ഷിബു മാത്യൂ
ലാക് അലാഹ ”ദൈവമേ നിനക്ക്’. ഇതൊരു കൃതജ്ഞതാ ഗീതം.
പാലാ രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്നാലപിച്ച പ്രാര്‍ത്ഥനാ ഗാനം കൊറൊണാ വൈറസുമായി ബന്ധപ്പെട്ടു കഴിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെ സംഗീതമാണ്. സംഗീതം സ്വര്‍ഗ്ഗത്തിന്റെ ഔഷധമാണ്. രൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് ഈ ഔഷധം വിതണം ചെയ്യുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറയ്ങ്ങാട്ട്. പാലാരൂപതയിലെ വൈദീകര്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനാനിരതരായി ആലപിച്ച ഗാനത്തിന് ആശംസയര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദൈവമേ നിനക്ക്’ എന്ന് വിളിക്കുന്ന ഈ സംരംഭം കാരുണ്യ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു എന്നദ്ദേഹം പറഞ്ഞു.
ഫാ. ജീവന്‍ കദളിക്കാട്ടില്‍ സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ ഓര്‍ക്കസ്ട്രയും മിക്‌സിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് ക്രിസ്റ്റോ ജോര്‍ജ്ജ്
പ്ലാസനാലാണ്. വീഡിയോ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് സുബിന്‍ വൈഡ് ഫ്രെം.
ദൈവമേ ഞങ്ങളങ്ങേ വാഴ്തുന്നു അങ്ങേക്കായെന്നും സ്‌തോത്രങ്ങള്‍..
പാരിതിന്നധിനാഥനായങ്ങേ
ഞങ്ങളെന്നും സ്തുതിക്കുന്നു…
നിത്യസല്‍ പിതാവാകുമങ്ങയെ
ആരാധിക്കുന്നു പാരാകെ..
ആരാധിക്കുന്നു പാരാകെ..
സീറോ മലബാര്‍ സഭയുടെ പരമ്പരാഗതമായ സ്തുതിഗീതമാണിത്. പഴയ ഗാനങ്ങളുടെ പട്ടികയിലേയ്ക്ക് ഈ ഗാനവും കൂടി ചേര്‍ന്നപ്പോള്‍ പാലരൂപതയിലെ പന്ത്രണ്ട് വൈദീകര്‍ ചേര്‍ന്ന് പ്രത്യാശയുടെ പുതുജീവന്‍ നല്‍കി ഈ ഗാനത്തിനെ ആതുര സേവന രംഗത്ത് ശുശ്രൂഷ ചെയ്യുന്നവര്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.
ഈ ഗാനശുശ്രൂഷയില്‍ പാടിയ വൈദീകര്‍ ഇവരാണ്.
ഫാ. ജെയിംസ് വെണ്ണായിപ്പള്ളില്‍. വികാരി അന്തിയാളം
ഫാ. ജോസ് തറപ്പേല്‍. വികാരി വയലാ
ഫാ. ജീവന്‍ കദളിക്കാട്ടില്‍ കാക്കൊമ്പ്
ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍. ഡയറക്ടര്‍ പാലാ കമ്മ്യൂണിക്കേഷന്‍സ്
ഫാ. റോയി മലമാക്കല്‍. വികാരി കൈപ്പള്ളി
ഫാ. മാത്യൂ കവളംമാക്കല്‍ പ്രൊഫ. ദേവമാതാ കോളേജ്, കുറവിലങ്ങാട്
ഫാ. ജോസഫ് തെരുവില്‍. KCSL പാലാ.
ഫാ. സ്‌കറിയാ മോഡിയില്‍. വികാരി കിഴൂര്‍
ഫാ. മാത്യൂ വെണ്ണായ്പ്പള്ളി. അസി: വികാരി കാഞ്ഞിരമറ്റം
ഫാ. ജോസഫ് നരിതൂക്കില്‍. JDV പൂനെ
ഫാ. ദേവസ്യാച്ചന്‍ വടപ്പലം. വികാര്‍ കാവുംകണ്ടം
ഫാ. ബിജു കുന്നയ്ക്കാട്ട്. മുസ്ലീവാ മെഡിസിറ്റി പാലാ.
ഈ ഗാനത്തില്‍ പാടിയ വൈദീകര്‍ പഠിപ്പിക്കുന്നത് പരമ്പരാഗതമായ വിശ്വാസ സംരക്ഷണമാണ്.
ദൈവമേ ഞങ്ങളങ്ങയെ വാഴ്ത്തുന്നു അങ്ങേയ്ക്കായെന്നും സ്‌തോത്രങ്ങള്‍..
പാലാ രൂപതയില്‍ നിന്നുള്ള വൈദീകരുടെ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
ലിവർപൂൾ: യുകെ മലയാളി നഴ്‌സ് നിര്യാതയായി. ലിവർപൂളിൽ നഴ്‌സായി ജോലിചെയ്‌തിരുന്ന തൃശ്ശൂർ സ്വദേശിനിയായ റാണി വിൻസെന്റ് ആണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്. അർബുദ രോഗത്തിന് നാട്ടിൽ ചികിത്സയിൽ ഇരിക്കെ ആണ് ഇന്ന് രാവിലെ നാട്ടിൽ (Indian time 7.30 am) വച്ച് മരണപ്പെടുന്നത്. ലിവർപൂൾ മലയാളികൾ എല്ലാവരും സ്നേഹപൂർവ്വം വിളിച്ചിരുന്ന റാണി ചേച്ചിയുടെ മരണ വാർത്ത വേദനയോടെ ആണ് മലയാളികൾ ശ്രവിച്ചത്. ഭർത്താവ് വിൻസെന്റ് തോമസ് തൃശ്ശൂർ തണിപ്പിള്ളി കുടുംബാംഗമാണ്.
ലിവർപൂളിനടുത്തുള്ള ഫസകേർലി ഐൻട്രീ ആശുപത്രിയിൽ ആണ് റാണി ചേച്ചി നഴ്‌സായി ജോലി ചെയ്‌തിരുന്നത്. രോഗം തിരിച്ചറിഞ്ഞ റാണി ചേച്ചി യുകെയിൽ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്‌തിരുന്നു. രണ്ട് മാസം മുൻപ് യുകെയിലെ ചികിത്സ മതിയാക്കി നാട്ടിലേക്ക് പുറപ്പെട്ട ചേച്ചി തുടർ ചികിത്സ കേരളത്തിൽ ചെയ്തുകൊണ്ടിരിക്കെ ആണ് മരണം സംഭവിച്ചിരിക്കുന്നത്.
അസാമാന്യ മനഃശക്തിയുടെയും ക്രിസ്തീയ വിശ്വാസത്തിന്റെയും മാതൃക മറ്റുള്ളവർക്ക് കാണിച്ചുകൊടുത്ത മഹനീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പരേതയായ റാണി ചേച്ചി എന്നാണ് വികാരിയച്ചനായ ഫാദർ ജിനോ അരീക്കാട്ട് പറഞ്ഞത്. അതോടൊപ്പം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പ്രാത്ഥനകളിൽ എല്ലാവരെയും അനുസ്മരിക്കുമെന്നും അച്ചൻ മലയാളം യുകെയോട് പറഞ്ഞു.
വിൻസെന്റ് റാണി ദമ്പതികൾക്ക് മൂന്ന് മക്കളാണ് ഉള്ളത്. രണ്ടാണും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ( റോഷൻ, റോഷ്‌നി, റോബിൻ എന്നിവർ.) കൊറോണ വൈറസ് ഈ കുടുംബത്തിനും നൽകുന്നത് തീരാ വേദനയാണ്. പ്രായപൂർത്തിയായ മൂന്നു മക്കളും ഇവിടെത്തന്നെയാണ് ഉള്ളത്. വ്യോമഗതാഗതം നിലച്ചതോടെ നാട്ടിൽ എത്താനുള്ള ഇവരുടെ ആഗ്രഹം നടക്കാതായി. ചികിത്സാർത്ഥം ഭർത്താവായ വിൻസെന്റ് നാട്ടിൽ തന്നെയാണ് ഉണ്ടായിരുന്നത്.
ശവസംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് തൃശ്ശൂർ അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. റാണിച്ചേച്ചിയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അറിയിക്കുന്നു.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് കാലത്തെ കാണപ്പെടുന്ന ദൈവങ്ങളാണ് ആരോഗ്യപ്രവർത്തകർ. പ്രധാനമായും രോഗികളോട് അടുത്തിടപഴകുന്ന നഴ്സുമാരുടെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാസംവിധാനങ്ങൾ പോലുമില്ലാതെ കോവിഡ് ബാധിതരെ ചികിത്സിക്കാൻ അവർ തയ്യാറാകുന്നു. ഇവിടെ രാജ്യത്തിനല്ല പ്രധാന്യം. മനുഷ്യർക്കാണ്, മനുഷ്യജീവനാണ്. ബ്രിട്ടീഷ് ഇതര നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും പരീക്ഷയോ ഫീസോ കൂടാതെ ബ്രിട്ടീഷ് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ട് പ്ലെയ്ഡ് സിമ്രു എംപി ഹൈവെൽ വില്യംസ് സർക്കാരിന് കത്തെഴുതി. പകർച്ചവ്യാധിക്കിടയിൽ അവർ ചെയ്യുന്ന മഹത്തായ സംഭാവനകളെ തിരിച്ചറിയാനും എല്ലാ പ്രധാന ആരോഗ്യപ്രവർത്തകർക്കും ഉടനടി ബ്രിട്ടീഷ് പൗരത്വം നൽകുന്നത് പരിഗണിക്കണമെന്നും ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് സൗജന്യ പൗരത്വം നൽകുന്നതുവഴി അവർക്ക് അർഹമായ അംഗീകാരം ലഭിക്കുമെന്നും കത്തിൽ പറയുന്നു. ബാംഗൂരിലെ നിരവധി യുകെ ഇതര പൗരന്മാരായ എൻഎച്ച്‌എസ് ജീവനക്കാർ രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഈയൊരു നീക്കം.
“പിപിഇയുടെ ക്ഷാമം മൂലവും രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് മൂലവും ആരോഗ്യ പ്രവർത്തകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടതായി വരുന്നു. വൈറസ് അതിവേഗം പടർന്നുപിടിക്കുന്നതിനാൽ നിരവധി ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ജീവൻ നഷ്ടപ്പെട്ടു.” വില്യംസ് കൂട്ടിച്ചേർത്തു. അവരുടെ ധീരമായ പരിശ്രമങ്ങൾക്കിടയിലും, ബ്രിട്ടീഷ് പൗരത്വം ഇല്ലാത്ത ആരോഗ്യപ്രവർത്തകർക്ക് യുകെയിൽ സ്ഥിരമായി താമസിക്കാൻ കഴിയുമോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. “കുടിയേറ്റക്കാർ നമ്മുടെ സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ഒരു പ്രധാന ഭാഗമാണെന്ന് ഈ പകർച്ചവ്യാധി തെളിയിച്ചിട്ടുണ്ട്. മുൻനിര ജീവനക്കാർ ചെയ്യുന്ന ത്യാഗത്തിന്റെയും പ്രതിബദ്ധതയുടെയും അളവ് യുകെ സർക്കാർ തിരിച്ചറിയേണ്ടത് നിർണായകമാണ്. ” വില്യംസ് ഇപ്രകാരം കത്തിൽ കുറിക്കുകയുണ്ടായി.
എല്ലാ ജീവനക്കാരും നൽകുന്ന വലിയ സംഭാവനയെ അംഗീകരിക്കുന്നതായും 2020 ഒക്ടോബർ 1 ന് മുമ്പായി അവസാനിക്കുന്ന എല്ലാ വിസ കാലാവധിയും നീട്ടിയിട്ടുണ്ടെന്ന് വില്യംസിന്റെ കത്തിന് മറുപടിയായി സർക്കാർ വക്താവ് പറഞ്ഞു. യോഗ്യതയുള്ള വിദേശ ആരോഗ്യ പ്രൊഫഷണലുകളുടെ വിസകൾക്ക് ഒരു വർഷത്തെ വിപുലീകരണം നൽകും. യുകെ പൗരന്മാരെപ്പോലെ തന്നെ എൻഎച്ച്എസ് സേവനങ്ങൾ ഉപയോഗിക്കാൻ വിദേശ ആരോഗ്യപ്രവർത്തകരെ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. യുകെയിലുടനീളമുള്ള എൻഎച്ച്എസ് ട്രസ്റ്റുകളുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകരെയും സഹായിക്കാൻ ഞങ്ങൾ ഒരുക്കമാണെന്നും സർക്കാർ വക്താവ് കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
പി പി ഇ ഗൈഡൻസ് നൽകുന്നതിൽ എൻഎച്ച്എസ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണെന്ന് ഡോക്ടർ ദമ്പതിമാർ പറഞ്ഞു, ഇവർ ഉടനെ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷാ ഉപകരണങ്ങളോ മതിയായ സന്നാഹങ്ങളോ ഇല്ലാതെ ആരോഗ്യ പ്രവർത്തകരെ കോവിഡ് മരണത്തിലേക്ക് തള്ളിവിടുന്നു എന്ന് ആരോപിച്ച് ഇരുവരും ഗവൺമെന്റ്നെതിരെ നിയമനടപടികളുമായി മുന്നോട്ട്. ഡോ മീനാൽ വിസ്, ഡോ നിഷാന്ത് ജോഷി എന്നിവരാണ് ലോകാരോഗ്യ സംഘടന നിർദേശിച്ച പ്രകാരമുള്ള സ്വയം സംരക്ഷണ ഉപകരണങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കേസ് നൽകിയത്. ഡോക്ടർ വിസ് ക്ലിനിക്കൽ ജോലിചെയ്യുമ്പോൾ, ഡോക്ടർ ജോഷി ജിപി ട്രെയിനി ആണ്. ഇരുവരും രണ്ട് ആശുപത്രികളിലായി എൻ എച്ച് എസിൽ തന്നെയാണ് ജോലി ചെയ്യുന്നത്. കോവിഡ് 19 ന് എതിരായ പോരാട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ട്.
കഴിഞ്ഞ ആഴ്ച സുരക്ഷാ ഗൗണുകൾ ഇല്ലാതെ ജോലിയിൽ പ്രവേശിക്കാൻ ഡോക്ടർമാരോട് എൻഎച്ച്എസ് ആവശ്യപ്പെട്ടിരുന്നു. സപ്ലൈകൾ തീർന്ന് മണിക്കൂറുകൾക്ക് ശേഷവും ഡോക്ടർമാർക്ക് ചികിത്സ ഉപകരണങ്ങൾ ഇല്ലാതെ രോഗികളെ സന്ദർശിക്കേണ്ടി വന്നു. ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റി എത്നിക് ഗ്രൂപ്പുകാരെ ആണ് രോഗം കൂടുതലായി ബാധിക്കുക എന്ന് റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ, കോവിഡ് ബാധിച്ചു മരണപ്പെട്ട ആദ്യ പത്ത് ഡോക്ടർമാരും ഇങ്ങനെയുള്ളവരാണ്. ദമ്പതിമാർ പറയുന്നു” ഞങ്ങൾ ഡോക്ടർമാരാണ്, നഴ്സുമാരാണ്, ആരോഗ്യ പ്രവർത്തകരാണ്, അത്യാവശ്യഘട്ടങ്ങളിൽ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ഞങ്ങളുടെ കടമ, നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും വേണ്ടി ഞങ്ങൾ ഉണ്ടാകും, എന്നാൽ ഗവൺമെന്റ് ഞങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ, നിങ്ങളെ ഞങ്ങൾ എങ്ങനെ സംരക്ഷിക്കും?
ലണ്ടനിലെ അഭിഭാഷകനായ ബസ്മാഹ് സാഹിബ് ഇരുവർക്കും വേണ്ടി ഇംഗ്ലണ്ടിന്റെ പൊതുജനാരോഗ്യ വകുപ്പിനും, സാമൂഹ്യ വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. തിങ്കളാഴ്ചയ്ക്കുള്ളിൽ മറുപടി ലഭിക്കണമെന്ന് നോട്ടീസിൽ പറയുന്നു.
ഏപ്രിൽ 17 മുതൽ സുരക്ഷാ ഗൗണുകളുടെ അഭാവത്തിൽ ആരോഗ്യപ്രവർത്തകർ പ്ലാസ്റ്റിക് ഏപ്രൺ ധരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ രോഗികളുടെ അടുത്തേക്ക് ചെല്ലുന്നത് മരണ മുഖത്തേയ്ക്ക് നടക്കുന്നതിനു തുല്യമാണ്. മാത്രമല്ല എൻ എച്ച് എസ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും വ്യക്തമല്ല. ലോകാരോഗ്യസംഘടനയുടെ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയാണ് യുകെയിൽ കാര്യങ്ങൾ നടക്കുന്നത്.
നമുക്കൊപ്പം ജോലി ചെയ്തുകൊണ്ടിരുന്ന സഹപ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതും, നാം തന്നെ അവർക്ക് ഉറക്കമരുന്നുകളും വെന്റിലേറ്ററും നൽകുന്നതും അത്ര എളുപ്പമല്ല, മുന്നിൽ കിടക്കുന്ന കട്ടിലിൽ സ്വന്തം മുഖമാണ് പ്രതിഫലിച്ചു കാണാൻ സാധിക്കുക. ഓരോ തവണ ഓരോ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോഴും സുഹൃത്തുക്കളും കുടുംബവുമെല്ലാം ഭീതിയോടെയാണ് നമ്മളെ നോക്കുന്നത്. ജീവൻ സംരക്ഷണ ഉപകരണങ്ങൾ തീർന്നെങ്കിൽ, എന്തുകൊണ്ടാണ് നിർമാതാക്കളോട് കൂടുതൽ ആവശ്യപ്പെടാത്തതെന്നും അവർ ചോദിക്കുന്നു. ഐസിയുവിൽ പ്രവേശിക്കുന്ന ഡോക്ടർമാർക്ക് മാത്രം സുരക്ഷാ ഉപകരണങ്ങൾ നൽകുന്നുണ്ടാവാം എന്നാൽ അതുമാത്രം പോരാ പ്രസവവാർഡ്, ശിശുരോഗ വിഭാഗം തുടങ്ങിയവയെല്ലാം അങ്ങേയറ്റം റിസ്ക് നിറഞ്ഞ സ്ഥലങ്ങളാണ്. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അടിയന്തിരനടപടികളാണ് പ്രതീക്ഷിക്കുന്നതെന്നും അവർ അറിയിച്ചു.
ജോജി തോമസ് , അസ്സോസിയേറ്റ് എഡിറ്റർ , മലയാളം യുകെ
ഒരുവർഷം 45 കോടിയിലേറെ യാത്രക്കാരാണ് ആകാശമാർഗ്ഗം യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ കൊറോണ വൈറസിന്റെ വ്യാപനം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് വിമാനയാത്രികരെയാണ്. കാരണം വിമാനയാത്രകൾ ഭൂരിഭാഗവും വളരെ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതാകയാൽ പെട്ടെന്നുള്ള ലോക്ക്ഡൗൺ പ്രഖ്യാപനം മൂലം ആകാശയാത്രികരുടെ ലക്ഷകണക്കിന് കോടി സമ്പത്താണ് വിമാനക്കമ്പനികളുടെ കൈവശമായത്. റദ്ദാക്കിയ സർവീസുകൾക്ക് പകരം പണം മടക്കി നൽകാമെന്നും അതുമല്ലെങ്കിൽ ഒരുവർഷത്തേക്ക് ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകാമെന്നുമുള്ള പലതരത്തിലുള്ള വാഗ്ദാനങ്ങൾ നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. പണം തിരികെ ലഭിക്കാനായി ബന്ധപ്പെടുന്ന ഉപഭോക്താക്കളോട് വ്യക്തമായ മറുപടി ഒന്നും നൽകാതെ ഒഴിഞ്ഞുമാറുന്ന സമീപനമാണ് വിമാനകമ്പനികളുടേത്.
ഇതിനിടയിൽ ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കാവുന്ന വൗച്ചറുകൾ നൽകുന്നതിൽ പലതരത്തിലുള്ള കെണികളും ഒളിച്ചിരിപ്പുണ്ടോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു വർഷം കാലാവധിയുള്ള വൗച്ചറുകൾ ഉപയോഗിക്കണമെങ്കിൽ സ്കൂൾ ഹോളിഡേ, വാർഷിക അവധി തുടങ്ങി പല കാര്യങ്ങളും പരിഗണിക്കേണ്ടിവരും. ഇതുകൂടാതെ ഒരു വർഷത്തിനുള്ളിൽ റീ ബുക്ക് ചെയ്യുമ്പോൾ ഫെയറിൽ വന്ന വ്യത്യാസം എന്ന പേരിൽ ഒരു വൻതുക വിമാനകമ്പനികൾ ഉപഭോക്താക്കളുടെ കയ്യിൽനിന്നും പിഴിയുമോ എന്ന കടുത്ത ആശങ്കയിലാണ് നിരവധിപേർ.
ഇതിനിടയിൽ ഓഗസ്റ്റിലെ സ്കൂൾ ഹോളിഡേയ്സ് നാട്ടിൽ പോകാൻ പദ്ധതിയിട്ടിരുന്ന യുകെ മലയാളികൾ കടുത്ത അരക്ഷിതാവസ്ഥയിൽ ആണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്റർനാഷണൽ ഫ്ലൈറ്റുകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾ പരിമിതമാണ്. അഥവാ പുനരാരംഭിച്ചാലും വിദേശത്തു നിന്ന് എത്തുന്നവരെ ക്വാറന്റൈയിൻ ചെയ്യാനുള്ള സാധ്യതകൾ ആണ് കൂടുതൽ. ഇങ്ങനെയുള്ള സാഹചര്യത്തിൽ യാത്രക്കാർക്കുള്ള പണം മടക്കി നൽകാൻ വിമാനക്കമ്പനികൾ തയ്യാറാവണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഇറ്റലിയിലെ പ്രശസ്ത റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്റ്റിയസ് ഡിസീസസ് ആണ് 65 വയസ്സ് പ്രായമുള്ള സ്ത്രീയുടെ കണ്ണുകളിൽ ഉള്ള വൈറസ് ബാധ 21 ദിവസം നിലനിന്നതായി റിപ്പോർട്ട് ചെയ്തത്. കോവിഡ് – 19 ബാധിച്ചവരുടെ കണ്ണുകളിൽ ചുവന്ന നിറം കാണുന്നത് ശ്രദ്ധയിൽ പെട്ടതാണ് പഠനത്തിന് വഴിത്തിരിവായത്. എന്നാലും ഇത്തരത്തിലുള്ള അടയാളങ്ങൾ കാണിക്കുന്നവരുടെ എണ്ണം കുറവാണ് എന്നത് ആശ്വാസകരമാണ്.
ബാക്ടീരിയകളുടെയും വൈറസുകളുടെയും സാന്നിധ്യം മൂലം കണ്ണുകൾ ചുവന്ന നിറമാകാറുണ്ട്. ശ്വാസകോശത്തിൽ അണുബാധയുള്ളപ്പോഴും ഇത് കാണാനാവും. അമേരിക്കയിൽ ചുവന്ന കണ്ണുകൾ ശ്രദ്ധയിൽപെട്ടത് കിർക്ക്ലാൻഡിലേ ഒരു ലൈഫ് കെയർ സെന്ററിൽ ജോലിചെയ്യുന്ന നേഴ്സിനായിരുന്നു . ജീവനക്കാരടക്കം ഏകദേശം 114 പേർക്കായിരുന്നു കോവിഡ് ബാധ സ്ഥിരീകരിച്ചത് .ഇവരിൽ എല്ലാവർക്കും തന്നെ ചുവന്ന കണ്ണുകൾ ഉണ്ടായിരുന്നു എന്ന് ആ നഴ്സ് ചൂണ്ടിക്കാട്ടി. മിക്ക രോഗികളും കോവിഡ്-19 ന്റെ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല .എന്നാൽ പിന്നീട് അവർ കൊറോണ ബാധിതരാണ് എന്ന സ്ഥിരീകരിക്കുകയാണുണ്ടായത്. പലരാജ്യങ്ങളും ചുവന്ന കണ്ണുകൾ കൊറോണ വൈറസ് ബാധതരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇത് കൊറോണ വൈറസിന്റെ ലക്ഷണങ്ങളിൽ ഒന്നായി ഇതുവരെ അംഗീകരിച്ചിട്ടില്ല. പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണുകളും വൈറസിന്റെ ആക്രമണത്തിന് വിധേയമാവാം . പക്ഷേ ഇത് എല്ലാവരിലും കണ്ടെന്നു വരില്ല.
ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻന്റെ ഒരു പഠന പ്രകാരം ഏകദേശം ആയിരത്തോളം കോവിഡ് 19 ബാധിച്ച ചൈനീസ് രോഗികളിൽ വെറും 9 പേർക്ക് മാത്രമാണ് അണുബാധയുള്ള കണ്ണുകൾ ഉണ്ടായിരുന്നത്. എന്നാൽ എല്ലാവരിലും കാണാൻ സാധിക്കുന്നില്ലെങ്കിലും ഇത് രോഗവ്യാപനത്തിന് വലിയൊരു പങ്കുവഹിക്കുന്നു എന്ന് അന്നൽസ് ഓഫ് ഇന്റെർണൽ മെഡിസിൻന്റെ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. വുഹാനിൽ നിന്ന് ഇറ്റലിയിലേക്ക് മടങ്ങിയെത്തിയ ഒരു രോഗിയിലും ഇത് പോലെ ചുവന്ന അണുബാധയുള്ള കണ്ണുകൾ കാണാൻ സാധിച്ചു. കണ്ണുകൾ ചുവന്നതുമൂലം അവരുടെ കണ്ണുകളും ശ്രദ്ധിക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി എടുത്ത സാംപിളിൽ കൊറോണ വൈറസുകളുടെ സാന്നിധ്യമുണ്ടായിരുന്നു. കുറച്ചുദിവസം കഴിഞ്ഞ് മൂക്കിൽ നിന്നും മറ്റും എടുത്ത് സ്രവങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഇല്ലാതിരുന്നിട്ടും അവരുടെ കണ്ണുകളിൽ വൈറസിന്റെ സാന്നിധ്യം നിലനിന്നിരുന്നതായി റിപ്പോർട്ടുചെയ്യപ്പെട്ടു . ഇങ്ങനെയുള്ള രോഗലക്ഷണങ്ങൾ കൊറോണാ വൈറസിന്റെ വ്യാപനം കൂടാൻ സാധ്യതയുണ്ട് എന്ന ആശങ്കയിലാണ് ഡോക്ടർമാർ.
നിലവിൽ കൊറോണ വൈറസ് സ്രവങ്ങളിലുടെയാണ് മറ്റുള്ളവരിലേക്ക് പടരുന്നത്. പുതിയ പഠനം കണ്ണുകളിലും മുഖത്തും തൊടുന്നത് തടയുന്നത് രോഗ വ്യാപനം തടയുന്നതിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി കൊറോണ വൈറസിനോടനുബന്ധമായി നിരവധി വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്. പല പഠനങ്ങളുടെയും ആധികാരികത അതുകൊണ്ടു തന്നെ തെളിയിക്കപ്പടേണ്ടതാണ്.
സൗത്താംപ്ടൺ: കൊറോണ വൈറസ് ശമനം കാണിക്കാതെ മനുഷ്യ ജീവനുകളെ പിഴുതെടുക്കുന്ന രീതി ഭംഗമില്ലാതെ തുടരുമ്പോൾ സൗത്താംപ്ടണിൽ ഉള്ള ഇരട്ടകളായ നഴ്‌സുമാരുടെ ജീവൻ ആണ് വെറും രണ്ട് ദിവസത്തെ ഇടവേളയിൽ പിഴുതെറിഞ്ഞത്. സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ ചില്‍ഡ്രന്‍സ് നഴ്‌സായിരുന്ന 38 കാരിയായ കേയ്റ്റി ഡേവിസ് ചൊവ്വാഴ്ച വൈകീട്ട് കൊറോണ വൈറസ് ബാധിച്ചു മരിച്ചിരുന്നു. എന്നാൽ കേയ്റ്റിയുടെ ഇരട്ട സഹോദരിയും മുന്‍ കോളോറെക്ടൽ സർജറി യൂണിറ്റ് നേഴ്‌സുമായ എമ്മ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി സഹോദരിക്കൊപ്പം മരണത്തിലും ഒത്തുചേരുകയായിരുന്നു. ഇന്ന് മരിച്ച എമ്മ, ഇതേ ആശുപത്രിയിൽ 2013 വരെ നഴ്‌സായി ജോലി ചെയ്‌തിരുന്നു.
ഇരുവരും സൗതാംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലില്‍ വച്ചാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്തിലേയ്ക്ക് ഒന്നിച്ചെത്തിയ തങ്ങള്‍ ഒന്നിച്ചു തന്നെ മടങ്ങുകതന്നെ ചെയ്യുമെന്ന് ഇരുവരും പറഞ്ഞതായി സഹോദരിയായ സൂ (Zoe) ബിബിസി യുമായി പങ്കുവെച്ചത്.
സൗതാംപ്ടണ്‍ ഹോസ്പിറ്റലില്‍ ചൈല്‍ഡ് ഹെല്‍ത്ത് യൂണിറ്റിലാണ് കേയ്റ്റി ഡേവിസ് ജോലി ചെയ്തിരുന്നത്. ഒരുമിച്ചു താമസിച്ചിരുന്ന ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സഹോദരി വെളിപ്പെടുത്തി.
[ot-video][/ot-video]
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണകാലത്തെ വീരനായകരാണ് ആരോഗ്യപ്രവർത്തകർ. സ്വന്തം ജീവന് സുരക്ഷ ഏകാതെ പോലും രോഗികളെ അവർ ശുശ്രൂഷിക്കുന്നു. നഴ്സിംഗ് ജോലിയുടെ മഹത്വം ഉയർത്തുന്ന വാക്കുകളാണ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സിച്ച ജെന്നി മക്ഗീയിൽ നിന്ന് കേട്ടത്. “ബോറിസ് ജോൺസൻ തങ്ങൾക്ക് ഒരു രോഗി മാത്രം ആയിരുന്നു.” മക്ഗീ വെളിപ്പെടുത്തി. “ഏതൊരു രോഗിയുടെയും ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്നത് പോലെ ജോൺസന്റെ ജീവൻ രക്ഷിക്കുവാനും പരിശ്രമിച്ചു. കാര്യങ്ങൾ കൈവിട്ടു പോകാമായിരുന്നു.” ന്യൂസിലാൻഡ് സ്വദേശി ആയ മക്ഗീ കൂട്ടിച്ചേർത്തു. തന്റെ ജീവൻ രക്ഷിച്ച രണ്ട് നഴ്സുമാരെ ജോൺസൻ പ്രശംസിച്ചിരുന്നു. അതിൽ ഒരാളാണ് മക്ഗീ. പ്രധാനമന്ത്രി തന്റെ പേര് പറയുമെന്ന് അറിയില്ലായിരുന്നെന്നും ശരിക്കും അതൊരു ഞെട്ടലായെന്നും മക്ഗീ പറഞ്ഞു. ജോൺസന് പ്രത്യേക ചികിത്സ ലഭിച്ചിട്ടില്ലെന്നും അവർ അറിയിച്ചു.
ടെലിവിഷൻ ന്യൂസിലാൻഡിനോട് (ടിവിഎൻസെഡ്) സംസാരിച്ച മക്ഗീ, പ്രധാനമന്ത്രിയോട് ഇടപഴകിയതിൽ തനിക്ക് അമ്പരപ്പില്ലെന്നും അത് ഓഫീസിലെ മറ്റൊരു ദിവസം പോലെ ആയിരുന്നെന്നും പറഞ്ഞു. “ഒരു യൂണിറ്റ് എന്ന നിലയിൽ ഞങ്ങൾ പരമാവധി ചെയ്യാൻ ശ്രമിക്കുന്ന മറ്റൊരു രോഗി മാത്രമാണ് അദ്ദേഹം.” അവർ പറഞ്ഞു. 10 വർഷമായി തീവ്രപരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന മക്ഗീ, ചില രോഗികൾ കുടുംബം അടുത്തില്ലാതെ മരിക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്നും അത് തന്റെ ജോലിയുടെ ഏറ്റവും ദുഃഖകരമായ നിമിഷമാണെന്നും പറഞ്ഞു.രോഗികളുടെ കുടുംബാംഗങ്ങളെ കൊറോണ വൈറസ് അകറ്റിനിർത്തുമ്പോൾ നഴ്‌സുമാർ അവർക്ക് കൈകോർത്ത് ആശ്വാസം നൽകുന്നതിൽ സന്തോഷമുണ്ടെന്ന് അവൾ അറിയിച്ചു. എൻഎച്ച്‌എസ് സ്റ്റാഫിന് നന്ദി പറയുന്ന വീഡിയോ പ്രചരിച്ച ശേഷം സൗത്ത് ഐലൻഡിലെ ഇൻവർകാർഗിലിൽ നിന്നുള്ള മിസ് മക്ഗീ ആഗോളതലത്തിൽ “ജെന്നി ഫ്രം ന്യൂസിലാന്റ്” എന്നറിയപ്പെട്ടു. ജോൺസന്റെ പ്രശംസ ലഭിച്ചതിനുപിന്നാലെ ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആർഡെർനിൽ നിന്നും മക്ഗീക്ക് അഭിനന്ദന സന്ദേശം ലഭിച്ചു. പകർച്ചവ്യാധിയെത്തുടർന്ന് തൻെറ നാടായ ന്യൂസിലാന്റിലേക്ക് മടങ്ങേണ്ടെന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, തന്നിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തം ആണ് പ്രധാനമെന്നും അങ്ങനെയാണ് പോരാടാൻ തയ്യാറായതെന്നും അവൾ ഉത്തരം നൽകി.
അതേസമയം, പ്രധാനമന്ത്രി നന്ദി അറിയിച്ച മറ്റൊരു നഴ്‌സായ ലൂയിസ് പിത്താർമ പറഞ്ഞു ; ജോൺസനെ പരിപാലിച്ചത് തികച്ചും വിചിത്രമായ കാര്യമാണെന്ന് തോന്നുന്നു. കാരണം ഇത്രയും ഉന്നതനായ ഒരാളെ ഞാൻ ഇതിനുമുമ്പ് പരിചരിച്ചിട്ടില്ല.” “ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്, മറ്റേതൊരു രോഗിയോടും കാണിക്കുന്ന അതേ ബഹുമാനം ഞാൻ അദ്ദേഹത്തിനും നൽകി” പിത്താർമ കൂട്ടിച്ചേർത്തു. 1860 ൽ സെന്റ് തോമസ് ഹോസ്പിറ്റലിൽ ലോകത്തിലെ ആദ്യത്തെ പ്രൊഫഷണൽ നഴ്സിംഗ് സ്കൂൾ സ്ഥാപിച്ച ഫ്ലോറൻസ് നൈറ്റിംഗേലിൽ നിന്ന് തനിക്ക് പ്രചോദനം ലഭിച്ചതായി പിത്താർമ ജോൺസനോട് പറഞ്ഞു. പോർച്ചുഗലിലെ അവീറോ സ്വദേശിയാണ് അദ്ദേഹം. പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബലോ ഡി സൂസയിൽ നിന്ന് അദ്ദേഹത്തിന് അഭിനന്ദന സന്ദേശം ലഭിച്ചിരുന്നു. കൊറോണ വൈറസ് ബാധിതനായി ആരോഗ്യ നില വഷളായ ജോൺസനെ ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 12 ന് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ നിരവധി രാത്രികൾ ചെലവഴിച്ച അദ്ദേഹത്തിന് ഓക്സിജൻ നൽകിയിരുന്നു. “തനിക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാൻ കാരണം ഈ രണ്ട് നഴ്സുമാരും തന്റെ കിടക്കയ്ക്കരികിൽ 48 മണിക്കൂർ ജാഗ്രതയോടെ ഇരുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും അവർ ചെയ്തുതന്നു.” ഒരു വീഡിയോ സന്ദേശത്തിൽ ജോൺസൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി. പ്രധാനമന്ത്രി തന്റെ രാജ്യ വസതിയായ ചെക്കേഴ്‌സിൽ ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നു.
സ്വന്തം ലേഖകൻ
ഇന്ത്യ :- ജനസംഖ്യയിൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ഇന്ത്യയിൽ, കോവിഡ് കേസുകളെ സംബന്ധിച്ചുള്ള ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡൽ പുറത്തു വിട്ടിരിക്കുകയാണ്. നാല് ഗവേഷണ സ്ഥാപനങ്ങൾ ചേർന്നാണ് ഈ ദൗത്യം നിർവഹിച്ചിരിക്കുന്നത്. ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ, ഐഐടി ബോംബെ, പൂനെയിലെ ആർമ്ഡ് ഫോഴ്‌സ് മെഡിക്കൽ കോളേജ് എന്നിവ ചേർന്നാണ് ഈ കണക്കുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് അനുസരിച്ച് ഇന്ത്യയിലെ കോവിഡ്- 19 മരണങ്ങളുടെ എണ്ണം മെയ് പകുതിയോടെ 38, 220 ലേക്ക് എത്തും. രോഗികളുടെ എണ്ണം 5.35 ലക്ഷത്തിലധികം ഉണ്ടാകുമെന്നും, ഇവരുടെ ചികിത്സയ്ക്കായി നിലവിലുള്ളതിനേക്കാൾ 76, 000 അധികം ഐസിയു ബെഡ്ഡുകൾ ആവശ്യം വരുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
ഈ മോഡൽ അനുസരിച്ച് രൂപപ്പെടുത്തിയ കണക്കുകൾ, ന്യൂയോർക്കിലും ഇറ്റലിയിലും ശരിയായി വന്നിരിക്കുകയാണ് എന്ന് ഗവേഷകർ പറയുന്നു. അതിനാൽ ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ട ആവശ്യമാണ് ഈ കണക്കുകൾ നമ്മെ ഓർമ്മിപ്പിക്കുന്നത് എന്ന് ജെഎൻ സി എ എസ് ആർ അസോസിയേറ്റ് പ്രൊഫസർ സന്തോഷ് അൻസുമാലി മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ കണക്കുകൾ പ്രകാരമാണ് ഈ മോഡൽ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ചു ഏപ്രിൽ ഇരുപത്തിയെട്ടോടെ മരണ നിരക്ക് 1, 012 ആകും. മെയ് അഞ്ചോടെ 3, 258, മെയ് പന്ത്രണ്ടോടെ 10, 924, നാലാമത്തെ ആഴ്ചയായ മെയ് പത്തൊൻമ്പതോടെ 38, 220 എന്ന രീതിയിൽ മരണനിരക്ക് ഉയരും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മെയ് മൂന്നോടുകൂടി ലോക് ഡൗൺ മാറ്റിയാൽ മരണ നിരക്ക് കൂടുതൽ ഉയരുമെന്നാണ് നിഗമനം. ലോക ഡൗൺ നീട്ടുന്നത് മരണ നിരക്ക് കുറയ്ക്കുവാൻ സഹായിക്കുമെന്നും അൻസുമാലി പറയുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് -19 ന്റെ വ്യാപനം അതിരുകളില്ലാതെ മുന്നേറുമ്പോൾ സ്വാഭാവികമായും ലോക്ഡൗണും സാമൂഹിക അകലം പാലിക്കലും തുടരുമെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഓരോ വ്യക്തിയുടെയും ശാരീരിക ക്ഷമതയും പ്രായവും അനുസരിച്ച് പല രീതിയിലുള്ള നിയന്ത്രണങ്ങളും ലോക്ക്ഡൗൺ കഴിഞ്ഞാലും തുടരുമെന്നുള്ള കാര്യം ഉറപ്പായിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കഴിയേണ്ടി വരുമ്പോഴുള്ള മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്.
കുട്ടികളും മുതിർന്നവരും സമൂഹമാധ്യമങ്ങളുടെയും ടിവി പ്രോഗ്രാമുകളുടെയും അടിമത്വത്തിലേക്ക് മാറുന്ന അനാരോഗ്യ പ്രവണത ലോക്ക്ഡൗണിന്റെ അനന്തരഫലമായി കുടുംബങ്ങളെയും വ്യക്തികളെയും ബാധിച്ചേക്കാം. വീട്ടിൽ തന്നെ ചടഞ്ഞു കൂടുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് നിരവധി പഠനങ്ങൾ നടത്തേണ്ടതുണ്ട്. മതിയായ വ്യായാമം ഇല്ലാതെ വീട്ടിൽ തന്നെ ചടഞ്ഞു കൂടേണ്ടി വരുന്നതു മൂലവും സൂര്യപ്രകാശത്തിൻെറ അഭാവം മൂലവും ഒക്കെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തികൾ ബോധവാന്മാരാകേണ്ടതാണ്.
ഈ പശ്ചാത്തലത്തിലാണ് വൈറ്റമിൻ -ഡി സപ്ലിമെന്റ്സ് സ്പ്രിങ് ആൻഡ് സമ്മർ സീസണിൽ തുടർച്ചയായി കഴിക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നോട്ടു വയ്ക്കുന്നത്. സാധാരണഗതിയിലുള്ള ജീവിതചര്യയിൽ ആവശ്യത്തിനുള്ള വൈറ്റമിൻ -ഡി സൂര്യപ്രകാശത്തിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതാണ് പക്ഷേ ഈ ലോക്ഡൗൺ പിരീഡിൽ ഭൂരിപക്ഷമാളുകളും വീടുകളിൽ തന്നെ കഴിയുന്ന അവസ്ഥയിൽ വൈറ്റമിൻ -ഡി ലഭിക്കാനുള്ള സാധ്യത വിരളമാണ്.
നേരത്തെ തന്നെ യുകെയിൽ താമസിക്കുന്നവർ ഒക്ടോബർ മുതൽ മാർച്ചുവരെ 10 മൈക്രോഗ്രാം വൈറ്റമിൻ -ഡി കഴിക്കണമെന്നുള്ള നിർദ്ദേശം പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്. വൈറ്റമിൻ -ഡി അസ്ഥികളുടെയും, മാംസപേശികളുടെയും ആരോഗ്യത്തിന് സുപ്രധാനമാണ് പക്ഷെ ശുപാർശ ചെയ്യപ്പെട്ടതിനപ്പുറം വൈറ്റമിൻ -ഡി സപ്ലിമെന്റ്സ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉത്തമമല്ലാ.