ഡോ. ഐഷ വി
എഴുത്തിന്റെ വഴികൾ പലർക്കും വിഭിന്നങ്ങളായിരിക്കും. ഒരിക്കൽ ജ്ഞാനപീഠ ജേതാവായ ശ്രീ തകഴി ശിവശങ്കരപ്പിള്ള പറഞ്ഞിട്ടുണ്ട്. ഒരു കഥാതന്തു ഇരുപത് വർഷം മനസ്സിൽ ഇട്ടു നടന്നിട്ടാണ് ചില നോവലുകൾ എഴുതിയതെന്ന്. മനസ്സിൽ ധാരാളം കഥകളുണ്ടെങ്കിലും ഒന്നും ഒരിക്കലും എഴുതാത്തവരുണ്ടാകും. ചിലപ്പോൾ മറ്റു ചിലർ എഴുതുന്നത് കാണുമ്പോൾ അല്ലെങ്കിൽ അറിയുമ്പോൾ എഴുതുന്നവരുണ്ടാകും. ചിലർക്ക് എഴുതാനുള്ള നല്ല ഭാഷ വശമില്ലാത്തതായിരിക്കും പ്രശ്നം. ചിലർക്ക് പലവിധ തിരക്കുകളായിരിക്കും പ്രശ്നം. മറ്റ് ചിലർക്ക് ഏകാന്തതയില്ലാത്തതായിരിക്കും പ്രശ്നം. വേറെ ചിലർക്ക് മറ്റുള്ളവരുടെ പ്രോത്സാഹനമില്ലാത്തതായിരിക്കും പ്രശ്നം. ചിലർ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ചിന്തിക്കും. ചിലർ സ്വയം പ്രചോദനം ഉള്ളവരായിരിക്കും. അവർ അനസ്യൂതം എഴുതും. ആടുജീവിതം എഴുതിയ ശ്രീ ബന്യാമിൻ കുറിച്ചിട്ടുള്ളത് ഒരു വർഷം നൂറ്റി അറുപത്തഞ്ചോളം പുസ്തകങ്ങൾ ഒഴിവുവേളകളിൽ വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹമറിയാതെ അദ്ദേഹം എഴുതുന്ന കത്തുകൾ ഒക്കെ സാഹിത്യമായി മാറി . ഇക്കാര്യം സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അദ്ദേഹം തിരിച്ചറിയുന്നത്. വായനയുടെ ആഴവും പരപ്പും ചിലരെ ഉത്കൃഷ്ടരായ എഴുത്തുകാരാക്കി മാറ്റും. നല്ല അധ്യാപകരും സുഹൃദ് സദസുകളും നല്ല പുസ്തകങ്ങളും ചിലരെ സ്വാധീനിക്കും. ഒരാദ്യചോദനകിട്ടി കഴിഞ്ഞാൽ കണ്ണി മുറിയാതെ എഴുതുന്നവരാവുo ചിലർ.
കുട്ടിക്കാലത്തേ എനിയ്ക്ക് നല്ല വായനാ ശീലം ഉണ്ടായിരുന്നെന്ന് ഓർമ്മച്ചെപ്പിന്റെ മുൻ അധ്യായത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ ആദ്യ രചന നടന്നത്. അതൊരു നാടകമായിരുന്നു. ” അരണ മാണിക്യം” എന്നാണ് ഞാൻ ആ നാടകത്തിന് പേരിട്ടത്. ചിറക്കര ത്താഴത്തെ ഞങ്ങളുടെ വീടും എന്റെ അച്ഛന്റെ കുഞ്ഞമ്മയുടെ വീടും ഒരേ മുറ്റത്തായിരുന്നു. ഒരു മൂന്നു മീറ്റർ അകലം പോലും ഇല്ല എന്ന് പറയാം. ആ വീട്ടിൽ ശ്രീദേവി അപ്പച്ചിയ്ക്ക് അഞ്ച് പെൺമക്കളും രോഹിണി അപ്പച്ചിയ്ക്ക് ഏഴ് പെൺ മക്കളും ഒരാണും പിന്നെ ഞാനും അനുജത്തിയും അനുജനും. ഞങ്ങൾ കളിക്കാനിറങ്ങിയാൽ രണ്ട് വീട്ടിലും കൂടി മുറ്റം നിറയാനുള്ള കുട്ടികളാവും. മിക്കവാറും എല്ലാ ദിവസവും കൂട്ടം ചേർന്ന് കളിക്കുകയും ചെയ്യും. ഒരു ദിവസം ആ വീട്ടിലെ അരകല്ല് അടച്ചു വച്ചിരിന്ന പാള മാറ്റി നോക്കിയപ്പോൾ സൈക്കിളിന്റെ ബാൾ ബെയറിംഗിന്റെ വലുപ്പത്തിലുള്ള ഒരു ഗോളം കിട്ടി. അത് അരണ മാണിക്യമാണെന്ന് അവരിലൊരാൾ പറഞ്ഞു. അതേ പറ്റി അന്നു നടന്ന സംഭാഷണങ്ങളും അരണ മാണിക്യത്തെ കുറിച്ചുള്ള ചില അന്ധവിശ്വാസങ്ങളുമായിരുന്നു നാടത്തിലെ പ്രതി പാദ്യവിഷയം.
പുറമേ നിന്നാരും എഴുതാൻ പ്രചോദിപ്പിക്കാതെ എന്റെ ഉള്ളിൽ നിന്നും ഉറവ പൊട്ടിയതായിരുന്നു ആ നാടകം. അതിനാൽ എനിക്ക് എഴുതാതെ നിവൃത്തിയില്ലായിരുന്നു. നോട്ട്ബുക്കിലെ ചില താളുകൾ കീറി ഞാൻ എഴുതി. എഴുതിക്കഴിഞ്ഞപ്പോൾ എനിക്കെന്തെന്നില്ലാത്ത ആഹ്ലാദം. അത് പങ്കു വയ്ക്കാനായി ഞാൻ നേരേ അടുക്കളയിലെത്തി. അമ്മ ജോലിത്തിരക്കിലായിരുന്നു. ഞാൻ അമ്മയെ ആ നാടകം വായിച്ചു കേൾപ്പിച്ചു. അപ്പുറത്തെ വീട്ടുകാർ ഉൾപ്പെടുന്നതാണ് പ്രതിപാദ്യം എന്നു മനസ്സിലാക്കിയ അമ്മ ഇത് മറ്റുള്ളവർ കണ്ടാൽ വല്യ പ്രശ്നവും വഴക്കുമൊക്കെയാകും എന്ന് പറഞ്ഞു കൊണ്ട് എഴുതിയ താളുകൾ എന്റെ പക്കൽ നിന്നും വാങ്ങി കീറിക്കളഞ്ഞു. അങ്ങനെ ആദ്യ തവണ എന്റെ എഴുത്തിന്റെ കൂമ്പൊടിഞ്ഞു. ആദ്യ തവണ എന്നു പറയാൻ കാരണം പിന്നെയും പല തവണ പല കാരണങ്ങളാൽ എന്റെ എഴുത്തിന്റെ കൂമ്പൊടിഞ്ഞിട്ടുളളതുകൊണ്ടാണ്.
രണ്ടാമത് എഴുതിയത് ഒരു കഥയാണ്. ഞാൻ ഭൂതക്കുളം ഗവ. ഹൈസ്കൂളിലേയ്ക്ക് ചിറക്കര ഗവ. യുപിഎസിൽ നിന്നും ട്രാൻസ്ഫർ വാങ്ങിച്ചെത്തിയത് എഴാം സ്റ്റാൻന്റേഡിലേയ്ക്കാണ്. സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ ഏറ്റവും മികച്ചത് ഭൂതക്കുളം ഗവ. ഹൈസ്കൂളാണെന്നായിരുന്നു ശ്രീദേവി അപ്പച്ചിയുടെ അഭിപ്രായം. അപ്പുറത്തെ വീട്ടിലെ മുതിർന്ന കുട്ടികളെയെല്ലാം അതത് ഘട്ടങ്ങളിൽ ഹൈ സ്കൂൾ വിദ്യാഭാസത്തിനായി ഭൂതക്കുളത്തേയ്ക്ക് മാറ്റിയിരുന്നു.
ഞാൻ സ്കൂൾ മാറി എത്തിയപ്പോൾ എനിക്കത്ര പരിചിതമല്ലാത്ത അന്തരീക്ഷം. കാസർഗോഡു നിന്നും ചിറക്കര സ്കൂളിലെത്തിയപ്പോൾ ക്ലാസ്സിലെ കുട്ടികൾ എന്നെ സ്വീകരിച്ച പോലെയായിരുന്നില്ല ഭൂതക്കുളം സ്കൂളിലെ കുട്ടികൾ എന്നെ സ്വീകരിച്ചത്. ചില കുട്ടികൾ എന്നോട് ” വരത്തൻ” മനോഭാവം കാണിച്ചിരുന്നു. എനിയ്ക്ക് വിഷമം തോന്നിയെങ്കിലും ഞാൻ ആരോടും പരാതി പറഞ്ഞില്ല. ഒരു ചെടി പിഴുതുനട്ടാൽ വേരോടുന്നതു വരെ ഒരു വാട്ടം കാണും. വേരോടി കഴിഞ്ഞാൽ എല്ലാം ശരിയാകും. ഞാൻ സമാധാനിച്ചു. കൂനിൻമേൽ കുരു എന്ന പോലെയാണ് അത് സംഭവിച്ചത്. ഒരു ദിവസം റോസാ ചെടികൾക്കിടയിൽ കയറിയപ്പോൾ എന്റെ പുത്തൻ ഷർട്ടിന്റെ പോക്കറ്റ് കമ്പ് കൊണ്ട് കീറി. അമ്മ അത് ഭംഗിയായി തയ്ച്ചു തന്നു. ഒരു വർഷം ആകെ രണ്ട് ജോഡി വസ്ത്രങ്ങളാണ് എനിക്ക് അച്ഛൻ വാങ്ങിത്തന്നത്. ആ പോക്കറ്റ് കീറിത്തയ്ച്ച വസ്ത്രവുമായി ഞാൻ സ്കൂളിൽ പോയി . ഞാനതിട്ട് ചെല്ലുന്ന ദിവസമെല്ലാം ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥിനികൾ ” പിച്ചക്കാരി” എന്ന് വിളിച്ച് കളിയാക്കിയത് എന്നെ വിഷമിപ്പിച്ചു. അച്ഛനും അമ്മയും ചിറക്കര ത്താഴത്തെ വീടും പറമ്പും വാങ്ങാനെടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിനാൽ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ വീട്ടിൽ ചെന്ന് പരാതി പറയുകയോ പുതു വസ്ത്രം വാങ്ങിത്തരാൻ ആവശ്യപ്പെടുകയോ ചെയ്തില്ല.
ഏഴാം ക്ലാസ്സിൽ കൈക്കുളങ്ങര വിശ്വനാഥൻ സാറായിരുന്നു ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്നത്. അദ്ദേഹം കവിയും സാഹിത്യകാരനുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സ് എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഓണപരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ മറ്റെല്ലാ വിഷയത്തിനും അത്ര വല്യ മാർക്കൊന്നും ലഭിച്ചില്ലെങ്കിലും മലയാളത്തിന് എനിയ്ക്ക് അമ്പതിൽ നാൽപ്പത്തി ഏഴ് മാർക്കു ലഭിച്ചു. മറ്റ് കുട്ടികൾക്കെല്ലാം ആ വിഷയത്തിന് 25 ൽ താഴെയായിരുന്നു ലഭിച്ചത്. കൈകുളങ്ങര വിശ്വനാഥൻ സർ എന്നെ പുകഴ്ത്തി സംസാരിച്ചതോടെ കുട്ടികൾക്ക് എന്നോടുള്ള മനോഭാവത്തിന് അല്പം അയവു വന്നു. അങ്ങനെയിരിക്കുമ്പോഴാണ് സ്കൂളിൽ ” സൃഷ്ടി” എന്നൊരു കൈയ്യെഴുത്തു മാസികയിലേയ്ക്ക് കൃതികൾ ക്ഷണിച്ചു കൊണ്ട് നോട്ടീസ് വായിച്ചത്. ഞാനതത്ര കാര്യമാക്കിയില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കാണുന്നത് വല്യേച്ചി (ശ്രീദേവി അപ്പച്ചിയുടെ മകൾ 10-ാം ക്ലാസ് വിദ്യാർത്ഥിനി ബീന ചേച്ചി) എന്തോ കുത്തി കുറിക്കുന്നു. ഞാൻ കാര്യം തിരക്കി. ബീന ചേച്ചി പറഞ്ഞു സൃഷ്ടി കൈയ്യെഴുത്തു മാസികയിൽ കൊടുക്കാൻ ഒരു നോവൽ എഴുതുകയാണെന്ന്. ഞാൻ അടുത്തു ചെന്ന് നോക്കി. നോവലിന്റെ പേര് ” ബോധിവൃക്ഷo” . വല്യേച്ചി ഒരു ചിത്രവും വരച്ചിട്ടുണ്ട്. ഒരു കൗമാരക്കാരിയുടെ പ്രണയ സങ്കല്പങ്ങളും ജോലി കിട്ടി കുടുംബം നന്നാക്കുന്നതും ഒക്കെയായിരുന്നു പ്രതിപാദ്യ വിഷയം. ഇതു കണ്ടപ്പോൾ ഞാനും ചിന്തിച്ചു. എന്തുകൊണ്ട് എനിയ്ക്കും എഴുതികൂടാ ? ഞാൻ വീടിനകത്തു കയറി. അന്നും പിറ്റേന്നുമൊന്നും കളിക്കാൻ പുറത്തിറങ്ങിയില്ല. “സ്നേഹം “എന്ന പേരിൽ ഒരു മിനി കഥയെഴുതി. അത് വൃത്തിയായി പകർത്തിയെഴുതി. അമ്മയെ കാണിച്ചില്ല. ആരോടും പറഞ്ഞില്ല. പിന്നെ സ്കൂളിൽ പോയപ്പോൾ കൈ കുളങ്ങര വിശ്വനാഥൻ സാറിനെ അതേ ൽപ്പിച്ചു. സൃഷ്ടി കൈയ്യെഴുത്തു മാസികയിൽ എന്റെയും വല്യേച്ചിയുടേയും കൃതികൾ പ്രസിദ്ധീകരിച്ചു വന്നു. മാസിക ഒറ്റ പ്രതി മാത്രമേ ഉള്ളൂ എന്നതിനാൽ കുട്ടി എഴുത്തുകാർക്ക് ഓരോരുത്തർക്കും ഓരോ ദിവസം അത് വീട്ടിലേയ്ക്ക് തന്നയച്ചു. വല്യേച്ചിയ്ക്കായിരുന്നു മാസിക വീട്ടിലേയ്ക്ക് കൊണ്ടുവരാൻ അവസരം ലഭിച്ചത്. അപ്പോഴാണ് അമ്മ വിവരം അറിഞ്ഞത്. എന്റെ ഊഴം അച്ഛൻ വീട്ടിൽ വന്ന ദിവസമായതിനാൽ അച്ഛനും എന്റെ കഥ വായിക്കാൻ അവസരം ലഭിച്ചു.
ഒരു ദിവസം ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സ് തുടങ്ങിയ സമയത്ത് കൈ കുളങ്ങര സർ ക്ലാസ്സിലേയ്ക്ക് വന്നു. കൂടെ കുറേ അധ്യാപകരും ഉണ്ട്. എന്നെ പരിചയപ്പെടുത്താനാണ് സാറ് അവരെയെല്ലാം വിളിച്ചു കൊണ്ടുവന്നത്. അക്കൂട്ടത്തിൽ ചിറക്കര സ്കൂളിൽ നിന്നും ട്രാൻസ്ഫറായി വന്ന സുകുമാരൻ സാറും ഉണ്ടായിരുന്നു. എൻെറ ക്ലാസ്സിൽ വന്ന സുകുമാരൻ സാർ പറഞ്ഞു: ഈ കുട്ടിയെ എനിയ്ക്കറിയാം. ചിറക്കര സ്കൂളിൽ വച്ച് പഠിപ്പിച്ചിട്ടുണ്ട്. ഈ ഗുരുക്കന്മാർ എന്നെ കാണാൻ വന്നത് എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി ഞാൻ ഇന്നും കരുതുന്നു. അതുവരെ എനിയ്ക്ക് അച്ഛന്റെ മകളെന്നോ , ചിരവാത്തോട്ടത്ത് കേശവൻ വൈദ്യരുടെ പേരക്കുട്ടിയെന്നോ സുകുമാരൻ വൈദ്യരുടെ അനന്തിരവൾ എന്നൊക്കെയായിരുന്നു പേര്. അന്നുമുതൽ സ്വന്തമായി ഒരസ്തിത്വം ഉള്ളതു പോലെ എനിക്ക് തോന്നി. എൻെറ ക്ലാസ്സിൽ വന്ന സുകുമാരൻ സാർ
അക്കാലത്ത് ” കല്ലുവാതുക്കൽ സുകുമാർ” എന്ന പേരിൽ വാരാന്ത്യ പതിപ്പുകളിൽ കഥകൾ എഴുതിയിരുന്നു. ഞാനതെല്ലാം വായിക്കുമായിരുന്നു.
ആദ്യ കഥയ്ക്ക് വല്യേച്ചി എഴുതുന്നത് കണ്ടത് മാത്രമല്ല പ്രചോദനം. അതുവരെ വായിച്ച ബാലരമയും പൂമ്പാറ്റയുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. എന്റെ പിച്ചക്കാരി വസ്ത്രത്തിന് ആ വർഷം തന്നെ പരിഹാരമായി. ആ വർഷം ക്രിസ്തുമസിന് സിങ്കപ്പൂരിൽ നിന്നും നാട്ടിലെത്തിയ ആരുടേയോ കൈവശം ഞങ്ങളുടെ സ്വർണ്ണലത കുഞ്ഞമ്മ കുറച്ച് തുണിത്തരങ്ങൾ ഞങ്ങൾക്കായി കൊടുത്തയച്ചിരുന്നു. അതിൽ നിന്നും ഒരു പച്ച പാവടയും റോസ് ഉടുപ്പും അമ്മ എനിക്ക് തയ്ച്ചു തന്നു.
ആദ്യ കഥയുടെ വിജയ ലഹരിയിൽ ഞാൻ ഒരു കഥകൂടി ഉടൻ തന്നെ എഴുതി. അതിൽ രണ്ടു വരികൾ മലയാളം പാഠപുസ്തകത്തിലെ പഠിപ്പിക്കാത്ത പാഠഭാഗത്തു നിന്നും കടമെടുത്തതായിരുന്നു. ഞാൻ അച്ഛനെ ആ കഥ വായിച്ചു കേൾപ്പിക്കാൻ തുടങ്ങി. ഇടയ്ക്ക് “ഗഹ്വരം” എന്ന വാക്ക് വന്നു. അച്ഛൻ അതിന്റെ അർത്ഥം ചോദിച്ചു. എനിക്കറിയില്ലായിരുന്നു. പാഠപുസ്തകത്തിൽ നിന്നും കോപ്പിയടിച്ചതാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞു: ഒരിക്കലും അങ്ങനെ എഴുതരുത്. അത് പകർപ്പവകാശ ലംഘനമാണ് എന്ന്. Copy right, plagiarism എന്നിവയെ കുറിച്ചൊക്കെ ആദ്യപാഠം അന്നു ലഭിച്ചു. ഒരേഴാം ക്ലാസ്സുകാരിയുടെ പദസമ്പത്ത് തുലോം തുച്ഛമായിരുന്നതു കൊണ്ട് തത്ക്കാലം എഴുതേണ്ടെന്ന് അന്ന് ഞാൻ തീരുമാനിച്ചു. പിന്നെ മൂന്നു വർഷം ഒന്നും എഴുതിയില്ല.
ഞങ്ങൾ ചിറക്കര ത്താഴത്ത് എത്തിയതു മുതൽ അപ്പുറത്തെ വീട്ടിലെ കുട്ടികളും ഞങ്ങളും മത്സരിച്ച് അക്ഷരശ്ലോകം ചൊല്ലുക പതിവായിരുന്നു. ഞങ്ങൾ കതിയാമ്മ ചേച്ചി (ഖദീജാ ഉമ്മ ലോപിച്ചത്) എന്ന് വിളിയ്ക്കുന്ന ഷൈലജ ചേച്ചിയാണ് അക്ഷര ശ്ലോക മത്സരങ്ങൾക്ക് തുടക്കം ഇടുക. അതിങ്ങനെയാണ്:
” അക്ഷര ശ്ലോകം ചൊല്ലാൻ ഇച്ഛയുള്ള കുട്ടികൾ
ലക്ഷക്കണക്കിന് വന്നാലും
തോറ്റു പോട്ടെ സരസ്വതി”
അപ്പോൾ എതിരാളി മൂന്നാമത്തെ വരിയിലെ ആദ്യാക്ഷരം ” ല” യിൽ തുടങ്ങും :
“ലന്തക്കുരു കൊണ്ടു കൂട്ടാനുമുണ്ടാക്കി
ചന്തത്തിൽ വേണ്ടുന്ന കോപ്പുകൂട്ടി
ആട്ടിന്റെ പാലു കറന്നു തിളപ്പിച്ചു
കൂട്ടിക്കുഴച്ചങ്ങു ചോറു നൽകി”.
ഇതങ്ങനെ നീണ്ടു നീണ്ടു പോകും.
മത്സരത്തിൽ തോൽക്കാതിരിക്കാനായി ധാരാളം ശ്ലോകങ്ങൾ പഠിച്ചു വയ്ക്കുക എന്റെ പതിവായിരുന്നു. അധി ഖരാക്ഷരങ്ങളിൽ ആരംഭിക്കുന്ന ശ്ലോകങ്ങൾ കണ്ടു കിട്ടാൻ പ്രയാസമായിരുന്നു. പക്ഷേ അതിലാരംഭിക്കുന്ന അഷ്ടകങ്ങൾ ലഭിക്കാൻ പ്രയാസമില്ലായിരുന്നു. അങ്ങനെ ഞാൻ കുറേ അഷ്ടകങ്ങൾ പഠിച്ചു വച്ചു.
എട്ടാം ക്ലാസ്സു കഴിഞ്ഞു നിന്ന വേനലവധിക്കാലത്ത് കല്ലടയിലെ അച്ഛന്റെ മൂത്ത ജ്യേഷ്ഠൻ നീലാംബരൻ വല്യച്ഛന്റെ മകൾ തങ്കച്ചി ചേച്ചി (ഷീല) വീട്ടിൽ വന്ന് തിരികെ പോയപ്പോൾ എന്നേ കൂടി കല്ലടയ്ക്ക് കൊണ്ടുപോയി. തങ്കച്ചി ചേച്ചിയുടെ അമ്മ സരള വല്യമ്മച്ചി അക്ഷര ശ്ലോകം ചൊല്ലാനും കഥകൾ പറയാനും മിടുമിടുക്കിയായിരുന്നു. പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും മൂക്കു കുത്തി വിപ്ലവം നടത്തിയയാളുമായ ശ്രീ ആറാട്ടുപുഴ വേലായുധന്റെ മകൻ ആന സ്ഥാനത്ത് കുഞ്ഞു പണിക്കരുടെ (കവി) മകളായിരുന്നു ആ വല്യമ്മച്ചി. വല്യമ്മച്ചിയുടെ അമ്മയും കവിയിത്രിയായിരുന്നു. ശ്രീ നാരായണ ഗുരു ഗുരുകുല വിദ്യാഭ്യാസം നേടിയ വാരണപ്പള്ളി ഗുരുകുലത്തിലെ കുടുംബാംഗമായിരുന്നു വല്യമ്മച്ചിയുടെ അമ്മ.
വല്യമ്മച്ചിയുടെ അച്ഛനമ്മമാരെ കുറിച്ച് വല്യമ്മച്ചി പറഞ്ഞതിങ്ങനെ: അവരുടെ വീട്ടിൽ അക്ഷര ശ്ലോകം ചൊല്ലുക എന്നത് സ്ഥിര വിനോദമായിരുന്നു. അങ്ങനെ ഒരു ദിവസം വല്യമ്മച്ചിയുടെ അച്ഛൻ വല്യമ്മച്ചിയുടെ അമ്മയുടെ തന്തയ്ക്ക് വിളിച്ചു കൊണ്ട് ഒരു ശ്ലോകം ചൊല്ലിയത്രേ . നിമിഷ കവയിത്രി യായിരുന്ന അമ്മ അമാന്തിച്ചില്ല. ” തന്തയ്ക്ക് പറഞ്ഞവന്റെ ചന്തിയ്ക്കൊരുന്തും കൊടുത്ത്….” എന്നൊരു ശ്ലോകം ഉണ്ടാക്കി ചൊല്ലി അവിടെ കൂടിയവരെ രസിപ്പിച്ചത്രേ. ആ വല്യമ്മച്ചി അക്ഷര ശ്ലോകം ചൊല്ലുമ്പോൾ അഷ്ടകങ്ങൾ ചൊല്ലാൻ പാടില്ലെന്ന് നിബന്ധന വച്ചു.
ഇന്ന് അക്ഷരശ്ലോകം അന്താക്ഷരിയ്ക്ക് വഴി മാറി. ഇതിലൊക്കെ താത്പര്യമുള്ള കുട്ടികളുടേയും എണ്ണം കുറഞ്ഞു.
ഞാൻ പ്രീഡിഗ്രിക്കും ഡിഗ്രിയ്ക്കും കൊല്ലം എസ് എൻ വനിതാ കോളേജിലാണ് പഠിച്ചത്. ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിയ്ക്കുന്ന സമയം ഒരു കവിയരങ്ങ് ദിവസം ഞാനത് കാണാനിരുന്നു. അപ്പോൾ വേദിയിൽ രണ്ടാം വർഷ പ്രീഡിഗ്രിയിലെ അനില എ എന്ന വിദ്യാർത്ഥിനി ഇരിക്കുന്നു. എന്റെ ഗ്രാമം എന്ന കവിതയാണ് ആ കുട്ടി ചൊല്ലിയത്. അന്നു ഞാൻ തീരുമാനിച്ചു അടുത്ത കവിയരങ്ങ് ദിവസം വേദിയിൽ ഞാനും ഉണ്ടാകണമെന്ന് . അങ്ങനെ ഞാൻ വിചാരിച്ച കാര്യം നടപ്പാക്കി. അടുത്ത വേദിയിൽ ” നരനിൽ നിന്നും വാനരൻ” എന്ന കവിത ഞാൻ ചൊല്ലി. പിന്നീട് ” ചിന്തകൾക്ക് വിരാമമില്ലാതെന്തു ചെയ്ക ഞാനെടോ” എന്ന കവിത. അത് കഴിഞ്ഞ് ഡിഗ്രി അവസാന വർഷം വരെയും മിക്കാവാറും എല്ലാ കവിയരങ്ങിലും ഞാൻ പങ്കെടുത്തു. ഡിഗ്രി രണ്ടാo വർഷം പഠിയ്ക്കുന്ന സമയം കവിയും സാഹിത്യകാരനുമൊക്കെയായ പ്രൊഫ കുമ്മിൾ സുകുമാരൻ സർ ഞങ്ങളെ പഠിപ്പിക്കാൻ വന്നിരുന്നു. ഒരിക്കൽ നിത്യ ചൈതന്യ യതി കോളേജിൽ വന്നപ്പോൾ അദ്ദേഹത്തിനേയും കാണാനിടയായി.
കോളേജിൽ നടന്ന കവിയരങ്ങുകളിൽ ശ്രീ ഒ എൻ വി കുറുപ്പ് , ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീ കുരിപ്പുഴ ശ്രീകുമാർ പിന്നെ ധാരാളം യുവകവികളും പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ നടത്തിയ യുവ സാഹിത്യ ക്യാമ്പിലേയ്ക്ക് എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. അച്ഛൻ അന്ന് മലപ്പുറത്ത് ജോലി ചെയ്യുകയായിരുന്നു. അമ്മ പറഞ്ഞു: വല്യമാമൻ അനുവദിക്കുകയാണെങ്കിൽ പോകാൻ . അങ്ങനെ ഞാനും കൂട്ടുകാരി കനകലതയും കൂടി വല്യമാമനെ കാണാൻ ഊന്നിൻ മൂട്ടിലേയ്ക്ക് പോയി. അല്പം മാത്രം സംസാരിക്കുന്ന വല്യമാമൻ പറഞ്ഞു. അത് യൂണിയൻ നടത്തുന്ന പരിപാടിയല്ലേ? അതത്ര ഗൗരവമായി എടുക്കണ്ട. അതുകൊണ്ട് അതിൽ പങ്കെടുത്തില്ല.
ഡിഗ്രി പരീക്ഷ കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന സമയത്ത് അച്ഛന്റെ മറ്റൊരു ജ്യേഷ്ഠൻ ഗംഗാധരൻ വല്യച്ചൻ വീട്ടിൽ വന്നു. വല്യച്ചൻ സിങ്കപ്പൂരായിരുന്ന സമയത്ത് ധാരളം കത്തുകൾ കവിതാ രൂപേണ വല്യച്ഛന്റെ വീട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. ഞാൻ എന്റെ കവിതകൾ വല്യച്ചനെ കാണിച്ചു. വല്യച്ഛൻ അത് വായിച്ചിട്ട് അതിൽ വൃത്തവും താളവുമൊന്നുമില്ല. ഇതൊന്നും കവിതയല്ല എന്ന് പറഞ്ഞു കൊണ്ട് വല്യച്ഛൻ എഴുതിയ ചില കവിതകൾ ചൊല്ലി കേൾപ്പിച്ചു. അന്ന് ഞാൻ കവിതയെഴുത്ത് നിർത്തി.
പിന്നെ ചില ടെക്നിക്കൽ ലേഖനങ്ങൾ എഴുതിയതല്ലാതെ 30 വർഷത്തോളം സാഹിത്യ സൃഷ്ടിയൊന്നും നടത്തിയില്ല. മനസ്സിൽ ധാരാളം കഥകളുണ്ടായിരുന്നു. ഒന്നും വെളിച്ചം കണ്ടില്ല. അങ്ങനെയിരിക്കെ പ്രമുഖ മുതിർന്ന കവി ശ്രീ ആറ്റിങ്ങൽ ദിവാകരനെ പരിചയപ്പെടാൻ ഇടയായി. സംഭാഷണ മദ്ധ്യേ ഞാനിപ്പോൾ എഴുതാറില്ലെന്നും എന്നാൽ മനസ്സിൽ ധാരാളം കഥകളുണ്ടെന്നും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അതിനൊരു പരിഹാരം പറഞ്ഞത് ആശയങ്ങൾ ഒരു ചെറു തലക്കെട്ട് പോലെ ഡയറിയിൽ കുറിച്ചു വയ്ക്കുക. പിന്നീട് സമയുള്ളപ്പോൾ അതൊന്ന് വികസിപ്പിച്ച് എഴുതിയാൽ മതിയെന്നാണ്. ഞാൻ അങ്ങനെ ചെയ്യാൻ തുടങ്ങി.
പിന്നീട് കഴിഞ്ഞ സെപ്റ്റംബറിൽ എന്റെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി അഖിൽ മുരളിയുടെ കവിതാ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എത്തിയപ്പോൾ അവിടെ വച്ച് മാക്ഫാസ്റ്റ് തിരുവല്ല കോളേജിലെ അധ്യാപകൻ റ്റിജി തോമസ് സർ എന്നോട് പറഞ്ഞു: ടീച്ചർക്ക് എന്തെങ്കിലും പ്രസിദ്ധീകരിക്കാനുണ്ടെങ്കിൽ അത് മലയാളം യുകെയിൽ പ്രസിദ്ധീകരിക്കാമെന്ന് . ഞാൻ ശരിയെന്ന് പറഞ്ഞെങ്കിലും ജനുവരി വരെ ഒന്നും എഴുതിയില്ല. അങ്ങനെ 2020 ജനുവരിയിൽ അദ്ദേഹം എന്നെ വിളിച്ചു. ഞാൻ ഒന്നും എഴുതി കൊടുത്തില്ലല്ലോ എന്ന് പറഞ്ഞു. ഞാൻ അന്നു രാത്രിയോ പിറ്റേന്നോ എഴുതി കൊടുക്കാമെന്നേറ്റു. അങ്ങനെയാണ് ഓർമ്മ ചെപ്പിന്റെ ആദ്യ അധ്യായം എഴുതുന്നത്. അങ്ങനെ വീണ്ടും എന്നെ എഴുത്തിന്റെ വഴിയിലെത്തിക്കാൻ നിമിത്തമായ മലയാളം യുകെയ്ക്കും റ്റിജി തോമസ് സാറിനും നന്ദി. ഒപ്പം അഖിൽ മുരളിയ്ക്കും. അഖിൽ മുരളി ഒരു ചലഞ്ചായി ഏറ്റെടുത്ത് ഒരു ദിവസം ഒരു കവിത വീതം എഴുതിയയാളാണ്.
നമ്മളെപ്പോഴും സ്വയം പ്രചോദനമുള്ളവരായിത്തീരാൻ ശ്രമിക്കുക. നമ്മളിൽ ഭൂരിഭാഗവും നമ്മിലുറങ്ങിക്കിടക്കുന്ന കഴിവിന്റെ ഒരു ശതമാനം പോലും ഉപയോഗിക്കുന്നുണ്ടാവില്ല. നമുക്ക് കിട്ടിയ ഈ ജന്മത്തിൽ തന്നെ നമുക്ക് ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുക. എല്ലാവർക്കും നന്മ വരട്ടെ.
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ചിത്രീകരണം : അനുജ കെ
സ്വന്തം ലേഖകൻ
വാഷിങ്ടൺ: യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സഹായിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറ്റ് ഹൗസിൽ ആശങ്ക പടർന്നുപിടിച്ചിരിക്കുകയാണ്. മൈക്ക് പെൻസിന്റെ പ്രസ് സെക്രട്ടറി കാറ്റി മില്ലർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് വാർത്ത സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനിടെ കോവിഡ് രോഗം സ്ഥിരീകരിക്കുന്ന വൈറ്റ് ഹൗസിലെ രണ്ടാമത്തെ ജീവനക്കാരിയാണ് കാറ്റി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി ഉന്നതതല യോഗങ്ങളിൽ കാറ്റി മില്ലർ പങ്കെടുത്തിരുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന നയ ഉപദേശകനായ സ്റ്റീഫൻ മില്ലറാണ് കാറ്റിയുടെ ഭർത്താവ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തി സുരക്ഷാ സംഘത്തിലെ ഒരാള്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ സുരക്ഷാ ഉദ്യോഗസ്ഥനുമായി തനിക്ക് സമ്പർക്കമിക്കമില്ലെന്ന് ട്രംപ് വ്യക്തമാക്കി. മാത്രമല്ല അതിനുശേഷം എല്ലാ ദിവസവും താൻ പരിശോധന നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
വൈസ് പ്രസിഡന്റിന്റെ സഹായിക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രോഗം പടരാതിരിക്കാൻ കനത്ത ജാഗ്രതയാണ് വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്‍റെയും പെൻസിന്‍റെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. അമേരിക്കയിലെ മരണസംഖ്യ ഇപ്പോൾ 76, 000 കടന്നിരിക്കുകയാണ്. എന്നാൽ വൈറ്റ് ഹൗസിൽ സാഹചര്യം മോശമായിട്ടും ട്രംപും മൈക്ക് പെൻസും മാസ്ക് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാൻ വിസമ്മതിക്കുകയാണ്.
സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19 ബാധിച്ച് ലണ്ടനിലെ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഡോ. ബിജി മാർക്കോസിന്റെ (54) നിര്യാണം എല്ലാ പ്രവാസി മലയാളികളെയും ദുഃഖത്തിലാഴ്ത്തി. ലണ്ടൻ സെന്റ് തോമസ് യാക്കോബായ ചർച്ച്, ബർമിങ്ങാം സെന്റ് ജോർജ് യാക്കോബായ ചർച്ച്, പൂൾ സെന്റ് ജോർജ് യാക്കോബായ ചർച്ച് എന്നിവയുടെ വികാരിയായിരുന്നു ഫാ. ബിജി മാർക്കോസ്. ഓസ്ട്രിയയിലെ വിയന്നയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് യുകെയിൽ എത്തിയത്. ഹോസ്പിറ്റൽ ചാപ്ലൻ കൂടിയായിരുന്ന ബിജി മാർക്കോസ് അച്ഛൻ കൊറോണ വാർഡുകളിൽ സ്റ്റാഫുകളെയും രോഗികളെയും സഹായിക്കാൻ നിലകൊണ്ട വ്യക്തിയായിരുന്നു. തന്റെ ജീവിതം ദൈവത്തിന്റെ ശുശ്രൂഷ ചെയ്യുവാൻ മാറ്റി വെച്ചിരിക്കുകയാണെന്നും അതിനാൽ മരണത്തെ ഭയമില്ലെന്നും അച്ഛൻ പറയുമായിരുന്നു. “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു ” എന്ന പൗലോസ് ശ്ലീഹായുടെ വാക്യം ഉദ്ധരിച്ച്, സ്വർഗീയ പിതാവിന്റെ നിത്യമായ ഭവനത്തിലേക്കാണ് താൻ പോകുന്നതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. ആശുപത്രിയിയിലെ ആരോഗ്യ പ്രവർത്തകർക്ക് പിന്തുണ നൽകുന്നത് തന്റെ നിയോഗമാണെന്ന് അച്ഛൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. രോഗികൾക്ക് സാന്ത്വനം നൽകി അച്ഛൻ യാത്രയാവുന്നതും സ്വർഗീയ പറുദീസയിലേക്കാണ്.
ബിജി മാർക്കോസ് അച്ഛന്റെ നിര്യാണത്തിൽ യുകെ, അയർലൻഡ് ഭദ്രാസനങ്ങളുടെ അധിപനായിരിക്കുന്ന ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപോലീത്ത അനുശോചനം അറിയിച്ചു. വളർന്നുവരുന്ന യുവതലമുറയ്ക്ക് നല്ല കൂട്ടുകാരൻ കൂടിയായിരുന്ന അച്ഛൻ, കോട്ടയം വാകത്താനം പുത്തൻചന്ത ചിറത്തിലാട്ട് കുടുംബാംഗമാണ്. ശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ ഇറ്റലിയിലെ ഇടവകയിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുകെ റീജിയനുവേണ്ടി സൺഡേസ്കൂൾ സിലബസ് തയ്യാറാക്കുന്നതിനും അച്ഛൻ നേതൃത്വം നൽകിയിരുന്നു. ഭാര്യ : ബിന്ദു. മക്കൾ : തബീത്ത, ലവിത, ബേസിൽ. അച്ചൻെറ അകാല വിയോഗത്തിൽ വ്യസനിക്കുന്ന കുടുംബാംഗങ്ങൾക്കും, സുഹൃത്തുകൾക്കും, ഇടവകാംഗംങ്ങൾക്കൊപ്പം മലയാളം യുകെയും പങ്കു ചേരുന്നു .
കോവിഡ് കാലത്ത് സ്വന്തം ജീവന് വില നൽകാതെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യപ്രവത്തകരെ നാം അഭിനന്ദിക്കുമ്പോൾ അത്യാസന്നനിലയിൽ കിടക്കുന്ന രോഗികളുടെ അരികിൽ എത്തി ആശ്വാസ വചനങ്ങൾ പകർന്നു കൊടുക്കുന്ന വൈദികരെ നാം വിസ്മരിച്ചുപോകുന്നു. 28 കത്തോലിക്ക വൈദികരാണ് ഇതുവരെ ഇറ്റലിയിൽ രോഗബാധിതരായി മരണപ്പെട്ടത്. മിക്കവരും ഹോസ്പിറ്റൽ ചാപ്ലൻമാരായിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷവും ആശുപത്രിയിൽ മരണത്തോട് മല്ലിട്ടുകിടക്കുന്ന രോഗികളുടെ അരികിൽ പോയി അവരോട് ദൈവവചനം അറിയിച്ച ഒരു വൈദികനെ ഇറ്റാലിയൻ ഡോക്ടർ ഓർത്തെടുക്കുന്നു. 120ഓളം രോഗികളെയാണ് ആ വൈദികൻ പറുദീസയുടെ കവാടങ്ങളിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഡോക്ടർ പറയുന്നു.
സ്വന്തം ലേഖകൻ
വി ഇ ദിനാചരണത്തിൻെറ, എഴുപത്തിയഞ്ചാം വാർഷികത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച രാജ്ഞി യുകെയിലെ തെരുവുകൾ വിജനമല്ലെന്നും, കൊറോണ വൈറസ് മഹാമാരി തെരുവുകളിൽ സ്നേഹം നിറച്ചിരിക്കുകയാണെന്നും ജനങ്ങളെ സാന്ത്വനിപ്പിച്ചു. “ഇന്ന് നമ്മൾ ഉദ്ദേശിച്ച പോലെ നമ്മുടെ പ്രത്യേക ദിവസം കൊണ്ടാടാൻ കഴിയില്ലായിരിക്കാം, എന്നാൽ വീടുകൾക്കുള്ളിൽ ഇരുന്ന്, ഓർമ്മകൾ പങ്കു വെച്ച് ഈ ദിനം നമുക്ക് ആഘോഷിക്കാം.”
രാജ്‌ഞിയുടെ പിതാവായ കിംഗ് ജോർജ് ആറാമൻ യൂറോപ്പിൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത അതേസമയം തന്നെയാണ് രാജ്ഞിയുടെ സന്ദേശവും പ്രക്ഷേപണം ചെയ്തത്. 94 കാരിയായ രാജ്ഞി യുദ്ധകാലത്തെ തലമുറയെ പ്രകീർത്തിച്ചു, “അവർ സർവവും ബലികൊടുത്തതിനാലാണ് നമ്മുടെ കുടുംബവും ബന്ധുജനങ്ങളും അയൽക്കാരുമെല്ലാം സന്തോഷമായിരിക്കുന്നത്. നാമെല്ലാം അവരെ ഓർക്കണം” രാജ്ഞി പറയുന്നു.
1945ൽ ബ്രിട്ടണും സഖ്യരാജ്യങ്ങളും നാസി ജർമനിയുടെ കീഴടങ്ങൽ അംഗീകരിക്കുകയും, യൂറോപ്പിലെ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്ത ദിവസമാണ് വിക്ടറി ഇൻ യൂറോപ്പ് അഥവാ വി ഇ ഡേ. കൊറോണ വൈറസ് നൽകിയ ആഘാതം മൂലം ഈ വർഷത്തെ ആഘോഷങ്ങൾ ചുരുക്കിയിരിക്കുകയാണ്. വീടുകൾക്കുള്ളിൽ ഇരുന്നുകൊണ്ട് പട്ടാളക്കാരെയും, നാവികരെയും, വൈമാനികരെയും നമുക്ക് ഓർക്കാം. വിൻസർ കാസിലിൽ മുൻപ് റെക്കോർഡ് ചെയ്തിരുന്ന സന്ദേശമാണ് പ്രക്ഷേപണം ചെയ്തത്. കൊറോണ വൈറസ് മഹാമാരി തുടങ്ങിയതിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് രാജ്ഞി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്.
രണ്ടാം ലോക മഹായുദ്ധം ഒരു സമ്പൂർണ യുദ്ധം ആയിരുന്നുവെന്നും, ആരും അതിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ടില്ല എന്നും രാജ്ഞി ഓർക്കുന്നു. തുടക്കം നിസ്സാരമായിരുന്നു, ഒടുക്കം വിദൂരവും പ്രതിഫലനം ഭീകരവുമായിരുന്നു. വിട്ടു കൊടുക്കാതിരിക്കുക, വേദനിക്കാതിരിക്കുക എന്നതായിരുന്നു വി ഇ ദിനത്തിൽ അന്നത്തെ രാജാവ് നൽകിയ സന്ദേശം. വിൻസൻ ചർച്ചിലിനൊപ്പം താനും കുടുംബവും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ദിനം ചെലവഴിച്ചത് ദിനം രാജ്ഞി ഓർത്തെടുത്തു. അന്ന് 19 കാരി ആയിരുന്ന രാജ്ഞി പതിനാലു വയസ്സുകാരിയായ സഹോദരി പ്രിൻസസ് മാർഗരറ്റിനൊപ്പം വിജയം ആഘോഷിച്ച സാധാരണക്കാരായ ആയിരക്കണക്കിന് പേർക്കൊപ്പം ചേർന്നു. കാക്കി നിറത്തിലുള്ള തൊപ്പി ഉപയോഗിച്ചാണ് മറ്റുള്ളവർക്ക് മനസ്സിലാവാതെ അന്ന് പുറത്തിറങ്ങി നടന്നത്. ടെലി കാസ്റ്റിൽ ഈ തൊപ്പി രാജ്ഞിയുടെ ടേബിളിൽ കാണാം. അന്ന് രാജകുമാരി ആയിരുന്ന എലിസബത്ത് ഓക്സിലറി ടെറിട്ടോറിയൽ സർവീസ് ഡ്രൈവറായി ക്വാളിഫൈ ചെയ്യപ്പെട്ടിരുന്നു, ആ യൂണിഫോമിന്റെ ഭാഗമാണ് തൊപ്പി. ആ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങളും രാജ്ഞിക്ക് ചുറ്റും കാണാം. വീഡിയോയിൽ രാജ്ഞി രണ്ട് അക്വാ മറൈൻ ഡയമണ്ട് ക്ലിപ്പ് ബ്രൂച്ചുകൾ ധരിച്ചിട്ടുണ്ട്, അവയും ആ കാലഘട്ടത്തിന്റെ സുവനീറുകൾ ആണ്.
പ്രിൻസ് ഓഫ് വെയിൽസിന്റെയും ഡച്ചസ് ഓഫ് കോൺവെല്ലിന്റെയും നേതൃത്വത്തിൽ മുൻപ് യുകെ രണ്ടുമിനിറ്റ് മൗനം ആചരിച്ചിരുന്നു,. പ്രധാനമന്ത്രി ബോറിസ് ജോൺസൻ വി ഇ ഡേ ജനറേഷന് നന്ദി അറിയിച്ചു. പതിവുപോലെ പരേഡുകളോ ആഘോഷങ്ങളോ നടത്താൻ സാധിക്കുന്നില്ലെങ്കിലും ദിനത്തിന്റെ പ്രത്യേകതയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടൻ എയർഫോഴ്സ് ഡിസ്പ്ലേ ടീം ലണ്ടന് മുകളിലൂടെ ചുവന്ന അസ്ത്രങ്ങൾ വരച്ചു ഫ്ലൈ പാസ്റ്റ് നടത്തി. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രസംഗത്തിൻെറ ഭാഗങ്ങൾ പ്രക്ഷേപണം ചെയ്തു. വൈകുന്നേരത്തോടു കൂടി ജനങ്ങൾ വേറ ലിൻസിന്റെ യുദ്ധകാല ക്ലാസിക് ആയ വി വിൽ മീറ്റ് എഗൈൻ ഗാനമാലപിച്ചു.
സ്വന്തം ലേഖകൻ
ലണ്ടൻ : രാജ്യത്തിന്റെ മിക്ക ഇടങ്ങളിലും താപനില ഇന്ന് ഏറ്റവും കൂടുതൽ വർദ്ധിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വർഷത്തിലെ ഏറ്റവും ചൂടേറിയ ദിനം ഇന്നായിരിക്കുമെന്നാണ് പ്രവചനം. 26 ഡിഗ്രി സെൽഷ്യസ് (78.8 എഫ്) വരെ താപനില ഉയർന്നേക്കും. ലണ്ടനിലും തെക്ക്-കിഴക്കൻ പ്രദേശങ്ങളിലും ഐബിസയെയും സെന്റ് ട്രോപ്പസിനേക്കാളും ചൂട് കൂടുതലായിരിക്കുമെന്നും അവർ പറയുന്നു. സ്കോട്ട്‌ലൻഡിന്റെ വടക്കൻ ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥ കുറയുന്നതിനാൽ നാളെ താപനില 15° സെൽഷ്യസ് (59 എഫ്) വരെ ആയേക്കും.
വടക്കൻ ഇംഗ്ലണ്ടിൽ 23 ഡിഗ്രി സെൽഷ്യസ് (73.4 എഫ്), വടക്കൻ അയർലണ്ടിൽ 21 ഡിഗ്രി സെൽഷ്യസ് (69.8 എഫ്), സ്കോട്ട്‌ലൻഡിന്റെ തെക്കൻ ഭാഗങ്ങളിൽ 20 ഡിഗ്രി സെൽഷ്യസ് (68 എഫ്), വെയിൽസിൽ 24 ഡിഗ്രി സെൽഷ്യസ് (75.2 എഫ്) വരെ താപനില ഉയർന്നേക്കാം. ഇന്ന് ഉച്ചയ്ക്ക് ശേഷമാകും ഈയിടങ്ങളിൽ ചൂട് കൂടുക. ദുഃഖവെള്ളിയാഴ്ച, കോൺവാളിലെ ട്രെക്നോവിൽ രേഖപ്പെടുത്തിയ 26 ഡിഗ്രി സെൽഷ്യസ് ഇന്ന് മറികടക്കാൻ സാധ്യതയുണ്ട്. വടക്കൻ സ്കോട്ട്ലൻഡിൽ നേരിയ മഴയുണ്ടാകും. വൈകുന്നേരം ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞ് വീഴാനും സാധ്യതയുണ്ട്. അതിനാൽ അവിടെ ദിവസം മുഴുവൻ താപനില 12 ഡിഗ്രി സെൽഷ്യസ് (53.6 എഫ്) ൽ താഴെയായിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. “ശനിയാഴ്ച നമ്മിൽ മിക്കവർക്കും വളരെ ഊഷ്മളവും മനോഹരവുമായ സൂര്യപ്രകാശം ലഭിക്കും. ലണ്ടനിലും തെക്ക് കിഴക്കൻ പ്രദേശങ്ങളിലും 26 ഡിഗ്രി സെൽഷ്യസ് (78.8 എഫ്) യ്ക്ക് മുകളിൽ താപനില ഉയർന്നേക്കാം. അതിനാൽ ഇന്ന്, വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസമായി മാറും.” മെറ്റ് ഓഫീസ് ഉദ്യോഗസ്ഥൻ ക്രെയ്ഗ് സ്നെൽ പറഞ്ഞു. സ്പെയിനിൽ നിന്ന് വരണ്ട തെക്കൻ കാറ്റ് യുകെയിലേക്ക് വീശുന്നതാണ് താപനില ഉയരാനുള്ള പ്രധാന കാരണം.
സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് ബാധിച്ച് വെറും ആറ് ആഴ്ച പ്രായമുള്ള കുഞ്ഞു മരിച്ചതായി എൻ എച്ച് എസ്. മെയ് 3 നാണ് കുട്ടി ആശുപത്രിയിൽ വെച്ച് മരിച്ചതെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. ബ്രിട്ടനിൽ കോവിഡ് മൂലം മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഈ കുട്ടി. കോവിഡ് 19 ബാധിച്ച് ഇന്ന് 409 പേർ യുകെയിലെ ആശുപത്രികളിൽ മരിച്ചുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ ആകെ മരണസംഖ്യ 31,024 ആയി ഉയർന്നു. ഇംഗ്ലണ്ടിൽ 332 മരണങ്ങളും വെയിൽസിൽ 28 ഉം സ്‌കോട്ട്‌ലൻഡിൽ 49 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് മരണനിരക്ക് വർധിച്ചത്. വടക്കൻ അയർലൻഡിലെ കണക്കുകൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. വെളുത്തവർഗ്ഗക്കാരേക്കാൾ കറുത്തവർഗക്കാർ കൊറോണ വൈറസ് മൂലം മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) വെളിപ്പെടുത്തിയതിന് ശേഷമാണ് ഏറ്റവും പുതിയ ആശുപത്രി കണക്കുകൾ പുറത്തുവന്നത്.
ആറുമാസത്തിനുള്ളിൽ രാഷ്ട്രത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള അഞ്ച് ഇന പദ്ധതി, പ്രധാനമന്ത്രി ഞായറാഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. അതിനാൽ തന്നെ ലോക്ക്ഡൗണിൽ ചില ചെറിയ മാറ്റങ്ങൾ തിങ്കളാഴ്ചയോടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുകെയുടെ മരണസംഖ്യ ഇപ്പോൾ യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കായതിനാൽ രണ്ടാം ഘട്ട രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ദർ ഭയപ്പെടുന്നു. സാഹചര്യം വഷളാകാതിരിക്കാൻ പരമാവധി ജാഗ്രതയോടെ മാത്രം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു.
കൊറോണ വൈറസിനെ പരാജയപ്പെടുത്താൻ രണ്ടാം ലോകമഹായുദ്ധ നായകന്മാരുടെ അതേ മനോഭാവം ബ്രിട്ടന് ആവശ്യമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ (വി ഇ ദിനം ) 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സംസാരിക്കുകയായിരുന്നു ജോൺസൻ. രണ്ടാം ലോകമഹായുദ്ധ സമയത്ത് സായുധ സേനയിൽ സേവനമനുഷ്ഠിച്ചവർ ‘ഇതുവരെ ബ്രിട്ടനിൽ ജീവിച്ചിരുന്നവരിൽ വെച്ച് ഏറ്റവും വലിയ തലമുറയാണ്’ എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 1945 മെയ് 8 നായിരുന്നു ജർമ്മനി കീഴടങ്ങിയതിനെ തുടർന്ന് യൂറോപ്പിലെ യുദ്ധം അവസാനിച്ചതായി പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പ്രഖ്യാപിച്ചത്. അതിന്റെ 75-ാം വാർഷികമാണ് ഇന്ന് കൊണ്ടാടുന്നത്.
സൗത്താംപ്ടൺ: മരണങ്ങളുടെ വാർത്തകൾ കേട്ട് മനസ്സ് മരവിച്ച യുകെ മലയാളികൾക്ക് സന്തോഷം നൽകുന്ന ഒരു വിശേഷവുമായാണ് മലയാളം യുകെ ഇത് നിങ്ങളുമായി പങ്ക് വയ്ക്കുന്നത്. സൗത്താംപ്ടണിൽ താമസിക്കുന്ന ജോഷി ലൂക്കോസ് ആണ് 32 ദിവസത്തെ ആശുപത്രി ജീവിതം അവസാനിപ്പിച്ച് ഇന്ന് രാവിടെ വീട്ടിൽ എത്തുന്നത്. കൊറോണ ബാധിച്ചു വളരെ സീരിയസ് ആയ ജോഷിക്ക് വേണ്ടി എല്ലാ കോണുകളിൽ ഇന്നും പ്രാർത്ഥനകൾ ഉണർന്നിരുന്നു എന്നും ദൈവം എന്റെയും കുഞ്ഞുങ്ങളുടെയും കൂട്ടുകാരുടെയും മറ്റുള്ളവരുടെയും പ്രാർത്ഥന കേട്ട് എന്റെ ജോഷിയെ എനിക്ക് തിരിച്ചു തന്നു എന്നാണ് ഇതുമായി ജോഷിയുടെ ഭാര്യ അനീഷ മലയാളം യുകെയോട് ഇന്ന് പറഞ്ഞത്.ജോഷി ആരോഗ്യമേഖലയിൽ ആണ് ജോലി ചെയ്യുന്നത്. താമസിക്കുന്നതിന് അടുത്തായുള്ള ഒരു നേഴ്സിങ് ഹോമിലായിരുന്നു ജോലി. മാർച്ച് 29 താം തിയതി ചെറിയ രീതിയിലുള്ള തലവേദനയും പനിയുമായാണ് തുടക്കം. യുകെയിലെ ലോക് ഡൗൺ ആരംഭിച്ചത് മാർച്ച് 23 ന് ആയിരുന്നു. എന്തായാലും മാർച്ച് 31 ന് ആശുപത്രിയിൽ കാണിക്കാൻ തന്നെ തീരുമാനിച്ചു. ആശുപത്രിയിൽ എത്തിയ ജോഷിക്ക് ചെസ്ററ് എക്‌സ്‌റേ എടുക്കുകയും, രക്ത പരിശോധന നടത്തുകയും ചെയ്‌തിരുന്നു. ഏഴ് ദിവസം കഴിക്കാനുള്ള ആന്റിബൈയോട്ടിക്സ് ഗുളികകളും നൽകി ജോഷിയെ തിരിച്ചയക്കുകയായിരുന്നു.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ രോഗത്തിൽ കുറവ് കാണുന്നില്ല എന്ന് മാത്രമല്ല കൂടുതൽ വഷളാവുകയാണ് ഉണ്ടായത്. ഭാര്യ അനീഷ NHS – 111 വിളിച്ചു രോഗവിവരം ധരിപ്പിക്കുകയും ചെയ്‌തു. ആവശ്യകമായ നിർദ്ദേശങ്ങൾ സ്വീകരിച്ച നഴ്‌സായ അനീഷ വേണ്ട ശുശ്രുഷകൾ ചെയ്യുകയും നിരീക്ഷിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് ശ്വസനത്തിന് തടസ്സം നേരിട്ടതോടെ 999 വിളിക്കുകയും പാരാമെഡിക്‌സ് എത്തി ആംബുലൻസിൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്യുകയുമായിരുന്നു. അന്ന് ഏപ്രിൽ ആറ്…
ഏഴാം തിയതി ജോഷിയെ ഇന്റിബെയിറ് ചെയ്യുകയുണ്ടായി. തുടർന്ന് സൗത്താംപ്ടൺ ആശുപത്രിയിൽ ആയിരുന്ന ജോഷിയെ കൂടുതൽസൗകര്യങ്ങളുള്ള ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ആഴ്ചകൾ എക്‌മോ മെഷീനിൽ. കോമയിൽ ഉള്ള ജോഷിയെ വീഡിയോ കോളിലൂടെ അനീഷയെ കാണിക്കുക മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്. രോഗത്തെക്കുറിച്ചു വ്യക്തമായ ധാരണയുള്ള നഴ്‌സായ അനീഷ കടന്നു പോയ അവസ്ഥകളും സാഹചര്യങ്ങളും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല… എവിടെ നോക്കിയാലും കാണുന്നത് മരണവാർത്തകൾ മാത്രം.
മാനസിക സപ്പോർട്ടും പ്രാർത്ഥനാസഹായവുമായി കൂട്ടുകാർ എപ്പോഴും വിവരം തിരക്കിയിരുന്നു. അറിവുള്ള ലോകത്തിലെ മിക്ക ഫേസ്ബുക്, വാട്ടസ്ആപ് ഗ്രുപ്പുകളിൽ പ്രാർത്ഥനാ സഹായ അഭ്യർത്ഥനകൾ പ്രത്യക്ഷപ്പെട്ടു. എന്റെ എല്ലാമായ കർത്താവ് എന്റെ ഭർത്താവിനെ തിരിച്ചു തന്നു… അനീഷ വിശ്വസിക്കുക മാത്രമല്ല അത് ഏറ്റുപറയുകയും ചെയ്യുന്നു.
ഓടിയടുക്കുന്ന മക്കൾ പൂക്കൾ കൊടുക്കുന്നു… ഒപ്പം കാർഡുകളും… സാമൂഹിക അകലം പാലിച്ചു നിർത്താതെ ഉയരുന്ന കൂട്ടുകാരുടെ കരഘോഷങ്ങൾ… ഇന്ന് രാവിലെ ഡിസ്ചാർജ് ചെയ്‌തു വീട്ടിൽ നന്ന് ഇറങ്ങിയപ്പോൾ കൂട്ടുകാരായ മലയാളികളുടെ നിസ്വാർത്ഥമായ സ്വീകരണം, അതെ ജോഷി കൊറോണയെയും മരണത്തെയും തോൽപ്പിച്ചു ജീവിതത്തിലേക്ക് ഒരിക്കൽ കൂടി നടന്നു കയറുകയായിരുന്നു. അതെ 32 ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് എത്തിയപ്പോൾ ആശ്വാസം കൊണ്ട് കണ്ണ് നിറഞ്ഞത് ഒരു കുടുംബത്തിലെ സന്തോഷത്തിന്റെ ബഹിഷ്‍സ്പുരണമാണ്. വീഡിയോ കാണുന്ന ഓരോ മലയാളിയുടെയും മനസ്സ് നിറയുന്ന കാഴ്ച കൂടിയാണ് ഈ വീഡിയോ.
മൂന്ന് ആൺ കുട്ടികൾ ആണ് ജോഷി-അനീഷ ദമ്പതികൾക്ക് ഉള്ളത്. കോട്ടയം കൈപ്പുഴ സ്വദേശിയാണ് ജോഷി. 2004 നാലിൽ ആണ് കിടങ്ങൂർ – കൂടല്ലൂർ സ്വദേശിനിയായ അനീഷ യുകെയിൽ എത്തിയത്. 2006 റിൽ വിവാഹം കഴിഞ്ഞ ഇവർ സൗത്താംപ്ടണിൽ ആണ് താമസിക്കുന്നത്.
വീഡിയോ കാണാം.
[ot-video][/ot-video]
സ്വന്തം ലേഖകൻ
ലണ്ടൻ : ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് വലിയ സാമ്പത്തിക മാന്ദ്യം വരുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സാധാരണ നിലയിലേക്ക് വേഗത്തിൽ മടങ്ങിവരില്ലെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി പറഞ്ഞു. കൊറോണ വൈറസ് ഏല്പിച്ച ആഘാതം മൂലം ഈ വർഷം സമ്പദ്‌വ്യവസ്ഥ 14% ചുരുങ്ങും. കോവിഡ് 19 നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ, യുകെയിലെ ജോലിയും വരുമാനവും ഗണ്യമായി കുറയ്ക്കുകയാണെന്ന് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. വ്യാഴാഴ്ചയും പലിശനിരക്ക് 0.1% എന്ന താഴ്ന്ന നിലയിൽ നിലനിർത്താൻ പോളിസി നിർമ്മാതാക്കൾ ഏകകണ്ഠമായി വോട്ട് ചെയ്തു. ജൂൺ മുതൽ സെപ്റ്റംബർ വരെ സാമൂഹിക അകലം പാലിക്കുന്ന നടപടികൾ ക്രമേണ ഒഴിവാക്കുന്നു എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച ബാങ്ക് വിശകലനം ഒരുക്കിയിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ മോണിറ്ററി പോളിസി റിപ്പോർട്ടിൽ യുകെ സമ്പദ്‌വ്യവസ്ഥ ഒരു ദശകത്തിന് ശേഷം ആദ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നതായി കാണിച്ചു. 2020 ന്റെ ആദ്യ പാദത്തിൽ സമ്പദ്‌വ്യവസ്ഥ 3% കുറഞ്ഞു. തുടർന്ന് ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ 25% ഇടിവ്. ഈ സാമ്പത്തിക തകർച്ച യുകെയെ വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടും.
ഹൗസിംഗ് മാർക്കറ്റ് സ്തംഭിച്ചിരിക്കുകയാണെന്നും ഉപഭോക്തൃ ചെലവ് അടുത്ത ആഴ്ചകളിൽ 30 ശതമാനം കുറഞ്ഞുവെന്നും ബാങ്ക് അറിയിച്ചു. മൊത്തത്തിൽ, സമ്പദ്‌വ്യവസ്ഥ 14% ചുരുങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 1949 മുതലുള്ള ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) ഡാറ്റ പ്രകാരം ഏറ്റവും വലിയ വാർഷിക ഇടിവാണിത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിവരങ്ങൾ പ്രകാരം 1706 ന് ശേഷമുള്ള വലിയ സാമ്പത്തിക പ്രതിസന്ധി കൂടിയാണിത്. സർക്കാർ അടുത്തയാഴ്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. സമ്പദ്‌വ്യവസ്ഥ നിലവിൽ അനിശ്ചിതത്വത്തിലാണെന്നും ജീവനക്കാരും ബിസിനസ്സുകളും പകർച്ചവ്യാധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്റെ തിരിച്ചുവരവെന്നും ബാങ്ക് ഊന്നിപ്പറയുന്നു. മഹാമാരിയിൽ നിന്നുള്ള സ്ഥിരമായ നാശനഷ്ടങ്ങൾ താരതമ്യേന ചെറുതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബെയ്‌ലി പറഞ്ഞു. വേതന സബ്‌സിഡികൾ, വായ്പകൾ, ഗ്രാന്റുകൾ എന്നിവയിലൂടെ തൊഴിലാളികളെയും ബിസിനസുകളെയും പിന്തുണയ്ക്കുന്നതിനുള്ള സർക്കാർ നടപടിയെ അദ്ദേഹം പ്രശംസിച്ചു. “ഫർലോഗിംഗ് സ്കീം ശരിക്കും ആളുകളെ കൂടുതൽ വേഗത്തിൽ സമ്പദ്‌വ്യവസ്ഥയിലേക്ക് തിരിച്ചുവരാൻ പ്രാപ്‌തമാക്കുന്നു. അതിനാൽ തന്നെ വേഗത്തിലുള്ള വീണ്ടെടുക്കൽ സാധ്യമാണ്. ” ; ബെയ്‌ലി കൂട്ടിച്ചേർത്തു.
പ്രതിവാര ശരാശരി വരുമാനം ഈ വർഷം 2% കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് തൊഴിലാളികളുടെ വേതനം കുറയുന്നതിന് കാരണമാകും. ഒപ്പം തൊഴിലില്ലായ്മ നിരക്ക് നിലവിലെ 4 ശതമാനത്തിൽ നിന്ന് ഈ വർഷം 9 ശതമാനത്തിന് മുകളിൽ ഉയർന്നേക്കാം. ബാങ്കിന്റെ സാഹചര്യത്തിൽ കൺസ്യൂമർ പ്രൈസസ് ഇൻഡക്സ് കണക്കാക്കിയ പണപ്പെരുപ്പം അടുത്ത വർഷം തുടക്കത്തിൽ തന്നെ പൂജ്യമായി കുറയും. ഇത് രണ്ടുവർഷത്തോളം ബാങ്കിന്റെ ലക്ഷ്യത്തെക്കാൾ താഴെയിരിക്കും. ഉപഭോക്തൃ ചെലവിലെ ഗണ്യമായ ഇടിവും എംപിസി ഉയർത്തിക്കാട്ടി. ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വിനോദം എന്നിവയ്ക്കുള്ള ചെലവ് മുമ്പത്തെ നിലയുടെ അഞ്ചിലൊന്നായി കുറഞ്ഞു. ഒപ്പം ഹൈ സ്ട്രീറ്റ് റീട്ടെയിലർമാരുടെ കച്ചവടം 80% കുറഞ്ഞു. മൂന്നു നൂറ്റാണ്ടിന് ശേഷം ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ വ്യക്തമായ സൂചനകൾ ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുന്നത്.
സ്വന്തം ലേഖകൻ
ലണ്ടൻ: ലോക്ക്ഡൗണിൽ ജനിക്കുന്ന കുട്ടികളുടെ പരിപാലനത്തെ സംബന്ധിച്ച് ആശങ്കകൾ ഏറുന്നു. സ്ഥിര പിന്തുണാ സഹായങ്ങൾ ഒന്നും ഈ കാലത്ത് ലഭിക്കാത്തതിനാൽ സാധാരണ കുടുംബങ്ങളിലെ മാതാപിതാക്കൾ കുട്ടികളുടെ ക്ഷേമത്തെ ഓർത്ത് ആശങ്കാകുലരാകുന്നു. ആരോഗ്യ സന്ദർശകരുടെ വരവ് കുറഞ്ഞതും പ്ലേഗ്രൂപ്പുകൾ അടഞ്ഞുകിടക്കുന്നതുമാണ് ഇതിനുകാരണം. അമ്മമാരെയും കുഞ്ഞുങ്ങളെയും പരിപാലിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നെന്ന് എൻഎച്ച്എസ് പറഞ്ഞു. ഇതുവരെ ലോക്ക്ഡൗൺ കാലത്ത് 76,000 കുഞ്ഞുങ്ങൾ ഇംഗ്ലണ്ടിൽ ജനിച്ചതായി ചിൽഡ്രൻസ് കമ്മീഷനർ ആൻ ലോംഗ്ഫീൽഡിന്റെ ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ജനനങ്ങൾ രജിസ്റ്റർ ചെയ്യുന്നില്ല. ഒപ്പം പുതിയ കുഞ്ഞുങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും ശേഖരിക്കുന്നില്ല. ആരോഗ്യ സന്ദർശകരിൽ പകുതിയിലേറെപേരും ഇപ്പോൾ പകർച്ചവ്യാധി തടയാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ആരോഗ്യ സന്ദർശകർ വളരെയധികം ആശങ്കാകുലരാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വിസിറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ചെറിൾ ആഡംസ് പറഞ്ഞു.
അതോടൊപ്പം മുൻകരുതൽ എന്ന നിലയിൽ, ഗർഭിണികളായ സ്ത്രീകൾ ഈ കൊറോണകാലത്ത് സാമൂഹിക സമ്പർക്കം ഒഴിവാക്കണമെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്. എന്നാൽ ഗർഭകാലത്ത് കൊറോണ വൈറസ് ഒരു പ്രശ്നമാണോ എന്ന് പലർക്കും സംശയമുണ്ട്. സാധാരണ ജനങ്ങളെപ്പോലെ, അവരും രോഗബാധിതരാണെങ്കിൽ, ബഹുഭൂരിപക്ഷം ഗർഭിണികളിലും ലക്ഷണങ്ങളുണ്ടാക്കുകയും സുഖം പ്രാപിക്കുകയും ചെയ്യും. കോവിഡ് -19 ബാധിച്ച് സ്ത്രീകൾ ഗുരുതരാവസ്ഥയിലായാൽ കൊറോണ വൈറസ് ഗർഭാവസ്ഥയിൽ ഒരു പ്രശ്‌നമാകും. പക്ഷേ അത് വളരെ അപൂർവമാണ്. കൊറോണ വൈറസ് ബാധിച്ച സ്ത്രീകൾക്ക് നേരത്തെ തന്നെ കുഞ്ഞുങ്ങൾ ജനിക്കുന്നതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ പ്രസവത്തിനുള്ള കാരണം അറിയാൻ പ്രയാസമാണ്. ഗർഭാവസ്ഥയിൽ, വളരുന്ന കുഞ്ഞ്, അമ്മയുടെ ശ്വാസകോശം, ഹൃദയം, രക്തചംക്രമണം എന്നിവയിൽ ചില സമ്മർദ്ദം ചെലുത്തുന്നു. അതിനാൽ കോവിഡ് ബാധിച്ച ഗർഭിണികൾ ഗുരുതരാവസ്ഥയിൽ ആയാൽ അത് ശ്വസന ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനു കാരണമാകും. ഈ അവസ്ഥയിലുള്ള ഏതൊരു സ്ത്രീയും ആശുപത്രിയിൽ വളരെ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും.
ഗർഭകാലത്ത് അമ്മ രോഗിയാണെങ്കിൽ കുഞ്ഞിലേക്ക് വൈറസ് പടരുന്ന വളരെക്കുറച്ച് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആ നവജാത ശിശുക്കളെ രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ചൈനയിൽ നിന്നുള്ള ഒരു പഠനത്തിൽ കോവിഡ് -19 ഉള്ള അമ്മമാർക്ക് ജനിച്ച 33 കുഞ്ഞുങ്ങളിൽ മൂന്നുപേർ രോഗബാധിതരാണെന്ന് കണ്ടെത്തി. എന്നാൽ വൈറസ് ഒരു കുഞ്ഞിന്റെ വളർച്ചയിൽ പ്രശ്‌നമുണ്ടാക്കിയതായി തെളിവുകളൊന്നുമില്ലെന്ന് റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് (ആർസിഒജി) പറയുന്നു. ഈ ദിവസങ്ങളിൽ ഗർഭിണികളായവർക്ക് ജലദോഷമോ പനിയോ പോലുള്ള ലക്ഷണങ്ങളോ ഉണ്ടെങ്കിൽ, ഏഴു ദിവസം വീട്ടിൽ തന്നെ തുടരണം. മിക്ക സ്ത്രീകളിലും നേരിയ ലക്ഷണങ്ങളുണ്ടാകും. എന്നാൽ അത് കുറച്ച് ദിവസത്തിനുള്ളിൽ കുറയും. അവസ്ഥ മോശമെന്ന് തോന്നി തുടങ്ങിയാൽ നിങ്ങളുടെ ജിപിയുമായോ 111 വഴി എൻ എച്ച് എസുമായോ പ്രസവ യൂണിറ്റുമായോ അല്ലെങ്കിൽ 999 ലൂടെയോ അടിയന്തിരമായി ബന്ധപ്പെടണം. ഗർഭിണികളായ സ്ത്രീകൾക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാവുന്നതാണ്. 28 ആഴ്ചയിൽ താഴെയുള്ള സ്ത്രീകൾക്ക് വീടിനു പുറത്ത് ജോലികൾ ചെയ്യുന്നത് തുടരാം. കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന അല്ലെങ്കിൽ സ്ഥിരീകരിക്കപ്പെട്ട രോഗികളെ പരിചരിക്കുന്നത് ഒഴിവാക്കുക എന്നതാണ് ഗർഭിണികളായ ആരോഗ്യ പ്രവർത്തകർക്കുള്ള ഉപദേശം. ഗർഭിണികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ് (ആർസിഒജി) അതിന്റെ വെബ്‌സൈറ്റിൽ ധാരാളം ഉപദേശങ്ങൾ നൽകിവരുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളികളുടെ ഭക്ഷണത്തിലെ ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ് കറിവേപ്പില. ഈ കറിവേപ്പില തന്നെയാണ് ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറികളിൽ ഒന്നാണെന്ന് നമ്മളിൽ എത്രപേർക്കറിയാം. കാരണം യുകെ പോലുള്ള രാജ്യങ്ങളിൽ 5 ഗ്രാമിൽ താഴെയുള്ള കറിവേപ്പില പായ്ക്കറ്റിന് 100 രൂപയിൽ കൂടുതൽ കൊടുക്കണം.
കറിവേപ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മലയാളിക്ക് പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ കേരളത്തിൽ തന്നെ വിഷാംശമില്ലാത്ത കറിവേപ്പില കിട്ടാൻ പ്രയാസമാണ്. അപ്പോൾ പിന്നെ പ്രവാസികളുടെ കാര്യം പറയാനുണ്ടോ? പ്രവാസികൾ കുടിയേറിയിരിക്കുന്ന യുകെ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും കറിവേപ്പ് കിട്ടാക്കനിയാണ്. ഇനി ഏതുവിധേനയും കറിവേപ്പ് നട്ടുവളർത്താം എന്ന് വിചാരിച്ചാൽ തന്നെ നേരിടുന്ന ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം നല്ല കറിവേപ്പിൻ തൈ കിട്ടാനില്ല എന്നത് തന്നെ.
പലരും തൈകൾ കേരളത്തിൽ നിന്ന് കൊണ്ടുവരികയാണ്. മണ്ണും, വെള്ളവും ഇല്ലാതെ ലഗേജിനൊപ്പം കൊണ്ടുവരുന്ന കറിവേപ്പിൻ തൈകൾ നടാൻ എടുക്കുമ്പോൾ വാടി ഉപയോഗശൂന്യമാകുമെന്നതാണ് പല പ്രവാസി മലയാളികളുടെയും അനുഭവസാക്ഷ്യം. നടാൻ പാകത്തിൽ നല്ല കറിവേപ്പിൻ തൈകൾ എങ്ങനെ കേരളത്തിൽ നിന്ന് കൊണ്ടുവരാം. ഇതിന് ഒരു പരിഹാരമാർഗം കിട്ടിയാൽ ലോകത്തെവിടെയും നമ്മുടെ കേരളത്തിലെ പോലെ തന്നെ ഒരു കുടുംബത്തിനുവേണ്ട കറിവേപ്പ് നട്ടുവളർത്താം.
പല പ്രവാസി മലയാളികളും പരീക്ഷിച്ച് വിജയിച്ച ഈ മാർഗ്ഗം നമ്മൾക്കും ഒന്ന് പരീക്ഷിച്ചു നോക്കാം. കൊണ്ടുപോകാനുള്ള തൈകളുടെ എണ്ണത്തിനനുസരിച്ച് 2 ലിറ്റർ ശീതളപാനീയ കുപ്പികൾ ശേഖരിക്കുക. ഇതിന് ഏകദേശം മധ്യത്തിലായി നടുവെ മുറിക്കുക എന്നുള്ളതാണ് അടുത്തഘട്ടം. ഇനി കറിവേപ്പിൻ തൈകൾ പ്ലാസ്റ്റിക് കവർ മാറ്റി ശ്രദ്ധാപൂർവ്വം മുറിച്ചുമാറ്റിയ കുപ്പിയിലേയ്ക്ക് മണ്ണിനൊപ്പം ഇറക്കിവയ്ക്കുക. ഇതിനു ശേഷം കുപ്പിയുടെ അടുത്ത പകുതി കൊണ്ട് അടച്ച് ടേപ്പ് വച്ച് ഒട്ടിച്ച് ലഗേജുകളുടെ ഒപ്പം പായ്ക്ക് ചെയ്യാം. ഒരു ക്ഷതവും ഏൽക്കാതെ എത്ര ദൂരം വേണമെങ്കിലും കറിവേപ്പിൻ തൈകൾ കൊണ്ടുപോകാം എന്നുള്ളതാണ് ഇതിന്റെ പ്രയോജനം. കൊറോണയുടെ കാർമേഘങ്ങൾ പെയ്തൊഴിഞ്ഞ് അടുത്ത പ്രാവശ്യം നാട്ടിൽ പോയി വരുമ്പോൾ നമ്മൾക്കും കൊണ്ടുവരാം ആരോഗ്യമുള്ള കറിവേപ്പിൻ തൈകൾ. ഇനിയും നമ്മൾക്കും നട്ടുവളർത്താം നാടെവിടാണെങ്കിലും കറികളിൽ സുലഭമായി ചേർക്കാൻ കറിവേപ്പ്.