സ്വന്തം ലേഖകൻ
കടുത്ത ശ്വാസതടസത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നവജാതശിശുവിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി മരിയ റോസാരിയോ പറഞ്ഞു. 23ന് ആറു മാസം പ്രായമുള്ള കുഞ്ഞ് അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചിരുന്നു. എന്നാൽ അടുത്തിടെ ബറ്റൺഗാസിൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 90 ദിവസം പ്രായമുള്ള കുട്ടി മരിച്ചത്, നവജാത ശിശുക്കൾക്ക് ഉണ്ടാകുന്ന ശ്വാസകോശ രോഗമായ സെപ്സിസ് മൂലമാണ്. എന്നാൽ ഏപ്രിൽ ആറിന് ലൂസിയാനയിൽ കോവിഡ് ബാധയുള്ള അമ്മ സമയം തികയുന്നതിനു മുൻപ് പ്രസവിച്ച ഒരു ദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടത് കോവിഡ് മൂലമല്ല എന്ന് റിസൾട്ട് വന്നിരുന്നു.
സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഏറ്റവും അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഫിലിപ്പീൻസിൽ ആണ്, 5, 453. ഇവിടെ 349 പേർ രോഗ ബാധ മൂലം മരിച്ചു. എന്നാൽ രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ രാജ്യം കർശനമായ ലോക് ഡൗൺ നടപടികൾ സ്വീകരിച്ചിരുന്നു. ആദ്യകോവിഡ് ബാധ സ്ഥിരീകരിച്ചത് മാർച്ച് 7 നാണ്, നാലു ദിവസത്തിനു ശേഷം 90 കോടിയോളം വരുന്ന രാജ്യത്തെ പകുതി ജനങ്ങളോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. 2 കോടി മുതൽ 8 കോടി വരെ ആകാൻ സാധ്യത ഉണ്ടായിരുന്ന രോഗവ്യാപനം വിജയകരമായി തടഞ്ഞത് ഇങ്ങനെയാണെന്ന് ഫിലിപ്പീൻസ് ക്യാബിനറ്റ് സെക്രട്ടറി കാർലോ നോഗ്രൽസ് പറഞ്ഞു. ആദ്യഘട്ടത്തിൽ ടെസ്റ്റുകൾ നടത്തുന്നതിന്റെ താമസത്തെ ചൊല്ലി വിമർശനം നേരിട്ട രാജ്യം പിന്നീട് ഏപ്രിലോടുകൂടി ടെസ്റ്റ് കിറ്റുകളും ലബോറട്ടറി കപ്പാസിറ്റിയും വർധിപ്പിച്ചു ആരോഗ്യരംഗം സുസജ്ജമാക്കുകയായിരുന്നു.
നവജാതശിശുക്കൾക്ക് ഗർഭാവസ്ഥയിൽ തന്നെ വൈറസ് ബാധ ഉണ്ടാകാൻ സാധ്യതയെന്ന് ചൈനീസ് ശാസ്ത്രജ്ഞർ പറഞ്ഞു. അമ്മമാർക്ക് കോവിഡ് 19 ബാധിച്ച അവസ്ഥയിൽ സിസേറിയനിൽ ജനിച്ച നാലു കുഞ്ഞുങ്ങൾക്കും രോഗം സ്ഥിരീകരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ഇതിൽ മൂന്നു കുഞ്ഞുങ്ങളെയും ജനിച്ച ഉടൻതന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു, നാലാമത്തെ കേസിൽ കുഞ്ഞ് ജനിച്ചതിനുശേഷമാണ് അമ്മയ്ക്കും കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഗർഭപാത്രത്തിലൂടെ വൈറസ് പകരുന്നതിന് തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അമ്നിയോട്ടിക് ഫ്ലൂയിഡിലോ പൊക്കിൾകൊടിയിലോ വൈറസിനെ അംശം ഉള്ളതായി തെളിഞ്ഞിട്ടില്ല. ഒരുപക്ഷേ ആശുപത്രി ചുറ്റുപാടിൽ നിന്നാവാം ഈ കുഞ്ഞുങ്ങൾക്ക് രോഗം പകർന്നത് എന്ന് കരുതപ്പെടുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ബ്രിട്ടണിലെ കൊറോണാ മരണങ്ങളിൽ 28 ശതമാനവും കെയർ ഹോമുകളിൽ താമസിക്കുന്നവരെന്നു റിപ്പോർട്ടുകൾ. ഏകദേശം 5300 ഓളം പേർ ഇതുവരെ കൊറോണ ബാധമൂലം കെയർ ഹോമുകളിൽ മരണപെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് ഒരു ഏകദേശ കണക്ക് മാത്രമാണെന്നും, ഇതിൽ കൂടുതൽ മരണങ്ങൾ നടന്നിട്ടുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. കോവിഡ്-19 ബാധിച്ച് മരിച്ചവർക്ക് മരണ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ കൃത്യം കണക്ക് ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. നാലിൽ മൂന്ന് ശതമാനം കെയർഹോമുകളെയും കൊറോണ ബാധ അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
കെയർ ഹോമുകളിൽ എല്ലാംതന്നെ പ്രായമുള്ളവർ ആയതിനാലാണ് മരണനിരക്ക് ഉയരുന്നത്. എന്നാൽ 15% കെയർ ഹോമുകളിൽ മാത്രമാണ് രോഗം ബാധിക്കപ്പെട്ടിരിക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. എന്നാൽ ഈ പ്രസ്താവന വാസ്തവവിരുദ്ധം ആണെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. കൊറോണ വൈറസ് ബാധിച്ചാൽ തങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതില്ലെന്ന സമ്മതപത്രം ഹോമുകളിലെ അന്തേവാസികളിൽ നിന്നും അധികൃതർ മുൻകൂട്ടി ഒപ്പിട്ടു വാങ്ങുകയാണ്. ആശുപത്രികളിലെ രോഗികൾ കൂടുന്നത് ഒഴിവാക്കാനാണ് ഇത്തരം നീക്കം. 80 വയസ്സിന് മുകളിലുള്ളവർക്കാണ് രോഗം ബാധിച്ചാൽ മരണസാധ്യത ഏറ്റവും കൂടുതൽ ഉള്ളത്. വെന്റിലേറ്റർ ഉൾപ്പെടെയുള്ള ലൈഫ് സപ്പോർട്ടിംഗ് ഉപകരണങ്ങൾ നൽകുമ്പോൾ ചെറുപ്പക്കാർക്കും, ആരോഗ്യം ഉള്ളവർക്കും മുൻഗണന നൽകണമെന്ന് എൻഎച്ച്എസ് തന്നെ വ്യക്തമാക്കിയിരുന്നു.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇംഗ്ലണ്ടിൽ മാത്രം ഏപ്രിൽ മൂന്ന് മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ 217 കെയർ ഹോം അന്തേവാസികൾ മരിച്ചതായി പറയുന്നു. കാര്യങ്ങൾ ഗൗരവമായി എടുക്കണം എന്ന ആവശ്യം പല ഭാഗത്തു നിന്നും ഉയർന്നു വന്നിട്ടുണ്ട്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയിലെ മലയാളി സമൂഹം തികഞ്ഞ മാനസിക സമ്മർദ്ദത്തിലാണ്. അതിനൊരു പ്രധാന കാരണം മലയാളി കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നതാണ്. കോവിഡ് – 19 ബ്രിട്ടനിൽ വ്യാപകമായതോടു കൂടി കൊറോണ വൈറസുമായി മുഖാമുഖം യുദ്ധം ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് ഭൂരിഭാഗം മലയാളികളും കടന്നുപോകുന്നത്. ഇതിനു പുറമേ ലോക് ഡൗൺ മൂലമുണ്ടായ തൊഴിൽ നഷ്ടങ്ങളും, കുട്ടികളുമായി വീടിനുള്ളിൽ അടച്ചിരിക്കേണ്ടി വരുന്നതുമെല്ലാം മലയാളികളുടെ മാനസികസമ്മർദ്ദം ഇരട്ടിക്കാൻ കാരണമാകുന്നുണ്ട്. എന്നാൽ കൊറോണാ കാലത്തെ ഈ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനുള്ള വഴികൾ തേടുന്ന തിരക്കിലാണ് ഭൂരിഭാഗം മലയാളികളും. സോഷ്യൽ മീഡിയയിലും മറ്റും തകർത്തോടുന്ന പാചക പരീക്ഷണങ്ങളും ടിക് ടോക് വീഡിയോകളും ഇതിന് തെളിവാണ്. പല മലയാളികളിലും ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പലതും പുറത്തു കൊണ്ടുവരാൻ കൊറോണക്കാലംഒരു കാരണമായി. ഒഴിവു സമയം കിട്ടിയാൽ കൂട്ടുകാരുടെയടുത്തേയ്ക്ക് ഓടിയിരുന്ന ഭർത്താക്കന്മാർ റമ്മി കളിക്കാൻ തങ്ങളെ ആശ്രയിക്കുന്നതിന്റെ നിഗൂഡ സന്തോഷത്തിലാണ് പല ഭാര്യമാരും.
ഇത്തരത്തിൽ മാനസിക സമ്മർദ്ദത്തിൽ നിന്ന് കരകയറാനും വീട്ടിനുള്ളിൽ അടച്ചിരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മലയാളികൾ നിരവധി വഴികൾ തേടുമ്പോൾ യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽതാമസിക്കുന്ന ജീന വിനു വിവിധതരത്തിലുള്ള പാചക പരീക്ഷണങ്ങളുമായി ആണ് മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞദിവസം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ജീനയുടെ പാചക വീഡിയോ നിരവധി പേരാണ് കണ്ടത്. കൊറോണ കാലത്ത് വിഭവങ്ങൾ ദുർവിനിയോഗം ചെയ്യാതെ ലളിതമായി സമയലാഭത്തിൽ ചെയ്യാവുന്ന വിഭവങ്ങളാണ് ജീന തന്റെ വീഡിയോയിലൂടെ സുഹൃത്തുക്കൾക്കായി പങ്കു വച്ചിരിക്കുന്നത്. ഒരേസമയം രണ്ട് വിഭവങ്ങളാണ് ഉണ്ടാക്കുന്നതെന്ന പ്രത്യേകതയും ജീനയുടെ പാചക വീഡിയോയ്ക്കുണ്ട്. വെയ്ക്ക് ഫീൽഡിലെ പിന്റർ ഫീൽഡ് ഹോസ്പിറ്റലിലെ നഴ്സാണ് ജീന വിനു. യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിൽ ഒന്നായ വൈമയുടെ മുൻ പ്രസിഡന്റായ ജീന വിനു കലാ സാംസ്കാരിക രംഗങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ്.
ജീനയുടെ പാചക വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലണ്ടൻ: കൊറോണ വൈറസ് വ്യാപനം തടയുന്ന ലോക്ക് ഡൗൺ മിക്ക രാജ്യങ്ങളും തുടരുന്ന ഒരു സാഹചര്യത്തിൽ ആണ് ഇന്ന് യുകെയിലെ ലോക് ഡൗൺ സംബന്ധിച്ച പുനരവലോകന പ്രഖ്യപനം ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഡൗണിങ് സ്ട്രീറ്റ് നടത്താറുള്ള പതിവ് പ്രസ് കോൺഫറൻസ് നയിച്ചത് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് ആയിരുന്നു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ അടുത്ത മൂന്ന് ആഴ്ച കൂടി ലോക് ഡൗൺ തുടരാൻ ഉള്ള തീരുമാനം ആണ് ഇന്ന് പ്രഖ്യപിച്ചത്.
പ്രധാന തീരുമാനങ്ങൾ ഇവയാണ്..
ഏറ്റവും കുറഞ്ഞത് അടുത്ത മൂന്ന് ആഴ്ചകൂടി ലോക്ക് ഡൗൺ തുടരും. അതായത് മാർച്ച് ഇരുപത്തിമൂന്നാം തിയതി പ്രഖ്യപിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും തുടരുന്നു..
എന്നാൽ മൂന്നാഴ്ചക്ക് ശേഷം ലോക്ക് ഡൗൺ പിൻവലിക്കുന്നതുമായി ഒരു സൂചന തരാൻ ഇപ്പോൾ സാധ്യമല്ല. ഇത് ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു..
ആദ്യമായി nhs സിന് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന സ്ഥിതിയിലേക്ക് രോഗികളുടെ എണ്ണത്തിൽ ഉള്ള കുറവ്
തുടർച്ചായി ക്രമാനുസൃതമായി മരണ നിരക്കിലെ കുറവ് ഉണ്ടാവുക
രോഗവ്യാപനത്തിന്റെ കുറവുമായി ബന്ധപ്പെട്ട വിശ്വസനീയമായ സ്ഥിതിവിവര കണക്കിന്റെ ലഭ്യത
ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പരിശോധന കിറ്റുകളുടെ സ്റ്റോക്, അതുപോലെ തന്നെ ppe യുടെ ലഭ്യത
അവസാനമായി ലോക്ക് ഡൗൺ പിൻവലിക്കുന്നത് മറ്റൊരു വൈറസ് വ്യാപനത്തിന് ഇടയാക്കുന്നില്ല എന്ന ഉറച്ച വിശ്വാസം..
രോഗവ്യാപാനത്തിന്റെ ഉച്ചസ്ഥായിയിൽ ആണ് യുകെ എന്ന് ഇപ്പോഴും ഉറപ്പിക്കാൻ പറ്റുന്ന സ്ഥിതിവിവര കണക്ക് ഇപ്പോൾ അപ്രാപ്യമാണ്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ യുകെയിൽ മരിച്ചവരുടെ എണ്ണം 861 … ഇതോടെ മൊത്തം മരിച്ചവരുടെ എണ്ണം 13,729 ൽ എത്തിനിൽക്കുന്നു.
യുകെയിലെ ന്യൂനപക്ഷ ( Black, Asian & other minorities) വിഭാഗത്തിനിടയിൽ എന്തുകൊണ്ട് രോഗം കൂടുതൽ പടരുന്നു എന്നത് സംബന്ധിച്ച് nhs ഉം പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടും ചേർന്ന് പരിശോധിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
സ്വന്തം ലേഖകൻ
28കാരിയായ മേരി ആഗൈവാ ആഗ്യപോംഗ് ആണ് സിസേറിയനെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് ആരോഗ്യപ്രവർത്തകർ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ച എൻ എച്ച് എസ് ഹെൽത്ത് വർക്കേഴ്സിന്റെ എണ്ണം 45 ആയി. ഡ്യൂട്ടൺ ആൻഡ് ഡൺസ്ടേബിൾ ആശുപത്രിയിലെ നഴ്സായിരുന്നു മേരി. എന്നാൽ മേരിക്ക് പ്രത്യക്ഷമായ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു എന്നും, ഡ്യൂട്ടി സമയത്ത് നല്ല ചുറുചുറുക്കുള്ള മിടുക്കിയായ ഒരു നേഴ്സ് ആയിരുന്നു അവരെന്നും സഹപ്രവർത്തകർ പറഞ്ഞു.
ഈ ഇരുണ്ട കാലഘട്ടത്തിൽ ജനിച്ച കുഞ്ഞിന്റെ അതിജീവനം പ്രതീക്ഷയുടെ വെളിച്ചമാണെന്ന് എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ആയ ഡേവിഡ് കാറ്റർ പറഞ്ഞു. കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് മേരിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു, ആദ്യമൊക്കെ ആരോഗ്യം മെച്ചപ്പെട്ട മേരിയുടെ അവസ്ഥ വഷളായതിനെ തുടർന്ന് സിസേറിയൻ നടത്തുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിനെ ആദ്യം നവജാതശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് പരിപാലിച്ചത്. കുഞ്ഞിനും മേരിയുടെ ഭർത്താവിനും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ ഇപ്പോൾ സെൽഫ്ഐസൊലേഷനിലാണ്.
മേരി ആശുപത്രിയുടെ പന്ത്രണ്ടാം വാർഡിൽ ആണ് ജോലി ചെയ്തിരുന്നത്, പിന്നീട് ഇത് കോവിഡ് വാർഡ് ആക്കി മാറ്റുകയായിരുന്നു. എന്നാൽ മേരി ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വൈറസ് ബാധിതരായ രോഗികൾ ഉണ്ടായിരുന്നില്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ദുർബല വിഭാഗമായ ഗർഭിണികളെ മുൻനിരയിൽ പ്രവർത്തിപ്പിക്കാൻ പാടില്ലെന്നാണ് ചട്ടം. മൂന്നാം ട്രെമസ്റ്ററിലും ജോലിചെയ്ത് മേരിയോട് ആശുപത്രി അധികൃതർ തുടരാൻ ആവശ്യപ്പെട്ടതായാണ് സൂചന. എന്നാൽ ആശുപത്രിയിൽ സുരക്ഷാ ഗൗണുകൾക്ക് ക്ഷാമം ഉണ്ടായിരുന്നതായും, മാസ്ക്കുകൾ റേഷൻ നൽകുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി അധികൃതർ ഇത് നിഷേധിച്ചു. മേരി അഞ്ചുവർഷമായി ഈ ആശുപത്രിയിൽ നഴ്സായി തുടരുന്നു എന്നും, അവരുടെ മരണം ട്രസ്റ്റിന്റെ സേവനത്തിന്റെ മുഖം ആണെന്നും എൻഎച്ച്എസ് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് കാർട്ടർ പറഞ്ഞു.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബ്രിട്ടനിൽ പടർന്നുപിടിച്ചതോടെ എൻ എച്ച് എസും ജനങ്ങളും കനത്ത പ്രതിസന്ധിയിൽ ആയി കഴിഞ്ഞു. അതേസമയം ആരോഗ്യരംഗത്ത് സുരക്ഷാ ഉപകരണങ്ങൾക്ക് ഉണ്ടാകുന്ന ക്ഷാമം ഡോക്ടർമാരെയും നഴ്സുമാരെയും കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. ഇതുവരെ കോവിഡ് ബാധിച്ച് നാല്പതിലേറെ ആരോഗ്യപ്രവർത്തകർ യുകെയിൽ മരിച്ചുകഴിഞ്ഞു. രോഗികളെ ചികിത്സിക്കുന്നതിലൂടെയാണ് അവർക്ക് രോഗം പടർന്നത്. പിപിഇയുടെ ക്ഷാമം മൂലം സ്വന്തം ജീവൻ അപകടത്തിലാക്കി അവർക്ക് ജോലി ചെയ്യേണ്ടി വരുന്നു. കൊറോണ വൈറസ് പദ്ധതികൾ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണ വസ്ത്രങ്ങളും മാസ്കുകളും വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ രേഖകളിൽ നിന്ന് വ്യക്തമാകുന്നു. ചില ആശുപത്രികൾ സ്റ്റോക്കുകൾ സംരക്ഷിക്കുന്നതിനായി സിംഗിൾ യൂസ് ഗൗൺസ് വൃത്തിയാക്കാൻ തുടങ്ങിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. സംരക്ഷണ ഉപകരണങ്ങളുടെ കുറവിനെ ഇത് എടുത്തുകാട്ടുന്നുവെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പറഞ്ഞു. സാധനങ്ങളുടെ സുരക്ഷിതമായ പുനരുപയോഗം പരിഗണിക്കുന്നതായി പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. എന്നാൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല. “പിപിഇ ഒരു വിലയേറിയ വസ്തുവാണ്. ആരോഗ്യ, സാമൂഹിക പരിപാലനത്തിലുള്ള എല്ലാവർക്കും ശരിയായ സംരക്ഷണ ഉപകരണങ്ങൾ ലഭ്യമാകേണ്ടത് നിർണായകമാണ്. ഇവ സുരക്ഷിതമായി പുനരുപയോഗിക്കുന്നത് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഇതിനായി പരിഗണിക്കപ്പെടുന്നു. പക്ഷേ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.” : പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിലെ ഡോ. സൂസൻ ഹോപ്കിൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം ബ്രിട്ടനിലെ കെയർ ഹോമുകളുടെ അവസ്ഥയും ദുഃഖകരമാണ്. രോഗബാധയെ തുടർന്ന് സ്റ്റാഫോർഡ്ഷെയർ കെയർ ഹോമിൽ ഇരുപത്തിനാല് പേർ ഇതുവരെ മരിച്ചു. മാർച്ച് 23 നാണ് 140 ജീവനക്കാരുള്ള വീട്ടിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചതിന് ശേഷം 10 മുതിർന്ന ആളുകളും ഒരു സ്റ്റാഫും സ്വയം ഒറ്റപ്പെട്ടു കഴിയുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇവിടെയുള്ള എല്ലാവരും ഭീതിയിലാണെന്ന് കെയർ ഹോം ഉടമ എഡ്വേർഡ് ട്വിഗ് പറഞ്ഞു. ജീവനക്കാരിലും പരിചരണത്തൊഴിലാളികളിലും രോഗലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ പിഎച്ച്ഇയുടെ ഉപദേശപ്രകാരം വീട് ശുദ്ധീകരണം, സ്വയം സംരക്ഷണം , സ്വയം ഒറ്റപ്പെടൽ തുടങ്ങിയ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. ഇവ നടപ്പിലാക്കിയതായി പിഎച്ച്ഇ വെസ്റ്റ് മിഡ്‌ലാന്റിലെ ഡോ. നിക്ക് കോറ്റ്‌സി പറഞ്ഞു. മൂന്നാഴ്ചയായി ഇവിടെ സന്ദർശകരെയൊന്നും അനുവദിക്കുന്നില്ല. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഈ കെയർ ഹോമിൽ അഞ്ച് മരണങ്ങളാണ് ഉണ്ടായത്. കെയർ ഹോമിൽ കഴിയുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്ത് കുടുംബങ്ങൾ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞ എഡ്ന സമ്മർഫീൽഡിന്റെ (94) മരുമകൾ സിൽവിയ, ഈ ആശങ്ക തുറന്നുപറയുകയുണ്ടായി. “എപ്പോൾ ഒരു ശവസംസ്കാരം നടത്താമെന്ന് ഞങ്ങൾക്ക് അറിയില്ല. അതിൽ ആർക്കൊക്കെ പങ്കെടുക്കാൻ കഴിയുമെന്നതും അറിയില്ല. ” അവൾ പറയുകയുണ്ടായി.
ബ്രിട്ടനിൽ ഇന്നലെ മാത്രം 761 പേർ മരിച്ചു. മരണസംഖ്യ 12, 868 ആയി ഉയർന്നു. ഇന്നലെ പുതുതായി 4603 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ ഒരു ലക്ഷത്തോടടുത്തു – 98,476 കേസുകൾ. കഴിഞ്ഞ ദിനങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇന്നലെ കുറവ് അനുഭവപ്പെട്ടു. ആഗോളതലത്തിൽ രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് അമേരിക്കയിലാണ് – ആറര ലക്ഷം പേർ. ലോകത്താകമാനം കോവിഡ് പിടിപെട്ട് 134,615 പേരും മരിച്ചുകഴിഞ്ഞു. അഞ്ചുലക്ഷത്തോളം പേർക്ക് രോഗം ഭേദമായെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു .
ന്യൂസ് ഡെസ്ക് , മലയാളം യുകെ
ആരോഗ്യ പ്രവർത്തകരേക്കാൾ കൂടുതൽ ഇന്ന് ഉള്ളിൽ ഭയാശങ്കകളോടെ കഴിയുന്നത് അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആണ്. കാരണം കൊറോണ തന്നെ. യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗികളെ ശുശ്രൂഷിക്കുന്നതിൽ മുൻപന്തിയിൽ മലയാളി നഴ്സുമാരാണ്. കേരളത്തിൽ ഒരു ജില്ലയിൽ വിരലിലെണ്ണാവുന്ന കൊറോണ രോഗികളാണെങ്കിൽ , അമേരിക്കയിലും യുകെയിലുമൊക്കെ മിക്കവാറും എല്ലാ ഹോസ്പിറ്റലുകളിലും കൊറോണ വാർഡുകൾ തന്നെ രൂപപ്പെട്ടു കഴിഞ്ഞു. കൊറോണ രോഗികളെ ചികിത്സിക്കുന്നതിനോടൊപ്പം തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നും മാറി താമസിക്കേണ്ട ദുഷ്കരമായ അവസ്ഥയിലൂടെയാണ് നേഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ കടന്നുപോകുന്നത്. അതിലൊക്കെ ഉപരിയായി കൊറോണ വാർഡിൽ ജോലി ചെയ്തിട്ട് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ തങ്ങളെയും തങ്ങളുടെ യൂണിഫോമിനെ അണുവിമുക്തമാക്കുക എന്ന ദുർഘടമായ ഒരു കർത്തവ്യം കൂടി എല്ലാവർക്കുമുണ്ട്. കാരണം എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ കുടുംബത്തിലുള്ള എല്ലാവരും തന്നെ കൊറോണാ വൈറസിന് കീഴടങ്ങണ്ടേതായി വരും.
ആദ്യകാലങ്ങളിൽ ഉപയോഗിച്ച യൂണിഫോം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നത് പ്ലാസ്റ്റിക് ബാഗുകളിലായിരുന്നു. പല പ്ലാസ്റ്റിക് ബാഗുകളും എങ്ങനെ സംസ്കരിക്കണമെന്ന് നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഒരു കീറാമുട്ടിയായി മാറിയിരുന്നു. പ്ലാസ്റ്റിക് ബാഗുകൾ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുന്നത് പിന്നെയും വൈറസ് പകരാൻ കാരണമായി മാറിയേക്കാം. നഴ്സുമാർ ഉൾപ്പെടുന്ന ഹോസ്പിറ്റലിലെ ജീവനക്കാർ തങ്ങളുടെ വീട്ടിലുള്ള പഴയ ബെഡ്ഷീറ്റുകൾ ഉപയോഗിച്ച് തുണിസഞ്ചികൾ ഉണ്ടാക്കി എല്ലാ ജീവനക്കാർക്കും കൊടുത്തു. കൊറോണ കാലത്ത് രോഗി പരിപാലനത്തിന്റെ തിരക്കുകൾക്കിടയിലും കാരുണ്യ പ്രവർത്തി പോലെ ഇത് ചെയ്യുന്നത് നഴ്സുമാർ ഉൾപ്പെടെയുള്ള ഹോസ്പിറ്റലിലെ ജീവനക്കാരുടെ രാജ്യ സ്നേഹത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും പുതിയൊരു മുഖമാണ് കാട്ടുന്നത്.ഇതിന് വളരെയേറെ പ്രയോജനങ്ങളുണ്ട്. യൂണിഫോം കഴുകുന്നതിനോടൊപ്പം തന്നെ വാഷിംഗ് മെഷീനുകളിൽ കഴുകുവാനും അണുവിമുക്തമാക്കാനും തുണി കൊണ്ടുണ്ടാക്കിയ ഈ കവറിനു കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. പ്ലാസ്റ്റിക് യൂണിഫോം കവറുകൊണ്ടുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ പറ്റുമെന്നുള്ളത് മറ്റൊരു മേന്മയാണ്.
ഈ ലോക് ഡൗൺ കാലത്ത് സാമൂഹിക അകലം പാലിക്കാനും യാത്രകൾ ഒഴിവാക്കാനും എല്ലാവരും വീടിനുള്ളിൽ ഒതുങ്ങി കൂടുകയാണ്. പക്ഷേ നമ്മുടെ നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ എല്ലാ ദിവസവും അഹോരാത്രം കൊറോണ വൈറസിനെതിരെ പോരാടാനും രോഗികളെ ശുശ്രൂഷിക്കുവാനായിട്ടും ആത്മാർത്ഥമായി ജോലിയെടുക്കുന്നു. നിസ്സാരമെങ്കിലും ഓരോ ആശുപത്രികളിലും എത്തിച്ചേരുന്ന യൂണിഫോം കവറുകളിലൂടെ സ്നേഹത്തിന്റെയും കൈത്താങ്ങിന്റെയും അദൃശ്യമായ കരങ്ങൾ തേടി വരുന്നത് അനുഭവിച്ചതായി പല നഴ്സുമാരും മലയാളം യുകെയോടു പങ്കുവച്ചു. മനുഷ്യത്വപരമായ ഈ നടപടിയിലൂടെ കിട്ടുന്ന സപ്പോർട്ട് തെല്ലൊന്നുമല്ല.
സ്നേഹവും കൈത്താങ്ങുകളുമൊന്നും ഒരിക്കലും അവസാനിക്കുന്നില്ല. ഈ ദുരന്തകാലത്തു സമാനരീതിയിലുള്ള പ്രവർത്തനങ്ങൾ ലോകമെങ്ങുനിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . പലരും മാസ്കുണ്ടാക്കിയും സാനിറ്റൈസർ നിർമ്മിച്ചും ആതുരശുശ്രൂഷയിൽ പങ്കാളികളാകാൻ സമയം കണ്ടെത്തുന്നു. ഓരോ മേഖലയിലുള്ളവരും അവരുടെ കഴിവിനനുസരിച്ചുള്ള സഹായങ്ങൾ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കുന്നു. . ക്വാറന്റയിനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുവാനും മറ്റും മുന്നോട്ടുവരുന്ന സന്നദ്ധസേവകരുടെ എണ്ണം കേരളത്തിലും വളരെ വലുതാണ്. പ്രളയകാലത്ത് അകമഴിഞ്ഞ് സഹായിച്ച മത്സ്യത്തൊഴിലാളികളുടെ ചരിത്രം അവസാനിക്കുന്നില്ല. തീർച്ചയായും നാം ഈ വൈതരണികൾ തരണംചെയ്ത് മുന്നേറും. ലോകമെങ്ങുംനിന്നുള്ള സമാനരീതിയിലുള്ള നിങ്ങളുടെ അനുഭവങ്ങൾ മലയാളം യുകെയുമായി പങ്കുവയ്ക്കാം.
അയക്കേണ്ട വിലാസം [email protected]
അതിജീവനത്തിന്റെയും പ്രത്യാശയുടെയും ഈ വാർത്തകൾക്ക് എന്നും മലയാളം യുകെയിൽ ഇടമുണ്ടാകും.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- കൊറോണ കാലത്ത് എല്ലാവരുടെയും മനസ്സിൽ ഒരു നോവായി മാറിയിരിക്കുകയാണ് പതിനാലു വയസ്സുകാരിയായ കാർമിന മെഡൽ എന്ന പെൺകുട്ടി. കാർമിനയുടെ അമ്മ എൻ എച്ച് എസ് നഴ്‌സായ ലെയ്‌ലാനി കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ആണ് കോവിഡ്- 19 മൂലം മരണപ്പെട്ടത്. ഇവളുടെ പിതാവ് മെഡിക്കൽ ടെക്നീഷ്യൻ ആയ ജോണി ഇപ്പോൾ കൊറോണ വൈറസ് ബാധമൂലം ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലാണ്. സെൽഫ് ഐസൊലേഷനിലായ ആന്റിയോടൊപ്പവും കാർമിനക്കു നിൽക്കാൻ സാധിക്കാതെ വന്നതോടെ, 14 വയസ്സുകാരിയായ ഇവളെ ഫോസ്റ്റർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്.
കാർമിനയുടെ അമ്മ നാല്പത്തൊന്നുകാരിയായ ലെയ്‌ലാനി സൗത്ത് വെയിൽസിലെ പ്രിൻസസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു. ഇവിടെവെച്ച് തന്നെ രോഗം ബാധിച്ചാണ് ഇവർ മരണപ്പെട്ടത്. പിതാവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്. ഇവളുടെ മറ്റ് ബന്ധുക്കളെല്ലാം തന്നെ ഫിലിപ്പീൻസിൽ ആയതിനാൽ, കാർമിന തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കാർമിനയുടെ അടുത്തേക്ക് ഒരുതരത്തിലും എത്തിപ്പെടാൻ പറ്റാത്ത സാഹചര്യത്തിലാണ് തങ്ങളെന്ന് ഫിലിപ്പീൻസിൽ നിന്ന് ബന്ധുക്കൾ അറിയിച്ചു.
കാർമിന ഇപ്പോൾ ബ്രിഡ്‌ജൻഡ് ചിൽഡ്രൻസ് സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ ചുമതലയിലാണ്. കാർമിനയുടെ ആന്റി 64 കാരിയായ മാരിസ് അല്ലിൻബെമ് ബ്രിസ്റ്റോളിൽ താമസിക്കുന്നുണ്ടെങ്കിലും അവർ സെൽഫ് ഐസൊലേഷനിൽ ആയതിനാൽ കാർമിനയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിക്കുന്നില്ല. കാർമിനയെ ഫോസ്റ്റർ ഹോമിൽ ആക്കിയതിൽ തനിക്ക് നല്ല വിഷമം ഉണ്ടെന്നു അവർ പറഞ്ഞു. എന്നാൽ തനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായാവസ്ഥയിലാണ്.
തന്റെ ജോലിയെ സ്നേഹിച്ച ഒരു എൻഎച്ച് എസ് പ്രവർത്തകയായിരുന്നു കാർമിനയുടെ അമ്മ. മരിക്കുന്നതിന് മൂന്നാഴ്ച മുൻപ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രത്തിൽ, താൻ ഒരു നേഴ്സ് ആണെന്നും, തനിക്ക് വീട്ടിലിരിക്കാൻ ആവില്ലെന്നും അവർ രേഖപ്പെടുത്തിയിരുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് ജനങ്ങളെ ശുശ്രൂഷിക്കുന്ന എൻഎച്ച് എസ് പ്രവർത്തകരുടെ മാതൃകയാണ് ലെയ്‌ലാനി.
സ്വന്തം ലേഖകൻ
നോർഫോക്ക്: പ്രവാസികളായി ഇവിടെയെത്തി ഒരു കൊച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ആണ് കൊറോണയുടെ കരുണയില്ലാത്ത ആക്രമണത്തിൽ പല മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ മലയാളി സമൂഹത്തിന് വേദന പകർന്നു നൽകി അനസൂയ ചന്ദ്രമോഹൻ (55) വിടപറഞ്ഞു. അനസൂയ കോവിഡ് ബാധിതയായി ചികിത്സക്ക് ശേഷം വിശ്രമത്തിലിരിക്കുമ്പോൾ ആകസ്മികമായി മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മരണം സംഭവിച്ചു എങ്കിലും ഇപ്പോൾ മാത്രമാണ് വാർത്ത പുറത്തുവരുന്നത്.
ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ഉണ്ടാകാവുന്ന വേദനയുടെ ആഴം പറഞ്ഞറിയിക്കുക അസാധ്യമാണ്. വെറും രണ്ടു വർഷം മുൻപ് ഒരുപാട് സ്വപ്ങ്ങളുമായി കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി പരേതയായ അനസൂയയുടെ മകൾ ജെന്നിഫർ ശരവണൻ യുകെയിൽ എത്തുന്നത്. പിന്നീട് ആണ് ജെന്നിഫറിന്റെ ഭർത്താവ് യുകെയിൽ എത്തിച്ചേരുന്നത്.
ജീവിതം മുന്നോട്ടു നീങ്ങവെ ജെന്നിഫർ ഒരു കുഞ്ഞിന് ജന്മം നൽകി. ആറു മാസത്തെ മെറ്റേർണിറ്റി ലീവിന് ശേഷം ജോലിയിൽ കയറുമ്പോൾ പറക്കമുറ്റാത്ത കുഞ്ഞിനെ നോക്കാൻ ഭർത്താവ് വീട്ടിൽ ഇരിക്കേണ്ട അവസ്ഥ. നമുക്ക് എല്ലാവര്ക്കും അറിയാവുന്നത് പോലെ വർക്ക് പെർമിറ്റിന് വേണ്ടി ചിലവാക്കേണ്ടിവരുന്ന വലിയ തുകകൾ.. ഒരാളുടെ വരുമാനം എങ്ങും എത്തില്ല എന്ന സത്യം നമുക്ക് മറ്റാരും പറഞ്ഞുതരേണ്ട ആവശ്യമില്ല.
അങ്ങനെയിരിക്കെ നാട്ടിലുള്ള അമ്മയെ കൊണ്ടുവന്നാൽ ഒരു സഹായം ആകും എന്ന് കരുതിയാണ് ജെന്നിഫർ അമ്മയായ അനസൂയയെയും പിതാവിനെയും യുകെയിൽ കൊണ്ടുവരുന്നത്. മൂന്ന് മാസത്തേക്ക് ആണ് വന്നതെങ്കിലും മറ്റൊരു മൂന്ന് മാസം കൂടി അമ്മയായ അനസൂയ ജെന്നിഫറുടെ കൂടെ നിൽക്കാൻ തീരുമാനിക്കുക ആയിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോൾ പിതാവ് തിരിച്ചു നാട്ടിലേക്ക് പോവുകയും ചെയ്‌തു. കാര്യങ്ങൾ തിരിഞ്ഞു മറിഞ്ഞത് പെട്ടെന്നാണ്.. കൊറോണ അമ്മക്കും മോൾക്കും പിടിപെട്ടു. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സ ചെലവ് എത്രയെന്നോ, കൊടുക്കേണ്ടി വരുമെന്നോ അറിയാതെ രോഗം അൽപം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ ഇരിക്കെ ആണ് അനസൂയയുടെ വേർപാട്…
ഇതേസമയം കൊറോണ ബന്ധിച്ച ജെന്നിഫറുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് കെയിംബ്രിജ് പാപ് വേർത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. ഇപ്പോൾ വളരെ ഗുരുതരമാണ് ജെനിഫറിന്റെ അവസ്ഥ… തന്റെ ‘അമ്മ തന്നെ വിട്ടു പോയെന്ന് ജെന്നിഫർ ഇതുവരെ അറിഞ്ഞിട്ടില്ല.. കേവലം ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയും, എന്ത് ചെയ്യണമെന്ന് അറിയാതെ ഭർത്താവും… ആശ്വസിപ്പിക്കാൻ ആവാതെ കിങ്‌സ് ലിൻ മലയാളി സമൂഹവും. രണ്ട് പെൺമക്കൾ ആണ് പരേതയായ അനസൂയക്ക് ഉള്ളത്.
തുച്ഛമായ ശമ്പളത്തിൽ കഴിഞ്ഞു പോന്നിരുന്ന ഈ കുടുംബം അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞങ്ങൾ നിങ്ങളോട് വിവരിക്കുന്നില്ല. യുകെ മലയാളികൾ കടന്നുപോകുന്ന കഠിനമേറിയ വഴികൾ .. എല്ലാവരും പണക്കാർ ആണ് എന്ന് ഒരു പ്രവാസിയും പറയില്ല.. എന്നാൽ ഒരു പ്രവാസിയുടെ ബുദ്ധിമുട്ട് അറിയാനുള്ള മലയാളിയുടെ മനസ്സ് ഒരുപാട് ജീവിതങ്ങളെ പ്രതിസന്ധികളിൽ നിന്നും കരകയറ്റിയ ചരിത്രം നാം നേരിൽ കണ്ടിട്ടുണ്ട്.. കരുണ ആവോളം ഉള്ള പ്രിയ യുകെ മലയാളികളെ കിങ്‌സ് ലിൻ മലയാളി സമൂഹത്തിന്റെ അഭ്യർത്ഥന മാനുഷിക പരിഗണയോടെ നിങ്ങൾ എല്ലാവരും എടുക്കണമെന്ന് വളരെ വിനീതമായി അപേക്ഷിക്കുന്നു. ഈ നല്ല പ്രവർത്തിയിൽ മലയാളം യുകെയും പങ്കുചേരുന്നു.
വിട്ടകന്ന അമ്മക്ക് പകരമാകില്ല പണം എന്ന് മനസിലാക്കുമ്പോഴും… എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ പ്രായമാകാത്ത ഒരു വയസ് മാത്രമുള്ള കുട്ടി.. ജോലിക്ക് പോകാൻ സാധിക്കാതെ ഭർത്താവ്… സ്വന്തം ഭാര്യയുടെ അവസ്ഥ ഹോസ്പിറ്റലിൽ നിന്നും നഴ്സുമാർ പറഞ്ഞ് മാത്രം അറിയുന്ന, കണ്ണുകൾ നിറയുന്ന ആ മനുഷ്യനെ നിങ്ങൾ സഹായിക്കില്ലേ?? അനസൂയയുടെ ബോഡി നാട്ടിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടക്കുന്നില്ല… ശവസംസ്ക്കാരം നടത്താൻ ഉള്ള പണം കണ്ടെത്തുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയിൽ ആയ ജെന്നിഫറിനെയും കുടുബത്തെയും സഹായിക്കുവാൻ കിങ്‌സ് ലിൻ മലയാളി സമൂഹം യുകെ മലയാളികളുടെ സഹായം തേടുന്നു. സഹായം എത്തിക്കുവാൻ താല്പര്യമുള്ളവർ ചുവടെ കൊടുത്തിരുന്ന അസോസിയേഷന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കുവാൻ അപേക്ഷിക്കുന്നു.
Name : KINGS LYNN MALAYALEE COMMUNITY
Sort code : 53-61-38
Account No : 66778069
Bank : NATWEST, KING’S LYNN BRANCH
Please use the payment reference : Jennifer Saravanan
more details
NIMESH MATHEW – 07486080225 (PRESIDENT)
JAIMON JACOB – 0745605717 (SECRETARY)
JOMY JOSE – 07405102228 (TREASURER)
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ഇംഗ്ലണ്ടിലെയും വെയിൽസിലെയും അഞ്ച് മരണങ്ങളിൽ ഒന്നിൽ കൂടുതൽ എണ്ണം കൊറോണ വൈറസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 3,475ഓളം കൊറോണ വൈറസ് മരണങ്ങൾ ഏപ്രിൽ 3 വരെയുള്ള ആഴ്ചയിൽ ഉണ്ടായതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ആ ആഴ്‌ചയിലെ ആകെ മരണങ്ങളുടെ എണ്ണം 16,000 ത്തിൽ എത്തി. ഇത് കഴിഞ്ഞ വർഷം ഈ സമയത്തെ മരണങ്ങളെ അപേക്ഷിച്ച് 6000 എണ്ണം കൂടുതലാണ്. അതേസമയം, സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന സമയമാണിതെന്ന് ചാൻസലർ റിഷി സുനക് സമ്മതിച്ചു. പകർച്ചവ്യാധി കാരണം ജൂൺ മാസത്തോടെ സമ്പദ്‌വ്യവസ്ഥ 35% കുറയുമെന്ന് യുകെയിലെ നികുതി, ചെലവ് നിരീക്ഷണ കേന്ദ്രമായ ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി മുന്നറിയിപ്പ് നൽകിയതിനാലാണിത്. ഒപ്പം എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് സുനക് കൂട്ടിച്ചേർത്തു. മറ്റ് എല്ലാ മരണങ്ങളോടൊപ്പം കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തെക്കുറിച്ചും ഒഎൻഎസ് റിപ്പോർട്ട് പരിശോധിച്ചു. ശൈത്യകാലത്തേക്കാൾ പനി കുറവുള്ളതിനാൽ സാധാരണയായി വർഷത്തിലെ ഈ സമയത്ത് മരണങ്ങൾ കുറയുന്നു. എന്നാൽ ഈ വർഷം അത് റെക്കോർഡ് സംഖ്യയിലേക്കാണ് ഉയർന്നത്. വർദ്ധിച്ചുവരുന്ന മരണങ്ങളുടെ എണ്ണം വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഒഎൻഎസ് ഉദ്യോഗസ്ഥൻ നിക്ക് സ്ട്രൈപ്പ് പറഞ്ഞു. ഇത് സാധാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇംഗ്ലണ്ടിലെ രണ്ടായിരത്തിലധികം കെയർ ഹോമുകളിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചു -എന്നാൽ അവിടെ ഉണ്ടായ മരണങ്ങളുടെ എണ്ണം അവർ വ്യക്തമാക്കിയിട്ടില്ല.
സുരക്ഷ സംവിധാനങ്ങളുടെ അഭാവം കാരണം കൊറോണ വൈറസ് ചികിത്സിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും രോഗം പിടിപെടുന്ന അവസ്ഥയിലാണ്. കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും നഴ്സുമാരും ലളിതമായ പിപിഇ പരിശോധന നടത്താൻ ആവശ്യപ്പെട്ടു. രോഗബാധിതരായ രോഗികൾക്ക് ചികിത്സ നൽകുമ്പോൾ മാസ്ക് ധരിക്കാൻ തുടങ്ങുന്നതിനുമുമ്പ് ഉദ്യോഗസ്ഥർക്ക് “ഫിറ്റ്-ടെസ്റ്റ്” നടത്തേണ്ടതുണ്ട്. ഫിറ്റ്-ടെസ്റ്റ് എന്നത് കർശനമായ പ്രക്രിയയാണ്. ആരോഗ്യ പ്രവർത്തകർ ശരിയായ വലുപ്പത്തിലുള്ള മാസ്ക് ധരിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. കോവിഡ് -19 ഇതിനകം 40 എൻഎച്ച്‌എസ് ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ എന്നിവരുടെ ജീവൻ അപഹരിച്ചു. ഫിറ്റ്-ടെസ്റ്റുകൾ നടത്താത്ത ആശുപത്രികൾ ഡോക്ടർമാരുടെ ജീവിതവുമായി കളിക്കുന്നുവെന്ന് ഡോക്റ്റേഴ്‌സ് അസോസിയേഷൻ യുകെ (DAUK) പറയുന്നു. ആശുപത്രികൾ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നതായും കാണപ്പെട്ടു. “ശ്വസനസംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നയാളുടെ മുഖത്തിന് പാകമാണോയെന്ന് അത് ഉപയോഗിക്കുന്നതിന് മുമ്പ് ഉറപ്പാക്കണം.” ; ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സർജൻസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. നീൽ മോർട്ടെൻസൻ അഭിപ്രായപ്പെട്ടു.
യുകെയിൽ കോവിഡ് 19 ബാധിച്ച് 778 പേർ ഇന്നലെ മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 12,107 ആയി ഉയർന്നു. ഇന്നലെ 5252 ആളുകൾക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 93,873 ആയി മാറി. വരും ദിവസങ്ങളിൽ ഇത് ഒരുലക്ഷം കടന്നേക്കാം. ആഗോളതലത്തിൽ രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷത്തിലേക്ക് കടക്കുകയാണ്. മരണസംഖ്യ ഒന്നേകാൽ ലക്ഷം കടന്നു. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 6 ലക്ഷം കടന്നു. മരണനിരക്കിൽ ഇറ്റലിയെ കടത്തിവെട്ടി മുന്നിലെത്തുകയും ചെയ്തു.