സ്വന്തം ലേഖകൻ
സോമർസെറ്റ് : ബ്രിട്ടനിൽ ഇന്ന് 77 കോവിഡ് മരണങ്ങൾ. ഇതോടെ ആകെ മരണസംഖ്യ 36,870 ആയി ഉയർന്നു. അന്തിമകണക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്നലത്തേക്കാൾ മരണം ഉയരാനാണ് സാധ്യത. ഇന്നലെ ബ്രിട്ടനിൽ 118 മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്ന് ഈ സമയം വരെ 77 മരണങ്ങൾ ഉണ്ടായി. എൻ എച്ച് എസ് ഇംഗ്ലണ്ടിൽ 59 മരണങ്ങളും സ്കോട്ട്ലൻഡിൽ മൂന്നും വെയിൽസ് ഏഴും വടക്കൻ അയർലഡിൽ എട്ട് മരണങ്ങളും രേഖപ്പെടുത്തി. കോവിഡ് 19 രോഗികളുടെ പെട്ടെന്നുണ്ടായ വർദ്ധനവിനെ തുടർന്ന് സോമർസെറ്റ് കടൽത്തീര പട്ടണമായ വെസ്റ്റൺ-സൂപ്പർ-മാരെയിലെ എൻഎച്ച്എസ് ആശുപത്രി അടച്ചുപൂട്ടി. പുതിയ രോഗികളെ ആശുപത്രിയിൽ എടുക്കുന്നതും തത്കാലം നിർത്തിവെച്ചു. വെസ്റ്റൺ-സൂപ്പർ-മാരെയിലെ വെസ്റ്റൺ ജനറൽ ആശുപത്രിയിൽ ആക്‌സിഡന്റ് & എമർജൻസിയിൽ ഉൾപ്പെടെ പുതിയ രോഗികളെ എടുക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. എന്തുകൊണ്ടാണ് ആശുപത്രിയിൽ കോവിഡ് -19 കേസുകൾ ഉയർന്നുവരുന്നതെന്ന് ആരോഗ്യ മേധാവികൾക്ക് അറിയില്ല. മെയ് 13 ന് സർക്കാർ രാജ്യവ്യാപകമായി യാത്ര അനുവദിച്ചയുടനെത്തുടർന്ന് ആയിരക്കണക്കിന് ആളുകൾ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്കും മറ്റ് തീരപ്രദേശങ്ങളിലേക്കും യാത്ര ചെയ്തു. ഇതാകാം രോഗം പടർന്നുപിടിക്കാനുള്ള സാധ്യതയെന്ന് കരുതുന്നു. സോമർസെറ്റ് ബീച്ചിലേക്ക് അനേകം ആളുകൾ എത്തുകയുണ്ടായി. മെയ് എട്ടിന് ബീച്ചിൽ നടന്ന വിഇ ദിനാഘോഷങ്ങളിലും നിരവധി ആളുകൾ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ലോക്ക്ഡൗൺ ലംഘനം നടത്തിയതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ആണ് രോഗവ്യാപനത്തിൽ കലാശിച്ചതെന്നും കരുതുന്നു.
ബ്രിട്ടനിൽ ലോക്ക്ഡൗൺ പൂർത്തിയായാലും പ്രമേഹരോഗികൾ വീട്ടിൽ തന്നെ തുടരേണ്ടിവരും. പ്രമേഹരോഗികൾക്ക് കോവിഡ് -19 പിടിപെട്ടാൽ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ ആശുപത്രികളിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച മൂന്നിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഓക്സ്ഫോർഡിലെ നഫീൽഡ് ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിലെ പ്രൊഫസർ ഇപ്പോൾ മറ്റ് സർക്കാർ ഉപദേഷ്ടാക്കളുമായി വിപുലമായ ചർച്ചകൾ ആരംഭിച്ചതായി ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. പ്രമേഹരോഗികൾ ദുർബലരായതിനാൽ ഇവർക്ക് രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അനവധി ഗവേഷണങ്ങൾ നടത്തിയതിന്റെ വെളിച്ചത്തിൽ പ്രമേഹരോഗികൾക്ക് കൂടുതൽ സംരക്ഷണം ആവശ്യമുണ്ടോ എന്നും ശാസ്ത്രജ്ഞർ ചർച്ച ചെയ്യുന്നു.
ഓട്ടോ ഇമ്മ്യൂൺ ടൈപ്പ് 1 പ്രമേഹമുള്ളവർക്ക് മറ്റുള്ളവരെക്കാൾ രോഗം പിടിപെടാനുള്ള സാധ്യത ഏറെയാണ്. കോവിഡ് രോഗികളിൽ അമിതവണ്ണവും രോഗം രൂക്ഷമാകുന്നതിനുള്ള ഒരു പ്രധാന ഘടകമാണെന്ന് കണ്ടെത്തി. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വർദ്ധിക്കുന്നതിനനുസരിച്ച് രോഗം രൂക്ഷമാകാനുള്ള സാധ്യതയും വർദ്ധിക്കുന്നതായി ഗ്ലാസ്‌ഗോ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. യുകെയിൽ ഏകദേശം നാല് ദശലക്ഷത്തോളം പ്രമേഹരോഗികളുണ്ട്. കോവിഡ് -19 ൽ നിന്ന് വളരെ ദുർബലരായ ആളുകളെ സംരക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം വിദഗ്ദ്ധരായ ഡോക്ടർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നു ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് വക്താവ് പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : ബ്രിട്ടൻസ് ഗോട്ട് ടാലന്റിൽ അസാമാന്യ പ്രകടനവുമായി മലയാളി പെൺകുട്ടി. ബറിയിലെ സെബർട്ട് വുഡ് കമ്മ്യൂണിറ്റി പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയായ 10 വയസ്സുകാരി സൗപർണിക നായർ ശനിയാഴ്ച രാത്രി ഐടിവി ഷോയിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിനു – രഞ്ജിത ദമ്പതികളുടെ മകളായ സൗപർണിക മികച്ച ഗായികയാണ്. യുകെയിൽ വിവിധ സംഗീത പരിപാടികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും സൗപർണിക ഇതിനോടകം തന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു. സൈമൺ കോവെൽ , അമൻഡാ ഹോൽഡൻ, അലിഷ ഡിക്സൺ, ഡേവിഡ് വില്യംസ് എന്നിവരായിരുന്നു ഈ പരിപാടിയിലെ വിധികർത്താക്കൾ. ജൂഡി ഗാർലൻഡിന്റെ ‘ട്രോളി സോംഗ്’ ആലപിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും കോവെൽ സൗപർണികയോട് മറ്റൊരു ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടു. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഷോമാൻ’ ഗാനം അവതരിപ്പിക്കാൻ സൗപർണികയ്ക്ക് കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. വിധികർത്താക്കളുടെയും സദസ്സിന്റെയും മനസ്സ് കീഴടക്കിയാണ് അവൾ ഗാനം ആലപിച്ചത്. വിധികർത്താക്കൾ എഴുന്നേറ്റു നിന്ന് കയ്യടിച്ച് സൗപർണികയെ പ്രശംസിച്ചു. ബ്രിട്ടീഷ് റിയാലിറ്റി ടിവി ഷോകളിലെ പ്രശസ്തനായ ജഡ്ജി സൈമൺ കോവലിനെ അത്ഭുതപ്പെടുത്തുന്ന പ്രകടമാണ് സൗപർണിക കാഴ്ചവെച്ചത്.[ot-video][/ot-video]
കുട്ടിക്ക് പത്തു വയസ് ഉള്ളെങ്കിലും ഒരു പ്രൊഫഷനലിനെ പോലെയാണ് വേദിയിൽ നിന്ന് പാടിയതെന്ന് ഡിക്‌സൺ പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ അതിഗംഭീരമായാണ് സൗപർണിക ഗാനം ആലപിച്ചതെന്ന് വിധികർത്താവായ കോവെൽ പറഞ്ഞു. സ്റ്റേജിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാവരും തനിക്കുവേണ്ടി കയ്യടിക്കുന്നത് കണ്ടുവെന്നും അത് കൂടുതൽ സന്തോഷം നൽകിയെന്നും അവതാരകരായ ആന്റിനോടും ഡെക്കിനോടും സൗപർണിക പറഞ്ഞു. അതേസമയം സൗപർണിക ആദ്യം പാടിയ ഗാനം നിർത്താൻ കോവെൽ ആവശ്യപ്പെട്ടത് പ്രേക്ഷകരുടെ ഇടയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയരുന്നതിന് കാരണമായി. പത്തു വയസ്സുള്ള കുട്ടിയോട് അങ്ങനെ പറയേണ്ട ആവശ്യം ഉണ്ടായിരുന്നോ എന്ന് പലരും ചോദിച്ചു. എങ്കിലും രണ്ടാമത്തെ ഗാനം പാടി വിധികർത്താക്കളെയും പ്രേക്ഷകരെയും കയ്യിലെടുത്തു ഈ കൊച്ചുമിടുക്കി.ബിബിസി വണ്ണിന്റെ മൈക്കൽ മെക്കെന്റെർ ഷോയിലും സൗപർണിക പങ്കെടുത്തിട്ടുണ്ട്. ആ പ്രകടനത്തിലൂടെ യുകെയിലെ സംഗീതപ്രേമികള്‍ക്കിടയില്‍ ലഭിച്ച പ്രശസ്തി ഇവിടുത്തെ മറ്റ് ടിവി സംഗീത പ്രോഗ്രാമുകളിലും സൗപര്‍ണികയ്ക്കായി നിരവധി അവസരങ്ങള്‍ക്കു വഴിതുറന്നിട്ടുണ്ട്. സൗപര്‍ണിക നായര്‍ എന്ന യു ട്യൂബ് ചാനലും ഈ കൊച്ചുമിടുക്കിയ്ക്കുണ്ട്. രണ്ടര ദശലക്ഷം കാഴ്ചക്കാരും ഏഴായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഈ ചാനലിനുളളത്. ബറിയിലെ സീബര്‍ട് വുഡ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സൗപര്‍ണിക. മിഡില്‍സ്ബറോ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആയ ബിനു നായരുടെയും നര്‍ത്തകിയായ രഞ്ജിത ചന്ദ്രന്റെയും മകളാണ് സൗപര്‍ണിക. കര്‍ണാട്ടിക് സംഗീതത്തില്‍ ഏറെ വര്‍ഷം പരിശീലനം നടത്തിയ കൊല്ലം സ്വദേശിയായ ബിനു തന്നെയാണ് സൗപര്‍ണികയുടെ ആദ്യ ഗുരു. ദക്ഷിണ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ബിനു കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത ഉപാസകന്‍ ഡോ. റോബിന്‍ ഹാരിസന്റെ കീഴിലാണ് സൗപര്‍ണികയുടെ സംഗീത പഠനം. ബ്രിട്ടൻസ് ഗോട്ട് ടാലന്റിലെ സൗപർണികയുടെ ഗംഭീര പ്രകടനം അവൾക്ക് പുതിയ അവസരങ്ങൾ തുറന്നുകൊടുത്തിരിക്കുകയാണ്.
[ot-video][/ot-video]
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടനിൽ ജൂൺ ഒന്നുമുതൽ തന്നെ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ഗവൺമെന്റ് അറിയിച്ചിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആണ് ഈ തീരുമാനം അറിയിച്ചത്. ജൂൺ 1 മുതൽ തന്നെ എല്ലാ പ്രൈമറി സ്കൂളുകളും തുറന്നു പ്രവർത്തിക്കും. കൊറോണ ബാധയെ തുടർന്ന് സ്കൂളുകൾ തുറക്കുന്നത് കുട്ടികളുടെ സുരക്ഷയ്ക്ക് അപകടമാണെന്ന് അധ്യാപക സംഘടനകൾ എല്ലാം തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആഴ്ചകളോളം നീണ്ടുനിന്ന അധ്യാപക സംഘടനകളുമായുള്ള ചർച്ചകൾക്കൊടുവിലാണ് ഗവൺമെന്റ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. എല്ലാ സ്കൂളുകളും അടുത്ത ആഴ്ചയിൽ തന്നെ തുറക്കുന്നത് അപ്രായോഗികം ആണെങ്കിലും, പരമാവധി സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. സ്കൂളുകൾ തുറക്കേണ്ടത് കുട്ടികൾക്ക് അത്യന്താപേക്ഷിതമായതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ ഭാവിക്കും, രാജ്യത്തിന്റെ കെട്ടുറപ്പിനും, സാമൂഹ്യനീതിക്കും കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികൾക്ക് ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. പ്രൈമറി സ്കൂളുകളിൽ ആദ്യമേ 1, 6 തുടങ്ങിയ വർഷങ്ങൾക്ക് ആണ് ആദ്യമേ ക്ലാസുകൾ ഉണ്ടാവുക. ജൂൺ പതിനഞ്ചോടുകൂടി സെക്കൻഡറി സ്കൂളുകളും തുറന്നു പ്രവർത്തിക്കും. സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഗവൺമെന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ രണ്ടു വയസ്സിനു താഴെയുള്ള ഓരോ കുട്ടിക്കും 3.5 സ്ക്വയർ മീറ്റർ സ്ഥലം ലഭ്യമാക്കണം. രണ്ടു വയസ്സുള്ള കുട്ടികൾക്ക് 2.5 സ്ക്വയർ മീറ്റർ സ്ഥലവും, മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് 2.3 സ്ക്വയർ മീറ്റർ സ്ഥലവും ഓരോ കുട്ടിക്കും ലഭ്യമാക്കണം. കുട്ടികൾ സ്പർശിക്കുന്ന പ്രതലങ്ങൾ ദിവസത്തിൽ പല തവണ വൃത്തിയാക്കണമെന്ന നിർദ്ദേശവും അധ്യാപകർക്ക് നൽകിയിട്ടുണ്ട്. കുട്ടികളെക്കൊണ്ട് ദിവസത്തിൽ പല തവണ കൈകൾ കഴുകിക്കുകയും വേണം. സന്ദർശകരെ ഒഴിവാക്കുകയും, ജനലുകൾ എല്ലാം തന്നെ വായു സഞ്ചാരത്തിനായി തുറന്നിടുകയും വേണം. ഇത്തരം മുൻകരുതലുകൾ എല്ലാം എടുത്തു കൊണ്ട് വേണം സ്കൂളുകൾ തുറക്കാൻ എന്ന നിർദേശമാണ് ഗവൺമെന്റ് അധ്യാപകർക്കു നൽകുന്നത്.
എന്നാൽ ഗവൺമെന്റ് നിർദ്ദേശങ്ങളെ ലംഘിച്ച് സ്കൂളുകൾ തുറക്കാതിരിക്കാനുള്ള തീരുമാനം അമ്പതോളം കൗൺസിലുകൾ കൈക്കൊണ്ടതായി സൺഡേ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഗവൺമെന്റ് തീരുമാനത്തെ അനുകൂലിച്ച് ഓഫ്‌സ്റ്റെഡ് ( ഓഫീസ് ഫോർ സ്റ്റാൻഡേർഡ്സ് ഇൻ എജുക്കേഷൻ) മുൻ ചെയർമാൻ മൈക്കൽ വിൽഷോ രംഗത്തെത്തി.
സ്വന്തം ലേഖകൻ
ഹുവായുടെ ടെലികോം ഉപകരണങ്ങൾ ബ്രിട്ടീഷ് 5 ജി നെറ്റ്‌വർക്കുകളിൽ ഉപയോഗിക്കുന്നതിനെ പറ്റി യുകെ ഗവൺമെന്റ് റിവ്യൂ നടത്തുന്നു. ചൈനീസ് കമ്പനി, സുരക്ഷിതമല്ലെന്നും ചാരപ്പണി നടത്താൻ സാധ്യതയുണ്ടെന്നും ഉള്ള യുഎസ് അഭിപ്രായത്തെ തുടർന്നാണ് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ ഇടപെടൽ. ഈ ജനുവരിയിൽ ഹുവായ് കമ്പനിയെ ഫൈവ് ജി രംഗത്ത് ബാൻ ചെയ്യാൻ യുകെയ്ക്ക് യുഎസ് നിർദ്ദേശം ലഭിച്ചിരുന്നു. ടെലികോം കമ്പനികളുടെ സുരക്ഷയും ഉണർവും കണക്കിലെടുത്ത് മാത്രമേ പ്രവർത്തനം സാധ്യമാവൂ എന്ന് യുകെ ഗവൺമെന്റ് പ്രതിനിധി പറഞ്ഞു. യുകെയുടെ നെറ്റ് വർക്കുകളിൽ എന്തെങ്കിലും തകരാർ കൊണ്ടുവരാൻ ഹുവായ്ക്ക് സാധ്യമാണോ എന്ന അന്വേഷണം നടത്തുന്നുണ്ട്.
ഇപ്പോൾ യുഎസ് ടെക്നോളജിയും സോഫ്റ്റ്‌വെയറും ഉപയോഗിച്ച് സെമികണ്ടക്ടറുകൾ നിർമ്മിക്കാൻ ഹുവായ്ക്ക് വിലക്ക് നിലനിൽക്കുന്നുണ്ട്. അതോടൊപ്പം യുഎസ് നിർമ്മിത വസ്തുക്കൾ കയറ്റുമതി ചെയ്യാനും പ്രത്യേക ലൈസൻസ് വേണ്ടിയിരുന്നു.
എന്നാൽ മുൻപ് രാജ്യത്തിന്റെ മൊബൈൽ നെറ്റ് വർക്കുകൾ സുഗമമായി മുന്നോട്ടു പോകുന്നതിന് ഹുവായ് കമ്പനിക്ക് യുകെ ഗവൺമെന്റ് അനുമതി നൽകിയിരുന്നു, എന്നാൽ പ്രധാനപ്പെട്ട ഇടങ്ങളിൽ( കോർ എന്നറിയപ്പെടുന്നവ ) സേവനങ്ങൾ സ്വീകരിച്ചിരുന്നില്ല. 35% മേഖലകളിൽ മാത്രമേ കമ്പനിക്ക് അനുവാദം ലഭിച്ചിരുന്നുള്ളൂ. ഹുവായ് വൈസ് പ്രസിഡണ്ടായ വിക്ടർ സാങ് സംഭവത്തെപ്പറ്റി പ്രതികരിക്കുന്നത് ഇങ്ങനെ “പത്ത് വർഷമായി തുടരുന്ന വാണിജ്യ ബന്ധത്തിൽ ഞങ്ങൾ സന്തുഷ്ടരാണ്, അതോടൊപ്പം ഞങ്ങളുടെ സേവനങ്ങളെപ്പറ്റി എൻസിഎസ് സി യുമായി ചർച്ച നടത്താൻ സന്തോഷമേയുള്ളൂ, സുരക്ഷിതവും വിശ്വസനീയവുമായ, ഫൈവ് ജി നെറ്റ് വർക്കുകൾ ബ്രിട്ടണിൽ ഇനിയും നൽകണം എന്ന് തന്നെയാണ് ആഗ്രഹം”.
ചൈനീസ് കമ്പനിക്ക് ഇടം നൽകുന്നതിലൂടെ ബെയ്ജിങ്ങിന് ബ്രിട്ടനിൽ ചാരപ്പണി നടത്താൻ ആവുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യമായി നിലനിൽക്കുന്നത്. ഇപ്പോൾതന്നെ 91 രാജ്യങ്ങളിൽ ഫൈവ് ജി സേവനം നൽകുന്ന ഹുവായ് കമ്പനി ചാര പണികൾ നടക്കുന്നതിനേക്കാൾ നല്ലത് പൂട്ടി പോകുന്നതാണെന്ന് കമ്പനിയുടെ സ്ഥാപകൻ അഭിപ്രായപ്പെട്ടു.
റ്റിജി തോമസ്
ലോക്ഡൗൺ കാലത്ത് മലയാളിയെ ചൂടുപിടിപ്പിച്ച വിവാദമായിരുന്നു സ്പ്രിൻക്ലറുമായി ബന്ധപ്പെട്ടത്. കോവിഡ്-19 ബാധിച്ച മലയാളികളുടെ വിവരശേഖരണവും ഏകോപനവും അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് നൽകിയതിനെതിരെ പ്രതിപക്ഷവും അനുകൂലിച്ച് ഭരണപക്ഷവും ഒക്കെയായി ചർച്ചകൾ അരങ്ങു തകർത്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പല മുന്നേറ്റങ്ങൾക്കും വഴിതുറന്നത് ഡേറ്റയോട് അനുബന്ധമായിട്ടുള്ള വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റമാണ്. ഇന്ന് ഡേറ്റ കൈവശം വച്ചിരിക്കുന്ന മൾട്ടിനാഷണൽ കമ്പനികളാണ് ലോകത്തെ നിയന്ത്രിക്കാൻ പോകുന്നത്. ഗൂഗിളും, ആമസോണും, മൈക്രോസോഫ്റ്റും, ഫേസ്ബുക്കും ഇതാ ഇപ്പോൾ ഫേസ്ബുക്കുമായി ഓഹരി പങ്കാളിത്തത്തോടെ ജിയോയും ഒക്കെ ഈ നിലയിലുള്ള മുൻനിര കമ്പനികളാണ്.
ആശുപത്രി രേഖകളിൽ ഉള്ള രോഗികളുടെ പേരും വയസ്സും രോഗവിവരങ്ങളും ഒക്കെ ഡേറ്റ എന്ന് വിശേഷിപ്പിക്കുമ്പോൾ അതിൽ എത്ര പേർക്ക് പ്രമേഹം ഉണ്ട് അല്ലെങ്കിൽ ഹൃദ് രോഗം ഉണ്ട് അവർ ജീവിക്കുന്ന സ്ഥലവും അവരുടെ രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ രീതിയിൽ ഡേറ്റായെ വിശകലനം ചെയ്യുമ്പോൾ നമ്മൾക്ക് ഡേറ്റയിൽ നിന്ന് ഇൻഫോർമേഷൻ ലഭ്യമാകും. ഇവിടെയാണ് ഡേറ്റയും ഇൻഫർമേഷനും തമ്മിലുള്ള കാതലായ വ്യത്യാസം നമ്മൾ മനസ്സിലാക്കേണ്ടത്. ഡേറ്റയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ വിവരങ്ങൾക്ക് പുറകെയാണ് ലോകം.
എല്ലാ വൻകിട കമ്പനികളും ജനങ്ങളുടെ അഭിരുചിക്കനുസരിച്ച് പുതിയ ഉൽപ്പന്നങ്ങളെ രൂപകൽപ്പന ചെയ്യുന്നത് ഇങ്ങനെ വിശകലനം ചെയ്യുന്ന അറിവുകളുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന് മാരുതി പോലുള്ള വാഹന നിർമ്മാതാക്കൾക്ക് തങ്ങളുടെ പുതിയ വാഹനങ്ങൾ വിപണിയിൽ ഇറങ്ങുമ്പോൾ അവർ ആശ്രയിക്കുന്നത് ഈ വിവരങ്ങളെയാണ്. വൻകിട മരുന്ന് കമ്പനികൾക്ക് പുതിയ മരുന്നുകൾ വിപണിയിൽ ഇറക്കുന്നതിനും ആശ്രയിക്കുന്നത് ഡേറ്റയിൽ നിന്ന് പ്രോസസ് ചെയ്തെടുക്കുന്ന ഈ അറിവുകളെ അല്ലാതെ മറ്റൊന്നിനെയും അല്ല. ജനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രാജ്യത്തെ തെരഞ്ഞെടുപ്പു ഫലത്തെ തങ്ങൾക്ക് അനുകൂലമാക്കാൻ രാഷ്ട്രീയപാർട്ടികളെ സഹായിച്ചേക്കാം. ഈ രീതിയിൽ ഇന്ന് എവിടെയും എന്തിനും വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആശ്രയിക്കുന്നത് ഡേറ്റയെ ആണ്.
ഗൂഗിൾ സെർച്ചിനോട് ബന്ധപ്പെട്ട പരസ്യങ്ങൾ നമ്മുടെ ഇ-മെയിൽ ബോക്സിലോ ഫേസ്ബുക്കിലോ കയറി വരുമ്പോൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? ഫ്രീയായി തരുന്ന ഇ-മെയിൽ സേവനങ്ങളിലും സോഷ്യൽമീഡിയയിലുമൊക്കെ നമ്മളിൽ നിന്ന് ശേഖരിക്കുന്ന ഡേറ്റയിൽ നിന്ന് വിശകലനം ചെയ്‌തെടുക്കുന്ന അറിവുകളിലേയ്ക്ക് വൻകിട കമ്പനികൾ എങ്ങനെ എത്തിപ്പെടുന്നു എന്നതിനുള്ള ചെറിയ ഒരു ഉദാഹരണം മാത്രമാണിത്.
അതെ ഇനിയുള്ള ലോകം നിയന്ത്രിക്കുന്നത് ഡേറ്റയുടെ അധിപന്മാരായിരിക്കും .
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗൺ നിയമങ്ങൾ മൂന്നുതവണ ലംഘിച്ചുവെന്നാരോപിച്ച് ബോറിസ് ജോൺസന്റെ മുഖ്യ ഉപദേഷ്ടാവായ ഡൊമിനിക് കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ സമ്മർദ്ദമേറുന്നു. സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദ്ദം ഏറിവരുന്ന സാഹചര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ പ്രധാനമന്ത്രിയ്ക്ക് കഴിയുന്നില്ല. കമ്മിംഗ്സിനെ ജോലിയിൽ നിന്ന് പുറത്താക്കാൻ നിരവധി എംപിമാർ വാരാന്ത്യത്തിൽ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ലക്ഷണങ്ങൾ ഉള്ള ഭാര്യയുടെയും കുട്ടിയുടെയും അടുത്തേക്ക് 250 മൈൽ ദൂരം സഞ്ചരിച്ചു ഡൊമിനിക് എത്തിയതായാണ് വാർത്തകൾ. മാർച്ച് അവസാനവാരം തന്റെ ഭാര്യയെയും മകനെയും ഡർഹാമിലുള്ള തന്റെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടുചെന്നാക്കിയതിന് ശേഷം അദ്ദേഹം രണ്ട് തവണ കൂടി അവരെ സന്ദർശിച്ചു. സന്ദർശന വേളയിൽ മാതാപിതാക്കളുടെ അടുക്കൽ തന്നെ താമസിക്കണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് നിർബന്ധിച്ചുവെങ്കിലും ഏപ്രിൽ 12 ന് ഡർഹാമിലെ വീട്ടിൽ നിന്ന് 30 മൈൽ അകലെയുള്ള ബർണാർഡ് കാസിലിലെ ടൈസ് നദിയിലൂടെ ഡൊമിനിക്കും കുടുംബവും നടക്കുന്നത് കണ്ടതായി ദൃക്‌സാക്ഷി പറഞ്ഞു. ഏപ്രിൽ 14 ന് അദ്ദേഹം ജോലിയിൽ മടങ്ങിയെത്തുകയും ചെയ്തു. ഏപ്രിൽ 19ന് ഡൊമിനിക് രണ്ടാമത്തെ യാത്ര നടത്തി ഭാര്യയെ സന്ദർശിച്ചതിനും സാക്ഷികളുണ്ട്.
കൂടുതൽ ആരോപണങ്ങൾ ഉയർന്നുവരുന്നതിനുമുമ്പ്, തന്റെ ഏറ്റവും വിശ്വസ്തനായ ഉപദേഷ്ടാവിന് ചുറ്റും ഒരു സംരക്ഷണവലയം തീർക്കാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി. അടിയന്തര കേസ് ആയതിനാലാണ് അദ്ദേഹം ഡർഹാമിലേക്ക് യാത്ര ചെയ്തതെന്നും നാല് വയസ്സുള്ള മകനെ സന്ദർശിക്കാനാണ് പോയതെന്നും ജോൺസൻ പറഞ്ഞു. “ഡൊമിനിക് മാർഗ്ഗനിർദേശപ്രകാരം പ്രവർത്തിക്കുകയും കുടുംബത്തെ പരിപാലിക്കുകയും ആയിരുന്നു.” ജോൺസൻ കൂട്ടിച്ചേർത്തു. ഒരു യൂഗോവ് വോട്ടെടുപ്പിൽ 68% പൊതുജനങ്ങളും ഡൊമിനിക് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചുവെന്ന് വിശ്വസിക്കുന്നു. 52% പേർ അദ്ദേഹം ജോലി രാജിവയ്ക്കണമെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, കമ്മിംഗ്സിനെ പിന്തുണച്ചു ട്വീറ്റ് ചെയ്തതിന് കൺസർവേറ്റീവ് എംപി റോബർട്ട് ഹാൽഫോൺ മാപ്പ് പറഞ്ഞു. പ്രധാനമന്ത്രിയുടെ സഹായി നിയമം ലംഘിക്കുന്നതിന്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ടോറി എംപിമാർ അദ്ദേഹം രാജിവയ്ക്കാനോ അല്ലെങ്കിൽ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടാനോ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമങ്ങൾ ലംഘിച്ചതിനാലും മാപ്പ് ചോദിക്കാത്തതിനാലും കമ്മിംഗ്സിന് പുറത്തുപോകേണ്ടിവരുമെന്ന് വെല്ലിംഗ്ബറോയുടെയും റഷ്ഡന്റെയും കൺസർവേറ്റീവ് എംപി പീറ്റർ ബോൺ പറഞ്ഞു. പ്രമുഖ പത്രമാധ്യമങ്ങൾ കമ്മിംഗ്സിനെക്കുറിച്ച് തെറ്റായ കഥകൾ എഴുതിയെന്നും ഏപ്രിൽ 14 ന് ഡൗണിംഗ് സ്ട്രീറ്റിൽ ജോലിക്ക് മടങ്ങി എത്തിയ ശേഷം കമ്മിംഗ്സ് ഡർഹാമിലേക്ക് യാത്ര ചെയ്‌തെന്ന അവകാശവാദമടക്കം കൂടുതൽ കൃത്യതയില്ലാത്ത കഥകളാണ് ഇന്ന് അവർ എഴുതുന്നതെന്നും ഉത്തരം തെറ്റായ വാർത്തകൾക്ക് മറുപടി നൽകുന്നതിന് ഞങ്ങൾ സമയം പാഴാക്കില്ലെന്നും ആരോപണങ്ങളോട് പ്രതികരിച്ച 10-ാം നമ്പർ വക്താവ് പറഞ്ഞു. താൻ ന്യായമായും നിയമപരമായും ആണ് കാര്യങ്ങൾ ചെയ്തതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും ഡൊമിനിക് മറുപടി നൽകി.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ ബാധിച്ചു ബ്രിട്ടണിൽ പുതുതായി 282 പേർ കൂടി മരണപ്പെട്ടതോടെ, മൊത്തം മരണ സംഖ്യ 36,675 ആയി ഉയർന്നിരിക്കുകയാണ്. ഇതിൽ കെയർ ഹോമുകളിലെ മരണ നിരക്കുകളും ഉൾപ്പെടുന്നു. ബ്രിട്ടണിൽ ഇതുവരെയുള്ള മൊത്തം രോഗബാധിതരുടെ എണ്ണം 257154 ആണ്. ഈയിടെയായാണ് ബ്രിട്ടൻ ഡിപ്പാർട്ട്മെന്റ് ഫോർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ആശുപത്രികൾക്ക് പുറത്തുനടക്കുന്ന മരണങ്ങളും കണക്കിൽ ഉൾപ്പെടുത്താൻ തുടങ്ങിയത്. 12 വയസ്സുള്ള ഒരു കുട്ടിയാണ് ഇംഗ്ലണ്ടിൽ ഏറ്റവും പുതുതായി കൊറോണ ബാധ മൂലം മരണപ്പെട്ടത്. ആശുപത്രികളിൽ മാത്രമായി 180 പേരോളം മരണപ്പെട്ടു. ഇതിൽ 157 പേരും ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ്.
ഇതിനിടെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഡൊമിനിക് കമിംങ്സ് ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് 260 മൈൽ നീണ്ട യാത്ര നടത്തി പുതിയ വിവാദം ആയി മാറിയിരിക്കുകയാണ്. എന്നാൽ അദ്ദേഹം ചെയ്തതിനെ ന്യായീകരിച്ചാണ് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചത്. അദ്ദേഹവും ഭാര്യയും കൊറോണ രോഗലക്ഷണങ്ങളെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ ആയിരുന്നു. അദ്ദേഹം സുഖം ആയതിനുശേഷം, പിന്നീട് തന്റെ ഭാര്യയെ സന്ദർശിക്കാനാണ് ഇത്രയധികം നീണ്ട യാത്ര അദ്ദേഹം നടത്തിയത്. ഇതിനു ശേഷം ഇദ്ദേഹം തിരിച്ചുവന്ന് ജോലിയിൽ പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് ഡൗണിങ് സ്ട്രീറ്റ് പ്രതികരിച്ചത്.
രാജ്യത്തെ കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ, പല വിവാദങ്ങളും ഉയർന്നുവരികയാണ്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ സർക്കാർ പ്രതിനിധികൾ തന്നെ ലംഘിക്കുന്നതായി പല ആരോപണങ്ങളും ഉണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇത്തരം ആരോപണങ്ങളെല്ലാം തന്നെ നിഷേധിച്ചിരിക്കുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : ലോകരാജ്യങ്ങളെ തന്നെ ഭീതിയിലാഴ്ത്തുന്ന കോവിഡിന് ഒരു അവസാനം ഉണ്ടാകുമോ? എന്നാൽ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അനുസരിച്ച് അവർ പറയുന്നത് ലോക രാജ്യങ്ങളിൽ നിന്ന് കൊറോണ അപ്രത്യക്ഷമാകുന്ന ഒരു ദിനം വരുമെന്നാണ്. ബ്രിട്ടനിലും ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലും കൊറോണ വൈറസ് ഇല്ലാത്തതായി ഇരിക്കുമെന്ന് കരുതുന്ന കൃത്യമായ തീയതി ശാസ്ത്രജ്ഞർ പ്രവചിച്ചിട്ടുണ്ട്. നിലവിലെ സ്ഥിരീകരിച്ച കേസുകളിൽ നിന്നും മരണങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ ഉപയോഗിച്ച് കോവിഡ് -19 ന്റെ ഭാവി പ്രവചിക്കുന്ന ഒരു ഗണിതശാസ്ത്ര മാതൃക സിംഗപ്പൂർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് ഡിസൈൻ വികസിപ്പിച്ചു. ഏപ്രിൽ 30 ന് പ്രവചിച്ചതനുസരിച്ച്, ഓഗസ്റ്റ് 27 നകം യുകെ കൊറോണ വൈറസ് മുക്തമാകും. സിംഗപ്പൂർ ജൂൺ 28 നും അമേരിക്ക സെപ്റ്റംബർ 20 നും വൈറസ് രഹിത രാജ്യങ്ങൾ ആയി മാറിയേക്കും.
2020 ഡിസംബർ 4ന് ലോകമെമ്പാടുമുള്ള പകർച്ചവ്യാധി 100% അവസാനിക്കുമെന്ന് അവർ പറയുന്നു. എങ്കിലും പ്രവചനത്തിൽ മാറ്റത്തിന് സാധ്യത ഉണ്ടെന്നും തീയതി അത്ര കൃത്യമല്ലെന്നും അവർ ഊന്നിപറഞ്ഞു. ലോക്ക്ഡൗണിനോട് ചേർന്നുനിൽക്കാത്തതുപോലുള്ള ജനങ്ങളുടെ പ്രവർത്തികൾ പ്രവചിച്ച തീയതിയെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചില രാജ്യങ്ങളിൽ ഉള്ള നിയന്ത്രണ ഇളവ് , ചിലയിടത്തുള്ള കർശന നിയന്ത്രണം എന്നിവയൊക്കെ ഈ തീയതി മാറുന്നതിന് കാരണമായേക്കാം. “പ്രവചിച്ച ചില അവസാന തീയതികളെ അടിസ്ഥാനമാക്കിയുള്ള അമിത ശുഭാപ്തിവിശ്വാസം അപകടകരമാണ്. കാരണം ഇത് നിയന്ത്രണങ്ങളും ചട്ടങ്ങളും തെറ്റിക്കുന്നതിന് കാരണമാകും. വീണ്ടും അത് വൈറസ് വ്യാപനത്തിലേക്ക് നയിച്ചേക്കും.” റിപ്പോർട്ടിൽ ഇപ്രകാരം പറയുന്നുണ്ട്. ബ്രിട്ടന്റെ തലസ്ഥാനനഗരിയിൽ രോഗം ഇല്ലാതാവുന്നത് ശുഭലക്ഷണമാണ്. അതിനാൽ തന്നെ അടുത്ത നാല് മുതൽ ആറ് ആഴ്ചയ്ക്കുള്ളിൽ രാജ്യത്തെ മരണനിരക്കിൽ ഇടിവുണ്ടാകുമെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ കാൾ ഹെനഗൻ പറഞ്ഞു.
ദർശന ടി . വി , മലയാളം യുകെ ന്യൂസ് ടീം
ലോകം നേരിട്ടു കൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് പകരാതിരിക്കാൻ ഉപയോഗിക്കുന്ന ഹാൻഡ് സാനിറ്റൈസർ കാറിൽ സൂക്ഷിക്കരുതെന്ന് വിദഗ്ധരുടെ നിർദ്ദേശം.
ഇനിയുള്ള മാസങ്ങളിലേക്കും ഉപയോഗിക്കാൻ ഹാൻഡ് സാനിറ്റൈസറിന്റെ ശേഖരം തന്നെ നമ്മുടെ രാജ്യത്ത് സുലഭമാണ് കൈകൾ വൃത്തിയാക്കാൻ സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുന്നു. ബാഗുകളിലോ പോക്കറ്റിലോ സൂക്ഷിക്കാനും സാധിക്കുന്നു.
ഹാൻഡ് സാനിറ്റൈസർ കാറിൽവയ്ക്കുന്നത് നല്ല ആശയമല്ലെന്ന വിദഗ്ധരുടെ വാദത്തെ അനുകൂലിച്ചു കൊണ്ടാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാരണം വെയിലുള്ള സമയങ്ങളിൽ പുറത്ത് പാർക്ക് ചെയ്തിട്ടിരിക്കുന്ന കാർ പോലുള്ള വാഹനങ്ങളിൽ പെട്ടെന്ന് ചൂടുകൂടുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. താപനില ഉയരുമ്പോൾ സാനിറ്റൈസറിലെ ആൽക്കഹോൾ ബാഷ്പീകരിക്കപ്പെടാൻ കാരണമാകുന്നു.
ബാക്ടീരിയയെയും വൈറസുകളെയും കൊല്ലുന്ന സജീവ ഘടകമാണ് ആൽക്കഹോൾ എന്നതിനാൽ ഉത്പന്നത്തിന് അതില്ലാതെ പ്രവർത്തിക്കാനും കഴിയില്ല. ഇത് കാറിൽ വീഴാനിടയായാൽ കാറിന്റെ ഉപരിതലങ്ങളിൽ കേടുപാടുകൾ സംഭവിച്ചേക്കാം. ഒരു പക്ഷെ കാറിന്റെ പ്രവർത്തനത്തെ തന്നെ പ്രതികൂലമായി ബാധിക്കും എന്ന് ഫോർഡ് എഞ്ചിനീയറുമാരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തി.
ഡോ. ഐഷ വി
കാലം 1976. നാലാം ക്ലാസ്സുകാരിയായ ഞാനും ഒന്നാം ക്ലാസ്സുകാരനായ അനുജനും സ്കൂൾ യുവജനോത്സവ പരിപാടികൾ കാണാനായി മുൻ നിരയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. തൊട്ടടുത്ത് കമലാക്ഷിയുമുണ്ട്. വൈകുന്നേരം വരെ ഞങ്ങൾ പരിപാടികൾ ആസ്വദിച്ചു കണ്ടു. സമയത്തെ കുറിച്ച് ഉത്തമ ബോധ്യമുള്ളതിനാലാകണം ഏകദേശം നാലു മണി കഴിഞ്ഞപ്പോൾ കമലാക്ഷി വീട്ടിൽ പോകാം എന്ന് പറഞ്ഞു. വൈകുന്നേരത്തെ സമാപന സമ്മേളനത്തിൽ വിശിഷ്ടാഥിതിയായി ആരോഗ്യമന്ത്രി എത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതിനാൽ എനിക്ക് മന്ത്രിയെ തൊട്ടടുത്ത് കാണാൻ ഒരു മോഹം . അതുകൊണ്ടു കൂടിയാണ് മുൻ നിരയിൽ സ്ഥാനം പിടിച്ചത്. ഞാൻ മന്ത്രിയെ കണ്ടിട്ടേ വരുന്നൂള്ളൂ. കമലാക്ഷി പൊയ്ക്കോ, എന്നു പറഞ്ഞു. കമലാക്ഷി പോവുകയും ചെയ്തു. കുറേ സമയം കഴിഞ്ഞു. സമ്മേളനം ഗംഭീരമായി നടന്നു. എല്ലാവരും പിരിഞ്ഞു പോയി.
ഞാൻ അനുജനേയും കൂട്ടി വീട്ടിലേയ്ക്ക് നടന്നു. നല്ല കോരിച്ചൊരിയുന്ന മഴ . കുറ്റാകുറ്റിരുട്ട്. പാതി വഴിയെത്തിക്കാണും . അനുജൻ പിന്നെ നടക്കാൻ കൂട്ടാക്കിയില്ല. ഞാൻ അവനേയും എടുത്തു. ഭാരം കാരണം ബാഗും കുടയും നേരെ പിടിയ്ക്കാൻ പററുമായിരുന്നില്ല. ആകെ നനഞ്ഞൊലിച്ച് വീട്ടിൽ ചെന്ന് കയറിയപ്പോൾ സമയം രാത്രി എട്ടുമണി. അച്ഛൻ കോഴിക്കോട്ട് ഔദ്യോഗികാവശ്യങ്ങളുമായി പോയിരിക്കുകയായിരുന്നു. അമ്മ കുഞ്ഞനുജത്തിയുമായി ദേവയാനി ചേച്ചിയുടെ വീട്ടിൽ പോയി വിവരം പറഞ്ഞതിനാൽ അന്ന് അവരുടെ വീട്ടിൽ അല്പം താമസിച്ചെത്തിയ ഭാസ്കരൻ മാമൻ ഞങ്ങളെ അന്വേഷിച്ചിറങ്ങുന്ന നേരത്താണ് ഞങ്ങൾ വീട്ടിലെത്തുന്നത്. ചെന്നപാടെ അമ്മയുടെ ആധിയും വിഷമവുമൊക്കെ എന്റെ ചെവിയ്ക്ക് പിടിച്ച് തിരുകലും അടിയുമൊക്കെയായി മാറി. പിന്നീടേ അമ്മ ഞങ്ങളുടെ രണ്ടു പേരുടേയും തല തുവർത്തി തന്നുള്ളൂ. പിറ്റേന്ന് അച്ഛനെത്തിയപ്പോൾ അമ്മ കാര്യങ്ങളൊക്കെ അവതരിപ്പിച്ചു. വീട്ടിൽ പറയാതെ അത്രയും നേരം വൈകി നിൽക്കരുതായിരുന്നെന്ന് അച്ഛൻ പറഞ്ഞു. പിന്നെ അച്ഛൻ വച്ചു നീട്ടിയ കോഴിക്കോടൻ ഹൽവയുടെ മധുരത്തിൽ എനിയ്ക്കടി കൊണ്ട വേദന അലിഞ്ഞില്ലാതായി.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ