ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് -19 ന്റെ വ്യാപനം അതിരുകളില്ലാതെ മുന്നേറുമ്പോൾ സ്വാഭാവികമായും ലോക്ഡൗണും സാമൂഹിക അകലം പാലിക്കലും തുടരുമെന്നുള്ള കാര്യം ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. ഓരോ വ്യക്തിയുടെയും ശാരീരിക ക്ഷമതയും പ്രായവും അനുസരിച്ച് പല രീതിയിലുള്ള നിയന്ത്രണങ്ങളും ലോക്ക്ഡൗൺ കഴിഞ്ഞാലും തുടരുമെന്നുള്ള കാര്യം ഉറപ്പായിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കഴിയേണ്ടി വരുമ്പോഴുള്ള മാനസികവും ശാരീരികവുമായിട്ടുള്ള ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്.
കുട്ടികളും മുതിർന്നവരും സമൂഹമാധ്യമങ്ങളുടെയും ടിവി പ്രോഗ്രാമുകളുടെയും അടിമത്വത്തിലേക്ക് മാറുന്ന അനാരോഗ്യ പ്രവണത ലോക്ക്ഡൗണിന്റെ അനന്തരഫലമായി കുടുംബങ്ങളെയും വ്യക്തികളെയും ബാധിച്ചേക്കാം. വീട്ടിൽ തന്നെ ചടഞ്ഞു കൂടുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് നിരവധി പഠനങ്ങൾ നടത്തേണ്ടതുണ്ട്. മതിയായ വ്യായാമം ഇല്ലാതെ വീട്ടിൽ തന്നെ ചടഞ്ഞു കൂടേണ്ടി വരുന്നതു മൂലവും സൂര്യപ്രകാശത്തിൻെറ അഭാവം മൂലവും ഒക്കെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വ്യക്തികൾ ബോധവാന്മാരാകേണ്ടതാണ്.
ഈ പശ്ചാത്തലത്തിലാണ് വൈറ്റമിൻ -ഡി സപ്ലിമെന്റ്സ് സ്പ്രിങ് ആൻഡ് സമ്മർ സീസണിൽ തുടർച്ചയായി കഴിക്കേണ്ടതിൻെറ ആവശ്യകതയെക്കുറിച്ച് പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് മുന്നോട്ടു വയ്ക്കുന്നത്. സാധാരണഗതിയിലുള്ള ജീവിതചര്യയിൽ ആവശ്യത്തിനുള്ള വൈറ്റമിൻ -ഡി സൂര്യപ്രകാശത്തിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതാണ് പക്ഷേ ഈ ലോക്ഡൗൺ പിരീഡിൽ ഭൂരിപക്ഷമാളുകളും വീടുകളിൽ തന്നെ കഴിയുന്ന അവസ്ഥയിൽ വൈറ്റമിൻ -ഡി ലഭിക്കാനുള്ള സാധ്യത വിരളമാണ്.
നേരത്തെ തന്നെ യുകെയിൽ താമസിക്കുന്നവർ ഒക്ടോബർ മുതൽ മാർച്ചുവരെ 10 മൈക്രോഗ്രാം വൈറ്റമിൻ -ഡി കഴിക്കണമെന്നുള്ള നിർദ്ദേശം പബ്ലിക് ഹെൽത്ത് ഓഫ് ഇംഗ്ലണ്ട് നൽകിയിട്ടുണ്ട്. വൈറ്റമിൻ -ഡി അസ്ഥികളുടെയും, മാംസപേശികളുടെയും ആരോഗ്യത്തിന് സുപ്രധാനമാണ് പക്ഷെ ശുപാർശ ചെയ്യപ്പെട്ടതിനപ്പുറം വൈറ്റമിൻ -ഡി സപ്ലിമെന്റ്സ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഉത്തമമല്ലാ.
സ്വന്തം ലേഖകൻ
ലോക്ക്ഡൗൺ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ ജീവിതത്തിൽ എന്ത് മാറ്റങ്ങളാണ് ഉണ്ടാക്കിയതെന്ന് 22 കാരിയായ മാദലിൻ ഹോൾഡിൻസ്കി പറയുന്നു. ഓഹിയോയിലെ സിൻസിനാറ്റിയിൽ പതിനേഴുകാരിയായ അനുജത്തിക്ക് ഒപ്പമാണ് താമസം. മാർച്ച് 20 ന് സമൂഹ അകലം( സോഷ്യൽ ഡിസ്റ്റൻസിങ് ) പാലിച്ചുകൊണ്ട് ബോയ്ഫ്രണ്ടിനൊപ്പം വാൾനട്ട് ഹിൽസിൽ നടക്കാൻ പോയിരുന്നു. ആറടിയിലേറെ അകലം പാലിച്ചാണ് നടന്നത്. സുഹൃത്തുക്കളോട് അകലം പാലിച്ചു കഴിയുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും, മൂന്നുവർഷമായി ലോങ്ങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് തുടരുന്ന വല്ലപ്പോഴും ഒരിക്കൽ മാത്രം കണ്ടുമുട്ടാൻ അവസരം ലഭിക്കുന്ന ഞങ്ങൾക്കിടയിൽ. ഇപ്പോൾ ഞങ്ങൾ മുഴുവൻ സമയവും വീട്ടിലുണ്ട് അതുകൊണ്ട് ദൂരത്ത് നിന്നെങ്കിലും കാണാൻ സാധിക്കുന്നു. എന്നാണ് ഇനി ലോക്ഡൗൺ മാറി പുറത്തൊക്കെ കറങ്ങിനടക്കാൻ കഴിയുന്നത് എന്ന് അറിയില്ല, എല്ലാവർക്കും നല്ലതു മാത്രം വരട്ടെ എന്ന് ആഗ്രഹിക്കുന്നു.
മാർച്ച് 29 ഓടെ വീട്ടിൽ പുതിയ ലോക്ക്ഡൗൺ നിയമങ്ങൾ വന്നു. ജോലി കഴിഞ്ഞാൽ ഉടനെ വസ്ത്രങ്ങൾ അലക്കുകയും കൈകൾ ഇടയ്ക്കിടെ കഴുകുകയും ചെയ്യുമായിരുന്നു. കൊറോണാ വൈറസ് ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന താഴെക്കിടയിലുള്ള ആളുകളുടെ ജീവിതത്തെക്കുറിച്ച് പഠിക്കുന്നുണ്ടായിരുന്നു, അതിന്റെ റിപ്പോർട്ട് തയ്യാറാക്കാനായി ഇടയ്ക്ക് ഹോംലെസ് ഷെൽറ്റർ സന്ദർശിക്കാറുണ്ടായിരുന്നു. ഓഹിയോ യൂണിവേഴ്സിറ്റി ഓൺലൈൻ ക്ലാസ്സ് നൽകുന്നുണ്ട്. അതിനാൽ വീട്ടിലിരുന്ന് തന്നെയാണ് പഠനം. മാർച്ച് 30ന് അനുജത്തിക്കൊപ്പം കാറിൽ മൗണ്ട് ആദംസിൽ പോയെങ്കിലും കാറിൽനിന്ന് പുറത്തേക്ക് ഇറങ്ങിയില്ല. അപ്പോഴേക്കും വീടിനു തൊട്ടടുത്തുള്ള ഒരുപാട് പേർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. അതിനു ശേഷം അധികം വീടിനു പുറത്തിറങ്ങിയിട്ടില്ല.
അനുജത്തി ഹൈസ്കൂളിൽ അവസാന വർഷം പഠിക്കുകയാണ്. സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ അവൾ മാനസികമായി നല്ല ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പക്ഷേ ഓൺലൈൻ ക്ലാസുകൾ ഉള്ളതിനാൽ അക്കാദമിക്സ് മാറ്റി വെക്കുന്നില്ല. ഏകദേശം ഏപ്രിൽ 8 ഓടുകൂടി ഹോം ക്വാറന്റൈൻ ശീലമായി. വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും, പ്രൊജക്ടർ ഉപയോഗിച്ച് അയലൽക്കാർ ഉൾപ്പെടെ സാമൂഹ്യ അകലം പാലിച്ച് ഒരുമിച്ചിരുന്ന് സിനിമ കാണുകയും ചെയ്തു. ഈ മഹാമാരിയുടെ സമയത്ത് എല്ലാവരും പരസ്പരം എത്ര സ്നേഹവും കരുതലുമാണ് നൽകുന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. പപ്പ, സംഗീതജ്ഞനാണ് ഇപ്പോൾ വീട്ടിനുള്ളിൽ മ്യൂസിക് കംപോസ് ചെയ്യുകയും ഓൺലൈൻ ക്ലാസുകൾ നൽകുകയും ചെയ്യുന്നു. മമ്മ ലോക്കൽ ഹൈസ്കൂളിലെ വോളണ്ടിയർ കോഡിനേറ്റർ ആണ്. ഇപ്പോൾ വീട്ടിലെ പഴയ തുണികളും കർട്ടനുകളും ഉപയോഗിച്ച് മാസ്ക്കുകൾ തുന്നുന്നു. അമ്മയുടെ സ്കൂളിലെ ഒരു ടീച്ചർ മരിച്ചപ്പോൾ കാറിന് പുറത്ത് പ്രത്യേക അനുശോചന സന്ദേശം എഴുതി ഒട്ടിച്ചാണ് മരണാനന്തര ചടങ്ങിൽ പങ്കെടുത്തത്.
കുടുംബത്തെ പറ്റിയും പ്രിയപ്പെട്ടവരെപറ്റിയും അവരോട് ചെലവഴിക്കുന്ന ക്വാളിറ്റി സമയത്തെപറ്റിയുമുള്ള കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമായി. ഞങ്ങൾക്കിടയിൽ ചെറിയ പിണക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, എല്ലാ കാര്യങ്ങളും ഒരുമിച്ച് ചെയ്യുന്നതിന്റെ പ്രത്യേക സന്തോഷം തിരിച്ചറിഞ്ഞു. തൊട്ടടുത്ത വീട്ടിലെ കുട്ടിയുടെ പിറന്നാൾ ആഘോഷിച്ചതും, ഒരു അപ്പാർട്ട്മെന്റ്കാർക്ക് മുഴുവൻ കാണാൻ പാകത്തിൽ പ്രൊജക്ടർ വച്ച് സിനിമ പ്രദർശനം നടത്തുന്നതും തുടങ്ങി. വ്യക്തികൾ പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ട്. ഈ മഹാമാരിക്കിടയിലും അത് പകർന്നു നൽകുന്ന സന്തോഷം ചെറുതല്ല.
ഡോക്ടർ എ. സി. രാജീവ് കുമാർ
ഒരു മഹാമാരിയുടെ സാമൂഹിക വ്യാപനം പ്രതിരോധിക്കാൻ നമ്മുടെ സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രദം ആകുന്നു എന്നത് കൊണ്ടാണ് ഇത്ര വേഗത്തിൽ തന്നെ ഇളവുകൾ നല്കാൻ ആവുന്ന സ്ഥിതി നമ്മുടെ സംസ്ഥാനത്തും രാജ്യത്തും ഉണ്ടായത്.
സാംക്രമിക രോഗങ്ങൾ മനുഷ്യനിൽനിന്ന് മനുഷ്യനിലേക്കു പകരുവാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ജനപതോദ്ധ്വംസനീയം അദ്ധ്യായത്തിൽ വിശദമാക്കുന്നുണ്ട്. കൂട്ടം കൂടിയുള്ള മുട്ടിയുരുമ്മിയുള്ള ഇരുപ്പ് യാത്ര, ഒരേ കട്ടിലിൽ കസേരയിൽ ഒരുമിച്ചോ അല്ലാതെയോ ഇരിക്കുക കിടക്കുക ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ വസ്ത്രം ആഭരണം സൗന്ദര്യ വസ്തുക്കൾ പരസ്പരം കൈമാറി ഉപയോഗിക്കുക എന്നിവ ജ്വരം പോലെയുള്ള രോഗങ്ങൾ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് സംക്രമിക്കും, പകരും എന്ന് പറയുന്നു. ഇത് തന്നെ ആണ് സാമൂഹിക അകലം പാലിക്കുന്നതിലൂടെ രോഗ വ്യാപനം തടയും എന്നത് സാർഥകമായത്.
ശുചിത്വ പാലനം അഭ്യംഗ സ്നാനം, തേച്ചുകുളി, ഭക്ഷണത്തിനു മുമ്പും പിമ്പും കൈകാലുകൾ വൃത്തിയായി കഴുകാനുള്ള നിർദേശം, ചൂട് വെള്ളം കുടിക്കാനും, അപ്പപ്പോൾ പാകം ചെയ്തു ചെറു ചൂടുള്ള ആഹാരം കഴിക്കാനും ഉള്ള നിർദേശം ഒക്കെയും രോഗ പകർച്ച തടയുന്നതിന് ഇടയാക്കിയിട്ടുണ്ട്.
ഇനിയും നിയന്ത്രണ ഇളവുകൾ ആഘോഷം ആക്കാതെ കരുതലോടെ സാമൂഹിക അകലം പാലിക്കുന്നതിലും യാത്രകൾ കുറച്ചും പുറത്തു നിന്നുള്ള ആഹാര പാനീയങ്ങൾ ഒഴിവാക്കിയും മറ്റുമുള്ളവ അനുസരിച്ചു നമുക്ക് മുന്നോട്ടു പോകാം.
മുതിർന്ന പൗരന്മാർക്കും പലതരം ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരും തങ്ങളുടെ രോഗങ്ങളുടെ ഇപ്പോഴത്തെ നില കൃത്യത വരുത്തേണ്ടതുണ്ട്. അതിനുള്ള ലബോറട്ടറി പരിശോധന വൈദ്യനിർദേശം എന്നിവയും നേടണം. ആരോഗ്യ പരിപാലനത്തിനും പ്രതിരോധം പുനരധിവാസം എന്നിവയെ കരുതി നിർദ്ദേശിച്ചിട്ടുള്ള ആയുർവേദ മാർഗങ്ങൾ സ്വീകരിച്ചു കൊണ്ട് ആയുരാരോഗ്യ സൗഖ്യം നേടാനാവും.
ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യം അകറ്റുവാൻ ഉള്ള ശോധന ചികിത്സകൾ, പഞ്ചകർമ്മ ചികിത്സ, രസം രക്തം മാംസം മേദസ് അസ്‌ഥി മജ്ജ ശുക്ലം എന്നീ ഏഴു ധാതുക്കളുടെയും സന്തുലിതാവസ്ഥ സാധ്യമാക്കുന്ന രസായന സേവനം എന്നിവ ആയുർവ്വേദം നിർദേശിക്കുന്നു.
ഒരു ആയുർവേദ വിദഗ്ദ്ധന്റെ നിർദേശങ്ങൾ അനുസരിച്ചു ഓരോരുത്തരുടെയും ശരീര പ്രകൃതിക്കും രോഗങ്ങക്കും അനുസരിച്ചു അവശ്യം ഉള്ളവ തിരഞ്ഞെടുക്കാവുന്നതാണ്.
ഇഞ്ചി, കുരുമുളക്, മഞ്ഞൾ, വെളുത്തുള്ളി, കറുവ, ഗ്രാമ്പ്, ചുക്ക് എന്നിവ അവസരോചിതമായി ആഹാരത്തിൽ ഉചിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അമുക്കുരം, ത്രിഫല, ഇരട്ടിമധുരം, തിപ്പലി, എന്നിവ ചേർന്നിട്ടുള്ള വ്യത്യസ്തങ്ങളായ ഔഷധ കൂട്ടുകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കെണ്ടതുണ്ട്.
രോഗ പ്രതിരോധത്തിനും പുനരധിവാസത്തിലും ആയുർവേദ മാർഗം ലോകം ശ്രദ്ധയോടെ ആണ് കാണുന്നത്. പ്രസിദ്ധനായ ഒരു സ്പെഷ്യലിറ്റി ഡോക്ടറുടെ നിർദേശം ഒരു സാമൂഹിക മധ്യത്തിൽ ഇത് സാക്ഷ്യപെടുത്തുന്നു.
ഇഞ്ചിയും നാരങ്ങയും ചവച്ചിറക്കി മഞ്ഞളിട്ട ചെറു ചൂടുള്ള വെള്ളവും കൂടി കുടിക്കുന്നത് തന്നെ രോഗാണു സംക്രമണം തടയും എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നനവുള്ള നാസാദ്വാരങ്ങളിലൂടെ ഉള്ള വൈറസ് പ്രവേശനം തടയാൻ കരിം ജീരകം ഞെരടി മണപ്പിച്ചു നോക്കാം. ചൂടുവെള്ളം വായ് നിറച്ചു കുറേ നേരം നിർത്തിയ ശേഷം തുപ്പി കളയുക. പല തവണ ഇതാവർത്തിക്കുക.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലെന്ന് ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമർ. കൊറോണ വൈറസ് പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞു ഡൊമിനിക് റാബ് മറുപടിയും നൽകി. ഈയൊരു സമയത്ത് സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്റ്റാർമർ അതൃപ്തി പ്രകടിപ്പിച്ചു. പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റിന്റെ (പിപിഇ) സാധനങ്ങൾ പരിശോധിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും സർക്കാർ പിന്നിലാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാതെ ചില നഴ്‌സുമാരും ഡോക്ടർമാരും തങ്ങൾ സുരക്ഷയില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുവെന്ന് പരാതിപ്പെടുന്നു. പിപിഇ നിർമ്മിക്കാൻ സഹായം നൽകാം എന്ന വാഗ്ദാനവുമായി 36 യുകെ കമ്പനികൾ സർക്കാരിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അവർക്കൊന്നും മറുപടി ലഭിച്ചില്ലെന്നും സ്റ്റാർമർ പറഞ്ഞു. ഒരു ദിവസം ലഭ്യമായ കൊറോണ വൈറസ് ടെസ്റ്റുകളുടെ എണ്ണം 40,000 ആണെങ്കിലും 20,000 ൽ താഴെ മാത്രം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
8,000 ബ്രിട്ടീഷ് ബിസിനസ് സ്ഥാപനങ്ങൾ പിപിഇ സഹായത്തിനുള്ള ആഹ്വാനത്തോട് പ്രതികരിച്ചതായും അവർക്കെല്ലാം പ്രതികരണം നൽകിയതായും 3000ത്തോളം പേർ ഇപ്പോൾ പിന്തുണയ്ക്കുന്നുണ്ടെന്നും സർക്കാറിന്റെ ചുമതലയുള്ള ഡൊമിനിക് റാബ് മറുപടി നൽകി. വിദേശത്ത് നിന്ന് പിപിഇ ലഭ്യമാക്കുന്നത് വളരെയധികം ബുദ്ധിമുട്ട് ഉളവാക്കുമെന്ന് റാബ് കൂട്ടിച്ചേർത്തു. വൈറസ് നിയന്ത്രിക്കുന്ന കാര്യത്തിൽ മാത്രമല്ല, അടുത്ത ഘട്ടത്തിലേക്ക് രാജ്യത്തെ കടത്തുന്നതിലും കൂടുതൽ പരിശോധനകൾ നിർണായകമാകും. ചില ആരോഗ്യ പ്രവർത്തകർക്ക് അവരുടെ പ്രാഥമിക പരിശോധന തൃപ്തികരമല്ല എന്നും അതിനാൽ വീണ്ടും പരിശോധന നടത്തിയെന്നും സാമൂഹ്യ പരിപാലന മന്ത്രി ഹെലൻ വാട്‌ലി മാധ്യമങ്ങളോട് പറഞ്ഞു. ചോർന്ന രേഖയിൽ നിന്ന്, ആയിരക്കണക്കിന് എൻഎച്ച്‌എസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിഴവുകളുണ്ടെന്ന് ഡെയ്‌ലി ടെലിഗ്രാഫ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലുള്ള ടെസ്റ്റുകൾ വ്യാഴാഴ്ചയ്ക്കകം നിർത്തണമെന്നും പകരം വാണിജ്യ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന ടെസ്റ്റുകൾ ഉപയോഗിക്കണമെന്നും പിഎച്ച്ഇ ടെസ്റ്റിംഗ് സെന്ററുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെറ്റായ പരിശോധനകൾ മൂലം രോഗികളായ ആരോഗ്യപരിപാലന തൊഴിലാളികളെ ആശുപത്രികളിലേക്കും കെയർ ഹോമുകളിലേക്കും ജോലിക്ക് അയച്ചിട്ടുണ്ടെന്നതിന്റെ സാധ്യതയെയും വാട്ട്ലി തുറന്നുകാട്ടി. ” രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒറ്റപ്പെടുക എന്നതാണ് മാർഗം. ടെസ്റ്റുകളുടെ വിശ്വാസ്യത ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്.” അവർ പറഞ്ഞു. രോഗലക്ഷണങ്ങളുള്ള ആളുകളിൽ പരിശോധന കേന്ദ്രീകരിക്കുന്നതിന്റെ ഒരു കാരണം, ലക്ഷണങ്ങളുള്ളപ്പോൾ പരിശോധന ഏറ്റവും കൃത്യമാകും എന്നതുതന്നെയാണ്. എന്നാൽ ആളുകളെ ഫലപ്രദമായ രീതിയിൽ പരിശോധിക്കുന്നത് നമ്മൾ ഉറപ്പാക്കണമെന്ന് വാട്ട്ലി കൂട്ടിച്ചേർത്തു.
യുകെയിലുടനീളം കൊറോണ വൈറസ് പരിശോധനയ്ക്കുള്ള ശേഷി വർദ്ധിക്കുന്നത് വളരെ വലിയ കാര്യമാണെന്ന് ഹാൻകോക്ക് അറിയിച്ചു. ഈ മാസം അവസാനത്തോടെ ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എങ്കിലും ലഭ്യമായ COVID-19 ടെസ്റ്റിംഗ് ശേഷിയുടെ പകുതിയിൽ താഴെ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള ടെസ്റ്റിംഗ് സെന്ററുകളിലേയ്ക്ക് പോകുന്നത് ചിലർക്ക് ബുദ്ധിമുട്ടാണെന്ന് എംഎസ് വാട്ട്‌ലി സമ്മതിച്ചു. അതിനാൽ നിലവിലെ 27 സൈറ്റുകളിൽ നിന്ന് ഡ്രൈവ് ത്രൂ ടെസ്റ്റിംഗ് സെന്ററുകളുടെ എണ്ണം 50 ആക്കി ഉയർത്തുകയാണെന്നും ഹോം ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്യാൻ ആരംഭിക്കുകയാണെന്നും അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കൊറോണ വൈറസിന്റെ വ്യാപനം കടിഞ്ഞാണില്ലാതെ മുന്നേറുമ്പോൾ രാജ്യത്തെ എല്ലാ മേഖലകളും സ്തംഭനാവസ്ഥയിൽ ആണ്. ലോക് ഡൗണും സാമൂഹിക അകലം പാലിക്കലും ഉടൻതന്നെ പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉടനെയൊന്നും പഴയപടി തിരിച്ചുവരാത്ത മേഖല വിദ്യാഭ്യാസരംഗം ആയിരിക്കും. പഴയ രീതിയിലുള്ള ഒരു അധ്യയനം എത്ര നാൾ കഴിഞ്ഞ് സാധ്യമാവും എന്ന് ആർക്കും പ്രവചിക്കാൻ പറ്റാത്ത സാഹചര്യമാണ് രാജ്യമൊട്ടാകെ. നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് നടത്തിയ ഒരു സർവ്വേ പ്രകാരം 81 ശതമാനം വിദ്യാർത്ഥികളും തങ്ങളുടെ ഭാവി തൊഴിൽസാധ്യതകളെ കോവിഡ് 19 ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ് 95 ശതമാനം വിദ്യാർത്ഥികളും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്‌ഥിതി കൊറോണ വൈറസ് കാരണം തകരാറിലാവും എന്നും തന്മൂലം പുതിയ തൊഴിലവസരങ്ങൾ കുറയുമെന്നും ഭയപ്പെടുന്നു. കോവിഡ് 19ന്റെ വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഉന്നതവിദ്യാഭ്യാസരംഗത്ത് പഠനം നടത്തുന്ന വിദ്യാർഥികളെയാണ്. സ്കൂൾ പരീക്ഷ ഇല്ലാതെയുള്ള ക്ലാസ് പ്രമോഷൻ ഒക്കെ സാധ്യമാവും. എങ്കിലും ഉയർന്ന ക്ലാസ്സുകളിലും ഉന്നത വിദ്യാഭ്യാസരംഗത്തും ഇത് അപ്രായോഗികമാണ്. അതുകൊണ്ടുതന്നെ പല വിദ്യാർഥികളും തങ്ങളുടെ ഒരു അധ്യയന വർഷം തന്നെ നഷ്ടപ്പെടുമോ എന്ന ഭയപ്പാടിലാണ്. 33 ശതമാനം വിദ്യാർത്ഥികളും ഇനി പഠനത്തിലേക്ക് തിരിച്ചു വരാൻ പറ്റുമോ എന്ന് ഭയം ഉള്ളവരാണ്. കൊറോണ വൈറസ് മൂലമുണ്ടായ തൊഴിൽ നഷ്ടവും മറ്റും ഉള്ള കാരണങ്ങൾ കൊണ്ടും ഇനി പഠനം തുടരണമെന്നുണ്ടെങ്കിൽ 85% വിദ്യാർഥികൾക്കും സാമ്പത്തികമായ താങ്ങുണ്ടെങ്കിൽ മാത്രമേ തുടർപഠനം സാധ്യമാവുകയുള്ളൂ.
വിദ്യാർഥികൾ കൂടുതൽ സാമ്പത്തിക ബാധ്യത ഇല്ലാതെ തുടർപഠനം സാധ്യമാക്കണമെന്നു നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ഒരു വർഷത്തെ ഫീസ് എഴുതിതള്ളൽ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളൽ തുടങ്ങിയ നടപടികളിലൂടെ വിദ്യാർത്ഥികളിലുണ്ടായ അരക്ഷിതാവസ്ഥ മാറ്റിയെടുക്കണം എന്നാണ് വിദ്യാർത്ഥി യൂണിയന്റെ ആവശ്യം. വിദ്യാർത്ഥികളിലുള്ള അരക്ഷിതാവസ്ഥ മനസ്സിലാക്കുന്നു എന്നും അവർക്ക് പഠനം പൂർത്തിയാക്കുന്നതിനുള്ള എല്ലാ പിന്തുണയും നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് വക്താവ് അറിയിച്ചു. നിലവിലെ അധ്യയനവർഷത്തിന്റെ ശേഷിക്കുന്നകാലം വിദ്യാർത്ഥികൾക്ക് മെയിന്റനൻസ് ലോണുകളിൽ നിന്നുള്ള പണം ലഭിക്കും. കൂടാതെ അവശത അനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സർവകലാശാലകളുടെ പണം വിനിയോഗിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ബ്രിട്ടണിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ചിലത് ഈ വർഷം മുഴുവൻ നീണ്ടു നിൽക്കുമെന്ന് ഗവൺമെന്റിന് ചീഫ് മെഡിക്കൽ അഡ്വൈസർ അറിയിച്ചു. ജനജീവിതം ഉടൻ തന്നെ സാധാരണ നിലയിലേക്ക് പോകുന്നത് അസാധ്യമാണ്. ഉടൻതന്നെ ഈ രോഗത്തെ പൂർണമായി നിർമാർജനം ചെയ്യുവാൻ സാധിക്കുകയില്ല. അതിനാൽ ജനങ്ങൾ എല്ലാവരും തങ്ങളാലാവുന്ന നിയന്ത്രണങ്ങൾ പാലിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.യു കെയിൽ കഴിഞ്ഞദിവസം 759 മരണം രേഖപ്പെടുത്തിയതോടെ മൊത്തം മരണസംഖ്യ 18100 ലേക്ക് ഉയർന്നു.
ഇതിനിടയിൽ 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകൻ മൈക്ക് ഫിഷർ പറഞ്ഞു. നിലവിൽ ബ്രിട്ടണിലെ കോവിഡ് -19 ബാധിതരിൽ 54 ശതമാനവും 50 മുതൽ 69 വയസ്സിന് മധ്യേയുള്ളവരാണ് എന്നത് ഈ വാദത്തെ ശരിവയ് ക്കുന്നു. ഇതോടൊപ്പംതന്നെ അമിതവണ്ണവും പൊണ്ണത്തടിയും ഉള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ടുകൾ.
അതിനാൽ 50 വയസ്സിനു മുകളിലുള്ളവർ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം പലഭാഗങ്ങളിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്. കൊറോണ ബാധയെ ഉടൻതന്നെ ഇല്ലായ്മ ചെയ്യുവാൻ സാധിക്കുകയില്ല. എന്നാൽ ജനങ്ങളുടെ സഹകരണമാണ് ആവശ്യമെന്നും ഗവൺമെന്റ് ചീഫ് മെഡിക്കൽ അഡ്വൈസർ ഓർമിപ്പിച്ചു. നിലവിൽ 50 വയസ്സിനു മുകളിലുള്ള രോഗബാധിതരിൽ, 19 ശതമാനവും പുരുഷൻമാരാണ്. 7.8 ശതമാനം മാത്രമാണ് സ്ത്രീകൾ. അതിനാൽ 50 വയസ്സിന് മുകളിലുള്ളവർ കൃത്യമായ നിയന്ത്രണങ്ങൾ പാലിക്കണം.
സ്വന്തം ലേഖകൻ
എത്നിക് ന്യൂനപക്ഷങ്ങളെ കോവിഡ് 19 കൂടുതലായി ബാധിക്കുന്നുവെന്ന് റിപ്പോർട്ട്. യുകെയിലെയും സമാനമായ മറ്റ് രാജ്യങ്ങളിലെയും രോഗികളുടെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇത് സ്ഥിതീകരിച്ചത്. ഇംഗ്ലണ്ടിന്റെ പൊതുജനാരോഗ്യ വിഭാഗം ഉടൻ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിടും. വൈറസ് കൂടുതലായി ബാധിക്കുന്നത് എത്തരക്കാരെയാണെന്ന് പഠനം നടന്നിരുന്നു, അതിനനുസരിച്ച് ചികിത്സ നൽകാനും രോഗവ്യാപനം തടയാനും വേണ്ടിയായിരുന്നു ഇത്. ഇത്തരക്കാരെ കൂടുതൽ ശ്രദ്ധിക്കണം എന്ന സന്ദേശമാണ് ഇതിൽനിന്ന് ലഭിക്കുന്നതെന്ന് പ്രൊഫസർ വിറ്റി പറഞ്ഞു. ഇതിനെപ്പറ്റി കൂടുതൽ പഠനം നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എത്നിക് ന്യൂനപക്ഷങ്ങളെ വൈറസ് കൂടുതലായി ബാധിക്കുന്നു എന്നതിനെപ്പറ്റി എല്ലായിടത്തും കൃത്യമായ തെളിവുകൾ ഇല്ല.
ഇംഗ്ലണ്ടിലും വെയിൽസിലും നോർത്തേൺ അയർലൻഡിലും ഐസിയുവിൽ അഡ്മിറ്റ് ചെയ്ത 3,300 ഓളംരോഗികളിൽ, 30 ശതമാനം പേർ ന്യൂനപക്ഷത്തിൽ നിന്നുള്ളവരാണ്. ഈ കണക്ക് പ്രകാരം പൂർണ്ണമായ ഒരു നിഗമനത്തിൽ എത്താൻ കഴിയില്ല. മറ്റ് സ്ഥലങ്ങളിലെ കണക്കുകൾ കൂടി പരിശോധിക്കേണ്ടിവരും. ലണ്ടനിൽ ജീവിക്കുന്ന 40 ശതമാനത്തോളം ആളുകൾ എത്നിക് ന്യൂനപക്ഷമാണ്. എന്നാൽ പ്രൊഫസർ കുന്തിയുടെ അഭിപ്രായത്തിൽ മറ്റ് വസ്തുതകൾ കൂടി പരിശോധിക്കേണ്ടിവരും. രോഗികളുടെ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകൾ, തൊഴിൽ, വിശ്വാസങ്ങൾ, തിങ്ങി പാർക്കുന്ന പാർപ്പിട വ്യവസ്ഥ, പൂർണ്ണമായി സെൽഫ് ഐസൊലേഷനിൽ ഇരിക്കാനുള്ള ബുദ്ധിമുട്ട്, ഡയബറ്റിസ്, ഹൃദ്രോഗം തുടങ്ങിയവ മൂലവും, ഇവർക്കിടയിൽ രോഗവ്യാപനം സാധാരണമാണ്. എന്നാൽ മറ്റു രാജ്യങ്ങളിലെ കണക്കുകൾ പ്രകാരവും ന്യൂനപക്ഷങ്ങൾ കൂടുതൽ രോഗബാധിതരാകുന്നു എന്നത് ആശങ്കവഹമാണ്. ചിക്കാഗോവിൽ കൊറോണ ബാധിച്ച 70% പേർ എത്തിനിക് ന്യൂനപക്ഷമായിരുന്നു.
അതേസമയം പ്രായമായവരെയും ദുർബലരെയും പരിപാലിക്കുന്ന കെയർ ഹോമുകളിൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ഇംഗ്ലണ്ടിൻെറ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. അവിടുത്തെ അന്തേവാസികൾ രോഗം പിടിപെടാൻ കൂടുതൽ സാധ്യതയുള്ളവരാണ് എന്നതാണ് കാരണം. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്ക് പ്രകാരം ഏപ്രിൽ 10 വരെയുള്ള ഒരാഴ്ച കെയർ ഹോമുകളിലെ മരണസംഖ്യ 1000 എത്തിയിരുന്നു. അതേസമയം വൈറസ് ബാധ മൂലം മാത്രമല്ല ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തതെന്നും, മറ്റു രോഗങ്ങളും മരണകാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിവായി ചികിത്സ ലഭിച്ചുകൊണ്ടിരുന്ന പലർക്കും ചികിത്സ മുടങ്ങിയ ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. കെയർ ഹോമുകളിൽ ഉള്ളവർ ചികിത്സയ്ക്കും മറ്റുമായി പുറത്തുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നുണ്ട്, ഇത് രോഗവ്യാപനത്തിനുള്ള സാധ്യത കൂട്ടുന്നു എന്നുമാത്രമല്ല മറ്റ് രോഗങ്ങളോ പ്രായാധിക്യമോ ഉള്ള വ്യക്തികൾക്ക് കൊറോണ ബാധിച്ചാൽ ഫലപ്രദമായി ചികിത്സിച്ച് മാറ്റാൻ കഴിയില്ല.
ഡർബി: യുകെ മലയാളി കുടുംബങ്ങൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് വളരെ ദുഷ്ക്കരമായ പാതയിൽ കൂടിയാണ്. ഒരു മരണം നടന്നാൽ അതിൽ പങ്കെടുക്കാൻ പോലും നിർവാഹമില്ലാത്ത ഒരു സാമൂഹിക അവസ്ഥ.. ഒരു കൂട്ടുകാരൻ, സഹപ്രവർത്തകൻ.. വേണ്ട അത് അമ്മയാകാം അച്ഛനാകാം, ഭാര്യയാകാം, ഭർത്താവ്, മക്കൾ ആകാം… തന്റെ പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നുള്ള് മണ്ണിടുവാൻ പോലും ഉള്ള അവസരം വെട്ടിച്ചുരുക്കിയ കൊറോണ എന്ന വൈറസ് … ഇതിനെല്ലാം നടുവിൽ ആണ് ഡെർബിയിൽ നിര്യാതനായ സിബി മോളെപറമ്പിൽ മാണിയുടെ ശവസംസ്ക്കാരം ഇന്ന് നടന്നത്.മുൻപ് അറിയിച്ചിരുന്നതുപോലെ രാവിലെ 9.45 നു തന്നെ സംസ്ക്കാര ചടങ്ങുകൾ ആരംഭിച്ചു. ഏകദേശം നാൽപത് മിനിട്ടാണ് വീട്ടിലുള്ള പ്രാർത്ഥനയ്ക്കായി എടുത്തത്. യുകെയിലെ നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് സമയക്രമം പോലും പാലിച്ചുകൊണ്ടാണ് വീട്ടിലെ കർമ്മങ്ങൾ പൂർത്തിയാക്കിയത്. മാർ ബസേലിയസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് പള്ളി ഡെർബിയുടെ ചുമതല വഹിക്കുന്ന ഫാദർ സിജു വർഗീസ് കൗങ്ങമ്പിള്ളിൽ ആണ് നേതൃത്വം നൽകിയത്.
തുടർന്നുള്ള ചടങ്ങുകൾക്കായി ഡെർബിയിൽ നിന്നും കുറച്ചകലെയുള്ള നോട്ടിങ്ഹാം റോഡ് സെമെട്രിയിൽ പതിനൊന്ന് മണിയോടെ എത്തിച്ചേർന്നു. പതിനൊന്നരയോടെ സെമെട്രിയിലെ ശവസംക്കാര ചടങ്ങുകൾ പൂർത്തിയാക്കുകയും ചെയ്തു. നാട്ടിൽ ബോഡി കൊണ്ടുപോകാൻ ഉള്ള സാഹചര്യം ഇല്ലാത്തതുകൊണ്ട് അതിന് ശ്രമിച്ചില്ല. എന്നാൽ നാട്ടിൽ ഉള്ളവരുടെ ബന്ധുക്കളുടെ വിഷമതകൾ ഒരുപരിധി വരെ കുറയ്ക്കുവാൻ ശവസംസ്ക്കാര ചടങ്ങുകൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്‌തത് സഹായിച്ചു.
1970 തിൽ കൂത്താട്ടുകുളത്തിന് അടുത്തുള്ള വടകരയിൽ മോളെപ്പറമ്പിൽ MR & MRS മാണി സ്‌കറിയയുടെ മകനായി ജനനം. സെന്റ് ജോൺസ് ജാക്കോബൈറ്റ് സിറിയൻ പള്ളി ഇടവകാംഗം. ഒരു സഹോദരി മാത്രമാണ് സിബിക്ക് ഉള്ളത്, പേര് സിനി. ഉഴവൂർ കോളേജിൽ വിദ്യാഭ്യസം പൂർത്തിയാക്കിയ സിബി പിന്നീട് മൈസൂർ ജെ എസ് എസ് കോളേജ് ഓഫ് ഫർമസിയിൽ ഉന്നത ബിരുദം കരസ്തമാക്കി.
ജീവിത യാത്രയിൽ സിബിയുടെ ജീവിത പങ്കാളിയായി അങ്കമാലിക്കാരി അനു വർക്കി കടന്നുവന്നു. സിബിയുടെയും അനുവിന്റെയും സ്വപനങ്ങൾക്ക് ചിറകുകൾ നൽകി ജോൺ സക്കറിയ, മാർക്ക് സക്കറിയ എന്നീ രണ്ട് ആൺ കുട്ടികൾ. കുടുംബ ജീവിതത്തിലെ തിരക്കുകൾ ഉള്ളപ്പോഴും നാട്ടിലെ സാമൂഹിക, സാമുദായിക മണ്ഡലത്തിൽ ഒരു ക്രിയാത്മക വ്യക്തിയായി നിലകൊണ്ടിരുന്നു പരേതനായ സിബി മാണി. എപ്പോഴും ചെറു പുഞ്ചിരിയോടെ കൂടി ഇടവക പ്രവർത്തനങ്ങളിൽ കർമ്മനിരതനായിരുന്ന സിബി എല്ലാവരുടെയും ഇഷ്ടകഥാപാത്രമായിരുന്നു.യുകെയിൽ വന്നശേഷവും താൻ ചെയ്‌തു വന്ന പ്രവർത്തികൾ സമൂഹത്തിനായി ചെയ്യുന്നതിൽ കുറവ് വരുത്തിയിരുന്നില്ല. ഡെർബിയിലെ മലയാളികളുടെ പ്രിയപ്പെട്ട സിബിക്ക് കൊറോണ വൈറസ് ബന്ധിച്ചപ്പോഴും ഒരാളും ഇത്തരമൊരു ദുരന്തം മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല.
അങ്ങനെ യുകെയിലെ മലയാളികളുടെ ദുഃഖവെള്ളി പ്രാർത്ഥനകൾക്കിടയിൽ ആണ് മലയാളി മനസ്സുകളെ തളർത്തി സിബിയുടെ (49) മരണവാർത്ത പുറത്തുവന്നത്. വെന്റിലേറ്ററിൽ ചികിത്സയിൽ ഇരിക്കെയാണ് സിബി മരണപ്പെടുന്നത്.
ഇദ്ദേഹത്തിന് കാർഡിയാക് അറസ്ററ് ഉണ്ടായതാണ് മരണത്തിന് കാരണമായത്. മൂന്ന് വർഷം മുൻപാണ് സിബി ഡെർബിയിലേക്ക് താമസം മാറിയത്. ബ്രയിറ്റണനിൽ നിന്നും ആണ് സിബി ഡെർബിയിൽ എത്തിയത്.[ot-video][/ot-video]
ഷിബു മാത്യൂ
മുത്ത് രത്ന്നക്കര. അധികമാരും കേള്‍ക്കാത്ത ഒരു സ്ഥലം. കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ പുതുക്കാടിനും ഇരിങ്ങാലക്കുടയ്ക്കും അടുത്തുള്ള സ്ഥലമാണിത്. ത്രിശ്ശിവപേരൂര്‍ക്കാര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും ഈ സ്ഥലം ഏതെന്ന്. ജീവിതം പച്ച പിടിപ്പിക്കാന്‍ ഒരു വീഡിയോ കാസറ്റ് ലൈബ്രറിയും അതിനോട് ചേര്‍ന്ന് പാട്ടുകള്‍ റിക്കോര്‍ഡ് ചെയ്ത് കൊടുക്കുന്ന ഒരു കാസറ്റ് കടയും. സാങ്കേതീകവിദ്യ വളരാന്‍ തുടങ്ങിയ കാലത്ത് ആകാശവാണി ആധുനികതയ്ക്ക് വഴിമാറികൊടുത്തപ്പോള്‍ അത് സന്ദര്‍ഭമാക്കി പാട്ടുകള്‍ കാസറ്റില്‍ റിക്കോര്‍ഡ് ചെയ്ത് വില്ക്കാനാരംഭിച്ചു. ഇന്നത്തെപ്പോലയല്ല അന്ന്. റിക്കോര്‍ഡ് ചെയ്ത് തീരുന്ന സമയം മുഴുവനും റിക്കോര്‍ഡ് ചെയ്യുന്ന പാട്ടുകള്‍ കേട്ടിരിക്കണം. ശ്രുതിയും താളവും തെറ്റാതെ എന്നു പറയുന്നതുപോലെ തന്നെ കാസറ്റ് വലിയുന്നുണ്ടോ കറന്റ് പോകുന്നുണ്ടോ എന്ന് കാത്തിരിക്കണം. മൂന്ന് വര്‍ഷം കട നടത്തി. റിക്കോര്‍ഡ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ശ്രുതിയും താളവും പഠിച്ചു. ശ്രീക്കുട്ടന്റെ ഭാഷയിയില്‍ പറഞ്ഞാല്‍ സംഗതിയും ടെമ്പോയും.. കാസെറ്റ് കടയാണെന്റെ ഗുരു.
സംഗീതത്തില്‍ ഇതാണ് ആകെയുള്ള എന്റെ സമ്പത്ത്.
യോര്‍ക്ഷയര്‍ സംഗീതം.
ഷൈന്‍ കള്ളിക്കടവില്‍.
യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ക്ഷയറില്‍ സംഗീതം പഠിക്കാതെ, സംഗീത പാരമ്പര്യങ്ങളൊന്നുമില്ലാതെ, റിക്കോര്‍ഡ് ചെയ്തു കൊടുത്ത പതിനായിരക്കണക്കിന് പാട്ടുകളുടെ ബലത്തില്‍ ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ പാടി കഴിവ് തെളിയ്ച്ച തൃശ്ശൂര്‍ക്കാരന്‍. മലയാളികള്‍ക്കഭിമാനം. മലയാളത്തോടൊപ്പം തമിഴും തെലുങ്കും ഹിന്ദിയും പഞ്ചാബിയുമൊക്കെയുണ്ട്. ഇതില്‍ ജാതിമത ഭേതവ്യത്യാസങ്ങള്‍ ഒന്നുമില്ല. വിശുദ്ധ കുര്‍ബാനയുള്‍പ്പെട്ട ക്രിസ്തീയ ഭക്തിഗാനങ്ങളും അയ്യപ്പഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളുമൊക്കെ ഇതില്‍ പ്രധാനമാണ്.
മുത്ത് രത്ന്നക്കര കള്ളിക്കടവില്‍ വിശ്വംഭരന്‍ ഷൈമാവതി ദമ്പതികളുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് ഷൈന്‍. ഇളയത് സഹോദരി ഷെന്‍സി. അച്ഛന്‍ ഗവണ്‍മെന്റ് സര്‍വ്വീസിലും അമ്മ ഹിന്ദി അദ്ധ്യാപികയും. ഒരു സാധാരണ കുടുംബം എന്നതിലപ്പുറം സംഗീതവുമായി യാതൊരു ബന്ധവും പാരമ്പര്യമായി ഇവര്‍ക്കില്ല. ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന കാലത്ത് ‘തുകിലുണരൂ.. തുകിലുണരൂ.. എന്ന ഗാനം യുവജനോത്സവത്തില്‍ പാടി. രണ്ടാംസ്ഥാനം നേടുകയും ചെയ്തു. പിന്നീടൊന്നും നടന്നില്ല. കൊളേജില്‍ പഠിക്കുന്ന കാലത്ത് പാട്ടുകള്‍ പാടിയിരുന്നെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. നാട്ടില്‍ ‘മരണഫണ്ട് ‘ എന്ന ചാരിറ്റി സംഘടനയുടെ വാര്‍ഷിക ആഘോഷ വേളയില്‍ അവതരിപ്പിക്കുന്ന കലാപരിപാടികളില്‍ പഴയകാല ഗാനങ്ങളുടെ ട്രാക്കുകളോടൊപ്പം ചില ഗാനങ്ങളില്‍ പാടിയിരുന്നു. ഇതൊക്കെയാണ് സംഗീത ലോകത്തെ ഷൈനിന്റെ മുന്‍കാല പരിചയം.
2006 ല്‍ യുകെയിലെത്തിയ ഷൈന്‍
2010 ടെയാണ് സംഗീത ലോകത്തിലേയ്ക്ക് തനതായ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയത്. യോര്‍ക്ക്ക്ഷയറിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടിയില്‍ അതിഥിയായെത്തിയ ഷൈന്‍ അക്കാലത്ത് ഗാനമേളകളില്‍ തിളങ്ങി നിന്ന വേല്‍മുരുകാ… ഹരോ ഹരാ.. എന്ന ഗാനം പാടി യുകെ മലയാളികളുടെ ഹൃദയം കവര്‍ന്നുതുടങ്ങി. സംഗീത ലോകത്തേയ്ക്കുള്ള കാല്‍വെയ്പ്പായിരുന്നു അത്. തുടര്‍ന്ന് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയില്‍ പാടി തുടങ്ങി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സിംഫണി ഓര്‍ക്കസ്ട്രാ കീത്തിലിയിലൂടെ യുകെയിലെ പല പ്രമുഖ സ്റ്റേജിലും പാടി. സ്‌കോട്‌ലാന്റിലും വെയില്‍സിലും ലണ്ടണിലുമൊക്കെ ഷൈന്‍ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മുന്നോറോളം സ്റ്റേജുകളില്‍ ഇതിനോടകം പാടി.
ഗാനമേളകളില്‍ പ്രേക്ഷകരുടെ പ്രതികരണം എന്താണ് എന്ന ചോദ്യത്തിന് ആസ്വാദനത്തെ ആശ്രയിച്ചിരിക്കും എന്നായിരുന്നു മറുപടി. യുകെയിലെ പ്രമുഖ നഗരമായ
സ്റ്റോക് ഓണ്‍ ട്രെന്റില്‍ പാടിയപ്പോള്‍ പാട്ടിനിടയ്ക്ക് മൈയ്ക് പിടിച്ചു വാങ്ങിയ ഒരു ആസ്വാദനകനും എനിക്കുണ്ട്. അതും മറ്റൊരു തരത്തില്‍ പ്രതികരണമാണല്ലോ?? ഷൈന്‍ പറയുന്നു.
അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുത്ത മലയാളം യുകെ ന്യൂസിന്റെ എക്‌സല്‍ അവാര്‍ഡ് ദാന ചടങ്ങിലും രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത മാഞ്ചെസ്റ്ററിലെ ഫോറം സെന്ററില്‍ നടന്ന ചാരിറ്റി ഈവെന്റിലും പാടാന്‍ അവസരം ലഭിച്ചത്ത് സംഗീതം പഠിക്കാത്ത തന്റെ ജീവിത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു എന്ന് ഷൈന്‍ പറയുന്നു.
ആയിരത്തി അഞ്ഞൂറിലധികം പാട്ടുകള്‍ ഇതിനോടകം ഷൈന്‍ പാടി. മൂവായിരത്തോളം ട്രാക്കുകള്‍ ഷൈനിന്റെ കൈവശമുണ്ട്. ബാക്കിയുള്ള ട്രാക്കുകളോടൊപ്പവും പാടാന്‍ ശ്രമിക്കുകയാണിപ്പോള്‍. ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ളത് ക്ലാസിക്കല്‍ സംഗീതമാണ്. ഒരു കാലഘട്ടത്ത് തിളങ്ങി നിന്ന ഗാനങ്ങളെല്ലാം ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി. പുതുതായി ഒന്നും ജനിക്കുന്നുമില്ല. അതിനുള്ള അവസരം മലയാള സിനിമ ഒരുക്കി കൊടുക്കുന്നില്ല. മലയാള സിനിമയില്‍ നിന്നാണല്ലോ എല്ലാ ഗാനങ്ങളും രൂപപ്പെട്ടിട്ടുള്ളത്. ഷൈന്‍ ചോദിക്കുന്നു.
ഭാസേട്ടനും ചിത്രയുമാണ് ഷൈനിന്റെ ഇഷ്ട ഗായകര്‍. പക്ഷേ, എം. ജി. ശ്രീകുമാറിന്റെ ഗാനങ്ങളാണ് ഷൈന്‍ പാടുന്നതിലധികവും. പാടാനെളുപ്പമുള്ള ഗാനങ്ങളാണ് എം. ജി. ശ്രീകുമാറിന്റെതെന്ന് ഷൈന്‍ അവകാശപ്പെടുന്നു.
യുകെയിലുള്ള മറ്റ് മലയാളി ഗായകരെക്കുറിച്ചു ചോദിച്ചപ്പോള്‍??
ഗായകരെക്കൊണ്ട് അനുഗ്രഹീതമാണ് ബ്രിട്ടണ്‍.
ധാരാളം ഗായകരുണ്ട്. എല്ലാവരും നന്നായി പാടുന്നു.
പക്ഷേ, പഴയകാല ഗാനങ്ങളോടാണ് പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും താല്പര്യം. ഗാനമേളകളില്‍ പാടുമ്പോള്‍ പഴയ കാല ഗാനങ്ങള്‍ പാടാന്‍ പ്രേക്ഷകര്‍ ആവശ്യപ്പെടാറുണ്ട്. ഒരിക്കല്‍ പാടിയ ഗാനം വീണ്ടും പാടേണ്ടി വന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് : അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളം…, ആമ്പല്‍പ്പൂവേ… അണിയും പൂവെ… നീയറിഞ്ഞോ…, ആയിരം പാദസരങ്ങള്‍ കിലുങ്ങി… തുടങ്ങിയ ഗാനങ്ങള്‍ പല സ്ഥലത്തും വീണ്ടും പാടേണ്ടി വന്നിട്ടുണ്ട്.
പുതിയ തലമുറയുടെ ട്രെന്റ് എന്താണ്. പഴയ കാല മലയാള സിനിമാ ഗാനങ്ങളൊടുള്ള അവരുടെ സമീപനം എന്താണ്?
തലമുറകളുടെ അന്തരം അവര്‍ക്കുണ്ട് ഉണ്ട്. ഭാഷ വ്യക്തമായി അറിയാത്തതുകൊണ്ടോ, സാഹചര്യവുമായി ജീവിക്കാത്തതു കൊണ്ടോ, എന്താണെന്നറിയില്ല. മലയാള സിനിമാ ഗാനങ്ങളോട് കേരളത്തിന് പുറത്തുള്ള പുതിയ തലമുറയ്ക്ക് അത്ര താല്പര്യമില്ല.
കുടുംബത്തേക്കുറിച്ച് ചോദിച്ചപ്പോള്‍…
ഷൈന്‍ ഇപ്പോള്‍ റോയല്‍ മെയിലിലാണ് ജോലി ചെയ്യുന്നത്.
ഭാര്യ റെനി കയ്പ്പറമ്പില്‍. ബ്രാഡ് ഫോര്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. രണ്ട് മക്കളാണ്. മൂത്തത് മോള്‍ ഐശ്വര്യ ഷൈന്‍. മെഡിസിന് പഠിക്കുന്നു. മോന്‍ ആദിത്യ ഷൈന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഐശ്വര്യ അത്യാവശ്യം പാടും. ഇതാണ് ഷൈനിന്റെ കുടുംബം.
സംഗീതം പഠിക്കാതെ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഷൈനിന്റെ കൈയ്യില്‍ മൂവായിരത്തോളം ഗാനങ്ങളുടെ ട്രാക്കുകളുണ്ട്. പാടാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതായ്ച്ചു കൊടുക്കാന്‍ തയ്യാറാണ് എന്ന് ഷൈന്‍ പറയുന്നു.
സംഗീതം പഠിക്കാതെ ഒരു അനുഗ്രഹീത ഗായകന്‍…
മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങള്‍….
പ്രേക്ഷകര്‍ ആസ്വദിച്ച ഗാനരംഗങ്ങള്‍ കാണുവാന്‍ താഴെ കാണുന്ന ലിംഗില്‍ ക്ലിക് ചെയ്യുക.
https://www.facebook.com/shibu.mathew.758737/videos/350448885157962/
https://www.facebook.com/shibu.mathew.758737/videos/347951528741031/
https://www.facebook.com/shibu.mathew.758737/videos/210077579195094/
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ബ്രിട്ടനിലെങ്ങും കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പോർ മുഖത്തെ പടയാളികളായ മലയാളി നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഒരു വലിയ ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി ആരോഗ്യ പ്രവർത്തകരെ അലട്ടുന്ന പ്രധാന പ്രശ്നം ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവമാണ്. അതുകൊണ്ടുതന്നെയാണ് എൻ എച്ച് എസ് ജീവനക്കാർ പലരും കോവിഡ് – 19ന് കീഴടങ്ങി മരണം വരിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞത്. ഇതുവരെ നൂറോളം എൻഎച്ച്എസ് ജീവനക്കാരാണ് മരണത്തിന് കീഴടങ്ങിയത്. ബ്രിട്ടനിലെ എൻഎച്ച്എസ് ജീവനക്കാർ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ കടുത്ത ക്ഷാമം നേരിടുന്ന ദുരവസ്ഥയിലാണ്. ബ്രിട്ടനിൽ നിന്നും ജർമനി, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലേക്ക് സുരക്ഷാ ഉപകരണങ്ങൾ അയച്ചുകൊടുക്കപ്പെട്ടു എന്ന ഞെട്ടിപ്പിക്കുന്ന വിവരം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. സുരക്ഷാ ഉപകരണങ്ങൾ ഉണ്ടാക്കുന്ന പല കമ്പനികളും തങ്ങളുടെ സഹായവാഗ്ദാനം ഗവൺമെന്റ് അവഗണിച്ചുവെന്നും അതിനാൽ തങ്ങളുടെ ഉൽപന്നങ്ങൾ വിദേശത്ത് വിൽക്കുകയല്ലാതെ മാർഗമില്ലെന്നും അറിയിച്ചതായി വാർത്ത വന്നിരുന്നു .
യുകെയിലെ ആശുപത്രികൾ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സർക്കാർ വലിയ വിമർശനങ്ങൾ നേരിടുന്നതിനിടയിലാണ് പ്രസ്തുത സംഭവങ്ങൾ അരങ്ങേറിയിരിക്കുന്നത്. കോവിഡ് – 19ന്റെ ഭീകരത കെട്ടടങ്ങിയാലും സർക്കാർ തലത്തിലുള്ള ഈ വീഴ്ച വൻ പ്രതിഷേധം വിളിച്ചു വരുത്തുമെന്ന് ഉറപ്പാണ്. ഇപ്പോൾ തന്നെ ആവശ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിൽ ജോലി ബഹിഷ്കരണം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കേണ്ടിവരുമെന്ന് എൻഎച്ച്എസ് ജീവനക്കാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തിൽ ഒരുപ്രാവശ്യം ഉപയോഗിക്കാൻ പാകത്തിലുള്ള സുരക്ഷാ ഉപകരണങ്ങൾ പുനരുപയോഗിക്കാൻ നൽകിയ നിർദ്ദേശം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെ കൊറോണ രോഗികളെ ശുശ്രൂഷിക്കേണ്ടി വരുന്നത് ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ വൻ അസംതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.