപിക്കുന്നത്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അവതരിപ്പിച്ച സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റിലാണ് പ്രഖ്യാപനം നടത്തിയത്. നിലവിലുള്ള സൂപ്പര്‍കമ്പ്യൂട്ടറിനു പകരമാണ് ഇത് സ്ഥാപിക്കുന്നത്. 2013ലാണ് ആര്‍ച്ചര്‍ സിസ്റ്റം എന്ന പേരിലുള്ള സൂപ്പര്‍ കമ്പ്യൂട്ടര്‍ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ സ്ഥാപിച്ചത്. 43 മില്യന്‍ പൗണ്ട് ചെലവിട്ട് സ്ഥാപിച്ച ഇതിന് ഒരു സെക്കന്‍ഡില്‍ ഒരു മില്യന്‍ ബില്യന്‍ കണക്കുകൂട്ടലുകള്‍ നടത്താനുള്ള ശേഷിയുണ്ട്. ആര്‍ച്ചര്‍ 2 എന്ന പേരിലാണ് പുതിയ സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കുക. യുകെയില്‍ നിലവിലുള്ള ഏറ്റവും വേഗമേറിയ സൂപ്പര്‍കമ്പ്യൂട്ടറിനേക്കാള്‍ അഞ്ചിരട്ടി വേഗം ഇതിന് ഉണ്ടായിരിക്കും. ഈസ്റ്റര്‍ ബുഷിലെ അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് ഫെസിലിറ്റിയിലാണ് ആര്‍ച്ചര്‍ ഇപ്പോള്‍ ഉള്ളത്. സാങ്കേതികവിദ്യ വികസിക്കുന്നതിന് അനുസരിച്ച് ഉപകരണങ്ങളുടെ വലിപ്പം കുറയുകയാണ് പതിവെങ്കിലും ആര്‍ച്ചര്‍ വലിയൊരു മുറിയിലാണ് സ്ഥിതിചെയ്യുന്നത്.

ആയിരക്കണക്കിന് സെര്‍വറുകള്‍ സങ്കീര്‍ണ്ണമായ പ്രോസസുകള്‍ ചെയ്യുന്നതിനാലും കൂളിംഗിനായി അനേകം ഫാനുകള്‍ പ്രവര്‍ത്തിക്കുന്നതിനാലും ഈ മുറി ശബ്ദഭരിതമാണ്. ഒരു ഘട്ടത്തില്‍ ആര്‍ച്ചര്‍ ലോകത്തെ ഏറ്റവും ശക്തമായ സൂപ്പര്‍കമ്പ്യൂട്ടറുകളുടെ പട്ടികയില്‍ ആദ്യ 20 എണ്ണത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആര്‍ച്ചര്‍ 2 അവതരിപ്പിക്കപ്പെടുമ്പോള്‍ സൂപ്പര്‍കമ്പ്യൂട്ടിംഗ് ശേഷിയില്‍ യുകെയുടെ സ്ഥാനം വീണ്ടും ഉയരും. വലിയ തോതിലുള്ള ഡേറ്റയെ വിശകലനം ചെയ്യാനും നിരവധി റിക്വസ്റ്റുകള്‍ കൈകാര്യം ചെയ്യാനും ശേഷിയുള്ളവയാണ് സൂപ്പര്‍കമ്പ്യൂട്ടറുകള്‍. കാലാവസ്ഥാ പാറ്റേണുകള്‍ സൃഷ്ടിക്കാനും വിമാനങ്ങളുടെ ഉപരിതലത്തിലൂടെയുള്ള വായുപ്രവാഹം കണക്കാക്കാനും കാറുകള്‍ ഡിസൈന്‍ ചെയ്യാനുമൊക്കെയാണ് ഇവ ഉപയോഗിക്കുന്നത്. ആരോഗ്യരംഗത്തും നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്താന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എച്ച്‌ഐവി, ആര്‍ത്രൈറ്റിസ് എന്നിവയുടെ ചികിത്സക്ക് സൂപ്പര്‍കമ്പ്യൂട്ടറുകളുടെ സേവനം തേടുന്നുണ്ട്.

വ്യാവസായിക പുരോഗതി നേടിയ മിക്ക രാജ്യങ്ങളും സൂപ്പര്‍കമ്പ്യൂട്ടറുകള്‍ വികസിപ്പിക്കുന്നതിനായി വലിയ നിക്ഷേപമാണ് നടത്തി വരുന്നതെന്ന് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയുടെ ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടര്‍ സിസ്റ്റംസം ഡയറക്ടറായ പോള്‍ ക്ലാര്‍ക്ക് പറയുന്നു. പല മേഖലയിലും സൂപ്പര്‍കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. അവ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ശാസ്ത്രപുരോഗതിയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യുണൈറ്റഡ് കിംഗ്ഡം റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷനുമായി സഹകരിച്ചായിരിക്കും യൂണിവേഴ്‌സിറ്റി സൂപ്പര്‍കമ്പ്യൂട്ടര്‍ സ്ഥാപിക്കുക.

ന്യൂസ് ഡെസ്ക്

യൂറോപ്യൻ യൂണിയനിൽ നിന്ന് നോ ഡീൽ അടിസ്ഥാനത്തിൽ പിന്മാറാനുള്ള പദ്ധതിയ്ക്ക് ബ്രിട്ടീഷ് പാർലമെൻറ് അനുമതി നല്കിയില്ല. ഇന്ന് നടന്ന വോട്ടെടുപ്പിൽ നോ ഡീൽ ബ്രെക്സിറ്റ് പ്രമേയം എംപിമാർ 278 നെതിരെ 321 വോട്ടിന് തള്ളി. മാർച്ച് 29 ന് യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പിന്മാറുന്നതിന് മുന്നൊരുക്കമായി തയ്യാറാക്കിയ ഗവൺമെൻറ് ഡീൽ പാർലമെന്റിൽ ഇന്നലെ പരാജയപ്പെട്ടതിനെത്തുടർന്നാണ് നോ ഡീൽ പ്ളാൻ അവതരിപ്പിച്ചത്. പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച പുതിയ ബ്രെക്സിറ്റ് ഡീൽ പാർലമെൻറ് 242 നെതിരെ 391 വോട്ടുകൾക്കാണ് ഇന്നലെ തള്ളിയത്.

ജനുവരി 15 ന്  നടന്ന സമാനമായ വോട്ടെടുപ്പിലും തെരേസ മേ അവതരിപ്പിച്ച ഡീൽ പാർലമെൻറ് തള്ളിയിരുന്നു. 202 നെതിരെ 432 വോട്ടിനായിരുന്നു അന്ന് എംപിമാർ പാർലമെന്റിൽ ഡീൽ പരാജയപ്പെടുത്തിയത്. ഇതേത്തുടർന്നു യൂറോപ്യൻ യൂണിയനുമായി  ഉണ്ടാക്കിയ ഡീൽ മെച്ചപ്പെടുത്തുന്നതിനായി തെരേസ മേ മാരത്തൺ ചർച്ചകളാണ് നടത്തിയത്. ഐറിഷ് ബാക്ക് സ്റ്റോപ്പുമായി ബന്ധപ്പെട്ടാണ്  പ്രധാനമായും അഭിപ്രായ സമന്വയം ഉണ്ടാകാത്തത്. നിയമ പരിരക്ഷയോടെയുള്ള ഉറപ്പ് ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നല്കിയിട്ടുണ്ടെന്ന് തെരേസ മേ പാർലമെൻറിനെ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാൻ ഭൂരിപക്ഷം എംപിമാരും തയ്യാറാകുന്ന ലക്ഷണമില്ല.

രണ്ടാം ദിവസവും തുടർച്ചയായി രണ്ടു വോട്ടിംഗുകളിൽ തെരേസ മേയുടെ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് പാർലമെൻറ് തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇനി രണ്ടു വഴികളാണ് ഗവൺമെന്റിന് മുൻപിലുള്ളത്. നോ ഡീൽ പ്രമേയം പാർലമെന്റ് തള്ളിയതുമൂലം നാളെ ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടാനുള്ള അനുമതിക്കായി തെരേസ മേ വീണ്ടും പാർലമെൻറിനോട് അഭ്യർത്ഥിക്കും. ആർട്ടിക്കിൾ 50 നടപ്പാക്കാൻ കൂടുതൽ സമയം ഇതിലൂടെ ലഭിക്കും. അനുമതി ലഭിച്ചാൽ യൂറോപ്യൻ യൂണിയനുമായി വീണ്ടും ഡീൽ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾക്കായി ബ്രെക്സിറ്റിനുള്ള സമയപരിധി നീട്ടിക്കിട്ടാൻ തെരേസ മേ യൂറോപ്യൻ പാർലമെൻറിനെ സമീപിക്കും. പാർലമെൻറ് അനുമതി നൽകാത്ത പക്ഷം മാർച്ച് 29 ന് യൂറോപ്യൻ യൂണിയനുമായി യാതൊരു കരാറും ഉറപ്പിക്കാതെ ബ്രിട്ടൺ പുറത്തുവരും.

RECENT POSTS
Copyright © . All rights reserved