Main News

ജിബിൻ എ.എ , മലയാളം യുകെ ന്യൂസ് ടീം 

അധ്യാപകർ സമൂഹത്തിന് പുതിയ അറിവുകൾ നൽകുന്നതോടൊപ്പം, ഒരു നവ തലമുറയെ ശരിയുടെ പാതയിൽ നയിക്കുന്നവരാണ്. നമ്മൾ എല്ലാവരും ആ അധ്യാപക ശ്രേഷ്ടരുടെ ശിക്ഷണത്തിൽ വളർന്നുവന്നവരുമാണ്. അധ്യാപകരുടെ ശിക്ഷണങ്ങൾക്കു വിധേയരായ സമയത്ത് എപ്പോഴെങ്കിലും അവരോട് അരിശം തോന്നുകയും അത്‌ പ്രകടിപ്പിക്കുകയും ചെയ്തവരാണ് നാമെല്ലാവരും. പക്ഷേ അവർ അനുഭവിക്കുന്ന വേദനകൾ ഒരുപക്ഷേ നാം അറിഞ്ഞിട്ടുണ്ടാകില്ല. പല വേദനകളും ഉള്ളിൽ ഒതുക്കി ചിരിച്ചുകൊണ്ട് പെരുമാറുകയും, വിമർശിക്കേണ്ടിടത്ത് വിമർശിച്ചും പോകുന്നവരാണ് അധ്യാപകർ.എന്നാൽ നമ്മുടെ പല അധ്യാപകരും ശമ്പളമില്ലാതെ ഓവർടൈം പണിയെടുക്കുന്നവരാണെന്ന വസ്തുത അറിയാത്തവരാണ് നാം. ധാരാളം അധ്യാപകർ അമിതജോലിഭാരവും , കുറഞ്ഞ വേദനവും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്.നല്ല ശമ്പളം ലഭിക്കുന്നു എന്നൊക്കെ പുറമേ പറയുമെങ്കിലും ഇതാണ് ശരിയായ വസ്തുത.

പഠിപ്പിക്കുന്നതിനായി വർക്ക് ചെയ്യുന്ന അധ്യാപകർ, വിദ്യാർത്ഥികൾക്ക് നൽകുന്ന അസൈൻമെന്റ് പോലുള്ള എക്സ്ട്രാ ആക്റ്റിവിറ്റീസിന് എടുക്കുന്ന സമയം പോലും ശമ്പളത്തിന്റെ പരിധിയിൽ വരുന്നില്ല എന്ന വസ്തുത നാം തിരിച്ചറിയണം. ഇതിനായി അധ്യാപകർ എടുക്കുന്ന പരിശ്രമം ചെറുതല്ല. പല വിഷയങ്ങളും പരിശോധിച്ചാവും വർക്കുകൾ തരുന്നതും. അപ്പോൾ തന്നെ പരീക്ഷ ചോദ്യപേപ്പർ തയ്യാറാക്കുക, മൂല്യനിർണയം നടത്തുക തുടങ്ങിയ കാര്യങ്ങൾ വലിയ സമ്മർദ്ദം അധ്യാപകരിൽ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ കൂടുതൽ സമയം സ്കൂളിൽ ചെലവഴിക്കേണ്ടി വരുന്നു, എന്നാൽ അതിനുള്ള ശമ്പളവും ലഭിക്കുന്നില്ല.

യുണൈറ്റഡ് കിംഗ്ഡത്തിലെ(യുകെ)ട്രേഡ് യൂണിയൻ കോൺഗ്രസ്(ടി.യു.സി) ശേഖരിച്ച കണക്കുകൾ പ്രകാരം അധ്യാപകർ ഓരോ ആഴ്ചയും 12.2 മണിക്കൂർ ശമ്പളമില്ലാതെ കൂടുതൽ സമയം ജോലി ചെയ്യുന്നു. പ്രീ സ്കൂൾ അധ്യാപകർ ആഴ്ചയിൽ 6.4 മണിക്കൂർ ശമ്പളമില്ലാതെ അധികസമയം ജോലി ചെയ്യുന്നു എന്ന് പറയപ്പെടുന്നു. പ്രൈമറി അധ്യാപകർ 13മണിക്കൂർ അധികവും, ഹയർസെക്കൻഡറി അധ്യാപകർ ശരാശരി 12.8 മണിക്കൂർ അധികവും ജോലി ചെയ്യുന്നു എന്നാണ് പറയുന്നത്. അപ്പോൾ നമ്മുടെ അധ്യാപകർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഊഹിക്കാവുന്നതാണ്. അധ്യാപക ജീവിതത്തിലെ പ്രതിസന്ധികൾ എത്രയോ ഗൗരവതരമാണെന്ന വസ്തുത നാം തിരിച്ചറിയാതെ പോകരുത്.

രാജു കാഞ്ഞിരങ്ങാട്

വന്നെത്തി വൃദ്ധസദനത്തിൽ നിന്നും
ശകടം തുരുതുരാ ഹോണടിച്ചീടുന്നു
ചങ്ങാതിമാർ വേലി ചാരിച്ചരിഞ്ഞങ്ങ്
കണ്ണീര് കോന്തലയാൽ തുടച്ചീടുന്നു
കട്ടിലിലൊട്ടിക്കിടക്കുന്ന കെട്ടിയോൾ
കാര്യമറിയാതെ മേലോട്ടു നോക്കുന്നു
വന്നെത്തുമോയെന്റെ പൊന്നോമന –
മക്കൾ
വേണ്ടെന്ന് തിണ്ണം പറഞ്ഞീടുമോ
ഒത്തിരി ഒത്തിരി പൊക്കമുള്ളോരവർ
നാടിന്നഭിമാനമായോർ
വന്നെത്തിനോക്കുവാൻ നേരമില്ലൊട്ടുമേ
അവരെ ഞാനോർക്കുന്നുയെന്നും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പായി, യിന്നും
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാം
ആണായൊരുതരി മാത്രമല്ലേയുള്ളു
അവനായി നൽകിയീ വീടും
പണ്ടേയവനൊരു ബുദ്ധി കുറഞ്ഞവനെന്നു
കരുതും ഞാൻ വിഡ്ഢി
അച്ഛനുമമ്മയ്ക്കും രണ്ടു സീറ്റലോ ഉറപ്പിച്ചു
വൃദ്ധസദനത്തിൽ
ബുദ്ധിമാൻ മാത്രമോ സദ്ഗുണ സമ്പന്നൻ
ഫ്ലാറ്റിനി വേഗം പണിയാം
പട്ടണത്തിൽ മഹാ സൗധത്തിൽ വാഴുവോൻ
നേരമില്ലൊട്ടുമേനോക്കാൻ
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനുണ്ട് യെന്നും
ഇല്ല ഞാൻ ചൊല്ലില്ല മക്കൾതൻ പോരായ്മ
നെഞ്ചകം ചുട്ടുനീറീടിലും
എങ്കിലും ആശിച്ചു പോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണിക്കഴിക്കവേ
ഈ മണ്ണിൽ തന്നെയടിഞ്ഞു മണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന് തിണ്ണം പറയുമോ

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

Email – [email protected]


കാരൂർ സോമൻ

പ്രവാസി മലയാളിയുടെ പ്രശ്നപരിഹാര വേദിയായ ലോക കേരള സഭ തിരുവന്തപുരത്തു് സമാപിച്ചു. ഈ അടുത്ത ദിവസങ്ങളിൽ ലോക കേരള സഭയെ ചൊല്ലി വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. പ്രവാസിക്ക് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത ഒരവസ്ഥ. കേന്ദ്ര മന്ത്രി പറയുന്നു. ഇത് ഭൂലോക തട്ടിപ്പ്, പ്രതിപക്ഷം പറയുന്നു ധൂർത്തും അഴിമതിയും, വോട്ടു ബാങ്ക് രാഷ്ട്രീയം. കേരള സർക്കാർ പറയുന്നു നാടിന്റ വികസനം, പ്രവാസികളെ ഒരു കുടകിഴിൽ കൊണ്ടുവരണം. ഇതിൽ ആര് പറയുന്നതാണ് വിശ്വസിക്കേണ്ടത്? കേരള സ്പീക്കർ പറയുന്നത് എട്ടര കോടി ഇതിനായി ചിലവഴിച്ചു അല്ലാതെ ഇരുപത് കോടിയോന്നുമല്ല. സ്‌പീക്കർ പറയുന്നത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അഥവ ധൂർത്തും അഴിമതിയും നടന്നെങ്കിൽ അത് പുറത്തു വരട്ടെ. ഇതിലെ പ്രധാന സംശയം. പ്രവാസികളെ ഒരു കുട കിഴിൽ എന്ന് പറയുമ്പോൾ ആ കുടക്ക് കൊടിയുടെ നിറം വല്ലതുമുണ്ടോ? അധികാരം കിട്ടിയാൽ ഏത് രാഷ്ട്രീയ പാർട്ടിയാണ് പണം ധൂർത്തടിക്കാത്തത്? അഞ്ചു വർഷങ്ങൾകൊണ്ട് അടുക്കളപെണ്ണിനും അഴക് വര്ധിപ്പിക്കുന്ന പാർട്ടികളെയല്ലേ നമ്മൾ കണ്ടിട്ടുള്ളത്. കേരളത്തിന്റ സമ്പദ് സമൃദ്ധിയിൽ അരങ്ങേറിയ ഈ മഹോത്സവ൦ കണ്ട് വന്നവരൊക്ക അത്യധികം ആഹ്ളാദിച്ചു. പ്രതിപക്ഷം പറയുന്നത് അടുത്ത തെരെഞ്ഞെടുപ്പിൽ വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമാണ് പാവപെട്ടവന്റ് പണം ധൂർത്തടിച്ചുള്ള പഞ്ച നക്ഷത്ര ഹോട്ടലിലേക്കുള്ള പ്രവാസി പ്രജകളുടെ ഭക്തിപൂർണ്ണമായ ഈ വരവേൽപ്പ്. കേരളത്തിലെത്തുന്ന ഉദാരമതികളായ സമ്പത്തുള്ളവരെ മാറോടണച്ചു് മന്ദഹാസം പൊഴിക്കുമ്പോൾ ഈ പ്രവാസിക്ക് മുന്നോട്ട് വെക്കാനുള്ള ഒരു നിർദ്ദേശo. ലോക കേരള സഭ ചിലവ് പാവം മലയാളിയുടെ തലയിൽ കെട്ടിവെക്കാതെ അതിൽ വന്ന കോടിശ്വരന്മാരുടെ ജീവകാരുണ്യ സംഭാവനയായി വാങ്ങി ഈ ലോകാപവാദത്തിന്റ ചൂടൊന്നു തണുപ്പിച്ചുകൂടെ?

അടിസ്ഥാനവർഗ്ഗത്തെ മറന്നുകൊണ്ടുള്ള ഈ മഹാ സഭ കണ്ട് ഒരു പറ്റം പ്രവാസികളുടെ മനസ്സ് വിങ്ങുന്നു. ഇപ്പോഴും പല നിരപരാധികൾ ജയിലിലാണ്, ആരും തിരിഞ്ഞു നോക്കുന്നില്ല. മറ്റ് ചിലർക്ക് നിയമ പരിരക്ഷ കൊടുക്കാൻ പോലും ആരും വരുന്നില്ല. ജോലി ചെയ്തിട്ടും ശമ്പളം കിട്ടാത്തവർ, വരണ്ട മരുഭൂമിയിൽ തൊണ്ട വരണ്ടു കഴിയുന്ന പാവങ്ങൾ, കുട്ടികളെ പഠിപ്പിക്കാൻ നിവർത്തിയില്ലാതെ ഞെരിപിരികൊള്ളുന്നവർ, റിക്രൂട്ട്മെന്റ് ഏജൻസികളാൽ വഞ്ചിക്കപ്പെട്ടവർ, തൊഴിൽ രംഗത്ത് ചൂഷണത്തിന് കിഴ്പ്പെടുന്നവർ, വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിലും വിദേശത്തു പോകാൻ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർ, വിമാനക്കമ്പനികളുടെ ആകാശ കൊള്ള, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം, എംബസികൾ റബർ സ്റ്റാമ്പാടിച്ചു വൻ ഫീസ് ഈടാക്കുന്നത്, സ്കൂളുകളിലെ കുട്ടികളിൽ നിന്നും ഈടാക്കുന്ന വൻ ഫീസ്, ആരോഗ്യ രംഗത്ത് പാവപ്പെട്ട പ്രവാസി നേരിടുന്ന പ്രശനങ്ങൾ, നോർക്കയുടെ സമീപന രീതികൾ, അവർ വഴി എത്ര തൊഴിലാളികൾ വിദേശത്തുപോയി ഇങ്ങനെ ആഴത്തിൽ മുറിവേറ്റ ഭാഗങ്ങൾ ചികിൽസിച്ചു സുഖപ്പെടുത്താനാണ് ലോകമലയാളികളുടെ മുന്നിൽ നിഴൽവിളക്കുപോലെ പ്രകാശിക്കുന്നവരെത്തിയത്. അല്ലാതെ ആനന്ദസാഗരത്തിൽ മുങ്ങി കുളിക്കാനല്ല. സംഗമത്തിന്റ മൂന്നാം ദിനം അവർ ബഹുദൂരം സഞ്ചരിച്ചതായി പറയുന്നു. മരുപ്പച്ചയിലവർ വിത്ത് വിതച്ചു. വളമിട്ട് മൂന്ന് ദിവസങ്ങൾ വെള്ളമൊഴിച്ചു. ഇനിയും വളർച്ചയുടെ കാലമാണ്. അടുത്ത വര്ഷം വിളവെടുപ്പ് വരും. അതിൽ നിന്ന് കിട്ടുന്നത് മധുരിക്കുമോ എന്നത് കാത്തിരുന്നു കാണാം.

കഴിഞ്ഞ ലോക കേരള സഭയിൽ കേട്ടത് പ്രവാസികളുടെ അടിസ്ഥാന 40 വിഷയങ്ങൾ അവതരിപ്പിച്ചു. വിരലിൽ എണ്ണാൻ ചിലത് നടപ്പാക്കിയെന്ന് കേട്ടു. 47 രാജ്യങ്ങളിൽ നിന്ന് വന്നവർക്ക് തൃപ്തികരമായ ഒരു വിശദികരണം പേപ്പറിൽ എഴുതി കൊടുക്കാൻ, മാധ്യമങ്ങൾക്ക് കൊടുക്കാൻ ഈ മഹാ സഭക്ക് സാധിച്ചിരുന്നെങ്കിൽ ജനഹ്ര്യദയങ്ങളിൽ ആശങ്ക വളരില്ലായിരുന്നു. ഇതൊക്കെ കിട്ടാത്തതുകൊണ്ടാണ് കിളികളെപോലെ പലരും ലോകത്തിന്റ പല ഭാഗത്തുള്ള മരങ്ങളിലിരുന്ന് ചിലക്കുന്നത്. എന്തിനും ഏതിനും ഒരു വരവ് ചിലവുണ്ട്. ഏതു പ്രസ്ഥാനത്തിനും ഒരു കണക്കപിള്ള കാണു൦. ഇതിന്റ കണക്കപിള്ള അതൊന്നും കൊടുക്കാതെ വീട്ടിൽ വറുക്കലും പൊരിക്കലുമായി സമയം തള്ളിവിട്ടതാണോ ഇങ്ങനെ ഒരു പേരുദോഷത്തിന് കാരണമായത്? ഈ കണക്കപിള്ള കണക്കിൽ വല്ല തിരിമറി നടത്തിയോ? ഈ ധൂർത്തിന്റ കരച്ചിലും പിഴിച്ചിലും പല കോണുകളിൽ നിന്നുമുയരുന്നുണ്ട്. മംഗളദീപമെരിയുന്ന വിശാലമായ ആഡംബര ഗോപുരം കണ്ടപ്പോൾ അതിരറ്റ ആനന്ദമൊന്നും എല്ലാം പ്രവാസികൾക്കുമുണ്ടായില്ല. അതിന്റ പ്രധാന കാരണം പ്രളയത്തിൽ ദുഃഖദുരിതമനുഭവിക്കുന്നവരുടെ നെടുവീർപ്പുകൾ കാണാതെ ഇങ്ങനെ ഒരു മാമാങ്കം എന്തിന്? ചില മനുഷ്യരെപ്പോലെ തരാതരത്തിനു നിന്ന് തള്ളി പറയാൻ, തട്ടിപ്പറിക്കാൻ, പൊട്ടിത്തെറിക്കാൻ, സ്വന്തം കീശ വീർപ്പിക്കാൻ ഇങ്ങനെ എത്രയോ മേളകൾ മലയാളി മക്കൾ കണ്ടിരിക്കുന്നു. ആ രഹസ്യ അജണ്ടയിൽ വോട്ടു മാത്രമല്ല സമ്പത്തും, അധികാരവുമാണ് പ്രധാനം.

നമ്മുടെ സമുദായ നേതാക്കന്മാരുമായുള്ള രഹസ്യ അജണ്ട ഇന്ന് നാട്ടിൽ പാട്ടാണ്. അധികാരമുണ്ടെങ്കിൽ സത്യം അസത്യമാകും. കൊലയാളി നിരപരാധിയാകും. അതാണ് നമ്മുടെ ജനാധിപത്യം. കള്ളപണമുണ്ടാക്കുന്നവർ വാരിക്കോരി കൊടുക്കും. അധികാരമില്ലെങ്കിൽ സമ്പത്തുണ്ടാകില്ല. പാവം പ്രവാസികളെയോർത്തു് സങ്കടപെടുന്നവരാണ് നമ്മുടെ ഭരണാധിപന്മാർ. 1960 മുതൽ അവർ സങ്കടം പങ്കുവെക്കുന്നു. 2020 ൽ പരസ്പരം സങ്കടപ്പെടാൻ പരിഹാരം കാണാൻ ഒരു വേദിയുണ്ടായിരിക്കുന്നു. തല്ലുകൊള്ളാൻ ചെണ്ട അല്ലെങ്കിൽ വിയർപ്പൊഴുക്കുന്നവർ, പണം വാങ്ങാൻ മാരാർ എന്നു പറഞ്ഞാൽ സമ്പന്നർ. പ്രവാസികൾക്കായി നല്ല വിത്താണ് വിതച്ചിരിക്കുന്നത്. നല്ല ഫലം തരാതിരിക്കില്ല. എല്ലാ വർഷവും അധികാരികളുടെ, സമ്പന്നരുടെ മുന്നിൽ തൊഴും കയ്യുമായി തണുവണങ്ങി പുഞ്ചിരി തൂകി ഒരു വഴിപാടുപോലെ ആരാധന നടത്തി പോകാൻ ഇടവരാതിരിക്കട്ടെ.

പ്രവാസികളെപ്പറ്റി പറയുമ്പോൾ വിങ്ങുന്ന, വേദനിക്കുന്ന മറ്റൊരു കൂട്ടർ വിദേശ രാജ്യങ്ങളിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന തൊഴിൽ കൊടുക്കാതെ വന്നപ്പോൾ പട്ടിണി മാറ്റാൻ കേരളത്തിൽ നിന്ന് രക്ഷപ്പെട്ട് വിദേശത്ത്‌ പൗരത്വം നേടിയവർ. പൗരത്വം കിട്ടിയതുകൊണ്ട് ഈ സഭയിൽ നിന്ന് പുറത്താകുമോ? തൊഴിൽ കൊടുക്കാതെ പുറത്താക്കി. ഇപ്പോൾ ഇതിൽ നിന്നും പുറത്താക്കിയിരിക്കുന്നു. അവർക്കും കൊടിയുടെ നിറം വേണമോ? കേരളത്തിന് പ്രളയംപോലുള്ള വിപത്തുണ്ടായപ്പോൾ മാത്രമല്ല എല്ലാം രംഗത്തും കടന്നു വരുന്നവരാണ് വിദേശ മലയാളി പൗരൻമാർ. അവരുടെ തായ് വേര് കേരളത്തിലാണ്. അഴക് വിരിച്ചു നിൽക്കുന്ന ഇന്നത്തെ കേരളത്തിന് ശ്രെഷ്ടമായ സംഭാവനകൾ ചെയ്തവരെ കേവലമായ വോട്ട് ബാങ്ക് നോക്കി അകറ്റിനിർത്തുന്നത് വെറും കമ്പോള അധികാര രാഷ്ട്രീയമല്ലേ? ഭൂതകാലത്തെപോലെ ഭാവികലത്തിന്റ വിധി നിർണ്ണയത്തിൽ അവരും പങ്കാളികൾ ആകേണ്ടതല്ലേ? അത് വോട്ടു ബാങ്ക് നിർണ്ണയമെങ്കിൽ അവർ ശ്രമിച്ചാലും കുറെ വോട്ടുകൾ മാറിമറിയും. അവരുടെ ബന്ധുമിത്രാദികൾ, സുകൃത്തുക്കൾ ധാരാളം കേരളത്തിലുണ്ട്. പലരും വീടുകൾക്കും, വസ്തുവകകൾക്കും നികുതി കൊടുക്കുന്നവരാണ്. വിദേശ രാജ്യങ്ങളിൽ അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഈ മഹാ സഭ എന്ത് തീരുമാനമാണ് കൈകൊണ്ടത്?. അവർക്ക് കേരളത്തിൽ വോട്ടില്ല എന്നതുകൊണ്ട് തള്ളിക്കളയാവുന്നതാണോ അവരുടെ പ്രശ്നങ്ങൾ? ഇവരും ഇന്ത്യൻ എംബസ്സിയിൽ പല ആവശ്യങ്ങൾക്കായി പോകാറുണ്ട്. ചില രേഖകൾക്ക് ഇന്ത്യൻ എംബസ്സി സ്റ്റാമ്പ് ആവശ്യമാണ്. വിമാന കമ്പനിക്കാരെപോലെ കാറ്റുള്ളപ്പോൾ തൂറ്റണമെന്നാണ് എംബസ്സികളുടെ നയം. ഒരു പേപ്പറിൽ സ്റ്റാമ്പ് അടിക്കുന്നതിന് സാരമായ ഒരു തുക വാങ്ങാതെ വൻ തുക വാങ്ങുന്ന വിയർക്കുന്ന വർഗ്ഗം. ഈ ലോകത്തെ വാർത്തെടുത്തത് തൊഴിലാളികളാണ് അവരുടെ പേരിൽ പലരും മുതലാളിമാരായി മാറിയിട്ടുണ്ട്. വിദേശ പൗരത്വം ലഭിച്ചവർ പ്രവാസലോകത്തും കേരളത്തിലും ചൂക്ഷണം നേരിടുന്നത് ഈ മഹാ സഭ അല്ലെങ്കിൽ നോർക്ക വകുപ്പ് കാണാറുണ്ടോ? ആഴങ്ങളിൽ നീന്തിത്തുടിക്കുന്ന സ്രാവുകൾ വേദികൾ പങ്കിടുമ്പോൾ ഈ പരൽ മീനുകൾക്ക് ഈ വേദിയിൽ എന്ത് കാര്യമെന്ന് വിവേകശാലികൾക്ക് ചിന്തിക്കാൻ പറ്റുമോ? കേരളത്തിന്റ കൂടെപ്പിറപ്പായി ഒപ്പം നിന്നവരെ ഇങ്ങനെ തള്ളിക്കളയുരുത്. അവർ ഒഴുക്കിയ വിയർപ്പും കണ്ണുനീരും കണ്ണുതുറന്ന് കണ്ടിരുന്നെങ്കിൽ അവരും ഈ വേദിയിൽ കാണുമായിരിന്നു.

കേരളത്തിൽ നിന്ന് പാശ്ചാത്യ രാജ്യങ്ങളിലേക്കും, ഗൾഫിലേക്കും കുടിയേറ്റം തുടങ്ങുന്നത് 1960 മുതലാണ്. പ്രവാസിയുടെ സമ്പത്ത് 2017/ 2018 ൽ 2 ലക്ഷം കോടിയിൽ കൂടുതൽ എന്നാണ് കണക്കന്മാർ പറയുന്നത്. എന്നാൽ എത്ര മലയാളികൾ ഏതെല്ലാം രാജ്യങ്ങളിലുണ്ട് എന്നതിന് കൃത്യമായ ഒരു കണക്കില്ല. ഈ മഹാസഭയിൽ ഇത് ആരെങ്കിലും ചോദിച്ചു് ഒരുത്തരം കണ്ടെത്തിയോ? നീണ്ട വർഷങ്ങൾ കേരളത്തിൻറെ വളർച്ചക്കായി രാപകൽ അധ്വാനിച്ച വിദേശ മലയാളി പൗരന്മാരുടെ സമ്പത്തിന്റ കണക്ക് വോട്ടു ബാങ്ക് രാഷ്ട്രീയം എത്ര വേഗത്തിലാണ് മറക്കുന്നത്. അവർ വിദേശത്തു വിത്തിറക്കി സമ്പത്തു കൊടുത്തപ്പോൾ പഞ്ചസാര പായസമായിരിന്നു. ഇപ്പോൾ ഒരു വിത്തിൽ പല വിത്ത് വിളയിക്കുന്നവർ അത് വോട്ട് ബാങ്ക് രാഷ്ട്രീയമാകട്ടെ, മാലോകരാറിയാത്ത വിദേശത്തുള്ള കുട്ടുകച്ചവടമാകട്ടെ, കള്ള പണം വെളുപ്പിക്കലാകട്ടെ, അനധികൃത സ്വത്തു് സമ്പാദ്യമാകട്ടെ ഇപ്പോൾ വിളവൊന്നും എടുക്കാനില്ലെന്ന് കണ്ട് അവരെ കറിവേപ്പിലപോലെ തള്ളിക്കളയുന്നു. ഇതും ഒറ്റപെടുത്തലിന്റെ, വേർതിരിക്കുന്നതിന്റ രാഷ്ട്രീയമാണ്. എല്ലാവരോടും തുല്യ നീതി പുലർത്താത്ത രാഷ്ട്രീയം ഫാസിസമാണ്.

സൂക്ഷ്മതയോടെ ശ്രദ്ധിച്ചാൽ പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല പ്രവാസികൾക്കും സംശങ്ങൾ ഏറെയാണ്. ഇതിൽ പങ്കെടുത്തവർ ആരുടെ പ്രതിനിധിയാണ്? ഇതിലെ അംഗങ്ങൾ ഓരോ രാജ്യങ്ങളെ പ്രനിധികരിക്കുന്നുവെന്ന് കേട്ടപ്പോൾ കണ്ണില്ലാത്തവന് എന്തിന് കണ്ണാടി എന്നൊക്കെ പലർക്കും തോന്നുന്നു. മൂന്നാം ലോക മലയാള സഭയിലേക്ക് കാഴ്ച്ചക്കാരായിട്ടെങ്കിലും പ്രവാസികളെ സ്വാഗതം ചെയ്താൽ കയ്യടിക്കാൻ ആൾക്കാരെ കിട്ടും. പാവം പ്രവാസികളും കേരളത്തിലെ പാവം മലയാളികളും എന്തിനും കാഴ്ചക്കാർ ആണല്ലോ. പീഡനങ്ങൾ ഏറ്റുവാങ്ങാൻ, കയ്യടിക്കാൻ, വിയർപ്പൊഴുക്കാൻ, പോലീസിന്റ തല്ലുകൊള്ളാൻ വിധിക്കപ്പെട്ടവർ. ഇതിൽ പങ്കെടുത്തവർ ആരാണ്? ആരുടെ പ്രതിനിധിയാണ്, ഇവരുടെ യോഗ്യതകൾ, അവരുടെ സാമുഹ്യ സംഭാവനകൾ എന്തൊക്കെ എന്നത് നോർക്ക വഴി വെളിപ്പെടുത്തുമോ? ബ്രിട്ടനിൽ ചെറുതും വലുതുമായ ധാരാളം സംഘടനകളുണ്ട്. സംഘടനകളെ പ്രതിനിധികരിച്ചാണ് വന്നതെങ്കിൽ യൂറോപ്പിലെ മാത്രമല്ല ലോകത്തെ ഏറ്റവും വലിയ സംഘടനയായ യൂക് മയിൽ നിന്ന് ആരാണ് വന്നത്? ബ്രിട്ടനിലെ പ്രമുഖ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യ വേദി, ലണ്ടൻ മലയാളി കൌൺസിൽ അങ്ങനെ ധാരാളം കലാസാംസ്കാരിക-ജീവ കാരുണ്യ സംഘടനകളുണ്ട്. ഇതിൽ നിന്ന് ആരൊക്കെ വന്നു? അതുപോലെ ബ്രിട്ടനിൽ നിന്നുള്ള ജീവ കാരുണ്യ മേഖല, കലാ സാഹിത്യകാരൻന്മാർ, മെഡിക്കൽ രംഗത്ത് നിന്നുള്ളവർ, വ്യവസായികൾ, ശാസ്ത്ര-സാങ്കേതിക രംഗത്തുള്ളവർ, മാധ്യമ രംഗത്ത് നിന്നുള്ളവർ എത്രയെന്ന് ഇവിടുത്തെ പ്രമുഖ ഓൺലൈൻ വഴിയെങ്കിലും ഒന്നു വെളിപ്പെടുത്താനുള്ള ആർജ്ജവമുണ്ടോ?

ഏത് പാർട്ടിയായാലും കൊടിയുടെ നിറ൦ നോക്കി കേരളത്തിൽ എഴുത്തുകാരെ വേർതിരിക്കുന്നതുപോലെ വിദേശ രാജ്യങ്ങളിലും കോടിയുടെ നിറം നോക്കി ആ വേർതിരിവ് പലതിലും നടപ്പാക്കാറുണ്ട്. പഴയെ ജന്മി കുടിയൻ വ്യവസ്ഥിതി. ഇവിടെ ജന്മിയായി വരുന്നത് കൊടിയുടെ നിറമുള്ളവരാണ്. ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ പടപൊരുതിയവരുടെ അനന്തരാവകാശികൾ. അധികാരം കിട്ടിയാൽ മാതൃ ഭാഷയിൽ പോലും വെറുപ്പിന്റ രാഷ്ട്രീയമാണ് വളർത്തുന്നത്. ഇത് എന്ത് ജനാധിപത്യബോധമാണ്? ലോക കേരള സഭ പ്രവാസിക്ക് സുരക്ഷിതമായ ഒരു താവളമാകണം. അത് ലോകവീക്ഷണമുള്ള ഒരു വേദിയാക്കണം അല്ലാതെ അവസരവാദ രാഷ്ട്രീയ വേദിയായി മാറ്റരുത്. ഏത് പാർട്ടിയായാലും പ്രവാസി നേരിടുന്ന പ്രശ്നങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. പ്രവാസിയുടെ സുരക്ഷിതത്വം എല്ലാം പാർട്ടിക്കാരും എല്ലാം രംഗത്തുനിന്നുള്ളവരും ഒന്നായി നിന്ന് നേരിടുകയാണ് വേണ്ടത്. ഏത് വിശ്വാസ ആശയത്തിൽ അടിയുറച്ചവരായാലും പ്രവാസികളിൽ സ്വീകാര്യത വളർത്തുന്നത് എല്ലാവരും ഒന്നായി നിന്ന് പുരോഗമന ആശയങ്ങൾ പ്രവാസികൾക്കായി പങ്കുവെക്കുമ്പോഴാണ്. അതിലുപരി എതിർപ്പിന്റ, വെറുപ്പിന്റ ശബ്‌ദം. കൊടിയുടെ നിറം നോക്കി എതിരാളികളെ നിശബ്തരാക്കുന്നത്,അടിച്ചമർത്തുന്നത് ക്രൂരതയാണ്.

പ്രവാസികൾക്ക് സംഗമിക്കാൻ. ഐക്യബോധം വളർത്താൻ, പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ വേദി ഇന്നും എപ്പോഴും അതിന് ചുക്കാൻ പിടിച്ച സർക്കാരും നല്ലതാണ്. അതിന് ആരും എതിരല്ല. അവിടെ സങ്കുചിത താല്പര്യങ്ങൾ, കൊടിയുടെ നിറം കടന്നുവരുമ്പോഴാണ് മനുഷ്യരിൽ വെറുപ്പിന്റ രാഷ്ട്രീയം വളരുന്നത്. പ്രതിപക്ഷം പറയുന്ന ധൂര്ത്തു് സത്യമല്ലെന്ന് സ്ഥാപിക്കാൻ സർക്കാർ ഇതിന്റ കണക്കുകൾ പുറത്തുവിടുകയാണ് വേണ്ടത്. പ്രവാസികളിലെ ഐക്യബോധം, പരസ്‌പര സഹകരണം, സ്‌നേഹം, ഭാഷയോടുള്ള കടപ്പാട് മതരാഷ്ട്രീയത്തെക്കാൾ ഏറ്റവും മൂല്യവത്തായി കാണുന്നവരാണ്. ലോക മലയാള സംഗമവേദി ആരിലും അസ്വസ്ഥത വളർത്താതെ പ്രവാസികളെ പുതുക്കിപ്പണിയാനുള്ള ഒരു വേദിയായി മാറട്ടെ.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിലെ നിർണായക വഴിത്തിരിവായിരുന്നു സുലൈമാനിയുടെ വധം. ജനറൽ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയ യുഎസ് നടപടിക്കെതിരെ ഇറാന്‍ തലസ്ഥാനം ടെഹ്റാനിൽ വൻ പ്രതിഷേധം നടന്നു. ഒപ്പം ടെഹ്റാനിലെത്തിച്ച മൃതദേഹത്തിന് ആദരാജ്ഞലി അർപ്പിക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് എത്തിയത്. മൃ​ത​ദേ​ഹം വ​ഹി​ച്ചു​ള്ള വി​ലാ​പ​യാ​ത്ര​യിലുടനീളം ​​‘ഡെ​ത്ത്​ ടു ​അ​മേ​രി​ക്ക’ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ പിന്തുടർന്നത്. എന്നാൽ സുലൈമാനിയുടെ മരണത്തിൽ തങ്ങൾക്ക് ദുഃഖമില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തുറന്നുപറഞ്ഞു. ആയിരക്കണക്കിന് നിരപരാധികളായ സിവിലിയന്മാരുടെയും പാശ്ചാത്യ ഉദ്യോഗസ്ഥരുടെയും മരണത്തിന് കാരണമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്കു കണക്കിലെടുക്കുമ്പോൾ, അദ്ദേഹത്തിന്റെ മരണത്തിലും ഞങ്ങൾ വിലപിക്കില്ല എന്നാണ് ജോൺസൻ പറഞ്ഞത്. അതേസമയം യുകെ സൈനികരെ കൊല്ലുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.

പ്രശ്ന ബാധിത പ്രദേശങ്ങളിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ സുരക്ഷ വർദ്ധിപ്പിക്കാൻ യുകെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജോൺസൻ സ്ഥിരീകരിച്ചു.യുഎസ് സഖ്യകക്ഷികളായ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും ഉൽകണ്ഠ പ്രകടിപ്പിച്ചു. സൗദി അറേബ്യ, തുർക്കി എന്നിവയുൾപ്പെടെ മിഡിൽ ഈസ്റ്റിലുടനീളമുള്ള ബ്രിട്ടീഷുകാർക്ക് വിദേശകാര്യ ഓഫീസ് ശക്തമായ യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ പോരാട്ട രംഗത്ത് അതിശക്തരായ ഇറാൻ യുഎസിനു നേരെ ഇന്റർനെറ്റിലൂടെ തിരിച്ചടി നൽകിയേക്കുമെന്നാണു സൂചന. ഈ കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്, ബോറിസ് ജോൺസൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ എല്ലാ സ്ഥാപനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇറാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡ്രോൺ ആക്രമണത്തെക്കുറിച്ച് ആദ്യമായാണ് ബോറിസ് ജോൺസൻ സംസാരിക്കുന്നത്. ട്രംപ് , ഇമ്മാനുവേൽ മാക്രോൺ, ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ എന്നിവരുമായി ജോൺസൺ നേരത്തെ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എല്ലാ വിദേശ സൈനികരും രാജ്യം വിടണമെന്ന് ഇറാഖ് പാർലമെന്റ് പറയുന്നുണ്ട്. യുഎസ് – ഇറാൻ സംഘർഷം ലോക രാജ്യങ്ങളെ എല്ലാം തന്നെ സാരമായി ബാധിച്ചിരിക്കുന്നു.

അനുപമ എസ് ബട്ട്,  മലയാളം യുകെ ന്യൂസ് ടീം

റഷ്യ, ചൈന, നോർത്ത് കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം, അമേരിക്കയ്ക്ക് നേരെ ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന ഒരു രാജ്യമാണ് ഇറാൻ. അമേരിക്കയുടെ ദേശീയ സ്ഥാപനങ്ങളെ പലപ്പോഴും ഇറാൻ നോട്ടമിട്ടിരുന്നു. ഇറാൻ ഹാക്കർമാർ എപ്പോഴും അമേരിക്കയെ നേരിടുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു. വിവരങ്ങൾ ചോർത്തുക എന്നത് പലപ്പോഴും ഒരു സാധാരണ സംഭവമായി മാറിയിരിന്നു. എന്നാൽ ഖാസിം സുലൈമാനിയുടെ വധത്തിനുശേഷം സ്ഥിതിഗതികൾ വഷളായി കൊണ്ടിരിക്കുകയാണ്. അമേരിക്കയ്ക്ക് നേരെ എന്തു തരത്തിലുള്ള ആക്രമണവും അഴിച്ചുവിടാൻ ഇറാൻ സന്നദ്ധമാണെന്ന് പ്രതിരോധമന്ത്രി അറിയിച്ചിരുന്നു.

യുദ്ധത്തേക്കാൾ ഉപരി സൈബർ ആക്രമണങ്ങളാണ് ഇറാൻ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ ഹാക്കർമാർ അമേരിക്കയുടെ ശക്തി കേന്ദ്രങ്ങൾ ആക്രമിക്കാൻ ആരംഭിക്കുകയാണ്. യുഎസ് സൈബർ സെക്യൂരിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുൻപ് 2012 ൽ ഷാമൂൺ എന്ന വൈറസ് ഇറാന്റെ സൃഷ്ടിയായിരുന്നു എന്ന അഭ്യൂഹങ്ങളും അന്ന് ഉണ്ടായിരുന്നു.

ഇറാനു നേരെയും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും ഒരുമിച്ച് ചേർന്ന് നിർമ്മിച്ച സ്റ്റാസ്നെറ്റ് എന്ന വൈറസ് ഇറാന്റെ ആണവ പദ്ധതിയെ സാരമായി ബാധിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇറാന്റെ ഭാഗത്തുനിന്നും സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെന്ന കരുതലിലാണ് യുഎസ്. ഖാസിം സുലൈമാന്റെ വധത്തിന് ഇറാന്റെ ഭാഗത്തുനിന്ന് വേണ്ടതായ പ്രതികാരനടപടികൾ ഉണ്ടാകുമെന്നാണ് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി അറിയിച്ചത്.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 136 കേസുകൾ ഉൾപ്പെടെ, 159 ലൈംഗിക ആരോപണങ്ങളിൽ പ്രതിയായ റെയ്ൻഹാർഡ് സിന്ഗ എന്ന വ്യക്തിക്ക് ജീവപര്യന്തം. 36 കാരനായ ഇദ്ദേഹം 190 ഓളം പേരെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടന്റെ ചരിത്രത്തിൽ ഇത്തരം കേസുകൾ അപൂർവ്വമാണെന്ന് കോടതി വിലയിരുത്തി. മുപ്പതു വർഷം എങ്കിലും മിനിമം ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് ജഡ്ജി വിധിച്ചു. മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

2018 ൽ നടന്ന ശിക്ഷാ വിധി അനുസരിച്ച് ഇപ്പോൾ തന്നെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഇദ്ദേഹം. ഇന്തോനേഷ്യ ക്കാരനായ ഇദ്ദേഹത്തിനെതിരെ 136 റേപ്പ് കേസുകൾ ആണ് നിലവിലുള്ളത്. ഇതു വരെ 48 ഇരകളെ മാത്രമാണ് നിയമത്തിനു മുന്നിൽ കൊണ്ടു വന്നിട്ടുള്ളത്. യുവാക്കളെ തന്റെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിന് ഇരയാക്കുക ആയിരുന്നു ഇദ്ദേഹം.

അതീവ ഹീനമായ കുറ്റകൃത്യമാണ് സിന്ഗ ചെയ്തിരിക്കുന്നത് എന്നും ഇത്തരത്തിലൊരു കുറ്റവാളിയെ വെറുതെ വിടുന്നത് സമൂഹത്തിന് ആപത്താണെന്നും ജഡ്ജി വിലയിരുത്തി. ജ്യൂസ് കുടിക്കാൻ എന്ന വ്യാജേന യുവാക്കളെ ക്ഷണിച്ചു ബോധംകെടുത്തി, ഉപയോഗിക്കുകയാണ് ഇദ്ദേഹം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. 2015 മുതൽ 2017 വരെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ ഇതിനു മുൻപേ അദ്ദേഹം കുറ്റകൃത്യങ്ങൾ ചെയ്തതായി പോലീസ് റിപ്പോർട്ട് ചെയ്യുന്നു. ഇദ്ദേഹത്തിനെതിരെ വേണ്ട തെളിവുകൾ കിട്ടുവാൻ ജനങ്ങളോട് സഹായം തേടിയിരിക്കുകയാണ് പോലീസ്.

അഖിൽ മുരളി

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമെഴുതി മലയാള കവിതയെ പുതു വഴികളിലേക് നയിച്ച
മഹാവ്യക്തിത്വo ശ്രീ അച്യുതൻ നമ്പൂതിരിക്ക്  ഈ വർഷത്തെ ജ്ഞാനപീഠപുരസ്‌കാരം.
മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരമാണിത്.  കവി ജി ശങ്കരക്കുറുപ്പാണ് ആദ്യമായി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.

മലയാള കവിതയിലെ കാല്പ്നിക വസന്തത്തിന്റെ നീലചവി മങ്ങിത്തുടങ്ങിയ കാലഘട്ടത്തിലാണ് ആധുനികത ഇവിടെ ഉദയം ചെയ്യുന്നത്. ആധുനിക മലയാളകവികളുടെ കൂട്ടത്തിൽ ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടും ഉന്നതശീർഷനായി നില്ക്കുന്ന കവിയാണ്‌ അക്കിത്തം അച്യുതൻ നമ്പൂതിരി.
1926 മാർച്ച് 18-നു കേരളത്തിലെ പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.പതിറ്റാണ്ടുകൾ പിന്നിട്ട കാവ്യസപര്യയിൽ വജ്രസൂക്ഷ്മമായ മനുഷ്യസ്നേഹത്തെ വിട്ടുവീഴ്ചയില്ലാതെ പാലിച്ചു പോന്ന പ്രകാശ സ്രോതസ്സാണ് അക്കിത്തം എന്ന വെളിച്ചം . ഇടശ്ശേരി പകർന്നു കൊടുത്ത കവിതയുടെ ബാലപാoങ്ങളിൽ നിന്ന് അക്കിത്തം പ്രധാനമായി ഗ്രഹിച്ചത് ‘ ജന്മന ഏതു മനുഷ്യനും നല്ലവനാണ് ‘ എന്ന ജീവവാക്യമാണ്….

“വെളിച്ചം ദുഃഖ മാണുണ്ണി തമസ്സല്ലോ സുഖപ്രദം” എന്ന പ്രശസ്തമായ വരികൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. അരനൂറ്റാണ്ടി ലേറെയായി രചിച്ചു കൊണ്ടിരിക്കുന്ന ഈ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ” രചനകൾ ഇനിയും കാലാ കാലങ്ങൾ ആയി നിലനില്ക്കും..
കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെയായി മലയാള സാഹിത്യത്തിൽ 46-ഓളം കൃതികൾ രചിച്ചിട്ടുണ്ട് അക്കിത്തം.

 

 

അഖിൽ മുരളി
സ്വദേശം ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങര.
തിരുവല്ലാ മാൿഫാസ്റ്റ് കോളേജിൽ എംസിഎ അവസാന വർഷ വിദ്യാർത്ഥി. അച്ഛൻ മുരളീധരൻ നായർ, അമ്മ കൃഷ്ണകുമാരി, ജേഷ്ഠൻ അരുൺ മുരളി. കാവ്യാമൃതം, ചന്തം ചൊരിയും ചിന്തകൾ, മണ്ണായ് മടങ്ങിയാലും മറവി എടുക്കാത്തത് തുടങ്ങിയ കവിത സമാഹാരങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥലോകം, മലയാള മനോരമ,മാതൃഭൂമി, കവിമൊഴി, എഴുത്തോല, മാധ്യമം തുടങ്ങിയ സമകാലീനങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിഴൽ കുപ്പായം ” എന്ന കവിത സമാഹാരം സെപ്റ്റംബർ മാസം 29 തീയതി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് ബഹുമാന്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ജി സുധാകരൻ നോവലിസ്റ്റും ചലച്ചിത്ര കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂറിന് നൽകി നിർവഹിച്ചു.
നിലവിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൽ(CSIR) പ്രോജക്റ്റ്‌ അസിസ്റ്റന്റ് ഗ്രേഡ്- I ആയി ജോലി ചെയ്യുന്നു.

ശരറാന്തൽ വെളിച്ചം

പള്ളിയിൽ പോകാനായി സിസ്റ്റർ കാർമേലും ഷാരോണും പുറത്തെ വരാന്തയിലെത്തി. സിസ്റ്റർ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു.
“” ഏലീയാമ്മേ! ഞങ്ങള് പള്ളിലോട്ട് പോകുവാണേ”
പെട്ടന്ന കയ്യിലൊരു തവിയുമായി ഏലീയാമ്മ കടന്നു വന്നു.
“”സിസ്റ്ററെ! എനിക്കുംകൂടങ്ങ് വരണോന്നൊണ്ടാരുന്നു.
അടുക്കളയിൽ അല്പം പണിയുണ്ട്. ഒാഫീസ്സിലും പോണം”
“” ഒാ… സാരമില്ല. ഞങ്ങളങ്ങ് പോയേച്ചും വരാം. അടുത്തല്ലേ.
“” ഞാന് കാറിറക്കട്ടേ പെങ്ങളെ” വരാന്തയിൽ മുരളിയുമായി സംസ്സാരിച്ചിരുന്ന കോശി ചോദിച്ചു.
“” ഒാ…. പിന്നെ…. ഇൗ പള്ളിമുറ്റത്തെത്താനല്ലേ കാറ്.
നീ നിന്റെ ജോലി നോക്ക് കോശി…..വാ മോളെ”
സിസ്റ്റർ കാർമേൽ ഷാരോണിന്റെ കൈ കവർന്നു നടന്നു നീങ്ങി. ഷാരോൺ കോശിക്കും ഏലീയാമ്മക്കും ” ബൈ ” കാണിച്ചു.
അവർ പള്ളിയിലെത്തുമ്പോൾ വിശുദ്ധകുർബാനയുടെ ഒരുക്കങ്ങൾ അൾത്താരയിൽ നടക്കുന്നു. മുൻവരിയിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളുടെ അരികിലായി സിസ്റ്റർ കാർമേൽ കടന്നുചെന്നു. ഷാരോൺ അവരുടെ പിറകിലും.
നീണ്ട വർഷങ്ങൾക്ക് ശേഷം സ്വന്തം മാതൃഭാഷയിൽ അർപ്പിക്കപ്പെട്ട ആ ദിവ്യബലിയിൽ തന്റെ സ്വന്തം ജീവിത ഭൂപടങ്ങളിലെ വിശ്വാസ കർമ്മതലങ്ങൾ സിസ്റ്റർ കാർമേൽ തൃപ്തിയോടും ആത്മനിർവൃതിയോടും സമർപ്പിച്ചു. ഒപ്പംതന്നെ തന്റെ പ്രിയപ്പെട്ട പിതാവിന്റെ ഒാർമ്മകളും ആ മകൾ സമർപ്പണം ചെയ്തു ദിവ്യബലിയിൽ.
കുർബാന കഴിഞ്ഞ് തന്നോടൊപ്പമുണ്ടായിരുന്ന കന്യാസ്ത്രീകളോട് കുശലം പറഞ്ഞു. ആ ദേവാലയത്തിനകം സൂക്ഷമതയോടെ നോക്കികണ്ടു. ബ്രിട്ടനിൽ ആരാധകരുടെയെണ്ണം ദേവാലയത്തിനുള്ളിൽ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇവിടെ ഇരിക്കാൻ സ്ഥലമില്ലാതെ പള്ളിക്ക് പുറത്ത് ജനങ്ങൾ നില്ക്കുന്നത് കൗതുകപൂർവ്വം കണ്ടു.
ഇടയന്റെ കുഞ്ഞാടെന്ന കണക്കെ ഷാരോൺ തന്റെ അമ്മായിയുടെ പിറകിൽ നടന്നു.
പിതാവിന്റെ കല്ലറ കാണാൻ മനസ്സ് വെമ്പൽകൊണ്ടുനിന്നു. തൊട്ടടുത്തുള്ള പള്ളിസെമിത്തേരിയിലേക്ക് നടന്നു.
ശവകല്ലറകൾ ഒരു ഉദ്യാനംപോലെ തോന്നിച്ചു. നടപ്പാതകൾക്കു അടുക്കും ചിട്ടയോടും കൂടി ചുവപ്പും മഞ്ഞയും കറുപ്പും നിറങ്ങളിൽ ഒാട് പാകിയിരിക്കുന്നു.
ജനനതീയതിയും മരണതീയതിയും കുറിച്ചുവെച്ച കല്ലറ കുരിശുകൾ പേരുകൾക്കൊപ്പം. വികസിത രാജ്യങ്ങളിലെ പള്ളി പരിസരത്ത് മുന്നൂറ് വർഷങ്ങൾ പഴക്കമുള്ള കല്ലറകൾ ഇതുപോലെ പേരെഴുതി കണ്ടിട്ടുണ്ട്. ഇന്ന് എല്ലാവർക്കും പൊതുശ്മശാനമുണ്ട്. ഇവിടെ പലഭാഗത്തും ആഡംബരകല്ലറകളും കണ്ടു.
അതാ!…. തന്റെ പിതാവിന്റെ കല്ലറ!
മാർബിളിൽ തീർത്ത കല്ലറ. മനോഹരമായ കുരിശ് സൂര്യപ്രഭയിൽ തിളങ്ങുന്നു. പിതാവിന്റെ അന്നത്തെ പ്രതാപം ഒാർമ്മിപ്പിക്കും വിധത്തിൽ മനോഹരമായിരിക്കുന്നു. അന്തസ്സും പ്രൗഡിയുമുള്ള കൊട്ടാരം തറവാട്ടിലെ മകൻ കോശി പിതാവിനുവേണ്ടി ഒടുവിലായി ചെയ്തുതീർത്ത സൽക്കർമ്മം. ഒാർമ്മകളെ ജ്വലിപ്പിച്ചു നിർത്തുന്ന കല്ലറകൾ!
ങേ! ഇതെന്താണ്?
കുഴിമാടം തുടച്ചുവൃത്തിയാക്കി പൂക്കൾവിതറി, നടുവിൽ പൂക്കളിൽ തന്നെ കുരിശടയാളവും ചെയ്തുവെച്ചിരിക്കുന്നു. ആ കുരിശിൽ ചുവപ്പ് റോസാപൂക്കളിൽ തീർത്ത വലിയൊരുമാലയും ചാർത്തിയിരിക്കുന്നു. കല്ലറക്ക് ചുറ്റും മെഴുകുതിരികൾ കുത്തിനിറുത്തിയിരിക്കുന്നു. അവയിൽ തിരികൊളുത്താൻ ഒരു തീപ്പെട്ടിപോലും കുരിശിന്റെ താഴെയായി വെച്ചിരിക്കുന്നു.
സിസ്റ്റർ കാർമേൽ അത്ഭുതപ്പെട്ടുപോയി. മെല്ലെ മുഖം തിരിച്ച് ഷാരോണിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൾ പറഞ്ഞു.
“” ഞാനും പപ്പായും നേരത്തേ വന്നു ചെയ്തതാണ് സിസ്റ്റർ ആന്റി ഇതൊക്കെ.”
സിസ്റ്റർ കാർമേൽ അവളെ അണച്ചുപിടിച്ച് നെറ്റിയിൽ ചുംബിച്ചു.
ഷാരോൺ വല്യച്ഛന്റെ കുഴിമാടത്തിലെ മെഴുകുതിരികളൊക്കെയും കത്തിച്ചുനിറുത്തി. ഒരു പുതുജീവൻ പ്രാപിച്ചവളെപോലെ സിസ്റ്റർ കാർമേലും ഒരു തിരികത്തിച്ചു. അതിനുമുന്നിൽ വിതുമ്പലോടെ നിന്നു. വിറയാർന്ന അധരങ്ങളിൽ നേരിയ ചലനങ്ങൾ. ആ ചലനങ്ങൾ പ്രാർത്ഥനയാണോയെന്ന മട്ടിൽ ഷാരോൺ നോക്കി.
പ്രാർത്ഥനയല്ല.
“”അപ്പച്ചാ…….അപ്പച്ചാ…..എന്റെ അപ്പച്ചാ……” ഒരു വിതുമ്പലോടെ നീട്ടിവിളിക്കുകയായിരുന്നു. പെട്ടന്ന് ആ മകൾ കല്ലറ കാൽക്കൽ മുട്ടുകുത്തിനിന്നു. കൈകൂപ്പി കണ്ണുകളടച്ചു.
ആ കണ്ണുകൾ നിറഞ്ഞുതുളുമ്പി വിങ്ങിപ്പൊട്ടി. ആ കല്ലറകാൽക്കൽ ആ ശ്രേഷ്ഠ കന്യാസ്ത്രീ മുഖം ചേർത്ത് വെച്ച് തേങ്ങി തേങ്ങി കരഞ്ഞു. സ്വന്തം പിതാവിന്റെ മടിയിലെന്നവണ്ണം ആ സന്യാസിനി മകൾ മുഖം അമർത്തി വെച്ച് കണ്ണീർവാർത്തു.
ഷാരോണിന്റെ മിഴികളിലും നീർകണികകൾ.
നിമിഷങ്ങളോളമുള്ള ആ അവസ്ഥയിൽ നിന്നും സിസ്റ്റർ കാർമേൽ വിടുതൽതേടി മിഴികളൊപ്പി എഴുന്നേറ്റ് നിന്നു. ആ സമയം ആകാശത്ത് ഒരു വെള്ളരിപ്രാവ് വട്ടമിട്ടുപറന്നു. ഒരാശ്വാസമെനന്നപോല ഷാരോൺ സിസ്റ്ററാന്റീയുടെ കൈപിടിച്ച് മുന്നോട്ട് നടത്തി. സിസ്റ്റർ കാർമേൽ കണ്ടത്.
“” അതാ……..അതാ……..ഒരു വെള്ളരി പ്രാവ്……” ചേതോഹരമായ ആ മാർബിൾ കുരിശിന്റെ മധ്യത്തിൽ വന്നുനില്ക്കുന്നു. പിതാവിന്റെ ആത്മാവാണോ?!! സിസ്റ്റർ കാർമേലിന്റെ മനസ്സിൽ തൃപ്തിയുടെ വേലിയേറ്റങ്ങൾ. ഷാരോണിനെ അണച്ചു പിടിച്ചുകൊണ്ട് സിസ്റ്റർ നീങ്ങി. അല്പനിമിഷങ്ങളിലെ നിശ്ശബ്ദതയിൽ നിന്നും വിടുതൽ പ്രാപിച്ചുകൊണ്ട് കല്ലറയിലേക്ക് ഒരിക്കൽകൂടി തിരിഞ്ഞുനേക്കി നിന്നു. ഷാരോണും തിരിഞ്ഞുനോക്കി.
“”മോളെ….എന്റെ മോളെ…. ഇൗ സിസ്റ്ററാന്റിക്ക് സന്തോഷമായി….” ഷാരോൺ ജന്മപൂർണ്ണതയിലെന്നവണ്ണം ആനന്ദത്തോടെ സിസ്റ്ററെ നേക്കി. വിദൂരതയിലേക്ക് മിഴികൾ പായിച്ച് ഒരു തത്വജ്ഞാനിയെപ്പോലെ സിസ്റ്റർ തുടർന്നു.
“” കുടുംബബന്ധങ്ങളോട് അകലം പാലിക്കപ്പെടേണ്ട വസ്ത്രമാണ് ഞാൻ ധരിച്ചിരിക്കുന്നത്..എന്നാലും….. എന്നാലും എനിക്കുകിട്ടിയ സ്വന്തംരക്തത്തിലെ ബന്ധങ്ങൾ. തൃപ്തിയായി മോളെ….തൃപ്തിയായി……”
പറഞ്ഞുതീർന്നയുടനെ സിസ്റ്റർ തന്റെ ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും രണ്ട് ചോക്ലേറ്റുകളെടുത്ത് ഒരെണ്ണം ഷാരോണിന്റെ വായിൽവെച്ചുകൊടുത്തു. അവൾ ചിരിച്ചുകൊണ്ട് നോക്കിയപ്പോൾ സിസ്റ്ററും ഒരെണ്ണം ചവച്ചിറക്കി. സിസ്റ്ററുടെ പോക്കറ്റിലെപ്പോഴും ചോക്ലേറ്റ് കരുതുന്നത് നടന്ന് നടന്ന് ക്ഷീണതയാകുമ്പോൾ ഇതാണ് ഒരാശ്വാസം.
അവർ മെല്ലെ നടന്നുപള്ളി സെമിത്തേരിയിലെ ചെറിയ ചാപ്പലിലെത്തി. അവിടുത്തെ ചെറിയ കുരിശ് രൂപത്തെ നോക്കി സിസ്റ്റർ നിശ്ശബ്ദം പ്രാർത്ഥന നടത്തി.
ഇൗ സമയത്ത് ഷാരോൺ കയ്യിൽ കരുതിയിരുന്ന ചെറിയ ബാഗിൽ നിന്നും ഒരു പുസ്തകമെടുത്ത് നിവർത്തി. പ്രാർത്ഥനക്കു ശേഷം അവരിരുവരും ചാപ്പലിലെ ചാരു ബെഞ്ചിലിരുന്നു. ഷാരോണിന്റെ കൈവശമുണ്ടായിരുന്ന പുസ്തകം വാങ്ങി നോക്കിക്കൊണ്ട് സിസ്റ്റർ പറഞ്ഞു.
“” ങേ! ഇതെന്താ?. “”മാൽഗുഡി ഡേയ്സ് ” വളരെ പഴയതാണല്ലോ. ആർ.കെ നാരായണനെ അടയാളപ്പെടുത്തിയ പുസ്തകം. തൊണ്ണൂറുകളിൽ ഇറങ്ങിയതാണ്. അൻപതിലധികം പതിപ്പുകൾ വന്നുകഴിഞ്ഞു. എന്നാലും പുതുപുത്തൻ തന്നെ. അല്ലാ….. ഇതെന്താ മോളിപ്പം വായിക്കുന്നത് ”
“” സിസ്റ്ററാന്റി ഇതെന്റെ ഫേവറേറ്റ് ആണ്. റിവിഷൻ മാതിരി ഇടയിക്കിടെ വായിക്കാനിഷ്ടമാണ് ”
“” ങ്ഹാ…ങാഹാ… എന്റെ സുന്ദരിക്കുട്ടി മിടുക്കിയാണല്ലോ. വായിക്കണം മോളെ വായിക്കണം. വായനാശീലം മനുഷ്യന് ലഭിച്ച ഒരനുഗ്രഹമാണ്. ദൈവാനുഗ്രഹം.
ലോകാനുഭവം കിട്ടുന്നത് പുസ്തകങ്ങളിൽ നിന്നും യാത്രകളിലൂടെയാണ്. ഗുഡ്…. വെരിഗുഡ്….വായന തലച്ചോറിന്റെ ആഘോഷമാണ്.”
“”ജാക്കിയും നല്ല വായനക്കാരനാണ്..” ഷാരോൺ ഉത്സാഹത്തോടെ പറഞ്ഞു.
അവൾ തുടർന്നു.
“” ഞാൻ അവനോട് അന്നേ പറഞ്ഞതാ പട്രിക്ക കോണവേലിന്റെ പോസ്റ്റുമാർട്ടം നോവലും മാർഗ്രറ്റ് അറ്റ്വ്യുട്ടിന്റെ ദി ബൈ്ലയിഡ് അസ്സസ്സും വാങ്ങി കൊടുത്തുവിടണമെന്ന്. മടിയൻ ചെയ്തില്ല.”
“”ഹേയ് ! അവൻ മടിയനൊന്നുമല്ല നല്ല കുട്ടിയാണ്.
പ്രായത്തിൽ കവിഞ്ഞ പക്വതയും പാകതയും സ്വന്തമാക്കിയവൻ
അവൻ അവിടെ വന്നതല്ലേയുള്ളു. മോൾ നല്ലൊരു വായനക്കാരിയെന്ന് ഞാനറിഞ്ഞില്ല. ഞാൻ മടങ്ങിചെന്നിട്ട് മോൾക്കു ഇഷ്ടമുള്ള പുസ്തകം ഞാനിവിടെ എത്തിക്കാം. എന്താ പോരെ”. അവളുടെ കണ്ണുകൾ വികസിച്ചു. സന്തോഷത്തോടെ പറഞ്ഞു.
“” അതുമതി ആന്റി” “” ഇംഗ്ലീഷുകാർ ധാരാളം വായിക്കുന്നവരാണ്. പുസ്തകം അവരുടെ കൂടെപ്പിറപ്പുകളാണ്. മോൾക്ക് ജാക്കിയെ ഇഷ്ടമാണോ?
“”ഇഷ്ടമാണാന്റി.” പെട്ടന്നവൾ പറഞ്ഞു നാക്കുകടിച്ചു.
ആ നാക്ക് കടിക്കൽ സിസ്റ്റർ കാർമേൽ അത്യന്തം ശ്രദ്ധിച്ചു. അവളുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കാനെന്നവണ്ണം ആ നിഗൂഡാർത്ഥം അന്വേഷിക്കുന്ന ഗവേഷകയെപ്പോലെ സിസ്റ്റർ കാർമേലിന്റെ വക ഒരു കുസൃതിചോദ്യം.
“”ങേ!ങേ! എങ്ങനത്തെ ഇഷ്ടം….?” പതുങ്ങി പതുങ്ങി കുസൃതി ചിരിയോട്.
“” ഇഷ്ടം….ഇഷ്ടം….മാത്രം. വേറെ…. ഒന്നുമില്ല…..”
“”വേറെ എന്തെങ്കിലുമുണ്ടോയെന്ന് എന്റെ സുന്ദരികുട്ടിയോട് ചോദിച്ചില്ലല്ലോ…..? ഞാൻ ചോദിച്ചോ….?”
ഷാരോൺ തെല്ലൊന്ന് ചൂളിപ്പോയി. ജാള്യതയും പരുങ്ങലും ചേർന്നൊരു മുഖഭാവത്തോടെ അവൾ
“”പോ സിസ്റ്ററാന്റി. അങ്ങനെയൊന്നുമില്ലന്നേ….” ഒരു കള്ള ശുണ്ഠി ആ ഒാമന മുഖത്തിൽ അഴക് വർദ്ധിപ്പിച്ചു. “”ങേ്….എങ്ങനൊന്നുമല്ലാന്ന്” സിസ്റ്റർ വിട്ടുകൊടുക്കാതെ തന്നെ പിൻതുടർന്നു.
അവളുടെ നാണം കലർന്ന കള്ളശുണ്ഠി കാണാനുള്ള വ്യഗ്രതയോടെ സിസ്റ്റർ തുടർന്നു. ഉള്ളിൽ ചിരിയും ഉൗർന്നുവരുന്നുണ്ട്.
“” അവനെ സിസ്റ്ററാന്റീടെ സുന്ദരിക്കുട്ടിക്ക് കെട്ടിച്ചു തരട്ടെ. പപ്പായോട് പറയാം…”
സ്വന്തം മകളെപോലെ അതീവവാത്സ്യല്യത്തോടെ അവളെ ഇറുകെ കെട്ടിപിടിച്ചു.
“” അയ്യോ…അയ്യോ…വേണ്ട….വേണ്ട…” ഒരു ഞെട്ടലോടെ പറഞ്ഞു.
കുസൃതിചിന്ത വെടിഞ്ഞു ഒരു താത്വികവിശാല വീക്ഷണം ഉൾവാങ്ങിയപോലെ സിസ്റ്റർ കാർമേൽ തുടർന്നു.
“” ഒന്നിലുമൊന്നിലും തെറ്റ് കണ്ടുപിടിക്കരുത്. നല്ലതുകൾ എപ്പോഴും എവിടെയും ശരികളാണ്. മതത്തേക്കാൾ വലുത് മനുഷ്യനാണ്. മനുഷ്യർ സ്നേഹമുള്ളവരും വിശുദ്ധിയുള്ളവരുമാകണം. അതാണ് എന്റെ മതം.” ഷാരോൺ അത്ഭുതത്തോടെ സിസ്റ്ററെ നോക്കി.
“” സിസ്റ്ററാന്റിക്ക് പ്രസംഗിക്കണമെങ്കിൽ ധാരാളം വായിക്കണം അല്ലേ?
“”ഉം…ഉം…വായന ഒഴുവാക്കാനാവില്ല. അത് ഞങ്ങളുടെ ട്രെയിനിംഗിന്റെ ഭാഗമാണ്. ജീവിതത്തിന് ശ്രേഷ്ടതകൾ ഉണ്ടാവണം. ഒന്നുമല്ലാത്തത് ജീവിതമല്ല. മുള്ളുകളിൽ നിന്ന് മുന്തരിപ്പഴവും ഞെരിഞ്ഞിലുകളിൽ നിന്ന് അത്തിപ്പഴവും പറിക്കാറുണ്ടോയെന്ന തിരുവെഴുത്തുകൾ നമ്മേ പഠിപ്പിക്കുന്നതും അതു തന്നെയാണ്. കറുത്ത ബോർഡിൽ കറുത്ത ചോക്കുകൊണ്ടെഴുതുന്നതു പോലെയാകരുത് നമ്മുടെ ജീവിതം.”
ഷാരോണിന്റെ മുഖത്ത് നോക്കിയപ്പോൾ അവൾ തന്റെ കണ്ണുകളിലേക്ക് മാത്രം നോക്കികൊണ്ടിരിക്കുന്നതാണ് കണ്ടത്.
“” സിസ്റ്ററാന്റി! നമുക്ക് മറ്റു മതഗ്രന്ഥങ്ങൾ വായിച്ചു പഠിക്കാൻ നിയന്ത്രണങ്ങളുണ്ടോ?”
അതിന്റെയുത്തരം സിസ്റ്ററുടെ പുഞ്ചരിമാത്രം. എന്നാലും തുടർന്നു. “”ങ്ഹാ! പഴയകാലങ്ങളിൽ അതൊക്കെ ഉണ്ടായിരുന്നതാണ്.
ഇന്നില്ല. നോക്കു മോളെ! ദാനം-ദാനമെന്ന സൽക്കർമ്മം മുഴുവനായും മനസ്സിലാക്കാൻ നാം ഖുർആൻ വായിക്കണം. കർമ്മങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ ഗീതയും രാമായണവും വായിക്കണം. അതോക്കെ വായിക്കാത്തതാണ് മനുഷ്യർ തെറ്റിൽ നിന്നും തെറ്റിലേക്ക് പോകുന്നത്”
“”അതൊരു സത്യമാണ് സിസ്റ്ററാന്റി”

“”നോക്കു മോളെ! സ്നേഹം എന്ന വെറും രണ്ടക്ഷരം എത്രമാത്രം ശക്തവും സൗമ്യവുമായ പദം. അതിന്റെ ഉൾകരുത്താണ് നമ്മുടെ മതം.”
സിസ്റ്റർ അല്പം നിർത്തി. പറയണോ വേണ്ടയോ എന്ന ചിന്തശക്തമായിരിക്കുമോ? ഷാരോണിന് അങ്ങനെ തോന്നിപ്പോയി. സിസ്റ്റർ തുടർന്നു.
“” എന്നാൽ മറ്റോന്ന് കർമ്മം. അതായത് ജോലി. അതിന്റെ സവിശേഷത ഏത് വിശുദ്ധ ഗ്രന്ഥത്തിലും കാണാവുന്നതാണ്!
അത് ഭഗവദ്ഗീതയിൽ നമുക്ക് ദർശിക്കാം…
കർമ്മണ്യേ വാദികാരസ്തെ:മാ:ഫലേഷുകദാചന:
എന്ന് തുടങ്ങുന്ന ശ്ലോകവാക്യങ്ങൾ പ്രതിഫലം പ്രതീക്ഷിക്കാത്ത കർമ്മത്തെ സൂചിപ്പിക്കുന്നു. നമ്മുടെ കരുതലും ത്യാഗവും ധ്യാനവും പ്രാർത്ഥനയും മറ്റുള്ളവർക്ക് വേണ്ടിയുള്ള
നിഷ്കാമ കർമ്മമാണ്.” “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. പറഞ്ഞുതാ……പറഞ്ഞു താ……” ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ കൊഞ്ചി പറഞ്ഞു.
“” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..”
മന്ദഹാസ പ്രഭയോടെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു. ആ ചുംബനത്തിൽ നിറഞ്ഞു നിന്നത് എരിയുന്ന സ്നേഹമെന്ന അഗ്നിയുടെ ശക്തിയായിരുന്നു. അതിന് താമരപ്പൊയ്കയിലെ സുഗന്ധവും ജലത്തിന്റെ തണുപ്പുമുണ്ടായിരുന്നു. ഹിമാലയത്തിൽ തപസ്സനുഷ്ടിക്കുന്ന സ്വാമിമാരെപ്പറ്റി അവൾ ആരാഞ്ഞു.
“” അവർ എന്താണ് നമ്മുടെ മദ്ധ്യത്തിൽ ജീവിക്കുന്ന ഇൗ പാപികളായ മനുഷ്യരെ നന്മയിലേക്ക്
നയിക്കാൻ വരാത്തത്.” സിസ്റ്റർ കാർമേൽ ഷാരോണിനെ വീണ്ടും നോക്കി. അവളുടെ ദൃഷ്ടി തന്റെ മുഖത്ത് തന്നെ. “” മോളെ ശാസ്ത്രജ്ജൻമാർക്ക് അവരുടെ പരീക്ഷണശാല പോലെയാണ് മനസ്സും ശരീരവും ഏകാഗ്രമാക്കി ഇൗ ലോകത്തിനായി നന്മക്കായി പ്രാർത്ഥിക്കുന്ന ഹിമാലയത്തിലെ യോഗീശ്വരൻന്മാർ. വ്യാസമഹർശി സരസ്വതി നദീതീരത്തുള്ള ഒരു ഗുഹയിൽ തപസ്സനുഷ്ടിച്ച് ഭഗവദ്ഗീത തന്നില്ലേ? രാമായണം വാൽമീകി മഹർഷി തന്നില്ലേ? അതുപോലുള്ള വിശുദ്ധ ഗ്രന്ഥങ്ങൾ വായിച്ചാൽ എല്ലാ തിന്മകളും മാറും. വായിക്കാത്ത മനുഷ്യരുടെ എണ്ണം കൂടുമ്പോൾ തിന്മകൾ പെരുക്കും. വിശുദ്ധവചനങ്ങൾ തന്നത് മനുഷ്യരുടെയിടയിൽ പ്രവർത്തിച്ച ദൈവങ്ങളാണ്. യേശുക്രസ്തുവിന്റെ പതിനൊന്ന് ശിഷ്യന്മാർ രക്തസാക്ഷികളായില്ലേ? എന്തിനാണവരെ കൊന്നത്? തിന്മകളെ എതിർത്തതിന്. നല്ല വചനം ജീവനാണ്.”
ഷാരോൺ മിഴിവിടർത്തി സിസ്റ്ററെ ആശ്ചര്യത്തോടെ നോക്കി. മനസ്സിനെ ഏകാഗ്രമാക്കിയിരുന്ന ഷാരോണിനോട് ചോദിച്ചു.
“”അല്ല കൊച്ചേ! നമുക്ക് വീട്ടിൽപോകണ്ടായോ? നിന്റെ മമ്മി കഷ്ടപ്പെട്ട് എന്തെല്ലാം ഉണ്ടാക്കിവെച്ചു കാണും. നാടൻ ആഹാരം കഴിച്ചിട്ടും കഴിച്ചിട്ടും കൊതി തീരുന്നില്ല. വാ….വാ… പോകാം…” സിസ്റ്റർ ഒരു കൊച്ചുകുട്ടിയെപ്പോലെ പറഞ്ഞു. “”ആന്റി….സിസ്റ്ററാന്റീ എനിക്ക് ഇനിയും കുറെയേറെ പഠിക്കാനുണ്ട്. അഹിംസയപ്പറ്റി…. പറഞ്ഞുതാ…….” “” എന്റെ പൊന്നുമോളെ…എന്റെ സുന്ദരിക്കുട്ടി…..” അതേ വികാരവേശത്തോടെ തന്നെ സിസ്റ്റർ അവളെ അണച്ചു പിടിച്ചു മൂർദ്ധാവിൽ ചുബിച്ചു.
“”ങ്ഹാ! അഹിംസ ഹിംസ അരുതെന്ന തത്വം. സമകാല സുഖലോലുപരുടെ കൊടുംമുടിയിൽ നിന്നും മിതത്വത്തിലേക്ക് ഇറങ്ങി വന്ന സിദ്ധാർത്ഥനേയും മനസ്സിലാക്കേണ്ടതുമാണ്. മടുത്തുപോയ ജീവിതരേഖ മറ്റുള്ളവർക്ക് പാഠമാകുന്നു. അവരുടെ ധർമ്മപഥമെന്ന പ്രമാണഗ്രന്ഥം നമ്മെ അത്പഠിപ്പിക്കുന്നു. പക്ഷെ…പക്ഷെ…… എല്ലാറ്റിനുമുപരി ഇൗ ലോകത്തിന് സ്നേഹവും സമാധാനവും നല്കിയത് യേശുക്രിസ്തുവാണ്.”
“”നമുക്ക് ഇനിയും ഇവിടെ വരണം”
“”ഉം…ഉം വരാം. മേളുവാ…..”
സിസ്റ്റർ ഷാരോണിനെ അണച്ചുപിടിച്ച് കൊണ്ടുതന്നെ ചാപ്പൽ വിട്ടിറങ്ങി വീട്ടിലെത്തി.
ഏലീയാമ്മ തയ്യാറാക്കിവെച്ച പുട്ടും കടലക്കറിയും പപ്പടവും പുഴുങ്ങിയ പഴവും കഴിച്ച് അവരിരുവരും കോശിയുടെ വയലുകൾ കാണാൻ പുറപ്പെട്ടു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : എൻ‌എച്ച്‌എസിലെ ഐടി സംവിധാനങ്ങൾ‌ കാലഹരണപ്പെട്ടതാണെന്നു കണ്ടെത്തി. ഇതുമൂലം എൻ എച്ച് എസ് ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും 15 വ്യത്യസ്ത സിസ്റ്റം ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതായി വരുന്നു. എക്സ് റേ ക്രമീകരിക്കുന്നതിനും ലാബ് ഫലങ്ങൾ കിട്ടാനായും വിവിധ സിസ്റ്റം ഉപയോഗിക്കുമ്പോൾ സമയനഷ്ടവും ഉണ്ടാകുന്നു. ഐടി നവീകരിക്കുന്നതിന്റെ ഭാഗമായി സിസ്റ്റം സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുകയാണെന്ന് ഇംഗ്ലണ്ടിലെ സർക്കാർ അറിയിച്ചു. അടുത്ത വർഷം സിംഗിൾ സിസ്റ്റം ലോഗിൻ കൊണ്ടുവരുന്നു. ഇതിനായി ഏകദേശം 40 ദശലക്ഷം പൗണ്ട് നീക്കിവച്ചിട്ടുണ്ട്. ലിവർപൂളിലെ ആൽഡർ ഹേ ആശുപത്രിയിൽ ഇത് പരീക്ഷിച്ചിരുന്നു. ലോഗിൻ ചെയ്യാൻ എടുക്കുന്ന 45 സെക്കന്റ്‌ സമയം പുതിയ സംവിധാനത്തിലൂടെ 10 സെക്കന്റ്‌ ആയി കുറഞ്ഞു. പ്രതിദിനം അയ്യായിരത്തോളം ലോഗിനുകൾ ഉള്ളതിനാൽ ഇതിലൂടെ 130 മണിക്കൂറിലധികം സമയം ലഭിക്കാനും കഴിഞ്ഞു.

അടിസ്ഥാനകാര്യങ്ങൾ ശരിയായി മനസ്സിലാക്കാനുള്ള സമയമാണിതെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് അഭിപ്രായപ്പെട്ടു. “നമ്മുടെ ഡോക്ടർമാരും നഴ്സുമാരും ഒന്നിലധികം സിസ്റ്റങ്ങളിലേക്ക് ലോഗിൻ ചെയ്യുമ്പോൾ വളരെയധികം സമയം പാഴാക്കുന്നു എന്നത് തികച്ചും പരിഹാസ്യമാണ്. പലപ്പോഴും കാലഹരണപ്പെട്ട സാങ്കേതികവിദ്യ , ജീവനക്കാരെ നിരാശപ്പെടുത്തുകയും ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു. സാങ്കേതികവിദ്യയിൽ പുരോഗതി കൈവരിക്കുന്നതിനായി എൻ‌എച്ച്‌എസ്‌ എക്സ് എന്ന പേരിൽ ഒരു പുതിയ ഏജൻസി രൂപീകരിച്ച സർക്കാർ വരും വർഷങ്ങളിൽ എൻ എച്ച് എസിന്റെ ഉയർച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഹാൻ‌കോക്ക് പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗം കൂട്ടുക എന്നതും ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നു. എന്നാൽ ഈയൊരു നീക്കം എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നേതാവ് ഡോ. ചന്ദ് നാഗ്പോൾ പറഞ്ഞു. പല ഐടി സംവിധാനങ്ങളും പഴഞ്ചനാണെന്നും നവീകരണം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശാലമായ ഐടി സംവിധാനങ്ങൾക്ക് നിക്ഷേപം ആവശ്യമാണെന്ന് എൻ‌എച്ച്‌എസ് പ്രൊവൈഡേഴ്‌സിന്റെ ആദം ബ്രിമെലോ പറയുകയുണ്ടായി.

കൃഷ്ണപ്രസാദ്‌ ആർ , മലയാളം യുകെ ന്യൂസ് ടീം 

പുകവലി ആരോഗ്യത്തിന് ഹാനികരം എന്നതിനെ ഇരുത്തിയുറപ്പിക്കുന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടൻ (UCL) ഒരു പറ്റം ഗവേഷകർ.പുകവലിക്കുന്നവരും വലിച്ചിരുന്നവരുമായ ആളുകൾ ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെക്കാൾ വേദനയനുഭവിക്കുന്നു എന്നതാണ് കണ്ടെത്തൽ.യു‌സി‌എൽ നടത്തിയ 220,000 ൽ അധികം ആളുകളിൽ നിന്നുള്ള ഡാറ്റയുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകൾ.

ജീവിതത്തിൽ ഇതുവരെ പുകവലിക്കാത്തവരെയും , പുകവലി ഉപേക്ഷിച്ചവരെയും , ഇപ്പോളും തുടരുന്നവരെയും ഒന്നിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് പുകവലി ശരീരത്തിന് അധികവേദന സമ്മാനിക്കുന്നുവെന്ന വസ്തുതയിലെത്തിയത്. ഒരു നിമിഷത്തെ സുഖത്തിനായി പുകവലിച്ചുതള്ളുമ്പോൾ ജീവിതം മുഴുവൻ വേദനയനുഭവിക്കാനുള്ള സാധ്യതകൾക്ക് വഴി തുറക്കുകയാണ് . പുകവലിമൂലം ശരീരത്തിൽ വിഷാംശം കടക്കുകയും പിന്നീട് അത് ശരീരത്തിന് ദോഷമായി ബാധിക്കുന്നതുമാകാം വേദനയനുഭവപ്പെടാനുള്ള കാരണം എന്നാണ് ശാസ്ത്രലോകം കരുതുന്നത്. പുകവലി ദോഷമായ ശീലമാണെന്നു എല്ലാവർക്കുമറിയാവുന്ന വസ്തുതതന്നെയാണ് അതിനാൽ ഇത് വലിയ ഞെട്ടൽ ഉളവാക്കുന്ന ഒന്നല്ല എന്നാണ് പുകവലി വിരുദ്ധ സംഘമായ ആഷിന്റെ അഭിപ്രായം.

എന്നാൽ പുകവലിയെ വേദനയുടെ കാരണമായി കാണാൻ സാധിക്കില്ല എന്നൊരഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്, മറിച്ച് അതൊരു രോഗലക്ഷണമായി കണക്കാക്കാം എന്ന വാദവും ശക്തമാണ്. അതിവേദന അനുഭവിക്കുന്ന ആളുകൾ പുകവലിയിലേക്ക് തിരിയാനുള്ള സാധ്യതയും കൂടുതലാണ്. എന്നിരുന്നാലും പുകവലി ഒരു നല്ല ശീലമാണെന്ന് ആർക്കും അഭിപ്രായമില്ലാത്തസ്ഥിതിക്ക് എത്രയും വേഗം ഉപേക്ഷിച്ചാൽ അത്രയും നല്ലത്.

RECENT POSTS
Copyright © . All rights reserved